Friday, September 13, 2013

ബ്രഷ്റ്റ് - വില കുറച്ചു വില്ക്കാൻ നിർബന്ധിതരായ കവികൾ പാടിയ പാട്ട് (കവിതയ്ക്കു കാശു കിട്ടാതായിത്തുടങ്ങിയ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ)

images

 


1
നിങ്ങൾ ഈ വായിച്ചുകൊണ്ടിരിക്കുന്നത് ആകമാനം വൃത്തത്തിലെഴുതിയതൊന്നത്രെ!
ഞാനിതു പറയുന്നതെന്തെന്നാൽ നിങ്ങൾക്കറിയാതായിരിക്കുന്നു (എന്നെനിക്കു തോന്നുന്നു)
കവിതയെന്നാലെന്താണെന്ന്, അല്ലെങ്കിൽ കവിയെന്ന ജീവിയെന്നാലർത്ഥമാക്കുന്നതെന്താണെന്ന്.
തീർച്ചയായും ഞങ്ങളെ കുറേക്കൂടി ഭേദപ്പെട്ട രീതിയിൽ പരിഗണിക്കുന്നതിനുള്ള വഴികൾ നിങ്ങളാലോചിക്കുന്നുണ്ടാവും.

2
പറയൂ, എന്തോ ചിലതു നടന്നുവെന്നു നിങ്ങൾക്കു തോന്നിയിട്ടില്ലേ? നിങ്ങൾ ആലോചിച്ചുനോക്കിയിട്ടില്ലേ?
പുതിയ കവിതകൾ പ്രത്യക്ഷപ്പെടാതായിട്ടു കാലം കുറേയായെന്നു നിങ്ങൾക്കു ബോദ്ധ്യപ്പെട്ടിട്ടുണ്ടോ?
എന്നിട്ടതിന്റെ കാരണം നിങ്ങൾക്കു മനസ്സിലായോ? ഇല്ല. ശരി, അതിനു ഞാൻ മറുപടി പറയാം:
ഒരിക്കൽ ആളുകൾ കവിത വായിക്കാറുണ്ടായിരുന്നു, അതിനവർ വില നല്കുകയും ചെയ്തിരുന്നു. അത്രയും വ്യക്തം.

3
ഇന്നു പക്ഷേ കവിതയ്ക്കു രൊക്കം പണം കൊടുക്കാനാരും തയാറല്ല,
അതുകൊണ്ടാണിന്നു കവിതകളെഴുതപ്പെടാത്തത്;
ആരു വായിക്കുമെന്നു മാത്രമല്ല കവി ചോദിക്കുന്നത്, ആരു പണം കൊടുക്കുമെന്നു കൂടിയാണ്‌,
കാശു കിട്ടിയില്ലെങ്കിൽ കവിതയെഴുതാനും താൻ തയാറല്ല.  അങ്ങനെയൊരു പടുതിയിലേക്കാണു നിങ്ങൾ കാര്യങ്ങൾ കൊണ്ടെത്തിച്ചിരിക്കുന്നത്.

4
പക്ഷേ ഇതെന്തുകൊണ്ടിങ്ങനെയാവണം, അയാൾ ചോദിക്കുകയാണ്‌. ഞാനെന്തു പാതകം ചെയ്തു?
എനിക്കു കാശു തന്നവർ ആജ്ഞാപിച്ചതിൻ വണ്ണമല്ലേ ഞാനിതേവരെ ചെയ്തുപോന്നത്?
ഞാനെന്തൊക്കെ വാഗ്ദത്തം ചെയ്തുവോ, അതൊക്കെ ഞാൻ നിറവേറ്റിയിട്ടുണ്ടല്ലോ, സമയം കിട്ടിയതിനനുസരിച്ച്.
ഇന്നിതാ എന്റെ സ്നേഹിതന്മാരായ ചിത്രകാരന്മാർ പറഞ്ഞു ഞാൻ കേൾക്കുന്നു

5
ചിത്രങ്ങൾ വാങ്ങാനുമാളില്ലെന്ന്. സുഖിപ്പിക്കുന്ന ചിത്രങ്ങളാണവയെന്നവർ സമ്മതിക്കുമ്പോൾത്തന്നെ.
ആരും വാങ്ങാനില്ലാതെ കെട്ടിക്കിടക്കുകയാണവ...
ഞങ്ങളോടിത്ര വിരോധം വരാനെന്താണു കാരണം? എന്താണു നിങ്ങൾ കാശു തരാത്തത്?
നിങ്ങളാണെങ്കിൽ പണം വാരിക്കൂട്ടുകയുമാണ്‌, അല്ലെങ്കിലങ്ങനെയാണാളുകൾ പറയുന്നത്...

6
കഴിഞ്ഞുകൂടാൻ വേണ്ടതു കിട്ടിയിരുന്ന കാലത്തു മുടക്കം കൂടാതെ ഞങ്ങൾ പാടിയിരുന്നതല്ലേ,
ഭൂമിയിൽ നിങ്ങൾക്കാഹ്ളാദം തന്നിരുന്ന കാര്യങ്ങളെക്കുറിച്ച്?
നിങ്ങൾക്കു നവാഹ്ളാദം നല്കട്ടേയവയെന്നതിനായി: നിങ്ങളുടെ പെണ്ണുങ്ങളുടെ ഉടലുകൾ,
ശരല്ക്കാലത്തിന്റെ ശോകം, ഒരരുവി, മുകളിൽ തിളങ്ങുന്ന ചന്ദ്രൻ...

7
നിങ്ങളുടെ കനികളുടെ മാധുര്യം, ഇല കൊഴിയുന്ന മർമ്മരം,
പിന്നെ വീണ്ടും നിങ്ങളുടെ പെണ്ണുങ്ങളുടെ ഉടലുകൾ. നിങ്ങളെ ചൂഴുന്ന നിത്യത.
ഇതിനെക്കുറിച്ചൊക്കെ ഞങ്ങൾ പാടി, നിങ്ങളുടെ വിശ്വാസപ്രമാണങ്ങളെക്കുറിച്ചും,
യാത്രാവസാനം തന്നെ കാത്തുകിടക്കുന്ന പൊടിമണ്ണിനെക്കുറിച്ചുള്ള നിങ്ങളുടെ ആലോചനകളെക്കുറിച്ചും.

8
നിങ്ങൾ സന്തോഷത്തോടെ കാശു തന്നതിതിനു മാത്രമായിരുന്നില്ല.
സ്വർണ്ണക്കസേരകളിൽ അലസം ചാഞ്ഞിരുന്നു നിങ്ങൾ പണം മുടക്കിയത്
നിങ്ങളോളം ഭാഗ്യം ചെയ്യാത്തവരെക്കുറിച്ചു ഞങ്ങൾ പാടിയ പാട്ടുകൾക്കു കൂടിയാണ്‌.
അവരുടെ കണ്ണീരൊപ്പിയതിനും നിങ്ങൾ മുറിപ്പെടുത്തിയവരെ സമാശ്വസിപ്പിച്ചതിനും നിങ്ങൾ ഞങ്ങൾക്കു കാശു തന്നു.

9
അത്രയൊക്കെ ഞങ്ങൾ നിങ്ങൾക്കായിച്ചെയ്തു. പറ്റില്ലെന്നൊരക്ഷരം ഞങ്ങൾ മിണ്ടിയോ?
എന്നും വിധേയർ, ചെയ്ത ജോലിക്കു കൂലിയേ ഞങ്ങൾ ചോദിച്ചുള്ളു.
എന്തൊക്കെത്തിന്മകൾ ഞങ്ങൾ ചെയ്തില്ല- നിങ്ങൾക്കായി! എന്തൊക്കെത്തിന്മകൾ!
എന്നിട്ടു നിങ്ങളുടെ മേശപ്പുറത്തു നിന്നുവീഴുന്ന ഉച്ഛിഷ്ടങ്ങൾ കൊണ്ടു ഞങ്ങൾ തൃപ്തരാവുകയും ചെയ്തു.

10

ചെളിയിലും ചോരയിലും പൂണ്ടിറങ്ങിയ നിങ്ങളുടെ വണ്ടികളുടെ നുകങ്ങളിൽ
ഉജ്ജ്വലവചനങ്ങളുടെ കുതിരകളെ പിന്നെയും പിന്നെയും ഞങ്ങളിണക്കിത്തന്നു;
നിങ്ങളുടെ കൂറ്റൻ അറവുശാലകളെ ശ്രേയസ്സിന്റെ പോർക്കളങ്ങളെന്നു ഞങ്ങൾ വിളിച്ചു,
ചോരക്കറ മാറാത്ത നിങ്ങളുടെ വാളുകളെ  ചതിക്കാത്ത ചങ്ങാതിമാരെന്നും.

11
കരമടയ്ക്കാനാവശ്യപ്പെട്ടുകൊണ്ടു നിങ്ങൾ ഞങ്ങൾക്കയച്ച ഫോറങ്ങളിൽ
എത്രയും ആശ്ചര്യജനകമായ ചിത്രങ്ങൾ നിങ്ങൾക്കായി ഞങ്ങൾ വരച്ചു;
ഞങ്ങളെഴുതിയ ഉത്ബോധനാത്മകമായ കവിതകൾ കൂട്ടമായുറക്കെപ്പാടിക്കൊണ്ട്
ജനങ്ങൾ, പതിവു പോലെ, കിട്ടേണ്ടതെന്നു നിങ്ങളവകാശപ്പെട്ട കരമത്രയുമൊടുക്കുകയും ചെയ്തു.

12
വാക്കുകളെ ഞങ്ങൾ സൂക്ഷ്മമായി പഠിച്ചു, ഔഷധങ്ങൾ പോലവയുടെ ചേരുവകൾ പരീക്ഷ്ച്ചു;
അവയിൽ മികച്ചതും വീര്യമേറിയതുമേ ഞങ്ങളുപയോഗിച്ചിരുന്നുള്ളു.
ഞങ്ങൾ നല്കിയതെല്ലാം ജനങ്ങൾ തൊണ്ട തൊടാതെ വിഴുങ്ങി,
എന്നിട്ടു നിങ്ങളുടെ വിളിപ്പുറത്തവർ കുഞ്ഞാടുകളെപ്പോലെ വന്നു.

13
നിങ്ങളാദരിക്കുന്നതിനോടേ ഞങ്ങൾ നിങ്ങളെ താരതമ്യം ചെയ്തുള്ളു,
കൂടുതലും നിങ്ങളെപ്പോലെതന്നെ അനർഹമായ ബഹുമതികൾ കൈനീട്ടി വാങ്ങുന്നവരോട്;
അവർക്കവ നല്കിയതാവട്ടെ, ഞങ്ങളെപ്പോലെതന്നെ പട്ടിണിക്കാരും, യജമാനന്റെ പിന്നാലെ തൂങ്ങുന്ന എച്ചില്പട്ടികൾ.
നിങ്ങളുടെ ശത്രുക്കളെ കവിതകൾ കഠാരകളാക്കി ഞങ്ങൾ നായാടുകയും ചെയ്തു.

14
എന്നിട്ടിപ്പോഴിതെന്താണിത്ര പെട്ടെന്നു നിങ്ങൾ ഞങ്ങളുടെ ചന്തയിലേക്കു കാലു കുത്താതായത്?
തീന്മേശയ്ക്കു മുന്നിലിത്രയും നേരമിരിക്കരുതേ! ഞങ്ങൾക്കു കിട്ടുന്ന ഉച്ഛിഷ്ടം തണുത്തുപോകും.
എന്തെങ്കിലുമൊന്നു ചെയ്യാൻ ഞങ്ങളെ ഏല്പിച്ചുകൂടേ- ഒരു ഛായാചിത്രം, ഒരു പ്രശസ്തികാവ്യം?
അതോ അനലംകൃതമായ തങ്ങളുടെ ആത്മാക്കൾ തന്നെ കണ്ണിനൊരു വിരുന്നാണെന്നു നിങ്ങൾക്കു തോന്നിത്തുടങ്ങിയോ?

15
ജാഗ്രത! നിങ്ങൾക്കു ഞങ്ങളെ അങ്ങനെയങ്ങൊഴിവാക്കാമെന്നു വിചാരിക്കരുതേ!ഞങ്ങളുടെ ചരക്കുകളിലേക്കു നിങ്ങളുടെ കണ്ണുകളെയൊന്നാകർഷിക്കാൻ ഞങ്ങൾക്കു കഴിഞ്ഞെങ്കിൽ!
ഞാൻ പറയുന്നതു വിശ്വസിക്കൂ, സാറന്മാരേ, ഇന്നത്തെപ്പോലിത്ര വിലക്കുറവിൽ ഞങ്ങളുടെ ചരക്കു നിങ്ങൾക്കിനി കിട്ടില്ല.
ഞങ്ങളതു വെറുതേ തരുമെന്നു നിങ്ങൾക്കങ്ങു വിശ്വസിക്കാനും പറ്റില്ലല്ലോ.

16
നിങ്ങൾ ഈ വായിച്ചുകൊണ്ടിരിക്കുന്നതിന്‌ (നിങ്ങൾ വായിക്കുക തന്നെയല്ലേ?)തുടക്കം കുറിക്കുമ്പോൾ
ഓരോ ശ്ലോകവും പ്രാസമൊപ്പിച്ചാവണമെന്നെനിക്കു നിർബന്ധമുണ്ടായിരുന്നു.
പിന്നെ ഞാനാലോചിച്ചു: അതൊക്കെപ്പണിയല്ലേ. ആരാണതിനെനിക്കു കാശു തരിക?
അതിനാൽ ഖേദപൂർവം ഞാനതു വേണ്ടെന്നു വയ്ക്കുകയായിരുന്നു. അത്രയൊക്കെ മതിയെന്ന്.

(1927)


No comments: