Friday, September 30, 2011

നെരൂദ - പകൽച്ചന്ദ്രന്‌


കടൽച്ചൊറി പോലാകാശത്തു
വിറക്കൊള്ളുന്ന ചന്ദ്ര,
ഈയതികാലത്തെന്താ നിന്റെയൊരുമ്പാട്?

തുഴഞ്ഞുപോവുകയോ നീ,
അതോ നൃത്തം വയ്ക്കുകയോ?

കാറ്റു തട്ടിമാറ്റിയ ആ വിധുരമന്ത്രകോടിയുമായി,
കപ്പൽച്ചേതങ്ങളുടെയോ, ആഭരണങ്ങളുടെയോ
ആ സുതാര്യഹാരങ്ങളുമായി,
നിന്റെ നിശാസങ്കേതമണഞ്ഞിട്ടില്ലിനിയും
നീയെന്നപോലെ,
ആകാശഗംഗയിൽ വീണുപോയ നക്ഷത്രനിറച്ചാവി നോക്കി
വാതിലിനു മുന്നിൽ നില്ക്കുകയാണു
നീയെന്നപോലെ.

പിന്നെ പകലു വരവായി,
നിന്റെ ചതഞ്ഞ ദളപുടങ്ങളുടെ ശോഭ കെടുത്തി;
ഭീഷണവനഭൂമിയിലൊരു വീടു പോലെ
പകലെരിയുന്നു.
അണുവികിരണത്തിന്റെ സടയുമായി,
ഉഗ്രരോഷവുമായി,
തിളയ്ച്ചും കുതിച്ചും സൂര്യനെത്തുന്നു.
നിന്റെ വിളറിയ ചേലാഞ്ചലമിഴഞ്ഞുമാറുന്നു,
ആകാശത്തൊരു മത്സ്യം പോലെ.

രാത്രിയുടെ കയങ്ങളിലേക്കു മടങ്ങൂ,
തീവണ്ടിപ്പാളങ്ങളുടെ ചന്ദ്ര,
വ്യാഘ്രരാത്രികളുടെ ചന്ദ്ര,
മദ്യശാലകളുടെ ചന്ദ്ര;
വെള്ളപ്പെരുക്കം പോലെ തള്ളിക്കേറുന്ന രാത്രികളുടെ
കടുംചായം തേച്ച പൂമുഖങ്ങളിലേക്കു മടങ്ങൂ,
ആകാശത്തിന്റെ ക്ഷമയ്ക്കു മേൽ
നിന്റെ കുലീനതയുമായൊഴുകിപ്പോകൂ.


 

Thursday, September 29, 2011

ബോര്‍ഹസ് - കുറ്റബോധം, ഏതു മരണത്തിന്റെ പേരിലും


 

 

ഓർമ്മയിൽ നിന്നും പ്രതീക്ഷയിൽ നിന്നും മുക്തനായി,
അതിരറ്റവനായി, അമൂർത്തനായി, ഭാവികാലം തന്നെയുമായി,
മരിച്ചയാൾ മരിച്ചയാളല്ല: മരണം തന്നെയത്രെ.
ഇന്നതല്ലെന്നേ അയാളെപ്പറയാവൂ,
മിസ്റ്റിക്കുകളുടെ ദൈവത്തെപ്പോലെ.
പ്രപഞ്ചത്തിന്റെ നാശവും അഭാവവുമാണയാൾ.
അയാളുടേതായതൊക്കെ നാം കവർന്നിരിക്കുന്നു,
ഒരു നിറമോ, ഒരക്ഷരമോ പോലും നാമയാൾക്കു ബാക്കിവയ്ക്കുന്നില്ല:
ഇവിടെ, അയാളുടെ കണ്ണുകൾ ഇനി കാണാത്ത നടുമുറ്റം,
അവിടെ, അയാളുടെ മോഹം കാത്തിരുന്ന ഇടവഴി.
നാം ചിന്തിക്കുന്നതു പോലും
അയാൾ ചിന്തിക്കേണ്ടതായിരുന്നു.
കള്ളന്മാരെപ്പോലെ നാം വീതം വച്ചെടുത്തുകഴിഞ്ഞു
കൊള്ളമുതൽ പോലെ രാത്രികളും പകലുകളും.


 

നെരൂദ - പ്രണയം

File:Gustave Courbet - Lovers in the Country, Sentiments of the Young Age - WGA05484.jpg


എത്ര നാളുകൾ, ഹാ എത്ര നാളുകൾ
നിന്റെ തൊട്ടരികെ, തൊട്ടപോലരികിലിരിക്കെ,
എങ്ങിനെ ഞാനതു വീടാൻ, ഏതൊന്നുകൊണ്ടു ഞാനതു വീടാൻ?

കാടുകളിലുറക്കം വിട്ടെഴുന്നേറ്റിരിക്കുന്നു
രക്തദാഹിയായ വസന്തം.
കുറുനരികൾ മാളങ്ങളിൽ നിന്നു പുറത്തുവരുന്നു,
സർപ്പങ്ങൾ മഞ്ഞുതുള്ളി മോന്തുന്നു,
പൈൻമരങ്ങൾക്കും മൗനത്തിനുമിടയിൽ
ഇലകളിൽ ചവിട്ടിനടന്നു നീയും ഞാനും,
ഈ ഭാഗ്യത്തിന്റെ കടമെന്നു ഞാൻ വീടുമെ-
ന്നെന്നോടു തന്നെ ചോദ്യം ചെയ്യുകയായിരുന്നു ഞാനും.

കണ്ടതിലൊക്കെയും വച്ചു
നിന്നെ മാത്രമേ എനിക്കിനിയും കാണേണ്ടു;
തൊട്ടതിലൊക്കെയും വച്ചു
നിന്റെയുടലേ എനിക്കിനിയും തൊടേണ്ടു.
എനിക്കു ഹിതം മധുരനാരങ്ങ പോലെ നിന്റെ പുഞ്ചിരി,
നീയുറങ്ങുന്ന പടുതി കാണുമ്പോൾ
നെഞ്ചലിയുകയുമാണെനിയ്ക്ക്.

എന്തു ഞാൻ ചെയ്യാൻ, പ്രണയമേ, പ്രണയിനീ?
അന്യർ പ്രണയിക്കുന്ന പ്രകാരമെനിക്കറിയില്ല,
മനുഷ്യർ പണ്ടു പ്രണയിച്ച പ്രകാരവുമെനിക്കറിയില്ല.
ഞാൻ ജീവിക്കുന്നതു നിന്നെ നോക്കി, നിന്നെ സ്നേഹിച്ചും.
പ്രണയിക്കുകയെന്നതേ എന്റെ പ്രകൃതം.

ഓരോ സായാഹ്നത്തിലുമെന്നെ പ്രീതനാക്കുകയാണു നീ.

എവിടെയവൾ?
നിന്റെ കണ്ണുകൾ കാണാതാവുമ്പോൾ
ഞാൻ ചോദിച്ചുനടക്കുന്നു.
എത്രനേരമാണവളെടുക്കുന്നത്!
ഓർത്തു പരിഭവിക്കുകയുമാണു ഞാൻ.
മനസ്സുകെട്ടു പോവുകയാണെനിയ്ക്ക്,
അപഹാസ്യനാവുകയാണു ഞാൻ,
വിഷാദിയാവുകയാണു ഞാൻ.
പിന്നെയതാ, നീ കടന്നുവരുന്നു,
പീച്ചുമരങ്ങളിൽ നിന്നു കണ്ണയയ്ക്കുന്ന
മിന്നൽപ്പിണരാവുകയാണു നീ.

നിന്നെ ഞാൻ സ്നേഹിക്കുന്നതതുകൊണ്ടത്രേ, അതുകൊണ്ടുമല്ല.
അത്രയധികമാണു കാരണങ്ങൾ, അത്ര കുറവും.
അങ്ങനെ വേണമല്ലോ പ്രണയം,
ഗാഢവും വ്യാപകവുമായി,
സ്വകാര്യവും ഭീഷണവുമായി,
മാനിതവും ദുഃഖിതവുമായി,
നക്ഷത്രങ്ങളെപ്പോലെ വിടർന്നും,
ഒരു ചുംബനം പോലളവറ്റും.


link to image


 

Wednesday, September 28, 2011

നെരൂദ - അനന്തരഫലങ്ങൾ


നല്ലവനായിരുന്നു, ആ മനുഷ്യൻ,
തന്റെ മഴുവും തന്റെ കൊഴുവും പോലുറച്ചവൻ.
ഉറങ്ങുമ്പോൾ സ്വപ്നം കാണാൻ പോലും
നേരം കിട്ടിയിരുന്നുമില്ലയാൾക്ക്.

വിയർപ്പിറ്റുന്നതായിരുന്നു അയാളുടെ നിസ്വത.
അയാളുടെ വിലയോ, ഒരേയൊരു കുതിരയും.

ഗർവിതനാണിന്നയാളുടെ പുത്രൻ,
ഒരു പറ്റം കാറുകളുടെ വിലയുമുണ്ടയാൾക്ക്.

അയാൾ സംസാരിക്കുന്നതൊരു സെനറ്ററുടെ ശബ്ദത്തിൽ,
ലോകമളന്നടക്കുന്നതാണയാളുടെ ചുവടുവയ്പ്പും.
തന്റെ കൃഷിക്കാരൻ പിതാവിനെ അയാൾ മറന്നുപോയിരിക്കുന്നു,
തന്റെ പൂർവികരെ അയാൾ കണ്ടെത്തിയുമിരിക്കുന്നു.
കൊഴുത്ത പത്രം പോലെയാണയാളുടെ ചിന്ത,
രാപകൽ പണമുണ്ടാക്കുകയാണയാൾ,
ഉറക്കത്തിലും പ്രമാണിയാണയാൾ.
പുത്രന്റെ പുത്രന്മാരനവധി,
കുറേക്കാലം മുമ്പവർ പെണ്ണും കെട്ടി.
അകത്താക്കുകയല്ലാതൊന്നും ചെയ്യാറില്ലവർ,
ആയിരക്കണക്കിനെലികളുടെ വിലയുമുണ്ടവർക്ക്.

പുത്രന്റെ പുത്രന്മാരുടെ പുത്രന്മാർ-
ലോകത്തെ അവരെന്താക്കും?
അവർ നന്നായി വരുമോ, അതോ കെട്ടുപോകുമോ?
ഈച്ചവിലയോ, ഗോതമ്പുവിലയോ അവരുടേത്?

എന്റെ ചോദ്യത്തിനു മറുപടി പറയാൻ നിങ്ങൾക്കാഗ്രഹമില്ല.

ചോദ്യങ്ങൾ പക്ഷേ, മരിക്കുകയുമില്ല.


Tuesday, September 27, 2011

നെരൂദ - കടൽക്കരയിൽ അപരിചിതരായവർ

File:Bierstadt Albert The Wave.jpg



ഞാൻ മടങ്ങിയെത്തിയിരിക്കുന്നു,
എന്നിട്ടും കടലെന്റെ നേർക്കയക്കുന്നത്
എനിക്കപരിചിതമായ നുരകൾ.
എന്റെ നോട്ടത്തിന്റെ വഴി അതിനു വഴങ്ങുന്നില്ല.
മണലെന്നെ തിരിച്ചറിയുന്നുമില്ല.

മുൻകൂട്ടിപ്പറയാതെ കടലിലേക്കു മടങ്ങുക-
അർത്ഥശൂന്യമാണത്.
നിങ്ങൾ മടങ്ങിവന്നതാണെന്നതു മനസ്സിലാക്കില്ല,
നിങ്ങളകലെയായിരുന്നുവെന്നും.
നീലവ്യവഹാരങ്ങളുടെ തിരക്കിലാണു കടൽ,
തിരിച്ചുവരവുകൾ അറിയപ്പെടാതെപോവുകയുമാണതിനാൽ.
തിരകൾ പാട്ടു നിർത്തുന്നില്ല,
കടലിനുണ്ട് പല കൈകൾ, പല ചുണ്ടുകൾ,
പല ചുംബനങ്ങളെന്നാലും
ഒരു കൈയും നിങ്ങളിലേക്കെത്തുന്നില്ല,
ഒരു ചുണ്ടും നിങ്ങളെ ചുംബിക്കുന്നില്ല;
വൈകാതെ നിങ്ങളറിയുകയും ചെയ്യും,
എത്ര ദുർബലമായൊരു വസ്തുവാണു താനെന്ന്.
സ്നേഹിതരല്ലേ നമ്മളെന്ന ചിന്തയോടെ,
തുറന്നുപിടിച്ച കൈകളോടെ നാം മടങ്ങിച്ചെല്ലുന്നു,
കടലതാ, നൃത്തം ചെയ്യുന്ന തിരക്കിലാണ്‌,
നമ്മെയതു കാര്യമാക്കുന്നേയില്ല.

ഇനി ഞാൻ കാത്തിരിക്കേണ്ടിവരും
മൂടൽമഞ്ഞിനായി,
തൂവാനം പാറുന്ന ഉപ്പുതരികൾക്കായി,
ചിതറിയ സൂര്യനായി:
അന്നേ കടലെന്റെ മേൽ നിശ്വസിക്കൂ;
വെള്ളം വെറും വെള്ളമല്ലല്ലോ,
അതവ്യക്തമായൊരു കടന്നുകയറ്റം,
കണ്ണിൽപ്പെടാത്ത കുതിരകളെപ്പോലെ
കിടന്നുമറിയുകയാണു തിരകൾ.
അതിനാൽ ഞാൻ പഠിക്കേണ്ടിയിരിക്കുന്നു
എന്റെ സ്വപ്നങ്ങളിൽ നീന്തിനടക്കാൻ,
കടലൊരുവേളയെന്നെക്കാണാൻ
എന്റെ സ്വപ്നത്തിൽ വന്നാലോ.
അങ്ങനെയൊന്നു നടന്നാൽ,
നനഞ്ഞ പാറകളിൽ നാളെ തുടിച്ചുയരുമ്പോൾ,
ഞാനാരെന്നും ഞാൻ മടങ്ങിയതെന്തിനെന്നും
മണലറിഞ്ഞുവെന്നുവരാം,
മാറ്റൊലിച്ചുലയുന്ന പെരുംകടലറിഞ്ഞുവെന്നുവരാം,
അവരുടെ വിദ്യാലയത്തിലേക്കെനിക്കു പ്രവേശനം തന്നുവെന്നുവരാം.

എങ്കിൽ സമ്പ്രീതനായെനിക്കിരിക്കാം,
പൂഴിയുടെ ഏകാന്തതയിൽ,
കാറ്റിനാലുയർത്തപ്പെട്ടവനായി,
കടൽപ്രപഞ്ചത്താൽ ബഹുമാനിതനായി.


link to image


 

Monday, September 26, 2011

നെരൂദ - സ്നേഹിതൻ മടങ്ങിവരുന്നു

File:Near-Death-Experience Illustration.jpg


നിങ്ങളുടെ ഒരു സ്നേഹിതൻ മരിച്ചുപോയാൽ
നിങ്ങളിലയാൾ മരിച്ചുകൊണ്ടേയിരിക്കും.

നിങ്ങളയാളെ കൊല്ലുന്ന കാലം വരെ
അയാൾ നിങ്ങളെ തേടിവന്നുകൊണ്ടിരിക്കും.

അയാളുടെ മരണത്തെ നാമോർക്കുക-
നടക്കുമ്പോഴും, തിന്നുമ്പോഴും,
തമ്മിൽ സംസാരിക്കുമ്പോഴും.

അയാൾക്കു വന്നുപെട്ടതൊക്കെ
എത്രയപ്രധാനമായിപ്പോയി.
ഏവർക്കും നല്ലപോലറിയുന്നതായിരുന്നു
അയാളുടെ ശോകങ്ങളും.
ഇന്നയാൾ മരിച്ചിരിക്കുന്നു,
ആരുമയാളുടെ പേരുപോലുമുച്ചരിക്കുന്നുമില്ല.
അയാളുടെ പേരു കടന്നുപോയി,
ആരുമതിനെ പിടിച്ചുനിർത്താനാഞ്ഞില്ല.

എന്നിട്ടും, മരണശേഷവും
അയാൾ കയറിവരികയാണ്‌,
ഇവിടെ നാമെങ്കിലും അയാളെ ഓർക്കുമെന്ന പ്രതീക്ഷയോടെ.
യാചനാഭാവത്തോടെ
നമ്മുടെ കണ്ണുകളിൽപ്പെടാൻ നിന്നുതരികയാണയാൾ.
നാമതു കണ്ടില്ല,
കാണണമെന്നു നാമാഗ്രഹിച്ചുമില്ല.
അന്നയാൾ മടങ്ങിപ്പോയതാണ്‌,
ഇപ്പോഴയാളെ കാണാറുമില്ല.
അയാളിനി വരികയുമില്ല,
ആർക്കുമയാളെ വേണ്ടാതായിരിക്കെ.


http://commons.wikimedia.org/wiki/File:Near-Death-Experience_Illustration.jpg


നെരൂദ - എവിടെ, ഗിയേമിനാ?


എവിടെയാവും, ഗിയേമിനാ?

എന്റെ പെങ്ങൾ അവളെ വീട്ടിലേക്കു ക്ഷണിച്ചപ്പോൾ
വാതിൽ തുറന്നുകൊടുത്തതു ഞാൻ,
സൂര്യൻ കയറിവന്നു, നക്ഷത്രങ്ങൾ കയറിവന്നു,
ഗോതമ്പുനിറമായ രണ്ടു മുടിച്ചുരുളുകൾ കയറിവന്നു,
വറ്റാത്ത രണ്ടു കണ്ണുകളും.

പതിന്നാലുകാരനായിരുന്നു ഞാൻ,
ചിന്താകുലൻ, അതിലഭിമാനിക്കുന്നവൻ,
മെലിഞ്ഞവൻ, മെയ് വഴങ്ങിയവൻ, ചിറയുന്നവൻ,
മരണത്തിന്റെ വിഷാദമെടുത്തണിഞ്ഞവൻ,
ഉപചാരക്കാരൻ.
കാടിന്റെ നനവു പറ്റി
ചിലന്തികൾക്കിടയിൽ ഞാൻ ജിവിച്ചു,
വണ്ടുകൾക്കെന്നെ പരിചയമായിരുന്നു,
മൂന്നുനിറക്കാരായ തേനീച്ചകൾക്കും.
കർപ്പൂരത്തുളസികൾക്കടിയിൽ
തിത്തിരിപ്പക്ഷികൾക്കൊപ്പം ഞാനുറങ്ങി.

പിന്നെ ഗിയേമിനാ കയറിവന്നു
നീലിച്ച രണ്ടു മിന്നൽക്കണ്ണുകളുമായി,
അവയെന്റെ മുടിയിഴകളിലൂടെ പാഞ്ഞുപോയി,
മഞ്ഞുകാലത്തിന്റെ ചുമരിൽ
രണ്ടു വാളുകൾ പോലെ എന്നെ കുത്തിക്കോർത്തു.
ഇതു നടന്നതു ടെമുക്കോവിൽ,
തെക്കൻനാട്ടിൽ, അതിർത്തിക്കടുത്ത്.

ആണ്ടുകളിഴഞ്ഞുനീങ്ങി,
ആനകളെപ്പോലലസനടയായി,
കിറുക്കൻകുറുനരികളെപ്പോലെ കുരച്ചും.
അഴുക്കു പിടിച്ച വർഷങ്ങളിഴഞ്ഞുനീങ്ങി,
വൃദ്ധിയും ക്ഷയവുമായി, മരണത്തിന്റെ ശോകവുമായി,
ഞാൻ നടന്നു,
മേഘത്തിൽ നിന്നു മേഘത്തിലേക്ക്,
ദേശത്തു നിന്നു ദേശത്തേക്ക്,
കണ്ണിൽ നിന്നു കണ്ണിലേക്ക്.
അതിർത്തിയിൽ തോരാമഴ പെയ്യുകയുമായിരുന്നു,
അതേ നരച്ച രൂപത്തിൽ.

എന്റെ ഹൃദയം യാത്ര ചെയ്തു,
അതേ ജോഡിച്ചെരുപ്പുമായി,
മുള്ളുകൾ ഞാൻ ചവച്ചിറക്കുകയും ചെയ്തു.
ചെന്നേടത്തൊന്നും വിശ്രമം കിട്ടിയുമില്ലെനിക്ക്:
ഞാനാഞ്ഞടിച്ചപ്പോൾ അവരെന്നെ അടിച്ചുവീഴ്ത്തി,
എന്നെ കൊല ചെയ്തിടത്തു ഞാൻ വീണുകിടന്നു;
പിന്നെ ഞാനുയിർത്തെഴുന്നേറ്റു,
എന്നും പോലെ നവോന്മേഷത്തോടെ,
പിന്നെ, പിന്നെ, പിന്നെ, പിന്നെ-
ഒക്കെപ്പറയാനാണെങ്കിൽ നേരമൊരുപാടെടുക്കുമെന്നേ.

ഇനി കൂടുതലായൊന്നും പറയാനില്ല.

ഞാൻ വന്നതീലോകത്തു  ജീവിക്കാൻ.

എവിടെയാവും, ഗിയേമിനാ?


ചിത്രം- മോഡിഗ്ലിയാനി


Sunday, September 25, 2011

ഓസ്ക്കാർ വൈൽഡ് - ഗുരുവും ശിഷ്യനും

File:Oscar Wilde, 1882.jpg


ഗുരു


ഭൂമിയ്ക്കു മേൽ അന്ധകാരമായപ്പോൾ അരിമേത്യായിലെ യോസെഫ് ഒരു പൈൻമുട്ടി കൊളുത്തിയെടുത്തതിന്റെ വെട്ടത്തിൽ കുന്നിറങ്ങി താഴ്വാരത്തിലേക്കു പോയി. സ്വന്തം വീട്ടിൽ അടിയന്തിരങ്ങൾ പലതും ബാക്കിയായിരുന്നുവല്ലോ അയാൾക്ക്.

ദുരിതത്തിന്റെ താഴ്വാരത്തിലെ തീക്കല്ലുകളിൽ മുട്ടുകുത്തി നഗ്നനായൊരു യുവാവു വിലപിക്കുന്നതയാൾ കണ്ടു. അയാൾക്കു മുടി തേനിന്റെ നിറമായിരുന്നു, ഉടൽ പൂവു പോലെ വെളുത്തിട്ടായിരുന്നു, എന്നാലയാളുടെ ദേഹമാകെ മുള്ളുകൾ കൊണ്ടു മുറിപ്പെട്ടിരുന്നു, മുടിയിലൊരു കിരീടം പോലെ ചാമ്പലുമണിഞ്ഞിരുന്നു അയാൾ.

വലിയ സമ്പത്തുകൾക്കുടമയായവൻ നഗ്നനായി വിലപിക്കുന്ന യുവാവിനെ നോക്കിപ്പറഞ്ഞു, ‘നിങ്ങളത്രയും ദുഃഖിക്കുന്നുവെന്നതിൽ അശേഷം അത്ഭുതപ്പെടുന്നില്ല ഞാൻ, അത്രയും നീതിമാനായിരുന്നുവല്ലോ അവൻ.’

ഇതുകേട്ടവാറെ യുവാവു പറഞ്ഞു, ‘അവനായിട്ടല്ല ഞാൻ വിലപിക്കുന്നത്, അതെന്നെച്ചൊല്ലിത്തന്നെ. ഞാനും വെള്ളത്തെ വീഞ്ഞാക്കിയിരിക്കുന്നു, കുഷ്ഠരോഗിയെ സുഖപ്പെടുത്തിയിരിക്കുന്നു, കുരുടനു കാഴ്ചയും നല്കിയിരിക്കുന്നു. കടലിനു മേൽ ഞാൻ നടന്നു, കുഴിമാടങ്ങളുടെ നിവാസികളിൽ നിന്ന് പിശാചുക്കളെ ആട്ടിയിറക്കുകയും ചെയ്തു ഞാൻ. മരുഭൂമിയിൽ വിശന്നുകിടന്നവർക്കു ഞാനപ്പം നല്കി, മരിച്ചവരെ അവരുടെ ഇടുങ്ങിയ വീടുകളിൽ നിന്നു ഞാനെഴുന്നേല്പിച്ചു, എന്റെ വാക്കിൻപടി, വലിയൊരു പുരുഷാരത്തിനു മുന്നിൽ വച്ചും, കായ്ക്കാത്ത അത്തിമരം പട്ടുപോവുകയും ചെയ്തു. ഈ മനുഷ്യൻ ചെയ്തതൊക്കെ ഞാനും ചെയ്തിരിക്കുന്നു. എന്നിട്ടും അവരെന്നെ ക്രൂശിച്ചില്ല.‘



ശിഷ്യൻ

File:Oscar Wilde, 1882.jpg

നാഴ്സിസസ് മരണപ്പെട്ടപ്പോൾ അയാൾ ആനന്ദം കണ്ട തടാകം മധുരജലത്തിന്റെ ചഷകത്തിൽ നിന്ന് ഉപ്പു കയ്ക്കുന്ന കണ്ണിരിന്റെ ചഷകമായിപ്പോയി; ആ നേരത്തു മലകളിൽ നിന്നപ്സരസ്സുകൾ വിലാപിച്ചും കൊണ്ടിറങ്ങിവന്നു, പാട്ടുകൾ പാടി തടാകത്തെ ആശ്വസിപ്പിക്കാൻ.

മധുരജലത്തിന്റെ ചഷകത്തിൽ നിന്ന് ഉപ്പു കയ്ക്കുന്ന കണ്ണിരിന്റെ ചഷകമായി മാറി തടാകമെന്നു കണ്ടപ്പോൾ പച്ചനിറത്തിലെ മുടി കെട്ടഴിച്ചിട്ടു കരഞ്ഞും കൊണ്ടവർ തടാകത്തോടായിപ്പറഞ്ഞു, ‘ നാഴ്സിസസിനെച്ചൊല്ലി നീയിപ്രകാരം വിലപിക്കുന്നതിൽ അശേഷം അത്ഭുതപ്പെടുന്നില്ല ഞങ്ങൾ, അത്രയും സുന്ദരനായിരുന്നവല്ലോ അവൻ.’

’അത്രയും സുന്ദരനായിരുന്നുവോ, നാഴ്സിസസ്?‘ തടാകം ചോദിച്ചു.

’അതു നിന്നെക്കാൾ നന്നായി മറ്റാരറിയാൻ?‘ അപ്സരസ്സുകൾ പറഞ്ഞു, ’ ഞങ്ങളെയവൻ കടന്നുപോവുകയായിരുന്നു, അവൻ തേടിപ്പിടിച്ചതു നിന്നെ, നിന്റെ കരയിൽ നിന്നെയും നോക്കിക്കിടന്നിരുന്നു അവൻ, നിന്റെ കണ്ണാടിയിൽ തന്റെ സൗന്ദര്യം പ്രതിഫലിക്കുന്നതവൻ കണ്ടു.‘

തടാകം ഇങ്ങനെ പറഞ്ഞു, ‘നാഴ്സിസസിനെ ഞാൻ സ്നേഹിച്ചുവെങ്കിൽ അതവൻ എന്റെ കരയിൽക്കിടന്നെന്നെ നോക്കുമ്പോൾ അവന്റെ കണ്ണുകളിൽ എന്റെ സൗന്ദര്യം പ്രതിഫലിച്ചിരുന്നതു കൊണ്ടായിരുന്നു.’


നെരൂദ - ആവിർഭാവം

File:AlbertBierstadt-Sunrise in the Sierras 1872.jpg


ഒരാൾ അതെ എന്നു പറയുകയാണ്‌
ചോദ്യമെന്തായിരുന്നുവെന്നു ബോദ്ധ്യമാകും മുമ്പുതന്നെ,
അയാൾ കെണിഞ്ഞുപോവുകയാണ്‌ പിന്നെ,
കെട്ടിയെടുത്തുകൊണ്ടു പോവുകയാണയാളെപ്പിന്നെ
സ്വന്തം കൊക്കൂണിൽ നിന്നു മോചനവുമില്ലയാൾക്കു പിന്നെ.
ഇതായിപ്പോയി നമ്മുടെ ഗതി,
അന്യമനുഷ്യരുടെ ആഴക്കിണറ്റിലേക്ക്
നിരന്തരം വീണുകൊണ്ടിരിക്കുകയാണു നാം;
ഒരു ചരടു വന്നു നമ്മുടെ കഴുത്തിൽ മുറുകുന്നു,
ഇനിയൊന്നു നമ്മുടെ കാലുകൾ വരിയുന്നു,
പിന്നെ നമുക്കൊന്നുമാവില്ല,
കിണറ്റിനുള്ളിൽക്കിടന്നു പിടയ്ക്കുകയല്ലാതെ-
ആർക്കുമാവില്ല അന്യമനുഷ്യരിൽ നിന്നു നമ്മെ രക്ഷിക്കാൻ.

സംസാരിക്കാൻ നമുക്കറിയാത്തപോലെയാണത്;
വാക്കുകൾ നമ്മെ വിട്ടുപോകുമ്പോലെയാണത്,
കെണികളിലും ചരടുകളിലും നാം കെട്ടുപിണയവെ
നമ്മെ ഒറ്റയ്ക്കാക്കി വാക്കുകൾ കടന്നുകളഞ്ഞിരിക്കുന്നു.

എത്ര പെട്ടെന്നിതിങ്ങനെയായി;
നമുക്കൊന്നും തിരിയാതെയായി,
അതിലാണ്ടുകിടക്കുകയാണു നാം പക്ഷേ,
ഇനിയൊരുനാളുമൊരുനാളും നമുക്കു കിട്ടില്ല,
കളിച്ചുനടക്കുന്ന കുട്ടികളായിരുന്നപ്പോൾ
നമുക്കുണ്ടായിരുന്ന കണ്ണുകൾ.
ആ കണ്ണുകൾ നമുക്കടഞ്ഞുപോയി,
ഇന്നു നമ്മുടെ കൈകൾ പുറപ്പെടുന്നതും
മറ്റേതോ കൈക്കുഴകളിൽ നിന്ന്.

അതിനാൽ നിങ്ങളുറങ്ങുമ്പോൾ
സ്വന്തം സ്വപ്നവുമൊത്തേകനാണു നിങ്ങൾ,
നിങ്ങൾക്കു മാത്രമവകാശമായ ഒരേയൊരു സ്വപ്നത്തിന്റെ ഇടനാഴികളിൽ
സ്വച്ഛന്ദമോടിക്കളിക്കുകയാണു നിങ്ങൾ.
നമ്മുടെ സ്വപ്നങ്ങൾ കവരുവാൻ വിട്ടുകൊടുക്കരുതേ,
കിടക്കയിലും വരിഞ്ഞുകെട്ടാൻ കിടന്നുകൊടുക്കരുതേ.
നിഴലുകളിലള്ളിപ്പിടിയ്ക്കുക നാം,
ചുമരുകളിൽ പിടിച്ചുപിടിച്ചു
സ്വന്തം മറവിൽ നിന്നു നാം പുറത്തുവരുമോയെന്നു നോക്കുക,
കാത്തുകിടക്കുക,
വെളിച്ചമുണ്ടാവുമ്പോളതിനെ കടന്നുപിടിയ്ക്കുക,
പിന്നെയതു തന്നെയാവട്ടെ
നമ്മുടെ പകലുകൾക്കു നിത്യസൂര്യൻ.


link mto image


 

Saturday, September 24, 2011

നെരൂദ - ഒരു ഗീതകം, ചില പൈൻമരങ്ങൾ ചേർന്നതും


File:Neruda Argentina.jpg



നീളം വച്ച പകലുകളുടെ പാതിവെയിലിൽ
നമ്മുടെ തളർന്ന അസ്ഥികളെ നാം കിടത്തുക

നമ്മോടുൾക്കൂറു കാട്ടാതിരുന്നവരെ നാം മറക്കുക
നിർവികാരരായ സ്നേഹിതരെയും

പൈൻമരങ്ങൾക്കു മേൽ സൂര്യൻ താറുന്നു
ഇതറിയാത്തവരെ നാം മറക്കുക

ഭൂമിയിലുണ്ടന്യഭൂമികളെന്ന്
മന്ദഗതിക്കാരുടെ രാഷ്ട്രങ്ങളുണ്ടെന്ന്

സന്തുഷ്ടചിത്തരെ നാം മറന്നേക്കുക
അവരുടെ വയ്പ്പുപല്ലുകളെയും

മൃദുലഹൃദയരുറക്കമായിക്കോട്ടെ
പതുപതുത്ത തൂവൽക്കിടക്കകളിൽ

നിങ്ങളറിയണം ഓരോരോ കല്ലുകളെ
നിറയെ രഹസ്യങ്ങളും അടരുകളുമുള്ളവയെ

നിങ്ങളറിയണം തളിരിടുന്ന വെളിച്ചത്തോടൊപ്പമുണരാൻ
തീവണ്ടികളുടെ വ്യഥകളോടൊപ്പമുണരാൻ

നമ്മോടൊപ്പമെന്നും യാത്ര ചെയ്ത
മണ്ണിന്റെ മൊരികളെ തൊടാൻ

നാം മറക്കുക വ്രണിതഹൃദയനെ
ഒരേയൊരു തിരിച്ചടിയും കാർന്നുകാർന്നിരിക്കുന്നവനെ

മരങ്ങൾ മുകളിൽ തുറന്നിടുന്നു
അർദ്ധവൃത്തത്തിലൊരു മാനം

അതിനെ ഛേദിക്കുന്നു പൈനിലകളും നിഴലുകളും
ഇല കൊഴിയ്ക്കുന്ന വായുവും

ഹൃദയവിശാലതയോടെ നാം മറക്കുക
നമ്മെ സ്നേഹിക്കാത്തവരെ

നരകാഗ്നി നോക്കി നടന്നവരെ
നമ്മെപ്പോലെതന്നെ വിസ്മൃതിയിൽ വീണവരെ

ഇതുപോൽ മഹത്തായതൊന്നുമില്ല
അതികാലത്തെ കടൽനുര പോലെ

ഒരു നായ വരുന്നു കടൽ മണക്കുന്നു
വിശ്വാസമായിട്ടില്ലവനു വെള്ളത്തെ

തിരകൾ നിര മുറിയാതെ വരികയുമാണ്‌
വെള്ളയുടുപ്പിട്ട സ്കൂൾക്കുട്ടികളെപ്പോലെ

സൂര്യനുപ്പിന്റെ ചുവ
കടൽപ്പായലിന്റെ ശവമുറിയിൽ
ജനനത്തിന്റെയും മരണത്തിന്റെയും ഗന്ധങ്ങൾ

നമ്മുടെ ശൂന്യത തേടുന്നതെന്തിനെ?
അന്യർ നമ്മെ ഉപേക്ഷിക്കുന്നതെവിടെ?

നമുക്കു നല്ലതാണൊരു മാറ്റം
വേഷത്തിന്റെ തൊലിയുടെ മുടിയുടെ തൊഴിലിന്റെ

മണ്ണിനെയൊന്നറിയുന്നതും
കാലത്തു ഭാര്യയ്ക്കൊരുമ്മ കൊടുക്കുന്നതും

തെളിഞ്ഞ വായുവിലിഴുകുന്നതും
പ്രഭുവർഗ്ഗത്തെ വെറുക്കുന്നതും

മൂടൽമഞ്ഞിൽ നിന്നു മൂടൽമഞ്ഞിലേക്കു
ഞാനെന്റെ തൊപ്പിയും തുഴഞ്ഞുപോയപ്പോൾ

ഒരാളുമുണ്ടായില്ല എനിക്കു വഴി കാട്ടാൻ
ബഹുകാര്യവ്യാപൃതരായിരുന്നു സർവരും

പലതുമുണ്ടായിരുന്നു അവർക്കു വിൽക്കാൻ
ഞാനാരെന്നൊരാളും ചോദിച്ചുമില്ല

പിന്നെ ഞാനൊടുവിൽ എന്നെത്തന്നെ മുന്നിൽക്കണ്ടു
ഒരു പുഞ്ചിരി എന്നെ വന്നുരുമ്മി

ഇലച്ചാർത്തിന്റെ പാതിമാനത്ത്
നമ്മുടെ തളർച്ചയുമായി നാം രാജിയാവുക

വേരുകളോടു നാം സംഭാഷണം ചെയ്യുക
മോഹംഭംഗം വന്ന തിരകളോടും

തിടുക്കം നാം മറക്കുക
മിടുക്കന്മാരുടെ പല്ലുകളെയും

നാം മനസ്സിൽ നിന്നു കളയുക
നമ്മെ ദ്വേഷിക്കുന്നവരുടെ നാനാവകയെ

ഭൂബദ്ധമാകട്ടെ നമുക്കു ജീവനം
സ്വന്തമാത്മാക്കളാൽ ഭൂമിയെ തൊടുമാറുമാകട്ടെ നാം.


 

Friday, September 23, 2011

മിഖായേൽ ലെർമൊണ്ടോവ് - തോണിപ്പായ





പ്രഭാതത്തിന്റെ ധൂമിലനീലിമയ്ക്കടിയിൽ
ഒരേയൊരു വഞ്ചിപ്പായ, ഒരു വെള്ളപ്പൊട്ടു പോലെ.
വിദൂരതീരങ്ങളിലതു തേടുന്നതെന്താവാം?
സ്വന്തം കടവു വിട്ടതിറങ്ങിയതെന്തിനാവാം?


കാറ്റു ചൂളം കുത്തുന്നു, തിരകളതിനെ അമ്മാനമാടുന്നു,
പാമരവും കമ്പക്കയറുകളും വലിഞ്ഞു ഞരങ്ങുന്നു;
അതു പായുന്നതാനന്ദം തേടിയല്ല,
ആനന്ദം വെടിഞ്ഞതു പായുകയുമല്ല.


അടിയിലിന്ദ്രനീലമൊഴുകുമ്പോൾ,
മുകളിൽ സുവർണ്ണസൂര്യനെരിയുമ്പോൾ
ആ ധിക്കാരി തേടുന്നതു കൊടുങ്കാറ്റിനെ,
സ്വന്തമാത്മാവിനു സ്വസ്ഥമാവാന്‍

കൊടുങ്കാറ്റു വേണമെന്ന പോലെ.

മിഖായേൽ ലെർമൊണ്ടോവ് (1814-1841) - റഷ്യൻ കവിയും ചിത്രകാരനും.


wiki link to Lermontov


link to image


Thursday, September 22, 2011

ലോര്‍ക്ക - രണ്ടു ഗാനങ്ങൾ


വസന്തഗീതം


I

കുട്ടികൾ പ്രസരിപ്പോടെ
പള്ളിക്കൂടം വിട്ടു പുറത്തുവരുന്നു
ഏപ്രിലിന്റെ സൗമ്യവായുവിൽ
ആർദ്രഗാനങ്ങളുയർത്തിയും.
ഇടവഴിയുടെ അഗാധമൗനത്തിൽ
ഇതെന്തുമാത്രമാനന്ദം!
തെളിഞ്ഞ പുത്തൻ വെള്ളിച്ചിരിയാൽ
തകർന്നുടഞ്ഞൊരു മൗനം.

II

പൂത്ത തോപ്പുകൾക്കിടയിലൂടെ
സായാഹ്നത്തിന്റെ പാതയിലൂടെ നടക്കുമ്പോൾ
വിഷാദത്തിന്റെ ചോലയെ
വഴിയ്ക്കു ഞാനുപേക്ഷിച്ചുപോന്നു.
ഒറ്റ തിരിഞ്ഞൊരു കുന്നിൽ
ഗ്രാമത്തിലെ സിമിത്തേരി,
തലയോടുകൾ വിതച്ച
പാടം പോലെ.
സൈപ്രസ്മരങ്ങൾ തഴച്ചുനിൽക്കുന്നു
മുടി പച്ചച്ച,
കൺകുഴികൾ മാത്രമായ
കൂറ്റൻ ശിരസ്സുകൾ പോലെ,
ചിന്താകുലരായി, വേദനാനിർഭരരായി,
ചക്രവാളത്തെ നോക്കി ധ്യാനലീനരായി.

ഏപ്രിൽമാസമേ, പാവനേ,
സത്തും സൂര്യനും കേവുമായെത്തിയവളേ,
പുഷ്പിയ്ക്കുന്ന തലയോടുകളിൽ
പൊൻവലകൾ നിറയ്ക്കു നീ!

1919 മാർച്ച് 28


പുതുഗാനം


സായാഹ്നം മന്ത്രിക്കുന്നു: ‘ദാഹാർത്തൻ നിഴലുകൾക്കു ഞാൻ!’
ചന്ദ്രൻ:‘എനിക്കു വേണം നക്ഷത്രങ്ങളെ.‘
പളുങ്കുജലധാരയ്ക്കു വേണം ചുണ്ടുകളെ,
കാറ്റിനു നിശ്വാസവും.

എനിയ്ക്കു ദാഹം പരിമളങ്ങൾക്കും ചിരികൾക്കുമായി,
ദാഹം, ഐറിസ്പൂക്കളില്ലാത്ത, ചന്ദ്രന്മാരില്ലാത്ത,
നഷ്ടപ്രണയങ്ങളില്ലാത്ത
പുതുഗാനങ്ങൾക്കായി.

ഭാവിയുടെ നിശ്ചലതടാകങ്ങളെ വിറക്കൊള്ളിയ്ക്കുന്ന,
അവയുടെയലകളെ, എക്കലിനെ
പ്രത്യാശ കൊണ്ടു നിറയ്ക്കുന്ന
പ്രഭാതഗാനം.

നിറയെ ചിന്തകളുമായി
പ്രശാന്തദീപ്തമായൊരു ഗാനം,
വിഷാദത്തിനും മനോവ്യഥയ്ക്കുമന്യം,
ദിവാസ്വപ്നത്തിനന്യം.

മൗനത്തിൽ ചിരി നിറയ്ക്കുന്ന,
വാക്കുകളുരിച്ചെടുത്തൊരു ഗാനം.
(നിഗൂഢതയിലേക്കു കുടഞ്ഞിട്ട
അന്ധരായ പ്രാപ്പറ്റം.)

വസ്തുക്കളുടെ ആത്മാക്കളിലേക്കു ചെല്ലാൻ,
കാറ്റിന്റെ ആത്മാവിലേക്കു ചെല്ലാനൊരു ഗാനം;
ചിരന്തനഹൃദയത്തിന്റെ ധന്യതയിൽ
ഒടുവിൽ ചെന്നുകിടന്നുറങ്ങാനും.

1920 ആഗസ്റ്റ്


 

Wednesday, September 21, 2011

ഫ്രീഡ്റിക്ക് നീച്ച - നമ്മുടെ വിസ്ഫോടനങ്ങൾ


നഷ്ടം പറ്റിയ മഹിമ


മനനത്തിന്‌ അതിന്റെ രൂപമഹിമയൊക്കെ നഷ്ടമായിരിക്കുന്നു: മനനത്തിനകമ്പടികളായിട്ടുള്ള ചടങ്ങുകളും ഭവ്യമായ ചേഷ്ടകളുമൊക്കെ അപഹാസ്യമെന്നായിരിക്കുന്നു; പഴയമട്ടിലുള്ള ഒരു ജ്ഞാനിയെ സഹിച്ചുനിൽക്കാൻ പറ്റില്ല നമുക്കെന്നുമായിരിക്കുന്നു. നമ്മുടെ ചിന്ത അതിവേഗത്തിലാണ്‌, അതിനി നാം നടക്കുമ്പോഴാകട്ടെ, ഒരു വഴിയ്ക്കു പോകുമ്പോഴാകട്ടെ, മറ്റേതെങ്കിലും സംഗതിയിൽ നാം വ്യാപൃതരായിരിക്കുമ്പോഴാകട്ടെ, വിഷയം എത്ര ഗൗരവമുള്ളതുമായിക്കോട്ടെ. നമുക്കു വലിയ തയാറെടുപ്പുകളൊന്നും വേണ്ട, വലിയ നിശ്ശബ്ദത പോലും വേണമെന്നില്ല. ഏതു പ്രതികൂലമായ ചുറ്റുപാടിലും പ്രവർത്തനം തുടരുന്ന, നിലയ്ക്കാത്തൊരു യന്ത്രം നാം നമ്മുടെ തലയ്ക്കുള്ളിൽ കൊണ്ടുനടക്കുന്ന പോലെയാണത്. മുമ്പൊക്കെ ഒരാളെ കണ്ടാൽത്തന്നെ നമുക്കു പറയാൻ പറ്റും, അയാളതാ, ചിന്തിക്കാൻ പോവുകയാണെന്ന്- അപൂർവമായ ഒരു കാര്യമാണതെന്നു വരാം- , അയാളതാ ജ്ഞാനിയാവാൻ പോവുകയാണെന്ന്, ഒരു ചിന്തയ്ക്കു തയാറെടുക്കുകയാണയാളെന്ന്: പ്രാർത്ഥിയ്ക്കാനെന്നപോലെ അയാളുടെ മുഖത്ത് ഒരു ഭാവപ്പകർച്ച വരികയാണ്‌, അയാൾ നടത്ത നിർത്തിയുമിരിക്കുന്നു; അതെ, ഒരു ചിന്ത വന്നുചേരുമ്പോൾ അയാൾ വഴിയുടെ നടുക്ക് മണിക്കൂറു കണക്കിന്‌ നിശ്ചലം നിൽക്കുകയും ചെയ്തിരിക്കുന്നു- ഒരു കാലിലോ രണ്ടു കാലിലോ. ചിന്താവിഷയത്തിന്റെ മഹിമയ്ക്ക് അതു കൂടിയേ തീരൂ എന്നാണു തോന്നിയിരുന്നത്.



നമ്മുടെ വിസ്ഫോടനങ്ങൾ

മനുഷ്യരാശി അതിന്റെ ആദിമഘട്ടങ്ങളിൽ സ്വായത്തമാക്കിയ അസംഖ്യം സംഗതികൾ - അത്ര അവ്യക്തമായും ഭ്രൂണപ്രായത്തിലുമാണ്‌ ഈ പ്രക്രിയ നടന്നതെന്നതിനാൽ അതാരുടെയും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നേയുള്ളു- വളരെക്കാലത്തിനു ശേഷം, നൂറ്റാണ്ടുകൾക്കു ശേഷവുമാവാം, പെട്ടെന്നൊരു മുഹൂർത്തത്തിൽ വെളിച്ചത്തിലേക്കു വരികയാണ്‌; ഈ കാലം കൊണ്ട് അവ ബലപ്പെട്ടിരിക്കുന്നു, പാകവുമായിരിക്കുന്നു. ചില കാലഘട്ടങ്ങൾക്ക് ഏതോ ചില കഴിവുകൾ, നന്മകൾ തീരെയില്ലെന്നു നമുക്കു തോന്നുകയാണ്‌; ചില വ്യക്തികളുടെ കാര്യത്തിലുമെന്നപോലെ. പക്ഷേ അവരുടെ കുട്ടികളും പേരക്കുട്ടികളുമെത്തുന്നതുവരെ ഒന്നു കാത്തുനിന്നുനോക്കൂ, അതിനുള്ള നേരം നിങ്ങൾക്കുണ്ടെങ്കിൽ: അവർ വെളിച്ചത്തിലേക്കു കൊണ്ടുവരികയാണ്‌, തങ്ങളുടെ പിതാമഹന്മാരിൽ മറഞ്ഞുകിടന്നവയെ, തങ്ങളിലുണ്ടെന്ന് അവരുടെ പിതാമഹന്മാർ സംശയിക്കുക പോലും ചെയ്യാതിരുന്നവയെ. മകൻ പലപ്പോഴും അച്ഛനെ വെളിച്ചപ്പെടുത്തുകയാണ്‌- അച്ഛനു തന്നെ ഒന്നുകൂടി നന്നായി മനസ്സിലാവുകയാണ്‌, തനിയ്ക്കൊരു മകനുണ്ടായ ശേഷം.

നാമൊക്കെ ഒളിപ്പിച്ചുവച്ചിട്ടുണ്ട് നമുക്കുള്ളിൽ തോപ്പുകളും, തൈകളും. മറ്റൊരലങ്കാരമുപയോഗിച്ചു പറയാനാണെങ്കിൽ, വിസ്ഫോടനത്തിന്റെ മുഹൂർത്തത്തിലേക്കടുത്തുകൊണ്ടിരിക്കുന്ന അഗ്നിപർവതങ്ങളാണു നാമൊക്കെ: പക്ഷേ അതെത്ര ആസന്നമാണെന്നോ, വിദൂരമാണെന്നോ ആർക്കുമറിയില്ല- ദൈവത്തിനു പോലും.



അകലെ നിന്ന്

ഈ പർവതം അതു തല ഉയർത്തിനിൽക്കുന്ന ഭൂഭാഗത്തെ ചേതോഹരമാക്കുകയാണ്‌, സകലവിധത്തിലും ഗണനീയവുമാക്കുകയാണ്‌. ഇതു നമ്മോടു തന്നെ നൂറു വട്ടം പറഞ്ഞതിൽപ്പിന്നെ നമ്മൾ വളരെ ചരിതാർത്ഥരും യുക്തിരഹിതരുമാവുകയും, ഇത്രയും ചാരുത പകരുന്ന ഒന്ന് അത്രയും ചേതോഹരമായിരിക്കുമെന്നു സങ്കല്പിക്കുകയും ചെയ്യുന്നു.- അങ്ങനെ നാം പർവതത്തിന്റെ മുകളിൽ കയറുന്നു, നിരാശരാവുകയുമാണു നാം. എത്ര പെട്ടെന്നാണ്‌ ആ പർവതത്തിനും, നമ്മുടെ കാൽച്ചുവട്ടിലുള്ള ഭൂഭാഗത്തിനും ആ ഒരിന്ദ്രജാലം നഷ്ടപ്പെട്ടത്! നാം മറന്നുപോയതാണ്‌, ചില മഹത്വങ്ങളെ, ചില നന്മകളെപ്പോലെ തന്നെ, അകലെ നിന്നേ നോക്കിക്കാണാവൂ എന്ന്; അതും ഒരിക്കലും മുകളിൽ നിന്നല്ല, താഴെനിന്നു തന്നെ വേണമെന്നും; അല്ലെങ്കിൽ അതു നമ്മിൽ ഒരു പ്രഭാവവും ജനിപ്പിക്കാൻ പോകുന്നില്ല. ചില ആളുകളെ നിങ്ങൾക്കു പരിചയമുണ്ടായെന്നും വരാം: ഒരകലത്തു നിന്നു നോക്കിയാലേ അവർക്കു തങ്ങളെത്തന്നെ സഹനീയരോ, ആകർഷണീയരോ, വീര്യവാന്മാരായിട്ടോ കാണാനാവൂ. ആത്മജ്ഞാനം അവർക്കു പറഞ്ഞിട്ടുള്ളതല്ല.


എന്താണു ജീവിതം


ജീവിതം- എന്നു പറഞ്ഞാൽ: മരിക്കാനാഗ്രഹിക്കുന്നതൊന്നിനെ നിരന്തരം കൊഴിച്ചുകളഞ്ഞുകൊണ്ടിരിക്കുക. ജീവിതം - എന്നു പറഞ്ഞാൽ: വൃദ്ധവും ദുർബലവുമായിക്കൊണ്ടിരിക്കുന്നതായി നമുക്കു ചുറ്റും യാതൊന്നുണ്ടോ, അതിനോടൊക്കെ ഒരലിവും കാട്ടാതിരിക്കുക- നമുക്കു ചുറ്റുമുള്ളതിനോടു മാത്രവുമല്ല. ജിവിതം- എന്നു പറഞ്ഞാൽ, അപ്പോൾ: മരിക്കുന്നവരോട്, നിന്ദിതരോട്, പൗരാണികരോട് ഒരാദരവുമില്ലാതിരിക്കുകയോ? എന്നുമൊരു കൊലയാളിയാവുകയോ? -എന്നിട്ടും ആ കിഴവൻ മോശ പറഞ്ഞുവച്ചിരിക്കുന്നു:‘ നീ കൊല്ലരുത്!’



പശ്ചാത്താപത്തിനെതിരെ

ചിന്തകൻ തന്റെ പ്രവൃത്തികളെ പരീക്ഷണങ്ങളും ചോദ്യങ്ങളുമായിട്ടേ കാണൂ- എന്തെങ്കിലുമൊന്നു കണ്ടെത്താനുള്ള ശ്രമങ്ങളായി. വിജയവും പരാജയവും മറ്റെന്തിലുമുപരി ഉത്തരങ്ങളാണയാൾക്ക്. എന്തെങ്കിലുമൊന്നു തെറ്റിപ്പോയതിന്റെ പേരിൽ മനസ്സു വിഷമിപ്പിക്കുകയോ, പശ്ചാത്തപിക്കുകയോ ചെയ്യുക- അതയാൾ വിട്ടുകൊടുക്കുകയാണ്‌, തങ്ങളോടു കല്പിച്ചതായതുകൊണ്ട് ഒരു പ്രവൃത്തി ചെയ്യുന്നവർക്ക്, ചെയ്ത പ്രവൃത്തി യജമാനനു തൃപ്തിയായില്ലെങ്കിൽ പ്രഹരം പ്രതീക്ഷിക്കാനുള്ളവർക്ക്.



അന്യർക്കു നമ്മെക്കുറിച്ചറിയാവുന്നത്

നമുക്കു നമ്മെക്കുറിച്ചറിയാവുന്നതും, നമ്മെക്കുറിച്ചു നമുക്കോർമ്മയിലുള്ളതും ആളുകൾ കരുതുമ്പോലെ ജീവിതാനന്ദത്തിന്റെ കാര്യത്തിൽ അത്ര നിർണ്ണായകമല്ല. അന്യർക്കു നമ്മെക്കുറിച്ചറിയാവുന്നത് (അല്ലെങ്കിൽ തങ്ങൾക്കറിയാമെന്ന് അവർ കരുതുന്നത്) പെട്ടെന്നൊരു ദിവസം നമ്മെ വന്നാക്രമിക്കുകയാണ്‌- അന്നു നമുക്കു ബോദ്ധ്യമാകും, അതാണു കൂടുതൽ പ്രബലമെന്ന്. ദുഷ്പേരുമായി കഴിയുന്നതിനെക്കാളെളുപ്പമാണ്‌, മനഃസാക്ഷിക്കുത്തുമായി ജീവിക്കുക.


from the gay science


ഫെര്‍ണാണ്ടോ പെസ് വാ - പിയാനോ



പിയാനോ


ആ മഹതിയ്ക്കൊരു പിയാനോ സ്വന്തം.
സംഗതി നല്ലതു തന്നെ,
എന്നാൽ പുഴകളൊഴുകുന്നതല്ലത്,
മരങ്ങളുടെ മർമ്മരവുമല്ല...

ആർക്കു വേണം പിയാനോ?
കാതുകളുണ്ടാവുക,
പ്രകൃതിയെ സ്നേഹിക്കുക,
അതാണതിലും നല്ലത്.



വസ്തുക്കളിൽ നാം കാണുന്നത്...

വസ്തുക്കളിൽ നാം കാണുന്നതു വസ്തുക്കളെ.
ഒരു വസ്തുവിനെ മറ്റൊന്നായി നാമെന്തിനു കാണണം?
കാഴ്ചയും കേൾവിയും നമ്മെയെന്തിനു കബളിപ്പിക്കണം,
കാഴ്ചയും കേൾവിയും കാഴ്ചയും കേൾവിയും തന്നെയാണെങ്കിൽ?

കാണുന്നതെങ്ങനെയെന്നറിയുകയാണു പ്രധാനം,
ചിന്തിക്കാതെ കാണുന്നതെങ്ങനെയെന്നറിയുക,
കാണുമ്പോൾ കാണാൻ മാത്രമറിയുക,
കാണുമ്പോൾ ചിന്തിക്കാതിരിക്കുക,
അഥവാ ചിന്തിക്കുമ്പോൾ കാണാതിരിക്കുക.

ഇതിനു പക്ഷേ (വസ്ത്രമുടുപ്പിച്ചൊരാത്മാവിനെ പേറിനടക്കുന്ന പാവങ്ങൾ നമ്മൾ!)
ഗഹനമായൊരു പഠനം വേണം,
പഠിച്ചതഴിയ്ക്കാനൊരു പഠനം,
നക്ഷത്രങ്ങൾ നിത്യതയിൽ നമ്മുടെ സഹോദരന്മാരാണെന്നും,
ഒരുനാളത്തെ ആയുസ്സുള്ള കന്യാസ്ത്രീകളാണു പൂക്കളെന്നും
നമ്മെ പഠിപ്പിച്ച പള്ളിക്കൂടത്തിൽ നിന്നൊരു മോചനം.
നക്ഷത്രങ്ങൾ പക്ഷേ, നക്ഷത്രങ്ങളാണെന്നല്ലാതൊന്നുമല്ല,
പൂക്കൾ പൂക്കളാണെന്നല്ലാതൊന്നുമല്ല,
അതിനാലാണവയെ ഞാൻ നക്ഷത്രങ്ങളെന്നും പൂക്കളെന്നും വിളിക്കുന്നതും.

1914 മാർച്ച് 13



എന്റെ വീടിന്റെ പൊക്കത്തിലുള്ള ജനാലയിൽ നിന്ന്...

എന്റെ വീടിന്റെ പൊക്കത്തിലുള്ള ജനാലയിൽ നിന്ന്
ഒരു വെള്ളത്തൂവാല വീശി ഞാൻ യാത്രയാക്കുന്നു,
മനുഷ്യർക്കിടയിലേക്കു പോകുന്ന എന്റെ കവിതകളെ.

അതിലാഹ്ളാദമെനിക്കില്ല, സങ്കടവുമെനിക്കില്ല.
എന്റെ കവിതകളുടെ വിധിയാണത്.
ഞാനവയെഴുതി,
എല്ലാവർക്കും ഞാനവ കാട്ടിക്കൊടുക്കുകയും വേണം;
എനിക്കങ്ങനെ ചെയ്യാതിരിക്കാനാവില്ല,
പൂവിനതിന്റെ നിറം മറയ്ക്കാനാവില്ലെന്നപോലെ,
പുഴയ്ക്കതിന്റെയൊഴുക്കു മറയ്ക്കാനാവില്ലെന്നപോലെ,
മരത്തിനതിൽ കായ്ക്കുന്ന കനികളെ മറയ്ക്കാനാവില്ലെന്നപോലെ.

അതാ പോവുകയാണവ, ഒരു കുതിരവണ്ടിയിലെന്നപോലെ,
ഒരു വിഷാദം തോന്നിയതകറ്റാനെനിക്കാകുന്നുമില്ല,
ഒരുടൽനോവു പോലെയാണെനിക്കത്.
ആരാണവ വായിക്കുകയെന്നാർക്കറിയാം?
എതു കൈകളിലാണവയെത്തിപ്പെടുകയെന്നാർക്കറിയാം?

പൂവ്, വിധിയെന്നെ നുള്ളിയെടുത്തത്
അന്യരുടെ കണ്ണുകൾക്കു കാണാനായിരുന്നു,
മരം, എന്റെ കായ പറിച്ചെടുത്തത്
അന്യരുടെ വായകൾക്കായിരുന്നു,
പുഴ, എന്നിൽത്തന്നെ തങ്ങിനില്ക്കരുതെന്നായിരുന്നു
എന്റെ ജലത്തിന്റെ വിധി.
ഞാൻ വഴങ്ങുന്നു, സന്തോഷത്തോടെയെന്നും പറയാം,
സങ്കടപ്പെട്ടിരുന്നു മടുത്ത ഒരാളുടെ സന്തോഷത്തോടെ.

പോകൂ, എന്നിൽ നിന്നു പോകൂ!
മരം കടന്നുപോകുന്നു, പ്രകൃതിയിലെമ്പാടും സ്വയം വിതറി.
പൂവു വാടിക്കൊഴിയുന്നു, നാശമില്ലാത്ത ധൂളികളായി.
പുഴ കടലിലേക്കൊഴുകുന്നു, ജലത്തിന്റെ സ്വരൂപത്തിലായി.

ഞാൻ കടന്നുപോകുന്നു, ഞാൻ  തങ്ങിനിൽക്കുന്നു,
പ്രപഞ്ചത്തെപ്പോലെ.

ചിത്രം – ഫ്ലമിന്ഗോകൾ - ഹെന്റി റുസോ


Tuesday, September 20, 2011

ലോര്‍ക്ക - പാത


നിന്റെ കുന്തമൊരുനാളും
ചെന്നുതറയ്ക്കില്ല ചക്രവാളത്തില്‍ .
അതിനെ ചെറുക്കാനുണ്ടല്ലോ
മലയെന്നൊരു
പരിച.

സ്വപ്നം കാണേണ്ട
ചന്ദ്രന്റെ ചോരയും.
എന്റെ കാൽമടമ്പുകളെ താലോലിക്കട്ടെ
മഞ്ഞുതുള്ളികൾ പക്ഷേ.

അതിവലിപ്പമായ കൈനോട്ടക്കാരീ!
നിന്റെ മുതുകത്തവർ മറന്നിട്ടുപോകുന്ന
മങ്ങിയ മുദ്രകൾ നോക്കി
ആത്മാക്കളുടെ ജാതകമെഴുതുകയോ നീ?
കാല്പാടുകളുടെ വായനക്കാരിയെങ്കി-
ലെത്ര സ്നേഹിക്കുമായിരുന്നില്ല നീ
കടന്നുപോകുന്ന കഴുതകളെ,
പൊട്ടിപ്പിളർന്ന നിന്റെയുടലിനെ
വിനീതമായൊരാർദ്രതയോടെ തഴുകുന്നവയെ!
അവയ്ക്കേ ആലോചനാവിഷയമാവുന്നുള്ളു,
നിന്റെ കുന്തത്തിനുന്നത്തെ.
മൃഗലോകത്തെ ബുദ്ധന്മാർ,
വൃദ്ധരും വ്രണിതരുമാവുമ്പോൾ
അവരേ കൂട്ടിവായിക്കുന്നുള്ളു
വാക്കുകളില്ലാത്ത നിന്റെ പുസ്തകം.

എന്തു വിഷാദഛായയാണു നിനക്ക്
നാട്ടുമ്പുറത്തെ വീടുകൾക്കിടയിൽ!
എന്തു തിളക്കമാണു നിന്റെ നന്മകൾക്കും!
ഒരു പരിഭവവുമില്ലാതെ നീ താങ്ങുന്നുവല്ലോ,
ഉറക്കം തൂങ്ങുന്ന നാലു കുതിരവണ്ടികളെ,
രണ്ടു വേലമരങ്ങളെ,
വെള്ളം വറ്റിയ പഴയൊരു കിണറിനെ.

തുറസ്സുകൾ വിട്ടു പോരൂ,
നിത്യതയുടെ ശ്യാമവിദൂരതയിൽ
വെള്ളയരം കൊണ്ടു നിഴലു കടയുകയാണെങ്കിൽ
സാന്താ ക്ളാരാപ്പാലത്തിൽ നിന്നു താഴെ വീഴുമേ,
പാത നീ!


1920


സാന്താ ക്ളാരാ - ‘സാന്താ ക്ളാരാപ്പാലം കടക്കുമ്പോൾ/മോതിരമൂരിപ്പുഴയിൽ വീണു’ എന്നൊരു നാടൻ പാട്ടുണ്ട്.


ചിത്രം - ലോര്‍ക്കയുടെ വര


Monday, September 19, 2011

ലോര്‍ക്ക - മരങ്ങൾ


മരങ്ങൾ


മരങ്ങളേ!
അമ്പുകളായിരുന്നുവോ നിങ്ങൾ,
നീലിമയിൽ നിന്നു പതിച്ചവ?
നിങ്ങളെ തൊടുത്തുവിട്ട-
തേതു ഭീഷണരായ പടയാളികൾ?
നക്ഷത്രങ്ങളോ?

നിങ്ങളുടെ സംഗീതമുറപൊട്ടുന്നതു
കിളികളുടെ ആത്മാക്കളിൽ നിന്ന്,
ദൈവത്തിന്റെ കണ്ണുകളിൽ നിന്ന്,
മനം നിറഞ്ഞ വികാരത്തിൽ നിന്ന്.
മരങ്ങളേ!
നിങ്ങളുടെ മുരത്ത വേരുകളറിയുമോ,
മണ്ണിലെന്റെ ഹൃദയത്തെ?

1919


എന്റെ പട്ടുഹൃദയം


എന്റെ പട്ടുഹൃദയം നിറയെ
വെളിച്ചങ്ങളുമായി,
കാണാതായ മണികളുമായി,
ലില്ലിപ്പൂക്കളും തേനീച്ചകളുമായി,
അകലെയ്ക്കു ഞാൻ പോകും,
മലകൾക്കുമപ്പുറത്തേക്ക്,
കടലുകൾക്കുമപ്പുറത്തേക്ക്,
നക്ഷത്രങ്ങൾക്കടുത്തേക്ക്.
ക്രിസ്തുവിനോടു ഞാൻ പറയും,
എനിക്കു മടക്കിനല്കൂ, കർത്താവേ,
കുട്ടിക്കാലത്തെയെന്റെയാത്മാവിനെ,
തൂവൽ വച്ച തൊപ്പിയും,
മരത്തിന്റെ വാളുമായി
പഴംകഥകളിലാണ്ടുമുങ്ങിയതിനെ.

1910


ചിത്രം - ലോര്‍ക്കയുടെ വര


ഫെർണാണ്ടോ പെസ് വാ - യാതൊന്നിനെക്കുറിച്ചും ചിന്തിക്കാതിരിക്കുന്നതിൽത്തന്നെ...

File:Henri Rousseau - Jungle with Lion.jpg



യാതൊന്നിനെക്കുറിച്ചും ചിന്തിക്കാതിരിക്കുന്നതിൽത്തന്നെയുണ്ട്
മതിയായത്ര വേദാന്തം.

ലോകത്തെക്കുറിച്ചെന്റെ ചിന്തയെന്താണ്‌?
ലോകത്തെക്കുറിച്ചെന്റെ ചിന്തയെന്താണെന്നെനിക്കൊരു ധാരണയുമില്ല!
സുഖമില്ലാതെ കിടപ്പിലാവുമ്പോൾ
ആ വകയെക്കുറിച്ചൊക്കെ ഞാൻ ചിന്തിച്ചുവെന്നുവരാം.

വസ്തുക്കളെക്കുറിച്ചെന്റെ ധാരണയെന്തൊക്കെയാണ്‌?
കാര്യകാരണബന്ധത്തെക്കുറിച്ചെനിക്കെന്തു പറയാനുണ്ട്?
ദൈവത്തെയും ആത്മാവിനെയും പ്രപഞ്ചസൃഷ്ടിയേയും കുറിച്ചു
ഞാൻ മനനം ചെയ്തിരിക്കുന്നതെന്തൊക്കെ?
അതൊന്നുമെനിക്കറിയില്ല.
അതിനെക്കുറിച്ചൊക്കെ ചിന്തിക്കുകയെന്നാൽ
എനിക്കത് കണ്ണും പൂട്ടിക്കിടക്കുകയും
ചിന്തിക്കാതിരിക്കുകയും  എന്നാണ്‌,
.കർട്ടൻ വലിച്ചിടുകയാണത്.
(എന്റെ ജനാലയ്ക്കു പക്ഷേ കർട്ടനുമില്ല.)

വസ്തുക്കളിൽ നിഹിതമായ നിഗൂഢത?
നിഗൂഢതയെന്നാലെന്താണെന്നുതന്നെ എനിക്കറിയില്ല!
നിഗൂഢതയെക്കുറിച്ചു ചിന്തിക്കുന്നൊരാളുണ്ടാവുകയെന്നതുതന്നെ
ആകെയുള്ള നിഗൂഢത.
വെയിലത്തു നിന്നുകൊണ്ടു നിങ്ങൾ കണ്ണടയ്ക്കുമ്പോൾ
എന്താണു സൂര്യനെന്ന് നിങ്ങൾക്കറിയാതാവാൻ തുടങ്ങുന്നു,
ചൂടുള്ള വസ്തുക്കളെക്കുറിച്ചു നിങ്ങൾ ചിന്തിക്കാൻ തുടങ്ങുന്നു.
എന്നാൽ കണ്ണു തുറന്നു സൂര്യനെ നോക്കുമ്പോൾ
മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാൻ നിങ്ങൾക്കു കഴിയില്ല.
എന്തെന്നാൽ സകലമാനകവികളുടെയും സകലമാനചിന്തകരുടെയും
ചിന്തകളൊരുമിച്ചിട്ടാലും 
അതിലും  വിലയുള്ളതത്രേ സൂര്യവെളിച്ചം.
സൂര്യവെളിച്ചത്തിനറിയില്ല എന്താണതു ചെയ്യുന്നതെന്ന്,
അതിനാൽ പിശകുന്നില്ലതിന്‌, പൊതുവാണത്, നല്ലതുമാണത്.

വേദാന്തം? ആ മരങ്ങൾക്കെന്തു വേദാന്തം?
പച്ചപ്പുണ്ടായിരിക്കുക, ചില്ലയും പടർപ്പുമുണ്ടായിരിക്കുക,
കാലമാവുമ്പോൾ കായ്ക്കുക,
അതൊന്നും നമ്മെ ചിന്തിപ്പിക്കാറില്ല,
നമുക്കതൊന്നും ശ്രദ്ധിക്കാനറിയുകയുമില്ല.
അവയുടേതിലും കേമമായ വേദാന്തം വേറെന്തുണ്ടു പക്ഷേ?
ജീവിക്കുന്നതെന്തിനാണെന്നറിയാതിരിക്കുക,
തങ്ങൾക്കതറിയില്ലെന്നുതന്നെയറിയാതിരിക്കുക-
അതാണവയുടെ വേദാന്തം.
‘വസ്തുക്കളുടെ ആന്തരഘടന...’
‘പ്രപഞ്ചത്തിന്റെ അന്തരാർത്ഥം...’
അബദ്ധമാണാവകയൊക്കെ, അർത്ഥശൂന്യമാണവ.
വസ്തുക്കളെക്കുറിച്ചാവിധം ചിന്തിക്കാനാവുക എന്നു പറയുകതന്നെ അവിശ്വസനീയം.
പ്രഭാതം പൊട്ടിവിടരുമ്പോൾ,
അങ്ങവിടെ, ആ മരങ്ങൾക്കു മേൽ അവ്യക്തമായൊരു സുവർണ്ണദീപ്തി
ഇരുട്ടിനെ ആട്ടിപ്പായിക്കുമ്പോൾ
കാരണങ്ങളെയും ഉദ്ദേശ്യങ്ങളെയും കുറിച്ചു ചിന്തിക്കുമ്പോലെയാണത്.
വസ്തുക്കളുടെ അന്തരാർത്ഥത്തെക്കുറിച്ചു ചിന്തിക്കുന്നതൊരു കടന്നകൈയാണ്‌,
ആരോഗ്യമുള്ളപ്പോൾ ആരോഗ്യത്തെക്കുറിച്ചു ചിന്തിക്കുമ്പോലെ,
അരുവിയിലേക്കൊരു കപ്പുമെടുത്തു ചെല്ലുമ്പോലെ.

വസ്തുക്കൾക്കാകെയുള്ള ഒരന്തരാർത്ഥം
അവയ്ക്കൊരന്തരാർത്ഥവുമില്ല എന്നതുതന്നെ.

എനിക്കു ദൈവവിശ്വാസമില്ല,
എന്തെന്നാൽ ഞാനവനെ കണ്ടിട്ടേയില്ല.
ഞാനവനിൽ വിശ്വസിക്കണമെന്നവനുണ്ടായിരുന്നെങ്കിൽ,
നിശ്ചയമായും അവനെന്നോടു സംസാരിക്കാൻ വരുമായിരുന്നു.
കതകിൽ തട്ടിയിട്ടവൻ പറയും,
ഞാനിതാ!

എന്നാൽ ദൈവം പൂക്കളും മരങ്ങളും
കുന്നുകളും സൂര്യനും നിലാവുമാണെങ്കിൽ,
എങ്കിൽ ഞാനവനിൽ വിശ്വസിക്കുന്നു,
എന്നാളും ഞാനവനെ വിശ്വസിക്കും,
എന്റെ ജീവിതം തന്നെ ഒരു പ്രഭാഷണവും ഒരാരാധനയുമാവും;
ഒരു കൂദാശ,  എന്റെ കണ്ണുകൾ കൊണ്ടും കാതുകളിലൂടെയും.

എന്നാൽ ദൈവം മരങ്ങളൂം പൂക്കളുമാണെങ്കിൽ,
കുന്നുകളും നിലാവും സൂര്യനുമാണെങ്കിൽ,
ഞാനവനെ ദൈവമെന്നെന്തിനു വിളിയ്ക്കണം?
ഞാനവനെ പൂക്കളെന്നും മരങ്ങളെന്നും കുന്നുകളെന്നും
സൂര്യനെന്നും നിലാവെന്നുമേ വിളിയ്ക്കൂ,
എനിക്കു ദ്റ്ശ്യമാകേണ്ടതിലേക്കായിട്ടാണവൻ
സൂര്യനും നിലാവും പൂക്കളും മരങ്ങളും കുന്നുകളുമായതെങ്കിൽ,
മരങ്ങളും കുന്നുകളും നിലാവും സൂര്യനും പൂക്കളുമായിട്ടാ-
ണെനിയ്ക്കവൻ പ്രത്യക്ഷത്തിൽ വരുന്നതെങ്കിൽ,
അവന്റെയിച്ഛയും അതുതന്നെയാവണം,
ഞാനവനെ അറിയേണ്ടത് മരങ്ങളും കുന്നുകളും
പൂക്കളും നിലാവും സൂര്യനുമായിട്ടാണെന്ന്.

അതിനാലത്രേ ഞാനവനെ അനുസരിക്കുന്നതും,
(ദൈവത്തിനു തന്നെക്കുറിച്ചറിയുന്നതിലുമധികം
ദൈവത്തെക്കുറിച്ചു ഞാനെന്തറിയാൻ?)
ഞാനവനെ അനുസരിക്കുന്നു, 
കണ്ണുകൾ തുറന്നു കാണുന്നൊരാളെപ്പോലെ,
സ്വച്ഛന്ദമായി ജീവിക്കുന്നതിലൂടെ;
ഞാനവനെ നിലാവെന്നും സൂര്യനെന്നും പൂക്കളെന്നും

മരങ്ങളെന്നും കുന്നുകളെന്നും വിളിയ്ക്കുന്നു,

ഞാനവനെ സ്നേഹിക്കുന്നു,  അവനെക്കുറിച്ചു ചിന്തിക്കാതെ ,

ഞാനവനെക്കുറിച്ചു ചിന്തിക്കുന്നു, കാണുന്നതിലൂടെ, കേൾക്കുന്നതിലൂടെ 

സദാസമയവും ഞാൻ അവനോടൊപ്പവുമാണ്‌.



Painting: Henri Rousseau - Jungle with Lion



 

Sunday, September 18, 2011

ലോര്‍ക്ക - പുതുഹൃദയം


എന്റെ ഹൃദയമുറയൂരിയിരിക്കുന്നു,
ഒരു പാമ്പിനെപ്പോലെ;
അതു ഞാൻ കൈയിലെടുത്തിരിക്കുന്നു,
നിറയെ മുറിവും തേനുമായി.

നിന്റെ മടക്കുകളിൽ കൂടു കൂട്ടിയ ചിന്തകൾ,
ഇന്നവയൊക്കെയെവിടെ?
യേശുവിനെയും സാത്താനെയും
പരിമളപ്പെടുത്തിയ പനിനീർപ്പൂക്കളുമെവിടെ?

എന്റെ ഭാവനാനക്ഷത്രത്തിനുമേൽ
നനഞ്ഞുപറ്റിക്കിടന്നൊരാവരണമേ,
ഒരുകാലമെന്റെ പ്രണയങ്ങളായിരുന്നവയെ
ശോകത്തോടെ ഞാൻ വരച്ചിട്ട നരച്ച തോൽച്ചുരുണ നീ!

നിന്നിൽ ഞാൻ കാണുന്നു, ഭ്രൂണപ്രായമായ ശാസ്ത്രങ്ങൾ,
ഉടവു തട്ടാത്ത ജഡങ്ങൾ പോലെ കവിതകൾ,
എന്റെ പ്രണയരഹസ്യങ്ങളുടെ അസ്ഥികൾ,
പണ്ടേയുള്ളൊരു നിഷ്കളങ്കതയും.

എന്റെ വികാരങ്ങളുടെ കാഴ്ചബംഗ്ളാവിൽ
ചുമരിൽ നിന്നെ തൂക്കിയിടട്ടെയോ ഞാൻ,
എന്റെ പാപത്തിന്റെ തണുത്തിരുണ്ടു നിദ്രാണമായ
ഐറിസ്പൂക്കൾക്കരികിൽ?

അതോ പൈൻമരങ്ങൾക്കു മേൽ നിന്നെ വിടർത്തിയിടുകയോ
-എന്റെ പ്രണയത്തിന്റെ യാതനാഗ്രന്ഥമേ-
പുലരിയ്ക്കു വാനമ്പാടിയർപ്പിക്കുന്ന ഗാനം
നിനക്കും കേട്ടുപഠിക്കാനായി?

1918 ജൂൺ


ചിത്രം ലോര്‍ക്കയുടെ ഒരു വര


ലോർക്ക - വിഷാദഗാനം


കണ്ണീർത്തുള്ളികൾ
വാനമ്പാടിയുടെ ചിറകുകളിൽ,
ഭ്രമിച്ച കാഴ്ചയിൽ രൂപം പൂണ്ട
തെളിനിലാവിന്റെ തുള്ളികൾ.

ജലധാരയുടെ വെണ്ണക്കൽപ്പടവിൽ
ജലനാളിയുടെ ചുംബനം,
വിനീതനക്ഷത്രങ്ങളുടെ സ്വപ്നം.

പെൺകുട്ടികളെനിയ്ക്കു വിട പറയുന്നു,
ഉദ്യാനത്തിലൂടെ ഞാൻ കടന്നുപോകെ.
എനിയ്ക്കു വിട ചൊല്ലുന്നു മണിനാദങ്ങൾ,
പാതിവെളിച്ചത്തിലെന്നെയുമ്മ വച്ചും കൊണ്ടു മരങ്ങളും.
തേങ്ങിത്തേങ്ങി തെരുവിലൂടെ ഞാൻ കടന്നുപോയി,
സിറാനൊയെപ്പോലെ വിഷാദിയായി,
ഡോൺ ക്വിഹോട്ടെയെപ്പോലെ വിഷാദിയായി,
ഘടികാരങ്ങളുടെ സ്പന്ദനതാളത്തിൽ
അസാദ്ധ്യമായ അനന്തതകളെ വീണ്ടെടുത്തും.
ഐറിസ്പൂക്കൾ വാടുന്നതു ഞാൻ കണ്ടു,
എന്റെ സ്വരമവയെ തൊടുമ്പോൾ,
വെളിച്ചമവയിൽ ചോരക്കറ വീഴ്ത്തുമ്പോൾ.
എന്റെ ഭാവഗാനത്തിൽ ഞാൻ വേഷമിട്ടതു
മുഖത്തു ചായം തേച്ചൊരു കോമാളിയുടെ.
ഒരെട്ടുകാലിയ്ക്കടിയിൽ പതിയിരിക്കുന്നു
മനോഹരമായൊരത്ഭുതപ്രണയം.
ഇനിയൊരെട്ടുകാലിയെപ്പോലെ
സൂര്യനെന്നെയൊളിപ്പിയ്ക്കുന്നു,
അവന്റെ സുവർണ്ണപാദങ്ങൾക്കടിയിൽ.
ആനന്ദം കണ്ടെത്തില്ല ഞാൻ,
എന്റെ പ്രണയത്തിനമ്പുകൾ കണ്ണീർത്തുള്ളികൾ,
ഹൃദയമാവനാഴിയും.

ഒക്കെയും ഞാനന്യർക്കു നല്കും,
വിലാപിച്ചും കൊണ്ടു ഞാനലയും,
വെട്ടിക്കളഞ്ഞൊരു കഥയിൽ
ഉപേക്ഷിക്കപ്പെട്ടൊരു ബാലനെപ്പോലെ.



1918 ഡിസംബർ

ചിത്രം ലോര്‍ക്ക വരച്ചത്


Saturday, September 17, 2011

ഫെര്‍ണാണ്ടോ പെസ് വാ - അളിഞ്ഞ തീയുടെ പെരുവ്രണം പോലെ...



വഴിയിലെ വെറും പൊടിയായിരുന്നു ഞാനെങ്കിൽ...


വഴിയിലെ വെറും പൊടിയായിരുന്നു ഞാനെങ്കിൽ,
പാവങ്ങളുടെ കാലടികൾ എന്നെച്ചവിട്ടിക്കടന്നുപോയെങ്കിൽ...

ഒഴുകുന്ന പുഴകളായിരുന്നു ഞാനെങ്കിൽ,
എന്റെയിരുകരകളിലും അലക്കുകാരികളുണ്ടായിരുന്നെങ്കിൽ...

പുഴയ്ക്കരികിലെ പോപ്ളാർമരങ്ങളായിരുന്നു ഞാനെങ്കിൽ,
എനിക്കു മേലാകാശവും താഴെ വെള്ളവും മാത്രമായിരുന്നെങ്കിൽ...

ഞാനൊരു മില്ലുകാരന്റെ കഴുതയായിരുന്നെങ്കിൽ,
അയാളെന്നെ തല്ലുകയും പൊന്നുപോലെ നോക്കുകയും ചെയ്തിരുന്നെങ്കിൽ...

ജീവിതത്തെ തിരിഞ്ഞുനോക്കി നെടുവീർപ്പിടുന്നൊരാളാവുന്നതിനേക്കാൾ
ഇങ്ങനെ ജീവിതത്തിലൂടെ കടന്നുപോകുന്നതേ ഭേദം...

1914



അളിഞ്ഞ തീയുടെ പെരുവ്രണം പോലെ...

അഴുക്കു പിടിച്ച തീയുടെ പെരുംവ്രണം പോലെ
അവശിഷ്ടമേഘങ്ങൾക്കിടയിൽ സൂര്യൻ താറുന്നു.
അതിശാന്തമായ സായാഹ്നത്തിൽ
വിദൂരതയിൽ നിന്നൊരു പതിഞ്ഞ ചൂളം;
അതൊരു തീവണ്ടിയുടേതാവണം.

ആ മുഹൂർത്തത്തിൽ ഒരവ്യക്താഭിലാഷം എന്നെ വന്നുബാധിക്കുന്നു,
അവ്യക്തവും സൗമ്യവുമായ ഒരാഗ്രഹം,
വന്നതും, വന്നപോലെ മാഞ്ഞുപോകുന്നതും.

അരുവികളുടെ പ്രതലങ്ങളിൽ ചിലനേരം
കുമിളകൾ പൊന്തിയുടയുന്നതുമതുപോലെ,
അതിനു പ്രത്യേകിച്ചൊരർത്ഥം പറയാനുമില്ല,
പൊന്തിയുടയുന്ന കുമിളകളാണവയെന്നല്ലാതെ.


വഴിയിലൂടൊരു കുതിരവണ്ടി...


വഴിയിലൂടൊരു കുതിരവണ്ടി കടന്നുപോയി;
അതുകൊണ്ടു വഴിയ്ക്കു ഭംഗി കൂടിയെന്നൊന്നുമില്ല,
അതിന്റെ ഭംഗി കെട്ടതുമില്ല.
ബാഹ്യലോകത്തൊരു മനുഷ്യകർമ്മം നടന്നുവെന്നേയുള്ളു.
നാമൊന്നുമെടുക്കുന്നില്ല, ഒന്നും കൊണ്ടുവയ്ക്കുന്നുമില്ല,
നാം കടന്നുപോകുന്നു, പിന്നെ മറന്നും പോകുന്നു;
സൂര്യന്റെ സമയനിഷ്ഠയ്ക്ക് ഒരുനാളും ഭംഗവുമില്ല.

ജൂലൈ 5 1914



എന്നോടവർ പറയുകയാണ്‌...

എന്നോടവർ പറയുകയാണ്‌ മനുഷ്യരെപ്പറ്റി, മനുഷ്യരാശിയെപ്പറ്റി,
മനുഷ്യരെപ്പക്ഷേ ഞാൻ കണ്ടിട്ടില്ല, മനുഷ്യരാശിയേയും.
ഞാൻ കണ്ടിരിക്കുന്നതു കിടിലം കൊള്ളിയ്ക്കുന്നരീതിയിൽ
മറ്റൊരാളിൽ നിന്നു വ്യത്യസ്തനായൊരു മനുഷ്യനെ,
മനുഷ്യരില്ലാത്തൊരിടം കൊണ്ടൊന്നിനൊന്നു വേർപെട്ടവരെ.


ആല്ബെർട്ടോ കെയ്റോ എന്ന അപരനാമത്തിൽ എഴുതിയത്


ചിത്രം- പന്തുകളിക്കാർ - ഹെന്റി റൂസ്സോ (വിക്കിമീഡിയ)


Friday, September 16, 2011

സെയിന്റ് ഫ്രാൻസിസ് അസീസിയുടെ കവിതകൾ

File:Giotto di Bondone - Legend of St Francis - 15. Sermon to the Birds - WGA09139.jpg



അവൻ ഭിക്ഷ യാചിച്ചു

ഭിക്ഷ യാചിച്ചും കൊണ്ടെന്റെ പുരയ്ക്കലവൻ വന്നു.
മുട്ടുകാലിൽ വീണു ഞാൻ കരഞ്ഞു:
‘നിനക്കെന്തു ഞാൻ നല്കാൻ,
പ്രിയനേ?’
‘സ്നേഹം,’
അവൻ പറഞ്ഞു,
‘സ്നേഹമൊന്നേ.’



കുഞ്ഞിന്റെ കൈയിൽ

കുഞ്ഞിന്റെ കൈയിൽ
വാളു കൊടുക്കരുത്.

രാഷ്ട്രങ്ങൾ
കുഞ്ഞുങ്ങളാണെന്നെനിക്കു തോന്നുന്നു.



പേരറിയാത്തൊരാൾ

ആർക്കുമയാളുടെ പേരറിയില്ല-
കീറത്തുണിയുമുടുത്ത്
തെരുവിൽ കഴിയുമയാളുടെ.

ഒരുനാളയാളെ ഞാൻ സ്വപ്നം കണ്ടു.
വിചിത്രമായൊരമ്പലം പണിയുകയാണ്‌,
അയാളും ദൈവവും കൂടി.



വേരുകളെപ്പോലെ

വേരുകളെപ്പോലെ വലിച്ചൂറ്റും
നമ്മുടെ കൈകൾ.
അതിനാലവയെ ഞാൻ വയ്ക്കുന്നത്
ഭൂമിയിൽ സുന്ദരമായവയിൽ.

പ്രാർത്ഥനയിലവ ഞാൻ കൂപ്പുമ്പോൾ
സ്വര്‍ഗ്ഗത്തുനിന്നവ വലിച്ചെടുക്കും
വെളിച്ചം.



പ്രാർത്ഥനയുടെ ഫലം

പ്രാർത്ഥനയുടെ ഫലം
ജിവിതം.

പ്രാർത്ഥന നനച്ചുകൊടുക്കുന്നു,
മണ്ണിനെ,
ഹൃദയത്തെ.



റോമിൽ നിന്നു പോരുമ്പോൾ

ഒരു കിളി പറന്നുപോയി.
പാടത്തൂടെ ഞാൻ നടന്നുപോകുമ്പോൾ
ഒരു പൂവെന്നെ നോക്കി ചൂളം കുത്തി.
തെളിഞ്ഞ ചോലയിൽ നിന്നു ഞാൻ മൊത്തിക്കുടിച്ചു.
രാത്രിയിലാകാശം മുടിയഴിച്ചിട്ടപ്പോൾ
ദൈവത്തിന്റെ ഒരു മുടിച്ചുരുളിൽ പിടിച്ചും കൊണ്ടു
ഞാനുറക്കവുമായി.

റോമിൽ നിന്നു പോരുമ്പോളെല്ലാരും ചോദിച്ചു:
‘എന്തൊക്കെയാണവിടെ വിശേഷം?’

ആവേശത്തോടെ ഞാൻ പറഞ്ഞു:
‘പാടത്തൊരു പൂവു ചൂളം കുത്തി,
രാത്രിയിലാകാശം മുടിയഴിച്ചിട്ടു,
ദിവ്യമായൊരു മുടിയിഴയിൽ പിടിച്ചു
ഞാനുറങ്ങി...‘



കൂദാശ

എന്റെ ചങ്ങാതി, ഒരണ്ണാറക്കണ്ണനോട്
കൂദാശയെക്കുറിച്ചൊരിക്കൽ ഞാൻ പറഞ്ഞു,
ആളാകെ ആവേശത്തിലുമായി.
തന്റെ മരപ്പൊത്തിലേക്കോടി
അയാൾ കൊണ്ടുവന്നത്,
ചില കായകൾ, ഒരു കൂമന്റെ തൂവൽ,
പിന്നെയെവിടുന്നോ കിട്ടിയ
നിറമുള്ളൊരു നാടയും.
ഞാനൊന്നു മന്ദഹസിച്ചു:
‘നിനക്കറിയാം,
ഏതിലുമുണ്ട് ദൈവവരം.‘


link to image


 

Thursday, September 15, 2011

ഫെര്‍ണാണ്ടോ പെസ് വാ - പ്രേമത്തിന്റെ തോന്നലുണ്ടായതിൽപ്പിന്നെ...

File:Pierre loti par henri rousseau.jpg


പ്രേമത്തിന്റെ തോന്നലുണ്ടായതിൽപ്പിന്നെ...


പ്രേമത്തിന്റെ തോന്നലുണ്ടായതിൽപ്പിന്നെ,
പരിമളങ്ങളെയും ഞാൻ ശ്രദ്ധിച്ചുതുടങ്ങിയിരിക്കുന്നു.
പൂക്കൾക്കു മണമുണ്ടെന്നതു പണ്ടു ഞാൻ ശ്രദ്ധിച്ചിട്ടേയില്ല.
ഇന്നവയുടെ വാസന ഞാനറിയുന്നു,
പുതുതൊന്നാണു ഞാൻ കാണുന്നതെന്നപോലെ.
പണ്ടുമവയ്ക്കു മണമുണ്ടായിരുന്നുവെന്നെനിയ്ക്കറിയാം,
ഈ ഞാനുള്ള പോലെ നിശ്ചയമായി.
അന്നു ഞാനറിഞ്ഞതു പുറമേയ്ക്കുള്ളത്.
ഇന്നെന്റെ പിൻകഴുത്തിലൊരു ചുടുനിശ്വാസം വീഴുമ്പോൾ
ഉള്ളിൽ ഞാനതറിയുന്നു.
ഇന്നു പൂക്കൾ വാസനിയ്ക്കുന്നതെത്ര ഹൃദ്യമായി!
ചിലനേരമുറക്കമുണരുമ്പോൾ
കാണും മുമ്പേ ഞാൻ മണത്തും തുടങ്ങുന്നു!

1930 ജൂലൈ 23



വഴിയിലെ വളവിനുമപ്പുറം

വഴിയിലെ വളവിനുമപ്പുറം
ഒരു കിണറുണ്ടെന്നാവാം, ഒരു കോട്ടയുണ്ടെന്നാവാം,
വഴിയുടെ തുടർച്ച മാത്രമേയുള്ളുവെന്നുമാകാം.
അതൊന്നുമെനിക്കറിയില്ല,
അതേക്കുറിച്ചു ഞാൻ ചോദിക്കുന്നുമില്ല.
വളവിനു മുമ്പുള്ള വഴിയിലായിരിക്കുന്നിടത്തോളം കാലം,
വളവിനു മുമ്പുള്ള വഴിയിലേക്കേ ഞാൻ നോക്കുന്നുള്ളു,
എന്തെന്നാൽ,  വളവിനു മുമ്പുള്ള വഴിയേ എനിക്കു കണ്ണിൽപ്പെടുന്നുള്ളുവല്ലോ.
അപ്പുറത്തേക്കു നോക്കിയിട്ടെനിക്കു ഗുണമൊന്നുമില്ല,
എന്റെ കാഴ്ചയിൽ പെടാത്തതിനെ നോക്കിയിട്ടും.
നാമെവിടെയോ, അവിടെയാകട്ടെ നമ്മുടെ ശ്രദ്ധ.
മറ്റെവിടെയുമല്ല, ഇവിടെത്തന്നെയുണ്ട് വേണ്ടത്ര ഭംഗി.
വളവിനപ്പുറത്തെ വഴിയിലും ആളുകളുണ്ടെങ്കിൽ,
അവരാവലാതിപ്പെടട്ടെ, വളവിനപ്പുറത്തെന്താണെന്നതിനെക്കുറിച്ച്.
അതാണ്‌ അവർക്കു വഴി.
ഒരുകാലത്തു നാമവിടെയെത്തുമെങ്കിൽ
അന്നു നമുക്കതൊക്കെയറിയാം.
ഇന്നു നമുക്കറിയാവുന്നത് നാമവിടെയല്ലെന്നു മാത്രം.
ഇതു വളവിനു മുമ്പുള്ള വഴി മാത്രം,
വളവിനു മുമ്പ് വളവില്ലാത്ത വഴിയും.

1914



വസന്തം വന്നുചേരുമ്പോൾ...
വസന്തം വന്നുചേരുമ്പോൾ,
ഞാൻ മരിച്ചുപോയിട്ടുണ്ടെങ്കിൽ,
പൂക്കളിതേപോലെതന്നെ വിടരും,
പോയ വസന്തത്തെക്കാൾ  മരങ്ങൾക്കു പച്ചപ്പു കുറയുകയുമില്ല .
യാഥാർത്ഥ്യത്തിനു ഞാൻ വേണമെന്നില്ല.

എനിക്കതിയായ ആഹ്ളാദം തോന്നുന്നു,
ഒരു പ്രാധാന്യവുമർഹിക്കുന്നില്ല എന്റെ മരണമെന്നതിൽ.

നാളെ ഞാൻ മരിക്കുമെന്നും
വസന്തം മറ്റേന്നാളാണെന്നുമെനിക്കറിയാമെങ്കിൽ
സന്തോഷത്തോടെതന്നെ ഞാൻ മരിക്കും,
വസന്തം മറ്റേന്നാളാണെന്നതിനാൽത്തന്നെ.
അതാണതിന്റെ കാലമെങ്കിൽ
എന്തിനതു മുമ്പേ കൂട്ടി വരണം?
ഒക്കെയും യഥാർത്ഥവും കൃത്യവുമാകണമെന്നാണെനിക്ക്,
അതങ്ങനെയാകുന്നതാണെനിക്കിഷ്ടം,
എനിക്കിഷ്ടമല്ലെങ്കിലും അതങ്ങനെ തന്നെയായിരിക്കുമെന്നതിനാൽ.
അതിനാൽ, ഈ നിമിഷം ഞാൻ മരിക്കുമെങ്കിൽ
സമാധാനത്തോടെ ഞാൻ മരിക്കും,
ഒക്കെയും യഥാർത്ഥമാണെന്നതിനാൽ,
ഒക്കെയും കൃത്യമാണെന്നതിനാൽ.

എന്റെ കുഴിമാടത്തിനു മുന്നിൽ നിന്നു ലാറ്റിനിൽ നിങ്ങൾ പ്രാർത്ഥിച്ചോളൂ,
അതാണു നിങ്ങൾക്കിഷ്ടമെങ്കിൽ.
അതിനെ വട്ടം ചുറ്റി പാടുകയും നൃത്തം ചവിട്ടുകയുമാവാം,
അതാണു നിങ്ങൾക്കിഷ്ടമെങ്കിൽ.
അങ്ങനെ പ്രത്യേകിച്ചൊരിഷ്ടവുമെനിക്കില്ല,
ഇനിയിഷ്ടങ്ങൾ വയ്ക്കാനാവുകയുമില്ലെനിയ്ക്ക്.
വരാനുള്ളതു വരാനുള്ള നേരത്തു വരുമ്പോൾ,
അതായിരിക്കും, അതാകേണ്ടതൊക്കെ.

1915 നവംബർ 7


റിക്കാർഡോ റെയിസ് എന്ന അപരനാമത്തിൽ എഴുതിയത്


ചിത്രം - ഹെന്റി റൂസ്സോ (വിക്കിമീഡിയ)

Wednesday, September 14, 2011

ഫെര്‍ണാണ്ടോ പെസ് വാ - ദൂരെ, കുന്നിഞ്ചരിവിൽ...

File:Henri Rousseau Femme se promenant.jpg


ചില വേനൽപ്പകലുകളിൽ...


ചില വേനൽപ്പകലുകളിൽ, സൂര്യനസ്തമിക്കുന്ന വേളയിൽ,
തെന്നലില്ലെങ്കിൽപ്പോലും
ഒരുനിമിഷത്തേക്കു തോന്നിപ്പോകാറുണ്ട്,
ഒരിളംതെന്നലൊന്നു വീശിപ്പോയെന്ന്...
മരങ്ങൾ നിശ്ചലമാണു പക്ഷേ,
ഇലയായ ഇലയൊക്കെയുമടക്കി.
ഇന്ദ്രിയങ്ങൾക്കൊരു മതിഭ്രമമുണ്ടായതാണ്‌-
ആ നിമിഷത്തേക്ക് അവയ്ക്കു ഹിതകരമായൊരു മതിഭ്രമം...

ഹാ, നമ്മുടെ ഇന്ദ്രിയങ്ങൾ, രോഗികളായ കാഴ്ചക്കാരും കേൾവിക്കാരും!
നാം നമ്മളായിരുന്നുവെങ്കിൽ
ഒരു മതിഭ്രമവും നമുക്കു വേണ്ടതില്ലായിരുന്നു...
തെളിമയോടെ, ജീവനോടെ അറിഞ്ഞാൽ
അതുതന്നെ മതിയാകുമായിരുന്നു നമുക്ക്,
എന്തിനാണിന്ദ്രിയങ്ങളെന്നു ശ്രദ്ധിക്കുകപോലും ചെയ്യാതെ...

ഭാഗ്യം, അപൂർണ്ണത ലോകത്തുണ്ടായത്,
അപൂർണ്ണതയും ഒരു വസ്തു തന്നെ,
അബദ്ധക്കാരായ മനുഷ്യരുണ്ടെന്നതും ഒരു വസ്തുത തന്നെ,
രോഗികളായ മനുഷ്യർ ലോകത്തുണ്ടെന്നതുമൊരു കൗതുകം തന്നെ.
ഒരപൂർണ്ണതയുമില്ലെങ്കിൽ ഉള്ളതിലൊന്നു കുറയുമായിരുന്നു,
അനവധിയായ കാര്യങ്ങളുണ്ടാവണം,
നമുക്കു കാണാനും കേൾക്കാനും പലതുണ്ടാവാൻ,
നമ്മുടെ കണ്ണുകളും കാതുകളും തുറന്നിരിക്കുന്ന കാലത്തോളം...

1914 മേയ് 7



മണ്ണിൽ രേഖകളവശേഷിപ്പിച്ചുപോകുന്ന...

മണ്ണിൽ രേഖകളവശേഷിപ്പിച്ചുപോകുന്ന മൃഗത്തിന്റെ യാത്രയെക്കാൾ ഭേദം,
ഒരു പാടും വീഴ്ത്താതെ പറന്നുപോകുന്ന പക്ഷിയുടെ പറക്കൽ.
പക്ഷി പറന്നുപോകുന്നു, അതു മറവിയിൽപ്പെട്ടും പോകുന്നു,
കാര്യങ്ങളാവിധമാണു വേണ്ടതും.
മൃഗമോ, തത്സമയമില്ലാത്തത്, അതിനാലുപയോഗമില്ലാത്തത്,
അതു വിളിച്ചുകാട്ടുകയാണ്‌, താനിവിടെയുണ്ടായിരുന്നുവെന്ന്.

ഓർമ്മിക്കുകയെന്നാൽ പ്രകൃതിയെ വഞ്ചിക്കുക എന്നുതന്നെ,
എന്തെന്നാൽ ഇന്നലത്തെ പ്രകൃതി പ്രകൃതിയല്ല,
ഉണ്ടായിരുന്നത് ഉള്ളതല്ല, ഓർമ്മിക്കുകയെന്നാൽ കാണാതിരിക്കുകയും.

കടന്നുപോകൂ, പക്ഷീ, കടന്നുപോകൂ, കടന്നുപോകാനെന്നെപ്പഠിപ്പിക്കൂ!

1914 മേയ് 7



ദൂരെ, കുന്നിഞ്ചരിവിൽ...

ദൂരെ, കുന്നിഞ്ചരിവിൽ ഒരു നിര മരങ്ങൾ...

എന്നാലെന്താണീ ഒരുനിര മരങ്ങൾ? അവ വെറും മരങ്ങൾ മാത്രം,
‘നിര’യും ‘മരങ്ങൾ’ എന്ന ബഹുവചനവും വെറും പേരുകൾ, വസ്തുക്കളല്ലവ.

ആഹ്ളാദമെന്തെന്നറിയാത്ത മനുഷ്യജീവികൾ,
സർവതിനെയുമവർ ക്രമപ്പെടുത്തും,
വസ്തുവിൽ നിന്നു വസ്തുവിലേക്കവർ വര വരയ്ക്കും,
തികച്ചും യഥാർത്ഥമായ മരങ്ങൾക്കു മേലവർ പേരുകളുടെ ലേബലൊട്ടിയ്ക്കും,
അക്ഷാംശരേഖാംശങ്ങളുടെ സമാന്തരങ്ങൾ കൊണ്ടു കണ്ടംകണ്ടമാക്കും
അത്ര ഹരിതവും, പുഷ്പസമൃദ്ധവുമായ ഈ മുഗ്ദ്ധഭൂമിയെത്തന്നെ!

1914 മേയ് 7


റിക്കാർഡോ റെയിസ് എന്ന അപരനാമത്തിൽ എഴുതിയത്


ചിത്രം - ഹെന്റി റൂസ്സോ (വിക്കിമീഡിയ)

Tuesday, September 13, 2011

ഫെര്‍ണാണ്ടോ പെസ് വാ - ലിഡിയാ...


ഞാൻ സ്നേഹിക്കുന്നു, ലിഡിയാ...


ഞാൻ സ്നേഹിക്കുന്നു, ലിഡിയാ,
അഡോണിസിന്റെ തോപ്പിലെ പനിനീർപ്പൂക്കളെ
ചിറകു വച്ചപോൽ ക്ഷണികമായവയെ.
ഒരുനാൾ പിറന്നാനാളിൽത്തന്നെ മരിക്കുന്നവയെ.
കെടുകയില്ലവയ്ക്കു വെളിച്ചം,
സൂര്യോദയത്തിനു പിമ്പാണവ പിറക്കുക,
അപ്പോളോ തന്റെ ദൃശ്യപഥം മുഴുമിക്കും മുമ്പു മരിക്കുമവ.
നമുക്കും ജീവിതമാവിധമൊരുനാളെയ്ക്കാവട്ടെ,
നാമിവിടെയുള്ളൊരല്പകാലത്തിനു മുമ്പും പിമ്പും
രാത്രിയാണെന്നതു സൗകര്യപൂർവം നാം മറക്കുക, ലിഡിയാ.

1914 ജൂലൈ 11


വരാനുള്ളതിനെയോർത്തു ഞാൻ പേടിക്കുന്നു, ലിഡിയാ...


വരാനുള്ളതിനെയോർത്തു ഞാൻ പേടിക്കുന്നു, ലിഡിയാ,
ജീവിതത്തിൽ പുതിയൊരു ചിട്ട കൊണ്ടുവരാവുന്നതേതിനെയും
ഞാൻ പേടിക്കുന്നു ലിഡിയാ.
സുഗമമായൊഴുകുന്ന എന്റെ ജീവിതഗതിയെ
എത്ര ചെറുതായെങ്കിലും മാറ്റാവുന്നതൊന്നിനെ,
ഹിതകരമാവാമാ മാറ്റമെങ്കിലും,
മാറ്റമാണതെന്നതിനാൽ ഞാൻ വെറുക്കുന്നു,
ഞാൻ നിരാകരിക്കുന്നു, ലിഡിയാ.
ദേവകൾ കല്പിക്കട്ടെ,
എന്റെ ജീവിതമനുസ്യൂതമായൊരു സമതലമാവാൻ,
ഒടുങ്ങുന്നിടത്തേക്കതൊഴുകിയെത്താൻ.
ഇന്നോളം പ്രശസ്തി നുകർന്നിട്ടില്ല ഞാനെങ്കിലും,
അന്യരിൽ നിന്നു സ്നേഹമോ ബഹുമാനമോ ആർജ്ജിച്ചിട്ടില്ല ഞാനെങ്കിലും
ജീവിതം ജീവിതമായാൽ മതിയെനിക്ക്,
ഞാനതു ജീവിക്കുന്നുവെന്നും.

1917 മേയ് 26


ചിത്രം - ഹെന്റി റൂസ്സോ (വിക്കിമീഡിയ)


Monday, September 12, 2011

റൂമി–മറ്റൊരു തരം


നിന്റെയൊപ്പമിരിക്കുമ്പോൾ...


നിന്റെയൊപ്പമിരിക്കുമ്പോൾ
പ്രണയം കൊണ്ടെനിക്കുറക്കം വരില്ല,
നിന്നെപ്പിരിഞ്ഞാലോ
കണ്ണീരു കൊണ്ടെനിക്കുറക്കം വരില്ല.
എത്ര വിചിത്രം ദൈവമേ,
രണ്ടുനാളത്തെയുറക്കമൊഴിക്കൽ;
എത്ര വ്യത്യസ്തം പക്ഷേ,
രണ്ടുതരമുണർന്നിരിക്കലും!



പ്രണയമല്ലാതൊരു സഹചരനെനിക്കില്ല...

പ്രണയമല്ലാതൊരു സഹചരനെനിക്കില്ല,
തുടക്കമില്ല, ഒടുക്കമില്ല, പുലർച്ചയില്ല.
ഉള്ളിലിരുന്നാത്മാവു വിളിയ്ക്കുന്നു:
‘പ്രണയത്തിന്റെ വഴിയറിയില്ല നിനക്കെങ്കിൽ
ഈ കൂടു തുറന്നെന്നെ വിട്ടയയ്ക്കെന്നേ!’



സ്വപ്നം കണ്ടു ഞാൻ...

സ്വപ്നം കണ്ടു ഞാൻ മദിര പകരുമൊരുവനെ,
അതിമോഹനനെ,
കരതലത്തിലമൃതം തുടുത്ത ചഷകവുമായി,
സേവകഭാവത്തിന്റെ പാരമ്യവുമായി.
ഇവൻ തന്നെയാവുമോ നമുക്കു യജമാനൻ?



കുടിച്ചു മതികെട്ടവനെപ്പോലെ...

കുടിച്ചു മതികെട്ടവനെപ്പോലെയാണു കാമുകനെന്നും,
അവന്റെയുള്ളിലിരിക്കില്ല രഹസ്യങ്ങളൊന്നും,
ഉന്മത്തൻ, ഭ്രമിച്ചവൻ, പ്രണയത്തിൽപ്പെട്ടവൻ.
സ്വബോധത്തിലിരിക്കുകയെന്നാൽ
എന്തിലും വേവലാതിയെന്നുതന്നെ.
കുടിച്ചു ബോധം പോയാലോ,
വരുന്നതു വരട്ടേയെന്നും!



പ്രണയം നമ്മുടെ പ്രവാചകനു...

പ്രണയം നമ്മുടെ പ്രവാചകനു വഴിയും ദിശയും,
നമുക്കു ജന്മം തന്നതു പ്രണയം; പ്രണയം നമുക്കമ്മ.
അമ്മേ, ഉടലിന്റെ പടുതയ്ക്കു പിന്നിൽ നീ മറയുന്നു,
ഞങ്ങളുടെ ദ്വേഷപ്രകൃതം നിന്നെ മറയ്ക്കുന്നു.



താനാവണമെങ്കിൽ...

താനാവണമെങ്കിൽ തന്നിൽ നിന്നു പുറത്തുവരൂ,
ആഴം കുറഞ്ഞ ചാലു വിട്ടുപോരൂ,
നിറഞ്ഞൊഴുകുന്ന പുഴയിലൊഴുകിച്ചേരൂ.
ചക്കാലന്റെ ചക്രം തിരിക്കുന്ന കാളയാവരുതേ,
തലയ്ക്കു മേൽ തിരിയുന്ന നക്ഷത്രങ്ങൾക്കൊത്തു തിരിയൂ.



മറ്റൊരു തരം

നമുക്കു തന്നിരിക്കുന്നു മറ്റൊരു തരം ഭാഷ,
സ്വർഗ്ഗവും നരകവുമല്ലാതൊരിടവും;
ഹൃദയങ്ങൾ സ്വതന്ത്രമായവർക്കാത്മാവു മറ്റൊരു തരം,
മറ്റൊരു തരം ഖനിയിൽ നിന്നു കുഴിച്ചെടുത്ത നിർമ്മലരത്നം.



അവളാനന്ദിക്കട്ടെ

സ്വർഗ്ഗത്തിൽ നിന്നൊരപ്പത്തിന്റെ പാതി കിട്ടിയവൾ,
സ്വന്തമാത്മാവു കൊണ്ടൊരു കുഞ്ഞുകൂടു നേടിയവൾ,
ആരെയും കാംക്ഷിക്കാത്തവ,ളാരും കാംക്ഷിക്കാത്തവൾ-
അവളാനന്ദത്തോടെ ജീവിക്കട്ടെ,
അവൾക്കുണ്ടല്ലോ ഒരാനന്ദപ്രപഞ്ചം.



നിന്നോടു പ്രേമത്തിലായി ഞാൻ…


നിന്നോടു പ്രേമത്തിലായി ഞാൻ.
ഉപദേശമെന്നിലെങ്ങിനെയേശാൻ?
വിഷം കുടിച്ചുകഴിഞ്ഞു ഞാൻ,
എന്തിനു പിന്നെ മധുരിക്കുന്ന പലഹാരം?
എന്നെപ്പൂട്ടിയിടൂയെന്നവർ പറയുന്നു,
എന്റെയുന്മത്തഹൃദയത്തെ എങ്ങിനെയവർ ബന്ധിക്കാൻ?


 

Sunday, September 11, 2011

അന്തോണിയോ മച്ചാദോ - ബാല്യകാലത്തിൽ നിന്നൊരോർമ്മ


മൃദുപാദപതനങ്ങൾ കാതിൽപ്പെടുമ്പോഴല്ലാതെ,
താഴിൽ ചാവി കടന്നു തിരിയുമ്പോഴല്ലാതെ,
ആ വികൃതിക്കുട്ടിയ്ക്കു ധൈര്യം വരില്ല,
ഒന്നിളകാൻ, ശ്വാസമൊന്നെടുക്കാൻ.

കൊച്ചുജോൺ, ഏകാകിക്കുട്ടി,File:Boat.png
അവൻ കേൾക്കുന്നുണ്ട് ചുണ്ടെലി തത്രപ്പെട്ടോടുന്നതും,
തടിയിൽ തുളപ്പൻ പണിയെടുക്കുന്നതും,
കുപ്പത്തൊട്ടിയിൽ ശലഭത്തിന്റെ ചിറകനങ്ങുന്നതും.

കൊച്ചുജോൺ, കൊച്ചുമനുഷ്യൻ,
തന്റെ തടവറയിലിരുന്നവൻ കാലത്തിനു കാതോർക്കുന്നു:
കൊതുകിന്റെ മുരളൽ
മൂളിക്കറങ്ങുന്ന പമ്പരം പോലെ.

ഇരുളടഞ്ഞ മുറിയിലാണു കുട്ടി,
അമ്മ പൊയ്ക്കഴിഞ്ഞു, അവനെ താഴിട്ടുപൂട്ടി.
അവനാണു കവി, സാക്ഷാൽ കവി,
അവന്റെ ഗാനം കാലം, കാലവും ഞാനും!


link to image


അന്തോണിയോ മച്ചാദോ - ഗ്രനാഡയിലായിരുന്നു ആ പാതകം

File:Lorca (1914).jpg

ഫെദറിക്കോ ഗാർസിയ ലോർക്കയ്ക്ക്

1. പാതകം

ചുറ്റും തോക്കുകളുമായി അവൻ നടന്നുപോകുന്നതായിക്കണ്ടു,
ദീർഘിച്ചൊരു തെരുവിലൂടെ,
ആദ്യതാരങ്ങളണഞ്ഞുതീരാത്ത
കുളിരുന്ന പാടത്തൂടെ.
പിന്നെ പ്രഭാതം കണ്മിഴിച്ചപ്പോൾ
ഫെദറിക്കോയെ അവർ കൊന്നു.
അവന്റെ നോട്ടത്തിനു മുന്നിൽ ചൂളുകയായിരുന്നു
ആരാച്ചാരന്മാരുടെ ആ സംഘം.
കണ്ണുമടച്ചുകൊണ്ടവർ പിറുപിറുത്തു:
‘ദൈവം തന്റെ തുണയ്ക്കെത്തുമോയെന്നു നോക്കട്ടെ!’
ഫെദറിക്കോ മരിച്ചുവീണു
-നെറ്റിയിൽ ചോരയുമായി, വയറ്റിൽ കറുത്തീയവുമായി-
ഗ്രനാഡയായിരുന്നു പാതകത്തിന്റെ രംഗം.
നോക്കൂ - പാവം ഗ്രനാഡ-, അവന്റെ ഗ്രനാഡ...


2. മരണവും കവിയും

അവൾ മാത്രം കൂടെയായി അവൻ നടന്നുപോകുന്നതായിക്കണ്ടു,
അവളുടെ കൊടുവാളിനെ ഭയക്കാതെ.
മേടകളിൽ, മേടകളിൽ വെയിലു പിടിച്ചു,
അടകല്ലുകളിൽ കൂടങ്ങൾ മാറ്റൊലിച്ചു,
ആലകളി
,ലകളി, അടകല്ലുകളിൽ.

മരണത്തിനു മുഖസ്തുതി പാടുകയായിരുന്നു,
ഫെദറിക്കോ.
അവളതു കേൾക്കുകയുമായിരുന്നു.
‘മാംസമില്ലാത്ത നിന്റെ കൈപ്പടങ്ങൾ മുട്ടുന്ന-
തെന്റെ കവിതകളിൽ മുഴങ്ങിയതിന്നലെത്തന്നെയായിരുന്നല്ലോ, തോഴീ.
എന്റെ പാട്ടുകൾക്കു മഞ്ഞിന്റെ കുളിരു നല്കിയതു നീ,
എന്റെ ദുരന്തനാടകങ്ങൾക്കു നിന്റെ കൊടുവാളിന്റെ വെള്ളിമൂർച്ച നല്കിയതും നീ.
അതിനാലിന്നു ഞാൻ കീർത്തിയ്ക്കാം,
നിനക്കില്ലാതെപോയ മാംസത്തെ,
നിന്റെ ശൂന്യനേത്രങ്ങളെ,
കാറ്റു പിടിച്ച നിന്റെ മുടിയെ,
ഒരുകാലം ചുംബനങ്ങൾ പതിഞ്ഞ നിന്റെ രക്താധരങ്ങളെ...
ഇനിയെന്നുമ്പോലെന്റെ മരണമേ, ജിപ്സിപ്പെണ്ണേ,
നീ മാത്രം കൂടെയായി നടക്കാനെന്തു സുഖം,
ഈ ഗ്രനാഡയിലെ തെന്നലിൽ, എന്റെ ഗ്രനാഡയിൽ!


3.

അവൻ നടന്നുപോകുന്നതായിക്കണ്ടു...
സ്നേഹിതരേ,
കല്ലും കിനാവും കൊണ്ടൊരു സ്മാരകം പണിയൂ കവിയ്ക്ക്,
അൽഹംബ്രയിൽ, ഒരു ജലധാരയ്ക്കു മേൽ,
ജലത്തിന്റെ നിത്യവിലാപമതിലൊഴുകട്ടെ:
ഗ്രനാഡയിലായിരുന്നു ആ പാതകം, അവന്റെ ഗ്രനാഡയിൽ.



1936 ആഗസ്റ്റ് 19നാണ്‌ ലോർക്കയുടെ കൊല നടക്കുന്നത്. വാലെൻഷ്യായിൽ നടന്ന ഒരു റിപ്പബ്ളിക്കൻ റാലിയിൽ മച്ചാദോ ഈ കവിത വായിച്ചു. ഒരു കത്തിൽ മച്ചാദോ ഇങ്ങനെ എഴുതുന്നു: ‘ലോർക്കയുടെ മരണം എന്നെ വല്ലാതെ സങ്കടപ്പെടുത്തി...മൂഢമായൊരു പാതകം എന്നെന്നേക്കുമായി ആ ശബ്ദത്തിന്റെ വായടപ്പിച്ചിരിക്കുന്നു...ഗാർസിയ ലോർക്കയ്ക്കു സമർപ്പിച്ച ഈ വരികൾ വീണ്ടും വായിക്കുമ്പോൾ (അപൂർവമായേ ഞാനങ്ങനെ ചെയ്യാറുള്ളു) നിർവ്യാജമായൊരു ശോകത്തിന്റെ ആവിഷ്കാരം ഞാനതിൽ കാണുന്നു, അത്ര കാവ്യാത്മകമായൊരു വിപുലനമല്ല അതെങ്കിലും; ഒപ്പം ഏതു കവിതയുടെയും അവശ്യഘടകമായതൊന്നും: പരുഷമായൊരു നീരസം. എന്നു പറഞ്ഞാൽ ഗ്രനാഡയ്ക്കെതിരെ ഒരു കുറ്റാരോപണം. സ്പെയിനിലെ ഏറ്റവും മൂഢമായൊരു നഗരമാണ്‌ ഗ്രനാഡ എന്നതാണു വസ്തുത. ഒറ്റപ്പെടലു കൊണ്ടും ജീർണ്ണവും അലസവുമായൊരു കുലീനവർഗ്ഗത്തിന്റെയും തീർത്തും പ്രാദേശികമായൊരു മദ്ധ്യവർഗ്ഗത്തിന്റെയും സ്വാധീനം കൊണ്ടും തൃപ്തമായ ഒരു നഗരം. ഗ്രനാഡയ്ക്ക് അതിന്റെ കവിയെ പ്രതിരോധിക്കാമായിരുന്നില്ലേ? ആകാമായിരുന്നുവെന്ന് എനിക്കു തോന്നുന്നു. രാഷ്ട്രീയമായി ലോർക്ക നിരുപദ്രവിയാണെന്നും ഫെദറിക്കോ സ്നേഹിച്ച, അയാൾ പാട്ടുകൾ ശേഖരിച്ച സാമാന്യജനത ’ഇന്റെർനാഷണൽ‘ പാടുന്നവരായിരുന്നില്ലെന്നുമുള്ള വസ്തുത ആ ഫാസിസ്റ്റ്കൊലയാളികളെ ബോദ്ധ്യപ്പെടുത്താൻ  അനായാസമായി അതിനു കഴിയുമായിരുന്നു. 


ഗ്രനാഡ - ആന്ദലൂഷ്യൻ നഗരം. മൂറിഷ് സംസ്കാരത്തിന്റെ ശേഷിപ്പായ അൽഹംബ്ര എന്ന കോട്ട ഇവിടെയാണ്‌.


ലോര്‍ക്കയുടെ ഗ്രനാഡ - ന്യൂയോര്‍ക്ക്‌ ടൈംസ്‌ ലേഖനം


images from wikimedia


Saturday, September 10, 2011

റില്‍ക്കെ - ഉകമരം

File:Greentree cropped.png


ധ്യാനിക്കുമ്പോലെ
ഒരു മരം:
ശിഷ്യവൃക്ഷങ്ങൾക്കിടയിൽ
വൃദ്ധനായൊരു ഗുരുവൃക്ഷം!

തന്നെ താൻ ഭരിക്കുന്നൊരു മരം,
സാവധാനമതു കൈവരിക്കുന്നു,
കാറ്റിന്റെ വിപത്തുകളെ
നിരാകരിക്കുന്നൊരു രൂപം.

സംയമത്തിന്റെ സിദ്ധികളാർജ്ജിച്ചതേ,
നിന്റെ തണൽ ഞങ്ങൾക്കു നല്കുന്നു
ഇലകളുടെ നവോന്മേഷം,
കനികളുടെ നിത്യോർജ്ജവും.

1924 ജൂൺ 12


റിൽക്കെയുടെ ഒരു ഫ്രഞ്ചുകവിത


 

Friday, September 9, 2011

റില്‍ക്കെ - കാറ്റു വീശിയൊരു പകലിനു ശേഷം...


കാറ്റു വീശിയൊരു പകലിനു ശേഷം
ശമം കൊണ്ട രാത്രി,
മെരുക്കമുള്ളൊരു കാമുകനെപ്പോലെ
അനന്തശാന്തതയുമായി.

ഒക്കെയും ശാന്തം, സ്ഫുടം...
ചക്രവാളത്തിൽപ്പക്ഷേ, പടവുകളായി,File:Rainer Maria Rilke, 1900.jpg
സുവർണ്ണവും ദീപ്തവുമായി,
മേഘങ്ങളുടെ സുന്ദരശില്പവേല.



റില്‍ക്കെ - കണ്ണുകളടയണമെന്നുവന്നാൽ...

 

File:Rilke Wegwarten 033.png


നമ്മുടെ കണ്ണുകളടയണമെന്നുവന്നാലതു ദാരുണമല്ലേ?
അന്ത്യമെത്തും മുമ്പു നഷ്ടമാവുന്നതൊക്കെയും കണ്ടുവെന്നാവാൻ
കണ്ണുകൾ നമുക്കു തുറന്നുതന്നെയിരിക്കണം.

നമ്മുടെ പല്ലുകൾ തിളങ്ങുന്നുവെങ്കിലതു ഭയാനകമല്ലേ?
ഈ ശാന്തികാലത്തൊരുമിച്ചു നാം ജീവിക്കുമ്പോൾ
ചാരുതകളൊന്നു പതിഞ്ഞുതന്നെയാവണം.

നമ്മുടെ കൈകളാർത്തിയോടെ കടന്നുപിടിക്കുന്നുവെങ്കിലതതിലും മോശമല്ലേ?
അതിലളിതമാവണം കൈകൾ,
നിവേദ്യമർപ്പിക്കാൻ പാകവും!


റിൽക്കെയുടെ ഒരു ഫ്രഞ്ചുകവിത


link to image


Thursday, September 8, 2011

റിൽക്കെ - ഹവ്വായുടെ ആദാം

File:Rembrandt adam and eve.jpg


ഹവ്വായെ ഊരിയെടുത്ത-
താദാമിന്റെ വാരിയിൽ നിന്നത്രെ;
തന്റെ ജീവിതം ജീവിച്ചുകഴിഞ്ഞാൽ
മരിക്കാനായിട്ടവളെവിടെപ്പോകും?

ആദാമോ അവൾക്കു കുഴിമാടം?
അവൾക്കു തളർച്ച തോന്നുമ്പോൾ
കാറ്റു കടക്കാത്തൊരു പുരുഷനിൽ
കണ്ടെത്തുമോ നാമവൾക്കൊരിടം?


റിൽക്കെയുടെ ഒരു ഫ്രഞ്ചുകവിത



ചിത്രം - റെംബ്രാന്റിന്റെ ആദാമും ഹവ്വയും (വിക്കിമീഡിയ)


Wednesday, September 7, 2011

ഫെർണാണ്ടോ പെസ് വാ - മരണം വഴിയിലൊരു തിരിവ്...



കിടക്കയിലെന്നപോലെ...


കിടക്കയിലെന്നപോലെ
തെരുവിൽ തകിടം മറിയുന്ന പൂച്ചേ,
എന്തസൂയപ്പെടുന്നു ഞാനെന്നോ നിന്റെ ഭാഗ്യത്തിൽ,
ഭാഗ്യമേയല്ലതെന്നതിനാൽ.

കല്ലുകളേയും ആളുകളേയും ഭരിക്കുന്ന
വിധിനിയമങ്ങൾക്കടിമേ,
നിന്നെ ഭരിക്കുന്നതു വാസനകൾ,
നീയനുഭവിക്കുന്നതേ നീയനുഭവിക്കുന്നുമുള്ളു.

അതിനാലത്രേ നീ സന്തുഷ്ടയായി.
നീയെന്ന ഇല്ലായ്മ നിന്റേതു മാത്രം.
ഞാനെന്നെ നോക്കുന്നു, എന്നെ കാണാനില്ല പക്ഷേ.
എന്നെയെനിക്കറിയാം: അതു ഞാനല്ല.

1931 ജനുവരി


മരണം വഴിയിലൊരു തിരിവ്...


മരണം വഴിയിലൊരു തിരിവ്,
മരിക്കുകയെന്നാൽ കാഴ്ചയിൽ നിന്നു തെന്നുക.
കാതോർത്താലെനിക്കു കേൾക്കാം നിങ്ങൾ ചുവടു വയ്ക്കുന്നത്,
ഞാനുള്ളപോലുള്ളത്.

ഭൂമി സ്വർഗ്ഗം കൊണ്ടു പടുത്തത്.
പിശകിവിടെ കൂടു കൂട്ടിയിട്ടുമില്ല.
ആരുമൊരിക്കലും നഷ്ടമായിട്ടില്ല.
ഇവിടെയൊക്കെ നേര്‌, വഴിയും.

1932 മേയ് 23



സെന്യോർ സിൽവ

മുടിവെട്ടുകാരന്റെ മകൻ മരിച്ചു,
അഞ്ചു വയസ്സു മാത്രമായ കുട്ടി.
അവന്റെ അച്ഛനെ എനിക്കറിയാം- ഒരു കൊല്ലമായി
താടി വടിയ്ക്കുമ്പോൾ 
ഞങ്ങൾ  വർത്തമാനം പറയാറുണ്ട് .

അയാൾ  ആ വാർത്ത പറയുമ്പോൾ
എനിക്കുള്ളത്രയും ഹൃദയമൊന്നു നടുങ്ങി;
ആകെയുലഞ്ഞ് ഞാനയാളെ കെട്ടിപ്പിടിച്ചു,
എന്റെ ചുമലിൽ തല വച്ച് അയാൾ തേങ്ങി.

മൂഢവും ശാന്തവുമായ ഈ ജീവിതത്തിൽ
എങ്ങനെ, എന്തു ചെയ്യണമെന്നെനിക്കറിയില്ല.
എന്നാലെന്റെ ദൈവമേ, മനുഷ്യവേദന ഞാനറിയുന്നു!
അതൊരിക്കലുമെനിക്കു നിഷേധിക്കരുതേ!

1934 മാർച്ച് 28



എന്നെ സ്നേഹിച്ചവരുണ്ടായിരുന്നു...

എന്നെ സ്നേഹിച്ചവരുണ്ടായിരുന്നു,
ഞാൻ സ്നേഹിച്ചവരുണ്ടായിരുന്നു.
ഇന്നെനിയ്ക്കു ലജ്ജ തോന്നിപ്പോയി-
ഒരിക്കൽ ഞാനാരായിരുന്നുവെന്നോർത്ത്.

എനിക്കു ലജ്ജ തോന്നിപ്പോയി,
എന്നും സ്വപ്നം കണ്ടിരിക്കുകയല്ലാതെ
ഒരുനാളും പുറത്തേക്കൊന്നു കാലെടുത്തുകുത്താതെ-
ഇവിടെയിങ്ങനെയൊരാളായിപ്പോയതിൽ,

ലജ്ജ തോന്നിപ്പോയെനിക്ക്,
ഞാനാരാകുമായിരുന്നു മുമ്പെന്ന
ഈ സ്വപ്നമല്ലാതെ മറ്റൊന്നുമെനിക്കില്ലെന്ന്
എനിക്കു ബോദ്ധ്യമായിത്തുടങ്ങുമ്പോൾ..

1934 ആഗസ്റ്റ് 6



മടുപ്പൊഴികെ സർവ്വതും...

മടുപ്പൊഴികെ സർവ്വതുമെന്നെ മടുപ്പിക്കുന്നു.
എനിക്കൊന്നു ശന്തനായാൽ മതി, ശാന്തതയില്ലാതെതന്നെ,
നിത്യം കഴിക്കേണ്ടൊരു മരുന്നു പോലെ
ജിവിതത്തെ ഞാനെടുത്തോളാം-
സർവ്വരും വിഴുങ്ങുന്നൊരു ഗുളിക.

എത്ര ഞാൻ കാംക്ഷിച്ചു, എത്ര ഞാൻ സ്വപ്നം കണ്ടു,
അത്രയുമെത്ര ഒന്നുമാക്കിയില്ലെന്നെ.
എന്റെ കൈകൾ തണുത്തുപോയി
അവയെ ഊഷ്മളമാക്കാൻ വന്നുചേരുന്ന പ്രണയത്തിന്റെ
നിർവൃതിയെ കാത്തിരുന്നുതന്നെ.

1934 സെപ്തംബർ 6


ചിത്രം - ലിസ്ബണിലെ പെസ് വാ സ്മാരകം