Thursday, October 31, 2013

പ്രണയലേഖനങ്ങൾ - 3

images

നിന്നെ സ്നേഹിക്കാതെ ഒരു പകലു പോലും ഞാൻ കഴിച്ചിട്ടില്ല; നിന്നെപ്പുണരാതെ ഒരു രാത്രി പോലും ഞാൻ കഴിച്ചിട്ടില്ല; നിന്നിൽ നിന്നകന്നു കഴിയാൻ എന്നെ നിർബന്ധിതനാക്കുന്ന എന്റെ ആത്മാഭിമാനത്തെയും ഉത്ക്കർഷേച്ഛയെയും ശപിക്കാതെ ഒരു കപ്പു ചായ പോലും ഞാൻ കുടിച്ചിട്ടില്ല. എന്റെ കർത്തവ്യങ്ങൾക്കു നടുവിൽ, അതിനി പട നയിക്കുമ്പോഴാകട്ടെ, അല്ലെങ്കിൽ പട്ടാളക്കാരുടെ തമ്പുകൾ സന്ദർശിക്കുമ്പോഴാകട്ടെ, എനിക്കെത്രയും പ്രിയപ്പെട്ട ജോസഫൈൻ മാത്രമേ എന്റെ നെഞ്ചിൽ കയറി നില്ക്കുന്നുള്ളു, എന്റെ മനസ്സിൽ കുടിയേറുന്നുള്ളു, എന്റെ ചിന്തകളിൽ നിറയുന്നുള്ളു. റോൺ നദിയിലെ കുത്തൊഴുക്കിന്റെ വേഗതയിലാണു ഞാൻ നിന്നിൽ നിന്നകന്നു പോകുന്നതെങ്കിൽ അത്രയും പെട്ടെന്നു നിന്നെ വീണ്ടും കാണാൻ വേണ്ടിയാണത്. പാതിരാത്രിക്കെഴുന്നേറ്റു ഞാൻ ജോലിക്കു പോകുന്നുണ്ടെങ്കിൽ എന്റെ ഓമനയുടെ വരവു രണ്ടു ദിവസമെങ്കിൽ രണ്ടു ദിവസം നേരത്തേയാക്കാൻ വേണ്ടി മാത്രമാണ്‌. എന്നിട്ടും 23നും 26നും  അയച്ച കത്തുകളിൽ നീയെന്നെ ‘നിങ്ങൾ’ എന്നു വിളിക്കുന്നു. ‘നിങ്ങൾ’- അതു നീയാണ്‌. ഹ! വൃത്തികെട്ടവളേ! നിനക്കെങ്ങനെയായി ഇങ്ങനെയൊരു കത്തെഴുതാൻ! എന്തു തണുപ്പാണതിന്‌! പിന്നെ 23നും 26നും ഇടയിലുള്ള ആ നാലു ദിവസങ്ങൾ; നിന്റെ ഭർത്താവിനൊരു കത്തെഴുതാൻ മറക്കുന്നത്ര നിനക്കെന്താണവിടെ ചെയ്യാനുണ്ടായിരുന്നത്?...ഹാ, എന്റെ ഓമനേ, ആ ‘നിങ്ങൾ’, ആ നാലു ദിവസവും- എനിക്കു മുമ്പുണ്ടായിരുന്ന ആ ഉദാസീനതയിലേക്കു മടങ്ങിപ്പോകാൻ എന്നെ പ്രേരിപ്പിക്കുകയാണവ.  ഇതിനു കാരണക്കാരനായ വ്യക്തി ആരായാലും അവൻ മുടിഞ്ഞുപോകട്ടെ! അതിനുള്ള പിഴയും ശിക്ഷയുമായി അവനനുഭവിക്കട്ടെ, എന്നെ ബോദ്ധ്യപ്പെടുത്തുന്നൊരു തെളിവു കിട്ടിയാൽ ഞാൻ അനുഭവിക്കുമായിരുന്നതൊക്കെയും! അതിലും ഭയങ്കരമായൊരു നരകപീഡയുണ്ടാവില്ല! അതിലുമുഗ്രമായൊരു വിഷസർപ്പം പ്രതികാരദേവതകൾക്കുമുണ്ടാവില്ല! നിങ്ങൾ! നിങ്ങൾ! ഹാ, എന്റെ ആത്മാവു കുഴഞ്ഞുപോകുന്നു; എന്റെ ഹൃദയം തളഞ്ഞുപോകുന്നു, കാടു കേറുന്ന ചിന്തകളാൽ ഞാൻ ഭീതനായിപ്പോകുന്നു...നിനക്കെന്നോടുള്ള സ്നേഹം കുറഞ്ഞു; പക്ഷേ ആ നഷ്ടവും നീ നികത്തും. പിന്നെ ഒരു നാൾ നിനക്കെന്നോടുള്ള സ്നേഹം നിലയ്ക്കും; അതൊന്നു പറയുകയെങ്കിലും ചെയ്യൂ: അങ്ങനെ ഞാനറിയട്ടെ, ഇങ്ങനെയൊരു നിർഭാഗ്യത്തിനു ഞാനർഹനായതെങ്ങനെയെന്ന്...വിട, എന്റെ ഭാര്യേ: എന്റെ ജീവിതത്തിന്റെ വേദനയും ആനന്ദവും പ്രത്യാശയും ചാലകശക്തിയുമായിരുന്നവളേ; ഞാൻ സ്നേഹിക്കുന്നവളേ, ഞാൻ ഭയക്കുന്നവളേ, പ്രകൃതിയിലേക്കെന്നെ അടുപ്പിക്കുന്ന മൃദുലവികാരങ്ങളും ഇടിമിന്നൽ പോലെ പ്രക്ഷുബ്ധമായ പ്രചണ്ഡാവേഗങ്ങളും കൊണ്ടെന്നെ നിറയ്ക്കുന്നവളേ. ഞാൻ നിന്നോടു ചോദിക്കുന്നതു ശാശ്വതമായ പ്രണയമല്ല, വിശ്വാസ്യതയല്ല, വെറും...വെറും സത്യം മാത്രം, അതിരില്ലാത്ത സത്യസന്ധത മാത്രം. ‘എനിക്കു നിങ്ങളോടുള്ള സ്നേഹം കുറഞ്ഞു’ എന്നു നീ പറയുന്ന ആ ദിവസമായിരിക്കും എന്റെ പ്രണയത്തിന്റെ അന്ത്യം കുറിക്കുക, എന്റെ ജീവിതത്തിന്റെ അന്ത്യവും. തിരികെക്കിട്ടാതെ സ്നേഹിക്കാൻ മാത്രം അധമമാണെന്റെ ഹൃദയമെങ്കിൽ ഞാനതിനെ പിച്ചിച്ചീന്തും. ജോസഫൈൻ! ജോസഫൈൻ! ഞാൻ ഇടയ്ക്കു നിന്നോടു പറഞ്ഞിട്ടുള്ളതോർമ്മയുണ്ടോ: പൌരുഷവും നിശ്ചയദാർഢ്യവുമുറ്റ ഒരു പ്രകൃതമാണ്‌ പ്രകൃതി എനിക്കു കല്പിച്ചു തന്നതെന്ന്? അതു നിന്റേതു നെയ്തെടുത്തതു പക്ഷേ ലോലമായ കസവുനൂലും മാറാലയും കൊണ്ടായിരുന്നു. നിനക്കെന്നെ സ്നേഹമില്ലാതായിക്കഴിഞ്ഞോ? ക്ഷമിക്കണേ, എനിക്കാകെയുള്ള പ്രണയമേ, തമ്മിൽ പൊരുതുന്ന ശക്തികളാൽ പീഡിതമാണെന്റെ ഹൃദയം.

ഞാൻ പോകട്ടെ! ഹാ! നിനക്കെന്നോടുള്ള സ്നേഹം കുറഞ്ഞുവെങ്കിൽ നീയെന്നെ സ്നേഹിച്ചിട്ടു തന്നെയുണ്ടാവില്ല. അങ്ങനെയെങ്കിൽ എത്ര സഹതാപാർഹനാണു ഞാൻ!

ബോണപ്പാർട്ട്

നെപ്പോളിയൻ ജോസഫൈനെഴുതിയത് (1796)

ഏണസ്റ്റോ കാര്‍ഡിനൽ - മരിലിൻ മൺറോയ്ക്കായി ഒരു പ്രാർത്ഥന

Marilyn Monroe-1212880
കർത്താവേ,
ഇവളെ കൈക്കൊള്ളേണമേ,
ലോകമെവിടെയും മരിലിൻ മൺറോയെന്നറിയപ്പെടുന്ന ഇവളെ,
അതല്ല അവളുടെ ശരിക്കുള്ള പേരെങ്കിലും,
(അവളുടെ ശരിക്കുള്ള പേരു പക്ഷേ, അവിടുത്തേക്കറിയാത്തതുമല്ലല്ലോ,
ആറാം വയസ്സിൽ ബലാൽസംഗത്തിനിരയായ ഈ അനാഥയുടെ,
പതിനാറാം വയസ്സിൽ ആത്മഹത്യക്കു ശ്രമിച്ച ഈ സെയിൽസ്ഗേളിന്റെ).
ഇന്നവൾ നിന്റെ മുന്നിലേക്കെത്തുന്നു, മേക്കപ്പില്ലാതെ, പ്രസ് മാനേജരില്ലാതെ,
ഫോട്ടോഗ്രാഫർമാരും ഓട്ടോഗ്രാഫ് വേട്ടക്കാരുമില്ലാതെ,
അന്ധകാരത്തെ മുഖാമുഖം നോക്കിനില്ക്കുന്ന
ഒരു ബഹിരാകാശസഞ്ചാരിയുടെ ഏകാന്തതയോടെ.

ചെറുപ്പത്തിലൊരിക്കൽ അവൾ സ്വപ്നം കണ്ടു,
ഒരു പള്ളിക്കുള്ളിൽ നഗ്നയായി നില്ക്കുകയാണു താനെന്ന്,
(ടൈം വാരികയിൽ വായിച്ചതാണേയിത്)
തറയിൽ തല മുട്ടിച്ചു വണങ്ങുന്ന ഒരു ജനക്കൂട്ടത്തിനു മുന്നിലാണു താനെന്ന്,
ആ തലകളിൽ ചവിട്ടാതിരിക്കാനായി കാലു സൂക്ഷിച്ചുവച്ചു നടക്കുകയാണു താനെന്ന്.
ഏതു മനഃശാസ്ത്രജ്ഞനെക്കാളും ഞങ്ങളുടെ സ്വപ്നങ്ങളറിയുന്നവനാണല്ലോ നീ.
പള്ളി, വീട്, ഗുഹ ഇതൊക്കെ പ്രതിനിധാനം ചെയ്യുന്നത്
ഗർഭപാത്രത്തിന്റെ സുരക്ഷിതത്വം തന്നെ,
എന്നാൽ അതിനപ്പുറം ചിലതു കൂടിയാണത്...
ആ തലകൾ അവളുടെ ആരാധകർ, അതിൽ സംശയമില്ല;
(തിരശ്ശീലയിലേക്കു പായുന്ന പ്രകാശരശ്മിക്കടിയിലെ ഇരുട്ടിൽ തൂന്നുകൂടിയ തലകൾ).
ആ ദേവാലയം പക്ഷേ, ട്വെന്റിയത്ത് സെഞ്ചുറി ഫോക്സിന്റെ സ്റ്റുഡിയോ അല്ല.
സ്വർണ്ണവും മാർബിളും കൊണ്ടുള്ള ആ ദേവാലയം
അവളുടെ ഉടലെന്ന ആ ദേവാലയമത്രെ.
അതിനുള്ളിൽ ചാട്ടവാറുമായി നില്ക്കുകയാണ്‌ മനുഷ്യപുത്രൻ.
അടിച്ചിറക്കുകയാണവൻ ട്വെന്റിയത്ത് സെഞ്ചുറി ഫോക്സിന്റെ മുതലാളിമാരെ,
തന്റെ പ്രാർത്ഥനാലയത്തെ കള്ളന്മാരുടെ മടയാക്കിയവരെ.

images (1)
കർത്താവേ,
പാപവും അണുവികിരണവും കൊണ്ടൊരേ പോലെ മലിനമായ ഈ ലോകത്ത്
ഒരു സെയിൽസ്ഗേളിനെ മാത്രമായി നീ പഴിക്കില്ലല്ലോ?
(മറ്റേതു സെയിൽസ്ഗേളിനെയും പോലെ)
ഒരു താരമാവുക എന്നു സ്വപ്നം കണ്ടതു മാത്രമാണവൾ ചെയ്ത കുറ്റം.
അവളുടെ സ്വപ്നം യാഥാർത്ഥ്യവുമായി (ഒരു ടെക്നികളർ സ്വപ്നം.)
ഞങ്ങൾ കൊടുത്ത തിരക്കഥയ്ക്കനുസരിച്ചഭിനയിക്കുകയേ അവൾ ചെയ്തുള്ളു.
ആ തിരക്കഥ ഞങ്ങളുടെ ജീവിതകഥയായിരുന്നു,
അതാകെ കഥയില്ലായ്മയുമായിരുന്നു.
അവളോടു പൊറുക്കേണമേ കർത്താവേ,
അതുപോലെ ഞങ്ങളോടും,
ഈ ഇരുപതാം നൂറ്റാണ്ടിന്റെ പേരിൽ,
ഞങ്ങളേവരുടെയും സഹകരണത്തോടെ നിർമ്മിച്ച ഈ ബ്രഹ്മാണ്ഡപ്പടപ്പിന്റെ പേരിൽ.
അവൾ പ്രണയത്തിനു ദാഹിച്ചപ്പോൾ ഞങ്ങൾ കൊടുത്തത് ഉറക്കഗുളികയായിരുന്നു.
ഞങ്ങളാരും പുണ്യവാളന്മാരല്ല എന്നവൾ നിരാശപ്പെട്ടപ്പോൾ
ഞങ്ങൾ ശുപാർശ ചെയ്തതു മനോരോഗവിദഗ്ധരെ ആയിരുന്നു.
ഓർമ്മയില്ലേ, കർത്താവേ,
ക്യാമറയ്ക്കു മുന്നിൽ നില്ക്കാൻ അവൾക്കു പേടി കൂടിക്കൂടി വന്നത്,
അവൾക്കു മേക്കപ്പ് വെറുപ്പായത്,
ഓരോ സീനിലും പുതിയ മേക്കപ്പു വേണമെന്നു വാശി പിടിച്ചത്,
ഉൾക്കിടിലം വളർന്നുവളർന്നൊടുവിൽ ഷൂട്ടിംഗിനെത്താൻ വൈകിയിരുന്നത്?

മറ്റേതൊരു സെയിൽസ്ഗേളിനെയും പോലെ
ഒരു താരമാവണമെന്ന സ്വപ്നമേ അവൾക്കുണ്ടായിരുന്നുള്ളു.
ഒരു സ്വപ്നം പോലെ അയഥാർത്ഥവുമായിരുന്നു അവളുടെ ജീവിതം,
ഒരു മനഃശാസ്ത്രജ്ഞൻ വ്യാഖ്യാനിച്ചു കഴിഞ്ഞിട്ടൊടുവിൽ
ഫയലു ചെയ്തു വയ്ക്കുന്ന ഒരു സ്വപ്നം.

കണ്ണടച്ചുള്ള ചുംബനങ്ങളായിരുന്നു അവളുടെ റൊമാൻസുകൾ;
കണ്ണു തുറന്നപ്പോൾ അവൾ കണ്ടു,
ഫ്ളഡ് ലൈറ്റുകൾക്കടിയിലായിരുന്നു തന്റെ പ്രണയങ്ങളെന്ന്.
ഇപ്പോൾ ഫ്ളഡ് ലൈറ്റുകൾ കെടുത്തിക്കഴിഞ്ഞിരിക്കുന്നു,
മുറിയുടെ രണ്ടു ചുമരുകൾ (അതൊരു സിനിമാസെറ്റായിരുന്നു) എടുത്തുമാറ്റിയിരിക്കുന്നു,
ഷൂട്ടിംഗ് തീർത്ത സംവിധായകൻ തിരക്കഥയുമായി പൊയ്ക്കഴിഞ്ഞിരിക്കുന്നു.
ഇനിയല്ലെങ്കിൽ ഒരു കപ്പൽയാത്രയായിരുന്നു അത്,
സിംഗപ്പൂരിൽ വച്ചൊരു ചുംബനം, റിയോയിലൊരു നൃത്തം,
വിൻസറിലെ പ്രഭുമന്ദിരത്തിൽ ഒരു വിരുന്നുസല്ക്കാരം.
ഒക്കെയും ഒരു മൂന്നാംകിട ഫ്ളാറ്റിന്റെ ദരിദ്രം പിടിച്ച സ്വീകരണമുറിയിലെ കാഴ്ചകൾ.

ഒരന്ത്യചുംബനമില്ലാതെ സിനിമ അവസാനിച്ചു.
ഒരു കൈ ഫോണിൽ വച്ച് അവൾ മരിച്ചുകിടക്കുന്നതാണു കണ്ടത്.
അവൾ ആരെ വിളിക്കാൻ പോവുകയായിരുന്നുവെന്ന്
ഡിറ്റക്ടീവുകൾ ഇനിയും കണ്ടെത്തിയിട്ടില്ല.
ഒരാൾ തനിക്കാകെ അറിയുന്ന ഒരു സൌഹൃദശബ്ദത്തിലേക്കു വിളിക്കുമ്പോൾ
“റോങ്ങ് നമ്പർ” എന്നു റെക്കോഡു ചെയ്തു വച്ചിരിക്കുന്നതു കേൾക്കുമ്പോലെയാണത്;
അല്ലെങ്കിൽ കവർച്ചക്കാർ മുറിപ്പെടുത്തിയ ഒരാൾ
കേബിൾ മുറിച്ചിട്ട ഫോണിലേക്കു കൈയെത്തിക്കുമ്പോലെ.

കർത്താവേ,
അവൾ വിളിക്കാൻ പോയതാരെയുമാവട്ടെ,
(അതാരെയുമല്ലെന്നു തന്നെയിരിക്കട്ടെ,
അല്ലെങ്കിൽ ലോസ് ഏഞ്ചലസ് ഡയറക്ടറിയിലില്ലാത്ത ഒരാളുടെ നമ്പരാണതെന്നുമിരിക്കട്ടെ)
കർത്താവേ, ആ ഫോണൊന്നെടുക്കേണമേ.

marilyndeathbed_large





Wednesday, October 30, 2013

പ്രണയലേഖനങ്ങൾ - 2

napoleon-1

ജോസഫൈൻ,

എനിക്കു നിന്നോടുള്ള സ്നേഹമൊക്കെ തീർന്നു; ഇന്നെനിക്കു നിന്നെ വെറുപ്പായിരിക്കുന്നു. അറയ്ക്കുന്ന, നിന്ദ്യയായ, ബുദ്ധി കെട്ട കുലട. നീ എനിക്കു കത്തെഴുതുന്നതേയില്ലല്ലോ. നിനക്കു നിന്റെ ഭർത്താവിനെ സ്നേഹമില്ലാതായിരിക്കുന്നു. നിന്റെ കത്തുകൾ എന്തു മാത്രം സന്തോഷമാണയാൾക്കു നല്കുന്നതെന്നറിഞ്ഞിരുന്നിട്ടും ഒരാറു വരിയെഴുതാൻ നിനക്കു കഴിയുന്നില്ല!

പിന്നെ പകലു മുഴുവൻ ഭവതിക്കെന്താണു പണി? തന്നെ ആത്മാർത്ഥമായി പ്രേമിക്കുന്ന ഒരാൾക്കു കത്തെഴുതാനുള്ള നേരം കൂടി അപഹരിക്കുന്നത്ര ഗൌരവമുള്ള എന്തിടപാടാണവിടെയുള്ളത്? നീ അയാൾക്കു വാഗ്ദാനം ചെയ്ത ആർദ്രവും അചഞ്ചലവുമായ പ്രേമത്തെ, ആ പ്രേമത്തെ മാറ്റിവയ്ക്കാൻ, ശ്വാസം മുട്ടിക്കാൻ ശക്തമായ ആ ബന്ധം എന്താവാം? നിന്റെ നിമിഷങ്ങൾ കവരുന്ന, നിന്റെ നാളുകളെ ഭരിക്കുന്ന, സ്വന്തം ഭർത്താവിൽ നിന്നു ശ്രദ്ധ തിരിക്കാൻ നിന്നെ പ്രേരിപ്പിക്കുന്ന ഈ പുതിയ കാമുകൻ ആരാണോ? കരുതിയിരുന്നോളൂ, ജോസഫൈൻ! ഒരു രാത്രിയിൽ കാണാം, വാതിലുകൾ തകർന്നു വീഴുന്നതും ഞാൻ അവിടെ പ്രത്യക്ഷനാവുന്നതും.

സത്യം പറയട്ടെ പൊന്നേ,  നിന്നെക്കുറിച്ച് ഒരു വിവരവും കിട്ടാത്തതിനാൽ ഞാനാകെ അസ്വസ്ഥനായിരിക്കുന്നു; എന്റെ ഹൃദയത്തെ ആഹ്ളാദം കൊണ്ടു വീർപ്പു മുട്ടിക്കുന്ന ആ സുന്ദരപദങ്ങൾ ഉപയോഗിച്ച് ഒരു നാലുപുറം നിറയുന്ന കത്തു നീ എഴുതിയാട്ടെ.

ഇനി അധികം വൈകാതെ നിന്നെ എന്റെ കൈകൾക്കുള്ളിലൊതുക്കാമെന്നാണ്‌ എന്റെ പ്രതീക്ഷ. ഒരു ലക്ഷം ചുടുചുംബനങ്ങൾ അന്നു ഞാൻ നിന്റെ മേൽ ചൊരിയും, ഉഷ്ണമേഖലയിലെ സൂര്യനെപ്പോലെരിയുന്നവ.

ബോണപ്പാർട്ട്
വെറോണ, 1796 നവംബർ

(നെപ്പോളിയൻ ബോണപ്പാർട്ട് ജോസഫൈനെഴുതിയത്)

Thursday, October 17, 2013

പുഷ്കിൻ - മേഘം

DSCN1034

 

വീശിക്കടന്നൊരു ചണ്ഡവാതത്തിന്റെ ശേഷിച്ച മേഘമേ,
മാനത്തിന്റെ ദീപ്തനീലിമയിലിപ്പോളേകനായി നീയൊഴുകുന്നു,
വിഷാദത്തിന്റെ നിഴലുമിഴച്ചേകനായി നീയലഞ്ഞുനടക്കുന്നു,
തിമിർക്കുന്ന പകലിനുമേലേകാന്തശോകത്തിന്റെ കരി പുരട്ടുന്നു.

അല്പം മുമ്പായിരുന്നില്ലേ ആകാശമാകെ നീ പിടിച്ചുലച്ചതും
മിന്നല്പിണറിന്റെ പിളർന്ന നാവുകളുമായി നീയോടിനടന്നതും,
കാടിനും തടത്തിനും മേൽ നിഗൂഢതടിതങ്ങൾ മുഴക്കിയതും,
വരണ്ടുണങ്ങിയ മണ്ണിന്റെ ദാഹമടക്കാൻ പെയ്തിറങ്ങിയതും?

മതി, ഇനി പൊയ്ക്കോളൂ! നിന്റെ കരുത്തിന്റെ കാലം കഴിഞ്ഞു!
മണ്ണിനു നവോന്മേഷമായിരിക്കുന്നു, മഴ തോർന്നും കഴിഞ്ഞു;
മരങ്ങളിൽ തളിരിലകളെ തഴുകിയെത്തുന്ന തെന്നലാവട്ടെ,
ശമം കൊണ്ട മാനത്തു നിന്നെ ആട്ടിയോടിക്കുകയും ചെയ്യും.

(1835)

Wednesday, October 16, 2013

പ്രണയലേഖനങ്ങള്‍ - 1

zpage076

നിന്നെക്കുറിച്ചുള്ള ചിന്തകളാൽ നിറഞ്ഞു ഞാനുണരുന്നു. നിന്റെ ചിത്രവും ഇന്നലെ നാമൊരുമിച്ചു പങ്കിട്ട മുഗ്ധസായാഹ്നവും എന്റെ ഇന്ദ്രിയങ്ങളെ പ്രക്ഷുബ്ധമാക്കിയിരിക്കുന്നു. സമാനതകളില്ലാത്ത ഓമനേ, ജോസഫൈൻ, എന്തസാധാരണമായ പ്രഭാവമാണെന്റെ ഹൃദയത്തിൽ നീ ചെലുത്തിയത്! നീ കോപിച്ചിരിക്കുകയാണോ? നിന്റെ മുഖത്തു ഞാൻ കാണുന്നതു വിഷാദമാണോ? നിന്റെ മനസ്സു വേവലാതിപ്പെടുകയാണോ?...ശോകം കൊണ്ടെന്റെ നെഞ്ചു നീറുന്നു; നിന്റെ കാമുകനു സ്വസ്ഥതയെന്നതുണ്ടാവില്ല. എന്നാലെന്നെ ആമഗ്നമാക്കുന്ന തീവ്രവികാരങ്ങൾക്കു വഴങ്ങി നിന്റെ ചുണ്ടുകളിൽ നിന്ന്, നിന്റെ ഹൃദയത്തിൽ നിന്ന് എന്നെ എരിച്ചടക്കുന്ന ഒരഗ്നി കവരാനെനിക്കായാൽ ഇനിയും പലതുമെനിക്കു പ്രതീക്ഷിക്കാമെന്നാണോ? ഹാ! ഇന്നലെ രാത്രിയിലാണെനിക്കു പൂർണ്ണബോദ്ധ്യമായത്, എത്ര അയഥാർത്ഥമായ ഒരു ധാരണയാണ്‌ നിന്റെ ചിത്രം നല്കുന്നതെന്ന്!

നീ ഇന്നുച്ചയ്ക്കു മടങ്ങുകയാണല്ലോ; മൂന്നു മണിക്കൂറിനുള്ളിൽ ഞാൻ നിന്നെ വന്നു കാണാം.

അത്രയും നേരത്തേക്ക്, എന്റെ പ്രിയകാമുകീ, ഒരായിരം ചുംബനങ്ങൾ; അതിലൊന്നുപോലും നീ മടക്കിത്തരികയും വേണ്ട; എന്തെന്നാൽ എന്റെ ചോരയ്ക്കതു തീ കൊളുത്തുമല്ലോ!

പാരീസ്, 1795 ഡിസംബർ

 

നെപ്പോളിയൻ ജോസഫൈനെഴുതിയത്

നെരൂദ - ഈ ഉടഞ്ഞ മണി

1371626897697
ഈ ഉടഞ്ഞ മണിക്കിനിയും പാടണമത്രെ:
ഇന്നതിനു നിറം പച്ച,
കാടുകളുടെ നിറം,
കാട്ടിൽ കൽക്കുഴികളിൽ
തളം കെട്ടിയ ജലത്തിന്റെ നിറം,
ഇലകളിൽ പകലിന്റെ നിറം. 

 
ഓടുടഞ്ഞുപോയിരിക്കുന്നു,
പച്ചച്ചുപോയിരിക്കുന്നു,
വള്ളിപ്പടർപ്പിൽ പിണഞ്ഞു
വായും തുറന്നു
മണ്ണിൽ വീണതുറങ്ങുമ്പോൾ
വെള്ളോടിന്റെ കട്ടിപ്പൊൻനിറം
തവളപ്പച്ചയായിരിക്കുന്നു:
ജലത്തിന്റെ വിരലുകളായിരുന്നു,
കടലോരത്തിന്റെ നനവായിരുന്നു,
ലോഹത്തെ പച്ചയാക്കിയതും
മണിക്കു മാർദ്ദവം പകർന്നതുമവയായിരുന്നു. 

 
എന്റെ കാടു കേറിയ തോട്ടത്തിലെ
പരുഷമായ പടർപ്പുകൾക്കിടയിൽ
യാതനപ്പെട്ടും മുറിപ്പെട്ടും
പുല്ലുകളിൽ മുറിപ്പാടുകൾ മറഞ്ഞും
ഈ പച്ചമണി:
ഇന്നതാരെയും വിളിക്കുന്നില്ല,
ആ പച്ചക്കോപ്പയ്ക്കു ചുറ്റും ആരും വന്നുകൂടുന്നില്ല,
ഒരു പൂമ്പാറ്റയല്ലാതെ:
വീണ മണിയ്ക്കു മേലതു തത്തിപ്പറക്കുന്നു,
പിന്നെ,
മഞ്ഞച്ചിറകുകളേറി പറന്നു രക്ഷപ്പെടുന്നു.
(1973)





Friday, October 4, 2013

ഷൂൾ സൂപ്പെർവിയെൽ - മഴയും സ്വേച്ഛാധിപതികളും

battlefield-4-dynamic-weatherlink to image




മഴ പെയ്യുന്നതും കണ്ടു ഞാൻ നില്ക്കുന്നു,
നമ്മുടെ നിറം കെട്ട ഈ വൃദ്ധഗ്രഹത്തെ
തളം കെട്ടിയ വെള്ളത്താലതു തിളക്കുന്നു,
ഹോമറുടെ നാളുകളിലെന്നപോലെ
വിയോണിന്റെ നാളുകളിലെന്നപോലെ
അന്നെന്നപോലെ പൊഴിയുന്ന തെളിമഴ;
അമ്മയ്ക്കും കുഞ്ഞിനും മേൽ പെയ്യുന്ന മഴ,
ആടുകളുടെ മൃദുരോമക്കെട്ടിനു മേൽ പെയ്യുന്ന മഴ;
എന്നാലെന്നും മഴയായ ആ മഴയ്ക്കാവില്ല,
സ്വേച്ഛാധിപതികളുടെ മരത്തലകള്‍ മൃദുലമാക്കാൻ,
അവരുടെ ശിലാഹൃദയങ്ങളലിയിക്കാൻ,
വിസ്മയം കൊണ്ടവരുടെ കണ്ണുകൾ വിടർത്താൻ.
യൂറോപ്പിലാകമാനം പരന്നുപെയ്യുന്ന പൊടിമഴ,
ജീവനുള്ളതിനെയൊക്കെയൊരേ പുതപ്പിലതൊതുക്കുന്നു;
പട്ടാളക്കാർ തോക്കുകൾ നിറയ്ക്കുകയാണെന്നാലും
പത്രക്കാർ അപായമണി മുഴക്കുകയാണെന്നാലും
ഒരു മൃദുമഴ പെയ്യുമ്പോൾ പതാകകൾ നനഞ്ഞുതൂങ്ങുന്നു.


Thursday, October 3, 2013

ഷൂൾ സൂപ്പെർവിയെൽ - നമുക്കു നഷ്ടമായ ഭൂമി

images




തിരിഞ്ഞുനോക്കിക്കൊണ്ടൊരുനാൾ നാം പറയും,
‘അതായിരുന്നു സൂര്യവെളിച്ചത്തിന്റെ കാലം,
ഏതുണക്കച്ചുള്ളിയേയുമതു തിളക്കിയിരുന്നതോർക്കുന്നുവോ,
കിഴവിയേയും കണ്ണുകൾ വിടർന്ന പെൺകുട്ടിയേയും;
തൊടുന്നതെന്തിനുമതു നിറവും നല്കിയിരുന്നു,
കുതി കൊള്ളുന്ന കുതിരയ്ക്കൊപ്പമതു കുതിച്ചുപാഞ്ഞിരുന്നു,
അതു നില്ക്കുമ്പോഴതും നിന്നിരുന്നു.
മറക്കാനാവില്ല ഭൂമിയിൽ നാമുണ്ടായിരുന്ന കാലം,
വീഴുന്നതെന്തുമന്നു ശബ്ദമുണ്ടാക്കിയിരുന്നു,
രസജ്ഞരെപ്പോലെ ലോകത്തിന്റെ രുചികൾ നാം നുകർന്നിരുന്നു,
നമ്മുടെ കാതുകൾ കാറ്റിന്റെ ശ്രുതിഭേദങ്ങൾ  പിടിച്ചെടുത്തിരുന്നു,
വരുന്നതേതു സ്നേഹിതനെന്നു കാലൊച്ച കേട്ടു നാമറിഞ്ഞിരുന്നു,.
നാമന്നു പൂക്കളും വെള്ളാരങ്കല്ലുകളും  പെറുക്കിനടന്നിരുന്നു,
അന്നു നമ്മുടെ കൈകള്‍ക്കു പുകവള്ളിയില്‍ പിടി കിട്ടിയിരുന്നില്ല,

ഇന്നു ഹാ, നമ്മുടെ കൈകള്‍ക്കു പിടിക്കാനതല്ലാതൊന്നുമില്ല."