Wednesday, September 7, 2011

ഫെർണാണ്ടോ പെസ് വാ - മരണം വഴിയിലൊരു തിരിവ്...



കിടക്കയിലെന്നപോലെ...


കിടക്കയിലെന്നപോലെ
തെരുവിൽ തകിടം മറിയുന്ന പൂച്ചേ,
എന്തസൂയപ്പെടുന്നു ഞാനെന്നോ നിന്റെ ഭാഗ്യത്തിൽ,
ഭാഗ്യമേയല്ലതെന്നതിനാൽ.

കല്ലുകളേയും ആളുകളേയും ഭരിക്കുന്ന
വിധിനിയമങ്ങൾക്കടിമേ,
നിന്നെ ഭരിക്കുന്നതു വാസനകൾ,
നീയനുഭവിക്കുന്നതേ നീയനുഭവിക്കുന്നുമുള്ളു.

അതിനാലത്രേ നീ സന്തുഷ്ടയായി.
നീയെന്ന ഇല്ലായ്മ നിന്റേതു മാത്രം.
ഞാനെന്നെ നോക്കുന്നു, എന്നെ കാണാനില്ല പക്ഷേ.
എന്നെയെനിക്കറിയാം: അതു ഞാനല്ല.

1931 ജനുവരി


മരണം വഴിയിലൊരു തിരിവ്...


മരണം വഴിയിലൊരു തിരിവ്,
മരിക്കുകയെന്നാൽ കാഴ്ചയിൽ നിന്നു തെന്നുക.
കാതോർത്താലെനിക്കു കേൾക്കാം നിങ്ങൾ ചുവടു വയ്ക്കുന്നത്,
ഞാനുള്ളപോലുള്ളത്.

ഭൂമി സ്വർഗ്ഗം കൊണ്ടു പടുത്തത്.
പിശകിവിടെ കൂടു കൂട്ടിയിട്ടുമില്ല.
ആരുമൊരിക്കലും നഷ്ടമായിട്ടില്ല.
ഇവിടെയൊക്കെ നേര്‌, വഴിയും.

1932 മേയ് 23



സെന്യോർ സിൽവ

മുടിവെട്ടുകാരന്റെ മകൻ മരിച്ചു,
അഞ്ചു വയസ്സു മാത്രമായ കുട്ടി.
അവന്റെ അച്ഛനെ എനിക്കറിയാം- ഒരു കൊല്ലമായി
താടി വടിയ്ക്കുമ്പോൾ 
ഞങ്ങൾ  വർത്തമാനം പറയാറുണ്ട് .

അയാൾ  ആ വാർത്ത പറയുമ്പോൾ
എനിക്കുള്ളത്രയും ഹൃദയമൊന്നു നടുങ്ങി;
ആകെയുലഞ്ഞ് ഞാനയാളെ കെട്ടിപ്പിടിച്ചു,
എന്റെ ചുമലിൽ തല വച്ച് അയാൾ തേങ്ങി.

മൂഢവും ശാന്തവുമായ ഈ ജീവിതത്തിൽ
എങ്ങനെ, എന്തു ചെയ്യണമെന്നെനിക്കറിയില്ല.
എന്നാലെന്റെ ദൈവമേ, മനുഷ്യവേദന ഞാനറിയുന്നു!
അതൊരിക്കലുമെനിക്കു നിഷേധിക്കരുതേ!

1934 മാർച്ച് 28



എന്നെ സ്നേഹിച്ചവരുണ്ടായിരുന്നു...

എന്നെ സ്നേഹിച്ചവരുണ്ടായിരുന്നു,
ഞാൻ സ്നേഹിച്ചവരുണ്ടായിരുന്നു.
ഇന്നെനിയ്ക്കു ലജ്ജ തോന്നിപ്പോയി-
ഒരിക്കൽ ഞാനാരായിരുന്നുവെന്നോർത്ത്.

എനിക്കു ലജ്ജ തോന്നിപ്പോയി,
എന്നും സ്വപ്നം കണ്ടിരിക്കുകയല്ലാതെ
ഒരുനാളും പുറത്തേക്കൊന്നു കാലെടുത്തുകുത്താതെ-
ഇവിടെയിങ്ങനെയൊരാളായിപ്പോയതിൽ,

ലജ്ജ തോന്നിപ്പോയെനിക്ക്,
ഞാനാരാകുമായിരുന്നു മുമ്പെന്ന
ഈ സ്വപ്നമല്ലാതെ മറ്റൊന്നുമെനിക്കില്ലെന്ന്
എനിക്കു ബോദ്ധ്യമായിത്തുടങ്ങുമ്പോൾ..

1934 ആഗസ്റ്റ് 6



മടുപ്പൊഴികെ സർവ്വതും...

മടുപ്പൊഴികെ സർവ്വതുമെന്നെ മടുപ്പിക്കുന്നു.
എനിക്കൊന്നു ശന്തനായാൽ മതി, ശാന്തതയില്ലാതെതന്നെ,
നിത്യം കഴിക്കേണ്ടൊരു മരുന്നു പോലെ
ജിവിതത്തെ ഞാനെടുത്തോളാം-
സർവ്വരും വിഴുങ്ങുന്നൊരു ഗുളിക.

എത്ര ഞാൻ കാംക്ഷിച്ചു, എത്ര ഞാൻ സ്വപ്നം കണ്ടു,
അത്രയുമെത്ര ഒന്നുമാക്കിയില്ലെന്നെ.
എന്റെ കൈകൾ തണുത്തുപോയി
അവയെ ഊഷ്മളമാക്കാൻ വന്നുചേരുന്ന പ്രണയത്തിന്റെ
നിർവൃതിയെ കാത്തിരുന്നുതന്നെ.

1934 സെപ്തംബർ 6


ചിത്രം - ലിസ്ബണിലെ പെസ് വാ സ്മാരകം


 

No comments: