വാന്‍ ഗോഗ്







“പ്രണയം” ഒരു സുവിശേഷം പോലെ ഒരു വെളിപാടായിരുന്നു എനിക്ക്. “ഒരു സ്ത്രീയും വൃദ്ധയല്ല.” അതിനർഥം വൃദ്ധകളായ സ്ത്രീകൾ ഇല്ലെന്നല്ല, ഒരു സ്ത്രീയും, അവൾ പ്രേമിക്കുന്ന കാലത്തോളം, അവളെ ആരെങ്കിലും പ്രേമിക്കുന്ന കാലത്തോളം വൃദ്ധയാകുന്നില്ല എന്നാണ്‌. പുരുഷനിൽ നിന്നു തീർത്തും വ്യത്യസ്തമായ ഒരു ജന്മമാണു സ്ത്രീയെന്നത്, നമുക്കിനിയും അറിയാറായിട്ടില്ല അവളെയെന്നത്, ഇനി എന്തെങ്കിലും അറിവുണ്ടെങ്കിൽത്തന്നെ തീർത്തും ഉപരിതലസ്പർശിയാണതെന്നത്- അതെ, അതെനിക്കു തീർച്ചയാണ്‌. ഭാര്യയ്ക്കും ഭർത്താവിനും ഒന്നാകാമെന്നത്, ഒരുമിച്ചൊന്ന്, രണ്ടു പാതികളല്ല- അതെ, അതും എനിക്കു വിശ്വാസമാണ്‌..


“പ്രണയം” - സ്റ്റെന്താളിന്റെ പുസ്തകം
(1873 ജൂണിൽ ലണ്ടനിൽ നിന്ന് തിയോക്കെഴുതിയ കത്തിൽ നിന്ന്)





കഴിയുന്നത്ര നടക്കാൻ നോക്കൂ, പ്രകൃതിയോടുള്ള സ്നേഹം കൈവിടാതെ നോക്കൂ; എന്തെന്നാൽ കലയെ അധികമധികം മനസ്സിലാക്കാൻ പഠിക്കാനുള്ള സത്യമായ വഴി അതൊന്നു മാത്രമാണ്‌. പ്രകൃതിയെ മനസ്സിലാക്കുന്നവരും അവളെ സ്നേഹിക്കുന്നവരും അവളെ കാണേണ്ടതെങ്ങനെയന്ന് നമ്മെ പഠിപ്പിക്കുനവരുമാണ്‌ ചിത്രകാരന്മാർ. പ്രകൃതിയെ യഥാർത്ഥത്തിൽ സ്നേഹിക്കുന്ന ഒരാൾക്ക് എവിടെ നോക്കിയാലും സൌന്ദര്യമല്ലാതെ മറ്റൊന്നു കാണാനുണ്ടാവില്ല.

(1873 ജൂണിൽ ലണ്ടനിൽ നിന്ന് തിയോക്കെഴുതിയ കത്തിൽ നിന്ന്)





ഈ ഭൂമിയിൽ ഒരപരിചിതനാണു ഞാൻ, നിന്റെ കല്പനകളെ എന്റെ കണ്ണുകൾക്കു മറയ്ക്കരുതേ. (സങ്കീർത്തനം 119:19)

ഈ ഭൂമിയിലെ തീർത്ഥാടകരാണു നാം, ഇവിടെ അപരിചിതരുമാണു നാം- അങ്ങകലെ നിന്നു നാം വന്നു, നാം പോകുന്നതും അകലെയ്ക്ക്. ഭൂമിയിലെ നമ്മുടെ മാതാവിന്റെ കൈകളിൽ നിന്ന് ആകാശത്തിലെ നമ്മുടെ പിതാവിന്റെ കൈകളിലേക്ക് നമ്മുടെ ജീവിതയാത്ര നീളുന്നു. ഭൂമിയിലെ സർവ്വതും മാറുന്നു- ഒരു നഗരവും ചിരസ്ഥായിയല്ല- സർവ്വർക്കും അനുഭവമാണിത്: ദൈവേച്ഛയാണ്‌, ഭൂമിയിൽ പ്രിയതരമായതിനെയൊക്കെ നാം വിട്ടുപോകണമെന്ന്, നമ്മുടെ പടുതികളും മാറണമെന്ന്, പണ്ടു നാമായിരുന്നതല്ല, ഇന്നു നാമെന്ന്, ഇന്നു നാമായിരിക്കുന്നതല്ല, നാളെ നാമാവുകയെന്ന്. ശൈശവത്തിൽ നിന്നു നാം മുതിരുന്നു, ബാലന്മാരും ബാലികമാരുമായി, യുവാക്കളും യുവതികളുമായി- ദൈവം അനുവദിക്കുമെങ്കിൽ, തുണയ്ക്കുമെങ്കിൽ ഭർത്താക്കന്മാരും ഭാര്യമാരുമായി, നമ്മുടെ ഊഴമെത്തുമ്പോൾ അച്ഛന്മാരും അമ്മമാരുമായി; പിന്നെ സാവധാനം, അസന്ദിഗ്ദ്ധമായും, ഒരുകാലത്ത് പ്രഭാതത്തിലെ മഞ്ഞുതുള്ളി പോലെയായിരുന്ന നമ്മുടെ മുഖത്ത് ചുളിവുകൾ വീഴുന്നു, ഒരിക്കൽ യൌവനവും ആഹ്ളാദവും കതിരു വീശിയിരുന്ന കണ്ണുകൾ ഉള്ളിൽ തട്ടിയൊരു വിഷാദത്തിന്റെ കഥ പറഞ്ഞു തുടങ്ങുന്നു- വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും അനുകമ്പയുടെയും അഗ്നി ഇനിയുമവയിൽ കെട്ടടങ്ങിയിട്ടില്ലെങ്കിൽക്കൂടി, ദൈവചൈതന്യം അവയിൽ തിളങ്ങുന്നുണ്ടെങ്കിൽക്കൂടി. മുടിയിൽ നര കേറുന്നു, അല്ലെങ്കിൽ അതു കൊഴിഞ്ഞുപോകുന്നു- ഹാ- നാം ഭൂമിയിലൂടെ കടന്നുപോകുന്നതേയുള്ളു, ജിവിതത്തിലൂടെ നാം കടന്നുപോകുന്നതേയുള്ളു- ഭൂമിയിൽ തീർത്ഥാടകരും അപരിചിതരുമാണു നാം. ഭൂമിയും അതിന്റെ പ്രതാപങ്ങളും അസ്തമിച്ചുപോകുന്നു. ഞങ്ങളുടെ ശിഷ്ടായുസ്സു നിനക്കു സമീപസ്ഥമായിരിക്കട്ടെ, അതിനാൽ ഞങ്ങളുടെ ഈ നാളുകളെക്കാൾ ഭേദപ്പെട്ടതും.

(1876 ഒക്റ്റോബർ 29 ന്‌ വാൻ ഗോഗ് ചെയ്ത ഒരു സുവിശേഷപ്രസംഗത്തിൽ നിന്ന്)




സർവതും മടുത്തുന്നുവെന്നു തോന്നുന്ന ഒരു മുഹൂർത്തം നമ്മുടെയൊക്കെ ജീവിതത്തിൽ ഉണ്ടാവാറില്ലേ, ചെയ്യുന്നതെല്ലാം പിഴച്ചുപോവുകയാണെന്നു തോന്നുന്ന ഒരു നിമിഷം? അതിലല്പം നേരുണ്ടെന്നും വരാം- ഒഴിഞ്ഞുമാറുകയോ അടിച്ചമർത്തുകയോ ചെയ്യേണ്ട ഒരു തോന്നലാണതെന്നു നീ കരുതുന്നുണ്ടോ, അതോ അതാണോ ‘ദൈവത്തിനായുള്ള ദാഹം’ എന്നു പറയുന്നത്, നാം പേടിക്കരുതാത്തതും, നമുക്കതു നന്മ ചെയ്തേക്കുമോ എന്നറിയാനായി നാം വളർത്തിക്കൊണ്ടു വരേണ്ടതും? ഈ ‘ദൈവദാഹ’മാണോ പിന്നീടൊരിക്കൽ പശ്ചാത്തപിക്കേണ്ടതില്ലാത്ത ഒരു തിരഞ്ഞെടുപ്പിലേക്കു നമ്മെ നയിക്കുന്നത്? നാം ധൈര്യം കൈവിടാതിരിക്കുക, ക്ഷമയോടെ, മനസ്സമാധാനത്തോടെ ഇരിക്കുക. സാമാന്യധാരണകൾക്കു നിരക്കുന്നതാവുന്നില്ല നമ്മുടെ ചിന്തകളെന്നതിനെ കണക്കാക്കാതിരിക്കുക, ശരിയും തെറ്റും തമ്മിൽ ഒരു വ്യത്യാസവും കാണാതെയുമിരിക്കുക.

(സുവിശേഷപ്രവർത്തകനാവാൻ തീരുമാനിച്ചതിനു ശേഷം 1877 ജനുവരിയിൽ തിയോക്കയച്ച കത്തിൽ നിന്ന്)





ഒരു സഹോദരനുണ്ടെന്നു വരിക, ഈ ഭൂമിയിൽ അവൻ ജീവിക്കുന്നുണ്ടെന്നും നടക്കുന്നുണ്ടെന്നും വരിക- അതു മനസ്സിനു വല്ലാത്ത സമാശ്വാസം നൽകുന്നു. ചിന്തിക്കാൻ ഒരുപാടുണ്ടാവുമ്പോൾ, ചെയ്യാൻ ഒരുപാടുണ്ടാവുമ്പോൾ ചിലനേരം നിങ്ങൾക്കു തോന്നിപ്പോവുകയാണ്‌- എവിടെയാണു ഞാൻ? എന്താണു ഞാൻ ചെയ്യുന്നത്? എവിടെയ്ക്കാണു ഞാൻ ഈ പോകുന്നത്? - നിങ്ങളുടെ തല പമ്പരം കറങ്ങിപ്പോകുന്നു. പക്ഷേ ആ സമയത്ത് നിന്റേതു പോലെ പരിചിതമായ ഒരു സ്വരം കേൾക്കുമ്പോൾ, പരിചിതമായ ഒരു കൈപ്പട കാണുമ്പോൾ ഉറച്ച നിലത്താണു താന്‍ നിൽക്കുന്നതെന്നു നിങ്ങൾക്കു വീണ്ടും തോന്നുകയാണ്‌.

(തന്റെ അനുജനായ തിയോയ്ക്ക് 1877 മേയിൽ എഴുതിയ കത്തിൽ നിന്ന്)



കഴിഞ്ഞ കാലത്തെക്കുറിച്ചോർക്കുമ്പോൾ- എനിക്കു തരണം ചെയ്യാനാവാത്ത, എനിക്കിഷ്ടമല്ലാത്ത, ഞാൻ, എന്നു പറഞ്ഞാൽ എന്നിലെ ദുഷ്ടനായ ഞാൻ, ഒഴിഞ്ഞുമാറിക്കളയുമായിരുന്നകഠിനയത്നങ്ങളെക്കുറിച്ചോർക്കുമ്പോൾ; എത്രയോ കണ്ണുകളാണ്‌ എന്നിൽ തറഞ്ഞിരിക്കുന്നതെന്നോർക്കുമ്പോൾ- ഞാൻ തോറ്റുപോയാൽ എവിടെയാണു പിഴച്ചതെന്ന് അവർ മനസ്സിലാക്കുമെങ്കിലും, സർവസാധാരണമായ കുറ്റപ്പെടുത്തലുകൾ എനിക്കു നേരേ അവർ തൊടുത്തുവിടില്ലെങ്കിലും, ശരിയും തെറ്റും എന്താണെന്നൊക്കെ ജീവിച്ചും പരീക്ഷിച്ചും അറിഞ്ഞവർ, മുഖഭാവം കൊണ്ടെങ്കിലും അവർ പറയില്ലേ: ഞങ്ങൾ നിന്നെ വളരെ സഹായിച്ചു, നിനക്കു ഞങ്ങൾ വെളിച്ചം കാണിച്ചു തരികയും ചെയ്തു. പറയൂ, നീ ആത്മാർത്ഥമായിത്തന്നെ ശ്രമിച്ചുവോ? എവിടെ ഞങ്ങൾക്കുള്ള പ്രതിഫലം? നോക്കൂ, ഇതിനെക്കുറിച്ചൊക്കെ, സങ്കടങ്ങൾ, നൈരാശ്യം, പരാജയഭീതി, നാണക്കേട് ഇതിനെക്കുറിച്ചോർക്കുമ്പോൾ- അപ്പോൾ ഞാൻ ആത്മാർത്ഥമായി ദാഹിച്ചുപോവുന്നു: സർവതിൽ നിന്നും അകലെയായിരുന്നെങ്കിൽ ഞാൻ!

എന്നിട്ടും ഞാൻ മുന്നോട്ടു പോവുകയാണ്‌, കരുതലോടെ, അതിനെയൊക്കെ മറി കടക്കാമെന്ന പ്രതീക്ഷയോടെ, എന്നെ ഭീഷണിപ്പെടുത്തുന്ന ആ കുറ്റപ്പെടുത്തലുകൾക്ക് എന്തു തരം മറുപടി കൊടുക്കാനെനിക്കറിയാമെന്ന പോലെ, എനിക്കു വിപരീതമായി എന്തൊക്കെയുണ്ടായാലും ഞാൻ ഉന്നം വയ്ക്കുന്നതിലേക്കെനിക്കെത്താമെന്ന വിശ്വാസത്തോടെ, ദൈവേച്ഛയുണ്ടെങ്കിൽ ഞാൻ സ്നേഹിക്കുന്ന ചിലരുടെ കണ്ണുകളിലും എനിക്കു പിന്നാലെ വരുന്നവരുടെ കണ്ണുകളിലും ഞാൻ ദാക്ഷിണ്യം കണ്ടെത്തുമെന്ന ഉറപ്പോടെ.

...എന്റെ തല ചില നേരം തണുത്തുമരവിക്കുന്നു, മറ്റു ചിലപ്പോൾ ചുട്ടുപൊള്ളുന്നു, എന്റെ ചിന്തകൾ അടുക്കും ചിട്ടയുമില്ലാതായിപ്പോകുന്നു- ദുഷ്കരവും വിശദവുമായ എന്റെ ഇപ്പോഴത്തെ പഠനം എങ്ങനെ ഞാൻ മുന്നോട്ടു കൊണ്ടുപോവാൻ? എനിക്കറിയില്ല, കലുഷമായ ഒരു കാലത്തിനു ശേഷം ചിട്ടയോടുള്ള ഒരു പ്രവൃത്തിയിൽ ഏർപ്പെടുക, അതിൽ ഉറച്ചുനിൽക്കുക അത്ര അനായാസമല്ല. എന്നിട്ടും ഞാൻ മുന്നോട്ടു തന്നെയാണ്‌. നമുക്കു ക്ഷീണം തോന്നുന്നുവെങ്കിൽ അതു നാം ദീർഘദൂരം യാത്ര ചെയ്തുപോന്നതു കൊണ്ടു തന്നെയല്ലേ? ഭൂമിയിൽ മനുഷ്യന്റെ ജീവിതം ഒരു മല്ലിടലാണെന്നതു നേരാണെങ്കിൽ, ഈ തളർച്ചയും തലപെരുക്കലുമൊക്കെ നാം ആ മല്ലിടലിലാണെന്നതിന്റെ ലക്ഷണങ്ങൾ തന്നെയല്ലേ? ഇത്രയും കരുത്ത് മുമ്പേ എനിക്കു കിട്ടിയിരുന്നുവെങ്കിൽ ഞാൻ എത്ര മുന്നോട്ടു പോയേനേ...

(ഇംഗ്ളണ്ടിൽ നിന്ന് ആംസ്റ്റർഡാമിലേക്കു മടങ്ങിയ വാൻ ഗോഗ് ദൈവശാസ്ത്രപഠനത്തിനായുള്ള പ്രവേശനപരീക്ഷ്യ്ക്കു തയാറെടുക്കുകയാണ്‌. 1877 മേയിൽ തിയോക്കെഴുതിയ കത്ത്)




സ്നേഹത്തിനർഹമായതിനെ നാം സ്നേഹിച്ചുകൊണ്ടിരുന്നാൽ, നിസ്സാരവും വില കെട്ടതും അർത്ഥശൂന്യവുമായവയിൽ നാം നമ്മുടെ സ്നേഹത്തെ കൊണ്ടുതുലയ്ക്കാതിരുന്നാൽ പോകപ്പോകെ നാം കരുത്തരായിവരും, നാം വെളിച്ചം നിറഞ്ഞവരായി വരും. ഇടയ്ക്കൊക്കെ ലോകത്തേക്കിറങ്ങിപ്പോകുന്നതും മനുഷ്യരുമായി ഇടപെടുന്നതും നല്ലതു തന്നെ; ചിലപ്പോൾ നാമതിനു നിർബ്ബന്ധിതരുമാവാറുണ്ട്. പക്ഷേ തന്റെ പ്രവൃത്തിയുമായി അടങ്ങിയൊതുങ്ങി ഇരിക്കാൻ ഇഷ്ടപ്പെടുന്നവൻ, സ്നേഹിതന്മാർ വളരെക്കുറച്ചു മതി എന്നു വയ്ക്കുന്നവൻ, അവൻ ഈ ലോകത്തിലൂടെയും മനുഷ്യർക്കിടയിലൂടെയും സുരക്ഷിതനായി കടന്നുപോവും.എത്ര പരിഷ്കൃതരായ മനുഷ്യർക്കിടയിലാവട്ടെ, എത്ര കേമമായ ചുറ്റുപാടിലാവട്ടെ, അവനവനു തനതായുള്ള ആ യമിയുടെ ഭാവം അല്പമെങ്കിലും നാം കൈവിടാതിരിക്കണം; അതില്ലെങ്കിൽ വേരറ്റവരായിപ്പോവും നാം. നമുക്കുള്ളിലെ അഗ്നി കെടാൻ വിടരുത്; അതെരിച്ചുകൊണ്ടേയിരിക്കണം നാം. ദാരിദ്ര്യം തനിക്കായി വരിക്കുന്നവൻ, അതിനെ സ്നേഹിക്കുന്നവൻ - വലിയൊരു നിധിക്കുടമയാണവൻ; തന്റെ മനഃസാക്ഷിയുടെ ശബ്ദം അവൻ തെളിഞ്ഞുകേൾക്കുകയും ചെയ്യും. ദൈവത്തിന്റെ ആ മഹാപ്രസാദം, ആ ശബ്ദത്തിനു കാതു കൊടുക്കുന്നവൻ, അതിനെ അനുസരിക്കുന്നവൻ- അവൻ അതിൽ തന്റെ സ്നേഹിതനെ കണ്ടെത്തും, അവൻ പിന്നെ ഏകാകിയുമല്ല.

(തിയോയ്ക്ക് 1877 മേയിൽ എഴുതിയ കത്തിൽ നിന്ന്)





എന്റെ മനസ്സിനെ കാർന്നുതിന്നുന്നത് ഈ ഒരു ചോദ്യം മാത്രമാണ്‌: എന്നെക്കൊണ്ട് എന്തു ഗുണമാണുള്ളത്, ആർക്കെങ്കിലും എന്തെങ്കിലും രീതിയിൽ ഉപകരിക്കാൻ എന്നെക്കൊണ്ടാവില്ലേ, അല്പം കൂടി അറിവുള്ളവനാവാൻ, ഏതെങ്കിലും വിഷയം ആഴത്തിൽ പഠിക്കാൻ എനിക്കു കഴിയില്ലേ? ഇതാണ്‌ എന്റെ മനസ്സിനെ നിരന്തരം വേട്ടയാടുന്നത്; അപ്പോൾ നിങ്ങൾക്കു തോന്നുകയാണ്‌, ദാരിദ്ര്യത്തിന്റെ തടവിലാണു നിങ്ങളെന്ന്, സർവ്വതിൽ നിന്നും അകറ്റിനിർത്തിയിരിക്കുകയാണു നിങ്ങളെയെന്ന്, നിങ്ങളുടെ കൈയെത്താത്ത അകലത്തിലാണ്‌ നിങ്ങളുടെ സകല ആവശ്യങ്ങളെന്നും. അപ്പോൾ നിങ്ങളെ വിഷാദം വിട്ടൊഴിയാതെയാവുന്നു, സൌഹൃദവും ഉദാത്തവും യഥാർത്ഥവുമായ മമതയും പ്രതീക്ഷിച്ചിരുന്നിടത്ത് ഒരു ശൂന്യത നിങ്ങൾക്കനുഭവപ്പെടുന്നു, സ്വന്തം ആത്മാവിന്റെ ഊർജ്ജത്തെ ഭയാനകമായൊരു നൈരാശ്യം കാർന്നുതിന്നുന്നതായി നിങ്ങൾക്കു തോന്നുന്നു, സ്നേഹബന്ധത്തിൽ വിധി വന്നു വഴി മുടക്കുന്നതായി നിങ്ങൾക്കു തോന്നുന്നു, തന്റെയുള്ളിൽ കഠിനമായ ഒരു വെറുപ്പു നുരഞ്ഞുപൊന്തുന്നതായി നിങ്ങൾക്കു തോന്നുന്നു. അപ്പോൾ നിങ്ങൾ പറയുകയാണ്‌, “എന്റെ ദൈവമേ, ഇതെത്ര കാലം!”

അതെ, അങ്ങനെയാണ്‌; പുറമേ എന്തു നടക്കുന്നുവെന്നു നോക്കി ഉള്ളിലെ കാര്യങ്ങൾ ഇന്നവിധമാണെന്നു പറയാൻ നിനക്കു കഴിയുമോ? നിന്റെ ആത്മാവിനുള്ളിൽ വലിയൊരഗ്നി കത്തിയെരിയുന്നുണ്ടാവാം; പക്ഷേ അതിന്റെ ചൂടു കായാൻ ഒരാളും വരുന്നില്ല; പുകക്കുഴലിൽ നിന്ന് ചെറിയൊരു പുകച്ചുരുൾ പൊങ്ങുന്നതേ കടന്നുപോകുന്നവർ കാണുന്നുള്ളു; അവർ നടന്നുപോവുകയും ചെയ്യുന്നു.

(1880 ജൂലൈയിൽ തിയോക്കയച്ച കത്തിൽ നിന്ന്)



സെറേയോടു പറയൂ, എന്റെ രൂപങ്ങൾ നന്നായിപ്പോയാൽ എനിക്കു വല്ലാത്ത നൈരാശ്യമാവുമെന്ന്; അയാളോടു പറയൂ, അക്കാദമിക് ശരിക്കൊപ്പിച്ചതാവണം അവയെന്ന് എനിക്കാഗ്രഹമില്ലെന്ന്; അയാളോടു പറയൂ, മണ്ണിൽ കുഴിയെടുക്കുന്ന ഒരാളുടെ ഫോട്ടോയെടുക്കുമ്പോൾ അയാളപ്പോൾ ശരിക്കും കുഴിക്കുകയാവില്ല എന്നാണു ഞാൻ പറയാൻ ശ്രമിക്കുന്നതെന്ന്. അയാളോടു പറയൂ, മൈക്കലാൻജെലോയുടെ രൂപങ്ങൾ ഉജ്ജ്വലമാണ്‌, അവയുടെ കാലുകൾ അതിദീർഘങ്ങളാണെങ്കിലും, ഇടുപ്പും ജഘനവും ഏറെപ്പരന്നതാണെങ്കിലും എന്നാണെന്റെ അഭിപ്രായമെന്ന്; അയാളോടു പറയൂ, എന്റെ ധാരണ വച്ച് മില്ലെയും ലെർമിത്തേയുമാണ്‌ യഥാർത്ഥകലാകാരന്മാരെന്ന്; വസ്തുക്കളെ വിരസമായി വിശകലനം ചെയ്ത് കാണുന്നപോലെ വരയ്ക്കുകയല്ല, തങ്ങൾക്കനുഭൂതമാവുന്നപോലെ വരയ്ക്കുകയാണവർ, മില്ലേയും ലെർമിത്തേയും മൈക്കലാൻജെലോയുമെന്ന്. അയാളോടു പറയൂ, യാഥാർത്ഥ്യത്തിൽ അതേ കൃത്യതക്കുറവുകൾ, അതേ വ്യതിയാനങ്ങൾ, പുതുക്കിപ്പണിയലുകൾ, രൂപഭേദങ്ങൾ വരുത്താൻ പഠിക്കുക എന്നതാണ്‌ എന്റെ ഏറ്റവും വലിയ അഭിലാഷമെന്ന്; നിങ്ങളതിനെ ഒരു നുണയെന്നു വേണമെങ്കിൽ വിളിച്ചോളൂ, പക്ഷേ അക്ഷരാർത്ഥത്തിലുള്ള യാഥാർത്ഥ്യത്തിലും യഥാർത്ഥമാണത്.

(1881 ജൂലൈ)




കലാകാരന്‌ തുടക്കത്തിൽ എല്ലായ്പ്പോഴും പ്രകൃതിയിൽ നിന്നുള്ള ചെറുത്തുനില്പു നേരിടേണ്ടിവരും; പക്ഷേ അയാൾ അവളെ ഗൌരവത്തോടെയാണു കാണുന്നതെങ്കിൽ ആ എതിർപ്പു കൊണ്ട് അയാൾ പിന്മാറാൻ പോകുന്നില്ല; മറിച്ച് അവളെ തന്റെ വശത്താക്കാൻ അത്രയ്ക്കുമൊരുത്തേജനമാവുകയാണ്‌ അയാൾക്കത്- ഉള്ളിന്റെയുള്ളിൽ പ്രകൃതിയും നേരുള്ള ഒരു വരപ്പുകാരനും ഒന്നു തന്നെയാണെന്നുണ്ടല്ലോ. (പ്രകൃതി പിടി കിട്ടാത്തവളാണെന്നതു ശരിതന്നെ; എന്നാൽക്കൂടി നാമവളെ കൈപ്പിടിയിലാക്കണം, അതും , ഉറച്ച കൈ കൊണ്ട്). പ്രകൃതിയുമായുള്ള ഇത്രയും കാലത്തെ മല്പിടുത്തത്തിനു ശേഷം അവൾ എനിക്കിപ്പോൾ ഒരുവിധമൊക്കെ വഴങ്ങിയിരിക്കുന്നു; എന്നുവച്ച് ഞാനതിൽ എത്തിച്ചേർന്നുവെന്നല്ല; അങ്ങനെയൊരവകാശവാദം ഒരിക്കലും എന്റെ ഭാഗത്തു നിന്നുണ്ടാവുകയുമില്ല; കാര്യങ്ങൾ കുറേക്കൂടി അനായാസമായിരിക്കുന്നു എന്നേ ഞാൻ അർത്ഥമാക്കുന്നുള്ളു.

(1881 ഒക്റ്റോബർ 12-15)


പ്രണയവുമായുള്ള ആത്മാവിന്റെ ആ യുദ്ധത്തിനും മുമ്പേ, കാറും കോളും കൊണ്ട കടലിൽ മരണവും ജീവിതവും തട്ടിയുരുട്ടും മുമ്പേ ‘അവൾ എന്റെയാണ്‌’ എന്ന് ഒരുളുപ്പുമില്ലാതെ സങ്കല്പിക്കാൻ കഴിയുന്നയാൾ- ഞാൻ ആവർത്തിച്ചു പറയട്ടെ, ഒരു യഥാർത്ഥസ്ത്രീയുടെ ഹൃദയം എന്താണെന്ന് അയാൾ കണ്ടിട്ടില്ല; ഒരു യഥാർത്ഥസ്ത്രീ തന്റേതായ രീതിയിൽ അതയാളെ മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യും. ചെറുപ്പത്തിൽ ഒരുപാതി ഹൃദയം കൊണ്ടു പ്രേമം ഞാൻ സ്വപ്നം കണ്ടിരുന്നു; മറ്റേപ്പാതി കൊണ്ടു ഞാൻ ശരിക്കും പ്രേമത്തിലുമായിരുന്നു; വർഷങ്ങൾ നീണ്ടുനിന്ന അവമാനമായിരുന്നു അതിന്റെ ഫലം. ആ സഹനങ്ങളൊക്കെ ഇന്നെന്നെ സഹായിച്ചെങ്കിൽ! കഠിനാനുഭവങ്ങൾ കയ്ക്കുന്ന പാഠങ്ങൾ പഠിപ്പിച്ച ഒരുവനായി നിന്നുകൊണ്ടാണ്‌ ഞാനിതു പറയുന്നത്. തിയോ, എന്റെ തരം പ്രണയത്തിലാണു നീയെങ്കിൽ - എന്തുകൊണ്ട് അതങ്ങനെയല്ലാതാവണം, അനിയാ- എങ്കിൽ നീ നിന്റെയുള്ളിൽ പുതിയൊരു സംഗതി കണ്ടെത്തും. എന്നെയും നിന്നെയും പോലുള്ളവർ പൊതുവേ മനുഷ്യരുമായിട്ടിടപെടുമ്പോൾ തലച്ചോറു കൊണ്ടു കാര്യം നടത്തിയാണു നമുക്കു പരിചയം- ഒരുതരം നയത്തോടെ, കണിശമായ കണക്കുകൂട്ടലോടെ. പക്ഷേ ഒരു സ്ത്രീയെ പ്രേമിക്കൂ, എന്നിട്ടു നോക്കൂ, പ്രവൃത്തി ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്ന മറ്റൊരു ശക്തിയുള്ളതായി അത്ഭുതത്തോടെ നീ കണ്ടെത്തും: അതാണ്‌ ഹൃദയം. (തന്റെ ബന്ധുവും ഒരു കുട്ടിയുടെ അമ്മയുമായ കീ വോസ് എന്ന വിധവയോട് പ്രേമം മൂത്തുനടന്ന കാലത്ത് തിയോക്കെഴുതിയ കത്തിൽ നിന്ന്. 1881 നവംബർ3) 



തിയോ, പെണ്മക്കളുള്ള ഏതച്ഛന്റെ കൈയിലുമുണ്ടാവും, മുൻവാതിലിന്റെ താക്കോൽ എന്നു പറയുന്ന ഒന്ന്. പേടിപ്പെടുത്തുന്ന ഒരായുധം, സ്വർഗ്ഗത്തിന്റെ കവാടം തുറക്കാനും അടയ്ക്കാനുമായി പത്രോസിന്റെയും പൌലോസിന്റെയും കൈയിലുള്ളതുപോലെ. അതിരിക്കട്ടെ, ആ ഉപകരണം നാം പറഞ്ഞ പെണ്മക്കളുടെ ഹൃദയത്തിനും ചേരുമോ? മുൻവാതിലിന്റെ താക്കോൽ കൊണ്ട് അതു തുറക്കാനും അടയ്ക്കാനും പറ്റുമോ? എന്നെനിക്കു തോന്നുന്നില്ല, ദൈവത്തിനും പ്രേമത്തിനും മാത്രമേ ഒരു സ്ത്രീയുടെ ഹൃദയം തുറക്കാനും അടയ്ക്കാനും കഴിയൂ. അവളുടെ ഹൃദയം തുറക്കുമോ? തിയോ, അവളെന്നെ ഉള്ളിൽ കടത്തുമോ? ദൈവത്തിനറിയാം. ഈ വക കാര്യങ്ങൾ എങ്ങനെയായിത്തീരുമെന്നു പറയാൻ എനിക്കു കഴിയില്ല.

(തന്റെ ബന്ധുവും ഒരു കുട്ടിയുടെ അമ്മയുമായ ഒരു വിധവയോട് തനിയ്ക്കു തോന്നിയ കടുത്ത പ്രണയത്തെക്കുറിച്ച് വാൻ ഗോഗ് 1881 നവംബർ 10/11നെഴുതിയ കത്തിൽ നിന്ന്. പക്ഷേ വാൻ ഗോഗിനെ അവർ നിരാശപ്പെടുത്തിക്കളഞ്ഞു.)



തിയോ, തെറ്റുകളും പിഴകളും വികാരങ്ങളുമുള്ള ഒരാളാണു ഞാൻ; പക്ഷേ മറ്റൊരാളുടെ അന്നം മുടക്കാനോ അയാളുടെ സുഹൃത്തുക്കളെ പറഞ്ഞു തിരിപ്പിക്കാനോ ഞാൻ ഒരിക്കലും ശ്രമിക്കില്ല. ഞാൻ ചിലപ്പോഴൊക്കെ മനുഷ്യരുമായി വാക്കുകൾ കൊണ്ടു പൊരുതിയിട്ടുണ്ട്; അതേ സമയം ഒരഭിപ്രായവ്യത്യാസത്തിന്റെ പേരിൽ മറ്റൊരാളുടെ ജീവനെടുക്കാൻ നോക്കുക: നേരുള്ള ഒരാൾക്കു പറഞ്ഞതല്ല അത്; അതിനുപയോഗിക്കുന്ന ആയുധങ്ങൾ നേരില്ലാത്തവയാണെന്നെങ്കിലും പറയണം. ഒരാളെ കൈയൊഴിയുക, എന്നിട്ട് അയാളുടെ അന്നം മുടക്കാൻ നോക്കുക: അതിൽ മനുഷ്യപ്പറ്റില്ല, അതിൽ ആർദ്രതയില്ല, അതു നല്ല മര്യാദയല്ല, അതു മനുഷ്യർക്കു ചേർന്നതുമല്ല. ഈ ഞാൻ ആരാണ്‌? വിഷമം പിടിച്ചതും ക്ഷീണിപ്പിക്കുന്നതുമായ ഒരു ജോലി ചെയ്യാനുള്ള ഒരാൾ; അതിനയാൾക്കു വേണ്ടത് അല്പം മനസ്സമാധാനവും അല്പം സഹതാപവുമാണ്‌; അതില്ലെങ്കിൽ അയാൾക്കു ജോലി ചെയ്യാനേ കഴിയില്ല.

(വാൻ ഗോഗ് താൻ വളരെ ബഹുമാനിച്ചിരുന്ന മോവ് എന്ന ചിത്രകാരനുമായി തെറ്റിയപ്പോൾ തിയോക്കെഴുതിയ കത്ത്. തിയോ തന്നെ സഹായിക്കുന്നതു തടയാൻ മോവ് ശ്രമിച്ചു എന്നൊരു സംശയം അദ്ദേഹത്തിനുണ്ടായിരുന്നു. 1881 ഡിസംബർ)



പള്ളിക്കാർ ഞങ്ങളെ പാപികളെന്നു വിളിയ്ക്കുന്നു, പാപം ഗർഭം ധരിച്ചു പെറ്റവരെന്ന്. ഹ! എന്തു നിർലജ്ജമായ അസംബന്ധമാണത്! പാപമാണോ, സ്നേഹിക്കുന്നത്, സ്നേഹം വേണമെന്നു തോന്നുന്നത്, സ്നേഹമില്ലാതെ ജീവിക്കാൻ കഴിയാത്തത്? സ്നേഹമില്ലാത്ത ജീവിതം പാപപൂർണ്ണവും അസാന്മാർഗ്ഗികവുമായ ഒരവസ്ഥയായിട്ടാണു എനിക്കു തോന്നുന്നത്.

പള്ളിക്കാരുടെ ആ ദൈവം, എനിക്കതു ചത്തതാണ്‌. പക്ഷേ അതുകൊണ്ടു ഞാൻ നിരീശ്വരവാദി ആകണമെന്നുണ്ടോ? പള്ളിക്കാർ അങ്ങനെയാണ്‌ എന്നെ കരുതുന്നത്- ആയിക്കോട്ടെ; അതേ സമയം, എനിക്കു സ്നേഹമുണ്ട്; സ്നേഹം തോന്നണമെങ്കിൽ എനിക്കു ജീവൻ വേണ്ടേ, അന്യർക്കു ജീവൻ വേണ്ടേ, ജീവനുള്ളവരാണു നമ്മളെങ്കിൽ അതിൽ ഒരു നിഗൂഢതയും വേണ്ടേ? അതിനെ ദൈവമെന്നോ, മനുഷ്യപ്രകൃതിയെന്നോ, മറ്റെന്തു വേണമെങ്കിലുമോ വിളിച്ചോളൂ; എന്തായാലും സൈദ്ധാന്തികമായി നിർവചിക്കാൻ എനിക്കു കഴിയാത്തതു ചിലത് അതിലുണ്ട്, അത്ര ജീവത്തും യഥാർത്ഥവുമായത്. അതാണ്‌ എന്റെ ദൈവം, അല്ലെങ്കിൽ ദൈവത്തിനു സമാനമായതെന്തോ അത്. ദൈവത്തിൽ വിശ്വസിക്കുക എന്നു പറഞ്ഞാൽ എനിക്കത് ദൈവമുണ്ടെന്ന അനുഭൂതിയാണ്‌. ആ ദൈവം ചത്തതല്ല, തടുക്കരുതാത്തൊരൂറ്റത്തോടെ നിത്യസ്നേഹത്തിലേക്കു നമ്മെ തിടുക്കപ്പെടുത്തുന്നവനാണ്‌... (1881 ഡിസംബർ 21) 

1881 ഡിസംബർ 21

ജീവിതത്തിലെന്ന പോലെയാണു വരയിലും: നിങ്ങൾക്കു ചിലപ്പോൾ നിശ്ചയദാർഢ്യത്തോടെ, ത്വരിതഗതിയിൽ പ്രവർത്തിക്കേണ്ടിവരും, ഒരു വസ്തുവിനെ ഊറ്റത്തോടെ കടന്നാക്രമിക്കേണ്ടിവരും, മിന്നൽ പോലത്രവേഗത്തിൽ രൂപരേഖ തയ്യാറാക്കേണ്ടിവരും. അറച്ചു നിൽക്കാൻ, സംശയിച്ചുനിൽക്കാനുള്ള നിമിഷമല്ല അത്; കൈ പതറരുത്, കണ്ണുകൾ ചഞ്ചലിക്കയുമരുത്; മുന്നിലുള്ളതിൽ തറഞ്ഞുനിൽക്കട്ടെയവ. നിങ്ങളുടെ ശ്രദ്ധ അതിൽത്തന്നെ നിമഗ്നമാവട്ടെ:എത്രയും കുറഞ്ഞ നേരത്തിനുള്ളിൽ കടലാസ്സിലേക്കു വരട്ടെ, അതിൽ മുമ്പില്ലാതിരുന്നതൊന്ന്; പിന്നീടാലോചിക്കുമ്പോൾ നിങ്ങൾക്കു തന്നെ അറിവുണ്ടാവരുത്, അതെങ്ങനെ ഉണ്ടായിവന്നുവെന്ന്. സമയം കളയാതെ പ്രവർത്തിക്കുക എന്നതാണ്‌ മനുഷ്യന്റെ ധർമ്മം; അതിനാവുന്നതിനു മുമ്പ് പലതും കടന്നു പോവുകയും വേണമവൻ. കൊടുങ്കാറ്റിൽപ്പെട്ട കപ്പലിനെ അതു തകർന്നോട്ടെ എന്നു കൈവിടുകയല്ല , ആ കൊടുങ്കാറ്റിനെത്തന്നെ ഉപയോഗപ്പെടുത്തി അതിനെ മുന്നോട്ടു പായിക്കുകയാണ് കപ്പിത്താൻ ചെയ്യേണ്ടത് . (1881 ഡിസംബറിൽ തിയോക്കയച്ച കത്തിൽ നിന്ന്) 



കടൽ അപകടങ്ങൾ നിറഞ്ഞതാണെന്നും കൊടുങ്കാറ്റിനെ പേടിക്കേണ്ടതുണ്ടെന്നും മീൻപിടുത്തക്കാർക്കറിയാതെയല്ല; എന്നാല്പിന്നെ കടൽക്കരയിൽ ഉലാത്തിക്കളയാം എന്നൊരു തീരുമാനമെടുക്കാൻ അപായങ്ങൾ അവർക്കൊരു കാരണമാകുന്നില്ല എന്നേയുള്ളു. അങ്ങനെയുള്ള വീണ്ടുവിചാരമൊക്കെ അതാണാകർഷകമെന്നു തോന്നുന്നവർക്കു വിട്ടുകൊടുക്കുകയാണവർ. കൊടുങ്കാറ്റു വീശിയേക്കാം; രാത്രിയായേക്കാം, പക്ഷേ ഏതാണു കൂടുതൽ മോശം- അപായമോ അപായഭീതിയോ? എനിക്കു യാഥാർത്ഥ്യം മതി, അപായം മതി.

(താനല്ല കുട്ടിയുടെ അച്ഛൻ എന്നായിട്ടും ഗർഭിണിയായ ഒരു വേശ്യയെ വിവാഹം കഴിക്കാനും, അവളെ തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകാനും തീരുമാനിച്ചുകൊണ്ട് വാൻഗോഗ് തിയോയ്ക്കെഴുതിയ കത്ത്.1882 മേയ് 16)



കല അസൂയക്കാരിയാണ്‌; ശരീരത്തിന്‌ ഒരു വല്ലായ്മ പറ്റിയെന്നതിന്റെ പേരിൽ തന്നെ മാറ്റിവയ്ക്കുന്നത് അവൾക്കിഷ്ടപ്പെടില്ല. അതിനാൽ ഞാൻ അവളെ ഒന്നു പ്രസാദിപ്പിക്കാൻ നോക്കട്ടെ. എങ്കിൽ അത്രയ്ക്കു മോശം വരാത്ത ചിലത് നിനക്കയച്ചുതരാൻ പറ്റിയെന്നിരിക്കും.
എന്നെപ്പോലുള്ളവർക്കു രോഗം വരാൻ പാടില്ലാത്തതാണ്‌. കലയെ ഞാൻ എങ്ങനെയാണു കാണുന്നതെന്ന് ഒന്നു വിശദമാക്കട്ടെ. ദീർഘകാലം ദുഷ്ക്കരമായി പണിയെടുത്താലേ വസ്തുക്കളുടെ മർമ്മത്തിലേക്ക് നമുക്കെത്താനാവൂ. 
എന്റെ ലക്ഷ്യമെന്നത്, എന്നു ഞാനാഗ്രഹിക്കുന്നത് കൈവരിക്കാൻ എത്രയും ബുദ്ധിമുട്ടുള്ളതാണെങ്കിൽക്കൂടി ആകാശം മുട്ടുന്നതായിരിക്കും എന്റെ നെടുവീർപ്പുകൾ എന്നെനിക്കു തോന്നുന്നില്ല. ചില മനുഷ്യരെ സ്പർശിക്കുന്ന ചിത്രങ്ങൾ വരയ്ക്കുക: അതാണ്‌ എന്റെ ആഗ്രഹം.

1882 ജൂലൈ 21


അടുത്ത കാലത്തായി തെരുവിൽ കാണുന്ന കുതിരകളെ വരയ്ക്കുന്ന തിരക്കിലാണു ഞാൻ. ഒരു ദിവസം ഒരു കുതിരയെ മോഡലാക്കി വയ്ക്കണമെന്ന് എനിക്കുണ്ട്. ഇന്നലെ ഒരാൾ എനിക്കു പിന്നിൽ നിന്ന് ഇങ്ങനെ പറയുന്നതു ഞാൻ കേട്ടു: “എന്തുതരം ചിത്രകാരനാണിയാൾ; കുതിരയുടെ മുൻഭാഗമല്ല, പിന്നിൽ നോക്കിയിട്ടാണ്‌ അയാൾ വരയ്ക്കുന്നത്!” എനിക്കതു രസിച്ചു.

(വാൻ ഗോഗ് തിയോക്ക്, 1882 സെപ്തംബർ 11)




സ്പൂയി തെരുവു തുടങ്ങുന്നിടത്തെ ഭാഗ്യക്കുറി ഓഫീസ് നിനക്കോർമ്മ കാണുമോ? മഴയുള്ള ഒരു ദിവസം രാവിലെ ഞാൻ അതു വഴി കടന്നുപോവുമ്പോൾ ഒരു കൂട്ടം ആളുകൾ ടിക്കറ്റു വാങ്ങാൻ അവിടെ കാത്തു നില്പുണ്ടായിരുന്നു. കൂടുതലും വൃദ്ധകളായിരുന്നു; പിന്നെ, അവരെന്തു ചെയ്യുന്നുവെന്നോ എങ്ങനെ ജീവിക്കുന്നുവെന്നോ നമുക്കു കൃത്യം പറയാനാവാത്ത, എന്നാൽ എങ്ങനെയെങ്കിലുമൊക്കെ ജീവിതം കടന്നുകൂടുന്ന മറ്റു ചിലരും. ഈ ഭാഗ്യക്കുറിയിലൊന്നും തീരെ താല്പര്യമില്ലാത്ത നമുക്ക് ‘ഇന്നത്തെ നറുക്കെടുപ്പ്’ അത്രയും ആകാംക്ഷയോടെ നോക്കിനിൽക്കുന്ന അവർ ഒരു ചെറുചിരി ഉണർത്തുന്ന കാഴ്ച തന്നെയായിരിക്കും. പക്ഷേ ആ ചെറുകൂട്ടവും അവരുടെ പ്രത്യാശ നിറഞ്ഞ മുഖങ്ങളും എനിക്കു വല്ലാതെ മനസ്സിൽ തട്ടി; അവരെ സ്കെച്ചു ചെയ്യുമ്പോൾ ആദ്യം കണ്ടതിനെക്കാൾ അഗാധമായ ഒരു പ്രാധാന്യം അതിനു കൈവരികയും ചെയ്തു. സാധുക്കളും ധനവും: ഈ കണ്ണിലൂടെ അവരെ നോക്കുമ്പോൾ കൂടുതൽ പ്രാധാന്യം അതിനുണ്ടാവുകയാണെന്ന് എനിക്കു തോന്നിപ്പോവുന്നു. ഒരുമിച്ചുള്ള രൂപങ്ങളുടെ കാര്യത്തിൽ മിക്കപ്പോഴും അങ്ങനെയാണ്‌- ചിന്തിച്ചുനോക്കിയാലേ എന്താണതർത്ഥമാക്കുന്നതെന്ന് നമുക്കു മനസ്സിലാവുന്നുള്ളു. ഭാഗ്യക്കുറിയുടെ കാര്യത്തിലുള്ള ആ ജിജ്ഞാസയും വ്യാമോഹവുമൊക്കെ ബാലിശമായി നമുക്കു തോന്നാം- പക്ഷേ എത്ര ഗൌരവമുള്ളതാണതെന്നു നമുക്കു ബോദ്ധ്യപ്പെടുകയാണ്‌, അവരുടെ കഷ്ടപ്പാടും, ആഹാരത്തിനു ചിലവാക്കേണ്ടിയിരുന്ന ചില്ലിക്കാശു കൊടുത്തു വാങ്ങിയ ഒരു ലോട്ടറിടിക്കറ്റിലൂടെ തങ്ങളുടെ വിമോചനം സാദ്ധ്യമായേക്കാമെന്ന ആ പാവങ്ങളുടെ ആഗ്രഹചിന്തയും തമ്മിലുള്ള വൈരുദ്ധ്യത്തെക്കുറിച്ചോർക്കുമ്പോൾ...

(1882 ഒക്റ്റോബർ 1)







വരയ്ക്കുക എന്നു പറഞ്ഞാലെന്താണ്‌? എങ്ങനെയാണു നാമതിലേക്കെത്തുക? നമ്മുടെ മനസ്സിലുള്ളതിനും നമുക്കു ചെയ്യാനാവുന്നതിനും ഇടയിലുള്ളതായി തോന്നുന്ന അദൃശ്യമായ ഒരുരുക്കുഭിത്തിയെ മറികടക്കുക എന്നാണതിനർത്ഥം. എങ്ങനെയാണു നാം ആ ഭിത്തി കടന്നുപോവുക- അതിൽ മുഷ്ടി ചുരുട്ടിയിടിച്ചിട്ടു ഫലമില്ലെന്നിരിക്കെ? എന്റെ അഭിപ്രായത്തിൽ ക്ഷമയോടെ, നിരന്തരം കരണ്ടുകരണ്ട് ആ ചുമരിനെ നാം ഇല്ലാതാക്കണം. അവിടെയാണു പ്രശ്നം വരുന്നത് - ചില തത്വങ്ങളുടെ അടിസ്ഥാനത്തിൽ സ്വന്തം ജീവിതത്തെ ചിട്ടപ്പെടുത്തിയാലല്ലാതെ എങ്ങനെയാണു നാം ആ പ്രവൃത്തി പതറാതെ, ശ്രദ്ധ തെറ്റാതെ മുന്നോട്ടു കൊണ്ടുപോവുക? കലയുടെ കാര്യത്തിലെന്നപോലെ മറ്റെവിടെയും ബാധകവുമാണത്. മഹത്തായ കാര്യങ്ങൾ യദൃച്ഛയാ വന്നു ഭവിക്കുന്നതല്ല, ഇച്ഛാശക്തിയുടെ മനഃപൂർവമായ പ്രയോഗം വേണമതിന്‌.

(വാൻ ഗോഗ് - 1882 ഒക്റ്റോബർ 22)







...ഞാൻ തിടുക്കപ്പെടരുത്; അതുകൊണ്ട് ഒരു കാര്യവുമില്ല. തികഞ്ഞ മനസ്സമാധാനത്തോടെ, പ്രശാന്തതയോടെ പണിയെടുത്തുകൊണ്ടിരിക്കുക, തുടർച്ചയായി, കഴിയാവുന്നത്ര ഏകാഗ്രതയോടെ. ലോകവുമായി എനിക്കെന്തെങ്കിലും ബന്ധമുണ്ടെങ്കിൽ അതിനോട് ഒരു കടപ്പാടു തീർക്കാൻ എനിക്കുണ്ട് എന്ന അർത്ഥത്തിൽ മാത്രമാണത്; എന്തെന്നാൽ, മുപ്പതു കൊല്ലമായി ഈ ലോകത്തു ഞാൻ നടക്കുന്നു; അതിന്റെ നന്ദി കാണിക്കാനായി വരകളും ചിത്രങ്ങളുമായി ചിലത് ഇവിടെ ശേഷിപ്പിച്ചു പോകണമെന്ന് എനിക്കാഗ്രഹമുണ്ട്- അതും ആ പ്രസ്ഥാനത്തെയോ ഈ പ്രസ്ഥാനത്തെയോ പ്രീതിപ്പെടുത്താനായി വരച്ചവയല്ല, കലർപ്പറ്റ ഒരു മാനുഷികവികാരത്തെ ആവിഷ്കരിക്കാനായി വരച്ചവ. ആ ഒരുദ്യമമാണ്‌ എന്റെ ഉന്നം. ആ ചിന്തയിൽ മനസ്സുറപ്പിച്ചു കഴിഞ്ഞാൽ താൻ ചെയ്യേണ്ടതും ചെയ്യരുതാത്തതും തെളിഞ്ഞു കിട്ടുകയാണൊരാൾക്ക്...

(1883 ആഗസ്റ്റ് 7)


ജീവിതത്തിൽ എന്തു മാത്രം ദുഃഖം നമുക്കനുഭവിക്കേണ്ടി വരുന്നു. എന്നാൽക്കൂടി മനസ്സു കെട്ടിരിക്കുന്നതിൽ അർത്ഥവുമില്ല; മറ്റു കാര്യങ്ങളിലേക്കു നാം തിരിയണം; സ്വന്തം ജോലി തന്നെയാണ്‌ അതിൽ ഏറ്റവും നല്ല കാര്യം. അതേ സമയം ഇങ്ങനെയൊരു വെളിപാടിലേ ചില നേരം നമുക്കു മനസ്സമാധാനം കിട്ടിയെന്നു വരൂ: ദൌർഭാഗ്യത്തിൽ നിന്നൊഴിഞ്ഞുമാറാൻ എനിക്കും കഴിയില്ല.

(വാൻഗോഗ്- 1883 സെപതംബർ 15)



ഏതോ ജഡപ്രകൃതിയെപ്പോലെ നിങ്ങളെ തുറിച്ചുനോക്കുന്ന ഒഴിഞ്ഞ കാൻവാസു കണ്ടാൽ കൈയിൽ കിട്ടുന്നതെടുത്ത് 
അതിലേക്കെറിയൂ. നിനക്കറിയുമോ, എന്തുമാത്രം 
തളർത്തുന്നതാണ്‌ ഒഴിഞ്ഞ കാൻവാസിന്റെ തുറിച്ചുനോട്ടമെന്ന്: അതു ചിത്രകാരനോടു പറയുകയാണ്‌: തന്നെക്കൊണ്ട് അതിനു കഴിയില്ല. കാൻവാസിന്റേത് മൂഢമായൊരു തുറിച്ചുനോട്ടമാണ്‌; ചില ചിത്രകാരന്മാരാവട്ടെ, അതിന്റെ വശീകരണത്തിൽപ്പെട്ട് അവർ തന്നെ മൂഢന്മാരാവുകയുമാണ്‌. പല ചിത്രകാരന്മാർക്കും ഒഴിഞ്ഞ കാൻവാസിന്റെ മുന്നിൽ നിൽക്കാൻ ഭയമാണ്‌; ശരിക്കു പറഞ്ഞാൽ കാൻവാസിനാണു ഭയം- യഥാർത്ഥചിത്രകാരനെ, ചണ്ഢപ്രകൃതിയായ ചിത്രകാരനെ, ‘തനിക്കു കഴിയില്ല’ എന്ന വശ്യത്തെ പൊട്ടിച്ചുകളഞ്ഞ സാഹസികനെ.

(ഒക്ടോബര്‍ 1884)



തങ്ങളുടെ കൊച്ചുവിളക്കിന്റെ വെളിച്ചത്തിൽ ഉരുളക്കിഴങ്ങു കഴിക്കുന്ന ഈ മനുഷ്യർ അവർ ഇപ്പോൾ കിണ്ണങ്ങളിലേക്കു കൊണ്ടുപോകുന്ന അതേ കൈകൾ കൊണ്ടു തന്നെ മണ്ണിൽ കുഴിക്കുന്നവരുമാണ്‌; കായികാദ്ധ്വാനത്തെയാണ്‌ അതു സൂചിപ്പിക്കുന്നത്, സത്യസന്ധമായി സമ്പാദിച്ച ആഹാരത്തെയും. നമ്മുടേതിൽ നിന്ന്, സംസ്കാരസമ്പന്നരായവരുടേതിൽ നിന്നു തികച്ചും വ്യത്യസ്തമായ ഒരു ജീവിതശൈലിയെക്കുറിച്ചു ധാരണ വരുത്തുകയായിരുന്നു എന്റെ ലക്ഷ്യം. അപ്പോൾ ആളുകൾ ഈ ചിത്രത്തെ ആദരിക്കുകയോ, വില മതിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ അതു കാര്യമറിയാതെയാകരുത് എന്ന് എനിക്കു നിർബന്ധമുണ്ട്.

(1885 ഏപ്രിൽ 30)
 



ആ നഷ്ടാവശിഷ്ടങ്ങൾ കൊണ്ടു ഞാൻ വ്യക്തമാക്കാൻ ശ്രമിച്ചത് ജീവിച്ചിരുന്നപ്പോൾ തങ്ങൾ ഉഴച്ചു പണിയെടുത്ത അതേ പാടങ്ങളിൽത്തന്നെയാണ്‌ നൂറ്റാണ്ടുകളായി ആ കർഷകരെ അടക്കം ചെയ്തിരുന്നതെന്നാണ്‌. മരണവും അടക്കവുമൊക്കെ എത്ര ലളിതമായിട്ടാണു നടക്കുന്നതെന്നാണ്‌ എനിക്കു പറയാനുണ്ടായിരുന്നത്- ശരൽക്കാലത്ത് ഒരില കൊഴിയുന്നപോലെ അത്ര ലാഘവത്തോടെ; വെട്ടിക്കോരിയിട്ട ഒരല്പം മണ്ണല്ലാതെ വേറൊന്നുമില്ല, ചെറിയൊരു മരക്കുരിശ്ശും. പുല്ലു കേറിയ പള്ളിമുറ്റം ചെന്നുമുട്ടുന്ന ചെറിയ ചുമരിനപ്പുറം ചക്രവാളത്തിനെതിരെ പാടങ്ങൾ ഒരന്തിമരേഖ വരയ്ക്കുന്നു, കടലിന്റെ ചക്രവാളം പോലെ. ഈ അവശിഷ്ടങ്ങൾ എന്നോടു പറയുകയാണ്‌, മതവും വിശ്വാസവുമൊക്കെ എത്ര അടിയുറപ്പുണ്ടായിട്ടും ദ്രവിച്ചു തീരുകയാണെന്ന്, കർഷകരുടെ ജീവിതങ്ങളും മരണങ്ങളും എന്നും ഒരുപോലെയാണെന്ന്, ആ പള്ളിപ്പറമ്പിൽ മുളയ്ക്കുകയും വാടിക്കൊഴിയുകയും ചെയ്യുന്ന പുൽക്കൊടികളെയും പൂക്കളെയും പോലെയാണെന്ന്. “മതങ്ങൾ മറയുന്നു, ദൈവം ശേഷിക്കുന്നു” എന്നു പറഞ്ഞ വിക്തോർ യൂഗോയെയും അവർ അടുത്തകാലത്തു കുഴിച്ചുമൂടിയിരിക്കുന്നു.

1885 ജൂൺ 9 (“നാട്ടുമ്പുറത്തെ പള്ളിപ്പറമ്പും പഴയ പള്ളിമേടയും” എന്ന പെയിന്റിങ്ങ് അയച്ചുകൊടുത്തു കൊണ്ട് തിയോക്കെഴുതിയത്)





ഇന്നത്തെ ക്രിസ്തുമതത്തോട് എനിക്കു യാതൊരു മമതയുമില്ല- അത്ര ശ്രേഷ്ടനായിരുന്നു അതിന്റെ സ്ഥാപകനെങ്കിൽക്കൂടി. അതിന്റെ തണുത്ത മരവിപ്പ് എന്നെയും വശീകരിച്ചിരുന്നു, എനിക്കു ചെറുപ്പമായിരുന്നപ്പോൾ- പക്ഷേ അതില്പിന്നെ ഞാൻ എന്റെ പ്രതികാരം ചെയ്തുകഴിഞ്ഞിരിക്കുന്നു. എങ്ങനെ? ദൈവശാസ്ത്രപണ്ഡിതർ പാപം എന്നു വിളിക്കുന്ന പ്രേമത്തെ ആരാധിക്കുന്നതിലൂടെ; ദൈവഭക്തകളായ മാന്യസ്ത്രീകളെയല്ല, ഒരു വേശ്യയെ ബഹുമാനിക്കുന്നതിലൂടെ. ചിലർക്കു സ്ത്രീ ദൈവനിന്ദയും പിശാചുമാണ്‌. എനിക്കു നേരേ മറിച്ചും.

(1885 ഒക്റ്റോബർ)



ഒരു കൊച്ചു കിഴവനായി എത്രയും വേഗം പുരോഗമിക്കുന്നതിലേക്കു ചുരുങ്ങിയിരിക്കുന്നു, എന്റെ വക സാഹസികതകൾ- മുഖത്തു ചുളിവുകളുമായി, മുരത്ത താടിയുമായി, കുറേ വയ്പുപല്ലുകളുമായി, അങ്ങനെയങ്ങനെ. പക്ഷേ അതിലെന്തിരിക്കുന്നു? മലിനവും ദുഷ്കരവുമായ ഒരു തൊഴിലാണെന്റേത്, ചിത്രം വരയ്ക്കൽ; ഞാൻ ഞാനായിരിക്കുന്നില്ലെങ്കിൽ ഞാനതിൽ ഏർപ്പെടുകയുമരുത്; പക്ഷേ ഞാൻ ഞാനായിരിക്കെ, ഞാനതിൽ ആഹ്ളാദത്തോടെ പണിയെടുക്കുന്നു; ചിലനേരം അവ്യക്തമായൊരു സന്തോഷം എനിക്കു തോന്നുകയും ചെയ്യാറുണ്ട്, കുറേ യുവത്വവും പുതുമയുമുള്ള ചില ചിത്രങ്ങൾ ചെയ്യാൻ എനിക്കു കഴിഞ്ഞേക്കുമെന്നോർക്കുമ്പോൾ- എനിക്കു നഷ്ടപ്പെട്ട പലതിലൊന്നാണ്‌ സ്വന്തം യുവത്വമെങ്കിലും.
(1887 വേനൽക്കാലത്ത് തിയോക്കെഴുതിയ കത്തിൽ നിന്ന്)

തിയോ, നമ്മുടെ മനോരോഗവും മറ്റുമൊക്കെ ആവശ്യത്തിലധികം കലാപരമായിപ്പോയ നമ്മുടെ ജിവിതശൈലി കൊണ്ടാണെന്നതു ശരിയാണെങ്കിൽത്തന്നെ പാരമ്പര്യത്തിനും അനിവാര്യമായ ഒരു പങ്ക് അതിലുണ്ട്. നമ്മുടെ നാഗരികത ഓരോ തലമുറ കഴിയുന്തോറും ക്ഷീണിച്ചുക്ഷീണിച്ചു വരികയാണല്ലോ. നമ്മുടെ പെങ്ങൾ വില്ലിന്റെ കാര്യമെടുക്കൂ: അവൾ ഇന്നേവരെ മദ്യം കൈ കൊണ്ടു തൊട്ടിട്ടില്ല, കുത്തഴിഞ്ഞ ജീവിതം നയിച്ചിട്ടില്ല, എന്നിട്ടും അവളുടെ ഒരു ചിത്രത്തിൽ ഭ്രാന്തു പിടിച്ച മുഖഭാവമാണവൾക്കുള്ളതെന്നു നാം കണ്ടതല്ലേ. നമ്മുടെ മനോഘടനയുടെ യഥാർത്ഥമുഖമാണു നമുക്കു കാണേണ്ടതെങ്കിൽ ഭൂതകാലത്തിൽ വേരുകളുള്ള ഒരു ചിത്തരോഗത്തിന്റെ ഇരകളുടെ കൂട്ടത്തിൽ പെട്ടവരാണു നാം എന്നതു സമ്മതിച്ചേ പറ്റൂ. ഗ്രബ്ബി ചെയ്യുന്നതാണു ശരിയെന്നു തോന്നിപ്പോവുന്നു- നന്നായി ഭക്ഷണം കഴിക്കുക, നന്നായി ജീവിക്കുക, സ്ത്രീകളെ കണ്ണെടുത്തു നോക്കാതിരിക്കുക, ചുരുക്കിപ്പറഞ്ഞാൽ, താനിപ്പോഴേ തലയ്ക്കും നട്ടെല്ലിനും ഒരു രോഗിയാണെന്ന മട്ടിൽ, മാനസികരോഗിയാണെന്നതിനു പുറമേ, ജീവിതം മുൻകൂട്ടി പ്ളാൻ ചെയ്യുക. വരാനുള്ളതിനെ നേർക്കു നേർ നേരിടുക എന്നതാണത്, അതു നല്ലൊരു നയമാണെന്നതിൽ സംശയവുമില്ല. ദേഗായും അതു പരീക്ഷിച്ചു, അതിൽ അദ്ദേഹം വിജയിക്കുകയും ചെയ്തു. അതു പക്ഷേ, വളരെ ദുഷ്കരമായ ഒരേർപ്പാടാണെന്നതു നീ സമ്മതിക്കില്ലേ? അതിനെക്കാളെളുപ്പം ആഹ്ളാദഭരിതവും യഥാർത്ഥവുമായ ഗാലിക് വംശത്തിന്റെ പ്രതിനിധികളായ ആ ശുഭാപ്തിവിശ്വാസികൾ പാൻഗ്ളോസ്സിന്റെയും റിവേയുടെയും നമ്മുടെ ആത്മാഭിമാനത്തെ ഹനിക്കാത്ത സദുപദേശത്തിനു കാതു കൊടുക്കുകയല്ലേ?
എന്നാലും നമ്മുടെ ജീവിതവും പ്രവൃത്തിയും മുന്നോട്ടു പോകണമെങ്കിൽ നാം ശ്രദ്ധാലുക്കളായാലേ പറ്റൂ. തണുത്ത വെള്ളം, ശുദ്ധവായു, ലളിതമായ നല്ല ഭക്ഷണം, മാന്യമായ വസ്ത്രധാരണം, രാത്രിയിൽ നല്ല ഉറക്കം, ആധികളൊഴിഞ്ഞ മനസ്സും. സ്ത്രീകളുമായി കൈവിട്ട കളികളില്ലാതെ, തോന്നിയപോലെ ജീവിക്കാതെ.
(തന്റെ മനോരോഗം അമിതമായ മദ്യപാനത്തിന്റെയോ കുത്തഴിഞ്ഞ ജീവിതശൈലിയുടെയോ ഫലമല്ല, മറിച്ച് അതു പാരമ്പര്യസിദ്ധമാണെന്നും, ദുർബ്ബലമായ ഒരു തലമുറയുടെ പ്രതിനിധിയാണു താനെന്നുമുള്ള തോന്നൽ പങ്ക വച്ചുകൊണ്ട് 1888 മേയ് 4ന്‌ തിയോക്കെഴുതിയ കത്തിൽ നിന്ന്)



“സ്നേഹിക്കുമ്പോൾ, സ്നേഹിക്കപ്പെടുമ്പോൾ സ്ത്രീ മാറുകയാണ്‌; തന്നെ പരിഗണിക്കാൻ ആരുമില്ലെന്നു വരുമ്പോൾ അവളുടെ മനസ്സിടിയുന്നു, അവളുടെ ചാരുതകളൊക്കെ പൊയ്പ്പോകുന്നു. സ്നേഹം അവളിൽ നിഹിതമായതിനെ പുറത്തേക്കെടുക്കുന്നു, പിന്നീടവളുടെ വികാസത്തിനാധാരമാകുന്നതും അതു തന്നെ. പ്രകൃതിയെ അതിന്റെ വഴിക്കു നാം വിടണം; സ്ത്രീക്കു വേണ്ടത് എന്നും ഒരേ പുരുഷനോടൊപ്പം കഴിയുകയാണ്‌, അതും എന്നെന്നും. അതെന്നും സാദ്ധ്യമാകണമെന്നില്ല, അങ്ങനെയായില്ലെങ്കിൽ പക്ഷേ അതു പ്രകൃതിക്കു വിരുദ്ധവുമാവുന്നു. നോക്കൂ, ഇന്നവൾക്കു മറ്റൊരു ഭാവമായിരിക്കുന്നു, അവളുടെ കണ്ണുകൾ മാറിയിരിക്കുന്നു, അവയിലിപ്പോൾ ശാന്തത കാണുന്നുണ്ട്, മുഖത്തു സന്തോഷത്തിന്റെ, സമാധാനത്തിന്റെ ഒരു ഭാവം കാണാനുണ്ട്; അവളുടെ ദുരിതങ്ങൾ തീർന്നിട്ടില്ലെന്നോർക്കുമ്പോൾ അത്രയ്ക്കു ഹൃദയസ്പർശിയുമാണത്. അവളിന്നു കൂടുതൽ ഉത്സാഹവതി ആയിരിക്കുന്നു, മൃദുപ്രകൃതി ആയിരിക്കുന്നു; ദുരിതവും കഷ്ടകാലവും കൂടി അവളെ സംസ്കരിച്ചെടുത്തിരിക്കുന്നുവെന്ന് നിങ്ങൾക്കു കാണാം.”




ഹേഗിലായിരുന്ന രണ്ടു കൊല്ലത്തിനുള്ളിൽ ക്രിസ്റ്റീനാ ഹൂർണിക് (സിയേൻ) എന്ന മോഡലിനെ വച്ച് വാൻ ഗോഗ് അമ്പതിലധികം രേഖാചിത്രങ്ങൾ വരച്ചിരുന്നു. വാൻ ഗോഗിനെക്കാൾ മൂന്നു വയസ്സു മൂപ്പുണ്ടായിരുന്ന സിയേന്‌ തുന്നലായിരുന്നു ജോലിയെങ്കിലും അവർ വേശ്യാവൃത്തിയിലും ഏർപ്പെട്ടിരുന്നു. വാൻ ഗോഗ് അവരെ പരിചയപ്പെടുമ്പോൾ അഞ്ചു വയസ്സുള്ള ഒരു മകൾ അവർക്കുണ്ടായിരുന്നു; അവർ ഗർഭിണിയുമായിരുന്നു. അക്കാലത്ത് തിയോക്കെഴുതിയ കത്തിൽ വാൻ ഗോഗ് പറയുന്നു:
“…കഴിഞ്ഞ മഞ്ഞുകാലത്ത് ഒരു ഗർഭിണിയെ ഞാൻ കണ്ടു; തന്റെ ഗർഭത്തിനുത്തരവാദിയായ മനുഷ്യൻ അവളെ കൈയൊഴിഞ്ഞിരിക്കുന്നു. മഞ്ഞുകാലത്ത് സ്വന്തം ശരീരം വിറ്റുനടക്കുന്ന സ്ത്രീ- നിനക്കു മനസ്സിലാവുന്നുണ്ടോ? അവൾക്ക് ആഹാരത്തിനുള്ളതു കണ്ടെത്തണം. അവളെ ഞാൻ മോഡലായി എടുത്തു; കഴിഞ്ഞ മഞ്ഞുകാലം മുഴുവൻ അവളെ വച്ചു ജോലി ചെയ്യാൻ എനിക്കു കഴിഞ്ഞു. ഒരു മോഡലിനു കൊടുക്കേണ്ട കൂലി കൊടുക്കാൻ എനിക്കായില്ലെങ്കിലും അവളെയും കുഞ്ഞിനെയും പട്ടിണിയിൽ നിന്നും മഞ്ഞിൽ നിന്നും രക്ഷിക്കാൻ ദൈവം സഹായിച്ച് എനിക്കു കഴിഞ്ഞു…”
ഒന്നരക്കൊല്ലം സിയേൻ വാൻ ഗോഗിനൊപ്പം കഴിഞ്ഞു. ഇരുവർക്കും മാനസികസംഘർഷങ്ങൾ നിറഞ്ഞതായിരുന്നു ആ കാലം. കൂടുതൽ പണം കിട്ടുമെന്നതിനാൽ വേശ്യാവൃത്തിയിലേക്കു തന്നെ തിരിച്ചുപോകാൻ സിയേനെ നിർബ്ബന്ധിക്കുകയായിരുന്നു അവളുടെ അമ്മ. ഒരു കുടുംബജീവിതത്തിനു വേണ്ടി ദാഹിച്ചിരുന്ന വാൻ ഗോഗിനെ നിരാശയിൽ വീഴ്ത്തിക്കൊണ്ട് ഒടുവിൽ അവർ പിരിയുകയും ചെയ്തു.
സമാധാനവും സംതൃപ്തിയും നിറഞ്ഞ ഒരു കുടുംബജീവിതം വാൻ ഗോഗിന്റെ സ്വഭാവത്തിനു ചേർന്നതല്ല എന്നാണു പൊതുധാരണയെങ്കിലും സിയേനുമൊത്തു കഴിഞ്ഞ കാലത്ത് തിയോക്കയച്ച കത്തുകളിൽ മറ്റൊരു വാൻ ഗോഗിനെയാണു കാണുക.
സിയേന്‌ വില്ലെം എന്ന മകൻ ജനിക്കുന്നത് വാൻ ഗോഗിനൊപ്പം താമസിക്കുമ്പോഴാണ്‌. തന്റെ മകനെപോലെയാണ്‌ അദ്ദേഹം അവനെ കരുതിയത്.
വാൻ ഗോഗിനെ പിരിഞ്ഞതിനു ശേഷമുള്ള സിയേന്റെ ജീവിതം അശാന്തമായിരുന്നു. ഒടുവിൽ അവർ ഷിൽഡെ പുഴയിൽ ചാടി ആത്മഹത്യ ചെയ്യുകയാണുണ്ടായത്.




ഇത്രയും ദാർശനികന്മാർ, മായാജാലക്കാർ ഇവർക്കൊക്കെയിടയിൽ ക്രിസ്തു ഒരാൾ മാത്രമേ തറപ്പിച്ചു പറഞ്ഞിട്ടുള്ളു, നിത്യജീവൻ- കാലത്തിന്റെ അന്ത്യം, മരണത്തിന്റെ വൈഫല്യം- അതാണ്‌ പ്രഥമവും പ്രധാനവുമായ തീർച്ചയെന്ന്. നൈർമ്മല്യവും അർപ്പണവും കൊണ്ടുദ്ദേശിക്കുന്നതും അവ അനിവാര്യമാക്കുന്നതും അതൊന്നു മാത്രമാണെന്ന്. എത്ര സ്വച്ഛതയോടെയായിരുന്നു അദ്ദേഹം ജീവിച്ചത്, ഏതു കലാകാരനെക്കാളും വലിയ കലാകാരനായി; മാർബിളും കളിമണ്ണും ചായവുമൊക്കെ തള്ളിക്കളഞ്ഞ്, ജീവനുള്ള ഉടലു കൊണ്ടു പണിതവൻ. അഗ്രഗാമികളില്ലാത്ത ഈ കലാകാരൻ, നമ്മുടെ ആധുനികവും വിഭ്രാന്തവുമായ ബുദ്ധി വച്ച്, ആ മുനയൊടിഞ്ഞ ഉപകരണം വച്ച് നമുക്കു സങ്കല്പിക്കാനേ പറ്റാത്തവൻ- അവനുണ്ടാക്കിയത് പ്രതിമകളല്ല, ചിത്രങ്ങളല്ല, പുസ്തകങ്ങൾ പോലുമല്ല. ഒരു സംശയത്തിനുമിടനൽകാത്ത വാക്കുകളിൽ അവൻ പ്രഖ്യാപിക്കുന്നുണ്ട്...താൻ രൂപം കൊടുക്കുന്നത് ജീവനുള്ള മനുഷ്യർക്കാണെന്ന്, അമരന്മാർക്കാണെന്ന്.
ഗൌരവമർഹിക്കുന്നതല്ലേ അത്, സത്യമാണതെന്നതിനാൽ വിശേഷിച്ചും?

(1888 ജൂൺ 23)






നക്ഷത്രാവൃതമായ ആകാശം പശ്ചാത്തലമാക്കി വാൻ ഗോഗ് വരയ്ക്കുന്ന ആദ്യത്തെ ചിത്രമാണ്‌ 1888 സെപ്തംബർ മദ്ധ്യത്തിൽ ചെയ്ത ‘രാത്രിനേരത്തെ കോഫീഹൌസ്.’ അതേ മാസം തന്നെ ‘റോൺ നദിയ്ക്കു മേൽ നക്ഷത്രാവൃതമായ ആകാശ’വും, ഒരു കൊല്ലം കഴിഞ്ഞ് പ്രസിദ്ധമായ ‘നക്ഷത്രാവൃതമായ രാത്രി’യും അദ്ദേഹം വരച്ചു. സഹോദരി വിൽഹെമിനാ വാൻ ഗോഗിന്‌ സെപ്തംബർ 16ന്‌ എഴുതിയ കത്തിൽ നിന്ന്:


“രാത്രിനേരത്തെ ഒരു കോഫീ ഹൌസിന്റെ ബഹിർഭാഗം ചിത്രീകരിയ്ക്കുന്ന പുതിയൊരു പെയിന്റിങ്ങിന്റെ പണിയിലാണ്‌ ഞാൻ. ടെറസ്സിൽ ചെറിയ ആൾരൂപങ്ങൾ കാപ്പി കുടിച്ചു കൊണ്ടിരുപ്പുണ്ട്. കൂറ്റനൊരു മഞ്ഞറാന്തലിന്റെ വെളിച്ചം മട്ടുപ്പാവിലും കെട്ടിടത്തിന്റെ മുഖപ്പിലും വന്നുവീഴുന്നു; തെരുവിൽ പാകിയ തറക്കല്ലുകൾക്ക് ആ വെളിച്ചത്തിൽ ഇളം ചുവപ്പു കലർന്ന ഒരു വയലറ്റുഛായ കൈവരുന്നു. നക്ഷത്രങ്ങൾ വിതറിയ നീലാകാശത്തിനു ചുവട്ടിൽ നീണ്ടുകിടക്കുന്ന തെരുവിലെ വീട്ടുമുഖപ്പുകൾക്ക് നിറം കടുംനീല, അല്ലെങ്കിൽ ഒരു മരത്തിന്റെ പച്ചയുമായി വയലറ്റ്. ഈ രാത്രിയുടെ ചിത്രത്തിൽ കറുപ്പേയില്ല, മനോഹരമായ നീലയും വയലറ്റും പച്ചയും മാത്രം; ചുറ്റിനുമുള്ള പ്രദേശം വിളറിയ ഗന്ധകമഞ്ഞയും നാരകപ്പച്ചയും. രാത്രിയെ നേരിട്ടു വരയ്ക്കുന്നത് എന്നെ ഏറെ രസിപ്പിക്കുന്നു. സാധാരണഗതിയിൽ സ്കെച്ചു ചെയ്തിട്ട് പിന്നെ പകൽനേരത്താണു നാം പെയിന്റു ചെയ്യുക. പക്ഷേ വസ്തുക്കളെ അപ്പോൾത്തന്നെ നേരിട്ടു വരയ്ക്കുന്നതിലാണ്‌ എനിയ്ക്കു തൃപ്തി. ഇരുട്ടിൽ നീല പച്ചയായോ, നീലലൈലാക്ക് ഇളംചുവപ്പു ലൈലാക്കായോ തോന്നിയേക്കാമെന്നതു ശരി തന്നെ; അതേ സമയം അരണ്ട വെളിച്ചമുള്ള സാമ്പ്രദായികരാത്രികളിൽ നിന്നു മാറിപ്പോകാൻ എനിക്കിതല്ലാതെ വേറേ മാർഗ്ഗവുമില്ല. വെറുമൊരു മെഴുകുതിരി പോലും എത്ര സമൃദ്ധമായ മഞ്ഞകളും ഓറഞ്ചുകളുമാണു നമുക്കു നൽകുക...“




ഇത്രയും ഭാഗ്യം എനിക്കിതുവരെയും ഉണ്ടായിട്ടില്ല; അത്രയ്ക്കസാധാരണമായവിധം മനോഹരമാണ്‌ പ്രകൃതി ഇവിടെ. എന്തും എവിടെയും. ആകാശത്തിന്റെ മകുടം വിസ്മയകരമായൊരു നീലയിൽ; സൂര്യരശ്മികൾക്ക് വിളറിയ ഗന്ധകവർണ്ണം; വെർമീറിന്റെ സ്വർഗീയനീലകളും മഞ്ഞകളും ചേർന്നപോലെ മൃദുലവും രമണീയവും. അത്ര മനോഹരമായി വരയ്ക്കാൻ എനിക്കു കഴിയില്ല; പക്ഷേ അതിൽ അത്രയ്ക്കാമഗ്നനായിപ്പോയെന്നതിനാൽ ഒരു നിയമത്തെപ്പോലും ഞാൻ മാനിക്കുന്നുമില്ല.

(ആർലെയിലെ പ്രകൃതിയെപ്പറ്റി 1888 സെപ്തംബർ 17ന്‌ തിയോക്കെഴുതിയത്)




കുറച്ചു നാൾ മുമ്പ് ദാന്തേ, പെട്രാർക്ക്, ബൊക്കാച്ചിയോ, ഗിയോട്ടൊ, ബോത്തിച്ചെല്ലി എന്നിവരെക്കുറിച്ചുള്ള ഒരു ലേഖനം ഞാൻ വായിച്ചിരുന്നു. എന്റെ ദൈവമേ, അതെന്നെ വല്ലാതെ ബാധിച്ചുകളഞ്ഞു, അവരെഴുതിയ ആ കത്തുകളുടെ വായന! പെട്രാർക്ക് ജീവിച്ചിരുന്നത് ഇവിടെ വളരെയടുത്താണ്‌, ആവിഗ്നോണിൽ; അതേ അരളിമരങ്ങളും സൈപ്രസ്സുകളുമാണ്‌ ഞാൻ കാണുന്നത്. അതിൽ ചിലത് ഞാൻ എന്റെ ‘ഉദ്യാനങ്ങളി’ൽ ചേർക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു; നാരകപ്പച്ചയും നാരങ്ങാമഞ്ഞയും കനത്തിൽ തേയ്ച്ചാണു ഞാനതു പെയിന്റു ചെയ്തത്. അവരിലൊക്കെ വച്ച് എന്റെ മനസ്സിനെ സ്പർശിച്ചത് ഗിയോട്ടോ ആയിരുന്നു- എന്നും വേദനിയ്ക്കുന്ന, എന്നും ദയാലുവും ഉത്സാഹിയുമായ, താനിന്നേ ഒരന്യലോകനിവാസിയാണെന്നപോലത്തെ ഗിയോട്ടോ.
അസാധാരണനാണു ഗിയോട്ടോ; കവികളായ ദാന്തേ, പെട്രാർക്ക്, ബൊക്കാച്ചിയോ എന്നിവരെക്കാൾ എനിക്കു മനസ്സിലാവുക അദ്ദേഹത്തെയാണ്‌. ചിത്രകലയെക്കാൾ ഭയാനകമാണു കവിത എന്നാണ്‌ എനിക്കെന്നും തോന്നിയിട്ടുള്ളത്, ചിത്രകലയാണു കൂടുതൽ മലിനവും അതിനാൽ നമ്മെ കൂടുതൽ തളർത്തുകയും ചെയ്യുക എന്നതു ശരിയാണെങ്കിലും. തന്നെയുമല്ല,, ചിത്രകാരൻ ഒന്നും മിണ്ടുന്നേയില്ലല്ലോ, അയാൾ മൂകനായിട്ടിരിക്കുയേ ചെയ്യുന്നുള്ളു, എനിക്കതാണിഷ്ടവും.
(വാന്‍ ഗോഗ് 1888 സെപ്തംബർ 17ന്‌ തിയോക്കയച്ച കത്തിൽ നിന്ന്)




ജാപ്പനീസ് കലയെക്കുറിച്ചു പഠിക്കുമ്പോൾ നമുക്കു കാണാം, ജ്ഞാനിയും ദാർശനികനും ബുദ്ധിമാനുമെന്നതിൽ നമുക്കു സംശയം തോന്നേണ്ടാത്ത ഒരാളെ; എന്തിനാണയാൾ തന്റെ സമയം വിനിയോഗിക്കുന്നത്? ഭൂമിയിൽ നിന്നു ചന്ദ്രനിലേക്കുള്ള ദൂരത്തെക്കുറിച്ചു പഠിക്കാനോ? അല്ല! ബിസ്മാർക്കിന്റെ രാഷ്ട്രതന്ത്രത്തെക്കുറിച്ചു പഠിക്കാനോ? അല്ല! അയാൾ പഠിക്കുന്നത്...ഒരേയൊരു പുൽക്കൊടിയെക്കുറിച്ച്. പക്ഷേ ആ പുൽക്കൊടി അയാളെ മറ്റെല്ലാ സസ്യങ്ങളെയും വരയ്ക്കുന്നതിലേക്കു നയിക്കുകയാണ്‌- പിന്നെ ഋതുക്കളിലേക്ക്, ഭൂദൃശ്യങ്ങളുടെ വിപുലഭാവങ്ങളിലേക്ക്, ഒടുവിൽ ജന്തുക്കളിലേക്കും അതില്പിന്നെ മനുഷ്യരൂപത്തിലേക്കും. അങ്ങനെയാണയാൾ തന്റെ ജീവിതം കഴിക്കുന്നത്, ജീവിതമാവട്ടെ, എല്ലാം ചെയ്തുതീർക്കാൻ മതിയാവാത്തത്ര ഹ്രസ്വവും.
ഒന്നോർത്തു നോക്കൂ; പുതിയൊരു മതം തന്നെയല്ലേ, ഈ ജപ്പാൻകാർ നമ്മെ പഠിപ്പിക്കുന്നത്; അത്ര സാരള്യമുള്ളവർ, തങ്ങളും ഒരുവക പൂക്കളെന്നപോലെ പ്രകൃതിയിൽ ജീവിക്കുന്നവർ.
ഇപ്പോഴത്തേതിലും ആഹ്ളാദവാന്മാരും ഉന്മേഷവാന്മാരുമായാലേ ജാപ്പനീസ് കല പഠിക്കാൻ നാം യോഗ്യരാവൂ എന്നെനിക്കു തോന്നുന്നു; നമ്മുടെ പഠിപ്പും, പരിചയിച്ച ലോകത്തെ പിഴപ്പുമൊക്കെ മാറ്റിവച്ച് പ്രകൃതിയിലേക്കു നാം മടങ്ങണം.

(1888 സെപ്തംബർ 24)



ആർലേയിൽ താമസിക്കുന്ന കാലത്ത് വാൻ ഗോഗ് ഗോഗാങ്ങിനെ അവിടെയ്ക്കു ക്ഷണിച്ചിരുന്നു. 1888 ഒക്റ്റോബർ 1ന്‌ അവർ തങ്ങളുടെ ആത്മഛായാചിത്രങ്ങൾ പരസ്പരം കൈമാറുകയും ചെയ്തു. തങ്ങൾ സ്വയം എങ്ങനെയാണു കാണുന്നതെന്ന്, അന്യർ തങ്ങളെ എങ്ങനെയാണു കാണേണ്ടതെന്ന് ഈ ചിത്രങ്ങളിലൂടെ വ്യക്തമാക്കുകയായിരുന്നു അവർ. 1888 ഒക്റ്റോബർ 3ന്‌ തിയോക്കെഴുതിയ കത്തിൽ വാൻ ഗോഗ് തന്റെ ചിത്രത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു:
“ഞാൻ എന്റെയൊരു ചിത്രം ചെയ്തു, ആകെ ചാമ്പൽനിറത്തിൽ. മങ്ങിയ മരതകപ്പച്ചയുടെ പശ്ചാത്തലത്തിൽ ചാമ്പൽനിറം - രണ്ടും കൂടി തവിട്ടു ചേർന്ന ചുവന്ന വസ്ത്രവുമായി ചേർന്നുപോവുകയും ചെയ്യുന്നു. സ്വന്തം വ്യക്തിത്വത്തെ പെരുപ്പിച്ചു കാണിക്കാനുള്ള ആഗ്രഹമില്ലാത്തതിനാൽ ഒരു ഭിക്ഷുവിന്റെ സ്വഭാവത്തിലാണു ഞാൻ ഊന്നൽ കൊടുത്തത്: നിത്യനായ ബുദ്ധന്റെ ഒരെളിയ ഉപാസകൻ. ഞാൻ കുറേ ബുദ്ധിമുട്ടിയെങ്കിലും ഒന്നു കൂടി പണിയെടുത്താലേ ആ ആശയം വേണ്ടവിധം ആവിഷ്കരിച്ചു എന്നു പറയാനാവൂ. നമ്മെ മുരടിപ്പിക്കുന്ന ഈ നാഗരികതയുടെ സ്വാധീനത്തിൽ നിന്ന് ഇനിയുമേറെ മുക്തനായാലേ ഇതിലും നല്ലൊരു ചിത്രത്തിന്‌ ഇതിലും നല്ലൊരു മോഡലാവാൻ എനിക്കു കഴിയൂ.”






ടോൾസ്റ്റോയി എഴുതിയ ഒരു ലേഖനം വായിച്ചുകൊണ്ടിരിക്കുകയാണു ഞാൻ; തന്റെ നാട്ടുകാരുടെ മതവിശ്വാസത്തിന്റെ കാര്യത്തിൽ വലിയ താല്പര്യമായിരുന്നു അദ്ദേഹത്തിനെന്നു തോന്നുന്നു. ഇംഗ്ളണ്ടിലെ ജോർജ്ജ് എലിയട്ടിനെപ്പോലെ. ടോൾസ്റ്റോയിയുടേതായി മതത്തെക്കുറിച്ച് ഒരു പുസ്തകവും ഉണ്ടെന്നാണ്‌ എന്റെ വിശ്വാസം. എന്റെ മതം എന്നാണെന്നു തോന്നുന്നു അതിന്റെ പേര്‌. അതു വളരെ നന്നായിരിക്കണം. അതിൽ അദ്ദേഹം അന്വേഷിക്കുന്നത്, ലേഖനം വായിച്ച അറിവിൽ നിന്നാണു ഞാൻ പറയുന്നത്, എല്ലാ മതങ്ങൾക്കും ആധാരമായിട്ടുള്ളതൊന്നിനെയാണ്‌. ശരീരത്തിന്റെ, എന്നല്ല ആത്മാവിന്റെ പോലും, ഉയിർത്തെഴുന്നേല്പ് അദ്ദേഹത്തിനു സമ്മതമല്ല. മരണം കഴിഞ്ഞാല്പിന്നെ മറ്റൊന്നുമില്ലെന്നാണ്‌ നിഹിലിസ്റ്റുകളെപ്പോലെ അദ്ദേഹവും പറയുന്നത്. മനുഷ്യൻ മരിച്ചാലും, നിശ്ശേഷം മരിച്ചാലും, മനുഷ്യവർഗ്ഗം അതിജീവിക്കും.
അതെന്തായാലും പുസ്തകം വായിച്ചിട്ടില്ലാത്ത സ്ഥിതിയ്ക്ക് എന്താണദ്ദേഹത്തിന്റെ മനസ്സിലുള്ളതെന്ന് ഖണ്ഡിതമായി പറയാൻ എനിക്കാവില്ല; പക്ഷേ നമ്മുടെ യാതനകളെ പെരുപ്പിക്കുന്ന ക്രൂരമായ മതമാണതെന്നു സങ്കല്പിക്കാൻ എനിക്കു കഴിയില്ല; മറിച്ച്, നമ്മെ എത്രയും ആശ്വസിപ്പിക്കുന്നതും, മനശ്ശാന്തി കൊണ്ട്, ഊർജ്ജം കൊണ്ട്, ജീവിതേച്ഛ കൊണ്ട്, മറ്റു പലതും കൊണ്ട് നമ്മെ പ്രചോദിപ്പിക്കുന്നതുമായിരിക്കണമത്.
(1888 സെപ്തംബർ 24ന്‌ തിയോക്കയച്ച കത്തിൽ നിന്ന്)



1888 നവംബർ 4ന്‌ വാൻ ഗോഗ് ചെയ്ത ഒരു ഓയിൽ പെയിന്റിംഗ് ആണ്‌ “ ആർലെയ്ക്കടുത്തുള്ള ചുവന്ന മുന്തിരിത്തോട്ടങ്ങൾ”. തന്റെ ജീവിതകാലത്ത് അദ്ദേഹത്തിനു വിൽക്കാൻ കഴിഞ്ഞ ഒരേയൊരു ചിത്രവും ഇതാണെന്നു പറയപ്പെടുന്നു. 1890ൽ ബ്രസ്സൽസിൽ നടന്ന ഒരു ചിത്രകലാപ്രദർശനത്തിൽ വച്ച് അന്നാ ബ്രോഹ് എന്ന ഇമ്പ്രഷനിസ്റ്റ് പെയിന്റർ ആണ്‌ 400 ഫ്രാങ്ക് (ഇന്നത്തെ 50,000 രൂപ) കൊടുത്ത് ഈ ചിത്രം വാങ്ങിയത്. പിന്നീട് പ്രശസ്ത റഷ്യൻ കലാപ്രേമിയായ സെർജി ഷൂക്കിൻ സ്വന്തമാക്കി. ഇപ്പോഴിത് മോസ്ക്കോവിലെ പുഷ്കിൻ മ്യൂസിയത്തിലാണ്‌.
മുന്തിരിത്തോപ്പിൽ നിന്നുകൊണ്ടല്ല, വാൻ ഗോഗ് ഈ ചിത്രം ചെയ്തത്; ആർലേയിൽ തലേന്നു താൻ കണ്ട ഒരു മുന്തിരിത്തോപ്പിനെ ഓർമ്മയിലും ഭാവനയിലും നിന്നു പുനരാവിഷ്കരിക്കുകയായിരുന്നു അദ്ദേഹം. അന്നാ ബ്രോഹിന്റെ സഹോദരനും ചിത്രകാരനുമായ യൂജിൻ ബ്രോഹിന്‌ 1888 ഒക്റ്റോബർ 2നയച്ച ഒരു കത്തിൽ വാൻ ഗോഗ് ഇതിനെക്കുറിച്ചു പരാമർശിക്കുന്നുണ്ട്. അക്കാലത്ത് തനോടൊപ്പം താമസിച്ചിരുന്ന ഗോഗാങ്ങിന്റെ പ്രകടമായ സ്വാധീനം നിറങ്ങളിലും മോട്ടീഫിലും കാണാനുണ്ട്. കാൻവാസിന്റെ പൂർവതലത്തിൽ നിന്ന് പിന്നിലെ ചക്രവാളത്തിലേക്കു പായുന്ന കനത്ത കർണ്ണരേഖകൾ ഗോഗാങ്ങിന്റെ പ്രതിഫലനമാണ്‌. പക്ഷേ മഞ്ഞനിറമുള്ള ആകാശവും മഞ്ഞസൂര്യനും കനത്തിൽ ചായം വാരിത്തേച്ച പ്രതലവും വാൻഗോഗിന്റെ സ്വന്തം കലാപരമായ ഉത്കണ്ഠകളെയാണു കാണിക്കുന്നത്. നവംബറിൽ തിയോക്കയച്ച ഒരു കത്തിൽ അദ്ദേഹം പറയുന്നു: “ഒരു ചുവന്ന മുന്തിരിത്തോട്ടം, ചുവന്ന വീഞ്ഞു പോലെ ആകെച്ചുവന്നത്. വിദൂരതയിൽ അതു മഞ്ഞയായി മാറുന്നു; പിന്നെ സൂര്യനുമായി പച്ചനിറത്തിൽ ഒരാകാശം, മഴ തോർന്ന നേരത്തെ വയലറ്റുനിറമായ മണ്ണിൽ അവിടവിടെ അസ്തമയസൂര്യന്റെ പ്രതിഫലനം...”



ഗോഗാങ്ങ് ആർലേയിൽ ഉണ്ടായിരുന്നപ്പോൾ ഒന്നുരണ്ടു തവണ ഞാൻ അമൂർത്തതയിലേക്കു തെന്നിപ്പോവാൻ സ്വയം വിട്ടുകൊടുത്തിരുന്നു; ഉദാഹരണത്തിന്‌ ബുക്ക് ഷെല്ഫിന്റെ മഞ്ഞയുടെ പശ്ചാത്തലത്തിൽ കറുപ്പുമായി “നോവൽ വായിക്കുന്ന സ്ത്രീ”യിൽ;. അക്കാലത്ത് അമൂർത്തത ആകർഷണീയമായ ഒരു രീതിയായിട്ടാണ്‌ എനിക്കു തോന്നിയിരുന്നത്. പക്ഷേ അതൊരു മതിഭ്രമമായിരുന്നു; വൈകാതെ ഒരു കന്മതിലിനു മുന്നിലെത്തുകയാണു നിങ്ങൾ.


പരീക്ഷണങ്ങൾ നിറഞ്ഞ, പ്രകൃതിയുമായി നേർക്കു നേരുള്ള മല്പിടുത്തങ്ങൾ നിറഞ്ഞ ഒരായുസ്സിനു ശേഷം അതിൽ ഒരു കൈ നോക്കരുതെന്നല്ല ഞാൻ പറയുന്നത്; പക്ഷേ വ്യക്തിപരമായി പറയുമ്പോൾ അത്തരം കാര്യങ്ങൾ കൊണ്ടു തല പുകയ്ക്കാൻ എനിക്കാഗ്രഹമില്ല. ഈ വർഷം മുഴുവൻ പ്രകൃതിയിൽ നിന്ന് കൊച്ചുകൊച്ചു കാര്യങ്ങൾ പകർത്തുകയായിരുന്നു ഞാൻ; ഇമ്പ്രഷനിസം, ആ വകയിലേക്കൊന്നും എന്റെ ചിന്ത പോയതേയില്ല. എന്നിട്ടും ഒരു തവണ കൂടി എനിക്കപ്രാപ്യമായ നക്ഷത്രങ്ങൾക്കു നേർക്കു കൈനീട്ടുന്നതിലേക്ക് ഞാൻ വഴി തെറ്റിപ്പോയി; അതൊരു പരാജയമായിരുന്നു; ഇനി ഞാൻ അതിലേക്കില്ല.



ഞാൻ ഇപ്പോൾ ചെയ്യുന്നത് ഒരു ഒലീവുതോട്ടമാണ്‌; മണ്ണിന്റെ മഞ്ഞയ്ക്കെതിരെ ആകാശത്തിന്റെ നരച്ച നിറം; മഞ്ഞനിറമായ ആകാശത്തിനൊപ്പം കടും ചുവപ്പായ ഇലകളും മണ്ണും; അല്ലെങ്കിൽ ചേടിനിറമുള്ള മണ്ണും പച്ചയും ഊതവും കലർന്ന ആകാശവും- ഈ ചേരുവകളുടെ പരിണതികളെയാണ്‌ ഞാൻ തേടുന്നത്. അതെ, മുമ്പു പറഞ്ഞ അമൂർത്തതകളെക്കാൾ ഇതൊക്കെയാണ്‌ ആകർഷകമായി എനിക്കു തോന്നുന്നത്.

(1889 നവംബർ 20ന്‌ എമിൽ ബർണാഡിനയച്ച കത്തിൽ നിന്ന്)


വാൻ ഗോഗിന്റെ ഏറ്റവും പ്രസിദ്ധമായ ചിത്രങ്ങളിലൊന്നാണ്‌ ‘ പൂവിടുന്ന ബദാം മരം.’ ചിത്രകാരനും അദ്ദേഹത്തിന്റെ ഏറ്റവുമടുത്ത കുടുംബാംഗങ്ങൾക്കും അത്രമേൽ പ്രിയപ്പെട്ടതാകയാൽ അത്രകണ്ട് ശ്രദ്ധേയവും. ഒരു വ്യക്തിയെ മാത്രം മുന്നിൽക്കണ്ട് വാൻ ഗോഗ് വരച്ച ചുരുക്കം ചിത്രങ്ങളിൽ ഒന്നാണിത്- ഇവിടെ അത് തന്റെ പ്രിയപ്പെട്ട അനുജൻ തിയോയ്ക്കു പിറന്ന ആൺകുട്ടിയും. തങ്ങളുടെ മകന്‌ ‘വിൻസെന്റ്’ എന്നു പേരു വിളിയ്ക്കാൻ തിയോയും ജോഹന്നയും തീരുമാനിച്ചപ്പോൾ വാൻ ഗോഗിന്റെ മനസ്സിനെ അതു വല്ലാതെ സ്പർശിച്ചു; തന്റെ പേരുകാരനായ ആ കുട്ടിയ്ക്ക് വാൻ ഗോഗിന്റെ ഉപഹാരമാണ്‌ ‘പൂവിടുന്ന ബദാം മരം.’ തന്റെ അനന്തരവനോടുള്ള മമതയുടെയെന്നപോലെ താൻ അത്രമേൽ ആദരിച്ചിരുന്ന ജാപ്പനീസ് കലയുടെ കൂടി സൃഷ്ടി.
“അവൻ കുട്ടിയ്ക്ക് എന്റെ പേരിടുന്നതിനു പകരം അച്ഛന്റെ പേരിടുന്നതായിരുന്നു എനിക്കിഷ്ടം; ഇനിയിപ്പോൾ പേരിടൽ നടന്നു കഴിഞ്ഞതിനാൽ ഞാൻ അവന്റെ കിടപ്പുമുറിയിൽ തൂക്കിയിടാനായി ഒരു ചിത്രം ചെയ്യാൻ തുടങ്ങി; നീലാകാശത്തിന്റെ പശ്ചാത്തലത്തിൽ വെളുത്ത പൂക്കളുമായി വലിയ ബദാം മരച്ചില്ലകൾ...”
(1890 ഫെബ്രുവരി 20ന്‌ അമ്മയ്ക്കെഴുതിയ കത്ത്)

“ഞാൻ ചെയ്തതിൽ വച്ചേറ്റവും മികച്ചതും, ക്ഷമയെടുത്തു ചെയ്തതും ഇതാണെന്നു പറയാം; മനശ്ശാന്തതയോടെ, ഉറച്ച കൈയോടെ...”
(1890 ഏപ്രിൽ 15ന്‌ തിയോക്കെഴുതിയത്)

“ബദാം പൂക്കൾ ചെയ്യുന്ന സമയത്ത് എനിക്കു നല്ല സുഖമില്ലായിരുന്നു. ജോലി ചെയ്യാൻ പറ്റിയിരുന്നെങ്കിൽ, നിനക്ക് ഇതിൽ നിന്നും മനസ്സിലാവും, മറ്റു പൂത്ത മരങ്ങളെയും ഞാൻ വരയ്ക്കുമായിരുന്നുവെന്ന്. പക്ഷേ എനിക്കു തീരെ ഭാഗ്യമുണ്ടായില്ല, മരങ്ങൾ പൂക്കുന്ന കാലം കഴിഞ്ഞുപോയിരിക്കുന്നു...”
(1890 ഏപ്രിൽ 30ന്‌ തിയോക്കെഴുതിയത്)

“ വലിയ താല്പര്യത്തോടെ വിൻസെന്റമ്മാമന്റെ ചിത്രങ്ങളും നോക്കിക്കിടക്കലാണ്‌ അവന്റെ പണി; അവന്റെ കട്ടിലിനു നേരേ മുകളിലുള്ള പൂത്ത മരത്തിന്റെ ചിത്രം പ്രത്യേകിച്ചും അവനെ വല്ലാതങ്ങു വശീകരിച്ചപോലെയാണ്‌...“
(ജോഹന്ന, തിയോയുടെ ഭാര്യ, 1890 മാർച്ച് 29ന്‌ വാൻ ഗോഗിനെഴുതിയത്)



മിക്ക മനുഷ്യരുടെയും കണ്ണിൽ ആരാണു ഞാൻ- ഗുണം പിടിയ്ക്കാത്തവൻ, തലയ്ക്കു തുമ്പു കെട്ടവൻ, അല്ലെങ്കിൽ സന്തോഷമെന്തെന്നറിയാത്തവൻ- സമൂഹത്തിൽ ഒരു സ്ഥാനവുമില്ലാത്ത, ഒരു സ്ഥാനവും മോഹിക്കേണ്ടാത്ത ഒരുത്തൻ, ചുരുക്കത്തിൽ താഴ്ന്നവരിലും താഴ്ന്നവൻ.
അങ്ങനെയായിക്കോട്ടെ- എന്നാലും അതിനി തികച്ചും ശരിയാണെങ്കിൽത്തന്നെ, എന്റെ സൃഷ്ടികൾ കൊണ്ട് എനിക്കു കാണിച്ചു കൊടുക്കണമെന്നുണ്ട്, അങ്ങനെയൊരു ഭ്രാന്തന്‌, ഒരു നിസ്സാരന്‌ തന്റെ ഹൃദയത്തിലെന്താണുള്ളതെന്ന്.

അതാണെന്റെ അഭിലാഷം; ദേഷ്യമല്ല, സ്നേഹമാണതിന്റെ അടിത്തറ; വികാരാവേശമല്ല, പ്രശാന്തതയാണ്‌ അതിന്റെ അടിത്തറ. പലപ്പോഴും എത്രയും കടുത്ത മനഃക്ളേശത്തിലാണു ഞാനെന്നതു ശരി തന്നെ, പക്ഷേ അപ്പോഴും എന്റെ മനസ്സിലുണ്ട്, പ്രശാന്തവും നിർമ്മലവുമായ ഒരു സംഗീതം. എത്ര ദരിദ്രമായ കുടിലാവട്ടെ, എത്ര വൃത്തികെട്ട മൂലയാവട്ടെ, എനിക്കു വരയ്ക്കാൻ, ചിത്രമാക്കാനുള്ളത് ഞാനവിടെ കണ്ടെത്തുന്നുണ്ട്.തടുക്കരുതാത്തൊരൂറ്റത്തോടെ എന്റെ മനസ്സ് അവയിലേക്കു പാഞ്ഞുചെല്ലുകയാണ്‌. സകല വിധത്തിലുള്ള ദുഷ്ടതയും ബുദ്ധിമോശവും മനുഷ്യർ എന്റെ മേൽ വച്ചുകെട്ടുന്നതു കാണുമ്പോൾ, പറയുന്നതു നീ വിശ്വസിക്കണം, ഞാൻ ചിലപ്പോൾ ഹൃദയം തുറന്നു ചിരിച്ചുപോവാറുണ്ട്. അവർ പറയുന്ന വിധത്തിൽ ഒരു തലനാരിഴയ്ക്കു പോലും അപരാധിയല്ല ഞാൻ- ഞാൻ, പ്രകൃതിയുടെ, പ്രവൃത്തിയുടെ, പഠനത്തിന്റെ, അതിലുമപരി മനുഷ്യരുടെ സ്നേഹിതൻ എന്നതല്ലാതെ മറ്റാരുമല്ലാത്ത ഞാൻ.

(1890 ജൂലൈ 29നാണ്‌ ഒരാത്മഹത്യാശ്രമത്തെത്തുടർന്ന് വാൻ ഗോഗ് 




നീലാകാശത്തിനു ചുവട്ടിൽ ഗോതമ്പുപാടം

“...മൂന്നു വലിയ കാൻവാസുകൾ ഞാൻ ചെയ്തു. മേഘാവൃതമായ ആകാശത്തിനു ചുവട്ടിൽ പരന്നുകിടക്കുന്ന വിശാലമായ ഗോതമ്പുപാടങ്ങൾ; വിഷാദവും അങ്ങേയറ്റത്തെ ഏകാകിതയും ആവിഷ്കരിക്കാനുള്ള ശ്രമത്തിൽ യാതൊന്നും എനിക്കു വിഘാതമായില്ല. എത്രയും വേഗം പാരീസിലെത്തി അവ നിന്നെ കാണിക്കണമെന്നാണ്‌ എന്റെ മോഹം; വാക്കുകൾ കൊണ്ട് എനിക്കു പറയാനാവാത്തത് അവ നിന്നോടു പറയും: നമ്മെ ബലപ്പെടുത്തുന്നതും നമുക്കാരോഗ്യം തരുന്നതുമായി ഗ്രാമങ്ങളിൽ എന്താണുള്ളതെന്ന്...”

(1890 ജൂലൈ 9ന്‌ വാൻ ഗോഗ് തിയോക്കെഴുതിയ കത്തിൽ നിന്ന്)




No comments: