Tuesday, April 30, 2013

ലാങ്ങ്സ്റ്റൺ ഹ്യൂഗ്സ് - സൂ അമ്മായിയുടെ കഥകൾ

215823link to image

 


തല നിറയെ കഥകളാണു സൂ അമ്മായിക്ക്.
ഒരു ഹൃദയം നിറയെ കഥകളാണു സൂ അമ്മായിക്ക്.
വേനല്ക്കാലരാത്രികളിൽ പൂമുഖത്തിരിക്കുമ്പോൾ
ഇരുനിറമായ ഒരു കുട്ടിയെ മാറോടടുക്കിപ്പിടിച്ച്
സൂ അമ്മായി കഥകൾ പറഞ്ഞുകൊടുക്കുന്നു.

പൊള്ളുന്ന വെയിലത്തു പണിയെടുക്കുന്ന
കറുത്ത അടിമകൾ,
മഞ്ഞിറ്റുന്ന രാത്രിയിൽ നടന്നുപോകുന്ന
കറുത്ത അടിമകൾ,
ഒരു പെരുമ്പുഴയുടെ തീരത്തു ശോകഗാനങ്ങൾ പാടിയിരിക്കുന്ന
കറുത്ത അടിമകൾ,
അവരലിഞ്ഞുചേരുന്നു
സൂ അമ്മായിയുടെ കഥയൊഴുക്കിൽ,
അവരലിഞ്ഞുചേരുന്നു
സൂ അമ്മായിയുടെ കഥകളിൽ
വന്നുപോകുന്ന ഇരുണ്ട നിഴലുകളിൽ.

കേട്ടിരിക്കുന്ന ഇരുനിറക്കാരനായ കുട്ടിക്കറിയാം,
സൂ അമ്മായിയുടെ കഥകൾ സംഭവകഥകളാണെന്ന്,
ഒരു പുസ്തകത്തിൽ നിന്നുമല്ല
സൂ അമ്മായിക്കു തന്റെ കഥകൾ കിട്ടിയതെന്ന്,
അവരുടെ സ്വന്തം ജീവിതത്തിൽ നിന്നു
നേരേ ഇറങ്ങിവരികയാണവയെന്ന്.

ഇരുനിറക്കാരനായ കുട്ടി നിശ്ശബ്ദനുമാണ്‌,
ഒരു വേനല്ക്കാലരാത്രിയിൽ
സൂ അമ്മായിയുടെ കഥകൾ കേട്ടിരിക്കുമ്പോൾ.


ലാങ്ങ്സ്റ്റൺ ഹ്യൂഗ്സ് - നീഗ്രോ പുഴകളെക്കുറിച്ചു പറയുന്നു

the_negro_speaks_of_rivers_llink to image


പുഴകളെ ഞാനറിഞ്ഞിരിക്കുന്നു.
ലോകത്തെപ്പോലെ പുരാതനമായ പുഴകളെ,
മനുഷ്യസിരകളിലൊഴുകുന്ന മനുഷ്യരക്തത്തെക്കാൾ പ്രായമേറിയ
പുഴകളെ  ഞാനറിഞ്ഞിരിക്കുന്നു.

പുഴകളെപ്പോലാഴമായിരിക്കുന്നു എന്റെ ആത്മാവിനും.

ഉദയങ്ങൾക്കു ചെറുപ്പമായിരുന്നപ്പോൾ യൂഫ്രട്ടീസിൽ ഞാൻ കുളിച്ചു.
കോംഗോയുടെ കരയിൽ ഞാനെന്റെ കൂര പണിതു,
അതെന്നെ പാടിയുറക്കുകയും ചെയ്തു.
നൈൽ നദിയെ ഞാൻ നോക്കിനിന്നിരുന്നു,
അതിന്റെ കരയിലാണു ഞാൻ  പിരമിഡുകൾ  പണിതുയർത്തിയതും.
ലിങ്കൺ ന്യൂ ഓർലിയൻസിലേക്കു പോയപ്പോൾ
മിസിസിപ്പി പാടിയ പാട്ടു ഞാൻ കേട്ടിരുന്നു,
അതിന്റെ ചേറു പറ്റിയ മാറിടം
അസ്തമയവേളയിൽ പൊന്മയമാകുന്നതും ഞാൻ കണ്ടു.
പുഴകളെ ഞാനറിഞ്ഞിരിക്കുന്നു:
പ്രാചീനമായ, നിറമിരുണ്ട പുഴകളെ.

പുഴകളെപ്പോലാഴമായിരിക്കുന്നു എന്റെ ആത്മാവിനും.



ലാങ്ങ്സ്റ്റൺ ഹ്യൂഗ്സ് - പാർക്ക് ബഞ്ച്

images (5)

 


പാർക്ക് ബഞ്ച്


ഞാൻ ജീവിക്കുന്നത് ഒരു പാർക്ക് ബഞ്ചിൽ.
നീ, പാർക്ക് അവന്യൂവിൽ.
എന്തു മാതിരി ദൂരമാണെന്നോ
നാമിരുവർക്കുമിടയിൽ!

ഞാൻ അത്താഴത്തിനിരക്കും-
നിനക്ക് പാചകക്കാരനുണ്ട്, വേലക്കാരിയുമുണ്ട്.
ഞാൻ പക്ഷേ, ഉണരുകയാണെന്നേ!
പറയൂ, നിനക്കു പേടിയില്ലേ,

ഞാൻ ഒരുവേള, ഒരുവേളയാണേ,
ഒന്നോ രണ്ടോ കൊല്ലത്തിനുള്ളിൽ
പാർക്ക് അവന്യൂവിലേക്കു
താമസം മാറ്റുമെന്ന്?



മുറി

ഓരോ കൊച്ചുമുറിയും
സുരക്ഷിതവും ഏകാന്തവുമായിരിക്കണം
ഉള്ളിൽ രണ്ടു പേരുള്ളപ്പോൾ-
മലർക്കെത്തുറന്നതായിരിക്കണം പക്ഷേ,
ഉള്ളിലൊരാൾ മാത്രമുള്ളപ്പോൾ.


സ്വാതന്ത്ര്യം


സ്വാതന്ത്ര്യം
മറ്റൊരാളുടെ കേയ്ക്കിലെ
ഐസിംഗ് ആണ്‌-
അതങ്ങനെ വേണം താനും
കേയ്ക്കു ബേയ്ക്കു ചെയ്യാൻ
നാം പഠിക്കും വരെ.



മെട്രോപ്പൊളിറ്റൻ മ്യൂസിയം

പട്ടണത്തെരുവുകളുടെ ഇരമ്പത്തിൽ നിന്ന്
ഒരു യവനചിതാഭസ്മകുംഭം കാണാൻ
ഞാൻ കയറിച്ചെന്നു.

കീറ്റ്സിനെ ഞാനോർത്തു-
മനസ്സിലേക്കോടിവന്നു
കമിതാക്കളുടെ പുന്നാരങ്ങൾ നിറഞ്ഞ വരികൾ.

പൊയ്പ്പോയ കാലങ്ങളിൽ നിന്ന്
എന്റെ കൈകളിലേക്കുതിർന്നുവീണു
ഒരു ലില്ലിപ്പൂവിന്നിതളുകൾ.



ശരല്ക്കാലത്തു തോന്നിയത്

പൂക്കളാഹ്ളാദഭരിതരാണ്‌
വേനല്ക്കാലത്ത്
അവ വാടിക്കരിഞ്ഞുപറന്നുപോകും
ശരല്ക്കാലത്ത്;
അവയുടെ ഇതളുകൾ നൃത്തം വയ്ക്കുന്നു
കാറ്റത്ത്
തവിട്ടുനിറത്തിൽ കുഞ്ഞുപൂമ്പാറ്റകളെപ്പോലെ.


jazz1 (1)

Monday, April 29, 2013

ലാങ്ങ്സ്റ്റൺ ഹ്യൂഗ്സ് - കാരണമെന്തെന്നാൽ

images (6)

 


പ്രാർത്ഥന


വാരിയെടുക്കൂ
നിങ്ങളുടെ കാരുണ്യത്തിന്റെ കൈകളിൽ
രോഗികളെ, പതിതരെ,
ആശ കെട്ടവരെ, ക്ഷീണിതരെ,
ഈ തളർന്ന നഗരത്തിലെ
അടിമട്ടായവരെ
വാരിയെടുക്കൂ
നിങ്ങളുടെ കാരുണ്യത്തിന്റെ കൈകളിൽ.
വാരിയെടുക്കൂ
നിങ്ങളുടെ സ്നേഹത്തിന്റെ കൈകളിൽ
മുകളിൽ നിന്നൊരു സ്നേഹവും
പ്രതീക്ഷിക്കാനില്ലാത്തവരെ.



ഉദ്യാനം

വിചിത്രവും
വിരൂപവുമായ പുൽക്കൊടികൾ,
വിചിത്രവും
വിരൂപവുമായ മരങ്ങൾ,
വിചിത്രവും
വിരൂപവുമായ ട്യൂലിപ്പുകൾ
മുട്ടുകാലിൽ.


കാരണമെന്തെന്നാൽ


ഞാൻ നിന്നെ പ്രേമിക്കുന്നുവെന്നതിനാൽ-
അതു തന്നെയാണു കാരണം
എന്റെയുള്ളാകെ നിറങ്ങളാവാൻ
ഒരു പൂമ്പാറ്റയുടെ ചിറകുകൾ പോലെ.

ഞാൻ നിന്നെ പ്രേമിക്കുന്നുവെന്നതിനാൽ-
അതു തന്നെയാണു കാരണം
ആലില പോലെന്റെ ഹൃദയം വിറക്കൊള്ളാൻ
നീയരികിലൂടെപ്പോകുമ്പോൾ.


schoolboys

ലാങ്ങ്സ്റ്റൺ ഹ്യൂഗ്സ് - കവിതകൾ

images (1)

 


പേടി


അംബരചുംബികൾക്കിടയിൽ നിന്നു
നാം കരയുന്നു
ആഫ്രിക്കയിൽ
പനമരങ്ങൾക്കിടയിലിരുന്നു കരഞ്ഞ
നമ്മുടെ പൂർവ്വികരെപ്പോലെ.
നാമേകരാണെന്നതിനാൽ
രാത്രിയാണെന്നതിനാൽ
നമുക്കു പേടിയാവുന്നുവെന്നതിനാൽ.


jazz034
കവിത

ഞാനവനെ പ്രേമിച്ചു.
അവനകന്നും പോയി.
ഇനിയൊന്നും പറയാനില്ല.
കവിത തീരുന്നു,
തുടങ്ങിയ പോലെ തന്നെ
സൌമ്യമായി-
ഞാനവനെ പ്രേമിച്ചു.



പുതുവർഷം

നിത്യത എന്ന
തലപ്പറ്റ മരത്തിൽ നിന്ന്
വർഷങ്ങൾ കൊഴിയുന്നു
പഴുക്കിലകൾ പോലെ.
ഒരില കൂടിക്കൊഴിഞ്ഞെങ്കിൽ
അതു വലിയ കാര്യമാണോ?

jazz1


ചുമരുകൾ


നാലു ചുമരുകൾക്കാവും
അത്രയും വേദനയുൾക്കൊള്ളാൻ,
കാറ്റും മഴയും തടുക്കുന്ന
നാലു ചുമരുകൾ.

നാലു ചുമരുകൾക്കാവും
അത്രയും ശോകമുൾക്കൊള്ളാൻ,
ഇന്നലെയിൽ നിന്നു ശേഖരിച്ചത്
നാളത്തേക്കായി മാറ്റിവച്ചത്.images (3)


ശലോമിക്ക്


ഒരു മധുരവുമില്ല
ചൂടറ്റതും
മരിച്ചതുമായൊരധരത്തിന്റെ
ചുംബനത്തിന്‌.
തൃഷ്ണയുടെ
ജ്വലിക്കുന്ന നിർവൃതി പോലും
മരണക്കിടക്കയിൽ
ചാരമാവുന്നു.
ശലോമീ
മദിര പോലധരം ചുവന്നവളേ,
നിനക്കെന്തിനീ മരിച്ച ശീർഷം?



പാരീസിലെ യാചകി

ഒരിക്കൽ നീ ചെറുപ്പമായിരുന്നു
ഇന്നു തണുപ്പത്തു കൂനിപ്പിടിച്ചിരിക്കുമ്പോൾ
ആർക്കുമതു കാര്യമല്ല,
നിനക്കു പ്രായമായിരിക്കുന്നുവെന്ന്.

