Friday, September 27, 2013

റില്ക്കെ - എങ്ങനെയാണെന്റെ നാളുകൾ നീങ്ങുന്നതെന്നു നിന്നോടു പറയട്ടെയോ?

44030967.MediciiPalacelink to image

 


എങ്ങനെയാണെന്റെ നാളുകൾ നീങ്ങുന്നതെന്നു നിന്നോടു പറയട്ടെയോ?
വെടിപ്പായ തെരുവുകളിലൂടതികാലത്തു ഞാനിറങ്ങിനടക്കുന്നു,
ചെന്നുകയറുന്ന രാജധാനികളിലെന്റെയാത്മാവതിന്റെ സീമകൾ ഭേദിക്കുന്നു,
പിന്നെ ഞാൻ കവലകളിൽ, തെരുവുകളുടെ തുറസ്സുകളിൽ
തൊലിയിരുണ്ട ജനത്തിരക്കിലവരുടെയാരവങ്ങളിൽ കലരുന്നു.

പിന്നെ നട്ടുച്ചകളിൽ ചിത്രസഭാതലങ്ങളിലെന്റെയാരാധന,
അഭിജാതസൌന്ദര്യത്തോടെ വിളങ്ങുന്ന മഡോണകൾക്കു മുന്നിൽ.
അതില്പിന്നെ, ആ ശ്രീകോവിൽ വിട്ടിറങ്ങിയതില്പിന്നെ,
ആർണോ തടങ്ങളിൽ സന്ധ്യ ഇറങ്ങിയതില്പിന്നെ,
ഞാൻ മൌനിയാവുന്നു, എന്നിൽ തളർച്ച കേറുന്നു,
പൊന്നു കൊണ്ടൊരു ദൈവരൂപമെനിക്കായി ഞാൻ വരയ്ക്കുന്നു...


ഫ്ളോറൻസ്, 1898 ഏപ്രിൽ 18

(ഇരുപത്തിമൂന്നാമത്തെ വയസ്സിൽ മദ്ധ്യകാലഘട്ടത്തിലെ കലകളെക്കുറിച്ചു നേരിൽക്കണ്ടു പഠിക്കാനായി ഫ്ളോറൻസിലെത്തിയ റില്ക്കെ കാമുകിയായ ലോ ആന്ദ്രേ ശലോമിക്കായി ഡയറിയിലെഴുതിയത്.
രാജധാനികൾ - ചിത്രങ്ങളും ശില്പങ്ങളും നിറഞ്ഞ മെഡിച്ചി കൊട്ടാരങ്ങൾ.
മഡോണകൾ - റാഫേലിന്റെ പ്രത്യേകിച്ചും
ആർണോ - ഫ്ളോറൻസിലൂടൊഴുകുന്ന നദി)

Thursday, September 26, 2013

ബ്രെഷ്റ്റ് - ഓറഞ്ചു വാങ്ങുമ്പോൾ

streets06

 


സതാംപ്ടൺ തെരുവിലൂടെ മഞ്ഞിച്ച മൂടൽമഞ്ഞിൽ നടക്കുമ്പോൾ
പൊടുന്നനേയൊരുന്തുവണ്ടി, നിറയെ പഴങ്ങളുമായി;
ഒരു വിളക്കിനടിയിൽ ഒരു കടലാസ്സുബാഗുമായി ഒരു കിഴവിയും.
വിസ്മയപ്പെട്ടും നാവിറങ്ങിയും ഞാൻ നിന്നുപോയി,
തേടിനടന്നതു കണ്മുന്നിൽ കാണുന്ന ഒരുവനെപ്പോലെ.

ഓറഞ്ചുകൾ! അന്നെന്നപോലത്തെ ഓറഞ്ചുകൾ!
തണുപ്പാറ്റാൻ കൈവെള്ളകളിലേക്കു ഞാനൂതി,
ഒരു നാണയത്തിനായി കീശകളിൽ ഞാൻ പരതി.

നാണയമെടുത്തു കൈയിൽ പിടിക്കുമ്പോൾ പക്ഷേ,
പത്രക്കടലാസ്സിൽ കരിക്കട്ട കൊണ്ടെഴുതിയ വില വായിക്കുമ്പോൾ,
ഞാനറിഞ്ഞു, പതിയെ ചൂളം വിളിക്കുകയാണു ഞാനെന്ന്,
ആ പരുഷസത്യമത്രമേലെനിക്കു തെളിഞ്ഞുകിട്ടുകയും ചെയ്തു:
ഈ നഗരത്തിൽ ഇപ്പോഴെന്നോടൊപ്പമില്ല നീയെന്ന്.


Wednesday, September 25, 2013

വില്യം ബട്ളർ യേറ്റ്സ് - മനുഷ്യന്റെ നാലു കാലങ്ങൾ

Valentin_de_Boulogne_-_The_Four_Ages_of_Man_-_WGA24241link to image

 


ഉടലുമായിട്ടയാളൊരു യുദ്ധം നടത്തി;
ജയിച്ചതുടലായിരുന്നു, ഇന്നുമതു നിവർന്നുനടക്കുന്നു.

പിന്നയാൾ ഹൃദയവുമായി പൊരുതാൻ പോയി;
ശാന്തിയും നിഷ്കളങ്കതയും അയാളെ വിട്ടുപോയി.

പിന്നയാൾ പോരിനിറങ്ങിയതു മനസ്സിനോടായിരുന്നു;
അഭിമാനിയായ ഹൃദയത്തെ അയാൾ പിന്നിലുപേക്ഷിച്ചു.

ഇനി ദൈവത്തോടുള്ള യുദ്ധങ്ങൾ തുടങ്ങുകയായി;
കൃത്യം പാതിരാത്രിയാകുമ്പോൾ ദൈവം ജയിക്കും.


Tuesday, September 24, 2013

നെരൂദ - തേയിലപ്പെട്ടിക്കൊരു സ്തുതിഗീതം


 


ആനകളുടെ നാട്ടിൽ നിന്നു വന്ന തേയിലപ്പെട്ടീ,
ഇന്നു നീ വെറുമൊരു തുന്നൽപ്പെട്ടി,
ബട്ടണുകളുടെ കുഞ്ഞുപ്ളാനറ്റേറിയം,
നീയെന്റെ വീട്ടിലേക്കു കൊണ്ടുവന്നതൊരു പാവനഗന്ധം,
ഇന്നിടത്തേതെന്നറിയാത്ത ഗന്ധം,
ഒരന്യഗ്രഹത്തിൽ നിന്നാണു നിന്റെ വരവെന്നപോലെ.
എന്റെ യൌവനത്തിന്റെ ക്ഷീണിതഹൃദയം
അകലങ്ങളിൽ നിന്നു മടങ്ങിയതു നിന്നോടൊപ്പമായിരുന്നു,
ഞാനെത്തിയതു ദ്വീപുകളിൽ നിന്നായിരുന്നു.
കടല്ക്കരയിൽ പനിക്കോളു പിടിച്ചു ഞാൻ കിടന്നിരുന്നു,
എനിക്കു മേലന്നൊരു തെങ്ങോല വീശിത്തന്നിരുന്നു,
പച്ചക്കാറ്റും പാട്ടുമായി എന്റെ നെഞ്ചു കുളുർപ്പിച്ചിരുന്നു.
ഹാ വിശിഷ്ടമായ തകരപ്പെട്ടീ,
എത്ര നീയെന്നെ ഓർമ്മിപ്പിക്കുന്നില്ല,
മറുകടലുകളിലെ തിരപ്പെരുക്കങ്ങളെ,
ഏഷ്യക്കു മേൽ കാലവർഷത്തിന്റെ ഗർജ്ജനങ്ങളെ!
അന്നു കാറ്റിന്റെ കൈകളിൽ യാനങ്ങളെപ്പോലെ
നാടുകൾ കിടന്നുരുണ്ടിരുന്നു,
കൊടുങ്കാറ്റു ചിതറിച്ച മുടിക്കുത്തിൽ നിന്നെന്നപോലെ
സിലോണതിന്റെ പരിമളങ്ങൾ വിതറിയിരുന്നു.
തേയിലപ്പെട്ടീ,
എന്റെ ഹൃദയം പോലെ നീയും വന്നു,
കഥകളും രോമാഞ്ചങ്ങളുമായി,
അത്ഭുതപ്പെടുത്തുന്ന ദളപുടങ്ങൾ കണ്ടുനിന്ന കണ്ണുകളുമായി,
പിന്നെയതേ,
ആ നഷ്ടഗന്ധവുമായി,
തേയിലയുടെ,
മുല്ലയുടെ, സ്വപ്നത്തിന്റെ,
നാടോടിവസന്തത്തിന്റെ ആ ഗന്ധവുമായി.

 


 

Monday, September 23, 2013

സാദിഖ് ഹിദായത്ത് - അഗ്ന്യാരാധകൻ

 

clip_image002

പാരീസിലെ ഒരു ഗസ്റ്റ് ഹൌസിന്റെ മൂന്നാമത്തെ നിലയിലുള്ള ഒരു മുറിയിൽ തന്റെ പഴയ കൂട്ടുകാരിൽ ഒരാളോടൊപ്പമിരിക്കുകയാണ്‌ ഫ്ളാന്റൺ; അയാൾ ഇറാനിൽ നിന്നു മടങ്ങിവന്നിട്ട് അധികമായിട്ടില്ല. ഇരുവർക്കുമിടയിലുള്ള ഒരു ചെറിയ മേശ മേൽ ഒരു വൈൻ കുപ്പിയും രണ്ടു ഗ്ളാസ്സുകളും വച്ചിട്ടുണ്ട്; താഴത്തെ കഫേയിൽ നിന്ന് സംഗീതം ഉയരുന്നു. പുറത്ത് ഇരുട്ടായിരിക്കുന്നു; ആകാശം മേഘച്ഛന്നം; ഒരു പൊടിമഴ തുള്ളിയിടുകയും ചെയ്യുന്നു. ഫ്ളാന്റൺ കൈത്തലത്തിൽ നിന്നു മുഖം ഉയർത്തിയിട്ട് ഒരു ഗ്ളാസ്സെടുത്ത് ഒറ്റയിറക്കിനു തീർത്തു; എന്നിട്ടയാൾ തന്റെ സ്നേഹിതനെ നോക്കി. “തനിക്കറിയാമോ- ആ തകർന്ന എടുപ്പുകൾക്കും മലകൾക്കും മരുഭൂമികൾക്കുമിടയിൽ ഞാൻ എന്നെക്കൊണ്ടുപോയിത്തുലച്ചു എന്നെനിക്കു തോന്നിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ഞാൻ എന്നോടു തന്നെ ചോദിച്ചു: ‘ഞാൻ ഒരു ദിവസം സ്വന്തം നാട്ടിലേക്കു മടങ്ങിപ്പോവുക എന്നതുണ്ടാവുമോ? നാം ഇപ്പോൾ കേൾക്കുന്ന ഈ സംഗീതം എന്നെങ്കിലുമൊരിക്കൽ എനിക്കു കേൾക്കാൻ പറ്റുമോ?’ നാട്ടിലേക്കു മടങ്ങണമെന്നു ഞാൻ ആഗ്രഹിച്ചു. ഇങ്ങനെ നാം രണ്ടു പേർ മാത്രമുള്ള ഒരു നിമിഷത്തിനായി, മനസ്സിലുള്ളതൊക്കെ തുറന്നു പറയാനായി ഞാൻ ആഗ്രഹിച്ചു. പക്ഷേ അതിൽ നിന്നൊക്കെ വ്യത്യസ്തമായതൊന്നാണ്‌ ഇന്നെനിക്കു നിന്നോടു പറയാനുള്ളത്; നിനക്കു വിശ്വാസം വരില്ലെന്ന് എനിക്കറിയാവുന്നതൊന്ന്: മടങ്ങിപ്പോന്നത് തെറ്റായിപ്പോയെന്ന് എനിക്കിപ്പോൾ തോന്നിത്തുടങ്ങിയിരിക്കുന്നു. നിനക്കറിയാമോ, ഞാൻ ഇപ്പോഴും ഇറാനു വേണ്ടി ദാഹിക്കുന്നു. എനിക്കെന്തോ നഷ്ടം പറ്റിയ പോലെ!“

ഇതു കേട്ടപ്പോൾ അയാളുടെ സ്നേഹിതൻ മുഷ്ടി കൊണ്ട് മേശ മേൽ കളിയായി ഒന്നിടിച്ചുകൊണ്ട് പൊട്ടിച്ചിരിച്ചു. ”തമാശ കളയെടാ, യൂജിൻ. നീ ചിത്രകാരനാണെന്ന് എനിക്കറിയാമായിരുന്നു. കവിയും കൂടിയാണെന്ന് ഇപ്പോഴാണു മനസ്സിലായത്. നിനക്കപ്പോൾ ഞങ്ങളെയൊക്കെ മടുത്തുവല്ലേ? അതോ നിനക്കവിടെ ആരെങ്കിലുമായി അടുപ്പം തുടങ്ങിയോ? കിഴക്കുള്ളവർ കാണാൻ സുന്ദരികളാണെന്നു ഞാൻ കേട്ടിരിക്കുന്നു!“

” ഹേയ്, ഇതതൊന്നുമല്ല. ഞാൻ തമാശ പറഞ്ഞതുമല്ല.“

”അതിരിക്കട്ടെ, കഴിഞ്ഞൊരു ദിവസം ഞാൻ നിന്റെ സഹോദരനെ കാണാൻ പോയിരുന്നു. സംസാരം ഒടുവിൽ നിന്നെക്കുറിച്ചായി. നീ അടുത്ത കാലത്ത് ഇറാനിൽ നിന്നയച്ച ചിത്രങ്ങൾ അവൻ എന്നെ കാണിച്ചു. തകർന്ന എടുപ്പുകളുടേതായിരുന്നു എല്ലാ ചിത്രങ്ങളുമെന്ന് ഞാനോർക്കുന്നു...അതെയതെ, അതിലൊന്ന് അഗ്നിപൂജ നടത്തുന്ന ഒരു സ്ഥലത്തിന്റേതാണെന്ന് അവൻ പറഞ്ഞിരുന്നു. ഇപ്പോഴും അവിടെ അഗ്നിപൂജ നടക്കുന്നുണ്ടെന്നാണോ നീ പറയുന്നത്? അവിടെ നല്ല പരവതാനി കിട്ടുമെന്നു മാത്രമേ ആ നാട്ടിനെക്കുറിച്ച് എനിക്കു വിവരമുള്ളു. അവിടെ നീ കണ്ടതൊക്കെ ഒന്നു വിസ്തരിച്ചു പറഞ്ഞാട്ടെ. നിനക്കറിയാമല്ലോ, ഞങ്ങൾ പാരീസുകാർക്ക് അതൊക്കെ വലിയ പുതുമ ആയിരിക്കും!“

ഫ്ളാന്റൺ ഒരു നിമിഷം മിണ്ടാതിരുന്നിട്ടു പറഞ്ഞു: ”നീ പറഞ്ഞതു കേട്ടപ്പോൾ എനിക്കൊരു സംഗതി ഓർമ്മ വരുന്നു. അന്നൊരു ദിവസം ഇറാനിൽ വച്ച് എന്നെ സംബന്ധിച്ചിടത്തോളം തികച്ചും അസാധാരണമായ ഒരു കാര്യം സംഭവിച്ചു. ഇതു വരെ ഞാൻ ഇതാരോടും പറഞ്ഞിട്ടില്ല. അന്ന് എന്റെ കൂടെ ഉണ്ടായിരുന്ന കോസ്റ്റ എന്ന കൂട്ടുകാരനോടു പോലും. അവൻ എന്നെ കളിയാക്കിച്ചിരിക്കുമെന്നായിരുന്നു എന്റെ പേടി. ഞാൻ ഒരവിശ്വാസിയാണെന്ന് നിനക്കറിയാമല്ലോ. ആയുസ്സിലൊരിക്കലേ മനസ്സു തുറന്ന്, ആത്മാർത്ഥമായി ഞാൻ പ്രാർത്ഥിച്ചിട്ടുള്ളു. അത് ഇറാനിൽ വച്ചായിരുന്നു, നീ ഫോട്ടോയിൽ കണ്ട അതേ ക്ഷേത്രത്തിൽ വച്ച്. അന്നൊരു ദിവസം തെക്കൻ ഇറാനിലെ പെഴ്സിപ്പൊളീസിൽ ഉത്ഖനനം നടത്തുന്നതിനിടെ ഒറ്റയ്ക്കു ഞാൻ നഗ്ഷേ റൊസ്തമിൽ പോയിരുന്നു. പണ്ടു കാലത്ത് മലകൾ തുരന്ന് പേഴ്സ്യൻ രാജാക്കന്മാരെ അടക്കം ചെയ്തിരുന്നത് അവിടെയാണ്‌. നീ ചിത്രം കണ്ടുകാണും. മലയിൽ ഒരു കുരിശു തുരന്നെടുത്ത പോലെ തോന്നും. അതിനു മുകളിലായി അഗ്നിയുടെ ക്ഷേത്രത്തിനു മുന്നിൽ നില്ക്കുന്ന ഒരു രാജാവിന്റെ ചിത്രം കാണാം; അദ്ദേഹത്തിന്റെ ഒരു കൈ അഗ്നിക്കു നേരേ നീട്ടിയിരിക്കുന്നു. ക്ഷേത്രത്തിനും മുകളിൽ അഹുര മസ്ദ, അവരുടെ ദൈവം. ക്ഷേത്രത്തിനു ചുവട്ടിലായി പൂമുഖം പോലെ പാറ വെട്ടിയിറക്കിയതിനുള്ളിൽ രാജാവിന്റെ ജഡം വച്ച പേടകം. ഈ തരം പേടകങ്ങൾ അവിടെ കുറേ കാണാം. അവയ്ക്കു നേരേ എതിരായി അഗ്നിക്കായുള്ള മഹാക്ഷേത്രം, സൊറാസ്റ്ററുടെ കാബ.

“എനിക്കു നല്ല ഓർമ്മയുണ്ട്, നേരം സന്ധ്യയോടടുക്കുകയാണ്‌. ആ ദേവാലയത്തിന്റെ അളവുകളെടുക്കുന്നതിൽ മുഴുകിയിരിക്കുകയാണു ഞാൻ. ക്ഷീണവും ചൂടും കാരണം ഞാനാകെ വശം കെട്ടിരിക്കുന്നു. പെട്ടെന്നാണ്‌, രണ്ടു പേർ ഞാനിരിക്കുന്ന ദിക്കു നോക്കി നടന്നുവരുന്നത് എന്റെ ദൃഷ്ടിയിൽ പെട്ടു. സാധാരണ പേഴ്സ്യക്കാരുടേതു പോലെയല്ല അവരുടെ വേഷം. അടുത്തെത്തിയപ്പോൾ ഇരുവർക്കും നല്ല പ്രായമായിട്ടുണ്ടെന്നു ഞാൻ കണ്ടു. വൃദ്ധന്മാരെങ്കിലും ബലവും ഓജസ്സുമുള്ള രണ്ടു പേർ. തിളങ്ങുന്ന കണ്ണുകൾ. മനസ്സിൽ തറയ്ക്കുന്ന മുഖങ്ങൾ. അവർ വടക്കേ ഇറാനിലെ യാസ്ദിൽ നിന്നു വരുന്ന വ്യാപാരികളാണെന്നു ഞാൻ ചോദിച്ചു മനസ്സിലാക്കി. യാസ്ദിലെ മിക്കവരുടെയും മതം തന്നയാണ്‌ അവരുടേതും; എന്നു പറഞ്ഞാൽ അഗ്നിയെ ആരാധിക്കുന്നവർ, ഇറാനിലെ പ്രാചീനരായ രാജാക്കന്മാരെപ്പോലെ. പ്രാചീനമായ ഈ അഗ്നിക്ഷേത്രത്തിൽ ആരാധന നടത്താൻ മാത്രമായി പതിവു വഴി വിട്ടു വന്നിരിക്കുകയാണവർ. സംസാരത്തിനിടയിൽത്തന്നെ അവർ ചുള്ളിക്കമ്പുകളും കരിയിലകളും തൂത്തുകൂട്ടി ചെറിയൊരു തീക്കുണ്ഡം ജ്വലിപ്പിച്ചു കഴിഞ്ഞിരുന്നു. വിസ്മയസ്തബ്ധനായി ഞാൻ അവരെ നോക്കിനിന്നു. അവർ പിന്നെ ഞാൻ മുമ്പു കേട്ടിട്ടില്ലാത്ത ഒരു സവിശേഷഭാഷയിൽ മന്ത്രങ്ങളും പ്രാർത്ഥനകളും ഉരുവിടാൻ തുടങ്ങി. ഇതു തന്നെയായിരിക്കണം സൊറാസ്റ്ററുടെയും അവെസ്തയുടെയും ഭാഷ. ശിലകളിൽ ക്യൂണിഫോമായി കോറിയിട്ടിരിക്കുന്നതും ഇതേ ഭാഷ തന്നെയാവണം.

“ഈ സമയത്ത്, ആ രണ്ട് അഗ്ന്യാരാധകർ പ്രാർത്ഥനാനിരതരായി നില്ക്കുന്ന നേരത്ത്, ഞാനൊന്നു മുകളിലേക്കു നോക്കി. അവിടെ കല്ലിൽ കൊത്തിവച്ചിരിക്കുന്ന രംഗം ഇവിടെ എന്റെ കണ്മുന്നിൽ അരങ്ങേറുന്ന ഈ ജീവൽദൃശ്യം തന്നെയാണെന്നു ഞാൻ കണ്ടു. വേരിറങ്ങിയപോലെ ഞാൻ തറഞ്ഞുനിന്നുപോയി. ഡാരിയസിന്റെ ശവകുടീരത്തിനു നേരേ മുകളിലുള്ള ആ ശിലാമനുഷ്യർ ആയിരമായിരം വർഷങ്ങൾക്കിപ്പുറം ജീവൻ വച്ചിറങ്ങിവന്നതാണെന്നപോലെ; എനിക്കു മുന്നിൽ നിന്നുകൊണ്ട് തങ്ങളുടെ ദൈവത്തിന്റെ പ്രത്യക്ഷത്തെ ആരാധിക്കുകയാണെന്നപോലെ. എനിക്കു വിസ്മയം തോന്നി: ഇത്ര കാലം കഴിഞ്ഞിട്ടും, അതിനെ തകർക്കാനും തുടച്ചുമാറ്റാനും മുസ്ലീങ്ങൾ എത്രയൊക്കെ കിണഞ്ഞുപണിതിട്ടും ഈ പ്രാചീനമതത്തിന്‌ ഇന്നും അനുയായികളുണ്ടല്ലോ! രഹസ്യമായിട്ടാണെങ്കിലും തുറന്ന സ്ഥലത്ത് അഗ്നിക്കു മുന്നിൽ അവർ നമസ്കരിക്കുന്നുണ്ടല്ലോ!

”പിന്നെ ആ രണ്ടു പേരും അവിടെ നിന്നു പോയി. ഞാൻ മാത്രം ശേഷിച്ചു; ആ കൊച്ചു തീക്കുണ്ഡം അപ്പോഴും എരിയുന്നുണ്ടായിരുന്നു. എങ്ങനെയാണതു സംഭവിച്ചതെന്ന് എനിക്കറിയില്ല- ഏതോ ഒരതീതശക്തി എന്നെ കീഴമർത്തുകയായിരുന്നു. എങ്ങും കനത്ത നിശബ്ദതയായിരുന്നു. മലയുടെ ഒരു വശത്തുനിന്ന് എരിയുന്ന ഗന്ധകഗോളം പോലെ ചന്ദ്രൻ പുറത്തേക്കു വന്നു; അതിന്റെ വിളറിയ വെളിച്ചം ആ മഹാക്ഷേത്രത്തെ നിമഗ്നമാക്കുകയായിരുന്നു. കാലം രണ്ടോ മൂന്നോ ആയിരം കൊല്ലത്തേക്കു പിന്നിലേക്കു പോയപോലെ തോന്നി. ഞാൻ ഏതു ദേശക്കാരനാണെന്നും ഞാനാരാണെന്നും എന്റെ ചുറ്റുപാടുമെല്ലാം ഞാൻ മറന്നു. അജ്ഞാതരായ ആ രണ്ടു വൃദ്ധന്മാർ ആരാധിച്ചും സ്തുതിച്ചും കൊണ്ട് നമസ്കരിച്ച ആ ചാരക്കൂനയിലേക്കു ഞാൻ കണ്ണു നട്ടു. അതിൽ നിന്ന് നീലപ്പുക ഒരു തൂണു പോലെ പൊങ്ങി വായുവിൽ ചുരുണ്ടുകയറുകയായിരുന്നു. തകർന്ന ശിലകളുടെ നിഴലുകൾ, ധൂസരമായ ചക്രവാളം, എന്റെ തലയ്ക്കു മേൽ അന്യോന്യം കണ്ണു ചിമ്മുന്ന ദീപ്തനക്ഷത്രങ്ങൾ, ഈ നിഗൂഢമായ അവശേഷങ്ങൾക്കും പ്രാക്തനദേവാലയങ്ങൾക്കുമിടയിൽ പ്രശാന്തഗംഭീരമായ താഴ്വാരം- ആ പരിസരവും മരിച്ചവരുടെ ആത്മാക്കളും ശവപേടകങ്ങൾക്കും തകർന്ന ശിലകൾക്കും മുകളിൽ തങ്ങിനില്ക്കുന്ന അവരുടെ ചിന്തകളുടെ ബലവും ഒക്കെക്കൂടി എന്നെ പിടിച്ചുവലിക്കുകയോ പ്രചോദിപ്പിക്കുകയോ ആയിരുന്നു; എന്റെ പിടിയിലായിരുന്നില്ല ഒന്നും. ഞാൻ, ഒന്നിലും വിശ്വാസമില്ലാത്ത ഞാൻ, നീലപ്പുകച്ചുരുളുയരുന്ന ആ ചാരത്തിനു മുന്നിൽ മുട്ടുകുത്തി വീണു; ഞാനതിനെ ആരാധിച്ചു. എന്തു പറയണമെന്ന് എനിക്കറിയില്ലായിരുന്നു; പക്ഷേ ഞാനെന്തെങ്കിലും ഉച്ചരിക്കണമെന്നുമുണ്ടായിരുന്നില്ല. ഒരു മിനുട്ടേ കഴിഞ്ഞിട്ടുണ്ടാവുള്ളു, അപ്പോഴേക്കും എനിക്കു സ്വബോധം വന്നു. പക്ഷേ ഞാൻ അഹുര മസ്ദയുടെ പ്രത്യക്ഷത്തെ ആരാധിച്ചു കഴിഞ്ഞിരിക്കുന്നു- ഒരുപക്ഷേ ഇറാനിലെ പ്രാക്തനരായ രാജാക്കന്മാർ അഗ്നിയെ ആരാധിച്ച അതേ രീതിയിൽ. ആ മുഹൂർത്തത്തിൽ ഞാൻ ഒരഗ്ന്യാരാധകനായി. ഇനി നിനക്ക് എന്നെക്കുറിച്ച് എന്തു വേണമെങ്കിലും ചിന്തിക്കാം. അതൊരുപക്ഷേ മനുഷ്യവർഗ്ഗം ബലഹീനമായതു കൊണ്ടാവാം, അതിനു കഴിയില്ല...“


സാദിഖ് ഹിദായത്ത്(1903-1951) - ”കുരുടൻ മൂങ്ങഎന്ന നോവലിലൂടെ പ്രശസ്തനായ ഇറാനിയൻ എഴുത്തുകാരൻ. കാഫ്ക, റില്ക്കെ, ആലൻ പോ, ദസ്തയേസ്കി തുടങ്ങിയവരുടെ സ്വാധീനം പ്രകടം. 1951 ഏപ്രിൽ 4ന്‌ പാരീസിൽ വച്ച് ആത്മഹത്യ ചെയ്തു.

* സൊറാസ്റ്റർ (സരതുഷ്ട്ര)- ഇറാനിലെ സരതുഷ്ട്ര മതത്തിന്റെ സ്ഥാപകൻ.

*സെന്ദ് അവെസ്ത- സൊരാഷ്ട്രിയനിസത്തിന്റെ വേദഗ്രന്ഥം


Sunday, September 22, 2013

ബ്രെഷ്റ്റ് - സ്രാവുകൾ മനുഷ്യരായിരുന്നെങ്കിൽ

17_Bruegel_parable_of_fish

 


‘സ്രാവുകൾ മനുഷ്യരായിരുന്നെങ്കിൽ,’ വീട്ടുടമസ്ഥയുടെ കൊച്ചുമകൾ മി. കെ.യോടു ചോദിച്ചു, ‘ചെറുമീനുകളോടവയുടെ പെരുമാറ്റം ഇതിലും ഭേദമായിരിക്കുമോ?’

