Sunday, October 30, 2011

കാഫ്ക - എന്റെ അവസാനത്തെ അപേക്ഷ


പ്രിയപ്പെട്ട മാക്സ്,
എന്റെ അവസാനത്തെ അപേക്ഷ: ഡയറിയായോ, കൈയെഴുത്തുപ്രതിയായോ, കത്തുകളായോ (എന്റെയും അന്യരുടേതും), കുറിപ്പുകളായോ, മറ്റെന്തുമായോ ഞാൻ വിട്ടുപോകുന്നതെന്തും (എന്റെ ബുക്ക് ഷെല്ഫിലോ, അലമാരയിലോ, വീട്ടിലെയും ഓഫീസിലെയും മേശകളിലോ, എന്തെങ്കിലുമൊന്നു കിടന്നേക്കാവുന്നതോ, നിന്റെ കണ്ണിൽപ്പെടുന്നതോ ആയ ഏതിടത്തുമാകട്ടെ)വായിച്ചുനോക്കാതെ കത്തിച്ചുകളയുക; ഒപ്പം നിന്റെയോ അന്യരുടെയോ കൈവശമുണ്ടായേക്കാവുന്നതായ എല്ലാ കൃതികളും കുറിപ്പുകളും; മറ്റുള്ളവരോട് ഞാൻ പറയുന്നതായി പറയൂ. നിന്നെ ഏല്പിക്കാൻ ഇഷ്ടമില്ലെങ്കിൽ അവ സ്വയം കത്തിച്ചുകളയാമെന്നൊരു വാഗ്ദാനമെങ്കിലും അവർ തരണം.

(കാഫ്കയുടെ മരണശേഷം  അദ്ദേഹത്തിന്റെ മേശയിൽ നിന്നു കണ്ടെടുത്തതാണ്‌ ഈ കത്ത്. ഇതിനും മുമ്പെഴുതിയ മറ്റൊരു കത്ത് പിന്നീടു കണ്ടെടുത്തിരുന്നു. അതിങ്ങനെ):

പ്രിയപ്പെട്ട മാക്സ്,
ഇത്തവണ ഞാൻ സുഖപ്പെടുമെന്നു തോന്നുന്നില്ല. ഒരു മാസം ദീർഘിച്ച ശ്വാസകോശജ്വരത്തിനു ശേഷം ന്യുമോണിയയ്ക്കു സാദ്ധ്യത ഏറെയാണ്‌; ഇങ്ങനെ എഴുതിവച്ചതുകൊണ്ടൊന്നും അതിനെ തടുക്കാനുമാവില്ല, അതിലെന്തോ ശക്തിയുണ്ടെങ്കിൽത്തന്നെ.
അങ്ങനെയൊരു സാദ്ധ്യത വച്ചുകൊണ്ട് ഞാനെഴുതിയതായിട്ടുള്ള സർവതിന്റെയും കാര്യത്തിൽ എന്റെ അവസാനത്തെ ഒസ്യത്ത് ഇതാ:

എന്റെ കൃതികളിൽ നിലനിർത്തേണ്ടവ ഇവ മാത്രമാണ്‌: വിധിന്യായം, സ്റ്റോക്കർ, രൂപാന്തരം, പീനൽകോളണി, ഗ്രാമത്തിലെ ഡോക്ടർ, പിന്നെ നിരാഹാരയജ്ഞക്കാരൻ എന്ന കഥയും. (‘ധ്യാന’ത്തിന്റെ ശേഷിച്ച കോപ്പികൾ കിടന്നോട്ടെ. അവയെ പൾപ്പാക്കുന്ന ബുദ്ധിമുട്ടേറ്റെടുക്കാൻ ഞാനാരെയും നിർബ്ബന്ധിക്കുകയില്ല; പക്ഷേ അതിലുള്ളതൊന്നും ഇനി അച്ചടിയ്ക്കരുത്.) ആ അഞ്ചു പുസ്തകങ്ങളും ചെറുകഥയും നിലനില്ക്കട്ടെയെന്നു ഞാൻ പറയുമ്പോൾ, അവ വീണ്ടും അച്ചടിയ്ക്കാനും ഭാവിതലമുറയ്ക്കു കൈമാറാനും എനിയ്ക്കാഗ്രഹമുണ്ടെന്നല്ല അർത്ഥമാക്കേണ്ടത്. നേരേ മറിച്ച്, അവ കണ്ണിൽപ്പെടാത്ത വിധം മറഞ്ഞുപോയാൽ അതാവും എന്നെ ഏറ്റവുമധികം സന്തോഷിപ്പിക്കുക. അവ നിലനില്ക്കുന്നുവെന്നതിനാൽ മാത്രം, അവ സൂക്ഷിക്കാൻ ആർക്കെങ്കിലും ആഗ്രഹമുണ്ടെങ്കിൽ അതിനെ ഞാൻ വിലക്കുന്നില്ല.

പക്ഷേ എന്റേതായി ശേഷിക്കുന്ന മറ്റെന്തും (മാസികകളിലോ, കത്തുകളിലോ, കൈയെഴുത്തുപ്രതികളിലോ), ഒന്നുമൊഴിവാക്കാതെ സകലതും, കണ്ടെത്താവുന്നതോ, മേൽവിലാസക്കാരിൽ നിന്ന് (മിക്കവരെയും നിനക്കറിയാവുന്നതാണല്ലോ; പ്രധാനമായും അവ  -ന്റെ കൈവശമാണ്‌; എന്തുവന്നാലും രണ്ടു നോട്ടുബുക്കുകളുടെ കാര്യം മറക്കരുത്) ചോദിച്ചുവാങ്ങാവുന്നതോ ആയ സകലതും, ഒന്നൊഴിയാതെ, കഴിയുമെങ്കിൽ വായിച്ചുനോക്കാതെ, ( നീ വായിച്ചുനോക്കുന്നതിനെ ഞാൻ പൂർണ്ണമായി തടയില്ല, പക്ഷേ, അങ്ങനെ ചെയ്യാതിരിക്കുന്നതാണ്‌ എനിക്കിഷ്ടം; എന്തുവന്നാലും മറ്റൊരാൾ അതു കാണുകയേ അരുത്) ഇതു സകലതും ഒന്നൊഴിയാതെ കത്തിച്ചുകളയേണ്ടതാകുന്നു; കഴിയുന്നത്രവേഗം വേണമതെന്നും ഞാൻ അപേക്ഷിക്കുന്നു.


 

2 comments:

വെള്ളരി പ്രാവ് said...

കാഫ്കയുടെ ഓര്‍മകളിലേക്ക്
ഒരു നൂതന അറിവിന്‍റെ ഒസ്യത്ത്..

നല്ലത്..നന്ദി.

മുകിൽ said...

അതെ.