ഒരിക്കൽ നീ സുന്ദരിയായിരുന്നു.
ഇന്ന്, ഈ തെരുവിൽ
ആരുമോർമ്മിക്കുന്നില്ല
നിന്റെയധരം മധുരിച്ചിരുന്നുവെന്ന്.

ഹാ, ഫൊണ്ടെയ്ൻ തെരുവിലെ
ക്ഷയിച്ച കിഴവീ,
മരണമല്ലാതാരുമില്ല
ഇനി നിന്നെ ചുംബിക്കാൻ.

images (2)



ആനി സ്പെൻസറുടെ മേശ


ആനീ സ്പെൻസറുടെ മേശപ്പുറത്ത്
മുന കൂർപ്പിക്കാതെ ഒരു പെൻസിൽ-
അവളെഴുതാതെ വിട്ടുകളഞ്ഞു
എഴുതാനറിയുന്ന പലതുമെന്നപോലെ.


Sunday, April 28, 2013

ആഹ് മാത്തോവ - എത്രയെളുപ്പത്തിൽ കഴിഞ്ഞേനേ...

akhmatova1

വിലപിക്കാനാരുമില്ലാത്തൊരു പ്രേതത്തെപ്പോലെ…



വിലപിക്കാനാരുമില്ലാത്തൊരു പ്രേതത്തെപ്പോലെ
ഈ രാത്രിയിലിവിടെ ഞാനലങ്ങുനടക്കും;
നക്ഷത്രരശ്മികൾ കളിയാടുകയാവുമപ്പോൾ
വിടർന്ന ലൈലാക്കുപൂക്കൾ പോലെ.

(1920)

 


എത്രയെളുപ്പത്തിൽ കഴിഞ്ഞേനേ…

എത്രയെളുപ്പത്തിൽ കഴിഞ്ഞേനേ,
ഈ ജീവിതമുപേക്ഷിച്ചുപോകാൻ,
വേദനയറിയാതെരിഞ്ഞടങ്ങാൻ.
റഷ്യൻ കവിക്കു വിധിച്ചതല്ല പക്ഷേ,
അത്രയും നിർമ്മലമായൊരു മരണം.

പലായനം ചെയ്യുന്നൊരാത്മാവിനു
സ്വർഗ്ഗകവാടങ്ങൾ തുറന്നിടാൻ
അതിലധികമൊരു വെടിയുണ്ടയെ  വിശ്വസിക്കാം,
അല്ലെങ്കിലൊരു ഗർജ്ജനത്തിന്റെ വ്യാഘ്രപാദങ്ങൾക്കാവും
സ്പോഞ്ചിൽ നിന്നെന്നപോലെ
ഹൃദയത്തിൽ നിന്നു ജീവൻ പിഴിഞ്ഞെടുക്കാൻ.

(1925)

സ്വയം വെടി വച്ചു മരിച്ച റഷ്യൻ കവി സെർജി യെസെനിന്റെ ഓർമ്മയ്ക്കായെഴുതിയ കവിത എന്നു പറയാറുണ്ടെങ്കിലും ആ മരണത്തിനും മുമ്പാണ്‌ ഇതെഴുതിയതെന്നതിനു തെളിവുണ്ട്.


akhmatova1

Saturday, April 27, 2013

റോൺസാർഡ് - ചുംബിക്കുന്നെങ്കിൽ...

Matisse-Fleurs-du-mal-e1284668193999

 


അന്നു മടങ്ങുമ്പോൾ (പേടിയാണതിന്റെ ഓർമ്മയിന്നും!)
മഞ്ഞുപോലെ തണുത്തതായിരുന്നു നീ തന്ന ചുംബനം;
വെറുങ്ങലിച്ചതായിരുന്നു, ഒരു ജഡത്തിന്റെ ചുംബനം പോലെ,
പ്രണയഹീനമായിരുന്നു, വധു വരനു നല്കുന്നപോലെ.

വരണ്ടതും വികാരരഹിതവും അരുചികരവുമായിരുന്നു,
പണ്ടു ഡയാന തന്റെ ഉടപ്പിറന്നവനു നല്കിയപോലെ,
ഒരു പേരക്കുട്ടി തന്റെ മുത്തശ്ശിക്കു നല്കുന്ന പോലെ;
എന്ത്? അത്ര കയ്ക്കുന്നതായോ നിനക്കെന്റെ ചുണ്ടുകൾ?

നോക്കൂ, ആ രണ്ടു മാടപ്രാവുകൾ പോലാവുക നാം,
കൊക്കോടു കൊക്കുരുമ്മി ദീർഘചുംബനങ്ങളിൽ മുഴുകുന്നവർ,
മരത്തലപ്പിൽ പ്രണയത്തെ മധുരവുമാർദ്രവുമാക്കുന്നവർ.

ഇനി മേൽ, ഞാൻ യാചിക്കുന്നു, നീയിനിച്ചുംബിക്കുമ്പോൾ
മധുരിക്കുന്നതാവട്ടെ പ്രിയേ, എന്നിലമരുന്ന ചുണ്ടുകൾ;
അല്ല, അതിനാവില്ലെങ്കിൽ എനിക്കു വേണ്ടിനി ചുംബനങ്ങൾ.


Friday, April 26, 2013

ഹീനേ - എന്റെ തൃഷ്ണയുടെ ലാവാപ്രവാഹം

457px-Brocken_Heine_memorial

 


പാറക്കെട്ടുകൾ തകർത്തിറങ്ങിയും മണ്ണു ചുട്ടുപൊള്ളിച്ചും
എന്റെ തൃഷ്ണയുടെ ലാവാപ്രവാഹമിരമ്പിയെത്തിയപ്പോൾ
മിതോഷ്ണമായ നിന്റെ പ്രണയത്തിനതു ചേരുമായിരുന്നില്ല,
നിന്റെ മെരുങ്ങിയ പ്രകൃതത്തിലതൊതുങ്ങുമായിരുന്നില്ല.

നിനക്കിഷ്ടം പ്രണയത്തിന്റെ പൊതുവഴികളായിരുന്നു,
ചെത്തിയൊരുക്കിയ പ്രണയത്തിന്റെ പൂന്തോപ്പുകളായിരുന്നു;
ഭർത്താവുമൊത്തുലാത്തുന്ന നിന്നെ ഞാനിന്നു കാണുന്നു-
പതിധർമ്മനിരതയായ, ഗർഭിണിയായൊരു ശ്രീമതി.


ഹീനേ - മരണം കുളിരുന്ന രാത്രി...

351px-Buch_der_Lieder_Heinrich_Heine_1827_Cover

മരണം കുളിരുന്ന രാത്രി…


മരണം കുളിരുന്ന രാത്രി,
ജീവിതം വിയർത്തിറ്റുന്ന പകലും;
ഇരുളുമ്പോൾ ഞാനുറങ്ങുന്നു,
അത്രയെന്നെത്തളർത്തിയല്ലോ പകൽ.

എന്റെ തലയ്ക്കലൊരു മരമുയർന്നു നിൽക്കുന്നു,
അതിലിരുന്നൊരു രാപ്പാടി പാടുന്നു;
പ്രണയമാണവന്റെ പ്രമേയം-
എന്റെ സ്വപ്നത്തിലതുയർന്നുകേൾക്കുന്നു.

351px-Buch_der_Lieder_Heinrich_Heine_1827_Cover



നിന്റെ വിരലുകൾ...

നിന്റെ വിരലുകൾ, വെളുത്തുനേർത്ത ലില്ലിപ്പൂക്കൾ,
ഇനിയൊരിക്കൽക്കൂടി ഞാനവയിലൊന്നു ചുംബിച്ചോട്ടെ;
എന്റെ നെഞ്ചോടവ ചേർത്തുപിടിക്കുമ്പോൾ
കണ്ണീരടക്കിക്കൊണ്ടു ഞാനൊന്നു കരഞ്ഞോട്ടെ.


എന്നെ വിടാതെ പിന്തുടരുന്നു നിന്റെ തെളിഞ്ഞ കണ്ണുകൾ;
എന്റെ മുന്നിലവ നൃത്തം വയ്ക്കുന്നു രാവും പകലുമെന്നില്ലാതെ;
അവയോടെന്തു മറുപടി പറയുമെന്നെനിക്കറിയുന്നില്ല,
ആ നീലിച്ച സമസ്യകളെങ്ങനെ പൂരിപ്പിക്കുമെന്നും.


Thursday, April 25, 2013

ഹീനേ - പലരായിരുന്നു, എന്റെ ജീവിതം ദുരിതമാക്കിയവർ...

heine3

 


പലരായിരുന്നു, എന്റെ ജീവിതം ദുരിതമാക്കിയവർ,
ദുര്യോഗം മതി എനിക്കെന്നു വിധിച്ചവർ;
ചിലരവരുടെ നിർഭരസ്നേഹത്താൽ,
വിദ്വേഷത്താൽ വേറേ ചിലർ.

എന്റെ പാനപാത്രത്തിലവർ വിഷം നിറച്ചു,
എന്റെ അപ്പത്തിലവർ വിഷം കലർത്തി;
ചിലരവരുടെ നിർഭരസ്നേഹത്താൽ,
വിദ്വേഷത്താൽ വേറേ ചിലർ.

എന്നാലവൾ, മറ്റേതൊരാളെക്കാളുമുപരി
എന്റെ ജീവിതം നരകമാക്കിയവൾ,
അവളെന്നോടു വിദ്വേഷം കാണിച്ചില്ല,
അവളെന്നോടു പ്രണയവും ഭാവിച്ചില്ല.


ഹീനേ - വജ്രങ്ങൾ നിനക്കു സ്വന്തം...

heine1

 


വജ്രങ്ങൾ നിനക്കു സ്വന്തം, മുത്തുകൾ നിനക്കു സ്വന്തം,
ഹൃദയം ദാഹിക്കുന്നതൊക്കെയും നിനക്കു സ്വന്തം;
എത്രയും മനോഹരമായ കണ്ണുകൾ നിനക്കു സ്വന്തം;
എന്റെ പ്രിയേ, ഇതില്പരം നിനക്കു പിന്നെന്തു വേണം?


നിന്റെ മനോഹരനേത്രങ്ങൾ മാത്രം വിഷയമായി
മരണമില്ലാത്ത കവിതകൾ ഞാനെത്രയെഴുതി,
ഗാനങ്ങളുടെ യാനങ്ങളെത്ര ഞാൻ കടലിലിറക്കി-
എന്റെ പ്രിയേ, ഇതില്പരം നിനക്കു പിന്നെന്തു വേണം?


ആ മനോഹരമായ കണ്മുനകളാലെന്റെ സുന്ദരീ,
എത്ര  നീയെന്നെ നീറ്റി, എന്റെ ചോരയെത്ര വാറ്റി;
എന്റെ ജീവിതം പൊളിച്ചടുക്കുകയും ചെയ്തു നീ-
എന്റെ പ്രിയേ, ഇതില്പരം നിനക്കു പിന്നെന്തു വേണം?


Du hast Diamanten und Perlen,
Hast alles, was Menschenbegehr,
Und hast die schönsten Augen -
Mein Liebchen, was willst du mehr?

Auf deine schönen Augen
Hab ich ein ganzes Heer
Von ewigen Liedern gedichtet -
Mein Liebchen, was willst du mehr?

Mit deinen schönen Augen
Hast du mich gequält so sehr,
Und hast mich zu Grunde gerichtet -
Mein Liebchen, was willst du mehr?
 
You have diamonds and pearls,
you have everything that one can desire,
and you have beautiful eyes -
my darling, what more do you wish?

On the subject of your beautiful eyes
I have composed an entire army
of eternal songs -
my darling, what more do you wish?

With your beautiful eyes
you have tormented me so much,
and you have demolished me -
my darling, what more do you wish?

Wednesday, April 24, 2013

മാനുവൽ ബന്ദയിര - പ്രണയവിദ്യ

302061_613909065305052_1414499436_n

 


പ്രണയവിദ്യ


പ്രണയമാനന്ദമാകണമെങ്കിൽ
ആത്മാവിനെ മറന്നേക്കു.
പ്രണയത്തിന്റെ രസം കളയുന്നതാത്മാവു തന്നെ.
ദൈവത്തിലേ ആത്മാക്കൾ തൃപ്തരാവൂ,
മറ്റാത്മാക്കളിലല്ല,
ദൈവത്തിൽ, അല്ലെങ്കിൽ
പരലോകത്തിൽ.
അന്യോന്യം തൊട്ടറിയാനാത്മാക്കൾക്കാവില്ല.
നിങ്ങളുടെ ഉടൽ മറ്റൊരുടലുമായിടപഴകട്ടെ,
ഉടലുകളാണന്യോന്യമറിയുകയെന്നതിനാൽ,
ആത്മാക്കൾക്കതാവുകയില്ലെന്നതിനാൽ.


നിന്റെ കൈ എന്റെ നെറ്റിയിൽ വയ്ക്കൂ...



എന്റെ മൌനം കൊണ്ടു നോവരുതേ നീ:
വാക്കുകളെനിക്കു മടുത്തുന്നുവെന്നേയുള്ളു.
നിനക്കറിയില്ലേ നിന്നെ ഞാൻ സ്നേഹിക്കുന്നുവെന്ന്?
നിന്റെ കൈ എന്റെ നെറ്റിയിൽ വയ്ക്കൂ:
തടുക്കരുതാത്തൊരു തുടിപ്പിൽ നീ അറിയും,
സാരവത്തായ ഒരേയൊരു പദത്തിനർത്ഥം:
പ്രണയം.

ഹീനേ - ആദ്യനായ ആദം

adam-and-eve-expelled-from-paradise

ഓഗിസ്റ്റ് റോഡാങ്ങ് - പറുദീസാനഷ്ടം


കൈകളിൽ ജ്വലിക്കുന്ന അഗ്നിഖഡ്ഗങ്ങളുമായി
നിന്റെ സ്വർഗ്ഗീയനഗരംകാവൽക്കാരെ നീ അയച്ചു,
നിന്റെ പറുദീസയിൽ നിന്നെന്നെ ആട്ടിയോടിക്കാൻ,
കരുണയില്ലാതെ, നീതിയില്ലാതെ, ലജ്ജയില്ലാതെ!

അറിയാത്ത ദേശങ്ങളിലേക്കെന്റെ സ്ത്രീയുമായി
ഒരു ദീർഘപ്രയാണത്തിനു ഞാനിറങ്ങുകയായി.
ജ്ഞാനവൃക്ഷത്തിന്റെ ഫലം ഞാൻ രുചിച്ചു:
ആ വസ്തുത നിഷേധിക്കാൻ നിനക്കാവില്ലല്ലോ.

ഞാനിന്നറിഞ്ഞതു കവരാനും നിനക്കാവില്ല:
അത്ര ദുർബലനാ,ണഗണ്യനാണു നീയെന്ന്,
സർവതിനുമുടയവനാണു താനെന്നു തെളിയിക്കാൻ
മരണത്തിലൂ,ടിടിമിന്നലിലൂടെ നീയെത്ര ശ്രമിച്ചാലും!

എത്ര നിന്ദ്യമായിപ്പോയി നിന്റെ പ്രവൃത്തി ദൈവമേ,
അതിദാരുണമായ ഈ ഊരുവിലക്കൽ!
ലോകത്തിന്റെ പെരുമാളിനെത്രയും  ചേന്നതു തന്നെ
ഉജ്ജ്വലമായ ഈ വെളിപാടെന്നു ഞാൻ പറയും!

ഓർത്തു ഖേദിക്കില്ല ഞാൻ നിന്റെ സ്വർഗ്ഗത്തെ:
അത്ര കേമമൊന്നുമായിരുന്നില്ല ഏദൻ തോട്ടം.
യഥാർത്ഥത്തിലതു പറുദീസയുമായിരുന്നില്ല,
നിഷിദ്ധവൃക്ഷങ്ങൾ ചിലതതിലുണ്ടെന്നതിനാൽ.

പൂർണ്ണമെങ്കിലേ സ്വാതന്ത്ര്യമെനിക്കവകാശമാവൂ!
അതിനൊരതിരു വയ്ക്കാനൊരാളുദ്യമിച്ചാൽ,
എത്ര ചെറുതെങ്കിലുമൊരു നിയന്ത്രണം ഞാനറിഞ്ഞാൽ
സ്വർഗ്ഗവുമെനിക്കു നരകമാവും, ഒരു തടവറയും!


Adam the first

You sent the divine gendarme
With his sword of flame;
You chased me out of Paradise entirely
With no justice, mercy or shame!
Towards other lands, with my wife,
I am embarking on a voyage;
However, you cannot alter the fact
That I enjoyed the fruit of Knowledge.
You cannot alter the fact that I know
How small and insignificant you are,
However important you try to make yourself,
Through death and through thunder.
Oh God! How pitiful I find
This Consilium abeundi, to be!
That's what I call a real Magnificus
Of the world, a Lumen mundi!
I shall certainly never miss
Paradise, as it was;
It wasn't a true Paradise:
It had forbidden trees.
I want my full rights of freedom!
If there is the slightest restriction,
For me, Paradise will turn
Into a hell, into a prison

 

Translated into English by Joseph Massaad

ഹീനേ - വരൂ, ഈ പാറ മേൽ നമുക്കു പണിയാം...

heine4

 


വരൂ, ഈ പാറ മേൽ നമുക്കു പണിയാം,
ദൈവത്തിന്റെ അവസാനത്തെത്തിരുസഭ;
നമുക്കു വെളിപ്പെട്ടുവല്ലോ, മൂന്നാമത്തെ നിയമം.
നമ്മുടെ യാതനകൾക്കൊരന്ത്യവുമായി.

ഇത്രനാൾ നമ്മെ മൂഢബന്ധനത്തിലാക്കിയ
രണ്ടാമത്തെ പുസ്തകത്തിനു നിരാകരണമായി;
പുതുകാലത്തിന്റെ ജ്ഞാനികൾ വലിച്ചെറിയുന്നു,
ഇത്രകാലമുടലു സഹിച്ച വേദനകൾ.

ഇരുളുന്ന കടലിൽ നീ കേട്ടില്ലേ, ദൈവവചനം?
ഒരായിരം നാവുകളാലവനതുദ്ഘോഷിക്കുന്നു.
തലയ്ക്കു മേലൊരായിരം വിളക്കുകൾ നീ കാണുന്നില്ലേ,
തന്റെ മഹിമയുടെ ജ്വാലകളായവൻ കൊളുത്തിവച്ചവ?

വെളിച്ചത്തിലവൻ കുടികൊള്ളുന്നു, പരിശുദ്ധൻ,
ഇരുളിന്റെ കൊടുംഗർത്തങ്ങളിലുമതുപോലെ;
ഉള്ളതായിട്ടുള്ളതിലെല്ലാമുള്ളതവൻ:
നമ്മുടെ ചുംബനങ്ങളിൽ ത്രസിക്കുന്നതുമവൻ.


Tuesday, April 23, 2013

ഹീനേ - എനിക്കിഷ്ടമാണീയുടലിനെ...

Heinrich_Heine_by_Wilhelm_Krauskopf

 


എനിക്കിഷ്ടമാണീയുടലിനെ, കതിരു പോലുള്ളതിനെ,
പ്രണയചാപലങ്ങളോടു പ്രതികരിക്കുന്ന കൈകളെ,
വികാരതീക്ഷ്ണമായ കണ്ണുകളെ, നെറ്റിത്തടത്തെ,
അതു മറച്ചും കൊണ്ടു തിര തെറുക്കുന്ന മുടിച്ചുരുളുകളെ.

എത്രയെത്ര ദേശങ്ങളിൽ, എത്രയെത്ര ഋതുക്കളിൽ
ഞാനിത്രനാൾ തേടിനടന്നവൾ നീയായിരുന്നുവല്ലോ;
ഒരേ ഹിതങ്ങളുള്ളവർ, സമാനഹൃദയർ  നമ്മൾ,
തുല്യനിലയിൽ സംസാരിക്കാനർഹതപ്പെട്ടവർ നമ്മൾ.

നിനക്കു ബോധിച്ച പുരുഷനെ നീയെന്നിൽ കണ്ടു.
അല്പകാലത്തേക്കു നീയെന്നിൽ ചൊരിയുകയും ചെയ്യും,
പ്രീതികൾ, ചുംബനങ്ങൾ, വാത്സല്യാതിരേകങ്ങൾ.
പിന്നെയെന്നെ, പതിവു പോലെ, വഞ്ചിക്കുകയും ചെയ്യും.


ഹീനേ - ചോദ്യങ്ങൾ

145807_the-dark-sea

 


കടൽക്കരെ, ഇരുട്ടു വീണാളൊഴിഞ്ഞ കടൽക്കരെ,
ഒരു യുവാവു നിൽക്കുന്നു,
ഹൃദയം നിറയെ ശോകവുമായി, ശിരസ്സു നിറയെ സംശയവുമായി.
ചുണ്ടുകൾ കയ്ച്ചുകൊണ്ടയാൾ തിരകളെ ചോദ്യം ചെയ്യുന്നു:

“ഹാ, ഈ ജീവിതമെന്ന പ്രഹേളികയുടെ പൊരുളൊന്നു പറഞ്ഞുതരൂ!
എത്രയോ ശിരസ്സുകളുടെ ഉറക്കം കെടുത്തിയ
ക്രൂരവും ലോകപുരാതനവുമായ പ്രഹേളിക.
ചിത്രലിപിത്തൊപ്പികൾ വച്ച ശിരസ്സുകൾ,
തലപ്പാവുകളും കറുത്ത തൊപ്പികളും വച്ച ശിരസ്സുകൾ,
വിഗ്ഗുകൾ വച്ച ശിരസ്സുകൾ,
പിന്നെയുമൊരായിരം സാധുക്കളായ, വിയർക്കുന്ന മനുഷ്യശിരസ്സുകൾ.
പറയൂ, മനുഷ്യനെന്നാൽ എന്താണർത്ഥം?
അവൻ എവിടുന്നു വരുന്നു? എവിടെയ്ക്കു പോകുന്നു?
അവിടെ ആ സുവർണ്ണനക്ഷത്രങ്ങൾക്കുമപ്പുറം ആരിരിക്കുന്നു?”

തിരകൾ അവയുടെ നിത്യമർമ്മരമുതിർക്കുന്നു,
കാറ്റുകൾ വീശുന്നു, മേഘങ്ങളൊഴുകിമായുന്നു.
നിർവികാരമായി നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുമ്പോൾ
ഒരു വിഡ്ഢി ഉത്തരം കാത്തു നിൽക്കുന്നു.


ഹീനേ - ക്ളാരിസ്സ

tumblr_mdyhxaJBx91rvp96ro1_500

 


എത്ര വൈകി, നീ അയച്ച മന്ദഹാസങ്ങൾ,
എത്ര വൈകി, നീ തൊടുത്ത നെടുവീർപ്പുകളും!
പണ്ടേ കെട്ടണഞ്ഞു, അനുഭൂതികളൊക്കെയും,
ഒരിക്കൽ നിഷ്കരുണം നീ നിരാകരിച്ചവ!

വൈകി, വൈകി, പ്രണയം നീ മടക്കാൻ!
ഇന്നെന്റെ മൂകാത്മാവിൽ വീണടിയുകയാണവ,
പ്രണയതീക്ഷ്ണമായ നിന്റെ കടാക്ഷങ്ങൾ,
ശവമാടത്തിനു മേൽ അന്തിവെയിൽ പോലെ.

*

ഞാനൊന്നു ചോദിക്കട്ടെ: നാം മരിക്കുമ്പോൾ
എവിടെയ്ക്കാവുമാത്മാക്കൾ മടങ്ങുക?
കെട്ടണഞ്ഞാൽ അഗ്നി പിന്നെയെവിടെ?
വീശിയടങ്ങിയ കാറ്റു പിന്നെയെവിടെ?


Monday, April 22, 2013

മാനുവൽ ബന്ദയ്‌ര - ആപ്പിൾ

images

 


ഒരു കോണിലൂടെ നോക്കുമ്പോൾ
ചുക്കിച്ചുളിഞ്ഞ മുല പോലെയാണു നീ,
മറ്റൊരു വിധം നോക്കുമ്പോൾ
പൊക്കിൾക്കൊടി മുറിച്ചുമാറ്റാത്ത ഉദരം പോലെ.

ദിവ്യപ്രണയം പോലെ ചുവന്നിട്ടാണു നീ.

നിനക്കുള്ളിൽ കുഞ്ഞുകുഞ്ഞുവിത്തുകളിൽ
ജീവന്റെ സമൃദ്ധി തുടിക്കുന്നു,
അനന്തമായി.

എന്നിട്ടും എന്തു ലാളിത്യമാണു നിനക്ക്,
ദരിദ്രമായൊരു ഹോട്ടൽ മുറിയിൽ
ഒരു കത്തിക്കരികിലിരിക്കുമ്പോൾ.

.


ഗുന്തർ ഗ്രാസ് - ആളുകൾ കാടുകളെ കൊല്ലുകയാണെന്നതിനാൽ...

gunter grass

 


ആളുകൾ കാടുകളെ കൊല്ലുകയാണെന്നതിനാൽ
യക്ഷിക്കഥകൾ പാഞ്ഞൊളിക്കുകയാണ്‌.
തക്ളിക്കറിയുന്നില്ല
ആരുടെ വിരലിൽ തറച്ചുകയറണമെന്ന്,
അച്ഛൻ ഛേദിച്ചുകളഞ്ഞ പെൺകുട്ടിയുടെ കൈകൾക്ക്
കടന്നുപിടിക്കാൻ ഒരു മരം പോലുമില്ല,
മൂന്നാമത്തെ ആഗ്രഹം ആരുമുച്ചരിക്കുന്നില്ല.
കുട്ടികളെ കാണാതെയാകുന്നില്ല.
ഏഴെന്നാൽ കൃത്യം ഏഴെന്നേയുള്ളു.
ആളുകൾ കാടുകളെ കൊല്ലുകയാണെന്നതിനാൽ
യക്ഷിക്കഥകൾ നഗരങ്ങളിലേക്കോടുകയാണ്‌,
മോശമായൊരു പര്യവസാനത്തിലേക്ക്.


മറിൻ സൊരെസ്ക്യു - പലായനം

images (1)




ഒരു നാൾ
എന്റെ മേശയ്ക്കു മുന്നിൽ നിന്നു ഞാനെഴുന്നേൽക്കും
സാവധാനം ഞാൻ നടന്നകലും
എന്റെ വാക്കുകളിൽ നിന്ന്,
നിന്നിൽ നിന്ന്
സർവതിൽ നിന്നും.


ചക്രവാളത്തിൽ ഞാനൊരു പർവതം കാണും
ഞാനതിനു നേർക്കു നടക്കും
നടന്നുനടന്നതെന്റെ പിന്നിലാവും.


പിന്നെ ഞാനൊരു മേഘത്തിനു പിന്നാലെ പോവും
മേഘവുമെന്റെ പിന്നിലാവും.


പിന്നെ സൂര്യനെന്റെ പിന്നിലാവും
പിന്നെ നക്ഷത്രങ്ങൾ
പിന്നെ പ്രപഞ്ചമാകെയും...



Sunday, April 21, 2013

മരീന സ്വെറ്റയേവ - മറഞ്ഞുകിടക്കുന്നൊരു നിധി പോലെ...

tsveteyeva3

 


മറഞ്ഞുകിടക്കുന്നൊരു നിധി പോലെന്തിനെയോ,
ആരെയോ ഓർത്തും കൊണ്ടു നടന്നുപോകുമ്പോൾ
ഓരോ ചുവടു വയ്ക്കുംതോറുമോരോ പോപ്പിപ്പൂവായി,
പൂക്കളുടെ തല നുള്ളിയെടുക്കും ഞാനലസമായി.

ഇനിയൊരു നാൾ ഗ്രീഷ്മത്തിന്റെ ഊഷരനിശ്വാസത്തിൽ
വിതച്ച പാടത്തിന്റെ വരമ്പിലൂടെ ഞാൻ നടക്കുമ്പോൾ
എന്തോ ഓർത്തും കൊണ്ടു മരണമതുവഴി നടന്നുവരും,
ഒരു പൂവിന്റെ തലയതു നുള്ളിയെടുക്കും- അതെന്റെ!


വാൻ ഗോഗ് - രാത്രിനേരത്തെ കോഫീഹൌസ്

Café-Terrace-on-the-Place-du-Forum,-Arles,-at-Night,-The

 


നക്ഷത്രാവൃതമായ ആകാശം പശ്ചാത്തലമാക്കി വാൻ ഗോഗ് വരയ്ക്കുന്ന ആദ്യത്തെ ചിത്രമാണ്‌ 1888 സെപ്തംബർ മദ്ധ്യത്തിൽ ചെയ്ത ‘രാത്രിനേരത്തെ കോഫീഹൌസ്.’ അതേ മാസം തന്നെ ‘റോൺ നദിയ്ക്കു മേൽ നക്ഷത്രാവൃതമായ ആകാശ’വും, ഒരു കൊല്ലം കഴിഞ്ഞ് പ്രസിദ്ധമായ ‘നക്ഷത്രാവൃതമായ രാത്രി’യും അദ്ദേഹം വരച്ചു. സഹോദരി വിൽഹെമിനാ വാൻ ഗോഗിന്‌ സെപ്തംബർ 16ന്‌ എഴുതിയ കത്തിൽ നിന്ന്:


“രാത്രിനേരത്തെ ഒരു കോഫീ ഹൌസിന്റെ ബഹിർഭാഗം ചിത്രീകരിയ്ക്കുന്ന പുതിയൊരു പെയിന്റിങ്ങിന്റെ പണിയിലാണ്‌ ഞാൻ. ടെറസ്സിൽ ചെറിയ ആൾരൂപങ്ങൾ കാപ്പി കുടിച്ചു കൊണ്ടിരുപ്പുണ്ട്. കൂറ്റനൊരു മഞ്ഞറാന്തലിന്റെ വെളിച്ചം മട്ടുപ്പാവിലും കെട്ടിടത്തിന്റെ മുഖപ്പിലും വന്നുവീഴുന്നു; തെരുവിൽ പാകിയ തറക്കല്ലുകൾക്ക് ആ വെളിച്ചത്തിൽ ഇളം ചുവപ്പു കലർന്ന ഒരു വയലറ്റുഛായ കൈവരുന്നു. നക്ഷത്രങ്ങൾ വിതറിയ നീലാകാശത്തിനു ചുവട്ടിൽ നീണ്ടുകിടക്കുന്ന തെരുവിലെ വീട്ടുമുഖപ്പുകൾക്ക് നിറം കടുംനീല, അല്ലെങ്കിൽ ഒരു മരത്തിന്റെ പച്ചയുമായി വയലറ്റ്. ഈ രാത്രിയുടെ ചിത്രത്തിൽ കറുപ്പേയില്ല, മനോഹരമായ നീലയും വയലറ്റും പച്ചയും മാത്രം; ചുറ്റിനുമുള്ള പ്രദേശം വിളറിയ ഗന്ധകമഞ്ഞയും നാരകപ്പച്ചയും. രാത്രിയെ നേരിട്ടു വരയ്ക്കുന്നത് എന്നെ ഏറെ രസിപ്പിക്കുന്നു. സാധാരണഗതിയിൽ സ്കെച്ചു ചെയ്തിട്ട് പിന്നെ പകൽനേരത്താണു നാം പെയിന്റു ചെയ്യുക. പക്ഷേ വസ്തുക്കളെ അപ്പോൾത്തന്നെ നേരിട്ടു വരയ്ക്കുന്നതിലാണ്‌ എനിയ്ക്കു തൃപ്തി. ഇരുട്ടിൽ നീല പച്ചയായോ, നീലലൈലാക്ക് ഇളംചുവപ്പു ലൈലാക്കായോ തോന്നിയേക്കാമെന്നതു ശരി തന്നെ; അതേ സമയം അരണ്ട വെളിച്ചമുള്ള സാമ്പ്രദായികരാത്രികളിൽ നിന്നു മാറിപ്പോകാൻ എനിക്കിതല്ലാതെ വേറേ മാർഗ്ഗവുമില്ല. വെറുമൊരു മെഴുകുതിരി പോലും എത്ര സമൃദ്ധമായ മഞ്ഞകളും ഓറഞ്ചുകളുമാണു നമുക്കു നൽകുക...“


ബ്രഷ്റ്റ് - പ്രണയം ജീർണ്ണിക്കുന്നതിനെക്കുറിച്ച്

12-05-09-Bertold-Brecht-016




നിങ്ങളുടെ അമ്മമാർ പ്രസവിച്ചതു വേദനയോടെ,
നിങ്ങളുടെ പെണ്ണുങ്ങൾ ഗർഭം ധരിക്കുന്നതേ പക്ഷേ, വേദനയോടെ.


ഇനി മേൽ പ്രണയമെന്ന പ്രവൃത്തിക്കഭിവൃദ്ധിയില്ല.
പ്രജനനം ഇപ്പോഴും നടക്കുന്നുണ്ട്,
ആശ്ളേഷം പക്ഷേ, ഗുസ്തിക്കാരുടെ ആശ്ളേഷമായിരിക്കുന്നു.

തങ്ങളെ വച്ചുകൊണ്ടിരിക്കുന്നവർ കടന്നുപിടിക്കുമ്പോൾ
ആത്മരക്ഷക്കായി സ്ത്രീകൾ കൈയുയർത്തുകയാണ്‌.

ഗ്രാമീണയായ പാൽക്കാരി,
ആശ്ളേഷത്തിലാനന്ദം കാണുന്നതിനുള്ള കഴിവിൽ പേരു കേട്ടവൾ,

മൃദുരോമക്കുപ്പായം ധരിച്ച അസന്തുഷ്ടകളായ സഹോദരിമാരെ
അവളവജ്ഞയോടെ നോക്കുകയാണ്‌:
പണം വാങ്ങാതെയല്ല, ലാളിക്കുന്ന കൈകളിൽ കിടന്നവർ ചന്തി കുലുക്കുന്നതും.


എത്രയോ തലമുറകളുടെ ദാഹം ശമിപ്പിച്ച വസന്തം,
ആ ക്ഷമാശീല,
ഉൾക്കിടിലത്തോടെയാണവൾ കാണുന്നത്,
ആ തലമുറകളിൽ അവസാനത്തേത്
കയ്ച്ച മുഖത്തോടെയാണ്‌  തന്നിൽ നിന്നു മോന്തുന്നതെന്ന്.

ഏതു മൃഗത്തിനും കഴിയുന്നതാണത്.
ഈ ആളുകൾ അതിനെ കലയായി പരിഗണിക്കുന്നു.



Saturday, April 20, 2013

ബ്രഷ്റ്റ് - അനന്തരതലമുറയോട്

images

 


1
സത്യമായും ഞാൻ ജീവിക്കുന്നത് ഇരുണ്ട കാലഘട്ടത്തിൽത്തന്നെ!
കപടമില്ലാത്ത വചനം വിഡ്ഡിത്തമാണ്‌.
ചുളി വീഴാത്ത നെറ്റി നിർവികാരതയുടെ ലക്ഷണമാണ്‌.
ചിരിക്കുന്നവൻ ഭീകരമായ വാർത്തകൾ കേൾക്കാനിരിക്കുന്നതേയുള്ളു.
എന്തു തരം കാലമാണത്,
അത്രയധികം കൊടുമകളെക്കുറിച്ചു മൌനം ദീക്ഷിക്കുന്നുവെന്നതിനാൽ
മരങ്ങളെക്കുറിച്ചൊരു സംഭാഷണം പാതകമാവുന്ന കാലം?
സമാധാനത്തോടെ തെരുവു മുറിച്ചുകടക്കുന്ന ആ മനുഷ്യൻ
അയാളുടെ സഹായമാവശ്യമുള്ള സ്നേഹിതന്മാർക്ക്
കൈ നീട്ടിയാലെത്തില്ലെങ്കിൽ?

എനിക്കു വേണ്ടതു ഞാൻ നേടുന്നുവെന്നതു സത്യം തന്നെ.
അതു പക്ഷേ, ഞാൻ പറയുന്നതു വിശ്വസിക്കൂ,
യാദൃച്ഛികം മാത്രമാണ്‌.
ഞാൻ ചെയ്യുന്നതൊന്നും സ്വന്തം വയറു നിറയ്ക്കാനുള്ള അവകാശം
എനിക്കു നൽകുന്നില്ല.
ഭാഗ്യം കൊണ്ടു ഞാൻ രക്ഷപെട്ടുവെന്നേയുള്ളു.
(എന്റെ ഭാഗ്യം തീർന്നാൽ ഞാനും തീർന്നു.)

അവർ എന്നോടു പറയുകയാണ്‌: തിന്നൂ, കുടിക്കൂ!
ഉള്ളവനാവാൻ കഴിഞ്ഞതിലാനന്ദിക്കൂ!
പക്ഷേ എങ്ങനെ ഞാൻ തിന്നുകയും കുടിക്കുകയും ചെയ്യാൻ,
വിശക്കുന്നവന്റെ കൈയിൽ നിന്നു തട്ടിപ്പറിച്ചതാണു ഞാൻ തിന്നുന്നതെങ്കിൽ,
ദാഹിച്ചു മരിക്കുന്നവനു കിട്ടേണ്ടതാണെന്റെ ഗ്ളാസ്സിലെ വെള്ളമെങ്കിൽ?
എന്നിട്ടും ഞാൻ തിന്നുകയും കുടിക്കുകയും ചെയ്യുന്നു.

ജ്ഞാനിയാവാനെനിക്കിഷ്ടമായിരുന്നു.
ജ്ഞാനമെന്താണെന്നു പുരാതനഗ്രന്ഥങ്ങൾ പറയുന്നുണ്ടല്ലോ:
ലോകത്തിലെ മദമാത്സര്യങ്ങളിൽ നിന്നു പിൻവാങ്ങുക,
നിങ്ങൾക്കനുവദിച്ചുകിട്ടിയ ഹ്രസ്വായുസ്സു ഭയലേശമെന്യെ ജീവിച്ചുതീർക്കുക.
തിന്മയെ നന്മ കൊണ്ടു നേരിടുക,
ആഗ്രഹങ്ങൾ നിറവേറ്റുകയല്ല, അവയെ മറന്നുകളയുക.
ഇതൊന്നും പക്ഷേ, എനിക്കനുസരിക്കാൻ കഴിയില്ല.
സത്യമായും ഞാൻ ജീവിക്കുന്നതൊരിരുണ്ട കാലത്തു തന്നെ!

2
എല്ലാം താറുമാറായൊരു കാലത്താണു ഞാൻ നഗരത്തിലേക്കു വന്നത്
വിശപ്പിന്റെ രാജ്യഭാരമായിരുന്നു
പ്രക്ഷുബ്ധമായൊരു കാലത്തെ മനുഷ്യർക്കിടയിലേക്കാണു ഞാൻ വന്നത്
അവർ ഇളകിമറിഞ്ഞപ്പോൾ അവർക്കൊപ്പം ഞാനും ചേർന്നു.
അങ്ങനെ കഴിഞ്ഞു
ഭൂമിയിൽ എനിക്കനുവദിച്ച കാലം.

പോരാട്ടങ്ങൾക്കിടയിൽ കിട്ടിയ നേരത്തു ഞാൻ ആഹാരം കഴിച്ചു
കൊലപാതകികൾക്കിടയിൽ തല ചായ്ച്ചു ഞാനിളവെടുത്തു
അലക്ഷ്യമായി ഞാൻ പ്രണയിച്ചു
പ്രകൃതിയെ ആസ്വദിക്കാനെനിക്കു ക്ഷമയുണ്ടായില്ല.
അങ്ങനെ കഴിഞ്ഞു
ഭൂമിയിൽ എനിക്കനുവദിച്ച കാലം.

എന്റെ കാലത്തു വഴികൾ നിണ്ടുചെന്നതു ചെളിക്കുണ്ടിലേക്കായിരുന്നു.
എന്റെ ഭാഷ കശാപ്പുകാരന്‌ എന്നെ ഒറ്റിക്കൊടുത്തു.
എനിക്കധികമൊന്നും ചെയ്യാനുണ്ടായിരുന്നില്ല.
പക്ഷേ ഞാനില്ലെങ്കിൽ അധികാരത്തിലിരിക്കുന്നവർക്കിരുപ്പിന്റെ സുഖം കൂടും
അഥവാ ഞാനങ്ങനെ പ്രതീക്ഷിച്ചു.
അങ്ങനെ കഴിഞ്ഞു
ഭൂമിയിൽ എനിക്കനുവദിച്ച കാലം.

തുച്ഛമായിരുന്നു ഞങ്ങളുടെ ശക്തികൾ.
ലക്ഷ്യം വളരയകലെയുമായിരുന്നു.
എനിക്കതപ്രാപ്യമാണെന്നതു മിക്കവാറുമുറപ്പായിരുന്നെങ്കിലും
അതെന്റെ കണ്മുന്നിൽ തെളിഞ്ഞുനിന്നിരുന്നു.
അങ്ങനെ കഴിഞ്ഞു
ഭൂമിയിൽ എനിക്കനുവദിച്ച കാലം.

3
ഞങ്ങളെ മുക്കിക്കൊന്ന
പ്രളയത്തിൽ നിന്നുയർന്നുവന്നവരേ,
ഞങ്ങളുടെ ദൌർബല്യങ്ങളെക്കുറിച്ചു പറയുമ്പോൾ
നിങ്ങൾക്കനുഭവിക്കേണ്ടിവന്നിട്ടില്ലാത്ത
ഈ ഇരുണ്ട കാലത്തെക്കൂടിയോർക്കുക.
ചെരുപ്പുകൾ മാറ്റുന്നതിലും വേഗത്തിൽ നാടുകൾ മാറിമാറി ഞങ്ങൾ കടന്നുപോയി,
വർഗ്ഗസമരങ്ങൾക്കിടയിലൂടെ,
അനീതികളേയുള്ളു, ചെറുത്തുനില്പുകളില്ല എന്ന നൈരാശ്യവുമായി.

എന്നാലും ഞങ്ങൾക്കറിയാമായിരുന്നു:
വിദ്വേഷം, ഹീനതയ്ക്കെതിരെയാണതെങ്കിൽപ്പോലും,
മുഖത്തെ വക്രിപ്പിക്കുമെന്ന്.
കോപം, അനീതിക്കെതിരെയാണതെങ്കിൽപ്പോലും
സ്വരം പരുഷമാക്കുമെന്ന്.
ഹാ, സൌഹാർദ്ദത്തിനടിത്തറയൊരുക്കാനാഗ്രഹിച്ചവർ,
ഞങ്ങൾക്കു പക്ഷേ, സൌഹാർദ്ദമുള്ളവരാവാൻ കഴിഞ്ഞില്ല.

പക്ഷേ നിങ്ങൾ,
മനുഷ്യൻ മനുഷ്യനു തുണയാവുന്ന ആ കാലമെത്തിച്ചേരുമ്പോൾ,
നിങ്ങൾ ഞങ്ങളെ ഓർക്കുന്നതു
ദാക്ഷിണ്യത്തോടെയാവണം.



മഹമൂദ് ദർവീഷ് - എഴുതിത്തുടങ്ങിയ കവിയോട്

PD*2335975




ഞങ്ങളുടെ പ്രമാണങ്ങളെ വിശ്വസിക്കേണ്ട,
അതെല്ലാം മറന്നേക്കൂ.
നിങ്ങളുടെ സ്വന്തം വാക്കുകളിൽ നിന്നു തുടങ്ങൂ.
കവിതയെഴുത്തു തുടങ്ങിയതു നിങ്ങളാണെന്നപോലെ,
അല്ലെങ്കിൽ അവസാനത്തെക്കവി നിങ്ങളാണെന്നപോലെ.


ഞങ്ങളുടെ കവിത വായിക്കുന്നുവെങ്കിൽ
അതു ഞങ്ങളുടെ മനോഭാവങ്ങളെ പിൻപറ്റാനാവരുത്,
വേദനയുടെ ഗ്രന്ഥത്തിൽ ഞങ്ങൾ വരുത്തിയ സ്ഖലിതങ്ങൾ
തിരുത്താനായി മാത്രം.


ആരോടും ചോദിച്ചുനടക്കരുത്: ആരാണു ഞാൻ?
പെറ്റമ്മയാരെന്നു നിങ്ങൾക്കറിയാം,
അച്ഛന്റെ കാര്യമാണെങ്കിൽ, അതു നിങ്ങൾ തന്നെയായിക്കോളൂ.


സത്യം വെളുത്തതാണ്‌,
കാക്കക്കറുപ്പു കൊണ്ടതിലെഴുതൂ.
സത്യം കറുത്തതാണ്‌,
ഒരു മരീചികയുടെ വെളിച്ചം കൊണ്ടതിലെഴുതൂ.


പ്രാപ്പിടിയനോടു മല്ലു പിടിക്കാനാണാഗ്രഹമെങ്കിൽ
പ്രാപ്പിടിയനോടൊപ്പം  പറന്നുയരൂ.


സ്ത്രീയെ പ്രേമിക്കുന്നുവെങ്കിൽ അവളാവരുത്,
സ്വന്തമന്ത്യം ആഗ്രഹിക്കുന്നവനാവൂ.


നാം കരുതുമ്പോലത്ര ജീവനുള്ളതല്ല ജീവിതം,
നമ്മുടെ വികാരങ്ങളുടെ ആരോഗ്യത്തെച്ചൊല്ലി
നാമതിനെക്കുറിച്ചു ചിന്തിക്കുന്നില്ലെന്നേയുള്ളു.


ഒരു പനിനീർപ്പൂവിനെ അത്രയേറെ നേരമോർത്തിരുന്നാൽ
കൊടുങ്കാറ്റിൽ നിങ്ങളുലയുകയില്ല.


എന്നെപ്പോലെ തന്നെ നിങ്ങൾ,
തെളിഞ്ഞതാണു പക്ഷേ, എന്റെ ഗർത്തം.
രഹസ്യങ്ങളവസാനിക്കാത്തതാണ് നിങ്ങളുടെ പാതകൾ.
അവ താഴുന്നു ഉയരുന്നു, താഴുന്നു ഉയരുന്നു.


യൌവനത്തിന്റെ അന്ത്യത്തെ പാകതയെത്തിയ സിദ്ധിയെന്നു
നിങ്ങൾക്കു വിളിക്കാം, അല്ലെങ്കിൽ ജ്ഞാനമെന്നും.
അതെ, അതു ജ്ഞാനം തന്നെ,
ഗാനാത്മകമല്ലാത്ത നിർമ്മമത.


ഒരു മരത്തെയെടുത്തു ധരിച്ച കിളിക്കു തുല്യമാവില്ല,
കൈയിൽ കിട്ടിയ ഒരായിരം കിളികൾ.


ദുരിതകാലത്തെ കവിത
ശവപ്പറമ്പിലെ മനോഹരപുഷ്പങ്ങളത്രെ.


ഉദാഹരണം നോക്കിനടന്നാല്‍ കിട്ടില്ല,
അതിനാല്‍ നിങ്ങളാവുക,
മാറ്റൊലിയുടെ അതിരുകള്‍ക്കു പിന്നില്‍ നിങ്ങളല്ലാതെയുമാവുക.

ശുഷ്കാന്തിക്കു കാലാവധിയുണ്ട്,
അതിനാല്‍ നിങ്ങളുടെ ഹൃദയത്തെക്കരുതി ഉത്സാഹമുള്ളവനാവുക,
നിങ്ങളുടെ പാതയെത്തും മുമ്പേ അതിന്റെ പിന്നാലെ പോവുക.


സ്നേഹിക്കുന്നവളോടു പറയരുത്
നീ ഞാനാണെന്ന്, ഞാൻ നീയാണെന്ന്,
അതിനെതിരു പറയുക:
പലായനം ചെയ്യുന്നൊരു  മേഘത്തിലെ
അതിഥികളാണു തങ്ങളെന്ന്.


വ്യതിചലിക്കൂ, നിയമത്തിൽ നിന്ന്
സർവശക്തിയുമെടുത്തു വ്യതിചലിക്കൂ.


ഒരേ വചനത്തിൽ രണ്ടു നക്ഷത്രങ്ങളെ വയ്ക്കരുത്,
പ്രധാനത്തെ അപ്രധാനമായതിനടുത്തുവയ്ക്കൂ,
ഉയരുന്ന പ്രഹര്‍ഷം അങ്ങനെ പൂര്‍ത്തിയാവട്ടെ.

ഞങ്ങളുടെ നിർദ്ദേശങ്ങളുടെ കൃത്യതയെ വിശ്വസിക്കരുത്,
കാരവാന്റെ കാല്പാടുകളെ മാത്രം വിശ്വസിക്കുക.

കവിയുടെ ഹൃദയത്തിലെ വെടിയുണ്ട പോലെയാണ്‌ ഗുണപാഠം,
മാരകമായൊരു ജ്ഞാനം.

കോപിക്കുമ്പോൾ മൂരിയെപ്പോലെ കരുത്തനാവൂ,
പ്രേമിക്കുമ്പോൾ ബദാം പൂവു പോലെ ബലഹീനന്‍,
അടച്ചിട്ട മുറിയിലിരുന്നു തന്നെത്താൻ പ്രണയഗാനം പാടുമ്പോൾ
ഒന്നും, ഒന്നുമല്ലാതെയും.


പ്രാക്തനകവിയുടെ രാത്രി പോലെ ദീർഘമാണ് പാതകൾ:
മലകളും
 സമതലങ്ങളും, പുഴകളും താഴ്വാരങ്ങളും.
നിങ്ങളുടെ സ്വപ്നത്തിന്റെ താളത്തിൽ നടക്കൂ:
നിങ്ങളെ പിന്തുടരുന്നതൊരു ലില്ലിപ്പൂവായിരിക്കും,
അല്ലെങ്കിൽ കഴുമരം.


നിങ്ങളെച്ചൊല്ലി ഞാൻ ഭയപ്പെടുന്നുവെങ്കിൽ
അതു നിങ്ങളുടെ നിയോഗത്തെ 
ഓർത്തല്ല,
സ്വന്തം സന്തതികളുടെ ശവമാടത്തിനു മേൽ നൃത്തം വയ്ക്കുന്നവർ,
പൊക്കിൾക്കുഴികളിൽ ക്യാമറകളൊളിപ്പിച്ച ഗായകർ,
അവരെച്ചൊല്ലിയാണ്‌.


അന്യരിൽ നിന്ന്, എന്നിൽ നിന്ന്
അകലം പാലിക്കുകയാണു നിങ്ങളെങ്കിൽ
നിങ്ങളെന്നെ നിരാശപ്പെടുത്തില്ല.
എന്നെ ഓർമ്മപ്പെടുത്താത്തതൊന്നുണ്ടെങ്കിൽ
അതാണു കൂടുതൽ സുന്ദരം.


ഇനി മുതൽ നിങ്ങൾക്കൊരു കാവൽമാലാഖയേയുള്ളു:
നിങ്ങൾ അവഗണിച്ചു വിട്ട ഭാവികാലം.


മെഴുകുതിരിയുടെ കണ്ണീരു പോലെ നിങ്ങളുരുകിത്തീരുമ്പോൾ
ഓർക്കരുത്, ആരു നിങ്ങളെ കാണുമെന്ന്,
ആരു പിന്തുടരും നിങ്ങളുടെ ഉൾവെളിച്ചത്തെയെന്ന്.
തന്നോടു തന്നെ ചോദിക്കൂ: ഇത്രയ്ക്കേയുള്ളു ഞാൻ?


കവിത എന്നും അപൂർണ്ണമായിരിക്കും,
പൂമ്പാറ്റകൾ വേണം അതു മുഴുമിക്കാൻ .


പ്രണയത്തിൽ ഉപദേശമില്ല. അതനുഭവമാണ്‌.
കവിതയിൽ ഉപദേശമില്ല. അതു സിദ്ധിയാണ്‌.


ഒടുവിലായിപ്പറയട്ടെ, സലാം.

Friday, April 19, 2013

മരീന സ്വെറ്റയേവ - ബ്ളോക്കിന്‌

tsvetaeva_trans

 


ഉള്ളംകൈയിലൊരു കിളിയുടെ കരൾത്തുടിപ്പു പോലെ,
നിന്റെ പേരതുപോലെ-
നാവിൻതുമ്പത്തലിയുന്ന മഞ്ഞലകു പോലെ,
നിന്റെ പേരതുപോലെ-
ചുണ്ടുകളൊന്നു വിടരുകയേ വേണ്ടു
നിന്റെ പേരിന്നഞ്ചക്ഷരങ്ങളുച്ചരിക്കാൻ;
കുതിച്ചുവന്ന പന്തു കൈയിൽക്കിട്ടിയ പോലെ,
നാവിലൊരു മണിനാദത്തിന്റെ കുളിർമ്മ പോലെ..

അലയടങ്ങിയ തടാകത്തിലൊരു കല്ലു വീണപോലെ,
നിന്റെ പേരു വിളിച്ചുകേൾക്കുന്നതതുപോലെ;
നിശബ്ദരാത്രിയിൽ കുതികൊള്ളുന്ന കുളമ്പടികൾ പോലെ,
നിന്റെ പേരിടിമുഴക്കുന്നതതു പോലെ;
നെറ്റിയിലമർത്തിയ തോക്കിന്റെ കാഞ്ചി വലിച്ച ശബ്ദം പോലെ,
നിശിതം, നിന്റെ പേരതുപോലെ: ബ്ളോക്ക്!

എന്റെ കണ്ണിലൊരു ചുംബനം പോലെ,
നിന്റെ പേരതുപോലെ;
അടഞ്ഞ കണ്ണിമകളുടെ കുളിർമ്മ പോലെ,
നിന്റെ പേരതുപോലെ, മഞ്ഞിന്റെ ചുംബനം പോലെ;
ഉറവെള്ളം കോരിയെടുത്ത കുളിർമ്മ പോലെ-
ഉറക്കം ഞാനുണരാതെയുമാവുന്നു,
നിന്റെ പേരുറക്കുപാട്ടാവുമ്പോൾ.


റഷ്യൻ കവിയായ അലക്സാണ്ടർ ബ്ളോക്കിനു സമർപ്പിച്ച കവിത

മരീന സ്വെറ്റയേവ - സിരകൾ ഞാൻ പിളർന്നു...

tsveteyeva1

സിരകൾ ഞാൻ പിളർന്നു,
എന്റെ ജീവൻ കുത്തിയൊഴുകി,
തടുക്കരുതാതെ, അപരിഹാര്യമായി.
പാത്രങ്ങളും പിഞ്ഞാണങ്ങളും നേരേ പിടിക്കൂ!
അതു കൊള്ളാനാഴമുള്ളതല്ല ഒരു പാത്രവും,
വലിപ്പമുള്ളതല്ല ഒരു പിഞ്ഞാണവും.
വക്കുകൾ കവിഞ്ഞതൊഴുകും,
ഇരുണ്ട മണ്ണിൽ പാടു വീഴ്ത്തി,
ഓടപ്പുല്ലുകൾക്കു ജീവനമായി,
തടുക്കരുതാതെ, അപരിഹാര്യമായി
കവിത കുതിച്ചൊഴുകും.

 


Thursday, April 18, 2013

ഫെർണാണ്ടോ പെസ്സൊവ - വസ്തുക്കളുടെ നിഗൂഢത, അതെവിടെ?

Pessoa5.b

 


വസ്തുക്കളുടെ നിഗൂഢത, അതെവിടെ?
അതൊരു നിഗൂഢതയാണെന്നു നമ്മെ ബോദ്ധ്യപ്പെടുത്താൻ വേണ്ടിയെങ്കിലും
പുറമേക്കു വെളിച്ചപ്പെടാത്ത ആ വസ്തു എവിടെ?

ഒരു പുഴയ്ക്കതിനെക്കുറിച്ചെന്തറിയാം, ഒരു മരത്തിനെന്തറിയാം?
എനിക്ക്, അവയിലധികമൊന്നുമല്ലാത്ത എനിക്കെന്തറിയാം?
ഓരോ തവണ വസ്തുക്കളെ നോക്കുമ്പോഴും,
അവയെക്കുറിച്ചു മനുഷ്യരുടെ മനസ്സിലെന്താണെന്നോർക്കുമ്പോഴും,
കല്ലിൽ തടഞ്ഞു ചിതറുന്ന ചോലയുടെ കുളിർമ്മയോടെ ഞാൻ ചിരിച്ചുപോകുന്നു.

വസ്തുക്കളിൽ ഒരു ഗുപ്താർത്ഥമുണ്ടെങ്കിൽ
അവയിലൊരു ഗുപ്താർത്ഥവുമില്ല എന്നാണതെന്നതിനാൽ,
ഏതു വൈചിത്ര്യത്തെക്കാളും,
ഏതു കവിയുടെ സ്വപ്നത്തെക്കാളും,
ഏതു ദാർശനികന്റെ ചിന്തയെക്കാളും വിചിത്രമാണതെന്നതിനാൽ,
വസ്തുക്കൾ, പ്രത്യക്ഷത്തിലേതു പോലെയോ
അതു പോലെയാണു യഥാർത്ഥത്തിലുമെന്നതിനാൽ,
മനസ്സിലാക്കാനായി യാതൊന്നുമില്ലെന്നതിനാൽ.

അതെ, എന്റെ ഇന്ദ്രിയങ്ങൾ പഠിച്ചതിതു മാത്രം:
വസ്തുക്കൾക്കർത്ഥമില്ല, അവയ്ക്കസ്തിത്വമേയുള്ളു.
വസ്തുക്കൾ മാത്രമാണ്‌ വസ്തുക്കളിലെ നിഗൂഢാർത്ഥം.



(ആൽബർട്ടോ കെയ്റോ എന്ന അപരനാമത്തിൽ എഴുതിയത്)

link to image

Wednesday, April 17, 2013

ഷൂൾ സൂപെർവിയൽ - കാട്ടിൽ

kneale-226

കാലമറ്റ കാട്ടിനുള്ളിൽ
കൂറ്റനൊരു മരം വെട്ടിവീഴ്ത്തുന്നു.
വീണ മരത്തിനരികിൽ
നെട്ടനെയൊരു നിശ്ശൂന്യത വിറക്കൊള്ളുന്നു,
തായ്ത്തടിയുടെ വടിവിൽ.

അതിന്റെ മർമ്മരമൊടുങ്ങും മുമ്പേ
തേടൂ, കിളികളേ, തേടൂ,
കൂടുകൾ തങ്ങിനിന്നതെവിടെയായിരുന്നു
ആ മഹോന്നതസ്മൃതിയിലെന്ന്.


In the hourless forest
A tall tree is being felled.
A vertical void
Trembles in the form of a shaft
Near the outstretched trunk.
***Search, birds, search,
For the site of your nests
In this high memory
While it is still murmuring
.


link to image

ബ്രഷ്റ്റ് - എന്റെ അമ്മയ്ക്ക്

63472_10200241441976341_797133532_n


അമ്മയുടെ കാലം കഴിഞ്ഞപ്പോൾ
അവർ അവരെ മണ്ണിലിറക്കിക്കിടത്തി;
അവർക്കു മേൽ പൂക്കൾ വിടർന്നുനിന്നിരുന്നു,
പൂമ്പാറ്റകൾ പാറിനടന്നിരുന്നു...
മണ്ണൊന്നമരുവാൻ പോലും
ഭാരം അവർക്കുണ്ടായിരുന്നില്ല:
എത്ര വേദന വേണ്ടിവന്നിരിക്കണം,
അത്രയും ഭാരം കുറയാൻ!



Tuesday, April 16, 2013

ഷൂൾ സൂപെർവിയൽ - തിരിനാളം

Jules-Supervielle-007

 


ജീവിച്ചിരുന്നപ്പോൾ
അയാൾക്കിഷ്ടം
മെഴുകുതിരിവെട്ടത്തിലിരുന്നു
വായിക്കാനായിരുന്നു.
പലപ്പോഴുമയാൾ
നാളത്തിലേക്കു
തന്റെ കൈ കൊണ്ടുപോയിരുന്നു,
ജീവിച്ചിരിക്കുന്നുവെന്ന്,
താൻ ജീവിച്ചിരിക്കുന്നുവെന്ന്
തന്നെത്തന്നെ ബോദ്ധ്യപ്പെടുത്താൻ.
മരണം കഴിഞ്ഞതില്പിന്നെ
അരികിലയാൾ
ഒരു മെഴുകുതിരി
കൊളുത്തിവച്ചിരിക്കുന്നു,
കൈകൾ പക്ഷേ,
അയാൾ മറച്ചും വച്ചിരിക്കുന്നു.


ഷൂൾ സൂപെർവിയൽ (1884-1960)- ഉറുഗ്വേയിൽ ജനിച്ച ഫ്രഞ്ചു കവി. പൂർവികർ സ്പെയിനിലെ ബാസ്ക് വംശജർ.

വാൻ ഗോഗ് - തൂവൽ കൊഴിക്കുന്ന കാലം പക്ഷികൾക്കേതു പോലെയാണോ…

van gogh1

 


തൂവൽ കൊഴിക്കുന്ന കാലം പക്ഷികൾക്കേതു പോലെയാണോ, അതു പോലെയാണ്‌ വിപത്തുകളുടെ, ദൌർഭാഗ്യങ്ങളുടെ കഷ്ടകാലം നമ്മൾ, മനുഷ്യജീവികൾക്കും. നമുക്കു വേണമെങ്കിൽ അതിൽത്തന്നെ കഴിഞ്ഞുകൂടാം, അതല്ലെങ്കിൽ പുത്തൻതൂവലുകളുമായി പുറത്തു വരാം; പക്ഷേ അന്യരുടെ കണ്ണുകൾക്കു മുന്നിൽ വച്ചാകരുതത്; കാണാൻ ഒരു രസവുമുണ്ടാവില്ല. അതുകൊണ്ട് അകലേയ്ക്കു പോവുകയാണു യുക്തി എന്നെനിയ്ക്കു തോന്നുന്നു; നിങ്ങളെ സംബന്ധിച്ചിടത്തോളം ഞാനെന്നൊരാൾ ഈ ലോകത്തില്ലാതാവുന്ന രീതിയിൽ അത്രയ്ക്കകലത്താവട്ടെ ഞാൻ.


എന്റെ കാര്യം പറയട്ടെ, ഞാൻ ഒരു വികാരജീവിയാണ്‌; മൂഢതകൾ പലതും ചെയ്തുപോവുന്ന, അതിനടിമയായ ഒരാൾ; പിന്നീടു പലപ്പോഴും ഞാൻ അതിനെക്കുറിച്ചു പശ്ചാത്തപിക്കാറില്ലെന്നല്ല. അല്പം ക്ഷമ കാണിച്ചു കാത്തിരിക്കേണ്ടിയിരുന്ന ചില അവസരങ്ങളിൽ സംസാരത്തിലും പ്രവൃത്തിയിലും തിടുക്കം കാണിച്ചിട്ടുണ്ടു ഞാൻ. മറ്റു മനുഷ്യരും ചിലപ്പോഴൊക്കെ ഇങ്ങനെയുള്ള ബുദ്ധിമോശങ്ങൾ കാണിക്കുന്നുണ്ടാവാം. അതിരിക്കട്ടെ, ഇങ്ങനെയുള്ള അവസരങ്ങളിൽ ഞാൻ എന്തു ചെയ്യണം? ഒന്നിനും കഴിവില്ലാത്ത, അപകടകാരിയായ ഒരാളാണു ഞാനെന്നു സ്വയം കരുതുകയാണോ വേണ്ടത്? അല്ലെന്നെനിക്കു തോന്നുന്നു. അതേ വികാരങ്ങളെ ഏതു വിധേനയും ഉപയോഗപ്രദമായ ഒരു ചാലിലേക്കു തിരിച്ചുവിടാൻ ശ്രമിക്കുകയാണു ഞാൻ ചെയ്യേണ്ടത്. ഒരുദാഹരണം പറഞ്ഞാൽ, പുസ്തകങ്ങളുടെ കാര്യത്തിൽ തടുക്കരുതാത്തൊരാസക്തി എനിക്കുണ്ട്; ആഹാരത്തോടുള്ള ആർത്തി തന്നെയാണ്‌ പഠനത്തോടും എനിക്കുള്ളത്. നിനക്കതു മനസ്സിലാക്കാവുന്നതേയുള്ളു. ഞാൻ മറ്റൊരു ചുറ്റുപാടിലായിരുന്നപ്പോൾ, ചിത്രങ്ങളും കലാവസ്തുക്കളും നിറഞ്ഞ ഒരു ചുറ്റുപാടിലായിരുന്നപ്പോൾ, നിനക്കറിയുന്നതല്ലേ, ഭ്രാന്തമായൊരാവേശമായിരുന്നു അവയോടെനിക്ക്. എനിക്കതിൽ പശ്ചാത്തപിക്കാൻ തോന്നുന്നുമില്ല. ഇപ്പോൾ ഇത്രയും അകലെക്കിടക്കെ, ചിത്രങ്ങൾ നിറഞ്ഞ ആ ദേശത്തെക്കുറിച്ചു നഷ്ടബോധം തോന്നുകയാണെനിയ്ക്ക്.



(ദൈവശാസ്ത്രപഠനം മുഴുമിക്കാതെ ബോറിനേജിൽ പോയി അവിടത്തെ ഖനിത്തൊഴിലാളികൾക്കിടയിൽ സുവിശേഷവേല നടത്തുന്ന കാലത്ത്(1878) തിയോക്കെഴുതിയ കത്തിൽ നിന്ന്)

റോൾഫ് ജേക്കബ്സെൻ - സൂര്യകാന്തി

images

 

വിതച്ചും കൊണ്ടു മണ്ണിനു മേൽ നടന്നതേതൊരാൾ,
നമ്മുടെ ഹൃദയങ്ങളിൽ
അഗ്നിയുടെ അന്തർബീജങ്ങൾ വിതച്ചതേതു കൈകൾ?
അവന്റെ മുറുക്കിയ കൈകളിൽ നിന്നു
മഴവിൽനാടകളെപ്പോലവയുതിർന്നു,
ഉറഞ്ഞ മണ്ണിൽ, ഇളകിയ എക്കലിൽ, പൊള്ളുന്ന മണലിൽ.
അവിടെയവ ഉറങ്ങിക്കിടക്കും,
ആർത്തിയോടെ നമ്മുടെ ജീവനൂറ്റിക്കുടിക്കും,
പിന്നെയതിനെച്ചിതറിത്തെറിപ്പിക്കും,
നിങ്ങൾ കണ്ടിട്ടേയില്ലാത്തൊരു സൂര്യകാന്തിക്കായി,
ഒരു കള്ളിച്ചെടിമൊട്ടിനായി, ഒരു ജമന്തിപ്പൂവിനായി.

വരൂ, കണ്ണീരിന്റെ പുതുമഴത്തുള്ളികളേ,
വരൂ, ശോകത്തിന്റെ സൌമ്യമായ കൈകളേ;
നിങ്ങൾ കരുതുമ്പോലത്ര ഭയാനകമല്ലത്.

Monday, April 15, 2013

മഹമൂദ് ദർവീശ് - ദാഹിച്ചു മരിച്ച പുഴ

desert

 


ഇവിടെയൊരു പുഴയുണ്ടായിരുന്നു
പുഴയ്ക്കു രണ്ടു കരകളുണ്ടായിരുന്നു
മേഘത്തുള്ളികൾ കൊണ്ടതിനെ ഊട്ടാൻ
മാനത്തൊരമ്മയുമുണ്ടായിരുന്നു.
അലസമൊഴുകുന്നൊരു കൊച്ചുപുഴ,
മലമുടികളിൽ നിന്നോടിയിറങ്ങിയ പുഴ,
ജീവസ്സുറ്റൊരതിഥിയെപ്പോലെ
ഗ്രാമങ്ങളും കൂടാരങ്ങളും കയറിയിറങ്ങിയ പുഴ,
അരളിമരങ്ങളും ഈന്തപ്പനകളും
താഴ്വരയിലേക്കു കൊണ്ടുവന്ന പുഴ,
തന്റെ തടങ്ങളിൽ രാത്രികൾ കൊണ്ടാടിയവരോട്
ചിരിച്ചും കൊണ്ടതു പറഞ്ഞിരുന്നു:
‘മേഘങ്ങൾ ചുരത്തുന്ന പാലു കുടിക്കൂ,
കുതിരകൾക്കു വെള്ളം കൊടുക്കൂ,
പിന്നെ ജറുസലേമിലേക്കോ ദമാസ്കസിലേക്കോ പറക്കൂ.‘
ചിലനേരമതു വീരഗാഥകൾ പാടി,
മറ്റുചില നേരങ്ങളിൽ വികാരം കൊണ്ടു പാടി.
രണ്ടു കരകളുള്ള പുഴ,
മേഘത്തുള്ളികൾ കൊണ്ടൂട്ടിവളർത്താൻ
മാനത്തൊരമ്മയുള്ള പുഴ.
ആ അമ്മയെപ്പക്ഷേ ആരോ തട്ടിക്കൊണ്ടുപോയി,
അങ്ങനെയതു വരണ്ടു,
പിന്നെയതു മരിച്ചു,
ദാഹിച്ചുദാഹിച്ചു മരിച്ചു.


ബ്രഷ്റ്റ് - അമ്മയെക്കുറിച്ചൊരു ഗാനം

220px-Rittner_Therese_Giehse_1966




1. പ്രാണവേദനയെടുക്കും മുമ്പ് അമ്മയുടെ മുഖമിന്നതായിരുന്നുവെന്ന് എനിക്കിപ്പോഴോർമ്മ വരുന്നില്ല. എല്ലു തെഴുത്ത നെറ്റിയിൽ നിന്ന് കറുത്ത മുടി ക്ഷീണത്തോടെ മാടിയൊതുക്കുന്ന കൈ ഞാനിപ്പോഴും പക്ഷേ കണ്മുന്നിൽ കാണുന്നു.

2. ഇരുപതു ഹേമന്തങ്ങൾ അവരെ ഭീഷണിപ്പെടുത്തിയിരുന്നു; അവരനുഭവിച്ച യാതനകൾ എണ്ണമറ്റവയായിരുന്നു;  അവർക്കടുത്തേക്കു ചെല്ലാൻ മരണത്തിനു നാണമായിരുന്നു. പിന്നെ അവർ മരിച്ചു; ഒരു കുഞ്ഞിന്റേതു പോലെയേയുള്ളു അവരുടെ ഉടലെന്ന് പിന്നെ ഞങ്ങൾ കണ്ടു.

3. അവർ വളർന്നതു കാട്ടിലായിരുന്നു.

4. താൻ മരിക്കുന്നതു നോക്കിനോക്കി നിന്നു കല്ലിച്ച മുഖങ്ങൾക്കിടയിൽ കിടന്ന് അവർ മരിച്ചു. ജീവൻ വെടിയും മുമ്പ് ആ മുഖങ്ങളിലൂടലയുകയായിരുന്നു അവർ.

5.നമ്മെ വിട്ടുപോകുന്ന പലരുമുണ്ട്, പോകാതെ തടുക്കണമെന്നു നമുക്കു തോന്നാത്തവര്‍. പറയേണ്ടതൊക്കെ നാം പറഞ്ഞുകഴിഞ്ഞു, അവർക്കും നമുക്കുമിടയിൽ ഇനി വ്യവഹാരങ്ങളൊന്നുമില്ല, അവർ പിരിഞ്ഞുപോകുമ്പോൾ നമ്മുടെ മുഖം കല്ലിക്കുകയും ചെയ്തു. പക്ഷേ പ്രധാനപ്പെട്ട കാര്യങ്ങൾ നാമവരോടു  .പറഞ്ഞില്ല, സാരമുള്ളതു നാം പിടിച്ചുവയ്ക്കുകയായിരുന്നു.

6. ഹാ, പ്രധാനപ്പെട്ട കാര്യങ്ങൾ നാം എന്തുകൊണ്ടവരോടു പറഞ്ഞില്ല? അതെന്തെളുപ്പവുമായിരുന്നു. അതു ചെയ്തില്ലെന്നതിനാൽ അഭിശപ്തരുമായിപ്പോയി നാം. നമ്മുടെ പല്ലുകളിൽ തട്ടി നിൽക്കുകയായിരുന്നു അവ, അത്രയെളുപ്പമുള്ള ആ വാക്കുകൾ. നാം ചിരിച്ചപ്പോൾ അവ പുറത്തേക്കു തെറിച്ചു വീണു; ഇന്ന് അവ നമ്മെ ശ്വാസം മുട്ടിക്കുകയും ചെയ്യുന്നു.

7. ഇപ്പോൾ എന്റെ അമ്മ മരിച്ചിരിക്കുന്നു, ഇന്നലെ, മേയ് ഒന്നിന്‌, സന്ധ്യയോടടുപ്പിച്ച്.  കൈനഖങ്ങൾ കൊണ്ട് ഇനിയുമവരെ മാന്തിയെടുക്കാൻ എനിക്കു കഴിയില്ല.

Monday, April 8, 2013

ബ്രഷ്റ്റ് - മൂന്നു കവിതകൾ

brecht16

പ്രമാണം


തോണിയുടെ അണിയത്തിരിക്കുമ്പോൾ
മറ്റേയറ്റത്തു ചോർച്ച കണ്ടാൽ
മുഖം തിരിച്ചിട്ടു കാര്യമില്ല ചങ്ങാതീ.
മരണത്തിന്റെ കണ്ണെത്താത്തിടത്തല്ല താൻ.


വന്ധ്യതയെക്കുറിച്ച്


കായ്ക്കാത്ത ഫലവൃക്ഷത്തെ
വന്ധ്യമെന്നു നിങ്ങൾ വിളിക്കുന്നു.
മണ്ണിന്റെ ഗുണം ആരു പരിശോധിച്ചു?

മരക്കൊമ്പൊടിയുമ്പോൾ
അതു ദ്രവിച്ചതായിരുന്നുവെന്നു നിങ്ങൾ പറയുന്നു.
അതിൽ മഞ്ഞു വീണുകിടന്നിരുന്നില്ലേ?


പ്രമാണം


ഇരുണ്ട കാലഘട്ടത്തിലും
പാട്ടുകളുണ്ടാവില്ലേ?
ഉണ്ടാവും, പാട്ടുകളുണ്ടാവും,
ഇരുണ്ട കാലഘട്ടത്തെക്കുറിച്ച്.



വാൻ ഗോഗ് അമൂർത്തതയെക്കുറിച്ച്

267379_144155755729231_1397689525_n

ഗോഗാങ്ങ് ആർലേയിൽ ഉണ്ടായിരുന്നപ്പോൾ ഒന്നുരണ്ടു തവണ ഞാൻ അമൂർത്തതയിലേക്കു തെന്നിപ്പോവാൻ സ്വയം വിട്ടുകൊടുത്തിരുന്നു; ഉദാഹരണത്തിന്‌ ബുക്ക് ഷെല്ഫിന്റെ മഞ്ഞയുടെ പശ്ചാത്തലത്തിൽ കറുപ്പുമായി “നോവൽ വായിക്കുന്ന സ്ത്രീ”യിൽ;. അക്കാലത്ത് അമൂർത്തത ആകർഷണീയമായ ഒരു രീതിയായിട്ടാണ്‌ എനിക്കു തോന്നിയിരുന്നത്. പക്ഷേ അതൊരു മതിഭ്രമമായിരുന്നു; വൈകാതെ ഒരു കന്മതിലിനു മുന്നിലെത്തുകയാണു നിങ്ങൾ.


പരീക്ഷണങ്ങൾ നിറഞ്ഞ, പ്രകൃതിയുമായി നേർക്കു നേരുള്ള മല്പിടുത്തങ്ങൾ നിറഞ്ഞ ഒരായുസ്സിനു ശേഷം അതിൽ ഒരു കൈ നോക്കരുതെന്നല്ല ഞാൻ പറയുന്നത്; പക്ഷേ വ്യക്തിപരമായി പറയുമ്പോൾ അത്തരം കാര്യങ്ങൾ കൊണ്ടു തല പുകയ്ക്കാൻ എനിക്കാഗ്രഹമില്ല. ഈ വർഷം മുഴുവൻ പ്രകൃതിയിൽ നിന്ന് കൊച്ചുകൊച്ചു കാര്യങ്ങൾ പകർത്തുകയായിരുന്നു ഞാൻ; ഇമ്പ്രഷനിസം, ആ വകയിലേക്കൊന്നും എന്റെ ചിന്ത പോയതേയില്ല. എന്നിട്ടും ഒരു തവണ കൂടി എനിക്കപ്രാപ്യമായ നക്ഷത്രങ്ങൾക്കു നേർക്കു കൈനീട്ടുന്നതിലേക്ക് ഞാൻ വഴി തെറ്റിപ്പോയി; അതൊരു പരാജയമായിരുന്നു; ഇനി ഞാൻ അതിലേക്കില്ല.

408213_143958652415608_984733563_n
ഞാൻ ഇപ്പോൾ ചെയ്യുന്നത് ഒരു ഒലീവുതോട്ടമാണ്‌; മണ്ണിന്റെ മഞ്ഞയ്ക്കെതിരെ ആകാശത്തിന്റെ നരച്ച നിറം; മഞ്ഞനിറമായ ആകാശത്തിനൊപ്പം കടും ചുവപ്പായ ഇലകളും മണ്ണും; അല്ലെങ്കിൽ ചേടിനിറമുള്ള മണ്ണും പച്ചയും ഊതവും കലർന്ന ആകാശവും- ഈ ചേരുവകളുടെ പരിണതികളെയാണ്‌ ഞാൻ തേടുന്നത്. അതെ, മുമ്പു പറഞ്ഞ അമൂർത്തതകളെക്കാൾ ഇതൊക്കെയാണ്‌ ആകർഷകമായി എനിക്കു തോന്നുന്നത്.


(1889 നവംബർ 20ന്‌ എമിൽ ബർണാഡിനയച്ച കത്തിൽ നിന്ന്)


ബ്രഷ്റ്റ് - ദുരിതകാലത്തൊരു പ്രണയഗാനം

tumblr_mhc291oe5x1rn3yj3o2_1280

 


നമുക്കന്യോന്യമൊരു സൌഹൃദമനോഭാവവുമുണ്ടായിരുന്നില്ല,
എന്നിട്ടും മറ്റേതൊരു കമിതാക്കളെയും പോലെ നാം തമ്മിൽപ്പുണർന്നു.
രാത്രിയിൽ ഒരാളൊരാളുടെ കരവലയത്തിലൊതുങ്ങിക്കിടക്കുമ്പോൾ
എനിക്കു നിന്നെക്കാളപരിചിതനായിരുന്നില്ല ചന്ദ്രൻ.

ഇന്നിനി അങ്ങാടിയിൽ വച്ചു ഞാൻ നിന്നെക്കണ്ടുവെന്നിരിക്കട്ടെ,
ഇരുവരും മീൻ വാങ്ങിയാലതൊരു വഴക്കിനു വഴിമരുന്നാവും.
നമുക്കന്യോന്യമൊരു സൌഹൃദമനോഭാവവുമുണ്ടായിരുന്നില്ല,
രാത്രിയിൽ ഒരാളൊരാളുടെ കരവലയത്തിലൊതുങ്ങിക്കിടക്കുമ്പോൾ.


Sunday, April 7, 2013

ഗുന്തർ ഗ്രാസ് - പ്രവാചകന്മാരുടെ ഭക്ഷണം

gunter-grass-terry-collett-painting-640x493




വെട്ടുക്കിളികൾ ഞങ്ങളുടെ നഗരം കൈയേറിയപ്പോൾ,
വാതിൽക്കൽ പാൽക്കുപ്പികളെത്താതായപ്പോൾ,
പത്രങ്ങൾക്കു ശ്വാസം മുട്ടിത്തുടങ്ങിയപ്പോൾ
എല്ലാ പ്രവാചകന്മാരെയും മോചിപ്പിക്കാന്‍

ഞങ്ങളുടെ ജയിലുകളുടെ കവാടങ്ങള്‍ തുറന്നു.
തെരുവുകളിലൂടവരൊഴുകി,
3800 പ്രവാചകന്മാർ,
വിലക്കുകളില്ലാതെ പ്രസംഗിച്ചും ഉപദേശിച്ചും കൊണ്ട്,
ഞങ്ങൾ പ്ളേഗെന്നു വിളിക്കുന്ന,
നിറം കെട്ടതും ചാടുന്ന പ്രകൃതവുമായ ഭക്ഷണം
വയറു നിറയെ കഴിച്ചുംകൊണ്ട്.
അങ്ങനെ ഞങ്ങളുടെ പ്രതീക്ഷക്കൊത്ത് 

എല്ലാം ഭംഗിയായി നടന്നു.

വൈകിയില്ല, ഞങ്ങളുടെ പാൽക്കുപ്പികൾ വീണ്ടുമെത്തി,
ഞങ്ങളുടെ പത്രങ്ങൾ വീണ്ടുമിറങ്ങി,
പ്രവാചകന്മാർ വീണ്ടും ഞങ്ങളുടെ ജയിലുകൾ നിറയ്ക്കുകയും ചെയ്തു.



ബ്രഷ്റ്റ് - അമേരിക്കൻ കവിതകൾ

558108_582911915071434_395549082_n




അതിജീവിച്ചവൻ


എനിക്കറിയാതെയല്ല,
അത്രയധികം സ്നേഹിതന്മാരെ
ഞാൻ അതിജീവിച്ചുവെങ്കിൽ
അതു ഭാഗ്യം കൊണ്ടു മാത്രമാണെന്ന്.
ഇന്നലെപ്പക്ഷേ, ഒരു സ്വപ്നത്തിൽ
അവരെന്നെക്കുറിച്ചു പറയുന്നതു ഞാൻ കേട്ടു:
“അർഹതയുള്ളവന്റെ അതിജീവനം!”
ഞാൻ എന്നെത്തന്നെ വെറുത്തു.


തോട്ടം നനയ്ക്കലിനെക്കുറിച്ച്


ഹാ, തോട്ടത്തിൽ വെള്ളം തളിക്കൽ,
പച്ചപ്പിനു പുതുജീവൻ നൽകൽ!
ദാഹാർത്തരായ മരങ്ങൾക്കു നീരു വീഴ്ത്തൽ.
അവയ്ക്കു വേണ്ടതിലധികം കൊടുക്കൂ.
ചെടികളെയും മറക്കരുതേ,
കായ്കളില്ലാത്തവയേയും,
വരണ്ടുണങ്ങി നേരേ നിൽക്കാനാവത്തവയേയും.
പൂച്ചെടികൾക്കിടെ വളരുന്ന കളകളെ അവഗണിക്കരുതേ.
അവയ്ക്കും ദാഹമുണ്ട്.
പച്ചപ്പുല്ലിനോ കരിഞ്ഞ പുല്ലിനോ മാത്രം നനയ്ക്കുകയുമരുത്.
പുറത്തു കാണുന്ന മണ്ണിനും നിങ്ങൾ വെള്ളം കൊടുക്കണം.

I463_Bertolt_Brecht_300x155_c_Barch_Bild_183-VV0-409-300_CC-BY-SA

മാറ്റമില്ലാതൊന്നുമില്ല


മാറ്റമില്ലാതൊന്നുമില്ല.
അന്ത്യശ്വാസം വലിക്കുന്ന നേരത്തും
നിങ്ങൾക്കൊരു പുതിയ തുടക്കം കുറിക്കാവുന്നതേയുള്ളു.
പക്ഷേ സംഭവിച്ചതു സംഭവിച്ചു കഴിഞ്ഞു.
കള്ളിലൊഴിച്ച വെള്ളം
ഇനി ഊറ്റിയെടുക്കാനും പറ്റില്ല.

സംഭവിച്ചതു സംഭവിച്ചു കഴിഞ്ഞു.
കള്ളിലൊഴിച്ച വെള്ളം
ഇനി ഊറ്റിയെടുക്കാനും പറ്റില്ല.
പക്ഷേ മാറ്റമില്ലാതൊന്നുമില്ല.
അന്ത്യശ്വാസം വലിക്കുന്ന നേരത്തും
നിങ്ങൾക്കൊരു പുതിയ തുടക്കം കുറിക്കാവുന്നതേയുള്ളു.


ഹോളിവുഡ്


അന്നന്നത്തെ അപ്പത്തിനായി
ഞാനെന്നും ചന്തയിൽ പോകും.
അവിടെ നുണകൾ വാങ്ങാനാളുകളുണ്ട്.
പ്രതീക്ഷയോടെ ഞാൻ സ്ഥാനം പിടിക്കുന്നു,
വില്പനക്കാരുടെ നിരയിൽ.




പുതുകാലം


കണ്ണടച്ചു തുറക്കുന്നത്ര വേഗത്തിലല്ല പുതുകാലം തുടങ്ങുക.
എന്റെ മുത്തശ്ശൻ അന്നേ പുതുകാലത്തിൽ ജീവിച്ചു തുടങ്ങിയിരിക്കുന്നു,
എന്റെ പേരക്കുട്ടി മിക്കവാറും പഴയ കാലത്തു തന്നെ ജീവിതം തുടരാനാണു സാദ്ധ്യത.

പുതിയ ഇറച്ചി തിന്നുന്നത് പഴയ കത്തിയും മുള്ളും കൊണ്ടു തന്നെ.
ആദ്യമിറങ്ങിയ കാറുകളായിരുന്നില്ലത്.
ടാങ്കുകളുമല്ല.
നമ്മുടെ മേൽക്കൂരകൾക്കു മേൽ പറന്ന വിമാനങ്ങളല്ല,
ബോംബറുകളുമല്ല.

പുതിയ ട്രാൻസ്മിറ്ററുകളിൽ നിന്നു വന്നത് പഴയ മൂഢതകൾ തന്നെ.
ജ്ഞാനത്തിന്റെ വിനിമയം നടന്നത് പറഞ്ഞും കേട്ടും.

Brechts-techniques



ഹംസഗാനം

അവസാനത്തെ ലിഖിതം ഇങ്ങനെയാവട്ടെ
(വായിക്കാനാരുമില്ലാത്ത ആ തകർന്ന ഫലകം):

ഭൂമി പൊട്ടിപ്പിളരുകയായി.
അതിന്റെ സന്തതികൾ തന്നെ അതിനെ നശിപ്പിക്കും.

ഒരുമിച്ചു ജീവിക്കാനുള്ള ഉപാധിയായി
ഞങ്ങൾക്കു മുതലാളിത്തമേ കണ്ടുപിടിക്കേണ്ടി വന്നുള്ളു.
ഭൌതികശാസ്ത്രത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ
ഞങ്ങൾ വേറേ ചിലതു കൂടി കണ്ടുപിടിച്ചു:
ഒരുമിച്ചു മരിക്കാനൊരുപാധി.