Thursday, June 30, 2011

കാഫ്ക - ഫെലിസിനെഴുതിയ കത്തുകള്‍


Franz_Kafka

1912 ഡിസംബർ 29-30

പ്രിയപ്പെട്ടവളേ, മോശപ്പെട്ടൊരു ഞായറാഴ്ചയായിരുന്നു ഇത്. അതിന്റെ പ്രക്ഷുബ്ധതകൾ മുൻകൂട്ടിക്കണ്ടിട്ടെന്ന പോലെ രാവിലെ മുഴുവൻ ഞാൻ കട്ടിലിൽ ചുരുണ്ടുകൂടിക്കിടക്കുകയായിരുന്നു. അതേ സമയം ഫാക്റ്ററിയുമായി ബന്ധപ്പെട്ട എന്തോ കാര്യത്തിനായി രാവിലെ തന്നെ ഞാൻ എവിടെയോ പോകേണ്ടതുമായിരുന്നു. (അന്യരുടെ കണ്ണില്പ്പെടുന്നില്ലെങ്കിലും) എന്നെ ആധിപ്പെടുത്തുകയാണത്, മനഃസാക്ഷിക്കുത്തുണ്ടാക്കുകയാണത്. എന്തായാലും ഈ ഞായറാഴ്ചയെക്കുറിച്ച് ഇത്രയും മതി; ഇപ്പോൾത്തന്നെ പതിനൊന്നര ആയിരിക്കുന്നു.  എന്റെ തലയ്ക്കുള്ളിലെ പിരിമുറുക്കവും പിടച്ചിലുകളും ഈയാഴ്ച വരെ ഞാനറിയാത്തതൊന്നാണ്‌; ഇതിന്റെയൊക്കെ ദുരന്തഫലം ഇനി എന്റെ എഴുത്തു നടക്കില്ല എന്നതു തന്നെ. എഴുതാതിരിക്കുക, എന്നിട്ടും എഴുതാനുള്ള ഒരു വ്യഗ്രത, വ്യഗ്രത, ആർത്തുവിളിയ്ക്കുന്നൊരു വ്യഗ്രതയും!

അതിരിക്കട്ടെ, ഇന്നലത്തെ കത്ത് എന്നെ അത്രയും അസൂയാലുവാക്കിയതിന്റെ കാരണം എനിക്കിപ്പോൾ കുറച്ചു കൂടി കൃത്യമാകുന്നു. എന്റെ ഫോട്ടോ ഇഷ്ടമാകാത്ത പോലെ തന്നെ എന്റെ പുസ്തകവും (ധ്യാനങ്ങൾ) നിനക്കിഷ്ടമായിട്ടില്ല. അതു വലിയ വിഷയമാക്കാനില്ല, കാരണം, അതിൽ എഴുതിയിരിക്കുന്നതു മിക്കതും പഴഞ്ചൻ കാര്യങ്ങളാണ്‌; എന്നാല്ക്കൂടി എന്റെ ഒരംശം തന്നെയാണത്; അതിനാൽ നിനക്കജ്ഞാതമായ എന്റെ ഒരംശവും. അതും പക്ഷേ വലിയ വിഷയമാക്കേണ്ട കാര്യമില്ല; സർവതിലും അത്ര തീക്ഷ്ണമായി ഞാൻ നിന്റെ സാന്നിദ്ധ്യം അനുഭവിക്കുന്നുവെന്നിരിക്കെ, സ്വന്തം കാലു വച്ച് ആ പുസ്തകം തട്ടിയെറിയുന്ന ആദ്യത്തെ ആളാകാൻ ഞാൻ തയാറാകേണ്ടതായിരുന്നു. വർത്തമാനകാലത്തിൽ നീയെന്നെ സ്നേഹിക്കുന്നുവെങ്കിൽ ഭൂതകാലം അതിനു തോന്നിയിടത്തു പോയി കൂടിക്കോട്ടെ, വേണമെങ്കിൽ ഭാവിയെക്കുറിച്ചുള്ള ഭീതികൾ പോലെ അത്ര ദൂരത്തിലും. പക്ഷേ നീ എന്തുകൊണ്ടെന്നോടു പറയുന്നില്ല, രണ്ടു വാക്കിൽ എന്നോടു പറയുന്നില്ല, നിനക്കതിഷ്ടമായില്ലെന്ന്! - നിനക്കതിഷ്ടമായില്ലെന്ന് നീ പറയണമെന്നില്ല (അതെന്തായാലും സത്യമാകാനിടയില്ല), നിനക്കതിന്റെ തലയും വാലും പിടി കിട്ടുന്നില്ലെന്നു മാത്രം പറയാമായിരുന്നല്ലോ. ഹതാശമായ കാലുഷ്യമാണതു നിറയെ, അഥവാ, ഒടുങ്ങാത്ത വിഹ്വലതക്കളിലേക്കുള്ള നിമിഷദർശനങ്ങളെന്നും പറയാം; അത്രയടുത്തു ചെന്നു നോക്കിയാലേ എന്തെങ്കിലുമൊന്നു കണ്ണില്പ്പെട്ടുവെന്നു വരൂ. അതിനാൽ നിനക്കു പുസ്തകം ഇഷ്ടപ്പെട്ടില്ലെന്നത് മനസ്സിലാക്കാവുന്നതേയുള്ളു; അതേ സമയം അനുകൂലവും ദുർബലവുമായ ഒരു നിമിഷത്തിൽ അതു നിന്നെ വശീകരിച്ചേക്കാനും മതി എന്ന പ്രത്യാശ ബാക്കി നില്ക്കുകയും ചെയ്യുന്നു. എന്താണതു കൊണ്ടുദ്ദേശിച്ചിരിക്കുന്നതെന്ന് ഒരാൾക്കും പിടി കിട്ടാൻ പോകുന്നില്ല; അതെനിക്കു വളരെ വ്യക്തമാണ്‌, വ്യക്തവുമായിരുന്നു. ധൂർത്തനായ ആ പ്രസാധകൻ അതിനു വേണ്ടി തുലച്ച പണവും അദ്ധ്വാനവും എന്റെ മനസ്സിനെ വേട്ടയാടുകയാണ്‌. തികച്ചും യാദൃച്ഛികമായിരുന്നു അതിന്റെ പ്രസിദ്ധീകരണം. ഇനിയൊരിക്കൽ വേണമെങ്കിൽ അതിനെക്കുറിച്ചു ഞാൻ നിന്നോടു പറയാം; സ്വന്തനിലയ്ക്ക് അങ്ങനെയൊരു കാര്യം എന്റെ മനസ്സിലുദിക്കുക എന്നതുണ്ടാവില്ല. ഇതൊക്കെ ഞാൻ നിന്നോടു പറയുന്നത് നിന്റെ ഭാഗത്തു നിന്നുള്ള ഉറച്ചതല്ലാത്ത ഒരഭിപ്രായത്തിൽ അസ്വാഭാവികമായി യാതൊന്നും ഞാൻ കാണില്ല എന്നു നിനക്കു വ്യക്തമാകാൻ വേണ്ടി മാത്രമാണ്‌. പക്ഷേ നീ യാതൊന്നും മിണ്ടിയില്ല; എന്തോ പറയാനുണ്ടെന്ന ഒരു സൂചന നല്കുകയല്ലാതെ നീ അതു പറയുകയുണ്ടായില്ല. പ്രിയപ്പെട്ടവളേ, നോക്കൂ, നീ എന്റെ നേർക്കു തിരിയുമ്പോൾ അതെല്ലാറ്റിനോടും കൂടിയാണെന്നെനിക്കു തോന്നണം എന്നാണെന്റെ ആഗ്രഹം; യാതൊന്നും, എത്ര നിസ്സാരമാണതെങ്കില്പ്പോലും, പിടിച്ചുവയ്ക്കരുത്. എന്തെന്നാൽ നാം ഒരാൾ മറ്റൊരാൾക്കുള്ളതല്ലേ, അല്ലെങ്കിൽ എന്റെ വിചാരമെങ്കിലും അതല്ലേ. നിന്റെ നല്ലൊരു ബ്ളൗസ് ആ ഒരു കാരണം കൊണ്ടു മാത്രം എനിക്കിഷ്ടപ്പെടണമെന്നില്ല; പക്ഷേ നീ അതിട്ടു കണ്ടാൽ ഞാനതിഷ്ടപ്പെടുകയും ചെയ്യും. എന്റെ പുസ്തകം പുസ്തകമാണെന്നതു കൊണ്ടു മാത്രം നീ ഇഷ്ടപ്പെടുന്നില്ല; പക്ഷേ അതെഴുതിയതു ഞാനാണെന്നു വരുമ്പോൾ നീ അതു തീർച്ചയായും ഇഷ്ടപ്പെടും - ; എങ്കിൽ നീ അതു പറയുകയും വേണം, രണ്ടും പറയണം.

പ്രിയപ്പെട്ടവളേ, ഈ ദീർഘപ്രഭാഷണത്തിന്റെ പേരിൽ നിനക്കെന്നോടു കോപം തോന്നുകയില്ല എന്നെനിക്കുറപ്പുണ്ട്; എന്തെന്നാൽ നമ്മൾ രണ്ടു പേരിൽ നീയാണു വ്യക്തത; എനിക്കു സ്വന്തമായിട്ടുള്ള വ്യക്തതയൊക്കെ അന്നത്തെ ആ ആഗസ്റ്റ് രാത്രിയിൽ നിന്നോടു പഠിച്ചതേയുള്ളു എന്നാണെന്റെ തോന്നൽ. വേണ്ടത്ര ഞാൻ പഠിച്ചില്ലെന്നത് ഇന്നലെ ഞാൻ കണ്ടൊരു സ്വപ്നത്തിൽ നിന്ന് നിനക്കു മനസ്സിലാവുകയും ചെയ്യും.

ഇല്ലില്ല, ഇപ്പോൾ ഞാനതു വർണ്ണിക്കാൻ പോകുന്നില്ല; കാരണം, എനിക്കിപ്പോൾ ഓർമ്മ വരുന്നു, നീ സങ്കടപ്പെടുകയാണെന്ന്, വെള്ളിയാഴ്ച രാത്രിയിലെങ്കിലും നീ സങ്കടപ്പെട്ടിരുന്നുവെന്ന്.  അപ്പോൾ അതാണല്ലേ വീട്ടിൽ നിന്നെ വേവലാതിപ്പെടുത്തുന്നത്? അതിനെക്കുറിച്ച് എനിക്കൊരൂഹവുമുണ്ടായിരുന്നില്ല. അതെന്റെ മൗഢ്യം കൊണ്ടായിരിക്കണം. പാവം കുട്ടീ, അങ്ങനെയൊന്നിലേക്കു വലിച്ചിഴക്കപ്പെടുക, ഭയങ്കരമാണത്! ഇവിടെ അതങ്ങനെയല്ല; എന്റെ അമ്മ എന്റെ അച്ഛന്റെ സമർപ്പിതയായ അടിമയാണ്‌; എന്റെ അച്ഛൻ അമ്മയുടെ സംർപ്പിതനായ ശാസകനും; വീട്ടിലെ ഒരുമയ്ക്കടിസ്ഥാനവും അതു തന്നെയായിരുന്നു. ഞങ്ങൾ ഒരുമിച്ചനുഭവിച്ച ദുഃഖങ്ങൾ, കഴിഞ്ഞ കുറേ കൊല്ലങ്ങളായി പ്രത്യേകിച്ചും, എനെറ്റ് അച്ഛന്റെ അനാരോഗ്യം ഒന്നുകൊണ്ടുള്ളതു മാത്രമായിരുന്നു. രക്തക്കുഴലുകൾ കട്ടിപിടിക്കലാണ്‌ അദ്ദേഹത്തിന്റെ രോഗം; പക്ഷേ ഇപ്പോഴുള്ള സ്വരുമിപ്പു കാരണം അതു ശരിക്കും കുടുംബത്തിന്റെ കാതലിനെ സ്പർശിച്ചിട്ടുമില്ല.

അടുത്ത മുറിയിൽ അച്ഛൻ കിടന്നുരുളുന്നത് ഈ നിമിഷം എനിക്കു കേൾക്കാം. ബലവും വലിപ്പവുമുള്ള ഒരാളാണദ്ദേഹം; ഭാഗ്യത്തിന്‌ അടുത്ത കാലത്തായി അസുഖം കുറച്ചു ഭേദമുണ്ട്; പക്ഷേ ഏതു നേരവും ഭീഷണി ഉയർത്തുന്ന ഒന്നാണദ്ദേഹത്തിന്റെ രോഗം. കുടുംബത്തിന്റെ യോജിപ്പിനെ തകിടം മറിക്കുന്നതൊന്നുണ്ടെങ്കിൽ അതു ഞാൻ മാത്രമാണ്‌; വർഷങ്ങൾ കടന്നുപോകുന്നതോടെ അതു കൂടുതൽ കൂടുതൽ ആവിധമാവുകയുമാണ്‌. എന്തു ചെയ്യണമെന്ന ഒരന്ധാളിപ്പിലായിപ്പോകാറുണ്ട് ഞാൻ പലപ്പോഴും; വല്ലാത്തൊരു കുറ്റബോധം തോന്നുകയുമാണെനിക്ക്, എന്റെ അച്ഛനമ്മമാരോട്, സകലരോടും. അങ്ങനെ എനിക്കുമുണ്ട് എന്റെ വക ദുഃഖങ്ങൾ, എന്റെ പ്രിയപ്പെട്ട വിദൂരയായ പെൺകുട്ടീ, കുടുംബത്തിനുള്ളിലും, അതു വഴിയും; നിന്നെക്കാളേറെ ഞാനിതർഹിക്കുന്നുവെന്ന പ്രത്യേകതയേയുള്ളു. മുമ്പ്, ഒരിക്കലല്ല, രാത്രിയിൽ ജനാലയുടെ കൊളുത്തിൽ തിരുപ്പിടിച്ചുകൊണ്ടു ഞാൻ നിന്നിരിക്കുന്നു, ജനാല തുറന്ന് സ്വയം പുറത്തേക്കെടുത്തെറിയുക എന്നത് എന്റെ കടമ തന്നെയാണെന്ന തോന്നലോടെ. പക്ഷേ ആ കാലമൊക്കെ കടന്നുപോയിരിക്കുന്നു; ഇന്നിപ്പോൾ നീയെന്ന സ്നേഹിക്കുന്നുവെന്ന അറിവ് മുമ്പെന്നത്തേതിനേക്കാളും ആത്മവിശ്വാസമുള്ള  ഒരുവനാക്കി മാറ്റിയിരിക്കുന്നു എന്നെ.

ശുഭരാത്രി, പ്രിയപ്പെട്ടവളേ, വിഷാദപ്പെടുന്ന ചുണ്ടുകളും  ആശ്വസിപ്പിക്കാൻ മതിയാവും;  ഒരുനാളുമടർന്നുപോരണമെന്നില്ലാതെ മറ്റേയാളിൽ തങ്ങിനില്ക്കാൻ ആ വിഷാദം ചുണ്ടുകൾക്കൊരു ഹേതുവുമാകും.


ഫ്രാൻസ്


Franz_Kafka

1913 ഫെബ്രുവരി 20-21

വൈകി, വൈകി. പലതരം ആൾക്കാരുമായിക്കൂടി ഒരു വൈകുന്നേരം കൂടി പാഴാക്കി. ആശ്രയിക്കാനായി യാതൊന്നുമില്ലാത്തതിനാൽ - എന്റെ എഴുത്തു നടക്കുന്നില്ല, നീ ബെർലിനിലും - ആർക്കും എവിടെയ്ക്കും വലിച്ചിഴയ്ക്കാനായി ഞാനെന്നെ വിട്ടുകൊടുക്കുകയായിരുന്നു. ഒരു ചെറുപ്പക്കാരി വികൃതിയായ തന്റെ മകനെക്കുറിച്ചു സംസാരിച്ചു; ഉള്ളതിൽ ഭേദം അതായിരുന്നു - അതുപോലും, ശരിക്കു പറഞ്ഞാൽ, സഹിച്ചിരിക്കാൻ എനിക്കു കഴിഞ്ഞില്ല; ഞാൻ അവരുടെ നേർക്ക് ഉദാസീനമായ നോട്ടങ്ങൾ എറിഞ്ഞുകൊണ്ടിരുന്നു- അവളിൽ ഒരു വശ്യതയൊക്കെ ഞാൻ കണ്ടുവെങ്കിലും. എന്റെ യാന്ത്രികമായ കണ്ണിളക്കങ്ങൾ കണ്ട് അവരൊന്നു കുഴങ്ങിയിട്ടുണ്ടാവണം. ശ്രദ്ധ മാറിപ്പോകാതിരിക്കാനായി ചുണ്ടു കടിച്ചുപിടിച്ചു ഞാനിരുന്നു; പക്ഷേ എത്രയൊക്കെ ശ്രമിച്ചിട്ടും ഞാൻ അവിടെയായിരുന്നില്ല; മറ്റെവിടെയുമായിരുന്നില്ല എന്നതും തീർച്ച; അപ്പോൾ ആ രണ്ടു മണിക്കൂർ നേരം ഞാനെന്നൊരാൾ ഉണ്ടായില്ലെന്നു വരുമോ? അങ്ങനെ തന്നെയായിരിക്കണം; എന്തെന്നാൽ, അതിലുമധികം എന്റെ സാന്നിദ്ധ്യം പ്രകടമായേനേ കസേരയിൽ കിടന്നുറങ്ങുകയായിരുന്നു ഞാനെങ്കിൽ.

എന്തായാലും ആ കുറവു നികത്താനും മാത്രം ഹൃദ്യമായൊരു പ്രഭാതമാണ്‌ എനിക്കു കിട്ടിയത്. ഓഫീസിലേക്കു പോകുമ്പോൾ സകലതും മൃഗീയവും മടുപ്പിക്കുന്നതുമാണെന്ന തോന്നൽ എന്നെ വിട്ടുമാറിയിരുന്നില്ല; അതിനാൽ നേരം വൈകിയിട്ടില്ലെങ്കില്ക്കൂടി ഞാനൊന്നു വേഗം കൂട്ടി നടന്നു, മറ്റൊന്നിനുമല്ല, ലോകത്തിന്റെ നീചതയിൽ ചെറുതായൊരു ചലനമെങ്കിലും കടത്തിവിടാൻ, അങ്ങനെയെങ്കിലും അതിന്റെ അസഹ്യത ഒന്നു കുറയ്ക്കാൻ. പക്ഷേ നിന്റെ കത്തു കൈയിൽ കിട്ടിയപ്പോൾ, രാത്രി മുഴുവൻ ആശിച്ചു കിടന്നതൊന്നു വായിക്കാനായപ്പോൾ- എന്നോടൊപ്പം സാൻ റാഫേലിലേക്കു വരാൻ നിനക്കു താത്പര്യമുണ്ടെന്ന്, അല്ലെങ്കിൽ അതു നിന്റെ ചിന്തയിലുണ്ടെന്ന്- അപ്പോൾ അത്തരം കാര്യങ്ങൾ നടക്കാനുള്ള സാദ്ധ്യതയ്ക്കിനിയുമിടമുള്ള ഒരു ലോകം ആഴ്ചകളായിട്ടതിനില്ലാതിരുന്ന ഒരു മുഖഭാവം എടുത്തണിയുകയായിരുന്നു. അങ്ങനെ നീ എന്റെ കൂടെ വരും, നമ്മൾ അവിടെ ഒരുമിച്ചായിരിക്കും, കടപ്പുറത്തെ കൈവരിയിൽപ്പിടിച്ച് നാമടുത്തടുത്തു നില്ക്കും, പനമരങ്ങൾക്കടിയിൽ ഒരേ ബെഞ്ചിൽ നാമടുത്തടുത്തിരിക്കും, നടക്കുന്ന കാര്യങ്ങളൊക്കെ ‘അടുത്തടുത്താ’യിരിക്കും നടക്കുക. സർവതിൽ നിന്നും എന്നെന്നേക്കുമായി പലായനം ചെയ്ത് ഏതു കൂടണയാനാണോ ഞാൻ കൊതിച്ചത്, ആ ഹൃദയം എന്റെ തൊട്ടരികെ നിന്നു മിടിക്കുന്നുണ്ടാവും. എന്റെ മുഖത്തു കൂടി ഒരു കിടുങ്ങൽ കടന്നുപോകുന്നത് ഇപ്പോഴും ഞാനറിയുന്നു. അസാദ്ധ്യമായതിനെ ഭാവന ചെയ്യുക എന്നാൽ ഇങ്ങനെയായിരിക്കണം; അതെന്തായാലും ഒരു യക്ഷിക്കഥയുടെ മട്ടിലേ നീ അതിനെക്കുറിച്ചെഴുതിയിട്ടുള്ളു: ‘അങ്ങയ്ക്കു പറ്റിയ സുന്ദരമായൊരിടം ഞാൻ കണ്ടുപിടിയ്ക്കും, എന്നിട്ടവിടെ ഒറ്റയ്ക്കു വിട്ടിട്ടു ഞാൻ പോരും.’ കേൾക്കൂ, പ്രിയപ്പെട്ടവളേ, അതിന്റെ അസാദ്ധ്യത നീ അതു പറയാനുപയോഗിച്ച രീതിയിൽത്തന്നെയുണ്ട്; ഒരുമിച്ചൊരു യാത്രയ്ക്ക് അവശ്യം വേണ്ട മുന്നുപാധികളായ ദിവ്യാത്ഭുതങ്ങൾ ഒന്നിനു പിമ്പൊന്നായി നടന്നുവെന്നു തന്നെയിരിക്കട്ടെ; തൊട്ടടുത്ത നിമിഷം ജെനോവയിലേക്കു പുറപ്പെടാനുള്ള തീവണ്ടിയ്ക്കരികിൽ നില്ക്കുകയാണു നാമെന്നുമിരിക്കട്ടെ - ഒടുവിലെനിക്കു മാറിനില്ക്കേണ്ടിവരും, അതെന്റെ നിസ്സന്ദേഹമായ ധർമ്മമായിരിക്കും. എന്റെ ഇപ്പോഴത്തെ അവസ്ഥ വച്ച്, ഈ അവസ്ഥ സ്ഥിരമായിരിക്കുമെന്ന സാദ്ധ്യത പരിഗണിച്ചും, നിന്റെ സഹയാത്രികനാവുക എന്നാഗ്രഹിക്കാൻ ഒരിക്കലും ഞാൻ ധൈര്യപ്പെടില്ല. ഒറ്റയ്ക്ക്, ഒരു തീവണ്ടിമുറിയുടെ മൂലയ്ക്ക്, അതാണെന്റെയിടം; അവിടെയാണു ഞാനിരിക്കേണ്ടതും. നീയുമായുള്ള എന്റെ സമ്പർക്കം, എന്റെ അവസാനത്തെ കഴഞ്ചു ശക്തിയുമെടുത്തു നിലനിർത്താൻ ഞാൻ ശ്രമിക്കുന്ന ആ ബന്ധം, അതൊരിക്കലും ഇങ്ങനെയൊരു യാത്രാസൗഹൃദം കാരണമായി അപകടപ്പെട്ടുകൂടാ.

ഫ്രാൻസ്


Franz_Kafka

1917 സെപതംബർ 9

പ്രിയപ്പെട്ടവളേ, ഒരൊഴിഞ്ഞുമാറലുമില്ല,പടിപടിയായുള്ള വെളിപ്പെടുത്തലുമില്ല, അതും നിന്നോട്. ഒഴിഞ്ഞുമാറലെന്തെങ്കിലുമുണ്ടായെങ്കിൽ ഇന്നേ ഞാൻ നിനക്കെഴുതുന്നുള്ളു എന്നതു മാത്രം. നിന്റെ മൗനമായിരുന്നില്ല എന്റെ മൗനത്തിനു കാരണം. നിന്റെ മൗനം എന്നെ അത്ഭുതപ്പെടുത്തിയില്ല; എന്നെ അത്ഭുതപ്പെടുത്തിയത് അനുകമ്പയോടെ നീ അയച്ച മറുപടിയാണ്‌. എന്റെ ഒടുവിലത്തെ രണ്ടു കത്തുകൾ, പതിവുരീതിയിലുള്ളതെങ്കിലും, ബീഭത്സമായിരുന്നു; എങ്ങനെ അവയ്ക്കു മറുപടി പറയാൻ, നേരിട്ടായാലും വളച്ചുകെട്ടിയിട്ടായാലും; എനിക്കറിയാം: എഴുതുമ്പോൾ ഉറങ്ങിപ്പോവുകയാണു ഞാൻ; പെട്ടെന്നു തന്നെ ഞാൻ ഞെട്ടിയുണരുന്നുണ്ടെങ്കിലും വൈകിപ്പോയിരിക്കും. അതല്ല എന്റെ സ്വഭാവത്തിലെ ഏറ്റവും മോശപ്പെട്ട ഘടകം എന്നുകൂടി പറയട്ടെ. എന്റെ മൗനത്തിനുള്ള കാരണമിതാ: എന്റെ ഒടുവിലത്തെ കത്തിനു രണ്ടു നാൾ പിമ്പ്, കൃത്യമായി പറഞ്ഞാൽ നാലാഴ്ച മുമ്പ്, രാവിലെ അഞ്ചു മണിയടുപ്പിച്ച് എന്റെ ശ്വാസകോശത്തിൽ നിന്ന് ഒരു രക്തസ്രാവമുണ്ടായി. ഒരുവിധം കടുത്തതുമായിരുന്നു; ഒരു പത്തു മിനുട്ടോ അതിൽ കൂടുതലോ നേരത്തേക്ക് എന്റെ തൊണ്ടയിൽ നിന്നതു കുത്തിയൊലിക്കുകയായിരുന്നു; അതവസാനിക്കുകയില്ലെന്ന് എനിക്കു തോന്നിപ്പോയി. അടുത്ത ദിവസം ഞാൻ ഡോക്ടറെ പോയിക്കണ്ടു; അന്നും പിന്നെ പലപ്പോഴും അദ്ദേഹമെന്നെ പരിശോധിക്കുകയും എക്സ് റേയെടുത്തു നോക്കുകയും ചെയ്തു; അതിനു ശേഷം മാക്സിന്റെ നിർബന്ധം കാരണം ഞാനൊരു സ്പെഷ്യലിസ്റ്റിനെ ചെന്നുകണ്ടു. അതിന്റെ വിശദാംശങ്ങളിലേക്കു കടക്കാതെ പറയട്ടെ, എന്റെ രണ്ടു ശ്വാസകോശങ്ങളിലും ക്ഷയരോഗം ബാധിച്ചിരിക്കുന്നു. പെട്ടെന്നൊരു രോഗം വന്നുബാധിച്ചത് എനിക്കൊരു അത്ഭുതമായിരുന്നില്ല; അതുപോലെ ഞാൻ ചോര തുപ്പുന്നതും; വർഷങ്ങളായുള്ള എന്റെ ഉറക്കക്കുറവും തലവേദനകളും ഗുരുതരമായൊരു രോഗത്തെ ക്ഷണിച്ചുവരുത്തുകയായിരുന്നു; പീഡിതമായ എന്റെ ചോരയ്ക്ക് പൊട്ടിപ്പുറത്തേക്കൊഴുകുകയല്ലാതെ മറ്റൊരു തരമില്ലെന്നുമായി; അതു പക്ഷേ മറ്റൊന്നുമല്ലാതെ ക്ഷയരോഗം തന്നെയാവുക, അതും മുപ്പത്തിനാലാമത്തെ വയസ്സിൽ രാത്രിക്കു രാത്രി എന്നെ വന്നടിച്ചിടുക, കുടുംബത്തിൽ ഇങ്ങനെയൊരു ചരിത്രമില്ലാതിരിക്കുക- അതെന്നെ അത്ഭുതപ്പെടുത്തുക തന്നെ ചെയ്തു. ആകട്ടെ, ഇതു കൈയേല്ക്കുകയല്ലാതെ വേറെ നിവൃത്തിയില്ലല്ലോ; ഒരു കണക്കിന്‌ ചോരയോടൊപ്പം എന്റെ തവേദനകളും ഒഴുകിപ്പോയ പോലെ തോന്നുന്നു. അതിന്റെ ഇപ്പോഴത്തെ ഗതി മുൻകൂട്ടിക്കാണാൻ കഴിയില്ല; ഭാവിയിൽ അതെന്താവുമെന്നുള്ളത് അതിനു മാത്രമറിയുന്ന രഹസ്യവുമാണ്‌; അതിന്റെ ഗതിവേഗം ഒന്നു കുറയ്ക്കാൻ എന്റെ പ്രായം തുണച്ചുവെന്നും വരാം. അടുത്തയാഴ്ച കുറഞ്ഞതൊരു മൂന്നു മാസത്തേക്ക് ഞാൻ നാട്ടുമ്പുറത്തേക്കു പോവുകയാണ്‌, സുറാവുവിൽ (പോസ്റ്റോഫീസ് ഫ്ളോഹൗ) ഓട്ട്ലയുടെ അടുത്ത്; എനിക്കു ജോലിയിൽ നിന്നു പിരിയണമെന്നുണ്ടായിരുന്നു; അങ്ങനെ എന്നെ വിടാതിരിക്കുകയാണ്‌ നല്ലതെന്ന് എന്റെ നന്മയെക്കരുതി അവർ തീരുമാനിച്ചു; കുറച്ചൊക്കെ വികാരഭരിതമായ വിടവാങ്ങൽദൃശ്യങ്ങൾ (ശീലം കൊണ്ടാവാം, എനിക്കതു വേണ്ടെന്നു വയ്ക്കാനായിട്ടില്ല) എന്റെ അപേക്ഷയ്ക്കൊരു തടയായെന്നും വരാം; അങ്ങനെ ഞാനിപ്പോഴും ഒരു സ്ഥിരം ജീവനക്കാരൻ തന്നെ; ശമ്പളമില്ലാത്ത അവധി എനിക്കനുവദിച്ചു കിട്ടുകയും ചെയ്തു. തീർച്ചയായും ഞാൻ ഈ സംഗതിയൊക്കെ ഒരു രഹസ്യമാക്കി വയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെങ്കിലും തല്ക്കാലത്തേക്ക് അച്ഛനമ്മമാരിൽ നിന്ന് ഞാനിതു മറച്ചു വയ്ക്കുകയാണ്‌. ആദ്യം എനിക്കങ്ങനെ തോന്നിയില്ല. പക്ഷേ ഒരു പരീക്ഷണം പോലെ, എനിക്കു ചെറിയൊരു ക്ഷീണം തോന്നുന്നുവെന്നും അതിനാൽ നീണ്ടൊരവധി ചോദിക്കാൻ പോവുകയാണെന്നും അമ്മയോടു വെറുതേയൊന്നു സൂചിപ്പിച്ചപ്പോൾ അതിൽ വിശേഷിച്ചൊന്നുമില്ലാത്തതുപോലെയാണ്‌ അമ്മയതിനെ കണ്ടത്; അമ്മയ്ക്ക് ഒരു സംശയവും ഉണ്ടായതുമില്ല ( അമ്മയാകട്ടെ, എത്രയും ചെറുതായൊരു സൂചന നല്കിയാൽ അനന്തകാലം എനിക്കവധി നല്കാൻ തയ്യാറുമാണ്‌) ; അതു കണ്ടപ്പോൾ ഞാനതങ്ങനെ വിട്ടു; അച്ഛന്റെ കാര്യത്തിലും സംഗതി ഇപ്പോൾ നില്ക്കുന്നത് ഈ അവസ്ഥയിലാണ്‌.

അപ്പോൾ കഴിഞ്ഞ നാലാഴ്ചയായി, ശരിക്കു പറഞ്ഞാൽ ഒരാഴ്ചയായി (കൃത്യമായ പരിശോധന നടന്നത് അതിനു മുമ്പല്ലോ) ഞാൻ കൊണ്ടുനടക്കുന്ന രഹസ്യം ഇതായിരുന്നു. ‘പ്രിയപ്പെട്ട പാവം ഫെലിസ്’- അതായിരുന്നു ഞാൻ ഒടുവിലെഴുതിയ വാക്കുകൾ; ഇനിയുള്ള എന്റെ എല്ലാ കത്തുകൾക്കും ഇതായിരിക്കുമോ അന്ത്യവാക്യം? ഈ കത്തി നേരേ വന്നു കുത്തുക മാത്രമല്ല, തിരിഞ്ഞുവന്ന് പുറത്തു കുത്തുകയും ചെയ്യുന്ന തരമാണ്‌.

ഫ്രാൻസ്

ഒടുവിലായി, ഞാനിപ്പോൾ വല്ലാതെ ക്ളേശിക്കുകയാണെന്നു നിനക്കു തോന്നാതിരിക്കാനുമായി: അങ്ങനെയല്ല. അന്നു രാത്രി മുതൽ ഞാൻ ചുമയ്ക്കുന്നുണ്ടെന്നതു ശരി തന്നെ, എന്നാലും അത്ര മോശമെന്നു പറയാനില്ല. ചിലപ്പോൾ നേരിയ പനി വരാറുണ്ട്, ചിലപ്പോൾ രാത്രിയിൽ ഒന്നു വിയർത്തെന്നും ശ്വാസം മുട്ടൽ പോലെ വന്നുവെന്നും വരും; അതൊഴിവാക്കിയാൽ കഴിഞ്ഞ കുറേക്കൊല്ലങ്ങൾ കൂടി എന്റെ ആരോഗ്യം നല്ല നിലയിലാണെന്നു പറയാം. തലവേദനകൾ ഒഴിഞ്ഞുപോയിരിക്കുന്നു; അന്നത്തെ അഞ്ചു മണിക്കു ശേഷം പണ്ടത്തേതിനെക്കാൾ നല്ല ഉറക്കവും കിട്ടുന്നുണ്ട്. എന്തായാലും അതു വരെ എന്നെ അലട്ടിയത് തലവേദനകളും ഉറക്കക്കുറവുമായിരുന്നല്ലോ.

(തനിക്കു ക്ഷയരോഗമാണെന്നു സ്ഥിരീകരിച്ചതിനു ശേഷം കാഫ്ക ഫെലിസിനെഴുതിയ കത്ത്)


നിസ്സാർ ഖബ്ബാനി - നമുക്കിടയിൽ

File:Twolovers.jpg



നമുക്കിടയിൽ
ഇരുപതാണ്ടിന്റെ പ്രായം
എന്റെ ചുണ്ടിനും നിന്റെ ചുണ്ടിനുമിടയിൽ
അവ തമ്മിലടുക്കുമ്പോൾ
ഒട്ടിച്ചേരുമ്പോൾ
വർഷങ്ങളിടിഞ്ഞുവീഴുന്നു
ഒരായുസ്സിന്റെ ചില്ലുകളുടയുന്നു.


*
നിന്നെക്കണ്ടനാൾ
ഭൂപടങ്ങൾ ഞാൻ കീറിക്കളഞ്ഞു
എന്റെ പ്രവചനങ്ങളും
അറബിക്കുതിരയെപ്പോലെ
നിന്റെ മഴയുടെ ചൂരു ഞാൻ മണത്തു
അതെന്നെ നനയ്ക്കും മുമ്പേ
നിന്റെ ഒച്ചയുടെ മിടിപ്പു ഞാൻ കേട്ടു
നീ നാവെടുക്കും മുമ്പേ
എന്റെ കൈകളാൽ നിന്റെ മുടി ഞാൻ വിതിർത്തു
നീയതു പിന്നിയിടും മുമ്പേ.


*
എനിക്കൊന്നും ചെയ്യാനില്ല
നിനക്കൊന്നും ചെയ്യാനില്ല
കഠാര കയറിവരുമ്പോൾ
മുറിവെന്തു ചെയ്യാൻ?


*
മഴ പെയ്യുന്ന രാത്രിയാണു നിന്റെ കണ്ണുകൾ
യാനങ്ങൾ മുങ്ങിത്താഴുന്നുണ്ടതിൽ
ഞാനെഴുതിയതൊക്കെ മറവിയിൽപ്പെട്ടും പോകുന്നു
ഓർമ്മ നില്ക്കില്ല കണ്ണാടികൾക്ക്.


*
ദൈവമേ,
നാമിതെന്തേ പ്രണയത്തിനിങ്ങനെയടിയറവു പറയാൻ,
നഗരത്തിന്റെ താക്കോലുകൾ അതിന്റെ കൈയിൽ കൊടുത്തും
അതിനു മുന്നിൽ മെഴുകുതിരി കൊളുത്തിയും ധൂപം പുകച്ചും
മുട്ടുകാലിൽ വീണു പൊറുപ്പിനു കേണും?
എന്തേ നാമതിനെ തേടിപ്പിടിക്കുന്നു
നമ്മോടതു കാട്ടുന്നതൊക്കെ സഹിക്കുന്നു?


*
സ്ത്രീയേ, നിന്റെ ശബ്ദത്തിൽ
വെള്ളിയും വീഞ്ഞും മഴയിൽ കലരുന്നു
നിന്റെ കാൽമുട്ടുകളുടെ കണ്ണാടികളിൽ നിന്നു
പകലതിന്റെ യാത്ര തുടങ്ങുന്നു
ജീവിതം കടലിലേക്കിറങ്ങുന്നു.


*
ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്നു ഞാൻ പറയുമ്പോൾ
എനിക്കറിയാമായിരുന്നു
അക്ഷരം കൂട്ടിവായിക്കാനറിയാത്ത ഒരു നഗരത്തിനായി
പുതിയൊരക്ഷരമാല കണ്ടുപിടിക്കുകയാണു ഞാനെന്ന്
ആളൊഴിഞ്ഞ കസേരകൾക്കു മുന്നിൽ
കവിത വായിക്കുകയാണു ഞാനെന്ന്
ലഹരിയുടെ ആനന്ദങ്ങളറിയാത്തവർക്കു മുന്നിൽ
മദിര പകരുകയാണു ഞാനെന്ന്.


*
ആരു നീ
ഒരു കഠാര പോലെന്റെ ജീവിതത്തിലേക്കിറങ്ങുന്നവളേ
ഒരു മുയലിന്റെ കണ്ണുകൾ പോലെ സൗമ്യമായി
ഞാവൽപ്പഴത്തിന്റെ തൊലി പോലെ മൃദുവായി
മുല്ലമാല പോലെ നിർമ്മലമായി
കുഞ്ഞുടുപ്പുകൾ പോലെ നിഷ്കളങ്കമായി
വാക്കുകൾ പോലാർത്തിയോടെയും?


*
നിന്റെ പ്രണയമെന്നെ ചുഴറ്റിയെറിഞ്ഞു
ഒരത്ഭുതലോകത്തേക്ക്
എന്റെ മേലതു ചാടിവീണു
ലിഫ്റ്റിലേക്കു കയറിവരുന്നൊരു സ്ത്രീയുടെ പരിമളം പോലെ
ഒരു കവിതയ്ക്കു മേൽ പണിയെടുത്തും കൊണ്ടു കാപ്പിക്കടയിലിരിക്കുമ്പോൾ
ഓർത്തിരിക്കാതതു കയറിവന്നു
കവിതക്കാര്യം ഞാൻ മറന്നും പോയി
സ്വന്തം കൈരേഖ വായിച്ചും കൊണ്ടു ഞാനിരിക്കുമ്പോൾ
പെട്ടെന്നതു കയറിവന്നു
കൈയുടെ കാര്യം ഞാൻ മറന്നും പോയി
കണ്ണും കാതുമടഞ്ഞൊരു കാട്ടുകോഴിയെപ്പോലെ
എന്റെ മേലതു വന്നുവീണു
അതിന്റെ തൂവലുകളെന്റെ തൂവലുകളിൽ കെട്ടുപിണയുന്നു
അതിന്റെ നിലവിളികളെന്റെ നിലവിളികളുമായി കുരുങ്ങുന്നു


*
ദിവസങ്ങളുടെ തീവണ്ടിയും കാത്തു
പെട്ടി മേൽ ഞാനിരിക്കുമ്പോൾ
ഓർത്തിരിക്കാതതു കടന്നു വന്നു
നാളുകളുടെ കാര്യം ഞാൻ മറന്നു
നീയുമൊത്തൊരത്ഭുതലോകത്തേക്കു
ഞാൻ യാത്രയും പോയി.


*
എന്റെ ഘടികാരത്തിന്റെ മുഖപ്പിൽ
നിന്റെ രൂപം കോറിയിട്ടിരിക്കുന്നു
അതിന്റെ സൂചികളോരോന്നിലും
അതു കോറിയിട്ടിരിക്കുന്നു
അതു വരച്ചിട്ടിരിക്കുന്നു ആഴ്ചകളിൽ
മാസങ്ങളിൽ വർഷങ്ങളിൽ
എന്റെ കാലമിനിമേലെന്റേതല്ല
നിന്റേതത്രേ.


Painting - Agha Reza Reza-e Abbasi- Two Lovers


Wednesday, June 29, 2011

നിസ്സാര്‍ ഖബ്ബാനി - ഇതുവരെയെഴുതാത്ത വാക്കുകളിൽ...


ഇതുവരെയെഴുതാത്ത വാക്കുകളിലെനിക്കു നിനക്കെഴുതണം,
നിനക്കായൊരു ഭാഷയെനിക്കു കണ്ടെത്തണം,
നിന്റെയുടലിന്റെ അളവിനൊത്തത്,
എന്റെ പ്രണയത്തിന്റെ വലിപ്പത്തിനൊത്തതും.

*
താളുകളേറെ മറിച്ച നിഘണ്ടുവിൽ നിന്നെനിക്കു യാത്ര പോകണം,
എന്റെ ചുണ്ടുകളെ വിട്ടെനിക്കു പോകണം.
ഈ നാവു കൊണ്ടെനിക്കു മതിയായി,
മറ്റൊരു നാവെനിക്കു വേണം,
തോന്നുമ്പോളൊരു ചെറിമരമാകുന്നത്,
ഒരു തീപ്പെട്ടിക്കൂടാവുന്നത്.
പുതിയൊരു നാവെനിക്കു വേണം,
അതിൽ നിന്നു വാക്കുകൾ പുറത്തുവരട്ടെ,
കടല്പ്പരപ്പിൽ നിന്നു മത്സ്യകന്യകമാരെപ്പോലെ,
ഇന്ദ്രജാലക്കാരന്റെ തൊപ്പിയിൽ നിന്നു
വെളുവെളുത്ത കോഴിക്കുഞ്ഞുങ്ങളെപ്പോലെ.

*
ബാല്യത്തിൽ ഞാൻ വായിച്ച പുസ്തകളെല്ലാമെടുത്തോളൂ,
പള്ളിക്കൂടത്തിലെ നോട്ടുബുക്കുകൾ,
ചോക്കുകൾ, പേനകൾ,
ബ്ളാക്കുബോർഡുകളൊക്കെയുമെടുത്തോളൂ, 

എന്നാല്‍  പുതിയൊരു വാക്കെന്നെപ്പഠിപ്പിക്കൂ,
ഒരു ലോലാക്കു പോലെന്റെ കാമുകിയുടെ കാതിലിടാൻ‍.

*
മറ്റൊരു വിധം വിരലുകളെനിക്കു വേണം
മറ്റൊരു വിധത്തിലെനിക്കെഴുതാൻ,
പാമരങ്ങൾ പോലെ നെടിയത്,
ജിറാഫിന്റെ കഴുത്തു പോലെ നീണ്ടത്,
കവിത കൊണ്ടൊരുടയാട
എന്റെ കാമുകിക്കു തുന്നിക്കൊടുക്കാൻ.

*
മറ്റൊരുവിധമക്ഷരമാലയെനിക്കു വേണം, 
നിനക്കെഴുതാന്‍;
അതിലുണ്ടാവും മഴയുടെ താളം,
നിലാവിന്റെ പരാഗം,
ധൂസരമേഘങ്ങളുടെ വിഷാദം,
ശരല്ക്കാലത്തിന്റെ തേര്‍ചക്രത്തിനടിയിൽ 
വില്ലോമരത്തിന്റെ പഴുക്കിലകളുടെ വേദനയും.



(ഒരുനൂറു പ്രണയലേഖനങ്ങൾ)



Tuesday, June 28, 2011

ഫെര്‍ണാണ്ടോ പെസ് വാ - എന്റെ ജീവചരിത്രം


ഞാൻ മരിച്ചുകഴിഞ്ഞിട്ട് 
ഒരാൾക്കെന്റെ ജീവചരിത്രമെഴുതാൻ തോന്നിയാൽ
അതിലുമെളുപ്പമായിട്ടൊരു സംഗതി വേറെയില്ല.
തീയതികൾ രണ്ടേയുള്ളു - 
ജനിച്ച നാളൊന്ന്, മരിച്ച വേറൊന്നും.
രണ്ടിനുമിടയിൽ എല്ലാ നാളുകളുമെന്റെ സ്വന്തം.

ഇന്നതെന്നെന്നെ വിവരിക്കുക വളരെയെളുപ്പം.
കാണുക ഒരു ബാധയായിരുന്നെനിക്ക്.
ഞാൻ വസ്തുക്കളെ സ്നേഹിച്ചിരുന്നു, ഒരതിഭാവുകത്വവുമില്ലാതെ.
ഒരു മോഹവുമെനിക്കു നടക്കാതെപോയിട്ടില്ല, മോഹിതനായിരുന്നില്ലല്ലോ ഞാൻ.
കേൾവി പോലുമെനിക്ക് കാഴ്ചയ്ക്കകമ്പടിയായിരുന്നു.
എനിക്കറിയാമായിരുന്നു വസ്തുക്കൾ യഥാർത്ഥമാണെന്ന്, ഒന്നിനോടൊന്നു വ്യത്യസ്തമാണവയെന്ന്.
ഞാനിതറിഞ്ഞതു കണ്ണുകൾ കൊണ്ട്, മനസ്സു കൊണ്ടല്ല.
മനസ്സു കൊണ്ടിതറിയുകയെന്നാൽ എല്ലാമൊന്നുപോലെന്നു കാണുകയാവും.

പിന്നെയൊരുനാൾ വല്ലാതെനിക്കു ക്ഷീണം തോന്നി, ഒരു കുട്ടിയെപ്പോലെ.
കണ്ണുമടച്ച് ഞാനുറക്കവുമായി.

ഇതിനൊക്കെപ്പുറമേ, പ്രകൃതിയെക്കുറിച്ചെഴുതിയ കവിയും ഞാനായിരുന്നു.

ചിത്രം – ഹെന്‍റി റൂസ്സോ (1844-1910)


Monday, June 27, 2011

റില്‍ക്കെ - യൗവനമെനിക്കനുവദിച്ച ഗാനങ്ങൾ

File:Anderson Sophie Shepherd Piper 1881.jpg


യൗവനമെനിക്കനുവദിച്ച ഗാനങ്ങൾ
സന്ധ്യയുടെ കാതുകളിൽ പലവേള ഞാൻ പാടിയിരിക്കുന്നു
വള്ളികൾ പിണഞ്ഞുമുറ്റിയ തകർന്ന ശേഷിപ്പുകളുടെ ഏകാന്തതയിൽ.

ഒന്നിനോടൊന്നു വരികളിണക്കി
ഒരു പാരസീകഗാനം പോലതു ഞാൻ കൊരുത്തിരിക്കുന്നു
ഒരു പെൺകുട്ടിക്കു നല്കാനൊരുപഹാരമായി, രത്നമായി.

ഈ ലോകത്തു പക്ഷേ, ഏകനായി ഞാൻ ശേഷിച്ചു:
കോർക്കാത്ത പവിഴങ്ങൾ പോലെന്റെ വിരലുകളിൽ നിന്നവയൂർന്നു പോയി,
സന്ധ്യയുടെ വിദൂരതകളിലേക്കവയുരുണ്ടും പോയി.


ചിത്രം - സോഫീ ആന്ടെഴ്സന്‍(1823-1903) - ആട്ടിടയന്‍ (വിക്കിമീഡിയ)


 

Sunday, June 26, 2011

ഫെര്‍ണാണ്ടോ പെസ് വാ - ദൈവത്തെക്കുറിച്ചു ചിന്തിക്കുകയെന്നാൽ...


“ദൈവത്തെക്കുറിച്ചു ചിന്തിക്കുകയെന്നാൽ...”


ദൈവത്തെക്കുറിച്ചു ചിന്തിക്കുകയെന്നാൽ
അവനെ അനുസരിക്കാതിരിക്കുക എന്നു തന്നെ
എന്തെന്നാൽ നാമവനെ അറിയരുതെന്നായിരുന്നു അവന്‌,
നമുക്കവൻ മുഖം തരാതിരുന്നതുമതിനാൽ...
ശാന്തതയുള്ളവരാവുക നാം,
ലാളിത്യമുള്ളവരാവുക നാം,
ചോലകളെപ്പോലെ, മരങ്ങളെപ്പോലെ,
എങ്കിലതിന്റെ പേരിൽ ദൈവം നമ്മെ സ്നേഹിക്കും,
നമ്മെ സൗന്ദര്യമുള്ളവരാക്കും,
ചോലകളെപ്പോലെ, മരങ്ങളെപ്പോലെ,
തന്റെ വസന്തത്തിന്റെ പച്ചപ്പുമവൻ നമുക്കു തരും,
നമ്മുടെ കാലം കഴിയുമ്പോൾ നമുക്കിറങ്ങാനൊരു പുഴയും!...



“ദിവ്യമായി പ്രകൃതിയേയുള്ളു, അവൾ ദിവ്യയുമല്ല...”

ദിവ്യമായി പ്രകൃതിയേയുള്ളു, അവൾ ദിവ്യയുമല്ല...

ഒരു ജീവിയെന്നപോലെ ഞാനവളെക്കുറിച്ചു പറയുന്നുവെങ്കിൽ
മനുഷ്യഭാഷയിൽ വേണം ഞാനവളെക്കുറിച്ചു പറയാനെന്നതിനാൽ.
വസ്തുക്കൾക്കു വ്യക്തിത്വം പകരുമത്,
വസ്തുക്കൾക്കു മേൽ പേരുകൾ അടിച്ചേല്പിക്കുമത്.

വസ്തുക്കൾക്കു പക്ഷേ പേരില്ല, വ്യക്തിത്വവുമില്ല-
അവയ്ക്കുള്ളതസ്തിത്വം;
ആകാശമപാരം, ഭൂമി വിശാലം,
നമ്മുടെ ഹൃദയങ്ങൾക്കോ, ചുരുട്ടിയ മുഷ്ടിയുടെ വലിപ്പവും...

ഞാനനുഗൃഹീതനാവട്ടെ.

ഇതിലൊക്കെ ഞാനാനന്ദം കൊള്ളുകയും ചെയ്യുന്നു,

സൂര്യനുണ്ടെന്നറിയുന്നൊരാളെപ്പോലെ.



”ദൈവം മരങ്ങളും പൂക്കളും…”

ദൈവം മരങ്ങളും പൂക്കളും
മലകളും നിലാവും സൂര്യനുമാണെങ്കിൽ
ഞാനവനെ ദൈവമെന്നെന്തിനു വിളിക്കണം?
ഞാനവനെ പൂക്കളെന്നും മരങ്ങളെന്നും മലകളെന്നും
സൂര്യനെന്നും നിലാവെന്നുമേ വിളിക്കൂ.
എന്തെന്നാൽ,
എനിക്കു കാണേണ്ടതിലേക്കായി
അവൻ സ്വയം സൂര്യനും നിലാവും പൂക്കളും
മലകളും മരങ്ങളുമായി മാറുന്നുവെങ്കിൽ,
അവനെനിക്കു കാഴ്ചയിൽ വരുന്നത്‌
മലകളും മരങ്ങളും നിലാവും സൂര്യനും
പൂക്കളുമായിട്ടാണെങ്കിൽ,
ഞാനവനെ മരങ്ങളും മലകളും
പൂക്കളും നിലാവും സൂര്യനുമായിട്ടറിയണമെന്നായിരിക്കണം
അവന്റെ ഇച്ഛയും.


Saturday, June 25, 2011

നിസ്സാര്‍ ഖബ്ബാനി - എന്തിന്‌


നിനക്കെഴുതാനെന്നോടെന്തിനു നീ പറയുന്നു?
ശിലായുഗമനുഷ്യനെപ്പോലെ നഗ്നനായി
നിന്റെ മുന്നിൽ നില്ക്കാനോ?
എഴുതുകയെന്നാൽ നഗ്നനാവുകയാണെന്നാണെനിക്ക്.
പറയുമ്പോളൊരുവിധം നാണം മറഞ്ഞ നിലയിലാണു ഞാൻ.
എഴുതുമ്പോൾപ്പക്ഷേ വെളിച്ചത്തിൽ വട്ടം ചുറ്റുന്ന
ഇതിഹാസപ്പറവയാവുകയാണു ഞാൻ.
എഴുതുമ്പോൾ മുക്തനാവുകയാണു ഞാൻ
ചരിത്രത്തിൽ നിന്ന്, ഭൂഗുരുത്വത്തിൽ നിന്ന്;
നിന്റെ കണ്ണുകളുടെ ബഹിരാകാശത്തിൽ
ഭ്രമണം ചെയ്യുകയുമാണു ഞാൻ.



Friday, June 24, 2011

കാഫ്ക - ഭാഷയിതപൂർണ്ണമിങ്ങഹോ!


ഭാഷയിതപൂർണ്ണമിങ്ങഹോ! എന്നു കാഫ്ക വിലപിച്ചിട്ടില്ല. അനുഭവത്തിന്റെ വ്യാപ്തിയ്ക്കു തുല്യമായ ഭാഷയുമുണ്ടായിക്കോളുമെന്നതിനാൽ അതിനെക്കുറിച്ചു വേവലാതിപ്പെടേണ്ടതില്ലെന്നാണ്‌ അദ്ദേഹം പറയുന്നത്. ഉള്ളിൽ അനുഭവം തെളിഞ്ഞിട്ടാണെങ്കിൽ പുറത്തു ഭാഷയിലും അതു തെളിയും. അങ്ങനെയല്ലെങ്കിൽ അതൊരാത്മവഞ്ചന തന്നെ. 1913 ഫെബ്രുവരി 18 ന്‌ ഫെലിസിനയച്ച ഒരു കത്തിൽ കാഫ്ക പറയുന്നു:

...താൻ എഴുതാനോ പറയാനോ ആഗ്രഹിക്കുന്നത് പൂർണ്ണമായി പ്രകാശനം ചെയ്യാനുള്ള ശക്തി ഒരാൾക്കുണ്ടായിക്കോളണമെന്നില്ല എന്ന അഭിപ്രായക്കാരനല്ല ഞാൻ. ഭാഷയുടെ ദൗർബല്യത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളും, വാക്കുകളുടെ പരിമിതികളും വികാരങ്ങളുടെ അപാരതയും തമ്മിലുള്ള താരതമ്യങ്ങളുമൊക്കെ തീർത്തും യുക്തിക്കു നിരക്കാത്തതുമാണ്‌. അപാരമായ വികാരം ഹൃദയത്തിലെന്നപോലെ വാക്കുകളിലും അപാരമായിത്തന്നെ തുടരും. ഉള്ളിൽ സ്ഫുടമായിരുന്നത് വാക്കുകളിലും സ്ഫുടമായിരുന്നേ മതിയാവൂ. അതിനാൽ ഭാഷയെക്കുറിച്ചാരും വേവലാതിപ്പെടേണ്ടതില്ല; വേവലാതിപ്പെടുന്നുവെങ്കിലത് ആ വാക്കുകൾ കാണുമ്പോൾ അവനവനെ ഓർത്തിട്ടായാൽ മതി. തന്റെ തന്നെയുള്ളിൽ കാര്യങ്ങൾ ശരിക്കും ഏതുവിധത്തിലാണെന്നാരു കണ്ടു? നാം യഥാർത്ഥത്തിലെന്താണോ അത്, പ്രക്ഷുബ്ധമോ, കുഴഞ്ഞൊട്ടുന്നതോ, ചതുപ്പു പോലത്തേതോ ആയ ഈയൊരു അന്തരാത്മാവു മാത്രമാണ്‌. പക്ഷേ നമ്മളിൽ നിന്നു വാക്കുകളെ പുറത്തെടുക്കുന്ന ആ നിഗൂഢകർമ്മം നമ്മുടെ ആത്മജ്ഞാനത്തെ വെളിച്ചത്തിലേക്കു കൊണ്ടുവരികയുമാണ്‌; അതിന്റെ മൂടുപടം മാറിയിട്ടില്ലെങ്കിലും നമുക്കു മുന്നിലുണ്ടത്, കാണുമ്പോൾ അത്ഭുതപ്പെടുത്തുന്നതോ, ഭയപ്പെടുത്തുന്നതോ ആയി.



1912 ഡിസംബർ 1

പ്രിയപ്പെട്ടവളേ, വളരെക്കുറച്ചു വാക്കുകൾ മാത്രം; നേരം വൈകിയിരിക്കുന്നു, വളരെ വൈകിയിരിക്കുന്നു; നാളെ കുറെ പണിയെടുക്കാനുള്ളതുമാണ്‌. ഒടുവിൽ എന്റെ ആ കൊച്ചുകഥയുടെ കാര്യത്തിൽ എനിക്കൊരല്പം ഉത്സാഹം തോന്നിത്തുടങ്ങിയിരിക്കുന്നു. എന്നെ അധികമധികം  അതിനുള്ളിലേക്കോടിച്ചു കയറ്റാൻ നോക്കുകയാണ്‌ ചുറ്റികയടികൾ പോലിടിയ്ക്കുന്ന എന്റെ ഹൃദയം; പക്ഷേ അതിൽ നിന്നൂരിപ്പോരാൻ എന്റെ കഴിവിനൊത്തു ഞാൻ ശ്രമിക്കുകയും വേണം; കഠിനയത്നമാണതെന്നതിനാൽ, ഉറക്കം പിടിക്കാൻ ഏറെ നേരമെടുക്കുമെന്നതിനാലും എനിക്കെത്രയും വേഗം ചെന്നുകിടന്നേ മതിയാവൂ.

പ്രിയപ്പെട്ടവളേ, എന്റെ ഞായറാഴ്ച അങ്ങനെതന്നെ നിനക്കു സമർപ്പിച്ചിരിക്കുകയായിരുന്നു, അതിന്റെ സന്തുഷ്ടവും അല്ലാത്തതുമായ ചിന്തകളൊക്കെയുമായി. യൂളൻബർഗ് വായനയുടെ കാര്യത്തിൽ ഉദാസീനനാവാൻ എത്രവേഗം എനിക്കു കഴിഞ്ഞു! എന്നിട്ടെത്രവേഗം നിന്നിൽത്തന്നെ ഞാനാമഗ്നനുമായി! രാവിലെ ഞാൻ ആകെ നടന്നത് സ്റ്റേഷനിൽ കത്തു പോസ്റ്റു ചെയ്യാനായി മാത്രം. പ്രിയപ്പെട്ടവളേ, ഇപ്പോഴും നീ എന്റെ സ്വന്തമാണ്‌, ഇപ്പോഴും ഞാൻ സന്തുഷ്ടനുമാണ്‌; പക്ഷേ എത്ര കാലത്തേക്ക്? ഒരരക്ഷണം പോലും നിന്നെ സംശയിക്കാതെയാണ്‌ ഞാനിതു പറയുന്നത് പ്രിയപ്പെട്ടവളേ. പക്ഷേ ഞാൻ നിന്റെ വഴി മുടക്കുകയാണ്‌, നിനക്കൊരു തടസ്സമാണു ഞാൻ. നിനക്കു ഞാൻ വഴിമാറിത്തരേണ്ട ഒരു കാലം വരും; അതിന്നോ നാളെയോ എന്നത് എന്റ സ്വാർത്ഥതയുടെ വ്യാപ്തിയെ മാത്രം ആശ്രയിച്ചാണിരിക്കുന്നത്. ആർജ്ജവവും ആണത്തവുമുള്ള ഒരു രീതിയിൽ അതു നിർവഹിക്കാൻ കഴിയുമോയെന്ന് എനിക്കു സംശയമായിരിക്കുന്നു. എന്നെക്കുറിച്ചേ എനിക്കു വിചാരമുള്ളു; എനിക്കു നീ നഷ്ടപ്പെട്ടാൽ എനിക്കെന്റെ ജീവിതവും നഷ്ടപ്പെട്ടു: ആ സത്യം മറച്ചുവയ്ക്കാൻ, അതാണെന്റെ കടമയെങ്കിലും, എനിക്കു കഴിയുകയുമില്ല. പ്രിയപ്പെട്ടവളേ, കൈയെത്തുന്ന ദൂരത്താണ്‌, വെറും എട്ടു റയിൽവേമണിക്കൂർ ദൂരത്താണ്‌ എന്റെ സന്തോഷമിരിക്കുന്നതെന്നു തോന്നിയാലും അസാദ്ധ്യമാണത്, അചിന്ത്യമാണത്.

നിർത്തില്ലാത്ത ഈ ആവലാതികൾ കണ്ടു വിരണ്ടുപോകരുതേ, പ്രിയപ്പെട്ടവളേ; മുമ്പൊരു നാൾ ഞാൻ തൊടുത്തുവിട്ടതുപോലൊരു കത്ത് ഇവയ്ക്കു പിന്നാലെ ഉണ്ടാവില്ലെന്നു ഞാൻ ഉറപ്പു തരുന്നു. പക്ഷേ എനിക്കു നിന്നെ വീണ്ടുമൊന്നു കാണണം, ദീർഘനേരം, കഴിയുന്നത്ര നേരം, കാലമളക്കാൻ ഘടികാരങ്ങളില്ലാതെ എനിക്കു നിന്റെ കൂടെ ഇരിക്കണം; ഈ വേനല്ക്കാലത്തതു നടക്കുമോ, വസന്തത്തിലെങ്കിലും?

പ്രിയപ്പെട്ടവളേ, രസിപ്പിക്കുന്നതെന്തെങ്കിലും പറഞ്ഞാൽക്കൊള്ളാമെന്നെനിയ്ക്കുണ്ട്; പക്ഷേ അങ്ങനെയൊന്ന് സ്വാഭാവികമായിട്ടെനിക്കു വരികയില്ല; അതിനും പുറമേ എന്റെ കണ്മുന്നിൽ കിടക്കുന്ന എന്റെ കഥയിലെ നാലു കഥാപാത്രങ്ങളും കരച്ചിലിലുമാണ്‌, അല്ലെങ്കിൽ സന്തോഷമില്ലാത്ത മാനസികാവസ്ഥയിലാണവർ. പക്ഷേ രസിപ്പിക്കുന്നൊരു കത്ത് പത്തു മണിയ്ക്കുണ്ടാവുമെന്നതുറപ്പ്; അതിനുള്ള ചുംബനം എനിക്കിപ്പോൾത്തന്നെ കിട്ടുകയും വേണം. ചുണ്ടുകളിലതുമായി ഞാനുറങ്ങാൻ പോകും.



1912 ഡിസംബർ 14-15

പ്രിയപ്പെട്ടവളേ, ആകെ ക്ഷീണിതനാണു ഞാനിന്ന്, സ്വന്തമെഴുത്തിന്റെ കാര്യത്തിൽ തീരെ അതൃപ്തനും; അതിനാൽ ചില വരികളെഴുതാനേ എനിക്കു കഴിഞ്ഞുള്ളു ( എന്റെ ഉള്ളിന്റെയുള്ളിലെ ഉദ്ദേശ്യം നടപ്പിൽ വരുത്താനുള്ള കരുത്തെനിക്കുണ്ടായിരുന്നെങ്കിൽ നോവലിന്റെ എഴുതിയ ഭാഗങ്ങളൊക്കെക്കൂടി ചുരുട്ടിക്കൂട്ടിയെടുത്ത് ജനാലയിലൂടെ പുറത്തേക്കെറിയുമായിരുന്നു ഞാൻ); പക്ഷേ നിനക്കെഴുതിത്തന്നെയാവണമെനിയ്ക്ക്; ഉറങ്ങാൻ പോകുന്നതിനു മുമ്പെഴുതുന്ന അവസാനത്തെ വാക്കുകൾ നിനക്കെഴുതുന്നവയായിരിക്കണം; എങ്കിൽ അവസാനനിമിഷം സകലതിനും പുതിയൊരർത്ഥം കൈവരുന്നു; സ്വന്തമെഴുത്തിലൂടെ ഒരിക്കലും എനിക്കതു കഴിയില്ല. ശുഭരാത്രി, യാതന തിന്നുന്ന സാധുക്കുട്ടീ. ഏതു ദയാർദ്രമായ കൈകൾക്കും മോചനം നല്കാനാവാത്തൊരു ശാപമാണ്‌ എന്റെ കത്തുകളിൽ വീണുകിടക്കുന്നത്. അവ നിന്റെ മേൽ അടിച്ചേല്പ്പിക്കുന്ന യാതനകൾ മാഞ്ഞുപോയേക്കാമെങ്കിലും മറ്റൊരു രൂപത്തിൽ, ഭീകരമായി നിന്നെ  വന്നാക്രമിക്കാൻ തലയുയർത്തുകയാണവ. പാവം, എന്നും ക്ഷീണിതയായ പ്രിയപ്പെട്ട കുട്ടീ! തമാശയോടെ ചോദിച്ചതിന്‌ തമാശയായി ഒരുത്തരം: പ്രിയപ്പെട്ടവളേ, എനിക്കു നിന്നെ ഒരിഷ്ടവുമില്ല! പുറത്തു ഹുങ്കാരമിടുന്ന ഈ കാറ്റ്! കടലാസ്സും മുന്നിൽ വച്ച്, ഇനിയൊരു സമയത്ത് ഈ കത്തു നിന്റെ കൈകളിലിരിക്കുമെന്നു വിശ്വാസം വരാതെ ഞാനിരിക്കുന്നു; നമുക്കിടയിൽ എത്ര വലിയൊരു ദൂരമാണുള്ളതെന്ന ബോധം എന്റെ നെഞ്ചിൽ വന്നടിയുന്നു. കരയരുതേ, പ്രിയപ്പെട്ടവളേ! അന്നു രാത്രിയിൽ ഞാൻ കണ്ട ശാലീനയായ ആ പെൺകുട്ടി, അവൾ കരയുകയോ? അവൾ കരയുമ്പോൾ ഞാനെങ്ങനെ അവളുടെ അരികത്തില്ലാതിരിക്കും? പക്ഷേ കണ്ണീരിനുള്ള കാരണമില്ല പ്രിയേ. ഒന്നു ക്ഷമിക്കൂ, നിന്റെ അമ്മ വായിച്ചിരിക്കാവുന്ന കത്തുകളുടെ കാര്യത്തിൽ എന്തു വേണമെന്നതിനെക്കുറിച്ച് നാളെ ഞാൻ ചില തീരുമാനങ്ങളെടുക്കും, എടുക്കണം, എത്രയും അതിശയകരമായവ, എത്രയും ആശ്വാസപ്രദമായവ, എത്രയും ഉജ്ജ്വലമായവ. അതുകൊണ്ട് എന്റെ കൈ - പ്രണയം കൊണ്ട്, അതിനാൽ ഇന്ദ്രജാലം കൊണ്ടു സമ്പന്നമായ, ഈ സമയം ബെർലിനു നേർക്കു ചൂണ്ടുന്ന എന്റെ കൈ - എന്തെങ്കിലും അർത്ഥമാക്കുന്നുണ്ടെങ്കിൽ അതിതാണ്‌: ഒന്നാശ്വസിക്കൂ, ഈ ഞായറാഴ്ചയെങ്കിലും! എന്റെ പ്രയത്നം കൊണ്ടെന്തെങ്കിലും ഫലമുണ്ടായോ? അതോ എന്റെ നോവലിന്റെ കാര്യത്തിലെന്ന പോലെ നിന്റെ കാര്യത്തിലും പരാജിതനായിട്ടു വേണമോ ഞാൻ ചെന്നു കിടക്കുക? അങ്ങനെയെങ്കിൽ ശപിക്കപ്പെട്ടവനായിപ്പോകട്ടെ ഞാൻ, പുറത്തു വീശുന്ന ഈ കൊടുങ്കാറ്റിന്റെ വേഗത്തിലും. അങ്ങനെയൊന്നുമല്ല, നീയിന്നും നൃത്തം പഠിക്കാൻ പോയിട്ടുണ്ടാവാം, ആകെത്തളർന്നിട്ടുമുണ്ടാവാം. നിന്നെ ഞാൻ കുറ്റപ്പെടുത്തുകയല്ല, പ്രിയപ്പെട്ടവളേ. എനിക്കു നിന്നെ സഹായിക്കണമെന്നേ ഉണ്ടായിരുന്നുള്ളു; പക്ഷേ എന്തു പറയണമെന്ന് എനിക്കു മനസ്സിലാവുന്നില്ല. അല്ല, യഥാർത്ഥ ഉപദേഷ്ടാക്കളെ കണ്ടാൽ എന്നെപ്പോലിരിക്കുകയുമില്ലല്ലോ. ശുഭരാത്രി! ക്ഷീണം കാരണം ഞാൻ ഇതുതന്നെ പറഞ്ഞുകൊണ്ടിരിക്കുകയാണല്ലോ. എന്റെ സന്തോഷത്തിനു വേണ്ടിയാണു ഞാനിതു ചെയ്യുന്നത്, എന്റെ ഹൃദയമൊന്നു തണുക്കാൻ;  ക്ഷീണിച്ചുതളർന്ന, കണ്ണീരിൽ കുതിർന്ന, വിദൂരചുംബനങ്ങളാൽ ചുവന്നുകലങ്ങിയ കണ്ണുകൾ വേണം ഇതു വായിക്കാനെന്നതു ഞാനോർക്കുന്നുമില്ല. 


 

റില്‍ക്കെ - ഇരുപാതികൾ

File:Pierre-Auguste Renoir 159.jpg


തന്നെത്താനറിയാതൊരുപാതി ജീവിക്കുക,
താൻ കണ്ടതെന്തെ,ന്നെവിടെ,യെന്നെങ്ങിനെയെന്നും
പകർത്തിവയ്ക്കാൻ മറുപാതിയും.
ഉന്നങ്ങൾക്കു പിന്നാലെ പോവുക,
പിന്നെ അനിശ്ചിതത്ത്വത്തിന്റെ നാട്ടിലെ നാടോടിയാവുക,
ഏകാന്തതയുടെ ധന്യതയറിഞ്ഞും -
ഇവിടെയീ പെൺകുട്ടികൾക്കു ജീവിതവുമതുപോലെ-
പാതി മോഹിതകളായി,
മോഹിനികളായി പാതിയും...


(1900 സെപ്തംബർ 21-ഷ്മാർജെൻഡോർഫ് ഡയറിയിൽ നിന്ന്)


ചിത്രം- ആഗസ്റ്റ്‌ റെന്‍വാ (1841-1919)


Thursday, June 23, 2011

കാഫ്ക - എഴുത്തുകാരനാവുക എന്നാൽ


1913 ജനുവരി 14-15


പ്രിയപ്പെട്ടവളേ, എഴുതിയെഴുതി നേരം വീണ്ടും വൈകിയിരിക്കുന്നു. എന്നും പുലർച്ചയ്ക്കു രണ്ടു മണിയ്ക്ക് എനിക്കാ ചൈനാക്കാരൻ പണ്ഡിതനെ ഓർമ്മ വരും. എന്തു കഷ്ടം, എന്നെ വിളിക്കുന്നത് എന്റെ കാമുകിയല്ല, ഞാൻ അവൾക്കെഴുതാൻ ആഗ്രഹിക്കുന്ന കത്തു മാത്രമാണ്‌. ഞാനെഴുതുമ്പോൾ അരികിൽ വന്നിരിക്കാൻ തോന്നുന്നുവെന്ന് അന്നൊരിക്കൽ നീയെന്നോടു പറഞ്ഞതല്ലേ? കേൾക്കൂ, അങ്ങനെ വന്നാൽ എനിക്കെഴുതാൻ പറ്റില്ല(അല്ലെങ്കിലും ഞാൻ കാര്യമായിട്ടൊന്നും ചെയ്യാനും പോകുന്നില്ല); പക്ഷേ അങ്ങനെ വന്നാൽ എനിക്കെഴുതാനേ പറ്റില്ല. കാരണം, എഴുതുക എന്നാൽ അത്രയ്ക്കമിതമായി സ്വയം വെളിപ്പെടുത്തുക എന്നുതന്നെ. ആത്മപ്രകാശനത്തിന്റെയും സമർപ്പണത്തിന്റെയും ആ പാരമ്യത്തിലായിരിക്കെ അന്യരുമായുള്ള സമ്പർക്കത്തിന്റെ കാര്യത്തിൽ തനിക്കു ചേതം പറ്റുന്നുവെന്നറിയുന്ന ഒരു മനുഷ്യജീവി, സ്ഥിരബുദ്ധി അയാൾക്കുണ്ടെങ്കിൽ, അതിൽ നിന്നു പിന്തിരിയാനേ നോക്കൂ. കഴിയുന്നത്ര ആയുസ്സു നീട്ടിക്കൊണ്ടുപോകാൻ ആർക്കാണാഗ്രഹമില്ലാത്തത്? എഴുതാൻ പക്ഷേ അത്രയുമളവിലുള്ള ആത്മപ്രകാശനവും സമർപ്പണവും തന്നെ മതിയാകുന്നില്ല. അസ്തിത്വത്തിന്റെ മേൽമണ്ണിൽ നിന്നു കിനിയുന്ന എഴുത്ത് - മറ്റൊരു വഴിയില്ലാത്തതിനാലും, ഉള്ളുറവകളെല്ലാം വരണ്ടതിനാലും - ഒന്നുമല്ല; നേരായൊരു വികാരം ആ പ്രതലത്തെ ഒന്നു പിടിച്ചുകുലുക്കേണ്ട താമസം, ഒക്കെ തകർന്നു വീഴുകയും ചെയ്യുന്നു. അതു കൊണ്ടാണ്‌ എഴുതുമ്പോൾ മതിയാവുന്നത്ര ഏകാകിയായിരിക്കാൻ നിങ്ങൾക്കു കഴിയാത്തത്; എഴുതുമ്പോൾ മതിയാവുന്നത്ര നിശ്ശബ്ദത നിങ്ങൾക്കു കിട്ടാത്തത്; രാത്രി പോലും മതിയാവുന്നത്ര രാത്രിയാവാത്തത്. അതുകൊണ്ടു തന്നെയാണ്‌ ഉള്ള സമയം നിങ്ങൾക്കു മതിയാകാതെ വരുന്നതും; അത്ര ദീർഘമാണു പാതകൾ, വഴി തെറ്റുക വളരെയെളുപ്പവും. ചിലനേരം നിങ്ങൾ ഭയന്നുപോകുന്നു; ഒരു നിയന്ത്രണവും കൊണ്ടല്ല, ഒരു പ്രലോഭനവും കൊണ്ടല്ല,തിരിഞ്ഞോടാനുള്ള അമിതമായൊരാഗ്രഹം - അതിനുള്ള കഠിനശിക്ഷ പിന്നീടു നിങ്ങൾക്കു കിട്ടാതിരിക്കുന്നുമില്ല - നിങ്ങൾക്കുണ്ടാവുകയും ചെയ്യുന്നു. നിങ്ങൾക്കേറ്റവും പ്രിയപ്പെട്ട ചുണ്ടുകളിൽ നിന്നൊരു ചുംബനം പൊടുന്നനേ വന്നുവീണാൽപ്പിന്നെ പറയുകയും വേണോ! പലപ്പോഴും എനിക്കു തോന്നിയിട്ടുണ്ട്, എനിക്കേറ്റവും ഉചിതമായ ജീവിതരീതി വിശാലവും താഴിട്ടു പൂട്ടിയതുമായ ഒരു നിലവറയുടെ ഏറ്റവുമുള്ളിലുള്ള ഒരു മുറിയിൽ എഴുതാനുള്ള സാമഗ്രികളും ഒരു വിളക്കുമായി ഇരിക്കുക എന്നതാണെന്ന്. ആഹാരം പുറമേ നിന്നു കൊണ്ടുവന്ന് എന്റെ മുറിയിൽ നിന്നു വളരെയകലെയായി വച്ചിരിക്കും, നിലവറയുടെ പുറംവാതിലിനും പുറത്തായി. നിലവറയ്ക്കുള്ളിലൂടെ ഗൗണുമിട്ടുകൊണ്ട് ആഹാരത്തിനടുത്തേക്കുള്ള നടത്ത മാത്രമായിരിക്കും എന്റെ വ്യായാമം. പിന്നെ ഞാൻ മേശയ്ക്കരികിൽ മടങ്ങിയെത്തി സാവധാനം, ചിന്താധീനനായി ആഹാരം കഴിക്കും. എന്നിട്ടുടനേ തന്നെ എഴുത്തു തുടരുകയും ചെയ്യും. ഞാനെന്തുമാതിരി എഴുതുമെന്നോ! എത്രയാഴത്തിലുള്ള കയങ്ങളിൽ നിന്നായിരിക്കും ഞാനതിനെ വലിച്ചുയർത്തിക്കൊണ്ടുവരിക! അതും ഒരായാസവുമില്ലാതെ! ഏകാഗ്രതയുടെ പാരമ്യത്തിൽ ആയാസമെന്നതേയില്ലല്ലോ. അധികകാലത്തേക്ക് അതു തുടർന്നുകൊണ്ടുപോകാൻ എനിക്കു കഴിയുകയില്ല എന്നതേ ഒരു ബുദ്ധിമുട്ടുള്ളു; ആദ്യത്തെ ഇടർച്ച തന്നെ - ഇന്നത്തെ ചുറ്റുപാടിൽ അതിനു നല്ല സാദ്ധ്യതയുമുണ്ട് - ഗംഭീരമായൊരുന്മാദത്തിൽ കലാശിക്കുമെന്നതു തീർച്ച. എന്തു തോന്നുന്നു, പ്രിയപ്പെട്ടവളേ? നിന്റെ ഈ നിലവറജീവിയോട് അകലം പാലിക്കരുതേ.

ഫ്രാൻസ്


(ഫെലിസിനെഴുതിയ കത്ത്)


റില്‍ക്കെ - ഉറങ്ങും മുമ്പു ചൊല്ലേണ്ടത്

File:Albert Anker - Junge Mutter, bei Kerzenlicht ihr schlafendes Kind betrachtend.jpg


എനിക്കു മോഹമൊരാളെ പാടിയുറക്കാൻ,
അയാൾക്കരികിലിരിക്കാൻ, കൂട്ടിരിക്കാന്‍.
എനിക്കു മോഹമൊരു താരാട്ടു പാടി നിന്നെ തൊട്ടിലാട്ടാൻ,
ഉറക്കത്തിലേക്കു നീ പോയിമടങ്ങുന്നതും കണ്ടിരിക്കാൻ.
എനിക്കു മോഹം തണുപ്പാണു പുറത്തു രാത്രിയ്ക്കെന്നു
വീട്ടിലറിയുന്നൊരാൾ ഞാൻ മാത്രമാകാൻ.
എനിക്കു മോഹമേതനക്കത്തിനും കാതോർക്കാൻ:
നിന്റെ, കാടിന്റെ, ലോകത്തിന്റെ.

ഘടികാരങ്ങളൊന്നിനോടൊന്നു മുഴങ്ങുന്നു,
കാലത്തിന്നതിർവരമ്പുകൾ കണ്ണിൽപ്പെടുന്നു.
അറിയാത്തൊരാൾ പുറത്തു നടക്കുന്നു,
അറിയാത്തൊരു നായ ഉറക്കം ഞെട്ടി കുരയ്ക്കുന്നു.
പിന്നെയൊക്കെയും നിശ്ശബ്ദമാകുന്നു.

എന്റെ വിടർന്ന കണ്ണുകൾ നിന്റെ മേൽ തങ്ങുന്നു;
മൃദുമൃദുവായവ നിന്നെയെടുത്തുപിടിയ്ക്കുന്നു,
ഇരുട്ടത്തെന്തോ അനക്കം വയ്ക്കുമ്പോൾ
അവ നിന്നെ താഴെ വയ്ക്കുന്നു.


ചിത്രം - ആൽബെർട്ട് ആങ്കെർ (1831-1910)- ഉറങ്ങുന്ന കുഞ്ഞിനെ നോക്കിയിരിക്കുന്ന യുവതിയായ അമ്മ (വിക്കിമീഡിയ കോമൺസ്)


Wednesday, June 22, 2011

സാൽമൻ മസല്ലാ - കിളിക്കൂട്

 

File:Lustige Naturgeschichte oder Zoologia comica 58.jpg


അവളുടെ കൈപ്പടത്തിൽ
അന്യരൊരു കിളിക്കൂടിന്റെ രേഖകൾ വരച്ചിട്ടു,
അവളുടെ ജീവിതകഥയെ അതിലവർ അടച്ചുമിട്ടു.
കൂട്ടിലടച്ച കിളികളെ വെറുപ്പാണെനിക്ക്,
അറേബ്യയുടെ സന്തതിയായ എനിക്ക്.
ഓരോ വട്ടവും എനിക്കവൾ കൈ തരുമ്പോൾ
ഓരോ രേഖയായി ഞാൻ മായ്ച്ചുകളഞ്ഞു,
കിളികളെ ഞാൻ തുറന്നുവിടുകയും ചെയ്തു.



(ഹീബ്രു, അറബി ഭാഷകളിലെഴുതുന്ന ഇസ്രേലികവി. ജനനം 1953)


വിറ്റോറിയോ സെരേനി - ആദ്യഭയം


ഏതു മൂലയുമിടവഴിയുമേതു നിമിഷവുമവനുചിതം,
രാവെന്നില്ലാതെ, പകലെന്നില്ലാതെ
പിന്നാലെ പതുങ്ങുകയാണൊരു കൊലയാളി.
വെടി വയ്ക്കൂ, വെടി വയ്ക്കെടോ ,
മുന്നിലോ, പിന്നിലോ, വശത്തോ -
അവന്റെയുന്നത്തിനു നിന്നുകൊടുത്തും കൊണ്ടു
ഞാൻ പറഞ്ഞു.
നമുക്കിപ്പണിയൊന്നു തീർപ്പാക്കാം.
അതു പറയുമ്പോൾ ഞാനറിയുന്നു,
ഞാൻ പറയുന്നതെന്നോടു തന്നെയെന്ന്.
ഒരു കാര്യവുമില്ല പക്ഷേ,
ഒരു കാര്യവുമില്ല.
നീതിക്കു മുന്നിലെന്നെ വരുത്താൻ
ഞാനായിട്ടെനിയ്ക്കാവുകയില്ല.



വിറ്റോറിയോ സെരേനി (1913-1983) - മൊന്തേലിനു ശേഷമുള്ള തലമുറയിലെ ഇറ്റാലിയൻ കവികളിൽ പ്രമുഖൻ.

Tuesday, June 21, 2011

യഹൂദാ അമിച്ചായി - എല്ലാം തികഞ്ഞ സ്ത്രീ



തന്റെ അഭിലാഷങ്ങൾ സകലതിൽ നിന്നും
എല്ലാം തികഞ്ഞൊരു സ്ത്രീയെ രൂപപ്പെടുത്തിയൊരാളെ
എനിക്കറിയാം:
മുടിയെടുത്തത് കടന്നുപോയ ബസ്സിൽക്കണ്ടൊരു സ്ത്രീയിൽ നിന്ന്,
ചെറുപ്പത്തിലേ മരിച്ച ഒരു കസിന്റെ നെറ്റിത്തടം,
കുട്ടിക്കാലത്തെ ഒരു റ്റീച്ചറുടെ കൈകൾ,
തന്റെ ബാല്യകാലകാമുകിയുടെ കവിളുകൾ,
ഒരു ടെലിഫോൺ ബൂത്തിൽ കണ്ട സ്ത്രീയുടെ ചുണ്ടുകൾ,
ബീച്ചിൽ മലർന്നുകിടക്കുന്ന ഒരു ചെറുപ്പക്കാരിയുടെ തുടകൾ,
ഇവളുടെ വശ്യമായ നോട്ടം,
അവളുടെ കണ്ണുകൾ,
ജഘനം ഒരു പത്രപ്പരസ്യത്തിൽ നിന്നും;
താൻ ശരിക്കും പ്രണയിക്കുന്നൊരുവളെ
ഇവയിൽ നിന്നൊക്കെ അയാൾ തൂത്തുകൂട്ടി.
അയാൾ മരിച്ചപ്പോൾ അവർ, ആ സ്ത്രീകളെല്ലാം വന്നു -
അരിഞ്ഞെറിഞ്ഞ കാലുകൾ,
തുരന്നെടുത്ത കണ്ണുകൾ,
പാതി കീറിയ മുഖങ്ങൾ,
മുറിച്ചെടുത്ത കൈകൾ,
പിഴുതെടുത്ത മുടിയിഴകൾ,
ചുണ്ടുകളുണ്ടായിരുന്നിടത്തെ ആഴമേറിയ മുറിവും-
തങ്ങളുടേത്, തങ്ങളുടേത്, തങ്ങളുടേതു ചോദിച്ചും കൊണ്ടവരെത്തി,
അയാളുടെ ഉടലവര്‍ വലിച്ചുകീറി,
മാംസം ചീന്തിയെടുത്തു,
ശേഷിച്ചതൊരാത്മാവു മാത്രം,
അതു പണ്ടേ തുലഞ്ഞുപോയതുമായിരുന്നു.



നിസ്സാർ ഖബ്ബാനി - നിന്റെ കണ്ണുകളിലെ സഞ്ചാരി






സ്വാതന്ത്ര്യത്തിന്റെ സൈക്കിളിൽ
ലോകം ചുറ്റാനിറങ്ങി ഞാൻ.
കാറ്റിന്റെ സഞ്ചാരം പോലെ
നിയമങ്ങളെ മാനിക്കാതെയും.
വീടെവിടെയെന്നു ചോദിച്ചപ്പോൾ
സ്ഥിരതാമസം പാതയോരത്തെന്നു പറഞ്ഞു ഞാൻ.
രേഖകളെവിടെയെന്നു ചോദിച്ചപ്പോൾ
നിന്റെ കണ്ണുകൾ കാട്ടിക്കൊടുത്തു ഞാൻ.
കടന്നുപോകാനനുമതിയന്നേരം കിട്ടിയെന്നേ!
അവർക്കറിയാം പ്രിയേ,
നിന്റെ കണ്ണുകളുടെ നഗരങ്ങളിൽ സഞ്ചരിക്കാൻ
ഏതു ലോകപൗരനുമുണ്ടവകാശമെന്ന്.



link to image







Monday, June 20, 2011

റിൽക്കെ - എത്രയകലങ്ങൾ നമുക്കിടയിൽ




File:WLANL - 23dingenvoormusea - visvergiet.jpg


എത്ര പ്രകാശവർഷങ്ങൾ നക്ഷത്രങ്ങൾക്കിടയിൽ!
അതിലുമെത്ര വിപുലമാണിവിടെ നാമറിയുമകലങ്ങൾ!
ഇവിടെയൊരു കുട്ടി...ഇനിയൊരു കുട്ടിയരികിൽ-
എത്രയചിന്ത്യമാണവർക്കിടയിലകലം!

വിധി നമ്മെയളക്കുന്നതായുസ്സിന്റെ മുഴക്കോലു കൊണ്ടോ?
നമുക്കതത്രയുമന്യമായതതുകൊണ്ടുതന്നെയോ?
ഒരു സ്ത്രീ പുരുഷനു ദാഹിക്കുമ്പോൾ, എന്നിട്ടൊഴിഞ്ഞുമാറുമ്പോൾ
അവർക്കിടയിലകലമെത്രയെന്നോർത്തുനോക്കൂ!

അകലെയാണെല്ലാം-, വൃത്തമടയുന്നില്ലെവിടെയും.
അലങ്കരിച്ച മേശ മേൽ നിരത്തിവച്ച തളികകൾ,
അവയിൽ മീനുകളുടെ മുഖഭാവമെത്ര വിചിത്രം.

മീനുകളൂമകൾ...എന്നല്ലേ നാം കരുതി?
ഒടുവിലൊരിടമുണ്ടാവില്ലെന്നാരു കണ്ടു,
നമുക്കു സംസാരഭാഷ മത്സ്യഭാഷയാകുന്നൊരിടം?



ഓർഫ്യൂസ് ഗീതകങ്ങൾ-2,20

link to image

Sunday, June 19, 2011

ഫെര്‍ണാണ്ടോ പെസ് വാ - മഴ പെയ്യുമ്പോൾ

File:Dutch Painting in the 19th Century - Jozef Israels - The woman at the window.png


മഴ പെയ്യുന്ന ശബ്ദത്തിൽ നിന്നുദ്ഗമിക്കുന്ന നിശബ്ദത വിരസമായൊരു തനിയാവർത്തനത്തിന്റെ കലാശമായി ഞാൻ നോക്കിനിൽക്കുന്ന തെരുവിനു മേൽ പടരുന്നു. ഉണർന്നിരുന്നുറങ്ങുകയാണു ഞാൻ; ഈ ലോകത്തു മറ്റൊന്നുമില്ലെന്നപോലെ ജനാലയിൽ ചാഞ്ഞു നിൽക്കുകയാണു ഞാൻ. അഴുക്കു പിടിച്ച കെട്ടിടമുഖപ്പുകൾക്കു മുന്നിൽ തെളിഞ്ഞുവീഴുന്ന, തുറന്ന ജനാലകൾക്കു മുന്നിൽ അതിലും തെളിഞ്ഞുവീഴുന്ന ഇരുണ്ടുതിളങ്ങുന്ന ഈ മഴനാരുകൾ നോക്കിനില്ക്കുമ്പോൾ എന്റെ തോന്നലുകളെന്താണെന്ന് ഉള്ളിൽ ചികഞ്ഞുനോക്കുകയാണു ഞാൻ. എന്താണെന്റെ തോന്നലുകളെന്ന് എനിക്കറിയുന്നില്ല; എന്തായിരിക്കണമവയെന്നും എനിക്കറിയുന്നില്ല. ഞാനെന്തു ചിന്തിക്കണമെന്നോ,\ ഞാനെന്താണെന്നോ എനിക്കറിയുന്നുമില്ല.

യാതൊന്നും തോന്നാത്ത കണ്ണുകളുമായി ഇങ്ങനെ നോക്കിനിൽക്കുമ്പോൾ ഓരോ ദിവസത്തെയും ദീർഘിപ്പിക്കുന്ന ഒറ്റചില സംഭവങ്ങളുടെ പേരിൽ എടുത്തണിയുന്ന സന്തോഷത്തിന്റെ വേഷം ഊരിമാറ്റുകയാണ്‌ ജീവിതത്തിൽ ഞാനമർത്തിവച്ച ഖേദങ്ങൾ. ഇടയ്ക്കെന്നെങ്കിലും സന്തുഷ്ടനോ ഉന്മേഷവാനോ ആയിട്ടുണ്ടെങ്കിൽക്കൂടി വിഷാദമാണ്‌ എന്റെ സ്ഥായി എന്ന് എനിക്കു ബോധ്യമാവുന്നു. അതു മനസ്സിലാക്കുന്ന ‘ഞാൻ’ എന്റെ തൊട്ടു പിന്നിൽ നിൽക്കുകയാണ്‌, ജനാലയ്ക്കു മേൽ ചാഞ്ഞുനിൽക്കുന്ന എന്റെ മേൽ കൂടി കുനിഞ്ഞുനോക്കുന്ന പോലെ; എന്റെ ചുമലിനു മേൽ കൂടി, അല്ലെങ്കിൽ എന്റെ തലയ്ക്കു മേൽ കൂടി നോക്കിനിൽക്കുന്ന പോലെ; നരച്ച, കലങ്ങിയ അന്തരീക്ഷത്തിൽ പിന്നലുകളിടുന്ന, പതിഞ്ഞ താളത്തിൽ അലകളിടുന്ന മഴയെ എന്റേതിലും നിശിതമായ ദൃഷ്ടികളോടെ നോക്കാനെന്ന പോലെ.

എല്ലാ ചുമതലകളും വലിച്ചെറിയുക, നമ്മെ ഏല്പിക്കാത്തവ പോലും; എല്ലാ വീടുകളും വേണ്ടെന്നു വയ്ക്കുക, നമ്മുടേതല്ലാത്തവ പോലും; ഉന്മാദത്തിന്റെ ചെമ്പട്ടുകൾക്കും ഭാവന ചെയ്ത രാജകീയതകൾക്കുമിടയിൽ അവ്യക്തതകളിൽ നിന്നും സൂചനകളിൽ നിന്നും ജീവൻ വയ്ക്കുക...പുറത്തെ മഴയുടെ ഭാരമോ, ഉള്ളിലെ ശൂന്യതയുടെ നോവോ അറിയാത്ത എന്തെങ്കിലുമൊന്നാവുക...ആത്മാവില്ലാതെ, ചിന്തകളില്ലാതെ, ഒരമൂർത്താനുഭൂതിയായി മലമ്പാതകൾ നടന്ന്, ചെങ്കുത്തായ കുന്നുകൾക്കിടയിലൊളിഞ്ഞ സമതലങ്ങളിലൂടെ വിദൂരതകളിലേക്കു പോയിമറയുക, ഇങ്ങിനി വരാതവണ്ണം...വരച്ചുവച്ച പോലത്തെ ഭൂദൃശ്യങ്ങളിൽ സ്വയം നഷ്ടപ്പെടുത്തുക. വിദൂരമായൊരു പശ്ചാത്തലത്തിൽ നിറമുള്ള പുള്ളിക്കുത്തു പോലെ ഒരില്ലായ്മ...

ജനാലപ്പാളിയുടെ പിന്നിൽ നില്ക്കുമ്പോൾ കുത്തനേ പതിക്കുന്ന മഴയെ ശകലിതമാക്കുന്ന  ഒരിളംകാറ്റു വീശിയത് ഞാനറിയുന്നില്ല. എവിടെയോ ആകാശത്തിന്റെ ഒരു കോണു തെളിഞ്ഞുതുടങ്ങിയിരിക്കുന്നു. എനിക്കു നേരേ എതിരെയുള്ള ജനാലയിലൂടെ നേരത്തെ കാണാത്തൊരു കലണ്ടർ കണ്ണിൽപ്പെട്ടുവെന്നതിനാലാണ്‌ ഞാനതു ശ്രദ്ധിച്ചത്.

എനിക്കോർമ്മയില്ല, കാഴ്ചയില്ല, ചിന്തയില്ല.

മഴ തോരുന്നു; എന്നിട്ടും ഒരു നിമിഷത്തേക്ക് വജ്രത്തരികളുടെ ഒരു മേഘം തങ്ങിനില്ക്കുകയും ചെയ്യുന്നു, മുകളിലെവിടെയോ ഒരു നീലമേശവിരി എടുത്തുകുടഞ്ഞപ്പോൾ തെറിച്ചുവീണ ആഹാരശകലങ്ങൾ പോലെ. ആകാശത്തിന്റെ ഒരു ഭാഗം തെളിയുന്നതു ഞാനറിയുന്നു. എതിരേയുള്ള ജനാലയിലൂടെ കലണ്ടർ കുറേക്കൂടി വ്യക്തമായി എനിക്കു കാണാമെന്നാവുകയാണ്‌. ഒരു സ്ത്രീയുടെ മുഖം അതിൽ കാണാനുണ്ട്; ശേഷമൊക്കെ എനിക്കനായാസമായി പിടി കിട്ടുകയും ചെയ്യുന്നു: സുപരിചിതമായൊരു ടൂത്ത്പേസ്റ്റിന്റെ പരസ്യമാണത്.

പക്ഷേ കാഴ്ചയിൽ സ്വയം നഷ്ടപ്പെടും മുമ്പ് എന്തിനെക്കുറിച്ചാണു ഞാൻ ചിന്തിച്ചിരുന്നത്? പ്രയത്നം? ഇച്ഛാശക്തി? ജീവിതം? ഇരച്ചുകയറുന്ന വെളിച്ചത്തിൽ കടുംനീലത്തിൽ ഒരാകാശം വെളിപ്പെടുന്നു. എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ  പക്ഷേ, ഒരു ശാന്തിയുമില്ല - ഒരിക്കലുമതുണ്ടാവുകയുമില്ല! വിറ്റുപോയൊരു തോട്ടത്തിന്റെ കണ്ണെത്താത്ത മൂലയ്ക്ക് ഒരു പൊട്ടക്കിണർ; അന്യനൊരാളുടെ വീടിന്റെ മച്ചുമ്പുറത്ത് പൊടി മൂടിക്കിടക്കുന്ന ഒരു ബാല്യകാലസ്മരണ - അതാണെന്റെ ഹൃദയം. ഒരു സമാധാനവുമില്ലെനിയ്ക്ക്, -കഷ്ടമേ!- അതു വേണമെന്ന ആഗ്രഹവുമില്ല...

(14.03.1930)


അശാന്തിയുടെ പുസ്തകം


link to image

പൂക്കൾ - വാമൊഴിക്കവിത

 

File:Redoute - Rosa gallica purpuro-violacea magna.jpg

വാഴക്കുടപ്പന്റെ ചന്തത്തിൽ
വസന്തമവളുടെ മുടിക്കെട്ടിൽ;
പുലരുമ്പോൾ വിടരുന്ന പൂക്കളുണ്ട്,
സന്ധ്യയ്ക്കു വിടരുന്ന പൂക്കളുണ്ട്,
നടുപ്പാതിരയ്ക്കു വിടരുന്ന പൂക്കളുമുണ്ട്-
അവ പാപത്തിന്റെ പൂക്കൾ.


(ഗോണ്ടി നാടൻ പാട്ട്)


 

Thursday, June 16, 2011

അക്ക മഹാദേവി - വചനകവിത


1


നാണം മറച്ച തുണിയൊന്നു മാറുമ്പോൾ
ആണും പെണ്ണും നാണിച്ചുചൂളുന്നു.

ജീവന്മാർക്കു നാഥൻ തന്നെ ലോകം നിറയുമ്പോൾ
എവിടെ നിങ്ങളുടെ ലജ്ജയ്ക്കിരിപ്പിടം?

ലോകം തന്നെ അവനു കണ്ണായിരിക്കെ
എവിടെപ്പോയി നിങ്ങളൊളിയ്ക്കും?


2


വട്ടം ചുറ്റുന്ന കഴുകനറിയുമോ
ചന്ദ്രനറിഞ്ഞ മാനത്തിന്നാഴങ്ങൾ?

പുഴയോരത്തെ പന്നലിനറിയുമോ
താമരനാളമറിഞ്ഞ കയങ്ങൾ?

അരികത്തു പറക്കുന്ന പൂച്ചിക്കറിയുമോ
തേനീച്ചയറിഞ്ഞ പൂമണങ്ങൾ?

മുല്ലപ്പൂ പോലെ വെളുത്ത ദേവാ,
നിനക്കേ അറിയൂ, നിന്റെ ഭക്തരുടെ രീതികൾ.

കാലിത്തോൽ മേയുന്ന ഈച്ചകൾ,
ആ ഈച്ചകളെന്തറിയാൻ?


3



തെണ്ടിക്കിട്ടിയ വറ്റുണ്ട് വിശപ്പിന്‌,
ചിറയും ചോലയും കിണറുമുണ്ട് ദാഹത്തിന്‌,
പൊളിഞ്ഞ കോവിലുകളുണ്ടുറക്കത്തിന്‌,
ആത്മാവിനിണയായി നീയുമുണ്ടേ,
മുല്ലപ്പൂ പോലെ വെളുത്ത ദേവാ.



4

ഒന്നല്ല, രണ്ടല്ല, മൂന്നല്ല, നാലല്ല,
എമ്പത്തിനാലു കോടി യോനികളിൽ
ജന്മമെടുത്തവളാണു ഞാൻ.
എത്ര ലോകങ്ങൾ കണ്ടു ഞാൻ!
എത്രയൊക്കെ അനുഭവിച്ചു ഞാൻ!
എന്റെ മുജ്ജന്മങ്ങളേതുമാവട്ടെ,
ഈയൊരു നാളേയ്ക്കെന്നോടു കരുണ കാട്ടൂ,
മുല്ലപ്പൂ പോലെ വെളുത്ത ദേവാ.



5

നിന്റെ തുടലിൻതുമ്പിലെ മൊച്ചയായിരുന്നു ഞാൻ,
നിന്റെ ചരടിന്നറ്റത്തെ പാവയായിരുന്നു ഞാൻ.

നീ കളിപ്പിച്ച പോലെ ഞാൻ കളിച്ചു,
നീ പറയിച്ച പോലെ ഞാൻ പറഞ്ഞു,,
ഞാനെന്തായതും നിന്റെ ഹിതം പോലെ.

മുല്ലപ്പൂ പോലെ വെളുത്ത ദേവാ,
നില്ക്കാൻ നീ പറയും വരെ
ഈയൊരോട്ടത്തിലുമായിരിക്കും ഞാൻ.


6



നിന്നെ ഞാനറിയാതിരുന്ന കാലം
നീയിരുന്നതെവിടെ?

പൊന്നിന്റെ നിറം പോലെ
എന്നിലടങ്ങിയിരുന്നു നീ.

പുറത്തു കാണാതകത്തിരിക്കുന്ന മായം
ഞാൻ കണ്ടതു നിന്നിൽ,
മുല്ലപ്പൂ പോലെ വെളുത്ത ദേവാ.


7


എരിയുന്ന ചെഞ്ചിടകൾ,
വജ്രം കൊണ്ടു മകുടം,
അരിപ്പല്ലുകൾ നിരയൊത്തവ,
ലോകങ്ങൾ തിളക്കുന്ന കണ്ണുകൾ,
മുഖത്തു മന്ദഹാസവും.

നിന്റെ സ്വരൂപം ഞാനിന്നു കണ്ടു,
കണ്ടതു കണ്ടെന്റെ കണ്ണും നിറഞ്ഞു.

ആണുങ്ങളെ പെണ്ണുങ്ങളാക്കുന്ന
വീരനെ കണ്ടു ഞാൻ.

ശക്തിയോടൊത്തു നൃത്തം വയ്ക്കുന്നവൻ,
ലോകങ്ങൾക്കാദിനാഥൻ,
അവന്റെ നില കണ്ടെനിക്കു
ജീവനുണ്ടെന്നുമായി.


8


ആളാത്ത തീയിൽ
ഞാനെരിഞ്ഞമ്മേ.
ചോരയില്ല്ലാത്ത മുറിവു കൊണ്ടു
ഞാൻ നീറിയമ്മേ.
ഒരാനന്ദവുമറിയാതെ
ഞാൻ കിടന്നുമറിഞ്ഞമ്മേ:

മുല്ലപ്പൂ പോലെ വെളുത്ത
ദേവനെ പ്രേമിക്കയാൽ
അജ്ഞാതലോകങ്ങളിൽ
ഞാനലഞ്ഞമ്മേ.


9



കാടു നീ,
കാട്ടിലെ മരങ്ങളോരോന്നു നീ,
മരങ്ങളിലൊളിച്ചുകളിക്കുന്ന
കിളികളും പ്രാണികളും നീ.
മുല്ലപ്പൂ പോലെ വെളുത്ത ദേവാ,
എന്തുമേതും നീ-
എന്നിട്ടുമെന്തേ,
എനിക്കു മുഖം തരുന്നില്ല നീ?

10



പകലത്തെ നാലു യാമങ്ങൾ
നിന്നെച്ചൊല്ലിക്കരഞ്ഞു ഞാൻ,
രാത്രിയിലെ നാലു യാമങ്ങൾ
നിന്നെയോർത്തു ഭ്രാന്തെടുത്തു ഞാൻ.

മുല്ലപ്പൂ പോലെ വെളുത്ത ദേവാ,
രാവും പകലും നിന്നെയോർത്തു പനിച്ചു ഞാൻ.

നിന്റെ പ്രണയമെന്നിൽക്കുരുത്തതിൽപ്പിന്നെ
മറന്നു ഞാൻ വിശപ്പും ദാഹവുമുറക്കവും.


11


ഇലയ്ക്കടിയിലെ മുള്ളുകൾ
അന്യപുരുഷന്മാർ.
അവരെത്തൊടില്ല ഞാൻ,
അവരോടടുക്കില്ല ഞാൻ,
അവരോടു മിണ്ടുകയുമില്ല ഞാൻ.

മാറത്തവർക്കു മുള്ളുകളാണമ്മേ,
അവരെപ്പുണരാൻ വയ്യെനിക്കമ്മേ.
മുല്ലപ്പൂ പോലെ വെളുത്ത ദേവൻ,
എനിക്കൊരു പുരുഷനവൻ.


12



കായ പറിച്ച മരത്തിൽ നിന്നു പിന്നെ
ആരില പൊട്ടിച്ചാലെന്ത്?
വേണ്ടെന്നു വെച്ച പെണ്ണിനെ പിന്നെ
ആരു കൂടെക്കിടത്തിയാലെന്ത്?
വിട്ടുപോന്ന വയലിൽ പിന്നെ
ആരു കൊഴുവിറക്കിയാലെന്ത്?
എന്റെ നാഥനെ അറിഞ്ഞ ഈയുടൽ പിന്നെ
നായ തിന്നാലെന്ത്, പുഴയിലഴുകിയാലെന്ത്?


13



നാളെ വരാനുള്ളതിന്നു തന്നെ വരട്ടെ.
ഇന്നു വരാനുള്ളതിക്ഷണം തന്നെ വരട്ടെ.
മുല്ലപ്പൂ പോലെ വെളുത്ത ദേവാ,
അന്നുമിന്നുമൊന്നും ഞങ്ങൾക്കു വേണ്ട.

14

സ്വന്തം ശ്വാസത്തിലുണ്ടു സുഗന്ധമെങ്കിൽ
ആർക്കു വേണം പൂക്കൾ?

ക്ഷമയും ശാന്തിയും ആത്മാനുശാസനവും സ്വന്തമെങ്കിൽ
ആർക്കു വേണം സമാധി?

തന്നിൽത്തന്നെ ലോകമടങ്ങുമെങ്കിൽ
ആർക്കു വേണമേകാന്തത?



15


കൈയിലുള്ളതു തട്ടിയെടുക്കാം,
ഉടലിന്റെ സൗന്ദര്യമെങ്ങനെ തട്ടിയെടുക്കാൻ?

ഉടുത്ത പഴന്തുണിയോരോന്നുമുരിഞ്ഞെടുക്കാം,
മറയ്ക്കുന്ന നഗ്നതയെങ്ങനെയുരിഞ്ഞെടുക്കാൻ?

മുല്ലപ്പൂ പോലെ വെളുത്ത ദേവൻ,
അവന്റെ പുലർവെളിച്ചം വാരിച്ചുറ്റിയ പെണ്ണിനു നാണമില്ല,
അവൾക്കു വേണ്ട മൂഢരേ, പട്ടും മാലയും.


16


നീട്ടിപ്പിടിച്ച കൈയുമായി വീടുവീടായിത്തെണ്ടട്ടെ ഞാൻ,
എത്രയിരന്നാലുമാരുമൊന്നും തരാതെയും പോകട്ടെ,
കിട്ടിയാലതു മണ്ണിൽ, പൊടിയിൽ വീണുപോകട്ടെ,
വീണതു കുനിഞ്ഞെടുക്കും മുമ്പേയതു നായ കപ്പിയെടുക്കട്ടെ.



17

ഞാൻ സ്നേഹിക്കുന്നതിമോഹനനൊരുവനെ:
അവനു ജരയില്ല, മരണമില്ല, രൂപമില്ല,
ഇടമില്ല, വശമില്ലന്ത്യവുമില്ല,
ജനനകലകളൊന്നുമവനില്ല.
ഞാൻ സ്നേഹിക്കുന്നതമ്മേ, അവനെ.

ഞാൻ സ്നേഹിക്കുന്നതൊരു സുന്ദരനെ:
അവനു ബന്ധങ്ങളില്ല, ഭയമില്ല,
കുലമില്ല, ദേശമില്ല,
അവന്റെ സൗന്ദര്യത്തിനതിരുകളുമില്ല.

മുല്ലപ്പൂ പോലെ വെളുത്ത ദേവൻ,
അവനാണെനിക്കു മണവാളൻ.

ഈ ഭർത്താക്കന്മാരെയെനിക്കു വേണ്ട,
ചാവുന്നവർ, ചീയുന്നവർ,
നിങ്ങൾക്കടുപ്പിലെ വിറകാവട്ടെയവരമ്മേ.


18



ആങ്ങളമാരേ,
നിങ്ങളെന്തിനിവളോടു മിണ്ടാൻ വരുന്നു?-
മുടിയഴിച്ചിട്ടവൾ,
മുഖം വാടിയവൾ,
ഉടലുടഞ്ഞവൾ.

അച്ഛന്മാരേ,
നിങ്ങളെന്തിനെന്നെച്ചൊല്ലി ഖേദിക്കുന്നു?
ഇവൾ ഭക്ത,
ഇവൾക്കു ദേഹബലമില്ല,
മനോബലമില്ല, ലോകമില്ല.

മുല്ലപ്പൂ പോലെ വെളുത്ത ദേവൻ,
അവനോടു ശയിച്ചിവൾക്കു ജാതിയും പോയി.


19


പാലിൽ വെള്ളം പോലെ നീ:
ഏതേതെന്നെനിയ്ക്കറിയില്ല.
ഏതു മുമ്പേ,തു പിമ്പെന്നുമറിയില്ല,
ആരുടയവൻ, ആരടിയാനെന്നറിയില്ല.
സ്നേഹത്തോടെ നിന്നെസ്തുതിച്ചാൽ
ഉറുമ്പും രുദ്രനാവില്ലേ,
മുല്ലപ്പൂ പോലെ വെളുത്ത ദേവാ?


20



എനിക്കു ഭർത്താവു നീ,
നിന്റെ ഭാര്യ ഞാൻ.
മറ്റാരുമെനിക്കില്ല, ദേവാ.

നിന്നെ പ്രേമിച്ചു
നിന്റെ പിന്നാലെ വന്നവൾ ഞാൻ;
കടന്നുപോകുന്നവരൊക്കെ
അവളുടെ കൈയ്ക്കു പിടിക്കുമ്പോൾ
മിണ്ടാതെ നില്ക്കുമോ നീ?

നിന്നെ വിശ്വസിച്ചു വന്നവളെ
അന്യർ കയറിപ്പിടിക്കുമ്പോൾ
മാറിനിന്നു നോക്കുമോ നീ,
മുല്ലപ്പൂ പോലെ വെളുത്ത ദേവാ?


21


സ്വന്തം മജ്ജ നൂറ്റു കൂടു കെട്ടിയ പട്ടുനൂൽപ്പുഴു
തന്നുടൽനൂലു ചുറ്റിച്ചുറ്റി കെട്ടിവരിഞ്ഞു ചാവുന്നു.
സ്വന്തമാത്മാവാശിച്ച ദുരാശകളിൽ ശ്വാസം മുട്ടി
എന്റെ പ്രാണൻ തപിക്കുന്നു.
വെട്ടിമുറിയ്ക്കൂ, പുറത്തേക്കെന്നെയെടുക്കൂ,
മുല്ലപ്പൂ പോലെ വെളുത്ത ദേവാ.


22


വാരിക്കുഴിയിൽ വീണ കൊമ്പൻ
താനലഞ്ഞ കാടുകളോർക്കുമ്പോലെ-
ഞാനോർക്കുന്നു.

കൂട്ടിലടച്ച തത്ത
തന്റെയിണക്കിളിയെ ഓർക്കുമ്പോലെ-
ഞാനോർക്കുന്നു.

മുല്ലപ്പൂ പോലെ വെളുത്ത ദേവാ,
എനിക്കു നിന്റെ വഴിയൊന്നു കാട്ടിത്തരൂ,
കുട്ടീ, ഇതു വഴിയേ,യെന്നെന്നെ വിളിയ്ക്കൂ.



23

മച്ചിയ്ക്കു പേറ്റുനോവറിയുമോ?
ചിറ്റമ്മയ്ക്കു വാത്സല്യമറിയുമോ?
മുറിയാത്തവനു നോവറിയുമോ?

മുല്ലപ്പൂ പോലെ വെളുത്ത ദേവാ,
നിന്റെ വാളുടലിലാഴ്ന്നു ഞാൻ പിടയുന്നു.

അമ്മമാരേ, നിങ്ങളെന്തറിയാൻ?


24


ഉടൽവെള്ളം പൊങ്ങിയപ്പോൾ
മനസ്സൊരു തോണിയായി.
എന്നെ കരകടത്തൂ,
തോണിക്കാരാ.
കര കാണും ഞാനെ-
ന്നുറപ്പിച്ചുമിരിക്കുന്നു ഞാൻ.
എന്നെ കര കടത്തൂ,
മുല്ലപ്പൂ പോലെ വെളുത്ത ദേവാ.


അക്ക മഹാദേവി (1130-1160) - കന്നഡത്തിലെ വചനകവയിത്രി. അവർക്കു പുരുഷൻ ചെന്നമല്ലികാർജ്ജുന(മുല്ലപ്പൂ പോലെ വെളുത്ത)ദേവനായ ശിവനായിരുന്നു.


 

റില്‍ക്കെ - അന്വേഷകൻ

File:Wojciech Gerson-Baszta w Ojcowie.jpg


വിടർന്നുവിടർന്നുപോകുന്ന
ഭ്രമണപഥങ്ങളാണെന്റെ ജീവിതം;
അവസാനവൃത്തമെത്തില്ലെന്നിരിക്കട്ടെ,
അതിനൊരുമ്പെടാതെയുമിരിക്കില്ല ഞാൻ.

ഞാൻ വട്ടം ചുറ്റുന്നതു ദൈവത്തെ,
പ്രാക്തനമായൊരു ഗോപുരത്തെ;
യുഗങ്ങൾ  കടന്നുപോയിട്ടും
ഞാനാരെന്നെനിക്കറിയില്ല-
ഒരു പ്രാപ്പിടിയനോ, ചക്രവാതമോ,
നിലയ്ക്കാത്ത മഹിതഗാനമോ?


(ദൈവത്തിനെഴുതിയ പ്രണയലേഖനങ്ങൾ)


link to image


Wednesday, June 15, 2011

റില്‍ക്കെ - അപായസൂചന

 

File:Dingley - pfrontispice.jpg


അകലങ്ങൾ ചുഴലുന്ന കൊടിക്കൂറ ഞാൻ.
കാറ്റുകളുടെ വരവറിയുന്നു ഞാൻ,
അതിജീവിക്കണമവയെ ഞാൻ.
ചുവട്ടിലടങ്ങിക്കിടപ്പാണൊക്കെയും:
വാതിലുകളടയുന്നതു മൃദുവായി,
നിശ്ശബ്ദം പുകക്കുഴലുകൾ,
കിടുങ്ങുന്നില്ല ജനാലകൾ,
പൊടിയടങ്ങിയും കിടക്കുന്നു.

കൊടുംകാറ്റിന്റെ വരവറിയുന്നു പിന്നെ ഞാൻ ,
കോളു കൊണ്ട കടലുപോലിളകുന്നു ഞാൻ,
വലിഞ്ഞുപാറുന്നു ഞാൻ, അഴഞ്ഞുതൂങ്ങുന്നു ഞാൻ,
ഈ പ്രചണ്ഡവാതത്തിലേകനാണു ഞാനെന്നുമറിയുന്നു ഞാൻ.


(ചിത്രപുസ്തകം 1902-1906)


link to image


Tuesday, June 14, 2011

റില്‍ക്കെ - കാവൽമാലാഖ


File:Paris cimetière Père Lachaise59.JPG


രാത്രിയിൽ ഞാനുണർന്നുവിളിച്ചപ്പോൾ
ചിറകടിച്ചെത്തിയ പറവ നീ.
കൈകൾ കൊണ്ടേ ഞാൻ വിളിച്ചുള്ളു:
ആയിരം രാത്രികളാഴത്തിലൊരു കയമായിരുന്നുവല്ലോ
നിന്റെ നാമം.
ഞാൻ ശമം കൊണ്ടുറങ്ങിയ തണലായിരുന്നു നീ,
സ്വപ്നങ്ങളായെന്നിൽ മുളച്ച വിത്തായിരുന്നു നീ.
എഴുതിയ ചിത്രം നീ,
നിന്നെ തിളക്കി നിവർത്തിയ ചട്ടം ഞാൻ.

നിന്നെ ഞാനെന്തു വിളിക്കും?
മുടന്തുകയാണെന്റെ ചുണ്ടുകൾ, നോക്കൂ.
ഇരച്ചെത്തുന്ന തുടക്കം നീ,
നിന്റെ സൗന്ദര്യത്തെ കാതരമായുപസംഹരിക്കുന്ന
വിളംബകാലത്തിലൊരാമേൻ ഞാൻ.
ഇരുളടഞ്ഞ വിശ്രമത്തിൽ നിന്നെന്നെത്തട്ടിമാറ്റി നീ പലപ്പോഴും
ഉറക്കമെനിക്കൊരു ശവക്കുഴിയായപ്പോൾ,
പലായനവും കപ്പൽച്ചേതവുമായപ്പോൾ-
ഹൃദയാന്ധകാരത്തിൽ നിന്നെന്നെയുയർത്താൻ നോക്കി നീ,
രക്തപതാക പോലെ, തോരണങ്ങൾ പോലെ
സർവഗോപുരങ്ങളിലുമെന്നെയുയർത്താനും.

ദിവ്യാത്ഭുതങ്ങൾ നിത്യവർത്തമാനമായവനേ,
ആണും പെണ്ണും വാക്കുകളിലീണവും പനിനിർപ്പൂക്കളുമായവനേ,
ജ്വലിക്കുന്ന സംഭവങ്ങൾ കണ്ടുനിന്നവനേ, ധന്യനേ-
എന്നു നീയവന്റെ പേരുച്ചരിക്കും,
അവന്റെയേഴാം നാളിന്റെ പ്രതാപശകലങ്ങൾ
ഇന്നും ചിറകടികളിൽ പേറുന്നവനേ?...
ഞാനതു ചോദിക്കയും വേണമോ?


link to image



Monday, June 13, 2011

കാഫ്ക - ഫെലിസിന്


 

1912 നവംബർ 8
പ്രിയപ്പെട്ട ഫ്രൗളിൻ ഫെലിസ്‌,
നിങ്ങൾ ഒടുവിലയച്ച രണ്ടു കത്തുകൾക്കു മുമ്പുള്ള ഒന്ന് (നിങ്ങൾ പറയുമ്പോലെ നിങ്ങളുടെ 'ഒടുവിലത്തെ കത്തുക'ളല്ല) എന്നെ ആശയക്കുഴപ്പത്തിലാക്കി; ശരിയ്ക്കും; നിങ്ങളുടെ ഒടുവിലത്തെ കത്ത്‌ എന്നെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നപോലെ അത്ര മോശമാണതെന്ന് എനിക്കറിയില്ലായിരുന്നു. അത്രയ്ക്കും എന്നെക്കുറിച്ചൊരു തീർച്ചയില്ലാത്തവനായിപ്പോയോ ഞാൻ? എന്നിലൊളിഞ്ഞുകിടക്കുന്ന അക്ഷമ, പ്രതിവിധിയില്ലാത്ത അസംതൃപ്തി ഇതൊക്കെ എന്റെ പേനത്തുമ്പിൽ കണ്ണിൽപ്പെടാവുന്നവിധം നിന്നു വിറയ്ക്കുന്നുവോ? ഞാനെന്താണർത്ഥമാക്കുന്നതെന്ന് എന്റെ കത്തുകൾ പറഞ്ഞിട്ടു വേണമോ ഞാനറിയാൻ? എത്ര വിഷണ്ണമാണ്‌ എന്റെ ചുറ്റുപാടുകൾ! എന്നിട്ട്‌ ഉള്ള ശക്തിയൊക്കെയെടുത്ത്‌ നിങ്ങളെക്കൂടി ഞാനതിലേക്കു വലിച്ചിഴയ്ക്കുകയും!
എന്റെ ജീവിതത്തെക്കുറിച്ച്‌ ശരിയ്ക്കൊരു ചിത്രം നിങ്ങൾക്കു കിട്ടിയിട്ടുണ്ടോയെന്ന് എനിക്കറിയില്ല; ഉണ്ടെങ്കിൽ എന്റെ വികാരശീലത്തെ, തൊട്ടാൽ പിടഞ്ഞെഴുന്നേൽക്കാൻ തയാറായിക്കിടക്കുന്ന ആ പൊറുതികേടിനെ ( അതെന്നിൽ നിന്നു പുറത്തു ചാടിയാൽപ്പിന്നെ ചലനമറ്റ കല്ലു പോലെ കിടപ്പുമാണു ഞാൻ) മനസ്സിലാക്കാൻ നിങ്ങൾക്കതു സഹായകമാകുമായിരുന്നു. ഒരിരുപതു തവണ ഞാൻ നിങ്ങളുടെ കത്തു വായിച്ചിരിക്കുന്നു, കൈയിൽക്കിട്ടിയ ഉടനേതന്നെ പലതവണ; ടൈപ്പുറൈറ്ററിന്റെ മുന്നിലിരുന്ന് പലതവണ; അതും കഴിഞ്ഞ്‌ ഒരിടപാടുകാരൻ മേശയ്ക്കു മുന്നിലിരിയ്ക്കുമ്പോൾ അപ്പോൾ കിട്ടിയിട്ടേയുള്ളുവെന്ന മാതിരി ഒരു തവണ ഞാനതു വായിച്ചു; തെരുവിൽ വച്ചു ഞാനതു വായിച്ചു; ഇപ്പോഴിതാ വീട്ടിൽ വച്ചും. പക്ഷേ എന്തു ചെയ്യണമെന്ന് എനിക്കൊരു പിടിയും കിട്ടുന്നില്ല, ബലം കെട്ടുപോയൊരു തോന്നൽ. നിങ്ങളുടെ അരികത്തായിരുന്നുവെങ്കിൽ മിണ്ടാതിരുന്നേനെ ഞാൻ; പക്ഷേ നമ്മളിത്ര അകന്നിരിയ്ക്കെ എനിയ്ക്കെഴുതാതെ വയ്യ, അല്ലെങ്കിൽ ദുഃഖിച്ചു മരിക്കും ഞാൻ. ആ കരസ്പർശം നിങ്ങളെക്കാളേറെ എനിക്കാണു വേണ്ടിയിരുന്നതെന്നുണ്ടാവുമോ? സാന്ത്വനിപ്പിക്കുന്ന കരസ്പർശമല്ല, കരുത്തു പകരുന്ന കരസ്പർശം. ഇന്നലെ ക്ഷീണം കൂടിക്കൂടി മരിക്കാൻ തയാറായിരുന്നു ഞാൻ; ഒടുവിൽ പലേ ചാഞ്ചാട്ടങ്ങൾക്കും ശേഷം രാത്രിയിലിരുന്നുള്ള എഴുത്തുപേക്ഷിക്കാമെന്നു ഞാൻ തീരുമാനിച്ചു. പകരം രണ്ടു മണിക്കൂർ തെരുവുകളിലൂടെ ഞാൻ അലഞ്ഞുനടന്നു; കീശയിൽ കിടന്ന കൈകൾ തണുപ്പു കൊണ്ടു മരവിക്കുമെന്നായാപ്പോഴാണ്‌ ഞാൻ വീട്ടിലേക്കു മടങ്ങിയത്‌. പിന്നെ ആറു മണിക്കൂർ ഞാൻ ബോധം കെട്ടുറങ്ങി; നിങ്ങളും അസുഖകരമായ ഏതോ സംഭവവുമടങ്ങിയ ഒരു സ്വപ്നത്തിന്റെ അവ്യക്തമായ ഒരോർമ്മയുമുണ്ട്‌. ഇതാദ്യമായിട്ടാണ്‌ ഞാൻ നിങ്ങളെ സ്വപ്നം കാണുന്നതും, അതെനിക്കോർമ്മയിൽ നിൽക്കുന്നതും- ഇതു പറയുമ്പോൾ എനിക്കോർമ്മ വരികയാണ്‌: രാത്രിയിൽ ആകെ എന്റെ ഉറക്കം ഞെട്ടിയത്‌, അതും ഒരു നിമിഷത്തേക്കു മാത്രം, ഈ സ്വപ്നം കണ്ടിട്ടായിരുന്നു. രാവിലെ പതിവിലും നേരത്തേ ഞാനുണർന്നു; ഞങ്ങളുടെ വേലക്കാരി വീട്ടിലേക്കു ചവിട്ടിക്കുതിച്ചുവന്നിട്ട്‌ ഒരു നിലവിളിയോടെ, പാതിമയക്കത്തിൽ ഞാനതു കേട്റ്റത്‌ ശരിക്കും പേറ്റുനോവിന്റെ നിലവിളി പോലെയായിരുന്നു, പ്രഖ്യാപിക്കുകയാണ്‌, എന്റെ പെങ്ങൾ അർദ്ധരാത്രി കഴിഞ്ഞപ്പോൾ ഒരു പെൺകുഞ്ഞിനെ പ്രസവിച്ചുവെന്ന്. അൽപനേരം കൂടി ഞാൻ കട്ടിലിൽത്തന്നെ കിടന്നു- എന്തടിയന്തിരമായാലും അത്ര പെട്ടെന്ന് എന്നെ എഴുന്നേൽപ്പിക്കുക എളുപ്പമല്ല, എല്ലാ വാതിലുകൾക്കു പിന്നിലും ഒച്ച കേട്ടുതുടങ്ങുമ്പോഴാണ്‌ ഞാനുണരുക- ഈ പ്രസവത്തിൽ ഞങ്ങളുടെ വേലക്കാരി ഇത്ര താൽപര്യമെടുക്കാൻ എന്തു പറ്റി എന്നാലോചിക്കുകയായിരുന്നു ഞാൻ; അതും ആങ്ങളയും അമ്മാവനുമായ എനിക്ക്‌ ഒരു തരി പോലും താൽത്പര്യം തോന്നുന്നില്ലെന്നിരിക്കെ - തോന്നുന്നത്‌ അസൂയ മാത്രം, എന്റെ പെങ്ങളോട്‌, അതിലുമുപരി അവളുടെ ഭർത്താവിനോട്‌, ഉത്കടമായ ഒരസൂയ; കാരണം, എനിക്കൊരു കുട്ടിയുണ്ടാവുക എന്നതില്ല; മറ്റതിലും സുനിശ്ചിതമാണിത്‌- (ആ വലിയ ദൗർഭാഗ്യത്തെ ആവശ്യമില്ലാതെ ഞാൻ പരാമർശിക്കുന്നില്ല.)
അങ്ങനെ, നല്ലൊരുറക്കത്തിനു ശേഷം, കാര്യമില്ലാത്ത കരുതലിന്റെ പേരിൽ തുലച്ച ഒരു രാത്രിയ്ക്കു ശേഷം ഇത്രയ്ക്കാണെന്റെ ഉന്മേഷം. എത്രയും പ്രിയപ്പെട്ട ഫ്രൗളിൻ ഫെലിസ്‌!


നിങ്ങളുടെ, ഫ്രാൻസ്‌ കെ.


 

1912 നവംബർ 21
പ്രിയപ്പെട്ടവളേ, രണ്ടു മണിക്കൂർ മുമ്പേ നിനക്കെഴുതാതിരുന്നതു ഭാഗ്യമായി; അല്ലെങ്കിൽ എന്റെ അമ്മയെക്കുറിച്ചു ഞാനെഴുതുന്നതു വായിച്ച് നീയെന്നെ വെറുത്തേനെ. എന്റെ മനസ്സ് ഇപ്പോൾ കുറച്ചൊന്നടങ്ങിയിരിക്കുന്നു; കുറച്ചുകൂടി ആത്മവിശ്വാസത്തോടെ എനിക്കെഴുതാമെന്നായിരിക്കുന്നു. എന്റെ ഉൾക്കലക്കം മാറിയെന്നല്ല; എന്നാലും അതു ക്രമേണ മാറിക്കോളും, സ്വന്തനിലയ്ക്കല്ലെങ്കിൽ നിന്നോടുള്ള സ്നേഹം കൊണ്ടെങ്കിലും. നിന്റെയൊരു കത്ത് എന്റെ അമ്മ വായിക്കാനിടയായെങ്കിൽ അതിന്റെ പൂർണ്ണമായ ഉത്തരവാദിത്തം എനിക്കു തന്നെയാണ്‌; മാപ്പർഹിക്കാത്ത അപരാധമാണത്. നിന്റെ കത്തുകൾ ഒപ്പം കൊണ്ടുനടക്കുകയെന്നത് എന്റെ ശീലമാണെന്ന് ഞാൻ മുമ്പു പറഞ്ഞിട്ടിട്ടുണ്ടല്ലോ; എനിക്കൊരു ദൈനന്ദിനബലമാണത്. അവ ഒപ്പമുണ്ടെങ്കിൽ കുറച്ചുകൂടി നന്നായി, യോഗ്യമായി കാര്യങ്ങൾ നടത്താമെന്നുണ്ടെനിക്ക്. എന്തിനു പറയുന്നു, അന്നത്തെ ആ ദുരിതം പിടിച്ച നാളുകളിലെപ്പോലെ ഞാനിപ്പോൾ നിന്റെ കത്തുകളെല്ലാം കൈയിൽ വയ്ക്കാറില്ല, ഏറ്റവും ഒടുവിലത്തെ ഒന്നോ രണ്ടോ ഒഴികെ. ഈ അനർത്ഥമുണ്ടാകാൻ കാരണവുമതാണ്‌. വീട്ടിലെത്തിയാൽ ഞാൻ സാധാരണയായി ഷർട്ടു മാറ്റാറുണ്ട്; ഇട്ടിരുന്നത് എന്റെ മുറിയിലെ ഹാങ്ങറിൽ തൂക്കിയിടും. അമ്മ ഞാനില്ലാത്ത നേരത്ത് എന്റെ മുറിയിലൂടെ കടന്നുപോകുമ്പോൾ (സ്വീകരണമുറിയ്ക്കും അച്ഛന്റെയും അമ്മയുടെയും കിടപ്പുമുറിയ്ക്കുമിടയിലെ ഇടനാഴിയാണ്‌, അഥവാ പൊതുവഴിയാണ്‌ എന്റെ മുറി) പോക്കറ്റിൽ നിന്നു തള്ളിനില്ക്കുന്ന കത്തു കാണുകയും, സ്നേഹത്തിന്റെ ഭാഗമായ അതിജിജ്ഞാസ കാരണം അതെടുത്തു വായിക്കുകയും, എന്നിട്ടു നിനക്കെഴുതുകയുമായിരുന്നു. അമ്മ്യ്ക്കെന്നെ എത്ര സ്നേഹമാണോ, അതേ അളവിൽത്തന്നെ അവർക്കെന്നെ മനസ്സിലാവുകയുമില്ല. ഈ മനസ്സിലാകായ്ക കാരണം അനവധാനത അവരുടെ സ്നേഹത്തിന്റെ ഭാഗമാവുകയാണ്‌. ചിലനേരം അവരുടെ സ്നേഹം എനിക്കു പിടികിട്ടാതെയുമാകുന്നു.
ഇന്നത്തെ കത്തുകളെല്ലാം ഒന്നായിട്ടെടുത്തു മറുപടി പറയുകയാണു ഞാൻ. ആഹാരത്തെയും ഉറക്കത്തെയും സംബന്ധിച്ചുള്ള നിന്റെ ഉപദേശങ്ങൾ അത്രയ്ക്കെന്റെ മനസ്സമാധാനം കെടുത്താൻ പോകുന്നില്ല, എനിക്കൊരുമിച്ചു ജീവിക്കേണ്ടിവരുന്ന വൈരുദ്ധ്യങ്ങൾക്ക് മിതമായിട്ടെങ്കിലും പര്യാപ്തമായൊരു പരിഹാരമായി ഇന്നത്തെ എന്റെ ജീവിതരീതി കണ്ടെത്താനായതിൽ സന്തുഷ്ടനാണു ഞാനെന്നു മുമ്പു ഞാൻ നിന്നോടു പറഞ്ഞിട്ടുള്ളതോർക്കുമ്പോൾ. പക്ഷേ ഇന്ന്, കത്തുകൾ സൂക്ഷിച്ചുവയ്ക്കുന്നതിനെക്കുറിച്ചും, തന്റേതായിട്ടൊന്നും അച്ഛനമ്മാരുടെ കണ്ണിൽപ്പെടാതെ പോകാത്തതിനെക്കുറിച്ചും മാക്സ് ചില സൂചനകൾ നല്കിയപ്പോൾ ( അവന്റെ അച്ഛന്റെ തുരന്നുനോട്ടം എനിക്കനുഭവമാണ്‌) അവൻ പറഞ്ഞുവരുന്നത് ആ വിഷയത്തെക്കുറിച്ച് നിന്റെ കത്തുകളിലുള്ളതുമായി ( ഞാൻ സംസാരിച്ചുനില്ക്കുന്ന ഒരാളുടെ മുഖം പോലെ പ്രത്യക്ഷമാണ്‌ നിന്റെ കത്തുകളെനിക്ക് ഇന്നും എന്നും) ഒത്തുപോകുന്നതു ഞാൻ കണ്ടു. വൈകാതെ എല്ലാമല്ലെങ്കിലും, സകലതും തുറന്നുപറയാൻ മാക്സിനെ നിർബ്ബന്ധിക്കാനാവശ്യമായതെങ്കിലും ഞാൻ കണ്ടുപിടിക്കുകയും ചെയ്തു.
എന്നോടു പൊറുക്കണമെന്നു നിന്നോടാവശ്യപ്പെടാൻ എനിക്കു കഴിയുകയില്ല; അത്ര കാരുണ്യവതിയായ നീ പോലും എന്നോടെങ്ങനെ പൊറുക്കാൻ? ഈ അപരാധം ഞാൻ സഹിച്ചുതന്നെയാവണം; അതെന്നെ പിരിയാനും പോകുന്നില്ല. ഒക്കെ ഭംഗിയായി വരികയായിരുന്നു. നീയെനിക്കു നല്കാൻ പോകുന്ന സന്തോഷം മനസ്സമാധാനത്തോടെ അനുഭവിക്കുന്നതും സ്വപ്നം കണ്ടിരിക്കുകയായിരുന്നു ഞാൻ. ക്രിസ്തുമസ്സവധിയെക്കുറിച്ചുള്ള നിന്റെ പരാമർശം അളവറ്റൊരു പ്രത്യാശ എന്നിൽ നിറയ്ക്കുകയും ചെയ്തിരുന്നു. ഇന്നു കാലത്ത് നികൃഷ്ടമായ എന്റെ ഓഫീസിലിരുന്നു നിനക്കെഴുതിയ കത്തിൽ അതു വെളിപ്പെടുത്താൻ ഞാൻ ധൈര്യപ്പെട്ടില്ലെന്നേയുള്ളു - അപ്പോഴാണ്‌ എന്റെ അമ്മ കയറിവരുന്നതും സകലതും തട്ടിത്തകർക്കുന്നതും. അച്ഛനമ്മമാർ എന്റെ കണ്ണിൽ എന്നും പീഡകരായിരുന്നു; ഏതാണ്ടൊരു കൊല്ലം മുമ്പു വരെയും ഞാനവരെ, ഒരു പരിധി വരെ ലോകത്തെയും, ഉദാസീനതയോടെയേ കണ്ടിരുന്നുമുള്ളു, ജീവനില്ലാത്ത എന്തോ ഒന്നു പോലെ. ഇന്നെനിക്കു മനസ്സിലാവുന്നു അതു വെറും ഉൾഭയവും ആധിയും അസന്തുഷ്ടിയുമായിരുന്നുവെന്ന്. അച്ഛനമ്മമാർക്ക് നിങ്ങളെ തങ്ങളിലേക്ക്, നിങ്ങളോടിരക്ഷപ്പെടാൻ ശ്രമിക്കുന്ന ആ പഴയ നാളുകളിലേക്കു വലിച്ചു താഴ്ത്തണമെന്നേയുള്ളു. സ്നേഹം കൊണ്ടു തന്നെയാണവർ അതു ചെയ്യുന്നത്; അതു തന്നെയാണതിനെ അത്ര ഭയാനകമാക്കുന്നതും. ഇനി ഞാൻ നിർത്തണം; ഇതു കൈവിട്ടുപോയേക്കുമെന്ന മുന്നറിയിപ്പായി കടലാസിന്റെ അറ്റമെത്തുകയും ചെയ്തിരിക്കുന്നു.


 

1912 നവംബർ 21
എനിക്കഞ്ചു വയസ്സോ മറ്റോ ആയിരുന്നപ്പോളെടുത്ത ഒരു ഫോട്ടോ അയക്കുന്നു; മുഖത്തെ കോപഭാവം അന്നൊരു തമാശയ്ക്കെടുത്തുവച്ചതാണ്‌; അതു മനഃപൂർവ്വമായിരുന്നോ എന്ന് ഇന്നെനിക്കു സംശയം തോന്നുന്നു. എന്തായാലും നീയതു തിരിച്ചയയ്ക്കണം, കാരണം അതെന്റെ അച്ഛനമ്മമാരുടെ വകയാണ്‌, എല്ലാം അവരുടെ വകയാണ്‌, എല്ലാറ്റിലും അവർക്കൊരു ഭാഗം വേണമെന്നുമുണ്ട്‌.( ഇന്നുതന്നെ വേണമായിരുന്നു ഞാൻ നിന്റെ അമ്മയെക്കുറിച്ചെഴുതാൻ!) അതു തിരിച്ചയച്ചാൽ മറ്റുള്ളവ ഞാൻ അയച്ചുതരാം, അടുത്തകാലത്തെടുത്ത മോശപ്പെട്ട, കഥയില്ലാത്ത ഒന്നുൾപ്പെടെ; അതു വേണമെങ്കിൽ നിനക്കു കൈയിൽ വയ്ക്കാം. ഈ ഫോട്ടോയിൽ എനിക്കഞ്ചു വയസ്സാവാൻ വഴിയില്ല; രണ്ടാകാനാണു സാദ്ധ്യത; അതിനൊരു തീരുമാനമെടുക്കാൻ കുട്ടികളെ സ്നേഹിക്കുന്ന നീ തന്നെ കൂടുതൽ യോഗ്യ. ചുറ്റും കുട്ടികളുള്ളപ്പോൾ കണ്ണടയ്ക്കാനാണ്‌ എനിക്കിഷ്ടം.

ഫ്രാൻസ്‌