‘പിന്നില്ലാതെ,’ അയാൾ പറഞ്ഞു. ‘സ്രാവുകൾ മനുഷ്യരായിരുന്നെങ്കിൽ അവർ ചെറുമീനുകൾക്കു വേണ്ടി കടലിൽ കൂറ്റൻ പെട്ടികൾ പണിതേനെ; പച്ചക്കറിയും ഇറച്ചിയും എന്നു വേണ്ട, നാനാതരം ഭക്ഷണസാധനങ്ങൾ കൊണ്ടതു സജ്ജീകരിച്ചേനെ. പെട്ടികളിൽ ഏതു സമയവും ശുദ്ധജലമുണ്ടായിരിക്കുമെന്നവർ ഉറപ്പു വരുത്തുമായിരുന്നു; വൃത്തിയില്ലായ്മ കൊണ്ടു ചെറുമീനുകളുടെ ആരോഗ്യത്തിനു ഹാനി വരാതിരിക്കാൻ അവർ ശ്രദ്ധിക്കുമായിരുന്നു. ഒരുദാഹരണം പറഞ്ഞാൽ, ഒരു ചെറുമീനിന്‌ ചെകിളയ്ക്കൊരു മുറിവു പറ്റിയെന്നിരിക്കട്ടെ,മരുന്നു പുരട്ടലും മുറിവു വച്ചുകെട്ടലുമൊക്കെ എത്ര വേഗമാണു കഴിയുന്നതെന്നോ: ആ ചെറുമീനെങ്ങാനും അകാലത്തിൽ മരിച്ചുപോയാൽ ഭാവിയിലെ ഒരു സ്വാദിഷ്ഠഭക്ഷണമല്ലേ സ്രാവുകൾക്കു നഷ്ടമാവുക? ചെറുമീനുകൾ വിഷാദത്തിനടിപ്പെടുന്നതൊഴിവാക്കാനായി ഇടയ്ക്കിടെ ഗംഭീരമായ ജലമേളകൾ അവർ ഏർപ്പാടു ചെയ്യുന്നുണ്ട്; എന്തെന്നാൽ സന്തുഷ്ടരായ ചെറുമീനുകൾക്കാണല്ലോ വിഷാദരോഗികളായവയെക്കാൾ രുചി കൂടുക. ആ വലിയ പെട്ടികളിൽ സ്കൂളുകളുണ്ടാവുമെന്നു പറയേണ്ടല്ലോ. ഈ സ്കൂളുകളിൽ നിന്നാണു ചെറുമീനുകൾ പഠിക്കുക സ്രാവുകളുടെ വായിലേക്കെങ്ങനെയാണു നീന്തിയെത്തേണ്ടതെന്ന്. അവർ ജിയോഗ്രഫിയും പഠിക്കണം; എന്നാലല്ലേ എവിടെയെങ്കിലുമൊക്കെ മടിയും പിടിച്ചുകിടക്കുന്ന വമ്പൻ സ്രാവുകളെ അവർക്കു കണ്ടെത്താനാവൂ. പ്രധാനവിഷയം പക്ഷേ, ചെറുമീനുകളുടെ ധാർമ്മികവിദ്യാഭ്യാസം തന്നെ. അവരെ പഠിപ്പിക്കുകയാണ്‌, ഒരു ചെറുമീൻ സന്തോഷത്തോടെ തന്റെ ജീവൻ ബലി കൊടുക്കുകയാണെങ്കിൽ അതില്പരം മഹത്തും സുന്ദരവുമായ ഒരു സംഗതി ലോകത്തു വേറെയില്ലെന്ന്; എല്ലാവർക്കും സ്രാവുകളിൽ വിശ്വാസം വേണമെന്ന്, ഉജ്ജ്വലമായൊരു ഭാവിയാണവർ വാഗ്ദാനം ചെയ്യുന്നതെങ്കിൽ വിശേഷിച്ചും. അനുസരണ പഠിച്ചാലേ അങ്ങനെയൊരു ഭാവിയുണ്ടാകുമെന്നുറപ്പിക്കാൻ പറ്റൂ എന്നവർ ചെറുമീനുകളെ ബോദ്ധ്യപ്പെടുത്തുന്നു. ചെറുമീനുകൾ അധമവും ഭൌതികവും സ്വാർത്ഥവും മാർക്സിയനുമായ പ്രവണതകളെ കരുതിയിരിക്കണം; തങ്ങളുടെ കൂട്ടത്തിലൊരാൾ അങ്ങനെയെന്തെങ്കിലും ചായ് വിന്റെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയാൽ അതെത്രയും വേഗം സ്രാവുകളെ അറിയിക്കുകയും വേണം.

സ്രാവുകൾ മനുഷ്യരായിരുന്നെങ്കിൽ സ്വാഭാവികമായും മറ്റു കൂടുകൾ പിടിച്ചടക്കാനും മറ്റു ചെറുമീനുകളെ കൈവശപ്പെടുത്താനുമായി അവർ അന്യോന്യം യുദ്ധങ്ങളിലേർപ്പെടുമായിരുന്നു. ഈ യുദ്ധങ്ങൾക്കായി സ്വന്തം ചെറുമീനുകളെയാവും അവർ നിയോഗിക്കുക. തങ്ങൾക്കും മറ്റു സ്രാവുകളുടെ ചെറുമീനുകൾക്കും തമ്മിൽ വലിയൊരന്തരമുണ്ടെന്ന് അവർ തങ്ങളുടെ ചെറുമീനുകൾക്കോതിക്കൊടുക്കും. ചെറുമീനുകൾ ഊമകളാണെന്നതു പ്രസിദ്ധമാണെങ്കിലും തീർത്തും വ്യത്യസ്തമായ ഭാഷകളാണവരുടെ മൌനങ്ങൾക്കെന്നും, അതിനാൽ അവർക്കന്യോന്യം മനസ്സിലാവുക നടപ്പില്ലാത്ത കാര്യമാണെന്നും അവർ ഉദ്ഘോഷിക്കും. യുദ്ധത്തിൽ വേറേ കുറച്ചു ചെറുമീനുകളെ, മറ്റൊരു ഭാഷയിൽ ഊമകളായ ശത്രുമത്സ്യങ്ങളെ കൊല്ലുന്ന ഓരോ ചെറുമീനിനും അവർ കടല്പായലിൽ നിർമ്മിച്ച ഒരു പതക്കം കല്പിച്ചുനല്കും, ഒപ്പം വീരനായകൻ എന്നൊരു പദവിയും.

സ്രാവുകൾ മനുഷ്യരായിരുന്നെങ്കിൽ തീർച്ചയായും കലകളുമുണ്ടായേനെ. മനോഹരമായ കാൻവാസുകളിൽ സ്രാവുകളുടെ പല്ലുകൾ ഉജ്ജ്വലവർണ്ണങ്ങളിൽ ആലേഖനം ചെയ്തുകണ്ടേനെ; അവയുടെ വായകളാവട്ടെ, നിങ്ങൾക്കു തുള്ളിച്ചാടിനടക്കാനുള്ള ഉദ്യാനങ്ങളും. കടലിന്റെ അടിത്തട്ടിലെ രംഗശാലകളിൽ ശൂരന്മാരായ ചെറുമീനുകൾ ആനന്ദമൂർച്ഛയോടെ സ്രാവിൻ വായിലേക്കു നീന്തുന്ന നാടകം നടക്കുന്നുണ്ടാവും; മനോഹരമായ സംഗീതത്തിന്റെ അകമ്പടിയോടെ, ഹിതകരമായ ചിന്തകളിൽ മയങ്ങിയ ചെറുമീനുകൾ സ്രാവുകളുടെ വായ്ക്കുള്ളിലേക്ക് സ്വപ്നത്തിലെന്നപോലെ ഒഴുകിച്ചെല്ലുന്നതായും.

സ്രാവുകൾ മനുഷ്യരായിരുന്നെങ്കിൽ മതവുമുണ്ടായേനേ. സ്രാവുകളുടെ വയറ്റിലെത്തിയിട്ടേ ചെറുമീനുകളുടെ ശരിക്കുള്ള വളർച്ച തുടങ്ങുന്നുള്ളു എന്നായിരിക്കും അവരുടെ ഉപദേശം. തന്നെയുമല്ല, സ്രാവുകൾ മനുഷ്യരായിരുന്നെങ്കിൽ ഇപ്പോഴത്തെപ്പോലെ എല്ലാ ചെറുമീനുകളും തുല്യരാണെന്ന അവസ്ഥയും മാറും. ചിലർക്ക് ഉയർന്ന പദവികൾ നല്കി അവരെ മറ്റുള്ളവർക്കു മേൽ പ്രതിഷ്ഠിക്കും. അല്പം കൂടി വലിപ്പമുള്ളവയ്ക്ക് തങ്ങളിലും ചെറുതിനെ വെട്ടിവിഴുങ്ങാനുള്ള അനുവാദം കൂടി കിട്ടിയെന്നു വരാം. സ്രാവുകൾക്കതിൽ സന്തോഷമേയുള്ളു: ചെറുതിലും വലുതാണല്ലോ അവയ്ക്കു കിട്ടാൻ പോകുന്നത്. വലിയ ചെറുമീനുകൾക്കാണ്‌, പദവികൾ വഹിക്കുന്നവർക്കാണ്‌ ചെറുമീനുകൾക്കിടയിലെ ക്രമസമാധാനപരിപാലനത്തിന്റെ ചുമതല; അവരാണ്‌ അദ്ധ്യാപകരും ഓഫീസർമാരും പെട്ടി പണിയുന്ന എഞ്ചിനീയർമാരുമൊക്കെയാവുക.

ചുരുക്കം പറഞ്ഞാൽ സ്രാവുകൾ മനുഷ്യരായാലേ കടലിൽ സംസ്കാരത്തിന്റെ തുടക്കമാവൂ.‘


(മി. ക്യൂണറുടെ കഥകൾ)

ബ്രെഷ്റ്റ് - വായനയും സമാഹരണവും

 

brecht4

 


കവിതകൾ നുള്ളിക്കീറി പരിശോധിക്കുന്നതിനെക്കുറിച്ച്
_____________________________________________________
സാധാരണക്കാരനായ ഒരു കാവ്യാസ്വാദകന്‌ കവിതകൾ നുള്ളിക്കീറി പരിശോധിക്കുക എന്ന സംഗതിയോട് കടുത്ത വിയോജിപ്പാണ്‌: പൂവു പോലുള്ള ആ മൃദുലഘടനകൾക്കു മേൽ തർക്കശാസ്ത്രത്തിന്റെ തണുപ്പൻ യുക്തികൾ പ്രയോഗിക്കുക, അവയിൽ നിന്നു വാക്കുകളും ബിംബങ്ങളും പിഴുതെടുക്കുക ഇതൊന്നും ശരിയായി അയാള്‍ക്കു തോന്നുന്നില്ല. മുറിച്ചെടുത്താൽ പൂക്കൾ പോലും വാടുന്നില്ല എന്നതാണ്‌ ഇതിനു മറുവാദമായി വയ്ക്കാനുള്ളത്. കവിതകൾ, ജീവനുള്ളതാണവയെങ്കിൽ, ഏതു മാരകമായ ശസ്ത്രക്രിയയെയും അതിജീവിക്കാനുള്ള പ്രാണബലം അവയ്ക്കുണ്ടാവും. ഒരു മോശം വരി ഒരു കവിതയെ അപ്പാടെ നശിപ്പിക്കുന്നില്ല; ഒരു നല്ല വരി കൊണ്ട് അതു രക്ഷപ്പെടുന്നുമില്ല. കവിത ആസ്വദിക്കുക എന്ന സിദ്ധി ഒരാൾക്കുണ്ടെങ്കിൽ മോശം വരികൾ കണ്ടെടുക്കാനുള്ള കഴിവും അയാൾക്കുണ്ടായിരിക്കണം; നല്ല വരികൾ കണ്ടെടുക്കാനുള്ള കഴിവു പോലെ തന്നെയാണതും. ചില കവിതകളെഴുതാൻ കുറഞ്ഞ അദ്ധ്വാനം മതിയെന്നു വരാം; ചിലതിന്‌ അളവിൽ കവിഞ്ഞും. കവിതകൾ തനിക്കു സുപ്രാപ്യമല്ലാത്തതൊന്നാണെന്നു കരുതുന്ന സാധാരണക്കാരൻ മറക്കുന്നു, തന്റെ സ്വന്തം അമൂർത്തമായ മനോവ്യാപാരങ്ങൾ പങ്കിടാനാണു കവി തന്നെ ക്ഷണിക്കുന്നതെങ്കിലും കവിതയിൽ അവയുടെ പ്രകാശനം ക്ലേശിച്ചുള്ള ഒരധ്വാനതിന്റെ ഫലമാണെന്ന്, കവിത തന്നെയും ക്ഷണികമായതൊന്നിനെ വിടാതെ പിടിച്ചുവച്ചതാണെന്ന്, മറ്റു വിധത്തിൽ പറഞ്ഞാൽ മൂർത്തവും സ്ഥൂലവുമാണതെന്ന്. കവിത സുപ്രാപ്യമല്ലെന്നും പറഞ്ഞിരിക്കുന്ന ഏതൊരാൾക്കും അതെന്നും അപ്രാപ്യമായേ വരൂ. മാനദണ്ഡങ്ങൾ പ്രയോഗിക്കുന്നതിൽ തന്നെയുണ്ട് പാതി ആനന്ദം. ഒരു റോസാപ്പുവിനെ നുള്ളിക്കീറുക, ഓരോ ഇതളും മനോഹരമായിരിക്കും.


തിരഞ്ഞെടുത്ത കവിതകളുടെ പ്രസിദ്ധീകരണത്തെ സംബന്ധിച്ച്


തിരഞ്ഞെടുത്ത കവിതകളുടെ പ്രസിദ്ധീകരണത്തെ സംബന്ധിച്ച് എന്റെ ചില തോന്നലുകൾ കുറിച്ചിടുന്നതിൽ നിങ്ങൾക്കു വിരോധമുണ്ടാവില്ലെന്നു വിശ്വസിക്കട്ടെ. ഏതു കവിതയും മറ്റേതു കവിതയുടെയും ശത്രുവാണെന്നതിനാൽ സ്വന്തനിലയ്ക്കു തന്നെ പ്രസിദ്ധീകരിക്കണമെന്നാവും അതാവശ്യപ്പെടുക. അതേ സമയം ഒന്നിനൊന്നിന്റെ സഹായം വേണമെന്നതിനാൽ, ഒന്നു മറ്റൊന്നിൽ നിന്നൂർജ്ജം സംഭരിക്കുന്നുവെന്നതിനാലും അവയെ ഒരു സംഘത്തിൽ കൊള്ളിക്കുകയുമാവാം. ‘ഒരേ കുടക്കീഴിൽ’ അവയെ കൊണ്ടുവരുമ്പോൾ ആ ‘ഒരേ കുട’ എഴുത്തുകാരന്റെ കുടയാവുകയാണല്ലോ പതിവ്. ഇവിടെയും പക്ഷേ ഒരപകടം കാണുന്നു: ഞാനെഴുതിയ കവിതകൾ എന്നെയാണു വിവരിക്കുന്നതെന്നു വരാം, എന്നാൽ അതിനു വേണ്ടിയല്ല അവ എഴുതപ്പെട്ടത്. ‘കവിയുമായി പരിചയമാവുക’യല്ല പ്രധാനം, ലോകവുമായി, ആരോടൊപ്പമാണോ താനതിനെ ആസ്വദിക്കാനും മാറ്റിത്തീർക്കാനും ശ്രമിക്കുന്നത് ആ ജനങ്ങളുമായി പരിചയമാവുക എന്നതാണ്‌. അപ്പോൾ എഡിറ്ററുടെ കടമ എന്നത് ആ കവിതകൾ ഏതുവിധം വായിക്കണമെന്ന് വായനക്കാരനെ പഠിപ്പിക്കുക എന്നാകുന്നു. ആ ഒരു ലക്ഷ്യം വച്ചു നോക്കുമ്പോൾ അവയെ പ്രസിദ്ധമാക്കുകയും വേണം. ജാഗരൂകരായ വായനക്കാരിൽ വിശ്വാസമർപ്പിക്കുന്ന ഒരാളുടെ മനഃസ്ഥിതിയോടെയാണ്‌ അവ എഴുതപ്പെട്ടത് എന്നതാണു വസ്തുത. ഒറ്റയൊറ്റ കവിതകൾക്ക്, വരികൾക്ക്, വീക്ഷണവിശേഷങ്ങൾക്ക് എന്തുമാത്രം പ്രാധാന്യം നല്കാമോ അത്രയും നല്ലത്...


(1951ൽ പുറത്തിറങ്ങിയ തന്റെ “ഒരു നൂറു കവിതകൾ” എന്ന പുസ്തകത്തിന്റെ എഡിറ്റർക്ക് ബ്രെഷ്റ്റ് എഴുതിയ കത്തിൽ നിന്ന്)brecht17


Saturday, September 21, 2013

വില്യം ബട്ളർ യേറ്റ്സ് - കുടിച്ചിരിക്കുമ്പോൾ പാടിയത്

images
 

മദിരയുള്ളിൽ കടക്കുന്നതു ചുണ്ടിലൂടെ,
പ്രണയമുള്ളിൽ കടക്കുന്നതു കണ്ണിലൂടെ;
നേരെന്നു നാമറിയുന്നതിത്രയൊക്കെ,
ജരയും നരയും വന്നു നാം മരിക്കുംമുമ്പേ.
മദിരയുടെ ചഷകം ഞാൻ ചുണ്ടിൽ വച്ചു,
നിന്നെയൊന്നു നോക്കി ഞാൻ നിശ്വസിച്ചു.


1910

വില്യം ബട്ളർ യേറ്റ്സ് - ഇല കൊഴിയും കാലം

yeats


ശരല്ക്കാലം, നമ്മെ സ്നേഹിക്കും നീളിലകൾക്കു മേൽ,
ബാർലിക്കതിരുകൾക്കിടയിലെലികൾക്കും മേൽ;
മഞ്ഞ, ആഷ്മരത്തിന്റെയിലകൾ നമുക്കു മേൽ,
നനഞ്ഞിറ്റുന്ന കാട്ടു ഞാവലിന്നിലകളും മഞ്ഞ.

നമ്മെ വന്നുളയുന്നു പ്രണയം ക്ഷയിക്കുന്ന കാലം,
ക്ഷീണിച്ചവശമായ നമ്മുടെ ആത്മാക്കൾ ശോകാകുലം;
നാം പിരിയുക, തൃഷ്ണയുടെ ഋതു നമ്മെ മറക്കും മുമ്പേ,
ഒരു ചുംബനവും നിന്റെ കവിളത്തിറ്റുന്ന കണ്ണീരുമായി.

(1889)


Friday, September 20, 2013

ബ്രെഷ്റ്റ് - ദൈവങ്ങളുടെ രൂപാന്തരം

gods

 


പണ്ടുകാലത്തെ പാഷണ്ഡദേവന്മാർ- ഇതൊരു രഹസ്യമാണേ-
അവരായിരുന്നു ഒന്നാമത്തെ പരിവർത്തിതക്രിസ്ത്യാനികൾ.
ആളുകൾക്കെല്ലാം മുമ്പേ നിറം വിളർത്ത കരുവേലത്തോപ്പുകളിലൂടവർ ചുവടു വച്ചു,
കുടുംബപ്രാർത്ഥനകളുരുവിട്ടും കുരിശു വരച്ചും.

മദ്ധ്യകാലഘട്ടമുടനീളം അന്യമനസ്കരെന്നപോലവർ നില്പു പിടിച്ചു,
ഏകദൈവത്തിന്നാലയത്തിന്റെ കല്പഴുതുകളിൽ,
ദേവന്മാരെപ്പോലുള്ള രൂപങ്ങൾ വേണ്ടിയിരുന്നിടങ്ങളിൽ.

അതും കഴിഞ്ഞു ഫ്രഞ്ചുവിപ്ളവത്തിന്റെ കാലത്ത്
അവരായിരുന്നു ആദ്യം തന്നെ ശുദ്ധയുക്തിയുടെ സ്വർണ്ണമുഖംമൂടിയെടുത്തണിഞ്ഞവർ,
പിന്നെ പ്രബലമായ പരികല്പനകളായി അവർ ചവിട്ടിനടന്നു,
ആ ചോരകുടിയന്മാർ, ചിന്തകളുടെ കഴുത്തു ഞെരിച്ചവർ,
പണിയെടുക്കുന്ന ജനത്തിന്റെ കുനിഞ്ഞ മുതുകുകളിലൂടെ.


Sunday, September 15, 2013

ബ്രെഷ്റ്റ് - ഗോർഡിയൻ കുരുക്ക്

Stroke1

 


1
മാസിഡോണിയാക്കാരൻ ആ മനുഷ്യൻ
തന്റെ വാളു കൊണ്ട്
കുരുക്കറുത്തുമുറിച്ചപ്പോൾ
ഗോർഡിയത്തിൽ ആ സന്ധ്യക്ക്
അവർ അയാളെ വിളിച്ചു,
‘സ്വന്തം പ്രശസ്തിക്കടിമ’യെന്ന്.

അവരുടെ ആ കുരുക്ക്
ലോകാത്ഭുതങ്ങളിൽ ഒന്നായിരുന്നതാണല്ലോ,
ഒരു മനുഷ്യന്റെ മാസ്റ്റർപീസ്,
അയാളുടെ മസ്തിഷ്കം (ലോകത്തേറ്റവും സങ്കീർണ്ണമായതൊന്ന്)
സ്വന്തം സ്മാരകമായി ശേഷിപ്പിച്ചുപോയ ഇരുപതു കയറുതുണ്ടുകൾ,
അതിസങ്കീർണ്ണമായി പിണച്ചുവച്ച ആ കുരുക്കഴിക്കാൻ
ലോകത്തേറ്റവും നിപുണമായ കൈകൾക്കേ കഴിയൂ-
ആ കുരുക്കിട്ടവന്റെ കൈകൾ കഴിച്ചാൽ
പിന്നെ നിപുണമായ കൈകളുണ്ടെങ്കിലത്.
ഹാ, ആ കുരുക്കിട്ടവന്റെ കൈകൾക്ക്
ഒരു നാളതഴിക്കണമെന്നുമുണ്ടായിരുന്നു,
അയാളുടെ ആയുർദൈർഘ്യം പക്ഷേ, കഷ്ടം,
ഒന്നിനേ തികഞ്ഞുള്ളു, കുരുക്കിടുന്നതിന്‌.

അതു മുറിക്കാൻ
രണ്ടാമതൊരാൾ മതിയായി.

അതു മുറിച്ചവനെക്കുറിച്ചു
പലരും പറഞ്ഞു,
ആ ഒരു വെട്ടു കൊണ്ടയാൾ ഭാഗ്യവാനായെന്ന്,
അതനായാസമായിരുന്നുവെന്ന്,
അതു കൊണ്ടുണ്ടായ വിനാശം  ഏറ്റവും കുറവായിരുന്നുവെന്ന്.

പേരില്ലാത്ത ആ മനുഷ്യന്‌ ഒരു ബാദ്ധ്യതയുമുണ്ടായിരുന്നില്ല
സ്വന്തം പ്രവൃത്തിക്ക് സ്വന്തം പേരു കൊണ്ടുത്തരം പറയാൻ,
അതു ദൈവത്തിന്റെ പ്രവൃത്തികൾക്കു തുല്യമായിരുന്നല്ലോ;
അതു നശിപ്പിച്ച മന്ദനു പക്ഷേ,
ഉന്നതങ്ങളിൽ നിന്നൊരു നിദേശമെന്നപോലെ ബാദ്ധ്യതയുണ്ടായിരുന്നു,
സ്വന്തം പേരുദ്ഘോഷിക്കാൻ,
ഒരു ഭൂഖണ്ഡത്തിനു മുന്നിൽ തന്നെ കൊണ്ടുവന്നു നിർത്താൻ.

2
ഗോർഡിയത്തെക്കുറിച്ചിതാണവർ പറയുന്നതെങ്കിൽ, ഞാൻ പറയുന്നു
സങ്കീർണ്ണമായതെല്ലാം ഉപയോഗപ്രദമാവണമെന്നില്ലെന്ന്,
ലോകത്തെ ഒരു ചോദ്യത്തിൽ നിന്നു വിടുവിക്കാൻ
ഒരുത്തരത്തെക്കാൾ പലപ്പോഴും കഴിയുക
ഒരു പ്രവൃത്തിക്കാണെന്ന്.

(1926)


ഗോർഡിയൻ കുരുക്ക് - ഫിർജിയത്തിലെ ഗോർഡിയസ് രാജാവ് തന്റെ കാളവണ്ടിയിൽ കെട്ടിയിട്ട സങ്കീർണ്ണമായ കുരുക്ക്; അതഴിക്കുന്നവൻ ഏഷ്യാഭൂഖണ്ഡമാകെ ഭരിക്കുമെന്ന് വെളിപാടുണ്ടായിരുന്നു. യശസ്കാമിയായ അലക്സാണ്ടർ കുരുക്കഴിക്കാൻ പറ്റില്ലെന്നു കണ്ടപ്പോൾ വാളു കൊണ്ടതറുത്തിട്ടു.


 

Saturday, September 14, 2013

ബ്രഷ്റ്റ് - കടലിലൊരു തുള്ളിയെക്കുറിച്ച് ഒരു കഥാഗാനം

unemployedlink to image

 


1
വേനല്ക്കാലം വന്നുകഴിഞ്ഞു,
ഗ്രീഷ്മാകാശത്തിന്റെ തിളക്കം നിങ്ങൾക്കു മേലും വീഴുന്നുണ്ട്.
പുഴവെള്ളമൂഷ്മളം.
ആ ഇളംചൂടുള്ള വെള്ളത്തിൽ നിങ്ങളും നീന്തിത്തുടിച്ചു.
പച്ചപുൽമൈതാനങ്ങളിൽ നിങ്ങൾ കൂടാരമടിച്ചു.
പാതകൾ നിങ്ങളുടെ പാട്ടുകൾ കേട്ടു.
കാടുകൾ നിങ്ങളെ വരവേല്ക്കുന്നു.
അതുകൊണ്ട്?
അതുകൊണ്ടു നിങ്ങൾ പാവപ്പെട്ടവനല്ലാതായിക്കഴിഞ്ഞോ?
നിങ്ങളുടെ അരിക്കലത്തിൽ കൂടുതൽ ചോറു വേവുന്നുണ്ടോ?
നിങ്ങളുടെ കാര്യങ്ങൾ നോക്കാൻ ആരെങ്കിലുമുണ്ടായോ?
സ്വന്തം തലയിലെഴുത്തിൽ നിങ്ങൾ തൃപ്തനായോ?
കാര്യങ്ങൾ പച്ച പിടിക്കുകയാണെന്നാണോ? അങ്ങനെയല്ല:
ഇതു കടലിലൊരു തുള്ളി പോലെയേയുള്ളു, അത്ര തന്നെ.

2
വീടുകളില്ലാത്തവരെ കാടുകൾ പണ്ടും സ്വാഗതം ചെയ്തിരുന്നു.
സുന്ദരമായ ആകാശം വിളങ്ങിനില്ക്കുന്നത് ആശിക്കാൻ വകയില്ലാത്തവർക്കു മേലാണ്‌.
വേനല്ക്കൂടാരങ്ങളടിച്ചു കഴിയുന്നവർ മറ്റൊരു കൂരയില്ലാത്തവരാണ്‌.
ഇളംചൂടുവെള്ളത്തിൽ നീന്തുന്നവരുടെ വയറു കാലിയുമാണ്‌.
വഴിയിൽ കാണുന്നവർ ഉലാത്താനിറങ്ങിയതല്ല,
വേല തേടി നിരന്തരം യാത്ര ചെയ്യുന്നവരാണ്‌.
പണ്ടേപ്പോലെ തന്നെ പാവപ്പെട്ടവനാണു നിങ്ങൾ.
നിങ്ങളുടെ കലത്തിൽ ഒരു വറ്റു കൂടിയിട്ടില്ല.
നിങ്ങളുടെ കാര്യങ്ങൾ നോക്കാനാരും വന്നിട്ടില്ല.
ഇതാണെന്റെ വിധിയെന്നു പറഞ്ഞു സമാധാനിക്കാൻ നിങ്ങൾക്കാവില്ല.
]കാര്യങ്ങൾ പച്ച പിടിക്കുകയാണോ, അപ്പോൾ? അല്ല, അങ്ങനെയല്ല.
ഇതു കടലിലൊരു തുള്ളി പോലെയേയുള്ളു, അത്ര തന്നെ.

3
തിളങ്ങുന്നൊരാകാശം കൊണ്ടു മാത്രം നിങ്ങൾ തൃപ്തനാവുമോ?
ഇളംചൂടുവെള്ളത്തിൽ നിന്നൊരിക്കലും നിങ്ങൾ കര കയറില്ലേ?
കാടിന്റെ പിടി എന്നും നിങ്ങൾക്കു മേലുണ്ടാവുമോ?
ഉപായത്തിൽ നിങ്ങളെ പറഞ്ഞുവിടുകയാണോ?
അതുമിതും പറഞ്ഞു നിങ്ങളെ സമാധാനിപ്പിച്ചു വിടുകയല്ലേ?
ലോകം  പക്ഷേ കാത്തിരിക്കുകയാണ്‌ നിങ്ങൾ നിങ്ങളുടെ അവകാശങ്ങൾ മുന്നിൽ വയ്ക്കുന്നതു കാണാൻ,
നിങ്ങളുടെ അസംതൃപ്തി അതിനു വേണം, നിങ്ങളുടെ നിർദ്ദേശങ്ങളും.
ശേഷിച്ച പ്രത്യാശയുടെ തുരുമ്പും കൊണ്ടു ലോകം നിങ്ങളുടെ മുഖത്തേക്കുറ്റുനോക്കുകയാണ്‌.
നിങ്ങൾ തറപ്പിച്ചു പറയേണ്ട കാലമായിരിക്കുന്നു,
ഒരു തുള്ളിക്കായി താൻ കൈ നീട്ടില്ല, ഒരു കടലു തന്നെ വേണം തനിക്കെന്ന്.

(1931)


ബർലിനിലെ ഒരു ക്യാമ്പിൽ വാരാന്ത്യം ആഘോഷിക്കുന്ന തൊഴിൽരഹിതരെക്കുറിച്ച്

Friday, September 13, 2013

ബ്രഷ്റ്റ് - വില കുറച്ചു വില്ക്കാൻ നിർബന്ധിതരായ കവികൾ പാടിയ പാട്ട് (കവിതയ്ക്കു കാശു കിട്ടാതായിത്തുടങ്ങിയ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ)

images

 


1
നിങ്ങൾ ഈ വായിച്ചുകൊണ്ടിരിക്കുന്നത് ആകമാനം വൃത്തത്തിലെഴുതിയതൊന്നത്രെ!
ഞാനിതു പറയുന്നതെന്തെന്നാൽ നിങ്ങൾക്കറിയാതായിരിക്കുന്നു (എന്നെനിക്കു തോന്നുന്നു)
കവിതയെന്നാലെന്താണെന്ന്, അല്ലെങ്കിൽ കവിയെന്ന ജീവിയെന്നാലർത്ഥമാക്കുന്നതെന്താണെന്ന്.
തീർച്ചയായും ഞങ്ങളെ കുറേക്കൂടി ഭേദപ്പെട്ട രീതിയിൽ പരിഗണിക്കുന്നതിനുള്ള വഴികൾ നിങ്ങളാലോചിക്കുന്നുണ്ടാവും.

2
പറയൂ, എന്തോ ചിലതു നടന്നുവെന്നു നിങ്ങൾക്കു തോന്നിയിട്ടില്ലേ? നിങ്ങൾ ആലോചിച്ചുനോക്കിയിട്ടില്ലേ?
പുതിയ കവിതകൾ പ്രത്യക്ഷപ്പെടാതായിട്ടു കാലം കുറേയായെന്നു നിങ്ങൾക്കു ബോദ്ധ്യപ്പെട്ടിട്ടുണ്ടോ?
എന്നിട്ടതിന്റെ കാരണം നിങ്ങൾക്കു മനസ്സിലായോ? ഇല്ല. ശരി, അതിനു ഞാൻ മറുപടി പറയാം:
ഒരിക്കൽ ആളുകൾ കവിത വായിക്കാറുണ്ടായിരുന്നു, അതിനവർ വില നല്കുകയും ചെയ്തിരുന്നു. അത്രയും വ്യക്തം.

3
ഇന്നു പക്ഷേ കവിതയ്ക്കു രൊക്കം പണം കൊടുക്കാനാരും തയാറല്ല,
അതുകൊണ്ടാണിന്നു കവിതകളെഴുതപ്പെടാത്തത്;
ആരു വായിക്കുമെന്നു മാത്രമല്ല കവി ചോദിക്കുന്നത്, ആരു പണം കൊടുക്കുമെന്നു കൂടിയാണ്‌,
കാശു കിട്ടിയില്ലെങ്കിൽ കവിതയെഴുതാനും താൻ തയാറല്ല.  അങ്ങനെയൊരു പടുതിയിലേക്കാണു നിങ്ങൾ കാര്യങ്ങൾ കൊണ്ടെത്തിച്ചിരിക്കുന്നത്.

4
പക്ഷേ ഇതെന്തുകൊണ്ടിങ്ങനെയാവണം, അയാൾ ചോദിക്കുകയാണ്‌. ഞാനെന്തു പാതകം ചെയ്തു?
എനിക്കു കാശു തന്നവർ ആജ്ഞാപിച്ചതിൻ വണ്ണമല്ലേ ഞാനിതേവരെ ചെയ്തുപോന്നത്?
ഞാനെന്തൊക്കെ വാഗ്ദത്തം ചെയ്തുവോ, അതൊക്കെ ഞാൻ നിറവേറ്റിയിട്ടുണ്ടല്ലോ, സമയം കിട്ടിയതിനനുസരിച്ച്.
ഇന്നിതാ എന്റെ സ്നേഹിതന്മാരായ ചിത്രകാരന്മാർ പറഞ്ഞു ഞാൻ കേൾക്കുന്നു

5
ചിത്രങ്ങൾ വാങ്ങാനുമാളില്ലെന്ന്. സുഖിപ്പിക്കുന്ന ചിത്രങ്ങളാണവയെന്നവർ സമ്മതിക്കുമ്പോൾത്തന്നെ.
ആരും വാങ്ങാനില്ലാതെ കെട്ടിക്കിടക്കുകയാണവ...
ഞങ്ങളോടിത്ര വിരോധം വരാനെന്താണു കാരണം? എന്താണു നിങ്ങൾ കാശു തരാത്തത്?
നിങ്ങളാണെങ്കിൽ പണം വാരിക്കൂട്ടുകയുമാണ്‌, അല്ലെങ്കിലങ്ങനെയാണാളുകൾ പറയുന്നത്...

6
കഴിഞ്ഞുകൂടാൻ വേണ്ടതു കിട്ടിയിരുന്ന കാലത്തു മുടക്കം കൂടാതെ ഞങ്ങൾ പാടിയിരുന്നതല്ലേ,
ഭൂമിയിൽ നിങ്ങൾക്കാഹ്ളാദം തന്നിരുന്ന കാര്യങ്ങളെക്കുറിച്ച്?
നിങ്ങൾക്കു നവാഹ്ളാദം നല്കട്ടേയവയെന്നതിനായി: നിങ്ങളുടെ പെണ്ണുങ്ങളുടെ ഉടലുകൾ,
ശരല്ക്കാലത്തിന്റെ ശോകം, ഒരരുവി, മുകളിൽ തിളങ്ങുന്ന ചന്ദ്രൻ...

7
നിങ്ങളുടെ കനികളുടെ മാധുര്യം, ഇല കൊഴിയുന്ന മർമ്മരം,
പിന്നെ വീണ്ടും നിങ്ങളുടെ പെണ്ണുങ്ങളുടെ ഉടലുകൾ. നിങ്ങളെ ചൂഴുന്ന നിത്യത.
ഇതിനെക്കുറിച്ചൊക്കെ ഞങ്ങൾ പാടി, നിങ്ങളുടെ വിശ്വാസപ്രമാണങ്ങളെക്കുറിച്ചും,
യാത്രാവസാനം തന്നെ കാത്തുകിടക്കുന്ന പൊടിമണ്ണിനെക്കുറിച്ചുള്ള നിങ്ങളുടെ ആലോചനകളെക്കുറിച്ചും.

8
നിങ്ങൾ സന്തോഷത്തോടെ കാശു തന്നതിതിനു മാത്രമായിരുന്നില്ല.
സ്വർണ്ണക്കസേരകളിൽ അലസം ചാഞ്ഞിരുന്നു നിങ്ങൾ പണം മുടക്കിയത്
നിങ്ങളോളം ഭാഗ്യം ചെയ്യാത്തവരെക്കുറിച്ചു ഞങ്ങൾ പാടിയ പാട്ടുകൾക്കു കൂടിയാണ്‌.
അവരുടെ കണ്ണീരൊപ്പിയതിനും നിങ്ങൾ മുറിപ്പെടുത്തിയവരെ സമാശ്വസിപ്പിച്ചതിനും നിങ്ങൾ ഞങ്ങൾക്കു കാശു തന്നു.

9
അത്രയൊക്കെ ഞങ്ങൾ നിങ്ങൾക്കായിച്ചെയ്തു. പറ്റില്ലെന്നൊരക്ഷരം ഞങ്ങൾ മിണ്ടിയോ?
എന്നും വിധേയർ, ചെയ്ത ജോലിക്കു കൂലിയേ ഞങ്ങൾ ചോദിച്ചുള്ളു.
എന്തൊക്കെത്തിന്മകൾ ഞങ്ങൾ ചെയ്തില്ല- നിങ്ങൾക്കായി! എന്തൊക്കെത്തിന്മകൾ!
എന്നിട്ടു നിങ്ങളുടെ മേശപ്പുറത്തു നിന്നുവീഴുന്ന ഉച്ഛിഷ്ടങ്ങൾ കൊണ്ടു ഞങ്ങൾ തൃപ്തരാവുകയും ചെയ്തു.

10

ചെളിയിലും ചോരയിലും പൂണ്ടിറങ്ങിയ നിങ്ങളുടെ വണ്ടികളുടെ നുകങ്ങളിൽ
ഉജ്ജ്വലവചനങ്ങളുടെ കുതിരകളെ പിന്നെയും പിന്നെയും ഞങ്ങളിണക്കിത്തന്നു;
നിങ്ങളുടെ കൂറ്റൻ അറവുശാലകളെ ശ്രേയസ്സിന്റെ പോർക്കളങ്ങളെന്നു ഞങ്ങൾ വിളിച്ചു,
ചോരക്കറ മാറാത്ത നിങ്ങളുടെ വാളുകളെ  ചതിക്കാത്ത ചങ്ങാതിമാരെന്നും.

11
കരമടയ്ക്കാനാവശ്യപ്പെട്ടുകൊണ്ടു നിങ്ങൾ ഞങ്ങൾക്കയച്ച ഫോറങ്ങളിൽ
എത്രയും ആശ്ചര്യജനകമായ ചിത്രങ്ങൾ നിങ്ങൾക്കായി ഞങ്ങൾ വരച്ചു;
ഞങ്ങളെഴുതിയ ഉത്ബോധനാത്മകമായ കവിതകൾ കൂട്ടമായുറക്കെപ്പാടിക്കൊണ്ട്
ജനങ്ങൾ, പതിവു പോലെ, കിട്ടേണ്ടതെന്നു നിങ്ങളവകാശപ്പെട്ട കരമത്രയുമൊടുക്കുകയും ചെയ്തു.

12
വാക്കുകളെ ഞങ്ങൾ സൂക്ഷ്മമായി പഠിച്ചു, ഔഷധങ്ങൾ പോലവയുടെ ചേരുവകൾ പരീക്ഷ്ച്ചു;
അവയിൽ മികച്ചതും വീര്യമേറിയതുമേ ഞങ്ങളുപയോഗിച്ചിരുന്നുള്ളു.
ഞങ്ങൾ നല്കിയതെല്ലാം ജനങ്ങൾ തൊണ്ട തൊടാതെ വിഴുങ്ങി,
എന്നിട്ടു നിങ്ങളുടെ വിളിപ്പുറത്തവർ കുഞ്ഞാടുകളെപ്പോലെ വന്നു.

13
നിങ്ങളാദരിക്കുന്നതിനോടേ ഞങ്ങൾ നിങ്ങളെ താരതമ്യം ചെയ്തുള്ളു,
കൂടുതലും നിങ്ങളെപ്പോലെതന്നെ അനർഹമായ ബഹുമതികൾ കൈനീട്ടി വാങ്ങുന്നവരോട്;
അവർക്കവ നല്കിയതാവട്ടെ, ഞങ്ങളെപ്പോലെതന്നെ പട്ടിണിക്കാരും, യജമാനന്റെ പിന്നാലെ തൂങ്ങുന്ന എച്ചില്പട്ടികൾ.
നിങ്ങളുടെ ശത്രുക്കളെ കവിതകൾ കഠാരകളാക്കി ഞങ്ങൾ നായാടുകയും ചെയ്തു.

14
എന്നിട്ടിപ്പോഴിതെന്താണിത്ര പെട്ടെന്നു നിങ്ങൾ ഞങ്ങളുടെ ചന്തയിലേക്കു കാലു കുത്താതായത്?
തീന്മേശയ്ക്കു മുന്നിലിത്രയും നേരമിരിക്കരുതേ! ഞങ്ങൾക്കു കിട്ടുന്ന ഉച്ഛിഷ്ടം തണുത്തുപോകും.
എന്തെങ്കിലുമൊന്നു ചെയ്യാൻ ഞങ്ങളെ ഏല്പിച്ചുകൂടേ- ഒരു ഛായാചിത്രം, ഒരു പ്രശസ്തികാവ്യം?
അതോ അനലംകൃതമായ തങ്ങളുടെ ആത്മാക്കൾ തന്നെ കണ്ണിനൊരു വിരുന്നാണെന്നു നിങ്ങൾക്കു തോന്നിത്തുടങ്ങിയോ?

15
ജാഗ്രത! നിങ്ങൾക്കു ഞങ്ങളെ അങ്ങനെയങ്ങൊഴിവാക്കാമെന്നു വിചാരിക്കരുതേ!ഞങ്ങളുടെ ചരക്കുകളിലേക്കു നിങ്ങളുടെ കണ്ണുകളെയൊന്നാകർഷിക്കാൻ ഞങ്ങൾക്കു കഴിഞ്ഞെങ്കിൽ!
ഞാൻ പറയുന്നതു വിശ്വസിക്കൂ, സാറന്മാരേ, ഇന്നത്തെപ്പോലിത്ര വിലക്കുറവിൽ ഞങ്ങളുടെ ചരക്കു നിങ്ങൾക്കിനി കിട്ടില്ല.
ഞങ്ങളതു വെറുതേ തരുമെന്നു നിങ്ങൾക്കങ്ങു വിശ്വസിക്കാനും പറ്റില്ലല്ലോ.

16
നിങ്ങൾ ഈ വായിച്ചുകൊണ്ടിരിക്കുന്നതിന്‌ (നിങ്ങൾ വായിക്കുക തന്നെയല്ലേ?)തുടക്കം കുറിക്കുമ്പോൾ
ഓരോ ശ്ലോകവും പ്രാസമൊപ്പിച്ചാവണമെന്നെനിക്കു നിർബന്ധമുണ്ടായിരുന്നു.
പിന്നെ ഞാനാലോചിച്ചു: അതൊക്കെപ്പണിയല്ലേ. ആരാണതിനെനിക്കു കാശു തരിക?
അതിനാൽ ഖേദപൂർവം ഞാനതു വേണ്ടെന്നു വയ്ക്കുകയായിരുന്നു. അത്രയൊക്കെ മതിയെന്ന്.

(1927)


Thursday, September 12, 2013

അന്ന കാമിയെൻസ്ക - പ്രവാസത്തിന്റെ കരയടുത്ത അനക്സിമൻഡെർ സോസോപോളീസിൽ ഒരു നഗരം സ്ഥാപിക്കുന്നു

 

r-PSYCHOLOGY-OF-EXILE-large570

 


 

ഇതു ഞാൻ, മിലെറ്റസിലെ അനക്സിമൻഡെർ,

സ്വന്തം രാജ്യത്തു നിന്നു ഭ്രഷ്ടനായവൻ.

കറുത്ത ഗോളങ്ങൾ കളിമൺഭരണിയിൽ വീഴുന്നത്

ഇപ്പോഴുമെന്റെ കാതുകളിൽ മാറ്റൊലിക്കുന്നു.

അപരാധി.

എന്നാൽ ഭ്രഷ്ടെന്നാലെന്താണെന്ന് കരുതലോടെ നാമാലോചിക്കണം.

ഒരിക്കൽ മാത്രമാണോ മനുഷ്യൻ ഭ്രഷ്ടനുഭവിക്കുന്നത്?

ഒന്നാമതായി അമ്മയുടെ ഗർഭപാത്രത്തിൽ നിന്നു നിങ്ങൾ ഭ്രഷ്ടനായി.

അതായിരുന്നു ആദ്യത്തെ ദൌർഭാഗ്യം, മറ്റെല്ലാ ദൌർഭാഗ്യങ്ങൾക്കും കാരണവും.

അതില്പിന്നെ നിങ്ങളെ തള്ളിമാറ്റി,

അവരുടെ മാറിടത്തിൽ നിന്ന്,

അവരുടെ മടിയിൽ നിന്ന്.

ഒരു ശിശുവിന്റെ മുഗ്ധമായ അജ്ഞതയിൽ നിന്നു നിങ്ങൾ ഭ്രഷ്ടനായി,

പിന്നെ യൌവനത്തിൽ നിന്ന്, കരുത്തിൽ നിന്ന്,

സ്ത്രീകളുടെ ചെറിയ ഹൃദയങ്ങളിൽ നിന്ന്.

ഒന്നൊന്നായി നിങ്ങൾ ഭ്രഷ്ടനായി,

മനുഷ്യർ നല്ലതെന്നു മതിക്കുന്ന ആശയങ്ങളിൽ നിന്നെല്ലാം.

അവസാനമായി,

എല്ലാ ഭ്രഷ്ടുകളും അനുഭവിച്ചതില്പിന്നെ,

ജീവിതത്തിൽ നിന്നു നിങ്ങൾ ഭ്രഷ്ടനാവും,

ഈ ഒരു തുണ്ടു പ്രാണനിൽ നിന്ന്.

പക്ഷേ സ്വന്തം രാജ്യത്തു നിന്നു ഭ്രഷ്ടനാവുക?

മറ്റേതു മൺകട്ട പോലെ മാത്രം ഫലപുഷ്ടമായ ഇതിൽ നിന്ന്,

ഉള്ളിയും വെളുത്തുള്ളിയും നാറുന്ന ഒച്ചപ്പാടുകാരായ സഹപൌരന്മാരിൽ നിന്ന്?

അങ്ങനെ ഞാൻ ഭ്രഷ്ടനാവുന്നു,

കലഹങ്ങളിൽ നിന്ന്. തർക്കങ്ങളിൽ നിന്ന്, ദുർഗന്ധത്തിൽ നിന്ന്.

ഇതു ശിക്ഷയല്ല പക്ഷേ.

ഇതൊരു ദാക്ഷിണ്യം തന്നെയാണ്‌.

കവിയായിരുന്നെങ്കിൽ

എന്റെ രാജ്യത്തെ പ്രകീർത്തിച്ചെത്ര സ്തുതിഗീതങ്ങൾ ഞാൻ രചിച്ചേനേ,

അകലെ നിന്നു നോക്കുമ്പോൾ അത്ര പ്രീതിദമായതിനെ.

 

ഒരഥീനിയൻ കുംഭാരന്റെ ചൂളയിലെപ്പോലെ പൊള്ളുന്നതാണിവിടവും.

കടലതു തന്നെ, ഉദിച്ചുവരുന്ന നക്ഷത്രങ്ങളും വിഭിന്നമാവില്ല.

ഇവിടെ, ഈ മുനമ്പിൽ

നാട്ടിലെ കശപിശകളിൽ നിന്നു വിമുക്തമായ ഒരു നഗരം ഞങ്ങൾ സ്ഥാപിക്കും.

ഞാനതിന്റെ മേച്ചിലോടുകൾ കണ്മുന്നിൽ കാണുകയായി,

അതിന്മേൽ കടല്ക്കാക്കകൾ വന്നിരിക്കും,

ജനാലകൾ ഒരു മീൻവലയുടെ നിഴലിലായിരിക്കും,

അത്തിമരങ്ങൾക്കിടയിൽ

മുന്തിരിവള്ളികൾ പിണഞ്ഞുകേറിയ വരാന്തകളിൽ

സായാഹ്നങ്ങളാസ്വദിച്ചു നാമിരിക്കും.

 

ഭ്രഷ്ടൻ- ഏതു സവിശേഷാവകാശത്തിൽ നിന്ന്?

കച്ചവടക്കാരുടെ കബളിപ്പിക്കലുകളിൽ നിന്നോ?

ചെറ്റകളായ ഉദ്യോഗസ്ഥന്മാരുടെ ഗർവുകളിൽ നിന്നോ?

തത്വചിന്തകന്മാരുടെ ഡംഭുകളിൽ നിന്നോ?

ന്യായാധിപന്മാരുടെ അഴിമതികളിൽ നിന്നോ?

എഴുത്തുകാരുടെ വ്യഭിചാരത്തിൽ നിന്നോ?

അതോ കവലയിൽ കൈയടക്കക്കാരുടെ കൂത്തുകൾ കണ്ട

ജനക്കൂട്ടത്തിന്റെ ചിരിയിൽ നിന്നോ?

എന്നിട്ടും, ഞാൻ, അനക്സിമൻഡെർ, സ്വരാജ്യത്തു നിന്നു ഭ്രഷ്ടനായി!

അതിന്റെ ഭാവിയെ ഓർത്തു വിറക്കൊള്ളാൻ എനിക്കവകാശം നിഷേധിക്കപ്പെട്ടു,

അതിനോടൊത്തു വേദനിക്കാനും അതിനോടൊത്തു കരയാനും.


*അനക്സിമൻഡെർ - ക്രി.മു. ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്കു ദാർശനികൻ.

Wednesday, September 11, 2013

കാഫ്ക - നാട്ടുവഴിയിലെ കുട്ടികൾ

index

 


തോട്ടത്തിന്റെ വേലിക്കപ്പുറത്തു കൂടി വണ്ടികൾ കടന്നുപോകുന്നതു ഞാൻ കേട്ടു; ഇലകളിളകുമ്പോഴത്തെ വിടവുകൾക്കുള്ളിലൂടെ ചിലനേരം ഞാനവയെ കണ്ണിൽ കാണുകയും ചെയ്തു. ആ വേനല്ച്ചൂടിൽ എന്തായിരുന്നു ചക്രക്കാലുകളുടെയും കീലുകളുടെയും ഞരക്കം! കേട്ടാൽ ചൂളിപ്പോകുന്നപോലെ ഉറക്കെച്ചിരിച്ചുകൊണ്ട് പണിക്കാർ പാടത്തു നിന്നു കയറി വരുന്നുണ്ടായിരുന്നു.

അല്പനേരം വിശ്രമിക്കാമെന്നു കരുതി എന്റെ അച്ഛനമ്മമാരുടെ തോട്ടത്തിലെ മരങ്ങൾക്കിടയിൽ ഊഞ്ഞാലിലിരിക്കുകയായിരുന്നു ഞാൻ.

വേലിക്കപ്പുറം എന്തൊക്കെ നടക്കുന്നില്ല: ഓടിക്കുതിച്ചുവരുന്ന കുട്ടികളെ അടുത്ത നിമിഷം കാണാതെയാവുന്നു; ചോളക്കറ്റകൾക്കു മേലിരുപ്പുറപ്പിച്ച ആണും പെണ്ണുമായ പണിക്കാരെക്കേറ്റി വണ്ടികളുരുളുമ്പോൾ ചുറ്റും പൂത്തടങ്ങളിരുളുന്നു; സന്ധ്യയായപ്പോൾ ഊന്നുവടിയുമായി സവാരിക്കിറങ്ങിയ ഒരു മാന്യനെയും ഞാൻ കണ്ടു; കൈ കോർത്തുപിടിച്ചുകൊണ്ട് എതിരേ വന്ന ഒരു കൂട്ടം പെൺകുട്ടികൾ ബഹുമാനത്തോടെ പുല്ലിലേക്കിറങ്ങിനിന്നു.

പിന്നെ കോർക്കുകളൂരിത്തെറിക്കുമ്പോലെ കിളികൾ പറന്നുപൊങ്ങി; കണ്ണുകൾ കൊണ്ടു ഞാൻ അവയെ പിന്തുടർന്നു; ഒറ്റ ശ്വാസത്തിലെന്നപോലെ അവ പൊങ്ങുന്നതു ഞാൻ കണ്ടു; ഒടുവിൽ എനിക്കു തോന്നിത്തുടങ്ങി, അവ പൊങ്ങുകയല്ല, ഞാൻ താഴുകയാണെന്ന്. തല കറങ്ങുമ്പോലെ തോന്നിയെങ്കിലും കയറിൽ ബലക്കെപ്പിടിച്ചുകൊണ്ട് ഞാൻ പതുക്കെ ഇരുന്നാടി. അധികം വൈകിയില്ല, കാറ്റിനു കുളിരു കൂടി, എന്റെ ആട്ടം കനത്തിലായി, കിളികളുടെ സ്ഥാനത്ത് തുടിക്കുന്ന നക്ഷത്രങ്ങളും പ്രത്യക്ഷമായി.

മെഴുകുതിരിവെട്ടത്തിലിരുന്നു ഞാൻ അത്താഴം കഴിച്ചു. ഇരുകൈമുട്ടുകളും മേശ മേൽ കുത്തി പലപ്പോഴും ഞാൻ ചടഞ്ഞുകിടന്നുപോയി; തളർച്ചയോടെയാണു ഞാൻ വെണ്ണ പുരട്ടിയ റൊട്ടി കടിച്ചുതിന്നതും. കണ്ണിയകലമുള്ള ജനാലവിരികൾ ഇളംചൂടുള്ള കാറ്റു പിടിച്ചുയർന്നു; ചിലപ്പോൾ പുറമേ കൂടി കടന്നുപോകുന്ന ഒരാൾ രണ്ടു കൈകളും കൊണ്ട് അതു കൂട്ടിപ്പിടിച്ച് അകത്തേക്കു നോക്കിയെന്നുവരാം, എന്നെ നല്ലവണ്ണം കാണാനായി, അല്ലെങ്കിൽ എന്നോടു സംസാരിക്കാനായി. അപ്പോൾത്തന്നെ മെഴുകുതിരി കെടുകയും ചെയ്യും; വന്നുകൂടിയ പ്രാണികൾ അല്പനേരം കൂടി തിരി കെട്ട പുകയ്ക്കു ചുറ്റും പറന്നുനടക്കും. ഈ സമയത്തു ജനാലയ്ക്കു പുറത്തു നിന്നൊരാൾ എന്നോടെന്തെങ്കിലും ചോദിച്ചുവെന്നിരിക്കട്ടെ, അകലെയുള്ള മലകളിലോ അല്ലെങ്കിൽ ശൂന്യമായ വായുവിലോ ആണെന്റെ കണ്ണുകൾ എന്ന മട്ടിലാവും ഞാൻ അയാളെ നോക്കുക; എന്റെ മറുപടി കേൾക്കാൻ അയാൾക്കും വലിയ താല്പര്യമില്ലെന്നു തോന്നും.

ഈ നേരത്തൊരു കുട്ടി ജനാല ചാടിക്കടന്നുവന്ന് മറ്റുള്ളവർ പുറത്ത് എന്നെയും കാത്തുനില്ക്കുകയാണെന്നു വിളിച്ചുപറഞ്ഞാൽ പക്ഷേ, ഒരു നെടുവീർപ്പോടെയാണെങ്കിലും ഞാൻ പതുക്കെ എഴുന്നേല്ക്കും.

‘നീയെന്തിനാ ഇങ്ങനെ നെടുവീർപ്പിടുന്നത്? എന്താ കാര്യം? പരിഹരിക്കാൻ പറ്റാത്ത അത്യാഹിതമെന്തെങ്കിലും സംഭവിച്ചോ? നമുക്കതിൽ നിന്നിനി കര കയറാൻ പറ്റില്ലേ? അത്രയ്ക്കെല്ലാം കൈ വിട്ടുപോയോ?‘

ഒന്നും കൈ വിട്ടുപോയിട്ടില്ല. ഞങ്ങൾ വീടിനു മുൻവശത്തു കൂടി പുറത്തേക്കോടി. ’ഹാവൂ, അവസാനം ആളു വന്നല്ലോ! ‘- ’ഒരിക്കലും നീ സമയത്തിനെത്തിയിട്ടില്ല!‘ - ’ ആര്‌, ഞാനോ?‘ - ’നീ തന്നെ; വരണമെന്നില്ലെങ്കിൽ നീ വീട്ടിൽത്തന്നിരുന്നോ.‘ - ’ഒരു കരുണയുമില്ല!‘ - ’എന്ത്? കരുണയില്ലെന്നോ! എന്തുതരം  സംസാരമാണിത്!‘

തല കൊണ്ടിടിച്ചുകൊണ്ടു സന്ധ്യയിലൂടെ ഞങ്ങൾ കുതിച്ചുപാഞ്ഞു. ഞങ്ങൾക്കതു പകലുനേരമായിരുന്നില്ല, രാത്രിയുമായിരുന്നില്ല. ഈ നിമിഷം ഞങ്ങളുടെ കുപ്പായക്കുടുക്കുകൾ പല്ലുകൾ പോലെ തമ്മിലുരയുകയായിരുന്നെങ്കിൽ, അടുത്ത നിമിഷം ഉഷ്ണമേഖലയിലെ കാട്ടുജന്തുക്കൾ പോലെ തീ തുപ്പിക്കൊണ്ടു കുതിക്കുകയായിരുന്നു ഞങ്ങൾ. പഴയകാലയുദ്ധങ്ങളിലെ ഉരുക്കു മാർച്ചട്ട ധരിച്ച കുതിരപ്പടയാളികളെപ്പോലെ തൊഴിച്ചും കുതിച്ചും ഉയർന്നും താണും ഇടവഴി വിട്ടൊരാളൊരാളായി ഞങ്ങൾ പെരുവഴിയിലേക്കു മുന്നേറി. കൂട്ടത്തിൽ ചിലർ വഴിവക്കിലെ കുഴികളിലേക്കുരുണ്ടുവീണു; പൊന്തക്കാടിന്റെ ഇരുട്ടിലേക്കൊരു നിമിഷമേ അവരെ കാണാതായുള്ളു; അടുത്ത നിമിഷം തിട്ടയിൽ നിന്നുകൊണ്ടവർ താഴേക്കു നോക്കി നില്പായി, ഏതോ അജ്ഞാതമനുഷ്യരെപ്പോലെ.

’താഴെ ഇറങ്ങിവാ!‘ - ’നിങ്ങൾക്കു കേറിവന്നൂടേ!‘ - ’എന്നിട്ടു ഞങ്ങളെ തള്ളിത്താഴെയിടാനോ? അതു നടപ്പില്ല. ഞങ്ങൾ അത്ര മണ്ടന്മാരൊന്നുമല്ല.‘ - ’അത്ര പേടിത്തൊണ്ടനാണു നീയെന്നാണോ പറയുന്നത്? കേറി വാ, കേറി വാടാ.‘ - ’പേടിയോ? നിന്നെയോ! നിനക്കു ഞങ്ങളെ തള്ളിയിടണമല്ലേ? അതൊന്നു കാണട്ടെ!‘ ഞങ്ങൾ കേറിയടിച്ചു; അവർ ഞങ്ങളെ നെഞ്ചത്തു പിടിച്ചു തള്ളി; സ്വമേധയാ എന്നപോലെ ഞങ്ങൾ വഴിവക്കിലെ കുഴിയിലേക്കുരുണ്ടുവീണു.  ഹിതകരമായ മിതത്വമായിരുന്നു ഒക്കെ അവിടെ. പുല്ലിനു ചൂടേറെയുണ്ടായിരുന്നില്ല, ഏറെത്തണുപ്പുമുണ്ടായിരുന്നില്ല. ഉടലിൽ തളർച്ച കേറുന്നതു മാത്രം ഞങ്ങളറിഞ്ഞു.
വലതുവശം ചരിഞ്ഞു തലക്കീഴിൽ കൈ ചൊരുകിവച്ചിരുന്നെങ്കിൽ  നിങ്ങൾക്കവിടെക്കിടന്നു സുഖമായിട്ടുറങ്ങാൻ തോന്നിയേനെ. ശരി തന്നെ, തല ഉയർത്തിപ്പിടിച്ച് അവിടുന്നെഴുന്നേല്ക്കാൻ നിങ്ങൾക്കത്രയ്ക്കാഗ്രഹമുണ്ടായിരുന്നു; എന്നാലും അതിലുമാഴമേറിയൊരു കുഴിയിലാഴാൻ മോഹിക്കുകയുമായിരുന്നു നിങ്ങൾ. പിന്നെ കൈകൾ മുന്നിൽ നീട്ടിപ്പിടിച്ച്, കാലു വളച്ച് വായുവിലേക്കു സ്വയമെടുത്തെറിയാൻ നിങ്ങൾ കൊതിച്ചു- ഇനിയുമാഴം കൂടിയൊരു കുഴിയിലേക്കു കൃത്യമായി ചെന്നു വീഴാൻ. ഇതിനൊരവസാനമുണ്ടാവരുതെന്നും നിങ്ങൾ ആഗ്രഹിച്ചു.

ഏറ്റവുമവസാനത്തെക്കുഴിയിൽ സുഖമായിട്ടുറങ്ങാൻ പാകത്തിനു നിവർന്നുകിടക്കുന്നതിനെക്കുറിച്ച്, കാലുകൾ നീട്ടിവയ്ക്കുന്നതിനെക്കുറിച്ചു പ്രത്യേകിച്ചും, നിങ്ങളുടെ ചിന്ത പോയതേയില്ല.; ഇപ്പോൾ കരച്ചിലു വരുമെന്ന ഭാവത്തിൽ, ഒരു രോഗിയെപ്പോലെ നിങ്ങൾ മലർന്നു കിടന്നു. കൈകൾ ഇടുപ്പിൽ കുത്തി, ഇരുണ്ട കാല്പാദങ്ങളുമായി ഒരു കുട്ടി വരമ്പിൽ നിന്നു വഴിയിലേക്കു നിങ്ങൾക്കു മേൽ കൂടി ചാടിക്കടന്നപ്പോൾ നിങ്ങളൊന്നു കണ്ണു ചിമ്മി.

ചന്ദ്രൻ നല്ല ഉയരത്തിലെത്തിക്കഴിഞ്ഞിരുന്നു. അതിന്റെ വെളിച്ചത്തിൽ ഒരു തപാൽവണ്ടി കടന്നുപോയി. എവിടെയും ഒരിളംകാറ്റു വീശി; കുഴിയിൽ കിടന്നും നിങ്ങളതറിഞ്ഞു; അരികിലെ വനത്തിൽ ഇലകൾ മർമ്മരം വയ്ക്കാൻ തുടങ്ങി. ഏകാകിയാവാൻ ഇത്രയ്ക്കൊരാഗ്രഹം നിങ്ങൾക്കു മുമ്പു തോന്നിയിട്ടില്ല.

‘നീ എവിടെപ്പോയി?’ - ‘എല്ലാവരും ഇങ്ങോട്ടു വരൂ!’ - ‘നീ എവിടെപ്പോയി ഒളിച്ചിരിക്കുന്നു, കളി നിർത്തെടോ!’ - ‘തപാൽവണ്ടി പോയതു നീ കണ്ടില്ലേ?’ - ‘ഇല്ല, അതു പോയോ?’ - ‘പിന്നില്ലാതെ, നീ കിടന്നുറങ്ങുമ്പോഴാണതു പോയത്.’ - ‘ഞാൻ കിടന്നുറങ്ങിയെന്നോ? ആരു പറഞ്ഞു!’ - ‘വായ മൂട്! നിന്റെ മുഖം കണ്ടാലറിയാമല്ലോ.’ - ‘സത്യമായും ഞാൻ ഉറങ്ങിയില്ല!’ - ‘മതി, വാ പോകാം!’

മുമ്പത്തെക്കാൾ അടുത്തുകൂടിയിട്ടാണ്‌ ഇപ്പോൾ ഞങ്ങൾ ഓടിയത്; ചിലർ തമ്മിൽത്തമ്മിൽ കൈ കോർത്തുപിടിക്കുകയും ചെയ്തിരുന്നു; ഇറക്കമായതിനാൽ തല ശരിക്കും ഉയർത്തിപ്പിടിക്കേണ്ടിയുമിരുന്നു. ആരോ ഒരാൾ റെഡ് ഇന്ത്യാക്കാരുടെ വായ്ക്കുരവ പോലത്തെ പോർവിളി മുഴക്കി; മുമ്പില്ലാത്ത മാതിരി കാലുകൾ കുതി കൊള്ളുന്നതു ഞങ്ങളറിഞ്ഞു; ഉയർന്നുചാടുമ്പോൾ ഇടുപ്പിൽ കാറ്റു പിടി മുറുക്കുന്നതും ഞങ്ങളറിഞ്ഞു. ഞങ്ങളെത്തടയാൻ ഒന്നിനുമാവില്ല. അത്രയ്ക്കൂറ്റമായിരുന്നു ഞങ്ങളുടെ ഓട്ടത്തിനെന്നതിനാൽ ഒരാളൊരാളെ പിന്നിലാക്കുമ്പോഴും മാറത്തു കൈ പിണച്ചുവച്ച് നിർമ്മമഭാവത്തോടെ ചുറ്റും നോക്കാൻ ഞങ്ങൾക്കു കഴിയുകയും ചെയ്തിരുന്നു.

പാലത്തിനു മുകളെത്തിയപ്പോൾ ഞങ്ങൾ നിന്നു. ഓടി മുന്നിലെത്തിയവർ തിരിച്ചുനടന്നു. കല്ലുകൾക്കും വേരുകൾക്കുമിടയിലൂടെ വെള്ളം തകൃതിയായി കയറിയിറങ്ങി; രാത്രിയായെന്ന മട്ടേയുണ്ടായില്ല. ഞങ്ങളിലൊരാൾ പാലത്തിന്റെ കൈവരിയിലേക്കു ചാടിക്കയറിയെങ്കിൽ അതിൽ കുറ്റം പറയാനുണ്ടാവുമായിരുന്നില്ല.

അകലെയായി മരങ്ങൾക്കു പിന്നിൽ നിന്ന് ഒരു തീവണ്ടി കാഴ്ചയിലേക്കു വന്നു;  എല്ലാ മുറികളിലും വെളിച്ചം കാണാം; ജനാലകൾ തുറന്നുകിടക്കുകയാണെന്നു വ്യക്തം. ഞങ്ങളിലൊരാൾ പാടാൻ തുടങ്ങി; എല്ലാവർക്കും അപ്പോൾ പാടണമെന്നായി. തീവണ്ടി പോകുന്നതിനെക്കാൾ വേഗത്തിലായിരുന്നു ഞങ്ങളുടെ പാട്ടു പാടൽ; ശബ്ദം കൊണ്ടു മാത്രം പോരെന്നതിനാൽ ഞങ്ങൾ കൈകൾ വീശാനും തുടങ്ങി; ഒടുവിൽ എല്ലാം കൂടിക്കലർന്നൊരു കലപില ആയപ്പോൾ ഞങ്ങൾക്കതു വളരെ ഹിതകരമായി തോന്നുകയും ചെയ്തു. സ്വന്തം ശബ്ദം അന്യരുടേതുമായി കൂട്ടിക്കലർത്തുമ്പോൾ ചൂണ്ടയിൽ കൊളുത്തിവലിയ്ക്കുകയാണു നിങ്ങളെയെന്നു തോന്നിപ്പോകും.

അതെ, അങ്ങനെയാണു ഞങ്ങൾ പാടിയത്, പിന്നിൽ കാടുമായി, ആ വിദൂരയാത്രികർക്കൊരു സായാഹ്നസംഗീതസദിരായി. ഗ്രാമത്തിൽ മുതിർന്നവർ ഉറങ്ങിയിരുന്നില്ല; അമ്മമാർ മക്കൾക്കായി കിടക്ക വിരിക്കുകയായിരുന്നു.

ഒടുവിൽ സമയമായി. ഞാൻ തൊട്ടടുത്തു നിന്നയാളെ അതാരെന്നു നോക്കാതെ ചുംബിച്ചു, വേറേ മൂന്നു പേർക്കു കൈ കൊടുത്തു; പിന്നെ ഞാൻ വീട്ടിലേക്കോടി. ആരുമെന്നെ പിന്നിൽ നിന്നു വിളിച്ചില്ല. അവർക്കെന്നെ കാണാൻ പറ്റാത്ത ആദ്യത്തെ കൂട്ടുപാതയിലെത്തിയപ്പോൾ ഞാൻ തിരിഞ്ഞ് കാട്ടിലൂടുള്ള വഴിയേ ഓടി. തെക്കുള്ള മഹാനഗരമായിരുന്നു എന്റെ ലക്ഷ്യം; അതിനെക്കുറിച്ച് എന്റെ നാട്ടിൽ ഇങ്ങനെ പറഞ്ഞു ഞാൻ കേട്ടിരുന്നു:

‘എന്തുതരം ആൾക്കാരാണോ അവിടുള്ളത്! അവർക്കുറക്കമില്ലത്രെ!’ 
‘അതെന്താ അങ്ങനെ?’
‘അവർക്കു ക്ഷീണം വരാറില്ലപോലും.’
‘അതെന്താ അങ്ങനെ?’
‘അതവരു വിഡ്ഢികളായതിനാൽ.’
‘വിഡ്ഢികൾക്കു ക്ഷീണം വരാറില്ലേ?’
‘വിഡ്ഢികൾക്കെങ്ങനെ ക്ഷീണം വരാൻ!’
*

(1913)


താരതമ്യേന സന്തുഷ്ടമായ ഒരു ബാല്യത്തിന്റെ പശ്ചാത്തലത്തിലെഴുതിയ ഒരു ആദ്യകാലകഥ. ആഖ്യാതാവ് ആൺകുട്ടിയോ പെൺകുട്ടിയോ ആവാം. അതിരുകളെന്നതില്ലാതെ ഒഴുകിനടക്കുന്ന ദ്രവപ്രായമായ ഒരു സത്തയുടെ അനുഭവങ്ങളും അനുഭൂതികളുമാണു പ്രമേയം. തോട്ടത്തിലിരിക്കുന്ന കുട്ടി പുറത്ത് ആളുകളുടെ പെരുമാറ്റം അറിയുന്നുണ്ട്; കടന്നുപോകുന്ന ചിലർ ജനാലവിരികളിൽ തൊട്ടുനോക്കുന്നുണ്ട്; ഇടയ്ക്കൊരു കുട്ടി ജനാലപ്പടി ചാടി ഉള്ളിലേക്കെത്തുകയും ചെയ്യുന്നു. ഈ കുട്ടി നെടുവീർപ്പിടുന്നുണ്ട്; അതിനു പക്ഷേ പ്രകടമായ കാരണമൊന്നുണ്ടെന്നും തോന്നുന്നില്ല; പിന്നെ അവർ കുഴികളിൽ വീണു കിടക്കുമ്പോൾ ‘കരയാൻ പോകുന്ന’ മട്ടാണവർക്ക്. മുതിർന്നവരെപ്പോലെയല്ല, വ്യക്തി സംഘത്തിലേക്ക് തന്നിഷ്ടം പോലെ കയറിയിറങ്ങുന്നുമുണ്ട്. വിവിധവും വിശദവുമായ അനുഭൂതികളുടെ ലോകത്താണവർ ജീവിക്കുന്നത്. ‘ഇരുട്ടിൽ തല കൊണ്ടിടിച്ചുകൊണ്ടവർ പായുന്നു, കുപ്പായക്കുടുക്കുകൾ തമ്മിലിരുസുമ്പോലത്ര അടുത്തടുത്തും, ഉഷ്ണമേഖലാജീവികളെപ്പോലെ തീ തുപ്പിക്കൊണ്ടും. പക്ഷേ അവരുടെ ഈ തരം ഊർജ്ജസ്വലമായ പ്രവൃത്തികൾക്കു മറ്റൊരു ലക്ഷ്യമില്ല, ഉടലിൽ തങ്ങളറിയുന്ന കാറ്റിനെപ്പോലെ നിരുദ്ദേശ്യമാണത്; തപാലുമായി പോകുന്ന വണ്ടിയ്ക്കും വെളിച്ചം നിറഞ്ഞ ജനാലകൾ തുറന്നിട്ടും കൊണ്ട് അകലെക്കൂടി കടന്നുപോകുന്ന തീവണ്ടികൾക്കുമേ അങ്ങനെ എവിടെയെങ്കിലും എത്തേണ്ടതുള്ളു. കഥയുടെ ഒടുവിലാകുമ്പോൾ പക്ഷേ മോചനത്തിന്റെ ഒരു ബിംബം കടന്നുവരുന്നുണ്ട്: പോരിനിറങ്ങുന്ന റഡ് ഇന്ത്യാക്കാരന്റെ വായ്ക്കുരവയായി; ആഖ്യാതാവായ കുട്ടിയാവട്ടെ, വീട്ടിലേക്കു മടങ്ങിപ്പോവാതെ കഥകളിലെ ആരുമുറങ്ങാത്ത നഗരം തേടി കാട്ടിലേക്കു കടക്കുകയും ചെയ്യുന്നു.

(അവലംബം കാഫ്കയുടെ കഥകൾക്ക് ജോയ്സ് ക്രിക്ക് എഴുതിയ അവതാരിക)


Friday, September 6, 2013

മഹമൂദ് ദർവീശ് - വധം

images

നിരൂപകന്മാർ ചിലനേരമെന്നെ കൊന്നുകളയുന്നു:
അവർക്കു വേണ്ടത് ഇന്ന തരത്തിലൊരു കവിത
ഇന്ന തരത്തിലൊരു രൂപകവും
ഒരിടറോഡിലേക്കൊന്നു ഞാൻ തെന്നിയാൽ
അവർ പറയുകയായി:
‘അയാൾ പാതയെ വഞ്ചിച്ചു.’
ഒരു പുല്ക്കൊടിയുടെ വാചാലത ഞാൻ കണ്ടുപോയാൽ
അവർ പറയും:‘ ഓക്കുമരത്തിന്റെ വേരുറപ്പയാൾ വേണ്ടെന്നു വച്ചല്ലോ.’
വസന്തകാലത്തു പനിനീർപ്പൂവിനെ ഞാൻ മഞ്ഞയായിക്കണ്ടുവെന്നിരിക്കട്ടെ,
അവർ ചോദിക്കും:‘എവിടെ, അതിന്റെ ഇതളുകളിൽ പെറ്റനാടിന്റെ ചോരത്തുള്ളികൾ?’
ഞാൻ ഇങ്ങനെയൊന്നെഴുതിപ്പോയാൽ:
‘ഉദ്യാനത്തിന്റെ പടി കയറി ആ വരുന്നതെന്റെ കുഞ്ഞനിയത്തി, പൂമ്പാറ്റ’
അവരുടനേ ഒരു കരണ്ടിയെടുത്തതിളക്കിനോക്കും, അർത്ഥമെന്താണെന്നറിയാൻ.
‘അമ്മയെന്നും അമ്മ തന്നെ,
തന്റെ കുഞ്ഞിനെ കാണാതായാൽ അവർ വാടിത്തളരും,
ഉണക്കച്ചുള്ളി പോലെ വരണ്ടുണങ്ങും’
എന്നു ഞാനൊന്നു പതുക്കെപ്പറഞ്ഞാൽ അവർ പറയും:
‘ആഹ്ളാദം കൊണ്ടു പാടുകയാണവർ,
അവന്റെ ശവമടക്കത്തിൽ നൃത്തം വയ്ക്കുകയാണവർ,
അവന്റെ ശവമടക്കം അവർക്കവന്റെ വിവാഹമത്രെ.’

കാണാത്തതിനെ കാണാനായി
മാനത്തേക്കു ഞാനൊന്നു കണ്ണുയർത്തിയാൽ അവർ പറയും:
‘കവിത അതിന്റെ ലക്ഷ്യങ്ങളിൽ നിന്നു വ്യതിചലിച്ചുപോയിരിക്കുന്നു.’

നിരൂപകന്മാർ ചിലനേരമെന്നെ കൊന്നുകളയുന്നു,
അവരുടെ വായനയിൽ നിന്നു ഞാൻ രക്ഷ തേടിയോടുന്നു,
അവരുടെ തെറ്റിദ്ധാരണയ്ക്കു നന്ദി പറഞ്ഞുകൊണ്ട്
ഞാനെന്റെ പുതിയ കവിതയെ തേടിപ്പോവുകയും ചെയ്യുന്നു.


Thursday, September 5, 2013

മഹമൂദ് ദർവീശ് - ഞാനൊരു വേട്ടക്കാരനായിരുന്നെങ്കിൽ

deer-hunting

ഞാനൊരു വേട്ടക്കാരനായിരുന്നെങ്കിൽ
മാൻപേടയ്ക്കു ഞാനൊരവസരം കൊടുത്തേനേ
അതിനു കിടന്നുറങ്ങാൻ
രണ്ടാമതും മൂന്നാമതും പിന്നെ പത്താമതും.
മയങ്ങുമ്പോളവൾക്കു കിട്ടുന്ന മനസ്സമാധാനത്തിന്റെ
ഒരോഹരി കൊണ്ട്
ഞാൻ തൃപ്തനായേനേ.
കഴിവുണ്ടെങ്കിലും
വേണ്ടെന്നു വയ്ക്കുകയാണു ഞാൻ.
നിർമ്മലനാണു ഞാൻ
അവൾ മറഞ്ഞിരിക്കുന്നിടത്തെ
നീരുറവ പോലെ.

ഞാനൊരു വേട്ടക്കാരനായിരുന്നെങ്കിൽ
മാൻപേടയ്ക്കൊരാങ്ങളയായേനെ ഞാൻ.
‘തോക്കിനെ ഭയക്കരുതേ
എന്റെ പാവം കുഞ്ഞുപെങ്ങളേ.’
അകലെയുള്ള പാടങ്ങളിൽ
ചെന്നായ്ക്കൾ ഓരിയിടുന്നതു കാതോർത്ത്
പിന്നെ ഞങ്ങൾ നില്ക്കും,
സുരക്ഷിതരായി, ശാന്തചിത്തരായി.


ഫെർണാണ്ടോ പെസ്സൊവ - ഇന്നലെ വൈകുന്നേരം...


 


ഇന്നലെ വൈകുന്നേരം ഒരു നഗരവാസി
സത്രത്തിനു മുന്നിൽ നിന്നു പ്രസംഗിച്ചു.
അയാൾ പ്രസംഗിച്ചതെന്നോടും കൂടിയായിരുന്നു.

അയാൾ നീതിയെക്കുറിച്ചു പറഞ്ഞു,
നീതിക്കായുള്ള സമരത്തെക്കുറിച്ചും
അദ്ധ്വാനിക്കുന്ന ജനങ്ങളെക്കുറിച്ചും
അവരുടെ തീരാത്ത കഷ്ടപ്പാടുകളെക്കുറിച്ചും
പട്ടിണി കിടക്കുന്നവരെക്കുറിച്ചും
അവർക്കു പുറം തിരിഞ്ഞുനില്ക്കുക മാത്രം ചെയ്യുന്ന
പണക്കാരെക്കുറിച്ചും പറഞ്ഞു.

എന്നിട്ടെന്നെ നോക്കുമ്പോൾ
അയാളെന്റെ കണ്ണുകളിൽ നനവു കണ്ടു,
സഹാനുഭൂതിയോടെ 
യാൾ എന്നെ നോക്കി മന്ദഹസിച്ചു;

അയാൾ വിശ്വസിച്ചിരിക്കുന്നു,
തനിക്കു തോന്നിയ വെറുപ്പും
തനിക്കു തോന്നിയതെന്നയാൾ പറഞ്ഞ സഹതാപവും
എനിക്കും തോന്നിയിരിക്കുന്നുവെന്ന്.

(ഞാൻ പക്ഷേ, അയാൾ പറഞ്ഞതു ശരിക്കു കേട്ടിട്ടും കൂടി ഉണ്ടായിരുന്നില്ല.
മനുഷ്യരെ, അവരുടെ കഷ്ടപ്പാടുകളെ,
അല്ലെങ്കിൽ തങ്ങളുടെ കഷ്ടപ്പാടുകളെന്നവർ കരുതുന്നതിനെ

ഞാനെന്തിനു ശ്രദ്ധിക്കണം?
അവരെന്നെപ്പോലെയാകട്ടെ- എങ്കിലവർ കഷ്ടപ്പെടേണ്ടിവരില്ല.
ലോകത്തു തിന്മയായിട്ടെന്തെങ്കിലുമുണ്ടെങ്കിലത്
നല്ലതു ചെയ്യാൻ ശ്രമിച്ചും ദ്രോഹിക്കാൻ നോക്കിയും
അന്യോന്യം നാം തൊന്തരപ്പെടുത്തുന്നതു മാത്രമാണ്‌.
നമ്മുടെ ആത്മാവും ആകാശവും ഭൂമിയും മാത്രം മതി നമുക്ക്.
അതിലധികം വേണമെന്നാഗ്രഹിക്കുക എന്നാൽ
ഉള്ളതു നഷ്ടപ്പെടുത്തുക എന്നാണ്‌, ഉള്ള സന്തോഷം കളയുക എന്നാണ്‌.)

ആ ജനോപകാരി പ്രസംഗിക്കുമ്പോൾ
എന്റെ ചിന്തയിലുണ്ടായിരുന്നത്
(എന്റെ കണ്ണുകൾ നനയിച്ചതും)
കുടമണികളുടെ വിദൂരമർമ്മരമായിരുന്നു.
പൂക്കളും ചോലകളും എന്നെക്കണക്കുള്ള സരളാത്മാക്കൾക്കൊപ്പം
കുർബാന കൂടുന്നൊരു കുഞ്ഞുപള്ളിയിലെ മണിനാദങ്ങളാണവയെന്ന്
അന്നു വൈകുന്നേരം തോന്നാത്തതെന്താണെന്നോർക്കുകയായിരുന്നു ഞാൻ.

(ദൈവത്തിനു സ്തുതി, ഞാൻ നല്ലവനല്ലെന്നതിന്‌,
പൂക്കളെപ്പോലെ, തടം പറ്റിയൊഴുകുന്ന പുഴകളെപ്പോലെ
തന്നിൽത്തന്നെ അടങ്ങിയവനായി ഞാനെന്നതിന്‌.
വിടരുക, ഒഴുകുക എന്നതിൽ

തന്നെത്താനറിയാതെ മുഴുകാനേ അവയ്ക്കറിയൂ.
ഈ ലോകത്തൊരേയൊരു ദൌത്യമേയുള്ളു-
തെളിമയോടെ കഴിയുക,
അതിനെക്കുറിച്ചു ചിന്തിക്കാതതെങ്ങനെ ചെയ്യണമെന്നറിയുകയും.)

ആ മനുഷ്യൻ പ്രസംഗം നിർത്തിയിട്ട് അസ്തമയം നോക്കിനില്ക്കുകയാണ്‌.
വെറുക്കുകയും സ്നേഹിക്കുകയും ചെയ്യുന്നൊരാൾക്കു പക്ഷേ,
അസ്തമയം കൊണ്ടെന്തു കാര്യം?


Wednesday, September 4, 2013

മഹമൂദ് ദർവീശ് - എന്റെ അമ്മയുടെ വീട്ടിൽ

can-stock-photo_csp6270968

 


എന്റെ അമ്മയുടെ വീട്ടിൽ
എന്റെ ഫോട്ടോ എന്നെ ഉറ്റുനോക്കുന്നു
അതു നിർത്തില്ലാതെ ചോദിക്കുകയാണ്‌:
നീ ഞാനാണോ, എന്റെ പ്രിയപ്പെട്ട വിരുന്നുകാരാ?
ഒരിക്കൽ നീയെന്റെ ആയുസ്സിന്റെ ഇരുപതു കൊല്ലമായിരുന്നോ,
ആ കണ്ണടകൾക്കും സ്യൂട്ട്കേസുകൾക്കും മുമ്പ്?
ചുമരിലൊരോട്ട മതിയായിരുന്നു
നിത്യതയിലേക്കുറ്റുനോക്കി നേരം കഴിക്കുന്ന വിദ്യ
നക്ഷത്രങ്ങൾക്കു നിന്നെ പഠിപ്പിക്കാൻ...
(എന്താണീ നിത്യത? ഞാൻ എന്നോടു തന്നെ പറഞ്ഞു.)
പ്രിയപ്പെട്ട വിരുന്നുകാരാ...പണ്ടേപ്പോലെ ഇപ്പോഴും നീ ഞാൻ തന്നെയാണോ?
നമ്മിലാരാണു സ്വന്തം മുഖലക്ഷണങ്ങൾ കൊഴിച്ചുകളഞ്ഞത്?
ആ മെരുങ്ങാത്ത കുതിര നിന്റെ നെറ്റിയിൽ വീഴ്ത്തിയ കുളമ്പിൻ പാടു നിനക്കോർമ്മയുണ്ടോ,
അതോ ക്യാമറയ്ക്കു മുന്നിൽ സുമുഖനാവാൻ വേണ്ടി വടുവിൽ നീ പൌഡറു പൂശിയോ?
നീ ഞാനാണോ? നിനക്കു നിന്റെ ഹൃദയമോർമ്മയുണ്ടോ,
പഴയൊരോടക്കുഴലും ഒരു ഫിനിക്സിന്റെ തൂവലും തുള വീഴ്ത്തിയതിനെ?
അതോ വഴി വേറൊന്നായപ്പോൾ ഹൃദയവും നീ വച്ചുമാറിയോ?

ഞാൻ പറഞ്ഞു: നോക്കൂ ഞാൻ അവനും നീയുമാണ്‌
പക്ഷേ ചുമരിൽ നിന്നു ഞാൻ ചാടിയിറങ്ങുകയായിരുന്നു,
തന്റെ തോട്ടത്തിൽ നിന്നു ഞാൻ ഭവ്യതയോടെ തുടുത്ത പൂക്കളിറുത്തെടുക്കുന്നതു
വിധിയുടെ കണ്ണില്പ്പെട്ടാലെന്തു സംഭവിക്കുമെന്നറിയാൻ.
അതെന്നോടിങ്ങനെ പറഞ്ഞുവെന്നു വരാം:
അപകടത്തിൽ ചെന്നു ചാടാതെ മടങ്ങിപ്പോയാട്ടെ...
ഈ ചുമരിൽ നിന്നു ഞാൻ ചാടിയിറങ്ങുകയായിരുന്നു,
കാണാനാവാത്തതിനെ കാണാൻ,
പാതാളത്തിന്റെ ആഴമളക്കാൻ.


Tuesday, September 3, 2013

അന്ന കാമിയെൻസ്ക - ഒരു പ്രാർത്ഥന

JesusChristVectorArtVP

ഒരു തീപ്പൊരിയിൽ നിന്ന് ഒരു മൺതരിയിൽ നിന്നെന്നെ വീണ്ടും സൃഷ്ടിച്ചാലും
എന്റെ പറുദീസയിൽ വീണ്ടും മരങ്ങൾ നട്ടുവളർത്തിയാലും
എന്റെ തലയ്ക്കു മേൽ ആകാശം വീണ്ടും നല്കിയാലും

എന്റെ യുക്തി കൊണ്ടെനിക്കു നിന്നെ നിഷേധിക്കാനായി
എന്റെ കണ്ണീരു കൊണ്ടെനിക്കു നിന്നെ വിളിച്ചുവരുത്താനായി
എന്റെ ചുണ്ടുകൾ കൊണ്ടു പ്രണയം പോലെ നിന്നെ കണ്ടെത്താനായി


Monday, September 2, 2013

അന്ന കാമിയെൻസ്ക - മനഃസാക്ഷി

index

 


നിങ്ങളോടൊപ്പം നിങ്ങളല്ലാതാരുമില്ല
ഇതു സത്യമേയല്ല
ഒരു കോടതി അങ്ങനെത്തന്നെ നിങ്ങളോടൊപ്പമുണ്ട്
ഒരു പ്രോസിക്യൂട്ടറും പ്രതിഭാഗം വക്കീലുമൊക്കെയായി
അവർ നിങ്ങളെച്ചൊല്ലി വഴക്കടിയ്ക്കുന്നു
അപരാധി നിരപരാധി
അപരാധി പ്രോസിക്യൂട്ടർ പറയുന്നു
നിങ്ങളതു സമ്മതിച്ചുകൊടുക്കുന്നു
നിങ്ങളതിൽ അസ്വാഭാവികത കാണുന്നില്ല
അതേ സമയം പ്രതിഭാഗം വക്കീലിനു പറയാനുള്ളതിലും
ന്യായം നിങ്ങൾ കാണുന്നുണ്ട്
നിങ്ങളുടെ തല ആ ഭാഗത്തേക്കും ഈ ഭാഗത്തേക്കും തിരിയുകയാണ്‌
തന്നെക്കുറിച്ചെന്തു കരുതണമെന്ന്
നിങ്ങളൊരാൾക്കേ അറിയാതുള്ളു
നിങ്ങൾ സ്വയം മരണശിക്ഷ വിധിക്കുന്നു
എന്നിട്ടതു നടപ്പാക്കുന്നതു നീട്ടിവയ്ക്കുകയും ചെയ്യുന്നു
ഒടുവിൽ ഈ മനഃസാക്ഷിക്കളി നിങ്ങൾക്കു മടുക്കുകയാണ്‌
നിങ്ങൾ ഉറങ്ങുന്നു
കാലത്തെഴുന്നേല്ക്കുമ്പോൾ
ദൈവം നിങ്ങൾക്കാത്മാവു മടക്കിത്തരും
കേടുപാടുകൾ തീർത്തും അലക്കിവെളുപ്പിച്ചും
നമുക്കാശിക്കാം
കിട്ടുന്നതു മറ്റൊരാളുടേതാവില്ലെന്ന്


Sunday, September 1, 2013

അന്ന കാമിയെൻസ്ക - റെംബ്രാന്റ്

christ2

 


കല മാനുഷികമാണെങ്കിൽ
അതു ജനിച്ചതു സഹാനുഭൂതിയിൽ നിന്നാവണം
മർത്ത്യഭീതിയോടുള്ള മമതയിൽ നിന്നാവണം
ഇക്കാരണത്താൽ അവരിലേറ്റവും മഹാൻ
ആ മില്ലുകാരന്റെ മകനത്രേ
റെംബ്രാന്റ്
ഇരുട്ടും ചെളിയും കുഴച്ചെടുത്തതായിരുന്നു
അയാളുടെ ഉടലുകൾ
മണ്ണു പോലെ ഭാരമാർന്നവ
അപൂർവ്വമായി മാത്രമനാവൃതമാവുന്നവ
നിഗൂഢതകൾ നിറഞ്ഞവ
അയാളുടെ ആൾക്കൂട്ടങ്ങൾ- കൂട്ടിയിട്ട ശവക്കച്ചകൾ
അയാളുടെ ചെടികൾ- ഒരു ശവപ്പറമ്പിലെ തകരപ്പാത്രത്തിൽ മുളച്ചവ
ആകാശം വരിയുടച്ച കാളയുടെ ജഡം വെട്ടിക്കീറിയ പോലെ
തവിട്ടുനിറമായ കൈകളുമായി പ്രതാപികളായ വൃദ്ധന്മാർ
ഇല്ലായ്മയിലേക്കുള്ള മടക്കത്തിന്റെ പാതിവഴിയിലെത്തിയ
കാമലോലുപരായ സ്ത്രീകൾ
തന്റെ കൈയുടെ ജ്ഞാനത്താൽ
അയാൾ ജീവിച്ചിരിക്കുന്നവരോടു സഹാനുഭൂതി കാട്ടി
താൻ മഹാനാണെന്നയാൾക്കറിയാമായിരുന്നു
തന്റെയാ കൃഷീവലമുഖം കൊണ്ട്
അയാൾ യാഥാർത്ഥ്യത്തിന്മേൽ മുദ്ര വച്ചു
ഒരു പ്രകാശരശ്മിയുടെ കവാടത്തിൽ അയാളുടെ ക്രിസ്തു നിന്നിരുന്നു
മനുഷ്യന്റെ നിസ്സഹായതയിലേക്കൊരു ചുവടു വയ്ക്കുന്നതിനു തൊട്ടുമുമ്പ്
ഏതു കലാകാരനെയും പോലെ
ദുഃഖിതനും ഏകാകിയുമാണു ക്രിസ്തു


റെംബ്രാന്റ് (1606-1669) - യൂറോപ്യൻ കലാചരിത്രത്തിലെ ഏറ്റവും മഹാന്മാരായ ചിത്രകാരന്മാരിൽ ഒരാൾ.