Monday, April 29, 2013

ലാങ്ങ്സ്റ്റൺ ഹ്യൂഗ്സ് - കവിതകൾ

images (1)

 


പേടി


അംബരചുംബികൾക്കിടയിൽ നിന്നു
നാം കരയുന്നു
ആഫ്രിക്കയിൽ
പനമരങ്ങൾക്കിടയിലിരുന്നു കരഞ്ഞ
നമ്മുടെ പൂർവ്വികരെപ്പോലെ.
നാമേകരാണെന്നതിനാൽ
രാത്രിയാണെന്നതിനാൽ
നമുക്കു പേടിയാവുന്നുവെന്നതിനാൽ.


jazz034
കവിത

ഞാനവനെ പ്രേമിച്ചു.
അവനകന്നും പോയി.
ഇനിയൊന്നും പറയാനില്ല.
കവിത തീരുന്നു,
തുടങ്ങിയ പോലെ തന്നെ
സൌമ്യമായി-
ഞാനവനെ പ്രേമിച്ചു.



പുതുവർഷം

നിത്യത എന്ന
തലപ്പറ്റ മരത്തിൽ നിന്ന്
വർഷങ്ങൾ കൊഴിയുന്നു
പഴുക്കിലകൾ പോലെ.
ഒരില കൂടിക്കൊഴിഞ്ഞെങ്കിൽ
അതു വലിയ കാര്യമാണോ?

jazz1


ചുമരുകൾ


നാലു ചുമരുകൾക്കാവും
അത്രയും വേദനയുൾക്കൊള്ളാൻ,
കാറ്റും മഴയും തടുക്കുന്ന
നാലു ചുമരുകൾ.

നാലു ചുമരുകൾക്കാവും
അത്രയും ശോകമുൾക്കൊള്ളാൻ,
ഇന്നലെയിൽ നിന്നു ശേഖരിച്ചത്
നാളത്തേക്കായി മാറ്റിവച്ചത്.images (3)


ശലോമിക്ക്


ഒരു മധുരവുമില്ല
ചൂടറ്റതും
മരിച്ചതുമായൊരധരത്തിന്റെ
ചുംബനത്തിന്‌.
തൃഷ്ണയുടെ
ജ്വലിക്കുന്ന നിർവൃതി പോലും
മരണക്കിടക്കയിൽ
ചാരമാവുന്നു.
ശലോമീ
മദിര പോലധരം ചുവന്നവളേ,
നിനക്കെന്തിനീ മരിച്ച ശീർഷം?



പാരീസിലെ യാചകി

ഒരിക്കൽ നീ ചെറുപ്പമായിരുന്നു
ഇന്നു തണുപ്പത്തു കൂനിപ്പിടിച്ചിരിക്കുമ്പോൾ
ആർക്കുമതു കാര്യമല്ല,
നിനക്കു പ്രായമായിരിക്കുന്നുവെന്ന്.

ഒരിക്കൽ നീ സുന്ദരിയായിരുന്നു.
ഇന്ന്, ഈ തെരുവിൽ
ആരുമോർമ്മിക്കുന്നില്ല
നിന്റെയധരം മധുരിച്ചിരുന്നുവെന്ന്.

ഹാ, ഫൊണ്ടെയ്ൻ തെരുവിലെ
ക്ഷയിച്ച കിഴവീ,
മരണമല്ലാതാരുമില്ല
ഇനി നിന്നെ ചുംബിക്കാൻ.

images (2)



ആനി സ്പെൻസറുടെ മേശ


ആനീ സ്പെൻസറുടെ മേശപ്പുറത്ത്
മുന കൂർപ്പിക്കാതെ ഒരു പെൻസിൽ-
അവളെഴുതാതെ വിട്ടുകളഞ്ഞു
എഴുതാനറിയുന്ന പലതുമെന്നപോലെ.


No comments: