Monday, April 15, 2013

ബ്രഷ്റ്റ് - അമ്മയെക്കുറിച്ചൊരു ഗാനം

220px-Rittner_Therese_Giehse_1966




1. പ്രാണവേദനയെടുക്കും മുമ്പ് അമ്മയുടെ മുഖമിന്നതായിരുന്നുവെന്ന് എനിക്കിപ്പോഴോർമ്മ വരുന്നില്ല. എല്ലു തെഴുത്ത നെറ്റിയിൽ നിന്ന് കറുത്ത മുടി ക്ഷീണത്തോടെ മാടിയൊതുക്കുന്ന കൈ ഞാനിപ്പോഴും പക്ഷേ കണ്മുന്നിൽ കാണുന്നു.

2. ഇരുപതു ഹേമന്തങ്ങൾ അവരെ ഭീഷണിപ്പെടുത്തിയിരുന്നു; അവരനുഭവിച്ച യാതനകൾ എണ്ണമറ്റവയായിരുന്നു;  അവർക്കടുത്തേക്കു ചെല്ലാൻ മരണത്തിനു നാണമായിരുന്നു. പിന്നെ അവർ മരിച്ചു; ഒരു കുഞ്ഞിന്റേതു പോലെയേയുള്ളു അവരുടെ ഉടലെന്ന് പിന്നെ ഞങ്ങൾ കണ്ടു.

3. അവർ വളർന്നതു കാട്ടിലായിരുന്നു.

4. താൻ മരിക്കുന്നതു നോക്കിനോക്കി നിന്നു കല്ലിച്ച മുഖങ്ങൾക്കിടയിൽ കിടന്ന് അവർ മരിച്ചു. ജീവൻ വെടിയും മുമ്പ് ആ മുഖങ്ങളിലൂടലയുകയായിരുന്നു അവർ.

5.നമ്മെ വിട്ടുപോകുന്ന പലരുമുണ്ട്, പോകാതെ തടുക്കണമെന്നു നമുക്കു തോന്നാത്തവര്‍. പറയേണ്ടതൊക്കെ നാം പറഞ്ഞുകഴിഞ്ഞു, അവർക്കും നമുക്കുമിടയിൽ ഇനി വ്യവഹാരങ്ങളൊന്നുമില്ല, അവർ പിരിഞ്ഞുപോകുമ്പോൾ നമ്മുടെ മുഖം കല്ലിക്കുകയും ചെയ്തു. പക്ഷേ പ്രധാനപ്പെട്ട കാര്യങ്ങൾ നാമവരോടു  .പറഞ്ഞില്ല, സാരമുള്ളതു നാം പിടിച്ചുവയ്ക്കുകയായിരുന്നു.

6. ഹാ, പ്രധാനപ്പെട്ട കാര്യങ്ങൾ നാം എന്തുകൊണ്ടവരോടു പറഞ്ഞില്ല? അതെന്തെളുപ്പവുമായിരുന്നു. അതു ചെയ്തില്ലെന്നതിനാൽ അഭിശപ്തരുമായിപ്പോയി നാം. നമ്മുടെ പല്ലുകളിൽ തട്ടി നിൽക്കുകയായിരുന്നു അവ, അത്രയെളുപ്പമുള്ള ആ വാക്കുകൾ. നാം ചിരിച്ചപ്പോൾ അവ പുറത്തേക്കു തെറിച്ചു വീണു; ഇന്ന് അവ നമ്മെ ശ്വാസം മുട്ടിക്കുകയും ചെയ്യുന്നു.

7. ഇപ്പോൾ എന്റെ അമ്മ മരിച്ചിരിക്കുന്നു, ഇന്നലെ, മേയ് ഒന്നിന്‌, സന്ധ്യയോടടുപ്പിച്ച്.  കൈനഖങ്ങൾ കൊണ്ട് ഇനിയുമവരെ മാന്തിയെടുക്കാൻ എനിക്കു കഴിയില്ല.

No comments: