Monday, October 31, 2011

ലോര്‍ക്ക - കവി കാമുകിയോട് ടെലിഫോണിൽ സംസാരിക്കുന്നു


മരപ്പലകയടിച്ചൊരു കുഞ്ഞുമുറിയിൽ
നിന്റെ സ്വരമെന്റെ നെഞ്ചിലെ പൂഴിമണ്ണിൽ വെള്ളം തേവി.
എന്റെ കാൽച്ചുവടിനു തെക്കു വസന്തമായിരുന്നു,
എന്റെ നെറ്റിത്തടത്തിനു വടക്കൊരു പന്നൽപ്പൂവായിരുന്നു.

ഒരിടുക്കുമുറിയിലൊരു വെളിച്ചത്തിന്റെ പൈൻമരം പാടി,
പുലരിയുടെ സംഗീതമില്ലാതെ, വിതയിറക്കിയ നിലമില്ലാതെ.
എന്റെ തേങ്ങലുകളിതാദ്യമായി
പുരപ്പുറങ്ങളിൽ കിരീടങ്ങളുടെ തോരണങ്ങൾ ചാർത്തി.

എന്റെ മേലൊഴുകി മധുരവും വിദൂരവുമായൊരു സ്വരം,
ഞാൻ രുചിച്ചു മധുരവും വിദൂരവുമായൊരു സ്വരം,
മധുരവും വിദൂരവുമായ മൂർച്ഛിയ്ക്കുന്നൊരു സ്വരം.

മുറിവേറ്റ പേടമാനെപ്പോലെ വിദൂരമായൊരു സ്വരം.
പൊഴിയുന്ന മഞ്ഞിൽ തേങ്ങൽ പോലതു മധുരം.
വിദൂരം, മജ്ജയിൽ കുടിയേറിയ മധുരം.


Sunday, October 30, 2011

കാഫ്ക - എന്റെ അവസാനത്തെ അപേക്ഷ


പ്രിയപ്പെട്ട മാക്സ്,
എന്റെ അവസാനത്തെ അപേക്ഷ: ഡയറിയായോ, കൈയെഴുത്തുപ്രതിയായോ, കത്തുകളായോ (എന്റെയും അന്യരുടേതും), കുറിപ്പുകളായോ, മറ്റെന്തുമായോ ഞാൻ വിട്ടുപോകുന്നതെന്തും (എന്റെ ബുക്ക് ഷെല്ഫിലോ, അലമാരയിലോ, വീട്ടിലെയും ഓഫീസിലെയും മേശകളിലോ, എന്തെങ്കിലുമൊന്നു കിടന്നേക്കാവുന്നതോ, നിന്റെ കണ്ണിൽപ്പെടുന്നതോ ആയ ഏതിടത്തുമാകട്ടെ)വായിച്ചുനോക്കാതെ കത്തിച്ചുകളയുക; ഒപ്പം നിന്റെയോ അന്യരുടെയോ കൈവശമുണ്ടായേക്കാവുന്നതായ എല്ലാ കൃതികളും കുറിപ്പുകളും; മറ്റുള്ളവരോട് ഞാൻ പറയുന്നതായി പറയൂ. നിന്നെ ഏല്പിക്കാൻ ഇഷ്ടമില്ലെങ്കിൽ അവ സ്വയം കത്തിച്ചുകളയാമെന്നൊരു വാഗ്ദാനമെങ്കിലും അവർ തരണം.

(കാഫ്കയുടെ മരണശേഷം  അദ്ദേഹത്തിന്റെ മേശയിൽ നിന്നു കണ്ടെടുത്തതാണ്‌ ഈ കത്ത്. ഇതിനും മുമ്പെഴുതിയ മറ്റൊരു കത്ത് പിന്നീടു കണ്ടെടുത്തിരുന്നു. അതിങ്ങനെ):

പ്രിയപ്പെട്ട മാക്സ്,
ഇത്തവണ ഞാൻ സുഖപ്പെടുമെന്നു തോന്നുന്നില്ല. ഒരു മാസം ദീർഘിച്ച ശ്വാസകോശജ്വരത്തിനു ശേഷം ന്യുമോണിയയ്ക്കു സാദ്ധ്യത ഏറെയാണ്‌; ഇങ്ങനെ എഴുതിവച്ചതുകൊണ്ടൊന്നും അതിനെ തടുക്കാനുമാവില്ല, അതിലെന്തോ ശക്തിയുണ്ടെങ്കിൽത്തന്നെ.
അങ്ങനെയൊരു സാദ്ധ്യത വച്ചുകൊണ്ട് ഞാനെഴുതിയതായിട്ടുള്ള സർവതിന്റെയും കാര്യത്തിൽ എന്റെ അവസാനത്തെ ഒസ്യത്ത് ഇതാ:

എന്റെ കൃതികളിൽ നിലനിർത്തേണ്ടവ ഇവ മാത്രമാണ്‌: വിധിന്യായം, സ്റ്റോക്കർ, രൂപാന്തരം, പീനൽകോളണി, ഗ്രാമത്തിലെ ഡോക്ടർ, പിന്നെ നിരാഹാരയജ്ഞക്കാരൻ എന്ന കഥയും. (‘ധ്യാന’ത്തിന്റെ ശേഷിച്ച കോപ്പികൾ കിടന്നോട്ടെ. അവയെ പൾപ്പാക്കുന്ന ബുദ്ധിമുട്ടേറ്റെടുക്കാൻ ഞാനാരെയും നിർബ്ബന്ധിക്കുകയില്ല; പക്ഷേ അതിലുള്ളതൊന്നും ഇനി അച്ചടിയ്ക്കരുത്.) ആ അഞ്ചു പുസ്തകങ്ങളും ചെറുകഥയും നിലനില്ക്കട്ടെയെന്നു ഞാൻ പറയുമ്പോൾ, അവ വീണ്ടും അച്ചടിയ്ക്കാനും ഭാവിതലമുറയ്ക്കു കൈമാറാനും എനിയ്ക്കാഗ്രഹമുണ്ടെന്നല്ല അർത്ഥമാക്കേണ്ടത്. നേരേ മറിച്ച്, അവ കണ്ണിൽപ്പെടാത്ത വിധം മറഞ്ഞുപോയാൽ അതാവും എന്നെ ഏറ്റവുമധികം സന്തോഷിപ്പിക്കുക. അവ നിലനില്ക്കുന്നുവെന്നതിനാൽ മാത്രം, അവ സൂക്ഷിക്കാൻ ആർക്കെങ്കിലും ആഗ്രഹമുണ്ടെങ്കിൽ അതിനെ ഞാൻ വിലക്കുന്നില്ല.

പക്ഷേ എന്റേതായി ശേഷിക്കുന്ന മറ്റെന്തും (മാസികകളിലോ, കത്തുകളിലോ, കൈയെഴുത്തുപ്രതികളിലോ), ഒന്നുമൊഴിവാക്കാതെ സകലതും, കണ്ടെത്താവുന്നതോ, മേൽവിലാസക്കാരിൽ നിന്ന് (മിക്കവരെയും നിനക്കറിയാവുന്നതാണല്ലോ; പ്രധാനമായും അവ  -ന്റെ കൈവശമാണ്‌; എന്തുവന്നാലും രണ്ടു നോട്ടുബുക്കുകളുടെ കാര്യം മറക്കരുത്) ചോദിച്ചുവാങ്ങാവുന്നതോ ആയ സകലതും, ഒന്നൊഴിയാതെ, കഴിയുമെങ്കിൽ വായിച്ചുനോക്കാതെ, ( നീ വായിച്ചുനോക്കുന്നതിനെ ഞാൻ പൂർണ്ണമായി തടയില്ല, പക്ഷേ, അങ്ങനെ ചെയ്യാതിരിക്കുന്നതാണ്‌ എനിക്കിഷ്ടം; എന്തുവന്നാലും മറ്റൊരാൾ അതു കാണുകയേ അരുത്) ഇതു സകലതും ഒന്നൊഴിയാതെ കത്തിച്ചുകളയേണ്ടതാകുന്നു; കഴിയുന്നത്രവേഗം വേണമതെന്നും ഞാൻ അപേക്ഷിക്കുന്നു.


 

ലോര്‍ക്ക - ആമ്പാരോ


ആമ്പാരോ,
വീട്ടിലൊറ്റയ്ക്കായവളേ,
വെള്ളയുടുപ്പണിഞ്ഞവളേ!

(മുല്ലപ്പൂവിനും ജടാമാഞ്ചിയ്ക്കുമിടയിൽ
ഒരതിർത്തിരേഖ.)

നിനക്കു കാതിൽപ്പെടുന്നുവല്ലോ,
നിന്റെ നടുമുറ്റത്തെ ആശ്ചര്യജലധാരകൾ,
കാനറിപ്പക്ഷിയുടെ മഞ്ഞിച്ച ഭൃഗകളും.

അപരാഹ്നത്തിൽ നിനക്കു കാണാം,
കാൻവാസിലലസം അക്ഷരങ്ങൾ നെയ്യുമ്പോൾ
കിളികളെക്കൊണ്ടു വിറക്കൊള്ളുന്ന സൈപ്രസ്മരങ്ങളെയും.

ആമ്പാരോ,
വീട്ടിലൊറ്റയ്ക്കായവളേ,
വെള്ളയുടുപ്പണിഞ്ഞവളേ!

ആമ്പാരോ,
എത്ര ദുഷ്കരമാണു നിന്നോടു പറയുക,
എനിയ്ക്കു നിന്നെ സ്നേഹമാണെന്ന്!


ലോര്‍ക്ക - റോജാഹാരം


ആ പൂമാല! വേഗം, വേഗം! ഞാൻ മരിക്കുകയായി!
വേഗം കൊരുക്കൂ! പാടൂ! കരയൂ! പാടൂ!
എന്റെ തൊണ്ടയിലിരുട്ടടയ്ക്കുകയായി,
ആയിരം ശരൽക്കാലങ്ങളുടെ വെളിച്ചം പരക്കുകയായി.

നിന്നോടെന്റെ സ്നേഹത്തിനുമെന്നോടു നിന്റെ സ്നേഹത്തിനുമിടയിൽ
-നക്ഷത്രമണ്ഡലത്തിനും വൃക്ഷങ്ങളുടെ പ്രകമ്പനത്തിനുമിടയിൽ-
വയൽച്ചുള്ളികൾ കാടുകയറുന്നു,
ഒരാണ്ടിനുള്ള കദനത്തിന്റെ തമസ്സുമായി.

എന്റെ മുറിവിന്റെ പുതുമയാസ്വദിച്ചോളൂ,
ഓടത്തണ്ടുകളും നേർത്ത ചിറ്റരുവികളും തകർത്തോളൂ,
തുടകളിലൊലിയ്ക്കുന്ന ചോരയും കുടിച്ചോളൂ.

വേഗമാവട്ടെ, പക്ഷേ! കെട്ടുപിണഞ്ഞൊന്നാവുക നാം,
പ്രണയം ചതച്ച ചുണ്ടും ദംശനമേറ്റ ആത്മാവുമായി,
കാലം നമ്മെ കണ്ടെത്തട്ടെ, തകർന്നടിഞ്ഞവരായി.


 

Saturday, October 29, 2011

ലോര്‍ക്ക - ലോല

File:Guitar Silhouette.png

നാരകമരത്തിനടിയിൽ
കുഞ്ഞുടുപ്പു കഴുകുന്നു ലോല.
അവൾക്കു കണ്ണുകൾ പച്ച,
പാടലമവൾക്കു സ്വരം.

ഹാ,
പൂത്ത നാരകത്തിനടിയിലെ സുന്ദരീ!

വെയിലു പതഞ്ഞു
ചോലയൊഴുകി,
ഒലീവുതോപ്പിലൊരു
കുരുവി ചിലച്ചു.

ഹാ,
പൂത്ത നാരകത്തിനടിയിലെ സുന്ദരീ!

ലോല പിന്നെ
സോപ്പു  പതച്ചുതീർക്കുമ്പോൾ
ഭാവിയിലെ കാളപ്പോരുകാരെത്തും.

ഹാ,
പൂത്ത നാരകത്തിനടിയിലെ സുന്ദരീ!


ലോര്‍ക്ക - പ്രണയത്തിന്റെ തിരുമുറിവുകൾ



ഈ വെളിച്ചം, എരിച്ചടക്കുന്ന ജ്വാലാഗ്നി,
എന്നെ വളയുന്ന ഈ ധൂസരദേശം,
ഒരേയൊരു ചിന്തയുടെ കാർന്നുതിന്നുന്ന വേദന,
ഭൂമിയുടെ, ആകാശത്തിന്റെ, കാലത്തിന്റെ യാതന;

സ്പന്ദനമടങ്ങിയ തംബുരുവിൽ, ആസക്തിയുടെ പന്തത്തിൽ
രക്തഹാരം ചാർത്തുന്ന ഈ വിലാപം,
എന്റെ മേൽ തകർന്നുടയുന്ന കടലിന്റെ ഘനഭാരം,
എന്റെ നെഞ്ചിൽക്കുടിയേറിയ ഈ കരിന്തേൾ-

പ്രണയത്തിന്റെ പുഷ്പഹാരമിവ, മുറിപ്പെട്ടവന്റെ ശയ്യ,
തകർന്നടിഞ്ഞ ഹൃദയത്തിന്റെ ശേഷിപ്പുകൾക്കിടയിൽ
നിന്റെ സാന്നിദ്ധ്യം സ്വപ്നം കണ്ടു ഞാൻ കിടക്കുന്നതിവിടെ.

ഞാൻ തേടിയലഞ്ഞതു വിവേകത്തിന്റെ മലമുടി,
നിന്റെ ഹൃദയമെനിയ്ക്കരുളിയതു വിഷക്കളകളുടെ താഴ്വര,
കയ്ക്കുന്ന നേരുകൾക്കായി തീരാത്തൊരു ദാഹവും.


 

Friday, October 28, 2011

ലോര്‍ക്ക - മധുരിക്കുന്ന പരിഭവം

File:Otto Mueller - Liebespaar - ca1914.jpeg


ഒരുനാളുമെനിയ്ക്കു നിഷേധിക്കരുതേ,
നിന്റെ കടാക്ഷത്തിന്റെ ശില്പഭംഗിയെ;
രാത്രിയിലെന്റെ കവിളുകളിൽ
നിന്റെ നിശ്വാസം വിടർത്തുന്ന ഏകാന്തറോജയെ.

എനിയ്ക്കു ഭയ,മീ വിദൂരതീരത്തു
ചില്ലകൾ ഛേദിച്ച മരമായി നിൽക്കാൻ;
ഒരു പൂ,വൊരു പഴ,മൊരു ചെളിക്കട്ട വേണം
എന്റെ നോവിന്റെ പുഴുവിനു നുഴഞ്ഞുകേറാൻ.

നീയാണെന്റെ നിഗൂഢനിധിയെങ്കിൽ,
നീയാണെന്റെ കുരിശു,മീറൻനോവുമെങ്കിൽ,
നിനക്കധീനമായ നായയാണു ഞാനെങ്കിൽ,

എനിയ്ക്കു നിഷേധിക്കരുതേ ഞാൻ നേടിയതിനെ,
നിന്റെ പുഴത്തടമലങ്കരിക്കുകയുമരുതേ,
എനിയ്ക്കന്യമായ ശരൽക്കാലത്തിന്റെ പഴുക്കിലകളാൽ.


link to image


 

Thursday, October 27, 2011

ലോര്‍ക്ക - കവി കാമുകിയോടു ചോദിക്കുന്നു, ക്വെങ്കാ എന്ന മായാനഗരത്തെപ്പറ്റി


നിനക്കിഷ്ടമായോ, ക്വെങ്കായെ,
പൈൻമരങ്ങൾക്കിടയിൽ തുള്ളിയിറ്റി വെള്ളം കൊത്തിയെടുത്ത നഗരത്തെ?
നീ കണ്ടുവോ, സ്വപ്നങ്ങളെ, മുഖങ്ങളെ, പാതകളെ,
ചണ്ഢവാതങ്ങൾ തിരതല്ലുന്ന കദനത്തിന്റെ ചുമരുകളെ?

നീ കണ്ടുവോ, ഉടഞ്ഞ ചന്ദ്രന്റെ നീലിച്ച വിള്ളലിനെ,
ചില്ലുകളും കളകളവും കൊണ്ടു ഹൂക്കാർപ്പുഴ മുക്കിയതിനെ?
നിന്റെ വിരലുകളിലും മുത്തിയോ കൊട്ടപ്പൂവുകൾ,
വിദൂരശിലകളെ പ്രണയത്തിന്റെ കിരീടം ചൂടിച്ചവർ?

പുൽച്ചാടികൾക്കും ഇരുണ്ട നിശ്വാസങ്ങൾക്കും തടവുകാരൻ,
സർപ്പത്തിന്റെ മൗനത്തിലേക്കു കയറിച്ചെല്ലുമ്പോൾ
നിനക്കോർമ്മവന്നുവോയെന്നെ?

തെളിഞ്ഞ വായുവിൽ നീ കണ്ടതില്ലേ,
കദനങ്ങളുടെ, ആനന്ദങ്ങളുടെ ഡാലിയാപ്പൂവിനെ,
എന്റെ പൊള്ളുന്ന ഹൃദയം നിന്റെ പേർക്കയച്ചതിനെ?



ക്വെങ്കാ- മാഡ്രിഡിന്‌ 260 മൈലകലെ പൈൻമരക്കാടിനിടയിലുള്ള ഒരു വിനോദസഞ്ചാരകേന്ദ്രം. ചുണ്ണാമ്പുകല്ലുകളുടെ വിപുലരൂപങ്ങൾ കണ്ടാൽ തകർന്നടിഞ്ഞൊരു നഗരത്തിന്റെ കോട്ടകളെയും കൊട്ടാരങ്ങളെയും കമാനഗളെയും മറ്റും ഓർമ്മ വരും. ഹൂക്കാർപ്പുഴ ക്വെങ്കായിലൂടൊഴുകുന്നു.

 

Wednesday, October 26, 2011

ലോര്‍ക്ക - ബാൽക്കണി


ഫ്ളാമെങ്കോഗാനങ്ങൾ പാടുന്നു
ലോല.
ഭാവിയിലെ കാളപ്പോരുകാർ
അവൾക്കു ചുറ്റും കൂടുന്നു.
ക്ഷുരകൻ തന്റെ പടിയ്ക്കൽ നി-
ന്നതിന്റെ താളത്തിൽ തലയാട്ടുന്നു.
കർപ്പൂരവള്ളികൾക്കും
തുളസികൾക്കുമിടയിൽ നിന്നു
ഫ്ളാമെങ്കോഗാനങ്ങൾ പാടുന്നു,
ലോല.
അതേ ലോല,
തളം കെട്ടിയ ജലത്തിൽ
തന്നെത്തന്നെ നോക്കിനിന്നവൾ.


link to image


ലോര്‍ക്ക - സൂര്യനസ്തമിച്ചു


സൂര്യനസ്തമിച്ചു,
മരങ്ങൾ ധ്യാനത്തിൽ,
പ്രതിമകളെപ്പോലെ.
കൊയ്ത്തു കഴിഞ്ഞ പാടം.
തേവിത്തീർന്ന ചക്രങ്ങളിൽ
എന്തുമാത്രം വിഷാദം!

വീനസിനെ നോക്കിക്കൊതിയ്ക്കുന്നു,
അവളെ നോക്കിക്കുരയ്ക്കുന്നു
ഒരു നാട്ടുനായ.
ചുംബനങ്ങളെത്താത്തൊരു പാടത്ത്
അവൾ വിളങ്ങിനില്ക്കുന്നു,
മുഴുത്തൊരാപ്പിൾ പോലെ.

കൊതുകുകൾ
- മഞ്ഞുതുള്ളികളുടെ പെഗാസസുകൾ-,
അനക്കമറ്റ വായുവിൽ
അവ വട്ടം ചുറ്റുന്നു.
വെളിച്ചം, വിപുലരൂപിയായ പെനിലോപ്പി,
ഒരു തെളിഞ്ഞ രാാത്രി നെയ്തെടുക്കുന്നു.

‘ഉറങ്ങിക്കോ, മക്കളേ,
അല്ലെങ്കിൽ ചെന്നായ വരുമേ,’
ഒരാടു കരയുന്നു.
‘ശരല്ക്കാലമായോ, ചങ്ങാതിമാരേ?’
ഇതളു വാടിയൊരു പൂവു ചോദിക്കുന്നു.

ഇനി അകലെ മലകളിൽ നിന്നു വലകളുമാായി
ആട്ടിടയന്മാരെത്തും!
ഇനി പഴയ സത്രത്തിന്റെ പടിയ്ക്കൽ
പെൺകുട്ടികളിരുന്നു കളിയ്ക്കും,
വീടുകൾക്കു കേൾക്കുമാറാവും
പണ്ടേയവയ്ക്കു മനപ്പാഠമായ
പ്രണയഗാനങ്ങൾ.

1920



Tuesday, October 25, 2011

ലോര്‍ക്ക - തേങ്ങൽ


ബാൽക്കണി ഞാനടച്ചു,
തേങ്ങലുകളെനിയ്ക്കു കേൾക്കേണ്ട.
നരച്ച ചുമരുകൾക്കു പിന്നിൽ നിന്നു പക്ഷേ,
തേങ്ങലുകളല്ലാതൊന്നും കേൾക്കാനുമില്ല.

മാലാഖമാരിൽ ചിലരേ പാടുന്നുള്ളു.
നായ്ക്കളിൽ ചിലതേ കുരയ്ക്കുന്നുള്ളു.
എന്റെ കൈപ്പടത്തിലൊതുങ്ങുന്നു
ഒരായിരം വയലിനുകൾ.

കൂറ്റനൊരു നായയാണു തേങ്ങൽ,
കൂറ്റനൊരു മാലാഖയാണു തേങ്ങൽ,
കൂറ്റനൊരു വയലിനാണു തേങ്ങൽ,
കണ്ണീരു കാറ്റിന്റെ വായ പൊത്തുന്നു,
തേങ്ങലുകളല്ലാതൊന്നും കേൾക്കാനുമില്ല.


 

ലോര്‍ക്ക - അഡെലീനാ, നടക്കാനിറങ്ങിയവൾ


അഡെലീനാ, നടക്കാനിറങ്ങിയവൾ


കടലിലോറഞ്ചില്ല,
സെവിയേയിൽ പ്രണയവും.
കറുത്ത പെണ്ണേ, എന്തുമാതിരി വെയിൽ!
നിന്റെ കുടയൊന്നു കടം തരൂ.

ചെറുനാരങ്ങാനീരിൽ
പച്ചയാവട്ടെ, എന്റെ മുഖം.
നിന്റെ വാക്കുകൾ-കുഞ്ഞുമീനുകൾ-
ചുറ്റും നീന്തിനടക്കട്ടെ.

കടലിലോറഞ്ചില്ല.
കഷ്ടമേ, പ്രിയേ,
സെവിയേയിൽ പ്രണയവുമില്ല!


(സെവിയേ - ആന്ദലൂഷ്യൻ നഗരം)



*

തണ്ടു നരച്ച ഞാറച്ചെടീ,
ഒരു കുലയെനിക്കായിത്തരൂ.

ചോരയും മുള്ളും. ഇങ്ങടുത്തുവരൂ.
നീയെന്നെ പ്രേമിക്കുമെങ്കിൽ, നിന്നെ ഞാനും പ്രേമിക്കാം.

എന്റെ നാവിൽ വിട്ടുപോകൂ,
ഞാറപ്പഴത്തിന്റെ പച്ചയും കറുപ്പും.

എന്റെ മുള്ളുകളുടെ പാതിത്തണലിൽ
എത്ര ദീർഘമായൊരാശ്ളേഷം നല്കില്ല ഞാൻ.

ഞാറച്ചെടീ, നീയെവിടെയ്ക്കു പോകുന്നു?
നീ തടുത്തുവച്ച പ്രണയത്തെ നോക്കി.


 

Monday, October 24, 2011

ലോര്‍ക്ക - ചന്ദ്രചാപം

File:Lorca-statue-cutout.png

പ്രണയഗാനം



ഓളങ്ങൾ പരക്കുമ്പോലെ
നിന്റെ വാക്കുക-
ളെന്റെ നെഞ്ചിൽ.

കാറ്റിനോടു കൂട്ടിയിടിക്കുന്ന
കിളി പോലെ
നിന്റെ ചുംബന-
മെന്റെ ചുണ്ടിൽ.

രാത്രിയ്ക്കതിരു നില്ക്കുന്ന
ഉറവകൾ പോലെ
നിന്റെ കരിമിഴിക-
ളെന്റെയുടലിൽ.



ചന്ദ്രചാപം

ചലനമറ്റ കടലിനു മേൽ
വില്ലു പോലെ കറുത്ത ചന്ദ്രന്മാർ.

എനിയ്ക്കു പിറക്കാതെപോയ കുഞ്ഞുങ്ങൾ
എന്നെത്തേടിപ്പിടിയ്ക്കുന്നു.

‘അച്ഛാ, ഞങ്ങളെ വിട്ടോടരുതേ, നില്ക്കൂ,
മരിയ്ക്കുകയാണു ഞങ്ങളിലിളയത്.’

എന്റെ കണ്ണിമകളിൽ നിന്നവർ തൂങ്ങിക്കിടക്കുന്നു.
കോഴി കൂവുന്ന നേരമാവുന്നു.

കല്ലായ കടൽ ചിരിയ്ക്കുന്നു,
തിരകൾ കൊണ്ടൊടുക്കത്തെച്ചിരി.

‘അച്ഛാ, ഞങ്ങളെ വിട്ടുപോകരുതേ!’...
എന്റെ നിലവിളികൾ ജടാമാഞ്ചികളാവുന്നു.


ഇവിടെ നിന്ന്


എന്റെ ചങ്ങാതിമാരോടു പറഞ്ഞേക്കു
ഞാൻ മരിച്ചുപോയെന്ന്.

കാടു മുരളുന്നിടത്ത്
പുഴയുടെ നിലയ്ക്കാത്ത ഗാനം.

എന്റെ ചങ്ങാതിമാരോടു പറഞ്ഞേക്കു
ഞാൻ മരിച്ചുപോയെന്ന്.
(മർമ്മരങ്ങളുടെ നേർത്ത വലകളെടുത്തു വീശുന്നു
മരങ്ങൾ!)

അവരോടു പറഞ്ഞേക്കൂ,
ഞാനിവിടെയുണ്ടെന്ന്,
കണ്ണുകൾ മലർക്കെത്തുറന്ന്,
മരണമില്ലാത്ത ഈ തൂവാല,
ആകാശം കൊണ്ടു മുഖം മൂടി.

ഹാ!
എന്റെ സ്വന്തം ദീപ്തതാരത്തിലേക്ക്
പാഥേയമില്ലാതെ ഞാൻ യാത്രയായി.


ചിപ്പി

ഒരാളെനിയ്ക്കൊരു ചിപ്പി തന്നു.
അതിനുള്ളിൽ പാടുന്നു
ഭൂപടപ്പച്ചയായൊരു കടൽ.
എന്റെ ഹൃദയമോളംതുള്ളുന്നു,
കുഞ്ഞുകുഞ്ഞുമീനുകളുമായി,
വെള്ളിനിറത്തിൽ, നിഴൽനിറത്തിൽ.

ഒരാളെനിയ്ക്കൊരു ചിപ്പി തന്നു.

link to image

Sunday, October 23, 2011

ലോര്‍ക്ക - തത്ത്വചിന്തകന്റെ അവസാനത്തെ നടത്ത


ഘടികാരവനത്തിൽ


ഘടികാരങ്ങളുടെ വനത്തിലേക്കു
ഞാൻ കാലെടുത്തുവയ്ച്ചു.

ഇലകൾ മിടിയ്ക്കുകയായിരുന്നു,
മണികൾ കുലകുത്തിക്കിടന്നിരുന്നു.
ബഹുമുഖമായൊരു ഘടികാരത്തിനടിയിൽ
നക്ഷത്രമണ്ഡലങ്ങൾ, പെൻഡുലങ്ങൾ.

കറുത്ത ഐറിസ്പൂക്കൾ,
മരിച്ച നേരങ്ങൾ.
കറുത്ത ഐറിസ്പൂക്കൾ,
പുതിയ നേരങ്ങൾ.
ഒക്കെയൊരേപോലെ!
പ്രണയത്തിന്റെ സുവർണ്ണനേരമോ?

ഒരേയൊരു നേരമേയുള്ളു,
ഒരേയൊരു നേരം.
വളരെത്തണുത്തൊരു നേരം.



ഘടികാരത്തിന്റെ മാറ്റൊലി

കാലത്തിന്റെ വെളിയിടത്തു
ഞാനിരുന്നു.
മൗനത്തിന്റെ തടാകം.
വെളുത്ത മൗനം.
ഒരു വിസ്മയവലയം,
ഒഴുകിനടക്കുന്ന
പന്ത്രണ്ടു കറുത്ത അക്കങ്ങളുമായി
ദീപ്തനക്ഷത്രങ്ങൾ
കൂട്ടിയിടിക്കുന്നതുമവിടെ.



മരംവെട്ടി

സന്ധ്യനേരത്ത്
ഞാനിറങ്ങിനടന്നു.
‘എവിടെയ്ക്ക്?’
അവരെന്നോടു ചോദിച്ചു.
‘ദീപ്തനക്ഷത്രങ്ങളെ നായാടാൻ.’
പിന്നെ കുന്നുകൾ മയങ്ങിയ നേരത്ത്
നക്ഷത്രങ്ങളുടെ മാറാപ്പുമായി
ഞാൻ മടങ്ങി.
ഒരു സഞ്ചി നിറയെ
രാത്രി, വെളുത്ത രാത്രി!



തത്ത്വചിന്തകന്റെ അവസാനത്തെ നടത്ത

ന്യൂട്ടൺ
നടക്കാനിറങ്ങിയതായിരുന്നു.
മരണം പിന്നാലെ ചെന്നു,
ഒരു ഗിത്താറും മീട്ടി.
ന്യൂട്ടൺ
നടക്കാനിറങ്ങിയതായിരുന്നു.
അദ്ദേഹത്തിന്റെ ആപ്പിളിൽ
പുഴുക്കൾ നുഴഞ്ഞുകേറി.
മരങ്ങളിൽ കാറ്റിരമ്പി,
ചില്ലകൾക്കടിയിൽ പുഴയും.
(വേഡ്സ് വർത്തിനു കരച്ചിൽ വന്നേനെ.)
അസാദ്ധ്യമായ പോസുകളെടുക്കുകയായിരുന്നു
തത്ത്വചിന്തകൻ,
മറ്റൊരാപ്പിളിനു കൊതിക്കുകയായിരുന്നു
അയാൾ.
അയാൾ വഴിയിലൂടോടി.
പുഴക്കരെ നീണ്ടുനിവർന്നുകിടന്നു.
ചന്ദ്രന്റെ കൂറ്റൻപ്രതിബിംബത്തിൽ
തന്റെ മുഖം പൂണ്ടുപോകുന്നതും
അയാൾ കണ്ടു.
ന്യൂട്ടണു കരച്ചിൽ വന്നു.

ഒരു ദേവതാരുവിനു മേൽ
രണ്ടു കിഴവൻകൂമന്മാർ നീട്ടിമൂളി.
പിന്നെ രാത്രിയിൽ
പതുക്കെ വീട്ടിലേക്കു നടന്നു
ആ ജ്ഞാനി.
ആപ്പിളുകളുടെ കൂറ്റൻപിരമിഡുകൾ
അദ്ദേഹം സ്വപ്നം കണ്ടു.



മറുപടി

ആദം
കന്യകയായ ഹവ്വയിൽ നിന്ന്
ഒരാപ്പിൾ ഭക്ഷിച്ചു.
ന്യൂട്ടൺ രണ്ടാമതൊരാദമായിരുന്നു-
ശാസ്ത്രത്തിന്റെ.
ഒന്നാമൻ
സൗന്ദര്യമറിഞ്ഞു.
രണ്ടാമൻ
തുടലുകൾ കൊണ്ടു കുനിഞ്ഞ
ഒരു പെഗാസസിനെയും.
ഇരുവരും അപരാധികളുമായിരുന്നില്ല.
രണ്ടുപേരുടെയും ആപ്പിൾക്കനികൾ
ചെമന്നതായിരുന്നു,
പുതുതായിരുന്നു,
പക്ഷേ ചവർക്കുന്നൊരു ചരിത്രമുണ്ടായിരുന്നു.
നിഷ്കളങ്കതയുടെ, പാവം കുട്ടിയുടെ
ഛേദിച്ച മുലകൾ.


Thursday, October 20, 2011

ലോര്‍ക്ക - കളിമ്പങ്ങള്‍


തുറന്നുനോക്കാത്ത ഗാനംMarksburgSilhouette.svg


പുഴയ്ക്കു മേൽ
കൊതുകുകൾ.

കാറ്റിന്റെയൊഴുക്കുകൾക്കു മേൽ
കിളികൾ.

(ഒഴുക്കിൽപ്പെട്ട സായാഹ്നം.)

ഹാ, എന്റെ ഹൃദയത്തെ നടുക്കുന്ന
ഈ പ്രകമ്പനം!

ഭയക്കേണ്ടാ,
ഞാനകലെയ്ക്കു പൊയ്ക്കൊള്ളാം,
ഒരു മാറ്റൊലി പോലെ.

അകലെയ്ക്കു ഞാൻ പോകാം,
തുഴകളില്ലാത്ത,
പായകളില്ലാത്ത
ഒരു വഞ്ചിയിൽ.

ഹാ, എന്റെ ഹൃദയത്തെ നടുക്കുന്ന
ഈ പ്രകമ്പനം!



പകർച്ച

ഒരു കിളിയേ
പാടുന്നുള്ളു.
പെരുക്കുകയാണ്‌
വായുവതിനെ.
നാം കേൾക്കുന്നതു
കണ്ണാടികളിലൂടെ.



കളിമ്പം

ഓരോ കണ്ണാടിയ്ക്കു പിന്നിലും
ഒരു തവിഞ്ഞ നക്ഷത്രം,
മയങ്ങുന്നൊരു
മഴവിൽക്കുഞ്ഞും.

ഓരോ കണ്ണാടിയ്ക്കു പിന്നിലും
ഒരു നിശ്ശൂന്യനിത്യത,
പറക്ക മുറ്റാത്ത മൗനങ്ങളുടെ
കിളിക്കൂടും.

കണ്ണാടി
ഉറഞ്ഞ ഉറവ,
വെളിച്ചത്തിന്റെ ചിപ്പി പോലെ
അസ്തമയത്തിലതടയുന്നു.

കണ്ണാടി
ആദിമഹിമബിന്ദു,
ശുഷ്കസന്ധ്യകളുടെ ഗ്രന്ഥം,
ഉടലെടുത്ത മാറ്റൊലി.



ആദിയിൽ

ആദവും ഹവ്വയും.
സർപ്പം കണ്ണാടിയെറിഞ്ഞുടച്ചു,
ആയിരം നുറുങ്ങുകളായി,
ആപ്പിളായിരുന്നു
അവനു പാറ.


Silhouettes of two Phalacrocorax auritus.jpg
ഉറങ്ങുന്ന കണ്ണാടിയ്ക്കൊരു താരാട്ട്

ഉറങ്ങൂ.
അലയുന്ന കണ്ണിനെ
ഭയക്കാതെ
ഉറങ്ങൂ.

താക്കോൽപ്പഴുതിലൂടുള്ളിൽക്കടന്ന
ഒളിഞ്ഞ വെളിച്ചം,
പൂമ്പാറ്റ,
വാക്ക്
നിന്നെ മുറിപ്പെടുത്തില്ല.
ഉറങ്ങൂ.

എന്റെ ഹൃദയം പോലെ
തന്നെ നീ,
എന്റെ കണ്ണാടീ.
എന്റെ കാമുകി
എന്നെ കാത്തിരിയ്ക്കുന്ന
ഉദ്യാനം.

സുഖമായുറങ്ങൂ,
അന്ത്യചുംബനമെന്റെ ചുണ്ടുകളിൽ
പ്രാണനൊടുക്കുമ്പോൾ
ഉണരുകയും ചെയ്യൂ.



വായു

മഴവില്ലുകളുള്ളിലടക്കിയ
വായു
തോപ്പിനുമേലെറിഞ്ഞുടയ്ക്കുന്നു
കണ്ണാടികളെ.



ജലാശയം

ധ്യാനം നിർത്തുന്നു കൂമൻ,
കണ്ണട തുടയ്ക്കുന്നു,
നെടുവീർപ്പിടുന്നു.
ഒരു മിന്നാമിന്നി
കുന്നിഞ്ചരിവുരുമ്മിയിറങ്ങുന്നു,
ഒരു നക്ഷത്രം
തെന്നിവീഴുന്നു.
ചിറകൊന്നുലർത്തുന്നു,
ധ്യാനം തുടരുന്നു,
കിഴവൻ കൂമൻ.



വരാന്ത

വെള്ളം
വെള്ളിച്ചെണ്ട
കൊട്ടുന്നു.

മരങ്ങൾ
കാറ്റിന്റെ
ഇഴയിടുന്നു,
അതിൽ
വാസനയുടെ ചായമിടുന്നു
പനിനീർപ്പൂക്കൾ.

ചന്ദ്രനെ
നക്ഷത്രമാക്കുന്നു
കൂറ്റനൊരു
ചിലന്തി.



നാരകത്തോപ്പ്

നാരകത്തോപ്പേ,
എന്റെ കിനാവിലെ
മിന്നായമേ.

നാരകത്തോപ്പേ,
സുവർണ്ണമായ മാറിടങ്ങളുടെ
കൂടേ.

നാരകത്തോപ്പേ,
കടൽക്കാറ്റുകൾ
മുലകുടിയ്ക്കുന്ന
മാറിടമേ.

നാരകത്തോപ്പേ,
വിളറുന്ന ഓറഞ്ചുതോട്ടമേ,
മരിയ്ക്കുന്ന ഓറാഞ്ചുതോട്ടമേ,
ചോര വാർന്ന ഓറഞ്ചുതോട്ടമേ.

നാരകത്തോപ്പേ,
ഒരു ഗോഷ്ടിയുടെ മഴുവേറ്റ്
എന്റെ പ്രണയം പിളർന്നതു
നീ കണ്ടുവല്ലോ.

നാരകത്തോപ്പേ,
എന്റെ കൈശോരപ്രണയമേ,
ഒരു പൂവുമില്ലാതെ.
ഹാ,യെന്റെ നാരകത്തോപ്പേ.



ആകാശത്തിന്റെ കോണിൽ

പീളയടിഞ്ഞ കണ്ണുകളടയ്ക്കുന്നു
ഒരു വൃദ്ധനക്ഷത്രം.

രാത്രിയെ
നീല മുക്കാൻ മോഹിയ്ക്കുന്നു
ഒരു പുതുനക്ഷത്രം.

(മിന്നാമിന്നികൾ:
മലയിൽ മരങ്ങളിൽ.)



ആകെ

സ്ഥലത്തിന്റെ നെറ്റിത്തലത്തെ
തലോടുന്നു,
കാറ്റിന്റെ കൈകൾ
പിന്നെയും,
പിന്നെയും.
നീലിച്ച കണ്ണിമകളടയ്ക്കുന്നു
നക്ഷത്രങ്ങൾ,
പിന്നെയും, പിന്നെയും.



സ്വരഭേദങ്ങൾ

ഈ മാറ്റൊലിയുടെ ചില്ലകൾക്കടിയിൽ
തളം കെട്ടിയ വായു.

ആ നക്ഷത്രങ്ങളുടെ പടർപ്പിനടിയിൽ
തളം കെട്ടിയ വെള്ളം.

സ്നിഗ്ദ്ധചുംബനങ്ങൾക്കടിയിൽ
തളം കെട്ടിയ നിന്റെയധരം.


 

Wednesday, October 19, 2011

മരണത്തെക്കുറിച്ച് - 2

File:Joseph Sattler - La Danse de la Mort.jpg


എപ്പിക്യൂറസ് (ക്രി.മു.341-270)


മരണം, സർവവ്യാധികളിലും വച്ചേറ്റവും ഭീഷണമായത്, നമ്മെ ബാധിക്കുന്നതേയല്ല; എന്തെന്നാൽ നാമുള്ള കാലത്തോളം മരണം നമ്മോടു കൂടെയില്ല; മരണം വന്നുകഴിഞ്ഞാൽ നമ്മളുമില്ല. ജീവിച്ചിരിക്കുന്നവരെയോ, മരിച്ചവരെയോ സംബന്ധിക്കുന്നതല്ലത്; കാരണം, ഒന്നാമത്തെ കൂട്ടർക്ക് അതില്ല, രണ്ടാമത്തെക്കൂട്ടർ ഇല്ലതാനും.



വില്ല്യം ഡ്രമ്മണ്ട് (1585-1649)

ലോകമൊരു മൃഗയാ-
വേട്ടമൃഗം പാവം മനുഷ്യൻ,
ഉഗ്രനായ നായാടി മരണം;
അവന്റെ വേട്ടനായ്ക്കളത്രെ,
കാമം, രോഗം, അസൂയ, ഉത്കണ്ഠ,
കുരലിൽ പ്രാണനുള്ളേടത്തോളം
നമ്മെ ബാധിയ്ക്കുന്ന വ്യാധികൾ.
ഇനിയഥവാ, പാഞ്ഞൊളിയ്ക്കാൻ നമുക്കായാൽ,
വലയും വിരിച്ചു പതിഞ്ഞിരിപ്പുണ്ടു വാർദ്ധക്യം,
കിതച്ചും കൊണ്ടതിൽക്കുടുങ്ങി നാം മരിയ്ക്കും.


ഏയ്സ്ക്കിലസ് (ക്രി.മു.525-456)


ദേവകളിലവനൊന്നേ,
നിവേദ്യങ്ങളാൽ പ്രസാദിക്കാത്തവൻ;
അഭിഷേകം നിങ്ങളെ തുണയ്ക്കില്ല,
ബലികളുമില്ല.
അവനൾത്താര വേണ്ട,
അവനു സ്തുതികളും കേൾക്കേണ്ട;
അനുനയം മാറിനിൽക്കുന്നതു-
മവനിൽ നിന്നു മാത്രം.



അറബിക്കഥകൾ (പത്താം നൂറ്റാണ്ട്)

മനുഷ്യപുത്രന്മാരേ,
മെലിഞ്ഞ മരണം നിങ്ങളുടെ ചുമലുകളിൽ കയറിപ്പറ്റിയിരിക്കുന്നു,
നിങ്ങളുടെ മദ്യക്കോപ്പയിലേക്കവനെത്തിനോക്കുന്നു,
നിങ്ങളുടെ പെണ്ണിന്റെ മുലകളിലേക്കവൻ കുനിഞ്ഞുനോക്കുന്നു.
ലോകത്തിന്റെ വലയിൽ കുടുങ്ങിപ്പോയല്ലോ നിങ്ങൾ,
പിന്നിൽ പതുങ്ങിയിരിക്കുന്നുമുണ്ട് ശൂന്യതയെന്ന ചിലന്തി.
മാനം മുട്ടെ ആശ കെട്ടിപ്പൊക്കിയവരിന്നെവിടെ?
അവരിരുന്നിടത്തിന്നു കൂമന്മാരിരിയ്ക്കുന്നു,
കുഴിമാടങ്ങളിൽ പാർത്തിരുന്ന കൂമന്മാർ,
കൊട്ടാരങ്ങൾക്കധിപന്മാരിന്നവർ.



ആഫ്രിക്കൻ നാടോടിക്കഥ

ആദ്യമൊക്കെ ആർക്കും മരിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ ഒരുദിവസം ദൈവത്തിനു തോന്നി, അമരത്വത്തിനർഹൻ ആരാണ്‌, മനുഷ്യനോ, പാമ്പോയെന്നൊന്നു നോക്കാമെന്ന്. അങ്ങനെ അദ്ദേഹം അവർക്കിടയിൽ ഒരോട്ടപ്പന്തയം ഏർപ്പാടാക്കി. ഓട്ടത്തിനിടയിൽ മനുഷ്യൻ ഒരു സ്ത്രീയെ കണ്ടുമുട്ടി. അവളുമായി പുകവലിച്ചിരുന്നും കുശലം പറഞ്ഞും സമയം പോയത് അയാളറിഞ്ഞില്ല, പന്തയം പാമ്പു ജയിക്കുകയും ചെയ്തു. ദൈവം മനുഷ്യനോടു പറഞ്ഞു: നിന്നെക്കാളർഹനത്രെ സർപ്പം- അമരത്വം അവനുള്ളത്; നീ മരിയ്ക്കും, നിന്റെ കുലവും.


link to image


Tuesday, October 18, 2011

ലോര്‍ക്ക - വെർലൈൻ


ഞാനൊരുനാളുമുരിയാടാത്ത ഗാനം,
എന്റെ നാവിൻ തുമ്പിലതു വീണുറക്കമായി.

ഒരു കോളാമ്പിപ്പൂവിനുള്ളിലൊരു
മിന്നാമിന്നിയൊന്നു കണ്ണുചിമ്മി,
ഒരു നിലാവിന്റെ കതിരു കൊണ്ടു
പുഴയെത്തോണ്ടുകയായിരുന്നു ചന്ദ്രൻ.

ആ നേരമത്രേ,
ഒരുനാളും ഞാനുരിയാടാത്ത ഗാനത്തെ
ഞാൻ സ്വപ്നം കണ്ടതും.

വിദൂരത്തു നിന്നൊഴുകിയെത്തുന്ന
ചുണ്ടുകൾ നിറഞ്ഞ ഗാനം.

തണലത്തലസം കഴിച്ച
നേരം നിറഞ്ഞ ഗാനം.

എന്നും പകൽനേരമായ മാനത്ത്
തുടിയ്ക്കുന്ന നക്ഷത്രങ്ങളുടെ ഗാനം.


(വെർലൈൻ - ഫ്രഞ്ചുകവി; കൗമാരത്തിൽ ലോർക്കയുടെ ആത്മീയസഹയാത്രികൻ.)



Monday, October 17, 2011

ലോര്‍ക്ക - ചീവീടേ!

File:Snodgrass Magicicada septendecim.jpg

ചീവീടേ!
തിമിർക്കുന്ന ചീവീടേ!
മൺതടത്തിൽ വീണു നീ മരിക്കുന്നു,
വെളിച്ചം കുടിച്ചുന്മത്തനായി.

പാടങ്ങളിൽ നിന്നു നീ പഠിച്ചു,
ജിവിതത്തിന്റെ നിഗൂഢത;
പുൽക്കൊടി പൊടിയ്ക്കുന്നതു കേൾക്കുന്നവൾ,
ആ മാലാഖ പറഞ്ഞ പഴങ്കഥ
നീ മനസ്സിലും വച്ചു.

ചീവീടേ!
തിമിർക്കുന്ന ചീവീടേ!
നീലിച്ചൊരു ഹൃദയത്തിന്റെ കയത്തിൽ
ചോരയിൽ മുങ്ങി നീ മരിയ്ക്കുന്നുവല്ലോ.

ദൈവമിറങ്ങിവരുന്നതാണു വെളിച്ചം,
അതരിച്ചിറങ്ങുന്ന പഴുതാണു സൂര്യൻ.

ചീവീടേ!
തിമിർക്കുന്ന ചീവീടേ!
മരണവേദനയിൽ നീയറിഞ്ഞുവല്ലോ,
നീലിമയുടെ ഭാരമാകെ.

മരണത്തിന്റെ വാതിൽ കടക്കുന്നതൊക്കെയും
തല കുമ്പിട്ടു പോകുന്നു,
നിദ്രയുടെ വിളർച്ചയുമായി.
ചിന്ത മാത്രമായ വാക്കുമായി.
ഒച്ചയില്ലാതെ...ദുഃഖിതരായി,
മരണത്തിന്റെ മേലാട,
മൗനം വാരിപ്പുതച്ചും.

നീ, പക്ഷേ, ചീവീടേ,
മോഹിതനായി നീ മരിയ്ക്കുന്നു,
സംഗീതം കൊട്ടിത്തൂവി,
ശബ്ദത്തിൽ, സ്വർഗ്ഗീയവെളിച്ചത്തിൽ
രൂപം പകർന്നും.

ചീവീടേ!
തിമിർക്കുന്ന ചീവീടേ!
നീ വാരിപ്പുതച്ചിരിക്കുന്നുവല്ലോ,
വെളിച്ചം തന്നെയായ
പരിശുദ്ധാത്മാവിന്റെ മേലാട.

ചീവീടേ!
മയങ്ങുന്ന പാടത്തിനു മേൽ
മുഖരനക്ഷത്രം നീ,
നിഴലുകളായ പുൽച്ചാടികൾക്കും
തവളകൾക്കും ചിരകാലചങ്ങാതി,
വേനലിന്റെ മധുരോജസ്സിൽ
നിന്നെ മുറിപ്പെടുത്തുന്ന കലുഷരശ്മികൾ
നിനക്കു പൊന്മയമായ കുഴിമാടങ്ങൾ.
സൂര്യൻ നിന്റെ ആത്മാവിനെ കൈയേൽക്കുന്നു,
അതിനെ വെളിച്ചമാക്കി മാറ്റുന്നു.

എന്റെയാത്മാവുമൊരു ചീവീടാവട്ടെ,
സ്വർഗ്ഗത്തെപ്പാടങ്ങളിൽ.
നീലാകാശത്തിന്റെ മുറിവേറ്റതു മരിക്കട്ടെ,
വിളംബകാലത്തിലൊരു ഗാനം പാടി.
പിന്നെയതും മാഞ്ഞുപോകുമ്പോൾ
ഞാൻ മനക്കണ്ണിൽ കാണുന്ന ആ സ്ത്രീ
തന്റെ കൈകൾ കൊണ്ടു
മണ്ണിലതിനെ വിതറട്ടെ.

മൺകട്ടകളെ ചുവപ്പിച്ചും കൊണ്ടു
പാടത്തെന്റെ ചോര മധുരിക്കട്ടെ,
തളർന്ന കർഷകർ
അതിൽ കൊഴുവാഴ്ത്തട്ടെ.

ചീവീടേ!
തിമിർക്കുന്ന ചീവീടേ!
നീലിമയുടെ അദൃശ്യഖഡ്ഗങ്ങൾ
നിന്നെ മുറിപ്പെടുത്തിയല്ലോ.

1918 ആഗസ്റ്റ് 3


link to image


ലോര്‍ക്ക - ചില ആത്മാക്കൾക്കുണ്ട്...

File:Lorca (1934).jpg

ചില ആത്മാക്കൾക്കുണ്ട്
നീലിച്ച നക്ഷത്രങ്ങൾ,
കാലത്തിന്റെ ഇലകൾക്കിടയി-
ലമർത്തിവച്ച പുലരികൾ,
വെടിപ്പായ മൂലകൾ,
നഷ്ടബോധത്തിന്റെയും സ്വപ്നങ്ങളുടെയും
പ്രാക്തനമർമ്മരവുമായി.

മറ്റു ചില ആത്മാക്കൾക്കുണ്ട്
ആസക്തിയുടെ പ്രേതങ്ങൾ.
പുഴുക്കുത്തേറ്റ കനികൾ.
നിഴലൊഴുകുമ്പോലെ
വിദൂരത്തു നിന്നെത്തുന്ന
കരിഞ്ഞൊരു ശബ്ദത്തിന്റെ മാറ്റൊലികൾ.
തേങ്ങലൊടുങ്ങിത്തീർന്ന ഓർമ്മകൾ.
ചുംബനങ്ങളുടെ ഉച്ഛിഷ്ടങ്ങൾ.

എന്റെ ഹൃദയം പണ്ടേ വിളഞ്ഞു;
ഇന്നതഴുകുന്നു,
രഹസ്യം കൊണ്ടു കലുഷമായി.
എന്റെ ചിന്തയുടെ പുഴയിലേക്കു
ബാല്യത്തിന്റെ കല്ലുകൾ പൊഴിയുന്നു.
ഓരോ കല്ലും പറയുന്നു:
“ദൂരെയാണു ദൈവം!”

1920 ഫെബ് 8


 

Sunday, October 16, 2011

റില്‍ക്കെ - ശരൽക്കാലസന്ധ്യ

 


ചന്ദ്രനിൽ നിന്നൊരു തെന്നൽ,
ഒരാകസ്മികപ്രകമ്പനം മരങ്ങളിൽ,
ഒരിലയൊഴുകിവീഴുന്നു, തപ്പിയും തടഞ്ഞും.
വിളർത്ത തെരുവുവിളക്കുകൾക്കിടയിലുള്ളിടങ്ങളിലൂടെ
മിന്നിമിന്നിക്കത്തുന്ന നഗരത്തിലേക്കിരച്ചുകേറുന്നു,
വിദൂരത്തിൽ നിന്നൊരിരുണ്ട ഭൂദൃശ്യം.

File:Jakub Schikaneder Ufer mit Straßenbahn.jpg

 

 

 

 

 

 

 

 

 


link to image


ലോര്‍ക്ക - വേനൽക്കാലത്തൊരു പ്രണയഗാനം



നിന്റെ ചെഞ്ചുണ്ടെന്റെ ചുണ്ടിൽ കലർത്തൂ,
എസ്ട്രേലാ, ജിപ്സിപ്പെണ്ണേ!
ഉച്ചനേരത്തെ സുവർണ്ണസൂര്യനു ചുവട്ടിൽ
പല്ലുകളാഴ്ത്തട്ടെ ഞാനാപ്പിൾപ്പഴത്തിൽ.


കുന്നുമ്പുറത്തൊലീവുമരത്തോപ്പിൽ
മൂറുകളുടെ മണിമേട;
പുലരിയും തേനും ചുവയ്ക്കുന്ന
നിന്റെയുടലിന്റെ നിറമതിനു നിറം.


പൊള്ളുന്ന നിന്റെയുടലൊരു ദിവ്യഭാജനം:
അതു പൂക്കൾ നിവേദിയ്ക്കുന്നു,
തിരയടങ്ങിയ പുഴത്തടത്തിന്‌,
തെന്നലിനു
താരങ്ങളും.

നീയെന്തിനു നിന്നെയെനിയ്ക്കു നല്കി,
ഇരുണ്ട വെളിച്ചമേ? എന്തിനെനിയ്ക്കു തന്നു,
നിന്റെയൂരുക്കളിലെ ലില്ലിപ്പൂവും 
നിന്റെ മാറിടങ്ങളുടെ മർമ്മരവും?


എന്റെ വിഷാദിച്ച മുഖം കണ്ടിട്ടോ?
(ഹാ, ഞാനെന്നെ കൊണ്ടുനടക്കുന്നതെത്ര വിലക്ഷണമായി!)
എന്റെ ഗാനത്തിന്റെ വാടിപ്പോയ ജീവിതം കണ്ടു
നിനക്കു കരുണ തോന്നിയതാണെന്നുമുണ്ടോ?


എന്തിനെന്റെ വിലാപങ്ങൾ മതിയെന്നു നീ വച്ചു?
നിനക്കു കിട്ടുമായിരുന്നല്ലോ
നാട്ടുകാരനൊരു സാൻ ക്രിസ്തോബാളിനെ,
പ്രണയം ദൃഢമായവനെ, സുന്ദരനെ?


വനദേവന്റെ സ്ത്രൈണരൂപമേ,
ഇടറാത്ത ആനന്ദധാരയെനിയ്ക്കു നീ;
വേനൽക്കുണങ്ങുന്ന ചോളമണികൾ പോലെ
നിന്റെ ചുംബനങ്ങൾ മണക്കുന്നു.


നിന്റെ ഗാനം കൊണ്ടെന്റെ കണ്ണുകൾ മൂടുക,
നിന്റെ മുടി വിതിർത്തിയിടുക, 

പുല്പരപ്പിനു മേൽ
ഭവ്യമായൊരു നിഴൽമേലാട പോലെ.
.

ചോരച്ച ചുണ്ടുകൾ കൊണ്ടെനിയ്ക്കു വരച്ചുനൽകുക,
പ്രണയത്തിന്റെ പറുദീസ,
ഉടലിന്റെ പശ്ചാത്തലത്തിൽ
നോവിന്റെ വയലറ്റുനക്ഷത്രം.


നിന്റെ വിടർന്ന കണ്ണുകൾ കെണിയിൽ പിടിച്ചുവല്ലോ,
എന്റെ ആന്ദലൂഷ്യൻപെഗാസസിനെ;
അവയുദാസീനമാവുന്ന കാലത്തതു പറന്നുപോകും,
മനം തകർന്നും, വിഷാദിച്ചും.


നീയെന്നെ സ്നേഹിക്കുന്നില്ലെങ്കിൽത്തന്നെ
നിന്നെ ഞാൻ സ്നേഹിക്കും, ആ ഇരുണ്ട കണ്ണുകളെ,
വാനമ്പാടി പുലരിയെ സ്നേഹിക്കുമ്പോലെ-
മഞ്ഞുതുള്ളികൾക്കായി മാത്രം.


നിന്റെ ചെഞ്ചുണ്ടെന്റെ ചുണ്ടിൽ കലർത്തൂ,
എസ്ട്രേലാ, ജിപ്സിപ്പെണ്ണേ!
നട്ടുച്ചയുടെ തെളിച്ചത്തിനു ചുവട്ടിൽ
ആപ്പിൾക്കനി തിന്നട്ടെ ഞാൻ.

1920 ആഗസ്റ്റ്


Saturday, October 15, 2011

ലോര്‍ക്ക - ആമുഖം


ഇതാ, ദൈവമേ,
എന്റെ ഹൃദയം.
അങ്ങയുടെ ചെങ്കോലതിലാഴ്ത്തിക്കോളൂ, സർ.
ഒരു മാതളപ്പഴമത്,
ശരൽക്കാലമേറെക്കൊണ്ടത്,
ഉള്ളഴുകിയതും.
അതിനെ അത്രമേൽ കൊത്തിമുറിവേല്പ്പിച്ച
ഭാവഗീതപ്രാപ്പിടിയന്മാരുടെ
എല്ലുകളങ്ങു പറിച്ചെടുക്കൂ,
അങ്ങയ്ക്കൊരു കൊക്കുണ്ടെന്നാണെങ്കിൽ
മടുപ്പിന്റെ തൊലി ചീന്തിയെടുക്കൂ.

അതിനങ്ങയ്ക്കു മനസ്സില്ലെങ്കിൽ
എനിയ്ക്കും വിരോധമൊന്നുമില്ല.
ഈ പഴഞ്ചൻ നീലാകാശവും
നക്ഷത്രങ്ങളുടെ സംഘനൃത്തവുമൊക്കെ
അങ്ങു തന്നെ കൈയിൽ വച്ചോളൂ.
അങ്ങയുടെ അനന്തതയും കൈയിൽത്തന്നെയിരിക്കട്ടെ.
എന്റെ ഒരു ചങ്ങാതിയിൽ നിന്ന്
ഞാനൊരു ഹൃദയം കടം വാങ്ങിക്കൊള്ളാം.
ചിറ്റരുവികളും,
പൈൻമരങ്ങളുമൊക്കെയായി ഒരു ഹൃദയം,
കാലത്തിന്റെ ചുറ്റികയടികൾ കൊള്ളാൻ പോന്ന
ഒരുരുക്കുരാപ്പാടിയുമായി.

സാത്താനെന്നെ വലിയ കാര്യവുമാണെന്നേ;
ഞങ്ങളൊരുമിച്ച് വിഷയാസക്തിയുടെ പരീക്ഷയെഴുതിയതുമാണ്‌.
തെമ്മാടി! അവനെനിയ്ക്കു മാർഗരീത്തയെ കണ്ടുപിടിച്ചുതന്നോളും-
അവൻ വാക്കു തന്നിട്ടുള്ളതുമാണ്‌,
കിഴവന്മാരായ ഒലീവുമരങ്ങളുടെ ചുവട്ടിൽ,
നിറമിരുണ്ട മാർഗരീത്തയെ,
വേനൽരാവിന്റെ മുടി മെടഞ്ഞവളെ
കൊണ്ടെത്തിച്ചോളാമവനെന്ന്,
ആ നിർമ്മലമായ തുടകളിലേയ്ക്കെനിയ്ക്കു തുളച്ചുകേറാൻ.
അതിൽപ്പിന്നെ, ദൈവമേ,
നിന്നെപ്പോലെ സമ്പന്നനാവും ഞാൻ,
നിന്നിലും സമ്പന്നനായെന്നുമാവും.
സാത്താൻ തന്റെ ചങ്ങാതിമാർക്കു നല്കുന്ന
വീഞ്ഞിനെതിരല്ലല്ലോ,
ശൂന്യത.
വിലാപത്തിന്റെ മദിരയത്.
അതിനെന്താ!
നിന്റെ ആനന്ദത്തിന്റെ
കോപ്പയ്ക്കു തുല്യമത്.

പറയൂ, സർ,
എന്റെ ദൈവമേ!
പാതാളത്തിന്റെ കയങ്ങളിലേ-
ക്കിടിച്ചുതാഴ്ത്തുകയോ,
ഞങ്ങളെ നീ?
കണ്ണുപൊട്ടരായ കിളികളാണോ ഞങ്ങൾ,
കൂടു തകർന്നവരും?

വിളക്കു കരിന്തിരി കത്തുന്നു.
എവിടെ, ദിവ്യത്വത്തിന്റെ എണ്ണ?
അലകളടങ്ങുന്നു.
നിന്റെ കളിപ്പാവകളായ
പടയാളികളോ, ഞങ്ങൾ?
പറയൂ, സർ,
എന്റെ ദൈവമേ!
ഞങ്ങളുടെ ശോകം
നിന്റെ കാതുകളിലെത്താറില്ലേ?
ദൈവനിന്ദയുടെ ബാബേൽഗോപുരങ്ങൾ
നിന്നെ മുറിവേൽപ്പിക്കാനുയർന്നുവന്നിട്ടില്ലേ?
അതോ, ആ കലപില കേട്ടു
രസിച്ചിരിക്കുകയാണോ നീ?
നീ ബധിരനാണോ? അന്ധനാണോ?
അതോ കോങ്കണ്ണനോ,
അതിനാൽ മനുഷ്യാത്മാവിനെ രണ്ടായി കാണുന്നവൻ?

ഹേ, ഉറക്കംതൂങ്ങുന്ന ദൈവമേ!
എന്റെ ഹൃദയത്തിലേക്കൊന്നു നോക്കൂ,
മാതളം പോലെ തണുത്തതിനെ:
ശരൽക്കാലമേറെക്കൊണ്ടതിനെ,
ഉള്ളഴുകിയതിനെ.

നിന്റെ വെളിച്ചം വന്നാൽ
കണ്ണുകൾ തുറക്കൂ;
ഇനി നിന്റെ ഉറക്കം തീരില്ലെന്നാണെങ്കിൽ,
വരൂ, സാത്താനേ, നാടോടീ,
ചോരക്കറ പറ്റിയ തീർത്ഥാടകാ,
ഒലീവുമരങ്ങൾക്കിടയിൽ കിടത്തൂ,
ഇരുണ്ട മാർഗരീത്തയെ,
വേനൽരാവിന്റെ മുടി മെടഞ്ഞവളെ;
എനിയ്ക്കറിയാം,
വ്യാകുലമായ ആ കണ്ണുകളിൽ
എന്റെ ഐറിസ്ചുംബനങ്ങൾ കൊണ്ടു
തീ പടർത്താൻ.

ഇതാ വച്ചോളു, സർ,
എന്റെ പഴയ ഹൃദയം.
എന്റെ ഒരു ചങ്ങാതിയിൽ നിന്നു
പുതിയതൊന്നു ഞാൻ കടം വാങ്ങാൻ പോകുന്നു.
ചിറ്റരുവികളും
പൈൻമരങ്ങളുമൊക്കെയായി
ഒരു ഹൃദയം.
അണലിപ്പാമ്പുകളും
ഐറിസ്പൂക്കളുമില്ലാത്ത
ഒരു ഹൃദയം.
ബലിഷ്ഠമായത്,
ഒറ്റക്കുതിയ്ക്കു പുഴ ചാടിക്കടക്കുന്ന
ഒരു കർഷകയുവാവിനെപ്പോലെ
സുഭഗമായത്.


1920 ജൂലൈ 24



മാർഗരീത്ത -  ഗെയ്ഥെയുടെ ഫൗസ്റ്റിലെ നായിക. ലോർക്ക ആവർത്തിച്ചുവായിച്ചിരുന്ന പുസ്തകമാണ്‌ ഫൗസ്റ്റ്.

ആദ്യകാലത്തെഴുതിയ ഒരു ലേഖനത്തിൽ ലോർക്ക ഇങ്ങനെ പരിഭവിയ്ക്കുന്നു: ‘കളിപ്പാട്ടങ്ങളായി ഉപയോഗപ്പെടുത്താനാണ്‌ ദൈവം നമ്മെ സൃഷ്ടിച്ചതെന്നു വന്നുകൂടേ?...കൂട്ടിലടച്ചിട്ടിരിക്കുന്ന നമുക്ക് മനസ്സലിവില്ലാത്ത ആ ദൈവത്തിന്റെ വിരലുകൾക്കനുസരിച്ചിളകാനാണു വിധി എന്നു തോന്നുന്നു. അത്യാപത്തു വരുമ്പോൾ ആളുകൾ ആശ്ചര്യപ്പെടാറുണ്ട്: “എത്ര മഹത്താണ്‌ ദൈവത്തിന്റെ ശക്തി!” അതെ, വളരെ മഹത്തായതു തന്നെയാണത്; അതുപക്ഷേ തിന്മയുടെ ശക്തിയാണ്‌; എന്നു പറഞ്ഞാൽ യാതനയുടെ.’


 

Friday, October 14, 2011

ലോര്‍ക്ക - നക്ഷത്രങ്ങളുടെ മുഹൂർത്തം


കറുത്ത മാടപ്രാവുകൾ


വാകമരത്തിന്റെ ചില്ലകൾക്കിടയിലൂടെ
രണ്ടിരുണ്ട മാടപ്രാവുകളെ ഞാൻ കണ്ടു.
ഒന്നു സൂര്യനായിരുന്നു,
മറ്റേതു ചന്ദ്രനും.
എന്റെ കുഞ്ഞയല്ക്കാരേ, ഞാൻ വിളിച്ചു,
എവിടെ, എന്റെ കുഴിമാടം?
എന്റെ വാലിൽ, സൂര്യൻ പറഞ്ഞു.
എന്റെ കുരലിൽ, ചന്ദ്രൻ പറഞ്ഞു.
അരയിൽ ഭൂമി ചുറ്റി നടന്ന ഞാനോ,
ഞാൻ കണ്ടു, മഞ്ഞു പോലെ വെളുത്ത രണ്ടു ഗരുഡന്മാരെ,
നഗ്നയായൊരു ബാലികയെ.
ഒന്നു മറ്റേതായിരുന്നു,
അവൾ രണ്ടുമായിരുന്നില്ല.
കുഞ്ഞുഗരുഡന്മാരേ, ഞാൻ വിളിച്ചു,
എവിടെ, എന്റെ കുഴിമാടം?
എന്റെ വാലിൽ, സൂര്യൻ പറഞ്ഞു,
എന്റെ കുരലിൽ, ചന്ദ്രൻ പറഞ്ഞു.
വാകമരത്തിന്റെ ചില്ലകൾക്കിടയിലൂടെ
രണ്ടു മാടപ്രാവുകളെ ഞാൻ കണ്ടു, നഗ്നമായവയെ.
ഒന്നു മറ്റേതായിരുന്നു,
രണ്ടും ഒന്നുമായിരുന്നില്ല.



നക്ഷത്രങ്ങളുടെ മുഹൂർത്തം

രാത്രിയുടെ വർത്തുളമൗനം,
അനന്തതയുടെ രാഗാലാപത്തിൽ
ഒരു സ്വരം.

കൈമോശം വന്ന കവിതകൾ വിങ്ങി
തെരുവിലൂടെ ഞാൻ നടന്നു, നഗ്നനായി.
ചീവീടുകളുടെ പാട്ടുകൾ തുളച്ചുകേറുന്ന ശ്യാമം:
ശബ്ദം,
ആ തവിഞ്ഞ പൊട്ടിച്ചൂട്ട്,
ആത്മാവിനു കണ്ണിൽപ്പെടുന്ന
സംഗീതം.

എന്റെ ചുമരുകൾക്കുള്ളിൽ
ഒരായിരം പൂമ്പാറ്റകളുടെ അസ്ഥികൂടങ്ങളുറങ്ങുന്നു.

പുഴയ്ക്കു മേൽ
തരുണവാതങ്ങളുടെ തിക്കിത്തിരക്കും.

1920



Thursday, October 13, 2011

ലോര്‍ക്ക - വിലാപഗാനം


തൃഷ്ണകളെരിയുന്നൊരു ധൂപപാത്രം പോലെ,
ദീപ്തസായാഹ്നത്തിലേക്കു നീ കടന്നുപോകുന്നു,
വാടിയ ജടാമാഞ്ചി പോലിരുണ്ട ഉടലുമായി,
അനിമേഷനയനങ്ങളിൽ പ്രബലരതിയുമയി.

മരിച്ച ചാരിത്രത്തിന്റെ വിഷാദം നിന്റെ ചുണ്ടുകളിൽ,
നിന്റെ ഗർഭപാത്രത്തിന്റെ ഡയണീഷ്യൻ ചഷകത്തിൽ
വന്ധ്യതയുടെ മൂടുപടം നെയ്യുകയാണെട്ടുകാലി,
ചുംബനത്തിന്റെ ഫലോദ്ഗമങ്ങളായി
ജീവനുള്ള പനിനീർപ്പൂക്കളൊരുനാളും വിരിയാത്ത
നിന്റെ ഉദരത്തിനായി.

മരിച്ച വ്യാമോഹങ്ങളുടെ നൂൽക്കഴി നിന്റെ വെളുത്ത കൈകളിൽ,
ആഗ്നേയചുംബനങ്ങൾക്കു ദാഹിക്കുന്ന വികാരം നിന്റെ ആത്മാവിൽ,
തൊട്ടിലുകളുടെ വിദൂരദർശനം സ്വപ്നം കാണുന്ന മാതൃസ്നേഹമോ,
ഒരു താരാട്ടിന്റെ നീലയിഴകളിടുകയുമാണു നിന്റെ ചുണ്ടുകളിൽ.

നിദ്രാണപ്രണയം നിന്റെ ഉടലിനെത്തൊട്ടുവെങ്കിൽ
പൊൻകതിരുകളിടുമായിരുന്നു നീ, സീരിസ്സിനെപ്പോലെ;
നിന്റെ മാറിൽ നിന്നു മറ്റൊരു ക്ഷീരപഥം സ്രവിപ്പിക്കുമായിരുന്നു നീ,
കന്യാമറിയത്തെപ്പോലെ.

മഗ്നോളിയാപ്പൂവു പോലെ നീ വാടും.
ഒരാളും ചുംബിക്കില്ല കനലടങ്ങാത്ത നിന്റെ തുടകളിൽ,
ഒരു വിരലുമോടില്ല നിന്റെ മുടിയിഴകളിൽ,
കിന്നരത്തിന്റെ കമ്പികളിലെന്നപോലെ.

കരിവീട്ടി പോലെ, ജടാമാഞ്ചി പോലെ പ്രബലയായ പെണ്ണേ,
മുല്ലപ്പൂ പോലെ നിശ്വാസം വെളുത്തവളേ!
ചിത്രത്തുന്നൽ ചെയ്ത സാൽവ പുതച്ച വീനസ്സു നീ,
നിനക്കറിയും ഗിത്താറും, മാലഗാവീഞ്ഞിന്റെ മാധുര്യവും.

ശ്യാമഹംസമേ! നിന്റെ തടാകത്തിലുണ്ട്
ഫ്ലാമെങ്കോഗാനങ്ങളുടെ താമരകൾ,
മധുരനാരങ്ങകളുടെ തിരമാലകൾ,
കൊഴിഞ്ഞ കിളിക്കൂടുകളെ വാസനപ്പെടുത്തുന്ന
ചുവന്ന ലവംഗപുഷ്പങ്ങളും.

ആരും പുഷ്കലയാക്കുന്നില്ല നിന്നെ.
ആന്ദലൂഷ്യൻ രക്തസാക്ഷീ,
പാതിരാവിന്റെ നിശ്ശബ്ദത നിറഞ്ഞവളേ,
തളം കെട്ടിയ ജലത്തിന്റെ കലുഷതാളം ചേർന്നവളേ,
മദിരയുടെ ചഷകങ്ങൾക്കു ചുവട്ടിലാകേണ്ടിയിരുന്നു
നിന്റെ ചുംബനങ്ങൾ.

നിന്റെ കണ്ണുകൾക്കു ചുറ്റും വലയങ്ങളാവുകയാണല്ലോ, പക്ഷേ,
നിന്റെ കരിമുടിയിഴകളിൽ വെള്ളി വീഴുകയുമാണല്ലോ;
പരിമളം തൂവി നിന്റെ മാറിടം ചരിഞ്ഞുവീഴുന്നു,
ഉജ്ജ്വലമായ നട്ടെല്ലു വളയുകയും ചെയ്യുന്നു.

കൊലുന്ന പെണ്ണേ, എരിയുന്ന മാതൃത്വമേ!
ഞങ്ങൾക്കു നീ വിഷാദിയായ കന്യാമറിയം,
ആകാശത്തിന്റെ കയങ്ങളിലെ നക്ഷത്രങ്ങളിൽ കണ്ണു തറഞ്ഞവൾ.

ആന്ദലൂഷ്യയുടെ ദർപ്പണം നീ:
നോട്ടങ്ങളുടെ ചുവന്ന പാടുകൾ കൊണ്ടു പോറിയ തൊണ്ടകൾക്കു മേൽ,
ചോരയും മഞ്ഞും വിറക്കൊള്ളുന്ന തൊണ്ടകൾക്കു മേൽ ചൊരുകിയ തട്ടങ്ങളാൽ,
വിശറികളാലുലഞ്ഞാടുന്ന ബൃഹദ്വികാരങ്ങൾ
നിശബ്ദം സഹിയ്ക്കുന്ന ആന്ദലൂഷ്യ.

ശരത്കാലത്തിന്റെ മൂടല്മഞ്ഞിനുള്ളിലേക്കു നീ കടന്നുപോകുന്നു,
കന്യകയായി, ആഗ്നസിനെപ്പോലെ, ക്ളാരയെപ്പോലെ, സെസീലിയയെപ്പോലെ;
മുന്തിരിവള്ളികളും, പച്ചിലകളും മുടിയിൽ ചാർത്തി
ചുവടു വയ്ക്കേണ്ടിയിരുന്ന ബാക്കസ്സിന്റെ പൂജാരിണികൾ.

നിന്റെ കണ്ണുകളിലൊഴുകിനടക്കുന്ന വിപുലവിഷാദം ഞങ്ങളോടു പറയുന്നു,
നിന്റെ ഭഗ്നജീവിതത്തിലെ പരാജയങ്ങളെപ്പറ്റി,
വിദൂരതയിൽ മണികളുടെ കലുഷകലാപം മുഴങ്ങുമ്പോൾ,
തെരുവുകളുടെ വൃദ്ധശോകത്തിനു മേൽ പൊഴിയുന്ന മഴയ്ക്കു കാതു കൊടുത്തും,
ജനാലയ്ക്കു പുറത്തു കടന്നുപോകുന്ന മനുഷ്യരെക്കണ്ടും
നിത്യദാരിദ്ര്യത്തിൽ ജീവിക്കുന്നതിന്റെ വൈരസ്യത്തെപ്പറ്റി.

അലയിടുന്ന കാറ്റിനു നീ കാതോർത്തതു പക്ഷേ, വെറുതേ;
നിന്റെ കാതിൽപ്പെട്ടതേയില്ല പ്രണയഗാനത്തിന്റെ ശീലുകൾ.
ജനാലപ്പടുതയ്ക്കു പിന്നിലിന്നും നീ നോക്കിയിരിക്കുന്നു, ആശ തീരാതെ.
എത്രയഗാധം നിന്റെ ആത്മാവിലെ ശോകം,
പ്രണയമാദ്യം പരിചയിക്കുന്നൊരു പെൺകുട്ടിയുടെ വികാരം
തളർന്നുപോയ നിന്റെ നെഞ്ചിൽ നിനക്കറിയുമ്പോൾ.

നിന്റെയുടൽ കുഴിമാടത്തിലേക്കു പോകും,
വികാരത്തിനൊരുടവും തട്ടാതെ.
ഇരുണ്ട മണ്ണിനു മേൽ
ഒരു പ്രഭാതഗാനവും പൊട്ടിവിടരും.
നിന്റെ കണ്ണുകളിൽ നിന്നു വളരും
ചോരച്ച രണ്ടു ലവംഗപുഷ്പങ്ങൾ,
നിന്റെ മാറിടങ്ങളിൽ നിന്നു
തൂവെള്ളയായ രണ്ടു പനിനീർപ്പൂക്കളും.
നിന്റെ ശോകം പക്ഷേ നക്ഷത്രങ്ങളിലേക്കു പറക്കും,
അവയെ മുറിപ്പെടുത്താൻ, അവയെ മറയ്ക്കാൻ യോഗ്യമായ
മറ്റൊരു നക്ഷത്രം പോലെ.

1918 ഡിസംബർ


തിരിച്ചുകിട്ടാത്ത പ്രണയത്തെയും വിഫലമായ മാതൃത്വത്തെയും കുറിച്ചെഴുതിയ വിലാപഗാനം

സീരിസ്സ്- ഉർവരതയുടെ റോമൻദേവത
ആഗ്നസ് (291-304) - പതിമൂന്നാമത്തെ വയസ്സിൽ രക്തസാക്ഷിയായ കൃസ്ത്യൻവിശുദ്ധ.
ക്ളാര (1194-1253) - ഫ്രാൻസിസ് അസ്സീസ്സിയുടെ ശിഷ്യ.
സെസിലിയ (മൂന്നാം നൂറ്റാണ്ട്) - സംഗീതത്തിന്റെ കാവൽമാലാഖയായ വിശുദ്ധ.
ബാക്കസ് (ഡയണീഷ്യസ്) - മുന്തിരിത്തോപ്പുകളുടെയും വീഞ്ഞിന്റെയും ഉന്മത്തമായ അനുഷ്ഠാനങ്ങളുടെയും ദേവൻ.


Wednesday, October 12, 2011

ലോര്‍ക്ക - വിലാപഗീതം: മൗനത്തിന്‌


മൗനമേ, എവിടെയ്ക്കു  കൊണ്ടുപോകുന്നു,
നീ നിന്റെ ജനാലച്ചില്ലിനെ,
ചിരി കൊണ്ട്, വാക്കുകൾ കൊണ്ട്,
മരങ്ങളുടെ തേങ്ങലുകൾ കൊണ്ടു മങ്ങിയതിനെ?
മൗനമേ, എങ്ങിനെ നീ കഴുകിക്കളയും,
നിന്റെ മേലാടയുടെ പ്രശാന്തശുഭ്രതയിൽ നിന്നും
ഗാനങ്ങളുടെ തുഷാരകണങ്ങളെ,
വിദൂരസാഗരങ്ങളുടെ മുഖരമായ പാടുകളെ?
പാടത്തു തേവുന്ന പഴയൊരു ചക്രം
നിന്റെ ചില്ലിലൂടൊരലസബാണമയക്കുമ്പോൾ
ആരാ മുറിവുണക്കും?
എവിടെയ്ക്കു നീ പോകും,
അസ്തമയനേരത്തു
മണിനാദങ്ങൾ നിന്നെ മുറിപ്പെടുത്തിയാൽ,
പാട്ടുകളുടെ പറവപ്പറ്റങ്ങൾ കൊണ്ടു
നിന്റെ തടാകങ്ങൾ ശിഥിലമായാൽ,
നീലമലകളിൽ കണ്ണീർത്തുള്ളികളായി
സുവർണ്ണമർമ്മരങ്ങൾ പൊഴിഞ്ഞാൽ?

നിന്റെ നീലിമയെ ചീളുകളാക്കുകയാണു
ഹേമന്തവായു,
ഏതോ കുളിരരുവിയുടെ അമർന്ന വിലാപം
നിന്റെ തോപ്പുകളെ ഛേദിച്ചും പോകുന്നു.
കൈ വയ്ക്കുന്നേടത്തു നീ കാണുന്നതു
ചിരിയുടെ മുള്ളുകൾ,
വികാരത്തിന്റെ പൊള്ളുന്ന മഴുപ്രഹരം.
നക്ഷത്രങ്ങൾക്കിടയിലും
നീലക്കിളികളുടെ ഭവ്യമന്ത്രണം
നിന്റെ മുഖപടം മാറ്റുന്നുവല്ലോ.

ശബ്ദത്തെ വിട്ടു പാഞ്ഞാലും
ശബ്ദം തന്നെയാകുന്നു നീ:
സംഗീതത്തിന്റെ പ്രേതാത്മാവ്,
വിലാപത്തിന്റെ, ഗാനത്തിന്റെ പുകച്ചുരുൾ.
ഇരുണ്ട രാത്രികളിൽ
ഞങ്ങളെത്തേടി നീയെത്തുന്നു,
അനന്തതയെ ഞങ്ങളുടെ ചെവികളിലോതാൻ,
നിശ്വാസമില്ലാതെ, ചുണ്ടുകളില്ലാതെ.

നക്ഷത്രങ്ങൾ കൊണ്ടു തുളഞ്ഞതേ,
സംഗീതം കൊണ്ടു വിളഞ്ഞതേ, മൗനമേ,
പാവനമായ ഉറവകൾ വറ്റി,
ശ്രുതിമധുരമായ എട്ടുകാലിവലകളിൽ കുടുങ്ങിയ നീ,
നീ എവിടെയ്ക്കു  കൊണ്ടുപോകുന്നു,
മനുഷ്യാതീതമായ നിന്റെ ശോകത്തെ?

ചിന്തകളുടെ മേഘഛായ വീശിയ നിന്റെ തിരകളിൽ
ഇന്നു ശബ്ദങ്ങളുടെ ചാരവും
പ്രാക്തനശോകങ്ങളുമൊഴുകിപ്പോകുന്നു.
നിലവിളികളുടെ മാറ്റൊലികൾ
എന്നെന്നേക്കുമായടങ്ങിയിരിക്കുന്നു,
ഇന്നവ ജഡമായൊരു കടലിന്റെ വിദൂരാരവം.

ഉറക്കത്തിലാണു  യഹോവയെങ്കിൽ
മൗനമേ,
ആ ദീപ്തസിംഹാസനമേറു നീ,
അവന്റെ തലയ്ക്കു മേൽ
തവിഞ്ഞൊരു നക്ഷത്രമെടുത്തുവയ്ക്കൂ,
പ്രകാശത്തിന്റെ നിത്യസംഗീതത്തെ നിശ്ശബ്ദമാക്കൂ.
ദൈവത്തിനും കാലത്തിനും മുമ്പുള്ള
നിത്യരാത്രിയിലേക്കു പിന്നെ നീ മടങ്ങൂ,
അലസം നീയൊഴുകിവന്ന
ആ ഉറവിലേക്ക്.

1920 ജൂലൈ


ലോര്‍ക്കയുടെ വര


Tuesday, October 11, 2011

ലോര്‍ക്ക - നിശാഗീതം


ഓർമ്മയ്ക്ക്


പ്രിയപ്പെട്ട പോപ്ളാർ,
പ്രിയപ്പെട്ട പോപ്ളാർ,
മഞ്ഞിച്ചുപോയല്ലോ നീ.
ഇന്നലെ പച്ചയായിരുന്നു നീ,
തിളങ്ങുന്ന കിളികളെക്കൊ-
ണ്ടുന്മത്തമായൊരു പച്ച.
ഇന്നു നീ വിഷണ്ണൻ,
ശരല്ക്കാലമാനത്തിനു ചുവട്ടിൽ;
ഞാനുമതുപോലെ,
എന്റെ ചുവന്ന ഹൃദയാകാശത്തിനു
ചുവട്ടിൽ.
എന്റെ ആർദ്രഹൃദയമുൾക്കൊള്ളട്ടെ,
നിന്റെ തായ്ത്തടിയുടെ പരിമളം.
പാടത്തെ പരുക്കൻ മുത്തശ്ശാ!
ഞാനുമങ്ങും,
മഞ്ഞിച്ചുപോയല്ലോ
നമ്മൾ രണ്ടും.

1920ആഗസ്റ്റ്


സമുദ്രം


നീലിമയുടെ ലൂസിഫർ
സമുദ്രം.
വെളിച്ചമാകാൻ കൊതിച്ചതിനാൽ
പതിച്ച മാനം.

പാവം സമുദ്രമേ,
ഒരുകാലത്താകാശത്തു
നിശ്ചലം നിന്ന നിനക്കിന്നു വിധി
നിത്യചലനം!

പ്രണയം പക്ഷേ
കദനത്തിൽ നിന്നു നിന്നെ വീണ്ടെടുത്തുവല്ലോ.
നിർമ്മലയായ വീനസിനു ജന്മം കൊടുത്തതു നീ;
നിന്റെ കയങ്ങൾ കളങ്കപ്പെട്ടില്ല,
നോവറിഞ്ഞുമില്ല നീ.

നിന്റെ വിഷാദം മനോഹരം,
ഉജ്ജ്വലമായ മൂർച്ഛകളുടെ സമുദ്രമേ.
ഇന്നു പക്ഷേ നക്ഷത്രങ്ങളല്ല,
നിന്നിലൊഴുകുന്നതു ഹരിതനീരാളികൾ.

ക്ഷമ കെടാതെ സഹിക്കൂ,
പ്രബലനായ സാത്താനേ,
യേശു നിന്റെ മേൽ നടന്നുവല്ലോ,
അതുപോലെ പക്ഷേ,
ദേവനായ പാനും.

ലോകത്തിന്റെ ലയം,
വീനസ് നക്ഷത്രം,
(മിണ്ടിപ്പോകരുത്, സഭാപ്രസംഗികൾ!)
ആത്മാവിന്റെ കയം...

...നിന്ദ്യനായ മനുഷ്യൻ
പതിതനായ മാലാഖയും.
നഷ്ടമായ പറുദീസയാവണം
ഭൂമി.

1919 ഏപ്രിൽ


നിശാഗീതം


എനിക്കു ഭയമാണു
കരിയിലകളെ,
മഞ്ഞു നനഞ്ഞ
പാടങ്ങളെ.
ഇനി ഞാനുറങ്ങാം,
എന്നെ നീയുണർത്തിയില്ലയെങ്കിൽ
എന്റെ തണുത്ത ഹൃദയം
നിന്റെയരികിൽ വച്ചു
ഞാൻ പോകാം.

‘എന്താണൊരു മർമ്മരം,
അകലെയവിടെ?’
‘പ്രണയം.
തെന്നൽ ജനാലയിൽ,
എന്റെ പ്രിയേ!’

ഹാരങ്ങൾ,
പുലരിയുടെയലങ്കാരങ്ങൾ
നിനക്കു ഞാൻ ചാർത്തി.
എന്തേ, വഴിയിലെന്നെ നീ
വിട്ടുപോന്നു?
എന്റെ കിളി തേങ്ങും,
നീയകന്നുപോയാൽ,
മുന്തിരിത്തോപ്പിൽ
വീഞ്ഞു വിളയുകയുമില്ല.

‘എന്താണൊരു മർമ്മരം,
അകലെയവിടെ?’
‘പ്രണയം.
തെന്നൽ ജനാലയിൽ,
എന്റെ പ്രിയേ!’

മഞ്ഞുറഞ്ഞ സ്ഫിങ്ക്സ്,
നിനക്കറിയില്ല,
പുലർച്ചെ കൊടുംമഴയിൽ
ഉണക്കമരക്കൊമ്പിൽ നിന്നു
കിളിക്കൂടടർന്നുപോരുമ്പോൾ
എത്ര സ്നേഹിച്ചിരുന്നു
നിന്നെ ഞാനെന്ന്.


‘എന്താണൊരു മർമ്മരം,
അകലെയവിടെ?’
‘പ്രണയം.
തെന്നൽ ജനാലയിൽ,
എന്റെ പ്രിയേ!’

1919


Monday, October 10, 2011

ചെസ് വാ മിവോഷ് - പതനം

File:Graveyard.JPG


പ്രബലമായൊരു രാഷ്ട്രത്തിന്റെ പതനം പോലെയാണൊരാളുടെ മരണം:
ഒരുകാലമതിനുണ്ടായിരുന്നു ശൂരന്മാരായ പടയാളികൾ, കപ്പിത്താന്മാർ, പ്രവാചകന്മാർ,
സമ്പൽസമൃദ്ധമായ തുറമുഖങ്ങൾ, കടലുകളൊക്കെ കപ്പലുകളും.
ഇനിമേലതുപരോധത്തിൽപ്പെട്ട ഒരു നഗരത്തെയും മോചിപ്പിക്കില്ല,
ഒരുടമ്പടിയിലുമതേർപ്പെടില്ല,
അതിന്റെ നഗരങ്ങൾ ശൂന്യമായിരിക്കുന്നുവല്ലോ,
അതിന്റെ ജനത ചിതറിയും പോയി,
ഒരിക്കൽ വിളവെടുത്ത പാടങ്ങളിൽ ഞെരിഞ്ഞിൽ വളർന്നുമുറ്റിയിരിക്കുന്നു,
അതിന്റെ ദൗത്യം മറവിയിൽപ്പെട്ടു, അതിന്റെ ഭാഷയും നഷ്ടമായി:
ചെന്നെത്താൻ പറ്റാത്തൊരു മലമുകളിൽ ഒരു ഗ്രാമത്തിന്റെ ദേശ്യഭാഷ.


link to image


മരണത്തെക്കുറിച്ച് - 1

File:Illustrerad Verldshistoria band I Ill 024.jpg

ജോൺ ഡൺ (1572-1631)

ഒറ്റ രചയിതാവേയുള്ളു മനുഷ്യരാശിയ്ക്ക് ,  അതൊറ്റപ്പുസ്തകവുമാണ്‌. ഒരാൾ മരിയ്ക്കുമ്പോൾ ഒരദ്ധ്യായം കീറിക്കളയുന്നുവെന്നല്ല വരുന്നത്, ഭേദപ്പെട്ടൊരു ഭാഷയിലേക്ക് അതു വിവർത്തനം ചെയ്യപ്പെടുകയാണ്‌. അങ്ങനെ ഓരോ അദ്ധ്യായവും വിവർത്തനം ചെയ്യപ്പെടണം. ദൈവത്തിനു വിവർത്തകന്മാർ പലരുണ്ട്; ചില ഭാഗങ്ങൾ വിവർത്തനം ചെയ്യുന്നതു പ്രായമായിരിക്കും, ചിലതു രോഗം, ചിലതു യുദ്ധം, നീതി ചിലതും, പക്ഷേ ഓരോ വിവർത്തനത്തിലും ദൈവത്തിന്റെ കൈ ചെന്നിട്ടുണ്ടാവും. അവൻ പിന്നെ കുത്തഴിഞ്ഞ  നമ്മളെ വീണ്ടും തുന്നിക്കൂട്ടും, ഓരോ പുസ്തകവും ഒന്നു മറ്റൊന്നിനു തുറന്നുകിടക്കുന്ന ആ ഗ്രന്ഥപ്പുരയിലേക്ക് നമ്മളെയും കൊള്ളിയ്ക്കും.

നക്കായേ ചോമിൻ (1847-1901)

ഒരു ദിവസം ഞാൻ ഡോക്ടർ ഹൊരിയുച്ചിയെ ചെന്നുകണ്ട് എനിക്കു മരിക്കാൻ എത്രകാലമുണ്ടെന്നു ചോദിച്ചു. സത്യം സത്യമായിത്തന്നെ പറയണമെന്നും ഞാൻ അദ്ദേഹത്തെ നിർബന്ധിച്ചു. എനിക്കു പലതും ചെയ്യാനുണ്ട്, പലതും ആസ്വദിക്കാനുമുണ്ട്; അതിനായി ശിഷ്ടായുസ്സെനിക്കു പരമാവധി പ്രയോജനപ്പെടുത്തണം. നിഷ്കളങ്കനായ  ഡോക്ടർ ഒന്നാലോചിച്ചിട്ട് ഒരു മടിയോടെ ഇങ്ങനെ പറഞ്ഞു, ‘ഒന്നരക്കൊല്ലം; നല്ലവണ്ണം ദേഹം നോക്കുകയാണെങ്കിൽ പരമാവധി രണ്ടു കൊല്ലം.’അഞ്ചോ ആറോ മാസമേ എനിക്കായുസ്സുള്ളുവെന്നാണു ഞാൻ കരുതിയതെന്നും, ഈ നിലയ്ക്കാണെങ്കിൽ ഒരു കൊല്ലം കൊണ്ട് ജീവിതത്തിൽ നിന്ന് ഒന്നാന്തരമൊരു വിളവെടുപ്പു നടത്താൻ എനിക്കു കഴിയുമെന്നും ഞാൻ ഡോക്ടറോടു പറഞ്ഞു.

നിങ്ങൾ ചിലർ പറഞ്ഞേക്കും, ഒന്നരക്കൊല്ലം വളരെക്കുറവാണെന്ന്; ഞാൻ പറയും, അതൊരു നിത്യതയാണെന്ന്. അതു പോരായെന്നാണു നിങ്ങൾ പറയുന്നതെങ്കിൽ, പത്തു കൊല്ലവും പോരാത്തതു തന്നെ, അമ്പതു കൊല്ലവും പോരാത്തതു തന്നെ, ഇനി നൂറു കൊല്ലമായാലും അതും പോരാത്തതു തന്നെ. ഈ ജീവിതം കാലത്താൽ പരിമിതമാണെങ്കിൽ, മരണം കഴിഞ്ഞുള്ളത് അപരിമിതമാണങ്കിൽ അപരിമിതമായതുമായി ഒത്തുനോക്കുമ്പോൾ പരിമിതമായത് ഹ്രസ്വം പോലുമല്ല: അതൊന്നുമല്ല. നിങ്ങൾക്കു ചെയ്യാനും ആസ്വദിക്കാനുമായി സംഗതികളുണ്ടെങ്കിൽ, ഒന്നരക്കൊല്ലം പോരേ അതിനൊക്കെ? നൂറ്റമ്പതു കൊല്ലം മറഞ്ഞുപോകുന്നതുപോലെയേയുള്ളു, ഒന്നരക്കൊല്ലമെന്നു പറയുന്നതും മറഞ്ഞുപോകുന്നത്. ഇല്ലാത്തൊരു കടലിലൊഴുകിനടക്കുന്ന ആളു കേറാത്തൊരൊറ്റത്തോണിയല്ലാതെ മറ്റൊന്നുമല്ല നമ്മുടെ ജീവിതം.

ആൾഡസ് ഹക്സ് ലി (1894-1963)

‘മരണം,’ മാർക് സ്റ്റൈത്സ് പറഞ്ഞു. ‘അതൊന്നേയുള്ളു പൂർണ്ണമായും മ്ളേച്ഛമാക്കുന്നതിൽ ഇനിയും നാം വിജയം കണ്ടെത്താത്തതായി. അതിനുള്ള ആഗ്രഹക്കുറവു കൊണ്ടൊന്നുമല്ല, കേട്ടോ. ഒരക്രോപ്പൊളിസിലെ നായ്ക്കളെപ്പോലെയാണു നാം. ഒഴിയാത്ത മൂത്രസഞ്ചികളുമായി ഓടിനടക്കുന്ന നമുക്ക് ഓരോ വിഗ്രഹത്തിനു നേരെയും കാലുയർത്താൻ ഉത്സാഹമേയുള്ളു. മിക്കപ്പോഴും നാം വിജയിക്കുകയും ചെയ്തു. കല, മതം, സാഹസം, പ്രേമം - അവയിലെല്ലാം നാം നമ്മുടെ വിസിറ്റിംഗ് കാർഡു വച്ചുകഴിഞ്ഞു. പക്ഷേ മരണം - മരണം നമ്മുടെ പിടിയിൽ വരാതെ നില്ക്കുകയാണ്‌. ആ വിഗ്രഹത്തെ മലിനമാക്കാൻ നമുക്കു കഴിഞ്ഞിട്ടില്ല. എന്നു പറഞ്ഞാൽ, ഇതുവരെ. പക്ഷേ പുരോഗതി പുരോഗമിക്കുക തന്നെയാണല്ലോ.’

link to image


ലോര്‍ക്ക - കവി കന്യാമറിയത്തോടു പ്രാർത്ഥിക്കുന്നു



ദൈവത്തിനമ്മയായ ദിവ്യ,
ചരാചരങ്ങൾക്കു സ്വർഗ്ഗീയറാണി,
അവളെനിയ്ക്കു തരുമാറാകട്ടെ,
ഒരേയൊരക്ഷരം ശബ്ദാവലിയായ
സൂക്ഷ്മജീവികളുടെ പരിശുദ്ധവെളിച്ചം.
ആത്മാക്കളില്ലാത്ത ജന്തുക്കൾ. സരളരൂപങ്ങൾ.
പൂച്ചയുടെ ഹീനജ്ഞാനത്തിൽ നിന്നകന്നവ.
കൂമന്റെ കല്പിതഗഹനതയിൽ നിന്നകന്നവ.
കുതിരയുടെ ശില്പഭദ്രമായ ബോധത്തിൽ നിന്നകന്നവ.
കാഴ്ചയില്ലാതെ സ്നേഹിക്കുന്ന ജീവികൾ,
അനന്തതയുടെ വീചികളറിയാൻ
ഒരേയൊരിന്ദ്രിയം മാത്രമുള്ളവ,
കിളികൾക്കു തിന്നൊടുക്കുവാനായി
കൂറ്റൻകൂനകളായി തൂന്നുകൂടുന്നവ.
ആ കുഞ്ഞുജന്തുക്കൾക്കുള്ള ഏകമാനമെനിയ്ക്കു തരിക;
എങ്കിലെനിയ്ക്കു പറയാമല്ലോ,
ചെരുപ്പിന്റെ കനത്ത നിഷ്കളങ്കതയ്ക്കടിയിൽ
മണ്ണു പൊതിഞ്ഞ സംഗതികളെപ്പറ്റി.
ഇവയെച്ചൊല്ലിയാരും കണ്ണീരു വാർക്കില്ല,
അവർക്കറിയുമല്ലോ,
അങ്ങാടിയിൽ നടക്കുന്ന കോടിക്കണക്കായ കുഞ്ഞുമരണങ്ങൾ,
തലയറ്റ ഉള്ളികളുടെ ചൈനീസുപുരുഷാരം,
പഴകിപ്പരന്ന മീനിന്റെ മഞ്ഞിച്ച കൂറ്റൻ സൂര്യനും.

നിനക്ക്, അമ്മേ, നിത്യം ഭയക്കേണ്ടവളേ,
മാനമായ മാനമാകെയും നീന്തുന്ന തിമിംഗലമേ,
നിനക്ക്, അമ്മേ, ഗൗരവമെന്നതറിയാത്തവളേ,
ഒരല്പമയമോദകം വായ്പ വാങ്ങാൻ വന്ന അയൽക്കാരീ:
നിനക്കറിയുമല്ലോ,ലോകത്തെക്കുറിച്ചു പറയാൻ
അതിന്റെ അണുമാത്രമായ ഉടലുകളറിയണമിവനെന്ന്.



(അജ്ഞാതമരണം വിധിക്കപ്പെട്ട ഹീനജന്മങ്ങളാണെങ്കിലും സൂക്ഷ്മജീവികളുടെ അദ്വയബോധം തനിയ്ക്കും നല്കണേയെന്നു പ്രാർത്ഥിക്കുകയാണു ലോർക്ക. തുടക്കത്തിൽ ദിവ്യവും വിശുദ്ധവുമായ സാമ്പ്രദായികഭാവമാണു കന്യാമറിയത്തിനെങ്കിൽ, അവസാനമെത്തുമ്പോൾ ഒരു പാഗൻമാതൃദേവതയുടെ ഭീഷണഭാവം പകരുകയാണവൾ.)

ചിത്രം ലോര്‍ക്കയുടെ വര

Sunday, October 9, 2011

ലോര്‍ക്ക - അങ്ങാടിയിലെ പ്രഭാതത്തിനൊരു ഗസൽ


എൽവിരാകമാനത്തിനു ചോട്ടിലൂടെ
നീ കടന്നുപോകുന്നതെനിയ്ക്കു കാണണം,
നിന്റെ പേരെനിയ്ക്കറിയണം,
അറിഞ്ഞുപിന്നെയെനിയ്ക്കു കരയണം.

നിന്റെ കവിളത്തെ ചോര വാറ്റിയ-
തേതൊമ്പതുമണിനേരത്തെ ധൂസരചന്ദ്രൻ?
പുതമഞ്ഞിലാകസ്മികജ്വലനം നിന്റെ ബീജം,
ആരതു കൊയ്തെടുക്കുന്നു?
നിന്റെ പളുങ്കിനെക്കൊലചെയ്യുന്ന-
തേതു കള്ളിമുള്ളിൻമുന?

എൽവിരാകമാനത്തിനു ചോട്ടിലൂടെ
നീ കടന്നുപോകുന്നതു ഞാൻ കാണട്ടെ,
നിന്റെ കണ്ണുകളെനിയ്ക്കു മൊത്തിക്കുടിയ്ക്കണം,
പിന്നെയെനിയ്ക്കു തേങ്ങിക്കരയണം
.

അങ്ങാടിയിലെത്രയൊച്ചയിട്ടു നീ,
എനിയ്ക്കുള്ളൊരു ശിക്ഷയായി!
ചോളമണിക്കൂനകൾക്കിടയിൽ
കൂട്ടം തെറ്റിയ ലവംഗപുഷ്പമേ!
എത്രയകലെ, നീയരികിലുള്ളപ്പോൾ,
എത്രയരികെ, നീ വിട്ടുപോകുമ്പോൾ!

എൽവിരാകമാനത്തിനു ചോട്ടിലൂടെ
നീ കടന്നുപോകുന്നതു ഞാൻ കാണട്ടെ,
നിന്റെ തുടകളെനിയ്ക്കറിയണം,
പിന്നെയെനിയ്ക്കു തേങ്ങിക്കരയണം
.


(പ്രകടമായ സ്വവർഗ്ഗാനുരാഗസൂചനകൾ നിറഞ്ഞ ഈ കവിത പുസ്തകത്തിലുൾപ്പെടുത്തുന്നതിൽ ലോർക്ക വിമുഖനായിരുന്നു.
എൽവിരാകമാനം - ഗ്രനാഡയിലെ ജിപ്സിഭാഗത്തേക്കുള്ള കവാടം)


ചിത്രം ലോര്‍ക്ക വരച്ചത്


ലോര്‍ക്ക - പ്രഭാതം





ജലമൊഴുകുന്ന ഗാനമോ,
അതു നിത്യമായതൊന്ന്.


അതു പാടങ്ങളെ വിളയിക്കുന്ന
ജീവരസം,
പ്രകൃതിയുടെ വഴികളിലെല്ലാം
ആത്മാക്കളെ അലയാനഴിച്ചുവിട്ട
കവികളുടെ രക്തം.


ശിലാതലങ്ങളിൽ നിന്നു സ്രവിക്കുമ്പോ-
ളതാലപിക്കുന്ന ഗാനങ്ങളെത്ര!
മനുഷ്യർക്കതു സ്വയം സമർപ്പിക്കുമ്പോ-
ളതിന്റെ മധുരമൂർച്ഛന!


പ്രഭാതം ദീപ്തം.
വീടുകളിലടുപ്പുകളിൽ നിന്നു പുക പൊന്തുന്നു,
മൂടൽമഞ്ഞിനെയതു കൈകളിലെടുത്തുയർത്തുന്നു.


പോപ്ളാർമരങ്ങൾക്കു ചുവട്ടിൽ
പുഴ പാടുന്ന കഥനങ്ങൾക്കൊന്നു കാതു കൊടുക്കൂ:
ചിറകില്ലാത്ത പറവകളാണവ,
പുല്ലുളില്‍ മറഞ്ഞിരിക്കുന്നവ!


പാടുന്ന മരങ്ങൾ വാടിയുണങ്ങിവീഴും;
പ്രശാന്തമായ പർവതങ്ങൾക്കു
സമതലത്തിന്റെ വാർദ്ധക്യവുമെത്തും.
എന്നാല്‍ ജലത്തിന്റെ ഗാനമോ, 
അതു നിത്യമായതൊന്ന്.


അതു കാല്പനികവ്യാമോഹങ്ങൾ
വെളിച്ചമായത്.
അതു മൃദുലം, പ്രബലം,
നിറയെ ആകാശമത്, അതു സൗമ്യം.
നിത്യമായ പ്രഭാതത്തിന്റെ
പനിനീർപ്പൂവും മൂടൽമഞ്ഞുമത്.
പൂണ്ടുപോയ  നക്ഷത്രങ്ങളൊഴുക്കുന്ന
നിലാവിന്റെ തേനത്.
ദൈവം ജലമായി
നമ്മുടെ നെറ്റിത്തടങ്ങളെ അഭിഷിക്തമാക്കുമെങ്കിൽ
അതില്പരം വിശുദ്ധമായതേതു ജ്ഞാനസ്നാനം?
വെറുതേയല്ല
യേശു ജലത്തിൽ സ്നാനമേറ്റത്.
വെറുതേയല്ല
നക്ഷത്രങ്ങൾ തിരകളിൽ വിശ്വാസമർപ്പിക്കുന്നത്.
വെറുതേയല്ല
വീനസ്ദേവി അതിന്റെ മാറിൽ പിറന്നതും:
വെള്ളം കുടിയ്ക്കുമ്പോൾ
നാം കുടിയ്ക്കുന്നതു സ്നേഹത്തിന്റെ സ്നേഹം.
സ്നേഹത്തിന്റെ
സൗമ്യദിവ്യപ്രവാഹമത്.
ലോകത്തിന്റെ ജീവനത്,
അതിന്നാത്മാവിന്റെ  കഥയത്. 


മനുഷ്യവദനങ്ങളുടെ രഹസ്യങ്ങളുണ്ടതിൽ,
അതിനെ ചുംബിച്ചല്ലോ
നാം നമ്മുടെ ദാഹം ശമിപ്പിക്കുന്നുവന്നതിനാല്‍.
അടഞ്ഞുപോയ ചുണ്ടുകളുടെ
ചുംബനങ്ങൾക്കൊരു പെട്ടകമത്;
നിത്യബന്ധിത,
ഹൃദയത്തിനുടപ്പിറന്നവളുമത്.


യേശു നമ്മോടു പറയേണ്ടിയിരുന്നതിങ്ങനെ:
“ജലത്തിനോടു കുമ്പസാരിക്കുക,
നിങ്ങളുടെ ശോകങ്ങളെല്ലാം,
നിങ്ങളുടെ നാണക്കേടുകളെല്ലാം.
അതിനു യോഗ്യത മറ്റാർക്കു സഹോദരങ്ങളേ,
വെള്ളയുടുത്താകാശത്തേക്കൊഴുകുന്ന
ഇവൾക്കല്ലാതെ?”


വെള്ളം കുടിയ്ക്കുന്ന നേരത്തെ
നമ്മുടെ അവസ്ഥ പോലെ
പൂർണ്ണമായതു മറ്റൊന്നില്ല.
നമ്മുടെ കൈശോരപ്രകൃതമേറുന്നു,
നമ്മുടെ നന്മകളേറുന്നു,
നമ്മുടെ വേവലാതികളൊഴിയുന്നു.
സുവർണ്ണമേഖലകളിലൂടെ
നമ്മുടെ കണ്ണുകളുമലയുന്നു.
ഹാ,  ആരുമൊഴിയാതറിയുന്ന
ദിവ്യഭാഗ്യമേ! അരുമജലമേ,
അനേകരുടെ ആത്മാവുകൾ കഴുകുന്നതേ,
നിന്റെ പാവനതീരങ്ങൾക്കെതിരു നില്‍ക്കാന്‍
യാതൊന്നുമുണ്ടാവില്ല,
ഒരഗാധശോകം
ഞങ്ങൾക്കതിന്റെ ചിറകു നല്കിയെങ്കിൽ.


(1918 ആഗസ്റ്റ് 7)


ചിത്രം ലോര്‍ക്കയുടെ വര


Saturday, October 8, 2011

ലോര്‍ക്ക - പ്രണയഗാനം


ഞാനൊരു കുട്ടിയായിരുന്നപ്പോൾ, നല്ലവനുമായിരുന്നപ്പോൾ
നിന്റെ കണ്ണുകളിലേക്കു ഞാൻ നോക്കി.
നിന്റെ കൈകളെന്റെ ചർമ്മമുരുമ്മി,
നീയെനിക്കൊരു ചുംബനവും തന്നു.

(ഘടികാരങ്ങൾക്കെല്ലാമൊരേ മൂർച്ഛന,
രാത്രികൾക്കെല്ലാമതേ നക്ഷത്രങ്ങളും.)

എന്റെ ഹൃദയം തുറക്കുകയും ചെയ്തു,
ആകാശത്തിനു ചുവട്ടിലൊരു പുഷ്പം പോലെ,
ആസക്തിയുടെ ദലങ്ങളുമായി,
സ്വപ്നങ്ങളുടെ കേസരങ്ങളുമായി.

(ഘടികാരങ്ങൾക്കെല്ലാമൊരേ മൂർച്ഛന,
രാത്രികൾക്കെല്ലാമതേ നക്ഷത്രങ്ങളും.)

കഥയിലെ രാജകുമാരനെപ്പോലെ
മുറിയിലടച്ചിരുന്നു ഞാൻ കരഞ്ഞു,
ദ്വന്ദ്വയുദ്ധം കാണാൻ നില്ക്കാതെ മടങ്ങിയ
സിൻഡറെല്ലയെച്ചൊല്ലി.

(ഘടികാരങ്ങൾക്കെല്ലാമൊരേ മൂർച്ഛന,
രാത്രികൾക്കെല്ലാമതേ നക്ഷത്രങ്ങളും.)

നിന്റെയരികിൽ നിന്നു ഞാൻ മാറിപ്പോയി,
പ്രണയിക്കുകയാണെന്നറിയാതെ പ്രണയത്തിലായും.
ഇന്നെനിക്കറിയില്ല നിന്റെ കണ്ണുകളേതുവിധമെന്ന്,
നിന്റെ കൈകളും നിന്റെ മുടിയുമേതുവിധമെന്ന്.
എനിക്കറിയുന്നതെന്റെ നെറ്റിയിൽ
നിന്റെ ചുംബനത്തിന്റെ പൂമ്പാറ്റയെ മാത്രം.

(ഘടികാരങ്ങൾക്കെല്ലാമൊരേ മൂർച്ഛന,
രാത്രികൾക്കെല്ലാമതേ നക്ഷത്രങ്ങളും.)

1919


ചിത്രം ലോര്‍ക്ക വരച്ചത്


 

റ്റൊമാസ് ട്രാൻസ്ട്രൊമർ–കവിതകൾ


രാത്രിയുടെ പുസ്തകത്തിൽ നിന്നൊരേട്


ഒരു മേയ്മാസരാത്രിയിൽ
തണുത്ത നിലാവത്ത്
കടലോരത്തു ഞാനിറങ്ങിനടന്നു
പുല്ലും പൂവുമവിടെ വിളർത്തിട്ടായിരുന്നു
എന്നാലവയെ പച്ചപ്പു വാസനിച്ചുമിരുന്നു.

വർണ്ണാന്ധ്യം ബാധിച്ച രാത്രിയിൽ
കുന്നുമ്പുറത്തൂടെ ഞാനൊഴുകി
ചന്ദ്രനെ നോക്കി ചേഷ്ടകൾ കാട്ടുകയായിരുന്നു
വെളുത്ത കല്ലുകൾ.

ചില നിമിഷങ്ങളുടെ നീളത്തിൽ
അമ്പത്തെട്ടു കൊല്ലത്തിന്റെ വീതിയിൽ
ഒരു കാലഘട്ടം.

എനിക്കു പിന്നിൽ
കാരീയം പോലെ മിന്നുന്ന കടലിനുമപ്പുറം
മറുകരയായിരുന്നു
ഭരിക്കുന്നവരും.

മുഖത്തിന്റെ സ്ഥാനത്ത്
ഭാവി വച്ചുകെട്ടിയ മനുഷ്യർ.



ദമ്പതിമാർ

അവർ ലൈറ്റണയ്ക്കുന്നു,
അതിന്റെ വെളുത്ത ഗോളം ഒരു നിമിഷം മിന്നിനില്ക്കുന്നു
പിന്നെ ഇരുട്ടിന്റെ ഗ്ളാസ്സിൽ ഒരു ഗുളിക പോലെ അലിഞ്ഞുചേരുന്നു.
ഇരുണ്ട മാനത്ത് ഹോട്ടൽച്ചുമരുകളുയർന്നുനില്ക്കുന്നു.

പ്രണയത്തിന്റെ ചേഷ്ടകൾക്കു ശമനമായിരിക്കുന്നു,
എന്നാലവരുടെ നിഗൂഢചിന്തകളന്യോന്യം കണ്ടുമുട്ടുന്നു
ഒരു സ്കൂൾകുട്ടി വരച്ച ചായമുണങ്ങാത്ത ചിത്രത്തിൽ
രണ്ടു നിറങ്ങൾ ഒരുമിച്ചൊഴുകിപ്പടരുമ്പോലെ.

ഇരുട്ടും നിശ്ശബ്ദതയുമാണിപ്പോൾ.
ഇന്നു രാത്രിയിൽപ്പക്ഷേ നഗരം തൂന്നുകൂടുന്നു.
തവിഞ്ഞ ജനാലകൾ. വീടുകൾ വന്നടുക്കുന്നു.
പറ്റിക്കൂടി അവ നില്ക്കുന്നു, ഭാവശൂന്യമായ മുഖങ്ങളുമായി ഒരുപറ്റമാളുകൾ.


 

Friday, October 7, 2011

റ്റൊമാസ് ട്രാൻസ്ട്രൊമർ - ഹൈക്കു

 


മരണമെന്റെ മേൽ കുനിഞ്ഞുനിന്നു-
ചതുരംഗത്തിലെ വിഷമപ്രശ്നം ഞാൻ,
അവന്റെ കൈയിലുണ്ടതിനുത്തരം.



കൊഴിയുന്ന പഴുക്കിലകൾ-
വിലയേറിയവയാണവ,
ചാവുകടൽച്ചുരുണകൾ പോലെ.



സൂര്യൻ പതിഞ്ഞുകിടക്കുന്നു-
നമ്മുടെ നിഴലുകൾ, ഗോലിയാത്തുകൾ,
പിന്നെ ശേഷിക്കുന്നതു നിഴലുകൾ.



ഒരു കലമാൻ വെയിലു കായുന്നു.
ഈച്ചകൾ പാറിനടക്കുന്നു,
നിലത്തൊരു നിഴൽ തുന്നിച്ചേർക്കുന്നു.



എന്റെയിരുപ്പു നോക്കൂ, ഒരു കുലുക്കവുമില്ലാതെ,
കയറ്റിവച്ച തോണി പോലെ-
സന്തുഷ്ടനാണു ഞാനിവിടെ.



രാത്രി.
കൂറ്റൻലോറിയുരുണ്ടുപോകുമ്പോൾ
തടവുപുള്ളികളുടെ സ്വപ്നങ്ങൾ കുലുങ്ങുന്നു.



ബലിഷ്ഠവും അലസവുമായൊരു കാറ്റ്,
കടലോരത്തെ വായനശാലയിൽ നിന്ന്-
ഞാനിവിടെ വിശ്രമിച്ചോളാം.

ഏപ്രിലും മൗനവും


വിജനമായ വസന്തം.
ഇരുണ്ട പട്ടു പോലൊരു വെള്ളച്ചാൽ
എന്റെയരികിലിഴയുന്നു,
യാതൊന്നും പ്രതിഫലിപ്പിക്കാതെ.

തിളങ്ങുന്നുവെങ്കിൽ
അതു മഞ്ഞപ്പൂക്കൾ മാത്രം.

എന്റെ നിഴലിന്റെയുള്ളിലടങ്ങി ഞാൻ പോകുന്നു,
കറുത്ത പെട്ടിയിലടച്ച
വയലിൻ പോലെ.

ഞാൻ പറയാൻ മോഹിക്കുന്നതൊന്നോ,
എനിക്കപ്രാപ്യമായി തിളങ്ങിനില്ക്കുന്നു,
പണയക്കടയിലെ വെള്ളിയുരുപ്പടികൾ പോലെ.