Sunday, October 9, 2011

ലോര്‍ക്ക - അങ്ങാടിയിലെ പ്രഭാതത്തിനൊരു ഗസൽ


എൽവിരാകമാനത്തിനു ചോട്ടിലൂടെ
നീ കടന്നുപോകുന്നതെനിയ്ക്കു കാണണം,
നിന്റെ പേരെനിയ്ക്കറിയണം,
അറിഞ്ഞുപിന്നെയെനിയ്ക്കു കരയണം.

നിന്റെ കവിളത്തെ ചോര വാറ്റിയ-
തേതൊമ്പതുമണിനേരത്തെ ധൂസരചന്ദ്രൻ?
പുതമഞ്ഞിലാകസ്മികജ്വലനം നിന്റെ ബീജം,
ആരതു കൊയ്തെടുക്കുന്നു?
നിന്റെ പളുങ്കിനെക്കൊലചെയ്യുന്ന-
തേതു കള്ളിമുള്ളിൻമുന?

എൽവിരാകമാനത്തിനു ചോട്ടിലൂടെ
നീ കടന്നുപോകുന്നതു ഞാൻ കാണട്ടെ,
നിന്റെ കണ്ണുകളെനിയ്ക്കു മൊത്തിക്കുടിയ്ക്കണം,
പിന്നെയെനിയ്ക്കു തേങ്ങിക്കരയണം
.

അങ്ങാടിയിലെത്രയൊച്ചയിട്ടു നീ,
എനിയ്ക്കുള്ളൊരു ശിക്ഷയായി!
ചോളമണിക്കൂനകൾക്കിടയിൽ
കൂട്ടം തെറ്റിയ ലവംഗപുഷ്പമേ!
എത്രയകലെ, നീയരികിലുള്ളപ്പോൾ,
എത്രയരികെ, നീ വിട്ടുപോകുമ്പോൾ!

എൽവിരാകമാനത്തിനു ചോട്ടിലൂടെ
നീ കടന്നുപോകുന്നതു ഞാൻ കാണട്ടെ,
നിന്റെ തുടകളെനിയ്ക്കറിയണം,
പിന്നെയെനിയ്ക്കു തേങ്ങിക്കരയണം
.


(പ്രകടമായ സ്വവർഗ്ഗാനുരാഗസൂചനകൾ നിറഞ്ഞ ഈ കവിത പുസ്തകത്തിലുൾപ്പെടുത്തുന്നതിൽ ലോർക്ക വിമുഖനായിരുന്നു.
എൽവിരാകമാനം - ഗ്രനാഡയിലെ ജിപ്സിഭാഗത്തേക്കുള്ള കവാടം)


ചിത്രം ലോര്‍ക്ക വരച്ചത്


No comments: