Monday, March 17, 2014

കാഫ്ക - പുതിയ വക്കീല്‍

5bebdd8bf324b70ed68e997589da259a
ഞങ്ങള്‍ക്ക്‌ പുതിയൊരു വക്കീല്‍ വന്നിട്ടുണ്ട്‌: ഡോ. ബ്യൂസിഫാലസ്സ്‌. മഹാനായ അലക്‌സാണ്ടറുടെ പടക്കുതിരയായിരുന്ന കാലത്തെ അനുസ്‌മരിപ്പിക്കുന്നതായി വലുതായൊന്നും പുറംകാഴ്‌ചയില്‍ അദ്ദേഹത്തില്‍ കാണാനില്ല; എങ്കിലും ആ വക കാര്യങ്ങള്‍ പരിചയമായ ഏതൊരാള്‍ക്കും ചിലതൊക്കെ കണ്ടെടുക്കാവുന്നതേയുള്ളു. കഴിഞ്ഞൊരു ദിവസം കോടതിയുടെ പടവുകളില്‍ വച്ച്‌, പതിവായി കുതിരപ്പന്തയത്തിന്‌ പോകുന്ന ഒരാളുടെ നിപുണനേത്രങ്ങളുള്ള ഒരു സാധാരണ ശിപായി പോലും ഈ പുതിയ വക്കീലിനെ വിസ്‌മയത്തോടെ തുറിച്ചുനോക്കിനില്‌ക്കുന്നതു ഞാന്‍ കണ്ടു; ഓരോ ചുവടുവയ്‌പിലും മാര്‍ബിള്‍ പടവുകള്‍ മുഴങ്ങുമാറ്‌ ചവിട്ടിക്കുതിച്ചു കയറുകയായിരുന്നു അദ്ദേഹം.


ബ്യൂസിഫാലസ്സിനെ കോടതിയില്‍ പ്രവേശിപ്പിച്ചതിനോട്‌ ബാറിന്റെ അധികാരികള്‍ക്കു പൊതുവെ സമ്മതമാണ്‌. ഇക്കാലത്തെ സാമൂഹ്യക്രമത്തെ സംബന്ധിച്ചിടത്തോളം ബ്യൂസിഫാലസ്സ്‌ വല്ലാത്തൊരു വിഷമസന്ധിയിലായിരിക്കെ, ആ ഒരു കാരണം കൊണ്ടെന്നപോലെ അദ്ദേഹത്തിന്റെ ചരിത്രപ്രാധാന്യം കൂടി കണക്കിലെടുക്കുമ്പോള്‍, അദ്ദേഹം ഏറ്റവും കുറഞ്ഞത്‌ മര്യാദയെങ്കിലും അര്‍ഹിക്കുന്നു എന്നാണ്‌ പ്രശംസനീയമായ ഉള്‍ക്കാഴ്‌ചയോടെ അവര്‍ അന്യോന്യം പറയുന്നത്‌. ഇന്ന്‌-ആര്‍ക്കും നിഷേധിക്കാനാകാത്ത വസ്‌തുതയാണത്‌- മഹാനായ അലക്‌സാണ്ടര്‍ എന്നു പറയാന്‍ ആരുമില്ല. കൊല ചെയ്യാനറിയാവുന്ന ധാരാളമാള്‍ക്കാരുണ്ട്‌; വിരുന്നുമേശക്കു കുറുകെ കുന്തമെറിഞ്ഞ്‌ സ്വന്തം ചങ്ങാതിയെ വീഴ്‌ത്തുന്നതിനാവശ്യമായ വൈദഗ്‌ധ്യമുള്ളവര്‍ക്കും കുറവൊന്നുമില്ല; മാസിഡോണിയായില്‍ നിന്നു തിരിയാന്‍ ഇടമില്ല എന്നു പറഞ്ഞു പിതാവായ ഫിലിപ്പിനെ പഴിപറയുന്നവരും നിരവധിയാണ്‌- എന്നാല്‍ ഒരാളുപോലും ഇന്‍ഡ്യയിലേക്കുള്ള വഴി നയിക്കാന്‍ പ്രാപ്‌തനായിട്ടില്ല. അക്കാലത്തു തന്നെ ഇന്‍ഡ്യയുടെ കവാടങ്ങള്‍ അപ്രാപ്യമായിരുന്നു; പക്ഷേ രാജാവിന്റെ വാള്‍ അവ എവിടെയാണെന്ന ലക്ഷ്യം നല്‌കിയിരുന്നു. ഇന്ന്‌ ആ കവാടങ്ങള്‍ അന്നത്തേക്കാള്‍ വിദൂരവും ഉന്നതവുമായ മറ്റൊരിടത്തേക്ക്‌ പിന്‍മാറിയിരിക്കുന്നു; ആരും ലക്ഷ്യം നല്‌കാനില്ല; പലരുടെ കൈകളിലും വാളുകളുണ്ട്‌; പക്ഷേ വെറുതേ വീശിനടക്കാന്‍ മാത്രമാണവ; അവയെ പിന്‍തുടരാന്‍ തുനിയുന്ന കണ്ണുകള്‍ കുഴങ്ങിപ്പോവുകയേയുള്ളു. ആയതിനാല്‍ ബ്യൂസിഫാലസ്സ്‌ ചെയ്‌തതുപോലെ നിയമഗ്രന്ഥങ്ങളില്‍ ആണ്ടുമുഴുകുകയാണ്‌ നല്ലതെന്ന്‌്‌ തോന്നിപ്പോകുന്നു. സവാരിക്കാരന്റെ ഭാരമറിയാതെ, പ്രശാന്തമായ വിളക്കുവെട്ടത്തിലിരുന്ന്‌ നമ്മുടെ പുരാതനനിയമസംഹിതകള്‍ താളുമറിച്ചുവായിക്കുകയാണ്‌ അദ്ദേഹം.
(1919)

No comments: