Monday, September 5, 2011

ലാങ്ങ്സ്റ്റൺ ഹ്യൂഗ്സ് - മാറ്റിവച്ച സ്വപ്നം


നാടോടിപ്പാട്ടുകാരൻ


ചിരി കൊണ്ടു വലിഞ്ഞതാ-
ണെന്റെ വായെന്നതിനാൽ,
പാട്ടു കൊണ്ടാഴ്ന്നതാ-
ണെന്റെ തൊണ്ടയെന്നതിനാൽ,
ഇത്ര നാളമർത്തിവച്ച വേദനകളാൽ
നീറുകയല്ല ഞാനെന്നു
നിങ്ങൾ കരുതി?

ചിരി കൊണ്ടു വലിഞ്ഞതാ-
ണെന്റെ വായെന്നതിനാൽ
എന്റെ ഉൾക്കരച്ചിൽ
കേൾക്കുന്നില്ല നിങ്ങൾ?
നൃത്തം വച്ചു മോദിക്കുകയാ-
ണെന്റെ ചുവടുകളെന്നതിനാൽ
മരിക്കുകയാണു ഞാനെ-
ന്നറിയുന്നില്ല നിങ്ങൾ?



കീർത്തനം

വാരിയെടുക്കൂ
നിങ്ങളുടെ കരുണയുടെ കരങ്ങളിൽ
ദീനക്കാരെ, ദുഷിച്ചവരെ,
ആശ കെട്ടവരെ, തളർന്നുപോയവരെ,
ഈ തേഞ്ഞ നഗരത്തിലെ
അടിമട്ടൊക്കെയും.
വാരിയെടുക്കൂ
നിങ്ങളുടെ സ്നേഹത്തിന്റെ കരങ്ങളിൽ-
മുകളിൽ നിന്നു സ്നേഹം
പ്രതീക്ഷിക്കാനില്ലാത്തവരെ.


ശാന്ത


താരകളില്ലാത്ത രാത്രിയാണു നീയെന്നു
ഞാൻ പറഞ്ഞേനേ,
നിന്റെ കണ്ണുകളിതല്ലായിരുന്നുവെങ്കിൽ.
സ്വപ്നങ്ങളില്ലാത്ത നിദ്രയാണു നീയെന്നു
ഞാൻ പറഞ്ഞേനേ,
നിന്റെ ഗാനങ്ങളിതല്ലായിരുന്നുവെങ്കിൽ.



ഹാർലെം - മാറ്റിവച്ച സ്വപ്നം

മാറ്റിവച്ച സ്വപ്നത്തിനെന്തു സംഭവിക്കാൻ?

വെയിലത്തുണക്കമുന്തിരി പോല-
തുണങ്ങിച്ചുരുങ്ങുമോ?

വ്രണം പോലതു പഴുക്കുമോ-
പിന്നെ പൊട്ടിയൊലിക്കുമോ?

ചീഞ്ഞ മാംസം പോലതു നാറുമോ?
പഞ്ചാരപ്പാനി മുക്കിയ പലഹാരം പോ-
ലതു പൊറ്റ പിടിയ്ക്കുമോ?

കനത്ത ഭാരം പോലതു
താഴ്ന്നുതൂങ്ങിയെന്നുമാവാം.

ഇനിയതു പൊട്ടിത്തെറിച്ചുവെന്നും വരുമോ?


 

No comments: