Wednesday, March 31, 2010

കാഫ്ക-കത്തെഴുത്തിനെക്കുറിച്ച്‌

 

ഞാൻ നിങ്ങൾക്കൊരു കത്തയച്ചിട്ട്‌ ഏറെനാളുകൾ കഴിഞ്ഞിരിക്കുന്നല്ലോ, ഫ്രൗ മിലേന; ഒരു സംഭവം നടന്നതിന്റെ പേരിലല്ലായിരുന്നുവെങ്കിൽ ഇന്ന് ഈ കത്തുപോലും ഞാനയക്കുകയും ചെയ്യുമായിരുന്നില്ല. ശരിക്കു പറഞ്ഞാൽ, കത്തെഴുതാത്തതിന്റെ പേരിൽ ഇങ്ങനെയൊരു ക്ഷമാപണത്തിന്റെ ആവശ്യം തന്നെയില്ല; കത്തെഴുന്നത്‌ എനിക്കെത്ര വെറുപ്പുള്ള കാര്യമാണെന്ന് നിങ്ങൾക്കു നന്നായിട്ടറിയാവുന്നതാണല്ലോ. എന്റെ ജീവിതത്തിലെ സകല നിർഭാഗ്യങ്ങൾക്കും കാരണം- പരാതിപ്പെടുകയല്ല ഞാൻ, എല്ലാവർക്കും ഗുണപാഠമാകുന്ന ഒരഭിപ്രായം നടത്തുന്നുവെന്നേയുള്ളു- കത്തുകളോ, ഞാനെഴുതിയേക്കാവുന്ന കത്തുകളോ ആയിരുന്നു. മനുഷ്യർ ഇതേവരെ എന്നെ ചതിച്ചിട്ടില്ലെന്നു തന്നെ പറയാം, പക്ഷേ കത്തുകൾ എപ്പോഴുമെന്നെ ചതിക്കുകയാണ്‌- അക്കാര്യത്തിൽ അന്യരുടെ കത്തുകളെന്നോ, എന്റെ കത്തുകളെന്നോ ഉള്ള ഭേദമില്ലെന്നും പറയേണ്ടിയിരിക്കുന്നു. എന്റെ കാര്യത്തിൽ വിശേഷിച്ചുള്ളൊരു നിർഭാഗ്യം തന്നെയായിരുന്നു അത്‌; അതിനെക്കുറിച്ച്‌ ഞാനിനി അധികമൊന്നും പറയുന്നില്ല; പക്ഷേ ഇതൊരു പൊതുനടപ്പാണെന്നും പറയട്ടെ. കത്തെഴുതുക എന്നത്‌ അത്ര അനായാസമായ ഒരു സാധ്യതയാണെന്നു വന്നതോടെ- സൈദ്ധാന്തികമായി നോക്കുമ്പോൾ- ആത്മാക്കളുടെ ഭയാനകമായ ഒരപചയം ഈ ലോകത്തു കടന്നുവന്നിട്ടുണ്ടാവണം. യഥാർത്ഥത്തിലത്‌ പ്രേതങ്ങൾ തമ്മിലുള്ള ഒരിടപെടലത്രെ; കത്തു കിട്ടുന്നയാളിന്റെ പ്രേതവുമായിട്ടുമാത്രമല്ല, താനെഴുതുന്ന കത്തിന്റെ വരികൾക്കിടയിലൂടെ വളരുന്ന സ്വന്തം പ്രേതവുമായിട്ടുകൂടിയുള്ള ഒരിടപാട്‌; കത്തുകൾ തുടർച്ചയായിട്ടെഴുതുന്നയാളാണെങ്കിൽ അത്രയ്ക്കു കൃത്യവുമാണത്‌; ഇവിടെ ഓരോ കത്തും മറ്റൊരു കത്തിനെ സാധൂകരിക്കാനുണ്ടാവും, സാക്ഷ്യം നിൽക്കാനും മറ്റൊന്നുണ്ടാവും. ഒരു കത്തു വഴി മനുഷ്യർക്കു തമ്മിൽത്തമ്മിൽ ബന്ധപ്പെടാമെന്ന ആശയം എങ്ങനെയുണ്ടായോ ആവോ! അകലത്തുള്ള ഒരാളെക്കുറിച്ചു നിങ്ങൾക്കു ചിന്തിക്കാം; അടുത്തുള്ള ഒരാളാണെങ്കിൽ കടന്നുപിടിക്കുകയും ചെയ്യാം- മനുഷ്യന്റെ ബലം കൊണ്ട്‌ ഇതിനപ്പുറമൊന്നും സാധ്യമേയല്ല. കത്തെഴുതുക എന്നാൽ പ്രേതങ്ങൾക്കു മുന്നിൽ സ്വയം നഗ്നനാവുക എന്നാണർത്ഥം; അതിനായിത്തന്നെ ആർത്തി പിടിച്ചു കാത്തിരിക്കുകയുമാണവ. എഴുതിയയച്ച ചുംബനങ്ങൾ ഒരിക്കലും ലക്ഷ്യം കാണാറില്ല, വഴിയിൽ വച്ച് അവയെ കുടിച്ചുവറ്റിക്കുകയാണു പ്രേതങ്ങൾ. സമൃദ്ധമായ ആ തീറ്റയിന്മേലാണ്‌ അവ പെറ്റുപെരുകുന്നതും. മനുഷ്യരാശി അതു കണ്ടറിയുന്നുണ്ട്‌, അതിനെതിരെ പൊരുതുന്നുണ്ട്‌; മനുഷ്യർക്കിടയിലെ ആ പ്രേതസാന്നിദ്ധ്യത്തെ കഴിയുന്നത്ര നിർമ്മാർജ്ജനം ചെയ്യാനും, സ്വാഭാവികമായ ഒരിടപെടൽ, ആത്മശാന്തി,സൃഷ്ടിക്കാനുമായി അതു റയിൽവേ കണ്ടുപിടിച്ചിരിക്കുന്നു, മോട്ടോർക്കാറും വിമാനവും കണ്ടുപിടിച്ചിരിക്കുന്നു. പക്ഷേ അതു കൊണ്ടിനി പ്രയോജനമില്ല, കാരണം, തകർച്ചയുടെ വക്കത്തെത്തി നിൽക്കുമ്പോൾ കണ്ടെത്തിയ ഉപായങ്ങളാണവ. കൂടുതൽ കരളുറപ്പും ശേഷിയുമുള്ളതാണു മറുകക്ഷി; തപാലിനു ശേഷം അവർ ടെലഗ്രാഫ്‌ കണ്ടുപിടിച്ചു, ടെലഫോൺ കണ്ടുപിടിച്ചു, റേഡിയോഗ്രാഫ്‌ കണ്ടുപിടിച്ചു. പ്രേതങ്ങൾക്കു പട്ടിണി കിടക്കേണ്ടിവരില്ല, പക്ഷേ നമ്മൾ തുലഞ്ഞുപോകും.

 

Tuesday, March 30, 2010

മയക്കോവ്സ്കി-രണ്ടു കവിതകള്‍

നിനക്കാവുമോ

ഒരു കിണ്ണം ചായമെടുത്തു ഞാൻ
വിരസദിനത്തിന്റെ മുഖത്തു ചാമ്പി;
ഒരു പാത്രം മധുരപ്പാവിൽ
കടലിന്റെ കവിളെല്ലു ഞാൻ വരച്ചു;
ഒരു മീനിന്റെ തകരച്ചെതുമ്പലിൽ
പിറക്കാത്ത ചുണ്ടുകളുടെ
വിളികളും ഞാൻ കേട്ടു .
നിനക്കാവുമോ പക്ഷേ,
ഒരഴുക്കുചാൽ കുഴലാക്കി
ഒരു നിശാഗീതം വായിക്കാൻ?

(1913)

സ്ത്രീകളോടുള്ള മനോഭാവം

ഞങ്ങൾ പ്രണയികളോയെന്ന്
നിർണ്ണയിക്കേണ്ടതാ സായാഹ്നം-
ഇരുട്ടിന്റെ മറയത്താ-
ണാരും ഞങ്ങളെ കാണില്ല.
പരമാർത്ഥമാണു ഞാൻ പറയുന്നു,
അവൾക്കു മേൽ കുനിഞ്ഞുംകൊണ്ടൊ-
രച്ഛനെപ്പോലെ പറഞ്ഞു ഞാൻ:
ഒരു കിഴുക്കാംതൂക്കാണീ വികാര,മതിനാൽ
പിന്നിലേക്കു മാറിനിൽക്കൂ,
ഇനിയും പിന്നിലേക്കു മാറിനിൽക്കൂ.

(1920)

Monday, March 29, 2010

ബോദ്‌ലെയർ-വചനങ്ങൾ

File:Baudelaire 1844.jpg

*
ദൈവമില്ലെങ്കിൽക്കൂടി മതത്തിന്റെ പവിത്രതയോ ദിവ്യത്വമോ കുറയാൻ പോകുന്നില്ല.

*

എന്താണു കല? വ്യഭിചാരം.

*

ഗംഭീരനായ ഒരാളു തന്നെയാണീ പുരോഹിതൻ; ജനങ്ങളെക്കൊണ്ട്‌ അത്ഭുതങ്ങളിൽ വിശ്വസിപ്പിക്കാൻ അയാളെക്കൊണ്ടു കഴിയുന്നുണ്ടല്ലോ.

*
ഒരാൾ കിടപ്പിലാവുമ്പോൾ അയാൾ മരിക്കണേയെന്ന് സുഹൃത്തുക്കൾ രഹസ്യമായി ആഗ്രഹിക്കും; ചിലർക്ക്‌ അയാളുടെ ആരോഗ്യം തങ്ങളുടേതിനെക്കാൾ താഴ്‌ന്നതാണെന്നു തെളിയിക്കണം; മറ്റുള്ളവർക്ക്‌ ഒരാളുടെ പ്രാണവേദന മാറിനിന്നു പഠിക്കുകയും വേണം.

*
നമുക്കപരിചിതരായിരിക്കുന്നിടത്തോളം കാലമേ നാം സ്ത്രീകളെ പ്രണയിക്കുന്നുള്ളു.

*
ജപമാല ഒരു മാധ്യമമാണ്‌,ഒരു വാഹനം; എല്ലാവർക്കും പ്രാപ്യമായ പ്രാർത്ഥന.

*
ജീവിതത്തിൽ നമ്മെ ആകർഷിക്കുന്നതായി ഒന്നേയുള്ളു: ചൂതാട്ടം. പക്ഷേ ലാഭനഷ്ടങ്ങളുടെ കാര്യത്തിൽ ഉദാസീനരാണു നമ്മളെങ്കിലോ?

*
കുരുതിയിലൂടെ വിപ്ലവം അന്ധവിശ്വാസത്തെ അരക്കിട്ടുറപ്പിക്കുന്നു.

*
പുരോഗതിയിലുള്ള വിശ്വാസം അലസന്റെ വിശ്വാസപ്രമാണമാണ്‌. ഒരു വ്യക്തി താൻ ചെയ്യേണ്ട കാര്യം അയൽക്കാരെ ഏൽപ്പിക്കുകയാണത്‌.

വ്യക്തിയിലല്ലാതെ,വ്യക്തിയിലൂടെയല്ലാതെ ഒരു പുരോഗതിയും(യഥാർത്ഥപുരോഗതി, എന്നു പറഞ്ഞാൽ ധാർമ്മികപുരോഗതി) ഉണ്ടാകാൻ പോകുന്നില്ല.

പക്ഷേ ലോകം ഉണ്ടാക്കിയിരിക്കുന്നത്‌ ഒരുമിച്ചു ചിന്തിക്കാൻ,പറ്റമായി ചിന്തിക്കാൻ മാത്രം കഴിവുള്ളവരെക്കൊണ്ടാണ്‌.

*
ആദരവർഹിക്കുന്നതായി മൂന്നു ജന്മങ്ങളേയുള്ളു: പുരോഹിതൻ, പടയാളി, കവി. അറിയുക, കൊല്ലുക, സൃഷ്ടിക്കുക.

*
ഒരു പങ്കാളിയില്ലാതെ ചെയ്യാൻ പറ്റാത്ത കുറ്റമാണതെന്നതാണ്‌ പ്രേമത്തെ സംബന്ധിച്ച്‌ എന്നെ അലോസരപ്പെടുത്തുന്ന ഒരു കാര്യം.

*

മനുഷ്യന്റെ എല്ലാ ഇടപാടുകളിലുമെന്നപോലെ പ്രേമത്തിലും തൃപ്തികരമായ ഒരു ബന്ധമുണ്ടാകുന്നെങ്കിൽ അത്‌ ഒരു തെറ്റിദ്ധാരണയുടെ ഫലമായിട്ടേ ഉണ്ടാകുന്നുള്ളു. ആനദമെന്നാൽ ഈ തെറ്റിദ്ധാരണ തന്നെ. ഒരുത്തൻ വിളിച്ചുകൂവുന്നു: ഓ,യെന്റെ മാലാഖേ! പെണ്ണു കുറുകുന്നു: മാമാ,മാമാ! ആ കൊഞ്ഞകൾ കരുതുന്നതോ, തങ്ങളുടെ മനസ്സിലിരുപ്പ്‌ ഒരേപോലെയാണെന്നും. അവരെ വേർതിരിക്കുന്ന കടൽ അങ്ങനെതന്നെ നിലനിൽക്കുകയും ചെയ്യുന്നു.

*

ഒരു മനുഷ്യൻ കലകളിൽ എത്രത്തോളം മുഴുകുന്നുവോ അത്രത്തോളം അയാളുടെ ഭോഗാസ്കതിയും കുറയുന്നു. മൃഗവും ആത്മാവും തമ്മിലുള്ള വിടവ്‌ അധികമധികം വ്യക്തമായിവരുന്നു.

മനുഷ്യനിലെ മൃഗമാണ്‌ യഥാർത്ഥത്തിൽ ഊറ്റമുള്ളവൻ. ആൾക്കൂട്ടത്തിന്റെ കാവ്യാത്മകതയാണ്‌ ലൈംഗികത.

ഭോഗിക്കുക എന്നാൽ അന്യനൊരാളിൽ കടന്നുകയറുക എന്നാണ്‌; കലാകാരൻ ഒരിക്കലും തന്നിൽ നിന്നു പുറത്തേക്കു വരുന്നില്ല.

*
കച്ചവടക്കാരന്‌ സത്യസന്ധത പോലും ഊഹക്കച്ചവടത്തിന്റെ ഭാഗമാണ്‌.

*
ഓരോ മനുഷ്യനും നായകനായിട്ടുള്ള ആ ദുരന്തനാടകത്തിലെ പിരിയാത്ത തോഴനാണ്‌ ദൈവം.

*

സ്വാതന്ത്ര്യമെന്നാൽ പ്രലോഭനങ്ങളെ ചെറുക്കുകയല്ല, അതിനുള്ള സന്ദർഭങ്ങളെ ഒഴിവാക്കുകയാണ്‌.

*
അമൂർത്തമല്ലാത്തവയുടെ പേരിൽ കാണിക്കുന്ന അത്യുത്സാഹം ദൗർബല്യത്തിന്റെയും രോഗത്തിന്റെയും ലക്ഷണമാണ്‌.

*

ആമയോട്ടിയുടെ കട്ടിയുള്ള ചില തൊലികളുണ്ട്‌; ഒരവജ്ഞയും അവയ്ക്കു മേൽ ഏശില്ല.

*

പ്രചോദനത്തെ വിളിച്ചുവരുത്തുന്നത്‌ മനുഷ്യനായിരിക്കാം; പക്ഷേ അവൻ പറയുമ്പോഴൊക്കെയും അതു മടങ്ങിപ്പോകണമെന്നുമില്ല.

*

മമ്മിയാക്കിയ ആത്മാക്കളെ ഉണക്കിസൂക്ഷിക്കാനുള്ള ഉപ്പല്ലേ ഉദ്യോഗം?

*

സ്ത്രീയ്ക്ക്‌ തന്റെ ആത്മാവും ശരീരവും തമ്മിൽ വേർതിരിച്ചുകാണാൻ കഴിയില്ല. ഒരു മൃഗത്തെപ്പോലെ അവൾ കാര്യങ്ങളെ ലഘൂകരിച്ചുകളയുന്നു. അവൾക്ക്‌ ഒരു ശരീരമല്ലാതെ മറ്റൊന്നും ഇല്ലാത്തതാണതിനു കാരണമെന്ന് ഒരു ദോഷൈകദൃക്കു പറഞ്ഞുവെന്നും വരാം.

*

സ്വന്തം മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള ഒരു മഹാനാവുക, പുണ്യവാളനാവുക, അതാണു കാര്യം.

*

ഏകാന്തതയെക്കുറിച്ചുള്ള ഭീതി, സ്വന്തം അഹത്തെ അന്യമായൊരു മാംസത്തിൽ നഷ്ടമാക്കുക, അതിനെയാണു മനുഷ്യൻ സ്നേഹത്തിനായുള്ള ദാഹം എന്നു വലിയ വാക്കുകളിൽ വിസ്തരിക്കുന്നത്‌.

 

ബോദ്‌ലെയറുടെ Intimate Journals എന്ന പുസ്തകത്തിൽ നിന്ന് .

മയക്കോവ്സ്കി-ഞാൻ

File:Mayakovsky 1910.jpg


ചവിട്ടിമെതിച്ച പെരുവഴിയാ-
ണെന്റെയാത്മാ-
വതിൽ വക്രോക്തികൾ നെയ്യുന്നു
ഭ്രാന്തന്മാരുടെ ചുവടുകൾ.
നഗരങ്ങൾ കഴുവേറുമിടത്തേക്കു
പോകുന്നു ഞാൻ-
ഒരു മേഘത്തിന്റെ കൊലക്കുരുക്കിൽ
തണുത്തു പിടഞ്ഞുകിടക്കുന്നു
ഒരുകാലം മിന്നിത്തിളങ്ങിയ
ഗോപുരങ്ങളുടെ വെടിപ്പൻകഴുത്തുകൾ-
അവിടെയ്ക്കു പോകുന്നു ഞാൻ
കവലകളുടെ കുരിശ്ശിന്മേൽ തറഞ്ഞുകിടക്കുന്ന
പൊലീസുകാർക്കായി വിലപിക്കാൻ.

(1913)

Sunday, March 28, 2010

നെരൂദ-അനീതി

 

File:NO SUCH LUCK1870Punch.jpg

ഞാനാരെന്നു കണ്ടെത്തുന്നവൻ
താനാരെന്നും കണ്ടെത്തും,
എന്തിനെന്നും എവിടെയെന്നും കണ്ടെത്തും.
അനീതിയുടെ വ്യാപ്തികൾ
പണ്ടേ ഞാൻ കണ്ടറിഞ്ഞിരിക്കുന്നു.
വിശപ്പെന്നാൽ വിശപ്പെന്നു തന്നെയല്ല,
മനുഷ്യനെ അളക്കാനുള്ളൊരളവുമാണ്‌.
കാറ്റും തണുപ്പും അളവുകൾ തന്നെ.
അഭിമാനിയായ ഒരാൾ ഒരുനൂറു വിശപ്പുകൾ കടിച്ചമർത്തി,
പിന്നെ നിലംപറ്റി.
പെഡ്രോ മണ്ണിനടിയിലായത്‌
നൂറാമത്തെ മഞ്ഞുവീഴ്ചയ്ക്ക്‌.
ഒരു കാറ്റടിച്ചപ്പോഴേ പാവം കുടിൽ തറപറ്റി.
പിന്നെ ഞാൻ പഠിച്ചു,
ഗ്രാമും സെന്റീമീറ്ററും നാവും കരണ്ടിയും
ആർത്തിയുടെ അളവുകളാണെന്ന്;
ക്ലേശങ്ങൾ സഹിച്ച ഒരു മനുഷ്യൻ
വൈകാതെയൊരു കുഴിയിലേക്കു വീഴുന്നു,
സർവ്വതും മറക്കുകയും ചെയ്യുന്നു.
അത്രേയുള്ളു.
അതാണത്രേ അരങ്ങ്‌,
വരം,വെളിച്ചം, ജീവിതം.
വിശപ്പും തണുപ്പും സഹിയ്ക്കുക,
ചെരുപ്പില്ലാതെ നടക്കുക,
ജഡ്ജിയുടെ മുന്നിൽ, അന്യന്റെ മുന്നിൽ,
വാളോ പേനയോ കൈയിലെടുത്ത അന്യജീവിയുടെ മുന്നിൽ
പേടിച്ചുനിൽക്കുക,അതാണു സംഗതി;
കുഴിച്ചും മുറിച്ചും,
തുന്നിയും, അപ്പമുണ്ടാക്കിയും,
ഗോതമ്പു വിതയ്ച്ചും,
തടിയ്ക്കു വേണ്ടത്ര ആണികൾ അടിച്ചുകയറ്റിയും,
ഭൂമിയുടെ കുടലുകളിൽ തുരന്നുകേറി
വെടിയ്ക്കുന്ന കൽക്കരിയെ കണ്ണു കാണാതെ
വലിച്ചു പുറത്തിട്ടും,
പുഴകളും മലകളും കയറിയും,
കുതിരകളെ ഓടിച്ചും, കപ്പലോട്ടിയും,
ഓടു ചുട്ടും, ഗ്ലാസ്സൂതിയും,
പുതിയൊരു രാഷ്ട്രം സ്ഥാപിക്കും പോലെ,
കുല കുത്തിയ മുന്തിരിപ്പഴങ്ങൾ പോലെ,
തുണികൾ അലക്കിവിരിച്ചും
തൃപ്തിയടയാൻ മനുഷ്യൻ മനസ്സു വയ്ക്കുമ്പോൾ
അങ്ങനെ വരുന്നില്ല കാര്യങ്ങൾ.
കണ്ടെത്തുകയായിരുന്നു ഞാൻ
ദുരിതത്തിന്റെ നിയമങ്ങൾ,
ചോരക്കറ പറ്റിയ സ്വർണ്ണസിംഹാസനം,
സ്വാതന്ത്ര്യമെന്ന വ്യഭിചാരം,
മേലുടുപ്പില്ലാത്തൊരു ദേശം,
മുറിപ്പെട്ട, തളർന്ന ഹൃദയം,
പിന്നെ,ചരൽക്കല്ലുകൾ പോലെ വീഴുന്ന
മരിച്ചവരുടെ ശബ്ദങ്ങളും,
വരണ്ടും, കണ്ണീരില്ലാതെയും.
എന്റെ ജനതയ്ക്കു പറഞ്ഞിട്ടുള്ളതല്ല
ജീവിതമെന്നു ഞാൻ പഠിച്ചു,
അവർക്കു വിലക്കിയിരിക്കുന്നു ശവക്കുഴിയെന്നും:
എന്റെ ബാല്യം തീർന്നതങ്ങനെ.

 

 

image-http://commons.wikimedia.org/wiki/File:NO_SUCH_LUCK1870Punch.jpg

Saturday, March 27, 2010

ബോർഹസ്‌- - നരകം,I,32


File:Cerberus-Blake.jpeg

പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിൽ, ഉദയത്തിന്റെ പാതിവെളിച്ചം മുതൽ അസ്തമയത്തിന്റെ പാതിവെളിച്ചം വരെ ഒരു പുള്ളിപ്പുലിയുടെ കണ്ണുകൾ നോക്കിക്കിടക്കുകയായിരുന്നു, ചില തടിപ്പലകകൾ, ചില ഇരുമ്പഴികൾ, മാറിമാറിവരുന്ന ചില സ്ത്രീകളും പുരുഷന്മാരും, ശൂന്യമായൊരു ഭിത്തി, പിന്നെ കരിയിലകൾ വീണുകിടക്കുന്ന ഒരു കൽത്തൊട്ടിയും. അതിനറിയുമായിരുന്നില്ല, അറിയാനുള്ള ശേഷിയും അതിനുണ്ടായിരുന്നില്ല, താൻ ദാഹിച്ചത്‌ പ്രണയത്തിനും ക്രൂരതയ്ക്കും വേണ്ടിയാണെന്ന്, ഇറച്ചിത്തുണ്ടം കടിച്ചുകീറുന്നതിന്റെ പൊള്ളുന്ന സന്തോഷത്തിനാണെന്ന്, ഒരു പുള്ളിമാനിന്റെ ഗന്ധം പേറിവരുന്ന ഇളംകാറ്റിനാണെന്ന്; അതിനുള്ളിൽ എന്തോ കിടന്നു വീർപ്പുമുട്ടി, അതിനുള്ളിൽ എന്തോ ഒന്നു കുതറി; പിന്നെ സ്വപ്നത്തിൽ ദൈവം അതിനോടരുളി: നിന്റെ ജീവിതവും മരണവും ഈ തടവറയ്ക്കുള്ളിൽത്തന്നെ; ഞാനറിയുന്ന ഒരുവൻ ചില തവണ നിന്നെക്കാണുന്നതിനും, നിന്നെ ഓർമ്മവയ്ക്കുന്നതിനും, പ്രപഞ്ചത്തിന്റെ ഇഴയോട്ടത്തിൽ കൃത്യമായ സ്ഥാനമുള്ള ഒരു കവിതയിൽ നിന്റെ രൂപവും പ്രതീകവും നിവേശിപ്പിക്കുന്നതിനുമായിട്ടത്രേ അതിങ്ങനെയായി. നീ ബന്ധനം അനുഭവിക്കും, പക്ഷേ അതുവഴി ഒരു കവിതയ്ക്ക്‌ നീയൊരു പദം നൽകുകയും ചെയ്തിരിക്കും. സ്വപ്നത്തിൽ ദൈവം ആ ജന്തുവിന്റെ പ്രാകൃതബോധത്തെ ദീപ്തമാക്കി; ഹേതുക്കൾ ഉള്ളറിഞ്ഞ ആ മൃഗമാവട്ടെ, തന്റെ വിധിയ്ക്കു തന്നെ വിട്ടുകൊടുക്കുകയും ചെയ്തു. സ്വപ്നം തെളിഞ്ഞപ്പോൾപ്പക്ഷേ, ഒരുതരം ശാന്തി മാത്രമേ അതിനു തോന്നിയുള്ളു, തീവ്രമായൊരൊജ്ഞത; എന്തെന്നാൽ ഒരു കാട്ടുജന്തുവിന്റെ സാരള്യത്തിനെതിർനിൽക്കാവുന്നതല്ലല്ലോ പ്രപഞ്ചയന്ത്രത്തിന്റെ സങ്കീർണ്ണത.

File:Dante Luca.jpg

വർഷങ്ങൾക്കു ശേഷം റാവെന്നായിൽ മരണം കാത്തുകിടക്കുകയാണ്‌ ദാന്തേ, മറ്റേതു മനുഷ്യനെയും പോലെ ന്യായീകരണമേതുമില്ലാതെയും ഏകാകിയായും. ഒരു സ്വപ്നത്തിൽ ദൈവം അദ്ദേഹത്തിന്‌ തന്റെ ജീവിതത്തിന്റെയും കർമ്മത്തിന്റെയും നിഗൂഢമായ ഉദ്ദേശ്യം വെളിവാക്കിക്കൊടുത്തു; അങ്ങനെ ഒടുവിൽ ദാന്തേ വിസ്മയത്തോടെ അറിയുന്നു, താനാരാണെന്ന്, താനെന്താണെന്ന്; അനുഗ്രഹങ്ങളായിരുന്നു തന്റെ ജീവിതദുഃഖങ്ങളെന്ന്. ഉറക്കമുണർന്നപ്പോൾ അനന്തമായ എന്തോ ഒന്ന് തനിക്കു കൈവന്നതായും, പിന്നെയതു കൈവിട്ടുപോയതായും അദ്ദേഹത്തിനു തോന്നലുണ്ടായി എന്നാണു ശ്രുതി; ഇനിയൊരിക്കലും തനിക്കു തിരിച്ചുകിട്ടാത്തതും, ഒരു ദൂരവീക്ഷണം പോലും സാദ്ധ്യമല്ലാത്തതുമായ ഒന്ന്; എന്തെന്നാൽ, മനുഷ്യന്റെ സാരള്യത്തിനെതിർനിൽക്കാ വുന്നതല്ലല്ലോ പ്രപഞ്ചയന്ത്രത്തിന്റെ സങ്കീർണ്ണത.

_________________________________________________________________________________
image 1 by William Blake
image 2 by Luca Signorelli

Thursday, March 25, 2010

മയക്കോവ്സ്കി-എന്നെക്കുറിച്ച്‌ കുറേ വാക്കുകൾ

File:Majakovskij.face.jpg


കുഞ്ഞുങ്ങൾ മരിക്കുന്നതു കണ്ടുനിൽക്കാൻ എനിക്കിഷ്ടം.
നിങ്ങളും കണ്ടിട്ടില്ലേ, വിഷാദം പൂണ്ട ഉടലിനു പിന്നിൽ
ചിരിയുടെ വേലിയേറ്റത്തിന്റെ മങ്ങിയ തിരത്തള്ളൽ?
ഞാനോ, തെരുവുകളുടെ വായനമുറിയിൽ വ-
ച്ചെത്ര തവണ താളു മറിച്ചു നോക്കിയിരിക്കുന്നു
ശവപ്പെട്ടിയുടെ പുസ്തകം!
മഴനനഞ്ഞ വിരലുകളാൽ പാതിരാവെന്നെത്തൊട്ടു,
പൊളിഞ്ഞ വേലി മേൽത്തൊട്ടു.
മുണ്ഡനം ചെയ്ത കുംഭഗോപുരത്തിനു മേൽ
മഴ ചരലു വാരിയെറിയുമ്പോൾ
തലയ്ക്കു തുമ്പു കെട്ട ഭദ്രാസനപ്പള്ളി
ഒരു നൃത്തം വയ്ക്കുന്നു.
പൊന്നു പൂശിയ ചിത്രത്തിൽ നിന്ന്
ക്രിസ്തു ഓടിപ്പോകുന്നതു ഞാൻ കാണുന്നു,
കാറ്റിൽപ്പാറുന്ന അവന്റെ വസ്ത്രാഞ്ചലത്തിൽ
വിതുമ്പിക്കൊണ്ടുമ്മവയ്ക്കുന്നു കുഴഞ്ഞ ചെളി.
കൽക്കെട്ടു നോക്കി ഞാൻ ചീറി,
മാനത്തിന്റെ തുടുത്ത കവിളത്ത്‌
എന്റെ വാക്കിന്റെ കഠാരങ്ങൾ ചെന്നുകൊണ്ടു:
"ഹേ സൂര്യ!
എന്റെ പിതാവേ!
ഒന്നു കരുണ കാണിയ്ക്കണേ!
ഈ പീഡനമൊന്നു നിർത്തണേ!
എന്റെ ചോര നീ ചൊരിഞ്ഞതാണ്‌
വഴിയിലൊഴുകിപ്പരക്കുന്നു,
എന്റെ ആത്മാവാണ്‌
ഇപ്പോൾ കശാപ്പു ചെയ്ത ഒരു മേഘത്തിന്റെ തുണ്ടങ്ങൾ പോലെ
തുരുമ്പിച്ച മണിമേടക്കുരിശ്ശിനു മേൽ തൂങ്ങിക്കിടക്കുന്നു!
കാലമേ!
മുടന്തുന്ന ചിത്രകാരാ,
നീയെങ്കിലുമൊന്നു വരൂ,
ഈ ചപലമായ നൂറ്റാണ്ടിന്റെ കാൻവാസിൽ
എന്റെ മുഖമൊന്നു വരച്ചുചേർക്കൂ!
കാഴ്ച മങ്ങുന്നൊരുത്തന്റെ
മുഖത്തു ശേഷിച്ച ഒറ്റക്കണ്ണു പോലെ
ഏകനാണു ഞാൻ!"

നെരൂദ-പ്രായത്തിന്‌

 


File:Nature Clock.gif

എനിക്കു പ്രായത്തിൽ വിശ്വാസമില്ല.

എല്ലാ കിഴവന്മാരും
കണ്ണുകളിൽ
കൊണ്ടുനടക്കുന്നുണ്ട്‌
ഒരു കുട്ടിയെ,
കുട്ടികൾ
ചിലനേരം
നമ്മെ നിരീക്ഷിക്കുന്നതോ
ജ്ഞാനവൃദ്ധന്മാരുടെ കണ്ണുകളോടെ.

ജീവിതത്തെ
നാമളക്കേണ്ടത്‌
മീറ്ററിലോ,കിലോമീറ്ററിലോ,
മാസങ്ങളിലോ?
നിങ്ങൾ പിറന്ന നാളെത്രയകലെ?
ഇനിയുമെത്രകാലമലയണം നിങ്ങൾ
ഭൂമിയ്ക്കു മുകളിലെ നടപ്പു നിർത്തി
അതിനടിയിൽ ചെന്നുകിടന്നൊന്നു വിശ്രമിക്കാൻ?

ഊറ്റം,നന്മ,ബലം,
രോഷം,പ്രണയം,കനിവ്‌
ഒക്കെയെടുത്തു പെരുമാറിയ
സ്ത്രീകൾ,പുരുഷന്മാർ,
അസലായി ജീവിച്ചു പുഷ്പിച്ചവർ,
ഇന്ദ്രിയസുഖങ്ങളിൽ കായ്ച്ചവർ,
മറ്റൊന്നായ കാലയളവു കൊ-
ണ്ടളക്കരുതവരെ നാം,
ഒരു പുഷ്പം,സൗരപ്പക്ഷി,
ലോഹച്ചിറകാണെന്നു പറഞ്ഞോളൂ
അവരുടെ ജീവിതം,
എന്നാലുമളവിൽപ്പിടിക്കരുതവരെ നാം.

കാലമേ,
മനുഷ്യജീവിതത്തിൽ നീണ്ടുകിടക്കുന്നു
കൊലുമ്പൻ ഞെട്ടിനറ്റത്തൊരു പൂവ്‌,
ലോഹം,പക്ഷി,
പൂക്കളും തെളിനീരും പതിഞ്ഞ വെയിലും കൊ-
ണ്ടതവനെ കുളിപ്പിക്കുന്നു.
ശവക്കോടിയല്ല,
പാതയത്രേ നീ,
വായുവിന്റെ പടി വച്ച
നിർമ്മലമായൊരു ഗോവണി,
ലോകമെങ്ങും
വസന്തങ്ങളരുമയോടെ പുതുക്കുന്ന
ഉടയാട.

ഇനി,
കാലമേ,
നിന്നെ ചുരുട്ടിയെടുക്കുന്നു ഞാൻ,
എന്റെ ചൂണ്ടപ്പെട്ടിയിൽ നിക്ഷേപിക്കുന്നു നിന്നെ,
എന്നിട്ടിറങ്ങിപ്പോകുന്നു ഞാൻ
നിന്റെ ചൂണ്ടച്ചരടു കൊണ്ട്‌
പ്രഭാതമത്സ്യങ്ങളെ പിടിയ്ക്കാൻ.

 

 

image-http://commons.wikimedia.org/wiki/File:Nature_Clock.gif

Tuesday, March 23, 2010

നെരൂദ- മരണമടുത്തെന്നു കരുതി ഞാൻ...



മരണമടുത്തെന്നു കരുതി ഞാൻ, തണുപ്പെന്നെ വന്നുതൊട്ടു,
ജീവിതത്തിൽ നിന്നെനിക്കു ശേഷിച്ചതു നീയെന്നും ഞാനറിഞ്ഞു:
നിന്റെ ചുണ്ടുകളായിരുന്നു ഭൂമിയിലെനിക്കു രാത്രിയും പകലും ,
എന്റെ ചുംബനങ്ങൾ സ്ഥാപിച്ച രാഷ്ട്രമായിരുന്നു നിന്റെ ചർമ്മം.

ആ മുഹൂർത്തത്തിലൊക്കെയും നിലച്ചു -പുസ്തകങ്ങൾ, സൗഹൃദം,
ആർത്തിപിടിച്ചു നാം സ്വരുക്കൂട്ടിയ നിധികൾ,
നീയും ഞാനുമൊരായുസ്സു കൊണ്ടു  കെട്ടിപ്പൊക്കിയ ചില്ലുമാളിക:
എല്ലാമെല്ലാം കൊഴിഞ്ഞു,, നിന്റെ കണ്ണുകൾ മാത്രം ശേഷിച്ചു.

നമുക്കായുസ്സുള്ള കാലം, അഥവാ ജീവിതം നമ്മെയലട്ടുന്ന കാലം,
ഉരുണ്ടുകൂടുന്ന പല തിരകളിലുയർന്നൊരു തിര മാത്രമാണു പ്രണയം;
എന്നാൽ ഹാ, മരണം വന്നു വാതിലിൽ മുട്ടുമ്പോൾ,

അത്രയുമഭാവത്തെ നികത്താൻ നിന്റെ കടാക്ഷമേയുള്ളൂ,
ശൂന്യതയെ തടുത്തു നിർത്താൻ  നിന്റെ വെളിച്ചമേയുള്ളൂ,
നിഴലുകളെ പുറത്തിട്ടടയ്ക്കാൻ നിന്റെ പ്രണയമേയുള്ളൂ.

പ്രണയഗീതകം-90

Monday, March 22, 2010

ബോദ്‌ലെയർ-ഗദ്യകവിതകൾക്ക്‌ ഒരാമുഖം


പ്രിയസ്നേഹിതാ, ഞാനൊരു ചെറിയ പുസ്തകം അങ്ങോട്ടയക്കുന്നു; അതിനു തലയും വാലുമില്ലെന്ന് ആരും പറയാൻ പോകുന്നില്ല, കാരണം അതിലുള്ളതൊക്കെ ഒരേസമയം തലയും വാലുമാണ്‌- ഒന്നിനൊന്നും മാറിമാറിയും. ഇങ്ങനെയൊരേർപ്പാടു കൊണ്ട്‌ നമുക്കെല്ലാമുണ്ടാവുന്ന ഗുണത്തെക്കുറിച്ചൊന്നാലോചിച്ചുനോക്കൂ:എനിക്ക്, നിങ്ങൾക്ക്, വായനക്കാരനും. എവിടെവച്ചുവേണമെങ്കിലും നമുക്കു മുറിയ്ക്കാം-എനിക്കെന്റെ ദിവാസ്വപ്നം, നിങ്ങൾക്കീ കൈയെഴുത്തുപ്രതി, വായനക്കാരന്‌ അയാളുടെ വായനയും! ക്ഷുദ്രമായ ഒരു ഇതിവൃത്തത്തിന്റെ അന്തമറ്റ ചരടിൽ അക്ഷമനായ വായനക്കാരനെ ഞാൻ കെട്ടിയിടുന്നതേയില്ല. ഒരു കശേരു ഇളക്കിമാറ്റൂ, കുടിലമായ ഈ ഭ്രമകൽപനയുടെ ഇരുപാതികളും സുഖമായി ഒന്നുചേരും. എണ്ണമറ്റ കഷണങ്ങളായി അതിനെ വെട്ടിനുറുക്കിക്കോളൂ, ഒരോന്നിനും ജീവൻ വയ്ക്കുന്നതും നിങ്ങൾക്കു കാണാം. നിങ്ങളെ പ്രീതിപ്പെടുത്താനും വിനോദിപ്പിക്കാനും വേണ്ട ഓജസ്സ്‌ ഇതിലെ ചില തുണ്ടങ്ങൾക്കുണ്ടെന്ന വിശ്വാസത്തോടെ ഈ മുഴുവൻസർപ്പത്തെ ഞാൻ നിങ്ങൾക്കു സമർപ്പിക്കുന്നു.

എനിക്കു ചെറിയൊരു കുമ്പസാരം നടത്താനുമുണ്ട്‌. ഒരിരുപതാമത്തെ തവണയാവണം, അലോഷ്യസ്‌ ബർട്രാന്റിന്റെ പ്രസിദ്ധമായ രാത്രിയിലെ ഗസ്പാർഡ്‌ (എനിക്കും നിങ്ങൾക്കും നമ്മുടെ ചില സുഹൃത്തുക്കൾക്കും മാത്രം പരിചയമുള്ള ഒരു പുസ്തകത്തെ പ്രസിദ്ധം എന്നു വിളിക്കുന്നതിൽ എന്താണു തരക്കേട്‌?) മറിച്ചുനോക്കുന്നതിനിടയിൽ എനിക്കൊരു ചിന്ത പോയി: എന്തുകൊണ്ട്‌ അങ്ങനെയൊന്ന് എനിക്കും പരീക്ഷിച്ചുകൂടാ? അത്രയും ചിത്രോപമമായ പൗരാണികജീവിതത്തെ ആവിഷ്കരിക്കാൻ അദ്ദേഹം സ്വീകരിച്ച രീതിയിൽ എനിക്കും എന്തുകൊണ്ട്‌ ആധുനികജീവിതത്തെ, കൃത്യമായി പറഞ്ഞാൽ കൂടുതൽ  ആധുനികവും അമൂർത്തവുമായ ഒരു ജീവിതത്തെ വരച്ചിട്ടുകൂടാ? 

മോഹങ്ങൾ കുതികൊണ്ടിരുന്ന നാളുകളിൽ കാവ്യാത്മകമായ ഗദ്യം എന്ന അത്ഭുതത്തെ സ്വപ്നം കാണാത്തവരായി നമ്മളിൽ  ഒരാളെങ്കിലുമുണ്ടോ?വൃത്തമോ താളമോ ഇല്ലാതെതന്നെ സംഗീതാത്മകമായത്‌, പേലവവും പരുഷവുമാകുന്നത്‌- ആത്മാവിന്റെ കരണങ്ങൾക്കൊത്തുപോകുന്ന രീതിയിൽ, ദിവാസ്വപ്നത്തിന്റെ ദോലനങ്ങൾക്കനുരൂപമായി, ബോധത്തിന്റെ ഗതിഭേദങ്ങൾക്കൊപ്പിച്ച്‌? 

ഇങ്ങനെയൊരാദർശം എന്നെ വിടാതെ പിടികൂടാൻ കാരണം പ്രധാനമായും വൻനഗരങ്ങളുമായി എനിക്കുള്ള നിരന്തരസമ്പർക്കമാണ്‌, അവയിലെ അനന്തമായ സന്ധിബന്ധങ്ങളാണ്‌. അല്ല സ്നേഹിതാ, നിങ്ങളും ഒരിക്കൽ ഇങ്ങനെയൊരു പ്രലോഭനത്തിനടിപ്പെട്ടുപോയതല്ല്ലേ, ഒരു ചില്ലുകച്ചവടക്കാരന്റെ പരുഷമായ കൂക്കിവിളികളെ ഒരു ഗാനമായി പരാവർത്തനം ചെയ്യാൻ? ആ കൂക്കിവിളി തെരുവിലെ കനത്ത മൂടൽമഞ്ഞിലൂടെ മട്ടുപ്പാവുകളിലേക്കു പറത്തിവിടുന്ന വിഷാദധ്വനികളെ കാവ്യാത്മകമായ ഒരു ഗദ്യത്തിൽ ആവിഷ്കരിക്കാൻ?

പക്ഷേ, സത്യം പറയട്ടെ, എന്റെ അസൂയ എനിക്കു ഭാഗ്യം ചെയ്തില്ല. എഴുതിത്തുടങ്ങിയതിൽപ്പിന്നെ എനിക്കു ബോധ്യമായി, നിഗൂഢവും ഉജ്ജ്വലവുമായ എന്റെ മാതൃകയിൽ നിന്ന് എത്രയോ അകലെയാണു ഞാൻ എന്നു മാത്രമല്ല, തീർത്തും വ്യത്യസ്തമായ ഒന്നാണ്‌ (അതിനെ അങ്ങനെ വിളിയ്ക്കാമെങ്കിൽ) ഞാൻ സൃഷ്ടിക്കുന്നതെന്നും; മറ്റാർക്കായാലും അഭിമാനം കൊള്ളാവുന്ന ഒരാകസ്മികത; പക്ഷേ, താൻ ലക്ഷ്യം വച്ചതു കൃത്യമായി നേടിയെടുക്കുന്നതിലാണ്‌ കവിയുടെ അന്തസ്സു കിടക്കുന്നതെന്നു വിശ്വസിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം അത്രയ്ക്കൊരവമാനവും.

സ്നേഹത്തോടെ,

സി.ബി.

File:Baudelaire signatur.jpg

 

______________________________________________________________________________________________________________

ബോദ്‌ലേറുടെ  20 ഗദ്യകവിതകൾ ആദ്യമായി പ്രസിദ്ധീകരിക്കുന്നത്‌ സ്നേഹിതനായ അഴ്സേൻ ഹൗസ്സായെ Arsene Houssaye(1815-1895)പത്രാധിപരായിരുന്ന ലാ പ്രസ്സെയിലാണ്‌. അദ്ദേഹത്തിനയച്ച ഈ കത്ത്‌ പിൽക്കാലത്ത്‌ ഗദ്യകവിതകൾക്കുള്ള ഒരാമുഖമെന്ന രീതിയിൽ ഉൾപ്പെടുത്തിപ്പോരുന്നു.

Aloysius Bertrand (1807-1841)- അദ്ദേഹത്തിൻ്റെ മരണം കഴിഞ്ഞ് ഒരു കൊല്ലത്തിനു ശേഷമാണ് Gaspard de la nuit എന്ന ഗദ്യകവിതാസമാഹാരം പുറത്തുവരുന്നത്. ആ പുസ്തകം ബോദ്‌ലേറെ പ്രചോദിപ്പിച്ചിരിക്കാമെങ്കിലും രണ്ടും വളരെ വ്യത്യസ്തമാണ്. ബെർട്രാൻഡിൻ്റെ ഭാവുകത്വം മദ്ധ്യകാലകാല്പനികതയുടേതായിരുന്നു, ബോദ്‌ലേറുടേതാകട്ടെ, ആധുനികതയുടേതും.

ഹൗസ്സായേയുടെ 'ചില്ലുപണിക്കാരൻ്റെ ഗാനം' തൻ്റെ ഭാര്യയേയും കുട്ടികളേയും പോറ്റാൻ പാടുപെടുന്ന തൊഴിലാളിയോടുള്ള ഐക്യദാർഢ്യത്തിൻ്റെ പ്രകാശനമായിരുന്നു; എന്നാൽ ബോദ്‌ലേറുടെ 'ചില്ലുപണിക്കാരൻ' അങ്ങനെയുള്ള അതിഭാവുകത്വത്തിൻ്റെ തിരസ്കാരമായിരുന്നു.

നെരൂദ- എനിയ്ക്കാർത്തി നിന്റെ ചുണ്ടുകൾക്കായി ...





എനിക്കു കൊതി  നിന്റെ ചുണ്ടുകൾക്കായി , നിന്റെയൊച്ചക്കായി, നിന്റെ മുടിക്കായി.
വിശന്നു നാവിറങ്ങി തെരുവുകളിൽ  ഞാനിര തേടുന്നു.
അപ്പം കൊണ്ടെനിയ്ക്കു പോരാ, ഉദയമെന്നെത്തടയുന്നു,
പകലാകെ ഞാൻ നായാടുന്നു നിന്റെ ചുവടുകളുടെ ദ്രവതാളത്തെ.

എനിക്കു വിശക്കുന്നു  നിന്റെ മിനുസഹാസത്തിനായി,
രുഷ്ടവർണ്ണം ചേർന്ന നിന്റെ ഗോതമ്പുമണിക്കൈകൾക്കായി,
നിന്റെ വിരൽനഖങ്ങളുടെ വിവർണ്ണരത്നങ്ങൾക്കായി;
എനിക്കു തിന്നണം ഒരു ബദാംകായ പോലെ നിന്റെ ചർമ്മം.

എനിക്കു രുചിക്കണം നിന്റെ മുഗ്ധമേനിയിൽ പാളുന്ന വെയിൽനാളം,
നിന്നുദ്ധതമുഖവും അതിലധികാരമാളുന്ന നാസികയും,
എനിക്കു തിന്നണം നിന്റെ കണ്ണിമകളിൽ മിന്നിമറയുന്ന നിഴലിനെ.

വിശന്നുപൊരിഞ്ഞും സന്ധ്യ മണത്തും ഞാൻ പരതിനടക്കുന്നു,
നിന്നെ നായാടാൻ, നിന്റെ പൊള്ളുന്ന ചങ്കിനെ നായാടാൻ, 
കീറ്റാറ്റ്റൂവേയുടെ വിജനതയിലൊരു പ്യൂമ യെപ്പോലെ.


(പ്രണയഗീതകം - 11)


Quitratue - തെക്കൻ ചിലിയിൽ അഗ്നിപർവതങ്ങൾ നിറഞ്ഞ മലമ്പ്രദേശം; നെരൂദയുടെ യൌവനം ഇവിടെയായിരുന്നു.

Sunday, March 21, 2010

നെരൂദ-തേടിപ്പോയവൻ

 

File:Francisco de Goya, Desastre de la Guerra (Disasters of War).JPG

ശത്രുദേശത്തു വിട്ടുപോയതു വീണ്ടെടുക്കാൻ
ഒരുനാൾ പുറപ്പെട്ടുപോയി ഞാൻ:
തെരുവുകളവർ അടച്ചുകളഞ്ഞു,
മുഖത്തു കൊട്ടിയടച്ചു വാതിലുകൾ;
തീയും വെള്ളവും കൊണ്ട്‌
അവരെന്നെ നേരിട്ടു.
എന്റെമേലവർ മലമെടുത്തെറിഞ്ഞു.
സ്വപ്നത്തിൽ പൊട്ടിപ്പോയ കിനാക്കളേ
എനിക്കു വേണ്ടു:
ചില്ലു കൊണ്ടൊരു കുതിര,
പൊട്ടിപ്പോയ ഒരു വാച്ച്‌.

ആർക്കുമറിയേണ്ട
എന്റെ ദുർഭഗജാതകം,
എന്റെ കേവലനിസ്സംഗത.

സ്ത്രീകളോടു വ്യർത്ഥവാദം ചെയ്തു ഞാൻ,
കക്കാൻ വന്നവനല്ല ഞാൻ,
നിങ്ങളുടെ മുത്തശ്ശിമാരെ കൊല്ലാനുമല്ല;
ഒരു പെട്ടിക്കുള്ളിൽ നിന്നു ഞാൻ പുറത്തുവരുമ്പോൾ,
പുകക്കുഴൽ വഴി ഞാനിറങ്ങിവരുമ്പോൾ
വലിയ വായിലേ അവർ നിലവിളിച്ചു.

എന്നിട്ടുമെത്ര പകലുകളിൽ,
പേമഴ പെയ്യുന്ന രാത്രികളിൽ
തേടിത്തേടി നടന്നു ഞാൻ.
സ്നേഹമില്ലാത്ത മാളികകളിൽ
കൂരയൂർന്നും വേലി നൂണും
രഹസ്യത്തിൽ കടന്നു ഞാൻ,
കംബളങ്ങളിലൊളിച്ചു ഞാൻ,
മറവിയോടു പോരടിക്കുകയായിരുന്നു ഞാൻ.

എനിക്കായില്ല തേടിപ്പോയതിനെ കണ്ടെത്താൻ.

ആരുടെ പക്കലുമില്ല എന്റെ കുതിര,
എന്റെ പ്രണയങ്ങൾ,
എണ്ണം തെറ്റിയ ചുംബനങ്ങൾക്കൊപ്പം
എന്റെയോമനയുടെ അരക്കെട്ടിൽ
എനിക്കു നഷ്ടമായ റോജാപ്പൂ.

അവരെന്നെ തടവിലിട്ടു,
അവരെന്നെ പീഡിപ്പിച്ചു,
അവരെന്നെ തെറ്റിദ്ധരിച്ചു,
പേരുകേൾപ്പിച്ച പോക്കിരിയായി
അവർക്കു ഞാൻ.
ഇന്നെന്റെ നിഴലിനെത്തേടിയോടലില്ല ഞാൻ,
ആരെയും പോലെ സാമാന്യനുമായി ഞാൻ.
എന്നാലുമോർക്കാറുണ്ടിന്നും ഞാൻ,
എന്റെ പ്രിയം, എനിക്കു നഷ്ടമായത്‌:
ഒരിലച്ചാർത്തിതാ തുറക്കുന്നു,
ഓരോരോ ഇലയായി,
ഒടുവിൽ നിഷ്പന്ദയാവുന്നു നീ-
നഗ്നയും.

മാർക്കോ ഡെനെവി-ഈച്ചകളുടെ ദൈവം


File:Fliegenglas-1.jpg

ഈച്ചകൾ തങ്ങൾക്കൊരു ദൈവത്തെ ഭാവന ചെയ്തു. അതും ഒരീച്ചയായിരുന്നു. ഈച്ചകളുടെ ദൈവം ഈച്ച തന്നെയായിരുന്നു, ചിലനേരം പച്ച, ചിലനേരം കറുത്തു പൊൻനിറത്തിൽ, ചിലനേരം നല്ല ചെമപ്പ്‌, ചിലനേരം വെളുത്തത്‌, ഇനിയും ചിലപ്പോൾ മാന്തളിർനിറം, ദുർജ്ഞേയനായ ഒരീച്ച, സുന്ദരനായ ഒരീച്ച, വിലക്ഷണനായ ഒരീച്ച, ഭീഷണനായ ഒരീച്ച, കരുണാമയനായ ഒരീച്ച, പ്രതികാരബുദ്ധിയായ ഒരീച്ച, നീതിമാനായ ഒരീച്ച, നിത്യയൗവനം കാക്കുന്ന ഒരീച്ച, എന്നാലും എന്നെന്നും ഒരീച്ച. ചിലർ അതിന്റെ വലുപ്പം ഒരു കാളക്കൂറ്റന്റേതെന്നു പറഞ്ഞുപൊലിപ്പിച്ചു. ചിലർ പറഞ്ഞു, കണ്ണിനു കാണാൻ കൂടിയില്ലാത്തത്ര ചെറുതാണവനെന്ന്. ചില മതങ്ങളിൽ അവനു ചിറകുകളില്ല (അവനു പറക്കാൻ ചിറകുകൾ വേണ്ടെന്നും അവർ വാദിച്ചു), മറ്റു ചില മതങ്ങളിൽ അവന്റെ ചിറകുകൾ അനന്തവിസ്തൃതവുമായിരുന്നു. കൊമ്പുകൾ പോലത്തെ തുമ്പികൾ ഉണ്ടവനെന്ന് ഇവിടെയൊരിടത്തു പറയുന്നുണ്ട്‌; ശിരസ്സു മൂടുന്ന കണ്ണുകളുണ്ടെന്ന് ഇനിയൊരിടത്തും പറയുന്നു. നിരന്തരം മർമ്മരം പൊഴിക്കുന്നവനാണു ചിലർക്കവൻ; ചിലർക്കവൻ നിത്യമൂകനും; എന്നാൽക്കൂടി തന്റെ സൃഷ്ടികളുമായി നിത്യസമ്പർക്കത്തിലുമാണവൻ. ഈച്ചകൾ മരിക്കുംകാലത്ത്‌ അവൻ അവരെ സ്വർഗ്ഗത്തിലേക്കെടുക്കുന്നുവെന്ന കാര്യത്തിൽ ആർക്കും സംശയമേതുമില്ല. സ്വർഗ്ഗമെന്നാൽ ഒരു തുണ്ടം ചീഞ്ഞ മാംസമത്രെ; നാറുന്നതും പുഴുത്തതും ഈച്ചകളുടെ പരേതാത്മാക്കൾ അനന്തകാലം തിന്നാലും തീരാത്തതുമാണത്‌. വന്നുപൊതിയുന്ന ഈച്ചപ്പറ്റത്തിനടിയിൽ സ്വർഗ്ഗീയമായ ആ എച്ചിൽക്കഷണം നിരന്തരം സ്വയം പ്രവൃദ്ധമായിക്കൊണ്ടേയിരിക്കും. നല്ലവരായ ഈച്ചകളുടെ കാര്യമാണു പറഞ്ഞത്‌. ഈച്ചകളിൽ കെട്ടവരുമുണ്ടല്ലോ; അവർക്കായി ഒരു നരകവുമുണ്ട്‌. പതിതരായ ഈച്ചകൾക്കു പറഞ്ഞിട്ടുള്ള ആ നരകത്തിൽ മലമില്ല, മാലിന്യമില്ല, കുപ്പയില്ല, നാറ്റമില്ല, ഒന്നിന്റെയും ഒന്നുമില്ല; വൃത്തി കൊണ്ടു വെട്ടിത്തിളങ്ങുന്നതും, തെളിഞ്ഞ പ്രകാശം കൊണ്ടു ദീപ്തവുമായ ഒരിടം; മറ്റു വാക്കുകളിൽ പറഞ്ഞാൽ ദൈവസാന്നിദ്ധ്യമില്ലാത്ത ഒരിടം.
_______________________________________________________________________________________________________________
മാർക്കോ ഡെനെവി(1922-1997)- അർജന്റീനക്കാരനായ സ്പാനിഷ്‌ എഴുത്തുകാരൻ
image from wikimedia commons

ജാക്‌ പ്രവെർ-ഓമനേ,നിനക്കായി


എന്റെയോമനേ, നിനക്കായി
പക്ഷിച്ചന്തയിൽ പോയി ഞാൻ
ഒരു കിളിയെ വാങ്ങിവന്നു.
എന്റെയോമനേ, നിനക്കായി
പൂച്ചന്തയിൽ പോയി ഞാൻ
പൂവൊന്നു വാങ്ങിവന്നു.
എന്റെയോമനേ, നിനക്കായി
ആക്രിച്ചന്തയിൽ പോയി ഞാൻ
ഒരു തുടൽ, കനത്ത തുടൽ വാങ്ങിവന്നു.
എന്റെയോമനേ, നിനക്കായി
അടിമച്ചന്തയിൽ പോയി ഞാൻ-
അവിടെത്തിരഞ്ഞു നിന്നെ ഞാൻ,
എങ്ങും കണ്ടില്ല നിന്നെ ഞാൻ.

Friday, March 19, 2010

ബോർഹസ്‌- - മരണവും കോമ്പസും


File:Cretan-labyrinth-square.svg

എറിക്‌ ലോൺറോട്ടിന്റെ സാഹസിയായ നിശിതബുദ്ധിയെ കുഴക്കിയ നിരവധി പ്രശ്നങ്ങളുണ്ടായിട്ടുണ്ടെങ്കിലും, അവയിലൊക്കെ വച്ചേറ്റവും വിചിത്രമായത്‌-കണക്കൊപ്പിച്ച രീതിയിൽ അത്ര വിചിത്രമായത്‌, എന്നു വേണമെങ്കിൽ പറയാം-ട്രീസ്റ്റി-ലെ-റോയ്‌ വില്ലായിൽ വച്ച്‌, യൂക്കാലിപ്റ്റസ്‌ മരങ്ങളുടെ അവിച്ഛിന്നഗന്ധത്തിനിടയിൽ കലാശിച്ചതും കൃത്യമായ ഇടവേള വച്ചു നടന്നതുമായ ആ കൊലപാതകങ്ങളുടെ പരമ്പര തന്നെയായിരുന്നു. അവസാനത്തെ കൊല തടയാൻ എറിക്‌ ലോൺറോട്ടിനു കഴിഞ്ഞില്ല എന്നതു സത്യം തന്നെ, എന്നാൽ അദ്ദേഹം അതു മുൻകൂട്ടിക്കണ്ടിരുന്നുവെന്നതു നിസ്തർക്കമത്രെ. അതുപോലെതന്നെ, യാർമോലിൻസ്കിയെ കൊന്ന ദുർഭഗനായ കൊലയാളി ഇന്നയാളാണെന്നൂഹിക്കാനും അദ്ദേഹത്തിനു കഴിയാതെപോയി. പക്ഷേ, ദുഷ്ടമായ ആ സംഭവപരമ്പരയുടെ നിഗൂഢമായ ഘടനയും, അതിൽ ഡാൻഡി ഷാർലക്‌ എന്നിരട്ടപ്പേരുള്ള റെഡ്‌ ഷാർലക്‌ വഹിച്ചിരിക്കാവുന്ന പങ്കും അദ്ദേഹം മുൻകൂട്ടി കണ്ടിരുന്നതു തന്നെയാണ്‌. ഈ അക്രമി(തന്റെ തരക്കാരായ മറ്റു പലരെയും പോലെ)സ്വന്തം അഭിമാനത്തെപ്പിടിച്ച്‌ ആണയിട്ടിരുന്നതാണ്‌, എറിക്‌ ലോൺറോട്ടിനെ വീഴ്ത്തുമെന്ന്; ഈ ഭീഷണി കേട്ട്‌ അദ്ദേഹം പക്ഷേ വിരണ്ടുപോയില്ല. താനൊരു തർക്കബുദ്ധിയാണെന്നാണ്‌ ലോൺറോട്ട്‌ സ്വയം കരുതിപ്പോന്നത്‌; ആഗസ്റ്റ്‌ ഡ്യൂപിനെപ്പോലെ ഒരാൾ; എന്നാൽ ഒരു സാഹസികന്റേതായ ചിലത്‌ അദ്ദേഹത്തിലുണ്ടായിരുന്നു, ഒരു ചൂതാട്ടക്കാരന്റെയും.

ആദ്യത്തെ കൊല നടന്നത്‌ ഹോട്ടൽ ദു നോർദ്ദിൽ വച്ചാണ്‌-വെള്ളത്തിനു പൂഴിയുടെ നിറമായ അഴിമുഖത്തിനഭിമുഖമായി ഉയർന്നുനിൽക്കുന്ന ആ പ്രിസത്തിൽ വച്ച്‌. ആ എടുപ്പിലേക്ക്‌(അതിൽ ഒരാശുപത്രിയുടെ വെള്ളഭിത്തികളും, ജയിലുകളുടെ നമ്പരിട്ട മുറികളും,ആകെക്കൂടി ഒരു വേശ്യാലയത്തിന്റെ പടുതിയും ഒത്തുചേരുന്നുവെന്നത്‌ കുപ്രസിദ്ധമത്രെ)ഡിസംബർ മൂന്നാം തീയതി റബ്ബി യാർമോലിൻസ്കി എത്തിച്ചേർന്നു: വെള്ളാരങ്കണ്ണുള്ള ഒരു നരച്ച താടിക്കാരൻ, മൂന്നാമതു താൽമൂദ്‌ കോൺഗ്രസ്സിലേക്ക്‌ പൊഡോൾസ്കിൽ നിന്നുള്ള പ്രതിനിധി.

ഹോട്ടൽ ദു നോർദ്ദ്‌ അദ്ദേഹത്തിനിഷ്ടമായോ ഇല്ലയോ എന്നത്‌ നാമറിയാനേ പോകുന്നില്ല; കാർപ്പേത്യൻ മലനിരകളിലെ മൂന്നു കൊല്ലത്തെ യുദ്ധവും, മൂവായിരം കൊല്ലത്തെ നരഹത്യകളും പീഡനവും അതിജീവിക്കാൻ തന്നെ പ്രാപ്തനാക്കിയ അതേ പ്രാചീനസഹനത്തോടെ ഇതിനെയും കൈക്കൊള്ളുകയായിരുന്നു അദ്ദേഹം. R എന്ന നിലയിലെ ഒരു മുറിയാണ്‌ അദ്ദേഹത്തിനു നൽകിയത്‌, ഗലീലിയിലെ ടെട്രാർക്ക്‌-ആഡംബരസമന്വിതം തന്നെ-താമസിച്ചിരുന്ന സ്യൂട്ടിനെതിരെയുള്ള ഒരു മുറി.

യാർമോലിൻസ്കി അത്താഴം കഴിഞ്ഞിട്ട്‌ തന്റെ നിരവധി പുസ്തകങ്ങളും അൽപം ചില വസ്ത്രങ്ങളും ഭിത്തിയലമാരയിൽ അടുക്കിവച്ചു; പിന്നെ, പരിചയമില്ലാത്ത ആ നഗരം ഒന്നു ചുറ്റിക്കാണണമെന്നുണ്ടായിരുന്നുവെങ്കിലും അത്‌ അടുത്ത ദിവസത്തേക്കു മാറ്റിവച്ചിട്ട്‌ പാതിരാത്രിയാകും മുമ്പേ അദ്ദേഹം വിളക്കണച്ച്‌ ഉറങ്ങാൻ കിടന്നു. ( അടുത്ത മുറിയിൽ കിടപ്പുണ്ടായിരുന്ന ടെട്രാർക്കിന്റെ ഡ്രൈവർ ബോധിപ്പിച്ചതാണിത്‌.) ഡിസംബർ നാലാം തീയതി രാവിലെ പതിനൊന്നരയ്ക്ക്‌ യിദ്ദിഷ്‌ ത്‌സീറ്റംഗിലെ ഒരു റിപ്പോർട്ടർ യാർമോലിൻസ്കിയെ ഫോണിൽ വിളിച്ചു, പക്ഷേ ഡോ. യാർമോലിൻസ്കി ഫോണെടുത്തില്ല. പിന്നെ മുറിയിൽ അദ്ദേഹത്തെ കണ്ടെത്തുമ്പോൾ നിലത്തു വീണുകിടക്കുകയാണദ്ദേഹം; മുഖത്തിന്റെ നിറം പകർന്നുകഴിഞ്ഞിരുന്നു; പഴയ മട്ടിൽ കൈയില്ലാത്ത വലിയൊരു മേലങ്കി മാത്രമേ ദേഹത്തുണ്ടായിരുന്നുള്ളു. ഹാളിലേക്കുള്ള വാതിലിനടുത്താണ്‌ അദ്ദേഹം കിടന്നിരുന്നത്‌; കത്തി കൊണ്ട്‌ ആഞ്ഞുകുത്തിയത്‌ നെഞ്ചു പിളർന്നിരുന്നു. രണ്ടു മണിക്കൂർ കഴിഞ്ഞ്‌ അതേ മുറിയിൽ വച്ച്‌ പത്രക്കാരുടെയും ഫോട്ടോഗ്രാഫർമാരുടെയും പോലീസുകാരുടെയും തിരക്കിനിടയിൽ ഇൻസ്പെക്ടർ ട്രെവിറാനസും ലോൺറോട്ടും ശാന്തരായി വിഷയം ചർച്ച ചെയ്തു.
'നാമിവിടെ മൂന്നു കാലുള്ള പൂച്ചയെ തിരഞ്ഞ്‌ സമയം പാഴാക്കണമെന്നില്ല,' ധാർഷ്ട്യം തോന്നിക്കുന്ന ഒരു ചുരുട്ടു വീശിക്കൊണ്ട്‌ ട്രെവിറാനസ്‌ പറ്യുകയായിരുന്നു. 'ഗലീലിയിലെ ടെട്രാർക്കിന്റെ കൈവശമാണ്‌ ലോകത്തെ ഏറ്റവും മികച്ച ഇന്ദ്രനീലക്കല്ലുകളുള്ളതെന്ന് സകലർക്കുമറിയാം. അതു മോഷ്ടിക്കാനിറങ്ങിയ ഏതോ ഒരുത്തൻ വഴി പിശകി ഇതിനകത്തു കയറിപ്പോയി. ശബ്ദം കേട്ട്‌ യാർമോലിൻസ്കി ഉണർന്നു. കള്ളന്‌ അയാളെ കൊല്ലേണ്ടതായും വന്നു.-എങ്ങനെയുണ്ട്‌?'
'സാധ്യമാണ്‌, പക്ഷേ അത്ര താത്പര്യമുണർത്തുന്നതായില്ല,' ലോൺറോട്ട്‌ പറഞ്ഞു. 'നിങ്ങൾ പറഞ്ഞേക്കും താത്പര്യമുണർത്തേണ്ട ഒരു ബാധ്യതയും യാഥാർത്ഥ്യത്തിനില്ലെന്ന്. അതിനെന്റെ മറുപടി യാഥാർത്ഥ്യം ആ ബാധ്യത വിഗണിച്ചേക്കാമെങ്കിലും നാം അതു ചെയ്തുകൂടാ എന്നായിരിക്കും. നിങ്ങളുടെ പക്ഷത്തിൽ യാദൃച്ഛികതയ്ക്കു വലിയൊരു പങ്കു കാണുന്നു. ഇവിടെ മരിച്ചുകിടക്കുന്നത്‌ ഒരു ദൈവശാസ്ത്രപണ്ഡിതനാണ്‌. ഞാൻ ഇഷ്ടപ്പെടുക തികച്ചും ദൈവശാസ്ത്രപരമായ ഒരു വിശദീകരണമായിരിക്കും; അല്ലാതെ സങ്കൽപ്പത്തിലുള്ള ഏതോ രത്നമോഷ്ടാവിന്റെ സാങ്കൽപ്പികമായ ഭാഗ്യക്കേടുകളല്ല.'

ട്രെവിറാനസിന്റെ മുഖം ഇരുണ്ടു.

'എനിക്ക്‌ നിങ്ങൾ ഈ പറയുന്ന ദൈവശാസ്ത്രപരമായ വിശദീകരണത്തിലൊന്നും വലിയ താത്പര്യമില്ല,' അയാൾ രസക്ഷയത്തോടെ പറഞ്ഞു,'എന്റെ താത്പര്യം അജ്ഞാതനായ ഈ കക്ഷിയെ കൊല ചെയ്തയാളെ പിടികൂടുക എന്നതു മാത്രമാണ്‌.'

'അത്രയ്ക്കജ്ഞാതനൊന്നുമല്ല,' ലോൺറോട്ട്‌ തിരുത്തി. 'ഇതാ, അദ്ദേഹത്തിന്റെ സമ്പൂർണ്ണകൃതികൾ.' ഭിത്തിയലമാരയിൽ അടുക്കിവച്ചിരുന്ന ഒരുകൂട്ടം നെടുങ്കൻ പുസ്തകങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി: കബാലായുടെ സമർത്ഥനം; റോബർട്ട്‌ ഫ്ലഡ്ഡിന്റെ തത്വശാസ്ത്രത്തെക്കുറിച്ച്‌ ഒരു പഠനം; സെഫർ യെത്‌സീരായുടെ ഒരു പദാനുപദവിവർത്തനം; ബാൽ ഷെം-ഒരു ജീവചരിത്രം; ഹസീദുകളുടെ ചരിത്രം; ടെട്രഗ്രമാറ്റണെക്കുറിച്ച്‌(ജർമ്മനിൽ) ഒരു പ്രബന്ധം; പെന്റാറ്റ്യൂക്കിലെ ദൈവനാമങ്ങളെക്കുറിച്ച്‌ മറ്റൊരു പ്രബന്ധം. ഇൻസ്പെക്ടർ അവയെ ഭീതിയോടെ, ഒരുതരം അറപ്പോടെതന്നെയെന്നു പറയാം, തുറിച്ചുനോക്കി. എന്നിട്ടയാൾ പൊട്ടിച്ചിരിച്ചു.
 
'ഞാനൊരു പാവം കൃസ്ത്യാനി,' അയാൾ പറഞ്ഞു. 'നിങ്ങൾ വേണമെങ്കിൽ അതൊക്കെ കെട്ടിയെടുത്തു വീട്ടിൽ കൊണ്ടുപൊയ്ക്കോളൂ; ജൂതന്മാരുടെ അന്ധവിശ്വാസവും കൊണ്ടിരിക്കാൻ എനിക്കു നേരമില്ല.'

'ഈ കൊലപാതകം ജൂതന്മാരുടെ അന്ധവിശ്വാസത്തിന്റെ ചരിത്രത്തിൽ പെടുന്നതാണെന്നും വരാം,' ലോൺറോട്ട്‌ പിറുപിറുത്തു.

'ക്രിസ്തുമതത്തെപ്പോലെ,' യിദ്ദിഷ്‌ ത്‌സീറ്റംഗിന്റെ പത്രാധിപർ കൂട്ടിച്ചേർക്കാൻ ധൈര്യം കാണിച്ചു; ഈയാൾ വെള്ളെഴുത്തുകാരനും, വളരെ ലജ്ജാലുവും, നിരീശ്വരവാദിയുമായിരുന്നു.
ആരും അയാളെ ശ്രദ്ധിക്കാൻ പോയില്ല. ഒരു പോലീസുകാരൻ യാർമോലിൻസ്കിയുടെ കൊച്ചുടൈപ്പുറൈറ്ററിൽ കണ്ടെത്തിയ ഒരു കടലാസ്സുതാളിൽ മുഴുമിക്കാതെ കിടന്ന ഒരു വാക്യമുണ്ടായിരുന്നു:

നാമത്തിന്റെ ആദ്യത്തെ അക്ഷരം എഴുതിക്കഴിഞ്ഞു.

ലോൺറോട്ട്‌ പുഞ്ചിരി വന്നതടക്കി. ഒരു നിമിഷം കൊണ്ട്‌ പുസ്തകപ്രേമിയും ഹീബ്രു പണ്ഡിതനുമായി മാറിയ അദ്ദേഹം പരേതന്റെ പുസ്തകങ്ങൾ അടുക്കിക്കെട്ടി തന്റെ മുറിയിലെത്തിക്കാൻ ഏർപ്പാടു ചെയ്തു. കേസന്വേഷണം പാടേ വിഗണിച്ചിട്ട്‌ അദ്ദേഹം അവ വായിച്ചു പഠിക്കാൻ തുടങ്ങി. ഒരു റോയൽ ഒക്റ്റാവോ പുസ്തകം അദ്ദേഹത്തിന്‌ ഭക്തന്മാർ എന്ന മതസമൂഹത്തിന്റെ സ്ഥാപകനായ ഇസ്രായേൽ ബാൽ ഷെം തോവിന്റെ ഉപദേശങ്ങൾ വെളിവാക്കിക്കൊടുത്തു; മറ്റൊരു ഗ്രന്ഥത്തിൽ നിന്ന് ദൈവത്തിന്റെ അവാച്യനാമമായ ടെട്രാഗ്രമാറ്റണിന്റെ മാന്ത്രികതയും ഭീഷണതയുമറിഞ്ഞു; മൂന്നാമതൊന്നിൽ നിന്ന്, ദൈവത്തിന്‌ ഒരു ഗുപ്തനാമമുള്ളതായും,അതിൽ (മാസിഡോണിയായിലെ അലെക്സാണ്ഡറുടെ കൈവശമുണ്ടായിരുന്നതായി പേഴ്സ്യക്കാർ പറയുന്ന സ്ഫടികഗോളത്തിലെന്നപോലെ) ദൈവത്തിന്റെ ഒമ്പതാമത്തെ ഭാവമായ അനശ്വരത-അതായത്‌ ത്രികാലങ്ങളിൽ ഗർഭിതമായിരിക്കുന്ന സർവ്വചരാചരങ്ങളെക്കുറിച്ചുമുള്ള അപരോക്ഷജ്ഞാനം- സംക്ഷിപ്തമായിരിക്കുന്നുവെന്നുമുള്ള ആശയം പഠിച്ചു. ദൈവനാമങ്ങൾ തൊണ്ണൂറ്റൊമ്പതെന്നാണു പാരമ്പര്യം; വികലമായ ഈ ഗൂഢസംഖ്യയ്ക്കു വിശദീകരണമായി ഹീബ്രുപണ്ഡിതന്മാർ മുന്നോട്ടുവയ്ക്കുന്നത്‌ ഇരട്ടസംഖ്യകളുടെ പേരിലുള്ള മിസ്റ്റിൿഭയത്തെയാണ്‌; അതേസമയം അദൃഷ്ടമായ ആ പദം നൂറാമതൊരു നാമമാണെന്ന് ഹസീദുകൾ വാദിക്കുന്നു-ദൈവത്തിന്റെ നൂറാമത്തെ നാമം,കേവലനാമം.

ലോൺറോട്ട്‌ ഈവിധം പഠനത്തിൽ മുഴുകിയിരിക്കുന്ന കാലത്താണ്‌, യിദ്ദിഷ്‌ ത്‌സീറ്റംഗിന്റെ പത്രാധിപർ ഒരു ദിവസം അദ്ദേഹത്തെ കാണാനെത്തി. ആ കൊലപാതകത്തെക്കുറിച്ചു സംസാരിക്കാനാണ്‌ അയാൾ ചെന്നത്‌; ലോൺറോട്ട്‌ പക്ഷേ, സംസാരിക്കാൻ തുടങ്ങിയത്‌ ദൈവത്തിന്റെ നിരവധിനാമങ്ങളെക്കുറിച്ചായിരുന്നു. അടുത്ത ദിവസം മൂന്നുകോളത്തിൽ പത്രക്കാരനെഴുതി, ചീഫ്‌ ഡിറ്റകറ്റീവ്‌ എറിക്‌ ലോൺറോട്ട്‌ കൊലയാളിയുടെ പേരു കണ്ടെത്താനായി ദൈവനാമങ്ങളെക്കുറിച്ചു പഠിക്കുകയാണെന്ന്. പത്രക്കാരുടെ ലഘൂകരണങ്ങൾ പരിചയമായിരുന്ന ലോൺറോട്ടിന്‌ അത്ഭുതം തോന്നിയില്ല. ആരെക്കൊണ്ടും ഏതു പുസ്തകവും വാങ്ങിപ്പിക്കാമെന്നു കണ്ടെത്തിയ ഒരു പുസ്തകക്കച്ചവടക്കാരനാവട്ടെ, യാർമോലിൻസ്കിയുടെ ഹസീദുകളുടെ ചരിത്രത്തിന്റെ ഒരു വില കുറഞ്ഞ പതിപ്പ്‌ അടിച്ചിറക്കി വിലപ്പനയ്ക്കു വയ്ക്കുകയും ചെയ്തുകഴിഞ്ഞിരുന്നു.

രണ്ടാമത്തെ കൊല നടക്കുന്നത്‌ ജനുവരി മൂന്നാം തീയതി രാത്രി നഗരത്തിന്റെ പടിഞ്ഞാറൻ പ്രാന്തപ്രദേശത്ത്‌ തീരെ നിർജ്ജനവും നിശ്ശൂന്യവുമായ ഒരിടത്തുവച്ചാണ്‌. പുലർച്ചയോടടുപ്പിച്ച്‌ ഏകാന്തമായ ആ പ്രദേശത്തുകൂടി കുതിരപ്പുറത്തു റോന്തു ചുറ്റുകയായിരുന്ന ഒരു പൊലീസുകാരൻ പഴയൊരു പെയിന്റുകമ്പനിയുടെ പടിക്കൽ പോഞ്ചോ ധരിച്ച ഒരാൾ മലർന്നടിച്ചു കിടക്കുന്നതു കണ്ടു. കത്തി കൊണ്ടാഞ്ഞു കുത്തിയത്‌ നെഞ്ചു പിളർന്നിരുന്നു; കല്ലിച്ച മുഖം ചോര കൊണ്ടു മുഖാവരണമണിഞ്ഞപോലെ കാണപ്പെട്ടു. ചുമരിന്മേൽ, പെയിന്റുകടകൾക്കു പതിവുള്ള ഡൈമൺരൂപങ്ങൾക്കിടയിൽ ചില വാക്കുകൾ ചോക്കു കൊണ്ടു കോറിയിട്ടിരുന്നു. പൊലീസുകാരൻ അതു കൂട്ടിവായിച്ചു...അന്നു വൈകിട്ട്‌ ട്രെവിറാനസും ലോൺറോട്ടും കൊല നടന്ന വിദൂരരംഗത്തേക്കു തിരിച്ചു. അവരുടെ കാറിനിരുപുറവ്‌ഉമായി തട്ടിമറിഞ്ഞുകിടന്ന നഗരത്തിന്റെ ചിഹ്നങ്ങൾ അവസാനിച്ചു; ആകാശം വിസ്തൃതമായിവന്നു; ഇഷ്ടികച്ചൂളകൾക്കും അങ്ങിങ്ങു കണ്ട പോപ്ലാർ മരങ്ങൾക്കുമിടയിൽ വീടുകൾ അഗണ്യമായി. അവർ ദുരിതം പിടിച്ച ആ ലക്ഷ്യസ്ഥാനത്തെത്തി-ഒരു മുടുക്കുവഴി; അതിന്റെ കൈയാലകൾക്ക്‌ അസ്തമയത്തിന്റെ ധാരാളിത്തം. മരിച്ചയാളെ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു; ദാനിയൽ സൈമൺ അസെവെദോ ആയിരുന്നു അത്‌. നഗരത്തിന്റെ വടക്കൻ പ്രാന്തങ്ങളിൽ ഒരുവിധം പേരെടുത്തവൻ; കാലിതെളിപ്പുകാരനിൽ നിന്ന് ബൂത്തുപിടുത്തക്കാരനായി ഉയർന്ന ഈയാൾ പിൽക്കാലം മോഷ്ടാവും പോലീസുകാരുടെ ചാരനുമായി തരം താണിരുന്നു. ( ആ മരണം അയാൾക്കു ചേർന്നതു തന്നെയെന്നു പറയണം: കത്തി കൊണ്ടു കളിയ്ക്കുമെങ്കിലും തോക്കു പിടിക്കാനറിയാത്ത ചട്ടമ്പികളുടെ തലമുറയിലെ അവസാനത്തെ കണ്ണിയാണല്ലോ അയാൾ.)ഭിത്തിയിൽ ചോക്കു കൊണ്ടെഴുതിയിരുന്നത്‌ ഇതാണ്‌:

നാമത്തിന്റെ രണ്ടാമത്തെ അക്ഷരം എഴുതിക്കഴിഞ്ഞു.

മൂന്നാമത്തെ കൊല നടന്നത്‌ ഫെബ്രുവരി മൂന്നാം തീയതി രാത്രിയിലായിരുന്നു. ഒരു മണിയടിക്കുന്നതിനൽപ്പം മുമ്പ്‌ ഇൻസ്പെക്ടർ ട്രെവിറാനസിന്റെ ഓഫീസിലേക്ക്‌ ഒരു ഫോൺ വന്നു. ഏതോ വലിയ രഹസ്യം പുറത്തുവിടുകയാണെന്ന ഭാവത്തിൽ തൊണ്ട കനത്ത ഒരു പുരുഷശബ്ദം സംസാരിച്ചു; തന്റെ പേര്‌ ഗിൻത്‌സ്ബർഗ്‌(അതോ ഗിൻസ്ബെർഗോ)എന്നാണെന്നും, ന്യായമായ പ്രതിഫലം തരാമെങ്കിൽ യാർമോലിൻസ്കിയുടെയും അസെവെദോയുടെയും ഇരട്ടബലിയെ ചൂഴ്‌ന്നുനിൽക്കുന്ന നിഗൂഢതയിലേക്കു വെളിച്ചം വീശാൻ താൻ തയ്യാറാണെന്നും അയാൾ പറഞ്ഞു. അപ്പോഴേക്കും ചൂളമടികളുടെയും തകരപ്പീപ്പികളുടെയും കാതടപ്പിക്കുന്ന ഒച്ചപ്പാടിൽ സംസാരിക്കുന്നയാളിന്റെ ശബ്ദം മുങ്ങിപ്പോകുന്നു. അതോടെ ഫോൺ നിശ്ശബ്ദമാവുകയും ചെയ്യുന്നു. സംഗതി ഒരു ചെണ്ടകൊട്ടിക്കലാവാനുള്ള സാധ്യത വിഗണിക്കാതെതന്നെ (കാർണിവൽ കൊണ്ടുപിടിച്ചു നടക്കുന്ന സമയമായിരുന്നല്ലോ) ട്രെവിറാനസ്‌ അന്വേഷണം നടത്തി ഫോൺ വന്നത്‌ റൂ ഡി ടൗലണിൽ നാവികർ പതിവുകാരായ ലിവർപൂൾ ഹൗസ്‌ എന്ന മദ്യക്കടയിൽ നിന്നാണെന്നു മനസ്സിലാക്കി; കോസ്മോരമയും, കാപ്പിക്കടയും, വേശ്യാലയവും, വേദപുസ്തകക്കടയും തൊട്ടുരുമ്മി നിൽക്കുന്ന ഒരു തെരുവാണ്‌ ഈ റൂ ഡി ടൗലൺ. ട്രെവിറാനസ്‌ കടയുടമസ്ഥനെ തിരിച്ചുവിളിച്ചു- മാനസാന്തരപ്പെട്ട ഒരു കുറ്റവാളിയായിരുന്നു ബ്ലായ്ക്ക്‌ ഫിന്നെഗൻ എന്നു പേരുള്ള ഈ അയർലണ്ടുകാരൻ; മാന്യതയുടെ കാര്യത്തിൽ ഉത്കണ്ഠപ്പെടുന്നയാളെന്നല്ല, അതൊരെടുക്കാച്ചുമടായി തലയിലേറ്റി നടക്കുന്നയാളെന്നു തന്നെ പറയണം. ഫോൺ ഒടുവിൽ ഉപയോഗിച്ചത്‌ തന്റെ മുറിയിൽ വാടകയ്ക്കു താമസിക്കുന്ന ഒരു ഗ്രൈഫിയസ്‌ ആണെന്നും, അയാൾ അൽപം മുമ്പേ ചില സ്നേഹിതരുമൊത്ത്‌ പുറത്തേക്കിറങ്ങിയിട്ടേയുള്ളുവെന്നും അയാൾ പറഞ്ഞു. ട്രെവിറാനസ്‌ അപ്പോൾത്തന്നെ ലിവർപൂൾ ഹൗസിലേക്കു പുറപ്പെട്ടു. അവിടെവച്ച്‌ കടയുടമ ബോധിപ്പിച്ചതാണിത്‌:

എട്ടു ദിവസം മുമ്പ്‌ ഗ്രൈഫിയസ്‌ എന്നൊരാൾ ബാറിനു തൊട്ടു മുകളിലുള്ള ഒരു മുറി വാടകയ്ക്കെടുത്തിരുന്നു; എല്ലു തെഴുത്ത മുഖവും പുകഞ്ഞ താടിയും മുഷിഞ്ഞു കറുത്ത സൂട്ടുമായി ഒരു രൂപം. ഫിന്നെഗൻ കനത്ത വാടകയാണു ചോദിച്ചതെങ്കിലും (അയാൾ ആ മുറി എന്തിനാണ്‌ ഉപയോഗപ്പെടുത്തിയിരുന്നതെന്നൂഹിക്കാൻ ട്രെവിറാനസിന്‌ പ്രയാസമുണ്ടായില്ല) ഗ്രൈഫിയസ്‌ അപ്പോൾത്തന്നെ അത്രയും കൊടുത്ത്‌ മുറി വാടകയ്ക്കെടുത്തു. അയാൾ പുറത്തേക്കിറങ്ങാറുതന്നെയില്ലായിരുന്നു; ആഹാരമൊക്കെ മുറിയിൽ വരുത്തിക്കഴിക്കുകയായിരുന്നു. വാസ്തവം പറഞ്ഞാൽ ബാറിൽ അയാളുടെ മുഖം കണ്ടിട്ടുതന്നെയില്ല. സംഭവം നടന്ന അന്നു രാത്രി അയാൾ ഫിന്നെഗാന്റെ ഓഫീസിലെ ഫോൺ ഉപയോഗിക്കാനായി താഴേക്കിറങ്ങിവന്നിരുന്നു. ഈ സമയത്ത്‌ വെളിയിൽ ഒരു ഇരട്ടക്കുതിരവണ്ടി വന്നുനിന്നു. വണ്ടിക്കാരൻ സീറ്റിൽത്തന്നെ ഇരുന്നതേയുള്ളു. അയാൾ ഒരു കരടിമുഖം വച്ചുകെട്ടിയിരുന്നതായി കടയിലിരുന്ന ചില പതിവുകാർ ഓർക്കുന്നുണ്ട്‌. ഹാർലെക്വിൻ വേഷം ധരിച്ച രണ്ടുപേർ വണ്ടിയിൽ നിന്നിറങ്ങി; രണ്ടുപേർക്കും ഉയരം കഷ്ടിയായിരുന്നു; ഇരുവരും നന്നായി കുടിച്ചിട്ടുമുണ്ടായിരുന്നു. ഉച്ചത്തിൽ പീപ്പികളുമൂതിക്കൊണ്ട്‌ അവർ ഫിന്നെഗാന്റെ ഓഫീസിൽ ഇടിച്ചുകയറി ഗ്രൈഫിയസിനെ പൂണ്ടടക്കം പിടിച്ചു. അയാൾക്ക്‌ അവരെ പരിചയമുള്ളപോലെ തോന്നിയെങ്കിലും അയാളുടെ പ്രതികരണം തണുപ്പൻമട്ടിലായിരുന്നു. മൂന്നുപേരും തമ്മിൽ ചുരുക്കമായിട്ടെന്തോ യിദ്ദിഷിൽ സംസാരിച്ചു-അയാൾ പതിഞ്ഞ കനത്ത ശബ്ദത്തിൽ, അവർ ചെവി തുളയ്ക്കുന്ന ഒച്ചയിലും- പിന്നെ അവർ കോണി കയറി അയാളുടെ മുറിയിലേക്കു പോയി; കാൽ മണിക്കൂറിനകം അവർ ഇറങ്ങിവന്നു; മൂവരും വലിയ സന്തോഷത്തിലായിരുന്നു; കാലുറയ്ക്കാതെ നടന്ന ഗ്രൈഫിയസും മറ്റിരുവരെയും പോലെ നന്നായി കുടിച്ചിരുന്നതായി കാണപ്പെട്ടു. പൊയ്മുഖം വച്ച ആ കോമാളിവേഷക്കാർക്കു നടുവിൽ തല നീരാതെ അയാൾ നടന്നു. (കുള്ളന്മാരുടെ വേഷത്തിൽ ചുവപ്പും മഞ്ഞയും പച്ചയും നിറത്തിലുള്ള ഡൈമൺ രൂപങ്ങളുണ്ടായിരുന്നതായി ബാറിലിരുന്ന ഒരു സ്ത്രീ ഓർക്കുന്നുണ്ട്‌.) രണ്ടുതവണ അയാൾ തടഞ്ഞുവീഴാൻ പോയി; രണ്ടുതവണ കോംആളികൾ അയാളെ നേരേ പിടിച്ചുനിർത്തി. പിന്നെ മൂന്നുപേരും വണ്ടിയിൽ കയറി ചതുരാകൃതിയിൽ വെള്ളം പരന്നു കിടക്കുന്ന തുറമുഖം ലക്ഷ്യമാക്കി ഓടിച്ചുപോയി. ഒടുവിൽ കയറിയ കോമാളിവേഷക്കാരൻ വണ്ടിയുടെ ചവിട്ടുപടിയിൽ നിന്നുകൊണ്ട്‌ കടയുടെ മുന്നിലുള്ള ഒരു പലകയിൽ ഒരശ്ലീലചിത്രവും ചില വാക്കുകളും കോറിയിട്ടു.

ട്രെവിറാനസ്‌ പുറത്തിറങ്ങി നോക്കി; അതൂഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു:

നാമത്തിന്റെ അവസാനത്തെ അക്ഷരം എഴുതിക്കഴിഞ്ഞു.

ഇൻസ്പെകറ്റർ പിന്നെ ഗ്രൈഫിയസ്‌-ഗിൻസ്ബർഗിന്റെ കുടുസ്സുമുറി പരിശോധിച്ചു. തറയിൽ നക്ഷത്രാകൃതിയിൽ രക്തം ചിന്തിക്കിടന്നിരുന്നു; ഏതോ ഹംഗേറിയൻ സിഗററ്റിന്റെ തുണ്ടുകൾ മൂലകളിൽ; മേശപ്പുറത്ത്‌ ഒട്ടേറെ കുറിപ്പുകൾ കൈ കൊണ്ടെഴുതിയിട്ടുള്ള ഒരു ലത്തീൻ പുസ്തകം-ല്യൂസ്ഡെന്റെ ഫിലോലോഗസ്‌ ഹിബ്രായോഗ്രേക്കസിന്റെ 1739-ലെ ഒരു പതിപ്പ്‌. ട്രെവിറാനസ്‌ അതിനെ അവജ്ഞയോടെ ഒന്നു നോക്കിയിട്ട്‌ ലോൺറോട്ടിന്‌ ആളയച്ചു വരുത്തി. ഇൻസ്പെക്റ്റർ നടന്നിരിക്കാവുന്ന ഒരു തട്ടിക്കൊണ്ടുപോകലിനു സാക്ഷികളായിരുന്നവരുടെ പരസ്പരവിരുദ്ധമായ മൊഴികൾ രേഖപ്പെടുത്തുകയായിരുന്നപ്പോൾ ലോൺറോട്ട്‌ തൊപ്പിയൂരാൻ കൂടി മിനക്കെടാതെ ഇരുന്നു വായന തുടങ്ങി. നാലു മണിയ്ക്ക്‌ അവർ അവിടെ നിന്നിറങ്ങി. വളഞ്ഞു പുളഞ്ഞ റൂ ഡി ടൗലണിലൂടെ തലേരാത്രിയിലെ നിറക്കടലാസ്സുകളുടെയും തൊങ്ങലുകളുടെയും കൂമ്പാരത്തിൽ ചവിട്ടി നടക്കുമ്പോൾ ട്രെവിറാനസ്‌ ഇങ്ങനെ അഭിപ്രായപ്പെട്ടു:

'ഇന്നു രാത്രി നടന്നതൊക്കെ ഒരു കപടനാടകമാണെന്നു വരുമോ?'

എറിക്‌ ലോൺറോട്ട്‌ ഒരു പുഞ്ചിരിയോടെ ഫിലോലോഗസിന്റെ മുപ്പത്തിമൂന്നാമദ്ധ്യായത്തിൽ അടിവരയിട്ടിരുന്ന ഒരു ഭാഗം ഗൗരവം നിറഞ്ഞ സ്വരത്തിൽ വായിച്ചുകേൾപ്പിച്ചു: ഡീസ്‌ ജൂഡിയോറം...'അതായത്‌ ജൂതന്മാർക്ക്‌ ദിവസം തുടങ്ങുന്നത്‌ സൂര്യാസതമയത്തോടെയും അതവസാനിക്കുന്നത്‌ അടുത്ത ദിവസം അസ്തമയത്തിലുമാണെന്ന്.'

'അപ്പോൾ ഇതാണോ ഇന്നുരാത്രി നിങ്ങൾക്കു കിട്ടിയ ഏറ്റവും വിലപ്പെട്ട തെളിവ്‌?' ഇൻസ്പെകറ്റർ വിപരീതാർത്ഥത്തിൽ ചോദിച്ചു.

'അല്ല, അതിനെക്കാൾ വിലപ്പെട്ടതാണ്‌ നിങ്ങളുമായി ഫോണിൽ സംസാരിക്കുമ്പോൾ ഗിൻസ്ബർഗ്‌ ഉപയോഗിച്ച ഒരു വാക്ക്‌.'

ഒന്നിനു പിറകെ ഒന്നായുണ്ടായ ഈ തിരോധാനങ്ങളും മരണങ്ങളും സായാഹ്നപത്രങ്ങൾ വലിയൊരു വിഷയമാക്കി. ലാ ക്രൂസ്‌ ഡി ലാ എസ്പാദാ ഈ അക്രമസംഭവങ്ങളെ കഴിഞ്ഞ സന്ന്യാസസഭയിൽ ദർശിച്ച ആദരണീയമായ അടുക്കും ചിട്ടയുമായി താരതമ്യം ചെയ്തെഴുതി. മൂന്നു ജൂതന്മാരെ ഉന്മൂലനം ചെയ്യാൻ മൂന്നു മാസമെടുത്ത, ഗൂഢവും ലോഭിച്ചുള്ളതുമായ ഈ നരമേധത്തിന്റെ അസഹനീയമായ പോക്കിനെ ഏൺസ്റ്റ്‌ പലാസ്റ്റ്‌ എൽ മർട്ടീറിൽ വിമർശിച്ചു. ഇത്‌ ഒരു ജൂതവിരുദ്ധഗൂഢാലോചനയാവാം എന്ന ഭയാനകമായ സാദ്ധ്യതയെ യിദ്ദിഷ്‌ ത്‌സീറ്റംഗിന്റെ പത്രാധിപർ തള്ളിക്കളഞ്ഞു; അതേസമയം ചുഴിഞ്ഞു ചിന്തിക്കുന്ന പലർക്കും ഈ മൂന്നു നിഗൂഢതകൾക്ക്‌ മറ്റൊരു വിശദീകരണം നൽകാൻ കഴിയുന്നില്ല എന്ന വസ്തുത കൂടി കണക്കിലെടുക്കണമെന്ന് അദ്ദേഹത്തിനഭിപ്രായമുണ്ട്‌. നഗരത്തിന്റെ തെക്കൻ ഭാഗത്തെ പ്രധാനചട്ടമ്പിയായ ഡാൻഡി റെഡ്‌ ഷാർലക്ക്‌ തന്റെ ദേശത്ത്‌ ഇത്തരം സംഭവങ്ങൾ ഇതേവരെ നടന്നിട്ടില്ലെന്നു പ്രഖ്യാപിക്കുകയും, കുറ്റകരമായ അനാസ്ഥയുടെ പേരിൽ ഇൻസ്പെക്റ്റർ ട്രെവിറാനസിനെ പഴിചാരുകയും ചെയ്തു.

മാർച്ച്‌ ഒന്നാം തീയതി ഇതേ ട്രെവിറാനസിന്റെ പേരിൽ മുദ്ര വച്ച വലിയൊരു കവർ വന്നു. തുറന്നു നോക്കുമ്പോൾ അതിൽ ഒരു ബാരുച്‌ സ്പിനോസ ഒപ്പു വച്ച ഒരു കത്തും, നഗരത്തിന്റെ വിസ്തരിച്ചുള്ള ഒരു ഭൂപടവും(ബെയ്ഡേക്കറിൽ നിന്നു കീറിയെടുത്തതു തന്നെ) ഉള്ളതായി കണ്ടു. മാർച്ച്‌ മൂന്നാം തീയതി നാലാമതൊരു കൊല നടക്കാൻ പോകുന്നില്ല എന്നൊരു പ്രവചനമാണ്‌ കത്തിലുണ്ടായിരുന്നത്‌; എന്തെന്നാൽ പടിഞ്ഞാറുഭാഗത്തെ പെയിന്റുകമ്പനിയും, റൂ ഡി ടൗലൺ മദ്യക്കടയും ഒരു മിസ്റ്റിക്‌ സമഭുജത്രികോണത്തിന്റെ കൃത്യമായ വശങ്ങളാവുന്നുണ്ടല്ലോ; ത്രികോണത്തിന്റെ മൂന്നു പാർശ്വങ്ങൾക്കും തികച്ചും തുല്യമായ ദൈർഘ്യമാണുള്ളതെന്ന് ഭൂപടത്തിൽ ചുവന്ന മഷി കൊണ്ടു വരച്ചു വ്യക്തമാക്കിയിരുന്നു. ട്രെവിറാനസ്‌ യൂക്ലിഡിയൻ ക്ഷേത്രഗണിതരീതിയിലുള്ള ഈ യുക്തിവാദം മടുപ്പോടെ ഒന്നോടിച്ചുനോക്കിയിട്ട്‌ കത്തും ഭൂപടവും കൂടി ലോൺറോട്ടിന്റെ പേർക്കയച്ചുകൊടുത്തു; ഇത്തരം തല തിരിഞ്ഞ ചിന്തകൾക്ക്‌ ഏറ്റവും അർഹൻ അങ്ങോർ തന്നെയാണ്‌.

എറിക്‌ ലോൺറോട്ട്‌ അവ സുസൂക്ഷ്മം പഠിച്ചു. മൂന്നു ബിന്ദുക്കളും സത്യത്തിൽ സമദൂരത്തിലായിരുന്നു. കാലത്തിന്റെ കാര്യത്തിൽ സമതിയുണ്ടായിരുന്നതാണ്‌(ഡിസംബർ മൂന്ന്, ജനുവരി മൂന്ന്, ഫെബ്രുവരി മൂന്ന്); ഇപ്പോൾ സ്ഥലത്തിന്റെ കാര്യത്തിലും അതായി...താൻ ആ പ്രഹേളികയുടെ കുരുക്കഴിക്കാറായി എന്ന് പൊടുന്നനേ അദ്ദേഹത്തിനൊരു തോന്നലുണ്ടായി. ഒരു ഡിവൈഡറും കോമ്പസ്സും ആ വെളിപാടിനു പൂർത്തീകരണം നൽകുകയും ചെയ്തു. ഒരു മന്ദഹാസത്തോടെ (അടുത്തിടെ സമ്പാദിച്ച) ടെട്രാഗ്രമാറ്റൺ എന്ന വാക്കുരുവിട്ടുകൊണ്ട്‌ അദ്ദേഹം ഇൻസ്പെക്റ്റർക്കു ഫോൺ ചെയ്തു.

'നിങ്ങൾ ഇന്നലെ രാത്രി അയച്ചുത്‌അന്ന ആ ത്രികോണത്തിനു നന്ദി പറയാൻ വിളിച്ചതാണ്‌,' അദ്ദേഹം പറഞ്ഞു. 'നമ്മുടെ രഹസ്യത്തിന്റെ മറ നീക്കാൻ അതാണെന്നെ സഹായിച്ചത്‌. നാളെ, വെള്ളിയാഴ്ച, കൊലയാളികൾ അഴികൾക്കു പിന്നിലായിരിക്കും, നമുക്കൊന്നു സ്വസ്ഥമാവുകയും ചെയ്യാം.'

'അപ്പോൾ അവർ നാലാമതൊരു കൊല പ്ലാൻ ചെയ്യുകയല്ലെന്നാണോ പറയുന്നത്‌?'

'അവർ നാലാമതൊരു കൊല പ്ലാൻ ചെയ്യുകയാണ്‌ എന്നതിനാൽത്തന്നെ നമുക്കു സ്വസ്ഥമായിട്ടിരിക്കാമെന്നാണു ഞാൻ പറയുന്നത്‌,' ഫോൺ വച്ചുകൊണ്ട്‌ ലോൺറോട്ട്‌ പറഞ്ഞു.

ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ അദ്ദേഹം തെക്കൻ റയിൽവേയുടെ ഒരു ട്രെയിനിൽ ആളൊഴിഞ്ഞ ട്രീസ്റ്റി ലെ റോയ്‌ വില്ലാ ലക്ഷ്യമാക്കി യാത്ര ചെയ്യുകയായിരുന്നു. എന്റെ കഥ നടക്കുന്ന നഗരത്തിനു തെക്കു ഭാഗത്തായി, തുകൽ ഫാക്റ്ററികളീയും ഓടകളിലെയും മാലിന്യങ്ങൾ വന്നിറങ്ങി മലിനമായതും, ചെളികെട്ടിയതുമായ ഒരു പുഴ ഒഴുകുന്നുണ്ട്‌. അതിന്റെ മറുകരയിൽ, ഫാക്റ്ററികൾ നിറഞ്ഞ ഒരു പ്രാന്തപ്രദേശത്ത്‌ ബാഴ്സിലോണാക്കാരൻ ഒരു ഒരു റൗഡിത്തലവന്റെ തണലിൽ ഒട്ടേറെ ചട്ടമ്പികൾ സ്വൈരവിഹാരം നടത്തുന്നുണ്ട്‌. ഓർത്തപ്പോൾ ലോൺറോട്ടിനു പുഞ്ചിരി വന്നു, അവരിൽ ഏറ്റവും കുപ്രസിദ്ധൻ, റെഡ്‌ ഷാർലക്‌ തന്റെ ഈ രഹസ്യയാത്രയുടെ ഉദ്ദേശ്യമറിയാൻ എന്തുതന്നെ നൽകില്ല! അസെവെദോ ഷാർലക്കിന്റെ വലംകൈ ആയിരുന്നയാളാണ്‌, നാലാമത്തെ ഇര ഷാർലക്‌ തന്നെയായേക്കാം എന്നൊരു വിദൂരസാധ്യത മനസ്സിൽ വന്നുവെങ്കിലും അദ്ദേഹം അതു തള്ളിക്കളഞ്ഞു...അദ്ദേഹം ആ പ്രഹേളികയുടെ ചുരുളഴിച്ചുകഴിഞ്ഞിരുന്നു; അതിന്റെ ബാഹ്യമായ വിശദാംശങ്ങൾ, അതായത്‌ യാഥാർത്ഥ്യം(പേരുകൾ,അറസ്റ്റുകൾ, മുഖങ്ങൾ, വിചാരണയുടെയും ശിക്ഷയുടെയും നടപടിക്രമങ്ങൾ) അപ്പോൾ അദ്ദേഹത്തിന്റെ ശ്രദ്ധ ആകർഷിച്ചതേയില്ല. മൂന്നുമാസത്തെ കൂനിപ്പിടിച്ചിരുന്നുള്ള അന്വേഷണത്തിനു ശേഷം അദ്ദേഹത്തിന്‌ ഒന്നു വിശ്രമിക്കണമായിരുന്നു, ഒന്നു നടക്കാൻ പോകണമായിരുന്നു. ആ കൊലപാതങ്ങൾക്കുള്ള വിശദീകരണം അജ്ഞാതരാരോ അയച്ച ഒരു ത്രികോണരൂപത്തിലും, പൊടി പിടിച്ച ഒരു ഗ്രീക്കുപദത്തിലുമാണല്ലോ കിടക്കുന്നതെന്ന് അദ്ദേഹം മനസ്സിൽ പറഞ്ഞു. ആ നിഗൂഢത ഇപ്പോൾ അത്ര സുതാര്യമായിത്തോന്നി; അതിന്റെ പേരിൽ നൂറു ദിവസം ചിലവഴിക്കേണ്ടിവന്നത്‌ ഒരു നാണക്കേടായും അദ്ദേഹത്തിനു തോന്നി.

ആളൊഴിഞ്ഞ ഒരു ലോഡിംഗ്‌ പ്ലാറ്റ്ഫോമിൽ ട്രെയിൻ നിന്നു. ലോൺറോട്ട്‌ വണ്ടിയിൽ നിന്നിറങ്ങി. പ്രഭാതത്തെ ഓർമ്മിപ്പിക്കുന്ന പരിത്യക്തമായ ഒരു സായാഹ്നമായിരുന്നു അത്‌. ഇരുട്ടു വീഴുന്ന പുൽമൈതാനങ്ങളിൽ നിന്നു വീശിവന്ന കാറ്റ്‌ തണുത്തതും ഈറനാർന്നതുമായിരുന്നു. ലോൺറോട്ട്‌ പുൽപ്പരപ്പിലൂടെ നടന്നുകേറി. അദ്ദേഹം നായ്ക്കളെ കണ്ടു; ഒരിടുക്കുവഴിൽ നിർത്തിയിട്ടിരുന്ന ഒരു ലോറിയോ വാനോ കണ്ടു; ചക്രവാളരേഖ കണ്ടു; ഒരു ചെളിക്കുണ്ടിൽ നിന്നു കെട്ടിക്കിടക്കുന്ന വെള്ളം കുടിക്കുന്ന ഒരു വിളറിയ കുതിരയെ കണ്ടു. ചുറ്റുമുള്ള ഇരുണ്ട യൂക്കാലിപ്റ്റസ്‌ മരങ്ങളോളം ഉയരത്തിലുള്ള ട്രിസ്റ്റി ലെ റോയ്‌ വില്ലായുടെ ദീർഘചതുരത്തിലുള്ള മട്ടുപ്പാവ്‌ കാഴ്ചയിൽ പെടുമ്പോൾ നല്ല ഇരുട്ടായിക്കഴിഞ്ഞിരുന്നു. ഇനി ഒരുദയവും ഒരസ്തമയവും മാത്രമേ(ഒരു പ്രാചീനവെളിച്ചം കിഴക്കും മറ്റൊന്നു പടിഞ്ഞാറും) തന്നെ നാമാന്വേഷകരുടെ നിശ്ചിതമുഹൂർത്തത്തിൽ നിന്നു വേർതിരിക്കുന്നുള്ളുവെന്ന് അദ്ദേഹം മനസ്സിലോർത്തു.
വില്ലായുടെ അനിയതമായ അതിർത്തിക്കു ചുറ്റുമായി തുരുമ്പു പിടിച്ച ഇരുമ്പുവേലിയിട്ടിരുന്നു. മുൻവശത്തെ ഗേറ്റ്‌ അടച്ചിരിക്കുകയായിരുന്നു. അകത്തു കടക്കാമെന്ന വലിയ പ്രതീക്ഷയൊന്നും കൂടാതെ ലോൺറോട്ട്‌ വളപ്പിനു ചുറ്റും നടന്നു നോക്കി. ഒരു വലം വച്ച്‌ വീണ്ടും അഴിയിട്ട ഗേറ്റിനു മുന്നിലെത്തി. കമ്പിയഴികൾക്കിടയിലൂടെ കൈ കടത്തിനോക്കിയപ്പോൾ(തികച്ചും യാന്ത്രികമായൊരു പ്രവൃത്തിയായിരുന്നു അത്‌) ഓടാമ്പൽ കണ്ടുകിട്ടി. തുരുമ്പു പിടിച്ച ഇരുമ്പിന്റെ കരച്ചിൽ കേട്ട്‌ അദ്ദേഹം ഒന്നു ഞെട്ടി. വിലക്ഷണമായ ഒരു വിധേയതയോടെ ഗേറ്റ്‌ മലർക്കെത്തുറന്നു.

യൂക്കാലിപ്റ്റസ്‌ മരങ്ങൾക്കിടയിലൂടെ, കൊഴിഞ്ഞ ഇലകളുടെ തലമുറകൾ അട്ടിയിട്ടുകിടന്നിരുന്നതിനു മേൽ ചവിട്ടി ലോൺറോട്ട്‌ മുന്നോട്ടു നീങ്ങി. വീട്‌ അടുത്തു നിന്നു നോക്കിയപ്പോൾ അർത്ഥമില്ലാത്ത സമമിതികളുടെയും, ഭ്രാന്തമെന്നു പറയാവുന്ന ആവർത്തനങ്ങളുടെയും ഒരു കൂമ്പാരമായിട്ടാണു കണ്ടത്‌. ഇരുളടഞ്ഞ ഒരു ചുമർപ്പഴുതിൽ കണ്ട വികാരശൂന്യയായ ഒരു ഡയാനയുടെ മാറ്റൊലിയായി മറ്റൊരു ചുമർപ്പഴുതിൽ രണ്ടാമതൊരു ഡയാന ഉണ്ടായിരുന്നു; ഒരു ബാൽക്കണി മറ്റൊരു ബാൽക്കണിയിൽ പ്രതിഫലിച്ചു; ഈരണ്ടു കോണിപ്പടികൾ ഓരോ തട്ടിലും വന്നു സന്ധിച്ചു. ഇരട്ടമുഖമുള്ള ഒരു ഹെർമീസ്പ്രതിമ വിലക്ഷണമായ നിഴൽ വീഴ്ത്തിനിന്നു. പറമ്പു ചുറ്റിനടന്നപോലെ ലോൺറോട്ട്‌ വീടു ചുറ്റിനടന്നുകണ്ടു. ഓരോ സൂക്ഷ്മാംശവും അദ്ദേഹം പരിശോധിച്ചു; മട്ടുപ്പാവിന്റെ അതേ നിരപ്പിൽ ഇടുങ്ങിയ ഒരു വെളിയടയുള്ളത്‌ അദ്ദേഹത്തിന്റെ കണ്ണിൽപ്പെട്ടു.
 
അദ്ദേഹം അതു തള്ളിത്തുറന്നു; ഒരു കൂട്ടം മാർബിൾപ്പടവുകൾ ഒരു നിലവറയിലേക്കിറങ്ങിപ്പോയി. വാസ്തുശിപ്പിയുടെ അഭിർഉചികൾ ഇതിനകം മുൻകൂട്ടിക്കാണാൻ പഠിച്ചിരുന്ന ലോൺറോട്ട്‌ സമാനമായ ഒരുകൂട്ടം പടവുകൾ എതിരെയുണ്ടാവുമെന്നൂഹിച്ചു. ഊഹം തെറ്റിയില്ല; അദ്ദേഹം അതു കയറിച്ചെന്ന് കൈയുയർത്തി ഒരു സൂത്രവാതിൽ തുറന്നു.

ഒരു പ്രകാശശകലം അദ്ദേഹത്തെ ഒരു ജനാലയ്ക്കലേക്കു നയിച്ചു. അദ്ദേഹം അതു തുറന്നിട്ടു; വൃത്തരൂപമായ മഞ്ഞച്ചന്ദ്രന്റെ ചോടെ, പരിപാലനമില്ലാതെ കിടന്ന പൂന്തോട്ടത്തിൽ രണ്ടു ജലധാരകളുടെ ബാഹ്യരേഖ തെളിഞ്ഞു. ലോൺറോട്ട്‌ വീടിനകം ചുറ്റിനടന്നുകണ്ടു. തീൻമുറികളിലേക്കു തുറക്കുന്ന ഇടനാഴികൾ താണ്ടി സമാനമായ നടുമുറ്റങ്ങളിൽ, പലപ്പോഴും ഒരേ നടുമുറ്റത്തും അദ്ദേഹം ചെന്നിറങ്ങി.പൊടിയടിഞ്ഞ കോണിപ്പടികൾ കയറിച്ചെന്നത്‌ വൃത്താകാരത്തിലുള്ള മുഖമണ്ഡപങ്ങളിലാണ്‌; അവിടെ, മുഖാമുഖം നോക്കിനിൽക്കുന്ന ദർപ്പണങ്ങളിൽ അദ്ദേഹം അനന്തമായി പെരുകി. ജനാലകൾ തുറന്നും അവയിലൂടെ എത്തിനോക്കിയും അദ്ദേഹത്തിനു മടുത്തു: പരിത്യക്തവും നിരുന്മേഷവുമായ അതേ ഉദ്യാനത്തിന്റെ വ്യത്യസ്തമായ ഉയരങ്ങളിലും കോണുകളിലുമുള്ള കാഴ്ചകളേ കാണാനുള്ളു. അകത്ത്‌ നിറം മങ്ങുന്ന വിരിയിട്ട ഫർണ്ണിച്ചറും, നേർത്ത മസ്ലിൻ തുണി കൊണ്ടു മൂടിയിട്ട ചില്ലുതൂക്കുവിളക്കുകളും കണ്ടുകണ്ട്‌ അദ്ദേഹത്തിനു മടുത്തു. ഒരു കിടപ്പുമുറി അദ്ദേഹത്തിന്റെ ശ്രദ്ധയാകർഷിച്ചു-അതിനുള്ളിൽ ഒരു കളിമൺപൂപ്പാത്രത്തിൽ ഒരേയൊരു പൂവ്‌; ഒന്നു തൊട്ടതും അതിന്റെ പ്രാചീനദളങ്ങൾ ഉതിർന്നുവീണു. രണ്ടാമത്തെ നിലയിൽ, അവസാനത്തെ നിലയിൽ, വീട്‌ അന്തമറ്റപോലെയും വളർന്നുപെരുകുന്ന പോലെയും കാണപ്പെട്ടു. വീടിത്രയ്ക്കു വലുതല്ല, അദ്ദേഹം മനസ്സിൽ പറഞ്ഞു; ഈ മങ്ങിയ വെളിച്ചം, സമമിതികൾ, കണ്ണാടികൾ, പഴക്കം, എന്റെ പരിചയക്കുറവ്‌, ഏകാന്തത ഇതൊക്കെയാണ്‌ ഇതിനെ ഇത്ര വലുതാക്കുന്നത്‌.

ഒരു പിരിയൻകോണി കയറി അദ്ദേഹം മട്ടുപ്പാവിലെത്തി. ജനാലച്ചില്ലുകളുടെ ഡൈമൺകള്ളികൾക്കിടയിലൂടെ ഇളംനിലാവരിച്ചിറങ്ങി. ആ കള്ളികൾക്ക്‌ ചുവപ്പും മഞ്ഞയും പച്ചയും നിറമായിരുന്നു. ആശ്ചര്യചകിതവും തല ചുറ്റിക്കുന്നതുമായ ഒരോർമ്മയുണർന്ന് അദ്ദേഹം തറഞ്ഞുനിന്നു.

നിഷ്ഠുരന്മാരായ രണ്ടു കുറ്റിയാന്മാർ ചാടിവീണ്‌ അദ്ദേഹത്തെ നിരായുധനാക്കി; നല്ല പൊക്കമുള്ള മറ്റൊരാൾ ഗൗരവത്തോടെ അഭിവാദ്യം ചെയ്തിട്ട്‌ ഇങ്ങനെ പറഞ്ഞു:

'നിങ്ങൾ വലിയ ദയ കാണിച്ചു. നിങ്ങൾ കാരണം ഒരു രാത്രിയും പകലും ഞങ്ങൾ ലാഭിച്ചു.'

അതു റെഡ്‌ ഷാർലക്‌ ആയിരുന്നു. അനുചരന്മാർ ലോൺറോട്ടിന്റെ കൈകൾ കൂട്ടിക്കെട്ടി. അൽപനിമിഷത്തിനു ശേഷം താൻ ഇങ്ങനെ ചോദിക്കുന്നതായി ലോൺറോട്ട്‌ കേട്ടു:'ഷാർലക്‌, താൻ ആ രഹസ്യനാമത്തിനു പിന്നാലെയാണോ?'

ഷാർലക്‌ മാറിനിൽക്കുകയായിരുന്നു. ഹ്രസ്വമായ ആ മൽപ്പിടുത്തത്തിൽ അയാൾ പങ്കെടുത്തതേയില്ല. ലോൺറോട്ടിന്റെ റിവോൾവർ കൈ നീട്ടിവാങ്ങാൻ മാത്രമേ അയാൾ ഒന്നനങ്ങിയിള്ളു. പിന്നെ അയാൾ സംസാരിച്ചു; അയാളുടെ ശബ്ദത്തിൽ അന്തിമവിജയത്തിന്റെ മടുപ്പും, പ്രപഞ്ചത്തോളം വലിയ ഒരു വെറുപ്പും, ആ വെറുപ്പിന്റെയത്ര വിപുലമായ ഒരു വിഷാദവും ലോൺറോട്ട്‌ കേട്ടു.

'അല്ല,' ഷാർലക്‌ പറഞ്ഞു,'അതിനെക്കാൾ ദുർബലവും ക്ഷണികവുമായ ഒന്നിന്റെ പിന്നാലെയാണു ഞാൻ-എറിക്‌ ലോൺറോട്ടിന്റെ പിന്നാലെയാണു ഞാൻ. മൂന്നുകൊല്ലം മുമ്പ്‌ റൂ ഡി ടൗലണിലെ ഒരു ചൂതുമടയിൽ വച്ച്‌ നിങ്ങൾ എന്റെ സഹോദരനെ അറസ്റ്റു ചെയ്ത്‌ ജയിലിടച്ചു. വെടിവയ്പ്പു നടക്കുന്നതിനിടയിൽ എന്റെയാൾക്കാർ എന്നെ ഒരു കുതിരവണ്ടിയിൽ കയറ്റി രക്ഷപ്പെടുത്തിയിരുന്നു; പക്ഷേ ഒരു വെടിയുണ്ട എന്റെ അടിവയറ്റിൽ തുളഞ്ഞുകയറിയിരുന്നു. ഒമ്പതു രാപകലുകൾ ആളൊഴിഞ്ഞ ഈ വില്ലായിൽ ജ്വരബാധിതനായി, നരകവേദനയും തിന്ന് ഞാൻ കിടന്നു; ഉദയാസ്തമയങ്ങൾ നോക്കിനിൽക്കുന്ന കുത്സിതനായ ഇരട്ടമുഖമുള്ള ആ ജാനസ്‌ എന്റെ നിദ്രകളെ പേക്കിനാവുകൾ കൊണ്ടു നിറച്ചു; എന്റെ ഉണർച്ചകളെ സംഭീതമാക്കി. എന്റെ ദേഹം എനിക്കുതന്നെ ജുഗുപ്സാവഹമായി മാറി. ഇരട്ടമുഖം പോലെത്തന്നെ ബീഭത്സമാണ്‌ രണ്ടു കണ്ണുകളും രണ്ടു ശ്വാസകോശങ്ങളുമെന്നെനിക്കു തോന്നിത്തുടങ്ങി. ഒരു അയർലണ്ടുകാരൻ എന്നെ ക്രിസ്തുവിലേക്കു മാനസാന്തരപ്പെടുത്താൻ ശ്രമിക്കുന്നുണ്ടായിരുന്നു; അയാൾ ഗോയീമുകളുടെ ആ ചൊല്ല് ഇടയ്ക്കിടെ ആവർത്തിക്കും: എല്ലാ വഴികളും റോമിലേക്കു നയിക്കുന്നു. രാത്രിയിൽ എന്റെ ജ്വരം ആ രൂപകത്തിൽ വേരുകളാഴ്ത്തി മുതിർത്തു; രക്ഷപ്പെടാൻ അസാധ്യമായ ഒരു രാവണൻകോട്ടയാണ്‌ ഈ ലോകമെന്ന് എനിക്കു തോന്നി. എന്തെന്നാൽ എല്ലാ വഴികളും, അവ തെക്കോട്ടോ വടക്കോട്ടോ പോകുന്നതായി കാണപ്പെട്ടാൽക്കൂടി, യഥാർത്ഥത്തിൽ റോമിലേക്കു പോവുകയാണല്ലോ. ആ റോം എനിക്കൊരേ സമയം എന്റെ സഹോദരൻ കിടന്നു മരിക്കുന്ന ജയിൽമുറിയും ഈ ട്രീസ്റ്റി ലെ റോയ്‌ വില്ലായുമായിരുന്നു. ആ രാവുകളുടനീളം ഇരട്ടമുഖമുള്ള ആ ദേവനെ വിളിച്ചും, ജ്വരത്തിന്റെയും ദർപ്പണങ്ങളുടെയും സർവ്വദൈവങ്ങളെ വിളിച്ചും ഞാൻ സത്യം ചെയ്തു, എന്റെ സഹോദരനെ തുറുങ്കിലടച്ച മനുഷ്യനു ചുറ്റുമായി ഞാനൊരു വല നെയ്യുമെന്ന്. ഞാൻ അതു നെയ്തു കഴിഞ്ഞു; കെണി മുറുകുകയും ചെയ്തുകഴിഞ്ഞു. അതിന്റെ കണ്ണികൾ മരിച്ച ഒരു റബ്ബി, ഒരു കോമ്പസ്സ്‌, പത്തൊമ്പതാം നൂറ്റാണ്ടിലെ ഒരു മതസമൂഹം, ഒരു ഗ്രീക്കുപദം, ഒരു കഠാര, ഒരു പെയിന്റുകമ്പനിയിലെ ഡൈമൻകള്ളികൾ എന്നിവയായിരുന്നു...

'പരമ്പരയിലെ ആദ്യരാശി എനിക്കു വീണുകിട്ടുകയായിരുന്നു. ഞാൻ ചില സഹായികളുമൊത്ത്‌-ഡാനിയൽ അസെവെദോയും കൂട്ടത്തിലുണ്ടായിരുന്നു-ടെട്രാർക്കിന്റെ ഇന്ദ്രനീലക്കല്ലുകൾ മോഷ്ടിക്കാൻ പരിപാടിയിട്ടിരുന്നു. പക്ഷേ അസെവെദോ ഞങ്ങളെ വെട്ടിക്കാൻ നോക്കി; ഞങ്ങൾ മുൻകൂർ കൊടുത്ത പണം കൊണ്ടു കുടിച്ചു ലക്കുകെട്ട അവൻ ഒരു ദിവസം മുമ്പേ കാര്യം നടത്താൻ ശ്രമിച്ചു. പക്ഷേ ഹോട്ടലിനുള്ളിൽ കയറിപ്പറ്റിയപ്പോൾ അവനു സകലതും കൂടിക്കുഴഞ്ഞു. പുലർച്ചയ്ക്കു രണ്ടുമണിയ്ക്ക്‌ അവൻ അബദ്ധത്തിൽ ചെന്നുകയറിയത്‌ യാർമോലിൻസ്കിയുടെ മുറിയിലാണ്‌; ഉറക്കം വരാത്ത കാരണം റബ്ബി എഴുന്നേറ്റ്‌ എന്തോ എഴുതാനിരിക്കുകയായിരുന്നു. ദൈവനാമത്തെക്കുറിച്ചുള്ള എന്തോ പ്രബന്ധമോ കുറിപ്പോ മറ്റോ ആയിരുന്നു; ഇത്രയും ടൈപ്പു ചെയ്തു കഴിഞ്ഞിരുന്നു: നാമത്തിന്റെ ആദ്യത്തെ അക്ഷരം എഴുതിക്കഴിഞ്ഞു.

അനങ്ങിപ്പോകരുതെന്ന് അസെവെദോ വിലക്കി; യാർമോലിൻസ്കി മണിയടിക്കാനായി കൈയെത്തിച്ചു; അതു ഹോട്ടൽ ജോലിക്കാരെ മുഴുവൻ ഉണർത്തുമായിരുന്നു. അസെവെദോ കത്തിയെടുത്ത്‌ ഒറ്റക്കുത്തു കൊടുത്തു. ഒരനൈച്ഛികചേഷ്ടയായിരുന്നു അത്‌; കൊല്ലുന്ന പോലെ അനായാസവും സുരക്ഷിതവുമായ മറ്റൊന്നില്ലെന്ന് അരനൂറ്റാണ്ടുകാലത്തെ അക്രമജീവിതത്തിൽ നിന്ന് അവൻ പഠിച്ചിരുന്നു. പത്തുദിവസം കഴിഞ്ഞ്‌ യിദ്ദിഷ്‌ ത്‌സീറ്റംഗിൽ ഞാൻ വായിച്ചു, നിങ്ങൾ യാർമോലിൻസ്കിയുടെ മരണത്തിനുള്ള വിശദീകരണം അദ്ദേഹത്തിന്റെ കൃതികളിൽ തിരയുന്നുണ്ടെന്ന്. ഞാൻ അദ്ദേഹമെഴുതിയ ഹസീദുകളുടെ ചരിത്രം വാങ്ങി വായിച്ചു. ദൈവത്തിന്റെ പവിത്രനാമം ഉച്ചരിക്കാനുള്ള ഭീതിയിൽ നിന്ന് ആ നാമം സർവ്വശക്തവും നിഗൂഢവുമാണെന്ന ആശയം ഉരുത്തിരിഞ്ഞിട്ടുള്ളതായി ഞാൻ മനസ്സിലാക്കി. ആ ഗുപ്തനാമത്തിന്റെ സാക്ഷാത്ക്കാരത്തിനായി ചില ഹസീദുകൾ മനുഷ്യബലി വരെ നടത്തിയിട്ടുള്ളതായും ഞാൻ വായിച്ചു. റബ്ബിയെ ഹസീദുകൾ ബലി കൊടുത്തതാവാം എന്നു നിങ്ങൾ അനുമാനിക്കുന്നതായി എനിക്കു ബോധ്യപ്പെട്ട നിമിഷം മുതൽ ആ അനുമാനത്തെ ബലപ്പെടുത്താൻ വേണ്ടുന്നതൊക്കെ ഞാൻ ചെയ്തു. യാർമോലിൻസ്കി മരണപ്പെട്ടത്‌ ഡിസംബർ മൂന്നാം തീയതി രാത്രിയിലാണ്‌; രണ്ടാമത്തെ ബലിക്കായി ഞാൻ ജനുവരി മൂന്നാം തീയതി തെരഞ്ഞെടുത്തു. റബ്ബിയുടെ മരണം നടന്നത്‌ വടക്കുദിക്കിലാണ്‌; രണ്ടാമത്തെ ബലി അതിനാൽ പടിഞ്ഞാറു വേണ്ടിയിരുന്നു. ഡാനിയൽ അസെവെദോ ആയിരുന്നു ഞങ്ങൾക്കു വേണ്ട ബലിമൃഗം; അവൻ മരിക്കേണ്ടവനായിരുന്നു; എടുത്തുചാട്ടക്കാരനും വഞ്ചകനുമായിരുന്നു അവൻ. അന്നവൻ പിടിയിൽ പെട്ടുപോയിരുന്നെങ്കിൽ ഞങ്ങളുടെ പരിപാടിയാകെ പൊളിഞ്ഞേനെ. എന്റെ ഒരു സഹായി അവനെ കുത്തിക്കൊന്നു. അവന്റെ ശവത്തെ ആദ്യത്തേതുമായി ബന്ധപ്പെടുത്താൻ പെയിന്റുകമ്പനിയുടെ ചുമരിൽ ഡൈമൺകള്ളികൾക്കിടയിൽ ഞാൻ ഇങ്ങനെ കുത്തിക്കുറിച്ചിട്ടു: നാമത്തിന്റെ രണ്ടാമത്തെ അക്ഷരം എഴുതിക്കഴിഞ്ഞു.

'മൂന്നാമത്തെ "കൊലപാതകം" അരങ്ങേറിയത്‌ ഫെബ്രുവരി മൂന്നാം തീയതിയാണ്‌. അത്‌, ട്രെവിറാനസ്‌ ഊഹിച്ചപോലെ വെറുമൊരു നാടകമായിരുന്നു. ഞാൻ തന്നെയായിരുന്നു ഗ്രൈഫിയസ്‌-ഗിൻത്‌സ്ബർഗ്‌-ഗിൻസ്ബർഗ്‌. റൂ ഡി ടൗലണിലെ ചെള്ളു പിടിച്ച ആ കുടുസ്സുമുറിയിൽ അന്തമില്ലാത്തതെന്നു തോന്നിയ ഒരാഴ്ച ഒരു കള്ളത്താടിയും വച്ചുകെട്ടി ഞാൻ കഴിച്ചുകൂട്ടി. എന്റെ സ്നേഹിതന്മാർ എന്നെ തട്ടിക്കൊണ്ടുപോകാനെത്തുന്നത്‌ പിന്നെയാണ്‌. വണ്ടിയുടെ ചവിട്ടുപടിയിൽ നിന്നുകൊണ്ട്‌ അവരിൽ ഒരുവൻ തൂണിൽ ഇങ്ങനെ കോറിയിട്ടു: നാമത്തിന്റെ അവസാനത്തെ അക്ഷരം എഴുതിക്കഴിഞ്ഞു. ആ പരമ്പര മൂന്നു കൊലകൾ അടങ്ങിയതാണെന്നാണ്‌ അതു നൽകുന്ന സൂചന. സാമാന്യജനം മനസ്സിലാക്കിയതും അങ്ങനെതന്നെയായിരുന്നു. ഞാൻ പക്ഷേ, ലക്ഷ്യങ്ങൾ ആവർത്തിച്ചിട്ടുതന്നു, നിങ്ങൾ, തർക്കവാദിയായ എറിക്‌ ലോൺറോട്ട്‌, ഈ പരമ്പര നാലു രാശികൾ അടങ്ങിയതാണെന്ന്‌ ആലോചിച്ചു കണ്ടുപിടിക്കണം, അതിനായി. ഒരു കൊല വടക്ക്‌, മറ്റു രണ്ടെണ്ണം കിഴക്കും പടിഞ്ഞാറും, എങ്കിൽ നാലാമതൊന്ന് തെക്കു നടന്നുതന്നെയാവണം; ടെട്രാഗ്രമാറ്റൺ,ദൈവനാമം,JHVH,നാലക്ഷരങ്ങൾ അടങ്ങിയതുമാണല്ലോ. കോമാളിവേഷക്കാരും പെയിന്റുകമ്പനിയിലെ ചിഹ്നവും നാലു രാശികളെത്തന്നെ സൂചിപ്പിക്കുന്നു. ല്യൂസ്ഡന്റെ ഗ്രന്ഥത്തിലെ ഒരു പ്രത്യേകഭാഗം ഞാൻ അടിവരയിട്ടുവച്ചു; ജൂതന്മാർ ദിവസം ഗണിക്കുന്നത്‌ അസ്തമയം തൊട്ട്‌ അസ്തമയം വരെയാണെന്ന് ആ ഭാഗം വ്യക്തമാക്കുന്നു. മരണങ്ങൾ നടന്നത്‌ നാലാം തീയതികളിലാണെന്ന് അങ്ങനെ സ്പഷ്ടമാകുന്നു. ട്രെവിറാനസിന്റെ പേർക്ക്‌ ആ ത്രികോണം അയച്ചതും ഞാൻ തന്നെയായിരുന്നു. വിട്ടുപോയ ബിന്ദു നിങ്ങൾ കൂട്ടിച്ചേർക്കുമെന്ന് എനിക്ക്‌ കാലേകൂട്ടി അറിയാമായിരുന്നു. പരിപൂർണ്ണസമഭുജത്തെ നിർണ്ണയിക്കുന്ന ബിന്ദു; കൃത്യമായ മരണം നിങ്ങളെ കാത്തിരിക്കുന്ന സ്ഥാനം നിശ്ചയിക്കുന്ന ആ ബിന്ദു. ഇതൊക്കെ ഞാൻ ആസൂത്രണം ചെയ്തുവയ്ക്കുകയായിരുന്നു എറിക്‌ ലോൺറോട്ട്‌, നിങ്ങളെ ട്‌റീസ്റ്റി ലെ റോയിയിലെ ഏകാന്തതയിലേക്കാകർഷിച്ചു വരുത്താൻ.'

ലോൺറോട്ട്‌ ഷാർലക്കിന്റെ കണ്ണുകളിലേക്കു നോക്കിയില്ല. മരങ്ങളിലേക്കും, ഇരുണ്ട മഞ്ഞയും പച്ചയും ചുവപ്പും നിറത്തിൽ ഡൈമൺകള്ളികളായി ചിതറിയ ആകാശത്തേക്കും അദ്ദേഹത്തിന്റെ നോട്ടം പോയി. അദ്ദേഹത്തിന്‌ ഒരു കുളിരു തോന്നി, ഒപ്പം വ്യക്തിപരമല്ലാത്തതും ഇന്നതെന്നു പറയാനാവാത്തതുമായ ഒരു വിഷാദവും. രാത്രിയായിക്കഴിഞ്ഞിരുന്നു; താഴെ, പരിത്യക്തമായ ഉദ്യാനത്തിൽ നിന്ന് ഒരു കിളിയുടെ മറുവിളി കിട്ടാത്ത കരച്ചിൽ കേട്ടു. ലോൺറോട്ട്‌ അവസാനമായിട്ടൊരിക്കൽക്കൂടി സ്ഥലകാലങ്ങളിൽ പൊരുത്തം കാത്ത ആ മരണങ്ങളുടെ പ്രഹേളികയെക്കുറിച്ചു ചിന്തിച്ചുനോക്കി.

'തന്റെ നൂലാമാലയിൽ മൂന്നു രേഖകൾ അധികമാണു ഷാർലക്‌,' ഒടുവിൽ അദ്ദേഹം പറഞ്ഞു. ' ഒരൊറ്റ നേർരേഖ മാത്രമുള്ള ഒരു ഗ്രീക്കുനൂലാമാലയുള്ളത്‌ എനിക്കറിയാം. ആ നേർവരയിലൂടെ പോയി എത്രയോ ചിന്തകന്മാർക്കു വഴി തുലഞ്ഞിരിക്കുന്നു; അങ്ങനെയിരിക്കെ വെറുമൊരു കുറ്റാന്വേഷകനു വഴി തെറ്റുന്നതിൽ അത്ഭുതപ്പെടാനെന്തിരിക്കുന്നു. മറ്റൊരവതാരത്തിൽ നിങ്ങളെന്നെ വേട്ടയാടുമ്പോൾ ഷാർലക്‌, ആദ്യത്തെ കൊല Aയിൽ വച്ചു നടിക്കുക(അല്ലെങ്കിൽ നടത്തുക), Aയിൽ നിന്ന് എട്ടു മൈലകലെ Bയിൽ വച്ച്‌ രണ്ടാമതൊരു കൊല, മൂന്നാമത്തെ കൊല Aയിലും Bയിലും നിന്ന് നാലു മൈൽ വീതം ദൂരത്തിൽ അവയുടെ മദ്ധ്യത്ത്‌ Cയിൽ വച്ചുമാകട്ടെ. പിന്നെ Dയിൽ എന്നെ കാത്തുകിടക്കുക, Aയിലും Cയിലും നിന്ന് രണ്ടു മൈൽ അകലെ അവയ്ക്കു മദ്ധ്യത്തു തന്നെ. Dയിൽ വച്ച്‌ എന്നെ കൊല്ലുക; ഇവിടെ ഈ ട്രിസ്റ്റി ലെ റോയിയിൽ വച്ച്‌ നിങ്ങൾ എന്നെ കൊല്ലാൻ പോകുന്നപോലെ.'

'അടുത്ത തവണ ഞാൻ നിങ്ങളെ കൊല്ലുമ്പോൾ' ഷാർലക്‌ പറഞ്ഞു 'അത്തരമൊരു നൂലാമാല തന്നെ ഞാൻ കരുതിവയ്ക്കാം, ഒരൊറ്റ നേർവര കൊണ്ടു നിർമ്മിച്ചതും, അദൃശ്യവും, അന്തമറ്റതുമായ ഒരു നൂലാമാല.'

അയാൾ ചില ചുവടുകൾ പിന്നോട്ടു വച്ചു. പിന്നെ ഉന്നം പിഴയ്ക്കാതെ നോക്കിക്കൊണ്ട്‌ നിറയൊഴിച്ചു.
_______________________________________________________________________________________________________________
ഡ്യൂപ്പിൻ-എഡ്ഗാർ ആലൻ പോയുടെ സൃഷ്ടിയായ ഡിറ്റക്റ്റീവ്‌,തർക്കവാദി.
റബ്ബി-യഹൂദമതപണ്ഡിതൻ.
ടെട്രാർക്ക്‌-പഴയ റോമൻ ഭരണക്രമമനുസരിച്ച്‌ ഒരു പ്രവിശ്യാഭരണാധികാരി.
കബാലാ-പഴയ നിയമത്തിന്റെ ആദ്യത്തെ അഞ്ചു പുസ്തകങ്ങൾക്ക്‌ യഹൂദപണ്ഡിതർ നൽകുന്ന ഗൂഢാർത്ഥവ്യാഖ്യാനം.
സെഫർ യസീര-കബാലായുടെ ആധാരഗ്രന്ഥം.
ഇസ്രായേൽ ബാൽ ഷെം തോവ്‌-പതിനെട്ടാം നൂറ്റാണ്ടിൽ ഹസീദിസം എന്ന മിസ്റ്റിക്‌ മതസമൂഹം സ്ഥാപിച്ചു.
ഹസീദ്‌-ഹസീദിസത്തിന്റെ അനുയായി.
പെന്റാറ്റ്യൂക്‌-പഴയനിയമത്തിലെ ആദ്യത്തെ അഞ്ചു പുസ്തകങ്ങൾ
ടെട്രാഗ്രമാറ്റൺ-നാലക്ഷരമുള്ള ഹീബ്രു ദൈവനാമം-JHVH
ഗോയീം-അന്യമതസ്ഥർ,നിന്ദാവചനം.
പോഞ്ചൊ-ഒരുതരം മേലങ്കി.
ബെഡെയ്ക്കർ-സഞ്ചാരികൾക്കുള്ള ഗൈഡ്‌.
കാർണ്ണിവൽ-നാൽപ്പതു നൊയമ്പിനു മുമ്പുള്ള വസന്തോത്സവം.
സ്പിനോസ(1632-1677)-ഡച്ചുകാരനായ യഹൂദദാർശനികൻ; യൂക്ലിഡിന്റെ ക്ഷേത്രഗണിതരീതിയിൽ ഒരു സ്വയസിദ്ധപ്രത്യയത്തിൽ നിന്ന് അനുസിദ്ധമാകുന്ന ഒരു ദാർശനികപദ്ധതി രൂപീകരിച്ചു.
നൂലാമാല-labyrinth,വഴി തുലഞ്ഞുപോകുന്ന കുടിലദുർഗ്ഗം.

Thursday, March 18, 2010

ലോര്‍ക്ക-രണ്ടു കവിതകള്‍

 

P meteorology.png

സ്മാരകം

ഞാൻ മരിക്കുന്ന കാലം
എന്റെ ഗിത്താറിനൊപ്പം
പൂഴിമണ്ണിലടക്കുകയെന്നെ.

ഞാൻ മരിക്കുന്ന കാലം
ഓറഞ്ചുമരങ്ങൾക്കിടയിൽ
കർപ്പൂരവള്ളികൾക്കിടയിൽ.

ഞാൻ മരിക്കുന്ന കാലം
ഒരു കാറ്റുകാട്ടിയി-
ലടക്കുകയില്ലേയെന്നെ?

ഞാൻ മരിക്കുന്ന കാലം!

Bagoly 2 vonallal.png

ജലാശയം

ധ്യാനം നിർത്തുന്നു കൂമൻ,
കണ്ണട തുടയ്ക്കുന്നു,
നെടുവീർപ്പിടുന്നു.
ഒരു മിന്നാമിന്നി
കുന്നിഞ്ചരിവിറങ്ങുന്നു,
ഒരു നക്ഷത്രം
തെന്നിയിറങ്ങുന്നു.
ചിറകൊന്നിളക്കുന്നു,
ധ്യാനം തുടരുന്നു
കിഴവൻ കൂമൻ.

Wednesday, March 17, 2010

നെരൂദ-ചിതാലേഖം

 

Dagger.svg

 

 

മുറിപ്പെട്ട പ്രണയിയിവൾ:
പാതകൾ നെയ്ത രാവിൽ
ഇവൾ കിനാക്കണ്ടു വിജയത്തെ,
ഇവൾ പുണർന്നതു വിഷാദത്തെ.
ഇവൾ പ്രണയിച്ചതൊരു ഖഡ്ഗത്തെ.

Tuesday, March 16, 2010

നെരൂദ-സ്തുതിഗീതം, വിമർശനത്തിന്‌-II

File:Pablo Neruda (1966).jpg

 

എന്റെ പുസ്തകത്തെ തൊട്ടു ഞാൻ:
അതൊതുങ്ങിയതായിരുന്നു,
കനത്തതായിരുന്നു,
ഒരു വെൺയാനം പോലെ
കമാനരൂപമായിരുന്നു,
പുതുപനിനീർപ്പൂ പോലെ
പാതിവിടർന്നതായിരുന്നു,
എന്റെ കണ്ണുകൾക്കതൊരു
മില്ലായിരുന്നു,
ഓരോ താളിൽ നിന്നും
വിരിഞ്ഞുപൊന്തി
അപ്പത്തിന്റെ പൂവുകൾ;
എന്റെ രശ്മികൾ കൊണ്ടുതന്നെ
എന്റെ കണ്ണു മഞ്ഞളിച്ചു,
എന്നെക്കൊണ്ടാകെ-
തൃപ്തനായിരുന്നു ഞാൻ,
എന്റെ കാലുകൾ നിലം വിട്ടുപൊന്തി,
മേഘങ്ങൾക്കിടയിൽ യാത്രപോയി ഞാൻ,
ഈ നേരത്തത്രേ
സഖാവു വിമർശനമേ,
നിങ്ങളെന്നെ മണ്ണിലേക്കെത്തിച്ചു,
ഒരു വാക്കെന്നെ പഠിപ്പിച്ചു
എത്ര ഞാൻ ബാക്കി വച്ചുവെന്ന്,
എന്റെയൂറ്റവും എന്റെയാർദ്രതയും വച്ച്‌
എത്ര ദൂരം പോകാമെനിക്കെന്ന്,
എന്റെ ഗീതത്തിന്റെ യാനത്തിൽ
എത്ര തുഴഞ്ഞുപോകാമെന്ന്.

മടങ്ങിവന്നു ഞാൻ
അൽപ്പംകൂടസലുള്ളൊരാളായി,
അറിവുള്ളവനായി,
എന്റെ കൈയിലുള്ളതെടുത്തു ഞാൻ,
നിങ്ങൾക്കുള്ളതുമെടുത്തു ഞാൻ,
നിങ്ങളുടെ ലോകസഞ്ചാരങ്ങൾ,
നിങ്ങൾ കണ്ട കാഴ്ചകൾ,
നിങ്ങളുടെ ദൈനന്ദിനയുദ്ധങ്ങൾ
എന്റെ പക്ഷം ചേർന്നു,
എന്റെ പാട്ടിന്റെ പൊടി ഞാനുയർത്തുമ്പോൾ
അപ്പത്തിന്റെ പൂക്കൾക്കു മണമേറുന്നു.

നന്ദി പറയട്ടെ,
നിങ്ങൾക്കു ഞാൻ, വിമർശനമേ,
ലോകത്തിന്റെ ദീപ്തചാലകമേ,
ശുദ്ധശാസ്ത്രമേ,
വേഗത്തിന്റെ ചിഹ്നമേ,
നിലയ്ക്കാത്ത മനുഷ്യചക്രത്തിനെണ്ണ നീ,
സുവർണ്ണഖഡ്ഗം നീ,
എടുപ്പിന്റെ മൂലക്കല്ലു നീ.
വിമർശനമേ,
അസൂയയുടെ
കൊഴുത്ത,കെട്ട തുള്ളിയുടെ
വാഹകനല്ല നീ,
നിന്റെ കൈയിലില്ല
തനിക്കായൊരു കൊയ്ത്തുവാൾ,
കയ്ക്കുന്ന കാപ്പിക്കുരുവിൽ
കണ്ണിൽപ്പെടാതെ,ചുരുണ്ടുകൂടിയ
പുഴുവുമില്ല നിന്റെ കൈയിൽ;
പണ്ടുകാലത്തുണ്ടായിരുന്നു
വാൾ വിഴുങ്ങുന്ന ഇന്ദ്രജാലക്കാർ,
അവരിൽപ്പെട്ടവനല്ല നീ,
സുന്ദരമായ ശിരസ്സിൽ പിണഞ്ഞുകിടക്കുന്ന
മാടമ്പിസർപ്പത്തിന്റെ
കുടിലമായ വാലുമല്ല നീ.

വിമർശനമേ,
തുണയ്ക്കുന്ന കൈ നീ,
തുലാസ്സിന്റെ സൂചി നീ,
അളവുകോലിലെ പുള്ളി നീ,
കണ്ണിൽപ്പെടുന്ന സ്പന്ദനം.

ഒറ്റജീവിതത്താൽ
എല്ലാം പഠിക്കുകയില്ല ഞാൻ.

അന്യജീവിതങ്ങളുടെ വെട്ടത്തിൽ
എന്റെ ഗീതത്തിൽ ജീവിക്കും
പലജീവിതങ്ങൾ.

Monday, March 15, 2010

നെരൂദ-സ്തുതിഗീതം, വിമർശനത്തിന്-I

 

File:Neruda Argentina.jpg

അഞ്ചു കവിതകൾ ഞാനെഴുതി:
ഒന്നു പച്ച,
ഇനിയൊന്നു വട്ടത്തിൽ ഗോതമ്പുറൊട്ടി,
പണിതീരാത്ത വീടു മൂന്നാമത്തേത്‌,
നാലാമത്തേതൊരു മോതിരം,
മിന്നൽപ്പിണരു പോലെ ക്ഷണികം
അഞ്ചാമത്തേത്‌,
എഴുതുമ്പോളെന്റെ യുക്തിയെ
പൊള്ളിക്കുകയും ചെയ്തുവത്‌.

പിന്നെന്താ,
ആണുങ്ങൾ വന്നു,
പെണ്ണുങ്ങൾ വന്നു,
ഞാൻ കരുതിയ വസ്തുക്കൾ,
തെന്നൽ,കാറ്റ്‌,വെളിച്ചം,ചെളി,മരം,
അത്രയും സാധാരണവസ്തുക്കൾ കൊണ്ട്‌
അവർ പണിതു
ചുമരുകൾ, തറകൾ, സ്വപ്നങ്ങളും.
കവിതയുടെ ഒരു വരിയിൽ
അലക്കിയതവർ ഉണങ്ങാനുമിട്ടു.
അവർക്കത്താഴം
എന്റെ വാക്കുകൾ,
ഉറങ്ങാൻ കിടന്നപ്പോൾ തലയ്ക്കരികിൽ
എന്റെ കവിതകളും അവർ വച്ചിരുന്നു,
അവർ ജീവിച്ചത്‌
എന്റെ കവിതയ്ക്കൊപ്പം,
എന്റെ വെളിച്ചത്തിനൊപ്പം.
പിന്നെയൊരു വിമർശകൻ വന്നു,
നാവെടുക്കാത്തവൻ,
ഇനിയൊരുത്തനും വന്നു,
അവൻ നാവിട്ടടിക്കുന്നവൻ,
പിന്നെ വരവായി പലർ,
കണ്ണുപൊട്ടന്മാർ ചിലർ,
എല്ലാം കാണുന്നവർ ചിലർ,
ചിലരോ,ചെമ്പാദുകങ്ങളണിഞ്ഞ
ലവംഗപുഷ്പങ്ങൾ പോലെ കോമളർ,
ഇനിയും ചിലർ
കോടി ചുറ്റിയ ശവങ്ങൾ,
രാജപക്ഷക്കാർ ചിലർ,
മാർക്സിന്റെ നെറ്റിയിൽ കെണിഞ്ഞ്‌
അദ്ദേഹത്തിന്റെ താടിരോമത്തിൽ
കാലിട്ടടിക്കുന്നവർ ചിലർ,
ചിലർ ആംഗലക്കാർ,
സരളവും ശുദ്ധവുമായ ഭാഷക്കാർ,
എല്ലാവരും പുറത്തെടുത്തു
കത്തികളും തേറ്റകളും,
നിഘണ്ടുക്കളും മറ്റായുധങ്ങളും,
പാവനവചനങ്ങൾ,
എന്റെ പാവം കവിതയെ
അതിനെ സ്നേഹിച്ച സാധുക്കളുടെ കൈയിൽ നിന്നു
തട്ടിയെടുക്കാൻ
അവർ ഒരുമ്പെട്ടുവന്നു.
അവരതിനെ കെണിയിൽ പിടിച്ചു,
ചുരുട്ടിക്കെട്ടി,
നൂറു സൂചിയിറക്കി ഭദ്രമാക്കി,
അതിന്മേൽ എല്ലുപൊടി പൂശി,
മഷിയിൽ മുക്കി,
ഒരു പൂച്ചയുടെ സൗമ്യതയോടെ
അതിന്റെ മേൽ തുപ്പി,
അതു കൊണ്ടവർ ഘടികാരങ്ങൾ മൂടി,
അവരതിനെ പ്രതിരോധിച്ചു,
തള്ളിപ്പറഞ്ഞു
ക്രൂഡോയിലിനൊപ്പം
പണ്ടകശാലയിൽത്തള്ളി,
അവരതിനു നനഞ്ഞ പ്രബന്ധങ്ങൾ സമർപ്പിച്ചു,
പാലിലിട്ടു തിളപ്പിച്ചു,
അതിന്മേൽ ചരലു വിതറി,
ഇതിനിടയിൽ
അതിന്റെ സ്വരാക്ഷരങ്ങൾ അവർ മായ്ച്ചുകളഞ്ഞു,
തങ്ങളുടെ വാക്കുകളും നെടുവീർപ്പുകളും കൊണ്ട്‌
അതിനെ കൊല്ലാക്കൊല ചെയ്തു,
ചുരുട്ടിക്കൂട്ടി ചെറുപൊതികളാക്കി
ഭംഗിയുള്ള കൈപ്പടയിൽ വിലാസവുമെഴുതി
തങ്ങളുടെ തട്ടിൻപുറങ്ങളിലേക്കും
സിമിത്തേരികളിലേക്കും
അവർ അതിനെ അയച്ചു,
എന്നിട്ടു പിന്നെ
ഓരോ ആളായി,
അവർ പിന്മാറി,
അവർക്കു ഭ്രാന്തെടുത്തുപോയി,
അത്രയ്ക്കു ജനപ്രിയനല്ലല്ലോ ഞാൻ,
അത്രയ്ക്കു നിഴലടയ്ക്കാത്ത
എന്റെ കവിതകളോട്‌
നേരിയ പുച്ഛവുമായിരുന്നു അവർക്ക്‌.
അവരെല്ലാം
ഒരാളില്ലാതെ
പോയതിൽപ്പിന്നെ,
വീണ്ടുമെത്തി
ആണുങ്ങൾ, പെണ്ണുങ്ങൾ,
എന്റെ കവിതയോടൊപ്പം കുടിപാർക്കാൻ,
പിന്നെയുമവർ തീപൂട്ടി,
പുര പണിതു,
അപ്പം പങ്കിട്ടു,
വെളിച്ചം പങ്കിട്ടു,
പ്രണയത്തിൽ യോജിപ്പിച്ചു
മിന്നൽപ്പിണറിനെയും മോതിരത്തെയും.
ഇനി ഞാൻ, മാന്യരേ,
ഈ പറഞ്ഞുവന്ന കഥയൊന്നു നിർത്തട്ടെ,
ഞാനിറങ്ങിപ്പോകുന്നു
സാമാന്യർക്കൊപ്പം
എന്നെന്നും ജീവിക്കാൻ.

കാഫ്ക-എത്രയും പ്രിയപ്പെട്ട അച്ഛന്-3

File:Franz Kafka - Brief an den Vater - Cover Christian Mantey - Berlin 2009 vs .jpg

എന്നെ വളർത്താൻ ആദ്യകാലങ്ങളിൽ അങ്ങു സ്വീകരിച്ച മാർഗ്ഗങ്ങൾ കൃത്യമായി ഓർത്തെടുക്കാനും വിവരിക്കാനും എനിക്കു കഴിയില്ല എന്നതു ശരിതന്നെ; എന്നാൽക്കൂടി സമീപകാലത്തെ എന്റെ അനുഭവത്തിൽ നിന്നും, ഫെലിക്സിനോടുള്ള അങ്ങയുടെ പെരുമാറ്റത്തിൽ നിന്നും അതിനെക്കുറിച്ച്‌ ഏകദേശമൊരു ധാരണ രൂപീകരിക്കാൻ എനിക്കു കഴിയുമെന്നു തോന്നുന്നു. അന്ന് ഇന്നത്തേക്കാൾ ചെറുപ്പമായിരുന്നു അങ്ങെന്നും, അതിനാൽ കൂടുതൽ ഊർജ്ജ്വസ്വലനും, പരുക്കനും, സാഹസികനുമായിരുന്നു അങ്ങെന്നും എനിക്കു നല്ല ബോധ്യമുണ്ട്‌; എന്നുമാത്രമല്ല, ബിസിനസ്സുമായി നടന്നിരുന്നതിനാൽ ദിവസത്തിൽ ഒരിക്കലെങ്കിലും എന്നെ കാണാനുള്ള നേരം അങ്ങെയ്ക്കു കിട്ടിയിരുന്നില്ല എന്നും, അതുകാരണം അങ്ങെന്നിലുണ്ടാക്കിയ പ്രഭാവം അത്ര വലുതായിരുന്നുവെന്നും, അതുമായി പൊരുത്തപ്പെടാൻ എനിക്കത്ര വിഷമമായിരുന്നുവെന്നും എനിക്കറിയാം.

ആദ്യകാലത്തെക്കുറിച്ച്‌ എനിക്കു നേരിട്ടൊരോർമ്മയുള്ളത്‌ ഒരു സംഭവത്തെക്കുറിച്ചു മാത്രമാണ്‌. അതങ്ങയ്ക്കും ഓർമ്മയുണ്ടാവണം. ഒരു ദിവസം രാത്രിയിൽ ഞാൻ വെള്ളത്തിനു വേണ്ടി ചിണുങ്ങിക്കരഞ്ഞുകൊണ്ടിരുന്നു. ദാഹിച്ചിട്ടല്ല എന്നതെനിക്കു വ്യക്തമാണ്‌; ഒരുപക്ഷേ വെറുതേ ശല്യപ്പെടുത്താനുള്ള ഒരാഗ്രഹം കൊണ്ടാവാം, അതുമല്ലെങ്കിൽ എനിക്കതൊരു നേരമ്പോക്കായി തോന്നിയതുകൊണ്ടുമാവാം. ഭീഷണികളൊന്നും വിലപ്പോവാതെ വന്നപ്പോൾ അങ്ങെന്നെ കട്ടിലിൽ നിന്നെടുത്ത്‌ ആ വേഷത്തിൽ ഇടനാഴിയിൽ കൊണ്ടുപോയി അടച്ചിട്ട വാതിലിനു പിന്നിൽ നിർത്തി. അതു തെറ്റായിരുന്നുവേന്നല്ല ഞാൻ പറയുന്നത്‌; അന്നു രാത്രിയിൽ സമാധാനം കിട്ടാൻ മറ്റു വഴിയൊന്നുമുണ്ടായിരുന്നില്ല എന്നതു ശരിയായിരിക്കാം; പക്ഷേ ഞാൻ ഇവിടെ ഞാനിതു പരാമർശിക്കുന്നത്‌, ഒരു കുട്ടിയെ വളർത്താൻ അങ്ങു സ്വീകരിച്ചിരുന്ന മാർഗ്ഗങ്ങൾ ഏതു വിധമായിരുന്നുവെന്ന്‌ ഉദാഹരിക്കാൺ വേണ്ടിമാത്രമാണ്‌; അവ എന്നെ എങ്ങനെ ബാധിച്ചു എന്നു കാണിക്കാനും. അതിനു ശേഷം ഞാൻ അൻസുസരണക്കാരനായി മാറി എന്നു ഞാൻ ഉറപ്പിച്ചുപറയാം; പക്ഷേ അതെന്നെ കാര്യമായി ക്ഷതമേൽപ്പിക്കുകയും ചെയ്തു. എന്നെ സംബന്ധിച്ചിടത്തോളം അത്ര സ്വാഭാവികമായ ഒരു കാര്യം, വെള്ളത്തിനു വേണ്ടിയുള്ള ആ പിടിവാശി: അതിനു വെളിയിൽ ഇറക്കിവിടുക എന്ന അസാധാരാണമായ ഭീകരത-രണ്ടും തമ്മിൽ പൊരുത്തപ്പെടുത്താൻ എന്റെ അന്നത്തെ സ്വഭാവം വച്ച്‌ എനിക്കു കഴിഞ്ഞില്ല. ഇതു നടന്നു വർഷങ്ങൾക്കു ശേഷവും ഭീഷണമായ ഒരു ഭാവന എന്നെ വേട്ടയാടിക്കൊണ്ടിരുന്നു: കൂറ്റനായ ഒരു മനുഷ്യൻ, എന്റെ അച്ഛൻ, പരമാധികാരി, രാത്രിയിൽ ഒരു കാരണവുമില്ലാതെ എന്നെ കട്ടിലിൽ നിന്നെടുത്ത്‌ ഇടനാഴിയിൽ കൊണ്ടുനിർത്തുന്നു; അതിനർത്ഥം അങ്ങയ്ക്കു ഞാൻ ആരുമല്ലായിരുന്നു എന്നാണല്ലോ.

അതു ചെറിയൊരു തുടക്കം മാത്രമായിരുന്നു; പക്ഷേ പലപ്പോഴും എന്നെ കീഴമർത്തുന്ന ഞാൻ ആരുമല്ല എന്ന ബോധം (ഒരു കണക്കിൽ വളരെ അഭിജാതവും സാർത്ഥകവുമായ ഒരു വികാരവുമാണത്‌)അങ്ങയുടെ സ്വാധീനത്തിൽ നിന്നാണ്‌ എനിക്കു കിട്ടിയത്‌. എനിക്കു വേണ്ടിയിരുന്നത്‌ ചെറിയൊരു പ്രോത്സാഹനം, അൽപ്പമൊരു മമത, വഴിയൊന്നു തെളിച്ചിടുക എന്നതു മാത്രമായിരുന്നു; പകരം അങ്ങു ചെയ്തതോ, എന്റെ വഴി തന്നെ കെട്ടിയടയ്ക്കുകയാണ്‌; ഞാൻ മറ്റൊരു വഴിയിലൂടെ പോകട്ടെ എന്ന സദുദ്ദേശത്തോടെയാണ്‌ അങ്ങതു ചെയ്തത്‌ എന്നതിൽ സംശയമൊന്നുമില്ല. പക്ഷേ അതിനു പാകപ്പെട്ടവനായിരുന്നില്ല ഞാൻ. ഉദാഹരണത്തിന്‌ ഞാൻ സല്യൂട്ടും ചെയ്ത്‌ ഉശിരോടെ മാർച്ചു ചെയ്തു പോകുമ്പോൾ അങ്ങെന്നെ പ്രോത്സാഹിപ്പിച്ചു; പക്ഷേ ഒരു സൈനികജീവിതം എന്റെ ചിന്തയിലുണ്ടായിരുന്നില്ല; അതുപോലെ, ഞാൻ നന്നായി ആഹാരം കഴിക്കുമ്പോൾ, ഭക്ഷണസമയത്ത്‌ ബിയറു കഴിക്കുമ്പോൾ, അങ്ങയ്ക്കിഷ്ടപ്പെട്ട വാക്കുകൾ ഉപയോഗിച്ച്‌ അങ്ങയെ അനുകരിച്ചു സംസാരിക്കുമ്പോൾ-അപ്പോഴൊക്കെ അങ്ങെന്നെ പ്രോത്സാഹിപ്പിച്ചു; പക്ഷേ ഇതിനൊന്നിനും എന്റെ ഭാവിയോട്‌ ഒരു സംബന്ധമുണ്ടായിരുന്നില്ല. ഇന്നും അങ്ങു കൂടി ഉൾപ്പെടുന്ന ഒരു സംഗതിയിലേ അങ്ങെന്നെ പ്രോത്സാഹിപ്പിക്കാറുള്ളു; അങ്ങയുടെ അഹന്തയ്ക്ക്‌ ഇടിവേൽക്കുമെന്നു വരുമ്പോൾ മാത്രം; അത്‌ ഞാൻ കാരണം അങ്ങയുടെ അഹന്തയ്ക്കു മുറിവേൽക്കുമ്പോഴാവാം(ഉദാഹരണത്തിന്‌ എന്റെ വിവാഹനിശ്ചയം) അല്ലെങ്കിൽ എന്നിലൂടെ അതിനു ക്ഷതം പറ്റുമ്പോഴുമാവാം(ഉദാഹരണത്തിന്‌ പെപ്പാ എന്നെ ചീത്ത പറയുമ്പോൾ). ആ നേരത്ത്‌ എനിക്കു പ്രോത്സാഹനം കിട്ടുന്നു; എന്റെ വിലയെക്കുറിച്ച്‌ എന്നെ ഓർമ്മപ്പെടുത്തുന്നു; എനിക്കു ചേർന്ന ബന്ധങ്ങൾ വേറെയെത്രയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു, പെപ്പായെ പഴി പറഞ്ഞു നാനാവിധമാക്കുന്നു. എന്റെ ഈ പ്രായത്തിൽ പ്രോത്സാഹനങ്ങൾ കൊണ്ട്‌ പ്രയോജനമൊന്നുമില്ലെന്ന കാര്യമിരിക്കട്ടെ, എന്തു സഹായമാണ്‌ അതുകൊണ്ടെനിക്കു കിട്ടാൻ പോകുന്നത്‌? അതെനിക്കൊരു പ്രശ്നമേയല്ലാതിരിക്കെ എനിക്കതു കൊണ്ടെന്തു കാര്യം?

നെരൂദ-നേരം പുലരുന്നു

 

File:Sunrise in Southeast Alaska - NOAA.jpg

നേരം പുലരുന്നു കടങ്ങൾ വയ്ക്കാതെ,
സന്ദേഹങ്ങളില്ലാതെ,
അതിൽപ്പിന്നെ
പകലു മറിയുന്നു,
ചക്രമുരുളുന്നു,
അഗ്നി രൂപം പകരുന്നു.

പുലർന്നതൊന്നും
ബാക്കിയാവുന്നില്ല,
ഭൂമി തന്നെത്തന്നെ തിന്നുതീർക്കുന്നു
മുന്തിരിപ്പഴങ്ങളൊന്നൊന്നായി,
ചങ്കിൽ ചോര വറ്റുന്നു,
വസന്തത്തിനിലകളും നഷ്ടമാവുന്നു.

ഈ നാളിൽത്തന്നെയിതൊക്കെ
വന്നുഭവിച്ചതെങ്ങനെ?
പകലിനു മണിയൊച്ചകൾ
പിശകിപ്പോയതെങ്ങനെ?
ഇനിയല്ല, ഇങ്ങനെയാണെല്ലാ-
മെല്ലാനാളുമെന്നുണ്ടോ?

എങ്ങനെ പിണയ്ക്കണം,
ചരടിന്റെയിഴ പിരിയ്ക്കണം,
നിഴലിലേക്കു തള്ളിവിടണം സൂര്യനെ?
വെളിച്ചത്തെ മടക്കണം,
പകലിനൊപ്പം വളർത്തണം രാവിനെ?
ഈ പകലാവട്ടെ ശിശു നമുക്ക്‌,
അന്തമറ്റ പുതുമ,
വീണ്ടെടുത്ത കാലത്തിന്റെ ദീപ്തി,
കടങ്ങൾക്കും സന്ദേഹങ്ങൾക്കും
മേലൊരു വിജയം;
ഒരു ശുദ്ധോദയമാകട്ടെ
നമുക്കു ജീവിതം,
ഒരു തെളിനീർച്ചോലയും.

Sunday, March 14, 2010

കാഫ്ക-എത്രയും പ്രിയപ്പെട്ട അച്ഛന്-2

File:Franz Kafka - Brief an den Vater - Postkarte - Christian Mantey - Berlin 2009.jpg
ഞാൻ ഈവിധമായത്‌ അങ്ങയുടെ സ്വാധീനമൊന്നുകൊണ്ടു മാത്രമാണെന്നു പറയാൻ പോവുകയല്ല ഞാൻ. അതു വലിയൊരു കടത്തിപ്പറച്ചിലാകും (ഈ വിഷയത്തെക്കുറിച്ചു പറയുമ്പോൾ കടത്തിപ്പറയാനുള്ള ഒരു പ്രവണത എനിക്കുണ്ടുതാനും.). അങ്ങയുടെ സ്വാധീനലേശമേൽക്കാതെയാണു ഞാൻ വളർന്നുവന്നതെങ്കിൽക്കൂടി അങ്ങയുടെ ഹിതത്തിനൊത്ത ഒരളാവുമായിരുന്നില്ല എന്നതിനാണു കൂടുതൽ സാധ്യത എന്നെനിക്കു തോന്നുന്നു. ഇന്നത്തെപ്പോലെതന്നെ ദുർബലനും,ഉത്കണ്ഠാകുലനും,സംശാത്മാവും,അസ്വസ്ഥനുമായിരുന്നേനെ ഞാൻ; റോബർട്ട്‌ കാഫ്കയുമല്ല, കാൾ ഹെർമനുമല്ല; എന്നാൽക്കൂടി എന്റെ ഇന്നത്തെ അവസ്ഥയിൽ നിന്നു വ്യത്യസ്തനാകുമായിരുന്നു ഞാൻ, നമ്മൾ ഒരുമിച്ചുപോവുകയും ചെയ്തേനെ. അങ്ങയെ ഒരു കൂട്ടുകാരനായി, മാനേജരായി, അമ്മാവനായി, മുത്തശ്ശനായി, ഒരമ്മായിയച്ഛനായിക്കൂടിയും(ഒരൽപം വിസമ്മതത്തോടെയാണെങ്കിലും)കാണാൻ എനിക്കു സന്തോഷമേയുണ്ടാവൂ. അച്ഛനെന്ന നിലയിൽ മാത്രമാണ്‌ അങ്ങയുടെ പ്രബലസാന്നിദ്ധ്യം എനിക്കു താങ്ങാനാവാതെ വരുന്നത്‌. എന്റെ സഹോദരന്മാർ ചെറുപ്പത്തിലേ മരിച്ചുപോയിരുന്നതു കൊണ്ടും, പിന്നെയും വളരെക്കാലം കഴിഞ്ഞിട്ടാണ്‌ സഹോദരിമാർ പിറക്കുന്നതെന്നതും കാരണം ഞാനൊറ്റയ്ക്ക്‌ എല്ലാ ആഘാതങ്ങളും താങ്ങേണ്ടിവന്നു; അതിനുള്ള ത്രാണി എനിക്കുണ്ടായിരുന്നുമില്ല.

നമ്മെ രണ്ടുപേരെയും ഒന്നു താരതമ്യം ചെയ്തുനോക്കൂ: ഞാൻ,വളരെ സംക്ഷിപ്തമായി പറഞ്ഞാൽ കാഫ്കയുടെ ഒരടിസ്ഥാനമുള്ള ഒരു ലോവി; പക്ഷേ ജീവിക്കാനും വിജയിക്കാനും കീഴടക്കാനുമുള്ള ആ കാഫ്കാഇച്ഛാശക്തിയല്ല എന്നെ നയിക്കുന്നത്‌, മറിച്ച്‌, രഹസ്യവും കാതരവും മറ്റൊരു ദിശ തെരഞ്ഞെടുത്തുനീങ്ങുന്നതും പലപ്പോഴും പരാജയമടയുന്നതുമായ ലോവിപ്രചോദനമാണ്‌. അങ്ങാണെങ്കിലോ, ഒരു യഥാർത്ഥകാഫ്ക,ബലത്തിൽ, ആരോഗ്യത്തിൽ, രുചിയിൽ, ഒച്ചയുടെ കനത്തിൽ, വാഗ്വൈഭവത്തിൽ, ആത്മസംതൃപ്തിയിൽ, അധീശത്വത്തിൽ, സ്ഥൈര്യത്തിൽ, മനഃസാന്നിദ്ധ്യത്തിൽ, മനുഷ്യസ്വഭാവജ്ഞാനത്തിൽ, വലിയ തോതിൽ കാര്യങ്ങൾ ചെയ്യാനുള്ള പ്രവണതയിൽ; ഒപ്പം ഈ ഗുണങ്ങളോടു ചേർന്നുവരുന്ന സകല ദൗർബല്യങ്ങളും പിഴവുകളുമുണ്ട്‌; അങ്ങയുടെ പ്രകൃതവും ചിലനേരത്തെ ക്ഷോഭപ്രകൃതിയും അങ്ങയെ അവയിലേക്കു തള്ളിവിടുകയും ചെയ്യുന്നു. ഫിലിപ്‌ അമ്മാവൻ, ലുഡ്‌വിഗ്‌, ഹെൻറിച്ച്‌ എന്നിവരുമായി താരതമ്യം ചെയ്യുമ്പോൾ അങ്ങയുടെ ജീവിതാദർശം ഒരു യഥാർത്ഥകാഫ്കയുടേതല്ലെന്നും വരാം. ഇതസാധാരണമാകാം; പക്ഷേ ഇവിടെ എനിക്ക്‌ ശരിക്കു വ്യക്തത കിട്ടുന്നില്ല. എന്നാൽക്കൂടി അങ്ങയെക്കാൾ പ്രസരിപ്പും ഉന്മേഷവുമുള്ളവരും, ഔപചാരികതയില്ലാത്തവരും, കടുംപിടുത്തങ്ങളില്ലാത്തവരും, കാർക്കശ്യം കുറഞ്ഞവരുമായിരുന്നു അവർ.( ഇക്കാര്യത്തിൽ അങ്ങയിൽ നിന്നു പലതും ഞാൻ സ്വായത്തമാക്കിയിട്ടുണ്ടെന്നും പറയട്ടെ; ആ പൈതൃകത്തെ ഞാൻ നന്നായി സൂക്ഷിച്ചുപോന്നിട്ടുമുണ്ട്‌; അങ്ങയ്ക്കുള്ളതുപോലെ അവയുടെ വിരുദ്ധഗുണങ്ങൾ എനിക്കില്ലെന്നും ഞാൻ സമ്മതിക്കുന്നു.)പക്ഷേ ഇക്കാര്യത്തിൽ അങ്ങും പല ഘട്ടങ്ങളിലൂടെ കടന്നുപോയിരിക്കുന്നു. സ്വന്തം മക്കൾ (ഞാൻ പ്രത്യേകിച്ചും) നിരാശപ്പെടുത്തുന്നതിനു മുമ്പുള്ള കാലം അങ്ങ്‌ പ്രസരിപ്പുറ്റവനായിരുന്നിരിക്കാം (വിരുന്നുകാരുള്ളപ്പോൾ അങ്ങു തീർത്തും മറ്റൊരാളാകുമായിരുന്നു); സ്വന്തം മക്കൾക്ക്‌ (ഒരുപക്ഷേ വല്ലിയെ ഒഴിച്ചുനിർത്തിയാൽ) നൽകാൻ കഴിയാത്ത ആ ഊഷ്മളത ഇപ്പോൾ തന്റെ പേരക്കുട്ടികളും മരുമകനും കാണിക്കുന്നുവേന്നതിനാൽ അങ്ങു വീണ്ടും ആ പഴയ ഉന്മേഷം വീണ്ടെടുത്തുവെന്നും വരാം.

അതെന്തുമാകട്ടെ, അത്രയ്ക്കു വ്യത്യസ്തരായിരുന്നു നമ്മൾ; ആ വ്യത്യസ്തതകൾ നാമിരുവർക്കും അപകടകരവുമായിരുന്നു; മന്ദഗതിയിൽ വികാസം പ്രാപിക്കുന്ന ഞാനെന്ന ശിശുവും പൂർണ്ണവളർച്ചയെത്തിയ ഒരു പുരുഷൻ അങ്ങുമായുള്ള ഏർപ്പാട്‌ എങ്ങനെയായിരിക്കുമെന്ന് ആരെങ്കിലും ഒരാൾ മുൻകൂട്ടിക്കണ്ടിരുന്നെവെങ്കിൽ അതിങ്ങനെയായിരിക്കും: അങ്ങെന്നെ കാൽക്കീഴിലിട്ടരച്ചു നാമാവശേഷമാക്കുകയാണ്‌. എന്തായാലും അങ്ങനെയൊന്നുണ്ടായില്ല; ഒരു ജീവിതത്തിൽ എന്തൊക്കെ സംഭവിക്കുമെന്നുള്ളത്‌ പ്രവചനസാദ്ധ്യമല്ലല്ലോ; ഇനിയതല്ല, സംഭവിച്ചത്‌ അതിനെക്കാൾ മോശമായതൊന്നാണെന്നും വരാം. ഇതു പറയുമ്പോൾ ഞാൻ അങ്ങയെ കുറ്റക്കാരനായി കാണുകയാണെന്ന് അങ്ങു വിചാരിക്കരുതേ. അങ്ങെന്റെ മേൽ ചെലുത്തിയ പ്രഭാവം അങ്ങയ്ക്കു തടുക്കാനാവാത്തതായിരുന്നു. അതേസമയം എന്റെ ഭാഗത്തു നിന്നുള്ള ഏതെങ്കിലും വിദ്വേഷം കൊണ്ടാണ്‌ ഞാൻ ആ പ്രഭാവത്തിനു കീഴ്പ്പെട്ടതെന്നും അങ്ങു കരുതരുത്‌.

കരളുറപ്പില്ലാത്ത കുട്ടിയായിരുന്നു ഞാൻ. എന്നാൽക്കൂടി എല്ലാ കുട്ടികളെയും പോലെ, പിടിവാശിക്കാരനുമായിരുന്നു ഞാൻ. അമ്മയാണെന്നെ വഷളാക്കിയതെന്നു വരാം; പക്ഷേ മെരുക്കാൻ പ്രയാസമുള്ള ഒരു കുട്ടിയായിരുന്നു ഞാൻ എന്നു പറഞ്ഞാൽ ഞാനതു വിശ്വസിക്കില്ല; ദാക്ഷിണ്യത്തോടെയുള്ള ഒരു നോട്ടമോ, ഒരു തലോടലോ, അലിവുള്ള ഒരു വാക്കോ എന്റെ വഴിക്കു വന്നിരുന്നുവെങ്കിൽ അങ്ങെന്നിൽ നിന്നു തേടിയത്‌ എന്നിൽ നിന്നു കിട്ടിയേനേ എന്നും ഞാൻ വിശ്വസിക്കുന്നു. പിന്നെ, ഉള്ളിൽ ദയവും ആർദ്രതയുമുള്ള ഒരാളാണങ്ങ്‌(ഇനിയെഴുതുന്നത്‌ അതിനു വിരുദ്ധവുമല്ല, ഒരു കുട്ടിയുടെ കണ്ണിലൂടെ ഞാൻ അങ്ങയെ എങ്ങനെ കണ്ടുവേന്നേ ഇതു കൊണ്ട്‌ ഉദ്ദേശിക്കുന്നുള്ളു), പക്ഷേ ഉപരിതലം തുരന്നുചെന്ന് ഉള്ളിലെ കാരുണ്യം കണ്ടെത്താനുള്ള ക്ഷമയോ, ധൈര്യമോ എല്ലാ കുട്ടികൾക്കും ഉണ്ടായിക്കൊള്ളണമെന്നില്ലല്ലോ. ഊറ്റം,ഒച്ച, ക്ഷോഭം- അങ്ങെന്തൊക്കെയാണോ, അതൊക്കെക്കൊണ്ടേ അങ്ങെയ്ക്കും തന്റെ മകനെ പരുവപ്പെടുത്താൻ കഴിയൂ; എന്റെ കാര്യത്തിലാവട്ടെ, ഈ മാർഗ്ഗങ്ങൾ വളരെ സൗകര്യപ്രദമായി അങ്ങയ്ക്കു തോന്നുകയും ചെയ്തു, കാരണം ശക്തനും ധൈര്യവാനുമായ ഒരാളായി എന്നെ വാർത്തെടുക്കുകയായിരുന്നല്ലോ അങ്ങയുടെ ഉന്നം.

നെരൂദ-ജന്മങ്ങൾ

 

File:Palenque - Maya-Porträt 2.jpg
നാം മരിച്ചതെങ്ങനെയെന്ന്
നമുക്കോർമ്മയുണ്ടാവില്ല.

ജീവനുള്ള കാലം എന്തു ക്ഷമയായിരുന്നു നമുക്ക്‌:
നാം കുറിച്ചുവച്ചു,
അക്കങ്ങൾ, തീയതികൾ,
ആണ്ടുകൾ, മാസങ്ങൾ,
മുടിയിഴകൾ,
നാം ചുംബിച്ച വദനങ്ങൾ,
മരിക്കുന്ന ആ മുഹൂർത്തമോ,
ഒരു രേഖയുമില്ലാതെ നാം വിട്ടും കളയുന്നു-
മറ്റുള്ളവർ ഓർമ്മിക്കട്ടേയെന്ന്
നാമതു വിട്ടുകളയുന്നു,
അതുമല്ലെങ്കിൽ നാമതു
ജലത്തെ ഏൽപ്പിക്കുന്നു,
ജലത്തെ,കാറ്റിനെ,കാലത്തെ.
പിറന്ന ഓർമ്മയും നമുക്കില്ല,
ഉണ്ടായിവരിക എന്നത്‌
അത്ര വിക്ഷുബ്ധവും നവ്യവുമായിരുന്നു
എന്നാൽക്കൂടി;
യാതൊന്നും നിങ്ങൾക്കോർമ്മയില്ല,
ആദ്യം കണ്ട വെട്ടത്തിന്റെ തരിമ്പു പോലും
നിങ്ങളുടെയുള്ളിലില്ല.

നാം പിറവിയെടുക്കുന്നുവെന്നത്‌
അത്രമേൽ വിശ്രുതം.

ഏവർക്കുമറിയാം,
മുറിയിൽ, കാട്ടിൽ,
മുക്കുവക്കുടിലിന്റെ തണലിൽ,
കാറ്റുരുമ്മുന്ന കരിമ്പിൻതോട്ടത്തിൽ
വിചിത്രമായൊരു നിശ്ശബ്ദത,
പവിത്രവും നിശ്ചലവുമായ ഒരു മുഹൂർത്തം-
ജന്മം കൊടുക്കാനൊരുങ്ങുകയാണ്‌
ഒരു സ്ത്രീയവിടെ.

നാം പിറവിയെടുക്കുന്നുവെന്നത്‌
അത്രമേൽ വിശ്രുതം.

ഇല്ലായ്മയിൽ നിന്നുണ്മയിലേക്കുള്ള
ആ ത്വരിതവിവർത്തനം
നമുക്കോർമ്മയിലില്ല പക്ഷേ.
കൈകളുണ്ടാവുക, കാണുക,
കണ്ണുകളുണ്ടാവുക,
കഴിക്കുക, കരയുക,നിറഞ്ഞുതുളുമ്പുക,
പ്രണയിക്കുക, വേദനിക്കുക-
ആ പകർച്ച,
ത്രസിപ്പിക്കുന്ന ആലക്തികസാന്നിദ്ധ്യം,
നിറഞ്ഞ ചഷകം പോലെ
ഒരുടലിനെക്കൂടിയുയർത്തൽ,
ഒഴിഞ്ഞ ഒരു സ്ത്രീ,
ചോരയും പിളർന്ന പൂർണ്ണതയുമായിക്കിടക്കുന്ന ഒരമ്മ,
അതിന്റെ തുടക്കവും ഒടുക്കവും,
സ്പന്ദനം തകർക്കുന്ന അവ്യവസ്ഥ,
നിലം,വിരിപ്പുകൾ,
എല്ലാമൊടുവിൽ ഒന്നുചേരുന്നു,
ജീവിതത്തിന്റെ ചരടിൽ
ഒരു കെട്ടു കൂടിയിടുന്നു,
ഒന്നുമൊന്നും പക്ഷേ നിങ്ങൾക്കോർമ്മയില്ല,
ഒരു തിരയാവാഹിച്ച്‌,
ശവക്കോടി ചുറ്റിയ ഒരാപ്പിൾ
മരത്തിൽ നിന്നു പറിച്ചെടുത്ത കൊടുംകടൽ
നിങ്ങൾക്കോർമ്മയിലേയില്ല.

നിങ്ങളാകെയോർമ്മിക്കുന്നത്‌
നിങ്ങളുടെ ജീവിതം മാത്രം.

 

 

Image-Mayan art from wikimedia commons

Saturday, March 13, 2010

നെരൂദ-ഒരു സ്തുതി,ഇസ്തിരിയിടലിന്‌


File:Botticelli Venus.jpg

തനിവെളുപ്പാണു കവിത.
ജലത്തിൽ നിന്നതു പുറത്തുവരുന്നു തുള്ളിയിറ്റി,
കുഴഞ്ഞുകൂടിയും ചുളുങ്ങിയും.
ഇതിനെ നീർത്തെടുക്കണം, ഈ ഗ്രഹത്തിന്റെ ചർമ്മത്തെ,
ഇതിന്റെ ചുളി നീർത്തണം,ഈ കടലിന്റെ വെണ്മയെ;
അങ്ങനെ കൈകൾ നീങ്ങുന്നു,നീങ്ങുന്നു,
പവിത്രമായ പ്രതലങ്ങൾ നിവരുന്നു,
അങ്ങനെയല്ലോ കാര്യങ്ങളുണ്ടായിവരുന്നു.
കരങ്ങൾ കരുപ്പിടിപ്പിക്കുന്നു ലോകത്തെ,ഓരോ നാളും,
തീയിരുമ്പിനെ വേൾക്കുന്നു,
കാൻവാസും,പട്ടും,പരുത്തിയും
അലക്കുകടകളിലെ ശണ്ഠകളും കഴിഞ്ഞു മടങ്ങുന്നു,
വെളിച്ചത്തിൽ നിന്നൊരു മാടപ്രാവു പിറക്കുന്നു-
ചുഴിക്കുള്ളിൽ നിന്നു മടങ്ങുന്നു ശുദ്ധനൈർമല്യം.

 

 

painting-the birth of  venus-botticelli(1485-86)-from wikimedia commons

Thursday, March 11, 2010

കാഫ്ക-‌-എത്രയും പ്രിയപ്പെട്ട അച്ഛന്-1


എത്രയും പ്രിയപ്പെട്ട അച്ഛന്‌,

എനിക്കങ്ങയെ ഭയമാണെന്ന ഒരു വിചാരം ഞാൻ മനസ്സിൽ കൊണ്ടുനടക്കുന്നതെന്തിനാണെന്ന് അടുത്തൊരിക്കൽ അങ്ങെന്നോടു ചോദിക്കുകയുണ്ടായി. പതിവുപോലെ, അതിനൊരു മറുപടി ആലോചിച്ചെടുക്കാൻ എനിക്കു കഴിയാതെയും പോയി. അതിനൊരു കാരണം എനിക്കങ്ങയെ ഭയമാണെന്നതു തന്നെ; മറ്റൊന്നാവട്ടെ, ആ ഭയത്തിന്റെ അടിസ്ഥാനത്തെക്കുറിച്ചു വിശദീകരിക്കാൻ ശ്രമിക്കുക എന്നതിനർത്ഥം അത്രയധികം വിശദാംശങ്ങളിലേക്ക്‌ എനിക്കു കടക്കേണ്ടിവരും എന്നുള്ളതായിരുന്നു; അത്രയുമൊക്കെ മനസ്സിൽ വച്ചു സംസാരിക്കാനുള്ള ത്രാണി എനിക്കില്ല. ഇനിയിപ്പോൾ ഇങ്ങനെയൊരു മറുപടി എഴുതിത്തരാൻ ഞാൻ ശ്രമിക്കുകയാണെങ്കിലും അതും അപൂർണ്ണമാവാനേ വഴിയുള്ളു; കാരണം, എഴുതാനിരിക്കുമ്പോൾപ്പോലും ആ ഭയവും അതിന്റെ അനന്തരഫലങ്ങളും അങ്ങയുമായുള്ള എന്റെ ബന്ധത്തിനു വിഘാതമാവുകയാണ്‌. എന്നുതന്നെയല്ല, എന്റെ ഓർമ്മശക്തിയുടെയും ചിന്താശേഷിയുടെയും പരിധിക്കുള്ളിലൊതുങ്ങാത്തത്ര വിപുലമാണ്‌ ഈ വിഷയത്തിന്റെ വ്യാപ്തിയും.

അങ്ങയെ സംബന്ധിച്ചിടത്തോളം സംഗതി വളരെ നിസ്സാരമായിരുന്നു; ഒന്നുമല്ലെങ്കിൽ, ഈ വിഷയത്തെക്കുറിച്ച്‌ എന്റെ മുന്നിൽ വച്ചും, ഇന്നാരെന്നു നോട്ടമില്ലാതെ മറ്റു പലരുടെ മുന്നിൽ വച്ചും സംസാരിക്കുമ്പോൾ എനിക്കങ്ങനെയാണു തോന്നിയിട്ടുള്ളത്‌. അച്ഛൻ കാര്യങ്ങൾ കണ്ടത്‌ ഈ വിധമാണ്‌: അങ്ങു ജീവിതകാലം മുഴുവൻ പണിയെടുക്കുകയായിരുന്നു, തന്റെ മക്കൾക്കു വേണ്ടി, എനിക്കു വേണ്ടി പ്രത്യേകിച്ചും, തന്റേതായ സകലതും ഹോമിക്കുകയായിരുന്നു; തന്മൂലം ഒരല്ലലും ജീവിതത്തിൽ എനിക്കറിയേണ്ടിവന്നിട്ടില്ല; എന്തു പഠിക്കാനുമുള്ള സ്വാതന്ത്ര്യം എനിക്കുണ്ടായിരുന്നു; ഭൗതികമായ ഒരു വിഷമവും ഞാൻ അനുഭവിച്ചിട്ടില്ല, എന്നു പറഞ്ഞാൽ,ഒരു വിഷമവും ഞാൻ അറിഞ്ഞിട്ടില്ല എന്നുതന്നെ. പകരമായി ഒരു നന്ദിയും താൻ പ്രതീക്ഷിച്ചിട്ടില്ല; കുട്ടികളുടെ നന്ദി എന്തു പ്രകാരത്തിലാണെന്നു തനിക്കറിയാവുന്നതാണല്ലോ; പക്ഷേ എന്തെങ്കിലും തരത്തിലുള്ള ഒരു സഹകരണം, ഒരനുഭാവം, അതു താൻ പ്രതീക്ഷിച്ചിരുന്നു. പകരം ഞാൻ ചെയ്തതോ, അങ്ങയെ ഒളിച്ച്‌ എന്റെ മുറിയിൽ കയറി അടച്ചിരിക്കുകയാണ്‌; പുസ്തകങ്ങളും തല തിരിഞ്ഞ കൂട്ടുകാരും തുമ്പുകെട്ട ആശയങ്ങളുമായിരുന്നു എനിക്കു പ്രധാനം; ഞാൻ അങ്ങയോടു മനസ്സു തുറന്നു സംസാരിച്ചിട്ടില്ല; സിനഗോഗിൽ വച്ച്‌ ഞാൻ അങ്ങയുടെ അടുത്തു വന്നിട്ടില്ല; ഫ്രാൻസേൻസ്ബാദിലായിരുന്നപ്പോൾ ഞാൻ കാണാൻ ചെന്നില്ല; ഒരേ കുടുംബത്തിലെ അംഗമാണെന്ന മമത പോലും ഞാൻ കാണിക്കുന്നില്ല; ബിസിനസ്സിലോ അങ്ങയ്ക്കു താത്പര്യമുള്ള മറ്റേതെങ്കിലും വിഷയത്തിലോ ഞാൻ ഒരു ശ്രദ്ധയും കാണിക്കുന്നില്ല; ഫാക്റ്ററിയുടെ ചുമതല മുഴുവൻ അങ്ങയുടെ തലയിൽ വച്ചുതന്നിട്ട്‌ ഞാൻ എന്റെ പാടു നോക്കിപ്പോയി; ഓട്ട്ലയുടെ പിടിവാശിക്ക്‌ ഒത്താശ ചെയ്തു; അച്ഛനു വേണ്ടി ചെറിയൊരു സഹായം പോലും ഞാൻ ചെയ്യുന്നില്ല( ഒരു നാടകടിക്കറ്റു പോലും ഞാൻ ഇതേവരെ എടുത്തുകൊടുത്തിട്ടില്ല); അതേസമയം കൂട്ടുകാർക്കു വേണ്ടി എന്തു ചെയ്യാനും എനിക്കൊരു മടിയുമില്ല. എന്നെക്കുറിച്ചുള്ള അങ്ങയുടെ വിലയിരുത്തലിൽ നിന്നു വ്യക്തമാവുന്നത്‌, ഞാൻ അത്ര മര്യാദകെട്ടവനോ,ദുഷ്ടനോ അല്ലെങ്കിൽക്കൂടി(എന്റെ ഒടുവിലത്തെ വിവാഹാലോചനയുടെ കാര്യം ഒഴിച്ചുനിർത്തിയാൽ)ഉദാസീനത,അകൽച്ച,നന്ദികേട്‌ ഇത്രയും അങ്ങ്‌ എന്നിൽ ആരോപിക്കുന്നുവെന്നാണ്‌. തന്നെയുമല്ല, ഒക്കെ എന്റെ പിശകു കൊണ്ടാണെന്ന വിധത്തിലാണ്‌ അങ്ങു വിരൽ ചൂണ്ടുന്നതും; എന്റെ ഭാഗത്തു നിന്നുള്ള അത്ര ചെറിയൊരു ഗതിമാറ്റം കൊണ്ടുതന്നെ സകലതും എത്രയും വ്യത്യസ്തമായേനേയെന്നാണ്‌ അങ്ങയുടെ നിലപാട്‌; ഇക്കാര്യത്തിൽ താൻ പഴി കേൾക്കേണ്ടതില്ല, അഥവാ അങ്ങനെയുണ്ടെങ്കിൽ അത്‌ എന്നോട്‌ ഇത്രധികം ആനുകൂല്യം കാണിച്ചതിനു മാത്രമായിരിക്കും താനും.

അങ്ങയുടെ ഈ പതിവുവിശകലനം കൃത്യമാണെന്നു ഞാൻ സമ്മതിച്ചുതരുന്നുണ്ടെങ്കിൽ അത്‌ നമ്മൾ തമ്മിലുള്ള അകൽച്ചയുടെ കാര്യത്തിൽ താൻ തീർത്തും നിരപരാധിയാണെന്ന അങ്ങയുടെ നിലപാട്‌ ശരിയാണെന്ന് ഞാൻ വിശ്വസിക്കുന്നു എന്നതു കൊണ്ടുമാത്രമാണ്‌. പക്ഷേ അക്കാര്യത്തിൽ അതേ അളവിൽ നിരപരാധി തന്നെ ഞാനും. അങ്ങയെക്കൊണ്ടും ഇക്കാര്യം സമ്മതിപ്പിക്കാൻ എന്നെക്കൊണ്ടു കഴിഞ്ഞാൽ ഒരുതരം ശാന്തി-പുതിയൊരു ജീവിതമല്ല, നമുക്കു രണ്ടാൾക്കും അതിനുള്ള പ്രായം കഴിഞ്ഞിരിക്കുന്നു-സാധ്യമായെന്നുവരാം; അങ്ങയുടെ ഈ നിർത്തില്ലാത്ത കുറ്റപ്പെടുത്തൽ അവസാനിക്കുമെന്നല്ല, അതിനൊരു കുറവുണ്ടായെന്നെങ്കിലും വന്നേക്കാം.
വിചിത്രമെന്നു തോന്നാം, ഞാൻ എന്താണർത്ഥമാക്കുന്നതെന്നതിനെക്കുറിച്ച്‌ അങ്ങയ്ക്ക്‌ ചെറിയൊരു ധാരണയുണ്ടെന്നു തോന്നുന്നു. അതുകൊണ്ടാവാം, അടുത്തൊരു ദിവസം അങ്ങെന്നോടു പറയുകയുണ്ടായി,'എനിക്കു നിന്നോട്‌ ഒരു ഇഷ്ടക്കുറവും ഉണ്ടായിട്ടില്ല; പിന്നെ, മറ്റച്ഛന്മാർ ചെയ്യുന്നതു പോലെ ഞാൻ അതൊന്നും പുറമേ കാണിച്ചിട്ടില്ലെങ്കിൽ അഭിനയം എനിക്കത്ര വശമില്ലെന്നേ അതു കൊണ്ടർത്ഥമാക്കാനുള്ളു.' അച്ഛാ, ഇനി ഞാനൊന്നു പറയട്ടെ, അങ്ങയ്ക്ക്‌ എന്നോടുള്ള സന്മനസ്സിനെ ഞാൻ അങ്ങനെ സംശയിച്ചിട്ടൊന്നുമില്ല; എന്നാൽക്കൂടി അങ്ങയുടെ ഈ അഭിപ്രായം തെറ്റാണെന്നുതന്നെ ഞാൻ കരുതുന്നു. അങ്ങയ്ക്ക്‌ അഭിനയമറിയില്ല, അതു സത്യം തന്നെ; എന്നുവച്ച്‌ മറ്റച്ഛന്മാർ അഭിനയക്കാരാണെന്നു വാദിക്കുന്നത്‌ തന്റെ പക്ഷമാണു ശരിയെന്നു സ്ഥാപിക്കാനുള്ള അന്ധമായ പിടിവാശി കൊണ്ടുമാത്രമാണ്‌; അതല്ലെങ്കിൽ - ഇതാണ്‌ യഥാർത്ഥസംഗതിയെന്ന് എനിക്കു തോന്നുന്നു- നമ്മൾ തമ്മിലുള്ള ബന്ധത്തിൽ എന്തോ പിശകുണ്ടെന്നും, അതങ്ങനെയായതിൽ തനിക്കുമൊരു പങ്കുമുണ്ടെന്നും, എന്നാൽ അതു തന്റെ കുറ്റം കൊണ്ടല്ലെന്നും പരോക്ഷമായി സമ്മതിക്കുകയാണത്‌. ഇതാണ്‌ അങ്ങുദ്ദേശിക്കുന്നതെങ്കിൽ അക്കാര്യത്തിൽ നമുക്കു യോജിപ്പായിക്കഴിഞ്ഞു.
File:Kafka.jpg

Wednesday, March 10, 2010

നെരൂദ-സ്തുതിഗീതം,കടൽക്കാക്കയ്ക്ക്‌


File:Seagull flying (5).jpg
കടലോരത്തെ
പൈൻകാടിനുമേൽ
ഉയർന്നുപറക്കുന്ന
കടൽക്കാക്കയ്ക്ക്‌,
കാറ്റത്തിതാ
എന്റെ സ്തുതിയുടെ
അക്ഷരസീൽക്കാരം.

തുഴയൂ,
ദീപ്തയാനമേ,
ചിറകുവച്ച
കൊടിയടയാളമേ,
തുന്നിച്ചേർക്കൂ,
വെള്ളിയുടലേ,
ഉറഞ്ഞ മാനത്തിന്റെ
കുപ്പായത്തിൻമേൽ
നിന്റെ ചിഹ്നം,
ഹേ,ഗഗനചാരീ,
പാറുന്ന
സൗമ്യഗീതമേ,
മഞ്ഞിൽക്കടഞ്ഞൊരമ്പേ,
സുതാര്യമായ
ചണ്ഡവാതത്തിൽ
ശാന്തം ചരിക്കുന്ന
യാനമേ,
മാനത്തെ പുല്ലുമൈതാനത്ത്‌
തൊണ്ട കാറിയ കാറ്റു
വീശിയടിക്കുമ്പോൾ
നിലവിടാതുയരുന്നു
നീ.
ഒരു ദീർഘപ്രയാണത്തിനു ശേഷം
ചിറകുള്ള മഗ്നോളിയാപുഷ്പമേ,
വായുവിലുയർത്തിയ
ത്രികോണരൂപമേ,
നീ നിന്റെ സ്വരൂപം
പ്രാപിക്കുന്നു സാവധാനം,
വെള്ളിയുടയാട
പിടിച്ചിട്ടും,
വിളങ്ങുന്ന
ഉടലൊതുക്കിയും,
പറക്കുന്ന
വെണ്മൊട്ടാകുന്നു
വീണ്ടും നീ,
ഉരുണ്ട വിത്തുമണി,
സുന്ദരമായൊരണ്ഡം.

ഈ ജയഗീതം
ഇവിടെ
അവസാനിപ്പിച്ചേനേ
മറ്റൊരു കവി.
എനിക്കു വയ്യാ
വ്യർത്ഥമായ പതപ്പിന്റെ
പുളയ്ക്കുന്ന വെണ്മയിൽ
സ്വയം തളയ്ക്കാൻ.
ക്ഷമിക്കൂ,
കടൽക്കാക്കേ,
ഞാൻ
കണ്ടതു കണ്ട പോൽ
പറയുന്ന കവി,
ആകാശത്തിന്റെ
ഛായാഗ്രാഹകൻ.
തീറ്റ,
തീറ്റ,
തീറ്റ തന്നെയാണു
നിനക്ക്‌,
നീ വിഴുങ്ങാതെ
ഒന്നുമില്ല,
തുറവെള്ളത്തിൽ
പിച്ചക്കാരന്റെ
നായ പോലെ
നിന്റെ കുര,
ഒരു മീൻകുടലും
നീ വിടുന്നില്ല,
സ്വന്തം
വെളുത്ത പെങ്ങന്മാരെ
നീ  കൊത്തിമാറ്റുന്നു,
നീ  തട്ടിയെടുക്കുന്നു
അറയ്ക്കുന്ന നിധി,
അളിഞ്ഞൊഴുകുന്ന
കുപ്പ,
മുനമ്പത്തു വലിച്ചെറിഞ്ഞ
ചീഞ്ഞ തക്കാളികളെ
നീ വേട്ടയാടുന്നു.
പക്ഷേ
നിന്നിലതു
രൂപം മാറുന്നു
വെടിപ്പൻ ചിറകായി,
വെളുത്ത ക്ഷേത്രഗണിതമായി,
പറക്കുന്നൊരുന്മത്തരേഖയായി.
അതിനാലത്രേ,
മഞ്ഞു വീണ നങ്കൂരമേ,
ആകാശചാരീ,
നിന്നെ
നിന്നെപ്പോലെ
ഞാൻ സ്തുതിക്കുന്നു:
നിന്റെ ഒടുങ്ങാത്ത ആർത്തി,
മഴയത്തു നിന്റെ സീൽക്കാരം,
കൊടുംകാറ്റിൽ പാറിവീണ
മഞ്ഞല പോലെ
നിന്റെയൊരടക്കം,
നീയിരിക്കട്ടെ, പറക്കട്ടെ,
കടൽക്കാക്കേ,
നിനക്കു ഞാനർപ്പിക്കുന്നു,
മണ്ണിൽ നിന്നു പുറപ്പെടുന്ന
എന്റെ വാക്കുകൾ, 
  വായുവിലേറാൻ
എന്റെയൊരു വിലക്ഷണശ്രമം;
എന്റെ ഗീതത്തിൽ വിതയ്ക്കുമോ,
നീ നിന്റെ പക്ഷിബീജം?

images from wikimedia commons

Tuesday, March 9, 2010

നെരൂദ-സ്തുതിഗീതം,വസ്ത്രത്തിന്‌


എന്നും കാലത്ത്‌, കുപ്പായമേ,
കസേരയിൽ എന്നെയും കാത്തു
നീ  കിടക്കുന്നു,
എന്റെ ഗർവ്വം, എന്റെ പ്രണയം,
എന്റെ മോഹം, എന്റെ ദേഹം
കൊണ്ടു നിറയാൻ.
ഉറക്കച്ചടവു മാറാതെ ഞാൻ
കുളിമുറി വിട്ടുവരുന്നു
നിന്റെ കൈകളിലേക്കു കടക്കുന്നു,
എന്റെ കാലുകൾ
നിന്റെ കാലുകളുടെ
പൊത്തുകൾ തേടുന്നു,
നിന്റെ തളരാത്ത കൂറിനാൽ
ഈവിധമാശ്ലേഷിതനായി ഞാൻ
പ്രഭാതസവാരിക്കിറങ്ങുന്നു,
കവിതയിലേക്കു കടക്കുന്നു;
എന്റെ ജനാലയിലൂടെ
ഞാൻ  കാണുന്നുണ്ട്
വസ്തുക്കൾ,
ആണുങ്ങൾ, പെണ്ണുങ്ങൾ,
സംഭവങ്ങൾ, സംഘർഷങ്ങൾ
രൂപപ്പെടുത്തുകയാണെന്നെ,
നേരിടുകയാണെന്നെ,
വേലചെയ്യിക്കുകയാണെന്റെ കൈകളെ,
തുറക്കുകയാണെന്റെ കണ്ണുകൾ,
ഉപയോഗപ്പെടുത്തുകയാണെന്റെ ചുണ്ടുകൾ,
അതേവിധം
കുപ്പായമേ,
നിന്നെ ഞാനും രൂപപ്പെടുത്തുന്നു,
നിന്റെ മുട്ടുകൾ  ഞാൻ നീർക്കുന്നു,
നിന്റെയിഴകൾ പൊട്ടിക്കുന്നു,
അങ്ങനെ
എന്റെ ഛായയിൽ വളരുന്നു
നിന്റെ ജീവിതവും.
കാറ്റൂതുമ്പോൾ
നീ പാറുന്നു, ഒച്ചപ്പെടുന്നു
നീയാണെൻ്റെ ആത്മാവെന്നപോലെ;
കഷ്ടകാലങ്ങളിൽ
എന്റെയെല്ലിൽ
ഒട്ടിപ്പിടിക്കുന്നു നീ,
രാത്രിയിൽ
ഇരുട്ടും കിനാവും
മനുഷ്യരും
തങ്ങളുടെ ഭൂതങ്ങളെക്കൊണ്ടു നിറയ്ക്കുന്നു
നിന്റെ പക്ഷങ്ങളെ,
എന്റെ പക്ഷങ്ങളെ.
ഒരുനാൾ
ശത്രുവിന്റെ
ഒരു വെടിയുണ്ട
നിന്നിൽ   
എന്റെ ചോര വീഴ്ത്തുമോ?
എങ്കിൽ
എന്നോടൊപ്പം
നീയും മരിക്കുമല്ലോ;
ഇനിയൊരുനാളഥവാ,
ഇത്രയ്ക്കു നാടകീയമാകാതെ,
എന്നോടൊപ്പം,
കുപ്പായമേ,
നീ  രോഗിയാവും,
നീ കിഴവനാവും 
എന്നോടൊപ്പം,
എന്റെ ദേഹത്തിനൊപ്പം;
ഒരുമിച്ചു നമ്മെ
കുഴിയിലേക്കു വയ്ക്കും.
അതിനാലത്രേ ഒരോ നാളും
ആദരത്തോടെ 
നിനക്കു ഞാൻ കുശലം പറയുന്നു,
നിന്നെയാശ്ലേഷിക്കുന്നു,
പിന്നെ മറക്കുന്നു;
ഒന്നാണു നമ്മൾ,
കാറ്റിനെതിരെ,
ഇരുട്ടത്ത്‌,
തെരുവിൽ,
സമരത്തിലും
ഒരേയൊരുടൽ,
ഒരുനാൾ,
ഒരുനാൾ,
ഏതോ ഒരുനാൾ
ചലനമറ്റതും.
File:Firma Pablo Neruda.svg

Monday, March 8, 2010

നെരൂദ-മരിച്ചുപോയ പാവപ്പെട്ടവന്‌

 

File:Worker at carbon black plant2.jpg

ഇന്നു ഞങ്ങൾ കുഴിവെട്ടി മൂടുന്നു
ഞങ്ങളുടെ സ്വന്തം പാവപ്പെട്ടവനെ
ഞങ്ങളുടെ പാവം പാവപ്പെട്ടവനെ.

ഒരുകാലത്തും നല്ലകാലമുണ്ടായിട്ടില്ലയാൾക്ക്‌,
ഇന്നൊരു നാളാണയാൾ
താനൊരാളായി മാറുന്നു.

വീടില്ലയാൾക്ക്‌, പറമ്പില്ലയാൾക്ക്‌,
അക്ഷരമാലയില്ല, വിരിപ്പില്ല
പൊരിച്ച മാംസവുമില്ല;
ഒരിടമെന്നതില്ലാതെ
എന്നും വഴിയിലായിരുന്നയാൾ,
ജീവിതം കിട്ടാതെ മരിച്ചുപോയതാണിയാൾ,
ജനിച്ച കാലം തൊട്ടേ നടപ്പുമിതീയാൾക്ക്‌.

എന്തു ഭാഗ്യം(എന്തു വിചിത്രം)
ഒരേ മനസ്സായിരുന്നെല്ലാവർക്കും,
ബിഷപ്പിനും ജഡ്ജിക്കും,
സ്വർഗ്ഗത്തിൽ അയാൾക്കൊരോഹരി ഉറപ്പിക്കാൻ;
ചത്തുകഴിഞ്ഞിട്ട്‌, വേണ്ടവിധം ചത്തുകഴിഞ്ഞിട്ട്‌
അത്രയുമാകാശം കൊണ്ടയാളെന്തു ചെയ്യാൻ?
അതുഴാൻ, വിതയ്ക്കാൻ, കൊയ്യാൻ
അയാളെക്കൊണ്ടാവുമോ?

അയാൾക്കു പണി എന്നുമതായിരുന്നു;
കന്നിമണ്ണിനോടു ക്രൂരമായിട്ടു മല്ലിട്ടിരുന്നയാൾ,
ഇന്നിതാ, കൊഴുവോടിപ്പോകുന്ന
ആകാശം എത്രയെങ്കിലും മുന്നിൽ;
സ്വർഗ്ഗം കായ്ച്ച ഫലങ്ങളിൽ
അയാൾക്കുമൊരോഹരി കിട്ടും,
അത്രയുമുയരത്തിൽ, മേശയ്ക്കു മുന്നിലിരുന്ന്
മതിവരുവോളമയാൾക്കാഹരിക്കാം സ്വർഗ്ഗത്തെ.
അറുപതോളം കൊല്ലത്തെ വിശപ്പു മാത്രം സ്വത്തുമായി
താഴെനിന്നു വരുന്ന നമ്മുടെ പാവപ്പെട്ടവന്‌
ഒടുവിലിനി തൃപ്തനാവാം,
ജീവിതത്തിന്റെ പ്രഹരങ്ങളേൽക്കാതെ,
ഭക്ഷണം കഴിച്ചതിനു പ്രതികാരം കിട്ടാതെയും;
മണ്ണിനടിയിലെ തന്റെ പെട്ടിയിൽ
വീട്ടിനുള്ളിലെന്നപോലെ സുരക്ഷിതൻ,
ഇനി അയാൾക്ക്‌ തന്നെ തടുക്കേണ്ടതില്ല,
കൂലിയ്ക്കു പൊരുതേണ്ടതില്ല.
ഇത്രയും നീതി തനിക്കു കിട്ടുമെന്ന്
അയാൾ പ്രതീക്ഷിച്ചില്ല, ഈ മനുഷ്യൻ.
പെട്ടെന്നാണവർ അയാളുടെ കോപ്പ നിറച്ചു,
അയാൾക്കിപ്പോൾ നല്ല ഉന്മേഷവുമാണ്‌;
സന്തോഷമടക്കാനാവാതെ
വായടഞ്ഞുപോയിരിക്കുന്നു അയാൾക്ക്‌.

എന്തു ഭാരമാണിയാൾക്കിപ്പോൾ,
നമ്മുടെ പാവം പാവപ്പെട്ടവന്‌!
ഒരെലുമ്പിൻകൂടായിരുന്നിയാൾ,
കറുത്ത കണ്ണുമായിട്ടൊരാൾ;
ഇന്നീ ഭാരം കൊണ്ടുതന്നെ നാമറിയുന്നു
എന്തൊക്കെയാണിയാൾക്കു കിട്ടാതെ പോയതെന്ന്;
കന്നിമണ്ണു കിളച്ചും,കല്ലു കോരിയും,
ഗോതമ്പു കൊയ്തും,കളിമണ്ണു കുഴച്ചും,
ഗന്ധകം പൊടിച്ചും,വിറകു കീറിയും,
ഇത്രയും നാൾ ആ ബലം നിന്നുവല്ലോ;
ഇത്രയും ഭാരമേറിയ ഈ മനുഷ്യന്‌ ചെരുപ്പില്ലായിരുന്നു,
അസ്ഥിയും മജ്ജയുമുള്ള ഈ മനുഷ്യന്‌
ജീവിതത്തിലൊരുനാളും നീതി കിട്ടിയിട്ടില്ല,
എല്ലാവരുടെയും പ്രഹരം അയാളേറ്റു,
എല്ലാവരും അയാളെ ഇടിച്ചുതാഴ്ത്തി,
എന്നിട്ടുമദ്ധ്വാനിക്കുകയായിരുന്നയാൾ;
ഇന്നു ശവപ്പെട്ടിയിൽക്കിടത്തി
അയാളെ ചുമലിലേറ്റുമ്പോൾ
ഇത്രയെങ്കിലും ഞങ്ങളറിയുന്നു,
എത്രയാണയാൾക്കു കിട്ടാതെ പോയതെന്ന്,
ഭൂമിയിൽ അയാൾ ജീവിച്ചകാലത്ത്‌
ഞങ്ങൾ അയാളെ സഹായിച്ചിട്ടില്ലെന്ന്.

ഇപ്പോൾ ഞങ്ങൾക്കു മനസ്സിലാവുന്നു,
ഒരിക്കലുമയാൾക്കു കൊടുക്കാതിരുന്നതാണ്‌
ഇന്നു ഞങ്ങൾ കൊണ്ടുപോയിക്കൊടുക്കുന്നതെന്ന്,
അതുപക്ഷേ വൈകിപ്പോയിയെന്നും;
ഞങ്ങൾക്കു മേൽ ഭാരം തൂങ്ങുകയാണയാൾ,
ഞങ്ങൾക്കു താങ്ങാവുന്നതല്ല ഈ ഭാരം.

നമ്മുടെയീ മരിച്ചയാൾ എത്രയാളുടെ ഭാരം തൂങ്ങും?

ഈ ലോകത്തിന്റെ ഭാരമുണ്ടയാൾക്ക്‌,
മരിച്ചുപോയ ഈയാളെയും ചുമലിലേറ്റി ഞങ്ങൾ വരുന്നു,
അപ്പം സമൃദ്ധിയാണ്‌ സ്വർഗ്ഗത്തിലെന്നു വ്യക്തം.

Friday, March 5, 2010

നെരൂദ-റംഗൂൺ 1927

File:Burma Rangun Shwedagon Pagode 200302160384.JPG
വൈകിയാണു ഞാൻ റംഗൂണിലെത്തി.
ഉണ്ടായിരുന്നവിടെയെല്ലാം മുമ്പേതന്നെ-
ചോരയും സ്വപ്നവും
സ്വർണ്ണവും പടുത്ത ഒരു നഗരം,
ശ്വാസം മുട്ടുന്ന നഗരത്തിലേക്ക്‌
ദുഷിച്ച തെരുവുകളിലേക്ക്‌
ഘോരവനത്തിൽ നിന്നൊഴുകുന്ന
ഒരു പുഴ,
വെളുത്തവർക്ക്‌ വെളുത്ത ഹോട്ടൽ,
സ്വർണ്ണനിറമുള്ളവർക്ക്‌
ഒരു സ്വർണ്ണക്ഷേത്രം.
അതായിരുന്നു നടപ്പവിടെ.
റംഗൂൺ,
വെറ്റിലക്കറ പിടിച്ച
പടവുകൾ,
നഗ്നതയ്ക്കു മേൽ
പട്ടുകൾ വലിച്ചുചുറ്റിയ
ബർമ്മീസ്‌ പെൺകുട്ടികൾ,
ചുവന്ന തീനാളങ്ങൾ
അവരുടെ നൃത്തത്തിൽ കൂടുന്നു,
അങ്ങാടിയിലേക്കു
നൃത്തം വയ്ക്കുന്ന ചുവടുകൾ,
തെരുവുകളിൽ നൃത്തം വയ്ക്കുന്ന ചുവടുകൾ.
കടുംവെട്ടം,ഉച്ചിയിലെത്തിയ സൂര്യൻ,
എന്റെ തലയിൽ വീണ്‌
കണ്ണുകളിലേക്കു കടന്ന്
സിരകളിലൂടെ
എന്റെ ദേഹത്തിന്റെ
സർവ്വകോണുകളിലേക്കും വ്യാപിക്കുന്നു,
അതിരറ്റതും ഭ്രഷ്ടവുമായ
ഒരു പ്രണയത്തിന്റെ മഹിമ
എനിക്കു നൽകുന്നു.

അങ്ങനെയായിരുന്നത്‌.
മർത്തബാനിലെ ചളിവെള്ളത്തിൽ
ഇരുമ്പുകപ്പലുകൾക്കരികിൽ
അവളെ ഞാൻ കണ്ടു,
ആണിനെത്തേടുകയായിരുന്നു
അവളുടെ കണ്ണുകൾ.
അവൾക്കുമുണ്ടായിരുന്നു
ഇരുമ്പിന്റെ തിളക്കം,
അവളുടെ മുടിയുടെ ഇരുമ്പുലാടത്തിൽ
വെയിലു വീണുതിളങ്ങി.

ഞാനറിയാത്ത എന്റെ കാമുകി.

അവളെ നോക്കാതെ
അവൾക്കരികിലിരുന്നു ഞാൻ,
ഏകനായിരുന്നു ഞാൻ,
എനിക്കു വേണ്ട
പുഴകൾ, അന്തിവെളിച്ചം,
വിശറികൾ, പണവും ചന്ദ്രനും-
ഞാൻ തേടിയതു പെണ്ണിനെ.
ഒരു പെണ്ണു വേണം
കൈയിലെടുക്കാൻ,എടുത്തുപിടിക്കാൻ,
സ്നേഹിക്കാൻ ഒരു പെണ്ണ്‌,
ഒത്തുകിടക്കാൻ ഒരു പെണ്ണ്‌,
വെളുത്തത്‌,കറുത്തത്‌,തേവിടിശ്ശി,കന്യക,
മാംസഭോജി,നീല,ഓറഞ്ച്‌,
ഏതുമാകട്ടെ,
എനിക്കവളെ പ്രണയിക്കണം,
പ്രണയിക്കാതിരിക്കണം,
കിടക്കയിലും തീൻമേശയിലും
അവളെ വേണം,
അവളെന്നെ ഒട്ടിയിരിക്കണം,
എന്റെ ചുംബനങ്ങളിൽ
എനിക്കവളുടെ പല്ലു കൊള്ളണം,
എനിക്കവളുടെ പെൺമണം വേണം.
നഷ്ടബുദ്ധിയായി,
അവൾക്കായി ഞാനെരിഞ്ഞു.

ഞാൻ ദാഹിച്ചതിനവളും ദാഹിച്ചിരിക്കാം.
അങ്ങനെയല്ലെന്നുമാകാം.
എന്നാലവിടെ, മർത്തബാനിൽ,
ഇരുമ്പിൻപുഴക്കരെ,
പെരുമീൻ നിറഞ്ഞു പള്ള വീർത്തൊരു വല പോലെ
പുഴ കയറി രാത്രിയെത്തുമ്പോൾ
ഹതാശരുടെ കയ്ക്കുന്ന ആനന്ദങ്ങളിൽ
ഒരുമിച്ചു മുങ്ങിച്ചാവാൻ പോയി,
അവളും ഞാനും.


image from wikimedia commons