Monday, March 31, 2014

പെസ്സൊവ - ഒന്നിനു പിന്നിലൊന്നായി...

fernando-pessoa

 

ഒന്നിനു പിന്നിലൊന്നായി തിക്കിത്തിരക്കുന്ന തിരകൾ
ഹരിതചലനത്തോടെ ചുരുളുന്നു,
കടലോരത്തിന്റെ തവിട്ടുനിറത്തിലേക്ക്
വെളുത്ത പതയൂതിവിടുന്നു.

അലസമേഘങ്ങളൊന്നിനു പിന്നിലൊന്നായി
വർത്തുളചലനത്തോടെ വിടരുന്നു,
വിരളമേഘങ്ങൾക്കിടയിലെ ശൂന്യവായുവിനെ
സൂരൻ ചുട്ടുപൊള്ളിക്കുന്നു.

എന്നോടുദാസീനമായ- ഞാനവളോടെന്നപോലെ-
ഈ തെളിഞ്ഞ പകലിന്റെ മനോഭാവം
കാലമാവിയായിപ്പോവുകയാണെന്ന എന്റെ ബോധത്തിന്‌
തെല്ലുമാശ്വാസമണയ്ക്കുന്നില്ല.

അവ്യക്തവും നിസ്സാരവുമായ ഒരു നൊമ്പരം മാത്രം
എന്റെ ആത്മാവിലേക്കുള്ള കവാടത്തിൽ ഒരു നൊടി നില്ക്കുന്നു,
ഒരു ക്ഷണമെന്നെ തുറിച്ചുനോക്കിയതില്പിന്നെ
കടന്നുപോകുന്നു, ഒന്നിനോടുമല്ലാതൊരു മന്ദഹാസവുമായി.

(1918)

Friday, March 28, 2014

മയക്കോവ്സ്കി - നമ്മുടെ പടയണി

2590950 link to image

 

ധിക്കാരത്തിന്റെ ചുവടുകൾ കവലകൾ ചവിട്ടിമെതിക്കട്ടെ!
ധൃഷ്ടശിരസ്സുകൾ മലമുടികൾ പോലുയർന്നുനില്ക്കട്ടെ!
മറ്റൊരു പ്രളയം കൊണ്ടു നാം നഗരങ്ങൾ കഴുകിയെടുക്കും!
ആ മുഹൂർത്തമോർത്തതാ, ലോകം വിറക്കൊള്ളുകയായി!

എത്ര മന്ദഗതിയാണീ കൊല്ലങ്ങളെന്ന വണ്ടികൾ.
എത്ര മടി പിടിച്ചവയാണീ നാളുകളെന്ന മൂരികൾ.
നമ്മുടെ ദൈവം വേഗതയുടെ ദൈവം,
നമ്മുടെ ഹൃദയം- നമ്മുടെ യുദ്ധപടഹം.

നമ്മുടേതിലും പകിട്ടേറിയ പതാകയേതിരിക്കുന്നു?
ഏതു വെടിയുണ്ടകൾക്കാവും നമ്മെ ദംശിക്കാൻ?
നമുക്കായുധങ്ങൾ നമ്മുടെ പാട്ടുകൾ,
നമ്മുടെ പൊന്നോ, നമ്മുടെ ഗർജ്ജനങ്ങൾ!

പുല്പരപ്പേ, മണ്ണിൽ പച്ച വിരിയ്ക്കൂ!
ഞങ്ങളുടെ പകലുകൾക്കു പൊന്നു കൊണ്ടരികു വയ്ക്കൂ!
മഴവില്ലേ, കാലത്തിന്റെ വേഗക്കുതിരകൾക്കു നല്കൂ,
നിറങ്ങൾ കൊണ്ടു കടിഞ്ഞാണുകളും കടിവാളങ്ങളും!

ആകാശമതാ, നക്ഷത്രപ്പൊലിമ മറച്ചുവയ്ക്കുന്നു.
ഹ, അതില്ലാതെ ഞങ്ങൾ പാട്ടുകൾ നെയ്തോളാം!
ഹേ, വൻകരടീ, താനൊന്നമർന്നു മുരണ്ടാട്ടെ:
ഉടലോടെ ഞങ്ങൾ സ്വർഗ്ഗത്തേക്കുയരട്ടെ!

ആനന്ദമുള്ളു നിറയ്ക്കുമ്പോളതിനെക്കുറിച്ചു പാടൂ!
അരുവികൾ നമ്മുടെ സിരകളിലൊഴുകട്ടെ!
ഹൃദയമേ, ഒന്നു വേഗം മിടിയ്ക്കൂ!
നമ്മുടെ നെഞ്ചുകളതിനിലത്താളം പിടിയ്ക്കട്ടെ!

(1917)

*വൻകരടി- ആകാശത്തിന്റെ ഉത്തരാർദ്ധഗോളത്തിൽ ദൃശ്യമാവുന്ന നക്ഷത്രരാശി.

Thursday, March 27, 2014

കാഫ്ക - ജനാലയിലൂടെ അലസമായി നോക്കുമ്പോള്‍ കണ്ടത്‌

kafka 1905


ആസന്നമായിക്കഴിഞ്ഞ ഈ വസന്തകാലം നമ്മള്‍ ഏതു രീതിയിലാണ്‌ ചെലവഴിക്കാന്‍ പോകുന്നത്‌? ഇന്നു രാവിലെ നോക്കുമ്പോള്‍ ആകാശത്തിനു നരച്ച നിറമായിരുന്നു; പക്ഷേ ഇപ്പോള്‍ ജനാലയുടെ അടുത്തു വന്നു നില്‌ക്കുമ്പോഴാകട്ടെ, നാം ആശ്ചര്യപ്പെട്ടുപോകുന്നു, ജനലഴിയില്‍ കവിളമര്‍ത്തി നാം നിന്നുപോകുന്നു.
സൂര്യന്‍ അസ്‌തമിക്കാന്‍ തുടങ്ങുകയാണെങ്കില്‍ക്കൂടി അങ്ങുതാഴെ, ചുറ്റും നോക്കി നടന്നുവരുന്ന ഒരു കൊച്ചുപെണ്‍കുട്ടിയുടെ മുഖത്തെ അതു ദീപ്‌തമാക്കുന്നതു നിങ്ങള്‍ക്കു കാണാം; അതേ സമയം അവളെ പിന്നിലാക്കി നടന്നുകേറുന്ന ഒരു പുരുഷന്റെ നിഴല്‍ അവളുടെ മേല്‍ വന്നുവീഴുന്നതും നാം കാണുന്നുണ്ട്‌.
ഇപ്പോള്‍ ആ മനുഷ്യന്‍ കടന്നുപോയിക്കഴിഞ്ഞിരിക്കുന്നു; പെണ്‍കുട്ടിയുടെ മുഖം പ്രകാശപൂര്‍ണ്ണവുമാണ്‌.
(1913)

Wednesday, March 26, 2014

മയക്കോവ്സ്കി - എന്റെ കാര്യത്തിലും അങ്ങനെയാണ്‌

11-Klop-(The-Bedbug)-by-Mayakovsky--illus.-George-Kovenchuk--1974 link to image

 

കപ്പലുകൾ- കപ്പലുകളും ഒരു തുറമുഖം നോക്കി ഒഴുകുന്നു.
തീവണ്ടികൾ- തീവണ്ടികളും ഒരു സ്റ്റേഷൻ നോക്കിക്കുതിക്കുന്നു.
അതുപോലെ ഞാനും-
എന്റെ പ്രിയേ, നിന്നിലേക്കു ഞാനിരച്ചുപായുന്നു!
പുഷ്കിന്റെ പ്രഭു നിലവറയിലേക്കിറങ്ങി
മെഴുകുതിരി വെളിച്ചത്തിൽ തന്റെ നിധി കണ്ടാനന്ദിക്കുന്നു.
അതുപോലെ ഞാനും പ്രിയേ,
നിന്നിലേക്കു മടങ്ങിവരുന്നു,
എന്റെ ഹൃദയമെന്ന നിധിപേടകം കണ്ടാനന്ദിക്കാൻ.
എത്ര സന്തോഷത്തോടെയാണെന്നോ,
ആളുകൾ വീട്ടിലേക്കു മടങ്ങുക!
അതിനു മുമ്പവർ സോപ്പു തേച്ചു കുളിക്കുന്നു,
മുഖം വടിക്കുന്നു.
അതു തന്നെയാണെന്റെ കാര്യത്തിലും.
നിന്നിലേക്കു മടങ്ങുമ്പോൾ
എന്റെ വീട്ടിലേക്കു മടങ്ങുകയല്ലേ ഞാൻ?
മണ്ണു ജനിപ്പിച്ചവയെ മണ്ണു തിരിച്ചെടുക്കുന്നു.
നടന്നുതുടങ്ങിയ വഴി നാം നടന്നെത്തുന്നു.
അങ്ങനെ നിന്നിലേക്കോടിയടുക്കുന്നു ഞാൻ പ്രിയേ,
നാം വേർപെടുമ്പോൾത്തന്നെ,
നമ്മുടെ വിരലുകൾ വേർപെടുമ്പോൾത്തന്നെ.

Tuesday, March 25, 2014

വേര പാവ് ലോവ – കവിത

 

Lorenzo-Duran-2

വെയിലു കാഞ്ഞു,
കിളിയൊച്ച കേട്ടു,
മഴത്തുള്ളി നുണഞ്ഞു-
കൊഴിയുമ്പോഴേ
ഇല മരത്തെക്കണ്ടുള്ളു,
താനെന്തായിരുന്നുവെന്നു
ഗ്രഹിച്ചുള്ളു.

മയക്കോവ്സ്കി - മുതിർന്നിട്ട്

m_new1.JPG2ba2e4e5-99db-4683-842d-21a9e8642818Large

 

മുതിർന്നാല്പിന്നെ തിരക്കായി,
കീശ നിറയെ കാശായി.
പ്രണയം വേണോ?
വേണമല്ലോ-
ഒരു നൂറു റൂബിളിനു തന്നാട്ടെ!
പക്ഷേ ഞാൻ,
വീടില്ലാത്തവൻ,
കീറത്തുണി ചുറ്റിയവൻ,
തുള വീണ കീശകളിൽ
കൈകളിറക്കി
ഞാനലഞ്ഞുനടന്നു.
രാത്രിയാകുന്നു.
നിങ്ങൾ നിങ്ങളുടെ
ഏറ്റവും നല്ല മുഖങ്ങളെടുത്തുവയ്ക്കുന്നു.
ഭാര്യമാരുടെയോ വിധവകളുടെയോ മേൽ
ആത്മാവിന്റെ ഭാരങ്ങളിറക്കിവയ്ക്കുന്നു.
ഞാനോ,
ഞാൻ മോസ്ക്കോയുടെ കനൽച്ചുംബനങ്ങളിൽ
പൊള്ളിക്കിടന്നു,
സദോവയാതെരുവിന്റെ തീരാത്ത ചുറകളിൽ
ശ്വാസം മുട്ടി ഞാൻ കിടന്നു.
വികാരം കൊടുമ്പിരിക്കൊള്ളുന്ന കിടപ്പറകളിൽ
നിങ്ങളുടെ കാമുകിമാരുടെ ഹൃദയഘടികാരങ്ങൾ
മൃദുമൃദുവായി സ്പന്ദിക്കുന്നു.
സ്ട്രാസ്റ്റ്നോയാ കവലയിൽ ആകാശം നോക്കിക്കിടക്കുമ്പോൾ
ഞാൻ കേട്ടതു പക്ഷേ,
നഗരഹൃദയങ്ങളുടെ ഇടിമുഴക്കങ്ങളായിരുന്നു.
കുടുക്കുകളഴിച്ചു കുപ്പായം പറത്തിവിട്ട്,
ഹൃദയത്തെ കാറ്റുകൊള്ളിച്ച്,
തെരുവിലെ വെയിലിനും കലക്കവെള്ളത്തിനും
ഞാനെന്നെ തുറന്നുവച്ചിരിക്കുന്നു.
പ്രണയങ്ങളുമായി കടന്നുവരൂ,
കാമങ്ങളുമായി ചവിട്ടിക്കയറൂ,
എന്റെ ഹൃദയം എന്റെ കൈ വിട്ടുപോയിരിക്കുന്നു!
അന്യരിൽ ഹൃദയത്തിന്റെ സ്ഥാനമെവിടെയാണെന്ന്
എനിക്കറിയാം-
എല്ലാവർക്കുമറിയാം, നെഞ്ചത്താണത്,
കുപ്പായത്തിനു തൊട്ടു താഴെയാണത്.
എന്റെ കാര്യത്തിൽ പക്ഷേ,
ശരീരനിർമ്മിതിയിലെന്തോ പിശകിയെന്നു തോന്നുന്നു-
ഒരു കൂറ്റൻ ഹൃദയം മാത്രമാണെന്റെ ശരീരം!
ഇരുപതു കൊല്ലത്തിനുള്ളിൽ
എത്ര വസന്തങ്ങൾ
എന്റെ പൊള്ളുന്ന ഉടലുൾക്കൊള്ളുന്നു!
അസഹനീയമാണതിന്റെ ഭാരം,
വ്യയം ചെയ്യാത്ത ഊർജ്ജം-
കവിതയിലെല്ലന്നല്ല,
ജീവിതത്തിലും.

Monday, March 24, 2014

മയക്കോവ്സ്കി- ചെറുപ്പത്തിൽ

images (2)

 

അങ്കഗണിതം, വ്യാകരണം, വേറെയും നൂറു പാഠങ്ങൾ-
നിങ്ങളുടെ കൌമാരത്തിന്റെ നിറം കെടുത്താൻ
അങ്ങനെയനേകങ്ങൾ.
എന്നെപ്പക്ഷേ അഞ്ചാം ക്ളാസ്സിലേ പുറത്താക്കി;
പിന്നെയെന്റെ പഠിപ്പു നടന്നത്
മോസ്കോയിലെ ജയിൽമുറികളിൽ.
നിങ്ങൾ നിങ്ങളുടെ പതുപതുത്ത ബൂർഷ്വാലോകത്ത്
മുടി ചുരുണ്ട, കവിളു തുടുത്ത ഭാവഗായകരെ വളർത്തിയെടുക്കുന്നു.
ആർക്കു വേണം,
മടിത്തട്ടുകളിലിരുന്നുള്ള ആ ഓമനനായ്ക്കുരകൾ!
പക്ഷേ ഞാൻ പ്രണയം പഠിച്ചത്
ബുട്ടൈർക്കിയിലെ ജയിൽമുറിയിൽ.
കാടിന്റെ മർമ്മരം കേട്ടു കാലു തളരാനോ?
കടലിന്റെ കാഴ്ച കണ്ടു നെടുവീർപ്പിടാനോ?
അതിനെന്നെക്കിട്ടില്ല!
മരണമുറിയെന്നവർ വിളിക്കുന്ന
നൂറ്റിമൂന്നാം നമ്പർ തടവറയുടെ താക്കോല്പഴുതുമായി
ഞാൻ പ്രണയത്തിലായി.
നിങ്ങളെന്നും സൂര്യനുദിക്കുന്നതു കാണുന്നു,
എന്നും സൂര്യനസ്തമിക്കുന്നതു കാണുന്നു;
എന്നിട്ടു നിങ്ങൾ പറയുന്നു,
“വാങ്ങാനും വില്ക്കാനും പറ്റിയില്ലെങ്കിൽ
ഇത്രധികം വെളിച്ചം കൊണ്ടെനിക്കെന്തു ലാഭം?”
ഞാനോ, ഞാനന്ന്,
എന്റെ ചുമരിലോടിക്കളിക്കുന്ന
ഒരു സൂചിപ്പൊട്ടോളം പോന്ന സൂര്യവെളിച്ചത്തിനായി
എന്റെ ലോകം മൊത്തം കൊടുത്തേനെ.

 

 

ബുട്ടൈർക്കി- മോസ്ക്കോയിലെ ബുട്ടൈർസ്കായ ജയിൽ; വിപ്ളവപ്രവർത്തനം നടത്തിയെന്നതിന്റെ പേരിൽ ഈ ജയിലിലെ 103 നമ്പർ മുറിയിൽ മയക്കോവ്സ്കി ഏകാന്തത്തടവിലായിരുന്നു, 1909-10 കാലത്ത്.

Sunday, March 23, 2014

മയക്കോവ്സ്കി - എന്റെ പാഠശാല

images (1)

 

നിങ്ങൾക്കു ഫ്രഞ്ചറിയാം?
പെരുക്കപ്പട്ടികയറിയാം?
വിഭക്തിപ്രത്യയങ്ങളറിയാം?
-ആയിക്കോ!
അതുമുരുക്കഴിച്ചിരുന്നോ!
എന്നാൽ ഞാനൊന്നു ചോദിക്കട്ടെ?
വീടുകൾ പാടുമ്പോൾ
കൂടെപ്പാടാൻ നിങ്ങൾക്കറിയുമോ?
ട്രാമുകൾ വിലപിക്കുന്ന
ഭാഷ നിങ്ങൾക്കറിയുമോ?
ഒരു മനുഷ്യക്കുഞ്ഞിന്റെ
കണ്ണു വിരിയേണ്ട താമസം,
നിങ്ങളതിന്റെ കൈകളിൽ
പാഠപുസ്തകങ്ങളും
നോട്ടുബുക്കുകളും വച്ചുകൊടുക്കുന്നു.
ഞാനെന്റെ അക്ഷരമാല പഠിച്ചതു പക്ഷേ,
തെരുവുകളിൽ നിന്ന്,
ഇരുമ്പിന്റെയും തകരത്തിന്റെയും
താളുകളിൽ നിന്ന്.
നിങ്ങൾ ലോകത്തെ
കൈവെള്ളയിലെടുക്കുന്നു,
വിരൽത്തുമ്പുകൾ കൊണ്ടു തിരിച്ചു
നിങ്ങൾ പഠിപ്പിക്കുന്നു-
നിങ്ങൾക്കു ഭൂഗോളം
വെറുമൊരു കളിപ്പാട്ടം.
ഞാനെന്റെ ഭൂമിശാസ്ത്രം പഠിച്ചതു
വാരിയെല്ലുകൾ കൊണ്ടായിരുന്നു:
കൂരയില്ലാത്ത രാത്രികളിൽ
വെറും മണ്ണിൽ കിടന്നിട്ടായിരുന്നു.
ബ്രഹ്മാണ്ഡപ്രശ്നങ്ങളിൽ കൊണ്ടിടിച്ച്
ഐലോവ്സ്കി തല പൊളിക്കുന്നു:
“ബാർബറോസയുടെ താടി-
അതു ശരിക്കും ചെമ്പിച്ചതായിരുന്നോ?”
ആയാലെന്താ?
ആർക്കു വേണം,
ആ പൊടി പിടിച്ച ചരിത്രം?
എന്റെ കാതുകളിൽ
മോസ്ക്കോ പറഞ്ഞ കഥകൾ-
അതാണെന്റെ ചരിത്രം.
തിന്മയെ ചെറുക്കാൻ
നിങ്ങൾ ദൊബ്രോല്യുബോവിനെ
ഉയർത്തിപ്പിടിക്കുന്നു;
പേരു പോലെ തന്നെ
അതെത്ര ദുർബലം!
ചെറുപ്പം തൊട്ടേ എനിക്കു വെറുപ്പായിരുന്നു,
പിത്തക്കാടികളെ-
സ്വന്ത പാട്ടു വിറ്റാണു ഞാൻ
അത്താഴം കഴിച്ചിരുന്നതെന്നതിനാൽ.
നിങ്ങൾ പഠിക്കുന്നതു ചന്തത്തിലിരിക്കാൻ,
പെണ്ണുങ്ങളുടെ മുഖത്തു പുഞ്ചിരി വിടർത്താൻ.
ആ പൊള്ളത്തലകൾക്കുള്ളിൽ
ചിന്തകളുടെ കിലുക്കം,
തകരപ്പാട്ടയിൽ നാണയക്കിലുക്കം പോലെ!
രാത്രികളിലൊറ്റയ്ക്കു ഞാൻ
കെട്ടിടങ്ങളോടു സംസാരിച്ചു,
ജലസംഭരണികളോടു ദീർഘസംഭാഷണം ചെയ്തു.
മേല്പുരകൾ ജനാലക്കാതുകൾ കൊണ്ടു
ഞാൻ പറഞ്ഞതൊക്കെ പിടിച്ചെടുത്തു;
അതില്പിന്നെ,
കാറ്റാടിനാവുകൾ കൊണ്ടവർ
തോരാത്ത സംസാരമായിരുന്നു-
പോയ രാത്രിയെപ്പറ്റി,
ഓരോ രാത്രിയെപ്പറ്റിയും.
(1922)

 

*ഐലോവ്സ്കി - വിപ്ളവപൂർവ്വറഷ്യയിൽ ചരിത്രപാഠപുസ്തകങ്ങൾ ഇദ്ദേഹത്തിന്റേതായിരുന്നു.

*ദൊബ്രോല്യുബോവ്- റഷ്യൻ ജനായത്തവാദിയും സാഹിത്യവിമർശകനും.  പേരിനർത്ഥം “നന്മയെ സ്നേഹിക്കുന്നവൻ” എന്ന്.

Saturday, March 22, 2014

മയക്കോവ്സ്കി - നീ

mayakovsky15

 

മുക്രയിടുന്ന
കൂറ്റൻ മൂരിയെക്കണ്ടു
നീ വന്നു-
ഒരു നോട്ടം കൊണ്ടു തന്നെ
നീയെന്നെ അളന്നു-
വെറും പയ്യൻ!
എന്റെ ഹൃദയം നീ പറിച്ചെടുത്തു,
എന്നിട്ടതും കൊണ്ടു നീ കളിക്കാൻ പോയി-
തട്ടിക്കളിക്കാനൊരു പന്തു കിട്ടിയ
പെൺകുട്ടിയെപ്പോലെ.
അവർക്കതൊരത്ഭുതമായിരുന്നു
-വീട്ടമ്മമാർക്കും നവയുവതികൾക്കും-
“ഇങ്ങനെയൊരുത്തനെ പ്രേമിക്കാനോ?
വെറുമിറച്ചിയും അലർച്ചയും മാത്രമാണവൻ!
നോക്ക്, അവൾക്കൊരു പേടിയുമില്ല!
സർക്കസ്സിൽ സിംഹത്തെ മെരുക്കുന്നവളായിരിക്കും!”
പക്ഷേ ഞാനാകെ സന്തോഷത്തിലായിരുന്നു.
എനിക്കിപ്പോൾ നുകത്തിന്റെ ഭാരമില്ല!
ആഹ്ളാദം കൊണ്ടു മതിമറന്നു ഞാൻ
തുള്ളിച്ചാടി,
ഒരു കാപ്പിരിപ്പുതുമണവാളനെപ്പോലെ.
എനിക്കത്ര സന്തോഷമായിരുന്നു,
എനിക്കത്ര ലാഘവമായിരുന്നു.
(1922)

Friday, March 21, 2014

മയക്കോവ്സ്കി - പതിമൂന്നാമത്തെ അപ്പോസ്തലൻ

$_35

 

ഒരു ബാറിന്റെ മൂലയ്ക്കു ചുരുണ്ടുകൂടി ഞാനിരിക്കുന്നു,
സ്വന്തമാത്മാവിനു മേൽ,
മേശവിരിക്കു മേൽ, സർവതിനും മേൽ
ഞാൻ ചാരായം തട്ടിയൊഴിക്കുന്നു;
മറ്റേ മൂലയ്ക്കെനിക്കു കാണാം,
മഡോണ,
വട്ടക്കണ്ണുകളുമായി,
എന്നെത്തന്നെ നോക്കിയിരിക്കുന്നു.
എന്തിനാണീ നാറുന്ന,
ചാരായക്കടയിലിഴയുന്ന ജനത്തെ
കടുംചായത്തിൽ വരച്ച ദീപ്തി കൊണ്ടു
നീ അനുഗ്രഹിക്കുന്നത്?
കാണുന്നില്ലേ?-
ആ ഗാഗുൽത്താക്കാരനു മേൽ
പിന്നെയും പിന്നെയുമവർ കാർക്കിച്ചുതുപ്പുന്നതും
ബറബാസ്സിനെ തരൂയെന്നവരാർക്കുന്നതും
നീ കാണുന്നില്ലേ?

വിധി ആ വിധമായതുകൊണ്ടാവാം,
ഈ മനുഷ്യത്തൊഴുത്തിലെ മറ്റേതൊരു മുഖത്തിലും
പുതുമയേറിയതല്ല
എന്റെ മുഖമെന്നായതും;
എന്നാലും നിന്റെ പുത്രരിൽ
ഞാനാവാം,
അത്യുത്തമൻ.

ഇഹലോകത്തിന്റെ
ചെറുകിടസുഖങ്ങളിലഭിരമിക്കുമവരെ
ഒരു ത്വരിതമരണം കൊണ്ടനുഗ്രഹിച്ചാലും;
അവരുടെ ആണ്മക്കളങ്ങനെ പിതാക്കന്മാരാകട്ടെ,
പെണ്മക്കൾ ഗർഭിണികളും.
അവരുടെ നവജാതശിശുക്കൾക്കുണ്ടാകട്ടെ,
കിഴക്കു നിന്നു വന്ന പണ്ഡിതന്മാരുടെ
തല നരച്ച ജ്ഞാനം,
എന്റെ കവിതകളിൽ നിന്നു പേരുകളെടുത്ത്
സ്വന്തം സന്തതികൾക്കു ജ്ഞാനസ്നാനവും
ചെയ്യട്ടെയവർ.

ഞാൻ,
ഇംഗ്ളണ്ടിനെയും അതിന്റെ യന്ത്രങ്ങളെയും
ഘോഷിക്കുന്നവൻ,
സുവിശേഷത്തിൽ തിക്കിത്തിരക്കുന്ന
മാലാഖമാരുടെയും അപ്പോസ്തലന്മാരുടെയും നിരയിൽ
ഞാനാവാം പതിമൂന്നാമൻ.

രാവെന്നും പകലെന്നുമില്ലാതെ
വൃത്തികെട്ട ഒച്ചയിൽ
എന്റെ അശ്ലീലഭാഷണം
ഒച്ചപ്പെടുന്നിടങ്ങളിലെല്ലാം
എന്റെയാത്മാവിൽ വിരിയുന്ന പൂക്കൾ മണക്കുകയാവാം,
യേശുക്രിസ്തുവെന്നും വരാം.

 

(കാലുറയിട്ട മേഘം എന്ന കവിതയിൽ നിന്ന്)

Thursday, March 20, 2014

മയക്കോവ്സ്കി - അവന്റെ വരവറിയിക്കുന്ന പ്രവാചകൻ

images

 

ബലത്ത പേശിയും ഞരമ്പും പോലെ
ഫലമുറപ്പു തരുന്ന ഒരു പ്രാർത്ഥനയുമില്ല.
എളിമയൊക്കെ പിശാചിനെറിഞ്ഞുകൊടുക്കൂ!
നാമോരോരുത്തരുടെയും അഞ്ചു വിരലുകളിലല്ലേ,
ഈ ലോകത്തിന്റെ കടിഞ്ഞാണുകൾ?

ഇതു വിളിച്ചുപറഞ്ഞതിനാണ്‌
പെട്രോഗ്രാഡിൽ, മോസ്ക്കോയിൽ, ഒഡേസ്സയിൽ, കീവിൽ
കവിയരങ്ങുകൾ എനിക്കു കാൽവരികളായത്!
“അവനെ ക്രൂശിക്ക!”
“അവനെ ക്രൂശിക്ക!”
എന്നു മൂക്കും വിടർത്തി വിളിച്ചുകൂവാതെ
ഒരു പരിഷയും അവിടെങ്ങുമുണ്ടായിരുന്നില്ല.
എന്നാലെനിക്ക്,
ജനങ്ങളേ,
നിങ്ങളിലെന്നെ മുറിപ്പെടുത്തിയവർ പോലും,
എനിക്കേറ്റവുമടുത്തവരായിരുന്നു.

തന്നെ തല്ലുന്ന കൈ നക്കുന്ന
നായയെ കണ്ടിട്ടുണ്ടോ?

ഞാൻ,
സമകാലീനരായ പ്രാകൃതർക്കു
നീട്ടിപ്പറഞ്ഞു രസിക്കാനൊരു തെറിക്കഥയായ ഞാൻ,
കാലത്തിന്റെ മലകളിറങ്ങിവരുന്ന
ഒരുവനെ ഞാൻ മാത്രം കാണുന്നു.

മനുഷ്യർക്കു നോട്ടം നഷ്ടമാവുന്നിടത്തു ഞാൻ കാണുന്നു,
1916 നടന്നടുക്കുന്നത്-
വിശക്കുന്ന ജനങ്ങളാലനുയാതനായി,
തലയിൽ കലാപത്തിന്റെ മുൾക്കിരീടവുമായി.

നിങ്ങളോടൊപ്പം ഞാനുണ്ട്,
ഞാൻ, അവന്റെ വരവറിയിക്കുന്ന പ്രവാചകൻ;
വേദനയുടെ ഓരോ കണ്ണീർത്തുള്ളിയിലും
പിന്നെയും പിന്നെയും ഞാനെന്നെത്തന്നെ  ക്രൂശിക്കുന്നു.
ഇനിമേൽ മാപ്പു കൊടുക്കലുകളില്ല,
ആർദ്രത ബാക്കി നിന്ന ആത്മാവുകൾക്കു ഞാൻ
തീ കൊടുത്തുകഴിഞ്ഞു.
ഒരുനൂറായിരം കോട്ടകൾ തകർക്കുന്നതിലുമതു
ദുഷ്കരമായിരുന്നു.

പിന്നെ,
കലാപം ഘോഷിച്ചുകൊണ്ടവൻ വരുമ്പോൾ,
രക്ഷകനെ വരവേല്ക്കാനായി
നിങ്ങൾ പുറത്തേക്കോടിയിറങ്ങുമ്പോൾ,
ഞാനെന്റെ ആത്മാവിനെ വലിച്ചു പുറത്തേക്കിടും,
അതിനെ നിലത്തിട്ടു ചവിട്ടിപ്പരത്തും,
ചോരയിറ്റുന്ന, ജ്വലിക്കുന്നൊരു പതാകയായി
നിങ്ങൾക്കുയർത്തിപ്പിടിക്കാൻ.

(കാലുറയിട്ട മേഘം എന്ന കവിതയിൽ നിന്ന്)

Wednesday, March 19, 2014

മയക്കോവ്സ്കി - വസൂരിക്കല കുത്തിയ മഴയുടെ മുഖത്ത്...

Mayakovsky-Poet-Artist

 

വസൂരിക്കല കുത്തിയ മഴയുടെ മുഖത്തു മുഖമമർത്തി
ഞാനിരിക്കുന്നു,
നഗരത്തിന്റെ ഇരമ്പുന്ന വേലിയേറ്റത്തിൽ കുതിർന്നു
ഞാൻ കാത്തിരിക്കുന്നു.

ഊരിപ്പിടിച്ച കത്തിയുമായി
പാതിരാത്രി പാഞ്ഞുനടക്കുന്നു,
കടന്നുപിടിക്കുന്നു,
കുത്തിമലർത്തുന്നു-
ഒരു ദിവസത്തിന്റെ കഥ കഴിക്കുന്നു!
പന്ത്രണ്ടു മണിയതാ, താഴെ വീഴുന്നു,
ആരാച്ചാരറുത്തിട്ട തല പോലെ!

ജനാലച്ചില്ലിൽ നരച്ച മഴത്തുള്ളികളുടെ വിലാപം,
മുഖം വക്രിച്ച നോട്ടെർഡാം പള്ളിയിലെ വ്യാളികൾ*
കൂട്ടക്കരച്ചിലുയർത്തുമ്പോലെ!

നാശം!
അവൾക്കിനിയും വരാറായിട്ടില്ലേ!
നിലവിളികൾ
എന്റെ വായ വലിച്ചുകീറുകയായി.

പിന്നെ ഞാൻ കേട്ടു:
ഒരു ദീനക്കാരൻ
കിടക്കയിൽ നിന്നു പതുക്കെയെഴുന്നേല്ക്കുമ്പോലെ
ഒരു ഞരമ്പു പിടയ്ക്കുന്നു,
പുറത്തേക്കിറങ്ങുന്നു,
കാലു പെറുക്കിവച്ചാദ്യമാദ്യം,
പിന്നെയതോടുന്നു,
ഓടിച്ചാടിനടക്കുന്നു.
പിന്നെ വേറേ രണ്ടിനോടൊപ്പം
നൈരാശ്യത്തിന്റെ വിഭ്രാന്തനൃത്തം വയ്ക്കുന്നു.

മച്ചിൽ നിന്നു കുമ്മായമടർന്നുവീഴുന്നു!

ഞരമ്പുകൾ-
വലുത്,
ചെറുത്,
പലത്-
അവ കുതിച്ചോടുന്നു,
ചവിട്ടിക്കുതിക്കുന്നു,
പിന്നെ
കാലു തളർന്നു വീഴുന്നു!

മുറിക്കുള്ളിലേക്കു രാത്രി ഒലിച്ചിറങ്ങുന്നു,
രാത്രിയുടെ ചെളിക്കുഴമ്പിലേക്ക്
എന്റെ കനം വച്ച കണ്ണുകൾ പൂണ്ടുപോകുന്നു.

പിന്നെയതാ,
മുറിയുടെ പല്ലുകൾ കിടുകിടുക്കുമ്പോലെ
വാതിൽ തുറന്നടയുന്നു.

നീ കടന്നുവരുന്നു,
“ഇന്നാ പിടിച്ചോ!” എന്നപോലെ നിശിതമായി.
മൃദുലമായ കൈയുറകളെ മർദ്ദിച്ചും കൊണ്ടു നീ പറയുന്നു:
“എന്റെ കല്യാണമുറപ്പിച്ചു!”

അതെയോ?
എന്നാലങ്ങനെയാവട്ടെ!
അതിനാർക്കെന്തു ചേതം!
നോക്കൂ-
എത്ര ശാന്തനാണു ഞാനെന്നു നോക്കൂ!
ശവത്തിന്റെ നാഡിമിടിപ്പു പോലെ!

നിനക്കോർമ്മയുണ്ടോ?
ഒരിക്കൽ നീ പറഞ്ഞിരുന്നു:
“ജാക്ക് ലണ്ടൺ*,
പണം,
പ്രണയം,
കാമം”-
ഞാൻ പക്ഷേ, ഒന്നേ കണ്ടുള്ളു:
നിന്നെ- ഒരു മൊണാലിസയെ*.
അതു മോഷണം പോകേണ്ടിയുമിരുന്നു!

അതു മോഷണം പോവുകയും ചെയ്തു!

എന്നാലും ഇനിയും ഞാൻ പോകും,
പുരികമെരിക്കുന്ന തീയുമായി
പ്രണയം കളിച്ചു ഞാൻ ചുറ്റിയടിക്കും.
കത്തിയമർന്ന വീട്ടിനുള്ളിലും
ആളുകൾ അടുപ്പു കൂട്ടില്ലേ!

_____________________________________________________________

* പാരീസിലെ നോട്ടെർഡാം പള്ളിയിലെ വ്യാളീരൂപങ്ങൾ
* ജാക്ക് ലണ്ടൺ മയക്കോവ്സ്കിയുടെ പ്രിയപ്പെട്ട എഴുത്തുകാരനായിരുന്നു
* ഡാ വിഞ്ചിയുടെ മൊണാലിസ 1911 ആഗസ്റ്റ് 21ന്‌ ലൂവ്രിൽ നിന്നു മോഷണം പോയിരുന്നു

(കാലുറയിട്ട മേഘം എന്ന കവിതയിൽ നിന്ന്)

Tuesday, March 18, 2014

ജോസെഫ് ബ്രോഡ്സ്കി - തീർത്ഥാടകർ

Joseph-Brodsky-007

കളിക്കളങ്ങളും ദേവാലയങ്ങളും കടന്ന്,
പള്ളികളും കള്ളുകടകളും കടന്ന്,
ഭവ്യമായ ശവപ്പറമ്പുകളും കടന്ന്,
ഇരമ്പുന്ന അങ്ങാടികളും കടന്ന്,
ലോകം കടന്ന്, ശോകം കടന്ന്,
റോമും മെക്കയും കടന്ന്,
സൂര്യന്റെ നീലിമയിൽ ചുട്ടുപൊള്ളി
തീർത്ഥാടകർ യാത്ര പോകുന്നു.

കൂനിക്കൂടിയവർ നടക്കുന്നു,
കാലുകളിടറി അവർ നടക്കുന്നു.
വിശന്ന വയറുമായി,
അർദ്ധനഗ്നരായി-
കണ്ണുകൾ നിറയെ സൂര്യാസ്തമയവുമായി,
ഹൃദയം നിറയെ സൂര്യോദയവുമായി.
അവർക്കു പിന്നിൽ തരിശ്ശുകൾ പാടുന്നു,
വിളർത്ത പൊട്ടിച്ചൂട്ടുകൾ പാളുന്നു,
അവർക്കു മേൽ നക്ഷത്രങ്ങൾ പായുന്നു,
കിളികളവരോടു കാറിക്കൊണ്ടു ചീറുന്നു:

“ലോകം മാറിയിട്ടേയില്ല.”
ഇല്ല. അതു മാറിയിട്ടില്ല.
അതെന്നുമിതു തന്നെയായിരുന്നു.
അതെന്നുമിതുതന്നെയായിരിക്കും.
അതിന്റെ മഞ്ഞുമുടികളിപ്പോഴും തിളങ്ങുന്നു,
അതിന്റെ ഊഷ്മളത സന്ദേഹാസ്പദം.
ലോകം അവിശ്വസ്തമായിരിക്കും,
എന്നാലതു ചിരന്തനവുമായിരിക്കും.

മനുഷ്യനതിനെ അറിഞ്ഞുവെന്നാകാം,
എന്നാലതന്ത്യമില്ലാത്തതുമായിരിക്കും.
തന്നിലുള്ള വിശ്വാസമാകട്ടെ,
ദൈവത്തിലുള്ള വിശ്വാസമകട്ടെ,
അതിലർത്ഥമില്ലെന്നാണതിനർത്ഥവും.
ശേഷിക്കുന്നതു വഴി മാത്രം, സ്വപ്നവും.
ഭൂമി സൂര്യാസ്തമയങ്ങൾ കണ്ടുനില്ക്കും,
സൂര്യോദയങ്ങളും ഭൂമി കണ്ടുനില്ക്കും.

മരിച്ച പടയാളികളതിനു വളക്കൂറു നല്കും,
ജീവിക്കുന്ന കവികളതിനുറപ്പും നല്കും.

Monday, March 17, 2014

കാഫ്ക - പുതിയ വക്കീല്‍

5bebdd8bf324b70ed68e997589da259a
ഞങ്ങള്‍ക്ക്‌ പുതിയൊരു വക്കീല്‍ വന്നിട്ടുണ്ട്‌: ഡോ. ബ്യൂസിഫാലസ്സ്‌. മഹാനായ അലക്‌സാണ്ടറുടെ പടക്കുതിരയായിരുന്ന കാലത്തെ അനുസ്‌മരിപ്പിക്കുന്നതായി വലുതായൊന്നും പുറംകാഴ്‌ചയില്‍ അദ്ദേഹത്തില്‍ കാണാനില്ല; എങ്കിലും ആ വക കാര്യങ്ങള്‍ പരിചയമായ ഏതൊരാള്‍ക്കും ചിലതൊക്കെ കണ്ടെടുക്കാവുന്നതേയുള്ളു. കഴിഞ്ഞൊരു ദിവസം കോടതിയുടെ പടവുകളില്‍ വച്ച്‌, പതിവായി കുതിരപ്പന്തയത്തിന്‌ പോകുന്ന ഒരാളുടെ നിപുണനേത്രങ്ങളുള്ള ഒരു സാധാരണ ശിപായി പോലും ഈ പുതിയ വക്കീലിനെ വിസ്‌മയത്തോടെ തുറിച്ചുനോക്കിനില്‌ക്കുന്നതു ഞാന്‍ കണ്ടു; ഓരോ ചുവടുവയ്‌പിലും മാര്‍ബിള്‍ പടവുകള്‍ മുഴങ്ങുമാറ്‌ ചവിട്ടിക്കുതിച്ചു കയറുകയായിരുന്നു അദ്ദേഹം.


ബ്യൂസിഫാലസ്സിനെ കോടതിയില്‍ പ്രവേശിപ്പിച്ചതിനോട്‌ ബാറിന്റെ അധികാരികള്‍ക്കു പൊതുവെ സമ്മതമാണ്‌. ഇക്കാലത്തെ സാമൂഹ്യക്രമത്തെ സംബന്ധിച്ചിടത്തോളം ബ്യൂസിഫാലസ്സ്‌ വല്ലാത്തൊരു വിഷമസന്ധിയിലായിരിക്കെ, ആ ഒരു കാരണം കൊണ്ടെന്നപോലെ അദ്ദേഹത്തിന്റെ ചരിത്രപ്രാധാന്യം കൂടി കണക്കിലെടുക്കുമ്പോള്‍, അദ്ദേഹം ഏറ്റവും കുറഞ്ഞത്‌ മര്യാദയെങ്കിലും അര്‍ഹിക്കുന്നു എന്നാണ്‌ പ്രശംസനീയമായ ഉള്‍ക്കാഴ്‌ചയോടെ അവര്‍ അന്യോന്യം പറയുന്നത്‌. ഇന്ന്‌-ആര്‍ക്കും നിഷേധിക്കാനാകാത്ത വസ്‌തുതയാണത്‌- മഹാനായ അലക്‌സാണ്ടര്‍ എന്നു പറയാന്‍ ആരുമില്ല. കൊല ചെയ്യാനറിയാവുന്ന ധാരാളമാള്‍ക്കാരുണ്ട്‌; വിരുന്നുമേശക്കു കുറുകെ കുന്തമെറിഞ്ഞ്‌ സ്വന്തം ചങ്ങാതിയെ വീഴ്‌ത്തുന്നതിനാവശ്യമായ വൈദഗ്‌ധ്യമുള്ളവര്‍ക്കും കുറവൊന്നുമില്ല; മാസിഡോണിയായില്‍ നിന്നു തിരിയാന്‍ ഇടമില്ല എന്നു പറഞ്ഞു പിതാവായ ഫിലിപ്പിനെ പഴിപറയുന്നവരും നിരവധിയാണ്‌- എന്നാല്‍ ഒരാളുപോലും ഇന്‍ഡ്യയിലേക്കുള്ള വഴി നയിക്കാന്‍ പ്രാപ്‌തനായിട്ടില്ല. അക്കാലത്തു തന്നെ ഇന്‍ഡ്യയുടെ കവാടങ്ങള്‍ അപ്രാപ്യമായിരുന്നു; പക്ഷേ രാജാവിന്റെ വാള്‍ അവ എവിടെയാണെന്ന ലക്ഷ്യം നല്‌കിയിരുന്നു. ഇന്ന്‌ ആ കവാടങ്ങള്‍ അന്നത്തേക്കാള്‍ വിദൂരവും ഉന്നതവുമായ മറ്റൊരിടത്തേക്ക്‌ പിന്‍മാറിയിരിക്കുന്നു; ആരും ലക്ഷ്യം നല്‌കാനില്ല; പലരുടെ കൈകളിലും വാളുകളുണ്ട്‌; പക്ഷേ വെറുതേ വീശിനടക്കാന്‍ മാത്രമാണവ; അവയെ പിന്‍തുടരാന്‍ തുനിയുന്ന കണ്ണുകള്‍ കുഴങ്ങിപ്പോവുകയേയുള്ളു. ആയതിനാല്‍ ബ്യൂസിഫാലസ്സ്‌ ചെയ്‌തതുപോലെ നിയമഗ്രന്ഥങ്ങളില്‍ ആണ്ടുമുഴുകുകയാണ്‌ നല്ലതെന്ന്‌്‌ തോന്നിപ്പോകുന്നു. സവാരിക്കാരന്റെ ഭാരമറിയാതെ, പ്രശാന്തമായ വിളക്കുവെട്ടത്തിലിരുന്ന്‌ നമ്മുടെ പുരാതനനിയമസംഹിതകള്‍ താളുമറിച്ചുവായിക്കുകയാണ്‌ അദ്ദേഹം.
(1919)

Saturday, March 15, 2014

മയക്കോവ്സ്കി - കാലുറയിട്ട മേഘം

images (1)

 


എണ്ണമെഴുക്കൊട്ടുന്ന സോഫയിൽ
നീണ്ടുനിവർന്നുകിടക്കുന്ന ഉദ്യോഗസ്ഥനെപ്പോലെ
നനഞ്ഞുചീർത്ത തലച്ചോറിൽ
മനോരാജ്യം കാണുന്ന നിങ്ങളുടെ  ചിന്തകൾ-
ചോരയൊലിക്കുന്ന ഹൃദയത്തുണ്ടു കൊണ്ടു ഞാ-
നതിനെ കളിയാക്കിക്കൊല്ലും,
വെറുപ്പിറ്റുന്ന വാക്കുകൾ കൊണ്ടു ഞാൻ
അടിമുടി നിങ്ങളെപ്പൊള്ളിക്കും.

ഒരൊറ്റ  മുടിയിഴ പോലുമെന്റെയാത്മാവിൽ
നരച്ചിട്ടില്ല,
വൃദ്ധവാത്സല്യമെന്നിൽ നിന്നു നിങ്ങള്‍  പ്രതീക്ഷിക്കയും വേണ്ട!
ദിക്കുകൾ മാറ്റൊലിക്കുന്ന ഇടിനാദവുമായി
ഞാൻ പോകുന്നു-
കാണാൻ സുന്ദരനായ
ഇരുപത്തിരണ്ടുകാരൻ!

സൌമ്യാത്മാക്കളേ,
നിങ്ങളുടെ പ്രണയം
വയലിനിലൊരേകാന്തഗാനം,
അതിലും പരുക്കനായ ഹൃദയങ്ങളേ,
നിങ്ങൾ നിങ്ങളുടെ പ്രണയം
ചെണ്ടകളിലറഞ്ഞുകൊട്ടിക്കോളൂ.
നിങ്ങൾക്കാവുമോ പക്ഷേ,
എന്നെപ്പോലകം പുറം തിരിയാൻ,
രണ്ടു ചുണ്ടുകൾ മാത്രമാവാൻ?
മസ്ലിൻ വിരികളിട്ട സ്വീകരണമുറികളിൽ നിന്നിറങ്ങിവരൂ,
എന്നെക്കണ്ടു പഠിക്കൂ,
മാലാഖമാരെപ്പോലെ വെടിപ്പനായ
ഉദ്യോഗസ്ഥവൃന്ദമേ!
കുശിനിക്കാരി പാചകപുസ്തകത്തിന്റെ താളു മറിക്കുമ്പോലെ
ചുണ്ടു മറിക്കുന്ന സ്ത്രീകളേ, നിങ്ങളും!
നിങ്ങൾക്കേതാണിഷ്ടം,
ഞാനതാവാം-
വെറുമിറച്ചിയായി ചവിട്ടിക്കുതിച്ചു തിമിർക്കണോ?
അതോ,
സൂര്യോദയത്തിലെ നിറഭേദങ്ങളാവണോ?
എത്രയുമാർദ്രഹൃദയൻ,
മനുഷ്യനല്ല,
കാലുറയിട്ടൊരു മേഘം!

പൂവിടുന്ന നീസിൽ എനിക്കു വിശ്വാസമില്ല!
എന്റെ പാട്ടുകളിൽ ഞാൻ പുകഴ്ത്തുന്നു,
ആശുപത്രിക്കിടക്കകൾ പോലെ മുഷിഞ്ഞുനാറുന്ന
പുരുഷന്മാരെ,
പറഞ്ഞുതേഞ്ഞ പഴഞ്ചൊല്ലുകൾ പോലെ
തളർന്നുപോയ സ്ത്രീകളെ.


നീസ് - ഫ്രാൻസിൽ നീസിലെ പ്രസിദ്ധമായ പൂക്കളുടെ ചന്ത.

(കാലുറയിട്ട മേഘം എന്ന കവിതയിൽ നിന്ന്)

Friday, March 14, 2014

മയക്കോവ്സ്കി - തീ പിടിച്ച ഹൃദയം

mayakovsky10


“ഹലോ!”
“ആരാണു സംസാരിക്കുന്നത്?”
അമ്മ?
അമ്മേ!
നിങ്ങളുടെ മകന്‌
ഒന്നാന്തരം വയ്യായ്കയാണമ്മേ!
അവന്റെ ഹൃദയത്തിനു തീ പിടിച്ചിരിക്കുന്നമ്മേ!
ല്യൂഡായോടും ഓല്യായോടും പറയൂ,
അവരുടെ സഹോദരൻ ഒരു കെണിയിൽപെട്ടുപോയെന്ന്.
അവന്റെ പൊള്ളുന്ന വായ തുപ്പുന്ന ഓരോ വാക്കും
ഒരു തമാശ പോലും
തീ പിടിച്ചൊരു വേശ്യാലയത്തിൽ നിന്നെടുത്തു ചാടുന്ന
ഉടുതുണിയില്ലാത്ത തേവിടിശ്ശികളെപ്പോലെയാണമ്മേ!

ആളുകൾ ചുറ്റും നോക്കുകയാണ്‌-
മാംസം കരിഞ്ഞ മണം പോലെ.
ഇതാ, അവർ വരികയായി!
വെട്ടിത്തിളങ്ങുന്ന ഹെൽമറ്റുകൾ!
തീ പിടിക്കാത്ത സ്യൂട്ടുകൾ!
അഗ്നിശമനക്കാരേ,
തീ പിടിച്ച ഹൃദയങ്ങൾക്കു മേൽ കയറുമ്പോൾ
അത്രയ്ക്കമർത്തിച്ചവിട്ടരുതേ!
ഇതെനിക്കു വിട്ടുതരൂ!
കണ്ണുകളിൽ നിന്നു
വീപ്പക്കണക്കിനു കണ്ണുനീരു ഞാൻ പമ്പു ചെയ്യാം!
ഞാനെന്റെ വാരിയെല്ലുകളിൽ ചവിട്ടി
പുറത്തു ചാടാം.
ഞാനിതാ, ഇതാ, ഇതാ, ഇതാ, ചാടാൻ പോകുന്നു!
ഹാ, അതു പൊളിഞ്ഞുവീണിരിക്കുന്നു!
സ്വന്തം ഹൃദയത്തിൽ നിന്നു നിങ്ങൾക്കു പുറത്തു ചാടാനാവില്ല!
എന്റെ പുകഞ്ഞ മുഖത്തു നിന്ന്
ചുണ്ടുകളുടെ വിള്ളലുകൾക്കിടയിലൂടെ
കത്തിക്കരിഞ്ഞൊരു ചുംബനം പുറത്തു ചാടുന്നു.
എനിക്കു പാടാൻ വയ്യമ്മേ!
എന്റെ ഹൃദയത്തിന്റെ അൾത്താരയിൽ
ഗായകസംഘത്തിനു തീ പിടിച്ചിരിക്കുന്നു!

കത്തിക്കരിഞ്ഞ വാക്കുകൾ
കുഞ്ഞുങ്ങൾ എരിയുന്ന പുരയിൽ നിന്നെന്നപോലെ
എന്റെ തലയോട്ടിക്കുള്ളിൽ നിന്നു പുറത്തു ചാടുന്നു.
ഒരിക്കൽ ലൂസിറ്റാനിയായുടെ കത്തുന്ന തട്ടുകളിൽ നിന്ന്
ഭീതിയുടെ എരിയുന്ന കൈകൾ ആകാശത്തേക്കു നോക്കി
നിലവിളിച്ചതുമിങ്ങനെയായിരുന്നു.
എന്റെ അന്ത്യരോദനമേ,
വരും നൂറ്റാണ്ടുകളോടു നീയെങ്കിലും വിളിച്ചുപറയൂ,
“എനിക്കു തീ പിടിച്ചിരിക്കുന്നു!”


ലൂസിറ്റാനിയ- 1915ൽ ജർമ്മൻകാർ മുക്കിയ ബ്രിട്ടീഷ്  യാത്രക്കപ്പൽ; 1198 യാത്രക്കാരും ജോലിക്കാരും മരിച്ചു
(കാലുറയിട്ട മേഘം എന്ന കവിതയിൽ നിന്ന്)

Thursday, March 13, 2014

ട്യൂത്ചേവ് - തൃഷ്ണയുടെ പാതി താഴ്ത്തിയ നാളം

I_DullFlame

 


എനിക്കിഷ്ടമാണു പ്രിയേ, നിന്റെ കണ്ണുകൾ,
മണലാരണ്യത്തിലൊരിടിമിന്നൽ പോലെ
എല്ലാം പുണരുന്നൊരു നോട്ടമെറിയാനായി
പൊടുന്നനേ നിന്റെ കണ്ണുകൾ തുറക്കുമ്പോൾ
അവയിൽ നൃത്തം വയ്ക്കുന്ന ചടുലജ്വാലയെ.
അതിലുമധികമായൊരു ചാരുത ഞാൻ കാണുന്നു,
വികാരതീവ്രമായ ചുംബനങ്ങൾക്കിടയിൽ
നിന്റെ കണ്ണുകൾ സാവധാനമടയുമ്പോൾ,
താഴ്ന്നുവീഴുന്ന കൺപോളകൾക്കുള്ളിൽ
തൃഷ്ണയുടെ പാതി താഴ്ത്തിയ നാളമിളകുമ്പോൾ.


Wednesday, March 12, 2014

മയക്കോവ്സ്കി - ഒരു കുഞ്ഞുപ്രണയം

veinman_0.preview link to image

 


എനിക്കു മലമ്പനിയാണെന്നു കരുതുന്നുവോ?
ജ്വരം കടുത്തവന്റെ പ്രലാപങ്ങളാണെന്നു തോന്നുന്നുവോ?

അല്ല!
നടന്നതാണിത്.
ഒഡേസയിൽ വച്ചു നടന്നതാണിത്.

“നാലു മണിക്കു ഞാൻ വരും,” മരിയ പറഞ്ഞിരുന്നു.

എട്ട്.
ഒമ്പത്.
പത്ത്.

സന്ധ്യ ജനാലകളിൽ നിന്നു പുറന്തിരിഞ്ഞു,
ഇരുട്ടിന്റെ പേക്കിനാവിലേക്കതു ചവിട്ടിക്കുതിച്ചുപോയി,
കനപ്പിച്ച മുഖവുമായി,
ഡിസംബറിന്റെ തണുപ്പുമായി.

അതു പോയ പുറകേ
കവരവിളക്കുകൾ നാവു നീട്ടിക്കാണിക്കുന്നു,
പൈശാചികമായട്ടഹസിക്കുന്നു.

നിങ്ങൾക്കിപ്പോളെന്നെക്കണ്ടാൽ തിരിച്ചറിയില്ല-
ഞരങ്ങിയും
കോച്ചിവലിച്ചും
ഞരമ്പു പിടഞ്ഞൊരു
മാംസപിണ്ഡം.
ഇങ്ങനെ കോലം കെട്ടൊരു സത്വത്തിനെന്തു വേണം?
കോലം കെട്ടതെങ്കിലും അതിനു പലതും വേണം!

ആരോർക്കുന്നു,
തന്നെ വെങ്കലത്തിൽ വാർത്തെടുത്തതാണെന്ന്,
തന്റെ ഹൃദയം നിറയെ ഉരുക്കും കട്ടിമഞ്ഞുമാണെന്ന്?
രാത്രിയിൽ
ആത്മാവിനൊരാഗ്രഹമേയുള്ളു,
തന്റെ ലോഹപാരുഷ്യം
ഒരു മൃദുലതയിൽ,
ഒരു സ്ത്രൈണമാർദ്ദവത്തിൽ
അമുഴ്ത്തി ഒളിപ്പിക്കണമെന്ന്.

അങ്ങനെ
ജനാലക്കൽ
കൂനിക്കൂടി ഞാനിരിക്കുന്നു,
എന്റെ നെറ്റിയിൽ പൊള്ളി ജനാലച്ചില്ലുരുകുന്നു.
ഇന്നു പ്രണയമുണ്ടാകുമോ,
അതോ ഉണ്ടാവില്ലേ?
വലുതോ
അതോ ചെറുതോ?
ഇത്രയും ചെറിയൊരുടൽ
അത്രയും വലിയൊരു പ്രണയം താങ്ങുന്നതെങ്ങനെ?
അതിനൊരു കുഞ്ഞുപ്രണയം മതി,
ഒരു കുഞ്ഞാടിനെപ്പോലെ കാതരമായ പ്രണയം,
കാറുകളുടെ ഹോണടി കേൾക്കുമ്പോൾ
വിരളുന്ന പ്രണയം,
കുതിരവണ്ടികളുടെ കുടമണികളെ
ആരാധിക്കുന്ന പ്രണയം.


(കാലുറയിട്ട മേഘം എന്ന കവിതയിൽ നിന്ന്)

Tuesday, March 11, 2014

മയക്കോവ്സ്കി - മരിയാ!


mayakovsky20

മരിയാ!
അടുത്തുവരൂ, മരിയാ!
നിർലജ്ജമായ നഗ്നതയോടെ,
അഥവാ ഭീതിയുടെ വിറയോടെ
നിന്റെ ചുണ്ടുകളുടെ വാടാത്ത ചാരുതയെനിക്കു തരൂ
ഞാനും എന്റെ ഹൃദയവും
മേയ്മാസത്തിന്റെ ആഹ്ളാദങ്ങളറിഞ്ഞിട്ടേയില്ല,
ഒരുനൂറേപ്രിലുകളിൽ
തളഞ്ഞുകിടക്കുകയാണു ഞങ്ങൾ.
മരിയാ!
ഡയാനയ്ക്കു സ്തുതി പാടുന്ന കവികളുണ്ട്,
എന്നാൽ ഞാൻ,
നൂറു ശതമാനം മനുഷ്യൻ,
അടിമുടി ഉടലായവൻ,
ഞാൻ നിന്റെ ഉടലേ യാചിക്കുന്നുള്ളു,
ക്രിസ്ത്യാനികൾ പ്രാർത്ഥിക്കുമ്പോലെ:
“ദൈവമേ,
അന്നന്നത്തെ അപ്പം
ഞങ്ങൾക്കു നല്കേണമേ!”

തരൂ, മരിയാ!

മരിയാ!
നിന്റെ പേരു ഞാൻ മറക്കുമോയെന്നു
പേടി തോന്നുകയാണെനിക്ക്,
രാത്രിയിൽ നൊന്തുപെറ്റൊരു വാക്കിനെ,
ദൈവതുല്യമായൊരു വാക്കിനെ
താൻ മറന്നുപോകുമോയെന്നു കവി പേടിക്കുമ്പോലെ.

മരിയാ!
നിന്റെ ഉടലിനെ ഞാൻ സ്നേഹിക്കാം,
പൊന്നു പോലതിനെ ഞാൻ കാക്കാം,
യുദ്ധത്തിൽ അംഗഭംഗം വന്ന പട്ടാളക്കാരൻ,
ഇനി ഫലമില്ലാതായവൻ,
ഒറ്റയ്ക്കായവൻ,
അവൻ തന്റെ ഒറ്റക്കാലിനെ
പരിപാലിക്കുമ്പോലെ.

മരിയാ-
നിനക്കതാവശ്യമില്ല?
നിനക്കതാഗ്രഹമില്ല?

ഹാ!

എങ്കിൽ,
എങ്കിൽ ഏകനായി ഞാൻ മടങ്ങിയേക്കാം,
കണ്ണീരിൽ കുതിർന്ന ഹൃദയത്തെയെടുത്തു ഞാൻ പോയേക്കാം,
തീവണ്ടി കേറിച്ചതഞ്ഞ കാല്പാദവുമായി
കൂട്ടിലേക്കു കയറുന്ന നായയെപ്പോലെ.


(കാലുറയിട്ട മേഘം എന്ന കവിതയിൽ നിന്ന്)

Monday, March 10, 2014

മയക്കോവ്സ്കി - കേൾക്കൂ!

941


കേൾക്കൂ, കേൾക്കൂ!
നക്ഷത്രങ്ങൾ കൊളുത്തിവച്ചിരിക്കുന്നുവെങ്കിൽ
അതാവശ്യമുള്ള ഒരാളെങ്കിലുമുണ്ടെന്നല്ലേ അതിനർത്ഥം,
അവയുണ്ടാവണമെന്നാഗ്രഹിക്കുന്ന ഒരാളുണ്ടെന്ന്,
ആ തുപ്പല്പാടുകൾ ഉജ്ജ്വലരത്നങ്ങളാണെന്നു കരുതുന്ന ഒരാളുണ്ടെന്ന്?

ഉച്ചച്ചൂടിലും പൊടിയിലുമാകെത്തളർന്നും ക്ഷുബ്ധനായും
താൻ വൈകിപ്പോയോയെന്നു പേടിച്ചും
ദൈവത്തിനടുത്തേക്കയാളോടിക്കയറിച്ചെല്ലുന്നു.
ദൈവം നീട്ടിപ്പിടിച്ച ഞരമ്പോടിയ കൈകളിൽ
കണ്ണീരോടെ മുത്തിക്കൊണ്ടയാൾ യാചിക്കുന്നു,
ഒരു നക്ഷത്രമെങ്കിലുമുണ്ടാവുമെന്നുറപ്പയാൾക്കു കിട്ടണമെന്ന്.
നക്ഷത്രരഹിതമായൊരു വിധി താങ്ങാൻ തനിക്കാവില്ലെന്ന്
അയാൾ ആണയിടുന്നു.
അയാൾ പിന്നെ മനക്കലക്കത്തോടെ,
എന്നാലൊന്നും പുറമേ കാണിക്കാതെയും,
ചുറ്റിയലഞ്ഞുനടക്കുന്നു,
വഴിയിൽ കാണുന്ന ഒരാളെ പിടിച്ചുനിർത്തി ചോദിക്കുന്നു:
“താങ്കൾക്കു കുഴപ്പമൊന്നുമില്ലല്ലോ?
പേടിയൊന്നുമില്ലല്ലോ?
ഒക്കെശ്ശരിയല്ലേ?”

കേൾക്കൂ, കേൾക്കൂ!
നക്ഷത്രങ്ങൾ കൊളുത്തിവച്ചിരിക്കുന്നുവെങ്കിൽ
അതാവശ്യമുള്ള ഒരാളുണ്ടെന്നല്ലേ അതിനർത്ഥം,
ഓരോ സന്ധ്യയിലും ഒരു നക്ഷത്രമെങ്കിലും
പുരപ്പുറങ്ങൾക്കു മേൽ പിടിച്ചുകയറണമെന്നാഗ്രഹിക്കുന്ന
ഒരാളുണ്ടെന്ന്?

(1914)


Sunday, March 9, 2014

മയക്കോവ്സ്കി - കളിമട്ടുകാരായ മേഘങ്ങൾ

images


അത്യുന്നതങ്ങളിൽ
മേഘങ്ങളൊഴുകിനീങ്ങി.
നാലേ നാലെണ്ണം-
നിങ്ങൾ പറഞ്ഞ കൂട്ടമൊന്നുമില്ല.
ഒന്നു മുതൽ മൂന്നു വരെ
അവർ മനുഷ്യരെപ്പോലിരുന്നു,
നാലാമത്തേതോ
ഒരൊട്ടകം.
പിന്നെ,
അവർ കുറേയകലെയലഞ്ഞുപോയതില്പിന്നെ,
വഴിയിൽ വച്ചഞ്ചാമതൊന്ന്
അവർക്കൊപ്പം കൂടി,
അതിൽ നിന്നൊരു സാംഗത്യവുമില്ലാതെ
ആനകളോടാനകളിറങ്ങിയോടി.
ഒടുവിൽ-
ആറാമതൊന്നു വന്നു വിരട്ടിയിട്ടാവാം-
മേഘങ്ങളെങ്ങോ മറഞ്ഞുപോവുകയും ചെയ്തു.
അതില്പിന്നെ,
മേഘങ്ങളെ പതിരു പോലെ
വീശിത്തെറിപ്പിച്ചുകൊണ്ട്
സൂര്യൻ ചവിട്ടിക്കുതിച്ചുവന്നു,
ഒരു മഞ്ഞജിറാഫിനെപ്പോലെ.

(1917)


Saturday, March 8, 2014

മയക്കോവ്സ്കി - എന്നിട്ടും...

mayakovsky15


ഉഷ്ണപ്പുണ്ണു പിടിച്ചവന്റെ മൂക്കു പോലെ തെരുവിടിഞ്ഞുതാണിരുന്നു,
പുഴയാകെ പൊട്ടിയൊലിക്കുന്ന കാമാസക്തിയായിരുന്നു.
ഒരു കുഞ്ഞില പോലും ബാക്കിവയ്ക്കാതെ
അടിവസ്ത്രങ്ങൾ ഊരിയെറിഞ്ഞ ഉദ്യാനങ്ങൾ
ജൂൺ പകുതിക്കു മേൽ കാലു കവച്ചുകിടന്നിരുന്നു.

പട്ടണക്കവലയിലേക്കു ഞാൻ കയറിച്ചെന്നു;
കത്തിക്കരിഞ്ഞ ചില കെട്ടിടങ്ങൾ
ഒരു ചുവന്ന വിഗ്ഗു പോലെ ഞാൻ തലയിലെടുത്തുവച്ചിരുന്നു.
ആളുകളെന്നക്കണ്ടു വിരണ്ടുമാറി-
പാതി ചവച്ചൊരാക്രോശത്തിന്റെ പിടയുന്ന കാലുകൾ
ബിസ്കറ്റു പോലെന്റെ വായിൽ നിന്നു തൂങ്ങിക്കിടന്നിരുന്നല്ലോ.

ഇല്ല, ആരുമെന്നെപ്പക്ഷേ പഴിക്കില്ല,
ആരുമെന്നെ കൂക്കിവിളിക്കില്ല;
ഒരു പ്രവാചകന്റേതു പോലെ,
എന്റെ പാതകൾ പൂക്കൾ വാരിവിതറിയതാകും.
അവർക്കറിയാം, ആ മൂക്കു കുഴിഞ്ഞവർക്കറിയാം-
ഞാനാണവരുടെ കവി.

ഒരു കള്ളുകട പോലെ
നിങ്ങളുടെ അന്ത്യവിധിനാളെന്നെ പേടിപ്പെടുത്തുന്നു!
വേശ്യകൾ തിടമ്പു പോലെന്നെ തോളിലെടുത്തു നടക്കും,
കത്തുന്ന കെട്ടിടങ്ങൾക്കിടയിലൂടെന്നെയും കൊണ്ടു
നഗരപ്രദക്ഷിണം നടത്തും;
ദൈവത്തിനു മുന്നിൽ സ്വയം ന്യായികരിക്കാൻ
അവരെന്നെയെടുത്തുകാട്ടും.

എന്റെ കുഞ്ഞുപുസ്തകം വായിച്ചു ദൈവത്തിനു കരച്ചിലു പൊട്ടും-
വാക്കുകളലല്ല, പിടച്ചിലുകൾ തുന്നിക്കൂട്ടിയതാണത്.
എന്റെ കവിതകൾ കക്ഷത്തിടുക്കിപ്പിടിച്ചും കൊണ്ടയാൾ
ആകാശത്തു മുഴുവൻ പാഞ്ഞുനടക്കും,
കിതച്ചും കൊണ്ടയാളവ തന്റെ അസ്മാദികളെ വായിച്ചുകേൾപ്പിക്കും.
(1914)


Friday, March 7, 2014

മയക്കോവ്സ്കി - കുലച്ചുനിർത്തിയ മഴവില്ലു കാണുമ്പോൾ

mayakovsky8

 


കുലച്ചുനിർത്തിയ മഴവില്ലു കാണുമ്പോൾ,
പൊട്ടും പൊടിയുമില്ലാതാകാശം നീലിച്ചു തിളങ്ങുന്നതു കാണുമ്പോൾ,
പറയൂ,
നിങ്ങളുടെ തോളെല്ലുകൾ രണ്ടുമൊന്നു പിടയ്ക്കാറില്ലേ?
ദുരിതം വളച്ച മുതുകെല്ലിൽ നിന്നു
കുപ്പായത്തിന്റെ ജഡഭാരം വലിച്ചെറിഞ്ഞു
രണ്ടു ചിറകുകൾ മലർക്കെത്തുറക്കുന്നതു
നിങ്ങൾ സ്വപ്നം കാണാറില്ലേ?
അല്ലെങ്കിൽ,
നക്ഷത്രങ്ങളുമായി രാത്രിയുരുണ്ടുനീങ്ങുമ്പോൾ,
വന്‍കരടിയും ചെറുകരടിയും *
മുരണ്ടും കൊണ്ടിരതേടിയിറങ്ങുമ്പോൾ,
നിങ്ങൾക്കൊരു പൊറുതികേടു വരാറില്ലേ?
നിങ്ങളൊന്നാശിച്ചുപോകാറില്ലേ?...
ഹാ, ഉണ്ട്, ഉണ്ടെന്നേ,
അതുമെത്ര!
നമുക്കു പക്ഷേ കൈകാലുകളിളക്കാനാവുന്നില്ല.
ആകാശമോ, അതിനൊടുക്കമില്ല,
അതിനതിരില്ല.

(1923)


(*സപ്തർഷികളും ധ്രുവനുമടങ്ങിയ രണ്ടു നക്ഷത്രമണ്ഡലങ്ങൾ )

Thursday, March 6, 2014

മയക്കോവ്സ്കി - ലിലിച്കാ! ഇതൊരു കത്തിനു പകരം

mayakibrik


സിഗററ്റുപുക കാർന്നുതിന്നുന്ന മുറി
ക്രുച്ചോനിക്കിന്റെ നരകത്തിൽ നിന്നൊരദ്ധ്യായം.
ആ  ജനാലയ്ക്കൽ നീയിരിക്കുമ്പോൾ
ഭ്രാന്തനെപ്പോലെ
നിന്റെ കൈ ഞാൻ തലോടിയതു
നീയോർക്കുന്നുവോ?
ഇന്നതേയിടത്തു നീയിരിക്കുന്നു,
ഉരുക്കുകവചത്തിനുള്ളിൽ
പൂട്ടിവച്ച ഹൃദയവുമായി.
ഇനിയൊരു നാൾ
ശപിച്ചും കൊണ്ടെന്നെ നീ
ആട്ടിയിറക്കിയെന്നു വരാം.
ശാന്തമാകൂ ഹൃദയമേ,
ചുറ്റികയടി പോലെന്തിനു പിടയ്ക്കുന്നു?
പുലമ്പിയും തല പുകഞ്ഞും
നൈരാശ്യത്തിന്റെ പ്രഹരമേറ്റും
തെരുവിലേക്കു
ഞാനെന്റെ ഉടലെടുത്തെറിയും.
അങ്ങനെ വരുത്തരുതേ,
എന്റെ പ്രിയേ, എന്റെ ഓമനേ!
നമുക്കിപ്പോൾത്തന്നെ വിട പറയാം.
എന്തായാലും,
എവിടെയ്ക്കോടിപ്പോകാൻ നീ നോക്കിയാലും
നിന്റെ മേലെന്റെ പ്രണയം
ഒരു കൂറ്റൻ ഭാരമായി തൂങ്ങിക്കിടക്കുമല്ലോ.
എന്റെ യാതനയുടെ വേദന
ഒരിക്കൽക്കൂടി കരഞ്ഞുപറയാൻ
എന്നെയൊന്നനുവദിക്കൂ.
പകലന്തിയോളം വിയർപ്പൊഴുക്കിയ ഉഴവുകാള
ഒടുവിലൊരു കുളത്തിൽ ചെന്നു
മുങ്ങിക്കിടക്കും.
എനിക്കു പക്ഷേ
നിന്റെ പ്രണയമല്ലാതൊരു കടലുമില്ല
ചെന്നുകിടക്കാൻ.
നിന്റെ പ്രണയമോ,
ഞാനെത്ര കണ്ണീരൊഴുക്കിയാലും
ഒരു തുള്ളി  വിശ്രമം തരികയുമില്ല.
ആനയ്ക്കു തളരുമ്പോൾ
പൊള്ളുന്ന മണലിൽ ചെന്നവൻ
രാജകീയമായി കിടക്കുന്നു.
എനിക്കു പക്ഷേ,
നിന്റെ പ്രണയമല്ലാതൊരു
സൂര്യനില്ല.
എന്നാലെനിക്കറിയില്ല,
നീയെവിടെയെന്ന്,
ആരാണു നിന്റെ കൈ തലോടുന്നതെന്ന്.
ഇങ്ങനെയാണൊരു കവിയെ
നീ ദ്രോഹിക്കുന്നതെങ്കിൽ
പണത്തിനും പേരിനും വേണ്ടി
അയാൾ പ്രണയം വച്ചുമാറിയേനെ.
എനിക്കു പക്ഷേ
നിന്റെ പേരിന്റെ കിലുക്കവും മിനുക്കവുമല്ലാതെ
ഈ ലോകത്തൊരാനന്ദവുമില്ല.
ഒരു കയറിന്റെ കുരുക്കിൽ
ഞാൻ തല വച്ചുകൊടുക്കില്ല,
കോണിപ്പടിയിൽ നിന്നു ഞാനെടുത്തുചാടില്ല,
ഞാൻ വിഷം കുടിക്കില്ല,
ചെന്നിയിൽ കാഞ്ചി ചേർത്തമർത്തുകയുമില്ല.
ഒരു കത്തിമുനയ്ക്കുമാവില്ല,
നിന്റെ നോട്ടം പോലെന്നെത്തറച്ചുനിർത്താൻ.
നാളെ നീ മറക്കും
ഞാനാണു നിന്നെ കിരീടമണിയിച്ചതെന്ന്,
പൂവു പോലൊരു ഹൃദയം
നിനക്കായെരിച്ച ഞാൻ.
പൊള്ളയായ നാളുകളുടെ ഉത്സവത്തിരക്കിൽ
എന്റെ പുസ്തകത്താളുകൾ
നിന്റെ കാലടികൾക്കു ചുറ്റും പാറിനടക്കും.
എന്റെ വാക്കുകൾക്കാകുമോ,
കരിയിലകളാണവയെങ്കിലും,
പിടയ്ക്കുന്ന ഹൃദയവുമായി
നിന്നെ തടുത്തുനിർത്താൻ?

ഹാ, നീയിറങ്ങിപ്പോകുമ്പോൾ
നിന്റെ കാലടികൾക്കടിയിലൊരു
പരവതാനിയെങ്കിലുമാവട്ടെ,
എന്റെ പ്രണയം!

1916 മേയ് 26


1915 വേനല്ക്കാലത്തു പരിചയപ്പെട്ട ലിലി ബ്രിക്കിനു സമർപ്പിച്ച കവിത.
ക്രുച്ചോനിക്കിന്റെ നരകം- “നരകത്തിലെ കളികൾ” എന്ന പേരിൽ എ. ക്രുച്ചോനിക്കും വി. ഖ്ളെബ്നിക്കോവും ചേർന്നെഴുതിയ ഫ്യൂച്ചറിസ്റ്റ് കവിതയെക്കുറിച്ചുള്ള സൂചന.


Wednesday, March 5, 2014

സെർജി യസെനിൻ - സാദി എന്ന കവി…

d58218c7349f76a11142e33c5abeb466


സാദി എന്ന കവി മാറിലേ ചുംബിച്ചിരുന്നുള്ളുവത്രേ!
ക്ഷമിക്കൂ പൊന്നേ, ഞാനതെങ്ങനെയും പഠിച്ചെടുക്കാം!
യൂഫ്രട്ടീസിനപ്പുറത്തെ പനിനീർപ്പൂക്കൾ കണ്ടാൽ
മനുഷ്യസുന്ദരികളെക്കാൾ സുന്ദരമെന്നു നീ പാടുന്നു.
ധനികനാണെങ്കിൽ ഞാനതനുവദിക്കുമായിരുന്നില്ല:
ആ ചെടികളെല്ലാം ഞാൻ വെട്ടിവീഴ്ത്തുമായിരുന്നു.
എന്റെ ഓമന, ഷാഗനെയെക്കാളൊരു വസ്തുവും
ഈ വിപുലലോകത്തതിമനോഹരമായിക്കൂടാ!
എന്നെ ഉപദേശിക്കരുത്, ഞാനതു കേൾക്കില്ല;
പ്രമാണങ്ങൾ പഴയതും പുതിയതുമെനിക്കു വേണ്ട
കവിയായിപ്പിറന്നവനാണെന്നതിനാൽത്തന്നെ
കവിയായി വേണം ഞാൻ ചുംബിക്കാൻ നിന്നെ!

(1924 ഡിസംബർ 19 )


യസെനിൻ(1895-1925) ഒരിക്കലും ഇറാനിൽ പോയിട്ടില്ലെങ്കിലും സാദി, ഫിർദൌസി, ഒമർ ഖയ്യാം തുടങ്ങിയ പേഴ്സ്യൻ കവികളുടെ സ്വാധീനത്തിൽ പേഴ്സ്യൻ വിഷയങ്ങൾ പ്രമേയമാക്കി ഒരു കൂട്ടം കവിതകൾ 1924-25ൽ അദ്ദേഹം എഴുതിയിരുന്നു. കവിത കൊണ്ട് ഒരു ചികിത്സയായിരുന്നു അദ്ദേഹത്തിനത്. തന്റെ വ്യക്തിജീവിതത്തിലെ വേവലാതികൾക്കും തന്റെ നാടിനെക്കുറിച്ചുള്ള ഉത്കണ്ഠകൾക്കുമുള്ള ഒരു ശമനൌഷധമാണ്‌ താൻ ഭാവനയിൽ കണ്ട പേഴ്സ്യയിൽ അദ്ദേഹം തേടിയത്. ഷാഗനെ എന്ന സുന്ദരിയെ സംബോധന ചെയ്തു കൊണ്ടുള്ളതാണ്‌ പല കവിതകളും. ഷാഗനെ തന്റെ കവിത തന്നെയാണെന്ന് അദ്ദേഹം പിന്നെ തിരിച്ചറിയുന്നുമുണ്ട്. ഈ പേഴ്സ്യൻ ഭ്രമം അല്പകാലത്തേക്കേ ഉണ്ടായുള്ളു. ആ സ്വപ്നസാമ്രാജ്യത്തെ തകർത്തുകൊണ്ട് വർത്തമാനകാലറഷ്യ വീണ്ടും കവിതയിലേക്കു കയറിവരുന്നു.


Tuesday, March 4, 2014

ലെയോൺ ഫെലിപ്പെ - ക്രിസ്തു

6a00d8341bffb053ef00e55087ddf58833-640wi link to image


ക്രിസ്തുവേ,
ഞാൻ നിന്നെ സ്നേഹിക്കുന്നു,
ഒരു നക്ഷത്രത്തിൽ നിന്നു പതിച്ചവനാണു നീ
എന്നതിനാലല്ല,
മറിച്ച്,
ചോരയുണ്ട്,
കണ്ണീരുണ്ട്,
ഹൃദയവേദനയുണ്ട് മനുഷ്യനെന്ന്
എനിക്കായി നീ കണ്ടുപിടിച്ചുവെന്നതിനാൽ.
വെളിച്ചത്തിന്റെ അടഞ്ഞ വാതിലുകൾ
തുറക്കാനുള്ള ചാവികൾ!
അതെ...
മനുഷ്യൻ ദൈവമാണെന്ന്
നീ ഞങ്ങളെ പഠിപ്പിച്ചു.
നിന്നെപ്പോലെ തന്നെ
ബലിയാകേണ്ടിവന്ന ഒരു ദൈവം.
ഗോൽഗോത്തായിൽ
നിന്റെ ഇടതുപുറം നില്ക്കുന്നവൻ,
ആ ദുഷ്ടനായ കള്ളൻ...
അവനും ഒരു ദൈവം തന്നെ!


Monday, March 3, 2014

യോസെഫ് അത്തില്ല - ക്ഷീണിതൻ

Statue_of_the_Tired_Man


മുഖം കനത്ത പണിക്കാർ പാടത്തു നിന്നു കയറിവരുന്നു,
ഒരക്ഷരം മിണ്ടാതവർ വീടുകളിലേക്കു മടങ്ങുന്നു.
അടുത്തടുത്തായി ഞങ്ങൾ കിടക്കുന്നു, പുഴയും ഞാനും,
എന്റെ ഹൃദയത്തിനടിയിൽ ഇളമ്പുല്ലുകളുറങ്ങുന്നു.

പുഴയ്ക്കു മേലൊരഗാധമൌനം പടരുന്നു,
എന്റെ ഹൃദയഭാരങ്ങൾ മഞ്ഞുതുള്ളികളായലിയുന്നു.
ഞാൻ മനുഷ്യനല്ല, ശിശുവല്ല, നാട്ടുകാരനല്ല, സഖാവുമല്ല,
ഈ കിടക്കുന്നതൊരു ക്ഷീണിതൻ, നിങ്ങളെപ്പോലെ.

സായാഹ്നം ശാന്തിയുടെ വിരുന്നു വിളമ്പുമ്പോൾ
അതിൽ ചൂടാറാത്തൊരു റൊട്ടിക്കഷണമാണു ഞാൻ.
പ്രശാന്തമായ ആകാശത്തു നിന്നു നക്ഷത്രങ്ങൾ പുറത്തുവരുന്നു,
പുഴയ്ക്കു മേലിരിക്കാൻ, എനിക്കു മേൽ തിളങ്ങാൻ.


Sunday, March 2, 2014

യോസെഫ് അത്തില്ല - നിന്നെ ഞാൻ സ്നേഹിക്കുന്നു

attila1


നിന്നെ ഞാൻ സ്നേഹിക്കുന്നു
കുഞ്ഞു തന്റെ അമ്മയുടെ മാറിടത്തെയെന്നപോലെ
മൂകഗുഹകൾ സ്വന്തമാഴങ്ങളെയെന്നപോലെ
തെളിച്ചുകാട്ടുന്ന വെളിച്ചത്തെ മുറികളെന്നപോലെ
ആത്മാവഗ്നിജ്വാലകളെയെന്നപോലെ
ഉടൽ തളർന്നുറക്കത്തെയെന്നപോലെ!
നിന്നെ ഞാൻ സ്നേഹിക്കുന്നു
മരണത്തിന്റെ കുറി വീണവൻ
പ്രാണൻ നിന്ന നിമിഷങ്ങളെയെന്നപോലെ.

നിന്റെ ഓരോ പുഞ്ചിരിയും ഓരോ വാക്കും ഓരോ ചേഷ്ടയും
ഓരോന്നും ഞാൻ കാത്തുവയ്ക്കുന്നു
വീണതെന്തിനേയും മണ്ണു പിടിച്ചുവയ്ക്കുമ്പോലെ.
ലോഹത്തിലമ്ളത്തിന്റെ ദംശനം പോലെ
നിന്റെ വടിവെന്റെ മനസ്സു പൊള്ളിക്കുന്നു,
നിന്റെ സത്തയെനിക്കുള്ളിൽ നിറയുന്നു.

നിമിഷങ്ങളാരവത്തോടെ കടന്നുപോകുമ്പോൾ
എന്റെ കാതിൽ നീ മാത്രം മൌനമാകുന്നു,
നക്ഷത്രങ്ങൾ കത്തിയെരിഞ്ഞുവീഴുമ്പോൾ
നീ പക്ഷേ, എന്റെ കണ്ണുകളിലൊരു നിശ്ചലതയാകുന്നു.
ഗുഹയ്ക്കുള്ളിൽ തളം കെട്ടിയ ജലത്തിന്റെ കുളിർമ്മ പോലെ
നിന്റെ രുചി എന്റെ നാവിലലിയുന്നു.
ഒരു ഗ്ലാസ്സു വെള്ളമേന്തിയ നിന്റെ കൈ,
നേർത്ത ഞരമ്പുകളോടിയ നിന്റെ കൈ,
അതെന്റെ കണ്ണുകൾക്കു മുന്നിൽ തെളിയുന്നു,
പിന്നെയും, പിന്നെയും...
(1933)


Saturday, March 1, 2014

യോസെഫ് അത്തില്ല - ഒരു നിർമ്മലഹൃദയവുമായി

jozsef-attila-szobor

ഹംഗേറിയൻ പാർലിമെന്റിനു മുന്നിലെ കവിയുടെ പ്രതിമ


എനിക്കമ്മയില്ല എനിക്കച്ഛനില്ല
എനിക്കു ദൈവമില്ല പെറ്റ നാടുമെനിക്കില്ല
എനിക്കു തൊട്ടിലില്ല ശവപ്പെട്ടിയില്ല
കാമുകിയും അവളുടെ ചുംബനങ്ങളുമില്ല.

ഞാനാഹാരം കഴിച്ചിട്ടു മൂന്നു നാളായിരിക്കുന്നു
വയറു നിറയെയല്ല ഒരുരുളയെങ്കിലും.
ഇരുപതു കൊല്ലമാണെന്റെ കൈമുതൽ
ഇരുപതു കൊല്ലം ഞാൻ വില്പനയ്ക്കു വയ്ക്കുന്നു.

അതിനാവശ്യക്കാരാരുമില്ലെങ്കിൽ,
വേണ്ട, ഞാനതു പിശാചിനു വിറ്റേക്കാം.
ഒരു നിർമ്മലഹൃദയവുമായി ഞാൻ കൊള്ളയടിക്കും
വേണ്ടിവന്നാൽ കൊലയും നടത്തും.

അവരെന്നെ പിടിക്കും തൂക്കിലേറ്റും
പവിത്രമായ മണ്ണിലെന്നെക്കിടത്തും
വിഷപ്പുല്ലുകളെനിക്കു മേൽ വളർന്നുകേറും,
ഹാ, എന്റെ മനോഹരഹൃദയത്തിനു മേൽ.