Sunday, March 21, 2010

നെരൂദ-തേടിപ്പോയവൻ

 

File:Francisco de Goya, Desastre de la Guerra (Disasters of War).JPG

ശത്രുദേശത്തു വിട്ടുപോയതു വീണ്ടെടുക്കാൻ
ഒരുനാൾ പുറപ്പെട്ടുപോയി ഞാൻ:
തെരുവുകളവർ അടച്ചുകളഞ്ഞു,
മുഖത്തു കൊട്ടിയടച്ചു വാതിലുകൾ;
തീയും വെള്ളവും കൊണ്ട്‌
അവരെന്നെ നേരിട്ടു.
എന്റെമേലവർ മലമെടുത്തെറിഞ്ഞു.
സ്വപ്നത്തിൽ പൊട്ടിപ്പോയ കിനാക്കളേ
എനിക്കു വേണ്ടു:
ചില്ലു കൊണ്ടൊരു കുതിര,
പൊട്ടിപ്പോയ ഒരു വാച്ച്‌.

ആർക്കുമറിയേണ്ട
എന്റെ ദുർഭഗജാതകം,
എന്റെ കേവലനിസ്സംഗത.

സ്ത്രീകളോടു വ്യർത്ഥവാദം ചെയ്തു ഞാൻ,
കക്കാൻ വന്നവനല്ല ഞാൻ,
നിങ്ങളുടെ മുത്തശ്ശിമാരെ കൊല്ലാനുമല്ല;
ഒരു പെട്ടിക്കുള്ളിൽ നിന്നു ഞാൻ പുറത്തുവരുമ്പോൾ,
പുകക്കുഴൽ വഴി ഞാനിറങ്ങിവരുമ്പോൾ
വലിയ വായിലേ അവർ നിലവിളിച്ചു.

എന്നിട്ടുമെത്ര പകലുകളിൽ,
പേമഴ പെയ്യുന്ന രാത്രികളിൽ
തേടിത്തേടി നടന്നു ഞാൻ.
സ്നേഹമില്ലാത്ത മാളികകളിൽ
കൂരയൂർന്നും വേലി നൂണും
രഹസ്യത്തിൽ കടന്നു ഞാൻ,
കംബളങ്ങളിലൊളിച്ചു ഞാൻ,
മറവിയോടു പോരടിക്കുകയായിരുന്നു ഞാൻ.

എനിക്കായില്ല തേടിപ്പോയതിനെ കണ്ടെത്താൻ.

ആരുടെ പക്കലുമില്ല എന്റെ കുതിര,
എന്റെ പ്രണയങ്ങൾ,
എണ്ണം തെറ്റിയ ചുംബനങ്ങൾക്കൊപ്പം
എന്റെയോമനയുടെ അരക്കെട്ടിൽ
എനിക്കു നഷ്ടമായ റോജാപ്പൂ.

അവരെന്നെ തടവിലിട്ടു,
അവരെന്നെ പീഡിപ്പിച്ചു,
അവരെന്നെ തെറ്റിദ്ധരിച്ചു,
പേരുകേൾപ്പിച്ച പോക്കിരിയായി
അവർക്കു ഞാൻ.
ഇന്നെന്റെ നിഴലിനെത്തേടിയോടലില്ല ഞാൻ,
ആരെയും പോലെ സാമാന്യനുമായി ഞാൻ.
എന്നാലുമോർക്കാറുണ്ടിന്നും ഞാൻ,
എന്റെ പ്രിയം, എനിക്കു നഷ്ടമായത്‌:
ഒരിലച്ചാർത്തിതാ തുറക്കുന്നു,
ഓരോരോ ഇലയായി,
ഒടുവിൽ നിഷ്പന്ദയാവുന്നു നീ-
നഗ്നയും.

2 comments:

അമീന്‍ വി സി said...

ആരുടെ പക്കലുമില്ല എന്റെ കുതിര,
എന്റെ പ്രണയങ്ങൾ,
എണ്ണം തെറ്റിയ ചുംബനങ്ങൾക്കൊപ്പം
എന്റെയോമനയുടെ അരക്കെട്ടിൽ
എനിക്കു നഷ്ടമായ റോജാപ്പൂ.

Anonymous said...

എനിക്കു നഷ്ടമായ റോജാപ്പൂ.
Rosapoo alle kooduthal mizhiv reviyettaa