കീർക്കെഗോർ

  

ഇന്നത്തെ കാലത്ത് ഒരാൾ എഴുത്തുകാരനാകുന്നത് അയാളുടെ മൌലികത കൊണ്ടല്ല, അയാളുടെ വായന കൊണ്ടാണ്‌. അതുപോലെ തന്നെ ഒരാൾ മനുഷ്യജീവിയാകുന്നത് മറ്റുള്ളവരെ അനുകരിച്ചിട്ടുമാണ്‌. മനുഷ്യനാവുക എന്നു പറഞ്ഞാൽ എന്താണർത്ഥമെന്ന് നമുക്കറിയാതായിക്കഴിഞ്ഞിരിക്കുന്നു. അതിനു പകരം യുക്തിയിലൂടെ നാം ഇങ്ങനെയൊരു നിഗമനത്തിലെത്തുകയാണ്‌: മറ്റുള്ളവരെപ്പോലെയാണു ഞാൻ- അതിനാൽ ഞാൻ മനുഷ്യനാണ്‌. നമ്മിലാരെങ്കിലും അതാണോയെന്ന് ദൈവത്തിനേ അറിയൂ!

____________________________________________________

വായിക്കാൻ പഠിക്കുക എന്നത് ഒരുകാലത്ത് നിഷ്കൃഷ്ടമായ ഒരു പരിശീലനമായിരുന്നു; അതിന്‌ കഠിനപ്രയത്നവും വേണ്ടിയിരുന്നു. അങ്ങനെയിരിക്കെ സർവതും, പഠനവും, ആസ്വാദ്യമായിരിക്കണം എന്നൊരു സിദ്ധാന്തം ആരോ കൊണ്ടുവന്നു. അങ്ങനെ ഒരു മണിക്കൂർ പഠനം കഴിഞ്ഞാൽ ഒരു ലഘുഭക്ഷണം എന്നൊരു പതിവ് നടപ്പിലായി; ബാലപാഠങ്ങളാവട്ടെ, ചിത്രങ്ങളും മറ്റും കൊണ്ട് അലംകൃതമാവുകയും ചെയ്തു. ഒടുവിൽ ആ ഒരു മണിക്കൂർ വായന തന്നെ ഉപേക്ഷിക്കപ്പെട്ടു, ബാലപാഠങ്ങൾ വെറും ചിത്രപുസ്തകങ്ങളായി മാറുകയും ചെയ്തു. ആളുകൾ പക്ഷേ അപ്പോഴും വായിക്കാൻ പഠിക്കുന്നതിനെക്കുറിച്ചു പറഞ്ഞുനടന്നു, കുട്ടികൾ ഒരു വായനയും പഠിക്കുന്നില്ല എന്നായിട്ടും. വായിക്കാൻ പഠിക്കുക എന്നതിന്‌ ബിസ്ക്കറ്റും തിന്ന് പടവും കണ്ടിരിക്കുക എന്നൊരർത്ഥമായി; അതേറെ ആസ്വാദ്യമായ ഒരനുഭവവുമായിരുന്നു, “വായിക്കാൻ പഠിക്കുക” എന്നാണതിനു പേര്‌ എന്നതിനാൽ വിശേഷിച്ചും.


_________________________________________________


കുട്ടിയെ നടക്കാൻ പഠിപ്പിക്കുമ്പോൾ നിങ്ങൾ മുന്നിലേക്കു പോയി അവനു നേർക്കു തിരിഞ്ഞുനില്ക്കുന്നു. നിങ്ങൾ അവന്റെയൊപ്പം നടക്കുകയല്ല ചെയ്യുന്നത്, അവനു നടന്നെത്താനുള്ള ലക്ഷ്യമായി നിങ്ങൾ മാറുകയാണ്‌. കൈയെത്താത്ത അകലത്തിലാണു കുട്ടിയിൽ നിന്നു നിങ്ങളെങ്കിലും താൻ നിങ്ങളുടെ ആലിംഗനത്തിനുള്ളിലാണെന്ന് അവനു തോന്നുന്ന രീതിയിൽ നിങ്ങൾ അവനു നേർക്കു കൈ നീട്ടുന്നു. അത്ര വാത്സല്യമേ ആകാവൂ; അതിലധികമായാൽ കുട്ടി നടക്കാൻ പഠിക്കുകയുമില്ല.
(Provocations)
_______________________________________________________________________



ഒരാൾക്കൂട്ടത്തിനിടയിൽ ഒളിച്ചിരിക്കാൻ നോക്കുക, ഒരു വ്യക്തിയാകുന്നതിനു പകരം ഒരു സംഘത്തിന്റെ ചെറിയൊരംശമാകാൻ നോക്കുക എന്നതാണ്‌ ഒളിച്ചോട്ടങ്ങളിൽ വച്ചേറ്റവും ദുഷിച്ചത്. സമ്മതിച്ചു, അതുകൊണ്ടു ജീവിതം കുറച്ചുകൂടി അനായാസമാകുന്നുണ്ട്; പക്ഷേ ഒപ്പമത് കൂടുതൽ ചിന്താശൂന്യമാവുകയുമാണ്‌. ഇവിടെ പ്രശ്നം ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണ്‌- നാമോരോരുത്തരും പ്രാമാണികമായ, ചുമതലപ്പെട്ട ഒരു സ്വത്വമാണെന്ന്. ഏതോ ചില ബോദ്ധ്യങ്ങളുടെ പേരിൽ വേറേ ചിലരുമായി ചേർന്ന് ഒച്ചപ്പാടുണ്ടാക്കുക എന്നത് ഒരൊഴിഞ്ഞുമാറലാണ്‌. സ്വന്തം ബോദ്ധ്യങ്ങൾ എന്താണെന്നതിൽ മനസ്സിളക്കമില്ലാത്തവരായിരിക്കണം, ദൈവത്തിനു മുന്നിൽ നാം; ആ ബോദ്ധ്യങ്ങൾക്കനുസരിച്ച് നാം നമ്മുടെ ജീവിതം ജീവിക്കുകയും വേണം. നിത്യത ഓരോ വ്യക്തിയേയും മാറ്റിനിർത്തി ചോദ്യം ചെയ്യും- ഏതോ സംഘത്തിലോ സംരംഭത്തിലോ സുരക്ഷിതനായിരുന്നു താനെന്നോർത്ത മിടുക്കനെയും, താനെവിടെയും കണക്കിൽ പെടാതെപോയി എന്നു കരുതിയ പരമസാധുവിനെയും.
(Provocations)

___________________________________________________

നിത്യതയെക്കുറിച്ചുള്ള ഒരു ബോധം മനുഷ്യനിൽ നിഹിതമായിരുന്നില്ലെങ്കിൽ, വന്യമായൊരു സംക്ഷോഭമാണു സർവതിനുമാധാരമെങ്കിൽ, അന്ധമായ പ്രകൃതിശക്തികളുടെ മഥനത്തിൽ നിന്നുമാണ്‌ മഹത്തും ക്ഷുദ്രവുമായ സകലതും ജന്മമെടുക്കുന്നതെങ്കിൽ; ആഴമറിയാത്തതും അടിയറ്റതുമായ ഒരു ശൂന്യതയാണു സർവതിനുമടിയിൽ കിടക്കുന്നതെങ്കിൽ, നൈരാശ്യമല്ലാതെന്താവാൻ നമ്മുടെ ജീവിതം? അങ്ങനെയാണു കാര്യമെങ്കിൽ, മനുഷ്യനും മനുഷ്യനുമിടയിൽ പവിത്രമായ ഒരു ബന്ധമില്ലെങ്കിൽ, ഒന്നിനു പിന്നാലെ ഒന്നായി തലമുറകൾ കടന്നുപോകുന്നത് കാട്ടുമരങ്ങളിൽ കാലാകാലം ഇലകൾ തളിർക്കുമ്പോലെയോ കിളിയിൽ നിന്നു കിളിയിലേക്കു പാട്ടുകൾ പകർന്നുപകർന്നു പോകുമ്പോലെയോ ആണെങ്കിൽ, മനുഷ്യവർഗ്ഗം ലോകത്തിലൂടെ കടന്നുപോകുന്നത് കടലിൽ നൌക പോലെയും മരുഭൂമിക്കു മേൽ കാറ്റു പോലെയും ചിന്താശൂന്യവും ഫലശൂന്യവുമായ ഒരു സംഗതിയാണെങ്കിൽ, ആർത്തിയോടെ ഇരയെക്കാത്തിരിക്കുകയാണ്‌ നിത്യവിസ്മൃതിയെങ്കിൽ, അതിന്റെ നഖങ്ങളിൽ നിന്നതിനെ തട്ടിപ്പറിച്ചെടുക്കാൻ സമർത്ഥമായ ഒരു ശക്തിയുമില്ലെങ്കിൽ- എങ്കിൽ എത്ര ശൂന്യമായിപ്പോകും ജീവിതം, എത്ര ഹതാശവും! അതിനാൽത്തന്നെ അതങ്ങനെയല്ല താനും...
(F&T )
_______________________________________________________________________________
 
ഒരു ചെറിയ കുട്ടി തീർത്തും നിസ്സഹായനാണ്‌; എന്നിട്ടും അതു പിടിച്ചുനില്ക്കുന്നു. പെരാംബുലേറ്ററിൽ രണ്ടു കുട്ടികളെയും വച്ച് തെരുവിലൂടെ പോകുന്ന ഒരു നഴ്സിനെ ഞാൻ ഓർക്കുന്നു. കഷ്ടിച്ച് ഒരു വയസ്സു വരുന്ന ഒരു കുട്ടി പരിസരബോധമൊക്കെ മറന്ന് നല്ല ഉറക്കമാണ്‌. മറ്റേ കുട്ടിക്ക് രണ്ടു വയസ്സായിട്ടുണ്ടാവും; തുടുത്ത്, കൈയിറക്കം കുറഞ്ഞ ഫ്രോക്കുമിട്ട് ആളൊരു കൊച്ചുമദാമ്മ തന്നെ. വണ്ടിയിൽ ആകെയുള്ള സ്ഥലത്തിന്റെ മൂന്നിൽ രണ്ടു ഭാഗവും അവൾ കൈവശപ്പെടുത്തിയിരിക്കുന്നു. അവളുടെ അടുത്ത് ഇളയ കുട്ടി കിടക്കുന്നതു കണ്ടാൽ നഴ്സ് അതിൽ ഒരു പൊതിക്കെട്ടെടുത്തു വച്ചിരിക്കുന്നതായേ തോന്നു. മൂത്ത കുട്ടിയുടെ ആത്മരതി കാണേണ്ടതു തന്നെ; അവൾക്കു തന്നിലല്ലാതെ മറ്റാരിലും, മറ്റൊന്നിലും ശ്രദ്ധയില്ല; കഴിയുന്നത്ര സുഖം പറ്റി ഇരിക്കുക എന്നതിലേ അവൾക്കു നോട്ടമുള്ളു. ഈ സമയത്ത് എതിരെ ഒരു കുതിരവണ്ടി പാഞ്ഞുവന്നു. കുട്ടികളുടെ വണ്ടി അപകടത്തിൽ പെടാൻ പോവുകയാണ്‌. എല്ലാവരും സഹായിക്കാൻ വേണ്ടി ഓടിച്ചെന്നു. എന്തായാലും നഴ്സ് ഒറ്റത്തള്ളു കൊടുത്ത് വണ്ടി വഴിയരികിലേക്കു മാറ്റി കുട്ടികളെ രക്ഷപ്പെടുത്തി. ഈ ഞാനുൾപ്പെടെ സകലരും വിരണ്ടുപോയി. പക്ഷേ ഈ ബഹളത്തിനിടയിലും നമ്മുടെ കൊച്ചുമദാമ്മ അക്ഷോഭ്യയായിരുന്നു. മുഖത്ത് ഒരു ഭാവഭേദവുമില്ലാതെ മൂക്കിൽ വിരലുമിട്ട് അവൾ അങ്ങനെ ഇരിക്കുകയായിരുന്നു. ഇതൊന്നും എന്റെ തലവേദനയല്ല എന്നായിരിക്കണം അവളുടെ ചിന്ത. അതൊക്കെ നഴ്സ് വേണമെങ്കിൽ നോക്കിക്കോട്ടെ. ഇങ്ങനെയൊരു ധൈര്യം നിങ്ങൾ ഒരു മുതിർന്നയാളിൽ തേടുന്നതു വെറുതെയായിരിക്കും.
 __________________________________________________________________

ഒരാൾക്കു പ്രായമേറുന്തോറും അയാൾക്കു ജീവിതത്തെക്കുറിച്ചു കൂടുതൽ അറിയാമെന്നാകുന്നു, സ്വസ്ഥത അയാളുടെ പരിഗണനയിലേക്കു കൂടുതലായി കടന്നുവരുന്നു, അതയാൾക്കു കൂടുതൽ ആസ്വാദ്യവുമാകുന്നു. ചുരുക്കത്തിൽ ഒരാൾ സമർത്ഥനാവുന്ന തോതനുസരിച്ച് അയാൾ അസംതൃപ്തനുമാവുകയാണ്‌. ഒരാൾക്കൊരിക്കലും പൂർണ്ണമായ, കേവലമായ തൃപ്തി കിട്ടാൻ പോകുന്നില്ല; ഏറിയോ കുറഞ്ഞോ തൃപ്തനായതുകൊണ്ടു വലിയ കാര്യമില്ലെന്നിരിക്കെ, അതിലും ഭേദം ഒട്ടും തൃപ്തനാവാതിരിക്കുകയാണെന്നും പറയാം. ഈ പ്രശ്നത്തെക്കുറിച്ചു നന്നായി ചിന്തിച്ചു നോക്കിയിട്ടുള്ള ഏതൊരാളും എന്റെ അഭിപ്രായത്തോടു യോജിക്കാതിരിക്കില്ല: അതായത്, ഒരാളുടെ ആയുസ്സെടുത്താൽ അതിൽ ഒരര മണിക്കൂറു തികച്ചുണ്ടാവില്ല, അയാൾ പൂർണ്ണതൃപ്തി അനുഭവിച്ചുവെന്നു പറയാൻ. ആ തരം സംതൃപ്തിക്കു വേണ്ടത് ഭക്ഷണവും വസ്ത്രവും മാത്രമല്ലെന്നതു പിന്നെ എടുത്തു പറയേണ്ടതുമില്ലല്ലൊ. അതിനോടടുത്ത ഒരനുഭവം ഒരിക്കൽ എനിക്കുണ്ടായി. പതിവില്ലാത്ത മനപ്രസാദത്തോടെയാണ്‌ അന്നു കാലത്ത് ഞാൻ ഉറക്കമുണർന്നത്. മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്ത മാതിരി നേരം കഴിയുന്തോറും എന്റെ മന:സ്വാസ്ഥ്യം കൂടിവരികയുമായിരുന്നു. കൃത്യം ഒരു മണിക്ക് ഞാൻ എന്റെ പരകോടിയിലെത്തി: പൂർണ്ണതൃപ്തിയുടെ തല ചുറ്റിക്കുന്ന കൊടുമുടി ഞാൻ കയറി: മനോഭാവങ്ങളളക്കുന്ന ഒരു മുഴക്കോലിനും അളന്നെത്താനാവാത്തത്, കവിതയുടെ ഉഷ്ണമാപിനിയിൽ പോലും വരാത്തത്.എന്റെ ഉടലിപ്പോൾ ഗുരുത്വാകർഷണത്തിന്റെ ഭാരമറിയുന്നില്ല. എനിക്കൊരുടലില്ലെന്ന പോലെയായിരുന്നു; എന്തെന്നാൽ ഉടലിന്റെ ഓരോ ഭാഗവും അതാതിന്റെ ധർമ്മങ്ങൾ പൂർണ്ണതയോടെ നിർവഹിക്കുകയായിരുന്നു, ഓരോ ഞാരമ്പും ആത്മാനന്ദം കൊള്ളുകയായിരുന്നു, നാഡീസ്പന്ദനമാവട്ടെ, ആ നിമിഷത്തിന്റെ നിർവൃതി എന്നെ ഓർമ്മിപ്പിക്കുന്ന ഒരു സംഗീതത്തിനു താളം പിടിക്കുകയുമായിരുന്നു. നടക്കുമ്പോൾ ഞാനൊഴുകുകയായിരുന്നു, മണ്ണിൽ നിന്നുയർന്നു വായു പകുത്തു നീങ്ങുന്ന പക്ഷിയെപ്പോലല്ല, ചോളപ്പാടത്തിനു മേൽ ഇളംകാറ്റു പോലെ, അഭിലാഷമുള്ളിലടക്കിയ തിരകളുടെ ദോളനം പോലെ, മേഘങ്ങളുടെ സ്വപ്നാടനം പോലെ. എന്റെ സത്ത സുതാര്യമായിരുന്നു, കടലിന്റെ തെളിഞ്ഞ കയങ്ങൾ പോലെ, രാത്രിയുടെ സ്വയംതൃപ്തമായ നിശ്ചലത പോലെ, മധ്യാഹ്നത്തിന്റെ പതിഞ്ഞ ആത്മഭാഷണം പോലെ. മനസ്സിന്റെ ഓരോ ഭാവവും സംഗീതാത്മകമായി അനുരണനം ചെയ്തു. ഓരോ ചിന്തയും, അതിനിസ്സാരമായതു മുതൽ അതിഗഹനമായതു വരെ, തന്നെ കൈക്കൊള്ളുവാൻ എന്നെ ക്ഷണിക്കുകയായിരുന്നു, സമൃദ്ധാനന്ദത്തോടെ ക്ഷണിക്കുകയായിരുന്നു. ഓരോ അനുഭൂതിയുടെ വരവും ഞാൻ മുൻകൂട്ടിയറിഞ്ഞിരുന്നു, അങ്ങനെ അവ എന്നിൽത്തന്നെ ഉണരുകയായിരുന്നു. പ്രപഞ്ചമാകെ എന്നോടു പ്രണയത്തിലായ പോലെയായിരുന്നു; എന്റെ സത്തയോടൊത്തു സ്പന്ദിക്കുകയായിരുന്നു സർവതും. എല്ലാമെനിക്കു വെളിപ്പെട്ടു, എല്ലാ പ്രഹേളികകളും എനിക്കു പൊരുളു തിരിഞ്ഞു, അതിന്റെ പ്രഹർഷത്തിൽ സർവതുമെനിക്കു വിശദമായി, ഏറ്റവും വഷളായ ഒരഭിപ്രായം പോലും, ഏറ്റവും വെറുപ്പിക്കുന്ന കാഴ്ച പോലും, ഏറ്റവും മാരകമായ സംഘട്ടനം പോലും.
കൃത്യം ഒരു മണിക്കാണ്‌ ആത്മോല്ക്കർഷത്തിന്റെ ഉച്ചിയിൽ ഞാനെത്തുന്നതെന്നു മുമ്പു പറഞ്ഞിരുന്നല്ലൊ. പെട്ടെന്നാണ്‌ എന്റെ കണ്ണിൽ എന്തോ വന്നുപെടുന്നത്. ഒരു രോമമോ കീടമോ പൊടിയോ എന്ന് എനിക്കു മനസ്സിലായില്ല. അതേ മുഹൂർത്തത്തിൽ തന്നെ  നൈരാശ്യത്തിന്റെ കൊടുംഗർത്തത്തിലേക്കു ഞാൻ മുങ്ങിത്താണു എന്നതു പക്ഷേ, എനിക്കു മനസ്സിലാവുകയും ചെയ്തു. എന്നെപ്പോലെ ആത്മസംതൃപ്തിയുടെ കൊടുമുടി കയറിയ, അതേ സമയം പൂർണ്ണതൃപ്തിയുടെ പരിധി ഏതറ്റം വരെ പോകാമെന്നു ചിന്തിച്ചുനോക്കിയിട്ടുള്ള ഏതൊരാൾക്കും മനസ്സിലാകുന്നതേയുള്ളു ഇത്. അതിൽ പിന്നെ പൂർണ്ണവും കേവലവുമായ തൃപ്തി എന്നെങ്കിലും അനുഭവിക്കാമെന്നുള്ള മോഹം ഞാൻ ഉപേക്ഷിച്ചു. എപ്പോഴുമില്ലെങ്കിലും ഇടയ്ക്കെപ്പോഴെങ്കിലും പൂർണ്ണതൃപ്തി അനുഭവിച്ചാൽ കൊള്ളാമെന്ന മോഹം പോലും ഞാൻ ഉപേക്ഷിച്ചിരിക്കുന്നു.
(ആവർത്തനം 1843)
 ______________________________________________________________________________
കവി എന്നാൽ ആരാണ്‌? സ്വന്തം ഹൃദയത്തിനുള്ളിൽ കഠിനമായൊരു വേദന ഒളിപ്പിക്കുന്ന ഒരസന്തുഷ്ടൻ; എന്നാൽ അയാളുടെ ചുണ്ടുകൾ രൂപപ്പെടുത്തിയിരിക്കുന്നതിന്റെ പ്രത്യേകത കാരണം അവയ്ക്കു മേൽ കൂടി കടന്നുപോകുന്ന നെടുവീർപ്പുകളും രോദനങ്ങളും മോഹനസംഗീതമായിട്ടാണു കാതിൽ പെടുക. ഫലാർസിസ് എന്ന സ്വേച്ഛാപ്രഭു ചെമ്പുമൂരിക്കുള്ളിലിട്ടു പൊരിച്ച ഹതഭാഗ്യരുടേതു തന്നെയാണ്‌ അയാളുടെയും വിധി. അവരുടെ രോദനങ്ങൾ അയാളുടെ നെഞ്ചിൽ ഭീതി വിതയ്ക്കുന്നില്ല; മധുരസംഗീതമായിട്ടാണ്‌ അവ അയാളുടെ കാതുകളിൽ വീഴുന്നത്. ആളുകൾ കവിയ്ക്കു ചുറ്റും തടിച്ചുകൂടിയിട്ടു പറയുകയാണ്‌, “ഒന്നു കൂടി പാടൂ.” എന്നതിനർത്ഥം- “പുതിയ യാതനകൾ തന്റെ ആത്മാവിനെ വേദനിപ്പിക്കാനെത്തട്ടെ; എന്നാൽ തന്റെ ചുണ്ടുകൾ പഴയ മാതിരി തന്നെ ആയിരിക്കുകയും ചെയ്യട്ടെ; കാരണം, രോദനങ്ങൾ ഞങ്ങളുടെ മനസ്സമാധാനം കെടുത്തുകയേയുള്ളു; പക്ഷേ സംഗീതം, സംഗീതം - അതിന്റെ നിർവൃതി ഒന്നു വേറെ തന്നെ!” എന്നായിരിക്കും. അതു കഴിഞ്ഞു വിമർശകന്മാർ കയറിവന്നു പറയുന്നു, “ഒന്നാന്തരമായി; ലാവണ്യനിയമങ്ങൾ എന്തനുശാസിക്കുന്നുവോ, അതിനനുസൃതമായിട്ടുണ്ട്!” വിമർശകനു കവിയുമായി തരിമ്പു വ്യത്യാസമില്ലെന്നതു ശരിയുമാണല്ലോ; അയാളുടെ ഹൃദയത്തിൽ വേദനയും ചുണ്ടുകളിൽ സംഗീതവുമില്ലെന്നേയുള്ളു. അതിനാൽ ഞാൻ പറയട്ടെ, മനുഷ്യർ തെറ്റിദ്ധരിക്കുന്ന കവിയാകുന്നതിനെക്കാൾ പന്നികൾക്കു മനസ്സിലാകുന്ന പന്നിവളർത്തുകാരനാവാനാണ്‌ എനിക്കിഷ്ടം.

 [ഫലാറിസ്- ക്രി.മു. ആറാം നൂറ്റാണ്ടിൽ സിസിലി ഭരിച്ചിരുന്ന ഒരു സ്വേച്ഛാപ്രഭു; ചെമ്പു കൊണ്ടുണ്ടാക്കിയ ഒരു മൂരിക്കുള്ളിൽ മനുഷ്യരെ അടച്ചിട്ട് ജീവനോടെ പൊരിക്കുന്നത് അയാളുടെ ഒരു വിനോദമായിരുന്നുവത്രെ. ]

________________________________________________________________________________

 
വർത്തമാനകാലത്തിനു മുന്നറിയിപ്പു കൊടുക്കാൻ നോക്കുന്നവർക്ക് എന്താണുണ്ടാവുകയെന്ന്

ഒരു നാടകശാലയുടെ അണിയറയ്ക്കു തീ പിടിച്ചു. വിവരം കാണികളെ അറിയിക്കാനായി വിദൂഷകൻ അരങ്ങത്തേക്കു വന്നു. ജനം പക്ഷേ, അതുമൊരു തമാശയായി എടുത്ത് കൈയടിക്കുകയാണുണ്ടായത്. അയാൾ പല തവണ മുന്നറിയിപ്പ് ആവർത്തിച്ചു. അവരുടെ അട്ടഹാസത്തിനും കൈയടിക്കും ഉശിരു കൂടിയതേയുള്ളു. ഇങ്ങനെ തന്നെയാണ്‌ ലോകാവസാനമുണ്ടാവുക എന്നാണ്‌ എനിക്കു തോന്നുന്നത്: അതൊരു തമാശയാണെന്നു വിശ്വസിക്കുന്ന സരസന്മാരുടെ കരഘോഷത്തിനിടെ.

_________________________________________________________________________________

 
“സാഹിത്യം വികലാംഗർക്കുള്ള ആശുപത്രിയാകരുത്; മറിച്ച് ആരോഗ്യമുള്ള, ആഹ്ളാദം തുളുമ്പുന്ന, ശരീരപുഷ്ടിയുള്ള, പുഞ്ചിരി തൂകുന്ന കുട്ടിക്കുറുമ്പന്മാർ ഓടിക്കളിക്കുന്ന കളിസ്ഥലമാണത്; വടിവൊത്ത, പൂർണ്ണത പ്രാപിച്ച ജീവികളാണവർ; തങ്ങളെന്താണോ അതിൽ തൃപ്തരായവർ; സ്വന്തം മാതാവിന്റെ തനിസ്വരൂപമാണ്‌ ഓരോ ആളും, സ്വന്തം പിതാവിന്റെ ഓജസ്സിനുടമയും- അല്ലാതെ ചുണ കെട്ട തൃഷ്ണകൾ ജന്മം കൊടുക്കുന്ന ചാപിള്ളകളല്ല, വലിച്ചെറിയേണ്ട മറുപിള്ളയുമല്ല.”

__________________________________________________________________________________

ആധുനികവിപ്ളവങ്ങൾ യഥാർത്ഥമോ അതോ സാങ്കല്പികമോ?

വിപ്ളവത്തിന്റെ കാലം പ്രവൃത്തിയുടെ കാലമായിരിക്കണം; നമ്മുടെ കാലം പക്ഷേ, പരസ്യത്തിന്റെയും പ്രചരണത്തിന്റെയും കാലമായിരിക്കുന്നു. ഒരിടത്തും യാതൊന്നും നടക്കുന്നില്ല; എന്നാൽ എവിടെയും പ്രചരണം തത്ക്ഷണമാണ്‌. വർത്തമാനകാലത്ത് മറ്റേതിലും അചിന്ത്യമാണ്‌ ഒരു കലാപത്തിനുള്ള സാദ്ധ്യത. കരുത്തിന്റെ അങ്ങനെയൊരു ആവിഷ്കാരം നമ്മുടെ കാലത്തെ കണക്കു കൂട്ടുന്ന തലകൾ ബുദ്ധിശൂന്യതയായേ കാണൂ. നേരേ മറിച്ച് രാഷ്ട്രീയത്തിന്റെ തരികിടകൾ നല്ല വശമായ ഒരാൾ അതു വച്ച് ഒരത്ഭുതവിദ്യ കാണിച്ചുവെന്നു വരാം. ജനങ്ങൾ യോഗം കൂടി ഒരു കലാപം നടത്താൻ തീരുമാനിച്ചിരിക്കുന്നുവെന്ന അർത്ഥം വരുന്ന ഒരു പ്രകടനപത്രിക അയാൾ എഴുതിയുണ്ടാക്കുകയാണ്‌. അത്ര സൂക്ഷ്മമായിട്ടാണ്‌ വാക്കുകൾ ഉപയോഗിച്ചിരിക്കുന്നതെന്നതിനാൽ സെൻസർ ഉദ്യോഗസ്ഥൻ പോലും അതു പാസ്സാക്കി വിടുകയും ചെയ്യുന്നു. യോഗം നടക്കുന്ന സ്ഥലത്താകട്ടെ, സദസ്യർ ഒരു കലാപം നടത്തിക്കഴിഞ്ഞുവെന്ന പ്രതീതി അയാൾ അവർക്കിടയിൽ ഉണ്ടാക്കിയിരിക്കും. എല്ലാവരും പതുക്കെ എഴുന്നേറ്റ് വീട്ടിലേക്കു നടക്കുകയും ചെയ്യും- നല്ലൊരു സായാഹ്നം ചെലവഴിച്ച സന്തോഷത്തോടെ.

__________________________________________________________________________________

 ഏകാകിയുടെ ശോകത്തെ നാം എന്തിനോടുപമിക്കും?
 

 ഒരാൾ ഒരു കത്തും കൈയിൽ പിടിച്ചു നില്ക്കുകയാണെന്നു വയ്ക്കുക; തന്റെ ജീവിതാനന്ദമെന്ന് അയാൾ പരിഗണിക്കുന്നതിനാധാരമായ ഒരു വിവരം ആ കത്തിലുണ്ടെന്ന് അയാൾക്കറിയാം, അല്ലെങ്കിൽ അയാൾ അങ്ങനെ വിശ്വസിക്കുന്നു; പക്ഷേ അതിലെ കൈയെഴുത്ത് വളരെ മങ്ങിയതാണ്‌, തീരെ നേർത്തതാണ്‌, വായിക്കാൻ പറ്റില്ലെന്നു തന്നെ പറയാം- അപ്പോൾ അയാൾ നെഞ്ചു വിങ്ങിയും ഉത്ക്കണ്ഠ പണിപ്പെട്ടടക്കിയും കൊണ്ടാകും അതു വായിക്കുക; ഒരു വാക്ക് ഇന്നതാണെന്നു തീർച്ചപ്പെടുത്തി, ശേഷിച്ചവ അതിനനുസരിച്ചു വ്യാഖ്യാനിക്കുമ്പോൾ ഒരിക്കൽ ഒരർത്ഥമാണു കിട്ടുന്നതെങ്കിൽ പിന്നെ മറ്റൊരർത്ഥമാണ്‌ അയാൾക്കു തോന്നുക. പക്ഷേ തുടങ്ങിയപ്പോഴത്തെ അനിശ്ചിതത്വത്തിൽ തന്നെയാണ്‌ ഒടുവിൽ അയാൾക്കെത്തിച്ചേരേണ്ടി വരിക. വർദ്ധിച്ചുവരുന്ന ഉത്ക്കണ്ഠയോടെ അയാൾ അതിൽത്തന്നെ ഉറ്റുനോക്കി നില്ക്കും; പക്ഷേ നോക്കുന്തോറും അയാളുടെ കാഴ്ച മങ്ങുകയേയുള്ളു. ചിലപ്പോൾ അയാളുടെ കണ്ണിൽ കണ്ണീരു വന്നു നിറയും; അത്രയ്ക്കയാളുടെ കാഴ്ച കുറയുന്നതേയുള്ളു. കാലം ചെല്ലുന്നതോടെ എഴുത്ത് തീരെ മങ്ങിപ്പോകും, ഒട്ടും വായിക്കാൻ പറ്റാതെയാകും, കത്തു തന്നെ പൊടിഞ്ഞുപോകും; തന്റെ കണ്ണുകളിലെ കണ്ണീരല്ലാതെ മറ്റൊന്നും അയാൾക്കു ശേഷിക്കുകയുമില്ല.
_________________________________________________________________________________ 

 ഒരു കപ്പിത്താനെ മനസ്സിൽ കാണുക; സർവവിധ പരീക്ഷകളും അയാൾ ഉയർന്ന നിലയിൽ പാസ്സായിട്ടുണ്ടെന്നും, എന്നാൽ അയാൾ ഇതേ വരെ കടലിൽ പോയിട്ടില്ലെന്നും കരുതുക. അയാൾ ഒരു കൊടുങ്കാറ്റിൽ പെട്ടിരിക്കുകയാണെന്നു മനസ്സിൽ കാണുക: അങ്ങനെയൊരു സന്ദർഭത്തിൽ പെട്ടാൽ താൻ എന്തൊക്കെ ചെയ്യണമെന്നതിനെക്കുറിച്ച് അയാൾക്കു നല്ല അറിവുണ്ട്. പക്ഷേ രാത്രിയുടെ കറുപ്പിൽ നക്ഷത്രങ്ങൾ അദൃശ്യമാവുമ്പോൾ നാവികനെ പിടികൂടുന്ന കൊടുംഭീതി അയാൾ മുമ്പറിഞ്ഞിട്ടില്ല; തന്റെ കൈയിലെ ചുക്കാൻ തിരകൾക്കു വെറുമൊരു കളിപ്പാട്ടമായിരിക്കുന്നുവെന്നു കാണുമ്പോൾ കപ്പിത്താനു തോന്നുന്ന വന്ധ്യതാബോധം അയാൾക്കറിവുള്ളതല്ല; അങ്ങനെയൊരു നിമിഷത്തിൽ കണക്കുകൂട്ടലുകൾ നടത്തേണ്ടി വരുമ്പോൾ തലയിലേക്കു ചോര ഇരച്ചുകയറുന്ന അനുഭവം അയാൾക്കുണ്ടായിട്ടില്ല; ചുരുക്കത്തിൽ തന്റെ ജ്ഞാനം പ്രയോഗിക്കേണ്ടി വരുന്ന മുഹൂർത്തത്തിൽ ജ്ഞാതാവിൽ വരുന്ന മാറ്റത്തെക്കുറിച്ച് ഒരു ധാരണയും അയാൾക്കില്ല.
__________________________________________________________________________________

 
ദേവകൾക്കു മടുപ്പു തോന്നിയപ്പോൾ അവർ മനുഷ്യജീവികളെ സൃഷ്ടിച്ചു; താൻ ഒറ്റയ്ക്കാണെന്നതിനാൽ ആദമിനു മടുപ്പു തോന്നി; അങ്ങനെ ഹവ്വയുടെ സൃഷ്ടിയുണ്ടായി. ആ നിമിഷം മുതൽ മടുപ്പ് ലോകത്തിലേക്കു കടന്നുവരികയും ജനങ്ങൾ പെരുകുന്ന തോതനുസരിച്ച് വർദ്ധിച്ചു വരികയും ചെയ്തു. ആദം മടുത്തത് ഒറ്റയ്ക്കായിരുന്നു; പിന്നെ ആദമും ഹവ്വയും ഒരുമിച്ചു മടുത്തു; പിന്നെ ആദമും ഹവ്വയും കായീനും ആബേലും കുടുംബത്തോടെ മടുത്തു; പിന്നെ ലോകജനസംഖ്യ വർദ്ധിക്കുകയും ആളുകൾ കൂട്ടത്തോടെ മടുക്കുകയും ചെയ്തു. മടുപ്പിൽ നിന്നൊഴിവാകുന്നതിനായി, ആകാശത്തോളമെത്തുന്ന ഒരു ഗോപുരം പണിയുക എന്ന ചിന്ത അവരുടെ തലയിലുദിച്ചു. ഗോപുരം എത്ര ഉയർന്നതാണോ, ആ തോതിൽത്തന്നെ മടുപ്പിക്കുന്നതായിരുന്നു ആ ആശയവും; മടുപ്പ് എന്തുമാത്രം മേൽക്കൈ നേടിയിരിക്കുന്നുവെന്നതിന്‌ പേടിപ്പിക്കുന്നൊരു തെളിവുമായിരുന്നു അത്. പിന്നീട്, ഇപ്പോൾ ആളുകൾ ലോകസഞ്ചാരം ചെയ്യുന്നപോലെ, അവർ ലോകം മുഴുവൻ ചിതറി; പക്ഷേ എവിടെയും മടുപ്പ് അവരെ വിട്ടകന്നില്ല. മടുപ്പിന്റെ പരിണതഫലം എന്തായെന്നു നോക്കൂ: തലയെടുത്തു നിന്ന മനുഷ്യന്റെ പതനം- ആദ്യം ഹവ്വയിലൂടെ, പിന്നെ ബാബിലോൺ ഗോപുരത്തിലൂടെ.

___________________________________________________________________________________



ഒരു സമൂഹം യുദ്ധത്തിനു തയാറെടുക്കുമ്പോൾ ചിന്തകനു ചെയ്യാനായി എന്തു ശേഷിക്കുന്നു?

കോരിന്തു നഗരം ഉപരോധിക്കുമെന്ന് ഫിലിപ്പുരാജാവ് ഭീഷണിപ്പെടുത്തിയപ്പോൾ നഗരവാസികളൊന്നാകെ പ്രതിരോധത്തിനായി സട കുടഞ്ഞെഴുന്നേറ്റു; ചിലർ ആയുധങ്ങൾ വെടിപ്പാക്കുന്നു, ചിലർ പാറക്കല്ലുകൾ ശേഖരിക്കുന്നു, ചിലർ കോട്ടമതിലിന്റെ കേടുപാടുകൾ തീർക്കുന്നു. ഇതെല്ലാം കണ്ട ഡയോജനിസ് തിടുക്കത്തിൽ മേലങ്കിയും വാരിച്ചുറ്റി, തന്റെ കുളിത്തൊട്ടിയെടുത്ത് തെരുവുകളിലൂടെ ഉരുട്ടിനടക്കാൻ തുടങ്ങി. എന്തിനാണിങ്ങനെ ചെയ്യുന്നതെന്ന് ആരോ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, മറ്റുള്ളവരെപ്പോലെ തന്നെ ജോലിത്തിരക്കിലാണു താനെന്നും, പരിശ്രമശാലികളായ ഇത്രയും പൌരന്മാർക്കിടയിൽ താനൊരാൾ മാത്രം മടിയനായിപ്പോകരുതല്ലോ എന്നു കരുതിയാണ്‌ താൻ ഇതുരുട്ടിനടക്കുന്നതെന്നും.

_________________________________________________________________________________

 
എന്റെ....

ശലോമോൻ പറഞ്ഞു, ഉചിതമായ ഒരുത്തരം ഒരു മധുരചുംബനം പോലെയാണെന്ന്. എന്നും ചോദ്യം ചോദിച്ചു നടക്കുന്നവനാണു ഞാനെന്നതിനാൽ പ്രസിദ്ധനാണു ഞാനെന്ന്, അതെ, അസ്വീകാര്യനാണു ഞാനെന്നു നിനക്കറിയുന്നതാണല്ലൊ. ഞാനെന്താണു ചോദിച്ചുനടക്കുന്നതെന്നു ഹാ, അവർക്കറിയില്ല. ഞാനെന്താണു ചോദിക്കുന്നതെന്നു നിനക്കേ അറിയൂ, നിനക്കേ അതിനുത്തരമുള്ളു. എനിക്കൊരുത്തരം നല്കൂ. ഉചിതമായ ഒരുത്തരം നല്കാൻ നിനക്കേ കഴിയൂ, എന്തെന്നാൽ ഉചിതമായ ഒരുത്തരം, ശലോമോൻ പറഞ്ഞതല്ലേ, ഒരു മധുരചുംബനം പോലെയാണെന്ന്.

നിന്റെ....

__________________________________________________________________________________

 
ചില എഴുത്തുകാരുണ്ട്- സ്വന്തം ശരീരത്തിന്റെ കുറവുകളും വൈരൂപ്യങ്ങളും വിളിച്ചുകാട്ടി സഹതാപമുണർത്താൻ ശ്രമിക്കുന്ന യാചകരെപ്പോലെയാണവർ. പൊട്ടിപ്പൊളിഞ്ഞ സ്വന്തം ഹൃദയങ്ങൾ പ്രദർശനത്തിനു വച്ച് ശ്രദ്ധ പിടിച്ചുപറ്റാനാണ്‌ അവരുടെ യത്നം.

(1835 നവംബര്‍ 1)

__________________________________________________________________________________

 ഓരോ മനുഷ്യജീവിയുടെ ഉള്ളിന്റെ ഉള്ളിലും ലോകത്തു താൻ ഒറ്റയ്ക്കായിപ്പോയേക്കാമെന്ന, ദൈവം തന്നെ മറന്നുപോയേക്കാമെന്ന, കോടിക്കണക്കിനംഗങ്ങളുള്ള ഈ കൂറ്റൻ കുടുംബത്തിൽ താൻ അവഗണിക്കപ്പെട്ടുപോയേക്കാമെന്ന സാദ്ധ്യതയെച്ചൊല്ലിയുള്ള ഉത്ക്കണ്ഠ കെടാതെ നില്ക്കുന്നു. ഈ ഉത്ക്കണ്ഠയെ നാം കൈയകലത്തു നിർത്തുന്നത് ബന്ധുക്കളും സുഹൃത്തുക്കളുമായി നമുക്കു ചുറ്റുമുള്ളവരെ കണ്ടുകൊണ്ടാണ്‌. എന്നാൽക്കൂടി ആ ഉത്ക്കണ്ഠ അവിടെത്തന്നെയുണ്ട്; ഇതൊക്കെ തന്നിൽ നിന്നെടുത്തു മാറ്റുകയാണെങ്കിൽ എങ്ങനെയായിരിക്കും തന്നെ അതു ബാധിക്കുക എന്നു ചിന്തിക്കാൻ കൂടി നിങ്ങൾക്കു ധൈര്യം വരുന്നുമില്ല.
__________________________________________________________________________________



ഏതാണു കൂടുതൽ ദുഷ്കരം- ഉറങ്ങുന്നവനെ ഉണർത്തുകയോ, താൻ ഉണർന്നിരിക്കുകയാണെന്ന്‍ ഉണർന്നിരുന്നുകൊണ്ടു സ്വപ്നം കാണുന്നവനെ ഉണർത്തുകയോ?

__________________________________________________________________________________



കുഞ്ഞിന്റെ മുലകുടി നിർത്തേണ്ട പ്രായമാവുമ്പോൾ അമ്മയ്ക്കും ദുഃഖമില്ലാതെയില്ല, താനും കുഞ്ഞും അകന്നകന്നു പോവുകയാണെന്നതിൽ; ഒരുകാലം തന്റെ ഹൃദയത്തിനു തൊട്ടു താഴെ കിടന്നിരുന്ന കുഞ്ഞ്, പില്ക്കാലം തന്റെ മാറിൽ കിടന്നുറങ്ങിയ കുഞ്ഞ് ഇനി മേൽ തന്നോടത്രയടുത്തുണ്ടാവുകയില്ലെന്നതിൽ. അങ്ങനെ അവരൊരുമിച്ച് ആ ഹ്രസ്വകാലത്തെ ദുഃഖം സഹിക്കുകയും വേണം. കുഞ്ഞിനെ അത്രയ്ക്കടുത്തു കിട്ടിയ, അതിലധികം ദുഃഖം സഹിക്കേണ്ടി വരാത്ത അമ്മ ഭാഗ്യവതി തന്നെ!

__________________________________________________________________________________



വാർദ്ധക്യമെത്തി മരിച്ചവൻ സന്തുഷ്ടൻ,
യൌവനത്തിൽ മരിച്ചവൻ അതിലും സന്തുഷ്ടൻ,
ജനിച്ചപ്പോൾ മരിച്ചവൻ ഏറ്റവും സന്തുഷ്ടൻ,
ജനിച്ചിട്ടേയില്ലാത്തവൻ പരമസന്തുഷ്ടൻ!

__________________________________________________________________________________



അവധിദിവസമാഘോഷിക്കുന്ന കുട്ടികൾ തങ്ങൾക്കറിയാവുന്ന കളികളെല്ലാം ഉച്ചയോടെ കളിച്ചുതീരുകയും ‘ഇതല്ലാതെ വേറേ കളികളൊന്നുമില്ലേ’യെന്ന് അക്ഷമയോടെ വിളിച്ചുചോദിക്കുകയും ചെയ്യുമ്പോൾ അതുകൊണ്ടർത്ഥമാകുന്നുണ്ടോ, അറിയുന്ന കളികൾ ഒരു ദിവസം മുഴുവൻ നീട്ടിക്കൊണ്ടുപോകാൻ കഴിവുണ്ടായിരുന്ന അതേ തലമുറയിലെയോ അല്ലെങ്കിൽ മുൻതലമുറയിലെയോ കുട്ടികളെക്കാൾ മാനസികവികാസം പ്രാപിച്ചവരാണവരെന്ന്? കളിയുടെ ഗൌരവമറിയാത്തവരാണ്‌ ആ കുട്ടികൾ എന്നു കരുതുകയല്ലേ കൂടുതൽ ശരി?

__________________________________________________________________________________



ഏതെങ്കിലുമൊരു പുസ്തകമെടുക്കുക, അതിനി എത്ര മോശമായി എഴുതപ്പെട്ടതായാലും; താനിനി മറ്റൊരു പുസ്തകം വായിക്കാൻ പോകുന്നില്ല എന്ന ഉല്ക്കടവികാരത്തോടെ അതു വായിക്കുക- ഒടുവിൽ സർവതും നിങ്ങൾ അതിൽ നിന്നു വായിച്ചെടുക്കും, എന്നു പറഞ്ഞാൽ നിങ്ങളിലുള്ള സർവതും; ഇതിലധികം നിങ്ങൾക്കു വായനയിൽ നിന്നു കിട്ടാൻ പോകുന്നില്ല, അതിനി എത്ര മഹത്തായ പുസ്തകമായാലും.

__________________________________________________________________________________



ഏതു മനുഷ്യനും തന്റെ മുഖംമൂടി ഊരിമാറ്റേണ്ട ഒരു പാതിരാമുഹൂർത്തമെത്തുമെന്ന് നിങ്ങൾക്കറിയില്ലേ? നിങ്ങൾക്കു തട്ടിക്കളിക്കാനായി ജീവിതം എന്നുമിങ്ങനെ നിന്നുതരുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? അതിൽ നിന്നു രക്ഷപ്പെടാനായി പാതിരയ്ക്കൊരല്പം മുമ്പ് പാത്തും പതുങ്ങിയും അവിടെ നിന്നു രക്ഷപ്പെട്ടുകളയാം എന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ?

__________________________________________________________________________________




 
ദൈവപുത്രനായ യേശുവിനെ ഒരാളൊഴിയാതെല്ലാ മനുഷ്യരും ഒറ്റു കൊടുത്തു, അവഹേളിച്ചു, ഉപേക്ഷിച്ചുപോവുകയും ചെയ്തു. ഒരാൾ പോലും, അക്ഷരാർത്ഥത്തിൽ തന്നെ ഒരാൾ പോലും, അവനോടു വിശ്വസ്ഥനായി ശേഷിച്ചില്ല; എന്നിട്ട് പിന്നീട്, പിന്നീട്, അതെ, പിന്നീട്, നൂറ്റാണ്ടുകൾക്കു മുമ്പ് അവൻ ചവിട്ടിനടന്നുവെന്നു വിശ്വസിക്കുന്ന സ്ഥലങ്ങളിലേക്ക് മനുഷ്യലക്ഷങ്ങൾ മുട്ടിലിഴഞ്ഞു തീർത്ഥയാത്ര നടത്തി; പിന്നീട്, പിന്നീട്, അതെ, പിന്നീട് അവനെ ക്രൂശിച്ച കുരിശിന്റെ മരപ്പൊളിയെ ലക്ഷങ്ങൾ ആരാധിക്കുകയും ചെയ്തു.

മനുഷ്യർ മഹാന്മാരോടു സമകാലികരാവുമ്പോൾ എന്നും ഇങ്ങനെ തന്നെയായിരുന്നു; പക്ഷേ, പിന്നീട്, പിന്നീട്, അതെ, പിന്നീട്!

എങ്കിൽ, മനുഷ്യരായിരിക്കുന്നതിൽ നമുക്കു സ്വയം വെറുപ്പു തോന്നേണ്ടതല്ലേ? 

__________________________________________________________________________________

 
സന്തുഷ്ടമായ ഒരു ലൌകികജീവിതം നയിക്കാമെന്ന ഒരു പ്രതീക്ഷയും വച്ചുപുലർത്തേണ്ടാത്ത ഞാൻ, സന്തുഷ്ടവും സുഖപ്രദവുമായ ഒരു ഭാവിയിൽ- സ്വാഭാവികമായും കുടുംബജീവിതത്തിന്റെ ചരിത്രപരമായ തുടർച്ചയിലാണ്‌ അതിന്റെ ഉത്ഭവവും ആധാരവുമെന്നതിനാൽ- പ്രത്യാശ വയ്ക്കേണ്ടാത്ത ഞാൻ, അങ്ങനെ ഹൃദയം നുറുങ്ങിപ്പോയ ഞാൻ ഹതാശമായ ഒരു വ്യഗ്രതയോടെ കയറിപ്പിടിച്ചതും പിടിച്ചുതൂങ്ങിയതും മനുഷ്യന്റെ ബൌദ്ധികവശത്തെയാണെന്നതിൽ അത്ഭുതപ്പെടാനെന്തിരിക്കുന്നു; അങ്ങനെ, എനിക്കുണ്ടെന്നറിയാവുന്ന ഉയർന്ന ചിന്താശേഷി എന്റെ ഒരേയൊരു സാന്ത്വനമായി, ആശയങ്ങൾ ആകെയുള്ള ആനന്ദങ്ങളായി, മനുഷ്യരില്‍ നിന്നു ഞാൻ മുഖം തിരിക്കുകയും ചെയ്തു.

__________________________________________________________________________________

 
മരിച്ചവരിൽ നിന്നാരും മടങ്ങിവരുന്നില്ല; കരഞ്ഞുകൊണ്ടല്ലാതാരും ലോകത്തേക്കു വരുന്നുമില്ല. എപ്പോഴാണു ലോകത്തേക്കു വരാനിഷ്ടമെന്നു നിങ്ങളോടാരും ചോദിക്കുന്നില്ല; എപ്പോഴാണു മടങ്ങാനിഷ്ടമെന്നും ആരും ചോദിക്കുന്നില്ല... എത്ര ശൂന്യവും വ്യർത്ഥവുമാണു ജീവിതം. നാമൊരാളെ കുഴിച്ചിടുന്നു; ശവക്കുഴിയിലേക്കു നാം അയാൾക്കകമ്പടി ചെല്ലുന്നു; മൂന്നു കരണ്ടി മണ്ണു നാം അയാൾക്കു മേലിടുന്നു; വണ്ടിയിൽ നാം ചെന്നിറങ്ങുന്നു; വണ്ടിയിൽ കയറി നാം വീട്ടിലേക്കു മടങ്ങുകയും ചെയ്യുന്നു; ഒരു ദീർഘജീവിതമാണു നമുക്കു മുന്നിലുള്ളതെന്ന ചിന്തയിൽ നാം സമാശ്വാസം കണ്ടെത്തുന്നു. എത്ര ദീർഘമാണു പക്ഷേ, അറുപതും പത്തും എഴുപതു കൊല്ലം? എന്തുകൊണ്ടൊറ്റയടിക്ക് കാര്യങ്ങളിൽ നമുക്കൊരു തീർപ്പു വരുത്തിക്കൂടാ? എന്തുകൊണ്ടു നമുക്കും ശവക്കുഴിയിലേക്കു ചാടിയിറങ്ങിക്കൂടാ? എന്തുകൊണ്ടു നറുക്കിട്ടു നമുക്കു തീരുമാനിച്ചുകൂടാ, അവസാനത്തെ മരിച്ചയാൾക്കു മേൽ അവസാനത്തെ മൂന്നു കരണ്ടി മണ്ണു കോരിയിടുക എന്ന ദൌർഭാഗ്യം വന്നുവീഴുന്ന അവസാനത്തെ ജീവിച്ചിരിക്കുന്നയാൾ ആരായിരിക്കുമെന്ന്?

__________________________________________________________________________________

 
അയാളുടെ സാഹസകൃത്യങ്ങൾക്കു കാടുകളോ അകലേക്കുള്ള യാത്രകളോ ഒന്നും വേണ്ട, അയാൾക്കിപ്പോഴുള്ളതു തന്നെ മതി- ഒരു ജനാലയോടു കൂടിയ ഒരു കൊച്ചുമുറി.

__________________________________________________________________________________



ആളുകൾക്ക് ഒരു യുക്തിയുമില്ല; ഉള്ള സ്വാതന്ത്ര്യങ്ങൾ എടുത്തുപയോഗിക്കാതെ കൂടുതൽ സ്വാതന്ത്ര്യങ്ങൾക്കായി മുറവിളി കൂട്ടുകയാണവർ: ചിന്തിക്കാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട്; എന്നിട്ടവർ ആവശ്യപ്പെടുന്നതോ, അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യവും

__________________________________________________________________________________



യൌവനത്തിന്റെ സ്വപ്നങ്ങൾ വാർദ്ധക്യം സാക്ഷാല്ക്കരിക്കുന്നു: സ്വിഫ്റ്റിനെ നോക്കൂ; യൌവനത്തിൽ അദ്ദേഹം ഒരു ഭ്രാന്താലയം പണി കഴിപ്പിച്ചു; വാർദ്ധക്യത്തിൽ അതിലെ ഒരന്തേവാസിയുമായി.


(‘ഗള്ളിവറുടെ യാത്രകൾ’ എഴുതിയ ഇംഗ്ളീഷ് നോവലിസ്റ്റ് ജൊനാഥൻ സ്വിഫ്റ്റാണ്‌ മനോരോഗികൾക്കായുള്ള ഡബ്ളിനിലെ സെയിന്റ്. പാട്രിക്ക് ആശുപത്രി സ്ഥാപിച്ചത്. അവസാനകാലത്ത് സ്വിഫ്റ്റ് തന്നെയും ഒരു മനോരോഗിയായി.)

__________________________________________________________________________________

 
ജീവിതം എനിക്ക് കയ്ക്കുന്ന കഷായമായിരിക്കുന്നു; എന്നാൽ ഞാനതു കഴിക്കുകയും വേണം, എണ്ണിയെണ്ണി, ഓരോ തുള്ളിയായി.

__________________________________________________________________________________
സകലർക്കും മുന്നിൽ ഒരു പ്രഹേളികയാവുക എന്ന വിദ്യ പരിശീലിക്കുകയായിരുന്നു നിങ്ങളുടെ തന്ത്രം. എന്റെ സ്നേഹിതാ, നിങ്ങളെന്ന പ്രഹേളികയുടെ ഇഴ പിരിക്കുക എന്ന മിനക്കേടിനിറങ്ങാൻ ഒരാളുമുണ്ടായില്ലെന്നിരിക്കട്ടെ - എന്താനന്ദമാണ്‌ നിങ്ങൾക്കതിൽ നിന്നു കിട്ടുക?

ഒറ്റക്കാലിൽ നിന്നുകൊണ്ട് ദൈവത്തിന്റെ അസ്തിത്വം തെളിയിക്കുന്നതിൽ നിന്നു വളരെ വ്യത്യസ്തമാണ്‌ മുട്ടുകാലിൽ വീണ്‌ അവനു നന്ദി പറയുക എന്നത്. 

ഓരോ തലമുറയിലെയും ഭൂരിപക്ഷം മനുഷ്യരും ജീവിച്ചതും മരിച്ചതും ഇങ്ങനെയൊരു ധാരണയുടെ പുറത്തായിരുന്നു: ജീവിതം എന്നാൽ കൂടുതൽ കൂടുതൽ മനസ്സിലാക്കുക എന്നാണെന്ന്; ആയുസ്സു കൂട്ടിക്കിട്ടിയിരുന്നുവെങ്കിൽ തങ്ങളുടെ ജീവിതം നിരന്തരവും ദീർഘവുമായ ഒരന്വേഷണമായിരുന്നേനെയെന്ന്. അവരിൽ എത്രപേർക്കു പക്ഷേ, ഇങ്ങനെയൊരു കണ്ടെത്തലിന്റെ പക്വത അനുഭവമായിരിക്കുന്നു: സർവതും വിപരീതമാകുന്ന ഒരു നിർണ്ണായകനിമിഷം വന്നുചേരുമെന്ന്; മനസ്സിലാകാത്ത ചിലതുണ്ടെന്ന് കൂടുതൽ കൂടുതൽ മനസ്സിലാവുക എന്നതാണ്‌ അതില്പിന്നെ ഉണ്ടാവുക എന്ന്.

മകൻ തന്റെ കടമ മറക്കുമ്പോൾ, രാഷ്ട്രം അച്ഛന്റെ നേർക്കു നീതിയുടെ ഖഡ്ഗം വച്ചുനീട്ടുമ്പോൾ, അച്ഛന്റെ കൈ കൊണ്ടു തന്നെവേണം വിധി നടപ്പാകാനെന്നു നിയമം നിർബന്ധിക്കുമ്പോൾ അപരാധി സ്വന്തം മകനാണെന്നു വീരോചിതമായിത്തന്നെ ആ അച്ഛൻ മറക്കുന്നു. കുലീനതയോടെ അദ്ദേഹം തന്റെ വേദന മറച്ചുപിടിക്കുന്നു; പക്ഷേ ആ രാഷ്ട്രത്തിൽ ആരുമുണ്ടാവില്ല, ആ മകനുൾപ്പെടെ ആരുമുണ്ടാവില്ല, അദ്ദേഹത്തെ അഭിനന്ദിക്കാത്തതായി. ഓരോ തവണ റോമൻ നിയമസംഹിത വായിക്കുമ്പോഴും നാമോർക്കണം, പാണ്ഡിത്യപരമായി അവയെ വ്യാഖ്യാനിച്ചവർ പലരുണ്ടെങ്കിലും അത്ര ഉജ്ജ്വലമായി അതിനെ വ്യാഖ്യാനിച്ചത് ബ്രൂട്ടസ് ഒരാൾ മാത്രമാണെന്ന്.

(പേടിയും വിറയും)


ഇല്ല! ഈ ലോകത്തു മഹത്വമുള്ള ഒരാളും മറക്കപ്പെടില്ല. പക്ഷേ ഓരോരുത്തരും മഹാനാവുന്നത് അവനവന്റെ വഴിക്കാണ്‌; ഒരാൾ എന്തിനെ സ്നേഹിച്ചോ, അതെത്ര മഹത്താണെന്നതിനെ ആശ്രയിച്ചിരിക്കും അയാളുടെ മഹത്വം: തന്നെത്തന്നെ സ്നേഹിച്ചവൻ തനിക്കു മഹാനായിരിക്കും; അന്യരെ സ്നേഹിച്ചവൻ തന്റെ സമർപ്പണം കൊണ്ടു മഹാനാകുന്നു; പക്ഷേ ഇവരിലൊക്കെ മഹാനത്രേ, ദൈവത്തെ സ്നേഹിച്ചവൻ. അവരെല്ലാം ഓർമ്മിക്കപ്പെടും; എന്നാൽ അവരുടെ മഹത്വം അവരുടെ പ്രതീക്ഷയുടെ തോതിനനുസരിച്ചുമായിരിക്കും: സാദ്ധ്യമായതിനെ പ്രതീക്ഷിച്ച് ഒരാൾ മഹാനാകുന്നു, നിത്യമായതിനെ പ്രതീക്ഷിച്ച് മറ്റൊരാൾ; പക്ഷേ ഇവരിലൊക്കെ മഹാനത്രേ, അസാദ്ധ്യമായതിനെ പ്രതീക്ഷിക്കുന്നവൻ. അവരെല്ലാം ഓർമ്മിക്കപ്പെടും; എന്നാൽ അവരുടെ മഹത്വമാവട്ടെ, അവർ എന്തിനോടു മല്ലു പിടിച്ചുവോ, അതിന്റെ തോതനുസരിച്ചുമായിരിക്കും: ലോകത്തോടു മല്ലു പിടിച്ചവൻ ലോകത്തെ കീഴടക്കിയതിനാൽ മഹാനാകുന്നു, തന്നോടു തന്നെ മല്ലു പിടിച്ചവൻ സ്വയം കീഴടക്കിയതിനാൽ മഹാനാകുന്നു; ഇവരിലൊക്കെ വച്ചു മഹാനത്രേ, ദൈവത്തോടു മല്ലു പിടിച്ചവൻ. 

1 comment:

uttopian said...

ഗംഭീരം. പ്രണാമം ,രവിയേട്ടാ :)