Saturday, July 31, 2010

കാഫ്ക-എത്രയും പ്രിയപ്പെട്ട അച്ഛന്-12

ScanImage001

അതിനോടു ബന്ധപ്പെട്ട സകലതിലും ഞാനൊരു പരാജയമായിരുന്നു എന്നതിനാൽ വിവാഹം കഴിക്കാനുള്ള എന്റെ ശ്രമങ്ങൾ അങ്ങയെ ബോധ്യപ്പെടുത്തുന്നതിലും ഞാൻ പരാജയമായേക്കും എന്നാണെന്റെ ഭീതി. എന്നാൽത്തന്നെയും ഈ കത്തിന്റെ വിജയം ആശ്രയിച്ചിരിക്കുന്നത് അതിനെത്തന്നെയാണ്‌; എന്തെന്നാൽ ഒരു ഭാഗത്ത് എന്റെ സ്വാധീനത്തിലുള്ള ശക്തികൾ എന്റെ പരിശ്രമങ്ങളിൽ കേന്ദ്രീകരിക്കുമ്പോൾ മറുഭാഗത്ത് അങ്ങയുടെ ശിക്ഷണഫലമായി കൈവന്നുവെന്നു ഞാൻ വിവരിച്ച നിഷേധാത്മകശക്തികൾ- ദൗർബല്യം, ആത്മവിശ്വാസമില്ലായ്മ, കുറ്റബോധം- ആർത്തിരമ്പിവന്നു നിലയുറപ്പിക്കുകയും, എനിക്കും വിവാഹത്തിനുമിടയിൽ ഒരു കന്മതിൽ കെട്ടുകയുമായിരുന്നു. എന്റെ വിശദീകരണം എനിക്കുതന്നെ ദുഷ്കരമായിരിക്കുന്നു, കാരണം എത്രയോ പകലുകളും രാവുകളും അതിനെക്കുറിച്ചുതന്നെ ചിന്തിച്ചും, ചുഴിഞ്ഞന്വേഷിച്ചും എനിക്കുതന്നെ അതിനെക്കുറിച്ച് ഒരു വ്യക്തതയില്ലാതായിരിക്കുന്നു. ഒരു വിശദീകരണം എളുപ്പമാക്കുന്ന എന്തെങ്കിലുമൊന്നുണ്ടെങ്കിൽ അത് ഈ വിഷയത്തെക്കുറിച്ച് അങ്ങയ്ക്കുള്ള പൂർണ്ണമായ തെറ്റിദ്ധാരണയാണ്‌; ആ തെറ്റിദ്ധാരണയെ അല്പമൊന്നു തിരുത്താൻ നോക്കുന്നത് അത്രയ്ക്കു പ്രയാസമുള്ളതായി എനിക്കു തോന്നുന്നില്ല.

ഒന്നാമതായി, വിവാഹം കഴിക്കാനുള്ള എന്റെ ശ്രമങ്ങളുടെ പരാജയത്തെ അങ്ങു കാണുന്നത് മറ്റു പരാജയങ്ങളുടെ പരമ്പരയിൽ ഒന്നായിട്ടാണ്‌; അടിസ്ഥാനപരമായി എനിക്കതിൽ വിയോജിപ്പുമില്ല,പക്ഷേ ആ പരാജയങ്ങൾക്കു കാരണമായി ഞാൻ നേരത്തേ മുമ്പോട്ടു വച്ച വിശദീകരണത്തെ അങ്ങയ്ക്കംഗീകരിക്കേണ്ടി വരുമെന്നേയുള്ളു. യഥാർത്ഥത്തിൽ അതും ആ പരമ്പരയിൽ പെട്ടതു തന്നെ; എന്റെ കാര്യത്തിൽ അതിനുള്ള പ്രാധാന്യം അങ്ങത്രയ്ക്കു വില കുറച്ചു കാണുന്നുവെന്നുമാത്രം. എത്രയ്ക്കെന്നുപറഞ്ഞാൽ, അതിനെക്കുറിച്ചു സംസാരിക്കുമ്പോഴൊക്കെ തികച്ചും വ്യത്യസ്തമായ വിഷയങ്ങളെക്കുറിച്ചായിരിക്കും നാം സംസാരിക്കുക. വിവാഹം കഴിക്കാനുള്ള എന്റെ ശ്രമങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം എത്ര പ്രധാനമായിരുന്നുവോ, അത്ര പ്രധാനമായിരുന്നില്ല ഇത്രയും കാലത്തെ ജീവിതത്തിനിടയിൽ അങ്ങയുടെ ഒരു ജീവിതാനുഭവവും എന്നു പറയാൻ കൂടി ധൈര്യപ്പെടുകയാണു ഞാൻ. അത്രയും പ്രാധാന്യമുള്ള യാതൊന്നും അങ്ങയുടെ ജീവിതത്തിലുണ്ടായിട്ടില്ലെന്നർത്ഥമാക്കുകയല്ല ഞാൻ. മറിച്ച്, എന്റെതിനെക്കാൾ സംഭവബഹുലവും കലുഷവുമായിരുന്നു അത്; പക്ഷേ അക്കാരണം കൊണ്ടുതന്നെ എന്റെ കാര്യത്തിൽ സംഭവിച്ചതു പോലെയൊന്ന് അങ്ങയുടെ ജീവിത്തതിൽ ഉണ്ടായതുമില്ല. ഒരാൾക്ക് ഉയരം കുറഞ്ഞ അഞ്ചു പടികളും, ഇനിയൊരാൾക്ക് മറ്റേ അഞ്ചു പടികളുടെ അത്ര ഉയരമുള്ള ഒരു പടിയും കയറേണ്ടിവരുന്നതു പോലെയാണത്; ഒന്നാമന്‌ ഒരു കാൽവയ്പ്പിൽ അഞ്ചല്ല, വേറെ നൂറും ആയിരവും പടികൾ ചാടിക്കയറാം; അത്രയും മഹത്തരവും ഊർജ്ജസ്വലവുമായ ഒരു ജീവിതമാകാം അയാൾ നയിച്ചിട്ടുണ്ടാവുക; പക്ഷേ അയാൾ കയറിപ്പോയ ഒരു പടിയും അയാളെ സംബന്ധിച്ച് അത്ര പ്രാധാന്യമുള്ളതായിരിക്കുകയില്ല, രണ്ടാമന്‌ ആദ്യത്തെ ആ ഒരു പടിയെന്നതു പോലെ; തന്റെ എല്ലാ ശക്തിയും സംഭരിച്ചിട്ടും അയാൾക്കതിലേക്കു കാലെടുത്തു വയ്ക്കാനാകുന്നില്ല, അതിൽ കയറിനില്ക്കാനാകുന്നില്ല, അതിനപ്പുറം കടക്കാനുമാകുന്നില്ല.

വിവാഹം കഴിക്കുക, കുടുംബമായി ജീവിക്കുക, വന്നുചേരുന്ന കുട്ടികളെയൊക്കെ കൈക്കൊള്ളുക, അരക്ഷിതമായ ഈ ലോകത്ത് അവർക്കു താങ്ങായി നില്ക്കുക, എന്തെങ്കിലും മാർഗ്ഗനിർദ്ദേശം പോലും നല്കുക- ഇതാണ്‌ ഒരു മനുഷ്യനു കൈവരിക്കാവുന്നതിന്റെ അങ്ങേയറ്റം എന്നാണ്‌ എന്റെ ബോദ്ധ്യം. പലരും അത് അനായാസമായി നടത്തിക്കൊണ്ടുപോകുന്നുവെന്നത് മറിച്ചൊരു തെളിവാകുന്നില്ല; കാരണം, ഒന്നാമതായി മിക്കവർക്കും അതിനു കഴിയാറില്ല, പിന്നെ രണ്ടാമതാകട്ടെ, ആ ചുരുക്കം പേരുടെ കാര്യത്തിൽ അവർ എന്തെങ്കിലും ചെയ്തിട്ടല്ല അങ്ങനെയാവുന്നത്, അതങ്ങനെ ആയിപ്പോകുന്നതാണ്‌. എന്റെ മനസ്സിലുള്ള ‘അങ്ങേയറ്റം’ അതല്ല എന്നു ഞാൻ സമ്മതിക്കുന്നു; എന്നാൽത്തന്നെയും വളരെ മഹത്തായതും ആദരവർഹിക്കുന്നതുമാണത് (‘ചെയ്യുന്നതും’ ‘സംഭവിച്ചുപോകുന്നതും’ തമ്മിൽ അത്രയ്ക്കൊരു വേർതിരിവില്ല എന്നതോർക്കുമ്പോൾ പ്രത്യേകിച്ചും.) ആത്യന്തികമായി നോക്കുമ്പോൾ ഈ ‘അങ്ങേയറ്റം’ എന്ന പ്രശ്നം പോലുമില്ല, ഏറെക്കുറെ അതിനോടടുത്തുവരാനുള്ള ദുർബലമെങ്കിലും മാന്യമായ ഒരു ശ്രമം മാത്രം. ചൂടു കിട്ടാൻ സൂര്യന്റെ കേന്ദ്രത്തിലേക്കു തന്നെ പറന്നുചെല്ലണമെന്നില്ലല്ലോ; എന്നാൽ വല്ലപ്പോഴും വെയിലു വീഴുന്ന ഭൂമിയുടെ വൃത്തിയുള്ള ചെറിയൊരു കോണിലേക്ക് ഇഴഞ്ഞുകേറുകയും വേണം.


നെരൂദ-നേരം പുലരുന്നു: ഇന്നലെയൊന്നാകെയൂർന്നുവീഴുന്നു...


 നേരം പുലരുന്നു: ഇന്നലെയൊന്നാകെയൂർന്നുവീഴുന്നു

വെളിച്ചത്തിന്റെ വിരലുകളിൽ, നിദ്രാണനേത്രങ്ങളിൽ,
പച്ചിലച്ചുവടും വച്ചെത്തും നാളെ:
ആരും തടുക്കില്ല പുലരിയുടെ പുഴയെ.

ആരും തടുക്കില്ല നിന്റെ കൈകളുടെ പുഴയെ,
നിന്റെ നിദ്രാണനേത്രങ്ങളെ, പ്രിയേ.
നടുപ്പകലിനും നിഴലടച്ച സൂര്യനുമിടയിൽ
കാലത്തിന്റെ പ്രകമ്പനം നീ.

അതില്പ്പിന്നെ നിന്നെപ്പൊതിയുന്നു മാനത്തിന്റെ ചിറകുകൾ,
നിന്നെ കോരിയെടുക്കുന്നു, എന്റെ കൈകളിലെത്തിക്കുന്നു,
സമയം തെറ്റാതെ, നിഗൂഢോപചാരത്തോടെ.

അതിനാൽ ഞാൻ കീർത്തിക്കുന്നു പകലിനെ, ചന്ദ്രനെ,
കടലിനെ, കാലത്തെ, ഓരോരോ ഗ്രഹങ്ങളെ,
നിന്റെ ദൈനന്ദിനശബ്ദത്തെ, നിന്റെ നിശാചർമ്മത്തെ.


(പ്രണയഗീതകം-49)



Friday, July 30, 2010

കാഫ്ക-എത്രയും പ്രിയപ്പെട്ട അച്ഛന്-11

 

ScanImage17

ഒരു തൊഴിലു തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യം കിട്ടിയപ്പോഴത്തെ എന്റെ അവസ്ഥയാണു ഞാൻ ഈ പറഞ്ഞത്. അതേ സമയം അങ്ങനെയൊരു സ്വാതന്ത്ര്യം എടുത്തുപയോഗിക്കാനുള്ള കെല്പെനിക്കുണ്ടായിരുന്നോ? ഒരു തൊഴിലിൽ ചേർന്നു വിജയിക്കാമെന്നുള്ള ആത്മവിശ്വാസം എനിക്കു ബാക്കി നില്പ്പുണ്ടായിരുന്നോ? സ്വയം വിലയിരുത്താൻ ഞാനാശ്രയിച്ചത് പുറമേയുള്ള വിജയങ്ങളെയായിരുന്നില്ല, മറിച്ച് അങ്ങയെയായിരുന്നു. ഒരു നിമിഷനേരത്തേക്ക് അതെനിക്കൊരു ബലം നലികിയിരുന്നെവെന്നേയുള്ളു; അതേ സമയം അങ്ങയുടെ ഭാരമാകട്ടെ, എന്നും ബലത്തതായിരുന്നു, എന്നെ വലിച്ചു താഴ്ത്തുന്നതായിരുന്നു. ഞാൻ ഒരു കാലത്തും ഒന്നാം ക്ളാസ്സു കടക്കാൻ പോകുന്നില്ല, ഞാൻ കരുതി- പക്ഷേ ഞാൻ അതൊപ്പിച്ചെടുത്തു; എനിക്കൊരു സമ്മാനം കൂടി കിട്ടി. എന്നാൽ ഞാൻ ജിംനേഷ്യത്തിലേക്കുള്ള പ്രവേശനപരീക്ഷയിൽ എന്തായാലും തോല്ക്കും- ഇല്ല, അങ്ങനെയുമുണ്ടായില്ല, അതിലും ഞാൻ വിജയിച്ചു. പക്ഷേ അതുകൊണ്ട് എനിക്കാത്മവിശ്വാസമുണ്ടായില്ല; എനിക്കുറപ്പായിരുന്നു-അങ്ങയുടെ മുഖത്തെ നിഷേധഭാവം അതിനെനിക്കു മതിയായ തെളിവുമായിരുന്നു- ഞാനെത്രത്തോളം വിജയിക്കുന്നുവോ, അത്രയും മോശമായിരിക്കും തുടർന്നുണ്ടാകാൻ പോകുന്നതെന്ന്. പലപ്പോഴും മനക്കണ്ണിൽ ഞാൻ കണ്ടു, അദ്ധ്യാപകരുടെ ഭയാനകമായ ഒരു യോഗം ചേർന്നിരിക്കുകയാണ്‌, ഞാൻ ഒന്നാം ക്ളാസ്സിൽ ജയിച്ചതെങ്ങനെ, പിന്നെ രണ്ടാം ക്ളാസ്സിൽ ജയിച്ചതെങ്ങനെ, അതും കഴിഞ്ഞു മൂന്നാം ക്ളാസ്സിലും ഞാനെങ്ങനെ വിജയിച്ചു എന്ന അപൂർവവും അപഹാസ്യവുമായ സംഗതി അന്വേഷിച്ചു കണ്ടുപിടിയ്ക്കാൻ; കുട്ടികളിൽ വച്ച് ഏറ്റവും കഴിവു കെട്ടവനും, അറിവില്ലാത്തവനുമായ ഞാൻ എങ്ങനെ ഈ ക്ളാസ്സിൽ കടന്നുകൂടി എന്ന് അവർക്കറിയണം- എല്ലവരുടെയും ശ്രദ്ധ എന്റെ മേലായ സ്ഥിതിയ്ക്ക് സ്വാഭാവികമായും എന്നെ കഴുത്തിനു പിടിച്ച് പുറത്തു തള്ളുകയും ചെയ്യും; ഇങ്ങനെയൊരു പേക്കിനാവിൽ നിന്നു മോചിതരായ മറ്റു നീതിമാന്മാർക്കു സന്തോഷിക്കുകയുമാവാം. മനസ്സിൽ ഇത്തരം ധാരണകളുമായി ജീവിച്ചുപോകാൻ ഒരു കുട്ടിയ്ക്കു സാധ്യമല്ല. സാഹചര്യം ഇതായിരിക്കെ, ഞാനെങ്ങനെ പഠനത്തിൽ ശ്രദ്ധിക്കാൻ? എന്നിൽ താത്പര്യത്തിന്റെ ഒരു തീപ്പൊരി കൊളുത്താൻ ആർക്കാവും?  ക്ളാസ്സുകളിൽ എനിക്കുള്ള താത്പര്യം, ക്ളാസുകളിലെന്നല്ല, ആ നിർണ്ണായകകാലഘട്ടത്തിൽ എനിക്കു ചുറ്റുമുള്ള സകലതിലും എന്റെ താത്പര്യം, ബാങ്കിനെ കബളിപ്പിക്കുന്ന ഒരു ക്ളാർക്ക് താൻ ഏതു നിമിഷവും പിടിക്കപ്പെടുമെന്ന അറിവോടെ, തന്റെ നിത്യജോലിയിൽ കാണിക്കുന്ന താത്പര്യം പോലെയേ ഉണ്ടായിരുന്നുള്ളു. പ്രധാനവിഷയത്തെ അപേക്ഷിച്ച് എത്രയും വിദൂരവും തുച്ഛവുമായിരുന്നു അത്. മെട്രിക്കുലേഷൻ വരെ ഇതിങ്ങനെ പോയി; അതു ഞാൻ ജയിക്കുകയും ചെയ്തു, കള്ളത്തരം കാണിച്ചുകൊണ്ട്; അതോടെ ഒക്കെ നിലയ്ക്കുകയും ചെയ്തു. ഞാൻ ഇപ്പോൾ സ്വതന്ത്രനാണ്‌. ജിംനേഷ്യത്തിലെ  സമ്മർദ്ദങ്ങളൊക്കെ ഇരിക്കെത്തന്നെ തന്നിൽത്തന്നെ മുഴുകിക്കഴിയാൻ എനിക്കു സാധിച്ചിരുന്നുവെങ്കിൽ, സ്വതന്ത്രനായ സ്ഥിതിയ്ക്ക് അതേതു വരെപ്പോകാം? അപ്പോൾ ഒരു തൊഴിൽ തിരഞ്ഞെടുക്കുന്നതിൽ യഥാർത്ഥത്തിൽ ഞാൻ സ്വതന്ത്രനായിരുന്നില്ല, കാരണം എനിക്കറിയാമായിരുന്നു: മുഖ്യവിഷയം മറ്റൊന്നായിരിക്കെ ഏതു തൊഴിലായാലും എനിക്കതൊക്കെ ഒരുപോലെയാണെന്ന്; സ്കൂളിലെ പാഠ്യവിഷയങ്ങളോട് എനിക്കുണ്ടായിരുന്ന അതേ ഉദാസീനത തന്നെയാണ്‌ ഇവിടെയുമുള്ളതെന്ന്. അപ്പോൾ ആ ഉദാസീനതയ്ക്ക് ഇടം കൊടുക്കുന്നതും, എന്റെ ദുരഭിമാനത്തെ അത്രയ്ക്കങ്ങു പരുക്കേല്പ്പിക്കാത്തതുമായ ഒരു തൊഴിൽ തിരഞ്ഞെടുക്കുക എന്നതേ എനിക്കു ചെയ്യാനുള്ളു. സ്വാഭാവികമായും അതി നു പറ്റിയത് നിയമമായിരുന്നു. ദുരഭിമാനത്തിന്റെയോ, മൂഢമായ പ്രതീക്ഷയുടെയുടെയോ പുറത്ത് എതിർദിശയിലേക്കുള്ള ചില ദുർബലമായ പരിശ്രമങ്ങൾ നടത്തിയത്- രണ്ടാഴചത്തെ കെമിസ്റ്റ്റി പഠനം, അല്ലെങ്കിൽ അരക്കൊല്ലത്തെ ജർമ്മൻ- എന്റെ ബോധ്യങ്ങൾ ശരിയാണെന്നു വരുത്താനേ ഉതകിയുള്ളു.  അങ്ങനെ ഞാൻ നിയമം പഠിച്ചു. അതിനർത്ഥം, പരീക്ഷയ്ക്കു മുമ്പുള്ള കുറേ മാസങ്ങൾ സ്വന്തം മാനസികാരോഗ്യം തകർത്തുകൊണ്ട് അക്ഷരാർത്ഥത്തിൽ അറുക്കപ്പൊടി തിന്ന് എനിക്കു ജീവിക്കേണ്ടിവന്നു എന്നാണ്‌; അതാകട്ടെ, എനിക്കു മുമ്പ് ഒരായിരം വായകൾ ചവച്ചുതുപ്പിയതും. ഒരർത്ഥത്തിൽ എന്റെ അഭിരുചിക്കു യോജിച്ചുപോകുന്നതുമായിരുന്നു അതെന്നും പറയാം, ജിംനേഷ്യത്തിലെ പഠനവും പില്ക്കാലത്ത് എനിക്കു കിട്ടിയ ജോലിയുമൊക്കെ; എല്ലാം എന്റെ ദുരവസ്ഥയുമായി പൂർണ്ണമായി ഒത്തുപോകുന്നതു തന്നെ. എന്തായാലും ഇക്കാര്യത്തിൽ ഞാൻ നല്ല ദൂരവീക്ഷണം കാണിച്ചുവെന്നു പറയണം; കുട്ടിയായിരിക്കുമ്പോൾത്തന്നെ എന്റെ പഠനത്തെയും തൊഴിലിനെയും കുറിച്ച് ഏറെക്കുറെ വ്യക്തമായ ഒരു ധാരണ എനിക്കുണ്ടായിരുന്നു. അതുവഴി ഒരു മോക്ഷം ഞാൻ പ്രതീക്ഷിച്ചിരുന്നതല്ല; അതു ഞാൻ പണ്ടേ കൈവിട്ടിരിക്കുന്നു.

പക്ഷേ സ്വന്തം വിവാഹത്തിന്റെ പ്രാധാന്യവും സാധ്യതയും പരിഗണിക്കുന്നതിൽ ഞാൻ അങ്ങനെയൊരു ദീർഘവീക്ഷണം പ്രകടിപ്പിച്ചതേയില്ല. ഇത്, എന്റെ അതേവരെയുള്ള ജീവിതത്തിലെ ഏറ്റവും വലിയ ഭീകരത, ഒരു മുന്നറിയിപ്പുമില്ലാതെയാണ്‌ എന്റെ മേൽ വന്നു പതിച്ചത്. കുട്ടി മുതിർന്നത് അത്ര സാവകാശത്തിലായിരുന്നു; ഇത്തരം കാര്യങ്ങൾ പുറമേയ്ക്കെങ്കിലും അത്ര ദൂരത്തുമായിരുന്നു; ഇടയ്ക്കൊക്കെ അതിനെക്കുറിച്ചൊക്കെ ചിന്തിക്കേണ്ട ആവശ്യം വന്നിരുന്നുവെന്നേയുള്ളു; സ്ഥിരവും നിർണ്ണായകവുമായ ഒരു യാതന, അത്രയും തീക്ഷ്ണവുമായ ഒന്ന്, അതൊരുങ്ങിക്കൊണ്ടിരിക്കുകയാണെന്നു തിരിച്ചറിയാൻ ഒരു വഴിയുമുണ്ടായിരുന്നില്ല. പരമാർത്ഥം പറഞ്ഞാൽ വിവാഹത്തിനുള്ള എന്റെ പരിശ്രമങ്ങൾ അങ്ങയിൽ നിന്നു രക്ഷപ്പെടാനുള്ള വൻതോതിലുള്ള ശ്രമങ്ങളായിരുന്നു, ഞാൻ അത്രയ്ക്കും പ്രതീക്ഷയർപ്പിച്ചതും- അതേ തോതിൽ കനത്തതായിരിക്കും അതിന്റെ പരാജയമെന്നും അതിനർത്ഥമുണ്ടായിരുന്നു.  

നെരൂദ- ഒരുനാൾ നിന്റെ മാറിടം മിടിയ്ക്കാൻ മറന്നുപോയാൽ...



ഒരുനാൾ നിന്റെ മാറിടം മിടിയ്ക്കാൻ മറന്നുപോയാൽ,
നിന്റെ സിരകളിലെരിയുന്നതൊന്നു കെട്ടുപോയാൽ,
ചുണ്ടിൽപ്പിറന്ന സ്വരമൊരു വാക്കിലെത്താതൊടുങ്ങിയാൽ,
പറക്കാൻ മറന്നു കൈകളുറക്കം തൂങ്ങിയാൽ,

മറ്റിൽഡെ, എന്റെ പ്രിയേ, പാതി തുറന്നു വയ്ക്കുക ചുണ്ടുകൾ:
എന്നിൽത്തങ്ങിനില്ക്കണമല്ലോ നിന്റെയാ അന്ത്യചുംബനം,
നിന്റെ ചുണ്ടത്തെന്നുമതു നിശ്ചലം പറ്റിനില്ക്കണം,
എന്റെ മരണത്തിലെന്നോടൊപ്പമതു പോരണം.

ഞാൻ മരിക്കും, നിന്റെ തണുത്ത ചുണ്ടുകൾ ചുംബിച്ചും
നിന്റെയുടലിന്റെ കരിഞ്ഞ മൊട്ടുകൾ തലോടിയും
അടഞ്ഞ കണ്ണുകളുടെ വെളിച്ചത്തെത്തേടിയും.

പിന്നെ  നമ്മുടെയാശ്ളേഷത്തെ മണ്ണു കൈയേല്ക്കുമ്പോൾ
ഒരേയൊരു  മരണത്തിലൊന്നായി നാം പോകും,
ഒരു ചുംബനത്തിന്റെ നിത്യതയിൽ ചിരഞ്ജീവികളായി.

(പ്രണയഗീതകം-93)



Thursday, July 29, 2010

നെരൂദ- പ്രിയേ, നമുക്കു പോകാം വീട്ടിലേക്കിനി...


പ്രിയേ, നമുക്കു പോകാം വീട്ടിലേക്കിനി,
എഴികളിൽ പിടിച്ചുകയറുന്നു മുല്ലവള്ളികളവിടെ:
നിന്നെക്കാൾ മുമ്പേ നിന്റെ കിടപ്പറയിലെത്തുമല്ലോ,
പൂപ്പാദുകങ്ങളുമണിഞ്ഞു നഗ്നമായ വേനല്ക്കാലം.

ലോകമാകെയലഞ്ഞതാണു നമ്മുടെ നാടോടിച്ചുംബനങ്ങൾ:
അർമ്മേനിയ-മണ്ണു കിളച്ചെടുത്ത കൊഴുത്ത തേൻതുള്ളി,
പച്ചപ്രാവായ സിലോൺ, പിന്നെ യാങ്ങ്-ത്‌സി-
പകലും രാത്രിയും വേറുപെടുത്തുന്ന പ്രാചീനസഹനം.

ഒക്കെക്കഴിഞ്ഞു  മടങ്ങുന്നു നാം പ്രിയേ, മിന്നുന്ന കടലും താണ്ടി,
രണ്ടു കണ്ണുകാണാക്കിളികളെപ്പോലെ സ്വന്തം ചുമരും നോക്കി,
ഏതോ വിദൂരവസന്തത്തിലെ കൂടും തേടി.

പ്രണയത്തിനാവതില്ലല്ലോ ഇളവില്ലാതെ പാറിനടക്കാൻ;
സ്വന്തം ചുമരിലേക്ക്, കടല്പാറകളിലേക്കു മടങ്ങുന്നു നമ്മുടെ ജീവിതങ്ങൾ,
സ്വദേശത്തേക്കു മടങ്ങുന്നു നമ്മുടെ ചുംബനങ്ങൾ.

 

 

(പ്രണയഗീതകം-33)

Tuesday, July 27, 2010

നെരൂദ-ഇവിടെ നിന്നകലെ

image

ഇന്ത്യാ, ഞാൻ സ്നേഹിച്ചിട്ടില്ല നിന്റെ കീറത്തുണികളെ,
പൊളിച്ചടുക്കിയ നിന്റെ പഴന്തുണിസമുദായത്തെയും.
തുറന്നുവച്ച കണ്ണുകളുമായി വർഷങ്ങൾ ഞാൻ നടന്നു
വെറുപ്പിന്റെ മുനമ്പുകൾ കയറാൻ
ക്ളാവു പിടിച്ച നഗരങ്ങളിലൂടെ,
ഉറുക്കുകൾക്കിടയിലൂടെ,
കരാളമായ നട്ടെല്ലുകളിൽ
ഘോരനിവേദ്യങ്ങൾ കഴിക്കുന്ന ക്ഷേത്രങ്ങളിലൂടെ.
തന്റെ സഹോദരന്റെ യാതനയ്ക്കു മേൽ വീണുകിടക്കുന്ന
നിന്ദിതനെ ഞാൻ കണ്ടു,
കഠിനവേദനയുടെ പുഴകളായ തെരുവുകൾ കണ്ടു,
പൂക്കളുടെ തടിച്ച വിരൽനഖങ്ങൾക്കിടയിൽ ഞെരിയുന്ന
കൊച്ചുഗ്രാമങ്ങൾ കണ്ടു,
പുരുഷാരത്തിനിടയിൽ ഞാൻ കടന്നുചെന്നു,
കാലത്തിന്റെ കാവല്ക്കാരനായി,
കരുവാളിച്ച വടുക്കളും അടിമകളുടെ ക്ളേശങ്ങളും
വേർതിരിക്കാനായി.
ദേവാലയങ്ങളിലേക്കു ഞാൻ കടന്നുചെന്നു,
വെൺകളിയും രത്നക്കല്ലും പടുത്ത പടവുകൾ,
ചോരയുടെ ചെളിയും മരണവും,
സാമ്പ്രാണിപ്പുകയില്‍ തല മന്ദിച്ച പുരോഹിതന്മാർ,മൃഗതുല്യർ,
തറയിൽ വീണുരുളുന്ന നാണയങ്ങൾക്കായി കലഹിക്കുന്നവർ;
കണ്ണില്പ്പെടാത്ത മനുഷ്യജന്മമേ,
വൈരത്തോടെ നാവുകൾ നീട്ടുകയാണ്‌
ഭാവഹത്തിന്റെ പാദങ്ങളുള്ള കൂറ്റൻ വിഗ്രഹങ്ങൾ,
കുങ്കുമനിറമുള്ള ശിലാലിംഗത്തിനു മേൽ തെന്നിവീഴുകയാണ്‌
നുള്ളിയെടുത്ത പൂവിതളുകൾ.

 

(കാന്റോ ജനറൽ)

ഇതു കൂടി വായിക്കൂ

Monday, July 26, 2010

നെരൂദ-സ്തുതിഗീതം, പൂവൻകോഴിക്ക്


സ്പാനിഷ് മിനുക്കമുള്ള
തൂവലുകളുമായി
ഒരു പൂവൻകോഴിയെ
ഞാൻ കണ്ടു:
വെള്ളയും കരിമ്പടവും
അവനു കുപ്പായം,
മുട്ടോളം കാലുറകൾ,
വളഞ്ഞുകുത്തിയ
വാൽപ്പീലികളും.
മഞ്ഞപ്പാദുകങ്ങളിൽപ്പൂണ്ട
ചുവടുകൾക്ക്
കുതിമുള്ളുകളുടെ
ഉദ്ധതമായ തിളക്കം.
ചോരയുടെ തലപ്പാവണിഞ്ഞ
തലയെടുപ്പിൽ
അവന്റെ നില്പ്പിലെ അവജ്ഞ
കടുക്കുന്നു.
ഈ ഭൂമിയിൽ
ഞാൻ കണ്ടിട്ടില്ല
ഇത്രയും തീർച്ച,
ഇത്രയും വീരത്തവും:
ആ സൗന്ദര്യപ്രകടനത്തിനു
മേമ്പൊടിയായി
തീയൊരു
കൊടിയുയർത്തിയ പോലെ;
രണ്ടിരുണ്ട മിന്നലുകൾ
രണ്ടു കരിങ്കൽത്തീപ്പൊരികൾ
ഈ പൂവന്റെ
ഉദ്ധതനേത്രങ്ങൾ,
കാലുകൾ
നിലത്തു തൊട്ടുതൊടാതെ
നൃത്തച്ചുവടു വയ്ക്കുന്നവൻ.

ഒരു ഗോതമ്പുമണി
ഒരു റൊട്ടിക്കഷണം
കണ്ണില്പ്പെടേണ്ട താമസം,
പൊന്നുംതട്ടാൻ
ഇരുവിരലുകളിൽ
രത്നക്കല്ലെടുക്കുമ്പോലെ
അവനതു കൊക്കിലെടുക്കുന്നു,
തൊണ്ട കക്കുന്ന
വചോവിലാസത്താൽ
പിടകളെ വിളിക്കുന്നു,
ഉന്നതങ്ങളിൽ നിന്ന്
അതു താഴേക്കിട്ടു കൊടുക്കുന്നു.

ഇന്നോളം ഞാൻ കണ്ടിട്ടില്ല
ചോളമണി വീതിക്കുന്ന
ഈ പൂവനു കിട നില്ക്കാൻ
സ്വർണ്ണറേന്തയും
നക്ഷത്രങ്ങളുമണിഞ്ഞ
ഒരു രാഷ്ട്രത്തലവനെ,
ഈ തനിത്തങ്കനായകനെപ്പോലെ
ഗർവ്വിതനായൊരു ഗായകനെ.
തന്റെ പ്രപഞ്ചത്തിന്റെ
സിംഹാസനത്തിലിരുന്നു കൊണ്ട്
തന്റെ തറവാട്ടിലെ പെണ്ണുങ്ങളെ
സംരക്ഷിക്കുകയാണവൻ,
തനിക്കായിട്ടവനൊന്നും വേണ്ട,
അഭിമാനമല്ലാതെ മറ്റൊന്നും,
ചാട്ടുളി പോലെ
ഇരുപുറവും തല നീട്ടി
അവൻ
ജീവിതോപായം തേടുന്നത്
ആർത്തി തീരാത്ത
തന്റെ കുടുംബത്തിനു വേണ്ടി,
അവൻ സൂര്യനു നേർക്കു നടക്കുന്നു
പുതിയ തീരങ്ങൾ തേടുന്നു
ഇനിയുമൊരു
ഗോതമ്പുമണിയ്ക്കായി.

ആഭിജാത്യത്തിന്റെ ഗോപുരമേ,
ഹൃദയാലുവായ
യോദ്ധാവേ,
മാനത്തേക്കെടുത്തുപിടിച്ച
സങ്കീർത്തനമേ,
ശൃംഗാരത്തിന്റെ
ചടുലചലനമേ,
വർണ്ണത്തൂവലുകളുടെ വശ്യതേ,
ഞാൻ
നിന്നെ സ്തുതിക്കുന്നു,
വെളുത്തുകറുത്ത
പൂവൻ,
നാട്ടാണ്മയുടെ
ഞെളിഞ്ഞുനടത്തം,
ലോലമായ മുട്ടകൾക്കു
പിതാവ്,
പുലർച്ചയിലെ
മാടമ്പി,
കൂടു കൂട്ടാത്ത
മാനക്കാരൻ പക്ഷി,
അവൻ തന്റെ സേവനം
മനുഷ്യനു നല്കുന്നു
എന്നാൽ
തന്റെ വർഗ്ഗഗുണം
ബലികഴിക്കാതെ,
തന്റെ പാട്ടിന്റെ
ശ്രുതി താഴ്ത്താതെയും.

ഇത്രയും ഗർവിഷ്ഠമാണു
നടപ്പെങ്കിൽ
പിന്നെന്തിനു
പറക്കൽ?
പ്രണയത്തിന്റെ
സർവ്വസൈന്യാധിപനേ,
അത്രയും നക്ഷത്രങ്ങൾക്കു
കൊള്ളിമീനേ,

സ്തുതിഗീതം
നിന്റെ
ചേക്കയിൽ വന്നു വീണാൽ
മുഴുത്ത അവജ്ഞയോടെ
നീയിതിനെ ചികഞ്ഞിടും
നിന്റെ പിടകൾക്കു
വീതിച്ചും കൊടുക്കും.

 

link to image

നെരൂദ - ചന്ദ്രന്റെ നിറമായിരുന്നില്ല നിന്റെ കണ്ണുകൾക്കെങ്കിൽ...



ചന്ദ്രന്റെ നിറമായിരുന്നില്ല നിന്റെ കണ്ണുകൾക്കെങ്കിൽ,
ചെളിയും  തീയും വേലയും നിറഞ്ഞ പകലിന്റെ നിറമായിരുന്നില്ലതിനെങ്കിൽ,
തടുത്താലും കുതറിമാറാൻ പുകവള്ളി പോലെ നിനക്കായിരുന്നില്ലെങ്കിൽ,
ആംബർ കൊണ്ടേഴുനാളായിരുന്നില്ല നീയെങ്കിൽ,

ശരത്കാലം മുന്തിരിവള്ളികളിൽപ്പിടിച്ചു കയറുന്ന
മഞ്ഞനിമിഷമായിരുന്നില്ല നീയെങ്കിൽ,
മാനത്തെമ്പാടും മാവു വിതറി സുരഭിലചന്ദ്രൻ ചുട്ടെടുക്കുന്ന
അപ്പമായിരുന്നില്ല നീയെങ്കിൽ,

എനിക്കത്രയും പ്രിയപ്പെട്ടവളേ, നിന്നെ പ്രേമിക്കുമായിരുന്നില്ല ഞാൻ!
നിന്നെക്കൈകളിലൊതുക്കുമ്പോളെന്റെ കൈകളിലൊതുങ്ങുന്നു സർവ്വതും-
മണൽ, കാലം, മഴയുടെ മരം;

ജീവനുള്ളതൊക്കെയുമാവിധമാവുന്നതെനിക്കു  ജീവിക്കാനായി:
അകലെയ്ക്കു പോകാതെതന്നെ കാണാമെനിക്കെല്ലാമെല്ലാം:
നിന്റെ ജീവനിൽ  കാണുന്നു  ഞാൻ ജീവനുള്ള സർവ്വതും.

(പ്രണയഗീതകം-8)

സ്കെച്ച്-ഗുസ്താവ് ക്ളിമ്റ്റ്‌-വിക്കിമീഡിയ

Sunday, July 25, 2010

കാഫ്ക-എത്രയും പ്രിയപ്പെട്ട അച്ഛന്-10

 

image0-1

അങ്ങയുടെ ശിക്ഷണരീതി മൊത്തത്തിൽ ഏതു വിധത്തിൽ ഫലിച്ചുവെന്നതിനു മതിയായൊരുദാഹരണമാണ്‌ ഇർമ്മയുടെ കാര്യം. ഒരു ഭാഗത്തു നിന്നു നോക്കുമ്പോൾ അവൾ പുറത്തു നിന്നു വരുന്നു, അങ്ങയുടെ കൂടെ ജോലിക്കു ചേരുമ്പോൾ അവൾ മുതിർന്നിരിക്കുന്നു; ജോലി തരുന്നയാളെന്ന നിലയ്ക്കുള്ള ഒരു ബന്ധമേ അവൾക്കങ്ങയോടുള്ളു; അതു കാരണം ഭാഗികമായിട്ടേ അങ്ങയുടെ സ്വാധീനം അവൾക്കേല്ക്കേണ്ടിവരുന്നുമുള്ളു, അതുമല്ല അതിനെ ചെറുക്കാൻ കഴിവുള്ള പ്രായത്തിലുമാണവൾ. മറ്റൊരു ഭാഗത്താകട്ടെ പക്ഷേ, അവൾക്കങ്ങയോടു രക്തബന്ധമുണ്ട്, തന്റെ അച്ഛന്റെ സഹോദരനെന്ന നിലയ്ക്ക് അവൾക്കങ്ങയോടു ബഹുമാനമാണ്‌, അതിനാൽ ഒരു തൊഴിലുടമയെന്നതിനേക്കാൾ അധികാരം അവൾക്കു മേൽ ചുമത്താൻ അങ്ങയ്ക്കു കഴിയുകയും ചെയ്യും. എന്നിട്ടുകൂടി ഈ പെൺകുട്ടി, അത്ര ആരോഗ്യവതിയല്ലാതിരുന്നിട്ടും സമർഥയും ബുദ്ധിമതിയും അദ്ധ്വാനിയും വിനയവതിയും വിശ്വസ്തയും നിസ്വാർത്ഥയുമായ ഈ പെൺകുട്ടി, അങ്ങയെ ജോലി തരുന്നയാൾ എന്ന നിലയിൽ ബഹുമാനിക്കുകയും അമ്മാവനെന്ന നിലയിൽ സ്നേഹിക്കുകയും ചെയ്തിരുന്ന ഈ കുട്ടി, മുമ്പും പിമ്പും പല ജോലികളിലും തന്റെ മികവു കാണിച്ചവൾ അങ്ങയുടെ കണ്ണിൽ നല്ലൊരു ക്ളാർക്ക് ആയില്ല. വാസ്തവമെന്തെന്നാൽ, ഞങ്ങളുടെ കൂടി സമ്മർദ്ദത്തിന്റെ ഫലമായിട്ടാണെന്നു സമ്മതിക്കട്ടെ, മക്കൾക്കങ്ങയോടുള്ള ബന്ധത്തിനു തുല്യമായിട്ടുള്ള ഒന്നിലേക്കാണ്‌ അവൾ തള്ളിയിടപ്പെട്ടത്; മറ്റുള്ളവരെ (ഇർമ്മ ഉൾപ്പെടെ)  തന്റെ വിധേയരാക്കാൻ അങ്ങയുടെ വ്യക്തിത്വത്തിനുണ്ടായിരുന്ന ശക്തിയാകട്ടെ, അവൾക്കു മേലും അതിന്റെ പ്രഭാവം ചെലുത്തി അവളെ മറവിക്കാരിയും ശ്രദ്ധയില്ലാത്തവളുമാക്കി ( അതും പക്ഷേ അങ്ങയുടെ കാര്യത്തിൽ മാത്രമായിരുന്നുവെന്നു ഞാൻ വിശ്വസിക്കട്ടെ, ഒരു കുട്ടി കടന്നുപോകേണ്ടിവരുന്ന ആഴമേറിയ യാതന അവൾ സഹിച്ചിട്ടില്ലെന്നും); പരപരിഹാസവും ധിക്കാരത്തിന്റെ ഒരു ഛായ കൂടിയും ( അതിനുള്ള പ്രാപ്തി അവൾക്കുണ്ടായിരുന്നെങ്കിൽ) അവളിൽ വളർത്തി. ഇതൊക്കെ പറയുമ്പോൾ, അവളുടെ അനാരോഗ്യവും മറ്റസംതൃപ്തികളും മോശപ്പെട്ട കുടുംബജീവതവുമൊന്നും ഞാൻ കണക്കിലെടുക്കുന്നില്ലെന്നും പറയട്ടെ. അങ്ങയ്ക്കവളോടുള്ള ബന്ധത്തെക്കുറിച്ച് എനിക്കു കൃത്യമായൊരു വെളിച്ചം കിട്ടിയത് അങ്ങ അവളെക്കുറിച്ചു നടത്തിയ ഈയൊരു പരാമർശത്തിൽ നിന്നായിരുന്നു (ഞങ്ങൾക്കതൊരു ക്ളാസ്സിക് തന്നെയായിരുന്നു): ദൈവദൂഷണം പോലെ തോന്നുമെങ്കിലും മറ്റുള്ളവരോടുള്ള അങ്ങയുടെ പെരുമാറ്റത്തിലെ ജാഗ്രതക്കുറവിന്‌ അസാധാരണമായൊരു ഉദാഹരണമായിരുന്നു അത്: ‘കിടന്നിടം വൃത്തികേടാക്കിയിട്ടാണ്‌ ആളു ചത്തത്.’

അങ്ങയുടെ സ്വാധീനവലയങ്ങളും അവയിൽ നിന്നു വിട്ടുപോരാൻ ഞങ്ങൾ നടത്തിയ യുദ്ധങ്ങളും വർണ്ണിക്കാനാണെങ്കിൽ എത്രയോ ബാക്കി കിടക്കുന്നു; പക്ഷേ എനിക്കു കാലുറയ്ക്കാത്തൊരു ദേശമാണത്; പലതും എനിക്കു കെട്ടിച്ചമയ്ക്കേണ്ടിയും വരും. അതിനും പുറമേ, ബിസിനസ്സിനും കുടുംബത്തിനും അകലെയായിരിക്കുമ്പോൾ അങ്ങു കൂടുതൽ കാരുണ്യവാനും, സന്തോഷവാനും, പരചിന്തയുള്ളവനും സഹാനുഭൂതിയുള്ളവനും(പുറമെ കൂടിയും എന്നാണു ഞാൻ അർഥമാക്കുന്നത്) ആവുകയായിരുന്നു; വിദേശയാത്ര നടത്തുന്ന ഒരു സ്വേച്ഛാധിപതിയുടെ കാര്യം പോലെയാണത്; അവിടെ അയാൾ തന്റെ ദുഷ്പ്രമത്തത കാണിക്കേണ്ടതില്ലല്ലോ; ഏറ്റവും താഴെക്കിടയിലുള്ളവരുമായിപ്പോലും അയാൾക്കു സ്വതന്ത്രമായി ഇടപഴകാം. വാസ്തവം പറയണമല്ലോ, ഫ്രാൻസെൻസ്ബാദിൽ വച്ചെടുത്ത ഫോട്ടോകളിൽ മുഖം മുഷിഞ്ഞ മറ്റു കൊച്ചുമനുഷ്യർക്കിടയിൽ പ്രസരിപ്പോടെ നീണ്ടു നിവർന്നു നില്ക്കുന്ന അങ്ങയെ കണ്ടാൽ വിദേശയാത്ര നടത്തുന്ന ഒരു രാജാവിനെപ്പോലെ തന്നെയുണ്ട്.  അങ്ങയുടെ കുട്ടികൾക്കും അതു കൊണ്ടു ഗുണമുണ്ടായേനെ; അതിനു പക്ഷേ, കുട്ടികളായിരിക്കുമ്പോൾത്തന്നെ അതു തിരിച്ചറിയാനുള്ള കഴിവ് അവർക്കുണ്ടാവുകയും വേണമായിരുന്നു; അതു സാദ്ധ്യമായിരുന്നില്ലല്ലോ. അങ്ങനെയെങ്കിൽ എനിക്കും അങ്ങയുടെ സ്വാധീനത്തിന്റെ ഏറ്റവും ഉള്ളിലുള്ളതും, കർക്കശവും, ഇടുങ്ങിയതുമായ വൃത്തത്തിനുള്ളിൽ പെട്ടുകിടക്കുകയും വേണ്ടിയിരുന്നുല്ല; യഥാർഥത്തിൽ സംഭവിച്ചതതാണ്‌.

ഇതു വഴി അങ്ങു പറയുന്നതു പോലെ കുടുംബവികാരമെന്നത് എനിക്കില്ല്ലാതെ പോയോ? അങ്ങനെയല്ല,നിഷേധാർഥത്തിലാണ്‌ അതെന്നിൽ പ്രകടമായതെന്നേയുള്ളു; അങ്ങയിൽ നിന്നു വിട്ടുപോരാൻ ഉള്ളിൽ നടക്കുന്ന ( ഒരിക്കലും പൂർത്തിയാകാത്ത) യത്നം. പക്ഷേ കുടുംബത്തിനു വെളിയിലുള്ളവരോടുള്ള എന്റെ ബന്ധത്തെയും അങ്ങയുടെ സ്വാധീനം മോശമായി ബാധിച്ചു. ഞാൻ മറ്റുള്ളവർക്ക് എന്തും ചെയ്തുകൊടുക്കുന്നത് സ്നേഹവും ആത്മാർത്ഥതയും കൊണ്ടാണെന്നും, അങ്ങയ്ക്കും വീട്ടുകാർക്കും യാതൊന്നും ചെയ്യാത്തത് എന്റെ ഹൃദയശൂന്യതയും കള്ളത്തരവും കൊണ്ടാണെന്നുമാണ്‌ അങ്ങു ധരിച്ചിരിക്കുന്നതെങ്കിൽ അങ്ങ്യ്ക്കു തെറ്റി. ഒരു പത്താമത്തെത്തവണ ഞാൻ ആവർത്തിക്കട്ടെ: മറ്റേതു ചുറ്റുപാടായിരുന്നാലും ഇത്രയും ഭീരുവും ലജ്ജാലുവുമായിരുന്നേനെ ഞാൻ; പക്ഷേ അവിടെ നിന്ന് ഞാനിന്നെത്തിനില്ക്കുന്നിടത്തേക്കുള്ള വഴി ദീർഘവും ഇരുളടഞ്ഞതുമായിരുന്നു. (ഈ കത്തിൽ ഇതേവരെ ഞാൻ മനഃപൂർവം മറച്ചുപിടിച്ചതായി കാര്യമായിട്ടൊന്നുമില്ല. ഇവിടം മുതൽ പക്ഷേ, ഏറ്റുപറയാൻ അത്രയും ദുഷ്കരമായ ചിലത് എനിക്കു മറച്ചുവയ്ക്കേണ്ടിവരും. ഞാനിതിവിടെ പറയുന്നത് അങ്ങുമിങ്ങും മങ്ങിയും മാഞ്ഞും വ്യക്തത പോരാതെയാണു ചിത്രം കാണപ്പെടുന്നതെങ്കിൽ അതിനു കാരണം തെളിവുകളുടെ അഭാവമാണെന്ന് അങ്ങു ധരിച്ചുപോകരുതെന്നതിനാലാണ്‌: ചിത്രത്തിൽ കണ്ണെടുത്തു നോക്കാൻ പറ്റാത്തവിധം തെളിച്ചം നല്കാൻ മതിയായത്ര തെളിവുകൾ കിടപ്പുണ്ട്. ഒരിടനില കണ്ടെത്തുക ദുഷ്കരമാണ്‌.) അതെന്തുമാകട്ടെ, ഞാൻ മുമ്പു സൂചിപ്പിച്ചത് ഒരിക്കല്ക്കൂടി ഓർമ്മിപ്പിക്കട്ടെ. അങ്ങയുടെ സാന്നിദ്ധ്യത്തിൽ എനിക്കെന്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടു; പകരമെനിക്കു കിട്ടിയതോ, അതിരറ്റ ഒരു കുറ്റബോധവും. ( ഈ അതിരില്ലായ്മ മനസ്സിൽ വച്ചുകൊണ്ട് ഞാൻ ഒരാളെക്കുറിച്ച് കൃത്യമായി ഇങ്ങനെ എഴുതിയിട്ടുണ്ട്: ‘താൻ മരിച്ചാലും നാണക്കേടു ബാക്കിനില്ക്കുമെന്നായിരുന്നു അയാളുടെ ഭയം.’) മറ്റുള്ളവരോടൊപ്പം നില്ക്കുമ്പോൾ പെട്ടെന്നു മറ്റൊരാളാവാൻ എനിക്കു കഴിഞ്ഞിരുന്നില്ല; മറിച്ച് എന്റെ കുറ്റബോധം കൂടുകയാണു ചെയ്തത്. ഞാൻ മുമ്പു പറഞ്ഞപോലെ കടയിൽ വച്ച് അങ്ങവരോടു ചെയ്യുന്ന പാപങ്ങൾക്ക് ഞാനായിട്ടൊരു നിവൃത്തി കാണണമെന്നായിരുന്നു എന്റെ തോന്നൽ. അതുമല്ലല്ലോ, ഞാനിടപെടുന്ന ഏതൊരാളെക്കുറിച്ചും ഒരെതിരഭിപ്രായം (പ്രകടമായും അല്ലാതെയും) അങ്ങയ്ക്കവരെക്കുറിച്ചു പറയാനുണ്ടാവും; അതിന്റെ ഉത്തരവാദിത്തവും മനസ്സാ ഞാനേറ്റു. ബിസിനസ്സിലാവട്ടെ, വീട്ടിലാവട്ടെ, ഒട്ടു മിക്കവരെയും ( എന്റെ ബാല്യത്തിൽ ഏതെങ്കിലും രീതിയിൽ പ്രാധാന്യമുള്ളവരായി ഞാൻ കണ്ടിരുന്ന ആരെങ്കിലുമൊരാളുണ്ടോ, വിമർശനം കൊണ്ട് അങ്ങു പിച്ചിച്ചീന്താത്തതായി?) അവിശ്വാസത്തോടെ കാണണമെന്നാണല്ലോ അങ്ങെന്നെ പഠിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിയുന്നത്; വിചിത്രമെന്നു പറയട്ടെ, അങ്ങയ്ക്കൊരു ഭാരമായിരുന്നില്ല ആ അവിശ്വാസം ( അതു കൊണ്ടുനടക്കാനുള്ള കരുത്ത് അങ്ങയ്ക്കുണ്ടായിരുന്നു; ഒരു ഭരണാധികാരിയുടെ ലക്ഷണവുമായിരുന്നു അത്); കുട്ടിയായ എനിക്കു പക്ഷേ, അതിനെ സാധൂകരിക്കുന്ന യാതൊന്നും  എവിടെയും കണ്ണില്പ്പെട്ടിരുന്നില്ല; എല്ലായിടത്തും ഞാൻ കണ്ടത് എനിക്കൊരിക്കലും കൈയെത്തിപ്പിടിക്കാനാവാത്തത്ര മികവു കാണിക്കുന്നവരെയാണ്‌; അതെന്നോടു തന്നെയുള്ള അവിശ്വാസമായി മാറി, മറ്റെല്ലാവരോടുമുള്ള ബന്ധത്തിലെ തീരാത്ത ഉത്കണ്ഠയായി. അങ്ങനെ അന്യരും അങ്ങയിൽ നിന്നു രക്ഷപ്പെടാനുള്ളൊരിടമായില്ല എനിക്ക്. ഇക്കാര്യത്തിൽ അങ്ങു സ്വയം കബളിപ്പിക്കുകയായിരുന്നു; അതിനു കാരണം എനിക്കന്യരോടുള്ള ബന്ധത്തെക്കുറിച്ചു വ്യക്തമായൊരു ധാരണ അങ്ങയ്ക്കില്ലാത്തതും, കുടുംബത്തിൽ നിന്നെനിക്കു കിട്ടാത്തത് പുറമെ നിന്നു ഞാൻ സമ്പാദിക്കുകയാണെന്ന സംശയവും അസൂയയും (അങ്ങയ്ക്കെന്നെ ഇഷ്ടമല്ലെന്നല്ലല്ലോ ഞാൻ പറയുന്നത്?) കലർന്ന വിചാരവുമാവണം. കുടുംബത്തിനു പുറത്തെ എന്റെ ജീവിതം മറ്റൊന്നാവാം അങ്ങു കരുതിയത്. ആനുഷംഗികമായി പറയട്ടെ, ശരിക്കുമെന്റെ കുട്ടിക്കാലത്തേ സ്വന്തം വിലയിരുത്തലിനോടുള്ള അവിശ്വാസത്തിൽ നിന്ന് എനിക്കൊരു സാന്ത്വനം ലഭിച്ചിട്ടുള്ളു; ഞാൻ സ്വയം പറയും: ‘താൻ ഒക്കെ വല്ലാതെ പെരുപ്പിച്ചു കാണുകയാണ്‌, വെറും നിസ്സാരമായവയെ വലിയ അപവാദങ്ങളായി കാണുകയാണ്‌.’ ഈ സാന്ത്വനമാകട്ടെ, ലോകപരിചയം കൂടിവന്നതോടെ എനിക്കു മിക്കവാറും നഷ്ടപ്പെട്ട ഒന്നുമായിരുന്നു.

യഹൂദമതത്തിലും അങ്ങയിൽ നിന്നൊരു രക്ഷ എനിക്കു കിട്ടിയില്ല. എന്തെങ്കിലുമൊരു രക്ഷ കിട്ടുമെന്നു വിചാരിക്കാവുന്നൊരിടമായിരുന്നു അത്; കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ, അതിനുള്ളിൽ വച്ചു നാം പരസ്പരം കണ്ടേത്തിയേക്കുമായിരുന്നുവെന്നോ, അതിൽ നിന്നു നാം ഒരുമിച്ചു തുടങ്ങുമായിരുന്നുവെന്നോ പ്രതീക്ഷിക്കാവുന്നൊരിടം. പക്ഷേ എന്തു മാതിരി യഹൂദമതമായിരുന്നു എനിക്കങ്ങയിൽ നിന്നു കിട്ടിയത്! ഇത്രയും കാലത്തിനുള്ളിൽ വ്യത്യസ്തമായ മൂന്നുതരം വീക്ഷണങ്ങളാണ്‌ എനിക്കതിനോടുണ്ടായിരിക്കുന്നത്.

കുട്ടിയായിരിക്കുമ്പോൾ ഞാൻ സ്വയം കുറ്റപ്പെടുത്തിയിരുന്നു, ഇടയ്ക്കിടെ സിനഗോഗിൽ പോകാത്തതിനും, ഉപവാസമെടുക്കാത്തതിനും മറ്റും. ഞാനെന്തോ തെറ്റു ചെയ്യുകയാണെന്നായിരുന്നു എന്റെ വിശ്വാസം, എന്നോടല്ല, അങ്ങയോട്; കുറ്റബോധം എന്നെ കീഴ്പ്പെടുത്തി- അതുപക്ഷേ അവസരം നോക്കിക്കിടക്കുകയായിരുന്നുവെന്നേയുള്ളു.

പില്ക്കാലത്ത് മുതിർന്ന കുട്ടിയായപ്പോൾ എനിക്കു മനസ്സിലായില്ല, യഹൂദമതത്തിന്റെ തീർത്തും നിസ്സാരമായ ഒരവശിഷ്ടത്തിന്റെ ഉടമയായ അങ്ങയ്ക്കെങ്ങനെ സമാനമായ ഒരവശിഷ്ടത്തിൽ പിടിച്ചുതൂങ്ങാത്തതിന്റെ പേരിൽ ( ഭക്തി കാണിക്കാനെങ്കിലും, എന്നാണങ്ങു പറഞ്ഞത്) എന്നെ കുറ്റപ്പെടുത്താനാവുമെന്ന്. എനിക്കു കാണാൻ പറ്റിയിടത്തോളം ശരിക്കുമൊരു അവശിഷ്ടം തന്നെയായിരുന്നു അത്, ഒരു തമാശ, അതുപോലുമല്ല. അങ്ങു വർഷത്തിൽ നാലു ദിവസം സിനഗോഗിൽ പോയിരുന്നു; അങ്ങയ്ക്കു കൂടുതൽ അടുപ്പം ഒരു താത്പര്യവുമില്ലാതെ അവിടെ വന്നുപോകുന്നവരോടായിരുന്നു, അതിനെ ഗൗരവത്തിലെടുക്കുന്നവരോടായിരുന്നില്ല; ഒരു ചടങ്ങു കഴിക്കുന്നപോലെ അങ്ങു പ്രാർത്ഥനകളിൽ പങ്കുകൊണ്ടു; ചിലനേരത്ത് എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അപ്പോൾ നടക്കുന്ന പ്രാർത്ഥനയുടെ ഏട് പുസ്തകത്തിൽ അങ്ങെനിക്കു കാണിച്ചു തന്നിരുന്നു; പിന്നെ സിനഗോഗിനുള്ളിലായിരിക്കുന്നിടത്തോളം നേരം ( അതായിരുന്നു പ്രധാനം) ഇഷ്ടമുള്ളിടത്ത് എനിക്കു ചുറ്റിക്കറങ്ങി നടക്കാമായിരുന്നു. അങ്ങനെ കോട്ടുവായിട്ടും ഉറക്കം തൂങ്ങിയും മണിക്കൂറുകൾ  കഴിച്ചുകൂട്ടുന്നതിനിടയിൽ (പില്ക്കാലത്ത് അത്രയും മുഷിച്ചിൽ ഞാൻ അനുഭവിച്ചിരിക്കുന്നത് ഡാൻസ് ക്ളാസ്സിൽ വച്ചാണെന്നു തോന്നുന്നു) അവിടെ കിട്ടുന്ന അല്പം ചില വിനോദങ്ങളിൽ ആനന്ദം കണ്ടെത്താൻ ഞാൻ ശ്രമിച്ചു; ഉദാഹരണത്തിന്‌ പെട്ടകം തുറക്കുമ്പോൾ; അതു കാണുമ്പോൾ എനിക്കോർമ്മ വന്നിരുന്നത് മേളകളിലെ ഷൂട്ടിംഗ് ഗാലറിയായിരുന്നു. അവിടെപ്പക്ഷേ ഉന്നത്തിൽ കൊള്ളിച്ചാൽ ഒരു വാതിൽ തുറന്ന് രസമുള്ളതെന്തെങ്കിലും പുറത്തു വരുമായിരുന്നെങ്കിൽ, ഇവിടെ എന്നു കാണാനുള്ളത് തലയറ്റ ഒരേ പാവകളെത്തന്നെയായിരുന്നുവെന്നേയുള്ളു. അതിനും പുറമേ പേടിച്ചു വിരണ്ടാണ്‌ ഞാൻ അതിനുള്ളിൽ കഴിഞ്ഞിരുന്നത്; അത്രയധികം ആളുകളെ കാണുന്നതു മാത്രമല്ല( അതു പറയേണ്ട കാര്യമില്ലല്ലോ), തോറയിൽ നിന്നു വായിക്കാൻ എന്നെയും വിളിച്ചേക്കാം എന്നൊരിക്കൽ അങ്ങു പറഞ്ഞതും അതിനു കാരണമായി. അങ്ങനെയൊരു സാദ്ധ്യത മുന്നിൽ കണ്ടുകൊണ്ട് വർഷങ്ങൾ ഞാൻ പേടിച്ചു വിറച്ചിരുന്നു. ഇതല്ലാതെ മറ്റൊന്നും എന്റെ മുഷിച്ചിലിനെ കാര്യമായി ശല്യപ്പെടുത്താനുണ്ടായിരുന്നില്ല; പിന്നെയൊന്നുണ്ടായെന്നു പറയാൻ എന്റെ ബാർ- മിത് സ്വായുടെ സമയത്തു മാത്രം; അതിനു പക്ഷേ അപഹാസ്യമായ ഒരു മനഃപാഠമേ വേണ്ടിവന്നുള്ളു; അതിൽ നിന്നുണ്ടായത് അപഹാസ്യമായ ഒരു പരീക്ഷ പാസ്സാകൽ പോലെയൊന്നും. പിന്നെ ചിലപ്പോൾ തോറാ വായിക്കാൻ അങ്ങയെ വിളിക്കുമ്പോൾ അങ്ങതു വലിയ മോശം വരാതെ നിർവഹിച്ചു വരുന്നതും ഞാൻ കണ്ടിട്ടുണ്ട്; ചില നാളുകളിൽ മരിച്ചവരുടെ പ്രാർത്ഥന നടക്കുമ്പോൾ അങ്ങു സിനഗോഗിൽ നിന്നിട്ട് എന്നെ പറഞ്ഞയക്കും. കുറേക്കാലത്തേക്ക്, എന്നെ പറഞ്ഞയക്കുന്നതും എന്റെ അറിവ് അത്രയ്ക്കാഴമുള്ളതല്ലാത്തതും കാരണമാവാം, മോശപ്പെട്ടതെന്തോ ചെയ്യാനാണ്‌ അങ്ങ് സിനഗോഗിൽ നില്ക്കുന്നതെന്ന് എനിക്കന്നു തോന്നിയിരുന്നു. അപ്പോൾ സിനഗോഗിൽ ഇങ്ങനെയൊക്കെയായിരുന്നു; വീട്ടിലാകട്ടെ, അതിലും പരിതാപകരമായിരുന്നു; പെസഹായുടെ ആദ്യരാത്രിയോടെ അതു കഴിയും. അതും പക്ഷേ, വളർന്നുവരുന്ന ഞങ്ങൾ കുട്ടികളുടെ സ്വാധീനം കാരണമാകാം, ( ആ സ്വാധീനത്തിന്‌ അങ്ങെന്തിനു വഴങ്ങിക്കൊടുത്തു? അതു കൊണ്ടുവന്നത് അങ്ങായതു കൊണ്ടുതന്നെ.) പൊട്ടിച്ചിരിയുമൊക്കെയായി ഒരു പ്രഹസനമായിരുന്നു. അങ്ങനെ വിശ്വാസമെന്ന പേരിൽ എനിക്കു പകർന്നുകിട്ടിയത് ഇത്രയൊക്കെയായിരുന്നു; അങ്ങയുടേതായി അതിൽ കൂട്ടിച്ചേർത്തത് പെരുന്നാളുകളിൽ അച്ഛനോടൊപ്പം വരുന്ന ‘കോടീശ്വരനായ ഫുക്കിന്റെ മക്കളെ’ ചൂണ്ടിക്കാട്ടുന്ന അങ്ങയുടെ കൈ മാത്രം. ഇങ്ങനെയൊരു വസ്തു വച്ചുകൊണ്ട് ഒരാൾക്കു ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം കഴിയുന്നതും വേഗം അതിനെ ഒഴിച്ചുവിടുക എന്നതല്ലാതെ മറ്റെന്തായിരിക്കുമെന്ന് എനിക്കൊരു ധാരണയുമില്ലായിരുന്നു; അതിനെ ഒഴിച്ചുവിടുക എന്നതു തന്നെയാണ്‌ ഏറ്റവും പൂജനീയമായ പ്രവൃത്തിയായി അനിക്കു തോന്നിയത്.

അതിനും ശേഷം മറ്റൊരു വീക്ഷണത്തിലൂടെ ഞാൻ അതിനെ കണ്ടുതുടങ്ങി; അതിലും ദുഷ്ടമനസ്സോടെ ഞാൻ അങ്ങയെ വഞ്ചിക്കുകയായിരുന്നുവെന്നു വിശ്വസിക്കാൻ അങ്ങയ്ക്കു കഴിയുന്നതെങ്ങനെ എന്ന് എനിക്കൊരു ധാരണയുമുണ്ടായി. അങ്ങു ഗ്രാമത്തിലെ അടഞ്ഞ സമൂഹം വിട്ടു പോരുമ്പോൾ യഹൂദമതത്തിന്റെ ചില അവശിഷ്ടങ്ങൾ കൂടി കൊണ്ടുപോന്നിരുന്നു; അതത്രയധികമൊന്നും ഉണ്ടായിരുന്നില്ല; നഗരത്തിലെ ജീവിതവും പട്ടാളത്തിലെ സേവനവും കഴിഞ്ഞപ്പോൾ അതു ശോഷിച്ചുശോഷിച്ച് മിക്കവാറും ഇല്ലാതാവുകയും ചെയ്തിരിക്കുന്നു. എന്നാല്ക്കൂടി ഒരുതരം യഹൂദജീവിതം നിലനിർത്താൻ അങ്ങയുടെ ചെറുപ്പത്തിലെ ഓർമ്മകളും ബിംബങ്ങളും മതിയാകുമായിരുന്നു, ആ തരം താങ്ങ് അത്രയധികം ആവശ്യമില്ലാത്ത ഒരു കൂട്ടത്തിലാണ്‌ അങ്ങയുടെ പിറവി എന്നാതിനാൽ പ്രത്യേകിച്ചും; പിന്നെ, സമൂഹത്തെക്കുറിച്ചുള്ള സന്ദേഹങ്ങളുമായി കൂടിക്കുഴഞ്ഞാലല്ലാതെ മതപരമായ സന്ദേഹങ്ങൾ കൊണ്ടുലയുന്നതുമായിരുന്നില്ല അങ്ങയുടെ പ്രകൃതം. അടിസ്ഥാനപരമായി നോക്കുമ്പോൾ അങ്ങയുടെ ജീവിതത്തെ നയിച്ചിരുന്ന വിശ്വാസമെന്നത് യഹൂദമതത്തിലെ ഒരു പ്രത്യേകവർഗം കൊണ്ടുനടന്നിരുന്ന അഭിപ്രായങ്ങൾ ആത്യന്തികസത്യങ്ങളാണെന്ന അങ്ങയുടെ വിശ്വാസമായിരുന്നു; ആ അഭിപ്രായങ്ങൾ അങ്ങയുടെ അങ്ങയുടെ പ്രകൃതത്തിന്റെതന്നെ ഘടകമായി മാറിപ്പോയിരുന്നതിനാൽ തന്നെത്തന്നെ വിശ്വസിക്കലുമായിരുന്നു അത്. അതില്പ്പോലും ആവശ്യത്തിനുള്ളത്ര യഹൂദത്തമൊക്കെയുണ്ടായിരുന്നു; പക്ഷേ കൈമാറേണ്ട ഒരു പാരമ്പര്യമെന്ന നിലയ്ക്ക് കുട്ടിയ്ക്കതു പോരായിരുന്നു: എടുത്തുകൊടുക്കുമ്പോഴേക്കും ചോർന്നുപോകാനുള്ളതേയുണ്ടായിരുന്നുള്ളു അത്. അങ്ങയുടെ ചെയ്യുപ്പകാലത്തെ ഓർമ്മകളായിരുന്നു അതിന്റെ ഒരു ഭാഗം; അതെന്തായാലും മറ്റൊരാൾക്കു പങ്കുവയ്ക്കാൻ കഴിയില്ലതന്നെ; അങ്ങയുടെ ഭീഷണമായ വ്യക്തിത്വമായിരുന്നു മറ്റേ ഭാഗം. യഹൂദമത്തിന്റെ പേരിൽ അങ്ങനുഷ്ടിച്ചിരുന്ന ഒരു പിടി നിസ്സാരതകൾക്ക് ( ആ നിസ്സാരതയ്ക്കു ചേർന്ന അലക്ഷ്യഭാവം  ആ ചടങ്ങുകഴിക്കലിലും കാണാം) അതിലും കവിഞ്ഞ എന്തെങ്കിലുമൊരു അർത്ഥമുണ്ടെന്ന് ഭയം കൊണ്ടു ശ്രദ്ധ കൂർത്ത ഒരു കുട്ടിയെ മനസ്സിലാക്കിക്കുക അസാദ്ധ്യം തന്നെയായിരുന്നു. അങ്ങയ്ക്കതൊക്കെ പഴയൊരു കാലത്തിന്റെ ഓർമ്മയുണർത്തുന്ന വസ്തുക്കളായിരുന്നു; അതു കൊണ്ടാണ്‌ എനിക്കവ കൈമാറാൻ അങ്ങാഗ്രഹിച്ചതും; അതേസമയം അങ്ങയ്ക്കു തന്നെ അതിന്റെയൊക്കെ അർത്ഥം നഷ്ടപ്പെട്ടുകഴിഞ്ഞ സ്ഥിതിയ്ക്ക് പ്രേരണ ചെലുത്തിയോ, ഭീഷണിപ്പെടുത്തിയോ അല്ലാതെ അതെങ്ങനെ കൈമാറാൻ? അതു വിജയിക്കാൻ പോകുന്നില്ല എന്നത് ഒരു വശത്ത്; മറുവശത്ത് തന്റെ ഭാഗം ദുർബലമാണെന്നംഗീകരിക്കാനുള്ള മടി കാരണം എന്റെ ബാഹ്യമായ പിടിവാശി അങ്ങയെ ദേഷ്യം പിടിപ്പിക്കുകയും ചെയ്യും.

എല്ലാം കൂടി ഒറ്റപ്പെട്ടൊരു പ്രതിഭാസമല്ല. താരതമ്യേന വിശ്വാസം നിലനിന്നിരുന്ന ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്കു കുടിയേറിയ പരിവർത്തനകാലത്തെ തലമുറയില്പ്പെട്ട ജൂതന്മാരുടെ കാര്യത്തിൽ പൊതുവേ സംഭവിച്ച ഒന്നാണത്. അങ്ങനെയൊരവസ്ഥ മുൻപേ നിലനിന്നിരുന്നതു തന്നെ; പാരുഷ്യങ്ങൾ അനേകമായിരുന്ന നമ്മുടെ ബന്ധത്തിലേക്ക് നീറ്റുന്ന മറ്റൊന്നു കൂടി അതു കൊണ്ടുവന്നു എന്നുമാത്രം. നേരേ മറിച്ച്, ഈ വിഷയത്തിലും, ഞാൻ ചെയ്യുന്ന പോലെ, അങ്ങും താൻ നിരപരാധിയാണെന്നു വിശ്വസിക്കേണ്ടിവരും; പക്ഷേ ആ നിരപരാധിത്വം അങ്ങു തെളിയിക്കേണ്ടത് അങ്ങയുടെ പ്രകൃതവും ആ കാലഘട്ടത്തിന്റെ പ്രത്യേകതയും അടിസ്ഥാനമാക്കിയായിരിക്കണം, അല്ലാതെ ബാഹ്യമായ ചുറ്റുപാടുകൾ വച്ചല്ല, മറ്റു ജോലികളും ആധികളുമുള്ളതിനാൽ തനിക്കതിൽ ശ്രദ്ധയൂന്നാൻ പറ്റാതെ പോയി എന്നു പ്രഖ്യാപിച്ചിട്ടല്ല. അവിശ്വസിക്കേണ്ടതില്ലാത്ത തന്റെ നിരപരാധിത്വത്തെ അന്യർക്കെതിരെ ന്യായീകരണമില്ലാത്ത നീരസമായി അങ്ങു വളച്ചൊടിച്ചിരുന്നത് ഈ രീതിയിലായിരുന്നല്ലോ. എവിടെയുമെന്നപോലെ ഇവിടെയും അത്രവേഗം ഖണ്ഡിക്കാവുന്ന ഒരു വാദമാണത്. അങ്ങു സ്വന്തം കുട്ടികൾക്കു നല്കേണ്ടിയിരുന്ന ശിക്ഷണത്തിലെ ഏതെങ്കിലും ഒരിനമല്ല ഇവിടത്തെ പ്രശ്നം, മറിച്ച് അനുകരണീയമായ ഒരു ജീവിതമാണ്‌. അങ്ങയുടെ മതവിശ്വാസം ഒന്നുകൂടി ബലത്തതായിരുന്നുവെങ്കിൽ അത്രയ്ക്കു ബലമുണ്ടായേനേ അങ്ങയുടെ ജീവിതമെന്ന മാതൃകയ്ക്കും; അതു പറയേണ്ടതുമില്ലല്ലോ. ഇതും ഒരു വിമർശനമായിട്ട് അങ്ങെടുക്കരുത്, അങ്ങയുടെ വിമർശനങ്ങളെ ചെറുക്കാനുള്ള ഒരു ശ്രമമെന്നേയുള്ളൂ ഇത്. അടുത്ത കാലത്തായി ഫ്രാങ്ക്ളിൻ തന്റെ ചെറുപ്പകാലത്തെക്കുറിച്ചെഴുതിയ ഓർമ്മക്കുറിപ്പുകൾ വായിച്ചുകൊണ്ടിയിക്കുകയാണല്ലോ അങ്ങ്. ഞാൻ ആ പുസ്തകം അങ്ങ്യ്ക്കു വായിക്കാൻ തന്നത് വേണമെന്നു വച്ചിട്ടുതന്നെയാണ്‌- അതുപക്ഷേ അങ്ങു പരിഹാസരൂപേണ പറഞ്ഞപോലെ സസ്യാഹാരശീലത്തെക്കുറിച്ച് അതിൽ ചെറിയൊരു ഭാഗമുള്ളതു കൊണ്ടൊന്നുമല്ല- മറിച്ച്, ഗ്രന്ഥകാരനും അദ്ദേഹത്തിന്റെ പിതാവും തമ്മിലും,  അദ്ദേഹവും തന്റെ മകനും തമ്മിലുമുള്ള ബന്ധത്തെക്കുറിച്ച് മകനു വേണ്ടിയെഴുതിയ ആ ഓർമ്മക്കുറിപ്പുകളിൽ അത്ര സ്വാഭാവികമായ ശൈലിയിൽ അദ്ദേഹം വിവരിച്ചിട്ടുള്ളതു കൊണ്ടാണ്‌. അതിൽ പ്രത്യേകിച്ചൊരു ഭാഗം ചൂണ്ടിക്കാട്ടാനൊന്നും ഞാനില്ല.

ജൂതമതസംബന്ധമായ വിഷയങ്ങളിൽ ഞാൻ കൂടുതൽ താത്പര്യമെടുക്കുന്നു എന്ന തോന്നലിനെത്തുടർന്ന് അടുത്ത കാലത്തായി അങ്ങയിൽ ദൃശ്യമായ മനോഭാവം അങ്ങയുടെ മതവിശ്വാസത്തെ സംബന്ധിച്ച് എനിക്കുണ്ടായിരുന്ന അഭിപ്രായത്തെ ശരിവയ്ക്കുന്നതായിരുന്നു. ഞാനെന്തു ചെയ്താലും, എന്റെ താത്പര്യങ്ങളുടെ പൊതുസ്വഭാവത്തെക്കുറിച്ചു പ്രത്യേകിച്ചും, അതിലൊരു വിപ്രതിപത്തി അങ്ങയ്ക്കു മുൻകൂറായിട്ടുണ്ടാവും; അതങ്ങ് ഇവിടെയും കാണിച്ചു. ആ പൊതുസ്വഭാവമിരിക്കെത്തന്നെ ഇവിടെയെങ്കിലും അങ്ങൊരു ചെറിയ വിട്ടുവീഴ്ച കാണിക്കുമെന്നു ഞാൻ പ്രതീക്ഷിച്ചുപോയി. എന്തൊക്കെയായാലും അങ്ങയുടെതന്നെ വിശ്വാസത്തിന്റെ വിശ്വാസമാണല്ലോ ഇവിടെ ഉയിരെടുക്കുന്നത്, ഒപ്പം നമുക്കിടയിൽ പുതിയൊരു ബന്ധത്തിനുള്ള സാധ്യതയും. ഈ വക സംഗതികളിൽ അങ്ങെന്തെങ്കിലും താത്പര്യമെടുത്തിരുന്നെവെങ്കിൽ അതുകൊണ്ടുതന്നെ ഞാനതിനെ സംശയത്തോടെയേ വീക്ഷിക്കുമായിരുന്നുള്ളു എന്ന സത്യം ഞാൻ മറച്ചുവയ്ക്കുന്നില്ല. ഇക്കാര്യത്തിൽ ഞാൻ അങ്ങയെക്കാൾ ഏതെങ്കിലും തരത്തിൽ ഭേദമാണെന്നു സ്വപ്നം കാണാൻ തന്നെ ഞാനില്ല. പക്ഷേ അതൊന്നും പരീക്ഷീക്കപ്പെടുക പോലുമുണ്ടായില്ല. മധ്യവർത്തി ഞാനായതു കൊണ്ടുമാത്രം ജൂതമതം അങ്ങയ്ക്കു ജുഗുപ്സാവഹമായി, വിശുദ്ധഗ്രന്ഥങ്ങൾ വായിക്കാൻ കൊള്ളാത്തവയായി; അങ്ങയ്ക്കവ ‘ഓർക്കാനമുണ്ടാക്കി’. അതിനർത്ഥം എന്റെ ചെറുപ്പത്തിൽ അങ്ങെനിയ്ക്കു കാണിച്ചുതന്ന തരം ജൂതമതമാണു സത്യമായതെന്നും, അതിനതീതമായി മറ്റൊന്നുമില്ലെന്നുമാവാം. പക്ഷേ അങ്ങതിൽ വാശി കാണിക്കുമെന്നത് ചിന്തിക്കാൻ കൂടി പറ്റാത്തതായിരുന്നു. പക്ഷേ അങ്ങനെയെങ്കിൽ അങ്ങയുടെ ‘ഓർക്കാനം’ (അതിന്റെ ഉന്നം ഒന്നാമതായി ജൂതമതമല്ല, ഞാനാണെന്ന പരമാർത്ഥം വേറെ) കൊണ്ടർത്ഥമാകുന്നത് സ്വന്തം വിശ്വാസവും അക്കാര്യത്തിൽ എനിക്കു കിട്ടിയ ശിക്ഷണവും പോരായ്മ നിറഞ്ഞതായിരുന്നു എന്നു സമ്മതിക്കുകയാണ്‌, അതിനെക്കുറിച്ചോർമ്മപ്പെടുത്തുന്നതു തനിക്കൊട്ടും ഇഷ്ടമല്ല എന്നു പറയുകയാണ്‌, അങ്ങനെയൊരോർമ്മപ്പെടുത്തലിനെ തുറന്ന വിദ്വേഷം കൊണ്ടു നേരിടുമെന്നാണ്‌. ഇതിനിടയ്ക്കു പറയട്ടെ, ഞാൻ പുതുതായി സമ്പാദിച്ച ജൂതവിശ്വാസത്തെക്കുറിച്ച് അങ്ങയ്ക്കുള്ള നിഷേധാർത്ഥത്തിലുള്ള മതിപ്പ് അതിശയോക്തിപരമായിരുന്നു; ഒന്നാമതായി എന്റെ വിശ്വാസം അങ്ങയുടെ ശാപം പേറുന്നതായിരുന്നു; രണ്ടാമതായി, അതിന്റെ പൂർണ്ണവികാസത്തിന്‌ സഹജീവികളോടുള്ള എന്റെ അടിസ്ഥാനബന്ധം നിർണ്ണായകവുമായിരുന്നു- എന്നു പറഞ്ഞാൽ എനിക്കതു പ്രാണഹരമായിരുന്നു.

എന്റെ എഴുത്തിനോടും, അങ്ങയ്ക്കറിയാത്ത അതിനോടു ബന്ധപ്പെട്ടവയോടുമുള്ള അങ്ങയുടെ അനിഷ്ടം കുറച്ചുകൂടി ന്യായയുക്തമായിരുന്നു. ഇവിടെ സ്വന്തം പരിശ്രമം കൊണ്ടുതന്നെ ഞാൻ അങ്ങയിൽ നിന്ന് ഒരല്പ്പം സ്വാതന്ത്ര്യം നേടുകയായിരുന്നു; ഒരു കാലടിയ്ക്കടിയില്പ്പെട്ടു വാലു ഞെരിഞ്ഞുപോയ ഒരു പുഴു സ്വയം വലിച്ചുപറിച്ചെടുത്ത് ശേഷിച്ച അഗ്രഭാഗവുമായി ഇഴഞ്ഞുപോകുന്നതാണ്‌ അതെന്നെ ഓർമ്മപ്പെടുത്തുന്നതെന്ന കാര്യം ഞാൻ മറച്ചുവയ്ക്കുന്നുമില്ല. താരതമ്യേന സുരക്ഷിതനാണു ഞാനവിടെ; എനിക്കു ശ്വാസം വിടാമെന്നായിരിക്കുന്നു; എന്റെ എഴുത്തിനോടുള്ള അങ്ങയുടെ അനിഷ്ടവും എനിക്കത്ര അഹിതമാവുന്നില്ല. എന്റെ അഹന്തയ്ക്കും ഉത്കർഷേച്ഛയ്ക്കുമേല്ക്കുന്ന പ്രഹരങ്ങളായിരുന്നു എന്റെ പുസ്തകങ്ങൾ വരുമ്പോൾ അങ്ങയുടെ പ്രതികരണം (ഞങ്ങൾക്കിടയിൽ ഐതിഹാസികരൂപം വരിച്ചിരുന്നു അവ) : ‘എന്റെ കട്ടിലിന്റെ തലയ്ക്കലെ മേശപ്പുറത്തു വച്ചേക്കൂ!’ എന്റെ പുസ്തകങ്ങൾ വരുന്ന സമയത്തു മിക്കവാറും അങ്ങു ചീട്ടുകളിയിലായിരിക്കുമല്ലോ. പക്ഷേ എനിക്കാ പ്രതികരണം സ്വീകാര്യവുമായിരുന്നു; അതിനു കാരണം ധിക്കാരപരമായ എന്റെ വിദ്വേഷം മാത്രമല്ല, നമ്മുടെ ബന്ധത്തെക്കുറിച്ച് എനിക്കുള്ള കാഴ്ചപ്പാടിനെ വീണ്ടുമതു ശരിവയ്ക്കുന്നു എന്നതു മാത്രമല്ല, അതിനൊക്കെയുമടിയിൽ ആ വാക്കുകൾക്ക് ഇങ്ങനെയൊരത്ഥം കൂടി ഞാൻ കേൾക്കുന്നുവെന്നതു കൊണ്ടുകൂടിയാണ്‌: ‘നീയിപ്പോൾ സ്വതന്ത്രനാണ്‌!’ അതൊരു വ്യാമോഹമായിരുന്നു എന്നതു സത്യം തന്നെ; ഞാൻ സ്വതന്ത്രനായിരുന്നില്ല; അല്പ്പം കൂടി ശുഭപ്രതീക്ഷയോടെ പറഞ്ഞാൽ, ഞാൻ ഇനിയും സ്വതന്ത്രനായിട്ടില്ല. ഞാൻ എഴുതിയതൊക്കെ അങ്ങയെക്കുറിച്ചായിരുന്നു, അങ്ങയുടെ നെഞ്ചത്തു തല ചായ്ച്ചുകൊണ്ടു കരഞ്ഞുപറയാൻ കൊതിച്ചതൊക്കെയാണ്‌ ഞാൻ എഴുതിവച്ചത്. അങ്ങയിൽ നിന്നു മനഃപൂർവം ദീർഘിപ്പിച്ച ഒരു വേറിടലായിരുന്നു അത്; അതിലേക്കെന്നെ തള്ളിയിട്ടത് അങ്ങായിരുന്നുവെങ്കിലും ഞാൻ നിശ്ചയിച്ച ദിശയിലേക്കാണ്‌ അതു നീങ്ങിയത്. പക്ഷേ എത്ര തുച്ഛമായിരുന്നു അതെല്ലാം! അതിനെക്കുറിച്ചു പരാമർശിക്കാൻ എന്തെങ്കിലുമൊരു കാരണമുണ്ടെങ്കിൽ അതു സംഭവിച്ചത് എന്റെ ജീവിതത്തിലാണ്‌ എന്നതു മാത്രമേയുള്ളു- മറ്റെവിടെയായാലും അതു ശ്രദ്ധയില്പ്പെടാതെ പോകുമായിരുന്നു- , എന്റെ ജീവിതത്തെ ഭരിച്ചത് അതായിരുന്നു എന്നതും: ബാല്യത്തിൽ അതൊരു മുന്നറിയിപ്പായിരുന്നു, പിന്നീടതു പ്രത്യാശയായിരുന്നു, പിന്നെ പലപ്പോഴുമതു കൊടുംനൈരാശ്യവുമായിരുന്നു, എന്റെ അല്പം ചില തീരുമാനങ്ങളെടുക്കാൻ -അങ്ങയുടെ രൂപത്തിൽ- അതെന്നോടു കല്പ്പിക്കുകയും ചെയ്തു.

ഉദാഹരണത്തിന്‌ ഞാൻ തെരഞ്ഞെടുത്ത തൊഴിൽ. അക്കാര്യത്തിൽ അങ്ങെനിക്കു പൂർണ്ണസ്വാതന്ത്ര്യം തന്നുവെന്നും, അതങ്ങയുടെ ഔദാര്യത്തിന്റെയും സഹിഷ്ണുതയുടെയും ഗുണമായിരുന്നുവെന്നും ഞാൻ സമ്മതിക്കുന്നു. അതേസമയം ജൂതമദ്ധ്യവർഗ്ഗം തങ്ങളുടെ പുത്രന്മാരോടു പെരുമാറുന്ന പൊതുരീതിയ്ക്ക് അങ്ങും വഴങ്ങിക്കൊടുക്കുകയായിരുന്നുവെന്നും കാണണം; അതായിരുന്നു അങ്ങയ്ക്കു മാനദണ്ഡം- അല്ലെങ്കിൽ ആ വർഗ്ഗത്തിന്റെ മൂല്യങ്ങളെയാണ്‌ അങ്ങു പിൻപറ്റിയത്. ഒടുവിലായി, എന്റെ വ്യക്തിത്വത്തെക്കുറിച്ച് അങ്ങയ്ക്കുണ്ടായിരുന്ന ഒരു ധാരണപ്പിശകും അതിൽ ഒരു പങ്കു വഹിച്ചു. പരമാർത്ഥമെന്തെന്നാൽ, പിതാക്കന്മാർക്ക് പുത്രന്മാരെച്ചൊല്ലിയുള്ള അഭിമാനത്തിൽ നിന്ന്, എന്റെ യഥാർത്ഥജീവിതത്തെക്കുറിച്ചുള്ള അജ്ഞതയിൽ നിന്ന്, എന്റെ അനാരോഗ്യത്തിൽ നിന്നു സഞ്ചയിച്ച നിഗമനങ്ങളിൽ നിന്ന് അങ്ങെന്നെ കരുതിപ്പോന്നത് സൂക്ഷ്മബുദ്ധിയായ ഒരു ജോലിക്കാരനാണു ഞാനെന്നാണ്‌. അങ്ങയുടെ വീക്ഷണത്തിൽ കുട്ടിയായിരിക്കുമ്പോൾ ഞാൻ പഠിത്തത്തിൽത്തന്നെ ശ്രദ്ധയൂന്നിയിരുന്നു, പില്ക്കാലത്ത് എന്റെ എഴുത്തിലും. അതിനു പക്ഷേ യാഥാർത്ഥ്യവുമായി വിദൂരസാമ്യം പോലുമില്ല. ഞാൻ അധികമൊന്നും പഠിച്ചില്ലെന്നും, യത്നമെടുത്ത് യാതൊന്നും പഠിച്ചിട്ടില്ലെന്നും പറഞ്ഞാൽ അതായിരിക്കും കുറെക്കൂടി ശരിയും, അതിശയോക്തി കുറഞ്ഞതും; ഇടത്തരം ഓർമ്മശക്തിയും സാമാന്യമായ തരത്തിലുള്ള ബുദ്ധിയുമുള്ള സ്ഥിതിയ്ക്ക് എന്തോ ചിലതു മനസ്സിൽ തങ്ങിനിന്നുവെന്നുമാത്രം; അതുപക്ഷേ എടുത്തുപറയാനും വേണ്ടിയൊന്നുമില്ലതാനും. എന്തായാലും എന്റെ അറിവിന്റെ ആകെത്തുക, പ്രത്യേകിച്ചും അതിന്റെ അടിസ്ഥാനം, പുറമെയ്ക്കു സ്ഥിരവും അലട്ടില്ലാത്തതുമായ ഒരു ജീവിതത്തിൽ വിനിയോഗിച്ച സമയത്തിന്റെയും ധനത്തിന്റെയും തോതു വച്ചു നോക്കുമ്പോൾ തീർത്തും ദയനീയമായിരുന്നു, എനിക്കു പരിചയമുള്ള ഒട്ടു വളരെപ്പേരെ അപേക്ഷിച്ചു നോക്കുമ്പോൾ വിശേഷിച്ചും. ദയനീയമാണത്, പക്ഷേ എനിക്കു മനസ്സിലാകുന്നതും. ചിന്താശേഷിയുണ്ടായതില്പ്പിന്നെ സ്വന്തം ബൗദ്ധികാസ്തിത്വം എന്നതിൽ അത്രധികം ഉത്കണ്ഠാകുലനായിരുന്നു ഞാൻ; മറ്റുള്ളതൊന്നും എനിക്കൊരു വിഷയമേ ആയിരുന്നില്ല. നമ്മുടെ നാട്ടിലെ ജൂതവിദ്യാർത്ഥികൾ പൊതുവേ ഒരല്പം വിചിത്രസ്വഭാവികളായിരിക്കുമല്ലോ-എത്രയും അപൂർവമായ ജനുസ്സുകളെ അവർക്കിടയിൽ കണ്ടെത്താം; പക്ഷേ എന്റേതു പോലെ തണുത്ത ഒരുദാസീനത, മറച്ചുവയ്ക്കാൻ മിനക്കെടാത്ത, നാശമില്ലാത്ത, ബാല്യത്തിന്റെ നിസ്സഹായത നിറഞ്ഞ, പരിഹാസ്യതയോളമെത്തുന്ന, മൂഢമായ രീതിയിൽ പരിതൃപ്തമായ ഒരുദാസീനത, തന്നിൽത്തന്നെ അടങ്ങിയവനും, നിർവികാരമായ ഒരു ഭാവനാശേഷിയ്ക്കുടമയുമായ ഒരു കുട്ടിയുടെ ലക്ഷണം, അതു മറ്റെവിടെയും എന്റെ കണ്ണില്പ്പെട്ടിട്ടില്ല; അതു പക്ഷേ ഭയവും കുറ്റബോധവും കൊണ്ടു ഞെരിഞ്ഞ എന്റെ ഞരമ്പുകൾക്കുള്ള ഒരേയൊരു പ്രതിരോധവുമായിരുന്നു. എന്റെ ഉത്കണ്ഠകൾക്കേ എന്റെ മനസ്സിൽ സ്ഥാനമുണ്ടായിരുന്നുള്ളു, അതും അത്ര വ്യത്യസ്തമായ രീതികളിൽ. എന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ഉത്കണ്ഠ ഉദാഹരണം. കണ്ണിൽപ്പെടാതെയായിരുന്നു അതിന്റെ തുടക്കം: ദഹനത്തെ സംബന്ധിച്ച് ഇടയ്ക്കൊക്കെ ചെറിയൊരു വേവലാതി, മുടി കൊഴിച്ചിൽ, ഇടിഞ്ഞ ചുമലുകൾ അങ്ങനെ ചിലതൊക്കെ; പിന്നെയത് പടിപടിയായി തീക്ഷ്ണത കൂടി ശരിക്കുമൊരു രോഗത്തില്ച്ചെന്നു കലാശിക്കുകയായിരുന്നു. ഇതൊക്കെ എന്തിന്റെ പേരിലായിരുന്നു? യഥാർത്ഥത്തിലത് ശരീരത്തിന്റെ രോഗമായിരുന്നില്ല. യാതൊന്നിലും എനിക്കൊരു തീർച്ചയുണ്ടായിരുന്നില്ല എന്നതിനാൽ, ഓരോ നിമിഷവും സ്വന്തം അസ്തിത്വം എനിക്കാവർത്തിച്ചുറപ്പിക്കേണ്ടി വന്നിരുന്നു എന്നതിനാൽ, എനിക്കെന്റേതെന്നു പറയാവുന്ന, നിസ്സന്ദേഹമായ, എന്റേതു മാത്രമായ, ഞാനൊരാളാൽ നിർണ്ണയിക്കപ്പെടുന്ന  ഒരാസ്തി എനിക്കില്ല്ലായിരുന്നു എന്നതിനാലും, സത്യത്തിൽ പൈതൃകം നിഷേധിക്കപ്പെട്ട ഒരു കുട്ടിയായിരുന്നു ഞാനെന്നതിനാൽ എനികേറ്റവും സമീപസ്ഥമായ ഒന്നിൽ, എന്റെ സ്വന്തം ശരീരത്തിൽ എനിക്കു തീർച്ച നഷ്ടപ്പെടുക എന്നതു സ്വാഭാവികം മാത്രമായിരുന്നല്ലോ. ഞാൻ കുതിച്ചുപൊങ്ങി, പക്ഷേ എന്റെ ഉയരവുമായി പൊരുത്തപ്പെടാൻ എനിക്കു കഴിഞ്ഞില്ല,എനിക്കു താങ്ങാനവാത്തതായിരുന്നു ആ ഭാരം; എന്റെ ചുമലുകൾ ഇറ്റിഞ്ഞു; ജിംനാസ്റ്റിൿസു ചെയ്യുന്നതു പോകട്ടെ, ഒന്നനങ്ങാൻ കൂടി എനിക്കു ഭയമായി; അങ്ങനെ ഞാൻ ബലം കെട്ടവനായി; തടസ്സമില്ലാതെ നടന്നുപോന്നതൊക്കെ - എന്റെ ദഹനശക്തി, ഉദാഹരണം- ഞാൻ ആശ്ചര്യത്തോടെ കണ്ട ദിവ്യാത്ഭുതങ്ങളായി. അക്കാരണം മതിയായിരുന്നു അതു നഷ്ടപ്പെടാനും. അങ്ങനെ എല്ലാതരത്തിലുമുള്ള രോഗഭീതികൾക്കു വഴി തുറക്കുകയായിരുന്നു; ഒടുവിൽ, വിവാഹം കഴിക്കാനുള്ള എന്റെ ആഗ്രഹത്തിനു മേൽ ( അതിലേക്കു ഞാൻ പിന്നെ വരാം)  എനിക്കെടുക്കേണ്ടിവന്ന മനുഷ്യശേഷിക്കുമപ്പുറത്തുള്ള യത്നത്തിന്റെ ഫലമായി എന്റെ ശ്വാസകോശങ്ങൾ ചോര കക്കി; ഇക്കാര്യത്തിൽ ഷോൺബോൺപലൈസിലെ ഫ്ളാറ്റു തന്നെ മതിയായ കാരണമായിരിക്കാം- ഞാൻ ആ ഫ്ളാറ്റെടുത്തത് എന്റെ എഴുത്തിന്‌ അതു വേണ്ടിവരുമെന്നു ഞാൻ വിശ്വസിച്ചതു കൊണ്ടായിരുന്നുവെങ്കിലും. അപ്പോൾ അങ്ങു സങ്കല്പ്പിച്ച പോലെ അമിതാദ്ധ്വാനം കൊണ്ടൊന്നുമല്ല ഇങ്ങനെയൊക്കെ വന്നത്. നല്ല ആരോഗ്യമുള്ള കാലത്ത് ഞാൻ സോഫയിൽ മടിപിടിച്ചുകിടന്ന സമയത്തിന്റെ ദൈർഘ്യമെടുത്താൽ അങ്ങ് ഒരായുസ്സിലെടുത്ത വിശ്രമത്തിന്റെ-രോഗം ബാധിച്ചു കിടന്ന നാളുകളുൾപ്പെടെ- പതിന്മടങ്ങു വരുമത്. തിരക്കും നടിച്ച് ഞാൻ അങ്ങയുടെ മുന്നിൽ നിന്നു പാഞ്ഞുപോയിരുന്നത് എന്റെ മുറിയിലെ സോഫയിൽ ചെന്നുകിടക്കാനായിരുന്നു. ഞാൻ ആകെച്ചെയ്ത ജോലിയുടെ കണക്കൊന്നെടുത്തുനോക്കിയാൽ , ഓഫീസിലെയും (അവിടെ എന്റെ ആലസ്യം അങ്ങനെയങ്ങു ശ്രദ്ധയില്പ്പെടാൻ പോകുന്നില്ല, പിന്നെ പേടി കാരണം അതിനൊരതിരുമുണ്ടായിരുന്നു)വീട്ടിലെയുമുൾപ്പെടെ, അതു വളരെക്കുറച്ചേയുണ്ടാവു; പ്രകൃതം കൊണ്ടു ഞാൻ അലസനല്ലെന്നു തോന്നുന്നു; പക്ഷേ എനിക്കു ചെയ്യാൻ ഒന്നുമുണ്ടായിരുന്നില്ല. ഞാൻ ജീവിച്ചിരുന്നിടത്ത് ഞാൻ അവമതിക്കപ്പെട്ടു, ഞാൻ തിരസ്കൃതനായി, എന്നെ അടിച്ചൊതുക്കി; മറ്റൊരിടത്തേക്കു രക്ഷപ്പെടാൻ ഞാൻ കഠിനയത്നങ്ങൾ തന്നെ നടത്തിയെങ്കിലും അതൊരിക്കലും ജോലിയായിരുന്നില്ല; കാരണം, ചെറിയ ചില അപവാദങ്ങളൊഴിച്ചാൽ എന്റെ കഴിവിനപ്പുറത്തുള്ളതായിരുന്നു അത്.

 

ചിത്രം-കാഫ്കയുടെ ഒരു സ്കെച്ച്

നെരൂദ-ഈ രാത്രിയുടെ വാതിലടയുമ്പോൾ പ്രിയേ...


 

ഈ രാത്രിയുടെ വാതിലടയുമ്പോൾ പ്രിയേ,
നിഴലടഞ്ഞ ദേശങ്ങൾ കടന്നൊരു യാത്ര പോവുക നാം.
നിന്റെ സ്വപ്നങ്ങളടയ്ക്കുക:നിന്റെയാകാശവുമായി എന്റെ കണ്ണിലേയ്ക്കെത്തുക:
പരപ്പാർന്നൊരു പുഴയിലെന്നപോലെന്റെ ചോരയിൽ നിവർന്നു കിടക്കുക.

പൊയ്പ്പോയ നാളുകളുടെ കീറച്ചാക്കുകളിൽ നിത്യേനയെന്നോണം
കൊട്ടിത്തൂവിയ ക്രൂരമായ പകൽവെളിച്ചത്തിനു വിട;
വിട, ഘടികാരങ്ങളുടെയും ഓറഞ്ചുകളുടെയും രശ്മികൾക്കും;
സ്വാഗതം! തമസ്സേ, നിത്യനല്ലാത്ത ചങ്ങാതീ!

ഈ വഞ്ചിയിൽ, ജലത്തിൽ, മരണത്തിൽ, അഥവാ പുതുജീവിതത്തിൽ
വീണ്ടുമൊരുമിക്കുക നാം, ഉറങ്ങിയും ഉയ്രിത്തെഴുന്നേറ്റും:
ചോരയിൽ രാത്രിയുടെ പരിണയമത്രേ നാം.

എനിക്കറിയില്ല ആരു ജീവിക്കുന്നു, മരിക്കുന്നുവെന്ന്, ആരുറങ്ങുന്നു, ഉണരുന്നുവെന്ന്.
എനിക്കറിയാം പക്ഷേ, പ്രഭാതത്തിന്റെ ഉപഹാരങ്ങൾ
എന്റെ നെഞ്ചിലേക്കെത്തിക്കുന്നതു നിന്റെ ഹൃദയമെന്ന്.

 

(പ്രണയഗീതകം-82)

 


Saturday, July 24, 2010

നെരൂദ- ഞാനാരാധിച്ചിരുന്നു നക്ഷത്രങ്ങളെ...



ഞാനാരാധിച്ചിരുന്നു നക്ഷത്രങ്ങളെ,
പലപല പുഴകളിൽ, മൂടൽമഞ്ഞിൽ കുതിർന്നവയെ,
അവയിൽ നിന്നൊന്നിനെ ഞാൻ വരിച്ചു, ഞാൻ സ്നേഹിക്കുന്നതിനെ,
രാവിനൊപ്പമുറങ്ങി ഞാനതിൽപ്പിന്നെ.

ഒരു തിര, മറുതിര, പിന്നെയൊരു തിര,
കടൽപ്പച്ച, തണുവിന്റെ പച്ച, പച്ചയുടെ പടർപ്പുകൾ,
അതിൽ നിന്നു ഞാൻ വരിച്ചതൊരു തിരയെ,
നിന്റെയുടലിന്റെ ഇടമുറിയാത്ത തിരയെ.

ഓരോ തുള്ളിയുമോരോ വേരും വെളിച്ചത്തിന്റെയോരോ നാരും
എനിക്കായൊരുനാളൊരുമിച്ചുകൂടിയതിവിടെ,
എന്നിലേക്കവയെത്തിയതു പിന്നെ.

എനിക്കു മാത്രമായിക്കൊതിച്ചു ഞാൻ നിന്റെ മുടിയിഴകൾ.
പെറ്റനാടെനിക്കു നല്കിയ വരങ്ങളിൽ
ഞാൻ വരിച്ചതൊന്നിനെ, നിന്റെ കിരാതഹൃദയത്തെ.

(പ്രണയഗീതകം-46)


Friday, July 23, 2010

നെരൂദ-നിന്റെ കാലടിയിൽ നിന്നു മുടിയിലേക്കു പരക്കുന്ന വെളിച്ചം...

image

നിന്റെ കാലടിയിൽ നിന്നു മുടിയിലേക്കു പരക്കുന്ന വെളിച്ചം,
നിന്റെ ലോലരൂപത്തെപ്പൊതിയുന്ന നിറവ്,
കടൽമുത്തിന്റേതല്ലത്, തണുത്ത വെള്ളിയുടേതുമല്ലത്:
നിന്നെത്തീർത്തതപ്പം, അഗ്നിയ്ക്കോമനയായ അപ്പം.

നിന്നോടൊത്തു മുളയെടുത്തു ധാന്യങ്ങൾ,
അനുകൂലകാലത്തിലതു നിന്നോടൊത്തു വിളഞ്ഞു,
ഗോതമ്പുമണികൾ നിന്റെ മുലകളെ ഇരട്ടിപ്പിച്ച നേരം
മണ്ണിൽ കാത്തുകിടക്കുന്ന കല്ക്കരിയായി എന്റെ പ്രണയം.

ഹാ, അപ്പം നിന്റെ നെറ്റിത്തടം, അപ്പം നിന്റെ കാലുകൾ, അപ്പം നിന്റെ ചുണ്ടുകൾ,
ഞാൻ വിഴുങ്ങുന്ന അപ്പം, ഓരോ പുലർവെട്ടത്തിനുമൊപ്പം പിറക്കുന്ന അപ്പം,
പ്രിയേ, പലഹാരക്കടകളുടെ കൊടിക്കൂറ നീ,

അഗ്നി നിനക്കു തന്നു ചോരയുടെ ഒരു പാഠം,
ധാന്യം നിന്നെ പഠിപ്പിച്ചു പാവനത്വം,
അപ്പം പഠിപ്പിച്ചു ഭാഷയും പരിമളവും.

(പ്രണയഗീതകം –13)

link to image

Thursday, July 22, 2010

നെരൂദ-നിറഞ്ഞ സ്ത്രീ, പൊള്ളുന്ന ചന്ദ്രൻ, മാംസളമായൊരാപ്പിൾ...



നിറഞ്ഞ സ്ത്രീ, പൊള്ളുന്ന ചന്ദ്രൻ, മാംസളമായൊരാപ്പിൾ,
കടൽപ്പായലിന്റെ, കുഴഞ്ഞ ചെളിയുടെ, വെളിച്ചത്തിന്റെ സാന്ദ്രഗന്ധം;
നിന്റെ സ്തംഭങ്ങൾക്കിടയിൽ വിടരുന്നതേതിരുണ്ട തെളിമ?
ഇന്ദ്രിയങ്ങളാൽ പുരുഷൻ സ്പർശിക്കുന്നതേതാദിമരാത്രിയെ?

ഹാ, പ്രണയമൊരു പ്രയാണം, ജലത്തിൽ, നക്ഷത്രങ്ങളിൽ,
ശ്വാസം മുട്ടുന്ന വായുവിൽ, ധാന്യങ്ങളുടെ ചണ്ഡവാതങ്ങളിൽ:
പ്രണയം മിന്നല്പിണരുകളുടെ പോരാട്ടം,
 ഒരു തേൻതുള്ളിയുടെ മാധുര്യത്തിനു കീഴടങ്ങുന്ന രണ്ടുടലുകൾ.

ചുംബിച്ചു ചുംബിച്ചു നിന്റെ കുഞ്ഞപാരതയിൽ യാത്രപോകുന്നു ഞാൻ,
നിന്റെ വിളുമ്പുകളിൽ, നിന്റെ പുഴകളിൽ, നിന്റെ സൂക്ഷ്മഗ്രാമങ്ങളിൽ;
പൌരുഷാഗ്നി പ്രഹർഷത്തിന്റെ രൂപമെടുക്കുന്നു,

ചോരയുടെ ഇടുക്കുചാലുകളിലൂടിരമ്പിപ്പായുന്നു,
ഒടുവിലൊരു നിശാപുഷ്പമായിത്തൂവുന്നു,
തെളിഞ്ഞും തെളിയാതെയും ഇരുട്ടിലൊരു നാളം.

(പ്രണയഗീതകം-12)


Tuesday, July 20, 2010

നെരൂദ-കാട്ടിൽ ദാഹാർത്തനായി വഴിതെറ്റിയലയുമ്പോൾ...

 image

കാട്ടിൽ ദാഹാർത്തനായി വഴിതെറ്റിയലയുമ്പോൾ
ഇരുണ്ട മരച്ചില്ല പൊട്ടിച്ചു ചുണ്ടോടു ചേർത്തു ഞാനതിന്റെ മന്ത്രണം:
ഞാൻ കേട്ടതു മഴയുടെ തേങ്ങലാകാം,
ഉടഞ്ഞ മണിയുടെ നാദമാകാം, തകർന്ന ഹൃദയമാകാം.

അകലെയകലെനിന്നതെന്നിലേക്കെത്തി,
ആഴത്തിലൊളിഞ്ഞും, മണ്ണിൽ മറഞ്ഞും;
പാതി വിടർന്ന ഇലകളുടെ ഈറൻ നിഴലുകളിലും
ശരല്ക്കാലങ്ങളുടെ വൈപുല്യങ്ങളിലുമമർന്ന  ഒരാക്രന്ദനം.

അവിടെ, കാടിന്റെ കിനാവിൽ നിന്നുണർന്ന ഒരു ഹെയ്സൽ മരച്ചില്ല
എന്റെ നാവിനു കീഴിലൊരു ഗാനം പാടി,
അലയുന്നൊരു സൗരഭ്യമെന്റെയുള്ളിൽ പടർന്നുകേറി,

പണ്ടേ ഞാൻ പരിത്യജിച്ച വേരുകൾ, എന്റെ ബാല്യത്തിന്റെ നഷ്ടദേശങ്ങൾ
പൊടുന്നനേയെന്നെത്തേടിയെത്തും പോലെ;
ഞാനവിടെ നിന്നു, നാടലയുന്നൊരു പരിമളത്തിന്റെ മുറിവും പേറി.

(പ്രണയഗീതകം –6)

link to image

Sunday, July 18, 2010

നെരൂദ- നിന്നെ പ്രണയിക്കും മുമ്പെന്റേതായിരുന്നില്ലൊന്നും പ്രിയേ...

 

നിന്നെ പ്രണയിക്കും മുമ്പെന്റേതായിരുന്നില്ലൊന്നും പ്രിയേ;
തെരുവുകൾ തോറുമലഞ്ഞു ഞാൻ,
അന്തസ്സാരമില്ലാത്ത, പേരു വീഴാത്ത വസ്തുക്കൾക്കിടയിലൂടെ;
പ്രത്യാശയുടെ വായുവിൽ പടുത്തതായിരുന്നു ലോകം.

ചാരം നിറഞ്ഞ മുറികൾ പരിചയിച്ചു ഞാൻ,
നിലാവു കുടിയേറിയ മാളങ്ങൾ,
ആട്ടിപ്പുറത്താക്കിയ പണ്ടകശാലകൾ,
പൂഴിമണ്ണിൽ ചോദ്യങ്ങളുടെ പിടിവാദങ്ങളും.

എല്ലാം ശൂന്യമായിരുന്നു, മൃതവും മൂകവുമായിരുന്നു,
ശപ്തവും, ഭ്രഷ്ടവും, ജീർണ്ണവുമായിരുന്നു.
അചിന്ത്യവും അന്യവുമായിരുന്നു, ഒക്കെയും.

അന്യരുടേതായിരുന്നെല്ലാം,ആരുടേതുമായിരുന്നില്ലൊന്നും...
പിന്നെയല്ലേ നീ വന്നതും , നിന്റെ സൗന്ദര്യവും നിന്റെ ദാരിദ്ര്യവുമായി,
ശരത്കാലത്തിനു വിഭവങ്ങളുടെ സമൃദ്ധിയുമായി.

(പ്രണയഗീതകം 25)


നെരൂദ-എനിക്കായുസ്സു പോരാ നിന്റെ മുടിയെ കീർത്തിക്കാൻ




എനിക്കായുസ്സു പോരാ നിന്റെ മുടിയെ കീർത്തിക്കാൻ,
ഇഴയെണ്ണിയെണ്ണി സ്തുതിയ്ക്കണമവയെ ഞാൻ.
ചില കണ്ണുകളോടൊത്തു ജീവിക്കാൻ മറ്റു കാമുകർക്കു കൊതി,
നിന്റെ ക്ഷുരകനാവാനായാൽ എനിക്കതു മതി.

ഇറ്റലിയിലവർ നിന്നെ മെഡൂസയെന്നു വിളിച്ചു.,
ജ്വാലാകലാപമായിരുന്നു നിന്റെ ചുരുൾമുടിയെന്നതിനാൽ.
എനിക്കു നീ പക്ഷേ, ജഡിലകേശധാരി,
എന്റെ ഹൃദയത്തിനറിയാം  നിന്റെ മുടിയുടെ കവാടം.

സ്വന്തം മുടിച്ചുരുളുകൾക്കിടയിലലഞ്ഞുമറയുമ്പോൾ
എന്നെ മറക്കരുതേ. നിന്റെ കാമുകൻ ഞാൻ.
എന്നെത്തനിച്ചാക്കിപ്പോകരുതേ:

ക്ഷണികശോകങ്ങൾ പതുങ്ങുന്ന നിഴലടച്ച പാതകളിൽ
വഴിതെറ്റിയുഴലുമേ ഞാൻ,
നിന്റെ മുടിയുടെ ഗോപുരത്തിൽ സൂര്യനുദിക്കും വരെയ്ക്കും.


(പ്രണയഗീതകം 14)





Saturday, July 17, 2010

നെരൂദ-എത്ര വഴി നടക്കണം പ്രിയേ, ഒരു ചുംബനത്തിലെത്താൻ?

image

എത്ര വഴി നടക്കണം പ്രിയേ, ഒരു ചുംബനത്തിലെത്താൻ?
എത്രയേകാന്തതകളലഞ്ഞുതീർക്കണം നിന്റെ സാമീപ്യമെത്തുവാൻ?
മഴകൾക്കൊപ്പമുരുണ്ടുമറയുന്നു ഞാനിറങ്ങിപ്പോയ തീവണ്ടികൾ,
ദേശത്തുദയമായിട്ടില്ല വസന്തമിനിയും.

എന്നാലൊന്നാണെന്റെ പ്രിയേ, നീയും ഞാനും,
ഉടയാടകൾ മുതൽ വേരുകൾ വരെയൊന്നാണു നാം,
ശരത്തിൽ, ജലത്തിൽ, ജഘനത്തിലൊന്നാണു നാം,
ഒടുവിലൊന്നാകുന്നു നാം, നീ മാത്രമായി, ഞാൻ മാത്രമായി.

എത്ര പണിയെടുത്തിരിക്കും പുഴയിത്രയും കല്ലുകൾ കൂട്ടിവയ്ക്കാൻ;
ദേശങ്ങളും തീവണ്ടികളും വേർപെടുത്തിയ നമ്മൾക്കു
പ്രണയിക്കുകയല്ലാതെ മറ്റെന്തു ചെയ്യാൻ:

സകലവിഭ്രാന്തികൾക്കുമൊപ്പം, സ്ത്രീപുരുഷന്മാർക്കൊപ്പം,,
ലവംഗപുഷ്പങ്ങൾക്കു പിറപ്പു നല്കി
അവയ്ക്കു പഠിപ്പു നല്കുന്ന മണ്ണിനൊപ്പം.

(പ്രണയഗീതകം-2)

 

ചിത്രം-വാന്‍ ഗോഗ്- ആര്‍ലെയിലെ കമിതാക്കള്‍

Friday, July 16, 2010

നെരൂദ- ആരു പ്രണയിച്ചിരിക്കും നമ്മെപ്പോലെ…



ആരു പ്രേമിച്ചിരിക്കും നമ്മെപ്പോലെ?
എരിഞ്ഞുതീർന്ന ഹൃദയങ്ങളുടെ പഴംകനലുകൾ കണ്ടെടുക്കുക നാം,
ഒന്നൊന്നായവിടെക്കൊഴിക്കുക നമ്മുടെ ചുംബനങ്ങൾ,
ചിതറിപ്പോയൊരു പൂവുയിരെടുത്തുവരട്ടെ വീണ്ടും.

നിറഞ്ഞ മുഖവും ബലവുമായി ഭൂമിയിലിറങ്ങിയ പ്രണയത്തെ,
സ്വന്തം കനിയെ ദഹിപ്പിച്ച തൃഷ്ണയെ പ്രേമിക്കുക നാം,
ആ തൃഷ്ണയുടെ കെടാവെളിച്ചം നാം,
അതിന്റെ നാശമടയാത്ത മൃദുലബീജം നാം.

കാലത്തിന്റെ അഗാധഹേമന്തത്തിൽ മഞ്ഞും വസന്തവും 
മറവിയും ശരത്തും കല്ലറ കെട്ടിയടക്കിയ തൃഷ്ണയ്ക്കതേകട്ടെ,
പുതിയൊരാപ്പിൾപ്പഴത്തിന്റെ വെളിച്ചം,

പുതിയൊരു മുറിവു തുറക്കുന്ന പുതുമയുടെ തെളിച്ചം,
മണ്ണിലടങ്ങിയ വായകളുടെ നിത്യതയിലൂടെ
നിശ്ശബ്ദം യാത്രപോകുന്ന പ്രാക്തനതൃഷ്ണ പോലെ.
*

(പ്രണയഗീതകം-95)

Thursday, July 15, 2010

നെരൂദ- യാത്രയും ശോകവും പിന്നിട്ടെത്തുന്നു ഞാൻ പ്രിയേ…



യാത്രയും ശോകവും പിന്നിട്ടെത്തുന്നു ഞാൻ പ്രിയേ,
നിന്റെ ശബ്ദത്തിലേക്ക്, ഗിത്താറിൽപ്പറക്കുന്ന നിന്റെ കൈയിലേക്ക്,
ചുംബനങ്ങളാൽ ശരല്ക്കാലത്തെത്തടുക്കുന്ന തീയിലേക്ക്,
മാനത്തു വട്ടം ചുറ്റിപ്പറക്കുന്ന രാത്രിയിലേക്ക്.

ഏവർക്കുമാവശ്യപ്പെടുന്നു ഞാനപ്പവും കോയ്മയും;
ഭാവി നഷ്ടമായ വേലക്കാരന്നു ഭൂമിയും.
എന്റെ ചോരയുമെന്റെ പാട്ടും വിശ്രമിക്കുമെന്നാരും കരുതേണ്ട!
മരിക്കണം പ്രിയേ, നിന്റെ പ്രണയം ഞാൻ  വേണ്ടെന്നു വയ്ക്കാൻ.

അതിനാൽ: പ്രശാന്തചന്ദ്രന്റെ നൃത്തഗീതം വായിക്കുക,
ഒഴുകുന്ന ഗിത്താറിൽ ജലഗീതം വായിക്കുക,
കിനാവു കണ്ടെന്റെ തല നീരാതെപോകട്ടെ:

ഞാനുറങ്ങാത്ത ഉറക്കമെല്ലാം അഭയം കണ്ടതിവിടെ,
ഉറങ്ങുന്ന യാത്രികന്റെ രാത്രിയെ കാത്തും കൊണ്ടു
നിന്റെ കൈ ജീവിക്കുന്ന, പറക്കുന്ന ഈ വള്ളിക്കുടിലിൽ

(പ്രണയഗീതകം-88)

Wednesday, July 14, 2010

നെരൂദ-നഗരമതാ, പൊയ്ക്കഴിഞ്ഞു

image

പിടിതരാതെ നീങ്ങുന്നു ഘടികാരത്തിന്റെ സൂചികൾ,
കരളുറപ്പോടതു തിന്നുതീർക്കുന്നു നമ്മുടെ വർഷങ്ങൾ.
ക്ഷണികമായ കുഞ്ഞുമുന്തിരിപ്പഴങ്ങളാണു നാളുകൾ,
കാലം കൊഴിച്ചിട്ട പാഴിലകൾ മാസങ്ങൾ.

ഒരു പീരങ്കിപ്പടയുടെ തടുക്കരുതാത്ത പ്രഹരത്തിൽ
വാടുന്നു, വാടിവീഴുന്നു നിമിഷം-പൊടുന്നനേയതാ,
നമുക്കു ബാക്കി ഒരു വർഷം, ഒരു ദിവസം,
ഡയറിയിൽ താളു മറിയുമ്പോൾ മരണവുമായി.

പുഴയൊഴുകുന്നതു നമ്മുടെ വരുതിക്കല്ല,
അതിനെത്തടയില്ല പ്രണയവും ചിന്തയും.
എത്ര സൂര്യന്മാരും അന്യജീവികളും കടന്നതൊഴുകിയിരിക്കുന്നു,
അതിന്റെ താളത്തിലുണ്ട് നമ്മുടെ മരണത്തിന്റെ സൂചനകൾ.

പിന്നെയൊടുവിൽ നാം തളർന്നു കാലത്തിൽ വീഴും,
നമ്മെയും കൊണ്ടതു പായും, അത്രതന്നെ.
പിന്നെ നാം മരിക്കും, നമ്മെ വലിച്ചെടുത്തു മാറ്റും,

നമുക്കു ശേഷിക്കില്ല ജീവിതം, ഇരുട്ടും, പൊടിയും, വാക്കുകളും.
നാമിനി ജീവിക്കാത്ത നഗരത്തിൽ ബാക്കിയാവും
നാമുടുത്ത വസ്ത്രങ്ങൾ, നമ്മുടെ ഗർവവും.

 

 

link to image

Tuesday, July 13, 2010

റൂമി-സത്രം

image

 

മനുഷ്യജന്മമൊരു സത്രം.
അതിഥിയാണോരോ പ്രഭാതവും.

ഓർക്കാപ്പുറത്തൊരു വിരുന്നുകാരനായെത്തുന്നു
ഒരാഹ്ളാദം, ഒരു വിഷാദം, ഒരു ചെറ്റത്തരം,
നൈമിഷികമായൊരു ബോധോദയം.

എല്ലാവരെയുമെതിരേല്ക്കുക,
സല്ക്കരിക്കുകയെല്ലാവരെയും!
ഒരു പറ്റം ദുരിതങ്ങളാണവരെന്നാലും,
തല്ലും പിടിയും കലമ്പലുമായി
ഒക്കെപ്പുറത്തെറിയുന്നവരാണവരെന്നാലും,
അവരെപ്പിണക്കാതെ വിടുക.
പുതുമയുള്ളൊരാനന്ദത്തിനായി
ഒഴിച്ചെടുക്കുകയാവാം നിങ്ങളെയവർ.

ഇരുണ്ട ചിന്തകൾ, നാണക്കേടുകൾ, വിദ്വേഷം,
വാതില്ക്കൽ വച്ചേ ചിരിയോടവരെക്കാണുക,
അകത്തേക്കു ക്ഷണിച്ചുകൊണ്ടു പോവുക.

വരുന്നവരോടൊക്കെ നന്ദിയുള്ളവനായിരിക്കുക,
ആരു വിരുന്നു വന്നാലും
അതീതത്തിൽ നിന്നൊരു വഴികാട്ടിയത്രേയയാൾ.

Wednesday, July 7, 2010

നെരൂദ-കൊർദോബയിലെ കൊടുങ്കാറ്റുകൾക്ക്

image
ജ്വലിക്കുന്ന നട്ടുച്ച
പൊന്നിന്റെ വാളു പോലെ
വെട്ടിത്തിളങ്ങുന്നു,
പൊടുന്നനേ
ഇടി മുരളുന്നു
ഒരു ചെമ്പൻചെണ്ടത്തലയിൽ
വന്നുവീണ പാറ പോലെ,
ഒരു പതാക
വലിച്ചുകീറുംപോലെ
വെട്ടിപ്പിളരുന്നു വായു,
മാനത്തിനൂട്ട വീഴുന്നു,
അതിലുള്ള വെള്ളമെല്ലാം
പച്ചനിറത്തിൽ
ഭൂമിയിലേക്കു വീഴുന്നു,
ഭൂമിയിൽ ഭൂമിയിൽ
ആട്ടിൻപറ്റങ്ങൾ പുള്ളി കുത്തിയ
ഭൂമിയിൽ.
കോലാഹലം നിറഞ്ഞതത്രെ
മുകളിൽ നിന്നു ചീറ്റുന്ന
വെള്ളത്തിന്റെ വിക്രമം:
നിങ്ങൾ കരുതും
ആകാശത്തൂടെ കുളമ്പടിച്ചുപായുകയാണു
കുതിരകളെന്ന്,
വെള്ളിമലകൾ വീഴുന്നു,
കസേരകളും ചാരുകസേരകളും വീഴുന്നു,
അതിൽപ്പിന്നെ
മിന്നൽപ്പിണർ ഉജ്ജ്വലിക്കുന്നു
കുതിക്കുന്നു
വീശിപ്പായുന്നു,
ആകാശത്തിന്റെ താഡനങ്ങളിൽ
പാടങ്ങൾ കിടുങ്ങുന്നു,
ഇടിമിന്നലുകൾ
ഒറ്റയാൻ മരങ്ങളെ
നരകത്തിന്റെ ഗന്ധകത്തീ വച്ചു
പൊള്ളിക്കുന്നു,
വെള്ളം പിന്നെ
ആലിപ്പഴമാകുന്നു,
അതു ചുമരുകളിടിയ്ക്കുന്നു,
കോഴിക്കൂടുകൾ
തകർക്കുന്നു,
വിരണ്ട തിത്തിരിപ്പക്ഷികളെ
ഒഴുക്കിപ്പായുന്നു,
അടയ്ക്കാക്കുരുവിയെ
കൂട്ടിലേക്കയയ്ക്കുന്നു;
ഒരു പാമ്പു പുളയുന്നു
നിലത്തു വീണ മിന്നൽ പോലെ,
മാനത്തിന്റെ കല്ലേറിൽക്കുഴഞ്ഞ്
ഒരു പ്രാപ്പിടിയൻ വീഴുന്നു,
ഉന്മത്തവും പ്രചണ്ഡവുമായ
ഒരു കാറ്റു പുറപ്പെടുന്നു
മലനിരകളിൽ നിന്ന്,
കെട്ടും പൊട്ടിച്ചതലറിനടക്കുന്നു
താഴവാരങ്ങളിൽ.
കാറ്റൊരു കൂറ്റൻ
ഭ്രാന്തനത്രെ,
ഏതോ കെട്ടുകഥയിൽ നിന്നു
രക്ഷപ്പെട്ടവൻ,
കൈകൾ പരത്തി വീശി
ഗ്രാമങ്ങളിൽ കോലാഹലം കൂട്ടുകയാണവൻ:
ഈ ഭ്രാന്തൻ കാറ്റ്
അതികായരായ പേരാലുകളെ പ്രഹരിക്കുന്നു,
സൗമ്യശീലരായ അരളിമരങ്ങളുടെ
മുടി പിടിച്ചുവലിക്കുന്നു,
മരത്തടികളും വീപ്പകളും
ചില്ലുവണ്ടികളും കട്ടിൽക്കൂടുകളും പേറിപ്പായുന്ന
കുത്തിയൊഴുക്കു പോലെ
ഹുങ്കാരം മുഴക്കുന്നു.
പൊടുന്നനേയതാ,
ലംബമാനമായ
തെളിഞ്ഞ പകൽ
വീണ്ടും വരവാകുന്നു,
അഴിഞ്ഞുലഞ്ഞ മുടിക്കെട്ടിനു
നീലനിറം,
ചോരച്ചുവപ്പായ
സൂര്യനെന്ന പതക്കത്തിനു
വൃത്തമാണാകാരം,
ഒരിലയുമനങ്ങുന്നില്ല,
താരസ്ഥായിയിൽ പാടുന്ന
ഗായികമാരാണു
ചീവീടുകൾ,
സൈക്കിളേറി വരുന്ന പോസ്റ്റുമാൻ
കടലാസുപ്രാവുകൾ പറത്തിവിടുന്നു,
ആരോ ഒരാൾ
കുതിരപ്പുറത്തേറുന്നു,
ഒരു കാളക്കൂറ്റൻ മുക്രയിടുന്നു,
വേനലെത്തിക്കഴിഞ്ഞു
മാന്യരേ,
അല്ലാതൊന്നും
സംഭവിച്ചിട്ടില്ല.


link to image

Tuesday, July 6, 2010

റൂമി-7

 

image

അസ്സലുള്ള മനുഷ്യനാണു നിങ്ങളെങ്കിൽ
പ്രണയത്തിനു പണയം വയ്ക്കുക സർവതും.

അതിനാവില്ല നിങ്ങൾക്കെങ്കിൽ
ഈ കൂട്ടു വിട്ടു പൊയ്ക്കോളൂ.

പാതിമനസ്സു കൊണ്ടെത്തില്ല,
ആ മഹിമാവെന്നോർക്കുക.

ദൈവത്തെത്തേടിയിറങ്ങിയതല്ലേ,
എന്തിനു പിന്നെത്തങ്ങണം
വഴിവക്കിലെ വേശ്യാലയങ്ങളിൽ?

*

നിന്റെ പ്രണയത്തെക്കുറിച്ചോർക്കുമ്പോൾ
തേങ്ങിക്കരഞ്ഞുപോകുന്നു ഞാൻ.
നിന്റെ കാര്യം പറഞ്ഞുകേൾക്കുമ്പോൾ
ഉറക്കത്തിലെന്നപോലെന്തോ കുതറുന്നു
ഒന്നും നടക്കാത്ത നെഞ്ചിനുള്ളിൽ.

*

അന്യോന്യം മുഖം നോക്കി
ആയുസ്സു നാം കഴിച്ചു.
ഇന്നുമതങ്ങനെ.

എങ്ങനെ കാക്കും നാം
നമ്മുടെ പ്രണയരഹസ്യം?
പുരികങ്ങൾ കാര്യം പറയുന്നു,
അതു കേൾക്കുന്നു കണ്ണുകൾ.

*

കുടിലമായ തർക്കമല്ല
പ്രണയത്തിന്റെ രീതികൾ.
ഉന്മൂലനത്തിന്റേതാണാ വാതിൽ.

മാനത്തു കിളികൾ വരയ്ക്കുന്നു
സ്വാതന്ത്ര്യത്തിന്റെ മഹാവൃത്തങ്ങൾ.
അവയ്ക്കാപ്പഠിപ്പെവിടുന്നു കിട്ടി?

വീഴുകയായിരുന്നവ,
വീണുവീണു വരുമ്പോൾ
അവയ്ക്കു ചിറകും കിട്ടി.

*

വെളിച്ചങ്ങൾ വീണുനിറഞ്ഞ
നിശാസാഗരമാണു നാം,
തൊട്ടുതൊട്ടിരിക്കുമ്പോൾ
ചന്ദ്രനും മീനിനുമിടയിലെ-
യിടവുമാണു നാം.

*

ഈയാത്മാവെനിയ്ക്കാരു തന്നു?
പ്രാപ്പിടിയനെപ്പോലെന്റെ കണ്ണുകെട്ടിയവൻ;
വേട്ടയാടാനെന്നെയഴിച്ചുവിടും
ഇനിയധികം വൈകാതെയുമവൻ.

*

ഒരു സഞ്ചാരി കടന്നുപോകുമ്പോൾ
അവൻ പാറ്റിയ പൊടി തങ്ങിനില്ക്കുന്നു.
ആ വഴിയേ പൊടിയ്ക്കുള്ളിലൂടൊന്നു നോക്കൂ,
അകലെയകലെക്കാണാമനന്തത.

*

നല്ല ചെയ്തിക്കും ദുഷ്ചെയ്തിക്കു-
മപ്പുറത്തുണ്ടൊരു പാടം.
നമുക്കു സന്ധിക്കാമവിടെ.
ആ പുല്പ്പരപ്പിലാത്മാവു
മലർന്നുകിടക്കുമ്പോൾ
വാക്കുകളിലൊതുങ്ങില്ല ലോകം.
ഒരർത്ഥവും തോന്നിക്കില്ല
വാക്കുകൾ,ആശയങ്ങൾ,
അന്യോന്യമെന്നു പറഞ്ഞാലും.

Sunday, July 4, 2010

നെരൂദ-അടഞ്ഞ വായിൽ ഈച്ചകൾ കയറുന്നു

image

 

മാണിക്യക്കല്ലുകൾ ചെന്തീനാമ്പുകളായി
കത്താൻ വെമ്പുന്നതെന്തുകൊണ്ട്?

ഗോമേദകത്തിന്റെ ഹൃദയത്തിന്‌
തേനറകളുടെ മഞ്ഞപ്പെവിടുന്നു കിട്ടി?

സ്വപ്നങ്ങളുടെ നിറം പകർന്നു രസിക്കാൻ
റോസാപ്പൂവിനു തോന്നിയതെന്തിനാൽ?

മുങ്ങിത്താണൊരന്തർവാഹിനി പോലെ
മരതകം മരവിയ്ക്കുന്നതെന്തുകൊണ്ട്?

ജൂൺ മാസത്തിലെ നക്ഷത്രവെളിച്ചത്തിൽ
ആകാശം വിളറുന്നതെന്തുകൊണ്ട്?

തന്റെ വാലിനു പുതുപുതു ചായങ്ങൾ
ഗൗളിയ്ക്കു കിട്ടുന്നതെവിടെനിന്ന്?

മറുപുറം കാണുന്ന രൂപപ്രകാരം
ഉപ്പിന്റെ പരലുകൾക്കെവിടുന്നു കിട്ടി?

ഉണരുമ്പോളിത്രയ്ക്കു കറുക്കാനായി
കൽക്കരി കിടന്നുറങ്ങിയതെവിടെയാവാം?

വിലാപത്തിന്റെ വരകൾ, പൊന്നിന്റെ ചിഹ്നങ്ങൾ
കടുവയതു വാങ്ങിയതെവിടെ നിന്ന്?

താൻ സുഗന്ധിയാണെന്നു പാലപ്പൂവിനു
ബോധമുദിച്ചതെന്നാവാം?

പൈൻമരം തന്റെ പരിമളം
കണക്കിലെടുത്തതെന്നാവും?

നാരങ്ങകൾ സൂര്യന്റെയതേ മതം
ശീലിക്കാൻ തുടങ്ങിയതേതു നാൾ?

പുക പറക്കാൻ പഠിച്ചതെന്ന്?

വേരുകൾ സംസാരിക്കുന്നതെപ്പോൾ?

നക്ഷത്രങ്ങൾക്കു വെള്ളം കിട്ടുന്നതെങ്ങനെ?

തേളു വിഷജന്തുവും
ആന സൗമ്യശീലനുമായതെങ്ങനെ?

ആമയുടെ ധ്യാനവിഷയമെന്താവാം?

നിഴലുകൾ പിൻവലിയുന്നതെവിടെയ്ക്ക്?

മഴയുടെ പാട്ടിന്റെ പല്ലവിയേത്?

കിളികൾ മരിയ്ക്കാൻ  പോകുന്നതെങ്ങോട്ട്?

ഇലകൾ പച്ചയായതുമെന്തിന്‌?

നാമറിയുന്നതത്ര തുച്ഛം,
നാമൂഹിക്കുന്നതോ, അത്രയുമധികം.
അത്ര ക്ളേശിച്ചാലേ നമുക്കു പഠിയൂ,
ചോദ്യങ്ങൾ ചോദിക്കുമ്പോഴേക്കും
മരിച്ചും പോകുന്നു നാം.

അതിലും ഭേദമത്രേ,
ശ്മശാനത്തിലെത്താനായി,
ശ്രാദ്ധനാളെത്താനായി
മാനം കാത്തുവയ്ക്കുക;
നിങ്ങളുടെ തലയോട്ടിയുടെ ഊട്ടകളിലൂടെ
കാറ്റു നൂട്ട നൂഴുമ്പോൾ
എല്ലാ പ്രഹേളികകളും അതു പൊരുളു തിരിയ്ക്കും,
നിങ്ങളുടെ കാതുകളിരുന്ന തുളകളിൽ
പരമാർത്ഥമെന്തെന്നതടക്കം പറയും.

 

 

link to image

നെരൂദ-അത്രയധികം പേരുകൾ

 image

 

തിങ്കളാഴ്ച ചൊവ്വാഴ്ചയോടു കെട്ടുപിണയുന്നു
ഒരാഴ്ച ഒരു കൊല്ലത്തോടും,
കാലത്തെ മുറിച്ചെടുക്കാനാവില്ല
നിങ്ങളുടെ തളർന്ന കത്രികകൾക്ക്,
പകലത്തെ പേരുകൾ
രാത്രിയിൽ ഒഴുക്കെടുത്തും പോകുന്നു.

ഒരാണും പെദ്രോയല്ല,
റോസയും മേരിയുമല്ല ഒരു പെണ്ണും.
മണലാണു, പൂഴിയാണു നമ്മൾ,
മഴയിലെ മഴയാണു നമ്മൾ.
വെനിസ്വേലകൾ, പരാഗ്വേകൾ, ചിലികൾ എന്നൊക്കെ
എന്നോടു പറയാറുണ്ടാളുകൾ;
എന്താണവർ പറയുന്നതെന്നൊരൂഹവും
എനിക്കു കിട്ടാറുമില്ല.
ഈ മണ്ണിന്റെ തൊലിപ്പുറമേ എനിക്കറിയൂ,
അതിനു പേരുമില്ലെന്നും എനിക്കറിയാം.

വേരുകൾക്കിടയിൽ ഞാൻ ജീവിച്ച കാലം
അവയായിരുന്നു പൂക്കളെക്കാളെനിക്കു ഹിതം,
കല്ലിനോടും ഞാനൊന്നിടപെട്ടിരുന്നു
അതിന്റെ വചനമോ, മണിനാദം പോലെ.

വസന്തമെത്ര ദീർഘം,
നീളുന്നതു ഹേമന്തത്തിലേക്ക്,
കാലത്തിനു ചെരുപ്പുകൾ പോയി:
ഒരാണ്ടിനുണ്ട് നാലു നൂറ്റാണ്ടിന്റെ ദൈർഘ്യം.

രാത്രിയിലുറക്കത്തിൽ എനിക്കെന്തു പേര്‌,
എനിക്കില്ലാത്ത പേരെന്ത്?
ഉറങ്ങിയതു ഞാനായിരുന്നില്ലെങ്കിൽ
ഉണരുമ്പോൾപ്പിന്നെ ഞാനാര്‌?

ഇതിനൊക്കെയർത്ഥമിത്:
ജീവിതത്തിലേക്കു കാലെടുത്തുവയ്ക്കുമ്പോൾ
നവജാതരാണു നാം;
നമ്മുടെ വായിൽ കുത്തിനിറയ്ക്കാതിരിക്കുക,
അത്രയധികം ഉറപ്പില്ലാത്ത പേരുകൾ,
അത്രയധികം വിഷാദോപചാരങ്ങൾ,
അത്രയധികം നിരർത്ഥകവചനങ്ങൾ,
അത്രയധികം ‘എന്റെയും’ ‘നിന്റെയും’,
അത്രയധികം കടലാസിലൊപ്പിടലുകൾ.

ഒക്കെയും ഞാനൊന്നു കുഴപ്പിക്കാൻ പോകുന്നു,
ഞാനൊക്കെയും തമ്മിലിണക്കും,
കൊത്തിവിരിയ്ക്കും, കൂട്ടിക്കലർത്തും, നഗ്നമാക്കും,
അങ്ങനെ ലോകത്തിന്റെ വെളിച്ചത്തിനുണ്ടാവും
സമുദ്രത്തിന്റെ ഏകത്വം,
ഉദാരവും വിപുലവുമായ പൂർണ്ണത,
പൊട്ടുന്ന പരിമളവും.

 

 

link to image

Saturday, July 3, 2010

നെരൂദ-ചുറ്റിനടത്തം

pablo_neruda

മനുഷ്യനായിരുന്നിട്ടു മടുത്തെന്നായെനിക്ക്.
തുന്നല്ക്കടകളിൽ, സിനിമാക്കൊട്ടകകളിൽ ചെന്നുകേറുന്നുണ്ടു ഞാന്‍
ആകെശോഷിച്ചും, വിട്ടൊന്നും പറയാതെയും,
കമ്പിളിരോമം കൊണ്ടൊരരയന്നം
ഗർഭജലത്തിൽ, ചാമ്പലിൽ തുഴഞ്ഞുനീങ്ങും പോലെയും.

ക്ഷൗരക്കടകള്‍ മണക്കുമ്പോൾ തേങ്ങിക്കരഞ്ഞുപോകുന്നു ഞാൻ.
കല്ലു പോലെ, കമ്പിളി പോലെ ചടഞ്ഞൊന്നു കിടന്നാൽ മതിയെനിക്ക്,
കടകളും, തോപ്പുകളും, കച്ചവടച്ചരക്കുകളും,
കണ്ണടകളും ലിഫ്റ്റുകളും കാണേണ്ടെനിക്ക്.

എന്റെ കാലടികൾ, എന്റെ വിരൽനഖങ്ങൾ,എന്റെ മുടിയിഴകൾ,
എന്റെ നിഴലും മടുത്തെന്നായെനിക്ക്.
മനുഷ്യനായിരുന്നിട്ടു മടുത്തെന്നായെനിക്ക്.

എന്നാലും കേമമല്ലേ,ഒരു ലില്ലിപ്പൂ കാട്ടി
ഒരു കോടതിഗുമസ്തനെ വിരട്ടാനായാൽ,
ചെപ്പയ്ക്കൊന്നു കൊടുത്തൊരു കന്യാസ്ത്രീയെ കൊല്ലാനായാൽ.
അതുമൊരു രസമല്ലേ, ഉദ്ധരിച്ചൊരു കത്തിയുമായി
തണുത്തുമരയ്ക്കും വരെ തെരുവു നീളെയലറിപ്പായാൻ.

ആടിയും, നീണ്ടും, ഉറക്കംതൂങ്ങി വിറച്ചും,
മണ്ണിന്റെ നനവൂറിയ കുടലുകളിലേക്കാണ്ടും,
ഉറങ്ങിയും, ചിന്തയിലാണ്ടും,നിത്യേന തീറ്റയെടുത്തും
ഇരുട്ടത്തൊരു വേരായിക്കഴിയാനെനിക്കു വയ്യ.

ഇത്രയും നിർഭാഗ്യങ്ങളെനിക്കു വേണ്ട,
ഇനിയുമൊരു വേരാകാനെനിക്കു വയ്യ,
ഏകാന്തമായ പാതാളത്തിൽ,
വ്യസനം കൊണ്ടു മരിയ്ക്കുന്ന,
തണുപ്പു കൊണ്ടു മരയ്ക്കുന്ന ജഡങ്ങൾ
കുത്തിനിറച്ച കല്ലറയാവാനെനിക്കു വയ്യ.

അതല്ലേ ജയില്പ്പുള്ളിയെപ്പോലെന്റെ വരവു കാണുമ്പോൾ
പെട്രോളു പോലെ തിങ്കളാഴ്ചയ്ക്കു തീപിടിയ്ക്കുന്നു,
മുറി പറ്റിയ ചക്രം പോലതു കൂവിക്കൊണ്ടോടുന്നു,
ചോര പുരണ്ട ചുവടുകളുമായതു രാത്രിയിലേക്കു കടക്കുന്നു.

അതെന്നെ തിരുകിക്കേറ്റുന്നു ചില മൂലകളിലേക്ക്,
ഈറൻ പിടിച്ച വീടുകളിലേക്ക്,
ജനലഴികളിലൂടെല്ലുകളെറിച്ചുനില്ക്കുന്ന ആശുപത്രികളിലേക്ക്,
വിനാഗിരി മണക്കുന്ന ചെരുപ്പുകടകളിലേക്ക്,
വിലങ്ങൾ പോലെ കരാളമായ ചില തെരുവുകളിലേക്ക്.

ഗന്ധകച്ചായം പുരണ്ട കിളികളുണ്ട്,
ഞാൻ വെറുത്ത വീടുകളുടെ വാതിലുകളിൽ തൂങ്ങിക്കിടക്കുന്ന
ബീഭത്സമായ കുടല്മാലകളുണ്ട്,
കാപ്പിക്കപ്പിൽ മറന്നിട്ട വയ്പ്പുപല്ലുകളുണ്ട്,
ലജ്ജയും ഭീതിയും കൊണ്ടു പൊട്ടിക്കരയേണ്ട കണ്ണാടികളുണ്ട്,
എവിടെയുമുണ്ട് കുടകൾ, വിഷങ്ങൾ, പൊക്കിൾക്കൊടികളും.

ചുറ്റിനടത്തമാണു ഞാൻ, സ്വസ്ഥനായി,
കണ്ണുകളും, ചെരുപ്പുകളും, രോഷവും, മറവിയുമായി.
ഞാൻ കടന്നുപോകുന്നു, വളഞ്ഞുമാറിപ്പോകുന്നു,
ഓഫീസുകെട്ടിടങ്ങൾ, വികലാംഗർക്കുള്ള കടകൾ,
അയകളിൽ തോരയിട്ട മുറ്റങ്ങൾ:
അവയിലുണ്ടടിവസ്ത്രങ്ങൾ, തോർത്തുമുണ്ടുകൾ, ഷർട്ടുകൾ,
അവയിൽ നിന്നു മെല്ലെയിറ്റുന്നുണ്ട്
അഴുക്കുവെള്ളത്തിന്റെ കണ്ണുനീരും.

Friday, July 2, 2010

നെരൂദ-ഞാൻ ചില കാര്യങ്ങൾ വിശദീകരിക്കുന്നു

image

 

നിങ്ങൾ ചോദിക്കും:
എവിടെപ്പോയി ലൈലാക്കുകൾ?
പോപ്പിപ്പൂക്കളുടെ കംബളം വിരിച്ച വേദാന്തങ്ങൾ?
തന്റെ വാക്കുകളിൽ
തുളകളും കിളികളും പെയ്ത മഴയും?

എല്ലാ വിശേഷവും ഞാൻ പറയാം.

മാഡ്രിഡിലൊരിടത്തായിരുന്നു
എന്റെ താമസം;
മണികളും മരങ്ങളും
ഘടികാരങ്ങളുമുണ്ടായിരുന്നു അവിടെ.

അവിടെ നിന്നാൽ നിങ്ങൾക്കു കാണാം
തുകലിന്റെ കടല്പ്പരപ്പു പോലെ
സ്പെയിനിന്റെ വരണ്ട മുഖം.
    പൂക്കളുടെ വീടെന്നായിരുന്നു
എന്റെ വീടിനു പേര്‌,
എവിടെയും പൊട്ടിവിരിഞ്ഞു നിന്നിരുന്നില്ലേ
ജെറേനിയം പൂക്കൾ.
നായ്ക്കളും കുട്ടികളുമൊക്കെയായി
കാണാൻ ഭംഗിയുള്ളൊരു വീട്.
    റൗൾ, നിനക്കോർമ്മയുണ്ടോ?
നിനക്കോർമ്മയുണ്ടോ, റഫേൽ?
    ഫെദറിക്കോ, മണ്ണിനടിയില്ക്കിടന്നു നീയോർക്കുന്നുണ്ടോ,
എന്റെ വീടിന്റെ ബാല്ക്കണികൾ?
വേനൽവെയിൽ പൂക്കൾ കൊണ്ടു
നിന്റെ വാ മൂടിയിട്ടുണ്ടവിടെ.
    സഹോദരാ, എന്റെ സഹോദരാ!

എവിടെയും ഒച്ചപ്പാടായിരുന്നു,
ചരക്കുകളുടെ ഉപ്പുചുവയായിരുന്നു,
റൊട്ടികളുടെ ത്രസിക്കുന്ന കൂനകളായിരുന്നു,
എന്റെ ആർഗ്വെയ്സ് ദേശത്തിന്റെ അങ്ങാടിക്കടകൾ,
മീനുകൾക്കിടയിൽ വറ്റിയ മഷിക്കുപ്പി പോലെ ഒരു പ്രതിമയും:
കയിലുകളിൽ എണ്ണ നിറഞ്ഞു,
ആഴ്ന്നുപതിക്കുന്ന കാലടികളും കൈകളും
തെരുവിൽ നിറഞ്ഞു,
മീറ്ററുകൾ, ലിറ്ററുകൾ,
ജീവിതത്തിന്റെ തീക്ഷ്ണരസം,
കൂന കൂട്ടിയ മീനുകൾ,
കാറ്റുകാട്ടി തളരുന്ന തണുത്ത സൂര്യനു ചോടെ
മേല്ക്കൂരകളുടെ ക്ഷേത്രഗണിതം,
ഉന്മത്തരായ ഉരുളക്കിഴങ്ങുകൾ വെളുവെളെ,
കടലിലേക്കു തിരമറിയുന്ന തക്കാളിപ്പഴങ്ങൾ.

ഒരു പ്രഭാതത്തിൽ ഇതൊക്കെയും കത്തിയെരിഞ്ഞു.
ഒരു പ്രഭാതത്തിൽ ഭൂമി പിളർന്നുപൊന്തിയ തീജ്വാലകൾ
മനുഷ്യരെ വെട്ടിവിഴുങ്ങുകയായിരുന്നു-
അതില്പ്പിന്നെ അഗ്നിയായിരുന്നു,
വെടിമരുന്നായിരുന്നു അതില്പ്പിന്നെ,
അതില്പ്പിന്നെ ചോരയായിരുന്നു.

വിമാനങ്ങളും മൂറുകളുമുള്ള കൊള്ളക്കാർ,
മോതിരങ്ങളും പ്രഭ്വിമാരുമുള്ള കൊള്ളക്കാർ,
അനുഗ്രഹം വിതറാൻ കറുത്ത പുരോഹിതന്മാരുള്ള കൊള്ളക്കാർ,
അവർ ആകാശത്തു നിന്നിറങ്ങിവന്നു,
കുഞ്ഞുങ്ങളെ കൊല്ലാൻ,
കുഞ്ഞുങ്ങളുടെ ചോര തെരുവിലൂടെ ഒഴുകിനടന്നു,
കുഞ്ഞുങ്ങളുടെ ചോര പോലെ തന്നെ തടവില്ലാതെ.

കുറുനരികളും വെറുക്കുന്ന കുറുനരികൾ,
മുരത്ത കള്ളിമുള്ളു പോലും ചവച്ചുതുപ്പുന്ന കല്ലുകൾ,
അണലികളുമറയ്ക്കുന്ന അണലികൾ!

നിങ്ങൾക്കു നേർക്കുനേർ നിന്നു ഞാൻ കണ്ടു,
സ്പെയിനിന്റെ രക്തം മുതിർത്തുയരുന്നതും
അഭിമാനത്തിന്റെയും കത്തികളുടെയും ഒറ്റത്തിരയിൽ
നിങ്ങളെ മുക്കിത്താഴ്ത്തുന്നതും!

ചതിയന്മാരായ സേനാധിപന്മാരേ:
എന്റെ മരിച്ച വീടു കാണൂ,
തകർന്നുപോയ സ്പെയിനിനെ നോക്കൂ:
എന്നാലോരോ പുരയിൽ നിന്നും പൂക്കളല്ല,
ഉരുകിയ ലോഹമൊഴുകുന്നു,
സ്പെയിനിലെ ഓരോ കുഴിയിൽ നിന്നും
സ്പെയിൻ പുറത്തുവരുന്നു,
മരിച്ച ഓരോ കുട്ടിയിൽ നിന്നും
കണ്ണുകളുള്ള ഒരു തോക്ക്,
ഓരോ പാതകത്തിൽ നിന്നും വെടിയുണ്ടകൾ,
ഒരുനാളവ നിങ്ങളുടെ നെഞ്ചത്തുന്നം കാണും .

നിങ്ങൾ ചോദിക്കും:
എന്തുകൊണ്ടു തന്റെ കവിത ഉറക്കത്തെയും,ഇലകളെയും,
തന്റെ നാട്ടിലെ കൂറ്റൻ അഗ്നിപർവതങ്ങളെയും കുറിച്ചു
ഞങ്ങളോടു പറയുന്നില്ല?

തെരുവുകളിലെ രക്തം വന്നുകാണൂ,
തെരുവുകളിലെ രക്തം
വന്നുകാണൂ,
തെരുവുകളിലെ
രക്തം വന്നുകാണൂ!

 

 

link to image

Thursday, July 1, 2010

ലോര്‍ക്ക-സ്വരഭേദങ്ങൾ

image

 

ഒരു  മാറ്റൊലിയുടെ ചില്ലയ്ക്കടിയിൽ
തളം കെട്ടിയ വായു.
നക്ഷത്രങ്ങളുടെ ഇലച്ചിലിനടിയിൽ
തളം കെട്ടിയ ജലം.
ചുംബനങ്ങളുടെ പടർപ്പിനടിയിൽ
തളം കെട്ടിയ നിന്റെ വദനം.

റൂമി-ഉണങ്ങിച്ചുരുണ്ട വെളുത്തുള്ളി

image

ഒരുദ്യാനം നിറഞ്ഞുനില്ക്കെ
വഴില്ക്കണ്ട മരത്തിലെ
ശുഷ്കിച്ചൊരത്തിപ്പഴത്തിനാണു
നിനക്കു കൊതി.
നിനക്കു കണ്ണില്പ്പെടുന്നില്ല
സൗന്ദര്യമുള്ളവൾ.
കളിയും ചിരിയുമാണു
നീയൊരു കിഴവിയുമായി.
എനിക്കു കരയാൻ തോന്നുന്നു,
വായ നാറുന്നവൾ,
നഖം കൂർത്തവൾ,
സ്വാദു കെട്ട അത്തിപ്പഴം,
മടങ്ങി,മടങ്ങി
ഉണങ്ങിക്കെട്ട വെള്ളുള്ളി പോലെ-
യൊഴിഞ്ഞവൾ,
അവളുടെ പിടിയില്പ്പെട്ടു-
പോയല്ലോ നീ.
ഒരു പൂവുമില്ല, പാലുമില്ല
തന്റെയുടലിലെങ്കിലും
നിന്റെയരപ്പട്ടയിലവൾ തന്റെ
പിടി മുറുക്കിയല്ലോ.

ഇനിയൊരുനാൾ മരണം വന്നു
നിന്റെ കണ്ണു തുറക്കും,
അന്നു നീയവളുടെ മുഖം കാണും:
ഒരു കരിമ്പൻപല്ലിയുടെ
ചുളിഞ്ഞ ചർമ്മം.
ഇനിയുപദേശിക്കാനില്ല ഞാൻ.

നിന്റെ കൊതി വലിയ്ക്കുമിടത്തേക്കു
പൊയ്ക്കൊൾക നീ.