Wednesday, September 23, 2015

നെരൂദ - കടല്‍




പ്രശാന്തസമുദ്രം ഭൂപടത്തിന്റെ അതിരുകളും കവിഞ്ഞു കിടന്നു. അതിനെ വയ്ക്കാനൊരിടം എവിടെയുമുണ്ടായില്ല. അതെവിടെയുമൊതുങ്ങാത്ത വണ്ണം അത്ര വലുതായിരുന്നു, വന്യമായിരുന്നു, നീലിച്ചതുമായിരുന്നു. അതുകൊണ്ടത്രേ എന്റെ ജനാലയ്ക്കു മുന്നിൽ അതുപേക്ഷിക്കപ്പെട്ടതും.

ഇത്രകാലമായി അതു വിഴുങ്ങിയ കൊച്ചുമനുഷ്യരെയോർത്ത് മാനവികവാദികൾ വേവലാതിപ്പെട്ടു.

അവർ കണക്കിൽ വരുന്നില്ല.

കറുവപ്പട്ടയും കുരുമുളകും കേറ്റി, അവയുടെ സുഗന്ധവും പാറ്റി വന്ന വൻകപ്പലുകളുമതേ.

അവയും കണക്കിൽ വരുന്നില്ല.

വിശന്നുപൊരിഞ്ഞ മനുഷ്യരുമായി തകിടം മറിഞ്ഞ പര്യവേക്ഷകരുടെ കപ്പലുമതേ. ഒരു കുഞ്ഞിത്തൊട്ടിൽ പോലതഗാധതയിലടിച്ചു തകർന്നു.


അതും കണക്കിൽ വരുന്നില്ല.


പെരുങ്കടലിൽ മനുഷ്യൻ ഒരുപ്പുകട്ട പോലെ അലിഞ്ഞുപോകുന്നു. ജലം അതറിയുന്നതുമില്ല.

Tuesday, September 22, 2015

കമല ദാസിന്റെ കവിതകള്‍ - 13





 മടക്കമില്ലാത്ത യാത്ര
--------------------------
ഇന്നു രാത്രിയിൽ, എന്റെ സിരകളിലെ പുഴവെള്ളത്തിൽ
ഒരു ഡോൾഫിൻ പോലെന്റെ തൃഷ്ണ നീന്തിത്തുടിക്കുന്നു,
പൊടുന്നനേ കുതിച്ചുചാടിയും ഊളിയിട്ടും
ഒരു ഡോൾഫിൻ പോലതു കളിയാടുന്നു.
പാരവശ്യത്താലെന്റെയുടലു വലിഞ്ഞുമുറുകുന്നു,
നിന്റെ മുഖത്തേക്കു നോക്കാനെനിക്കു ലജ്ജയാകുന്നു.
വിവാഹനാളിലെ പ്രതിജ്ഞകളെനിക്കു മാറ്റിവയ്ക്കണം,
ഒരു വീട്ടമ്മയുടെ ഭൂതകാലമധുരമെനിക്കു മറക്കണം.
ഒരു മറവിരോഗിയുടെ നില വിടാത്ത നോട്ടത്തോടെ
ഈ പൊള്ളുന്ന പ്രണയത്തിലേക്കു ഞാൻ നടക്കും...
നിന്റെ വീട്ടിലേക്കിനി രണ്ടു ഫർലോങ്ങേയുള്ളു,
എന്നാലതൊരു മടക്കമില്ലാത്ത യാത്രയായിരിക്കും,
എന്തെന്നാൽ,
ഇന്നു രാത്രിയിൽ നിന്റെ കിടക്കയ്ക്കു ചൂടു പകരാൻ
ഞാൻ കൊണ്ടുവരുന്ന ഈ അഗ്നി തന്നെ
എന്റെ വീടിന്റെ പ്രാകാരങ്ങളും ചുട്ടെരിയ്ക്കും.

മായത്താമര
---------------
ഈ പ്രണയമെല്ലാം
ഞാൻ നല്കുന്നതാണെന്നതാണു പ്രധാനം.
അതു പകരാനൊരു പാത്രം തേടുകയാണു ഞാൻ
എന്നതു കാര്യമായിട്ടെടുക്കേണ്ട.
ദാനം ഭിക്ഷാപാത്രം തേടുന്ന പോലെയാണത്.
എന്റെ വിശ്വാസത്തിനു മാത്രം കാതു കൊടുക്കൂ,
ശേഷിച്ചതൊക്കെ നശ്വരമെന്നറിയുക,
അതിനാൽ വെറും മിഥ്യകളും.
വിഗ്രഹമാവാൻ ഏതു ശിലയ്ക്കുമാകും.
ഈയൊരാളെ ഞാൻ പ്രേമിക്കുന്നുവെങ്കിൽ
അതവനെയറിയാൻ മറ്റൊരു വഴി മാത്രം,
നിരാകാരനായ അവനെ,
എന്റെ സ്വപ്നക്കടലിലൊഴുകിനടക്കുന്ന മായത്താമര
നീലമുഖമായവനെ.

ഭ്രാന്താശുപത്രി
-----------------
ഭ്രാന്താശുപത്രിയിൽ
രാത്രി മുഴുവൻ കത്തിക്കിടക്കുന്ന
ഒരു ലൈറ്റുണ്ട്,
കണ്ണീർത്തുള്ളിയുടെ ആകൃതിയിൽ
ഷെയ്ഡില്ലാത്ത
ഒരു ബൾബ്;
ഹാളിന്റെ വെളുത്തു മരവിച്ച
മച്ചിൽ തൂങ്ങിക്കിടന്നുകൊണ്ടത്
രോഗികളുടെ കിടക്കകളിൽ നിന്ന്
മ്ളാനമായ നിഴലുകളെ ആട്ടിയോടിക്കുമ്പോൾ
അവർ പേടിയില്ലാതെ
കണ്ണു തുറന്നു കിടക്കുന്നു.
അതു പരുഷമായെരിയുന്നു,
ഒരിക്കലും അസ്തമിക്കാത്തൊരു സൂര്യൻ;
എന്നാൽ അതിലും പരുഷമായെരിയുന്ന വിളക്കുകൾ
അവരുടെ തലയോടുകൾക്കുള്ളിലുണ്ട്;
ബ്രോമൈഡുകൾക്കോ
ആഴ്ച തോറുമുള്ള ഷോക്കിന്റെ
ചാട്ടയടികൾക്കോ
കെടുത്താനാവാത്ത ലൈറ്റുകൾ.
ആ പൊള്ളുന്ന കൂറ്റൻ വിളക്കുകളുടെ
കണ്ണിമയ്ക്കാത്ത ജാഗ്രതയ്ക്കടിയിൽ
അവരുടെ മനസ്സുകളുടെ വിഷണ്ണനൃത്തശാലകളിൽ
നരച്ച പ്രേതരൂപങ്ങൾ നൃത്തം വയ്ക്കുന്നു.
അരുതേ, അവരോടു സഹതാപമരുതേ,
രക്ഷപ്പെടാൻ ധൈര്യം കാട്ടിയവരാണവർ,
ബ്യൂഗിളുകളെയും സൈറണുകളുടെ ഓലിയിടലുകളെയും
ലെഫ്റ്റ് റൈറ്റ്, ലെഫ്റ്റ് റൈറ്റ്, ലെഫ്റ്റ് റൈറ്റ് എന്ന
യന്ത്രമനുഷ്യരുടെ നിശിതമായ കുരകളെയുമവഗണിച്ച്
സുബോധത്തിന്റെ പട്ടാളച്ചിട്ടകളിൽ നിന്നു
പുറത്തു കടക്കാൻ ധൈര്യം കാണിച്ചവർ...

തടവുപുള്ളികൾ
-------------------
ഞങ്ങളുടെ തൃഷ്ണകൾ
പ്രത്യേകിച്ചൊരു രാജ്യത്തിന്റേതുമല്ലാത്ത
ബഹുവർണ്ണപതാകയായിരുന്ന ഒരു കാലമുണ്ടായിരുന്നു.
വെളിച്ചം കെട്ട കണ്ണുകളോടെ, ക്ഷീണിതരായി
ഞങ്ങൾ കട്ടിലിൽ കിടന്നു,
മരിച്ച കുട്ടികൾ ശേഷിപ്പിച്ചുപോയ കളിപ്പാട്ടങ്ങൾ കണക്കെ.
ഞങ്ങൾ അന്യോന്യം ചോദിച്ചു,
എന്തു പ്രയോജനം,
ഇതുകൊണ്ടൊക്കെ എന്തു പ്രയോജനം?
ഞങ്ങൾ പരിചയിച്ച പ്രണയം ഇതായിരുന്നു,
നട്ടുച്ചയ്ക്കു മൺകട്ടയുടയ്ക്കുന്ന തടവുപുള്ളികളെപ്പോലെ
അന്യോന്യം ഉടലു കൊത്തിപ്പറിയ്ക്കുക.
ഉച്ചവെയിലിൽ പൊരിയുന്ന മണ്ണായിരുന്നു ഞങ്ങൾ.
ഞങ്ങളുടെ സിരകൾ പൊള്ളുകയായിരുന്നു,
അതു തണുപ്പിക്കാൻ മലമുകളിലെ കുളിരുന്ന രാത്രികൾക്കായില്ല.
അവനും ഞാനും ഒന്നായിരുന്നപ്പോൾ
ഞങ്ങൾ സ്ത്രീയോ പുരുഷനോ ആയിരുന്നില്ല.
വാക്കുകൾ ബാക്കിയുണ്ടായിരുന്നില്ല,
നീളുന്ന രാത്രിയുടെ കൈകളിൽ
തടവില്പെട്ടു കിടക്കുകയായിരുന്നു
എല്ലാ വാക്കുകളും.
ഇരുട്ടത്തു ഞങ്ങൾ മുതിർന്നു,
മൗനത്തിൽ ഞങ്ങൾ പാടി,
ഓരോ സ്വരവും ഓരോ നോവായി ഉയർന്നു,
കടലിൽ നിന്ന്, കാറ്റിൽ നിന്ന്, മണ്ണിൽ നിന്ന്,
ഓരോ ദാരുണരാത്രിയിൽ നിന്നും...



മദ്ധ്യവയസ്ക
-----------------
നിങ്ങളുടെ കുട്ടികളിപ്പോൾ
നിങ്ങളുടെ കൂട്ടുകാരല്ലാതായിക്കഴിഞ്ഞുവെങ്കിൽ,
മുഖത്തു കനിവില്ലാത്ത, നാവിനു മയമില്ലാത്ത
വിമർശകരാണവരിപ്പോഴെങ്കിൽ, അറിയുക,
നിങ്ങൾ മദ്ധ്യവയസ്കയായിരിക്കുന്നു.
ശലഭപ്പുഴുക്കളെപ്പോലെ കൊക്കൂണുകൾ പൊട്ടിച്ചവർ
യൗവനത്തിന്റെ പരുഷശോഭയിലേക്കു
പുറത്തുവന്നിരിക്കുന്നു.
ചായ പകരാനും ഇസ്തിരിയിടാനുമല്ലാതെ
അവർക്കിപ്പോൾ നിങ്ങളെ വേണ്ട;
എന്നാൽ നിങ്ങൾക്കവരെ വേണം,
പണ്ടത്തേതിലുമധികം വേണം,
അതിനാൽ ഒറ്റയ്ക്കാവുമ്പോൾ
അവരുടെ പുസ്തകങ്ങളിലും സാധനങ്ങളിലും
നിങ്ങൾ വിരലോടിക്കുന്നു,
ആരും കാണാതെ നിങ്ങളൊന്നു തേങ്ങിപ്പോകുന്നു.
പണ്ടൊരിക്കൽ രാത്രിയിൽ
നിങ്ങൾ മകനു കത്തയച്ചിരുന്നു,
അണ്ണാറക്കണ്ണന്മാർ തങ്ങളുടെ കാട്ടുവിരുന്നിന്‌
അവനെ ക്ഷണിക്കുന്നതായി.
അതേ മകൻ നീരസത്തോടെ തിരിഞ്ഞുനിന്ന്
അമ്മയിത്രനാൾ സ്വപ്നലോകത്താണു ജീവിച്ചത്,
ഇനി ഉണരാൻ കാലമായിരിക്കുന്നമ്മേ,
പണ്ടത്തെപ്പോലെ ചെറുപ്പമല്ലെന്നറിയില്ലേ
എന്നലറുന്നുവെങ്കിൽ, അറിയുക,
നിങ്ങൾ മദ്ധ്യവയസ്കയായിരിക്കുന്നു.

എന്റെ തറവാട്ടിൽ ചന്ദ്രനില്ല
--------------------------------
-
അവർ അടുത്തടുത്തു വരുന്നു,
സ്വപ്നാടകരായ മരങ്ങൾ,
അവരുടെ ചുമലുകളിൽ കൂമന്മാർ,
ഇളങ്കാറ്റിലിളകുന്ന തൂവലുകളുമായി ധ്യാനസ്ഥരായവർ,
ആ ഗൂഢാലോചനയിൽ പങ്കാളിയായി
കുളമതിന്റെ തണുത്ത ശവക്കോടി എനിക്കു മേലിടുന്നു.
ജനാലപ്പടിയിലെ പൊടിയിൽ
ക്ഷമാശീലരായ പ്രേതങ്ങളുടെ കൈയൊപ്പുകൾ
ഞാൻ കണ്ടെടുക്കുന്നു,
മരങ്ങളവയുടെ മേല്പുരകൾ
കട്ടിയിരുട്ടു കൊണ്ടു മേഞ്ഞുകഴിഞ്ഞു;
നഗരങ്ങളിലെ ചന്ദ്രൻ,
തീവണ്ടികൾക്കു പിന്നിലേക്കോടിമറയുന്ന
നെല്പാടങ്ങളിലെ ചന്ദ്രൻ,
അതിവിടെയെവിടെയുമില്ല.
മിന്നാമിനുങ്ങുകൾ മാത്രം പൂമുഖത്തു വെളിച്ചം പരത്തുന്നു,
നിശ്ശബ്ദത മാത്രം എന്നോടു പറയുന്നു,
ഇനി നിന്റെ ജീവിതം ഇവിടെയാണെന്ന്...

Saturday, September 19, 2015

എമീൽ ചൊറാൻ - എത്ര അകലെയാണെല്ലാം!




ഈ ലോകത്തു നാം കർമ്മനിരതരായിരിക്കണമെന്നു പറയുന്നതെന്തിനെന്ന് എനിക്കറിയുന്നില്ല. എന്തിനു നമുക്ക് സ്നേഹിതരും കാംക്ഷകളുമുണ്ടാവണം, ആശകളും സ്വപ്നങ്ങളുമുണ്ടാവണം? ലോകത്തിന്റെ ആരവങ്ങളും സങ്കീർണ്ണതകളും നമ്മിലേക്കെത്താത്ത അതിവിദൂരമായ ഒരു കോണിലേക്കു പിൻവാങ്ങുകയല്ലേ നല്ലത്? അപ്പോൾ നമുക്ക് സംസ്കാരത്തെയും ഉത്കർഷേച്ഛകളേയും പിന്നിൽ തള്ളാം; നമുക്കെല്ലാം നഷ്ടപ്പെടും, നാമൊന്നും നേടുകയുമില്ല; അല്ലെങ്കിൽത്തന്നെ നേടാനായി ഈ ലോകത്തെന്തിരിക്കുന്നു? നേട്ടം അപ്രധാനമായി കാണുന്ന മനുഷ്യരുണ്ട്, പ്രതീക്ഷയ്ക്കു വകയില്ലാത്ത വിധം അസന്തുഷ്ടരും ഏകാകികളുമായവർ. അന്യോന്യം അടഞ്ഞവരാണു നാം. ഇനി അങ്ങനെയല്ല, അന്യോന്യം മലർക്കെത്തുറന്നു കിടക്കുന്നവരാണു നാമെന്നിരിക്കട്ടെ, നമ്മുടെ ആത്മാക്കളുടെ കയങ്ങൾ വായിക്കുമ്പോൾ നമ്മുടെ ഭാഗധേയങ്ങളുടെ ഏതറ്റം വരെ നമുക്കു കാണാനാകും? ജീവിതത്തിൽ അത്രയ്ക്കൊറ്റപ്പെട്ടവരാണു നാം; മരിയ്ക്കുമ്പോൾ നാം ഒറ്റയ്ക്കാണെന്നത് മനുഷ്യാവസ്ഥയുടെ പ്രതീകം തന്നെയല്ലേയെന്നു നാം സ്വയം ചോദിക്കുക. അന്ത്യമുഹൂർത്തത്തിൽ നമുക്കെന്തു സാന്ത്വനം കിട്ടാൻ? സമൂഹമദ്ധ്യത്തിൽ കിടന്നു ജീവിക്കാനും മരിക്കാനുമുള്ള ഈ സന്നദ്ധത വലിയൊരപര്യാപ്തതയുടെ അടയാളമാണ്‌. അതിലും ആയിരം മടങ്ങു ഭേദമാണ്‌ പരിത്യക്തനായി, ഏകാകിയായി എവിടെയെങ്കിലും കിടന്നു മരിയ്ക്കുക; അപ്പോൾ നിങ്ങൾക്ക് അതിനാടകീയമായ പ്രകടനങ്ങളില്ലാതെ, ആരുടെയും കണ്മുന്നിലല്ലാതെ മരിക്കാൻ കഴിയും. മരണക്കിടക്കയിലും സ്വാധീനം കൈവിടാതെ പോസു പിടിക്കുന്നവരെ എനിക്കു വെറുപ്പാണ്‌. ഏകാന്തതയിലല്ലാതെ കണ്ണീരു കവിളു പൊള്ളിക്കില്ല. മരിക്കുമ്പോൾ തനിക്കു ചുറ്റും സ്നേഹിതന്മാരുണ്ടാവണമെന്നു ചിലർ ആവശ്യപ്പെടുന്നുണ്ടെങ്കിൽ അതു ഭയം കൊണ്ടാണ്‌, തങ്ങളുടെ അന്ത്യനിമിഷങ്ങൾ ഒറ്റയ്ക്കു ജീവിയ്ക്കാനുള്ള കഴിവില്ലായ്മ കൊണ്ടാണ്‌. മരണമുഹൂർത്തത്തിൽ അവർക്ക് മരണത്തെ മറക്കണം. അവർക്കു ധൈര്യമില്ല. മരണമുഹൂർത്തത്തിലെ വിഭ്രാന്താനുഭൂതികൾ വാതിലിന്റെ കുറ്റിയിട്ടിട്ട് തെളിഞ്ഞ മനസ്സോടെ, അതിരുകളില്ലാത്ത ഭയത്തോടെ ഒറ്റയ്ക്കനുഭവിക്കാൻ അവർക്കെന്തുകൊണ്ടു കഴിയുന്നില്ല?

സർവതിൽ നിന്നും അത്രയ്ക്കു വേർപെടുത്തപ്പെട്ടവരാണു നാം! എന്നാൽ സർവതും നമുക്കത്രയ്ക്കപ്രാപ്യവുമല്ലേ? മരണങ്ങളിൽ വച്ചേറ്റവും ഗഹനവും ജൈവവുമായ മരണമാണ്‌ ഏകാന്തതയിലെ മരണം; വെളിച്ചം പോലും മരണത്തിന്റെ തത്വമാവുകയാണപ്പോൾ. ആ നിമിഷങ്ങളിൽ നിങ്ങൾ ജീവിതത്തിൽ നിന്നു വിച്ഛേദിക്കപ്പെടുകയാണ്‌, പ്രണയത്തിൽ നിന്ന്, പുഞ്ചിരികളിൽ നിന്ന്, സ്നേഹിതരിൽ നിന്ന്, മരണത്തിൽ നിന്നുപോലും വിച്ഛേദിക്കപ്പെടുകയാണ്‌. അപ്പോൾ നിങ്ങൾ സ്വയം ചോദിക്കും, ഈ ലോകത്തിന്റെ ശൂന്യതയല്ലാതെ, തങ്ങളുടെ തന്നെ ശൂന്യതയല്ലാതെ മറ്റൊന്നുമില്ലേയെന്ന്.




Friday, September 18, 2015

ഒക്റ്റേവിയോ പാസ് - നീലച്ചെണ്ട്



വിയർപ്പിൽ കുളിച്ചു ഞാനുണർന്നു. അല്പം മുമ്പു വെള്ളം തളിച്ച ചുവന്ന ഇഷ്ടിക പാകിയ തറയിൽ നിന്ന് ആവി പൊങ്ങിയിരുന്നു. വെളിച്ചം കണ്ടന്ധാളിച്ച നരച്ച ചിറകുള്ള ഒരു ചിത്രശലഭം മഞ്ഞ ബൾബിനെ വട്ടം ചുറ്റി പറക്കുന്നുണ്ടായിരുന്നു. ഞാൻ കട്ടിലിൽ നിന്നു ചാടിയിറങ്ങി ചെരുപ്പില്ലാതെ മുറിയുടെ മറ്റേയറ്റത്തേക്കു നടന്നു. അല്പം ശുദ്ധവായു കിട്ടാൻ വേണ്ടി തന്റെ ഒളിസ്ഥലം വിട്ടിറങ്ങിയ വല്ല തേളും കാലിനടിയിൽ പെടാതെ നടന്ന് ജനാലയ്ക്കടുത്തു ചെന്ന് പുറത്തെ വായു ഞാൻ ഉള്ളിലേക്കെടുത്തു. വിപുലവും സ്ത്രൈണവുമായ രാത്രിയുടെ നിശ്വാസം കേൾക്കാം. പിന്നെ ഞാൻ തിരിച്ചു മുറിയുടെ നടുക്കു ചെന്ന് ജാറിലുണ്ടായിരുന്ന വെള്ളമെടുത്ത് ഒരു വെള്ളോട്ടുപാത്രത്തിലേക്കു പകർന്നിട്ട് അതിൽ ടൗവൽ നനച്ചെടുത്തു. ആ നനഞ്ഞ തുണി കൊണ്ട് ഞാൻ നെഞ്ചും കാലും തിരുമ്മി. പിന്നെ ദേഹമൊന്നുണങ്ങിയപ്പോൾ മടക്കുകളിലൊന്നും മൂട്ട ഒളിച്ചിരുപ്പില്ലെന്നുറപ്പു വരുത്തിക്കൊണ്ട് വസ്ത്രം ധരിച്ചു. പച്ചച്ചായമടിച്ച കോണിപ്പടി ഞാൻ ഓടിയിറങ്ങി. വാതില്ക്കൽ ഹോട്ടലുടമസ്ഥൻ ഇരിപ്പുണ്ടായിരുന്നു; ഒരു കണ്ണിനു മാത്രം കാഴ്ചയുള്ള, അധികം മിണ്ടാട്ടമില്ലാത്ത ഒരു മനുഷ്യൻ. തൊണ്ടയടച്ച ശബ്ദത്തിൽ അയാൾ ചോദിച്ചു :

“സാറെങ്ങോട്ടു പോകുന്നു?”

“ഒന്നു നടന്നിട്ടു വരാം. വല്ലാത്ത ചൂട്.”

“ഊം, എല്ലായിടത്തും അടച്ചുകഴിഞ്ഞു. റോഡിലെങ്ങും വെളിച്ചമില്ല. പുറത്തേക്കിറങ്ങാതിരിക്കുന്നതാണ്‌ നല്ലത്.“

ഞാൻ ചുമലൊന്നു വെട്ടിച്ചിട്ട് ”ഇപ്പോൾ വരാം“ എന്നൊന്നു മന്ത്രിച്ചുകൊണ്ട് ഇരുട്ടിലേക്കൂളിയിട്ടു. ആദ്യമൊന്നും എനിക്കു കണ്ണു പിടിച്ചില്ല. കല്ലു പടുത്ത തെരുവിലൂടെ ഞാൻ തപ്പിത്തപ്പി നടന്നു. ഞാനൊരു സിഗററ്റെടുത്തു കത്തിച്ചു. പെട്ടെന്ന്, അവിടവിടെ അടർന്നിളകിയ ഒരു വെള്ളച്ചുമരിനെ വെളിച്ചപ്പെടുത്തിക്കൊണ്ട് ഒരു കാർമ്മേഘത്തിനു പിന്നിൽ നിന്ന് ചന്ദ്രൻ പുറത്തു വന്നു. അത്രയും വെണ്മയിൽ കണ്ണുകൾ ഇരുട്ടടച്ചപ്പോൾ ഞാൻ നടത്തം നിർത്തി. കാറ്റിന്റെ നേർത്ത ചൂളം കേട്ടിരുന്നു. പുളിയില മണക്കുന്ന വായു ഞാൻ ഉള്ളിലേക്കെടുത്തു. ഇലകളും ശലഭങ്ങളും  രാത്രിക്കു ശ്രുതിയിടുകയായിരുന്നു. ചീവീടുകൾ നീളൻ പുല്ലുകൾ താവളമാക്കിയിരുന്നു. ഞാൻ തല പൊക്കി നോക്കി: അങ്ങു മുകളിൽ നക്ഷത്രങ്ങളും തമ്പടിച്ചു കഴിഞ്ഞിരുന്നു. ചിഹ്നങ്ങളുടെ വിപുലവിധാനമാണു പ്രപഞ്ചമെന്നു ഞാൻ മനസ്സിൽ പറഞ്ഞു, അതികായരായ ജീവികൾ തമ്മിൽ നടക്കുന്ന ഒരു സംഭാഷണം. എന്റെ പ്രവൃത്തികൾ, ചീവീടിന്റെ അരം വച്ച ഒച്ച, നക്ഷത്രങ്ങളുടെ കണ്ണിമയ്ക്കൽ ഇതൊക്കെ ആ സംഭാഷണത്തിൽ നിന്നു തെറിച്ചുവീഴുന്ന വാക്കുകൾ മാത്രം, അർദ്ധവിരാമങ്ങളും അക്ഷരങ്ങളും മാത്രം. ഞാൻ വെറുമൊരക്ഷരമായ ആ പദം എന്തായിരിക്കും? ആരാണതു പറയുന്നത്? ആരോടാണതു പറയുന്നത്? ഞാൻ നടപ്പാതയിലേക്കു സിഗററ്റ് വലിച്ചെറിഞ്ഞു. ഒരു കുഞ്ഞു വാൽനക്ഷത്രം പോലെ ക്ഷണികസ്ഫുലിംഗങ്ങൾ വീശി, ദീപ്തമായ ഒരു വക്രരേഖ ചമച്ചുകൊണ്ട് അതു ചെന്നു വീണു.

ഞാനങ്ങനെ വളരെ സാവധാനം കുറേയേറെ ദൂരം നടന്നു. സ്വതന്ത്രനാണു ഞാനെന്നെനിക്കു തോന്നി, അത്രയുമാനന്ദത്തോടെ ആ നിമിഷം എന്നെയുച്ചരിക്കുന്ന ചുണ്ടുകൾക്കിടയിൽ സുരക്ഷിതനാണു ഞാനെന്നെനിക്കു തോന്നി. കണ്ണുകളുടെ ഒരുദ്യാനമായിരുന്നു രാത്രി. തെരുവു മുറിച്ചു കടക്കുമ്പോൾ ആരോ ഒരു വാതിൽ തുറന്നിറങ്ങുന്നതു ഞാൻ കേട്ടു. ഞാൻ തിരിഞ്ഞുനോക്കി; എന്നാൽ ആ ഇരുട്ടത്ത് യാതൊന്നും വ്യക്തമായില്ല. ഞാൻ ധൃതിയിൽ നടന്നു. ചില നിമിഷങ്ങൾ കഴിഞ്ഞപ്പോൾ പൊള്ളുന്ന കല്ലുകളിൽ വള്ളിച്ചെരുപ്പുകളുരയുന്നതു കേട്ടു. ഓരോ ചുവടു വയ്പിനുമൊപ്പം ഒരു നിഴൽ അടുത്തടുത്തു വരുന്നതായി തോന്നിയെങ്കിലും തിരിഞ്ഞുനോക്കാൻ എനിക്കു തോന്നിയില്ല. ഞാൻ ഓടാൻ നോക്കി. പറ്റിയില്ല. പെട്ടെന്നു ഞാൻ നിന്നുപോയി. ചെറുക്കാൻ കഴിയുന്നതിനു മുമ്പ് എന്റെ മുതുകത്ത് ഒരു കത്തിമുന തൊടുന്നതു ഞാനറിഞ്ഞു, ഇമ്പമുള്ള ഒരു ശബ്ദം ഞാൻ കേട്ടു:

“അനങ്ങരുത് മിസ്റ്റർ, അനങ്ങിയാൽ ഞാനിതു കുത്തിയിറക്കും.”

തിരിയാതെ തന്നെ ഞാൻ ചോദിച്ചു:

“നിങ്ങൾക്കെന്തു വേണം?”

“നിങ്ങളുടെ കണ്ണുകൾ, മിസ്റ്റർ,” നേർത്ത, ദീനമെന്നു പറയാവുന്ന ആ ശബ്ദം പറഞ്ഞു.

“എന്റെ കണ്ണുകളോ? എന്റെ കണ്ണുകൾ കൊണ്ടു നിങ്ങളെന്തു ചെയ്യാൻ? ഇതാ, എന്റെ കൈയിൽ കുറച്ചു പണമുണ്ട്. അധികമൊന്നുമില്ല, എന്നാലും കുറച്ചുണ്ട്. എന്നെ വിട്ടയച്ചാൽ എന്റെ കൈയിലുള്ളതൊക്കെ ഞാൻ തരാം. എന്നെ കൊല്ലരുത്.“

”പേടിക്കാതെ മിസ്റ്റർ, ഞാൻ നിങ്ങളെ കൊല്ലില്ല. എനിക്കു നിങ്ങളുടെ കണ്ണുകൾ മാത്രം മതി.“

”അല്ല, എന്റെ കണ്ണുകൾ കൊണ്ട് നിങ്ങളെന്തു ചെയ്യാൻ പോകുന്നു?“ ഞാൻ പിന്നെയും ചോദിച്ചു.

”ഞാൻ സ്നേഹിക്കുന്ന പെണ്ണിന്‌ അങ്ങനെയൊരു പൂതി തോന്നി. അവൾക്ക് നീലക്കണ്ണുകൾ കൊണ്ടൊരു പൂച്ചെണ്ടു വേനം. നീലക്കണ്ണുകൾ ഇവിടങ്ങനെ കിട്ടാനുമില്ല.“

”എങ്കിൽ എന്റെ കണ്ണു കൊണ്ടു കാര്യമില്ല. അതിനു തവിട്ടുനിറമാണ്‌, നീലയല്ല.“

”എന്നെ വിഡ്ഡിയാക്കാതെ, മിസ്റ്റർ. നിങ്ങളുടെ കണ്ണുകൾക്കു നീലനിറമാണെന്ന് എനിക്കു നന്നായിട്ടറിയാം.“

”ഒരു സഹജീവിയുടെ കണ്ണെടുക്കരുത്. ഞാൻ മറ്റെന്തു വേണമെങ്കിലും തരാം.“

”എന്റടുത്തു പുണ്യാളൻ കളിക്കണ്ട,“ അയാൾ പരുഷസ്വരത്തിൽ പറഞ്ഞു. ”തിരിഞ്ഞു നില്ക്ക്.“

ഞാൻ തിരിഞ്ഞുനിന്നു. ചടച്ചു ദുർബലനായ ഒരു മനുഷ്യൻ. അയാളുടെ പനയോലത്തൊപ്പിയിൽ പാതി മുഖം മറഞ്ഞിരുന്നു. അയാൾ വലതു കൈയിൽ പിടിച്ചിരുന്ന നാടൻ വടിവാൾ നിലാവിൽ തിളങ്ങി.

”ഞാൻ നിങ്ങളുടെ മുഖമൊന്നു കാണട്ടെ.“

ഞാൻ ഒരു തീപ്പെട്ടിക്കോലുരച്ച് എന്റെ മുഖത്തോടടുപ്പിച്ചു പിടിച്ചു. വെളിച്ചം മുഖത്തടിച്ചപ്പോൾ ഞാൻ കണ്ണു ചിമ്മി. അയാൾ ബലമായി എന്റെ കൺപോളകൾ പിടിച്ചു തുറന്നു. അയാൾക്കു ശരിക്കു കാണാൻ പറ്റിയില്ല. പെരുവിരലൂന്നി നിന്നുകൊണ്ട് അയാൾ എന്റെ കണ്ണുകളിലേക്കുറ്റു നോക്കി. കൈ പൊള്ളിയപ്പോൾ ഞാൻ കൊള്ളി താഴെയിട്ടു. ഒരു നിമിഷം നിശ്ശബ്ദമായി കടന്നുപോയി.

“ഇപ്പോൾ ബോദ്ധ്യമായില്ലേ? എന്റെ കണ്ണുകൾ നീലയല്ല.”

“നിങ്ങൾ ആളൊരു മിടുക്കനാണല്ലേ?” അയാൾ പറഞ്ഞു. “നോക്കട്ടെ. ഒരു കൊള്ളി കൂടി കത്തിക്കൂ.”

ഞാൻ ഒരു കോലു കൂടി ഉരച്ച് എന്റെ കണ്ണുകളോടടുപ്പിച്ചു. എന്റെ ഷർട്ടിന്റെ കൈയിൽ കടന്നുപിടിച്ചുകൊണ്ട് അയാൾ ആജ്ഞാപിച്ചു:

“മുട്ടു കുത്ത്.”

ഞാൻ മുട്ടു കുത്തി. ഒരു കൈ കൊണ്ട് മുടിയിൽ ബലമായി പിടിച്ചിട്ട് അയാൾ എന്റെ തല പിന്നിലേക്കു ചരിച്ചു. ജിജ്ഞാസയോടെ, വലിഞ്ഞു മുറുകിയ ഭാവത്തോടെ അയാൾ എനിക്കു മേൽ കുനിഞ്ഞു നിന്നു; അയാളുടെ കൈയിലെ വടിവാൾ പതുക്കെ താണുതാണു വന്ന് ഒടുവിൽ കണ്ണിമകളിൽ വന്നുരുമ്മി. ഞാൻ കണ്ണടച്ചുകളഞ്ഞു.

“തുറന്നു പിടിയ്ക്ക്.” അയാൾ ആജ്ഞാപിച്ചു.

ഞാൻ കണ്ണു തുറന്നു. തീനാളത്തിൽ എന്റെ കൺപീലികൾ ചുട്ടു. പെട്ടെന്നാണ്‌ അയാൾ എന്റെ പിടി വിട്ടത്.

“ശരിശരി, അതു നീലയല്ല. സ്ഥലം വിട്.”

അയാൾ അപ്രത്യക്ഷനായി. ഞാൻ കൈകളിൽ തല താങ്ങിക്കൊണ്ട് മതിലിൽ ചാരിയിരുന്നു. ഒടുവിൽ സമനില വീണ്ടെടുത്തുകൊണ്ട് ഞാൻ എഴുന്നേറ്റു. കാലിടറിയും വീണും വീണ്ടുമെഴുന്നേറ്റും ഒരു മണിക്കൂർ ആളൊഴിഞ്ഞ ആ ഗ്രാമത്തിലൂടെ ഞാൻ ഓടി. കവലയിലെത്തുമ്പോൾ ഹോട്ടലുകാരൻ പഴയ പടി വാതില്ക്കൽ ഇരിപ്പുണ്ടായിരുന്നു. ഒരക്ഷരം പറയാതെ ഞാൻ കയറിപ്പോയി. അടുത്ത ദിവസം ഞാൻ ആ നാടു വിട്ടു.
(1949)


2015 സെപ്തംബര്‍ ലക്കം മലയാളനാട് വെബ് മാഗസീനില്‍ പ്രസിദ്ധീകരിച്ചത്


കഥയുടെ ഇംഗ്ലീഷ് വിവര്‍ത്തനം








Thursday, September 17, 2015

മാക്സിം ഗോർക്കി - കാമുകൻ



രിക്കൽ എന്റെയൊരു പരിചയക്കാരൻ പറഞ്ഞ കഥയാണിത്:

മോസ്ക്കോയിൽ പഠിക്കുന്ന കാലത്ത് ആളുകൾ സംശയത്തോടെ നോക്കുന്ന തരം ഒരു
സ്ത്രീയുടെ തൊട്ടടുത്ത മുറിയിൽ താമസിക്കാൻ എനിക്കിട വന്നു. അവർ
പോളണ്ടുകാരിയാണ്‌; തെരേസ എന്നാണ്‌ ആളുകൾ അവരെ വിളിച്ചിരുന്നത്. നല്ല
പൊക്കവും ബലിഷ്ഠമായ ശരീരവുമുള്ള ഒരു കറുത്ത മുടിക്കാരി; ഇരുണ്ടിടതൂർന്ന
പുരികങ്ങൾ; മഴു കൊണ്ടു ചെത്തിയെടുത്ത പോലെ പരുപരുത്ത വലിയ മുഖം- ഒരു
വന്യമൃഗത്തിന്റേതു പോലെ തിളങ്ങുന്ന കറുത്ത കണ്ണുകളും താഴ്ന്ന
സ്ഥായിയിലുള്ള കനത്ത ശബ്ദവും കുതിരവണ്ടിക്കാരന്റേതു പോലത്തെ നടത്തയും ഒരു
മീൻ കച്ചവടക്കാരിക്കു ചേർന്ന ആ ഊർജ്ജവും എന്നിൽ ഭീതിയാണ്‌ ഉളവാക്കിയത്.
മേൽനിലയിലാണ്‌ എന്റെ താമസം; നേരേ എതിരെ അവരുടേതും. അവർ
വീട്ടിലുണ്ടെന്നറിഞ്ഞാൽ ഞാൻ എന്റെ വാതിൽ തുറന്നിടുകയേയില്ല. അതുപക്ഷേ,
അപൂർവമായേ വേണ്ടിവന്നിട്ടുള്ളു. വല്ലപ്പോഴും കോണിപ്പടിയിലോ മുറ്റത്തോ
വച്ചു കണ്ടാൽ അവർ എന്നെ നോക്കി ഒന്നു പുഞ്ചിരിക്കും; ആ പുഞ്ചിരി ഒരു
സൂത്രശാലിയുടേതും ഒരു ദോഷൈകദൃക്കിന്റേതുമായിട്ടാണ്‌ എനിക്കു
തോന്നിയിരുന്നത്. ഇടയ്ക്കൊക്കെ കുടിച്ചു ബോധം കെട്ട നിലയിലും ഞാൻ അവരെ
കണ്ടിരുന്നു; കണ്ണുകൾ പാട മൂടിയതു പോലെയായിരിക്കും, മുടി അഴിഞ്ഞുലഞ്ഞു
കിടക്കും, മുഖത്താവട്ടെ, അറയ്ക്കുന്നൊരിളി തെളിഞ്ഞു കാണുകയും ചെയ്യും.
അങ്ങനെയുള്ള അവസരങ്ങളിലാണ്‌ അവർ എന്നോടു മിണ്ടാൻ വരിക.

“സുഖം തന്നെയല്ലേ, കോളേജുകുമാരൻ!” ആ വിഡ്ഢിച്ചിരി എനിക്കവരോടുള്ള
വെറുപ്പു കൂട്ടിയതേയുള്ളു. ഈ തരം കൂടിക്കാഴ്ചകൾ ഒഴിവാക്കാനായി ഞാൻ
വേണമെങ്കിൽ അവിടുന്നു താമസം തന്നെ മാറ്റിയേനേ; പക്ഷേ എന്റെ ആ കൊച്ചുമുറി എനിക്കിഷ്ടമായിരുന്നു; ജനാലയിലൂടെ വിശാലമായ പുറംകാഴ്ച കിട്ടിയിരുന്നു,താഴെയുള്ള തെരുവാകട്ടെ, വളരെ ശാന്തവുമായിരുന്നു- അതിനാൽ എല്ലാം സഹിച്ചു ഞാൻ അവിടെത്തന്നെ കഴിഞ്ഞു.

അന്നൊരു ദിവസം കാലത്ത്, ക്ളാസ്സിൽ പോകാതിരിക്കാൻ എന്താണൊരു കാരണംകണ്ടെത്തുക എന്നാലോചിച്ചുകൊണ്ട് ഞാൻ കട്ടിലിൽ മലർന്നുകിടക്കുമ്പോഴാണ്‌, വാതിൽ തുറക്കുന്നതും തെരേസ എന്ന 
നികൃഷ്ടയുടെ  കനത്ത ഒച്ച വാതില്ക്കൽ

മുഴങ്ങിക്കേൾക്കുന്നതും:

“സുഖമൊക്കെയല്ലേ!”

“എന്തു വേണം?” ഞാൻ ചോദിച്ചു. അവരുടെ മുഖത്ത് എന്തോ ആശയക്കുഴപ്പവും
ഒരഭ്യർത്ഥനയും ഞാൻ കണ്ടു...അങ്ങനെയൊരു മുഖം അവരുടെ കാര്യത്തിൽ ഒട്ടും സ്വാഭാവികമായിരുന്നില്ല.

“സാർ എനിക്കൊരു സഹായം ചെയ്തു തരുമോ?”

ഞാൻ ഒന്നും മിണ്ടാതെ കിടന്നുകൊണ്ട് മനസ്സിൽ പറഞ്ഞു:

“എന്താണാവോ!...ധൈര്യമായിരിക്കൂ, പയ്യൻ!”

“എനിക്കു നാട്ടിലേക്കൊരു കത്തയക്കണം, അതാണു കാര്യം,” അവർ പറഞ്ഞു; അവരുടെ
സ്വരം കെഞ്ചുന്നതായിരുന്നു, സൗമ്യമായിരുന്നു, കാതരമായിരുന്നു.

“നിന്നെ പിശാചു പിടിക്കട്ടെ!” എന്നു മനസ്സിൽ പറഞ്ഞുവെങ്കിലും ഞാൻ
ചാടിയെഴുന്നേറ്റ് മേശയ്ക്കടുത്തു ചെന്നിരുന്ന് ഒരു ഷീറ്റു കടലാസെടുത്തു
നിവർത്തിവച്ചുകൊണ്ടു പറഞ്ഞു:

“ഇവിടെ വന്നിരിക്കൂ; എന്നിട്ട് എഴുതേണ്ടതെന്താണെന്നു പറയൂ.”

അവർ വന്ന് ഇരിപ്പുറയ്ക്കാത്ത മാതിരി കസേരയിലിരുന്നിട്ട് എന്തോ തെറ്റു
ചെയ്തപോലെ എന്നെ നോക്കി.

“ആകട്ടെ, ആർക്കാണു കത്തെഴുതേണ്ടത്?”

“ബോൾസ്ലാവ് കാഷ്‌പുട്ടിന്‌, സ്വെയ്പ്റ്റ്സിയാന ടൗൺ, വാഴ്സാ റോഡ്...”

“ശരി, പറഞ്ഞോ!”

“എനിക്കെത്രയും പ്രിയപ്പെട്ട ബോൾസ്...എന്റെ തങ്കക്കുടമേ...ഒരു കുറവും
വരുത്താതെന്നെ സ്നേഹിക്കുന്നവനേ. പരിശുദ്ധകന്യാമറിയം എന്നും നിനക്കു
രക്ഷയായിരിക്കട്ടെ! പൊന്നു പോലത്തെ ഹൃദയമുള്ളവനേ, നിന്നെയോർത്തു
ദുഃഖിക്കുന്ന ഈ കൊച്ചുമാടപ്രാവിന്‌, തെരേസയ്ക്ക് നീയെന്തേ  ഇത്ര
കാലമായിട്ടും ഒരു കത്തെഴുതിയില്ല?”

പൊട്ടിച്ചിരിക്കാൻ തോന്നിയത് കഷ്ടപ്പെട്ടു ഞാൻ നിയന്ത്രിച്ചു.
“ദുഃഖിക്കുന്ന കൊച്ചുമാടപ്രാവ്!” അഞ്ചടിയിലേറെ ഉയരം, പാറ പോലത്തെ
മുഷ്ടികൾ; കറുത്ത മുഖം കണ്ടാൽ കൊച്ചുമാടപ്രാവ് ഇത്രകാലം ജീവിച്ചത് ഒരു
പുകക്കുഴലിനുള്ളിലായിരുന്നുവെന്നും അതിന്നേവരെ കുളിച്ചിട്ടില്ലെന്നും
തോന്നിപ്പോവും. സ്വയം നിയന്ത്രിച്ചുകൊണ്ട് ഞാൻ ചോദിച്ചു:

“ആരാണീ ബോളെസ്റ്റ്?”

“ബോൾസ്,” പേരിന്റെ കാര്യത്തിൽ എനിക്കു പറ്റിയ പ്രമാദം തന്നെ
അവഹേളിക്കുന്നതായി എന്ന മട്ടിൽ അവർ പറഞ്ഞു, “ബോൾസ് എന്നാണ്‌ എന്റെ
ചെറുപ്പക്കാരന്റെ പേര്‌.”

“ചെറുപ്പക്കാരൻ!”

“അതിലിത്ര അത്ഭുതപ്പെടാൻ എന്തിരിക്കുന്നു, സാർ? എന്നെപ്പോലൊരു
ചെറുപ്പക്കാരിയ്ക്ക് ഒരു ചെറുപ്പക്കാരൻ ആയിക്കൂടേ?“

അവർ? ചെറുപ്പക്കാരി? ആയിക്കോട്ടെ!

”എന്തുകൊണ്ടായിക്കൂടാ?“ ഞാൻ പറഞ്ഞു. ”നടക്കാത്തതായി എന്തിരിക്കുന്നു.
അയാൾ നിങ്ങളുടെ ചെറുപ്പക്കാരനായിട്ട് കാലം കുറേയായോ?“

”ആറു കൊല്ലം.“

”ഓഹോ,“ ഞാൻ മനസ്സിൽ പറഞ്ഞു. ”ആകട്ടെ, നമുക്കു കത്തു തുടരാം...“

തുറന്നു പറയട്ടെ, ഈ തെരേസയിലും കുറഞ്ഞ മാറ്റാരെങ്കിലുമായിരുന്നു
കത്തെഴുത്തുകാരിയെങ്കിൽ ബോൾസിന്റെ സ്ഥാനമേറ്റെടുക്കാൻ എനിക്കൊട്ടും
വിസമ്മതമുണ്ടാവുമായിരുന്നില്ല.

”ഈ ചെയ്തു തന്ന സഹായത്തിനു വളരെ നന്ദി, സാർ,“ തെരേസ താണുവണങ്ങിക്കൊണ്ട്
പറഞ്ഞു. ”പകരം ഞാൻ എന്തെങ്കിലും ചെയ്തുതന്നാലോ?“

”വേണ്ട, എന്നിരുന്നാലും നന്ദി പറയുന്നു.“

”സാറിന്റെ ഷർട്ടോ ട്രൗസറോ മറ്റോ കീറിയതു തുന്നാൻ കാണുമോ?“

പെറ്റിക്കോട്ടിട്ട ഈ മാസ്റ്റൊഡോൺ* നാണക്കേടു കൊണ്ട് എന്റെ മുഖം
ചുവപ്പിക്കുന്നതു ഞാൻ അറിഞ്ഞു; അവരുടെ ഒരു സഹായവും വേണ്ടെന്ന്
അല്പം കടുപ്പിച്ചുതന്നെ എനിക്കു പറയേണ്ടിവന്നു.

അവർ പോയി.

ഒന്നുരണ്ടാഴ്ച കഴിഞ്ഞു. വൈകുന്നേരമാണ്‌. എനിക്കെന്നിൽ നിന്നുതന്നെ
വിട്ടുപോകാനുള്ള ഉപായമെന്തായിരിക്കുമെന്നാലോചിച്ചുകൊണ്ട്
ജനാലയ്ക്കലിരുന്ന് ചൂളമടിയ്ക്കുകയാണു ഞാൻ. എനിക്കു മടുപ്പായിരുന്നു;
വൃത്തികെട്ട കാലാവസ്ഥയായിരുന്നു. പുറത്തേക്കിറങ്ങാൻ എനിക്കു മനസ്സു
വന്നില്ല; ആ മടുപ്പിന്റെ പാരമ്യത്തിലിരുന്നുകൊണ്ട് ഒരാത്മനിരീക്ഷണത്തിന്‌
ഞാൻ തുടക്കമിട്ടു. അതും ഒരു മുഷിഞ്ഞ പണിയായിരുന്നു; എന്നാൽ
മറ്റെന്തെങ്കിലും ചെയ്യാൻ എനിക്കു തോന്നിയതുമില്ല. അപ്പോൾ വാതിൽ തുറന്നു.
ദൈവത്തിനു സ്തുതി! ആരോ കയറിവന്നു.

“അല്ലാ, പ്രത്യേകിച്ചു തിരക്കൊന്നും കാണില്ലല്ലോ, അല്ലേ?”

അതു തെരേസ ആയിരുന്നു. ഹും!

“ഇല്ല. അതുകൊണ്ടെന്താ?”

“എനിക്കു വേറൊരു കത്തെഴുതിത്തരാൻ പറയാൻ പോവുകയായിരുന്നു.”

“ആവട്ടെ. ബോൾസിന്‌, അല്ലേ?”

“അല്ല. ഇപ്രാവശ്യം അങ്ങേരിൽ നിന്ന്.”

“എ-ന്ത്?”

“ഞാനെന്തൊരു മണ്ടി! എനിക്കല്ല, ഞാൻ പറഞ്ഞതു തെറ്റിപ്പോയി. എന്റെ ഒരു
കൂട്ടുകാരനു വേണ്ടിയാണ്‌; എന്നു പറഞ്ഞാൽ, കൂട്ടുകാരനൊന്നുമല്ല, ഒരു
പരിചയക്കാരൻ. അയാൾക്കും ഒരു ഇഷ്ടക്കാരിയുണ്ട്, അവളുടെ പേരും തെരേസ എന്നു
തന്നെ. അങ്ങനെയാണു കാര്യം. ആ തെരേസയ്ക്ക് ഒരു കത്തെഴുതിത്തരുമോ, സാർ?”

ഞാൻ അവരെ സൂക്ഷിച്ചുനോക്കി- അവരുടെ മുഖം വ്യാകുലമായിരുന്നു, അവരുടെ
വിരലുകൾ വിറ കൊള്ളുകയായിരുന്നു. ആദ്യം എനിക്കത്രം തെളിച്ചം കിട്ടിയില്ല-
പിന്നീട് സംഗതിയുടെ കിടപ്പ് എനിക്കു മനസ്സിലായി.

“ നോക്ക്,” ഞാൻ പറഞ്ഞു. “ഒരു ബോൾസുമില്ല, ഒരു തെരേസയുമില്ല. ഇത്രകാലം
നിങ്ങൾ എന്നോടു പറഞ്ഞത് ഒരു കൂട്ടം നുണയായിരുന്നു. ഇനിമേൽ ഈ
ഒളിച്ചുകളിയും കൊണ്ട് ഇവിടെ വന്നുപോകരുത്. നിങ്ങളുടെ ഈ പരിചയക്കാരനെ
സഹായിക്കാൻ ഒരു താല്പര്യവും എനിക്കില്ല. പറഞ്ഞതു മനസ്സിലായോ?“

അവർ പെട്ടെന്ന് സംഭീതയായ പോലെ തോന്നി, അവരുടെ മനസ്സ് പ്രക്ഷുബ്ധമാണ്‌.
അവർ നിന്നിടത്തു നിന്നു താളം ചവിട്ടുകയായിരുന്നു. തമാശ തോന്നിയ്ക്കും
വിധം വായിൽ നിന്നെന്തോ ശബ്ദം പുറത്തു വന്നുവെങ്കിലും പറയാൻ വന്നതു പറയാൻ
അവർക്കായില്ല. ഇതിന്റെയെല്ലാം പര്യവസാനം എന്തായിരിക്കുമെന്നറിയാൻ വേണ്ടി
ഞാൻ കാത്തു. എന്നെ ശരിയുടെ പാതയിൽ നിന്നു വലിച്ചുമാറ്റാൻ ശ്രമിക്കുകയാണവർ
എന്നു സംശയിച്ചത് വലിയ ഒരപരാധമായി എന്നു ഞാൻ കണ്ടു.

കൈ ഒന്നു വീശിയിട്ട് അവർ പെട്ടെന്ന് മുറിയിൽ നിന്നു
പുറത്തേക്കിറങ്ങിപ്പോയി. തീരെ സുഖമില്ലാത്ത ഒരു മനസ്സുമായി ഞാൻ
അവിടെത്തന്നെ നിന്നു. ഞാൻ കാതോർത്തു. അവരുടെ മുറിയുടെ വാതിൽ ശക്തിയായി
വലിച്ചടയ്ക്കുകയാണ്‌...ആ പാവത്തിനു വല്ലാത്ത കോപം വന്നിട്ടുണ്ടാവണം. ഞാൻ
അതിനെക്കുറിച്ചാലോചിച്ചു; പോയി അവരെ കൂട്ടിക്കൊണ്ടു വന്നിട്ട് അവർ
ആവശ്യപ്പെടുന്നതെന്തും എഴുതിക്കൊടുക്കുകയാണു വേണ്ടതെന്നു ഞാൻ
തീരുമാനിച്ചു.

ഞാൻ അവരുടെ മുറിയിലേക്കു കയറിച്ചെന്നു. ഞാൻ ചുറ്റും നോക്കി. ഇരു കൈകളും
കൊണ്ടു തല താങ്ങി മേശയ്ക്കരികിൽ കുനിഞ്ഞിരിക്കുകയാണവർ.

”കേൾക്കൂ,“ ഞാൻ പറഞ്ഞു.

ഇടയ്ക്കൊന്നു പറയട്ടെ; കഥയുടെ ഈ ഘട്ടമെത്തുമ്പോഴെല്ലാം എനിക്കു
തോന്നാറുണ്ട്, വല്ലാത്തൊരു വിഡ്ഢിയാണു ഞാനെന്ന്...അതു പോകട്ടെ.

”കേൾക്കൂ,“ ഞാൻ പറഞ്ഞു.

അവർ കസേരയിൽ നിന്നു ചാടിയെഴുന്നേറ്റ് വെട്ടിത്തിളങ്ങുന്ന കണ്ണുകളുമായി
എന്റെ നേർക്കു വന്നു; എന്നിട്ടവർ എന്റെ ചുമലിൽ പിടിച്ചുകൊണ്ട് അവർക്കു
പ്രത്യേകമായിട്ടുള്ള ആ കനത്ത സ്വരത്തിൽ മന്ത്രിക്കാൻ, അല്ലെങ്കിൽ മുരളാൻ
തുടങ്ങി:

“നോക്ക്! ഉള്ള കാര്യം ഞാൻ പറയാം. ബോൾസ് എന്നൊരാളില്ല, തെരേസയുമില്ല.
പക്ഷേ അതു നിങ്ങളെ എന്തിനു ബാധിക്കണം? കടലാസിനു മേൽ പേന കൊണ്ടു വരയ്ക്കാൻ
അത്ര വിഷമമാണോ നിങ്ങൾക്ക്? ആണോ? പിന്നെ, നിങ്ങൾ! ഇപ്പോഴും ഒരു പയ്യൻ!
ആരുമില്ല, ബോൾസില്ല, തെരേസയുമില്ല, ഉള്ളതു ഞാൻ മാത്രം. ഇപ്പോൾ പിടി
കിട്ടിയോ?”

“മനസ്സിലായില്ല!” ഇങ്ങനെയൊരു സ്വീകരണം കാരണം കാറ്റു പോയപോലെയായ ഞാൻ
പറഞ്ഞു. “ഇതൊക്കെയെന്താ! ബോൾസ് എന്നൊരാളില്ല എന്നാണോ നിങ്ങൾ പറയുന്നത്?”

“ഇല്ല. അങ്ങനെ തന്നെയാണ്‌.”

“തെരേസയുമില്ല?”

“തെരേസയുമില്ല. തെരേസ ഞാനാണ്‌.”

എനിക്കിതൊന്നും മനസ്സിലായതേയില്ല. ഞാൻ അവർക്കു മേൽ
ദൃഷ്ടിയുറപ്പിച്ചുകൊണ്ട്, ആർക്ക്, ആരുടെ സ്വബോധമാണു പോയതെന്നു
തീർച്ചയാക്കാൻ നോക്കുകയായിരുന്നു. പക്ഷേ അവർ പിന്നെയും മേശയ്ക്കടുത്തു
പോയിട്ട് എന്തോ പരതി; പിന്നെ തിരിച്ചുവന്ന് ഇങ്ങനെ പറഞ്ഞു:

“ബോൾസിനു കത്തെഴുതുക അത്ര പ്രയാസമാണു നിങ്ങൾക്കെങ്കിൽ, ഇതാ നിങ്ങളെഴുതിയ
കത്ത്, ഇതു നിങ്ങൾ തന്നെ വച്ചോ! എനിക്കു കത്തെഴുതിത്തരാൻ വേറേയാളുണ്ട്.”

ഞാൻ നോക്കി. ഞാൻ ബോൾസിനെഴുതിയ കത്താണ്‌ അവരുടെ കൈയിലിരിക്കുന്നത്.

“നോക്ക്, തെരേസ! എന്താണ്‌ ഇതിന്റെയൊക്കെ അർത്ഥം? ഞാൻ എഴുതിത്തന്ന കത്തു
തന്നെ നിങ്ങൾ അയച്ചിട്ടില്ലെന്നിരിക്കെ, എന്തിനു കത്തെഴുതാൻ വേറെ ആളെ
കൊണ്ടുവരണം?“

”എങ്ങോട്ടയക്കാൻ?“

”എങ്ങോട്ടെന്നോ- ആ ബോൾസിനു തന്നെ!“

”അങ്ങനെ ഒരാളില്ല.“

സത്യമായിട്ടും ഇതൊന്നും എനിക്കു പിടി കിട്ടിയില്ല. കാറിത്തുപ്പിയിട്ട്
അവിടെ നിന്നു പോവുക എന്നതേ എനിക്കു ചെയ്യാനുള്ളു. അപ്പോഴാണ്‌ അവർ ഇങ്ങനെ
വിശദീകരിക്കുന്നത്.

”അതിലെന്താ? അങ്ങെനെയൊരാളില്ല,“ അങ്ങനെ ഒരാളില്ലാത്തത് തനിക്കു തന്നെ
മനസ്സിലാകുന്നില്ലെന്ന മട്ടിൽ അവർ കൈകൾ ഇരുവശത്തേക്കും നീട്ടിപ്പിടിച്ചു.
”പക്ഷേ അങ്ങനെയൊരാൾ ഉണ്ടാവണമെന്നു ഞാൻ ആഗ്രഹിച്ചു...മറ്റുള്ളവരെപ്പോലെ
ഞാനും ഒരു മനുഷ്യജീവിയല്ലേ? അതെ, അതെ, എനിക്കറിയാം, തീർച്ചയായും
എനിക്കറിയാം...എന്നാൽ എനിക്കു കാണാവുന്ന ഒരാൾക്കു കത്തെഴുതുന്നതുകൊണ്ട്
ഞാൻ ആർക്കും ഒരു ദ്രോഹവും വരുത്തുന്നില്ലല്ലോ...“

”ക്ഷമിക്കണേ- ആർക്ക്?“

”ബോൾസിനു തന്നെ.“

”പക്ഷേ അങ്ങനെയൊരാൾ ഇല്ലല്ലോ.“

”അയ്യയ്യോ! അയാൾ ഇല്ലെങ്കിലെന്ത്? അയാൾ ഇല്ലെന്നതു ശരി തന്നെ, പക്ഷേ അയാൾ
ഉണ്ടെന്നു കരുതിക്കൂടേ? ഞാൻ അയാൾക്കു കത്തെഴുതുമ്പോൾ അയാൾ ഉണ്ടെന്നു
തന്നെ എനിക്കു തോന്നുന്നു. പിന്നെ തെരേസ- അതു ഞാനാണ്‌; അയാൾ അവൾക്കു
മറുപടി അയക്കുന്നു, അപ്പോൾ ഞാൻ അയാൾക്കു വീണ്ടുമെഴുതുന്നു...“

ഒടുവിൽ എനിക്കു കാര്യങ്ങൾ മനസ്സിലായി. എനിക്കെന്തോ വല്ലാത്ത അസ്വാസ്ഥ്യം
തോന്നി, സങ്കടം തോന്നി, നാണക്കേടു തോന്നി. എന്നിൽ നിന്ന് ഒമ്പതടി പോലും
അകലത്തല്ലാതെ ജീവിക്കുന്ന ഒരു മനുഷ്യജീവി; തന്നെ ദയയോടെ, സ്നേഹത്തോടെ
കാണാൻ ഈ ലോകത്തൊരാൾ പോലുമില്ലാത്തതിനാൽ ആ മനുഷ്യജീവി തനിക്കായി ഒരു
സ്നേഹിതനെ സൃഷ്ടിച്ചെടുത്തിരിക്കുന്നു!

“നോക്കൂ! ബോൾസിനയക്കാൻ വേണ്ടി നിങ്ങൾ എനിക്കൊരു കത്തെഴുതിത്തന്നു; ഞാനത്
എന്നെ വായിച്ചു കേൾപിക്കാൻ വേണ്ടി മറ്റൊരാളെ ഏല്പിക്കുന്നു; അതു വായിച്ചു
കേൾക്കുമ്പോൾ ബോൾസ് അവിടെയുണ്ടെന്നു ഞാൻ സങ്കല്പിക്കുന്നു. എന്നിട്ട്
ബോൾസ് തെരേസയ്ക്ക് - അതായത്, എനിക്ക്- എഴുതുന്നതായി ഒരു കത്തെഴുതാൻ ഞാൻ
നിങ്ങളോടു പറയുന്നു-. ആ കത്തു വായിച്ചു കേൾക്കുമ്പോൾ ബോൾസ് ഉണ്ടെന്നു
തന്നെ എനിക്കു തോന്നുനു. അതു കാരണം എന്റെ ജീവിതഭാരം അല്പമൊന്നു കുറയുകയും
ചെയ്യുന്നു.”

“ഇങ്ങനെയൊരു വിഡ്ഢിയെ ചെകുത്താൻ പിടിക്കട്ടെ!” അതു കേട്ടു കഴിഞ്ഞപ്പോൾ
ഞാൻ സ്വയം ശപിച്ചു.

അതിനു ശേഷം ആഴ്ചയിൽ രണ്ടു തവണ ഞാൻ ബോൾസിനൊരു കത്തെഴുതും, തിരിച്ച് ബോൾസിൽ
നിന്ന് തെരേസയ്ക്ക് ഒരു മറുപടിയും. മറുപടികൾ ഞാൻ നല്ല ഭംഗിയിൽ തന്നെയാണ്‌
എഴുതിയിരുന്നത്...അവർ അതൊക്കെ ശ്രദ്ധിച്ചു കേട്ടുവെന്നു പറയേണ്ടല്ലോ; ആ
കനത്ത ശബ്ദത്തിൽ അവർ തേങ്ങിക്കരയുകയും -ശരിക്കു പറഞ്ഞാൽ അലറുകയും-
ചെയ്തിരുന്നു. ഭാവനയിലുള്ള ഒരു ബോൾസ് എഴുതുന്ന യഥാർത്ഥത്തിലുള്ള കത്തുകൾ
കൊണ്ട് ഞാൻ അവളെ കണ്ണീരണിയിക്കുന്നതിനുള്ള പ്രതിഫലമായി അവർ എന്റെ
സോക്സിലും ഷർട്ടിലും മറ്റുമുള്ള കീറലുകൾ തുന്നിത്തരാനും തുടങ്ങി. ഈ
ചരിത്രം തുടങ്ങി മൂന്നു മാസം കഴിഞ്ഞതിൽ പിന്നെ എന്തോ ഒരു കാരണത്താൽ അവർ
ജയിലിലായി. ഇപ്പോൾ അവർ മരിച്ചിരിക്കും.

എന്റെ പരിചയക്കാരൻ സിഗററ്റിന്റെ ചാരം തട്ടിക്കളഞ്ഞിട്ട്, ചിന്താധീനനായി
ആകാശത്തേക്കു നോക്കിക്കൊണ്ട് ഇങ്ങനെ ഉപസംഹരിച്ചു:

അനുഭവങ്ങൾ കയ്പുള്ളതാകുന്തോറും ഒരു മനുഷ്യജീവിക്ക് ജീവിതത്തിലെ
മാധുര്യങ്ങളോടുള്ള ആർത്തി കൂടിവരും. സദാചാരത്തിന്റെ കീറത്തുണികളും
വാരിപ്പുതച്ചിരുന്ന്, സ്വയംപര്യാപ്തതയുടെ മൂടൽമഞ്ഞിലൂടെ അന്യരെ
നോക്കിക്കാണുന്ന നമുക്ക് ഇതൊന്നും മനസ്സിലാവുകയില്ല.

ഇതാകെ അസംബന്ധമാണ്‌, ക്രൂരമാണ്‌. പതിതവർഗ്ഗമെന്നു നാം പറയുന്നു. ആരാണു
പതിതവർഗ്ഗം, ഒന്നു പറയൂ, കേൾക്കട്ടെ.  ഒന്നാമതായി, നമുക്കുള്ള അതേ
അസ്ഥിയും മാംസവും രക്തവുമുള്ള മനുഷ്യരാണവർ. കാലങ്ങളായി ഓരോ ദിവസവും നാം
കേൾക്കുന്നതാണിത്. നാമതു ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ട്- അതെത്ര
ജുഗുപ്സാവഹാണെന്നു പിശാചിനേ അറിയൂ. അതോ മനുഷ്യത്വത്തെക്കുറിച്ചുള്ള
ഉച്ചത്തിലുള്ള പ്രഘോഷണം കേട്ടുകേട്ട് നമ്മൾ മരവിച്ചുപോയെന്നോ?
വാസ്തവത്തിൽ നമ്മളും പതിതവർഗ്ഗം തന്നെ; സ്വയംപര്യാപ്തതയുടെയും സ്വന്തം
വരേണ്യതയെക്കുറിച്ചുള്ള ബോദ്ധ്യത്തിന്റെയും ആഴക്കിണറിൽ വീണുകിടക്കുകയാണു
നാം എന്നെനിക്കു തോന്നുന്നു. എന്തിനധികം പറയുന്നു. മലകളോളം
പഴക്കമുള്ളതാണത്- അതിനെക്കുറിച്ചു പറയുന്നതു നാണക്കേടാവുന്ന വിധത്തിൽ
അത്ര പഴക്കമുള്ളതാണത്. വളരെ പഴക്കമുള്ളത്- അതെ, അതാണത്!



---------------------------------------------------------------------------------------------------

*മാസ്റ്റൊഡോൺ - മാമത്തുകളെപ്പോലെ ആനകളുടെ വർഗ്ഗത്തിൽ പെട്ട
ചരിത്രാതീതകാലഘട്ടത്തിലെ ഒരു സസ്തനജീവി.

Tuesday, September 15, 2015

ചോ ധർമ്മൻ - പടക്കങ്ങൾ



കെട്ടിടങ്ങൾക്കു കുറച്ചപ്പുറത്തുള്ള ഒരു സിമന്റ് തറയിൽ അവർ വട്ടം കൂടിയിരിക്കുന്നു. അധികം ഉയരമില്ലാതെ  പണിത  ആ ചതുരത്തറ നിറയെ കുട്ടികളാണ്‌. ഓരോ ആളുടെ മുന്നിലും ലോഹച്ചുറ്റുകളുടെ കെട്ടുകൾ അട്ടികളാക്കി വച്ചിട്ടുണ്ട്; തലേ ദിവസം അവർ അതിൽ വെടിമരുന്നു നിറച്ച് തിരി കയറ്റി വച്ചതാണ്‌. അച്ചിൽ നിന്നു മാറ്റി പടക്കങ്ങൾ വെയിലത്തുണക്കാൻ വയ്ക്കുകയാണ്‌ ഇന്നു ചെയ്യാനുള്ളത്. ഫോർമാൻ ശങ്കരൻ പിള്ള റോന്തു ചുറ്റലിനിറങ്ങിയിട്ടുണ്ട്.

“ഡേയ്!” അയാൾ ഒച്ചയിട്ടു, “അതു തറയിലിട്ടിടിക്കരുത്. അടിയിലെ മരുന്ന് തെറിച്ചു പുറത്തു പോകും. ഞെക്കിപ്പിടിച്ചൂരെടാ. ഡേയ്, പിരാക്കൻ, പറഞ്ഞതു കേട്ടോടാ, കള്ളനായേ?”

പിരാക്കൻ പരക്കെ നോക്കി. എന്നിട്ടവൻ പറഞ്ഞു, “കേട്ടോ, വേലുച്ചാമീ? കൃത്യം നേരം വെളുക്കുമ്പോൾ ഞെക്കിയിറക്കണമെന്നാ ഫോർമാൻ അണ്ണാച്ചി പറയുന്നത്!”

എല്ലാവരും പൊട്ടിച്ചിരിച്ചു. ആ ധിക്കാരം കേട്ട് കറുപ്പായിയുടെ നാവിറങ്ങിപ്പോയി. ശങ്കരൻ പിള്ള കോപാകുലനായി. “റാസ്ക്കൽ! എന്താടാ പണി ചെയ്യുന്നിടത്ത് ഇത്രയും ഒച്ച? പെട്ടെന്നു പണി തീർത്ത് പടക്കം ഉണക്കാൻ വച്ചില്ലെങ്കിൽ ഇന്നിനി വെറും കൈയോടെ ഇരിക്കേണ്ടി വരും. പിന്നെ കഞ്ഞിക്കലവുമെടുത്തങ്ങു വീട്ടിൽ പോയാൽ മതി.”

ശങ്കരൻ പിള്ളയുടെ ഭീഷണികൾ ആരും കേൾക്കുന്നു പോലുമുണ്ടായിരുന്നില്ല.

ഒഴിഞ്ഞ കുഴലുകളിൽ മരുന്നു നിറയ്ക്കുന്ന ഫോർമാൻ കൊളമ്പൻ കയറിവന്നു. അയാളുടെ കറുത്തിരുണ്ട ദേഹം അലൂമിനിയം പൊടി പറ്റിപ്പിടിച്ച് മിനുങ്ങുന്നുണ്ടായിരുന്നു.

“ആരാ വന്നതെന്നു നോക്കിയേ! വെള്ള സായിപ്പ്! തിരി വയ്ക്കാൻ കുഴലു റെഡിയാണോ, സായിപ്പേ?” ഒരു കുട്ടി ചോദിച്ചു.

പടിഞ്ഞാറേ മൂലയ്ക്ക് തിരിയുണ്ടാക്കുന്ന പണി ഊർജ്ജസ്വലമായി നടക്കുന്നുണ്ട്. നീളത്തിലുള്ള ചരടുകൾ ബക്കറ്റുകളിൽ നിറച്ചു വച്ചിട്ടുള്ള കറുത്ത കുഴമ്പു പോലത്തെ കെമിക്കലിൽ മുക്കിയെടുക്കുകയാണ്‌. ഈ ചരടുകൾ പിന്നെ വിലങ്ങനെ കെട്ടിയിട്ടുള്ള കഴകളിൽ തൂക്കി ഉണങ്ങാനിടുന്നു. ഉണങ്ങുമ്പോൾ ചരടുകൾ വലിഞ്ഞുമുറുകി വെടിത്തിരയ്ക്കു പാകത്തിലാവുകയാണ്‌. അതു പിന്നെ കനം കുറഞ്ഞ വെള്ളക്കടലാസ്സിൽ ചുരുട്ടിയെടുത്തിയിട്ട് അളവു നോക്കി മുറിച്ചെടുക്കും; എന്നിട്ട് തുമ്പ് വെടിമരുന്നിൽ മുക്കി പടക്കച്ചുറ്റിൽ തിരുകിവയ്ക്കുന്നു. മുഖത്തു കറുത്ത കെമിക്കലിന്റെ പാടുകളുമായി ജോലി ചെയ്യുന്ന ആ കുട്ടികളെ കണ്ടാൽ സർക്കസിലെ കോമാളികളെപ്പോലിരുന്നു.

അതൊരു കുഴപ്പം പിടിച്ച പണിയുമായിരുന്നു. വേസ്റ്റേജ് കൂടുതലായാൽ ശമ്പളത്തിൽ കട്ടു വരും; തിരിയ്ക്കു മുറുക്കം കുറഞ്ഞാൽ അതിനു വേറെ.

“പെട്ടെന്നാവട്ടെടാ, തന്തയില്ലാത്തവന്മാരേ! പടക്കമെല്ലാം ചുറ്റിൽ നിന്നിളക്കിയോടാ? മിക്കേലൂ, ഒഴിഞ്ഞ ചുറ്റെല്ലാം വാരിക്കൂട്ടി അങ്ങോട്ടിട്.”

മിക്കേൽ പുറത്തു കേൾക്കാതെ പിറുപിറുത്തു, “പണി ചെയ്യിക്കാൻ വല്ലാത്ത മിടുക്കു തന്നെ!” അവൾ കുനിഞ്ഞ് ചുറ്റുകൾ പെറുക്കി തന്റെ തോളു വരേയ്ക്കും കൈകളിൽ കോർത്തെടുത്തു. ജൽ...ജൽ...ജൽ...അവൾ ചുറ്റുകൾ ചിലമ്പിച്ച് അതിനൊപ്പിച്ചു ചുവടു വയ്ച്ചു.

“കടവുളേ! അതു നോക്ക്, ഷണ്മുഖാണ്ണേ,” ഒരു പയ്യൻ വിളിച്ചു പറഞ്ഞു, “ദാവണി ചുറ്റാൻ തുടങ്ങിയതിൽ പിന്നെ ആളൊരു സുന്ദരിയായിരിക്കുന്നു.” മിക്കേൽ ചുണ്ടു പിളുത്തിക്കാണിച്ചു. അവൾ കോപം അഭിനയിച്ചുകൊണ്ട് ഒരൊഴിഞ്ഞ ചുറ്റെടുത്ത് അവന്റെ നേർക്കെറിഞ്ഞു. അവൻ ചിരിച്ചുകൊണ്ട് തല താഴ്ത്തിക്കളഞ്ഞു.

“അണ്ണാച്ചീ, എല്ലാം ഉണക്കാനിട്ടു. ഒഴിഞ്ഞ ചുറ്റൊക്കെ കൂട്ടി വച്ചിട്ടുണ്ട്.”

പച്ചപ്പുല്ലു തേടിപ്പോകുന്ന വെള്ളാടുകളെപ്പോലെ അവർ ഓടിപ്പോയി. തിരി കയറ്റാനുള്ള ഒഴിഞ്ഞ ചുറ്റുകൾ അവിടെ കൂടിക്കിടന്നു.

ഫോർമാന്റെ കല്പനകൾ ദൂരത്തുള്ള കെട്ടിടങ്ങളിൽ തട്ടി പ്രതിധ്വനിക്കുകയായിരുന്നു.

“ഡേയ്, വാടാ! ആറായിരം സെയിന്റ്, നാലായിരം ബിജ്ലി, നാലായിരം ഗോവ, എണ്ണായിരം തുക്കട, ഒപ്പം ആയിര സാദായും പാക്കറ്റാക്കണം- ഇപ്പത്തന്നെ!”

ഓരോരുത്തരും നൂറും ഇരുന്നൂറും വീതമെടുത്ത് അടുക്കിവച്ചു. ഓരോ ചുറ്റിലും ഇനി ചേടിയും കളിമണ്ണും കുഴച്ചു തേക്കണം. ചുറ്റുകൾ ഉണങ്ങിക്കഴിഞ്ഞാൽ ഇരുമ്പുസൂചി കൊണ്ട് അതിൽ ഓട്ടയുണ്ടാക്കും. ഈ ഓട്ടയിലൂടെയാണ്‌ പിന്നെ തിരി തിരുകിക്കയറ്റുന്നത്.

കുട്ടികൾ വട്ടത്തിലിരുന്ന് ഓട്ടയുണ്ടാക്കിക്കൊണ്ടിരുന്നു. ഉച്ചവെയിലത്തു കൊത്തിപ്പെറുക്കുന്ന കോഴികളെപ്പോലെ തോന്നും. പമ്പരങ്ങൾ പോലെ അവരുടെ വിരലുകൾ തിരിഞ്ഞു.

“ഡേയ്, സൂചി പതുക്കെ കേറ്റെടാ. ചേടി നേരേ ഉള്ളിലേക്കു പോകട്ടെ. സൂചി തിരിച്ചുതിരിച്ചു വേണം ഊരിയെടുക്കാൻ. അല്ലെങ്കിൽ ചെളിയെല്ലാം പുറത്തു പോരും.“

”അണ്ണാച്ചീ, അവൻ പുതിയ പയ്യനാ. അവനതു ശരിക്കറിയത്തില്ല.“

”അതൊക്കെ എന്താടാ പഠിക്കാനുള്ളത്? ഡേയ്, തങ്കമാടാത്തീ, അവനതു കാണിച്ചു കൊടുക്ക്. ഷണ്മുഘവടിവേ, നീയുമൊന്നു സഹായിക്ക്.“

എല്ലാവരും അടക്കിപ്പിടിച്ചു ചിരിച്ചു. പണി തീർന്ന ചുറ്റുകളെടുത്ത് ഉണക്കാൻ വയ്ച്ച ശേഷം അവർ പിന്നെയും വന്നിരുന്നു.

ചേടി നിറച്ച ചുറ്റുകൾ കൂടിക്കിടന്നപ്പോൾ എത്രയോ ചെരാതുകൾ പോലെ. ഇടുപ്പു കഴയ്ക്കുമ്പോൾ പണിക്കാർ ഇടയ്ക്കിടെ ഇരിപ്പിന്റെ രീതി ഒന്നു മാറ്റും. ചുറ്റുകൾ കുറേയായിക്കഴിഞ്ഞാൽ അവർ തിരി വാങ്ങാൻ ഓടുകയായി. മുറുക്കമുള്ള നല്ല തിരികൾ കിട്ടാൻ അവർ തമ്മിൽത്തമ്മിൽ വഴക്കിടും. തിരികളുണ്ടാക്കുന്ന ഷണ്മുഘയ്യ സരോജയ്ക്ക് ഏറ്റവും നല്ല കുറച്ചു തിരികൾ ആരും കാണാതെ എടുത്തു കൊടുത്തു. അതു വാങ്ങുമ്പോൾ സരോജ ചിരിച്ചുകൊണ്ട് അല്പം കറുത്ത കുഴമ്പെടുത്ത് അവന്റെ മുഖത്തു തേച്ചിട്ട് ഓടിക്കളഞ്ഞു. ഷണ്മുഘയ്യ ഏഴാം സ്വർഗ്ഗത്തിലായി.

അവരിപ്പോൾ പടക്കങ്ങൾ ഇനം തിരിയ്ക്കുന്ന തിരക്കിലാണ്‌. സെയിന്റ് വലിയ ശബ്ദത്തിൽ പൊട്ടുന്ന ചുവന്ന നിറത്തിലുള്ള ഒരു പടക്കമാണ്‌; അതിന്റെ ചെറിയ രൂപമാണ്‌ സാദാ; ബിജ്ലി പല നിറത്തിൽ വർണ്ണക്കടലാസു ചുറ്റിയ പടക്കമാണ്‌.

തിരിയിടാൻ ഇരുന്നു കഴിഞ്ഞാൽ പിന്നെ എഴുന്നേല്ക്കാൻ പറ്റില്ലെന്ന് അവർക്കറിയാമായിരുന്നു. അതിനാൽ അതിനു മുമ്പാണ്‌ അവരുടെ മുഖം കഴുകലും കഞ്ഞി കുടിക്കലും. കടത്തിനു വട വില്ക്കുന്ന കിഴവി വലിയ പെട്ടിയുമെടുത്തു വന്നിട്ടുണ്ട്. തോട്ടത്തിലെ കിണറിൽ കൈ കഴുകാൻ വന്നവരെ തോട്ടക്കാരൻ ഓടിച്ചു വിടുകയാണ്‌.

“ഏയ്, തേവിടിയാപ്പൈതങ്ങളേ! ഓടിക്കോ, ഇല്ലെങ്കിൽ കാലു ഞാൻ തല്ലിയൊടിക്കും. നിന്റെയൊക്കെ ചണ്ടി കഴുകാൻ ഇങ്ങോട്ടാണോടാ വരുന്നത്, ങ്ഹേ? നീയൊക്കെ തൊട്ടാൽ പിന്നെ പോത്തു പോലും ആ വെള്ളം കുടിക്കത്തില്ല. പൊയ്ക്കോണമിവിടുന്ന്, പ്ശാശുക്കളേ!” അയാൾ അവർക്കു നേരേ എടുത്തെറിഞ്ഞ മൺകട്ട തലാനാരിഴയ്ക്കു ലക്ഷ്യം തെറ്റി തറയിൽ വീണു പൊടിഞ്ഞു.

“ആ കൂത്തിമകനെ ഞാനൊരു ദിവസം ഒരു പാഠം പഠിപ്പിക്കും. അവന്റെ കിണറ്റിൽ ഞാൻ വെടിമരുന്നു കലക്കും,” എല്ലാവരും കൂടി ഇറങ്ങിപ്പോരുമ്പോൾ പിരാക്കൻ പിറുപിറുത്തു.

ഇല തഴച്ച വേപ്പു മരത്തിന്റെ ചുവട്ടിൽ അവർ വട്ടത്തിൽ അടുത്തുകൂടി ഇരുന്നു. അവരുടെ മൂക്കിലും മുഖത്തും കൈകളിലും പുരണ്ടിരുന്ന അലൂമിനിയം കലർന്ന കരിപ്പൊടിയെക്കുറിച്ചാലോചിക്കാൻ അവരാരും മിനക്കെട്ടില്ല.

“നിന്നെ ഇന്നലെ സിനിമയ്ക്കു കണ്ടില്ലല്ലോ?”

“നല്ല സിനിമ ആയിരുന്നോ?”

“പിന്നേ. നല്ല കൂട്ടവുമുണ്ടായിരുന്നു. വിയർത്തൊലിച്ച് ക്യൂവിൽ നില്ക്കുമ്പോൾ എനിക്കാകെ വല്ലാതെ തോന്നി. ചുറ്റും നിന്നവരൊക്കെ എന്റെ അഴുക്കു പിടിച്ച മുഖത്തു തന്നെ നോക്കുകയായിരുന്നു; എന്റെ ദേഹത്തെ നാറ്റം കൊണ്ട് തനിക്കു ശ്വാസം മുട്ടുന്നുവെന്നു കൂടി ഒരുത്തൻ പറഞ്ഞു. ഞാനെന്റെ നാവു പിഴുതെടുത്ത് അവിടെക്കിടന്നു ചത്തേനെ; അത്രയ്ക്കെനിക്കു നാണക്കേടു തോന്നി.“

”നമ്മളെന്തു ചെയ്യാൻ? ആ നശിച്ച അമ്മമാർ നമ്മളെ പെറ്റ നേരം അതായിപ്പോയി. ഈ ജോലി കളഞ്ഞിട്ടു നീ എങ്ങോട്ടു പോകും? നേരം പുലർന്നാൽ നീ വഴിയരികിൽ കുത്തിയിരിക്കും, ആരെങ്കിലും എന്തെങ്കിലും പണിയ്ക്കു വിളിക്കുമെന്നും കാത്ത്.“

”നമുക്കു പരിചയമായതു കൊണ്ട് ഈ നശിച്ച നാറ്റം നമ്മളറിയുന്നില്ല. ആരുടെയെങ്കിലും മുഖത്തു നോക്കാൻ തന്നെ എനിക്കു നാണക്കേടാണ്‌; എനിക്കറിയാം അറപ്പു കാരണം അയാൾ മുഖം ചുളിക്കുന്നുണ്ടാവുമെന്ന്.“

അവർ കുഴമ്പു പരുവത്തിൽ കെമിക്കലൊഴിച്ചു വച്ചിരുന്ന കിണ്ണങ്ങളിൽ തിരി മുക്കി പടക്കങ്ങളിൽ തിരുകിക്കയറ്റുകയാണ്‌.

”ഡേയ്! തിരി ശരിക്കു തിരുകിക്കേറ്റെടാ. അങ്ങേരിപ്പോൾ ചെക്കു ചെയ്യാൻ വരും. തിരി ലൂസായിക്കണ്ടാൽ അയാൾ നിന്റെ കണക്കിൽ നാലെണ്ണം കുറയ്ക്കും.“

ശങ്കരൻ പിള്ളയുടെ ഉച്ചത്തിലുള്ള ശാസനകൾ ഒരിക്കലും തീരില്ലെന്ന് അവർക്കറിയാമായിരുന്നു.

അവർ ജോലി ചെയ്യുന്ന ആ കൊച്ചു കെട്ടിടങ്ങൾക്ക് നാലു വശത്തും വാതിലുകളുണ്ടായിരുന്നു. ഓരോ വാതിലിനടുത്തും വെള്ളത്തൊട്ടികളുമുണ്ട്. ആ മുറികളിൽ ഓരോന്നിലും ചെറുപ്പക്കാരും പ്രായമായവരും തീപ്പെട്ടിക്കൂടിൽ കോലുകൾ പോലെ അടുങ്ങിയടുങ്ങിയിരുന്ന് പണിയെടുക്കുകയാണ്‌.

പുതുതായി വന്ന പയ്യൻ ചോദിച്ചു, ”ഈ കൊച്ചു മുറിക്കെന്തിനാ നാലു വാതിൽ?“

”ഓ, അതോ! ഇൻസ്പെക്റ്റർ വരുന്ന ദിവസം നോക്കിക്കോ. അന്നറിയാം.“

മുറിയിൽ പൊട്ടിച്ചിരികൾ മുഴങ്ങി. ആ പാവം പയ്യൻ സംഗതി പിടി കിട്ടാതെ തലയും കുമ്പിട്ടിരുന്നു. എന്നിട്ടവൻ ദയനീയമായി പിരാക്കനെ നോക്കി.

“അതിന്റെ ഉത്തരം അറിയാമെങ്കിൽ അവൻ ഏഴിൽ തോറ്റിട്ട് നമ്മുടെ കൂടെ ഇവിടെയിരുന്ന് ദിവസവും ഈ കരിവിഷം വിഴുങ്ങുമായിരുന്നോ?”

“മിണ്ടാതിരിയെടാ, കഴുതേ. നീ വലിയ അറിവാളിയാണല്ലേ? എന്നിട്ടെന്താ പഠിച്ചു വലിയ ഉദ്യോഗത്തിനൊന്നും പോകാതിരുന്നത്? നീയെങ്ങനെ ഇവിടെ വന്നടിഞ്ഞു?” പിരാക്കന്റെ പൊട്ടിത്തെറി ആ പച്ചനിക്കറുകാരന്റെ വായടപ്പിച്ചു കളഞ്ഞു.

“നിയമം പറഞ്ഞാൽ ഈ മുറിയിൽ ഒരു സമയത്തു നാലു പേരേ കാണാൻ പാടുള്ളു. ഈ നാലു പേരും അടുത്തിരിക്കാനും പാടില്ല. ഓരോ ആളും വാതിലിനടുത്തു വേണം ഇരുന്നു ജോലി ചെയ്യാൻ. ഒരു ചുറ്റിൽ തിരി ഉറപ്പിച്ചു കഴിഞ്ഞാൽ അതെടുത്ത് ആ തറയിൽ കൊണ്ടുപോയി വച്ചിരിക്കണം. തിരി വച്ച പടക്കം മുറിയിൽ ഉണ്ടാകാൻ പാടില്ല. ഓരോ തവണ പുറത്തു പോയിട്ടു വരുമ്പോഴും തൊട്ടിയിലെ വെള്ളത്തിൽ കാലു കഴുകിയിട്ടു വേണം ഉള്ളിൽ വരാൻ...അതാണു നിയമം.”

“ഇല്ലെങ്കിൽ?”

“ഇല്ലെങ്കിൽ നിന്റെ കാലടിയിലെ മണൽത്തരി സിമന്റു തറയിലുരഞ്ഞ് തീപ്പൊരിയുണ്ടായി തറയിലെ വെടിമരുന്നിനു തീ പിടിക്കും. ഇവിടെയുള്ള പടക്കമെല്ലാം പൊട്ടിത്തെറിച്ച് നീയും കത്തി ചാമ്പലാകും. ആ പാവം ചങ്കിലിയ്ക്കു പറ്റിയ പോലെ.”

അവർ അമർത്തിച്ചിരിച്ചു. ഇവിടെ സാധാരണ ഒരു വാതിൽ മാത്രം അല്പം തുറന്നു വയ്ക്കും; മറ്റുള്ളവ പൂട്ടിക്കിടക്കും. വെള്ളത്തൊട്ടി ചവറിടാനുള്ളതായിക്കഴിഞ്ഞിരുന്നു. “നാലു പേർ മാത്രം” എന്നെഴുതി ചുമരിൽ തൂക്കിയിരുന്ന ബോർഡിൽ നാലു കഴിഞ്ഞിട്ട് ഒരു പൂജ്യം കൂടി ആരോ വരച്ചു ചേർത്തിരുന്നു- അതേ കറുത്ത കെമിക്കൽ കൊണ്ട്!

തിരി കയറ്റിയ പടക്കച്ചുറ്റുകൾ സിമന്റു തറയിൽ വന്നു നിറയുകയായിരുന്നു. ദൂരെ നിന്നു നോക്കുമ്പോൾ കരിമണ്ണു തുളച്ചു പുറത്തു വരുന്ന പുതുമുളകൾ പോലെ തോന്നും.

“ഈ സരോജയ്ക്കു മാത്രം ഏറ്റവും നല്ല തിരി കിട്ടുന്നതൊരു രഹസ്യമാണല്ലോ,” വേലുച്ചാമി ഉറക്കെ ആത്മഗതം ചെയ്തു.

“നീയൊരു മണ്ടനാ, വേലുച്ചാമീ. അതു വെറും വെടിത്തിരിയല്ല. വിളക്കുതിരിയാണ്‌; മംഗളകർമ്മത്തിനുള്ളത്.”

“മംഗളകർമ്മം? സരോജ ഇത്ര പെട്ടെന്നു തിരി വയ്ക്കുന്നതെന്തു കൊണ്ടാണെന്ന് ഇപ്പോഴെനിക്കു മനസ്സിലായി.”

ഉള്ളിൽ പതഞ്ഞുയർന്ന ചിരി അമർത്താൻ സരോജ ചുണ്ടു കടിച്ചു. ഈ കുട്ടിപ്പൂതങ്ങളുടെ ഒരു കാര്യം. അവരുടെ കണ്ണു വെട്ടിച്ച് ഒരു കാര്യവും നടക്കില്ല. അവർക്കവളെ തോണ്ടിക്കൊണ്ടിരിക്കാൻ ഇഷ്ടമായിരുന്നു; അവളുടെ വായിൽ നിന്നെന്തെങ്കിലുമൊന്നു വീണുകിട്ടിയാലോ!

ഒരു കൊച്ചുപയ്യൻ വാതിലിനടുത്തു വന്ന് ഒരു പൊതിയെടുത്ത് സരോജയെ ഏല്പിച്ചു. അവൾ അതു തുറന്നു നോക്കുമ്പോൾ അതിൽ നാലു സുശിയവും വടയും ഉണ്ടായിരുന്നു.

“ഇതാരു തന്നു?”

“ഇതിവിടെ തരാൻ ഷണ്മുഖണ്ണാച്ചി പറഞ്ഞു.”

“ഏതു ഷണ്മുഖം? തിരിയുണ്ടാക്കുന്നയാളോ?”

പയ്യൻ തലയാട്ടിയിട്ട് ഓടിപ്പോയി.

“വേലുച്ചാമീ, ഇപ്പോ നിനക്കു പിടി കിട്ടിയോ സരോജയ്ക്ക് ഏറ്റവും നല്ല തിരി കിട്ടുന്നതെങ്ങനെയാണെന്ന്?”

പൊതിയെടുത്ത് സാരിക്കുള്ളിൽ ഒളിപ്പിക്കുമ്പോൾ സരോജയുടെ മുഖം തുടുത്തു.

“സരോജക്കാ! മിക്കേലും കൊളമ്പനും ഇപ്പോൾ കണ്ടാൽ മിണ്ടാറില്ലെന്നു തോന്നുന്നു.”

“അവരുടെ പാശമൊക്കെ കഴിഞ്ഞു.”

“എന്നു പറഞ്ഞാൽ?”

“എന്നു പറഞ്ഞാൽ നിന്റെ തള്ളച്ചി! വിസ്തരിച്ചു പറഞ്ഞാലേ എല്ലാം നിനക്കു തലയിൽ കേറൂ! നിനക്ക് മിക്കേലിന്റെ താഴെയുള്ളതിനെ അറിഞ്ഞൂടേ, ആ വെളുത്ത കൊച്ചിനെ?”

“അറിയാം.”

“അവൾക്ക് അഞ്ചു മാസം വയറ്റിലുണ്ട്.”

“ഹൊ, ആരാണെന്നാ അവൾ പറയുന്നത്?”

“ഗോവാലു, പായ്ക്കിങ്ങിലെ.”

“കടവുളേ! അവനു പാലുകുടി മാറിയിട്ടില്ലല്ലോ!”

“അവനെന്താ പറയുന്നത്?”

“താനല്ലെന്ന് അവൻ ആണയിടുന്നു. അവൻ ജോലിക്കു വന്നിട്ടിപ്പോൾ പത്തു ദിവസമായി.”

“അനിയത്തി ഈ വഴിക്കു പോയതിന്‌ ചേട്ടത്തിയും ആ വഴിക്കു പോകണമെന്നില്ലല്ലോ.”

“നീയിതു കൊളമ്പനോടു പറഞ്ഞോ?”

ഞാനെന്തിനാ ഇതിലിടപെടുന്നത്?“

”എന്നാപ്പിന്നെ വായ മൂട്.“

ശങ്കരൻ പിള്ളയുടെ അലർച്ച അവർ കേട്ടു: ”തേവിടിയാമക്കളേ! മരുന്നിട്ടു കഴിഞ്ഞാൽ അപ്പൊഴേ പടക്കമെടുത്ത് തറയിൽ കൊണ്ടുവച്ചേക്കണം. ഒരെണ്ണമെങ്കിലും ഇവിടെ കണ്ടാൽ ഞാൻ കൂലിയിൽ കുറയ്ക്കും. പിന്നെ എന്നെ കുറ്റം പറയരുത്.“ കുട്ടികൾ ചുറ്റുകൾ വാരിക്കൂട്ടി തറയിൽ കൊണ്ടുവയ്ക്കാൻ ഓടി.

”അഞ്ചു മാസമായിട്ടും ആ തള്ള അറിഞ്ഞില്ലെന്നാണോ നീ പറയുന്നത്? എന്തൊരു സ്ത്രീയാണവർ? കാലത്തു തല ചുറ്റലും ഛർദ്ദിയുമുണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് ഏതു മച്ചിക്കുമറിയാമല്ലോ.“

”ആ പാവം തള്ള എന്തു ചെയ്യാനാ? മകൾ ഓക്കാനിക്കുനതു കാണാൻ അവരെന്താ എപ്പോഴും വീട്ടിലിരിക്കുകയാണോ? എന്തോ പന്തികേടു കണ്ടപ്പോൾ അവർ ഉടനേ അവളെ ആശുപത്രിയിൽ കാണിച്ചു. ആ നാറി ഡോക്ടർ ഒന്നും തുറന്നു പറഞ്ഞില്ല. മകൾ ഏതെങ്കിലും കമ്പനിയിലാണോ പണിയെടുക്കുന്നതെന്നു മാത്രം ചോദിച്ചു. വിഷവായു ശ്വസിച്ചിട്ടാണ്‌ മകളുടെ വയറു വീർത്തിരിക്കുന്നതെന്ന് തള്ള കരുതി. അതിനാൽ അവരതു പിന്നെ കാര്യമാക്കിയതുമില്ല. പക്ഷേ സംഗതി ഇന്നതാണെന്നു പിടി കിട്ടിയപ്പോഴേക്കും സമയം വൈകിപ്പോയി. നേരത്തേ അറിഞ്ഞിരുന്നെങ്കിൽ അതങ്ങ് അലസിപ്പിച്ചു കളയാമായിരുന്നു. ഇതു പുതിയ കാര്യമൊന്നുമല്ലല്ലോ. സർക്കാരാശുപത്രിയിൽ പോകുന്നതിനു പകരം കമ്പനി ഡോക്ടറെ കണ്ടാൽ മതിയായിരുന്നു.എബനിസർ ഏഴാം മാസത്തിൽ ചാപിള്ളയെ പെറ്റതല്ലേ? എന്നിട്ടവളു ചാത്തോ? ഇല്ല. അവൾക്കൊരു കുഴപ്പവുമില്ല.“

”ഏയ്, അക്കാ, എനിക്കിനി രണ്ടു ചുറ്റു കൂടിയുണ്ട്, പക്ഷേ തിരിയില്ല. ഫോർമാന്റടുത്തു ചെന്നാൽ അയാൾ ചീറിക്കൊണ്ടു വരും. രണ്ടു തിരി തരാമോ?“ അടുത്ത മുറിയിലിരുന്നു പണി ചെയ്യുന്ന തങ്കരാജ് ഒരു പച്ചച്ചിരിയുമായി സരോജയുടെ അടുത്തു ചെന്നു.

”ആദ്യം നീ എന്റെ ചുറ്റിൽ തിരിയിടാനൊന്നു സഹായിക്ക്; എന്നിട്ടു പിന്നെ നിനക്കു വേണ്ടതെടുത്തോ.“

”അക്കാ, ഒന്നു സഹായിക്കക്കാ!“

”നീ ചുറ്റെടുത്തു കൊണ്ടുവാ, ഞാൻ തിരി തരാം.“

”അതാ ഫോർമാനെങ്ങാനും കണ്ടാൽ അയാളെന്നെ ജീവനോടെ തിന്നുമക്കാ.“

”ഫോർമാനോടു പോയി ചാവാൻ പറ. നീ ആണല്ലേ.  വാടാ.“

തങ്കരാജ് സരോജയുടെ മുന്നിൽ വന്നിരുന്നു. ഒമ്പതാം ക്ളാസ്സിൽ പഠിപ്പു നിർത്തിയിട്ട് അവന്റെ അനിയന്റെ കൂടെ ഇവിടെ പണിക്കു ചേർന്നതാണ്‌. അവനു പ്രായത്തിലും കൂടുതൽ പൊക്കമുണ്ടായിരുന്നു.

”നിന്റെ ചേച്ചിയെ ആരൊക്കെയോ കാണാൻ വന്നെന്നു കേട്ടല്ലോ. എന്നിട്ടെന്തായി?“

”ഓ! അതിനെക്കുറിച്ചൊന്നും ചോദിക്കണ്ട. കഴിഞ്ഞ മാസം ഊരാളക്കുടിയിൽ നിന്ന് ഒരു ചെറുക്കൻ വന്നിരുന്നു. പയ്യൻ കുഴപ്പമില്ല. വലിയ കൃഷിക്കാരാണ്‌, ഒറ്റ മോനാണ്‌. പെൺകുട്ടി വയലിലിറങ്ങി പണി ചെയ്യുമോയെന്ന് അവർക്കറിയണം. പറ്റില്ലെന്ന് ചേച്ചി തല കുലുക്കി.“

”അതിൽ ഞാൻ കുറ്റം പറയില്ല. കൃഷിയുള്ള വീട്ടിൽ പോയാൽ വയലിലിറങ്ങാതെ പറ്റില്ല. പൊള്ളുന്ന വെയിലും കൊണ്ട് പണി ചെയ്യേണ്ടി വരും. ഈ പടക്കക്കമ്പനിയുടെ സുഖമറിഞ്ഞ ഏതെങ്കിലുമൊരുത്തി പിന്നെ വെയിലു കൊള്ളാൻ പോകുമോ. ഞാൻ പോകുമോ? ജീവൻ പോയാലും പോകില്ല. എന്റെ ദേഹമുരുകും.“

അവൾ സാരിത്തുമ്പെടുത്ത് ഇടുപ്പിൽ മുറുക്കിക്കെട്ടി. അവൾക്കു ചുറ്റുമിരുന്നവർ അർത്ഥഗർഭമായി പരസ്പരം കണ്ണിറുക്കിക്കാണിച്ചു.

”മിനിയാന്നും വേറൊരു ചെറുക്കൻ കൂട്ടർ കാണാൻ വന്നിരുന്നു.“

”എവിടുന്ന്?“

”വരദമ്പട്ടിയിൽ നിന്ന്.എന്റെ അമ്മേടെ ഒരകന്ന ബന്ധു. പയ്യന്‌ സർക്കാരുദ്യോഗമാണ്‌. സൂട്ടും കോട്ടുമൊക്കെയിട്ട്!“

”കല്യാണമെന്നാ?“

”കല്യാണമെന്നാണെന്നോ!പയ്യനു പെണ്ണിനെ ഇഷ്ടപ്പെട്ടു. അവൾ എത്ര വരെ പഠിച്ചിട്ടുണ്ടെന്നറിയണം. അവൾ പള്ളിക്കൂടമേ കണ്ടിട്ടില്ലെന്നറിഞ്ഞപ്പോൾ അവർ ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ അപ്പോൾത്തന്നെ ഇറങ്ങി.

“കാണാൻ വരുന്നവർക്കെല്ലാം അവളെ പിടിക്കുന്നുണ്ട്. കണ്ടാലൊരു ടീച്ചറെപ്പോലുണ്ടല്ലോ! പഠിച്ച പയ്യന്മാർക്ക് അവൾ സ്കൂളിൽ പോയിട്ടുണ്ടോയെന്നറിയണം. കൃഷിയുള്ളവർക്ക് അവൾ വയലിൽ പണിയണം. നമ്മൾ അവിടെയുമല്ല, ഇവിടെയുമല്ല. ഫലം കെട്ട ജീവിതമാണിത്. ഇതൊരു പ്രലോഭനമാണ്‌. വല്ലാത്തൊരു പ്രലോഭനം...ആ കൊടിച്ചിപ്പട്ടികൾ ആണുങ്ങളെ മയക്കാൻ ഏറുകണ്ണിട്ടു നോക്കുന്നതു കണ്ടോ; സിനിമാക്കാരികളെ തോല്പിക്കും!”

സരോജയ്ക്ക് ആകെ മടുത്തു.

“ഇങ്ങോട്ടു വന്നാൽ വെയിലു കൊള്ളാതിരുന്നു പണിയെടുക്കാം. ചാവുന്ന കാലം വരെ ഈ വിഷവും വിഴുങ്ങാം. അല്ലെങ്കിൽ മിക്കേലിന്റെ അനിയത്തിയെപ്പോലെ ഏതവന്റെയെങ്കിലും കൂടെ കിടന്നിട്ട് വയറും വീർപ്പിച്ച് എല്ലാവരുടെയും കളിയാക്കലും കേട്ടു നടക്കാം. എല്ലാവരും തങ്കമാടത്തിയുടെ കെട്ടിയവനെപ്പോലെയല്ല, കൃഷിയും കളഞ്ഞ് ഇങ്ങോട്ടു വരാൻ. ആളുകൾ അയാൾ കേൾക്കാതെ പറയുകയാണ്‌- അയാൾക്ക് കെട്ടിയവളെ പിരിയാൻ വയ്യെന്ന്.”

തങ്ങളുടെ ക്വോട്ട തീർത്തവർ ചുറ്റുകൾ അടുക്കിവച്ചിട്ട് സോപ്പു വാങ്ങാനുള്ള ക്യൂവിൽ ഓടിപ്പോയി നിന്നു. ഇതൊരു നിത്യാഭ്യാസമായിരുന്നു. ദേഹത്തു പറ്റിപ്പിടിച്ച അലൂമിനിയം പൊടിയും സൾഫറും കറുത്ത കറുത്ത ചെളി പോലത്തെ കെമിക്കലും കഴുകിക്കളയാൻ നിങ്ങൾക്കു കിട്ടുന്നത് ഒരു ചെറിയ കട്ട സോപ്പാണ്‌. അതു കിട്ടണമെങ്കിൽ ക്യൂ നില്ക്കണം. സോപ്പും വാങ്ങി, ഒരു കൈയിൽ തൊട്ടിയും മറ്റേക്കൈയിൽ തുണിയുമായി നിങ്ങൾ കുറുഞ്ചാങ്കുളം ചിറയിലേക്കോടുന്നു. കഴിഞ്ഞ കൊല്ലം ചെല്ലയ്യ ഈങ്ങനെ ക്യൂ നില്ക്കുകയായിരുന്നു. നാവിനു നല്ല മൂർച്ചയുള്ള ഒരു മിടുക്കൻ ചെറുക്കൻ. അവൻ തന്റെ ഊഴം വന്ന്പ്പോൾ ചോദിച്ചു, “കുറച്ചു കൂടി വലിയ കട്ട തന്നുകൂടേ? ഇതു  കൈ കഴുകാൻ പോലുമില്ല. രാവിലെ നോക്കുമ്പോൾ വെയിലത്തു ദേഹം മിനുങ്ങുന്നതു കാണാം- അലൂമിനിയം പൊടി പോയിട്ടുണ്ടാവില്ല.”

പറഞ്ഞു തീരും മുമ്പേ അഞ്ചു വിരലിന്റെയും പാട് കവിളത്തു വീഴ്ത്തിക്കോണ്ട് സീനിയർ അക്കൗണ്ടന്റിന്റെ കൈ അവന്റെ മുഖത്തു പതിച്ചു.

“നീ നിന്റെ കാര്യം നോക്കെടാ, നായേ! മുഴുക്കട്ട, അരക്കട്ട! എന്താ ധൈര്യം! നാളെ മുതൽ നീ പണിക്കു വരണ്ട.”

“എന്നാൽ കണക്കു തീർത്ത് എനിക്കു തരാനുള്ളതു താ. ഈ കുണ്ടല്ലെങ്കിൽ വേറൊരു കുണ്ട്.”

“നാളെ നിന്റെ തന്തയേയും വിളിച്ചുകൊണ്ടു വാ; അപ്പോൾ തരാം.”

“ജോലി ചെയ്തതു ഞാനാണ്‌, എന്റെ അച്ഛനല്ല.”

പാവം ചെല്ലയ്യ ഇപ്പോൾ തട്ടപ്പാറ ജൂവനൈൽ ജയിലിന്റെ അഴികളെണ്ണുകയാണ്‌- കമ്പനിയിൽ നിന്ന് ക്ളോറേറ്റ് കട്ടു വിറ്റതിന്‌. അവന്റെ പെങ്ങൾ ഇപ്പോൾ വേറൊരു കമ്പനിയിൽ ജോലി അന്വേഷിച്ചു നടക്കുന്നു. ക്ളോറേറ്റു കള്ളന്റെ പെങ്ങൾ എന്നാണ്‌ അവൾക്കിപ്പോൾ പേര്‌.

കുട്ടികളെ വീടുകളിലെത്തിക്കാനുള്ള ബസ് വന്ന് ഗെയ്റ്റിൽ കാത്തു കിടപ്പുണ്ടായിരുന്നു. മേലു കഴുകിയവരും പാതി കഴുകിയവരുമായ ആണും പെണ്ണും സീറ്റു കിട്ടാൻ വേണ്ടി ഇടിച്ചു കയറുകയായിരുന്നു. സന്ധ്യക്കു കിളികൾ ചേക്ക കൂട്ടുന്ന ആല്മരത്തിൽ നിന്നെന്ന പോലെയാണ്‌ കോലാഹലം ഉയർന്നുകൊണ്ടിരുന്നത്. നേരം വൈകുന്നു, എന്നിട്ടും സരോജയുടെയും ഷണ്മുഖയ്യയുടെയും പൊടി പോലുമില്ല. ചിറയ്ക്കപ്പുറത്തുള്ള തോട്ടത്തിൽ, പിച്ചിച്ചെടിക്കരികിൽ, രണ്ടു തൊട്ടികൾ അന്തിവെയിലേറ്റു തിളങ്ങുന്നുണ്ടായിരുന്നു. മദിപ്പിക്കുന്നതായിരുന്നു, പിച്ചിപ്പൂക്കളുടെ തീക്ഷ്ണഗന്ധം...

ഹോണടി കാതു തുളച്ചു കേറി.

പുറപ്പെടാനൊരുങ്ങിയ ബസ്സിനടുത്തേക്ക് കൈയും കലാശവും കാട്ടി ശങ്കരൻ പിള്ള ഓടിക്കിതച്ചു വന്നു. കുട്ടികൾ പുറത്തേക്കു തലയിട്ടു നോക്കി. ബസ്സ് മുരണ്ടുകൊണ്ടു നിന്നു.

“പോകാൻ വരട്ടെ! കൊച്ചു മുതലാളി ഇപ്പോൾ ഗോഡൗണിൽ നിന്നു വിളിച്ചിരുന്നു. അർജന്റായി പതിനായിരം പടക്കം വേണം. നാളെ രാവിലത്തെ ലോഡിനുള്ളതാണ്‌. തീർത്താൽ രൊക്കം കാശ്.”

രൊക്കം കാശ് എന്നു പറഞ്ഞാൽ ആഴ്ചയൊടുക്കം കണക്കു തീർത്തു കൂലി കിട്ടാൻ കാത്തിരിക്കേണ്ട എന്നാണർത്ഥം. കൈയിലേക്കു കാശു വന്നുവീഴുകയാണ്‌. വീടു വരെ പോകാനുള്ള ടിക്കറ്റിനു പുറമേ ചായ, ബണ്ണ്‌, പക്കാവട, സേവ ഇതൊക്കെ ഫ്രീ.

കുറച്ചു പേർ ഇറങ്ങി. ബാക്കിയുള്ളവരെയും കൊണ്ട് ബസ്സ് നീങ്ങി.

പായ്ക്കിംഗ് മുറിയിൽ അവർ വട്ടം കൂടി ഇരുന്നപ്പോൾ അതേ വരെ ഒളിപ്പിച്ചു വച്ചിരുന്ന പെട്രോമാക്സ് വിളക്കുകൾ പുറത്തേക്കു വന്നു. പടക്കക്കൂമ്പാരങ്ങൾക്കു ചുറ്റുമിരുന്ന് അവർ പായ്ക്കിംഗ് തുടങ്ങി.

“അണ്ണാച്ചീ, ഒരു ട്യൂബ് ലൈറ്റിടാൻ മുതലാളിയോടു പറഞ്ഞൂടേ? കണ്ണു കണ്ടു പണി ചെയ്യാമല്ലോ.”

“വായ മൂടെടാ മുണ്ടമേ! മാനേജരുടെ മുറിയിൽ പോലും കറണ്ടില്ല. വൈകിട്ടു നാലു മണി കഴിഞ്ഞാൽ വാച്ച്മാനല്ലാതെ ആരെയും ഇവിടെ കണ്ടുപോകരുതെന്നാണ്‌ ഇൻസ്പെക്ടർ പറയുന്നത്.”

“ഏയ്, മിക്കേലേ, തങ്കമാടാത്തീ, കുറച്ചു കൂടി അടുത്തിരിക്ക്. കതകു ശരിക്കടയ്ക്കട്ടെ. വെളിച്ചം കണ്ടാൽ ഏതെങ്കിലും റാസ്ക്കൽ പോലീസിനു ഫോൺ ചെയ്യും; അവരു പിന്നെ ജീപ്പും കൊണ്ടു വന്ന് ഒക്കെ പൂട്ടി സീലു വച്ചു പോവുകയും ചെയ്യും.ഇന്നുണ്ടാക്കുന്ന പടക്കം ഇന്നു തന്നെ ഗോഡൗണിലേക്കു പോകണമെന്നറിഞ്ഞുകൂടേ. അതാണു നിയമം. ഇവിടെ പക്ഷേ, ലോറി വാടക ലാഭിക്കാൻ വേണ്ടി കഴിഞ്ഞ പത്തു ദിവസം ഉണ്ടാക്കിയ പടക്കം ഇവിടെത്തന്നെ സ്റ്റോക്കു ചെയ്തിരിക്കുകയാണ്‌. അങ്ങനെ നമുക്ക് ഇതിന്റെ വാടക മാത്രം കൊടുത്താൽ മതി, ഗോഡൗൺ വാടക ലാഭവുമായി. പക്ഷേ പിടിച്ചാൽ പണി പോയി.”

പടക്കങ്ങൾ എണ്ണി നിറച്ച സഞ്ചികൾ ശങ്കരൻ പിള്ള സ്റ്റേപ്പിൾ ചെയ്ത് എണ്ണി പെട്ടിയിലാക്കുകയാണ്‌; സന്തോഷം കൊണ്ട് അയാളുടെ നെഞ്ചു തുള്ളുന്നുണ്ട്.

“അണ്ണാച്ചീ, സ്റ്റേപ്പിളു കഴിഞ്ഞു. പുതിയ പായ്ക്കറ്റു വേണം.”

“പടക്കമെണ്ണി ഒരു വശത്തു വയ്ക്ക്. ഞാൻ പോയി സ്റ്റേപ്പിൾ എടുത്തിട്ടു വരാം.”

പറഞ്ഞതും, അയാൾ തിരിച്ചുവന്നു. പക്ഷേ സ്റ്റേപ്പിളിന്റെ പായ്ക്കറ്റിനു പകരം അയാളുടെ കൈയിലുണ്ടായിരുന്നത് നാലഞ്ചു മെഴുകുതിരിയായിരുന്നു.

“സ്റ്റേപ്പിളു വാങ്ങിവച്ചതു തീർന്നു,” അയാൾ പറഞ്ഞു. “സ്റ്റോറിലുമില്ല.ഈ മെഴുകുതിരി കത്തിച്ചിട്ട്, പായ്ക്കറ്റു മടക്കി പതുക്കെ അതിൽ കാണിയ്ക്ക്. പ്ളാസ്റ്റിക്ക് ബാഗുരുകി സീലായിക്കോളും. ഇനി ഒരായിരം പായ്ക്കറ്റു കൂടി മതി. ബാഗ് ശരിക്കു കുലുക്കി പടക്കം ഉള്ളിലാക്കണം. തിരി അല്പമെങ്കിലും പുറത്തു ഞാന്നു കിടന്നാൽ നമ്മുടെ കഥ കഴിഞ്ഞു!”

ആദ്യം ഒരു പൊട്ടിത്തെറിയുണ്ടായി. പിന്നാലെ ഒന്നൊന്നായി പൊട്ടിത്തെറികൾ കേട്ടു. കനത്ത പുകയിൽ പെട്ടുപോയതു കൊണ്ട് അടച്ചിട്ട വാതിലുകൾ അവർക്കു കണ്ടെത്താൻ കഴിഞ്ഞില്ല. അവർക്കതു തുറക്കാൻ പറ്റിയില്ല.

പൊട്ടിത്തെറിക്കുന്ന പടക്കങ്ങളുടെ ഗർജ്ജനത്തിൽ നിലവിളികൾ മുങ്ങിപ്പോയി. കത്തിച്ചാരമായ ജീവിതങ്ങൾ. രാവിലെയായപ്പോൾ മറ്റു പടക്കങ്ങൾക്കൊപ്പം എട്ടു കുട്ടിപ്പടക്കങ്ങളും ആറു മുതിർന്ന പടക്കങ്ങളും മൂന്ന് വയസ്സൻ പടക്കങ്ങളും ചാരമായിക്കഴിഞ്ഞിരുന്നു. അഞ്ചു പെൺപടക്കങ്ങളുണ്ടായിരുന്നത് തിരിച്ചറിയാൻ പറ്റാത്ത വിധത്തിൽ കത്തിച്ചാമ്പലായിരുന്നു.


ചോ ധർമ്മൻ - തിരുനെൽവേലി-കോവിൽപ്പെട്ടി ഭാഗത്തെ ഗന്ധകം ചുവയ്ക്കുന്ന കരിമണ്ണിന്റെ എഴുത്തുകാരൻ. തുണിമിൽ ജോലിക്കാരനായിരുന്നു.  ‘കൂമൻ’ എന്ന നോവൽ പ്രസിദ്ധമാണ്‌. ‘പടക്കങ്ങൾ’ ശിവകാശിയിലെ പടക്കനിർമ്മാണവ്യവസായത്തിൽ പണിയെടുക്കുന്ന കുട്ടികളുടെ കഥ പറയുന്നു. കുട്ടിക്കാലത്ത് താനും ഇതേ പോലൊരു ഫാക്റ്ററിയിൽ പണിയെടുത്തിരുന്നുവെന്ന് ചോ ധർമ്മൻ പറയുന്നു. “ഈ കഥയിൽ ബൗദ്ധികമാനങ്ങൾ വരാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്; കാരണം, ജ്വലിക്കുന്ന ഹൃദയമാണ്‌ കർമ്മത്തിനു തുടക്കമിടുന്നതെന്ന് എനിക്കറിയാം...”


(2015ലെ മാതൃഭുമി ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)