Wednesday, September 4, 2013

മഹമൂദ് ദർവീശ് - എന്റെ അമ്മയുടെ വീട്ടിൽ

can-stock-photo_csp6270968

 


എന്റെ അമ്മയുടെ വീട്ടിൽ
എന്റെ ഫോട്ടോ എന്നെ ഉറ്റുനോക്കുന്നു
അതു നിർത്തില്ലാതെ ചോദിക്കുകയാണ്‌:
നീ ഞാനാണോ, എന്റെ പ്രിയപ്പെട്ട വിരുന്നുകാരാ?
ഒരിക്കൽ നീയെന്റെ ആയുസ്സിന്റെ ഇരുപതു കൊല്ലമായിരുന്നോ,
ആ കണ്ണടകൾക്കും സ്യൂട്ട്കേസുകൾക്കും മുമ്പ്?
ചുമരിലൊരോട്ട മതിയായിരുന്നു
നിത്യതയിലേക്കുറ്റുനോക്കി നേരം കഴിക്കുന്ന വിദ്യ
നക്ഷത്രങ്ങൾക്കു നിന്നെ പഠിപ്പിക്കാൻ...
(എന്താണീ നിത്യത? ഞാൻ എന്നോടു തന്നെ പറഞ്ഞു.)
പ്രിയപ്പെട്ട വിരുന്നുകാരാ...പണ്ടേപ്പോലെ ഇപ്പോഴും നീ ഞാൻ തന്നെയാണോ?
നമ്മിലാരാണു സ്വന്തം മുഖലക്ഷണങ്ങൾ കൊഴിച്ചുകളഞ്ഞത്?
ആ മെരുങ്ങാത്ത കുതിര നിന്റെ നെറ്റിയിൽ വീഴ്ത്തിയ കുളമ്പിൻ പാടു നിനക്കോർമ്മയുണ്ടോ,
അതോ ക്യാമറയ്ക്കു മുന്നിൽ സുമുഖനാവാൻ വേണ്ടി വടുവിൽ നീ പൌഡറു പൂശിയോ?
നീ ഞാനാണോ? നിനക്കു നിന്റെ ഹൃദയമോർമ്മയുണ്ടോ,
പഴയൊരോടക്കുഴലും ഒരു ഫിനിക്സിന്റെ തൂവലും തുള വീഴ്ത്തിയതിനെ?
അതോ വഴി വേറൊന്നായപ്പോൾ ഹൃദയവും നീ വച്ചുമാറിയോ?

ഞാൻ പറഞ്ഞു: നോക്കൂ ഞാൻ അവനും നീയുമാണ്‌
പക്ഷേ ചുമരിൽ നിന്നു ഞാൻ ചാടിയിറങ്ങുകയായിരുന്നു,
തന്റെ തോട്ടത്തിൽ നിന്നു ഞാൻ ഭവ്യതയോടെ തുടുത്ത പൂക്കളിറുത്തെടുക്കുന്നതു
വിധിയുടെ കണ്ണില്പ്പെട്ടാലെന്തു സംഭവിക്കുമെന്നറിയാൻ.
അതെന്നോടിങ്ങനെ പറഞ്ഞുവെന്നു വരാം:
അപകടത്തിൽ ചെന്നു ചാടാതെ മടങ്ങിപ്പോയാട്ടെ...
ഈ ചുമരിൽ നിന്നു ഞാൻ ചാടിയിറങ്ങുകയായിരുന്നു,
കാണാനാവാത്തതിനെ കാണാൻ,
പാതാളത്തിന്റെ ആഴമളക്കാൻ.


No comments: