Tuesday, March 23, 2010

നെരൂദ- മരണമടുത്തെന്നു കരുതി ഞാൻ...



മരണമടുത്തെന്നു കരുതി ഞാൻ, തണുപ്പെന്നെ വന്നുതൊട്ടു,
ജീവിതത്തിൽ നിന്നെനിക്കു ശേഷിച്ചതു നീയെന്നും ഞാനറിഞ്ഞു:
നിന്റെ ചുണ്ടുകളായിരുന്നു ഭൂമിയിലെനിക്കു രാത്രിയും പകലും ,
എന്റെ ചുംബനങ്ങൾ സ്ഥാപിച്ച രാഷ്ട്രമായിരുന്നു നിന്റെ ചർമ്മം.

ആ മുഹൂർത്തത്തിലൊക്കെയും നിലച്ചു -പുസ്തകങ്ങൾ, സൗഹൃദം,
ആർത്തിപിടിച്ചു നാം സ്വരുക്കൂട്ടിയ നിധികൾ,
നീയും ഞാനുമൊരായുസ്സു കൊണ്ടു  കെട്ടിപ്പൊക്കിയ ചില്ലുമാളിക:
എല്ലാമെല്ലാം കൊഴിഞ്ഞു,, നിന്റെ കണ്ണുകൾ മാത്രം ശേഷിച്ചു.

നമുക്കായുസ്സുള്ള കാലം, അഥവാ ജീവിതം നമ്മെയലട്ടുന്ന കാലം,
ഉരുണ്ടുകൂടുന്ന പല തിരകളിലുയർന്നൊരു തിര മാത്രമാണു പ്രണയം;
എന്നാൽ ഹാ, മരണം വന്നു വാതിലിൽ മുട്ടുമ്പോൾ,

അത്രയുമഭാവത്തെ നികത്താൻ നിന്റെ കടാക്ഷമേയുള്ളൂ,
ശൂന്യതയെ തടുത്തു നിർത്താൻ  നിന്റെ വെളിച്ചമേയുള്ളൂ,
നിഴലുകളെ പുറത്തിട്ടടയ്ക്കാൻ നിന്റെ പ്രണയമേയുള്ളൂ.

പ്രണയഗീതകം-90

2 comments:

അമീന്‍ വി സി said...

മരണമടുത്തെന്നു കരുതി ഞാൻ,ശൈത്യം വന്നെന്നെത്തൊട്ടു,
ജീവിതത്തിൽ ശേഷിച്ചതു നീയെന്നുമറിഞ്ഞു ഞാൻ:
ഭൂമിയിലെനിക്കു രാവും പകലും നിന്റെ വദനം,
എന്റെ ചുംബനങ്ങൾ സ്ഥാപിച്ച രാഷ്ട്രം നിന്റെ ചർമ്മം.

ഉഷാകുമാരി.ജി. said...

സ്ഥിരമായി ശ്രദ്ധിക്കുന്നുണ്ട്.... വായനയുടെ ബാല്യകൌമാരങ്ങളില്‍ താങ്കളുടെ വിവര്‍ത്തനകൃതികള്‍ അപരിചിതമായ ഉയരങ്ങളും വിശാലതകളും തന്നിട്ടുണ്ട്...നന്ദി പറഞ്ഞ് ചുരുക്കുന്നില്ല. ആശംസകള്‍!