Monday, October 10, 2011

ലോര്‍ക്ക - കവി കന്യാമറിയത്തോടു പ്രാർത്ഥിക്കുന്നു



ദൈവത്തിനമ്മയായ ദിവ്യ,
ചരാചരങ്ങൾക്കു സ്വർഗ്ഗീയറാണി,
അവളെനിയ്ക്കു തരുമാറാകട്ടെ,
ഒരേയൊരക്ഷരം ശബ്ദാവലിയായ
സൂക്ഷ്മജീവികളുടെ പരിശുദ്ധവെളിച്ചം.
ആത്മാക്കളില്ലാത്ത ജന്തുക്കൾ. സരളരൂപങ്ങൾ.
പൂച്ചയുടെ ഹീനജ്ഞാനത്തിൽ നിന്നകന്നവ.
കൂമന്റെ കല്പിതഗഹനതയിൽ നിന്നകന്നവ.
കുതിരയുടെ ശില്പഭദ്രമായ ബോധത്തിൽ നിന്നകന്നവ.
കാഴ്ചയില്ലാതെ സ്നേഹിക്കുന്ന ജീവികൾ,
അനന്തതയുടെ വീചികളറിയാൻ
ഒരേയൊരിന്ദ്രിയം മാത്രമുള്ളവ,
കിളികൾക്കു തിന്നൊടുക്കുവാനായി
കൂറ്റൻകൂനകളായി തൂന്നുകൂടുന്നവ.
ആ കുഞ്ഞുജന്തുക്കൾക്കുള്ള ഏകമാനമെനിയ്ക്കു തരിക;
എങ്കിലെനിയ്ക്കു പറയാമല്ലോ,
ചെരുപ്പിന്റെ കനത്ത നിഷ്കളങ്കതയ്ക്കടിയിൽ
മണ്ണു പൊതിഞ്ഞ സംഗതികളെപ്പറ്റി.
ഇവയെച്ചൊല്ലിയാരും കണ്ണീരു വാർക്കില്ല,
അവർക്കറിയുമല്ലോ,
അങ്ങാടിയിൽ നടക്കുന്ന കോടിക്കണക്കായ കുഞ്ഞുമരണങ്ങൾ,
തലയറ്റ ഉള്ളികളുടെ ചൈനീസുപുരുഷാരം,
പഴകിപ്പരന്ന മീനിന്റെ മഞ്ഞിച്ച കൂറ്റൻ സൂര്യനും.

നിനക്ക്, അമ്മേ, നിത്യം ഭയക്കേണ്ടവളേ,
മാനമായ മാനമാകെയും നീന്തുന്ന തിമിംഗലമേ,
നിനക്ക്, അമ്മേ, ഗൗരവമെന്നതറിയാത്തവളേ,
ഒരല്പമയമോദകം വായ്പ വാങ്ങാൻ വന്ന അയൽക്കാരീ:
നിനക്കറിയുമല്ലോ,ലോകത്തെക്കുറിച്ചു പറയാൻ
അതിന്റെ അണുമാത്രമായ ഉടലുകളറിയണമിവനെന്ന്.



(അജ്ഞാതമരണം വിധിക്കപ്പെട്ട ഹീനജന്മങ്ങളാണെങ്കിലും സൂക്ഷ്മജീവികളുടെ അദ്വയബോധം തനിയ്ക്കും നല്കണേയെന്നു പ്രാർത്ഥിക്കുകയാണു ലോർക്ക. തുടക്കത്തിൽ ദിവ്യവും വിശുദ്ധവുമായ സാമ്പ്രദായികഭാവമാണു കന്യാമറിയത്തിനെങ്കിൽ, അവസാനമെത്തുമ്പോൾ ഒരു പാഗൻമാതൃദേവതയുടെ ഭീഷണഭാവം പകരുകയാണവൾ.)

ചിത്രം ലോര്‍ക്കയുടെ വര

No comments: