Wednesday, July 29, 2015

ഇസാക് ബഷേവിച് സിംഗര്‍ - സാത്താനു വച്ച കെണി




റബ്ബി നഫ്ത്തലി സെന്‍സൈമിനര്‍ നാല്പതു കൊല്ലം ദുര്‍ദ്ദേവതകള്‍ക്കെതിരെ യുദ്ധത്തിലായിരുന്നു. ഇക്കാലം കൊണ്ടദ്ദേഹം ചാത്തന്മാര്‍, പിശാചുക്കള്‍, ഡൈബ്ബക്കുകള്‍, ഹാര്‍പികള്‍ തുടങ്ങിയവരുമായി മല്ലടിക്കുകയും, മന്ത്രങ്ങള്‍, രക്ഷകള്‍, ഓര്‍മ്മശക്തി, ചൂരല്‍ വടി, കാല്‍ നിലത്തിട്ടു ചവിട്ടല്‍, ശാപങ്ങള്‍ എന്നിവയുടെ തുണയോടെ അവറ്റെയൊക്കെ കീഴ്‌പെടുത്തുകയും ചെയ്തു. എന്നാല്‍ ഉത്കടമായ ഒരാഗ്രഹം അദ്ദേഹത്തെ വിട്ടുമാറിയില്ല. ഈ ദുഷ്ടശക്തികളില്‍ ഒന്നിനെ ജീവനോടെ പിടികൂടുക, അതിനെ ബന്ധനസ്ഥനാക്കി ഒരു വന്യജന്തുവിനെപ്പോലെ കൂട്ടിലിട്ടടയ്ക്കുക. ഈ ആവശ്യത്തിനു പറ്റിയ ഒരു കൂട് റബ്ബി തട്ടിന്‍പുറത്തു സൂക്ഷിച്ചിരുന്നു. അദ്ദേഹത്തിന്റെ ഹസീദുകളില്‍ ഒരാളായ ഒരു ഇരുമ്പുകടക്കാരന്‍ രഹസ്യമായി പണിയിച്ചു കൊടുത്തതാണ്. ബലത്ത കമ്പികള്‍ കൊണ്ടു പണിതത്. ചുറ്റിനും കനത്ത കമ്പിവലയിട്ടിരുന്ന കൂടിന് രണ്ടു താഴുള്ള ഒരു വാതിലും ഉണ്ടായിരുന്നു. കമ്പിവലയില്‍ റബ്ബി മന്ത്രങ്ങളെഴുതിയ ആട്ടിന്‍തോലും, ഒരു മുട്ടാടിന്‍കൊമ്പും, കോമ്പിയെനൈസ് ഉപദേശിയുടേതായിരുന്ന ഒരു പ്രാര്‍ത്ഥനാവസ്ത്രവും തൂക്കിയിട്ടിരുന്നു. അതിന്റെ തറയില്‍ വിഖ്യാതനായ യോസഫ് ഡെല്ലാ റെയ്‌നാ പുണ്യവാന്‍ സാത്താനെ കൊളുത്തിയിടാന്‍ ഉപയോഗിച്ച ചങ്ങലയും കിടപ്പുണ്ടായിരുന്നു. റബ്ബി യോസഫിന് സാത്താനെ തടവുകാരനാക്കി വയ്ക്കാന്‍ പറ്റിയിരുന്നില്ല; കാരണം അവനില്‍ ദയതോന്നി അദ്ദേഹം അവന് ഒരു നുള്ളു മൂക്കുപൊടി വലിക്കാന്‍ കൊടുത്തു. പൊടി വലിച്ചതും സാത്താന്റെ നാസാരന്ധ്രങ്ങളില്‍നിന്ന് രണ്ടു ജ്വാലകള്‍ വമിച്ച് ചങ്ങലകള്‍ പൊട്ടിവീണു. റബ്ബി നഫ്ത്തലി, പക്ഷേ, പിശാചിനോടു കരുണ കാണിക്കുകയില്ലെന്ന് നിശ്ചയിച്ചുറപ്പിച്ചു വച്ചിരിക്കുകയാണ്. താന്‍ അവനെ ആഹാരവും വെള്ളവും കൊടുക്കാതെ, ദൈവത്തിന്റെയും മാലാഖമാരുടെയും പുണ്യനാമങ്ങളാല്‍ വലയം ചെയ്ത് ഇരുട്ടത്തിടും. റബ്ബി നഫ്ത്തലിയുടെ വിജയത്തിനു സാക്ഷികളാവാന്‍ ലോകമെമ്പാടും നിന്ന് മറ്റു റബ്ബികളും ധര്‍മ്മചിന്തയുള്ള ക്രിസ്ത്യാനികള്‍ പോലും സെന്‍സൈമിനിലെത്തും.

പക്ഷേ റബ്ബി നഫ്ത്തലി സാത്താനെയും കൂട്ടരേയും വീഴ്ത്താന്‍ കെണികള്‍ എത്ര വച്ചിട്ടും എന്തു ഫലം, അവര്‍ അദ്ദേഹത്തെ കബളിപ്പിച്ചു രക്ഷപ്പെട്ടു പോന്നു. ഒരിക്കല്‍ അദ്ദേഹം ഒരു ഭൂതത്തെ താടിക്കും ഒരു ലിലിത്തിനെ മുടിയ്ക്കും പിടിച്ചു വച്ചതാണ്; എന്നാല്‍  തടവിലാക്കാന്‍ കഴിയുന്നതിനുമുമ്പ് അവര്‍ കുതറിയോടിക്കളഞ്ഞു. ഈ പിശാചുക്കള്‍ രാത്രിയില്‍ മടങ്ങിയെത്തി റബ്ബിയെ കളിയാക്കും; അവര്‍ അദ്ദേഹത്തിന്റെ ചെവിയില്‍ ചൂളമടിക്കുകയും, ദേഹത്തു തുപ്പുകയും ചെയ്യും. മുട്ടനാടിന്റെ മുഖമുള്ള ഒരു ചാത്തന്‍ ഒരിക്കല്‍ റബ്ബിയുടെ വിശുദ്ധ ഗ്രന്ഥത്തിനുമേല്‍ ചാണകമിട്ടിട്ടു പൊയ്ക്കളഞ്ഞു. മരപ്പശയുടെ നാറ്റം മാറിയില്ല.

പ്രായം എഴുപതു കഴിഞ്ഞപ്പോള്‍ റബ്ബിയ്ക്കു നിരാശയായി. അദ്ദേഹത്തിന്റെ ഭാര്യ മരിച്ചു പോയിരുന്നു. തട്ടിമ്പുറത്തിരുന്ന കൂട്ടില്‍ മാറാല നിറഞ്ഞു; ചങ്ങല തുരുമ്പെടുത്തു.
എന്നാല്‍ ഒരു വേനല്‍ക്കാലത്ത്, അബിബ് മാസം തീരാന്‍ പോകുന്ന ഒരു രാത്രി, ദിവ്യാത്ഭുതമെന്ന് റബ്ബിക്കു തോന്നിയ ഒരു സംഭവം നടന്നു. അതിപ്രകാരമാണ്. റബ്ബിയെ കര്‍മ്മങ്ങളില്‍ സഹായിച്ചിരുന്ന റെബ്ബ് ഗ്രോതം ഗെറ്റ്‌സ്, റബ്ബി നഫ്ത്തലിയുടെ പിതാവിനെ സേവിച്ചിരുന്ന ഒരു കാരണവര്‍, എമ്പത്തേഴു കൊല്ലത്തിനുള്ളില്‍ ഇതാദ്യമായി അസുഖം ബാധിച്ച് ആശുപത്രിയിലായി. റബ്ബിയുടെ ഭാര്യ മരിച്ച ദിവസം തൊട്ട് ഗ്രോതം ഗെറ്റ്‌സ് അദ്ദേഹത്തിനു കൂട്ടു കിടക്കുമായിരുന്നു, പിശാചുക്കളുടെ പകയില്‍ നിന്ന് അദ്ദേഹത്തെ രക്ഷിക്കാന്‍. ഇപ്പോള്‍ റബ്ബി ഒറ്റയ്ക്കാണ് കിടപ്പ്; ചെറുപ്പക്കാരായ സേവകരില്‍ അദ്ദേഹത്തിനു തീരെ വിശ്വാസമുണ്ടായിരുന്നില്ല. അന്നു രാത്രി ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് റബ്ബി പതിവുപോലെ വിശുദ്ധ ഇസാക് ലൂറിയായുടെ പ്രാര്‍ത്ഥനകള്‍ മാത്രമല്ല, രാത്രിഞ്ചരന്മാരായ അതിക്രമികളെ ആട്ടിയോടിക്കാന്‍ പ്രത്യേകമായിട്ടുള്ള സങ്കീര്‍ത്തനങ്ങള്‍ കൂടി ചൊല്ലിയിട്ടാണ് കിടന്നത്. അദ്ദേഹം തലയിണയുടെ കീഴില്‍ ഉല്പത്തിപുസ്തകവും, നവജാതശിശുക്കളുടെ മുഖ്യശത്രുവായ ഷിബ്തയുടെ ബാധയകറ്റാന്‍ ഗര്‍ഭിണികള്‍ തലയണക്കീഴില്‍ വയ്ക്കുന്ന തരം നീണ്ട അലകുള്ള കത്തിയും എടുത്തുവെച്ചു. പോരാത്തതിന് ഒരു മെഴുകുതിരി കത്തിച്ചു വയ്ക്കുകയും ചെയ്തു.

റബ്ബി ഉറങ്ങാന്‍ കിടന്നത് അരക്കച്ച കൊണ്ടു കെട്ടിയ വെളുത്ത മേലങ്കി ധരിച്ചു കൊണ്ടാണ്. അതിനു പുറമെ വെളുത്ത സ്റ്റോക്കിംഗ്‌സ്, രണ്ട് ഉച്ചിത്തൊപ്പികള്‍ - ഒന്ന് നെറ്റിയിലും ഒന്ന് ഉച്ചിയിലും -എട്ടു ഞൊറിയുള്ള അനുഷ്ഠാനവസ്ത്രം എന്നിവയും. തലയിണയില്‍ തലവച്ച് പ്രാര്‍ത്ഥന ചൊല്ലുന്ന താമസം, അദ്ദേഹം ഗാഢനിദ്രയിലാണ്ടു.

പാതിരാത്രിയായപ്പോള്‍ ഒരു നടുക്കത്തോടെ അദ്ദേഹം ഉണര്‍ന്നു. മെഴുകുതിരി അണഞ്ഞുപോയിരുന്നു. സമീപത്തായി ഒരു കാല്‌പെരുമാറ്റം കേട്ടു. 'ഷഡ്ഡായി! സാത്താനേ, തുലഞ്ഞുപോ!' എന്നു വിളിച്ചു പറയാന്‍ ഓങ്ങിയപ്പോഴാണ് അദ്ദേഹത്തിന് ഒരു വെളിപാട് തോന്നിയത്. ദൈവം തന്റെ പ്രാര്‍ത്ഥന കേട്ടതാവുമോ? - ദുഷ്ടനായ അതിക്രമിയെ പിടികൂടാന്‍ തനിക്കുള്ള അവസരമെത്തിയതാകാം. തന്നെത്തന്നെ അദ്ഭുതപ്പെടുത്തിയ ഒരു ശക്തി റബ്ബി നഫ്ത്തലിയുടെ ഉള്ളില്‍ പതഞ്ഞു കേറി. കിടക്കയില്‍ നിന്ന് അദ്ദേഹം ചാടിയിറങ്ങി; ആ ഊക്കില്‍ വൈക്കോല്‍ പടുക്കയ്ക്കടിയിലെ അഴികള്‍ പൊട്ടി. അടഞ്ഞ ജനാലയ്ക്കു മുന്നില്‍ ഒരു ഇരുണ്ട സാന്നിദ്ധ്യത്തിന്റെ രൂപരേഖ തെളിഞ്ഞു. ഒരു സിംഹത്തിന്റെ രൗദ്രതയോടെ അദ്ദേഹം അതിനു നേര്‍ക്കു കുതിച്ചു. മിന്നല്‍ വേഗത്തില്‍ അതിനെ കടന്നു പിടിച്ച് അദ്ദേഹം അതിനെ വാരിയെല്ലുകള്‍ ഒടിയുമാറ് തന്നോട് ചേര്‍ത്തമര്‍ത്തി. അപ്പോഴേ ഭൂതം ചെറുത്തു നില്ക്കാന്‍ നോക്കിയുള്ളു. അതു മനസ്സിലാകാത്തതെന്തോ വിളിച്ചു കൂവി. റബ്ബി അതിനെ തറയിലേയ്ക്കു തള്ളിയിട്ടിട്ട്, കാല്‍മുട്ടുകള്‍ കൊണ്ട് കുടുക്കിവച്ച് ഒരു കൈകൊണ്ട് അതിന്റെ വാ പൊത്തിപ്പിടിയ്ക്കുകയും മറ്റേ കൈകൊണ്ട് തൊണ്ട പിടിച്ചു ഞെക്കുകയും ചെയ്തു. ഒരു പിടച്ചിലും വെളിയില്‍ വരാത്ത വാക്കുകളും, ഒരു കുറുകലും അദ്ദേഹം കേട്ടു. പിന്നെ അനക്കമറ്റ് അതു നിശ്ശബ്ദമായി. റബ്ബി ഭൂതത്തെ കീഴ്‌പ്പെടുത്തിക്കഴിഞ്ഞു. അതിന്റെ പാദങ്ങള്‍ തന്റെ അരക്കച്ച കൊണ്ടു ബന്ധിക്കവേ, റബ്ബി നഫ്ത്തലി വിറച്ചും വിക്കിയും കൊണ്ട് മന്ത്രങ്ങള്‍ ചൊല്ലി: 'കുസു ബെമുക്കസ് കുസു...സാത്താന്റെ കണ്ണിലമ്പ്... യഹോവ അമലേക്കിനോട് പോര്... നിയ്യതിനെ കഠിനമായി വെറുക്കും... നിയ്യതിനെ കഠിനമായി പകയ്ക്കും...'

ആ അധോലോകസത്വം അനക്കമറ്റു കിടക്കുകയായിരുന്നുവെങ്കിലും, ആ കീഴടക്കം വ്യാജമാണെന്ന് റബ്ബി നഫ്ത്തലിക്കറിയാമായിരുന്നു. ചങ്ങല കൊളുത്തിക്കെട്ടി കൂട്ടിലടച്ചില്ലെങ്കിലാകട്ടെ, അതു ശക്തി വീണ്ടെടുത്ത്, പൊക്കിളോളം നാവുനീട്ടി, ഭ്രാന്തമായി ചിരിച്ചും കൊണ്ട്, കടവാതിലിനെപ്പോലെ പറന്നുപോകും.

റബ്ബി എഴുന്നേറ്റുനില്ക്കാന്‍ നോക്കി; എന്നാല്‍ കാലുകള്‍ മുറിച്ചു മാറ്റിയ പോലെയാണ് അദ്ദേഹത്തിനു തോന്നിയത്. കണ്ണുകളില്‍ തീപ്പൊരി പാറി. കാതുമൂളി. ''വിട്ടുകൊടുക്കരുത്!'' അദ്ദേഹം സ്വയം ശാസിച്ചു. ''അസ്‌മോദവും കൂട്ടരും ഞാന്‍ ഒരല്പം തളര്‍ച്ച കാട്ടുന്ന തക്കം നോക്കിയിരിക്കുകയാണ്.''

റബ്ബിക്ക് ആ നാശത്തിന്റെ ദൂതനെ തട്ടുമ്പുറത്തേക്ക് പാത്തും പതുങ്ങിയും വലിച്ചുകേറ്റി. ക്കൊണ്ടുപോകേണ്ടിയിരുന്നു; എന്താണ് നടക്കുന്നതെന്ന് വീട്ടിലാരും അറിയരുതല്ലോ. ഗ്രോനം ഗെറ്റ്‌സ് കൂടെയുണ്ടായിരുന്നെങ്കില്‍ അയാള്‍ സഹായിച്ചേനെ. ഗ്രോനം ഗെറ്റ്‌സ് കബാളാ വായിച്ചിട്ടുള്ളയാളായിരുന്നു; പിന്നെ എല്ലാ മന്ത്രങ്ങളും രക്ഷകളും അറിയുകയും ചെയ്യാം. എന്നാല്‍ ചെറുപ്പക്കാരായ സേവകര്‍ തങ്ങളുടെ വീടുകളിലാണ് കിടപ്പ്; ഇനിയഥവാ അവര്‍ വീട്ടുമുറ്റത്തുതന്നെ ഉണ്ടായിരുന്നാല്‍ കൂടി ഇത്ര ഗൗരവമുള്ള ഒരു ദൗത്യത്തില്‍ അവരുടെ സഹായം തേടാന്‍ റബ്ബിക്കു മടി തോന്നുമായിരുന്നു. 

അല്പനേരം കഴിഞ്ഞപ്പോള്‍ റബ്ബിക്കു ഒട്ടൊക്കെ ക്ഷീണം മാറി. എഴുന്നേറ്റു നില്ക്കാമെന്നായി. അദ്ദേഹം കുനിഞ്ഞ് ആ ഇരുട്ടിന്റെ ആത്മാവിനെ പൊക്കിയെടുത്ത് തോളത്തിട്ടുംകൊണ്ട് തട്ടുമ്പുറത്തേക്കുള്ള കോണിയുടെ ചുവട്ടിലേക്കു നടന്നു. തന്റെ ബലത്തിനാവതല്ലാത്ത പണിയാണ് ചെയ്യുന്നതെന്ന് അദ്ദേഹത്തിനു നന്നായറിയാമായിരുന്നു; എന്നാല്‍ ശരീരത്തിനു വഴങ്ങിക്കൊടുക്കാന്‍ പറ്റാത്ത ചില സന്ദര്‍ഭങ്ങളുണ്ടല്ലോ. കുഴഞ്ഞു വീണുപോകരുതേ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് (വീണുപോയാല്‍ അവന്റെ കൂട്ടാളികള്‍ മണത്തറിഞ്ഞെത്തി തന്നെ വന്നു പൊതിയും) അദ്ദേഹം ഇടനാഴിയിലൂടെ നിരങ്ങിനീങ്ങി. പലതവണ അദ്ദേഹം വാതിലുകളിലും ഭിത്തിയിലും ചെന്നിടിച്ചു. മേലങ്കി ഒരു കൊളുത്തിലുടക്കി. തട്ടുമ്പുറത്തേക്കുള്ള ഇടുങ്ങിയ കോണിയുടെയടുത്തെത്തുമ്പോഴേക്കും അദ്ദേഹം വിയര്‍ത്തു കുളിച്ചിരുന്നു;’സ്വന്തം മൂക്ക് മുക്കറയിടുന്നത് കേള്‍ക്കാമായിരുന്നു. എന്നാല്‍ അദ്ദേഹം വിശ്രമിക്കാന്‍ നിന്നില്ല. ഏതു നിമിഷവും ശത്രുവിനു ബോധം വീഴും;  എങ്കിലവന്‍ തന്നെയും വലിച്ചിഴച്ചുകൊണ്ട് ഇരുട്ടിന്റെ ലോകത്തിലേക്ക്, നരകത്തിന്റെ കവാടത്തിലേക്ക്, സോദോമിന്റെ നാശാവശിഷ്ടങ്ങളിലേക്ക്, നമയും മഹ്‌ലാത്തും ലിലിത്തും വാഴുന്ന സെയിര്‍ കൊടുമുടിയിലേക്കു പോയി മറയും. റബ്ബിക്കപ്പോള്‍ ഒരു മന്ത്രവും സങ്കീര്‍ത്തനവും ഓര്‍മ്മ വന്നില്ല. തലച്ചോറ് മന്ദിച്ചു കിടക്കുകയായിരുന്നു. നാവ് മരവിച്ചു കിടക്കുകയായിരുന്നു.

അദ്ദേഹം തട്ടുമ്പുറത്തു കേറിയെത്തിയപ്പോഴേക്കും നേരം പുലരുകയായിരുന്നു. ഓടുമേഞ്ഞ മേല്‍ക്കൂരയുടെ കിഴക്കുഭാഗത്തുകൂടി ഉദയസൂര്യന്റെ പ്രഭ അരിച്ചിറങ്ങി. തൂണുകള്പോലെ തിളങ്ങുന്ന പൊടിക്കിടയിലൂടെ കൂടു കാണാമായിരുന്നു. റബ്ബി അതിനടുത്തേക്കു കാലെടുത്തുവെച്ചതും പഴയപുസ്തകങ്ങള്‍ വച്ചിരുന്ന ഒരു മരപ്പെട്ടിയില്‍ ചെന്നിടിച്ച് അദ്ദേഹം പിന്നാക്കം മലച്ചു. ബോധം മായുന്നതിനു മുമ്പ് താന്‍ ചുമന്നുകൊണ്ടു വന്ന ഭാരമെന്താണെന്ന് റബ്ബി കണ്ടു. ഇറക്കം കുറഞ്ഞ കുപ്പായമിട്ട ഒരു പയ്യന്‍; അവന്റെ വായിലും മൂക്കിലും ചോരയായിരുന്നു. ദൈവമേ, ഇതൊരു മനുഷ്യനാണല്ലോ. ഞാനവനെ കൊന്നു! - ചുറ്റും ഇരുട്ടടയ്ക്കവേ റബ്ബി ഓര്‍ത്തു.

2
റബ്ബി നഫ്ത്തലി വീണ്ടും കണ്ണു തുറക്കുമ്പോള്‍ മേല്‍ക്കൂരയിലെ വിടവുകളിലൂടെ സൂര്യന്‍ അപ്പോഴും പ്രകാശിക്കുന്നുണ്ടായിരുന്നു; എന്നാല്‍ ഇപ്പോള്‍ വെളിച്ചം വരുന്നത് കിഴക്കു നിന്നല്ല പടിഞ്ഞാറു നിന്നാണ്. ഇതെങ്ങനെയാണെന്നു മനസ്സിലാക്കാന്‍ അദ്ദേഹം വളരെ നേരമെടുത്തു. അദ്ദേഹത്തിന്‍റെ എല്ലുകള്‍ വേദനിച്ചു; സൂചികൊണ്ടു കുത്തുന്നതുപോലെ തല നൊന്തു.  അദ്ദേഹത്തിനടുത്തായി കണ്ണുതുറിച്ച്, ചോരപുരണ്ട  വായതുറന്ന്, കളിമണ്ണുപോലെ മഞ്ഞച്ച മുഖവുമായി ഒരു ജഡം കിടപ്പുണ്ടായിരുന്നു. നടന്നതെന്താണെന്ന് ഇപ്പോഴേ റബ്ബിക്കു മനസ്സിലായുള്ളു. ഒരു പയ്യന്‍ തന്നെ കവര്‍ച്ച ചെയ്യാന്‍ വന്നതായിരുന്നു. റബ്ബി നഫ്ത്തലി കര്‍മ്മങ്ങള്‍ക്കു പ്രതിഫലമായി നോട്ടുകള്‍ വാങ്ങാറുണ്ടായിരുന്നില്ല. വെള്ളി നാണയങ്ങളോ സ്വര്‍ണ്ണ ഡ്യൂക്കാറ്റുകളോ മാത്രം. അവ അദ്ദേഹം മണ്‍കലങ്ങളിലും തോല്‍ പൊതിഞ്ഞ് ഇരുമ്പു പട്ടയടിച്ച ഓക്കു പെട്ടികളിലുമാണ് സൂക്ഷിച്ചിരുന്നത്. വര്‍ഷങ്ങളായി അദ്ദേഹം പ്ലാനിട്ടു വരികയായിരുന്നു, പുണ്യഭൂമിയായ യരുശലേമിലേക്കു പോകണമെന്ന്; അവിടെ ഒരു പഠനകേന്ദ്രം തുടങ്ങണം, വ്രതസ്‌നാനത്തിനുള്ള സൗകര്യം ചെയ്യണം. ഒരു യഷിവ പണിയണം. നാല്പതു കൊല്ലം മുമ്പ് മരിച്ച മുത്തശ്ശന്‍, മെനാഹെം കിന്റ് സ്‌കെറുടെ ശവമാടത്തിനുമേല്‍ ഒരു മേല്‍ക്കെട്ടി പണിയണം.'' സര്‍വ്വശക്തനായ  ദൈവമേ, എനിക്കിതു വന്നതെന്തുകൊണ്ടാണ്? റബ്ബി പിറുപിറുത്തു. ''എനിക്കു താങ്ങാവുന്നതിലധികമാണല്ലോ എനിക്കു കിട്ടിയ ശിക്ഷ''

അദ്ദേഹം കൈനീട്ടി പയ്യന്റെ നെറ്റി തൊട്ടു നോക്കി. ഓടുകള്‍ക്കിടയിലൂടെ ദൃശ്യമായിരുന്ന അസ്തമയത്തിന്റെ തെളിച്ചം മങ്ങി തട്ടിന്നകം നിഴലടച്ചു. റബ്ബിയെ ഒരു വലിയ ഭീതി ബാധിച്ചു. അവനോടൊപ്പം താനും മരിച്ചിരുന്നുവെങ്കില്‍. പക്ഷെ താന്‍ കായേന്റെ ബലി അനുഭവിക്കണമെന്നത് ദൈവത്തിന്റെ ഇംഗിതമായിരുന്നു. കോണിപ്പടിയുടെ തലയ്ക്കലെത്തിയപ്പോള്‍ അദ്ദേഹം അവിടെയിരുന്നുപോയി. തന്റെ ഇപ്പോഴത്തെ സ്ഥിതിയെക്കുറിച്ചാലോചിക്കണം. തന്റെ ശിഷ്യന്മാര്‍ പകല്‍ മൊത്തം തന്നെ തിരഞ്ഞിട്ടുണ്ടാവണം. എന്നാല്‍ താനീ തട്ടുമ്പുറത്തുണ്ടാവുമെന്ന് അവര്‍ക്കൊരിക്കലും തോന്നാന്‍ വഴിയില്ലല്ലോ. വീട്ടില്‍ ഒരനക്കവും കേള്‍ക്കാനുണ്ടായിരുന്നില്ല. അവര്‍ നിരാശരായി തിരിച്ചുപോയതാവണം, അല്ലെങ്കില്‍ താന്‍ ഇസഹാക്കിനെപ്പോലെ ഉടലോടെ സ്വര്‍ഗ്ഗാരോഹണം ചെയ്തിട്ടുണ്ടാവുമെന്ന് അവര്‍ കരുതിയിരിക്കുമോ? റബ്ബി നഫ്ത്തലി വളരെ ദൗര്‍ഭാഗ്യങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. ഈ വാര്‍ദ്ധക്യകാലത്ത് അദ്ദേഹത്തിനു തുണയായി ഭാര്യയോ കുട്ടികളോയില്ല - എന്നാല്‍ ആ അത്യാഹിതങ്ങളൊക്കെ അനുഭവിക്കുമ്പോഴും പ്രാര്‍ത്ഥിക്കാനും, തനിക്കു നല്കപ്പെട്ട നിര്‍ദ്ദയമായ വിധിക്കു ന്യായം കണ്ടെത്താനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. എന്നാല്‍ ഇന്ന്, എമ്പത്തിമൂന്നു തികഞ്ഞതിനു ശേഷം ഇതാദ്യമായി, ഗ്രന്ഥച്ചെപ്പെടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. സന്ധ്യാപ്രാര്‍ത്ഥനയ്ക്കുള്ള സമയമായിരുന്നു അത്: എന്നാല്‍ ഒരു കൊലപാതകിയുടെ ചുണ്ടുകള്‍ കൊണ്ട് പുണ്യപദങ്ങള്‍ ചൊല്ലാന്‍ അദ്ദേഹത്തിനു മനസ്സു വന്നില്ല. എല്ലാ ദുരിതങ്ങളിലും വച്ച് ഹീനമായ ഒന്നാണല്ലോ തനിക്കു വന്നുപെട്ടത്. അതും താന്‍ ശവക്കുഴിയിലേക്കു കാലും നീട്ടിയിരിക്കുന്ന ഈ നേരത്ത്!

സാധാരണ ഗതിയില്‍ റബ്ബി നഫ്ത്തലിയുടെ ഉള്ളില്‍ നന്മയുടേയും തിന്മയുടേയും മാലാഖമാര്‍ തമ്മില്‍ നിരന്തര സമരത്തിലായിരുന്നു, എന്നാല്‍ ഈ സമയം രണ്ടുപക്ഷവും നിശ്ശബ്ദമായിരുന്നു. രാത്രിയായി. ഇരുട്ടുമൂടിയ പാതാളത്തിലെന്നപോലെ റബ്ബി അവിടെയിരുന്നു. 

''നിന്റെയാത്മാവിനെ വിട്ടു ഞാനെങ്ങു പോവും? നിന്റെ സാന്നിദ്ധ്യം വിട്ടു ഞാനെങ്ങു പാഞ്ഞൊളിക്കും?'' അദ്ദേഹം ചൊല്ലി. സ്വന്തം ജീവനൊടുക്കിയാലോ? അദ്ദേഹം ആലോചിച്ചു. താന്‍ ഇപ്പോള്‍ തന്നെ പരലോകം നഷ്ടപ്പെടുത്തിയ സ്ഥിതിക്ക് അതുകൊണ്ടെന്തു മാറ്റം വരാനാണ്? അതോ എങ്ങോട്ടെങ്കിലും പോയിമറഞ്ഞാലോ? അതു ചെയ്യാം. പക്ഷേ കള്ളന്‍ ജൂതനാണെങ്കില്‍, ജൂതനുചേര്‍ന്ന രീതിയില്‍ അവനെ സംസ്‌കരിക്കേണ്ടതാണല്ലോ.ശുദ്ധി ചെയ്യാതെ, ശവക്കച്ചയില്ലാതെ, കാദീശ് ചൊല്ലാതെ ഒരു ശവം ഈ തട്ടുമ്പുറത്തു കിടന്നു ചീയാന്‍ പാടില്ല.

റബ്ബിയുടെ തല താഴ്ന്നു താഴ്ന്നു വന്നു. അദ്ദേഹത്തിനു നേരിടേണ്ടി വന്ന ഈ പരീക്ഷയോര്‍ക്കുമ്പോള്‍ ഇയ്യോബിനനുഭവിക്കേണ്ടി വന്നത് എത്ര നിസ്സാരമായിരുന്നു. റബ്ബി നഫ്ത്തലിക്ക് സര്‍വ്വശക്തനോട് ഒരപേക്ഷയേ ഉണ്ടായിരുന്നുള്ളു: തന്റെ ജീവനെടുക്കണം. ജ്ഞാനികള്‍ പറഞ്ഞിട്ടുള്ളതിന്റെ പൊരുള്‍ അദ്ദേഹത്തിനിപ്പോഴാണ് മനസ്സിലായത്: ''മരിക്കുക എത്ര നല്ല കാര്യമാണ്''

റബ്ബി അങ്ങനെയിരുന്ന് ഉറങ്ങിപ്പോയി; ശബ്ദവും ബഹളവും കാലൊച്ചയും കേട്ട് അദ്ദേഹമുണര്‍ന്നു. അനുചരന്മാര്‍ അദ്ദേഹത്തിന്നടുത്തേക്ക് പടികള്‍ ഓടിക്കയറി വരികയായിരുന്നു. ഒരു റാന്തലിന്റെ വെളിച്ചത്തില്‍ അദ്ദേഹത്തിന്റെ കണ്ണുകളഞ്ചി. അവര്‍ അദ്ദേഹത്തെ കോരിയെടുത്ത് താഴേക്കു കൊണ്ടുപോയി. സ്ത്രീകള്‍ കരയുന്നതും പുരുഷന്മാര്‍ ഒച്ച വയ്ക്കുന്നതും അദ്ദേഹം കേട്ടു. ഞാന്‍ മരിച്ചുപോയോ? ഇതെന്റെ ശവമടക്കമാണോ? അവര്‍ അദ്ദേഹത്തെ മുറിയില്‍ കൊണ്ടുപോയി കട്ടിലില്‍ കിടത്തി. മുഖത്തു തണുത്ത വെള്ളം വീണപ്പോള്‍ അദ്ദേഹത്തിനു ബോധം വന്നു. എല്ലാവരും ഒരേസമയം സംസാരിക്കുകയായിരുന്നു. എന്നാല്‍ അദ്ദേഹം ഒരക്ഷരം മിണ്ടിയില്ല. പെട്ടെന്ന് മറ്റൊരു നിലവിളിയുയര്‍ന്നു. എന്തു സംഭവിച്ചതാണെന്ന് റബ്ബിക്കു തല്‍ക്ഷണം മനസ്സിലായി. അവര്‍ തട്ടുമ്പുറത്തെ ശവം കണ്ടെടുത്തതായിരുന്നു. ആരോ ഒരു പേരു വിളിച്ചു പറഞ്ഞു: ഹെയ്മ്ന്‍ കേയ്ക്ക്.

അതെങ്ങനെ, റബ്ബി സ്വയം ചോദിച്ചു. ഹെയ്മ്ന്‍ കേയ്ക്ക്‌ന് ചെറുപ്പമല്ലല്ലോ. തൊട്ടു പിന്നാലെ മറ്റൊരു പേരു പറഞ്ഞു കേട്ടു: ബെന്റ്റ്‌സ് ലിപ്. തന്റെ ദുരിതത്തിനിടയിലും റബ്ബിക്ക് ആ പേരുകള്‍ തമ്മിലുള്ള ബന്ധം മനസ്സിലായി. ഹെയ്മ്ന്‍ കേയ്ക്ക് ഒരു കുതിര മോഷ്ടാവായിരുന്നു, പോലീസുകാര്‍ അടിച്ച് അവശനാക്കി ഇനി കുതിരയെ മോഷ്ടിക്കാനാവാത്ത പരുവത്തിലായ അവന്‍ കൊച്ചുമോഷ്ടാക്കളുടെ ഗുരുവായി മാറിയിരുന്നു. തന്റെ സംഘത്തില്‍പ്പെട്ട ബെന്റ്‌സ് ലിപിനെ അവന്‍ അദ്ദേഹത്തെ കവര്‍ച്ച ചെയ്യാന്‍ പറഞ്ഞയച്ചതായിരിക്കണം. സാത്താനെ പിടിക്കുന്നതിനു പകരം താന്‍, നഫ്ത്തലി സെന്‍സൈമിനര്‍ ചെയ്തത് ഒരു കവര്‍ച്ചക്കാരന്‍ പയ്യനെ കൊല്ലുകയാണ് - അവന്‍ ഒരു പക്ഷെ അനാഥനാണെന്നുകൂടി വന്നേക്കാം. ബഹളത്തിനിടയില്‍ റബ്ബി പിറുപിറുത്തു. ''സാത്താന്‍ എന്നെ പിടിച്ചു.''

അതായിരുന്നു റബ്ബിയുടെ അവസാന വാക്കുകള്‍. ജീവന്‍ തങ്ങിനിന്ന മൂന്നാഴ്ച തന്നെ കാണാന്‍ വന്നവരോട് അദ്ദേഹം ഒരക്ഷരവുമുരിയാടിയില്ല. അനുചരര്‍ അദ്ദേഹത്തെ പ്രാര്‍ത്ഥനാവസ്ത്രമണിയിച്ച്, ഗ്രന്ഥച്ചെപ്പും കൈയ്യില്‍ കൊടുത്തു. അവര്‍ ഒരു പുസ്തകം കൈയില്‍ വച്ചു കൊടുത്തപ്പോള്‍ അദ്ദേഹം അതില്‍ നോക്കിയിരുന്നു. എന്നാല്‍ അദ്ദേഹം ആ താള് മറിക്കുന്നത് ആരും കണ്ടില്ല. റബ്ബി മരിക്കുന്നതിനു രണ്ടു ദിവസം മുമ്പ് ഗ്രോതം ഗെറ്റ്‌സ് ആശുപത്രിയില്‍ നിന്നുവന്നു; മരണംവരെ അയാളാണ് അടുത്തുണ്ടായിരുന്നത്. താന്‍ എഴുതി വച്ചിരിക്കുന്നതൊക്കെ, ഒരൊറ്റ താളുകൂടി മാറ്റിവയ്ക്കാതെ കത്തിച്ചു കളയാന്‍ അദ്ദേഹം അയാളോടാവശ്യപ്പെട്ടു. ഗ്രോതം ഗെറ്റ്‌സ് പറഞ്ഞതുപോലെ ചെയ്തു. റബ്ബി തന്റെ വില്‍പത്രം അയാള്‍ക്കു പറഞ്ഞുകൊടുത്തെഴുതിച്ചു. അതിന്‍പ്രകാരം തന്റെ എല്ലാ സ്വത്തും അദ്ദേഹം സമുദായത്തിനെഴുതിവെച്ചു; ബാന്റ്‌സ് ലിപിന്റെ ശവക്കുഴിയില്‍ ഒരു സ്മാരകശില സ്ഥാപിക്കാനും, അവനുവേണ്ടി കാദീശ് ചൊല്ലാനും, മിഷ്‌നാ പഠിക്കുന്നവര്‍ക്ക് അവന്റെ പേരില്‍ സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്താനും ഒരു തുക മാറ്റി വെച്ചിരുന്നു. മതിലിനു വെളിയില്‍, നാസ്തികരേയും ആത്മഹത്യ ചെയ്തവരേയും അടക്കുന്ന സ്ഥലത്തു തന്നെ വേണം തന്നെ സംസ്‌കരിക്കാന്‍ എന്ന് റബ്ബി എടുത്തു പറഞ്ഞിരുന്നു. തന്റെ അന്ത്യാഭിലാഷത്തെ മാനിച്ചില്ലെങ്കില്‍ കഠിനശിക്ഷയുണ്ടാവുമെന്ന് അദ്ദേഹം താക്കീതു ചെയ്തു. റബ്ബി നഫ്ത്തലി സെന്‍സൈമിനര്‍ ഒരു മനുഷ്യജീവിയെ കൊന്നവനും അങ്ങനെ മാന്യരായ ജൂതന്മാരോടൊപ്പം കിടക്കാനുള്ള അവകാശം സ്വയം നഷ്ടപ്പെടുത്തിയവനുമാണ്. എന്നാല്‍ ഹസീദുകളും മറ്റുള്ളവരും അദ്ദേഹത്തിന്റെ ഈ ആവശ്യത്തെ മാനിക്കാതിരിക്കാനുള്ള ധൈര്യം കാണിച്ചു. ശവസംസ്‌കാരത്തിന് ധാരാളം റബ്ബികള്‍ എത്തിയിരുന്നു; റബ്ബി നഫ്ത്തലി അപരാധം ചെയ്തത് നിരുദ്ദിഷ്ടമായിട്ടാണ്; അതിനദ്ദേഹം മരണത്തിലെത്തിയ ആത്മപീഡനം കൊണ്ട് പരിഹാരം ചെയ്തിട്ടുള്ളതുമാണ്; അതിനാല്‍ ഒരു വിശുദ്ധനും രക്തസാക്ഷിക്കും ചേര്‍ന്ന എല്ലാ ബഹുമതികളോടും കൂടി അദ്ദേഹത്തെ സംസ്‌കരിക്കണമെന്നായിരുന്നു റബ്ബികളുടെ വിധി. റബ്ബികളില്‍ ഏറ്റവും പ്രായമുള്ള, പല പുണ്യഗ്രന്ഥങ്ങളുടെ കര്‍ത്താവും എമ്പതു കഴിഞ്ഞ ഒരു കാരണവരുമായ ഒരു റബ്ബി ഇങ്ങനെ പറഞ്ഞു: ''സ്വന്തം ആത്മാവിനേയും ഹൃദയത്തേയുംകാളേറെ ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക് ലോകത്തെ നശിപ്പിക്കുവാനവകാശമുണ്ട്. ലോകമെന്നൊന്നുള്ളിടത്തോളം കാലം സാത്താന്‍ എന്നൊരുവനും ഉണ്ടാകും.''

(യിദ്ദിഷ് കഥ)

റബ്ബി – ജുതമതപണ്ഡിതന്‍
ഡൈബ്ബക്കുകള്‍, ഹാര്‍പികള്‍ - ജുതരുടെ ദുര്‍ദേവതകള്‍
ഹസീദ്- ഹസീദിസം എന്ന ജുതമിസ്റ്റിക് പ്രസ്ഥാനത്തിന്‍റെ അനുയായി
അബിബ് – ജുതകലണ്ടറില്‍ ആദ്യത്തെ മാസം
ഷഡ്ഡായി – ഒരു ദൈവനാമം

യഷിവ – ജുതമതപഠനകേന്ദ്രം

Saturday, July 25, 2015

നീറ്റ്ച്ച - ആളുകൾ സ്നേഹം എന്നു വിളിക്കുന്ന സംഗതികൾ


ആളുകൾ സ്നേഹം എന്നു വിളിക്കുന്ന സംഗതികൾ

ആർത്തിയും സ്നേഹവും- എത്ര വ്യത്യസ്തമായ വികാരങ്ങളാണ്‌ ഈ രണ്ടു പദങ്ങൾ നമ്മിലുണർത്തുക! എന്നാൽത്തന്നെ ഒരേ ജന്മവാസനയ്ക്കുള്ള രണ്ടു പേരുകളാണവയെന്നും വരാം- ഉള്ളവരുടെ ഭാഗത്തു നിന്നു നോക്കുമ്പോൾ ഇടിച്ചുതാഴ്ത്തേണ്ട വാസനയാണത് (അവരിൽ അതല്പം തണുത്തു കഴിഞ്ഞിരിക്കുന്നു, സ്വന്തം സമ്പാദ്യങ്ങൾ നഷ്ടപ്പെടുമോയെന്ന പേടിയാണ്‌ അവർക്കിപ്പോൾ); എന്നാൽ അതൃപ്തരും ദാഹം തീരാത്തവരുമായവരുടെ നിലപാടിൽ നിന്നു നോക്കുമ്പോൾ ‘സദ്ഗുണ’മായി വാഴ്ത്തപ്പെടേണ്ടതും. അയൽവാസിയോടുള്ള നമ്മുടെ സ്നേഹം- പുതിയ സമ്പാദ്യത്തിനായുള്ള ആസക്തിയല്ലേ അത്? അതുപോലെ തന്നെ അറിവിനോടുള്ള, സത്യത്തിനോടുള്ള നമ്മുടെ സ്നേഹം; പുതിയതെന്തിനോടുമുള്ള നമ്മുടെ ആർത്തി? കാലക്രമേണ പഴയതിനോട്, സുരക്ഷിതമായി നമ്മുടെ കൈവശമുള്ളതിനോട് നമുക്കൊരു ചെടിപ്പ് വരികയാണ്‌, നാം പിന്നെയും കൈ നീട്ടുകയാണ്‌. എത്ര മനോഹരമായ ഭൂപ്രദേശത്താണു നാം താംസിക്കുന്നതെന്നിരിക്കട്ടെ, മൂന്നു മാസത്തിൽ കൂടുതൽ നമ്മുടെ സ്നേഹം പിടിച്ചു പറ്റാൻ അതിനു കഴിയില്ല; അപ്പോഴേക്കും മറ്റേതോ വിദൂരതീരം നമ്മുടെ ആർത്തിയെ ഇക്കിളിപ്പെടുത്താൻ തുടങ്ങുകയായി. സ്വന്തമാവുമ്പോൾ സ്വത്തിന്റെ വിലയിടിയുന്നു!

പുതിയ പുതിയ കാര്യങ്ങളെ നമ്മുടേതാക്കിമാറ്റി നമുക്കു നമ്മിൽത്തന്നെയുള്ള ആനന്ദം നിലനിർത്താൻ നാം ശ്രമിക്കുന്നു; സ്വന്തമാക്കലിന്‌ അതാണർത്ഥം. നമുക്കു സ്വന്തമായ ഒന്നിൽ നമുക്കു മടുപ്പു വരുന്നു എന്നാൽ നമുക്കു നമ്മിൽ തന്നെ മടുപ്പു വരുന്നു എന്നു തന്നെ. (ആധിക്യവും നമുക്കൊരു ഭാരമാവാറുണ്ട്- വലിച്ചെറിയാനോ വീതിച്ചു കൊടുക്കാനോ ഉള്ള ആസക്തിയും ‘സ്നേഹം’ എന്ന ബഹുമാന്യനാമം എടുത്തണിയാറുണ്ട്.) ദുരിതമനുഭവിക്കുന്ന ഒരാളെ കാണുമ്പോൾ അയാളെ സ്വന്തമാക്കാൻ ആ അവസരം നാം ഉപയോഗപ്പെടുത്തുകയാണ്‌; അയാളിൽ കരുണ തോന്നി സഹായിക്കാൻ ചെല്ലുന്നവൻ അയാളെ സ്വന്തമാക്കാനുള്ള തന്റെ ആർത്തിയെ ‘സ്നേഹം’ എന്നാണ്‌ വിളിക്കുന്നത്; അപ്പോൾ അയാൾക്കു തോന്നുന്ന ആനന്ദം മറ്റൊരു കീഴടക്കൽ മുന്നിൽ കാണുമ്പോഴുള്ള ആനന്ദത്തിനോടു സമാനവുമാണ്‌!.

സ്വന്തമാക്കലിനുള്ള ആർത്തിയുടെ ഏറ്റവും പ്രകടമായ രൂപമാണ്‌ സ്ത്രീപുരുഷപ്രണയം: കാമുകന്‌ താൻ മോഹിക്കുന്ന വ്യക്തിയിന്മേൽ നിരുപാധികമായ കുത്തകാവകാശം വേണം; അവളുടെ ഉടലെന്ന പോലെ അവളുടെ ആത്മാവും അത്ര തന്നെ തന്റെ അധികാരത്തിന്റെ വരുതിയിൽ വരണം; അവൾ തന്നെ മാത്രം സ്നേഹിക്കണം; സ്നേഹത്തിനേറ്റവും അർഹനായി, പുരുഷോത്തമനായി അവളുടെ ഹൃദയത്തിൽ താൻ വാഴണം. എന്നാൽ, ഒരനർഘസമ്പാദ്യത്തിൽ നിന്ന്, ഒരാനന്ദത്തിൽ നിന്ന് താനൊഴിച്ചുള്ള ലോകത്തെയാകെ വിലക്കുകയാണ്‌ ഇതിനർത്ഥമെന്നു കണ്ടുനോക്കുക; തന്റെ പ്രതിയോഗികളെയെല്ലാം പാപ്പരാക്കുകയാണ്‌ കാമുകന്റെ ലക്ഷ്യമെന്നും നിധി കാക്കുന്ന ഭൂതമാവാനാണ്‌, വിജേതാക്കളിൽ വച്ചേറ്റവും സ്വാർത്ഥിയാവാനാണയാൾ നോക്കുന്നതെന്നും ചിന്തിച്ചുനോക്കുക; ഒടുവിലായി, കാമുകന്‌ താനൊഴിച്ചുള്ള ലോകം വിരസവും നിറം കെട്ടതും വില കെട്ടതുമായിട്ടാണു തോന്നുകയെന്നും എന്തു ത്യാഗം ചെയ്യാനും ഏതു ക്രമം തട്ടിമറിക്കാനും മറ്റേതു താല്പര്യത്തെയും പിന്നിൽ തള്ളാനും അയാൾ തയാറാണെന്നും ചിന്തിച്ചുനോക്കുക- അപ്പോൾ നമുക്കു നിർവ്യാജമായ വിസ്മയം തോന്നുകയാണ്‌: ഈ ഭ്രാന്തമായ ആർത്തിയെയാണോ, കാമമെന്ന അനീതിയെയാണോ ഇപ്പോന്ന കാലഘട്ടങ്ങളത്രയും ദിവ്യവും മഹത്തുമായി കൊണ്ടാടിയിരുന്നത്! വെള്ളം ചേരാത്ത സ്വാർത്ഥചിന്തയുടെ ആവിഷ്കാരമെന്നു പറയാവുന്ന ഈ പ്രണയത്തിൽ നിന്നാണോ സ്വാർത്ഥചിന്തയുടെ നേരെതിരിൽ നില്ക്കുന്ന സ്നേഹം എന്ന സങ്കല്പം ഉരുത്തിരിഞ്ഞു വന്നത്! ഇവിടെ ഭാഷാപ്രയോഗത്തെ നിർണ്ണയിച്ചത് ആശിച്ചിട്ടു കിട്ടാത്തവരാണെന്ന് ന്യായമായും ഊഹിക്കാവുന്നതാണ്‌. അവരുടെ എണ്ണം ഒട്ടും കുറവല്ലെന്നും മനസ്സിലാക്കാം...

എന്നാൽ ഈ ഭൂമുഖത്തവിടവിടെ സ്നേഹത്തിന്റെ മറ്റൊരു ഭാവത്തിലുള്ള തുടർച്ച നമുക്കു കാണാനിടവരുന്നുണ്ട്; അതിൽ അന്യോന്യം സ്വന്തമാക്കാനുള്ള രണ്ടു വ്യക്തികളുടെ ആർത്തി മറ്റൊരു തൃഷ്ണയ്ക്ക്, മറ്റൊരത്യാശയ്ക്കു വഴി മാറുകയാണ്‌: തങ്ങളേക്കാളുയരത്തിൽ നില്ക്കുന്ന ഒരുത്കൃഷ്ഠാശയത്തിനു വേണ്ടി ഇരുവരും പങ്കു വയ്ക്കുന്ന ദാഹം. പക്ഷേ അങ്ങനെയൊരു സ്നേഹം ആരറിയുന്നു? ആരതനുഭവിച്ചിരിക്കുന്നു? അതിനു കൃത്യമായ പേരാണ്‌- സൗഹൃദം.

(The Gay Science I,14)



പ്രേമവും പ്രകൃതിയും

നമ്മൾ ഒരു സ്ത്രീയെ പ്രേമിക്കുമ്പോൾ പ്രകൃതിയോടൊരു വിരോധം നമുക്കു താനേ വന്നു ചേരുകയാണ്‌; കാരണം, ഓരോ സ്ത്രീയ്ക്കും വിധേയയാവേണ്ടി വരുന്ന അരോചകമായ പ്രകൃതിപ്രതിഭാസങ്ങൾ നമുക്കപ്പോൾ ഓർമ്മ വരികയാണ്‌. അതിനെക്കുറിച്ചൊന്നും ചിന്തിക്കാതിരിക്കാനാണു നാം ഇഷ്ടപ്പെടുക. പക്ഷേ അത്തരം കാര്യങ്ങളിൽ ഒരിക്കൽ ഒന്നു സ്പർശിക്കേണ്ടി വന്നാൽ നമ്മുടെ ഹൃദയം ഒന്നു ചുളുങ്ങിക്കൂടും; അവജ്ഞയോടെ അത് പ്രകൃതിക്കു നേരെ ഒരു നോട്ടമെറിയും: നാം അപമാനിക്കപ്പെട്ടു എന്നു നമുക്കു തോന്നുന്നു; നമ്മുടെ സമ്പാദ്യങ്ങളിൽ പ്രകൃതി കൈ വച്ചു എന്നു നമുക്കു തോന്നുന്നു; അതും എത്രയും അശുദ്ധമായ കൈകൾ വച്ചും. ശരീരശാസ്ത്രത്തിനു നേരെ കണ്ണടച്ചുകൊണ്ട് നാം രഹസ്യത്തിൽ ഒരു തീരുമാനമെടുക്കുന്നു: “ആത്മാവും രൂപവുമെന്നതിൽ കവിഞ്ഞെന്തെങ്കിലുമാണ്‌ മനുഷ്യൻ എന്ന വസ്തുതയെക്കുറിച്ച് എനിക്കു കേൾക്കുകയേ വേണ്ട!” “തൊലിക്കടിയിലെ മനുഷ്യൻ” കമിതാക്കൾക്ക് ജുഗുപ്ത്സാവഹമായ ഒരു സത്വമാണ്‌, ദൈവത്തിനും പ്രണയത്തിനുമെതിരെയുള്ള നിന്ദയാണ്‌.

(The Gay Science II,59)



 പ്രേമം

പ്രേമത്തിന്റെ കാര്യം വരുമ്പോൾ സ്ത്രീകളനുഷ്ഠിക്കുന്ന വിഗ്രഹപൂജ അടിസ്ഥാനപരമായും, പ്രഥമമായും നിപുണമായൊരുപായമത്രെ; എങ്ങനെയെന്നാൽ പ്രേമത്തിന്റെ ആദർശവത്കരണത്തിലൂടെ അവർ സ്വന്തം ശക്തിയെ പെരുപ്പിച്ചുകാട്ടുകയാണ്‌, തങ്ങളെത്ര അഭികാമ്യരാണെന്ന് പുരുഷന്റെ കണ്ണുകൾക്കു മുന്നിൽ വരച്ചുകാട്ടുകയാണ്‌. പക്ഷേ നൂറ്റാണ്ടുകളായി അവർ പരിചയിച്ച ഈ പെരുപ്പിച്ചുകാട്ടലു കൊണ്ടെന്തുണ്ടായി എന്നു വച്ചാൽ, തങ്ങൾ വെച്ച കെണിയിൽ അവർ തന്നെ പെട്ടു എന്നതാണ്‌; ഏതു യുക്തി വച്ചിട്ടാണ്‌ പ്രേമത്തെ അത്രയും വില കൂട്ടിക്കാണിക്കാൻ തങ്ങൾ മുതിർന്നതെന്ന് അവർ മറക്കുകയും ചെയ്തു. ഇപ്പോൾ അവരാണ്‌ പുരുഷന്മാരെക്കാളേറെ കബളിപ്പിക്കപ്പെട്ടവർ; ഏതു സ്ത്രീയുടെയും ജീവിതത്തിൽ അനിവാര്യമെന്നപോലെ കടന്നുവരുന്ന നൈരാശ്യം ഹേതുവായി ഏറെത്തപിക്കുന്നതും അവർ തന്നെ. കബളിപ്പിക്കപ്പെടാനും നിരാശപ്പെടാണും വേണ്ടത്ര ഭാവന സ്വന്തമായിക്കിട്ടുന്നത്ര വരെ പോയിരിക്കുന്നുമവർ.

 പ്രേമിക്കാൻ സ്വയമനുവദിക്കൽ

കമിതാക്കൾക്കിടയിൽ ഒരാൾ പ്രേമിക്കുന്നയാളും, മറ്റേയാൾ പ്രേമത്തിനു പാത്രമാകുന്നയാളും എന്നതാണ്‌ പതിവെന്നിരിക്കെ, പ്രേമത്തിന്റെ ആകെത്തുക സ്ഥിരമായിരിക്കുമെന്നൊരു വിശ്വാസം ഉണ്ടായിവന്നിട്ടുണ്ട്: ഒരാൾ കൂടുതൽ പിടിച്ചുപറ്റിയാൽ അത്ര കുറച്ചേ മറ്റേയാൾക്കു ശേഷിക്കുന്നുള്ളുവെന്ന്. ചിലപ്പോൾ ഒരപവാദം പോലെ സംഭവിക്കാം, ദുരഭിമാനം ഇരുവരെയും ബോദ്ധ്യപ്പെടുത്തുകയാണ്‌, താനാണ്‌ സ്നേഹിക്കപ്പെടേണ്ടതെന്ന്; ഇരുവരുമങ്ങനെ സ്നേഹിക്കപ്പെടാൻ നിന്നുകൊടുക്കുകയാണ്‌. വിവാഹബന്ധങ്ങളിൽ പ്രത്യേകിച്ചും, പാതി വികടവും പാതി അസംബന്ധവുമായ രംഗങ്ങൾ ഇതു കൊണ്ടുണ്ടാവാറുണ്ട്.

വൈവാഹികാനന്ദം

ശീലിക്കുന്നതൊക്കെയും നമുക്കു ചുറ്റും മുറുകിവരുന്നൊരു ചിലന്തിവല വിരിയ്ക്കുകയാണു ചെയ്യുന്നത്. വലയിഴകൾ കെണികളായിരിക്കുന്നുവെന്നും, നടുവിൽ ചിലന്തിയെപ്പോലെ പെട്ടുകിടക്കുന്നതു നാം തന്നെയാണെന്നും, സ്വന്തം ചോര തന്നെ നാമൂറ്റിക്കുടിക്കണമെന്നും പിന്നെയാണു നാമറിയുക. അതുകൊണ്ടാണ്‌ ഒരു സ്വതന്ത്രാത്മാവ് ശീലങ്ങളെയും നിയമങ്ങളെയും, നിയതവും സ്ഥായിയുമായ സകലതിനെയും വെറുക്കുന്നത്; അതുകൊണ്ടു തന്നെയാണ്‌, തനിക്കു ചുറ്റുമുള്ള വലയിൽ നിന്ന് വേദന സഹിച്ചെങ്കിലും സ്വയം പറിച്ചെടുക്കാൻ അയാൾ പേർത്തും പേർത്തും ശ്രമിക്കുന്നതും; തത്ഫലമായി വലുതും ചെറുതുമായ അസംഖ്യം മുറിവുകൾ സഹിക്കേണ്ടിവന്നാൽപ്പോലും- ആ വലനാരുകൾ അയാൾ പറിച്ചെടുക്കേണ്ടത് തന്നിൽ നിന്നാണ്‌, തന്റെ ഉടലിൽ നിന്നാണ്‌, തന്റെയാത്മാവിൽ നിന്നാണ്‌. വെറുപ്പു കാണിച്ചിരുന്നിടത്ത് സ്നേഹം കാണിക്കാൻ അയാൾ പരിശീലിക്കണം, നേരേ തിരിച്ചും. അയാൾക്കസാധ്യമായിട്ടൊന്നുമില്ലെന്നു വേണമെങ്കിൽ പറയാം; താനൊരുകാലത്ത് കാരുണ്യം കൊണ്ടൊഴുക്കിയ പാടത്ത് വ്യാളിയുടെ പല്ലുകൾ വിതയ്ക്കാൻ പോലും.
ഇതിൽ നിന്നു നമുക്കു വിലയിരുത്താം വൈവാഹികാനന്ദത്തിനനുയോജ്യനാണോ അയാളെന്ന്.

സ്വർണ്ണത്തൊട്ടിൽ

തനിക്കു ചുറ്റുമുള്ള സ്ത്രീകളൊരുക്കിത്തരുന്ന മാതൃശുശ്രൂഷയും സംരക്ഷണവും കുടഞ്ഞുകളയാമെന്നൊരു തീരുമാനമെടുക്കാനായാൽ സ്വതന്ത്രാത്മാവായ ഒരാൾ ഒരു നെടുവീർപ്പിടുമെന്നതു തീർച്ച. അവരിത്ര ഉത്കണ്ഠയോടെ തടുത്തുനിർത്തിയിരുന്ന തണുത്ത കാറ്റൊന്നു കൊണ്ടതു കൊണ്ടെന്തു ചേതം വരാൻ? സ്വർണ്ണത്തൊട്ടിലിന്റെയും, തൂവൽ വിശറിയുടെയും, ബന്ധനവുമായി, ഒരു ശിശുവിനെപ്പോലെ പരിചരിക്കപ്പെടുകയും ലാളിക്കപ്പെടുകയുമാണു താനെന്നതിന്റെ നന്ദി കാണിക്കണം എന്ന ഞെരുക്കുന്ന വികാരവുമായി തട്ടിച്ചു നോക്കുമ്പോൾ നഷ്ടം, കോട്ടം, അപകടം, രോഗം, കടം, അല്ലെങ്കിൽ വിഡ്ഢിത്തം, അതൊന്നു കൂടിയാലും കുറഞ്ഞാലും എന്താവാൻ? ചുറ്റുമുള്ള സ്ത്രീകളുടെ മാതൃമനോഭാവം പകരുന്ന മുലപ്പാൽ അത്ര വേഗം പിത്തനീരായിത്തീരുന്നതും ഇതു കാരണം കൊണ്ടുതന്നെ.

ഒരു പുരുഷരോഗം

ആത്മനിന്ദ എന്ന പുരുഷരോഗത്തിനുള്ള ഒറ്റമൂലിയാണ്‌ ഒരു തന്റേടിസ്ത്രീയുടെ പ്രണയം.

സ്നേഹത്തിന്റെ ഒരു ഘടകം

സ്ത്രീകളുടെ ഏതുതരം സ്നേഹത്തിലുമുണ്ടാവും മാതൃസ്നേഹത്തിന്റെ ഒരംശം.

സ്നേഹിക്കലും കൈക്കലാക്കലും

സ്ത്രീകൾ പൊതുവേ പ്രധാനപ്പെട്ടൊരു വ്യക്തിയെ സ്നേഹിക്കുന്നത് അയാൾ തങ്ങളുടെ മാത്രമാകണമെന്നൊരു രീതിയിലാണ്‌. അയാളെയിട്ടു പൂട്ടി താക്കോലും കൊണ്ടവർ നടന്നേനെ, അന്യർക്കു മുന്നിൽ ഒരു വിശിഷ്ടവ്യക്തിയായി അയാളെ കൊണ്ടുനിർത്താൻ കൊതിയ്ക്കുന്ന പൊങ്ങച്ചം മറിച്ചൊരുപദേശം നല്കിയിരുന്നില്ലെങ്കിൽ.

പെൺകുട്ടികളുടെ സ്വപ്നങ്ങൾ

പരിചയക്കുറവുള്ള പെൺകുട്ടികൾ സ്വയമഭിമാനിക്കും, പുരുഷനെ സന്തുഷ്ടനാക്കുക എന്നത് തങ്ങളുടെ വരുതിയിലുള്ള കാര്യമാണെന്ന്; പിന്നെ അവർ പഠിക്കും, ഒരു പെണ്ണിനെ കിട്ടിയാൽ സന്തുഷ്ടനാകാനേയുള്ളു പുരുഷൻ എന്നു വിചാരിക്കുന്നത് അയാളെ അവജ്ഞയോടെ കാണുന്നതിനു തുല്യമാണെന്നും.
സന്തുഷ്ടനായ ഭർത്താവു മാത്രമായാൽപ്പോരാ പുരുഷൻ എന്നാണ്‌ സ്ത്രീകളുടെ പൊങ്ങച്ചം വാശി പിടിക്കുന്നത്.

പ്രതിയോഗികളില്ലാതെ

പുരുഷന്മാരുടെ ആത്മാവിനെ മറ്റെന്തെങ്കിലും കൈക്കലാക്കിയിട്ടുണ്ടോയെന്ന് സ്ത്രീകൾ അനായാസമായി കണ്ടുപിടിയ്ക്കും; തങ്ങളുടെ സ്നേഹത്തിന്‌ പ്രതിയോഗികളുണ്ടാവരുതവർക്ക്. അയാളുന്നം വയ്ക്കുന്ന ഉയരങ്ങളെ, അയാളുടെ രാഷ്ട്രീയോത്തരവാദിത്തങ്ങളെ, അയാളുടെ ശാസ്ത്രത്തെയും കലയെയും, അങ്ങനെ ചിലതയാൾക്കുണ്ടെങ്കിൽ, അവർ വെറുക്കും. അല്ലെങ്കിൽ അവ കാരണം അയാൾ പ്രശസ്തനായിരിക്കണം: അപ്പോൾ അവർ ആശിക്കും, അയാളുമായുള്ള ഒരു പ്രണയബന്ധം തങ്ങളെയും പ്രശസ്തരാക്കുമെന്ന്; അങ്ങനെ വരുമ്പോൾ അവർ അയാളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

വെള്ളെഴുത്തു പിടിച്ച അനുരാഗികൾ

പവര്‍ കൂടിയൊരു കണ്ണട മാത്രം മതിയായേനേ, പ്രണയത്തിൽപ്പെട്ടൊരു പുരുഷനെ രക്ഷപ്പെടുത്താൻ. ഇരുപതു കൊല്ലം കഴിഞ്ഞാൽ ഒരു മുഖമോ രൂപമോ ഏതുവിധമിരിക്കും എന്നു ഭാവന ചെയ്യാനുള്ള കഴിവ് ഒരാൾക്കുണ്ടെങ്കിൽ വലിയ സൊല്ലയൊന്നും കൂടാതെ അയാൾ ജിവിതം കടന്നുകൂടിയെന്നിരിക്കും.

സ്വതന്ത്രാത്മാക്കൾക്കൊരു പുസ്തകം’(1878)





അറിയാഡ്നേയുടെ വിലാപം

ആരെനിക്കു ചൂടു പകരും,
ആരിനിയുമെന്നെ സ്നേഹിക്കും?
ചൂടുള്ള കൈകൾ തരൂ!
ഹൃദയത്തിനു കനലു തരൂ!
കമിഴ്ന്നടിച്ചും കിടുങ്ങിവിറച്ചും
പാതി ചത്തവളെപ്പോലെ പാദങ്ങൾ മാത്രമൂഷ്മളമായും,
അദൃശ്യജ്വരങ്ങളാലുലഞ്ഞും
ഉറമഞ്ഞിന്റെ അമ്പിൻമുനകൾക്കു മുന്നിൽ വിറച്ചും,
ചിന്തകളേ, നിങ്ങൾക്കു വേട്ടമൃഗമായും!
പേരില്ലാത്തവനേ! മേലങ്കിയണിഞ്ഞവനേ!
മേഘം മറഞ്ഞ നായാടീ!
ഇരുട്ടിൽ നിന്നെന്നെത്തുറിച്ചു നോക്കുന്ന നിന്റെ കണ്ണുകൾ,
നിന്റെ മിന്നല്പിണറേറ്റു ഞാൻ കിടക്കുന്നു!
നിത്യപീഡകളാൽ വലഞ്ഞും
ഉടൽ പുളഞ്ഞും വളഞ്ഞും,
അതിക്രൂരനായ നായാടീ,
അജ്ഞാതദൈവമേ,
നിന്റെയമ്പേറ്റും...
ഇനിയുമാഴത്തിലെയ്യൂ!
ഒരിക്കൽക്കൂടി കഠാരയാഴ്ത്തൂ!
ഈ ഹൃദയത്തെത്തകർക്കൂ!
മുനയൊടിഞ്ഞ അമ്പുകൾ കൊണ്ടെന്തിനീ പീഡനം?
മനുഷ്യയാതനയോടുദാസീനരായ ദേവകളുടെ
മിന്നല്പിണർക്കണ്ണുകൾ കൊണ്ടിനിയുമിങ്ങനെ നോക്കാൻ
നിനക്കെങ്ങനെ കഴിയുന്നു?
കൊല്ലാൻ നിനക്കാഗ്രഹമില്ല,
പീഡിപ്പിക്കാൻ, പീഡിപ്പിക്കാൻ മാത്രം?
എന്തിനെന്നെപ്പീഡിപ്പിക്കുന്നു,
പക വയ്ക്കുന്ന ദൈവമേ?
ആഹാ!
പാതിരാത്രിയടുക്കുമ്പോൾ
നീ അടുത്തേക്കിഴഞ്ഞെത്തുന്നു!
നിനക്കെന്തു വേണം?
പറയൂ!
നീയെന്നെത്തള്ളിയിടുന്നു,
എന്റെ മേലമരുന്നു,
ഹാ, നീയെനിക്കത്രയടുത്തായിക്കഴിഞ്ഞു!
എന്റെ നിശ്വാസം നീ കാതോർക്കുന്നു,
ഒളിച്ചുനിന്നെന്റെ നെഞ്ചിടിപ്പു നീ കേൾക്കുന്നു,
എത്രയുമസൂയാലുവായവനേ!-
പോകൂ! പോകൂ!
ഈ കോണി എന്തിനു വേണ്ടി?
എന്റെ ഹൃദയത്തിലേക്കു ചാടിക്കയറാൻ,
എന്റെ ചിന്തകളുടെ നിലവറകളിലേക്കിറങ്ങിച്ചെല്ലാൻ?
ലജ്ജാഹീനൻ! അജ്ഞാതൻ! കള്ളൻ!
എന്താണു നിനക്കു കവരേണ്ടത്?
എന്താണു നിനക്കു കേൾക്കേണ്ടത്?
പീഡകാ!
ആരാച്ചാർ ദൈവമേ!
അതോ, ഞാനൊരു നായയാണോ,
നിന്റെ മുന്നിൽ കൊഞ്ചിക്കുഴയാൻ?
സ്നേഹവ്യഗ്രയായി, സമർപ്പിതയായി,
നിനക്കു മുന്നിൽ വാലാട്ടി നില്ക്കാൻ?
വെറുതേ!
പിന്നെയുമതാഴ്ന്നിറങ്ങുന്നു!
കനിവറ്റ തോട്ടി!
കരുണയറ്റ വേട്ടക്കാരാ,
നിനക്കു നായയല്ല,
വെറുമൊരു വേട്ടമൃഗമാണു ഞാൻ!
മേഘങ്ങൾക്കു പിന്നിലെ തസ്കരാ,
നിന്റെ ഏറ്റവുമുദ്ധതയായ തടവുകാരി!
അവസാനമായി ഞാൻ പറയുന്നു,
വായ തുറക്കൂ!
മിന്നല്പിണർ കൊണ്ടു മൂടുപടമണിഞ്ഞവനേ!
ആരെന്നറിയാത്തവനേ! പറയൂ!
കൊള്ളക്കാരാ,
എന്നിൽ നിന്നു നിനക്കെന്തു വേണം?
എന്ത്?
മോചനദ്രവ്യം?
എത്ര?
എത്ര വേണമെങ്കിലും ചോദിച്ചോളൂ-
എന്റെ ഔദ്ധത്യം ഉപദേശിക്കുന്നു!
കുറഞ്ഞ വാക്കുകളിൽ മതി-
എന്റെ ഔദ്ധത്യം പിന്നെയുമുപദേശിക്കുന്നു!
ആഹാ!
എന്നെ?- നിനക്കു വേണ്ടതെന്നെ?
എന്നെ- മൊത്തമായി?...
ഹാ, ഹാ!
വിഡ്ഢീ,
എന്നെപ്പീഡിപ്പിച്ചെന്റെ ഗർവം നീ തകർക്കുന്നു?
എനിക്കു സ്നേഹം തരൂ-
ഇപ്പോഴുമെനിക്കു ചൂടു തരുന്നവനാണോ?
ഇപ്പോഴുമെന്നെ സ്നേഹിക്കുന്നവനാണോ?
എനിക്കു ചൂടുള്ള കൈകൾ തരൂ,
ഹൃദയത്തിനു കനലു തരൂ,
തരൂ, എത്രയുമേകാകിനിയായ എനിക്ക്,
ഏഴട്ടിയിട്ട ഐസ് കട്ടകൾ
ശത്രുവിനെ മോഹിക്കാൻ,
സ്വന്തം ശത്രുവിനെപ്പോലും മോഹിക്കാൻ
പഠിപ്പിച്ച എനിക്ക്,
എനിക്കു തരൂ,
എത്രയും ക്രൂരനായ ശത്രൂ-
നിന്നെത്തന്നെ!...
പൊയ്ക്കഴിഞ്ഞു!
അവൻ ഒളിച്ചോടിക്കളഞ്ഞു!
എനിക്കാകെയുള്ള തോഴൻ,
കെങ്കേമനായ ശത്രു,
എന്റെ അജ്ഞാതൻ,
എന്റെ ആരാച്ചാർ ദൈവം!...
അരുത്!
തിരിച്ചുവരൂ!
നിന്റെ പീഡനങ്ങളൊക്കെയുമായി!
എന്റെ കണ്ണീരെല്ലാമൊഴുകുന്നതു നിന്നിലേക്ക്,
എന്റെ ഹൃദയത്തിൽ ശേഷിച്ച നാളമെരിയുന്നതു
നിനക്കായി.
ഹാ, മടങ്ങിവരൂ,
എന്റെ അജ്ഞാതദൈവമേ!
എന്റെ നോവേ!
എന്റെ അന്തിമാനന്ദമേ!...
*
ഒരു മിന്നൽ വീശുന്നു. ഡയോണീസസ് മരതകസൗന്ദര്യവുമായി ദൃശ്യനാവുന്നു.

ഡയോണീസസ്:

വിവേകിയാവൂ, അറിയാഡ്നേ!...
നിന്റെ കാതുകൾ ചെറുതല്ലേ;
നിന്റെ കാതുകൾ എന്റേതല്ലേ:
അതിലേക്കൊരു തുള്ളി അറിവിറ്റട്ടെ!-
തന്നെത്തന്നെ വെറുത്തതിൽ പിന്നെയല്ലേ,
തന്നെത്തന്നെ സ്നേഹിക്കാനാവൂ?
ഞാനാണു നിന്റെ ലാബ്‌രിന്ത്...

അറിയാഡ്നേ - വീഞ്ഞിന്റെ യവനദേവനായ ഡയോണീസസിന്റെ ഭാര്യ; ക്രീറ്റിലെ മീനോസ് രാജാവിന്റെ മകൾ; ലാബ്‌രിന്ത് എന്ന കുടിലദുർഗ്ഗത്തിൽ രാജാവ് സൂക്ഷിച്ചിരുന്ന മിനോട്ടാറിനെ വധിക്കാൻ തിസ്യൂസിനെ സഹായിച്ചു; തിസ്യൂസിന്റെ കപ്പലിൽ ക്രീറ്റിൽ നിന്നു രക്ഷപ്പെട്ടു; എന്നാൽ നാക്സോസ് എന്ന ദ്വീപിലെത്തിയപ്പോൾ ഉറങ്ങിപ്പോയ അറിയാഡ്നേയെ തിസ്യൂസ് അവിടെ ഉപേക്ഷിച്ചു. ഇവിടെ വച്ചാണ്‌ ഡയോണീസസ് അവളെ കണ്ടെത്തുന്നതും തന്റെ ഭാര്യയാക്കുന്നതും. നീറ്റ്ച്ച ഈ കവിത എഴുതുന്നത് 1883നും 88നും ഇടയിലാണ്‌. വാഗ്നറുടെ ഭാര്യയായ കോസിമയാണ്‌ അറിയാഡ്നേയെന്നും ഡയോണീസസ് നീറ്റ്ച്ച തന്നെയാണെന്നും ഒരു വ്യാഖ്യാനമുണ്ട്.

Thursday, July 23, 2015

മിലൻ കുന്ദേര - പ്രണയത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ



നിഷ്കാസിതന്റെ പ്രണയം

കാഫ്ക എഴുതിയിട്ടുള്ളതിൽ വച്ചേറ്റവും സുന്ദരമായ ലൈംഗികവര്‍ണ്ണന കാസിലിന്റെ മൂന്നാമത്തെ അദ്ധ്യായത്തിലാണ്‌: കെ.യും ഫ്രീഡയും തമ്മിലുള്ള വേഴ്ച. വെള്ളനിറവും വെള്ള മുടിയുമുള്ള, തീർത്തും അനാകർഷകയായ ഒരു ചെറിയ പെണ്ണിനെ കണ്ട് ഒരു മണിക്കൂറിനുള്ളിൽ അയാൾ ബാറിനു പിന്നിൽ “ബിയറു തളം കെട്ടിക്കിടക്കുന്നതും മറ്റഴുക്കുകൾ നിറഞ്ഞതുമായ തറയിൽ” അവളുമായി കെട്ടിമറിയുകയാണ്‌. അഴുക്ക്: ലൈംഗികതയിൽ നിന്ന്, അതിന്റെ സത്തയിൽ നിന്ന് അഭേദ്യമാണത്.
എന്നാൽ തൊട്ടു പിന്നാലെ, അതേ ഖണ്ഡികയിൽ തന്നെ, കാഫ്കയുടെ വാക്കുകൾ ലൈംഗികതയുടെ കവിത പകരുന്നു: “മണിക്കൂറുകൾ അവിടെ കടന്നുപോയി, ശ്വാസങ്ങളൊരുമിച്ചെടുക്കുന്ന മണിക്കൂറുകൾ, ഹൃദയങ്ങളൊരുമിച്ചു മിടിക്കുന്ന മണിക്കൂറുകൾ, തനിയ്ക്കു വഴി തെറ്റുന്നുവെന്നും ഒരന്യദേശത്ത് മുമ്പൊരാളും ചെല്ലാത്തത്ര ഉള്ളിലേക്കു കടന്നുചെല്ലുകയാണു താനെന്നുമുള്ള തോന്നൽ കെ.യെ പിരിയാതെ നിന്ന മണിക്കൂറുകൾ; വായുവിൽ പോലും സ്വദേശത്തിന്റെ ഒരംശമില്ലാത്ത ഒരപരിചിതദേശത്താണയാൾ; ആ അപരിചിതത്വം ശ്വാസം മുട്ടിക്കുന്നതാണെങ്കിലും അതിന്റെ മൂഢവിലോഭനങ്ങളിലേക്കു പിന്നെയുമെടുത്തുചാടുകയല്ലാതെ, പിന്നെയും വഴി തെറ്റുകയല്ലാതെ ഒന്നും ചെയ്യാനുമില്ല...“
സുരതത്തിന്റെ ദൈർഘ്യം അപരിചിതത്വത്തിന്റെ ആകാശത്തിനു ചുവടെയുള്ള നടത്തയുടെ രൂപകമായി മാറുകയാണിവിടെ. എന്നാൽ ആ നടത്തം വൈരൂപ്യവുമല്ല; മറിച്ച്, അതു നമ്മെ ആകർഷിക്കുകയാണ്‌, പിന്നെയുമുള്ളിലേക്കു ചെല്ലാൻ നമ്മെ ക്ഷണിക്കുകയാണ്‌, നമ്മെ ലഹരി പിടിപ്പിക്കുകയാണ്‌: ഇതു സൗന്ദര്യമാണ്‌.
ചില വരികൾക്കു ശേഷം: ”ഫ്രീഡയെ കൈകളിലൊതുക്കി നില്ക്കുമ്പോൾ അയാൾ ഏറെ സന്തോഷത്തിലായിരുന്നു, ഏറെ ഉത്കണ്ഠയിലുമായിരുന്നു; എന്തെന്നാൽ ഫ്രീഡ തന്നെ വിട്ടുപോയാൽ തനിക്കുള്ളതൊക്കെ വിട്ടുപോകുമെന്ന് അയാൾക്കു തോന്നിപ്പോയി.“ എങ്കിൽ ഇതു പ്രണയമാണോ? തീർച്ചയായുമല്ല, പ്രണയമല്ല. നിഷ്കാസിതനായ, സ്വന്തമായിട്ടുള്ളതെല്ലാം കവർന്നെടുക്കപ്പെട്ട ഒരാൾക്കു പിന്നെ, ആരെന്നു തനിക്കറിയാത്ത, ബിയറു തളം കെട്ടിയ തറയിൽ കിടന്നു താൻ കെട്ടിപ്പിടിച്ച ഒരു കൊച്ചുപെണ്ണ്‌ ഒരു പ്രപഞ്ചമാകെത്തന്നെയാവുന്നു- അതിൽ പ്രണയത്തിനു കാര്യമില്ല.
(Testaments Betrayed)

തള്ളവിരൽ പരീക്ഷ

പിറന്ന ഉടനേ കുഞ്ഞ് അമ്മയുടെ മുല കുടിക്കാൻ തുടങ്ങുന്നു. അമ്മ മുല വിലക്കിക്കഴിഞ്ഞാൽ അത് തള്ളവിരൽ കുടിക്കാനും തുടങ്ങുന്നു.
റൂബെൻസ്* ഒരിക്കൽ ഒരു സ്ത്രീയോടു ചോദിച്ചു: നിന്റെ മകൻ വിരൽ കുടിക്കുന്നതു നീ വിലക്കാത്തതെന്താ? അവനിപ്പോൾ പത്തു വയസ്സെങ്കിലും ആയിക്കാണില്ലേ! അവർക്കു കോപമായി: അവനോടു വിരലു കുടിക്കരുതെന്നു പറയാനോ? അമ്മയുടെ മുലയുമായുള്ള ബന്ധം അവൻ ദീർഘിപ്പിച്ചു കൊണ്ടുപോകുന്നതിങ്ങനെയാണ്‌. അവനു മാനസികാഘാതമുണ്ടാക്കണമെന്നാണോ നിങ്ങൾ പറയുന്നത്?
അങ്ങനെ കുട്ടി പതിമൂന്നു വയസ്സു വരെ വിരലു കുടിക്കുന്നു, അതു കഴിഞ്ഞാൽ വിരലിനു പകരം അവൻ നേരേ സിഗററ്റു കുടിച്ചു തുടങ്ങുന്നു.
പിന്നീടൊരിക്കൽ, തന്റെ സന്തതിയുടെ വിരലു കുടിക്കാനുള്ള അവകാശത്തെ പ്രതിരോധിച്ച ആ അമ്മയുമായി ലൈംഗികവേഴ്ചയിലേർപ്പെടുമ്പോൾ റൂബെൻസ് തന്റെ തള്ളവിരൽ അവരുടെ ചുണ്ടുകൾക്കിടയിൽ വച്ചുകൊടുത്തു. അവർ ഇരു വശത്തേക്കും തല ഇളക്കിക്കൊണ്ട് അതിൽ നക്കാൻ തുടങ്ങി. കണ്ണുകളടച്ചുകൊണ്ട് അവർ സ്വപ്നം കാണുകയായിരുന്നു, രണ്ടു പുരുഷന്മാർ താനുമായി വേഴ്ച നടത്തുകയാണെന്ന്.
ആ നിസ്സാരസംഭവം റൂബെൻസിന്‌ ഒരു നിർണ്ണായകമുഹൂർത്തമായിരുന്നു; കാരണം സ്ത്രീകളെ പരീക്ഷിക്കുന്നതിനുള്ള ഒരുപായമാണ്‌ അദ്ദേഹത്തിനതിൽ നിന്നു കിട്ടിയത്: മൈഥുനത്തിനിടയിൽ തന്റെ തള്ളവിരൽ അവരുടെ ചുണ്ടുകൾക്കിടയിൽ തിരുകിയിട്ട് അദ്ദേഹം അവരുടെ പ്രതികരണം ശ്രദ്ധിക്കും. അതു നക്കുന്നവർ സംഘരതിയിൽ താല്പര്യമുള്ളവരാണെന്നുറപ്പിക്കാം. മറിച്ച്, അതിനോടുദാസീനരാണവരെങ്കിൽ വികൃതാനന്ദങ്ങൾ അവർക്കു പറഞ്ഞിട്ടുള്ളതല്ലെന്നും തീർച്ചയാക്കാം.
ഈ ‘തള്ളവിരൽ പരീക്ഷയിൽ’ കൂട്ടരതിയുടെ പ്രവണതയുള്ളതായി വെളിപ്പെട്ട ഒരു സ്ത്രീയ്ക്ക് അദ്ദേഹത്തോട് ശരിക്കും സ്നേഹമുണ്ടായിരുന്നു. സുരതത്തിനു ശേഷം അവർ റൂബെൻസിന്റെ തള്ളവിരൽ പിടിച്ച് അതിൽ ചുംബിച്ചു. അതിനർത്ഥം ഇതായിരുന്നു: ഈ തള്ളവിരൽ ഇനി പഴയതു പോലെ തള്ളവിരലാവട്ടെ; ആ വിചിത്രഭാവനകൾക്കെല്ലാം ശേഷം ഇപ്പോൾ നാം രണ്ടു പേർ മാത്രമായതിൽ എനിക്കു സന്തോഷം തോന്നുന്നു.
--------------------------------------------------------------------------
*റൂബെൻസ് (1577-1640)- ഫ്ളെമിഷ് ചിത്രകാരൻ
(Immortality)


ദാലിയുടെ മുയല്‍ 

പ്രശസ്ത ചിത്രകാരനായ സാൽവദോർ ദാലിയും ഭാര്യ ഗാലായും വാർദ്ധക്യത്തിൽ ഒരു മുയലിനെ ഓമനിച്ചു വളർത്തിയിരുന്നു. തങ്ങളുടെ കൂടെയാണ്‌ അവരതിനെ വളർത്തിയത്, അവർ എവിടെ പോയാലും അതു കൂടെ ചെല്ലും; അവർക്കതിനെ വളരെ കാര്യവുമായിരുന്നു. ഒരിക്കൽ, ഒരു ദീർഘയാത്രയ്ക്കു തയാറെടുക്കുമ്പോൾ, മുയലിനെ എന്തു ചെയ്യുമെന്ന് അവർ രാത്രി വളരെ വൈകും വരെ ഇരുന്നു ചർച്ച ചെയ്തു. അതിനെ കൂടെ കൊണ്ടുപോകുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്‌; അത്ര തന്നെ ബുദ്ധിമുട്ടാണ്‌, അതിനെ നോക്കാൻ മറ്റാരെയെങ്കിലും ഏല്പിക്കുന്നതും; കാരണം, പരിചയമില്ലാത്തവരെ കണ്ടാൽ മുയൽ സമ്മർദ്ദത്തിലാവും. അടുത്ത ദിവസം ഗാലാ ഉച്ചഭക്ഷണം തയാറാക്കി; ദാലി ആ ഒന്നാന്തരം ഭക്ഷണം രസിച്ചു കഴിക്കുകയും ചെയ്തു; അപ്പോഴാണ്‌ അദ്ദേഹം അറിയുന്നത് താൻ കഴിക്കുന്നത് മുയലിറച്ചിയാണെന്ന്. അദ്ദേഹം മേശയ്ക്കടുത്തു നിന്നെഴുന്നേറ്റ് കുളിമുറിയിലേക്കോടി താൻ ഓമനിച്ചു വളർത്തിയ ആ ജന്തുവിനെ, തന്റെ ക്ഷയകാലത്തെ വിശ്വസ്തസ്നേഹിതനെ ഛർദ്ദിച്ചുകളഞ്ഞു. നേരേ മറിച്ച് ഗാലാ നല്ല സന്തോഷത്തിലായിരുന്നു: താൻ സ്നേഹിച്ച ഒരുവൻ തന്റെ കുടലിലേക്കു കടന്നിരിക്കുന്നുവല്ലോ; അതിനെ ലാളിച്ചും കൊണ്ടവൻ തന്റെ കാമുകിയുടെ ഉടലാവുകയാണല്ലോ. അവരെ സംബന്ധിച്ചിടത്തോളം കമിതാവിനെ ഭക്ഷണമാക്കുക എന്നതിനേക്കാൾ പൂർണ്ണമായ ഒരു നിർവഹണം പ്രണയത്തിനുണ്ടാവുക വയ്യ. ഉടലുകളുടെ ആ വിലയനത്തോടു താരതമ്യം ചെയ്യുമ്പോൾ ലൈംഗികവേഴ്ച പരിഹാസ്യമായ ഒരിക്കിളിപ്പെടുത്തലായേ അവർക്കു തോന്നിയുള്ളു.
(Immortality)

പ്രണയത്തിന്റെ മുഖം

ഒരു പെൺകുട്ടിയുടെ ഉടലിനേക്കാൾ അവളുടെ ശിരസ്സാണ്‌ യാരോമിലിനു കൂടുതൽ കാര്യമായി തോന്നിയത്. സ്ത്രീശരീരത്തെക്കുറിച്ച് അവനു കൂടുതലായിട്ടൊന്നും അറിയില്ലായിരുന്നു (സുന്ദരമായ കാലുകൾ എന്തു പോലിരിക്കാൻ? നിതംബത്തിന്റെ ഭംഗി നിങ്ങൾ എങ്ങനെയാണു കണക്കാക്കുക?); അതേ സമയം ഒരു മുഖത്തെക്കുറിച്ച് അഭിപ്രായം പറയാൻ തനിക്കു കഴിയുമെന്ന് അവനു വിശ്വാസമുണ്ടായിരുന്നു; അവന്റെ കണ്ണിൽ ഒരു സ്ത്രീ സുന്ദരിയാണോ അല്ലയോ എന്നു നിശ്ചയിച്ചത് മുഖം മാത്രമാണ്‌.
ശാരീരികസൗന്ദര്യത്തിൽ യാരോമിലിനു താല്പര്യമില്ലായിരുന്നു എന്നു നാം സൂചിപ്പിക്കുന്നില്ല. ഒരു പെൺകുട്ടിയുടെ നഗ്നത മനസ്സിൽ കാണുന്നതു തന്നെ അവന്റെ തല ചുറ്റിച്ചിരുന്നു. എന്നാൽ ഈ സൂക്ഷ്മമായ വ്യത്യാസം നാം ശ്രദ്ധിക്കേണ്ടതുണ്ട്.
ഒരു സ്ത്രൈണദേഹത്തിന്റെ നഗ്നതയ്ക്കല്ല അവൻ ദാഹിച്ചത്; അവൻ ദാഹിച്ചത് ദേഹത്തിന്റെ നഗ്നത ദീപ്തമാക്കിയ ഒരു സ്ത്രൈണമുഖത്തിനായിരുന്നു.
അവൻ ദാഹിച്ചത് ഒരു പെൺകുട്ടിയുടെ ദേഹം സ്വന്തമാക്കാനല്ല; അവൻ ദാഹിച്ചത് തന്റെ പ്രണയത്തിനു തെളിവായി സ്വന്തം ദേഹം കാഴ്ച വയ്ക്കുന്ന ഒരു പെൺകുട്ടിയുടെ മുഖത്തിനായിരുന്നു.
ഉടൽ അവന്റെ അനുഭവസീമകൾക്കപ്പുറത്തായിരുന്നു; അക്കാരണം കൊണ്ടു തന്നെ എണ്ണമറ്റ കവിതകൾക്കതു പ്രമേയവുമായി. അക്കാലഘട്ടത്തിലെ അവന്റെ കവിതകളിൽ “ഗർഭപാത്രം” എന്ന പദം എത്ര തവണ കടന്നുവന്നിട്ടില്ല? പക്ഷേ കവിതയുടെ ഇന്ദ്രജാലത്തിലൂടെ (അനുഭവരാഹിത്യത്തിന്റെ ഇന്ദ്രജാലത്തിലൂടെ) മൈഥുനത്തിന്റെയും ജനനത്തിന്റെയും ആ അവയവത്തെ അവൻ വിചിത്രസ്വപ്നങ്ങളുടെ വിലോലകല്പനയായി രൂപാന്തരപ്പെടുത്തി.
ഒരു കവിതയിൽ അവനെഴുതി, ഒരു പെൺകുട്ടിയുടെ ഉടൽമദ്ധ്യത്തിൽ ചെറിയൊരു ഘടികാരമിരുന്നു മിടിക്കുന്നുണ്ടെന്ന്.
അദൃശ്യജീവികളുടെ താവളമാണ്‌ സ്ത്രീയുടെ ജനനേന്ദ്രിയമെന്ന് മറ്റൊരു വരിയിൽ അവൻ ഭാവന ചെയ്തു.
ഇനിയൊരിക്കൽ അവനെ ആവേശിച്ചത് വലയം എന്ന ബിംബമായിരുന്നു; ഒരു സുഷിരത്തിലൂടെ അന്തമില്ലാതെ വീണുകൊണ്ടിരിക്കുന്ന ഒരു ഗോട്ടിയായി അവൻ തന്നെ കണ്ടു; ഒടുവിലവൻ അവളുടെ ഉടലിലൂടെ നിരന്തരവും കേവലവുമായ ഒരു പതനമാവുകയാണ്‌.
മറ്റൊരു കവിതയിൽ ഒരു പെൺകുട്ടിയുടെ കാലുകൾ ഒരുമിച്ചൊഴുകുന്ന രണ്ടു പുഴകളാവുന്നു; അവയുടെ സംഗമസ്ഥാനത്ത് താൻ കണ്ടുവെന്നു സങ്കല്പിച്ച നിഗൂഢപർവതത്തിന്‌ ബൈബിൾ ധ്വനികളുള്ള ഹെരെബ് മല എന്ന് അവൻ പേരിട്ടു.
വേറൊരു കവിത ഒരു ഭൂപ്രദേശത്തു കൂടെ സൈക്കിളോടിച്ചുപോകുന്ന ഒരു വെലോസിപീഡ് *(ആ വാക്കവന്‌ അസ്തമയം എന്ന വാക്കു പോലെ സുന്ദരമായിത്തോന്നി) സഞ്ചാരിയുടെ പരിക്ഷീണമായ ദീർഘയാത്രകളെക്കുറിച്ചായിരുന്നു; ആ ഭൂപ്രദേശം ഒരു പെൺകുട്ടിയുടെ ഉടലായിരുന്നു, താൻ തളർന്നുകിടന്നുറങ്ങാൻ മോഹിച്ച ആ വൈക്കോൽക്കൂനകൾ അവളുടെ മുലകളായിരുന്നു.
എത്ര വശ്യതയാർന്നതായിരുന്നു അതൊക്കെ-ഒരു സ്ത്രീയുടെ ഉടലിലൂടെയുള്ള ആ യാത്ര- അദൃശ്യവും അജ്ഞാതവും അയഥാർത്ഥവുമായ ഒരുടൽ, ഒരു കളങ്കവുമില്ലാത്ത, ന്യൂനതകളോ രോഗങ്ങളോ ഇല്ലാത്ത, തികച്ചും ഭാവനാജന്യമായ ഒരുടൽ-ഓടിക്കളിക്കാൻ പ്രശാന്തമായൊരു ഗ്രാമീണദൃശ്യം!
കുട്ടികൾക്കു യക്ഷിക്കഥകൾ പറഞ്ഞുകൊടുക്കുന്ന അതേ സ്വരത്തിൽ ഗർഭപാത്രങ്ങളെയും മുലകളെയും കുറിച്ചെഴുതുക കേമമായിരുന്നു .അതെ, ആർദ്രതയുടെ ലോകത്താണ്‌ യാരോമിൽ ജീവിച്ചിരുന്നത്, കൃത്രിമബാല്യത്തിന്റെ ലോകത്ത്. കൃത്രിമം എന്നു നാം പറയുന്നത് യഥാർത്ഥബാല്യം ഒരു പറുദീസയുമല്ലാത്തതു കൊണ്ടാണ്‌, വിശേഷിച്ചൊരാർദ്രതയും അതിൽ ഇല്ലാത്തതു കൊണ്ടാണ്‌.
ജിവിതം ഒരാളെ ഓർക്കാപ്പുറത്തൊരു തൊഴി കൊടുത്ത് പ്രായപൂർത്തിയുടെ വാതില്പടിയിലേക്കു തള്ളിവിടുമ്പോഴാണ്‌ ആർദ്രത ജന്മമെടുക്കുന്നത്. കുട്ടിയായിരുന്നപ്പോൾ താനനുഭവിക്കാതെപോയ ബാല്യത്തിന്റെ ഗുണങ്ങൾ അയാളപ്പോൾ ഉത്കണ്ഠയോടെ തിരിച്ചറിയുകയാണ്‌.
ആർദ്രത പക്വതയോടുള്ള ഭയമാണ്‌.
അന്യോന്യം കുട്ടികളോടെന്നപോലെ പെരുമാറാമെന്നു സഖ്യം ചെയ്തുകൊണ്ട് കൃത്രിമമായി ഇടുങ്ങിയ ഒരിടം സൃഷ്ടിക്കാനുള്ള നമ്മുടെ ശ്രമമാണത്.
ആർദ്രത പ്രണയത്തിന്റെ ശാരീരികഫലങ്ങളോടുള്ള ഭയം കൂടിയാണ്‌. പക്വതയുടെ മണ്ഡ്ലത്തിൽ നിന്നു പ്രണയത്തെ പുറത്തെടുക്കാനും (പ്രണയം അവിടെ കടമയാണ്‌, ചതിക്കുഴികൾ നിറഞ്ഞതാണ്‌, മാംസനിബദ്ധമാണ്‌, ഉത്തരവാദിത്തമാണ്‌)സ്ത്രീയെ ശിശുവായി കാണാനുമുള്ള ശ്രമമാണ്‌.
ആഹ്ളാദത്തോടെ തുടിക്കുന്ന ഹൃദയമാണവളുടെ നാവ്, ഒരു കവിതയിൽ അവൻ എഴുതി. അവളുടെ നാവ്, അവളുടെ കുഞ്ഞുവിരൽ, മുലകൾ, നാഭി ഒക്കെ അശ്രാവ്യശബ്ദങ്ങളിൽ പരസ്പരം സംസാരിക്കുന്ന ഒറ്റയൊറ്റ ജീവികളാണെന്ന് അവനു തോന്നി. അങ്ങനെയുള്ള ആയിരക്കണക്കിനു ജീവികൾ ഉൾക്കൊള്ളുന്നതാണ്‌ സ്ത്രീശരീരമെന്നും ഉടലിനെ സ്നേഹിക്കുക എന്നാൽ ആ ബഹുലതയ്ക്കു കാതു കൊടുക്കുകയും അവളുടെ ഇരുമുലകൾ നിഗൂഢസംജ്ഞകളാൽ മന്ത്രിക്കുന്നതു കേൾക്കുകയാണെന്നും അവനു തോന്നി.
*വെലോസിപീഡ് - സൈക്കിളിന്റെ ആദ്യകാലരൂപം
(Life is Elsewhere)

Tuesday, July 21, 2015

ബ്ളെയ്സെ സെൻഡ്രാ - ദ്വീപുകൾ


ദ്വീപുകൾ
ദ്വീപുകൾ
ദ്വീപുകൾ
നാമൊരിക്കലും കരയടുക്കാത്ത ദ്വീപുകൾ
നമ്മുടെ പാദങ്ങളൊരിക്കലും മണ്ണു തൊടാത്ത ദ്വീപുകൾ
പച്ച തഴച്ച ദ്വീപുകൾ
പുള്ളിപ്പുലികളെപ്പോലെ പതുങ്ങുന്ന ദ്വീപുകൾ
നാവെടുക്കാത്ത ദ്വീപുകൾ
അനക്കമറ്റ ദ്വീപുകൾ
ഓർമ്മ മായാത്ത, പേരു വീഴാത്ത ദ്വീപുകൾ
കപ്പൽത്തട്ടിൽ ഞാനെന്റെ ചെരുപ്പുകളൂരിയെറിയുന്നു
എന്തെന്നാൽ, എന്തെന്നാൽ 
നിങ്ങളിലേക്കെത്താൻ ഞാനത്ര മോഹിക്കുന്നു


Blaise Cendrars(1887-1961) - സ്വിറ്റ്സർലന്റിൽ ജനിച്ച ഫ്രഞ്ചു കവി. ഒന്നാം ലോകമഹായുദ്ധത്തിൽ ഒരു കൈ നഷ്ടപ്പെട്ടു. നിത്യസഞ്ചാരിയായിരുന്നു. ആത്മകഥാപരമായ നോവലുകൾ എഴുതി. ക്യൂബിസ്റ്റുകളും സറിയലിസ്റ്റുകളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നു.

ബോദ്‌ലേർ - പ്രണയം എന്ന തെറ്റിദ്ധാരണ



പ്രണയത്തിനാഗ്രഹം തന്നിൽ നിന്നു പുറത്തു വരാൻ, കീഴടക്കിയവൻ കീഴടങ്ങിയവന്റെ ഭാഗമാകുന്നതുപോലെ തന്റെ ഇരയുടെ ഭാഗമാവാൻ, എന്നാലതേ സമയം കീഴടക്കിയവന്റെ അവകാശങ്ങൾ വിട്ടുകൊടുക്കാതിരിക്കാനും.
*
പീഡനമേല്പിക്കുന്നതുമായി, ശസ്ത്രക്രിയ നടത്തുന്നതുമായി പ്രണയത്തിനു വലിയ സാമ്യമുണ്ട്. തീവ്രാനുരാഗികളും അന്യോന്യദാഹം കൊണ്ടു നിറഞ്ഞവരുമാണിരുവരുമെങ്കിലും കമിതാക്കളിൽ ഒരാൾക്ക് എപ്പോഴും  ചൂടല്പം കുറവായിരിക്കും, ഒരാൾ മറ്റേയാളെക്കാൾ ആത്മനിയന്ത്രണമുള്ളയാളായിരിക്കും. അയാളോ അവളോ ആയിരിക്കും പീഡകൻ, അല്ലെങ്കിൽ സർജ്ജൻ.  ആ നെടുവീർപ്പുകൾ നിങ്ങൾ കേൾക്കുന്നില്ലേ-ലജ്ജാവഹമായൊരു ദുരന്തനാടകത്തിന്റെ നാന്ദികൾ- ആ രോദനങ്ങൾ, ആ ആക്രന്ദനങ്ങൾ, ആ കുറുകുന്ന കിതപ്പുകൾ? ആരവ ഉച്ചരിച്ചിട്ടില്ല, ആരിൽ നിന്നവ തടുത്താലും നില്ക്കാതെ പൊട്ടിപ്പുറപ്പെട്ടിട്ടില്ല? ഇതിലും ഭീകരമായ കാഴ്ചകൾ വിദഗ്ധരായ പീഡകർ നടത്തുന്ന മറ്റേതു മതദ്രോഹവിചാരണയിൽ നിങ്ങൾ കണ്ടെത്താൻ? സ്വപ്നാടകരുടേതു പോലെ മുകളിലേക്കുയർന്ന ആ കൃഷ്ണമണികൾ, ഷോക്കേല്പിക്കുമ്പോഴെന്നപോലെ പേശികൾ പിടയുകയും വലിയുകയും ചെയ്യുന്ന ആ കൈകാലുകൾ- അത്രയും ഭീതിദവും വിചിത്രവുമായ പ്രതിഭാസങ്ങൾ ഏതറ്റമെത്തിയ ലഹരിയിലും ഉന്മാദത്തിലും കറുപ്പുതീറ്റയിലും നിന്നു നിങ്ങൾക്കു കിട്ടാൻ പോകുന്നില്ല. നക്ഷത്രങ്ങളെ പ്രതിഫലിപ്പിക്കാൻ രൂപപ്പെടുത്തിയതെന്ന് ഓവിഡ് വിശ്വസിച്ച മനുഷ്യമുഖം മരണസദൃശമായ ഒരു വിശ്രാന്തിയിലേക്കു വീണുകൊണ്ടിവിടെ സംസാരിക്കുന്നത് ഭ്രാന്തമായൊരു രൗദ്രതയെക്കുറിച്ചു മാത്രമാണ്‌. ഈ ജനുസ്സിൽ പെട്ട ജീർണ്ണതയെ ‘നിർവൃതി’ എന്ന പദം ഉപയോഗിച്ചു വിശേഷിപ്പിക്കുന്നത് ദൈവദോഷം തന്നെയാണെന്നു ഞാൻ പറയും.

ഇരുകക്ഷികളിൽ ഒരാൾ സ്വന്തം അവകാശങ്ങൾ തീറെഴുതിക്കൊടുക്കേണ്ടി വരുന്ന ഭീകരമായ വ്യവഹാരം!

ഞാൻ കേട്ടതു ശരിയാണെങ്കിൽ, പണ്ടാരോ ചോദിച്ചിരുന്നു, പ്രണയത്തിൽ ഏറ്റവും വലിയ ആനന്ദമേതാണെന്ന്. ആരോ അതിനും മറുപടിയും പറഞ്ഞു: സ്വീകരിക്കുക എന്നത്; മറ്റാരോ പറഞ്ഞു: സ്വയം സമർപ്പിക്കുക എന്നത്. ഒന്നാമൻ പറഞ്ഞു: ആത്മാഭിമാനത്തിന്റെ ആനന്ദം; അപ്പോൾ രണ്ടാമൻ: എളിമയുടെ ഐന്ദ്രിയാനന്ദം. ‘ക്രിസ്ത്വനുകരണ’ത്തിന്റെ ഭാഷയിലായിരുന്നു ആ പന്നികളുടെയെല്ലാം സംസാരം.എല്ലാറ്റിനും ഒടുവിൽ നാണം കെട്ട ഒരു യുട്ടോപ്പിയന്റെ ദൃഢപ്രസ്താവമുണ്ടായി: രാഷ്ട്രത്തിനു വേണ്ടി പൗരന്മാരെ ജനിപ്പിക്കുക എന്നതാണ്‌ പ്രണയത്തിലെ ഏറ്റവും വലിയ ആനന്ദം. എനിക്കു തോന്നുന്നതു പറയട്ടെ: പ്രണയത്തിൽ പ്രഥമവും പ്രധാനവുമായി ഒരാനന്ദമേയുള്ളു- അറിഞ്ഞുകൊണ്ടു പാപം ചെയ്യുന്നതിന്റെ ആനന്ദം. പാപത്തിലേ ഐന്ദ്രിയാനന്ദമുള്ളൂ എന്ന് ജനനം മുതല്ക്കേ ആണിനും പെണ്ണിനും അറിയുകയും ചെയ്യാം.
*

നമുക്കപരിചിതരായിരിക്കുന്നിടത്തോളം കാലമേ സ്ത്രീകളെ നാം പ്രേമിക്കുന്നുള്ളു.
*

ഒരാൾ ഭാര്യയേയും കൂട്ടി പിസ്റ്റൾ ഷൂട്ടിങ്ങിനു പോകുന്നു. ഒരു ബൊമ്മയെ ഉന്നം വച്ചുകൊണ്ട് അയാൾ ഭാര്യയോടു പറയുന്നു: “അതു നീയാണെന്നു ഞാൻ സങ്കല്പിക്കാൻ പോവുകയാണ്‌.” കണ്ണടച്ചുകൊണ്ട് അയാൾ നിറയൊഴിക്കുന്നു; ബൊമ്മ ചിതറിത്തെറിക്കുന്നു. എന്നിട്ടയാൾ തന്റെ ഭാര്യയുടെ കൈ പിടിച്ചു ചുംബിച്ചുകൊണ്ടു പറയുകയാണ്‌, “എന്റെ ദേവതേ, എന്റെ വൈദഗ്ധ്യത്തിനു നിനക്കു ഞാൻ നന്ദി പറയട്ടെ!”
*

മറ്റേതു മനുഷ്യവ്യവഹാരത്തിലുമെന്ന പോലെ പ്രണയത്തിലും ഒരു തെറ്റിദ്ധാരണയുടെ ഫലമായിട്ടേ തൃപ്തികരമായ ഒരു ബന്ധം ഉണ്ടാകുന്നുള്ളു. ഈ തെറ്റിദ്ധാരണയാണ്‌ ആനന്ദമാകുന്നത്. ഒരുത്തൻ വിളിച്ചുകൂവുന്നു: ഓ, എന്റെ മാലാഖേ. പെണ്ണ്‌ കുറുകുന്നു: അമ്മേ! അമ്മേ! ഈ രണ്ടു കൊഞ്ഞകൾ കരുതുന്നതോ, തങ്ങളുടെ മനസ്സുകൾ ഒന്നാണെന്നും. അതേ സമയം അവർക്കിടയിലെ ഗർത്തം നികരാതെ കിടക്കുകയും ചെയ്യുന്നു.

(ബോദ്‌ലേറുടെ ഡയറിക്കുറിപ്പുകളിൽ നിന്ന്)



Sunday, July 19, 2015

കീര്‍ക്കെഗോറിന്റെ പ്രണയം



അസ്തിത്വവാദത്തിന്റെ പിതാവായി അറിയപ്പെടുന്ന ഡാനിഷ് തത്ത്വചിന്തകനും ദൈവശാസ്ത്രജ്ഞനുമായ സോറെൻ കീർക്കെഗോറിന്റെ ജീവിതത്തെ നിർണ്ണായകമായി സ്വാധീനിച്ച ഒരു സംഭവമാണ്‌ റെഗിനെ ഓൾസെനുമായുള്ള ബന്ധം. 1837ൽ ആദ്യമായി പരസ്പരം കാണുമ്പോൾത്തന്നെ അവർ പ്രണയബദ്ധരായി. 1840 സെപ്തംബറിൽ കീർക്കെഗോർ വിവാഹാഭ്യർത്ഥന നടത്തുമ്പോൾ അതു സ്വീകരിക്കാൻ അവർക്കു വിസമ്മതമുണ്ടായില്ല. പക്ഷേ അധികം വൈകാതെ അദ്ദേഹത്തിനു സംശയങ്ങളായി; ഒരു കൊല്ലത്തിനുള്ളിൽ അദ്ദേഹം തന്റെ തീരുമാനത്തിൽ നിന്നു പിന്മാറുകയും ചെയ്തു. ആ പിന്മാറ്റത്തിനു പിന്നിലുള്ള കാരണമെന്തെന്ന് ആരും ഇനിയും കണ്ടെത്തിക്കഴിഞ്ഞിട്ടില്ല. പിതാവിനെപ്പോലെ കീർക്കെഗോറും വിഷാദത്തിനടിമയായിരുന്നു. പിതൃശാപമേറ്റ താൻ വിവാഹത്തിനർഹനല്ലെന്ന് അദ്ദേഹം കരുതിയിട്ടുണ്ടാവാം. എന്നാൽ അവർ തമ്മിലുള്ള പ്രേമം ഉത്കടമായിരുന്നുവെന്നതും റെഗിനെ പിന്നീട് യൊഹാൻ ഫ്രെഡെറിക് ഷ്ളെഗെലിനെ വിവാഹം ചെയ്തതിനു ശേഷവും അതിന്റെ തീവ്രതയ്ക്കു കുറവു വന്നിരുന്നില്ലെന്നതും സത്യമാണ്‌. ഇരുവരും കോപ്പെൻഹേഗനിൽ തന്നെയായിരുന്നു താമസമെങ്കിലും തെരുവുകളിൽ വച്ചു സാന്ദർഭികമായി കണ്ടുമുട്ടുന്നതിൽ ഒതുങ്ങിനിന്നു അവരുടെ പിന്നീടുള്ള ബന്ധം. അവരോടു സംസാരിക്കാൻ അദ്ദേഹം ഒരിക്കൽ ഷ്ളെഗെലിനോടു സമ്മതം ചോദിച്ചുവെങ്കിലും അതനുവദിക്കപ്പെട്ടില്ല. പക്ഷേ അദ്ദേഹത്തിന്റെ കൃതികൾ പലതിലും റെഗിനെയ്ക്കു മനസ്സിലാകാൻ വേണ്ടിയുള്ള സൂക്ഷ്മപരാമർശങ്ങൾ അടങ്ങിയിരിക്കുന്നു. ഷ്ളെഗെൽ ഡാനിഷ് വെസ്റ്റ് ഇൻഡീസിന്റെ ഗവർണറായി നിയമിക്കപ്പെട്ടതിനെ തുടർന്ന് റെഗിനെ രാജ്യം വിട്ടു. അവർ തിരിച്ചു വരുമ്പോഴേക്കും കീർക്കെഗോർ മരിച്ചിരുന്നു. 1904ൽ മരിച്ച റെഗിനെയെ കോപ്പെൻഹേഗനിലെ അസിസ്റ്റൻസ് സിമിത്തേരിയിൽ കീർക്കെഗോറിനു സമീപം തന്നെയാണ്‌ അടക്കിയിരിക്കുന്നത്.



(1839 ഫെബ്രുവരി 2ലെ ഡയറിയില്‍ നിന്ന്‍)

എന്റെ ഹൃദയത്തിന്റെ പരമാധികാരമേറ്റവളേ, റെഗീനാ, എന്റെ നെഞ്ചിലെ രഹസ്യവിലങ്ങളിൽ, സ്വർഗ്ഗത്തേക്കെന്നപോലെ നരകത്തിലേക്കും തുല്യദൂരമായ എന്റെ ജീവിതാശയത്തിനു നടുവിലൊളിച്ചിരിക്കുന്നവളേ- അജ്ഞാതദേവതേ! ഹാ, എനിക്കിപ്പോൾ കവികൾ പറയുന്നതു വിശ്വാസമാകുന്നു: തന്റെ പ്രണയഭാജനത്തെ ആദ്യമായി കാണുമ്പോൾ അവളെ പണ്ടേ തന്നെ താൻ കണ്ടിരിക്കുന്നുവെന്നു കാമുകനു തോന്നുമെന്ന്; ഏതു ജ്ഞാനത്തെപ്പൊലെയും പ്രണയവും പ്രത്യഭിജ്ഞയാണെന്ന്; ഒരേയൊരു വ്യക്തിയിലാണെങ്കിലും പ്രണയത്തിനുമുണ്ട് അതിന്റെ പ്രവചനങ്ങളും അതിന്റെ പ്രകാരങ്ങളും അതിന്റെ പുരാണങ്ങളും അതിന്റെ പഴയ നിയമവുമെന്ന്. എവിടെയും, ഏതു സ്ത്രീയുടെ മുഖത്തും ഞാൻ കാണുന്നത് നിന്റെ സൗന്ദര്യത്തിലെ ലക്ഷണങ്ങളാണ്‌; എന്നാൽ ലോകത്തുള്ള എല്ലാ സ്ത്രീകളുടെയും സൗന്ദര്യം വാറ്റിയെടുത്താലേ നിന്റെ സൗന്ദര്യം ലഭിക്കൂ എന്നെനിക്കു തോന്നുന്നു; എന്റെ ആത്മാവിന്റെ നിഗൂഢതത്വം കാന്തസൂചി പോലെ കൈ ചൂണ്ടുന്ന ദേശം കണ്ടെത്തണമെങ്കിൽ കടലായ കടലെല്ലാം അലയേണ്ടിവരുമെന്നും എനിക്കു തോന്നുന്നു...അന്ധയായ രതിദേവതേ! രഹസ്യത്തിൽ പ്രത്യക്ഷയാവുന്നവളേ, എനിക്കു നീയതു വെളിപ്പെടുത്തുമോ? ഞാൻ തേടി നടക്കുന്നത് ഈ ലോകത്തു തന്നെ എനിക്കു ലഭിക്കുമോ, എന്റെ ജീവിതമെന്ന ഭ്രാന്തൻ തർക്കവാദങ്ങൾ ഇവിടെ വച്ചു തന്നെ ഒരു നിഗമനത്തിലെത്തുമോ, എന്റെ കൈകൾക്കുള്ളിൽ എനിക്കു നിന്നെ കിട്ടുമോ? : അതോ കല്പന ഇങ്ങനെയായിരിക്കുമോ: മുന്നോട്ടു തന്നെ പോവുക! നീ മുമ്പേ പൊയ്ക്കഴിഞ്ഞോ, എന്റെ അഭിനിവേശമേ, മറ്റൊരു രൂപത്തിൽ മറ്റൊരു ലോകത്തിരുന്നെന്നെ മാടിവിളിക്കുകയാണോ നീ? ഹാ, എങ്കിൽ നിന്നെ പിന്തുടരാനും മാത്രം ഭാരരഹിതനാവാൻ വേണ്ടി സകലതും ഞാൻ വലിച്ചെറിയും.



1841ലെ ഈ ഡയറിക്കുറിപ്പ് റെഗിനെയുമായുള്ള വിവാഹനിശ്ചയത്തിന്റെയും അതിൽ നിന്നുള്ള പിന്മാറ്റത്തിന്റെയും ഒരു വിവരണമാണ്‌. കീർക്കെഗോർ മരിച്ചതിനു ശേഷം അവരുമായുള്ള ബന്ധത്തിന്റെ മറ്റു രേഖകൾക്കൊപ്പം ഇതും അവർക്കയച്ചുകൊടുത്തിരുന്നു. 1904ൽ അവരുടെ മരണശേഷമാണ്‌ ഇത് പ്രസിദ്ധീകരിക്കപ്പെടുന്നത്.

“അവളു”മായുള്ള എന്റെ ബന്ധം

റെഗിനെ ഓൾസെൻ- അവളെ ഞാൻ ആദ്യമായി കാണുന്നത് റോർഡമിന്റെ വീട്ടിൽ വച്ചാണ്‌. അവളുടെ വീട്ടുകാരെ പരിചയപ്പെടുന്നതിനു മുമ്പുള്ള നാളുകളിൽ ഇവിടെ വച്ചാണ്‌ ഞാൻ ശരിക്കവളെ കാണുന്നത്. (ഒരർത്ഥത്തിൽ ബോലെറ്റെ റോർഡമിനോട് എനിക്കൊരു കടപ്പാടുമുണ്ട്. മുമ്പൊരു കാലത്ത് എനിക്ക് ബോലെറ്റെയോട് ഒരനുഭാവം തോന്നിയിരുന്നു, അതവൾക്ക് എന്നോടും തോന്നിയിരിക്കാം. അതെല്ലാം പക്ഷേ നിഷ്കളങ്കമായിരുന്നു, വെറും ബൗദ്ധികമായിരുന്നു.)

എന്റെ അച്ഛൻ മരിക്കുന്നതിനു മുമ്പു തന്നെ അവളുടെ കാര്യത്തിൽ ഞാൻ ഒരു തീരുമാനമെടുത്തിരുന്നു. അദ്ദേഹം 1838 ആഗസ്റ്റ് 9നു മരിച്ചു. ഞാൻ പരീക്ഷയ്ക്കു തയാറെടുത്തു. ഇക്കാലമത്രയും അവളുടെ ജീവിതം എന്റെ ജീവിതത്തിൽ പിണഞ്ഞുചേരാൻ ഞാൻ വിട്ടുകൊടുത്തു.

1840 വേനല്ക്കാലത്താണ്‌ ദൈവശാസ്ത്രത്തിലുള്ള അവസാനപ്പരീക്ഷ ഞാൻ എഴുതുന്നത്.

സമയം കളയാതെ ഞാൻ അവളെ കാണാൻ പോയി. പിന്നെ ഞാൻ ജട്ട് ലാന്റിലേക്കു പോയി. പുസ്തകങ്ങൾ വായിക്കാൻ കൊടുത്തും വായിക്കാനുള്ള ഭാഗങ്ങൾ നിർദ്ദേശിച്ചും അക്കാലത്തു തന്നെ ഞാനവളെ ചൂണ്ടയിടാൻ തുടങ്ങിയിരിക്കണം.

ആഗസ്റ്റിൽ ഞാൻ തിരിച്ചുപോന്നു. കൃത്യമായി പറഞ്ഞാൽ ആഗസ്റ്റ് 9 മുതൽ സെപ്തംബർ വരെയുള്ള കാലത്താണ്‌ ഞാൻ അവളുമായി കൂടുതൽ അടുക്കുന്നത്.

ഇക്കാര്യത്തിൽ ഒരു തീരുമാനമാകണമെന്നുള്ള ദൃഢനിശ്ചയത്തോടെ സെപ്തംബർ 8ന്‌ ഞാൻ വീട്ടിൽ നിന്നിറങ്ങി. അവളുടെ വീടിനു പുറത്തുള്ള തെരുവിൽ വച്ച് ഞങ്ങൾ പരസ്പരം കണ്ടു. വീട്ടിൽ ആരുമില്ലെന്ന് അവൾ പറഞ്ഞു. ഞാൻ കാത്തിരുന്ന ക്ഷണമാണതെന്നു ധരിക്കാനും മാത്രം മുഠാളനായിപ്പോയി ഞാൻ. അവളോടൊപ്പം ഞാൻ ഉള്ളിലേക്കു ചെന്നു. സ്വീകരണമുറിയിൽ ഞങ്ങൾ നിന്നു, ഞങ്ങൾ രണ്ടു പേർ മാത്രം. അവൾ അല്പം അസ്വസ്ഥയായിരുന്നു. അവൾ സാധാരണ ചെയ്യാറുള്ള പോലെ പിയാനോയിൽ എന്തെങ്കിലും വായിക്കാൻ ഞാൻ പറഞ്ഞു. അവൾ അതനുസരിച്ചു; പക്ഷേ എനിക്കതിൽ താല്പര്യം തോന്നിയില്ല. ഞാൻ പാട്ടുപുസ്തകമെടുത്ത്, അല്പം ഊക്കോടെയല്ലാതെയല്ല, പിയായാനോയ്ക്കു മുകളിലേക്കിട്ടിട്ട് അവളോടു പറഞ്ഞു, “ഓ, ഇപ്പോൾ സംഗീതം ആർക്കു വേണം! എനിക്കു വേണ്ടത് നിന്നെയാണ്‌, രണ്ടു കൊല്ലമായി ഞാൻ തേടി നടന്നത് നിന്നെയാണ്‌.” അവൾ നിശബ്ദയായിരുന്നു. ഞാൻ പക്ഷേ, അവളെ ആകർഷിക്കാൻ വേണ്ടി ഒന്നും പറയാൻ പോയില്ല; എന്നെ വേട്ടയാടുന്ന വിഷാദത്തെക്കുറിച്ചു പറഞ്ഞ് ഞാനവൾക്കു മുന്നറിയിപ്പു കൊടുക്കുക കൂടിച്ചെയ്തു. എന്നാൽ അവൾ ഷ്ളെഗെലുമായുള്ള ബന്ധത്തെക്കുറിച്ചു പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു, “ആ ബന്ധം ബ്രായ്ക്കറ്റിൽ കിടക്കട്ടെ; മുൻഗണന എനിക്കു തന്നെ.”

അവൾ തീർത്തും നിശബ്ദയായിരുന്നു. ഞാൻ ഒടുവിൽ അവിടെ നിന്നു പോന്നു; ഞങ്ങൾ രണ്ടു പേർ മാത്രം അവിടെ അങ്ങനെ നില്ക്കുന്നത് ആരെങ്കിലും കണ്ടാലോ എന്ന പേടിയായിരുന്നു എനിക്ക്; അവളുടെ മനസ്സ് സ്വസ്ഥമല്ലെന്നതിന്റെ ഉത്കണ്ഠയും ഉണ്ടായിരുന്നു. ഞാൻ നേരെ അവളുടെ അച്ഛനെ കാണാൻ പോയി. ഞാനവളെ അത്ര ആഴത്തിൽ സ്വാധീനിച്ചുവോ എന്ന വല്ലാത്ത പേടി എനിക്കുണ്ടെന്ന് എനിക്കറിയാമായിരുന്നു. ഞാൻ അവളെ കാണാൻ ചെന്നത് തെറ്റിധാരണകൾക്കു വഴി കൊടുക്കുമോ, അവളുടെ പേരു ചീത്തയാക്കുമോ എന്നും ഞാൻ ഭയന്നു. അവളുടെ അച്ഛൻ എതിർത്തോ അനുകൂലിച്ചോ ഒന്നും പറഞ്ഞില്ല; എന്നാൽ എതിരഭിപ്രായമല്ലെന്നത് എനിക്കു കാണാൻ പറ്റിയിരുന്നു. ഒരു കൂടിക്കാഴ്ചയ്ക്ക് ഞാൻ സമയം ചോദിച്ചു; പത്താം തീയതി ഉച്ച തിരിഞ്ഞ് അതു നടക്കുകയും ചെയ്തു. അവളെ വശത്താക്കാനുദ്ദേശിച്ചുള്ള യാതൊന്നും ഞാൻ പറഞ്ഞില്ല- അവൾ സമ്മതം മൂളി.

ആ കുടുംബത്തിലുള്ള എല്ലാവരുമായി പെട്ടെന്നു തന്നെ ഞാൻ ഒരടുപ്പം സ്ഥാപിച്ചു. എനിക്കെന്നും വലിയ കാര്യമായിരുന്ന അവളുടെ അച്ഛന്റെ മേൽ എന്റെ എല്ലാ അറിവും കഴിവും ഞാൻ കൊണ്ടു ചൊരിയുകയും ചെയ്തു.

പക്ഷേ എന്റെ ഉള്ളിൽ അതായിരുന്നില്ല; തെറ്റായ ചുവടു വയ്പാണു നടത്തിയതെന്ന് പിറ്റേ ദിവസം എനിക്കു ബോദ്ധ്യമായി. എന്നെപ്പോലൊരു പാപിയ്ക്ക്, അതിനു പശ്ചാത്തപിക്കുന്നവന്‌, എന്റെ പൂർവജീവിതം, എന്റെ ഇതു വരെയുള്ള ജീവിതം, എന്റെ വിഷാദം തന്നെ മതിയാകും.

അന്നത്തെ എന്റെ മനോവേദന പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു.

അവൾ അതൊന്നും ശ്രദ്ധിച്ചില്ലെന്നു തോന്നി. അവൾ വലിയ ഉത്സാഹത്തിലായിരുന്നു; എന്റെ വിവാഹാഭ്യർത്ഥന താൻ സ്വീകരിച്ചത് എന്നോടു കരുണ തോന്നിയിട്ടാണെന്നു കൂടി ആ ഉത്സാഹത്തള്ളിച്ചയുടെ ഒരു നിമിഷത്തിൽ അവൾ പറഞ്ഞു. ചുരുക്കിപ്പറഞ്ഞാൽ അത്ര ഉത്സാഹവതിയായി അവളെ മുമ്പു ഞാൻ കണ്ടിട്ടില്ല.

ഒരർത്ഥത്തിൽ അതായിരുന്നു അപകടം. അവളുടെ വാക്കുകൾ വെളിവാക്കുന്നതിൽ കൂടുതലായി അവളതിനെ കാര്യമായിട്ടെടുക്കാതിരുന്നെങ്കിൽ; അവളതു കാര്യമായിട്ടെടുക്കാതിരുന്നാൽ ഞാൻ രക്ഷപെട്ടു. എനിക്കു വീണ്ടും ധൈര്യം തിരിച്ചുകിട്ടി.

പിന്നെ ഞാൻ എന്റെ കരുത്തെല്ലാം പ്രയോഗിച്ചു- അവൾ ശരിക്കും കീഴടങ്ങി; പക്ഷേ ഞാൻ പ്രതീക്ഷിച്ചതിനു നേരേ എതിരാണു സംഭവിച്ചത്: അവൾ നിരുപാധികമായി എനിക്കു സ്വയം വിട്ടു തന്നു, അവൾ എന്നെ ആരാധിച്ചു. ഒരു പരിധി വരെ അതിനു കുറ്റക്കാരൻ ഞാൻ തന്നെ...എന്റെ വിഷാദപ്രവണത വീണ്ടും കണ്ണു തുറന്നു. അവൾക്കെന്നോടുള്ള സമർപ്പണം എല്ലാ ഉത്തരാവാദിത്തവും എന്റെ മേൽ ചുമത്തുമ്പോൾത്തന്നെ അവളുടെ സ്വാഭിമാനം ആ ഉത്തരവാദിത്തത്തിൽ നിന്ന് എന്നെ മോചിപ്പിക്കുകയുമായിരുന്നു. എന്റെ അഭിപ്രായം, എന്റെ ചിന്തയും, അതു ദൈവം എനിക്കു തന്ന ശിക്ഷയാണ്‌ എന്നായിരുന്നു.

വൈകാരികമായി അവൾ എങ്ങനെയാണ്‌ എന്നെ സ്വാധീനിച്ചതെന്ന് ഖണ്ഡിതമായി പറയാൻ എനിക്കു കഴിയില്ല. ഒരു കാര്യം തീർച്ചയാണ്‌: അവൾ എനിക്കു സ്വയം സമർപ്പിച്ചു, എന്നെ ആരാധിക്കുക കൂടി ചെയ്തു; അതെന്നെ അത്രയ്ക്കു സ്പർശിച്ചതിനാൽ അവൾക്കു വേണ്ടി ഏതറ്റം വരെ പോകാനും ഞാൻ തയാറുമായിരുന്നു. പാപപരിഹാരം ചെയ്യുന്നവനായിരുന്നില്ല ഞാനെങ്കിൽ, എനിക്കൊരു പൂർവജീവിതമില്ലായിരുന്നുവെങ്കിൽ, വിഷാദപ്രകൃതി ആയിരുന്നില്ല ഞാനെങ്കിൽ അവളുമായുള്ള ഐക്യം ഞാൻ സ്വപ്നം കണ്ടതിനെക്കാളൊക്കെ എന്നെ സന്തോഷവാനാക്കുമായിരുന്നു. കഷ്ടമെന്നു പറയട്ടെ, ഞാൻ എന്താണോ അതായതിനാൽ, അവളോടൊപ്പമുള്ളതിനേക്കാൾ അവളില്ലാത്ത അസന്തുഷ്ടിയിലായിരിക്കും ഞാൻ സന്തുഷ്ടനാവുക എന്നു പറയേണ്ടി വരുന്നു. അവളെന്നെ അത്രമേൽ വശീകരിച്ചിരിക്കുന്നു; അവൾക്കു വേണ്ടി എന്തു ചെയ്യാനും എനിക്കിഷ്ടമായിരുന്നു.

പക്ഷേ ദൈവത്തിൽ നിന്ന് ഒരു പ്രതിഷേധം ഉണ്ടായി, അങ്ങനെയാണ്‌ ഞാനതു മനസ്സിലാക്കുന്നത്. വിവാഹം. അവളിൽ നിന്ന് അത്രയധികം എനിക്കൊളിപ്പിക്കണമായിരുന്നു, സത്യമല്ലാത്തതൊന്നിനെ എനിക്കാധാരമാക്കണമായിരുന്നു.

മോതിരം തിരിച്ചയച്ചുകൊടുത്തുകൊണ്ട് ഞാനവൾക്കു കത്തെഴുതി. ആ കത്ത് ഒരു വാക്കും കുറയാതെ “മനഃശാസ്ത്രപരീക്ഷണങ്ങ”ളിൽ കാണാം.  ആരോടും, ഒറ്റ മനുഷ്യനോടും അതിനെക്കുറിച്ചു ഞാൻ മിണ്ടിയില്ല; ഒരു കുഴിമാടത്തെക്കാൾ നാവിറങ്ങിയ ഞാൻ. ആ പുസ്തകം അവളുടെ കൈകളിലെത്താനിടയായാൽ അവൾക്കതോർമ്മ വരണമെന്ന് ഞാൻ ആഗ്രഹിച്ചു.

അവൾ എന്തു ചെയ്തു? സ്ത്രീസഹജമായ നൈരാശ്യത്തിന്റെ പരകോടിയിൽ അവൾ പരിധിക്കപ്പുറത്തേക്കു കാലെടുത്തു വച്ചു. ഞാൻ വിഷാദരോഗിയാണെന്ന് അവൾക്കറിയാമായിരുന്നിരിക്കണം; ആകാംക്ഷ എന്നെ അറ്റകൈയെടുക്കാൻ പ്രേരിപ്പിക്കുമെന്ന് അവൾ കരുതിയിരിക്കും. നേരേ മറിച്ചാണു സംഭവിച്ചത്. അറ്റകൈയെടുക്കുന്ന ഘട്ടത്തിലേക്ക് ഉത്കണ്ഠ എന്നെ തള്ളിക്കൊണ്ടു പോയിരുന്നുവെന്നത് ശരിയാണ്‌; പക്ഷേ പിന്നെ ഞാൻ ചെയ്തത് അവളെന്നെ സ്വയം വിട്ടുപോകാൻ എന്റെ പ്രകൃതത്തെ കഴിയുന്നത്ര ചുരുക്കാനായി സർവശക്തിയും പ്രയോഗിക്കുകയാണ്‌.ഒന്നേ ചെയ്യാനുണ്ടായിരുന്നുള്ളു, സർവശക്തിയും ഉപയോഗിച്ച് അവളെ പിന്തിരിപ്പിക്കുക.

കാപട്യത്തിന്റെ ആ രണ്ടുമാസക്കാലം അവളോടു ഞാൻ ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരുന്നു: വിട്ടുകളയുക, എന്നെ വിട്ടയക്കുക. നിനക്കിതു താങ്ങാൻ പറ്റില്ല. അതിന്‌ വികാരതീക്ഷ്ണമായ അവളുടെ മറുപടി എന്തു സഹിക്കേണ്ടി വന്നാലും എന്നെ വിട്ടയക്കുകയില്ല എന്നായിരുന്നു.

വിവാഹത്തിൽ നിന്നു പിന്മാറിയതു താനാണെന്ന ധാരണയുണ്ടാക്കാൻ ഞാനൊരു നിർദ്ദേശം വച്ചു; അങ്ങനെയെങ്കിൽ അവൾക്ക് അപമാനത്തിൽ നിന്നു രക്ഷപ്പെടാമല്ലോ. അതും അവൾക്കു സമ്മതമായില്ല. അവളുടെ മറുപടി ഇങ്ങനെയായിരുന്നു: മറ്റേതു താങ്ങാമെങ്കിൽ ഇതും താങ്ങാവുന്നതേയുള്ളു. സോക്രാട്ടിക് വാദം പോലെ അവൾ പറഞ്ഞു: തന്റെ സാന്നിദ്ധ്യത്തിൽ ആരും യാതൊന്നും ശ്രദ്ധിക്കാൻ പോകുന്നില്ല, തന്റെ അഭാവത്തിൽ ആളുകൾ എന്തു പറഞ്ഞാലും അതു തന്നെ സംബന്ധിക്കുന്നതുമല്ല.

കഠിനമായ മാനോയാതനയുടെ കാലമായിരുന്നു അത്: അത്ര ക്രൂരനാവുക, അതേ സമയം എന്നെപ്പോലെ അത്ര സ്നേഹിക്കുക. ഒരു പെൺപുലിയെപ്പോലെ അവൾ ചെറുത്തുനിന്നു. ദൈവം വീറ്റോ ചെയ്തിരുന്നില്ലെങ്കിൽ അവൾ വിജയിക്കുമായിരുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു.

അങ്ങനെ രണ്ടു മാസം കഴിഞ്ഞപ്പോൾ അതു തകർന്നു. അവൾ നൈരാശ്യത്തിലാണ്ടു. ജീവിതത്തിൽ ആദ്യമായി ഞാൻ ഒരാളെ ശാസിച്ചു. അതേ എനിക്കു ചെയ്യാനുണ്ടായിരുന്നുള്ളു.

അവളെ കണ്ടിട്ട് ഞാൻ നേരെ തിയേറ്ററിലേക്കു പോയി; എനിക്ക് എമിൽ ബോസെനെ കാണണമായിരുന്നു. നാടകം കഴിഞ്ഞിരുന്നു. ഞാൻ അവിടെ നിന്നിറങ്ങുമ്പോൾ എറ്റാസ്ട്രാഡ് ഓൾസെൻ അടുത്തുവന്നു ചോദിച്ചു, “എനിക്കൊന്നു സംസാരിക്കാമോ?” ഞങ്ങൾ ഒരുമിച്ച് അദ്ദേഹത്തിന്റെ വീട്ടിലേക്കു പോയി. “അവൾ മരിച്ചുപോകും, ആകെ നൈരാശ്യത്തിലാണവൾ.” “അവളെ ഞാൻ സമാധാനിപ്പിച്ചു കൊള്ളാം; പക്ഷേ ഞാൻ എല്ലാം തീരുമാനിച്ചു കഴിഞ്ഞു“ ഞാൻ പറഞ്ഞു. അദ്ദേഹം പറഞ്ഞു, ”ഞാനല്പം അഭിമാനിയാണ്‌, ഇതു പറയാൻ എനിക്കു വിഷമമുണ്ട്, എന്നാലും ഞാൻ അപേക്ഷിക്കുകയാണ്‌, നിങ്ങൾ അവളെ ഉപേക്ഷിക്കരുത്.“ അദ്ദേഹം മഹാമനസ്കനായിരുന്നു, അദ്ദേഹം പറഞ്ഞത് എന്നെ പിടിച്ചു കുലുക്കുകയും ചെയ്തു. പക്ഷേ വഴങ്ങിക്കൊടുക്കാൻ ഞാൻ തയാറായിരുന്നില്ല. അടുത്ത ദിവസം കാലത്ത് അവളുടെ ഒരു കത്തു കിട്ടി, രാത്രി മുഴുവൻ താൻ ഉറങ്ങിയിട്ടില്ലെന്നും ഞാൻ ഒന്നു ചെന്നു കാണണമെന്നും പറഞ്ഞുകൊണ്ട്. ഞാൻ അവളെ പോയിക്കണ്ട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. അവൾ ചോദിച്ചു: ”നിങ്ങൾ ഒരിക്കലും വിവാഹം കഴിക്കില്ലേ?“ ഞാൻ പറഞ്ഞു, ”പത്തുകൊല്ലം അടിച്ചുപൊളിച്ചു ജീവിക്കണം, അതു കഴിഞ്ഞാൽ ചിലപ്പോൾ ചെയ്തെന്നു വരാം; കിളിന്തു മാംസം വേണ്ടേ, ഒന്നുഷാറാവാൻ!“ അത് ഒഴിവാക്കാൻ പറ്റാത്ത ഒരു ക്രൂരതയായിരുന്നു. അപ്പോൾ അവൾ പറഞ്ഞു: ”നിങ്ങളെ വേദനിപ്പിച്ചതിന്‌ എനിക്കു മാപ്പു തരണം.“ ഞാൻ പറഞ്ഞു: ”മാപ്പു ചോദിക്കേണ്ടത് ഞാനാണ്‌.“ അവൾ പറഞ്ഞു: ”എന്നെ മറക്കില്ലെന്ന് ഉറപ്പു തരൂ.“ ഞാൻ ഉറപ്പു കൊടുത്തു. ”എന്നെ ചുംബിക്കൂ,“ അവൾ പറഞ്ഞു. ഞാൻ ചുംബിച്ചു, എന്നാൽ വികാരമില്ലാതെ. ദയാപരനായ ദൈവമേ!

അങ്ങനെ ഞങ്ങൾ പിരിഞ്ഞു. അന്നു രാത്രി മുഴുവൻ കട്ടിലിൽ കിടന്നു ഞാൻ കരഞ്ഞു. എന്നാൽ കാലത്തായപ്പോൾ ഞാൻ എന്റെ പൂർവ്വസ്ഥിതി വീണ്ടെടുത്തിരുന്നു; കളിയും തമാശയുമൊക്കെ വേണ്ടതിലധികമായിരുന്നു. താൻ അവളുടെ വീട്ടിൽ ചെന്ന് ഞാൻ ഒരു തെമ്മാടിയല്ലെന്നു തെളിയിക്കാൻ പോവുകയാണെന്ന് എന്റെ സഹോദരൻ പറഞ്ഞു. “അങ്ങനെയെന്തെങ്കിലും ചെയ്താൽ നിന്റെ തല ഞാൻ തെറിപ്പിക്കും.” എത്ര ആഴത്തിലാണ്‌ ആ സംഭവം എന്നെ ഉത്കണ്ഠാകുലനാക്കിയിരിക്കുന്നതെന്നതിന്‌ ഏറ്റവും നല്ല തെളിവ്. ഞാൻ ബെർലിനിലേക്കു പോയി. എന്റെ മനോവേദന തടുക്കരുതാത്തതായിരുന്നു. അവൾക്കു കൊടുത്ത വാഗ്ദാനം ഇതുവരെ ഞാൻ ലംഘിച്ചിട്ടില്ല; എന്നും അവളെകുറിച്ചാലോചിക്കുന്നതിനു പുറമേ ദിവസത്തിലൊരിക്കലെങ്കിലും, പലപ്പോഴും രണ്ടു വട്ടവും, എന്റെ പ്രാർത്ഥനയിൽ അവളെ ഉൾപ്പെടുത്താറുണ്ട്.

“സ്ത്രീലമ്പടന്റെ ഡയറി” അവൾക്കു വേണ്ടി, അവൾക്കെന്നോടു വെറുപ്പു തോന്നാൻ വേണ്ടി എഴുതിയതാണ്‌. ആമുഖം അവളെയാണ്‌ ലക്ഷ്യം വയ്ക്കുന്നത്, അതുപോലെ പലതും: പുസ്തകത്തിന്റെ തീയതി, അവളുടെ അച്ഛനുള്ള സമർപ്പണം. പുസ്തകത്തിൽ തന്നെ പരിത്യാഗത്തെക്കുറിച്ച് ചെറിയൊരു സൂചനയുമുണ്ട്:  അയാളുടെ ദൃഢവിശ്വാസത്തിനു വിരുദ്ധമായി പ്രവർത്തിക്കാൻ പ്രേരിപ്പിച്ചു വിജയിക്കുമ്പോഴേ കാമുകിയ്ക്കു കാമുകനെ നഷ്ടപ്പെടുന്നുള്ളുവെന്ന്. അവൾ അതു വായിച്ചിട്ടുണ്ടെന്ന് എനിക്കറിയാം.

ബെർലിനിൽ ഞാൻ ആറു മാസമേ ഉണ്ടായുള്ളു. ഒന്നരക്കൊല്ലമാണ്‌ ഞാൻ ശരിക്കും ഉദ്ദേശിച്ചിരുന്നത്. ഞാൻ അത്ര വേഗം മടങ്ങിവന്നത് അവൾ ശ്രദ്ധിച്ചുകാണണം. അതു ശരിയായിരുന്നു; ഈസ്റ്റർ കഴിഞ്ഞ് ആദ്യത്തെ ഞായറാഴ്ച പള്ളിയിൽ നിന്നിറങ്ങുമ്പോൾ അവൾ എന്നെ കാത്തു നിന്നിരുന്നു. പക്ഷേ ഞാൻ ഒഴിഞ്ഞു മാറിക്കളഞ്ഞു. അവൾക്കെന്നോട് അകല്ച തോന്നിക്കുകയായിരുന്നു എന്റെ ലക്ഷ്യം;  വിദേശത്തായിരുന്നപ്പോൾ ഞാൻ അവളെക്കുറിച്ചു ചിന്തിക്കുകയായിരുന്നുവെന്ന് അവളറിയുന്നത് എനിക്കിഷ്ടമായിരുന്നില്ല...

അവളുടെ ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ കാൽവയ്പ് എന്റെ കാർമ്മികത്വത്തിലാണ്‌ നടന്നതെന്നതിൽ സംശയമില്ല. ഷ്ളെഗെലുമായുള്ള വിവാഹനിശ്ചയത്തിനു തൊട്ടു മുമ്പൊരു ദിവസം പള്ളിയിൽ വച്ച് ഞങ്ങൾ കാണാൻ ഇടയായിരുന്നു. ഞാൻ നോട്ടം മാറ്റാൻ പോയില്ല. രണ്ടു തവണ അവൾ തലയാട്ടിക്കാണിച്ചു. ഞാൻ തല കുലുക്കി. അതിനർത്ഥം “നീയെന്നെ വിട്ടുകളഞ്ഞേ പറ്റൂ” എന്നായിരുന്നു. അവൾ പിന്നെയും തലയാട്ടി; ഞാൻ ആവുന്നത്ര സൗഹൃദഭാവത്തിൽ തല കുലുക്കി. അതിനർത്ഥം “നിന്നോടുള്ള സ്നേഹം പോയിട്ടില്ല” എന്നുമായിരുന്നു.

പിന്നീട്, ഷ്ളെഗെലുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞതിനു ശേഷം, തെരുവിൽ വച്ച് അവൾ എന്നെ കണ്ടു; കഴിയുന്നത്ര സ്നേഹത്തിലാണ്‌ അന്നവൾ എന്നോടു സംസാരിച്ചത്. എനിക്ക് അവൾ പറഞ്ഞതു പിടി കിട്ടിയില്ല; കാരണം വിവാഹനിശ്ചയത്തെക്കുറിച്ച് ഞാൻ കേട്ടിരുന്നില്ല. ചോദ്യരൂപത്തിൽ അവളുടെ മുഖത്തു നോക്കിക്കൊണ്ട് ഞാൻ തല കുലുക്കി. എനിക്കതിനെക്കുറിച്ചറിയാമെന്ന് അവൾ കരുതിയിരിക്കണം; അവൾ എന്റെ സമ്മതം ചോദിച്ചതാവണം.

അവൾക്കു ദീപ്തമായ ആ ദിവസം പള്ളിയിൽ ഞാനുണ്ടായിരുന്നു.