Thursday, July 31, 2014

ഹക്കൂയിൻ - ഒരു കൈ കൊട്ടിയാൽ കേൾക്കുന്നത്

hakuin

 


“ഒരു കൈ കൊട്ടിയാൽ എന്തു കേൾക്കും” എന്നത് സെൻ വായനക്കാർക്ക് സുപരിചിതമായ ഒരു ചോദ്യമാണ്‌. ഈ കോണിന്റെ (പ്രഹേളികയുടെ) ഉപജ്ഞാതാവ് ഹക്കൂയിൻ ഇകാകു (1684-1786) എന്ന ജാപ്പനീസ് ഗുരുവാണ്‌. അദ്ദേഹത്തിന്റെ രചനകൾ പ്രസംഗങ്ങൾ, കവിതകൾ, കത്തുകൾ, വ്യാഖ്യാനങ്ങൾ, ഗാനങ്ങൾ, ചിത്രങ്ങൾ, കാലിഗ്രാഫി എന്നിങ്ങനെ പല മേഖലകളിലായി വ്യാപിച്ചുകിടക്കുന്നു. ഒന്നിനോടും പറ്റിപ്പിടിക്കരുതെന്ന്, അതിനി എത്ര പേരു കേട്ട വേദഗ്രന്ഥമായാലും,  അദ്ദേഹം ശിഷ്യന്മാരെ ഉദ്ബോധിപ്പിച്ചിരുന്നു. ഉദാഹരണത്തിന്‌ വജ്രസൂത്രത്തിന്റെ വ്യാഖ്യാനത്തിൽ അതിലെ ‘രൂപം ശൂന്യം, ശൂന്യം രൂപം’ എന്ന വരിയെക്കുറിച്ച് അദ്ദേഹം എഴുതുന്നു. “ചവറ്‌! ഉപയോഗമില്ലാത്ത കുപ്പത്തൊട്ടി! മൊച്ചയെ മരം കേറാൻ പഠിപ്പിക്കണോ! രണ്ടായിരം കൊല്ലമായി അലമാരയിൽ പൊടി പിടിച്ചു കിടക്കുകയാണ്‌ ഈ തരം സാധനങ്ങൾ.” അതുപോലെ ‘രൂപം ശൂന്യമല്ലാതൊന്നുമല്ല, ശൂന്യം രൂപമല്ലാതൊന്നുമല്ല’ എന്നതിനെക്കുറിച്ച് ഇങ്ങനെ: “ഒന്നാന്തരം പലഹാരം വച്ചിരുന്ന പാത്രമായിരുന്നു. അതിൽ രണ്ട് എലിക്കാട്ടമെടുത്തിട്ട് അയാൾ അതു നശിപ്പിച്ചുകളഞ്ഞു! വയറു നിറഞ്ഞവന്റെ വായിൽ മധുരം കുത്തിത്തിരുകിയിട്ടു കാര്യമുണ്ടോ!” അതിപാവനമായ ഈ ഗ്രന്ഥത്തോടുള്ള ഈ സമീപനം വിചിത്രമായി തോന്നാമെങ്കിലും ‘ബുദ്ധൻ മുന്നിൽ വന്നാൽ ബുദ്ധനെ കൊല്ലുക’ എന്ന ലിൻ-ചി ഉപദേശത്തിനു ചേർന്നതു തന്നെയാണത്.


ധ്യാനഗീതം


ജീവികൾ സഹജമായും ബുദ്ധന്മാർ തന്നെ,
മഞ്ഞും ജലവും പോലെ;
ജലമില്ലാതെ മഞ്ഞില്ല, ജീവികളില്ലാതെ ബുദ്ധന്മാരുമില്ല.
എത്രയരികിലാണതെന്നറിയാതെ
ആളുകളതിനെ പുറമേ തേടുന്നു- എന്തു കഷ്ടം!
വെള്ളത്തിൽ കിടന്നു ‘ദാഹിക്കുന്നു’ എന്നു നിലവിളിക്കുന്നവനെപ്പോലെ,
യാചകനെപ്പോലലഞ്ഞുനടക്കുന്ന ധനികന്റെ മകനെപ്പോലെ.
ആറു ലോകങ്ങളിലും ബന്ധിതരാണു നാമെങ്കിൽ
അജ്ഞതയുടെ അന്ധകാരത്തിലുഴലുകയാണു നാമെന്നതാണു കാരണം.
ഇരുണ്ട പാതകളൊന്നൊന്നായി നടന്നൊടുവിൽ
ഈ സംസാരചക്രത്തിൽ നിന്നെന്നാണു നാം പുറത്തുകടക്കുക?
മഹായാനധ്യാനം സ്തുതികൾക്കുമപ്പുറമത്രെ.
ദാനം, നാമം, ധർമ്മം, വ്രതം, വിനയം-
സർവതും ധ്യാനത്തിലടങ്ങുന്നു.
ഒരിക്കൽ ധ്യാനത്തിലിരുന്നാൽത്തന്നെ
നിങ്ങളുടെ ദുഷ്കർമ്മങ്ങൾ നശിച്ചുപോകുന്നു.
എങ്ങനെ പിന്നെ മായ നമ്മെ വഴി തെറ്റിക്കാൻ?
കാര്യകാരണങ്ങളുടെ കവാടം നിങ്ങൾ തുറന്നുകഴിഞ്ഞാൽ
ദ്വന്ദ്വങ്ങൾക്കപ്പുറത്തുള്ള ഒരു വഴി നിങ്ങൾ കണ്ടുപിടിക്കും.
രൂപമില്ലാത്ത രൂപം നിങ്ങളുടെ രൂപമാകുന്നു,
വന്നാലും പോയാലും നിങ്ങളിളകുന്നുമില്ല.
ചിന്തയില്ലാത്ത ചിന്ത നിങ്ങളുടെ ചിന്തയാകുന്നു,
നിങ്ങളുടെ പാട്ടും നൃത്തവും ധർമ്മത്തിന്റെ ശബ്ദമാകുന്നു.
എത്ര പരിധിയറ്റതാണു സമാധിയുടെ ആകാശം,
ജ്ഞാനചന്ദ്രനെത്ര ദീപ്തം!
ഈ മുഹൂർത്തത്തിൽ നിങ്ങൾക്കെന്തു കുറവാണുള്ളത്?
നിർവാണം നിങ്ങളുടെ കണ്മുന്നിലല്ലേ!
നിങ്ങൾ ഈ നില്ക്കുന്ന മണ്ണു തന്നെ ബുദ്ധക്ഷേത്രം,
നിങ്ങളുടെ ദേഹം ബുദ്ധദേഹവും.



മൊച്ച കൈയെത്തിക്കുന്നു

ജലത്തിലെ ചന്ദ്രനെ പിടിക്കാനായിmonkey moon
മൊച്ച കൈയെത്തിക്കുന്നു.
മരണം തന്നെ പിടി കൂടിയാലല്ലാതെ
അവൻ ഈ പണി നിർത്തുകയുമില്ല.
അവൻ ചില്ലയിലെ പിടിയൊന്നു വിട്ടിരുന്നെങ്കിൽ,
കയത്തിൽ താണു മറഞ്ഞിരുന്നെങ്കിൽ,
കണ്ണഞ്ചിക്കുന്ന നറും വെളിച്ചത്താൽ
ലോകമാകെത്തിളങ്ങിയേനെ!


 

ബങ്കൈ യോടാകു - മാതൃഭാഷയുടെ സെൻ

Scan

 


പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സാമൂഹ്യവും രാഷ്ട്രീയവുമായ കലങ്ങിമറിയലുകൾക്കൊടുവിൽ ജാപ്പനീസ് സമൂഹത്തിനു മേൽ വ്യവസ്ഥാപിതസെൻ മതത്തിന്‌ മുൻപുണ്ടായിരുന്ന മേൽക്കൈ നഷ്ടപ്പെട്ടു. ഭരണാധികാരികൾ ഉപദേശത്തിനായി നവകൺഫ്യൂഷ്യൻ ഗുരുക്കന്മാരെ ആശ്രയിക്കാൻ തുടങ്ങിയപ്പോൾ കലകൾ ഉൾപ്പെടെയുള്ള രംഗങ്ങളിൽ സെന്നിന്റെ സ്വാധീനം കുറയുകയോ അസ്തമിക്കുകയോ ചെയ്തുതുടങ്ങി. ഈ പുതിയ വ്യവസ്ഥയിൽ സെൻ ഗുരുക്കന്മാർ എങ്ങനെയാണ്‌ സ്വയം നിർവചിച്ചത്? ചിലർ തങ്ങൾക്കു സ്വന്തമായ ചില അനുഷ്ഠാനങ്ങളിലൂടെ പ്രഭുവർഗ്ഗവുമായി കൂടുതൽ അടുത്തു; ചിലർ ചുരുക്കം ചില അനുയായികളുമായി ഗ്രാമങ്ങളിലേക്കോ മലമ്പ്രദേശങ്ങളിലേക്കോ പിന്‌വാങ്ങി; വേറേ ചിലർ പക്ഷേ, സാമാന്യജനവുമായി കൂടുതൽ അടുക്കാനാണ്‌ ഈ വിപര്യയത്തെ ഉപയോഗപ്പെടുത്തിയത്. ഇങ്ങനെ ജനങ്ങളെ, അവർക്കറിയുന്ന ഭാഷയിൽ, അഭിമുഖീകരിച്ച സെൻ ഗുരുക്കന്മാരിൽ പ്രമുഖനാണ്‌ ബങ്കൈ യോടാകു (1622-1693). ചെറുപ്പത്തിൽ തന്നെ അച്ഛൻ മരിച്ചു. പതിവനുസരിച്ച് കാലിഗ്രാഫി പഠിക്കാൻ അദ്ദേഹം കൂട്ടാക്കിയില്ല. വിദ്യാലയത്തിൽ കൺഫ്യൂഷ്യൻ സൂക്തങ്ങൾ മനഃപാഠമാക്കുന്നതു കൊണ്ടു തൃപ്തനാവാതെ എന്താണവ കൊണ്ടർത്ഥമാക്കുന്നതെന്നതിനെച്ചൊല്ലി അദ്ധ്യാപകരുമായി തർക്കിക്കുകയും ചെയ്തിരുന്നു. പല ബൌദ്ധധാരകളും പരീക്ഷിച്ചിട്ട് പതിനാറാം വയസ്സിൽ ലിൻ-ചി (റിൻസായി) സെന്നിലേക്കു മാറി. മൂന്നു കൊല്ലത്തെ സെൻ പരിശീലനത്തിനു ശേഷം നാലു കൊല്ലം തീർത്ഥാടനത്തിലായിരുന്നു. തന്നിൽ നിന്നല്ലാതെ തനിക്കു ബോധോദയം കിട്ടാൻ പോകുന്നില്ല എന്ന് ഗുരു ഉപദേശിച്ചപ്പോൾ അദ്ദേഹം ഒരു മുറിക്കുള്ളിൽ സ്വയം അടച്ചിരുന്നു. ശരീരം ക്ഷീണിപ്പിക്കുന്ന ആ കഠിനവ്രതത്തിനിടയിൽ അദ്ദേഹത്തിന്‌ ക്ഷയം ബാധിക്കുകയും ചെയ്തു. ഒരിക്കൽ ചുമച്ചുതുപ്പിയ കറുത്ത കഫക്കട്ട ചുമരിലൂടെ ഒഴുകിയിറങ്ങുന്നതു കണ്ടപ്പോൾ അദ്ദേഹത്തിനു ബോധോദയമുണ്ടായി; സർവതും ‘അജാത’ത്തിൽ ലയിക്കുന്നതായി അദ്ദേഹമറിഞ്ഞു. പിന്നീട് അദ്ദേഹം വീണ്ടും പഠനത്തിനും യാത്രയ്ക്കുമായി പുറപ്പെട്ടു. 
ബങ്കൈയുടെ സെന്നിൽ സങ്കീർണ്ണമായ ഭാഷയോ ആശയങ്ങളോ ഇല്ല. വളരെയധികം ജനപ്രിയമായിരുന്ന തന്റെ മതപ്രസംഗങ്ങളിൽ സ്വജീവിതത്തിൽ നിന്നുള്ളവയുൾപ്പെടെ ദൈനന്ദിനാനുഭവങ്ങളാണ്‌ അദ്ദേഹം ദൃഷ്ടാന്തങ്ങളായി സ്വീകരിച്ചിരുന്നത്.


അജാതവും അമൃതവും


ബുദ്ധമാനസം ജനനമില്ലാത്തതാണെന്നും പ്രകാശപൂർണ്ണമാണെന്നും നിങ്ങൾക്കു ബോദ്ധ്യമായിക്കഴിഞ്ഞാൽ, അതിൽ നിങ്ങൾ ജീവിക്കാൻ തുടങ്ങിയാൽ നിങ്ങൾ ജീവൽബുദ്ധനായിക്കഴിഞ്ഞു. ആ വസ്തുത വെളിപ്പെടുത്തുന്ന വെറുമൊരു വാക്കു മാത്രമാണ്‌, ‘ബുദ്ധൻ’ എന്നതും. അത് തൊലിയും തോടും മാത്രമാണ്‌. ‘ബുദ്ധൻ’ എന്നു പറയുമ്പോൾത്തന്നെ നിങ്ങൾ ‘അജാത’ത്തിൽ നിന്നു രണ്ടോ മൂന്നോ ചുവട് പിന്നാക്കം മാറിക്കഴിഞ്ഞു. സർവബുദ്ധന്മാരുടെയും സ്രോതസ്സിൽ വാസമാക്കിയ ഒരാളാണ്‌ അജാതൻ. അജാതമല്ലാതെ ഒരു സ്രോതസ്സില്ല, അജാതത്തിനു മുമ്പ് ഒരു തുടക്കവുമില്ല. നിങ്ങൾ ജീവിക്കുന്നത് ‘അജാത’ത്തിലാണെങ്കിൽ പിന്നെ ‘അനാശ’ത്തെക്കുറിച്ച്, ‘അമൃത’ത്തെക്കുറിച്ച് സംസാരിക്കേണ്ട കാര്യവുമില്ല. അതൊരു പാഴ്വേലയാണ്‌. ജനിക്കാത്തതിനു മരണമുണ്ടാവുക വയ്യ. അതു പറയേണ്ട കാര്യം തന്നെയുണ്ടോ?
...നിങ്ങളൊക്കെ ജ്ഞാനികൾ തന്നെ. ബുദ്ധമാനസത്തെക്കുറിച്ച് നിങ്ങൾക്കുള്ള അജ്ഞത മാത്രമാണ്‌ നിങ്ങളെ ആർത്തി പിടിച്ച ഒരു ഭൂതമോ മല്ലു പിടിക്കുന്ന മൃഗമോ ആക്കിമാറ്റുന്നത്. നിങ്ങൾ അതിനെ ഇതും അതും മറ്റു പലതുമാക്കുന്നു; എന്നിട്ടു നിങ്ങൾ അതൊക്കെയാകുന്നു. ഒരു നരകത്തിൽ നിന്ന് മറ്റൊരു നരകത്തിലേക്ക്, ഒരു മൃഗജന്മത്തിൽ നിന്ന് എണ്ണമറ്റ മറ്റു ജന്മങ്ങളിലേക്ക് നിങ്ങൾ കടന്നുപോകുന്നു. നിരന്തരം ജന്മങ്ങളെടുത്തും എണ്ണമറ്റ യാതനകൾ അനുഭവിച്ചും തീരാത്ത അന്ധകാരത്തിലൂടെ, കല്പങ്ങൾ നിങ്ങൾ കടക്കുന്നു. ഇതിനിടയിൽ കർമ്മഭാരം ചുമലിൽ നിന്നെടുത്തു കളയാൻ നിങ്ങൾക്കു സമയവും കിട്ടുന്നില്ല. ഒരു ചിന്താഭ്രംശത്തിലൂടെ ബുദ്ധമാനസം വഴുതിപ്പോകാൻ വിട്ടുകൊടുത്തവരുടെയൊക്കെ ഗതിയാണിത്. ഇതു വളരെ ഗൌരവമുള്ള കാര്യമാണെന്ന് നിങ്ങൾ കാണുക.


ഉറങ്ങുന്നവരെ ഉണർത്തേണ്ട


എന്റെ ആശ്രമത്തിൽ, ഒരു പ്രസംഗസമയത്ത് ഒരു ഭിക്ഷു ഉറക്കം തൂങ്ങിപ്പോയി. മറ്റൊരു ഭിക്ഷു അയാളെ വിളിച്ചുണർത്താൻ മുതിരുമ്പോൾ ഞാൻ തടഞ്ഞു. “എന്തിനാണ്‌ ഒരാളുടെ സുഖനിദ്ര വിലക്കുന്നത്? ഉറങ്ങുമ്പോൾ അയാൾ തന്റെ ബുദ്ധമാനസം വിട്ട് മറ്റെവിടെയ്ക്കോ പോകുന്നുവെന്നാണോ താൻ കരുതുന്നത്?” എനിക്കു ചുറ്റുമിരിക്കുന്ന നിങ്ങൾ ഉറങ്ങിക്കോളാൻ പറയുകയല്ല ഞാൻ. പക്ഷേ ഒരാൾ ഉറങ്ങുമ്പോൾ അയാളെ ഉണർത്താൻ ശ്രമിക്കുന്നത് വലിയ അപരാധമാണ്‌. ആരും നിങ്ങളെ ഉറങ്ങാൻ നിർബന്ധിക്കുന്നില്ല. ഉറങ്ങിയാൽ ആരും നിങ്ങളെ ഉണർത്താൻ വരികയുമില്ല. ഉണർന്നിരിക്കുമ്പോൾ നിങ്ങൾ ഉണർന്നിരിക്കുന്നു. ഉറങ്ങുമ്പോൾ നിങ്ങൾ ഉറക്കത്തിലുമാണ്‌. ഉറങ്ങുമ്പോൾ, ഉണർന്നിരിക്കുമ്പോൾ നിങ്ങൾക്കുള്ള അതേ ബുദ്ധമാനസത്തോടെയാണ്‌ നിങ്ങൾ ഉറങ്ങുന്നത്. ഉറക്കത്തിലും ഉണർച്ചയിലും അതിൽ നിന്നകലെയല്ല നിങ്ങൾ. ഉറങ്ങുമ്പോൾ ആളുകൾ മറ്റൊന്നാവുന്നുവെന്നു ധരിക്കുന്നതു ശരിയല്ല.
...നിങ്ങളൊക്കെ ബുദ്ധന്മാരാവാൻ ശ്രമിക്കുകയാണല്ലൊ. അതുകൊണ്ടാണല്ലോ ഉറങ്ങുന്നവരെ ചീത്ത പറഞ്ഞും വടി കൊണ്ടടിച്ചും ഉണർത്താൻ നിങ്ങൾ ശ്രമിക്കുന്നതും. പക്ഷേ അതു ശരിയല്ല. ജനിക്കുമ്പോൾ അമ്മയിൽ നിന്നു നിങ്ങൾക്കു കിട്ടിയതൊന്നുണ്ട്- അജാതമായ ബുദ്ധമാനസം. ബുദ്ധനാവാൻ ശ്രമിക്കാതെ ആ അജാതമനസ്സിൽ മാത്രം ജീവിക്കാൻ നോക്കുക; ഉറങ്ങുമ്പോൾ ആ മനസ്സിൽ ഉറങ്ങുക; ഉണരുമ്പോൾ അതിൽ ഉണർന്നിരിക്കുക- എങ്കിൽ നിത്യജീവിതത്തിൽ നിങ്ങൾ ബുദ്ധനായിക്കഴിഞ്ഞു- ഏതു സമയവും. നിങ്ങൾ ബുദ്ധനല്ലാതിരിക്കുന്ന ഒരു നേരവുമില്ല. നിങ്ങൾ തന്നെ ബുദ്ധനാണെന്നതിനാൽ അതിൽ കൂടുതൽ മറ്റൊരു ബുദ്ധനാകാനുമില്ല. ബുദ്ധനാവാൻ ശ്രമിക്കുന്നതിലും ദൂരവും ക്ളേശവും കുറഞ്ഞ വഴിയാണ്‌ ബുദ്ധനാവുക എന്നത്.


കോപം എവിടെ?


തനിക്കു കോപമടക്കാൻ പറ്റുന്നില്ല എന്ന് ഒരു ശിഷ്യൻ പരാതിപ്പെട്ടപ്പോൾ ഗുരു പറഞ്ഞു, ആ കോപമെടുത്തു തന്റെ മുന്നിൽ കൊണ്ടുവന്നാൽ താനതിനെ സുഖപ്പെടുത്താമെന്ന്. ഇപ്പോൾ നോക്കുമ്പോൾ അതിനെ കാണാനില്ലെന്നും ഓർത്തിരിക്കാതെയാണ്‌ അതിന്റെ വരവെന്നും ശിഷ്യൻ വിശദീകരിച്ചപ്പോൾ ഗുരു പറഞ്ഞു:
അതുമായിട്ടല്ല നീ ജനിച്ചത്. ഓരോ കാരണത്തിന്മേൽ നീ തന്നെ അതിനെ സൃഷ്ടിക്കുകയാണ്‌...ജനിക്കുമ്പോൾ നിന്റെ അച്ഛനമ്മമാർ നിനക്കു തന്നത് ഒരു ബുദ്ധമാനസം മാത്രമായിരുന്നു. നീയതിനെ എന്തു ചെയ്തു? കുഞ്ഞായിരിക്കുമ്പോൾ തന്നെ മറ്റുള്ളവർ കോപിക്കുന്നതു കണ്ടും കേട്ടും നീ വളർന്നു; ഒടുവിൽ നിനക്കും അതു ശീലമായി. ഇപ്പോൾ നിനക്ക് ഇടയ്ക്കിടെ കോപം വരുന്നു. പക്ഷേ അതു നിന്റെ സഹജസ്വഭാവമാണെന്നു പറഞ്ഞാൽ അതു വിഡ്ഡിത്തമാണ്‌. സ്വന്തം തെറ്റു മനസ്സിലാക്കി കോപത്തെ ജനിപ്പിക്കാതിരുന്നാൽ പിന്നെ അതിനെ അടക്കേണ്ട ആവശ്യമെന്തിരിക്കുന്നു?


മാതൃഭാഷയുടെ സെൻ


ചെറുപ്പത്തിൽ എന്റെ സെൻ പഠനം ചൈനീസ് ഭാഷയിലായിരുന്നു. സെൻ ഗുരുക്കന്മാരോടു ഞാൻ സംഭാഷണം ചെയ്തിരുന്നതും അവരോടു വാദപ്രതിവാദങ്ങളിൽ പങ്കെടുത്തിരുന്നതും ആ ഭാഷയിലായിരുന്നു. ഞാനതിൽ വളരെ ശ്രദ്ധ ചെലുത്തുകയും ചെയ്തിരുന്നു. പക്ഷേ, ബുദ്ധമാർഗ്ഗത്തെക്കുറിച്ചു പഠിക്കുമ്പോൾ നാം നിത്യവും സംസാരിക്കുന്ന സാമാന്യഭാഷ തന്നെ ഉപയോഗിക്കുന്നതാണ്‌ നമ്മൾ ജപ്പാൻകാർക്കു കൂടുതൽ നല്ലത്. നമ്മുടെ ചൈനീസ് അത്ര ഭേദമല്ല. അത്തരം ചോദ്യോത്തരങ്ങൾക്കായി നാം ആ ഭാഷ ഉപയോഗിക്കുമ്പോൾ പറയാനുദ്ദേശിച്ചതു പറയാൻ നാം ബുദ്ധിമുട്ടുകയാണ്‌. എന്നാൽ, നമ്മുടെ ദൈനന്ദിനഭാഷയാണ്‌ നാം ഉപയോഗിക്കുന്നതെങ്കിൽ, സാധാരണ നാം ഉപയോഗിക്കുന്ന രീതിയിലാണ്‌ നാം സംസാരിക്കുന്നതെങ്കിൽ, നമുക്കു ചോദിക്കാൻ പറ്റാത്തതായി യാതൊന്നുമുണ്ടാവില്ല. എങ്ങനെയാണതു ചൈനീസിൽ ചോദിക്കുക എന്ന് ആധി പിടിച്ചു നടക്കുന്നതിനെക്കാൾ ഒരു വിദേശഭാഷയുടെ ഭാരങ്ങളിൽ നിന്നും നിയന്ത്രണങ്ങളിൽ നിന്നും മുക്തരായി, നമുക്കനയാസമായി വഴങ്ങുന്ന ഒരു ഭാഷയിൽ നമ്മുടെ ചോദ്യങ്ങൾ ചോദിക്കുകയാണു നാം ചെയ്യേണ്ടത്. തീർച്ചയായും, ചൈനീസ് ഉപയോഗിച്ചാലേ ബോധോദയം കിട്ടൂ എന്നതാണവസ്ഥയെങ്കിൽ അതുപയോഗപ്പെടുത്തൂ എന്ന് ആദ്യം പറയുന്നയാൾ ഞാനായിരിക്കും. പക്ഷേ നമ്മുടെ സ്വന്തം ഭാഷ ഉപയോഗിച്ച്, ഒരു വിഷമവും കൂടാതെ നമുക്ക് ബുദ്ധമാർഗ്ഗത്തെക്കുറിച്ചു ചോദിക്കാം, അതിനെ കൈവരിക്കാം എന്നതാണു വസ്തുത.


മരിച്ചവർ തിരിച്ചുവരില്ലെന്നിരിക്കെ...



ടാന്‌ഗോ, ഇസുമോ, മീനോ തുടങ്ങിയ ദേശങ്ങളിൽ നിന്ന് കുറേ സ്ത്രീകൾ ഗുരുവിനെ കാണാൻ വന്നു. ചിലർ അച്ഛന്റെയോ അമ്മയുടെയോ മരണത്തിൽ ദുഃഖിക്കുന്നവരാണ്‌. മറ്റു ചിലർ മകനോ മകളോ മരിച്ച ദുഃഖം അടങ്ങാത്തവരുമാണ്‌. അവരോട് ഗുരു പറഞ്ഞു:
മകൻ മരിച്ച അച്ഛന്റെ ദുഃഖം, അമ്മ മരിച്ച മക്കളുടെ ദുഃഖം ഇതൊക്കെ ലോകത്തെല്ലായിടത്തും ഒരുപോലെയാണ്‌. മക്കളെയും അച്ഛനമ്മമാരെയും തമ്മിൽ ബന്ധിക്കുന്ന കർമ്മം അത്ര ആഴമുള്ളതത്രെ. മരണം ഒരാളിൽ നിന്നു മറ്റൊരാളെ തട്ടിയെടുക്കുമ്പോൾ ദുഃഖം തോന്നുക സ്വാഭാവികവുമാണ്‌. അതേ സമയം, നിങ്ങളുടെ ദുഃഖം എത്ര വലുതായിക്കോട്ടെ, മരിച്ചവർ മടങ്ങിവരാൻ പോകുന്നില്ല. നമുക്കു മാറ്റം വരുത്താൻ സാദ്ധ്യതയില്ലാത്തതൊന്നിനെക്കുറിച്ചു നിരന്തരം ദുഃഖിച്ചു ജീവിതം കഴിക്കേണ്ടതുണ്ടോ? സ്വന്തം ദുഃഖത്തിന്റെ തീവ്രത കൊണ്ട് ആരെങ്കിലും മരിച്ചൊരാളെ ജീവിപ്പിച്ചതായി കേട്ടിട്ടുണ്ടോ? തീർച്ചയായുമില്ല. മരിച്ചവർ തിരിച്ചുവരില്ലെന്നിരിക്കെ, ദുഃഖിക്കാനായി കൂടുതൽ നേരവും കളയേണ്ട. ഇപ്പോൾത്തന്നെ അതു നിർത്തുക. ആ സമയം ഒന്നു ധ്യാനിക്കാൻ, ഒരു സൂക്തമുരുവിടാൻ, അവരുടെ ഓർമ്മയ്ക്കായി ഒരു പൂവോ ധൂപമോ അർപ്പിക്കാൻ ഉപയോഗപ്പെടുത്തുക. അതായിരിക്കും നിങ്ങളുടെ പുത്രവാത്സല്യത്തിന്റെയോ പിതൃസ്നേഹത്തിന്റെയോ യഥാർത്ഥമായ പ്രദർശനം.


...

Wednesday, July 30, 2014

ഹാൻ ഷാൻ - തണുപ്പന്‍ മല

ഒമ്പതാം നൂറ്റാണ്ടിൽ ചൈനയിലെ ഹാൻ ഷാൻ (തണുപ്പൻ മല) എന്നു പേരിട്ട ഒരു മലയിൽ ഏകാന്തജീവിതം നയിച്ച സെൻ വൈരാഗി. കൃത്യമായ ജീവചരിത്രം ലഭ്യമല്ല. അദ്ദേഹം വികലാംഗനായിരുന്നുവെന്നും നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നും പറയുന്നു. എപ്പോഴും ചിരിച്ചുകൊണ്ടു നടക്കുന്ന ഒരാളായിട്ടാണ്‌ അദ്ദേഹത്തെ ചിത്രീകരിക്കാറുള്ളത്.

han shan


എണ്ണമറ്റ ചോലകൾക്കിടയിൽ ഒരായിരം മേഘങ്ങൾ;
അവയ്ക്കിടയിലതിസ്വസ്ഥനായൊരാളും.
പകലു മുഴുവൻ പച്ച തെഴുത്ത കുന്നുകളിലലഞ്ഞുനടക്കുമയാൾ.
രാത്രികളിൽ പാറകൾക്കടിയിൽ വീടെത്തിക്കിടന്നുറങ്ങുമയാൾ.
ഋതുപ്പകർച്ചകളയാളെക്കടന്നുപോകുന്നതെത്രവേഗമെന്നോ!
സ്വസ്ഥൻ, കറ പുരളാത്തവൻ, ഭൂബന്ധമറ്റവൻ.
എന്തുമാതിരി ആനന്ദങ്ങൾ- അവയാശ്രയിച്ചിരിക്കുന്നതേതിനെ?
തെളിഞ്ഞ ശമത്തെ, ശരൽക്കാലത്തെ പുഴവെള്ളം പോലെ.

*

ഹാൻ ഷാനെക്കാണുമ്പോളാളുകൾ പറയുന്നു,
ആളൊരു തുമ്പു കെട്ടവനാണെന്ന്,
കാണാനത്രയ്ക്കേയുള്ളു, കക്ഷിയെന്നും-
കീറത്തുണിയും മരത്തൊലിയും
വാരിച്ചുറ്റി നടക്കുന്നൊരുത്തൻ.
ഞാൻ പറയുന്നതെന്തെന്നവർക്കു പിടികിട്ടുന്നില്ല,
അവരുടെ ഭാഷയല്ല, ഞാൻ സംസാരിക്കുന്നതും.
എന്നെക്കാണാൻ വരുന്നവരോടൊന്നേ ഞാൻ പറയാറുള്ളു:
“തണുപ്പൻമല കയറാനൊന്നു ശ്രമിക്കെന്നേ!”

*

ആളുകൾ ചോദിക്കുന്നു,
തണുപ്പൻമലയിലേക്കുള്ള വഴിയേതെന്ന്.
ഒരു വെട്ടുവഴിയുമവിടെയ്ക്കില്ല.
വേനലിൽ മഞ്ഞുരുക്കമില്ല,
ചുഴലുന്ന മൂടലിൽ ഉദയസൂര്യനും മറയും.
പിന്നെങ്ങനെ ഞാനൊപ്പിച്ചു?
നിങ്ങളുടേതു പോലല്ലെന്റെ ഹൃദയം.
എന്റേതു പോലായിരുന്നു നിങ്ങളുടേതുമെങ്കിൽ
പണ്ടേ നിങ്ങളിവിടെയെത്തിയേനെ.

*

ഹാൻ ഷാൻ നിങ്ങൾക്കെഴുതുന്നു.
ഒരാളും പക്ഷേ ഞാനെഴുതുന്നതു വിശ്വസിക്കില്ല.
തേൻ മധുരിക്കും: ആളുകൾക്കതാണിഷ്ടം;
കഷായം കയ്ക്കും: ഇറക്കാൻ വിഷമിക്കും.
വികാരങ്ങൾക്കു തലോടലേറ്റാൽ
സംതൃപ്തിയ്ക്കതു മതി;
ഇച്ഛയ്ക്കെതിരായിട്ടൊന്നു വന്നാൽ
കോപിക്കാനുമതു മതി.
മരപ്പാവകളെയൊന്നു നോക്കാനേ,
നിങ്ങളോടു ഞാൻ പറയൂ:
അരങ്ങിലാടിത്തളർന്നവയെ.

*

മൂന്നാം മാസം,
പട്ടുനൂൽപ്പുഴുക്കൾ വളർച്ച മുറ്റാത്ത കാലം,
പെൺകുട്ടികൾക്കന്നു നേരമുണ്ടായിരുന്നു,
പൂ നുള്ളാനുമോടിനടക്കാനും.
പൂമ്പാറ്റകളോടൊത്തവരോടിക്കളിച്ചു.
പുഴക്കരെ, ഒരു കിഴവൻതവളയെ
അവർ കല്ലെറിഞ്ഞോടിച്ചു.
കനിയെപ്പഴുത്ത പഴങ്ങളവർ
പട്ടുതൂവാലകളിൽ വാരിനിറച്ചു.
പൊൻമുടിപ്പിന്നു കൊണ്ടവർ
മുളങ്കൂമ്പുകൾ കുഴിച്ചെടുത്തു.
ബാഹ്യചാരുതയുടെ പകിട്ടുകൾ
ഇത്രയും വിളങ്ങിനിൽക്കെ,
അവയോടു മത്സരിക്കാൻ
തണുപ്പൻമല മോഹിക്കാമോ?

*

എന്റെ മനസ്സേതുപോലെയെന്നു ചോദിച്ചാൽ,
അതു ശരച്ചന്ദ്രനെപ്പോലെ,
ഒരിന്ദ്രനീലത്തടാകം പോലെ-
ശുദ്ധം, സ്പഷ്ടം, ദീപ്തം.
ഒന്നുമില്ലതിനോടുപമിക്കാൻ,
പറയൂ, ഞാനെങ്ങനെ വിശദീകരിക്കാൻ?

*


കുടിയിരിക്കാനൊരിടം തേടുകയാണെന്നോ?
ഹാൻ ഷാൻ തന്നെ പോരേയതിന്‌?
കനത്ത പൈൻമരങ്ങൾക്കിടെ നനുത്ത തെന്നലുണ്ട്,
കാതു കൊടുക്കുന്തോറും കാതിനിമ്പവും കൂടും;
അവയ്ക്കടിയിൽ തല നരച്ചൊരാളൊളിച്ചിരിക്കുന്നു,
ദാവോയുടെ സൂക്തങ്ങളും മന്ത്രിച്ചുമന്ത്രിച്ച്.
പത്താണ്ടായിട്ടും മടങ്ങാനയാൾക്കായിട്ടില്ല,
വന്ന വഴി അയാൾക്കു മറന്നും പോയി.

*


എന്നുമൊരു മിണ്ടാക്കുട്ടിയാണു നിങ്ങളെങ്കിൽ,
പുതിയ തലമുറയോടെന്തു കഥ പറയാനുണ്ടാവും?
എന്നുമൊരു കൊടുങ്കാട്ടിലൊളിച്ചിരിപ്പാണു നിങ്ങളെങ്കിൽ
നിങ്ങളുടെ ജ്ഞാനദീപമെങ്ങനെ വെളിച്ചം പരത്തും?
എല്ലുകളിട്ടുവച്ച ഈ തോൽസഞ്ചി അത്രയുറച്ച പാത്രമൊന്നുമല്ല,
കാറ്റും മഞ്ഞുമാണെങ്കിൽ തങ്ങളുടെ പണിയിലതിവിരുതന്മാരും.
കരിങ്കല്പാടത്തു കളിമൺകാളയെക്കൊണ്ടുഴാനാണെങ്കിൽ,
കൊയ്യാനുള്ള നാളൊരിക്കലും വന്നുചേരുകയുമില്ല.

*

ഇറങ്ങിച്ചെല്ലുന്തോറും ഭംഗിയേറുന്ന കുന്നുകൾ-
എന്നിട്ടൊരാളുപോലുമീവഴി വന്നിട്ടുമില്ല.
നെടുങ്കൻ പാറകളെ ചുറ്റിപ്പറ്റി അലസമേഘങ്ങൾ,
ഒരു മരത്തലപ്പിലൊരേയൊരു മൊച്ചയും:
മറ്റേതു ചങ്ങാതിമാരെയെനിക്കു വേണം?
ആണ്ടുകളാണ്ടുകൾ പോകെ മുഖവും വടിവും മാറിയാലും,
മനസ്സെന്ന മുത്തിനെ കൈവിടാതെ ഞാനിരിക്കുന്നു.

*

ഇന്നലെ പുഴക്കരെ മരങ്ങളെ ഞാൻ കണ്ടു,
വിശ്വാസം വരാത്ത മാതിരി തകർന്നും നശിച്ചും.
നിവർന്നു നിൽക്കുന്നവ രണ്ടോ, മൂന്നോ,
ഒരായിരം മഴുത്തലകളുടെ പ്രഹരങ്ങളേറ്റവ.
കോടമഞ്ഞു കൊഴിച്ചിടുകയാണു പഴുക്കിലകളെ,
പുഴയലകൾ കാർന്നുതിന്നുകയാണു ദ്രവിച്ച വേരുകളെ.
ജീവിതം കഴിച്ചുകൂട്ടേണ്ടതീവിധമായിരിക്കെ,
എന്തിനു ശപിക്കുന്നു ഭൂമിയെ, സ്വർഗ്ഗത്തെ?

*

നിങ്ങളുടെ പ്രബന്ധങ്ങളൊക്കെ കേമം തന്നെ,
നിങ്ങളുടെയുടൽ കനത്തതുമുറച്ചതും.
ജനനം പക്ഷേ നിങ്ങൾക്കു നല്കുന്നതു പരിമിതമായൊരുടൽ,
മരണം നിങ്ങളെ പേരില്ലാത്തൊരു പ്രേതവുമാക്കുന്നു.
ഈ യത്നം കൊണ്ടു നിങ്ങളെന്തു നേടാൻ?
വരൂ, ഈ വെളുത്ത മേഘങ്ങൾക്കിടയിലേക്കു വരൂ;
ഞാൻ പഠിപ്പിക്കാം ചെമന്ന കുമിളു പാടുന്ന ഗാനം.

*

ലോകരുടെ രീതികൾ കണ്ടുനിൽക്കുകയാണു ഞാൻ:
ഒരാൾക്കെതിരെ എല്ലാവരും,
എല്ലാവർക്കുമെതിരെ ഒറ്റയാളും.
ക്ഷോഭിക്കയാണവർ, തർക്കിക്കയാണവർ,
മനസ്സിൽ കണക്കുകൂട്ടലുകൾ നടത്തുകയാണവർ,
നോകിയിരിക്കെപ്പക്ഷേ, ചത്തുപോവുകയുമാണവർ.
ചതുരത്തിലൊരു തറ ആർക്കും കിട്ടാതെ പോകുന്നില്ല:
ആറടി നീളത്തിൽ, നാലടി വീതിയിലും.
ആ ചതുരത്തിനു പുറത്തു കടക്കാനൊരു വഴി പറയാമോ?
എങ്കിൽ, നിങ്ങളുടെ പേരും കൊത്തി
ഞാനൊരോര്‍മ്മക്കല്ലു നാട്ടിയേക്കാം.


ദെയ്ഗു റയോകാൻ - മഹാവിഡ്ഡി

ryokan


ബോധോദയം നേടിയ ശേഷം “ശാന്തമായ മുഖവും സൌമ്യമായ വാക്കുകളുമായി” ലോകത്തേക്കു മടങ്ങുക എന്ന സെൻ ആദർശത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്‌ റയോകാൻ (1758-1831. ജപ്പാനിലെ ഒരു ഗ്രാമമുഖ്യന്റെ മകനായി ജനിച്ച റയോകാൻ ആ സ്ഥാനത്തിനു തനിക്കുള്ള അവകാശം അനുജനു വിട്ടുകൊടുത്തിട്ട് പതിനെട്ടാമത്തെ വയസ്സിൽ നാട്ടിലെ ക്ഷേത്രത്തിൽ സെൻ പഠനത്തിനു ചേർന്നു. നാലു കൊല്ലം കഴിഞ്ഞ് കോകുസെൻ എന്ന ഗുരുവിന്റെ ശിഷ്യനായി. പന്ത്രണ്ടു കൊല്ലത്തിനു ശേഷം, ഗുരു മരിച്ചതില്പിന്നെ, അദ്ദേഹം കുറേ വർഷം സഞ്ചാരിയായി നടന്നു. 1795ൽ അച്ഛൻ ആത്മഹത്യ ചെയ്തതറിഞ്ഞ് കാൽനടയായെത്തി ശേഷക്രിയ നടത്തി. പിന്നീടുള്ള കാലം ജപ്പാനിലെ സാംസ്കാരികകേന്ദ്രങ്ങളിൽ നിന്നൊക്കെയകലെ സ്വന്തം നാട്ടിൽ തന്നെയാണ്‌ അദ്ദേഹം കഴിച്ചുകൂട്ടിയത്. കുഗാമി മല കയറുമ്പോൾ പാതി വഴിക്കു കണ്ട ഒരൊഴിഞ്ഞ കുടിലിൽ ആയിരുന്നു അദ്ദേഹത്തിന്റെ താമസം. മലയടിവാരത്തെ ഗ്രാമത്തിൽ നിന്നു ഭിക്ഷ കിട്ടുന്നതായിരുന്നു ആഹാരം. മതപരമോ സാമൂഹികമോ ആയ പ്രവൃത്തികളിലേർപ്പെടുന്നതിനു പകരം കുട്ടികളുമായി കളിക്കുന്നതായിരുന്നു അദ്ദേഹത്തിനു പ്രിയം. അവരുമായി തുണിപ്പന്തു തട്ടിക്കളിക്കുന്നതും താൻ മരിച്ചപോലെ കിടക്കുമ്പോൾ അവർ പഴുക്കിലകൾ കൊണ്ടു തന്നെ മൂടിയിടുന്നതുമൊക്കെ അദ്ദേഹത്തിനിഷ്ടമായിരുന്നു. കൂട്ടുകാരെ കാണാൻ ചെല്ലുമ്പോൾ അവരോട് ബുദ്ധനെക്കുറിച്ചു പ്രസംഗിക്കാൻ നില്ക്കാതെ അടുക്കളിൽ കയറി സഹായിക്കുകയാണ്‌ അദ്ദേഹം ചെയ്തിരുന്നത്; അല്ലെങ്കിൽ പൂമുഖത്ത് ഒറ്റയ്ക്കു ധ്യാനിച്ചിരിക്കും. ജീവിതത്തിൽ അദ്ദേഹം ശരിക്കും ദെയ്ഗു, മഹാവിഡ്ഡി,(അദ്ദേഹം സ്വീകരിച്ച തൂലികാനാമം) തന്നെയായിരുന്നു. “അറിവും അജ്ഞതയും രണ്ടും മറന്നേക്കൂ,” അദ്ദേഹം പറഞ്ഞു; “ബുദ്ധൻ നിങ്ങളുടെ മനസ്സിലെ വെറുമൊരു സങ്കല്പമാണ്‌.” ഇക്ക്യുവിനെപ്പോലെ തന്നെ റയോകാനും ചൈനീസ്, ജാപ്പനീസ് ശൈലികളിൽ കവിതയെഴുതിയിരുന്നു. കാലിഗ്രാഫിയിലും അദ്ദേഹം പേരു കേട്ടിരുന്നു. അദ്ദേഹം സ്വന്തം കൈ കൊണ്ടു കവിത കൊത്തി വച്ച ശിലകൾ ജപ്പാന്റെ പല ഭാഗത്തും കാണാം. “ നാം കണ്ടുമുട്ടുന്നു, വേർപിരിയുന്നു...ശേഷിക്കുന്നത് മഷിയുടെയും ചായത്തിന്റെയും പാടുകൾ.” ഒരു കവിതയിൽ അദ്ദേഹം പറയുന്നു.


ചെറുപ്പത്തിൽ, ഞാനോർക്കുന്നു,

ഒഴിഞ്ഞ മുറിയിൽ ഒറ്റയ്ക്കിരുന്നു ഞാൻ വായിച്ചിരുന്നു;

വിളക്കിന്റെ തിരി നീട്ടിനീട്ടിയിരിക്കുമ്പോൾ

ഹേമന്തരാത്രി ദീർഘിക്കുന്നതു ഞാനറിഞ്ഞിരുന്നതേയില്ല.

*

വിശറി വയ്ക്കാനിടം തേടുന്നു
വീശിത്തളർന്ന കൈകൾ.

*

വരൂ, കുട്ടികളേ,
പൂക്കൾക്കു വേണം
തെമ്മാടിക്കൈകളെ.

*

മഴയത്തു കയറിനിൽക്കുമ്പോൾ

ഇന്നു ഭിക്ഷ തെണ്ടാനിറങ്ങുമ്പോൾ
ഞാനൊരു മഴയത്തു പെട്ടുപോയി,
പഴയൊരമ്പലത്തിനുള്ളിൽ
അല്പനേരം ഞാനഭയവും തേടി.
എന്റെ ഗതികേടോർത്തു
നിങ്ങൾ നോക്കിച്ചിരിച്ചോളൂ.
ഒരു വെള്ളക്കുപ്പിയും ഒരു ഭിക്ഷാപാത്രവും,
അത്രയും സ്വന്തമായിട്ടുള്ളവൻ.
എന്നാലെന്റേതൊരു കാവ്യജീവിതം,
ലോകത്തിന്റെ വേവലാതികളകലെയും.

*

ശരൽക്കാലസന്ധ്യ

എത്ര ശാന്തവുമേകാന്തവുമാണു ശരൽക്കാലം!
ഊന്നുവടിയിലൂന്നിനിൽക്കെ കാറ്റിനു കുളിരേറുന്നു,
ഒരേകാന്തഗ്രാമത്തിനു മേൽ മഞ്ഞിന്റെ മേലാട വീഴുന്നു,
ഒരു നാട്ടുപാലം കടന്നൊരു രൂപം വീടണയുന്നു,
പ്രാക്തനവനത്തിനുമേലൊരു കിഴവൻ കാക്ക ചേക്കയേറുന്നു,
കാട്ടുവാത്തുകളൊരു വരയായി ചക്രവാളത്തിലേക്കു ചായുന്നു.
കറുപ്പു ധരിച്ചൊരു ഭിക്ഷു മാത്രം ശേഷിക്കുന്നു,
സന്ധ്യക്കു പുഴക്കരെ നിശ്ചലധ്യാനത്തിൽ.

*

വാഴയിലയിൽ മഴത്തുള്ളികൾ

നിങ്ങൾ വൃദ്ധനും ജരാധീനനുമായിക്കഴിയുമ്പോൾ
ഏതു നേർത്ത ശബ്ദവും നിങ്ങളെ തട്ടിയുണർത്തും;
എന്റെ വിളക്കു മുനിഞ്ഞുകത്തുന്നു,
ഒരന്തിമഴ പെയ്തുതോരുന്നു,
തലയിണയൊതുക്കിവച്ച്
വാഴയിലകളിൽ മഴവെള്ളമിറ്റുന്നതു
മൗനമായി ഞാൻ കേട്ടുകിടക്കുന്നു.
ഈ നിമിഷത്തിന്റെ അനുഭൂതികൾ
ആരുമായി ഞാൻ പങ്കുവയ്ക്കാൻ?

*

മനുഷ്യലോകം വിട്ടാണെന്റെ ജീവിതമെങ്കിൽ
അതിലെന്നെപ്പഴിക്കേണ്ട;
തൃപ്തനാണു നിങ്ങളെങ്കിൽ
ശാന്തിയും നിങ്ങൾക്കുള്ളതു തന്നെ.
പച്ചമലകൾക്കിടയിലൊളിച്ചിരുപ്പില്ല,
മനസ്സിന്റെ ചെന്നായ്ക്കളും കടുവകളുമെന്നാരു കണ്ടു?

*

തെണ്ടിനടക്കൽ

പുല്ലു തലയിണയാക്കി
തുറന്ന പാടത്തു ഞാൻ കിടന്നു,
ആകെ കേട്ട ശബ്ദം
ഒരിരപിടിയൻ കിളിയുടെസീൽക്കാരം.
രാജാക്കന്മാർ, സാമാന്യന്മാർ-
ഒരു സായാഹ്നത്തിലെ
സ്വപ്നശകലങ്ങൾ.

*

കാട്ടുപുല്ലുകൾ വകഞ്ഞെത്രകാലം ഞാൻ കഴിച്ചുവെന്നോ,
ആഴക്കയങ്ങളിലേക്കൊരു നോട്ടം കിട്ടാൻ.
പിന്നെയാണു ഗുരു പറഞ്ഞതിന്റെ പൊരുളു ഞാനറിഞ്ഞതും
ജനിച്ച നാട്ടിലേക്കു ഞാൻ മടങ്ങിയതും.
നിങ്ങൾ വിട്ടുപോകുന്നു, നിങ്ങൾ മടങ്ങിയെത്തുന്നു,
ഒക്കെയും പക്ഷേ, പണ്ടേപ്പോലെ ശേഷിക്കുന്നു-
മലമുടി മൂടുന്ന വെണ്മേഘങ്ങൾ,
നിങ്ങളുടെ കാൽക്കലൊഴുകുന്ന ചോലകൾ.

*

വിരലുണ്ടെന്നതിനാൽ
ചന്ദ്രനെ ചൂണ്ടാൻ നിങ്ങൾക്കായെന്നായി,
ചന്ദ്രനുണ്ടെന്നതിനാൽ
വിരലിനെ നിങ്ങൾക്കറിയാമെന്നുമായി.
രണ്ടല്ല, ഒന്നല്ല, വിരലും ചന്ദ്രനും.
ഈ സദൃശവാക്യം പറയുന്നുവെങ്കിൽ
അതു വെളിപാടിലേക്കുള്ള വഴിയായി മാത്രം.
സംഗതികളതേപടി കാണാൻ നിങ്ങൾക്കായാൽ,
ചന്ദ്രനില്ല പിന്നെ, വിരലുമില്ല പിന്നെ.

*

ഈയിടത്തെത്തിയതിൽപ്പിന്നെത്ര തവണ ഞാൻ കണ്ടു,
ഇലകൾ തളിർക്കുന്നതും, പിന്നെ മഞ്ഞിച്ചുകൊഴിയുന്നതും?
വള്ളികൾ ചുറ്റിപ്പടർന്നു കിഴവൻമരങ്ങളിരുളുന്നു,
താഴവരയുടെ തണലിലും മുളകൾ കിളരം വയ്ക്കുന്നു.
രാത്രിമഴയേറ്റെന്റെ ഊന്നുവടി ദ്രവിച്ചു,
കാറ്റും മഞ്ഞും കൊണ്ടെന്റെ ഉടുവസ്ത്രം പിന്നി.
ഈ പ്രപഞ്ചത്തിന്റെ വിപുലശൂന്യതയിൽ
ഞാൻ ധ്യാനിക്കുന്നതാരെ, രാത്രിയും പകലും?

*

വഴിവക്കിൽ പൂക്കളിറുത്തുനിൽക്കെ
ഞാനെന്‍റെ ഭിക്ഷാപാത്രം മറന്നുവച്ചു;
പാവം, പാവമെൻ പാത്രമേ!

*

ഭിക്ഷ യാചിക്കാൻ പോകവെ
വഴിയിലൊരു പൂത്ത പാടം കണ്ടു,
പൂക്കളും നുള്ളിനുള്ളി
പകലു മുഴുവനവിടെക്കഴിഞ്ഞു.

*

വസന്തത്തിലെ മഴയത്ത്,
വേനൽക്കലെ കാറ്റത്ത്,
ശരത്തിലിളംകാറ്റത്തും
ഭിക്ഷയ്ക്കായി ഞാനിറങ്ങുന്നു,
സർവലോകത്തിനും ശാന്തിയാശംസിച്ചും.

*

എന്റെ ഭിക്ഷാപാത്രത്തിൽ
വയലറ്റുപൂക്കളും ഡയ്സിപ്പൂക്കളുമിടകലർത്തി
നാമതു നിവേദിക്കുക,
ത്രിലോകബുദ്ധന്മാർക്ക്!

*

പൊറുക്കുക
ഞാനിറുത്ത പൂക്കൾ
വാടിത്തുടങ്ങിയെങ്കിൽ,
എനിക്കു നിവേദിക്കാ-
നെന്റെ ഹൃദയമേയുള്ളു.

*

എന്റെ ഓർമ്മയ്ക്കായി ഞാനെന്തു തന്നുപോകാൻ?
വസന്തത്തിൽ ചെറിപ്പൂക്കൾ,
വേനലിൽ കിളിപ്പാട്ടുകൾ,
ശരൽക്കാലത്ത് മേപ്പിളിന്റെ പഴുക്കിലകളും.

*

അന്യരുമായിടപഴകുന്നതു
ഹിതമല്ലെനിക്കെന്നല്ല,
സ്വയം രമിക്കുന്നതാ-
ണതിലും ഹിതമെന്നേയുള്ളു.

*

മലയുടെ നിഴലിൽ
പായലു മൂടിയ പാറകൾക്കു മേൽ
വെള്ളമിറ്റുന്നപോലെ-
അതാണെന്റെ ജീവിതം,
ശാന്തമായി,
ആരുടെയും കണ്ണിൽപ്പെടാതെ,
മലിനപ്പെടാതെയും.

*

മനസ്സിനെ വഴി തെറ്റിയ്ക്കുന്ന മനസ്സ്
മനസ്സു തന്നെ,
മനസ്സിന്മേൽ കുതിച്ചുപായുമ്പോൾ
കടിഞ്ഞാണൊരുനിമിഷവുമയയ്ക്കരുതേ!

*

ഭിക്ഷ യാചിച്ചും കൊണ്ടു പട്ടണത്തിലേക്കു ഞാൻ പോയി,
പോകും വഴിയ്ക്കൊരു പണ്ഡിതവൃദ്ധനെ ഞാൻ കണ്ടു.
അദ്ദേഹമെന്നോടു ചോദിച്ചു, ‘ഗുരോ, അങ്ങെന്തു ചെയ്യുന്നു,
വെണ്മേഘങ്ങളലയുന്ന മലമുടികൾക്കിടയിൽ?’
ഞാനദ്ദേഹത്തോടും ചോദിച്ചു,‘താങ്കളെന്തു ചെയ്യുന്നു,
പ്രായമേറിക്കൊണ്ടീ പട്ടണച്ചെമ്മൺപൊടിയിൽ?’
ഞങ്ങളന്യോന്യമുത്തരം പറയാൻ തുടങ്ങും മുമ്പേ,
പ്രഭാതമണിനാദം മുഴങ്ങിയെന്റെ സ്വപ്നം മുറിഞ്ഞു.

*

കീ-യെന്ന പ്രവിശ്യയിൽ
തകാനോ-യെന്ന ദേശത്ത്
പഴയൊരമ്പലത്തിൽ
ഞാൻ രാത്രി കഴിച്ചു,
ദേവതാരങ്ങളിലിറ്റുന്ന
മഴത്തുള്ളികളെക്കേട്ടും.

*

അനക്കമറ്റ രാത്രിയിൽ ശൂന്യമായ ജനാലയ്ക്കൽ
ഭിക്ഷുവേഷം ധരിച്ചു ധ്യാനത്തിൽ ഞാനിരുന്നു,
നാഭിച്ചുഴിയും നാസികയുമൊരേ വരയിലാക്കി,
ചുമലുകളുടെ ചായ് വിനൊത്തു കാതുകളിണക്കി.
ജനാല വെളുക്കുന്നു- ചന്ദ്രനുദിച്ചുയരുന്നു,
മഴ പെയ്തുതോരുന്നു, തുള്ളികൾ പിന്നെയുമിറ്റുന്നു.
വിസ്മയാവഹം-ഈ നിമിഷത്തിന്റെ ഭാവം-
വിദൂരം, വിപുലം, എനിക്കു മാത്രമറിയുന്നതും!

*

ഈ ലോകത്തു നമ്മുടെ ജീവിതം-
എന്തിനോടു ഞാനതിനെയുപമിക്കാൻ?
ഒരു മാറ്റൊലിയത്,
മലകൾക്കിടയിൽ മുഴങ്ങുന്നത്,
ഒഴിഞ്ഞ മാനത്തുപോയലിയുന്നത്.

*

ഏകാന്തജീവിതമെങ്ങനെയുണ്ടെ-
ന്നോടൊരാളു ചോദിച്ചാൽ,
ഞാനയാളോടിങ്ങനെ പറയും:
മഴ പെയ്താൽ, പെയ്യട്ടെ!
കാറ്റു വീശിയാൽ, വീശട്ടെ!

*

പേരെടുക്കണമെന്നെനിക്കില്ല,
എന്റെ പ്രകൃതമതിന്റെ വഴിക്കൊഴുകട്ടെ.
പത്തു നാളത്തേക്കുള്ളരി സഞ്ചിയിലുണ്ട്,
ഒരു കെട്ടു വിറകടുപ്പിൻ മൂട്ടിലുമുണ്ട്.
മായ, നിര്‍വാണം -
അതൊക്കെപ്പുലമ്പാനാര്‍ക്കു നേരം?
ഓലപ്പുര മേൽ രാത്രിമഴ പെയ്യുമ്പോൾ
അതു കാതോർത്തു ഞാനിരിക്കുന്നു,
സുഖം പിടിച്ചിരുകാലും നീട്ടി.

*

ഇന്നു നമുക്കൊരുമിച്ചിരിക്കാം;

നാളെയൊരു മലമ്പാത നമുക്കിടയിൽ നീളവേ

പിന്നെയുമൊരേകാകി

ആശ്രമജീവിയാകും ഞാൻ.

*

മലമ്പള്ളത്തിനുള്ളിൽ

മഞ്ഞുകാലത്തൊറ്റയ്ക്കടച്ചിരിയ്ക്കുന്നു ഞാൻ;

ഇത്രയും പ്രായമേറിയൊരുടലിനെ കാണാൻ

താങ്കളല്ലാതാരൊരാൾ വരാൻ?

*

കൊടുങ്കാറ്റു വീശിയ കൂരിരുൾ രാത്രിയിൽ

സഞ്ചാരി കിടന്നുറങ്ങിയ-

തേതു ഗ്രാമത്തിൽ,

ഏതു കുടിലിൽ?

*

മഞ്ഞുകാലരാത്രിയിൽ

മഴച്ചാറൽ കേട്ടുകിടക്കെ

പോയകാലത്തെയോർത്തു ഞാൻ-

അതൊരു സ്വപ്നമോ,

മറയാത്ത നേരോ?

*

തെരുവിൽ ചെണ്ടയടിയും

കുഴൽവിളിയും;

ഗിരിഹൃദയത്തിൽ

പൈൻമരങ്ങളുടെ മർമ്മരം.

*

എന്റെ കൈകളത്ര

നീണ്ടതായിരുന്നുവെങ്കിൽ,

ഈ ലോകത്തെ സർവസാധുക്കളെയും

മാറോടടുക്കാൻ പാകത്തിൽ?

*

വസന്തം കടവടുക്കുന്ന-

തെവിടെയെന്നാരു കണ്ടു?

പുഴമഞ്ഞിൽ കണ്ണിൽപ്പെടുന്നുമില്ല

കേവുവള്ളങ്ങൾ.

*

തുറന്നിട്ട ജനാലയിലൂടെ

കിനാവിനേക്കാൾ തെളിച്ചത്തിൽ

പോയകാലം കയറിവരുന്നു.

*

മഴ പെയ്യുന്ന നാളിൽ

റിയോകാൻ എന്ന ഭിക്ഷുവിന്‌

തന്നെത്തന്നെയോർത്തിട്ടു ഖേദം.

*

കഞ്ഞിയിൽ പാറിവീണു

വേനൽക്കാറ്റിലൊരു

വെള്ളപ്പൂവ്‌.

*

വസന്തത്തിന്നരങ്ങിൽ

നല്ലതില്ല,കെട്ടതില്ല-

പൂവിട്ട ചില്ലകൾ

ചിലതു നീണ്ട്‌,

ചിലതു കുറുകി.

*

ഈ സ്വപ്നലോകത്ത്‌

സ്വപ്നം കണ്ടു പുലമ്പുന്നു നമ്മൾ-

സ്വപ്നം കണ്ടോളൂ,

സ്വപ്നം കണ്ടോളൂ

മതിയാവും വരെ സ്വപ്നം കണ്ടോളൂ.

*

അധികമൊന്നും പറയാനില്ല ചങ്ങാതിമാരേ-

പൊരുളിനെത്തേടുകയാണു നിങ്ങളെങ്കിൽ

പലതിനും പിന്നാലെ പായാതെ.

*

എന്റെ മുറ്റത്തെ

പൂക്കളെ, ചെടികളെ

കാറ്റിന്നിച്ഛയ്ക്കു

വിടുന്നു ഞാൻ.

ഇക്ക്യു - ഒരു ഭ്രാന്തൻ മേഘം


images

 

ജപ്പാന്റെ ചരിത്രത്തിലെ ഏറ്റവും വിഗ്രഹഭഞ്ജകനും അസാധാരണനുമായ സെൻ ഗുരുവാണ്‌ ഇക്ക്യു സോജുൺ(1394-1481). സെൻ വ്യവസ്ഥാപിതമതമാവുകയും അങ്ങനെ അതു ജീർണ്ണിക്കുകയും ചെയ്തപ്പോൾ പഴയ കാലത്തെ സെൻ പാരമ്പര്യത്തെ തിരിച്ചു കൊണ്ടുവരാൻ നടത്തിയ ശ്രമങ്ങളാണ്‌ അദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നത്.

ഗോക്കോമാറ്റ്സു ചക്രവർത്തിക്ക് കൊട്ടാരത്തിലെ പരിചാരികയിൽ പിറന്ന ഇക്ക്യു അഞ്ചാമത്തെ വയസ്സിൽ ക്യോട്ടോയിലെ അങ്കോകു-ജി ക്ഷേത്രത്തിൽ സെൻ പഠിക്കാൻ ചേർന്നു. പന്ത്രണ്ടാമത്തെ വയസ്സിൽ കവിത രചിക്കാൻ മാത്രം ക്ളാസ്സിക്കൽ ചൈനീസ് സാഹിത്യത്തിലും അവിടെ വച്ചു പരിജ്ഞാനം നേടി. പതിനാറാമത്തെ വയസ്സിൽ കെനോ സോയി എന്ന സെൻ ഗുരുവിന്റെ ശിഷ്യനായി. അഞ്ചു കൊല്ലം കഴിഞ്ഞ്, ഗുരുവിന്റെ മരണശേഷം, ബീവ തടാകക്കരയിൽ കസോ സോഡൊൻ എന്ന ഗുരുവിന്റെ ശിഷ്യനായി. ദൈടോകു-ജി എന്ന പ്രശസ്തമായ ക്ഷേത്രത്തിന്റെ പരമ്പരയിൽ പെട്ട ആളായിരുന്നു ഗുരുവെങ്കിലും, സർക്കാരിന്റെയും ഉന്നതസമൂഹത്തിന്റെയും സ്ഥാപിതതാല്പര്യങ്ങൾക്ക് ക്ഷേത്രം വശംവദമാകാൻ തുടങ്ങിയപ്പോൾ അദ്ദേഹം അവിടം വിട്ട് പഴയ ചിട്ടകൾ പാലിക്കുന്ന ചെറിയ ഒരാശ്രമം തുടങ്ങുകയായിരുന്നു.

ഇരുപത്താറാം വയസ്സിൽ ബീവ തടാകത്തിൽ ഒരു തോണിയിൽ ധ്യാനിച്ചിരിക്കെ പെട്ടെന്ന് ഒരു കാക്ക കരയുന്നത് അദ്ദേഹം കേട്ടു.  അതായിരുന്നു അദ്ദേഹത്തിനു ജ്ഞാനോദയം നല്കിയ അനുഭവം. പിന്നീടദ്ദേഹം സകായ് എന്ന കച്ചവടനഗരത്തിൽ സ്ഥിരതാമസമാക്കി. ഒരു സെൻ ഗുരുവിന്റെ പതിവുമര്യാദകൾ ലംഘിക്കുന്നതിൽ അദ്ദേഹത്തിന്‌ വലിയ ഔത്സുക്യമായിരുന്നു. മദ്യശാലകളും വേശ്യാലയങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ വിഹാരരംഗം.

വ്യവസ്ഥാപിതസെൻമതത്തെ തുറന്നുകാട്ടിക്കൊണ്ട് പിന്നീടദ്ദേഹം രാജ്യം മുഴുവൻ യാത്ര ചെയ്തു. കലാകാരന്മാരിലും കവികളിലും അദ്ദേഹത്തിന്റെ സ്വാധീനം വളരെ വലുതായിരുന്നു. 1450ലെയും 60ലെയും ആഭ്യന്തരകലാപങ്ങളിൽ ക്യോട്ടോനഗരം തകർന്നടിഞ്ഞപ്പോൾ ദൈടോകു-ജി ക്ഷേത്രം പുനർനിർമ്മിക്കാനുള്ള നിയോഗം അദ്ദേഹത്തിനാണു വന്നുചേർന്നത്. ക്ഷേത്രത്തിന്റെ ഭരണാധികാരികളോട് കടുത്ത വെറുപ്പുണ്ടായിരുന്നിട്ടും അദ്ദേഹം അതിന്റെ പുനർനിർമ്മാണം വിജയകരമായി നിർവഹിച്ചു. അതേ സമയം മോരി എന്നു പേരുള്ള അന്ധയായ ഒരു യുവഗായികയുമായി എഴുപതാമത്ത വയസ്സിൽ കടുത്ത പ്രണയത്തിൽ വീണുകൊണ്ട് സമൂഹത്തെ അദ്ദേഹം ഞെട്ടിക്കുകയും ചെയ്തു. കാമാവേശം നിറഞ്ഞുനില്ക്കുന്ന സെൻ കവിതകളെഴുതിക്കൊണ്ടാണ്‌ അദ്ദേഹം ആ ബന്ധത്തെ ആഘോഷിച്ചത്.

ഇക്ക്യുവിന്റെ രചനകൾ പല മാദ്ധ്യമങ്ങളിലായി പരന്നു കിടക്കുന്നു- ചൈനീസ്, ജാപ്പനീസ് കവിതകൾ, കാലിഗ്രാഫി, ചിത്രങ്ങൾ എന്നിങ്ങനെ. ‘ഭ്രാന്തൻ മേഘം’ എന്ന കവിതാസമാഹാരവും ‘അസ്ഥികൂടങ്ങൾ’ എന്ന ഗദ്യകവിതയുമാണ്‌ ഏറ്റവും പ്രശസ്തം.

images2


ഒരു ഭ്രാന്തൻ മേഘമെഴുതിയ കവിതകൾ


എന്റെ സെന്നിനൊറ്റ വരി,
നീറുന്ന മുറിവിൽ
തറയ്ക്കുന്ന മുള്ളുപോലെ.

*
പൈൻമരങ്ങളിൽ
കാറ്റിന്റെ ചിത്രവേല-
ആരുണ്ടതു കേൾക്കാൻ?

*
അതെയതെ, വസ്തുക്കളുണ്ട്‌-
വന്മലയ്ക്കടിയിൽ നിന്നു കൂക്കുമ്പോൾ
അതിന്റെ മാറ്റൊലി പോലെ.

*
രണ്ടല്ല, ഒന്നല്ല-
ചിത്രത്തിൽ വരയാത്ത
തെന്നലു കൊണ്ടെനിക്കു
കുളിരുകോരുന്നു!

*
മരങ്ങൾക്കും കല്ലുകൾക്കും മുന്നിൽ
ഞാനാരുമായിരുന്നില്ല;
മരിച്ചുപോയാൽപ്പിന്നെ
ഒരിടത്തും ഞാൻ ഒന്നുമാവില്ല.

*

നിങ്ങൾ കൊളുത്തിയ തീയിൽ
പുര വെന്തുതീരുമ്പോൾ
അതിൽ ദഹിക്കുന്നു നിങ്ങളും.

*
നല്ലതെന്നാൽ
കെട്ടതിനെ വെറുക്കലാണെന്നു
കരുതുന്നു നിങ്ങൾ-
വെറുക്കുന്ന മനസ്സു തന്നെ
കെട്ടതാണെന്നറിയണം നിങ്ങൾ.

*
ബുദ്ധനെ നേരാംവണ്ണ-
മറിഞ്ഞുകഴിഞ്ഞാൽ
താനൊട്ടും മാറീട്ടില്ലെ-
ന്നറിയും നിങ്ങൾ.

*

എങ്ങും തിരഞ്ഞിട്ടൊടുവിൽ
ഒരുനാളും പ്രായമേശാത്തൊരാളെ
നിങ്ങൾ കണ്ടെടുക്കുന്നു -
"അഹം"-എന്തൊരത്ഭുതം!

*

വാളുകൾ വളരുന്ന,
കത്തിമരങ്ങൾ തിങ്ങിയ
കുന്നു പോലാണു ജീവിതം-
രാവും പകലും
എന്തോ നിങ്ങളെ കുത്തിക്കീറുന്നു.

.*

എങ്ങും പോകാനല്ലെങ്കിൽ
ഏതു വഴിയും നേരായ വഴി.

*

മനുഷ്യർക്കില്ല ശത്രുക്കൾ-
തുടക്കമാണങ്ങനെ.
ശരിതെറ്റുകളിഴക്‌Iറി
നിങ്ങളവരെ സൃഷ്ടിക്കും.

*

ആരും പറഞ്ഞിട്ടല്ല
പൂക്കൾ വന്നത്‌;
വസന്തത്തിനൊപ്പം
അവരും പോകും-
ആരും പറയാതെതന്നെ.

*
അതിനെക്കുറിച്ചെത്ര വാക്കുകൾ-
വേണ്ടതൊരു ഭാഷ-
മൗനം.

*

ഒരു സൂചിമുനയിൽ
പെരുവിരലൂന്നിനിൽക്കൂ
വെയിലിൽത്തിളങ്ങുന്ന
മണൽത്തരി പോലെ.

*
ഭിക്ഷുക്കൾ നിത്യവും
ധർമ്മത്തെ വ്യാഖ്യാനിക്കുന്നു,
ദുരൂഹസൂത്രങ്ങൾ
നിർത്താതെ ചൊല്ലുന്നു-
അവരറിയേണ്ടതൊന്നുണ്ട്‌:
കാറ്റും മഴയും
മഞ്ഞും നിലാവുമയക്കുന്ന
പ്രേമലേഖനങ്ങൾ വായിക്കാൻ.


*
സ്വന്തം ജീവൻ പണയം വച്ചും
സ്വർണ്ണം വാരിക്കൂട്ടും നിങ്ങൾ-
അതു വെറും മൺകട്ടയെന്ന്
മരണം കൊണ്ടറിയും നിങ്ങൾ.

*
ഒഴുക്കിൽപ്പെട്ടൊരീലോകം
അയഥാർത്ഥമെന്നിരിക്കെ
ഉള്ളിലൊന്നും വയ്ക്കേണ്ടാ,
പോയിപ്പാടൂ ചങ്ങാതീ!


*
നിങ്ങൾ തെറ്റു ചെയ്യുമ്പോൾ
ചെയ്യുന്ന ബുദ്ധി നിങ്ങളുടേത്‌-
അതിനാൽ
പുറത്തില്ലൊരു നരകം.


*
നരകത്തെ വെറുത്തും
സ്വർഗ്ഗത്തിനു ദാഹിച്ചും
സുഖിക്കേണ്ട ലോകത്ത്‌
തപിക്കുന്നു നിങ്ങൾ.

*

ഞാൻ ചെയ്ത ദുഷ്ചെയ്തികളൊക്കെ
ചിതയിലെ പുകയാകും-
അതുപോലെ ഞാനും പോകും.


*
മഴ പെയ്യട്ടെ,പെയ്യാതിരിക്കട്ടെ
നനഞ്ഞ മുണ്ടിന്നറ്റം
പൊക്കിപ്പിടിച്ചു നടന്നോളൂ.
*
ഒരു മണവും മണക്കുന്നില്ല ഞാൻ
ഒരു നിറവും കാണുന്നില്ല ഞാൻ-
വസന്തമൊന്നു വന്നോട്ടെ
ചില്ലകളിൽ കാണാമവയെ.


*
സുഖവും ദുഃഖവും
തെളിഞ്ഞ മനസ്സിനൊന്നു പോലെ--
ഒരു മലയും മറയ്ക്കില്ല ചന്ദ്രനെ.


*
തോണിയുണ്ട്‌
തോണിയില്ല-
തോണി മുങ്ങിയാൽ
രണ്ടുമില്ല.


*
നിങ്ങൾ നിങ്ങളല്ലാതെ
മറ്റാരാകാൻ?
അതിനാൽ
നിങ്ങൾ സ്നേഹിക്കുന്ന മറ്റേയാളും
നിങ്ങൾ തന്നെ.


*
വാളിന്നിരുതലകൾ
ജീവിതവും മരണവും;
ഏതേതെന്നറിയില്ലാർക്കും.


*
മിന്നുന്ന വാളുറയിൽ
മരം കൊണ്ടൊരു വാൾ-
അതാരെയും കൊല്ലില്ല
ആരെയും രക്ഷിക്കില്ല.
*

ഇനിയും കുഴിക്കാത്ത കിണറിൽ
അലയിളക്കുന്ന വെള്ളം-
നിഴലില്ലാത്തൊരാൾ
അതു കോരിക്കുടിക്കുന്നു.

 *
ചോദ്യങ്ങളെഴുതിവച്ച്‌
നിങ്ങളുറങ്ങാൻ കിടക്കുന്നു-
ഉണരുമ്പോൾ
നിങ്ങളുമില്ല.


*
ഈ പാഴ്ക്കിനാവും ഉന്മാദവും
ഇത്ര മനോഹരമായതെങ്ങനെ?


*
അന്യന്റെ വീട്ടുവഴി
ഇരുളടഞ്ഞതാണെന്നു
നിങ്ങൾ പറയുന്നു -
സ്വന്തം ഹൃദയത്തിന്റെവഴി
പായൽ പിടിച്ചതിനു
നിങ്ങളെന്തു പറയും?


*
വീണു കിട്ടുന്നതല്ല മനശ്ശാന്തി-
ഉരിയാട്ടമില്ലാത്ത ചുമരും നോക്കി
ആറുകൊല്ലമിരിക്കുക;
നിങ്ങളുടെ മുഖത്തെ നിങ്ങൾ
മെഴുകുതിരിയെരിയുമ്പോലെ
എരിഞ്ഞുതീരട്ടെ.


*
പോരിനു പോകുമ്പോളെന്തു സെൻ?-
വടിയെടുത്തടിയ്ക്കുക
ശത്രുക്കളെ.


*

"ഒറ്റയ്ക്കു വന്നു ഞാൻ,
മടങ്ങുന്നതൊറ്റയ്ക്ക്‌"-
അതുമൊരു മായ തന്നെ.
വരൂ, പഠിപ്പിക്കാം ഞാൻ-
വരാതിരിക്കാൻ
പോകാതിരിക്കാൻ.


*
തിന്നും കുടിച്ചും
ഉറങ്ങിയും വീണ്ടുമുണർന്നും
നമുക്കു ജീവിതം തീരുന്നു.
അതിൽപ്പിന്നെന്തു ചെയ്യാൻ?
മരിക്കുക തന്നെ.


*
കിളികൾക്കും ചൊല്ലാനുണ്ട്
നിർവാണത്തിന്റെ സൂത്രങ്ങൾ.
മരങ്ങളിലവ കോരിനിറയ്ക്കുന്നു
അപൂർവരാഗങ്ങൾ.
കാട്ടുപൂക്കൾ ബോധിസത്വന്മാർ-
ഒരു കിളിബുദ്ധനു ചുറ്റും
അവർ കൂട്ടം കൂടി നില്ക്കുന്നു.

. *

ഒരേയൊരു പാട്ടിലുണ്ട്
പതിനായിരം സൂത്രങ്ങളരിച്ചെടുത്തത്.

*

കണ്ണുമടച്ചു ബ്രഹ്മചര്യമനുഷ്ടിച്ചു നടന്നോളൂ,
ഒരു കഴുത തന്നെ നിങ്ങൾ;
വ്രതം തെറ്റിച്ചുവെന്നാലോ,
മനുഷ്യനായിട്ടേയുള്ളു നിങ്ങൾ.
സെന്നിന്റെ പ്രത്യക്ഷങ്ങൾ
ഗംഗയിലെ മണൽത്തരികൾ പോലസംഖ്യം;
പരിണയം ഫലിച്ചതാണോരോ ശിശുവും.
നിഗൂഢപുഷ്പങ്ങൾ വിടർന്നിട്ടും വാടിയിട്ടും
കല്പങ്ങളെത്ര കഴിഞ്ഞു?

*

മുട്ടുകുത്തിക്കിടന്നു പ്രാർത്ഥിച്ചോളൂ;
എന്തിന്‌?

നാളെ ഇന്നലെയായി.

*

എത്ര തവണ ഞാൻ നിങ്ങളോടു പറഞ്ഞതാണ്‌,
ഒരു വഴിയുമില്ല,
നിങ്ങളായതല്ലാതെയാവാനെന്ന്.

*
എനിക്കു ജീവനുണ്ടെന്നേ!
ശരിതന്നെ.
ചവിട്ടിനടക്കുന്ന എല്ലിൻകഷണങ്ങളെ
കാണാറുമില്ല നാം.

*

ഒരു കുഞ്ഞുപാവയ്ക്കുള്ളിടമേ,
ആ കുടത്തിനുള്ളു;
അച്ഛന്റെ ചിതാഭസ്മമാണതിനുള്ളിൽ.

*

എനിക്കു മുളകളിഷ്ടം,
മനുഷ്യരതു ചെത്തി
ഓടക്കുഴലാക്കുന്നതിനാൽ.

*

ആരുമറിയുന്നില്ല,
ഞാനൊരു കൊടുങ്കാറ്റാണെന്ന്,
മലമുകളിലെ പുലരിയാണെന്ന്,
നഗരത്തിനു മേൽ സന്ധ്യയാണെന്ന്.

*

എന്റെ മരണക്കിടക്കയ്ക്കരികിൽ
ബുദ്ധൻ വന്നു മുട്ടുകുത്തിയാലും,
പുല്ലോളം മതിയ്ക്കില്ല ഞാനയാളെ.

*
നാൽപ്പത്തേഴെനിക്കായപ്പോൾ
സകലരും വന്നെന്നെക്കണ്ടു;
അതിനാൽ ഞാനിവിടം വിട്ടന്നേ പോയി.

*

കുറേനാളായിട്ടെനിക്കില്ല,
മോക്ഷത്തിന്‍റെ ചിന്തകൾ.
അതുകൊണ്ടെന്താ,
രാവിലെയെഴുന്നേൽക്കാനെന്തു സുഖം!

*
ഒരുനാളിൽ മരിച്ചെന്റെ
കുരുവിക്കുഞ്ഞ്‌-
അതിനെ ഞാനടക്കിയെൻ
മകളെപ്പോലെ.

*
ഈ ദേഹമിവന്റെ ദേഹമെന്ന്
ഇവനു വിചാരമില്ലതിനാൽ-
നാടാവട്ടെ,നഗരമാവട്ടെ
ഒരേയിടത്താണിവന്റെ വാസം.
*


ഒരുന്മാദിയെപ്പോലെ പാപം ചെയ്യുക-
ഇനിയൊന്നും ചെയ്യാനില്ലെന്നു വരുംവരെ,
ഇനിയൊന്നിനുമിടമില്ലെന്നു വരുംവരെ.

*
കൊണ്ടുനടന്ന വേദങ്ങളൊക്കെ
ചുട്ടെരിച്ചു ഞാൻ-
കവിതകളാളുന്നെൻ
നെഞ്ചിലെന്നാൽ.


*
ഞാൻ പാർക്കുമിടത്തിനു
തൂണുകളില്ല,
കൂരയുമില്ല.
അതിനാൽ-
മഴയതിനെ നനയ്ക്കില്ല,
കാറ്റതിനെ വീഴ്ത്തില്ല.


*

ആരും വരാനില്ലെങ്കിൽ
അതാണെനിക്കേറെയിഷ്ടം.
കൂട്ടിരിക്കാനെനിക്കു
കരിയിലകൾ മതി,
കൊഴിഞ്ഞ പൂക്കൾ മതി.
തന്നിഷ്ടം നടത്തുന്ന
കിഴവനൊരു സെൻഗുരു-
പടുമരം പൊടുന്നനേ പൂവിടുന്നു!

*
കാടും പാടവും കല്ലും പുല്ലും-
അവരാണെന്നിഷ്ടതോഴന്മാർ.
ഇതേവരെ നടന്ന വഴി
മാറിനടക്കില്ലീ ഭ്രാന്തമേഘം.
ഈ ലോകത്തു ഞാന്‍ പിശാചെങ്കിൽ
എന്തിനു  ഞാൻ
വരാനുള്ള ലോകത്തെ ഭയക്കണം.


*

എന്നെക്കാണണോ?
വരൂ, വേശ്യാലയങ്ങളിൽ
കള്ളുകടയിൽ
മീഞ്ചന്തയിൽ!

*

തേവിടിശ്ശിത്തെരുവിനറ്റത്തൊരു
കൂരയിലാണെന്റെ വാസം.
ഞാൻ, ശരൽക്കാലം, ഒറ്റവിളക്ക്.

*

ഒരു യതിയുടെ ചെയ്തികളെ ആരളക്കും?
അതാണു സെൻ, ഇതാണു സെൻ എന്നു പക്ഷേ,
സന്ന്യാസിമാർ വായിട്ടലയ്ക്കുന്നു.
ഈ കിഴവൻ കള്ളഭിക്ഷുവല്ല.
ബുദ്ധന്റെ മുന്നിലെ ധൂപം മണക്കുമ്പോൾ
എനിക്കെന്റെ മൂക്കു ചൊറിയുന്നു.

*

എൻപതു കഴിഞ്ഞു
ബലം കെട്ട ഞാൻ
ബുദ്ധനു നിവേദിക്കുന്നു-
സ്വന്തം മലം.

*

ഇലകൊഴിഞ്ഞ പടുമരത്തിൽ
വസന്തമായി വന്നു നീ.
പുതുമുളകൾ,തളിരിലകൾ,
പൂവിൻ നറുമൊട്ടുകൾ.
ഒരുനാളെങ്കിലും നിന്നെ-
യോർക്കാതെ പോയെങ്കിൽ
മോരീ, ഞാൻ വീഴട്ടെ
നരകത്തിന്നെരിതീയിൽ.

*

(യോനി)


ആദിയിലെ വായ-
എന്നാൽ വാക്കുകളില്ലാത്തത്‌.
അതിനു വരമ്പിടുന്നു,
പ്രതാപത്തോടൊരു രോമക്കാട്‌.
ജ്ഞാനികൾ ജീവികൾ പലർ
അതിൽപ്പോയിത്തുലഞ്ഞിരിക്കുന്നു.
പതിനായിരം ലോകത്തേക്കുള്ള
ബുദ്ധന്മാർ പിറവിയെടുത്തതും
അവിടെത്തന്നെ.
*


(ലിംഗം)

എട്ടിഞ്ചു ബലത്തിൽ
ഇതാണെന്റെ പ്രിയവസ്തു.
രാത്രിയിലൊറ്റയ്ക്കാകുമ്പോൾ
ഞാനതിനെപ്പുണരുന്നു.
ഒരുവളിതിനെത്തൊട്ടിട്ടു
യുഗങ്ങളെത്ര കഴിഞ്ഞിരിക്കുന്നു.
എന്റെ കോണകത്തിനുള്ളിലുണ്ട്,
ഒരു പ്രപഞ്ചമങ്ങനെത്തന്നെ.

*

പൂമ്പാറ്റ മുഖം തൊട്ടു
പാറിനിൽക്കെ
എത്രനേരമുറങ്ങുമവൾ?

*

ഉറയിൽക്കിടക്കുമ്പോഴും
നിന്നെക്കാണുന്നുണ്ട്,
എന്റെ ഉടവാൾ!


*
ദാഹിക്കുമ്പോൾ നിങ്ങൾ
തണുത്ത വെള്ളം സ്വപ്നം കാണും,
തണുക്കുമ്പോൾ തീയും.
എനിക്കു വേണ്ടതൊരു യോനിയുടെ നനവും,
ഉറച്ച മുലകളുടെ ചൂടും.

*

പിരിയുമ്പോളെന്റെ ഹൃദയം തകർന്നു;
വാസന്തപുഷ്പങ്ങളെക്കാൾ ചന്തമായിരുന്നല്ലോ
ആ വാസനിക്കുന്ന കവിളുകൾക്ക്.
ഇന്നൊരന്യനോടൊപ്പമാണെന്റെയോമന;
അവൾ പാടുന്നതതേ പ്രണയഗാനം,
വേറെയാണീണമെന്നു മാത്രം.

*index


അസ്ഥികൂടങ്ങൾ



[ഈ നേർത്തുകറുത്ത രേഖകൾ വെളിച്ചപ്പെടുത്തുന്നു,
അറിയാനുള്ള നേരൊക്കെയും.]

ശിഷ്യരേ,
ഏകാന്തധ്യാനത്തിലുറച്ചിരിയ്ക്കൂ, എങ്കിൽ നിങ്ങളറിയും, ഈ ലോകത്തു പിറക്കുന്നതെന്തും, താനും ജീവിതവുമൊക്കെ, ശുദ്ധശൂന്യമെന്ന്. ശൂന്യത്തിൽ നിന്നുതന്നെ സർവതിനുമാവിർഭാവം. ഈ ആദിമനിരാകാരം തന്നെ ബുദ്ധൻ; ബുദ്ധപ്രകൃതി, ബുദ്ധമാനസം, തഥാഗതൻ, ഗുരു, ദൈവം- ഒരേ ശൂന്യത്തിന്റെ പലേ പേരുകളാണൊക്കെയും. ഇതു ശരിയായി ധരിക്കാതിരിക്കുക, നിങ്ങൾ നരകത്തിൽ ചെന്നുവീഴുന്നു.

നിർവേദം കൊണ്ടു നിറഞ്ഞും, ഈ സംസാരചക്രത്തിൽ നിന്നൊരു മോചനത്തിനായുള്ള കാംക്ഷ കൊണ്ടു വലഞ്ഞും ഞാനൊരുനാളിറങ്ങിനടന്നു. ഒരു രാത്രിയിൽ ഞാൻ ചെന്നുകേറിയത് ഏകാന്തമായൊരമ്പലത്തിൽ. പൊതുവഴിയിൽ നിന്നകലെ, ഒരു മലയടിവാരത്തിൽ, വിശ്രാന്തിയുടെ വിശാലമായൊരു താഴ്വാരത്താണത്. ചുറ്റും കുഴിമാടങ്ങളായിരുന്നു. പെട്ടെന്നതാ, ദൈന്യം തോന്നിക്കുന്നൊരസ്ഥികൂടം എനിക്കു മുന്നിലാവിർഭവിച്ചു. അതു പറഞ്ഞു:

ലോകം വീശിക്കടന്നുപോകുന്നു,
ശരൽക്കാലത്തിന്റെ വിഷാദവാതം.
പുല്പരപ്പലഞൊറിയുന്നു,
ചതുപ്പിലേക്കു നാമൊഴുകുമ്പോൾ,
കടലിലേക്കു നാമൊഴുകുമ്പോൾ.

സർവതും അവയുടെ ഉറവയിലേക്കു മടങ്ങി ശൂന്യമാവുന്നു. ബോധിധർമ്മൻ ചുമരും നോക്കി ധ്യാനത്തിലിരുന്നു; പക്ഷേ അദ്ദേഹത്തിന്റെ മനസ്സിലുറന്ന ഒരു ചിന്തയും യഥാർത്ഥമായിരുന്നില്ല. ബുദ്ധൻ ധർമ്മഘോഷണം ചെയ്തുനടന്ന അമ്പതു കൊല്ലത്തിന്റെ ഗതിയും ഇതുതന്നെ. ഈ വിധമുള്ള ഉപാധികളിൽ തളയുന്നതല്ല മനസ്സ്.

ഇങ്ങനെ വിവിധതരം ആലോചനകളാൽ മനസ്സസ്വസ്ഥമായപ്പോൾ എനിക്കുറക്കവും നഷ്ടപ്പെട്ടു. പുലർച്ചയോടടുപ്പിച്ച് ഞാനൊന്നു മയങ്ങി. സ്വപ്നത്തിൽ ഒരുപറ്റം അസ്ഥികൂടങ്ങൾ എനിക്കു ചുറ്റും കൂട്ടം കൂടി. ഒരസ്ഥികൂടം എനിക്കടുത്തു വന്ന് ഇങ്ങനെ പറഞ്ഞു:

ഓർമ്മകൾ പാഞ്ഞുപോകുന്നു,
കാണാതെയാവുന്നു:
അർത്ഥശൂന്യമായ
പൊള്ളക്കിനാക്കളാണൊക്കെയും.
*
യാഥാർത്ഥ്യത്തെ ധിക്കരിക്കുക,
ദൈവം, ബുദ്ധനെന്നൊക്കെപ്പുലമ്പുക,
നേരായ വഴി പിന്നെ നിങ്ങൾ കാണുകയുമില്ല.
*
നിങ്ങൾ ശ്വാസമെടുക്കുന്നുണ്ട്,
കൈകാലുകൾക്കനക്കമുണ്ട്,
അതിനാൽ തുറസ്സിൽ കിടക്കുന്ന ശവമല്ല
നിങ്ങളെന്നും പറയാം.

ഈ അസ്ഥികൂടവുമായി എനിക്കൊത്തുപോകാനായി. സത്യമന്വേഷിച്ചു ലോകം വെടിഞ്ഞതാണയാൾ; ഓളപ്പരപ്പിൽ നിന്നാഴക്കയത്തിലേക്കയാൾ പോയിരിക്കുന്നു. കാര്യങ്ങളെ അവയുടെ സ്വരൂപത്തിൽത്തന്നെ അയാൾ കാണുന്നു. ഞാനവിടെ അങ്ങനെ കിടന്നു, പൈന്മരങ്ങൾ കാതിലോതുന്നതു കേട്ടും, മുഖത്തു നൃത്തം വയ്ക്കുന്ന ശരത്കാലനിലാവിനെ കണ്ടും.

എന്തുണ്ട്, സ്വപ്നമല്ലാതെ? ആരുണ്ട്, ഒരസ്ഥികൂടമായൊടുങ്ങാതെ? തൊലിയിൽ പൊതിഞ്ഞ്, ആണും പെണ്ണുമായി നാം കാണപ്പെടുന്നു; ഒരാൾ മറ്റൊരാൾക്കു പിന്നാലെ ആർത്തി പിടിച്ചോടുന്നു. പ്രാണൻ നിലയ്ക്കുമ്പോൾപ്പക്ഷേ, തൊലി വെടിയ്ക്കുന്നു, ലിംഗഭേദം മറയുന്നു, ഉയർച്ചതാഴ്ചകളില്ലാതാവുന്നു. ഈ നിമിഷം നാം താലോലിക്കുന്ന വ്യക്തിയുടെ തൊലിയ്ക്കടിയിൽ വെറുമൊരുപിടി എല്ലുകളേയുള്ളു. ഒന്നോർത്തുനോക്കൂ- ഉയർന്നതും താഴ്ന്നതും, കുട്ടിയും വയസ്സനും, ആണും പെണ്ണും ഒക്കെ ഒന്നുതന്നെ. ഈ മഹാരഹസ്യത്തിലേക്കൊന്നുണരൂ, അക്ഷണം നിങ്ങൾക്കു ഗ്രഹിക്കാറാവും, ‘ജനനമരണരഹിതം’ എന്നാലെന്താണെന്ന്.

മരിച്ചവർക്കോർമ്മക്കല്ലു വയ്ക്കാൻ
കൃഷ്ണശിലകൾ വേണമെന്നാണെങ്കിൽ,
അതിലും നല്ല തലക്കല്ലല്ലേ, ഒരമ്മിക്കുഴവി?

ശരിക്കും ഭയം ജനിപ്പിക്കുന്ന ജീവികൾ തന്നെ മനുഷ്യർ.

തെളിഞ്ഞ മാനത്തു
ചന്ദ്രൻ തിളങ്ങുമ്പോൾ
ഇരുണ്ട ലോകത്തു നാം
തപ്പിത്തടയുന്നു.

 

ഒന്നു സൂക്ഷിച്ചുനോക്കൂ- ശ്വാസം നിർത്തൂ, ചർമ്മമൂരിമാറ്റൂ, സർവരും കാണാനൊരുപോലെ. എത്രകാലം നിങ്ങൾ ജീവിച്ചാലും ഫലം മാറുന്നില്ല. ‘ഞാനുണ്ട്’ എന്ന ധാരണയൊക്കെ വലിച്ചെറിയൂ. കാറ്റു പിടിച്ച മേഘങ്ങൾക്കു നിങ്ങൾ സ്വയം വിട്ടുകൊടുക്കൂ.

ഒരു സ്വപ്നമീ ലോകമെങ്കിൽ
സ്വപ്നം പോലതു പോയി മറഞ്ഞോട്ടെ;
അതിൻ പേരിലെന്തിനീ വേവലാതി?

നിങ്ങളുടെ ജീവിതാവധി നിശ്ചിതമായിരിക്കെ, അതൊന്നു നീട്ടിക്കിട്ടാൻ ദൈവങ്ങളോടു നിവേദനം ചെയ്തിട്ടെന്തു ഫലം? ജീവിതവും മരണവുമെന്ന മഹാസത്യത്തിൽ മനസ്സർപ്പിക്കൂ, ജീവിതം മരണത്തിലവസാനിക്കും: അതാണു ലോകഗതി.

ജീവിതത്തിലെ വിപര്യയങ്ങൾ,
ദുഃഖപൂർണ്ണമാണവയെങ്കിലും,
നമ്മെ പഠിപ്പിക്കുന്നു,
ഒഴുകുന്ന ഈ ലോകത്തിൽ
അള്ളിപ്പിടിക്കാതിരിക്കാൻ.
*
ഒരു പാടും വയ്ക്കാതെ
മാഞ്ഞുപോകുന്ന എലുമ്പിൻക്കൂട്ടം
അതിനെ പട്ടും മാലയുമണിയിക്കുന്ന-
തെന്തിണാണാളുകൾ?
*
ഇരുന്നിടത്തേക്കു മടങ്ങുമീയുടൽ.
തിരഞ്ഞുപോവുകയുമരുത്,
തിരഞ്ഞാൽ കിട്ടാത്തതിനെ.
*
ജനനത്തിന്റെ പ്രകൃതിയാരറിയാൻ?
ഉറവിലേക്കു മടങ്ങുന്നു നാം,
പൊടിയായി മാറുന്നു നാം.
*
മലയുടെ മുകളിലേക്കു
വഴികളേറെ;
മുകളെത്തിയാൽപ്പക്ഷേ,
എല്ലാരും കാണുന്ന-
തൊരേ ചന്ദ്രനെ.
*
യാത്രയ്ക്കൊടുവിൽ
വിശ്രമിക്കാനിടമില്ലെങ്കിൽപ്പിന്നെ,
വഴി തെറ്റുമോയെന്നു
ഭയക്കുകയും വേണ്ട നാം.
*
തുടക്കമില്ല, ഒടുക്കമില്ല;
ജനിച്ചതും മരിച്ചതും
നമ്മുടെ മനസ്സ്:
ശൂന്യത്തിന്റെ ശൂന്യം.
*
അഴിച്ചുവിടൂ,
മനസ്സു വഴി വിട്ടു പായും;
പിടിച്ചുനിർത്തൂ,
അതിനെ വേണ്ടെന്നും വയ്ക്കാം.
*
മഴ, മഞ്ഞ്, ആലിപ്പഴം:
ഒക്കെയും വെവ്വേറെ.
വീഴുമ്പോൾപ്പക്ഷേ,
ഒരേ പുഴവെള്ളം.
*
പൈനിലകൾ വാരിമൂടി
പോന്ന വഴി മറയ്ക്കുക;
എവിടെ നിങ്ങളിരിയ്ക്കുമിടമെ-
ന്നറിയാതെ പോകട്ടെ ലോകം.
*
എത്ര വ്യർത്ഥം,
ചുടുകാട്ടിലെ ചടങ്ങുകൾ.
വിലപിക്കുന്നവരറിയുന്നില്ലേ,
വരുമൂഴം തങ്ങളുടേതെന്ന്?
*
‘ജീവിതം നശ്വരം!’
ചിത പുകയുമ്പോൾ
നാമോർക്കുന്നു;
എന്നറിയും നാം പക്ഷേ,
അതേ വഞ്ചിയിലാണു നാമെന്ന്?
*
ഒക്കെയും വ്യർത്ഥം!
ദൃഢഗാത്രനൊരു ചങ്ങാതി,
ഇന്നു രാവിലെ;
ചിതയിലെ പുകച്ചുരുൾ,
ഇന്നു സന്ധ്യക്ക്.
*
എത്ര ദാരുണം!
കാറ്റു വീശിയകറ്റുന്നു,
ചിതയിലെ പുകച്ചുരുൾ.
*
കത്തിച്ചാലതു ചാരമാവുന്നു,
കുഴിച്ചിട്ടാൽ മണ്ണാവുന്നു.
നാം ശേഷിപ്പിച്ചുപോകുന്നതു
നാം ചെയ്തുവച്ച പാപങ്ങളോ?
*
ഇങ്ങനെയാണു ലോകത്തിന്റെ പ്രകാരം. ലോകത്തിന്റെ നശ്വരതയെക്കുറിച്ചു ഗ്രാഹ്യമില്ലാത്തവർ അതു കണ്ടു ചകിതരാവുകയും, ആശ്ചര്യപ്പെടുകയും ചെയ്യുന്നു. ചുരുക്കം പേരേ ഇന്നു ബുദ്ധമാർഗ്ഗത്തിലുള്ളു. ആശ്രമങ്ങൾ മിക്കവയും ശൂന്യം. ഗുരുക്കന്മാർ അജ്ഞന്മാരായിരിക്കുന്നു; അവർ ധ്യാനം ശല്യമെന്നു കരുതി ഉപേക്ഷിച്ചിരിക്കുന്നു. ധ്യാനത്തിലല്ല, ക്ഷേത്രം മോടിപ്പെടുത്തുന്നതിലാണവർക്കു ശ്രദ്ധ. വെറും ജാടയാണവരുടെ ധ്യാനം; അവർ ഭിക്ഷുക്കളെന്ന വേഷം കെട്ടുന്നതേയുള്ളു- അവരുടെ സന്ന്യാസവേഷം പീഡനത്തിന്റെ കനത്ത പടച്ചട്ടയായേക്കാം ഇനിയൊരു നാൾ.

സംസാരചക്രത്തിൽ ജന്മമെടുക്കുക എന്നതു നരകത്തിലേക്കു നയിക്കുന്നു; ദുരാർത്തി വിശപ്പടങ്ങാത്ത ഭൂതമായി നിങ്ങൾക്കു പുനർജ്ജന്മം നൽകുന്നു; അജ്ഞത അടുത്ത ജന്മത്തിൽ നിങ്ങളെ മൃഗമാക്കുന്നു; കോപം പിശാചാക്കുന്നു. ഉപദേശങ്ങളെ പിൻപറ്റുക, മനുഷ്യജന്മം നിങ്ങൾക്കു കിട്ടും. നല്ലതു ചെയ്യുക, ദേവകളുടെ തലത്തിലേക്കു നിങ്ങളുയരും. ഈ ആറു മണ്ഡലങ്ങൾക്കും മുകളിൽ ബുദ്ധന്മാരുടെ മണ്ഡലങ്ങൾ നാലുണ്ട്; അങ്ങനെ പത്തായിട്ടാണ്‌ അസ്തിത്വത്തിന്റെ വിന്യാസം. എന്നാൽ ബോധോദയത്തിന്റെ മുഹൂർത്തത്തിൽ നിങ്ങൾക്കു വെളിപ്പെടുന്നു, അവ രൂപരഹിതങ്ങളാണെന്ന്, അവയ്ക്കിടനിലകളില്ലെന്ന്, അവയെ വെറുക്കുകയോ, ഭയക്കുകയോ, ആഗ്രഹിക്കുകയോ ചെയ്യേണ്ടതില്ലെന്ന്. അസ്തിത്വമെന്നാൽ വിശാലമായ ആകാശത്തു പാറിപ്പോകുന്ന ഒരു മേഘത്തുണ്ടു പോലെയേയുള്ളു, വെള്ളത്തിലെ നുര പോലെയേയുള്ളു. മനസ്സിൽ ഒരു ചിന്തയും അങ്കുരിക്കുന്നില്ല, അതിനാൽ യാതൊന്നും സൃഷ്ടമാവുന്നുമില്ല. സംശയിക്കേണ്ട, മനസ്സും വസ്തുവും ഒന്നുതന്നെ, ഒരേപോലെ ശൂന്യവും.

അഗ്നി പോലെയാണു മനുഷ്യജന്മം- അമ്മയച്ഛന്മാരായ അരണികൾക്കു പിറക്കുന്ന തീപ്പൊരിയാണു മനുഷ്യശിശു. അമ്മയച്ഛന്മാരും എരിഞ്ഞടങ്ങുന്നു - ഒക്കെയും ശൂന്യത്തിൽ നിന്നു പിറന്നവ. രൂപങ്ങളിൽ നിന്നു സ്വയം മുക്തനാവൂ, സത്തയുടെ ആദിമാധാരത്തിലേക്കു മടങ്ങൂ.

ചെറിമരം വെട്ടിപ്പിളർന്നാൽ
പൂക്കളെവിടെ?
വസന്തമെത്തുമ്പോൾപ്പക്ഷേ,
പൂക്കളാണെങ്ങും.
*
ഒരു പാലവും വേണ്ടാതെയല്ലേ,
മേഘങ്ങളുയരത്തിലെത്തി?
തുണയ്ക്കായവയ്ക്കു വേണ്ട,
ഒരു ബുദ്ധന്റെ സാരോപദേശവും.

ഗൗതമബുദ്ധൻ അമ്പതു കൊല്ലം ധർമ്മം പ്രസംഗിച്ചു നടന്നു; ഒരിക്കൽ ശിഷ്യകാശ്യപൻ അദ്ദേഹത്തിന്റെ ഉപദേശങ്ങളിലേക്കുള്ള സൂചകമെന്തെന്നു ചോദിച്ചപ്പോൾ ബുദ്ധൻ പറഞ്ഞു, ‘തുടക്കം മുതലൊടുക്കം വരെ ഒരു വാക്കും ഞാനുരിയാടിയിട്ടില്ല.’ എന്നിട്ടദ്ദേഹം ഒരു പൂവെടുത്തു കാട്ടി. കാശ്യപൻ അതു കണ്ടു മന്ദഹസിച്ചു; ബുദ്ധൻ പൂവെടുത്തു കാശ്യപനു നൽകിക്കൊണ്ടു പറഞ്ഞു, ‘നിത്യസത്യത്തിന്റെ ആശ്ചര്യമാനസം നിനക്കു സ്വന്തം.’ ‘അങ്ങെന്താണർത്ഥമാക്കുന്നത്?’ കാശ്യപൻ ചോദിച്ചു. ബുദ്ധൻ പറഞ്ഞു, ‘എന്റെ അമ്പതു കൊല്ലത്തെ പ്രബോധനത്തിനിടയിൽ നിന്നെ മാടിവിളിയ്ക്കുകയായിരുന്നു ഞാൻ, സമ്മാനം തരാമെന്നു കൊതിപ്പിച്ച് ഒരു കുഞ്ഞിനെ കൈകളിലേക്കു വശീകരിച്ചുവരുത്തുന്നപോലെ.‘

ഈ ധർമ്മപുഷ്പത്തെ ഭൗതികമോ, മാനസികമോ, വാചികമോ ആയി വിവരിക്കാനാവില്ല. അതു വസ്തുവോ, ആത്മാവോ അല്ല. അതു വിജ്ഞാനമല്ല. നമ്മുടെ ധർമ്മം ഭൂതഭാവിവർത്തമാനകാലങ്ങളിലെ ബുദ്ധന്മാരെയൊക്കെ വഹിക്കുന്ന ഏകയാനമത്രെ. അതിലുണ്ട്, ഇരുപത്താറു ഭാരതീയഗുരുക്കുന്മാരും, ആറു ചീനഗുരുക്കന്മാരും. അതത്രേ, സത്തയുടെ ആദിമാധിഷ്ഠാനം. ഒന്നിനും തുടക്കമില്ല, അതിനാൽ തന്നിൽത്തന്നെയടങ്ങുന്നവയാണൊക്കെയും. ആറിന്ദ്രിയങ്ങൾ, നാലു കാലങ്ങൾ, നാലു മഹാഭൂതങ്ങൾ എല്ലാം ഉല്പത്തിയാവുന്നതു ശൂന്യത്തിൽ; ചിലരേ അതറിയുന്നുള്ളു. വായു, ശ്വാസം; അഗ്നി, ചലനം; ജലം, രക്തം; ദേഹം എരിക്കുകയോ, കുഴിച്ചിടുകയോ ചെയ്യുമ്പോൾ അതു മണ്ണുമാവുന്നു. ഈ ഭൂതങ്ങളും പക്ഷേ ആരംഭമില്ലാത്തവയും, അതിനാൽ നിലനിൽക്കാത്തവയുമാണ്‌.

ഈ ലോകത്തു സർവ്വതും
അയഥാർത്ഥം;
മരണം തന്നെയും
മായ.
*
മായ നമ്മെ മോഹിപ്പിക്കുന്നു, ദേഹം മരിച്ചാലും ആത്മാവു ശേഷിക്കുമെന്ന്. പരമാബദ്ധമാണത്. ശരീരവും ആത്മാവും ഒരേപോലെ നശിക്കുമെന്ന് ജ്ഞാനം ലഭിച്ചവൻ പറയുന്നു. ’ബുദ്ധൻ‘ എന്നാൽ ശൂന്യം. എമ്പതിനായിരം വേദഗ്രന്ഥങ്ങൾ മാറ്റിവച്ചിട്ട്, ഈയൊരു ചെറുഗ്രന്ഥത്തിൽ ഒക്കെയും ഞാൻ സംക്ഷേപിച്ചിരിക്കുന്നു. നിങ്ങൾക്കിതു വലുതായ ആനന്ദം വരുത്തും.

മറ്റൊരാൾക്കു വായിക്കാൻ
എഴുതിവച്ചിട്ടുപോവുക:
അതുമൊരു സ്വപ്നം.
ഉണരുമ്പോൾ ഞാനറിയുന്നു,
വായിക്കാനാരുമില്ലെന്ന്.ikkyu


Tuesday, July 29, 2014

ഡോഗെൻ - ഈ ലോകമേതുപോലെ?

dogen

ഡോഗെൻ(1200-1253) ജപ്പാനിലെ ക്യോട്ടോവിൽ ജനിച്ചു. ചെറുപ്പത്തിലേ അനാഥനായി. പതിമൂന്നാമത്തെ വയസ്സിൽ സെൻ ഭിക്ഷുവായി. ഒമ്പതു കൊല്ലത്തിനു ശേഷം ചൈനയിൽ പോയി ടിയെൻ-ടുങ്ങ് ജു-ചിങ്ങിന്റെ ശിഷ്യനായി. തിരിച്ചുവന്ന് സോട്ടോ എന്ന സെൻ വിഭാഗത്തിന്റെ സ്ഥാപകനായി. സസെൻ (സമാധി)ന്റെ പ്രാധാന്യം ഊന്നിപ്പറയുന്നതായിരുന്നു അദ്ദേഹത്തിന്റെ ഉപദേശങ്ങൾ.


ഈ ലോകമേതുപോലെ?
കൊറ്റി കൊക്കു കുടഞ്ഞപ്പോൾ
തെറിച്ചുവീണ മഞ്ഞുതുള്ളിയിൽ
പ്രതിഫലിച്ച നിലാവു പോലെ.
*

അരുവിക്കരയിൽ നില്ക്കാൻ
എനിക്കു പേടിയായി:
എന്റെ നിഴലും
ലോകത്തേക്കൊഴുകിയാലോ?
*

പാതിരാത്രി.
കാറ്റില്ല, തിരകളില്ല,
ഒഴിഞ്ഞ തോണിയിൽ
നിലാവിന്റെ പ്രളയം.
*

പൂവു കൊഴിയുന്നു,
നമുക്കതിനെ ഇഷ്ടമാണെങ്കിലും;
കള വളരുന്നു,
നമുക്കതിനെ ഇഷ്ടമല്ലെങ്കിലും.
*

അഭ്യാസത്തിനു തുടക്കമില്ല,
ബോധോദയത്തിനൊടുക്കമില്ല;
ബോധോദയത്തിനു തുടക്കമില്ല,
അഭ്യാസത്തിനൊടുക്കമില്ല.
*

ഈ പരിധിയറ്റ ലോകത്തു യാത്ര ചെയ്യുമ്പോൾ
എവിടെയ്ക്കാണു പോകുന്നതെന്നോടു ചോദിക്കരുത്.
ഞാനോരോ ചുവടു വയ്ക്കുമ്പോഴും
അതെന്റെ നാടു തന്നെ.

zen

ഡോഗെൻ പറയുന്നു:
വാദങ്ങൾ കൊണ്ടു മറ്റൊരാളെ വീർപ്പു മുട്ടിക്കുന്നതു നല്ലതല്ല, അതിനി നിങ്ങളാണു ശരി, മറ്റേയാളുടെ ഭാഗം തെറ്റാണെങ്കിൽക്കൂടി. അതേ സമയം, സ്വന്തം ഭാഗം ശരിയാവാൻ അത്രയധികം കാരണങ്ങളുണ്ടായിരിക്കെ  ‘എനിക്കു തെറ്റി’ എന്നു പറഞ്ഞുകൊണ്ട് അത്ര വേഗം വഴങ്ങിക്കൊടുക്കുന്നതും ശരിയല്ല. ഏറ്റവും നല്ല വഴി വാദപ്രതിവാദങ്ങൾ സ്വാഭാവികമായി അണയാൻ വിട്ടുകൊടുക്കുകയാണ്‌, മറ്റേയാളെ ഞെരുക്കാതെ, തെറ്റുകാരൻ താനാണെന്ന് തെറ്റായി സമ്മതിക്കാതെ. മറ്റേയാളുടെ വാദങ്ങൾക്കു ശ്രദ്ധ കൊടുക്കുന്നില്ല നിങ്ങളെങ്കിൽ, അവ തന്നെ അലട്ടാൻ നിന്നുകൊടുക്കുന്നില്ല നിങ്ങളെങ്കിൽ അയാളും അതേപടി ചെയ്യും, അയാൾ കുപിതനാവുകയുമില്ല. ഇത് ശ്രദ്ധ വയ്ക്കേണ്ടതൊന്നാണ്‌.

ഡോഗെൻ പറയുന്നു:
നശ്വരത നമ്മുടെ കണ്മുന്നിലുള്ള വസ്തുതയാണ്‌. അന്യരുടെ ഉപദേശങ്ങൾക്കോ വേദപ്രമാണങ്ങൾക്കോ ബോധോദയത്തെക്കുറിച്ചുള്ള തത്ത്വജ്ഞാനത്തിനോ കാത്തുനില്ക്കരുത്. നാം രാവിലെ ജനിക്കുന്നു, വൈകിട്ടു മരിച്ചും പോകുന്നു; ഇന്നലെ നാം കണ്ട മനുഷ്യൻ ഇന്നു നമ്മോടൊപ്പമില്ല. ഈ വസ്തുതകളൊക്കെ നാം സ്വന്തം കണ്ണുകൾ കൊണ്ടു കാണുന്നതാണ്‌, സ്വന്തം കാതുകൾ കൊണ്ടു കേൾക്കുന്നതാണ്‌. പക്ഷേ നിങ്ങൾ നശ്വരതയെ കാണുകയും കേൾക്കുകയും ചെയ്യുന്നത് മറ്റൊരാളിലൂടെയാണ്‌. സ്വന്തം ശരീരം കൊണ്ട് അതിന്റെ ഭാരമൊന്നു തൂക്കിനോക്കൂ. എഴുപതോ എമ്പതോ കൊല്ലം ജീവിച്ചതിൽ പിന്നെ മരണത്തിന്റെ അനിവാര്യതയ്ക്കു വഴങ്ങി നിങ്ങൾ മരിച്ചുപോകുന്നു. ഈ ജീവിതത്തിൽ നിങ്ങളെ ബാധിക്കുന്ന ദുഃഖങ്ങൾ, സന്തോഷങ്ങൾ, മമതകൾ, സംഘർഷങ്ങൾ ഇവയോടെങ്ങനെയാണു നിങ്ങളൊന്നു സമരസപ്പെട്ടുപോവുക? ബുദ്ധമാർഗ്ഗത്തിൽ വിശ്വസിച്ച് നിർവാണത്തിന്റെ ശാശ്വതാനന്ദം തേടിപ്പോവുക. പ്രായമായവർ, ജീവിതത്തിന്റെ പാതി കടന്നവർ- എത്ര കൊല്ലം ബാക്കിയുണ്ടെന്നറിയാൻ ഒരു വഴിയുമില്ലെന്നിരിക്കെ എങ്ങനെയാണവർ സമാധാനത്തോടെ പഠനത്തിൽ മുഴുകുക? ഇന്ന്, ഈ നിമിഷം എന്തു സംഭവിക്കാം എന്നു ചിന്തിച്ചു നോക്കുക. ഒരു പക്ഷേ, ഇന്നു രാത്രിയിൽ, അല്ലെങ്കിൽ നാളെ നിങ്ങൾ കഠിനരോഗം ബാധിച്ചു വീണുവെന്നു വരാം; അസഹ്യമായ വേദന കൊണ്ടു നിങ്ങളുടെ ദേഹം നീറിയെന്നു വരാം; ഏതോ പിശാചുക്കളുടെ ശാപത്താൽ അപമൃത്യു വരിച്ചുവെന്നു വരാം; കവർച്ചക്കാരുടെ കൈകളിൽ പെട്ടുവെന്നു വരാം; പക വീട്ടാൻ തക്കം പാർത്തു നടന്ന ഒരാളുടെ കൈകളാൽ വധിക്കപ്പെട്ടുവെന്നു വരാം. ജീവിതം അനിശ്ചിതമാണെന്നതിനു സംശയമെന്തിരിക്കുന്നു. ഏതു നിമിഷവും മരണം കടന്നുവരാവുന്ന ഈ കുത്സിതലോകത്ത് ജീവിതത്തെക്കുറിച്ചു കണക്കുകൂട്ടലുകൾ നടത്തുന്നത് അസംബന്ധമാണ്‌, അന്യരെ വീഴ്ത്താൻ കരുക്കൾ നീക്കുന്നതും നിരുപയോഗമായ സംഗതികളിൽ സമയം ചെലവിടുന്നതും അസംബന്ധമാണ്‌. ജീവിതത്തിന്റെ നശ്വരതയെക്കുറിച്ചേ ബുദ്ധൻ പറഞ്ഞിട്ടുള്ളു, ആദിഗുരുക്കന്മാർ പഠിപ്പിച്ചിട്ടുള്ളു. ഞാൻ ആവർത്തിക്കുന്നു: ഈ സത്യം മറക്കരുത്. ഈ നിമിഷത്തെക്കുറിച്ചു മാത്രം ചിന്തിക്കുക. അതില്പിന്നെ എല്ലാം എളുപ്പമാകുന്നു.

ഡോഗെൻ പറയുന്നു:
ജലത്തിൽ പ്രതിഫലിക്കുന്ന ചന്ദ്രനെപ്പോലെയാണ്‌ ബോധോദയം. ചന്ദ്രൻ നനയുന്നില്ല, ജലമിളകുന്നുമില്ല. വിശാലവും മഹത്തുമാണതിന്റെ വെളിച്ചമെങ്കിലും ഒരടി വീതിയുള്ള കുണ്ടിലും ചന്ദ്രൻ പ്രതിഫലിക്കുന്നു. പുൽക്കൊടിത്തുമ്പിലെ മഞ്ഞുതുള്ളികളിൽ, ഒരു മഴത്തുള്ളിയിൽ പോലും ചന്ദ്രന്റെ പൂർണ്ണതയും ആകാശത്തിന്റെ വിശാലതയും പ്രതിഫലിക്കുന്നു. ചന്ദ്രൻ ജലത്തെ ഇളക്കുന്നില്ല എന്നപോലെ തന്നെ ബോധോദയം നിങ്ങളെ വിഭജിക്കുന്നുമില്ല. ആകാശത്തു ചന്ദ്രനെ തടുക്കാൻ ഒരു ജലബിന്ദുവിനാകില്ലെന്നപോലെ തന്നെ ബോധോദയത്തെ തടുക്കാൻ നിങ്ങൾക്കുമാകില്ല. തുള്ളിയുടെ ആഴമാണ്‌ ചന്ദ്രന്റെ ഉയരം. ഓരോ പ്രതിഫലനത്തിലും, അതിന്റെ ദൈർഘ്യം എത്രയെങ്കിലുമാവട്ടെ, മഞ്ഞുതുള്ളിയുടെ വൈപുല്യം പ്രത്യക്ഷമാകുന്നു, ചന്ദ്രന്റെ അപാരത സാക്ഷാത്കൃതമാവുന്നു.


 

ത്‌സെംഗ്- ത്‌സാൻ - മനസ്സിൽ വിശ്വാസം

download

 


ചൈനീസ് സെൻ പാരമ്പര്യത്തിൽ മൂന്നാമത്തെ കുലപതിയാണ്‌ ക്രിസ്തുവർഷം 606ൽ സമാധിയായ ത്‌സെംഗ്-ത്‌സാൻ. ബോധിധർമ്മന്റെ പിൻഗാമിയായ ഹുയി-കോ ആണ്‌ അദ്ദേഹത്തിനു ദീക്ഷ നല്കിയത്. കുഷ്ഠരോഗിയായ ത്‌സെംഗ്-ത്‌സാൻ ഗുരുവിനെ ചെന്നുകണ്ടു പറഞ്ഞു: ‘എന്റെ ദേഹത്തെ ഒരു മാറാരോഗം ബാധിച്ചിരിക്കുന്നു, ഗുരോ. എന്റെ പാപങ്ങൾ തുടച്ചുകളയണേ.’ ഹുയി-കോ പറഞ്ഞു, ‘നിന്റെ പാപങ്ങൾ എന്റെ മുന്നിലേക്കെടുത്തുകൊണ്ടു വരിക. ഞാനവ തുടച്ചുകളയട്ടെ.’ അല്പനേരം മിണ്ടാതിരുന്നിട്ട് ത്‌സെംഗ്-ത്‌സാൻ പറഞ്ഞു, ‘പുറത്തെടുക്കാൻ നോക്കുമ്പോൾ ഞാനവ കാണുന്നില്ല, ഗുരോ.’ ‘കണ്ടോ, ഞാൻ നിന്റെ പാപങ്ങൾ തുടച്ചുമാറ്റിക്കളഞ്ഞു,’ ഗുരു പറഞ്ഞു.

സെൻ എന്തെന്നു വിശദീകരിക്കുന്നതിനായി ത്‌സെംഗ്-ത്‌സാൻ രചിച്ച കൃതിയാണ്‌ ഹ്സിൻ-ഹ്സിൻ-മിംഗ് (മനസ്സിലുള്ള വിശ്വാസം.)

വഴി ദുഷ്കരമല്ല,
മമതകളുണ്ടാവരുതെന്നേയുള്ളു.
ഇഷ്ടാനിഷ്ടങ്ങൾ വലിച്ചെറിയൂ,
ആകാശം പോലെല്ലാം തെളിയുന്നു.

ഭൂമിയുമാകാശവും പിളർന്നുമാറാൻ
തലനാരിഴയുടെ വേർതിരിവു മതി.
സത്യമെന്തെന്നറിയാൻ,
ഒപ്പമാകരുത്, എതിരുമാകരുത്.

ഇഷ്ടാനിഷ്ടങ്ങൾ
മനസ്സിന്റെ മഹാരോഗങ്ങളാണ്‌.
അർത്ഥം യഥാർത്ഥത്തിലറിയുന്നില്ലെങ്കിൽ
ചിന്തകളടക്കിയിട്ടു കാര്യവുമില്ല.

മഹാകാശം പോലെ തെളിഞ്ഞതാണത്,
അതിൽ കുറവില്ല, കൂടുതലുമില്ല.
തള്ളുകയും കൊള്ളുകയുമാണു ചെയ്യുന്നതെങ്കിൽ
കാര്യങ്ങളുടെ സ്വരൂപം നിങ്ങളറിയുന്നുമില്ല.

പുറത്ത്, വസ്തുക്കളിൽ പോയി കുരുങ്ങരുത്;
അകത്ത്, ശൂന്യത്തിൽ പോയി തുലയരുത്.
നിശ്ചലനാകൂ, ഒന്നേയൊന്നാകൂ,
സ്ഖലിതങ്ങൾ താനേ പോയിമറഞ്ഞോളും.

ഒന്നിനെ നിങ്ങൾക്കു മനസ്സിലാകുന്നില്ലെങ്കിൽ
അതിലും ഇതിലും നിങ്ങൾ പോയി വീഴുന്നു.
നിരസിക്കൂ, ലോകമതിന്റെ വഴിക്കു പോകുന്നു;
സ്വീകരിക്കൂ, ശൂന്യത്തെ നിങ്ങളറിയാതെപോകുന്നു.

ചിന്തിക്കുകയും പറയുകയും ചെയ്യുന്തോറും
വഴിയിൽ നിന്നു നിങ്ങളകന്നുപോകുന്നു.
എല്ലാ ചിന്തകളും മുറിച്ചുമാറ്റൂ,
തടവില്ലാതെവിടെയ്ക്കും കടന്നുചെല്ലൂ.

വേരിലേക്കു മടങ്ങുമ്പോൾ നിങ്ങൾക്കു മനസ്സിലാകുന്നു,
പ്രതീതികൾക്കു പിന്നാലെ പായുമ്പോൾ ഉറവു നഷ്ടമാകുന്നു.
ഉൾക്കണ്ണു തെളിയുന്ന നിമിഷത്തിൽ
ശൂന്യവും പ്രതീതിയും നിങ്ങളതിജീവിക്കുന്നു.

ശൂന്യം വസ്തുക്കളായി പരിണമിക്കുന്നുവെങ്കിൽ
മായ നമ്മുടെ കണ്ണു കെട്ടിയതു കൊണ്ടാണത്.
സത്യത്തെ തിരഞ്ഞുപോകരുത്,
അഭിപ്രായങ്ങളെ മുറുകെപ്പിടിക്കാതിരുന്നാൽ മതി.

വിരുദ്ധങ്ങളുടെ ലോകത്തു ജീവിക്കരുത്.
ഓർക്കുക! ആ വഴിക്കൊരിക്കലും പോകരുത്!
ശരിയും തെറ്റും തിരിക്കാൻ നിന്നാൽ
നിങ്ങളുടെ മനസ്സു കുഴങ്ങിപ്പോകുമെന്നേയുള്ളു.

രണ്ടുണ്ടാകുന്നതൊന്നിൽ നിന്ന്;
ആ ഒന്നിൽപ്പോലും പക്ഷേ, പറ്റിക്കൂടരുത്.
ഒരു മനസ്സുദിക്കുന്നില്ലെങ്കിൽ
പതിനായിരം വസ്തുക്കൾക്കും പിശകൊന്നുമില്ല.

പിശകില്ല, പതിനായിരം വസ്തുക്കളില്ല,
മനസ്സില്ല, ഉദയമില്ല.
ലോകമില്ല, അതു കാണാനാരുമില്ല,
അതു കാണാനാരുമില്ല, ലോകമില്ല.

അതു പോകുമ്പോളിതു വരുന്നു.
ഇതു താഴുമ്പോളതുയരുന്നു.
രണ്ടുമൊന്നു തന്നെയെന്നറിയുക:
ഒരേ ശൂന്യത്തിൽ പിറന്നത്.

ശൂന്യത്തിൽ രണ്ടുമൊന്നുതന്നെ,
പതിനായിരം കാര്യങ്ങളോരോന്നിലും.
വലുതോ ചെറുതോ കാണുന്നില്ലെങ്കിൽ
എങ്ങനെ നിങ്ങൾ ഒന്നിനെത്തള്ളി മറ്റൊന്നെടുക്കും?

വഴി വിശാലമാണ്‌, പ്രശാന്തവുമാണ്‌,
അതനായാസമല്ല, ദുഷ്കരവുമല്ല.
ഹീനമനസ്സുകൾക്കു പക്ഷേ, വഴി തെറ്റുന്നു.
ധൃതി കൂട്ടുമ്പോൾ അവർ പിന്നിലാകുന്നു.

പറ്റിപ്പിടിക്കുമ്പോൾ അവരകലേക്കലയുന്നു,
വളവെടുക്കുമ്പോളവർക്കു തെറ്റിപ്പോകുന്നു.
തിടുക്കപ്പെടരുത്! ഒന്നും പോകുന്നില്ല,
ഒടുവിൽ, ഒന്നും ശേഷിക്കുന്നുമില്ല.

പ്രകൃതിയെ പിന്തുടരൂ, വഴി കണ്ടെത്തൂ,
നിർബാധവും അനായാസവും അകലുഷവും.
ചിന്തകളിൽ പിണയുമ്പോൾ സത്യം നഷ്ടമാകുന്നു,
നിങ്ങൾ മന്ദനും രോഗിയുമാവുന്നു.

ആറിന്ദ്രിയങ്ങളെ വെറുക്കാതിരുന്നാൽത്തന്നെ
നിങ്ങൾക്കു ബോധമുദിച്ചുകഴിഞ്ഞു.
ബുദ്ധിമാന്മാർ പ്രവർത്തിക്കുന്നില്ല,
വിഡ്ഡികൾ സ്വയം ബന്ധിതരുമാകുന്നു.

ധർമ്മമാർഗ്ഗത്തിൽ അതുമില്ല, ഇതുമില്ല,
എന്തിനന്ധരായി തൃഷ്ണകൾക്കു പിന്നാലെ പോകുന്നു?
മനസ്സു കൊണ്ടു മനസ്സിനെ മനസ്സിലാക്കുക-
അതു തന്നെയാണാദ്യപാപം.

വ്യാമോഹങ്ങൾ, ആകാശപുഷ്പങ്ങൾ-
എന്തിനവ പറിക്കാൻ നോക്കണം?
ജയം, തോല്‌വി, ശരി, തെറ്റ്-
ഒക്കെ താഴെ വയ്ക്കൂ.

കണ്ണുകളുറങ്ങുന്നില്ലെങ്കിൽ
കിനാവുകൾ താനേ മറയും.
മനസ്സിനതുമിതും ഭേദമില്ലെങ്കിൽ
പതിനായിരം വസ്തുക്കളൊരേ സത്തയുമാകും.

അതുമിതും ഭേദമുണ്ടെങ്കിലേ
താരതമ്യങ്ങളുമുണ്ടാകുന്നുള്ളു.
നില്ക്കൂ, ചലന്മുണ്ടാകുന്നില്ല,
നടക്കൂ, നിശ്ചലതയുമില്ല.

ചലനമോ നിശ്ചലതയോ ഇല്ലാതെ
എങ്ങനെയാണൊന്നിനസ്തിത്വമുണ്ടാവുക?
യഥാർത്ഥസ്വരൂപത്തിൽ
ലക്ഷ്യങ്ങളില്ല, കണക്കുകൂട്ടലുകളില്ല.

യാതൊന്നും ശേഷിക്കുന്നില്ല,
യാതൊന്നും നമ്മോടു ചേരുന്നില്ല.
മനസ്സു സ്വയം പ്രകാശിക്കുന്നു,
ദീപ്തവും ശൂന്യവുമായി.

ഇളക്കമില്ലാത്ത മനസ്സിൽ
ചിന്തകൾ വേരിറക്കുന്നില്ല.
യഥാർത്ഥധർമ്മത്തിന്റെ ലോകത്ത്
ഞാനും അന്യനുമില്ല.

ആ ലോകത്തധിവസിക്കാൻ
‘രണ്ടല്ല’ എന്നേ പറയേണ്ടു.
‘രണ്ടല്ല’ എല്ലാം ഉൾക്കൊള്ളുന്നു,
ഒന്നിനെയും പുറന്തള്ളുന്നില്ല.

ഇവിടൊന്നുമില്ല, അവിടൊന്നുമില്ല,
പ്രപഞ്ചം പക്ഷേ, നിങ്ങൾക്കു മുന്നിലുണ്ട്.
എത്രയും ചെറുത് അത്രയും വലുതാകുന്നു,
അതിർത്തികളില്ല, വ്യത്യാസങ്ങളില്ല.

അത്രയും വലുത് അത്രയും ചെറുതാകുന്നു.
അളവുകൾക്കിവിടെയിടവുമില്ല.
ഉള്ളത്, ഇല്ലാത്തതാകുന്നു,
ഇല്ലാത്തത്, ഉള്ളതും.

ഇതങ്ങനെയല്ലാത്തൊരിടത്ത്
തങ്ങിനില്ക്കാൻ നോക്കരുത്.
ഒന്ന്, എല്ലാമാകുന്നു,
എല്ലാം, ഒന്നുമാകുന്നു.

കാര്യങ്ങളെ ഇങ്ങനെ കാണാൻ നിങ്ങൾക്കായാൽ
നിങ്ങൾ പൂർണ്ണനായിക്കഴിഞ്ഞു.
മനസ്സും വിശ്വാസവും രണ്ടല്ല,
‘രണ്ടല്ല’ തന്നെ, മനസ്സിൽ വിശ്വാസവും.

വാക്കുകൾക്കുമപ്പുറത്താണു വഴി:
ഭൂതമില്ല, ഭാവിയില്ല, വർത്തമാനവുമില്ല.


Monday, July 28, 2014

മെരുങ്ങിയ മൂരി

 

ബോധോദയത്തിലേക്കെത്തുന്നതിനുള്ള മാനസികപരിശീലനത്തിന്റെ പത്തു പടവുകൾ വിശദീകരിച്ചു കൊടുക്കുന്നതിനായി സെൻ ഗുരുക്കന്മാർ ഉപയോഗപ്പെടുത്തിയിരുന്ന ഒരു ചിത്രപരമ്പരയാണ്‌ ‘മൂരിയെ മെരുക്കൽ.’ 1050ൽ ചിങ്ങ്-ചൂ ആണ്‌ ആദ്യമായി ഈ ചിത്രങ്ങൾ വരയ്ക്കുന്നത്. പക്ഷേ 1150ൽ കുവോ-ആൻ ഷി-യുവാൻ വരച്ചതാണ്‌ ഏറ്റവും പ്രശസ്തമായതും പിന്നീടുള്ളവർക്ക് മാതൃകയായതും.

ഒരിക്കൽ ഒരു ഭിക്ഷു അടുക്കളയിൽ പാചകം ചെയ്തുകൊണ്ടിരിക്കുമ്പോൾ ഗുരു വന്ന് എന്താണു ചെയ്യുന്നതെന്നു ചോദിച്ചു. ‘ഞാൻ വെറുതേ മൂരിയെ മേയ്ക്കുന്നു,’ ഭിക്ഷു പറഞ്ഞു. ‘താൻ എങ്ങനെയാണതിനെ മേയ്ക്കുന്നത്?’ ‘മൂരി വഴിയിൽ നിന്നു തെന്നി പുല്ലു തിന്നാൻ നോക്കുമ്പോൾ ഞാൻ മൂക്കുകയറിൽ പിടിച്ച് തിരിച്ചുകൊണ്ടുവരും.’

ഈ മൂരി നമ്മുടെ മനസ്സു തന്നെ. തർക്കവാദങ്ങളിലേക്കലഞ്ഞുപോകാതിരിക്കാൻ നാമതിനെ പരിശീലിപ്പിക്കേണ്ടിയിരിക്കുന്നു.

ox1

1. മൂരിയെ തേടുന്നു

തലയ്ക്കു മേൽ വളർന്ന പുല്ലു വകഞ്ഞുമാറ്റി
ഞാൻ മൂരിയെ തേടിനടക്കുന്നു.
പേരില്ലാത്ത പുഴകളുടെ കരയിലൂടെ,
അകലെ മലകളുടെ ചരിവുകളിലൂടെ,
ഇനി തേടാനൊരിടമില്ലാതെ
കുഴഞ്ഞും തളർന്നും ഞാനിരിക്കുമ്പോൾ
രാത്രിയിൽ മേപ്പിളിലകളുടെ മർമ്മരത്തിനിടയിൽ
ചീവീടുകൾ കരയുന്നതേ ഞാൻ കേൾക്കുന്നുള്ളു.

ox2

2. കാല്പാടു കാണുന്നു

പുഴക്കരെ, മരങ്ങൾക്കടിയിൽ
ചവിട്ടിക്കുഴച്ച കാല്പാടുകൾ!
വാസനിക്കുന്ന നിബിഡവനം-
ഇതാണോ അവൻ പോയ വഴി?
അകലെ മലകൾക്കിടയിലവനലയട്ടെ,
അവന്റെ മൂക്കു മാനം തൊടുന്നു.
അവനൊളിച്ചിരിക്കുന്നതെങ്ങനെ?

ox3

3. മൂരിയെ കാണുന്നു

മരങ്ങളിൽ മഞ്ഞക്കിളി പാടുന്നു,
തെളിഞ്ഞ വെയിൽ, കുളിരുന്ന തെന്നൽ.
പുഴക്കരെ നിരയായരളിമരങ്ങൾ.
അതാ, ഒറ്റയ്ക്കവൻ.
ആ തലയും കൊമ്പുകളും-
ആർക്കാണവ വരയ്ക്കാനാവുക?

ox4

4. മൂരിയെ പിടിക്കുന്നു

ഊർജ്ജമെല്ലാമെടുത്തു ഞാൻ ചാടിവീഴുന്നു,
എന്താണവന്റെ ശക്തി! അവന്റെ ഇച്ഛാശക്തി!
ചിലപ്പോഴവൻ പീഠഭൂമിയിലേക്കു കുതിക്കുന്നു,
ചിലപ്പോഴവൻ കൊല്ലിയിലേക്കിറങ്ങിയോടുന്നു.

ox5

5. മൂരിയെ മെരുക്കുന്നു

ചാട്ട കളയരുത്, കയറിന്റെ പിടി വിടരുത്.
അല്ലെങ്കിൽ പിന്നെയുമവൻ മലിനതയിലേക്കലയും.
വേണ്ടവണ്ണം മെരുക്കിയാൽ അവനിണങ്ങും,
കയറിട്ടു വലിച്ചില്ലെങ്കിലും പിന്നാലെ വരും.

ox6

6. മൂരിയെ വീട്ടിലേക്കു നടത്തുന്നു

മൂരിപ്പുറത്തു കയറി ഞാൻ വീട്ടിലേക്കു മടങ്ങുന്നു,
സാന്ധ്യവായുവിൽ എന്റെ പുല്ലാങ്കുഴൽ നാദമലിയുന്നു.
ഒരു പാട്ടും പാടി, അതിനു താളവും ഞാൻ പിടിക്കുന്നു-
വാക്കുകളിലൊതുങ്ങുന്നതല്ലിതൊന്നും!

ox7

7. മൂരിയെ മറക്കുന്നു

മൂരി മേൽ സവാരി ചെയ്തു വീട്ടിലെത്തിയതില്പിന്നെ
ഞാൻ വിശ്രമിക്കുന്നു, മൂരിയെ മറന്നും പോകുന്നു.
ഉച്ചസൂര്യനിൽ ധന്യമായൊരു നിദ്രയിലാഴുമ്പോൾ
ചാട്ടയും കയറും ഞാൻ കുടിലിനു പിന്നിലെറിഞ്ഞുകളഞ്ഞു.

ox8

8. മൂരിയെ മറികടക്കുന്നു

ചാട്ട, കയർ, ഞാൻ, മൂരി- എല്ലാം ശൂന്യതയിലലിയുന്നു,
വിപുലാകാശത്തേക്കു ചിന്തകളെത്തില്ല,
നെരുപ്പോടിന്റെ ചൂടിൽ മഞ്ഞലകു ശേഷിക്കില്ല.
ഇവിടെയെത്തിയപ്പോൾ ആദിഗുരുവിനെ ഞാൻ കാണുന്നു.

ox9

9. ഉറവിലേക്കു മടങ്ങുന്നു

ഉറവിലേക്കു മടങ്ങാൻ ഞാനെത്ര ചുവടുകൾ വച്ചു!
അനങ്ങാതെ വീട്ടിലിരുന്നാൽ മതിയായിരുന്നു,
പുറംലോകത്തോടന്ധനും ബധിരനുമായാൽ മതിയായിരുന്നു.
പുഴയൊഴുകുന്നതാർക്കുവേണ്ടി, പൂക്കൾ തുടുക്കുന്നതും?

ox10

10. അങ്ങാടിയിലേക്കിറങ്ങുന്നു

നഗ്നപാദനായി, മാറു നഗ്നമാക്കി ഞാൻ ചന്തയിലെത്തുന്നു,
ചാരവും പൊടിയും മൂടി ഞാൻ ലോകരോടിടകലരുന്നു.
അമാനുഷശക്തികളെനിക്കില്ല, ഗൂഢമന്ത്രങ്ങളുമില്ല:
ഉണക്കമരങ്ങളെ ഞാൻ പൂക്കാൻ പഠിപ്പിക്കുന്നതേയുള്ളു.


 

 

ഉപാസകനായ പാങ്ങ്-യുൺ

1sageymonkess


ഗൃഹസ്ഥനായിരുന്നുകൊണ്ടുതന്നെ സെന്നിന്റെ സാദ്ധ്യതകൾ സാക്ഷാത്ക്കരിക്കാമെന്നതിന്‌ ഉദാഹരണമായി എടുത്തുകാട്ടാറുള്ളതാണ്‌ ചൈനയിലെ ഹുനാൻ പ്രവിശ്യയിൽ ജീവിച്ചിരുന്ന പാങ്ങ്-യുൺ(740-808) എന്ന വ്യാപാരിയുടെ ജീവിതം. മധ്യവയസ്സെത്തിയപ്പോൾ അദ്ദേഹം തന്റെ വീട് ദാനം ചെയ്യുകയും സമ്പാദ്യങ്ങളൊക്കെ പുഴയിൽ ഒഴുക്കിക്കളയുകയും ചെയ്തിട്ട് ഭാര്യയ്ക്കും മകനും മകൾക്കുമൊപ്പം യാത്ര ചെയ്തു കാലം കഴിച്ചു.

 

ഉപാസകന്റെ കവിതകൾ

 

എന്റെ നിത്യവൃത്തികളിൽ അസാധാരണമായിട്ടൊന്നുമില്ല;
അവയോടു സ്വഭാവേന പൊരുത്തമായി ഞാൻ ജീവിക്കുന്നു.
ഞാനൊന്നിനേയുമുൾക്കൊള്ളുന്നില്ല, ഒന്നിനേയും തള്ളുന്നില്ല,
എവിടെയുമൊരു വിഘാതമില്ല, എവിടെയുമൊരു സംഘർഷമില്ല;
ഇതാണെന്റെ അത്ഭുതശക്തിയും ആശ്ചര്യവൃത്തിയും:
വെള്ളം കോരുക, വിറകു വെട്ടുക.
*

എനിക്കൊരു മകനുണ്ട്, അവനു ഭാര്യയില്ല;
എനിക്കൊരു മകളുണ്ട്, അവൾക്കു ഭർത്താവില്ല;
സന്തുഷ്ടകുടുംബമായി ഞങ്ങൾ ജീവിക്കുന്നു,
‘അജാത’ത്തെക്കുറിച്ചു ഞങ്ങൾ സംസാരിക്കുന്നു.
*

അഹമെന്നൊന്നില്ല, വ്യക്തിയെന്നൊരാളില്ല,
പിന്നെങ്ങനെ, ബന്ധുവും അന്യനും?
പ്രഭാഷണത്തിൽ നിന്നു പ്രഭാഷണത്തിലേക്കോടരുതേ;
സത്യത്തെ നേരിട്ടു തേടിപ്പോകൂ.
‘പ്രജ്ഞാപാരമിതവജ്ര’ത്തിൽ ഒരു പൊടിയും പറ്റുന്നില്ല.
‘ഞാനിങ്ങനെ കേട്ടു’ എന്നതിൽ നിന്ന്
‘ഞാനിതു വിശ്വസിക്കുന്നു’ എന്നതിലേക്ക്
നേരില്ലാത്ത പേരുകളുടെ ഒരു നിരയുടെ ദൂരമേയുള്ളു.
*

കഴിഞ്ഞ കാലം കഴിഞ്ഞുപോയി,
അതിനെ വീണ്ടെടുക്കാൻ നോക്കരുത്;
വർത്തമാനകാലം നീണ്ടുനില്ക്കില്ല,
അതിലനുനിമിഷമള്ളിപ്പിടിക്കരുത്;
ഭാവികാലമിനിയുമെത്തിയിട്ടില്ല,
അതിനെക്കുറിച്ചിപ്പോഴേ വിചാരമരുത്.
മൂന്നു കാലങ്ങൾക്കുമസ്തിത്വമില്ലെന്നിരിക്കെ
ബുദ്ധമാനസം തന്നെയാണു നിങ്ങളുടെ മനസ്സും.
അനുസരിക്കാൻ കല്പനകളൊന്നുമില്ല,
തുടച്ചുമാറ്റാനൊരു മാലിന്യവുമില്ല.
മനസ്സിന്റെ ശൂന്യത കണ്ടുകഴിഞ്ഞാൽ
ജീവിതത്തിൽ ധർമ്മങ്ങളൊന്നുമില്ല.
ഇങ്ങനെയാകാൻ നിങ്ങൾക്കായാൽ
നിർവ്വാണം നിങ്ങൾ നേടിക്കഴിഞ്ഞു.
*

ആർത്തിയും കോപവും ത്യജിക്കാൻ നിങ്ങളാളല്ല,
എന്നിട്ടു പിന്നെ ബുദ്ധമാർഗ്ഗം പഠിക്കാൻ നിങ്ങൾ മെനക്കെടുന്നു.
നിങ്ങൾ കുറിപ്പടി വായിക്കുന്നു, പക്ഷേ മരുന്നു കഴിക്കുന്നില്ല-
എങ്ങനെ പിന്നെ നിങ്ങളുടെ രോഗം ഭേദപ്പെടാൻ?
‘ശൂന്യ’ത്തെ പിടിക്കുക, അതിനു രൂപമുണ്ടെന്നു വരുന്നു,
രൂപത്തെ പിടിക്കുക, അതസ്ഥിരമാണെന്നു തെളിയുന്നു.
രൂപവും ശൂന്യവും, രണ്ടുമെന്റെ സമ്പാദ്യങ്ങളല്ല-
നിവർന്നിരുന്നു ഞാനെന്റെ ജന്മദേശം കാണുന്നു.

 


Saturday, July 26, 2014

ബോധിധർമ്മൻ - അറിയില്ല

 

images9


ആദ്യത്തെ സെൻ ഗുരുവായ ബോധിധർമ്മൻ (ജാപ്പനീസിൽ ദാരുമ)ദക്ഷിണേന്ത്യക്കാരനായ ഒരു ക്ഷത്രിയൻ ആണെന്നാണ്‌ പൊതുവേയുള്ള വിശ്വാസം. ക്രിസ്തുവർഷം 500നടുത്ത് അദ്ദേഹം ചൈനയിലെത്തി. ലിയാങ്ങ് വംശത്തിൽ പെട്ട വു-ടി എന്ന ചക്രവർത്തി ബോധിധർമ്മനെ സ്വാഗതം ചെയ്തു. ക്ഷേത്രനിർമ്മാണം പോലെയുള്ള പല സത്കർമ്മങ്ങളും താൻ ചെയ്തിട്ടുണ്ടെന്നും അതുവഴി താൻ എന്തുമാത്രം പുണ്യം നേടിയെന്നറിഞ്ഞാൽ കൊള്ളാമെന്നും ചക്രവർത്തി പറഞ്ഞപ്പോൾ ഗുരുവിന്റെ മറുപടി “ഒന്നുമില്ല” എന്നായിരുന്നു.
“ആര്യസത്യത്തിന്റെ ആദ്യപ്രമാണം?”
“വിപുലശൂന്യത, പാവനമായിട്ടൊന്നുമില്ല.”
“എങ്കിൽ ആരാണെനിക്കു മുന്നിൽ നില്ക്കുന്നത്?”
“അറിയില്ല.”
ചക്രവർത്തി അന്ധാളിച്ചു നില്ക്കുമ്പോൾ ബോധിധർമ്മൻ യാങ്ങ്റ്റ്സി നദി കടന്ന് (ഒറ്റ മുളയിൽ എന്നാണ്‌ ഐതിഹ്യം) വടക്കൻ ചൈനയിലെത്തി. അവിടെ ഷാവോലിൻ ക്ഷേത്രത്തിനടുത്തുള്ള ഒരു ചുമരിലേക്കു നോക്കി ഒമ്പതു കൊല്ലം അദ്ദേഹം ധ്യാനത്തിലിരുന്നുവത്രെ. ഒമ്പതു വർഷത്തെ ധർമ്മോപദേശത്തിനു ശേഷം ബോധിധർമ്മൻ ഇന്ത്യയിലേക്കു മടങ്ങാൻ ആഗ്രഹിച്ചു. തന്റെ ശിക്ഷണത്തിൽ നിന്ന് എന്തു നേടി എന്ന് അദ്ദേഹം ശിഷ്യന്മാരോടു ചോദിച്ചു. താവോ-ഫു പറഞ്ഞു, “ഞാൻ അറിഞ്ഞിടത്തോളം സത്യം വാക്കുകളിലും എഴുത്തുകളിലും, ബന്ധിതമല്ല, എന്നാൽ അവയിൽ നിന്നു വ്യത്യസ്തവുമല്ല; എങ്കില്ക്കൂടി ധർമ്മസാക്ഷാല്ക്കാരത്തിനു സഹായകവുമാണവ.”
“നിനക്കു ഞാൻ എന്റെ ചർമ്മം നല്കുന്നു.“
പിന്നെ റ്റ്സുങ്ങ്-ചി എന്ന ഭിക്ഷുണി പറഞ്ഞു, ”ഞാൻ അറിഞ്ഞിടത്തോളം, സത്യം അക്ഷോഭ്യസ്വർഗ്ഗത്തിന്റെ നിമിഷദർശനം പോലെയാണ്‌; ഒരിക്കൽ കണ്ടാൽ പിന്നെയതു കാണണമെന്നില്ല.“
”നിനക്കു ഞാൻ എന്റെ മാംസം നല്കുന്നു.“
താവോ-യു അപ്പോൾ പറഞ്ഞു, ”നാലു ഭൂതങ്ങളില്ല, അഞ്ചു സ്കന്ദങ്ങളുമില്ല. ഞാൻ അറിഞ്ഞിടത്തോളം, സത്യം ശിക്ഷണത്തിലൂടെ അറിയുകയുമില്ല.“
”നിനക്കു ഞാൻ എന്റെ അസ്ഥികൾ നല്കുന്നു.“
ഹുയി-കോ ഗുരുവിനെ താണു വണങ്ങിയിട്ട് ഒന്നും മിണ്ടാതെ നിന്നതേയുള്ളു.
ഗുരു പറഞ്ഞു, “നിനക്കു ഞാൻ എന്റെ മജ്ജ നല്കുന്നു.”

*

images7

ബോധിധർമ്മൻ പറയുന്നു:

...പോയ ബുദ്ധന്മാരും വരാനുള്ള ബുദ്ധന്മാരും ഈ മനസ്സിനെക്കുറിച്ചേ പറഞ്ഞിട്ടുള്ളു. മനസ്സ് ബുദ്ധനാണ്‌, ബുദ്ധൻ മനസ്സുമാണ്‌. മനസ്സിനപ്പുറം മറ്റൊരു ബുദ്ധനില്ല, ബുദ്ധനപ്പുറം മറ്റൊരു മനസ്സുമില്ല. മനസ്സിനപ്പുറം മറ്റൊരു ബുദ്ധനുണ്ടെന്നാണു നിങ്ങൾ കരുതുന്നതെങ്കിൽ, എവിടെയാണവൻ? മനസ്സിനപ്പുറം മറ്റൊരു ബുദ്ധനില്ല, എങ്കിൽ അങ്ങനെയൊന്നിനെ എന്തിനു മനസ്സിൽ കാണണം? സ്വയം കബളിപ്പിക്കുന്നിടത്തോളം കാലം നിങ്ങൾ നിങ്ങളുടെ യഥാർത്ഥമനസ്സിനെ അറിയാൻ പോകുന്നില്ല. ജീവരഹിതമായൊരു രൂപത്താൽ ത്രസിച്ചിരിക്കുന്നിടത്തോളം കാലം നിങ്ങൾ മുക്തനുമല്ല. എന്നെ വിശ്വാസമില്ലെങ്കിൽ ആത്മവഞ്ചന കൊണ്ടു ഫലവുമില്ല. മനുഷ്യർ മായത്തിൽ പെട്ടുപോയിരിക്കുന്നു. സ്വന്തം മനസ്സു തന്നെ ബുദ്ധനാണെന്ന് അവരറിയുന്നില്ല. അല്ലെങ്കിൽ മനസ്സിനപ്പുറത്ത് ഒരു ബുദ്ധനെ അവർ തേടുമായിരുന്നില്ലല്ലൊ. ബുദ്ധന്മാർ ബുദ്ധന്മാരെ രക്ഷിക്കുന്നില്ല. മനസ്സു കൊണ്ടു ബുദ്ധനെ തേടിയാൽ നിങ്ങൾ ബുദ്ധനെ കാണുകയില്ല. മറ്റൊരിടത്തു ബുദ്ധനെ തേടുന്നിടത്തോളം കാലം സ്വന്തം മനസ്സു തന്നെയാണു ബുദ്ധനെന്ന് നിങ്ങൾ കാണുകയില്ല. ഒരു ബുദ്ധനെ ആരാധിക്കാൻ മറ്റൊരു ബുദ്ധനെ ഉപയോഗപ്പെടുത്തരുത്. ഒരു ബുദ്ധനെ ആവാഹിക്കാൻ മനസ്സിനെ ഉപയോഗപ്പെടുത്തുകയുമരുത്. ബുദ്ധന്മാർ സൂത്രങ്ങൾ ഉരുവിടുന്നില്ല. ബുദ്ധന്മാർ പ്രമാണങ്ങൾ അനുസരിക്കുന്നില്ല. ബുദ്ധന്മാർ പ്രമാണങ്ങൾ തെറ്റിക്കുന്നുമില്ല. ബുദ്ധന്മാർ യാതൊന്നും അനുസരിക്കുകയോ ലംഘിക്കുകയോ ചെയ്യുന്നില്ല. ബുദ്ധന്മാർ നല്ലതോ ചീത്തയോ ചെയ്യുന്നില്ല. ബുദ്ധനെ കണ്ടെത്താൻ സ്വപ്രകൃതമെന്തെന്നു നിങ്ങൾ കണ്ടെത്തിയേ പറ്റൂ. സ്വന്തം പ്രകൃതമെന്തെന്നു കണ്ടവൻ ബുദ്ധനുമാകുന്നു. നിങ്ങൾ സ്വന്തം പ്രകൃതം കണ്ടെടുക്കുന്നില്ലെങ്കിൽ ബുദ്ധനെ ധ്യാനിച്ചിട്ടോ സൂത്രങ്ങൾ ഉരുവിട്ടിട്ടോ വഴിപാടുകൾ നടത്തിയിട്ടോ പ്രമാണങ്ങൾ അനുസരിച്ചിട്ടോ ഒരു ഫലവുമില്ല.
*

images6
...യാഥാർത്ഥ്യത്തെ തിരയാൻ മനസ്സിനെ ഉപയോഗപ്പെടുത്തുന്നത് മായയാണ്‌. യാഥാർത്ഥ്യത്തെ തിരയാൻ മനസ്സിനെ ഉപയോഗപ്പെടുത്താതിരിക്കുന്നത് ബോധമാണ്‌. വാക്കുകളിൽ നിന്നു സ്വയം വേർപെടുത്തുന്നതു മുക്തിയാണ്‌. ഐന്ദ്രിയാനുഭവങ്ങളുടെ പൊടി പറ്റാതെ സ്വയം കാക്കുന്നത് ധർമ്മസംരക്ഷണമാണ്‌. ജീവിതത്തെയും മരണത്തെയും അതിവർത്തിക്കുക എന്നാൽ വീടു വിട്ടിറങ്ങുക എന്നുതന്നെ. വ്യാമോഹങ്ങൾക്കു ജന്മം കൊടുക്കാതിരിക്കുക എന്നാൽ ബോധോദയമാണ്‌. അജ്ഞതയിൽ അഭിരമിക്കാതിരിക്കുക എന്നാൽ ജ്ഞാനമാണ്‌. ദുഃഖനിവൃത്തി എന്നാൽ നിർവാണമാണ്‌. മനസ്സു പ്രത്യക്ഷമാകാതിരുന്നാൽ അതു മറുകരയുമായി. നിങ്ങൾ മായയിൽ പെട്ടിരിക്കുമ്പോൾ ഇക്കര എന്നൊന്നുണ്ടാകുന്നു. ഉണരുമ്പോൾ അതില്ലാതെയാകുന്നു. ജന്മമൃത്യുവശഗരായവർ ഇക്കരയിൽ തന്നെ വസിക്കുന്നു. മഹായാനം സ്വായത്തമായവർ ഇക്കരയിലുമല്ല, മറുകരയിലുമല്ല. അവർ ഇരുകരകളും വെടിയാൻ പ്രാപ്തരാകുന്നു. അക്കരയെ ഇക്കരയിൽ നിന്നു മാറിക്കാണുന്നവർ സെൻ എന്തെന്നറിയുന്നില്ല. മായ എന്നാൽ മർത്ത്യത. ബോധം, ബുദ്ധാവസ്ഥയും. രണ്ടും ഒന്നല്ല. അവ വ്യത്യസ്തവുമല്ല. മനുഷ്യർ മായയെ ബോധത്തിൽ നിന്നു മാറിക്കാണുന്നുവെന്നേയുള്ളു. നാം ഭ്രമിച്ചിരിക്കുമ്പോൾ നമുക്കു മോചനം നേടാൻ ഒരു ലോകമുണ്ടെന്നാകുന്നു. നമുക്കു പ്രജ്ഞ കിട്ടുമ്പോൾ നമുക്കു യാതൊന്നിൽ നിന്നും മോചനം നേടാനില്ലെന്നുമാവുന്നു.
*

images5

...രൂപങ്ങളിൽ നിന്നു നിഴലുകൾ ഉണ്ടാകുന്നു. ശബ്ദങ്ങൾക്കു പിന്നാലെ മാറ്റൊലികളുണ്ടാകുന്നു. ചിലർ ഉടലു തളരുവോളം നിഴലുകളോടു കളിക്കുന്നു; സ്വന്തം ഉടലുകൾ തന്നെയാണു നിഴലുകളെന്ന് അവരറിയുന്നില്ല. ചിലർ മാറ്റൊലികൾ ചെവിയിൽ പെടാതിരിക്കാനായി ഉച്ചത്തിൽ ഒച്ച വയ്ക്കുന്നു; ശബ്ദമാണ്‌ മാറ്റൊലി ജനിപ്പിക്കുന്നതെന്ന് അവരറിയുന്നില്ല. അശുദ്ധികളൊഴിവാക്കി നിർവാണം തേടുന്നത് ഉടലിനെ ഒഴിവാക്കി നിഴലിനെ തേടുന്ന പോലെയാണ്‌. സചേതനജീവികളെ നിരസിച്ച് ബുദ്ധത്ത്വം തേടുന്നത് ഒച്ചയടക്കിയിട്ട് മാറ്റൊലിയെ തേടുന്നപോലെയാണ്‌. അതിനാൽ നാമറിയുന്നു, മായയും മുക്തിയും ഒരേ പാത തന്നെയാണെന്ന്, മൂഢതയും പ്രജ്ഞയും വ്യത്യസ്തമല്ലെന്ന്. നാമരഹിതമായൊരിടത്തെ അവർ നാമകരണം ചെയ്യുന്നു; ആ നാമങ്ങളാൽ ഉള്ളതും ഇല്ലാത്തതുമുണ്ടാകുന്നു. പ്രമാണങ്ങളില്ലാത്തൊരിടത്ത് അവർ പ്രമാണങ്ങൾ പ്രതിഷ്ഠിക്കുന്നു; ആ പ്രമാണങ്ങളിൽ നിന്ന് തർക്കങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. മായാജന്യമായ പരിണാമങ്ങൾ യഥാർത്ഥമല്ലെന്നിരിക്കെ ഏതു ശരി, ഏതു തെറ്റ്? ഉള്ളതേത്, ഇല്ലാത്തതേത്? നേടാനൊന്നുമില്ലെന്നാവുകയാണ്‌ നേട്ടം എന്നു നിങ്ങൾ അറിയണം, നഷ്ടപ്പെടാൻ ഒന്നുമില്ലെന്നാവുകയാണു നഷ്ടമെന്നും.
*

images8

...സർവലോകങ്ങളിലേക്കും തുറക്കുന്ന വാതിലാണ്‌ മനസ്സ്, മറുകരയിലേക്കുള്ള കടവും മനസ്സു തന്നെ. വാതിൽ എവിടെയെന്നറിയുന്നവൻ അവിടെ എങ്ങനെ എത്തുമെന്നോർത്തു വ്യാകുലനാവുന്നില്ല. കടവെവിടെ എന്നറിയുന്നവൻ അതെങ്ങനെ കടക്കും എന്നോർത്തു വ്യാകുലനാവുന്നുമില്ല.

ഇക്കാലത്തു ഞാൻ കാണുന്നവരൊക്കെ അന്തസ്സാരഹീനന്മാരായിരിക്കുന്നു. പുണ്യത്തിനു രൂപമുണ്ടെന്ന് അവർ കരുതുന്നു. അവർ ധനം ധൂർത്തടിക്കുന്നു, കരയിലും ജലത്തിലുമുള്ള ജീവികളെ ബലി കൊടുക്കുന്നു. അവർ വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കുന്നു, സ്തൂപങ്ങൾ പണിയുന്നു; കല്ലും മരവും കൂമ്പാരം കൂട്ടാൻ അവർ ആളുകളോടു പറയുന്നു, ഇതിൽ പച്ചയും അതിൽ ചുവപ്പും ചായമടിക്കാൻ അവർ നിർദ്ദേശിക്കുന്നു. അവർ സ്വന്തം ശരീരത്തെയും മനസ്സിനെയും ക്ളേശിപ്പിക്കുന്നു, സ്വയം മുറിപ്പെടുത്തുന്നു, അന്യരെ വഴി തെറ്റിക്കുകയും ചെയ്യുന്നു. ലജ്ജ തോന്നാനുള്ള അറിവും അവർക്കില്ല. എന്നാണവർക്കു ബോധമുദിക്കുക? തൊടവുന്നതൊന്നിനെ കണ്ടാൽ അവർ അതിൽ പറ്റിക്കൂടുകയായി; രൂപമില്ലാത്തതിനെക്കുറിച്ച് അവരോടു പറഞ്ഞാൽ ഒന്നും മനസ്സിലാകാതെ, നാവുമിറങ്ങി അവർ ഇരിക്കും. ഈ ലോകത്തെ ചെറിയ ദാക്ഷിണ്യങ്ങൾക്കു പിന്നാലെ പോകുമ്പോൾ വരാനുള്ള മഹാദുഃഖങ്ങളെ അവർ കാണുന്നില്ല. അങ്ങനെയുള്ളവർ ഒരു ഫലവുമില്ലാതെ സ്വയം ക്ഷയിപ്പിക്കുകയാണ്‌.
നിങ്ങളുടെ മനസ്സിന്റെ ഉൾവെളിച്ചത്തിൽ ശ്രദ്ധിക്കുക മാത്രം ചെയ്താൽ മതി, സത്യത്തിലേക്കുള്ള വാതിലുകൾ തുറന്നുകിട്ടും. ദൈനന്ദിനജീവിതത്തിന്റെ സാധാരണതയിൽ നിന്ന് ഉദാത്തതയിലേക്കു നോട്ടം കിട്ടാൻ ഒന്നു കണ്ണടച്ചു തുറന്നാൽ മതി. മുക്തി ഇപ്പോൾത്തന്നെ പ്രാപ്യമാണ്‌. എന്തിനു നരച്ച മുടിയെക്കുറിച്ചോർത്തു ദുഃഖിക്കുന്നു?



Monday, July 21, 2014

ഗോക്കു ക്യോനെൻ - സെന്‍ കവിത

Zero


ഭൂതഭാവിവർത്തമാനങ്ങളിലെ
ബുദ്ധന്മാരിൽ രൂപമെടുത്തതൊക്കെയും,
നമ്മുടെ ഗുരുക്കന്മാരിൽ നിന്നു
നമുക്കു കിട്ടിയതൊക്കെയും
എന്റെ ഈ വടിത്തുമ്പിൽ
നിങ്ങൾക്കു കാണാം.


1272 ഒക്ടോബർ 2നു മരിച്ച ഗോക്കു ക്യോനെൻ മരിക്കും മുമ്പു ശിഷ്യരോടു പറഞ്ഞത്. മരണമടുത്തപ്പോൾ ഗുരു ഭിക്ഷുക്കളെ തനിക്കു ചുറ്റും വിളിച്ചുകൂട്ടി. എഴുന്നേറ്റിരുന്നിട്ട് വടി കൊണ്ട് അദ്ദേഹം തറയിൽ ഒന്നു തട്ടി; മേല്പറഞ്ഞ കവിത ചൊല്ലി, പിന്നെ വടി കൊണ്ട് ഒന്നുകൂടി തറയിൽ തട്ടിയിട്ട് ഉറക്കെപ്പറഞ്ഞു.,“നോക്കൂ, നോക്കൂ!” എന്നിട്ട് ആ ഇരുപ്പിൽ ജീവൻ വെടിഞ്ഞു.

ഓസ്ക്കാർ വൈൽഡ് - രണ്ടു കഥകൾ

Oscar_Wilde,_1882


നന്മ ചെയ്യുന്നവൻ


രാത്രിനേരമായിരുന്നു, അവൻ ഏകനുമായിരുന്നു.

അങ്ങകലെ ഒരു നഗരത്തിന്റെ വൃത്താകാരത്തിലുള്ള ചുമരുകൾ അവൻ കണ്ടു; അവൻ അതിനു നേർക്കു നടന്നു.

അടുത്തെത്തിയപ്പോൾ നഗരത്തിനുള്ളിൽ നിന്നും അവൻ കേട്ടു, ആഹ്ളാദത്തിന്റെ പാദപതനങ്ങളും, സന്തോഷത്തിന്റെ ചുണ്ടുകൾ ചിരിക്കുന്നതും പലതരം വീണകൾ കലാപമുയർത്തുന്നതും. അവൻ കവാടത്തിൽ മുട്ടിയപ്പോൾ കാവൽക്കാരിൽ ചിലർ അതവനായി തുറന്നുകൊടുത്തു.

വെണ്ണക്കല്ലു കൊണ്ടുള്ള ഒരു ഹർമ്മ്യം അവൻ കണ്ടു; വെൺകല്ലു കൊണ്ടുള്ള തൂണുകൾ അതിനുണ്ടായിരുന്നു; അവയിൽ പൂമാലകൾ തൂക്കിയിട്ടിരുന്നു; അകവും പുറവും പൈന്മരത്തിന്റെ പന്തങ്ങൾ വെളിച്ചം ചൊരിഞ്ഞിരുന്നു. അവൻ ഉള്ളിലേക്കു കയറിച്ചെന്നു.

ഗോമേദകത്തിന്റെ ശാലയും സൂര്യകാന്തത്തിന്റെ ശാലയും കടന്ന് വിശാലമായ ഭോജനശാലയിൽ അവൻ എത്തിച്ചേർന്നു. അവിടെ നീലലോഹിതമായ ഒരു ചാരുമഞ്ചത്തിൽ ഒരാൾ കിടന്നിരുന്നു; തലയിൽ അയാൾ ചുവന്ന പനിനീർപ്പൂക്കൾ കൊണ്ടുള്ള കിരീടമണഞ്ഞിരുന്നു, അയാളുടെ ചുണ്ടുകൾ വീഞ്ഞു കൊണ്ടു ചോരച്ചിരുന്നു.

അവൻ അയാൾക്കു പിന്നിൽ ചെന്ന് ചുമലിൽ തൊട്ടുകൊണ്ടു ചോദിച്ചു, ‘നീ ഇങ്ങനെ ജീവിക്കുന്നതെന്തിനാണ്‌?’

ആ യുവാവ് തിരിഞ്ഞുനോക്കി അവൻ ആരെന്നു കണ്ടു; അയാൾ ഇങ്ങനെ മറുപടി പറഞ്ഞു, ‘ഞാൻ ഒരിക്കൽ കുഷ്ഠരോഗിയായിരുന്നു, അങ്ങെന്നെ സുഖപ്പെടുത്തുകയും ചെയ്തു. ഞാൻ പിന്നെങ്ങനെ ജീവിക്കണം?‘

അവൻ ആ വീട്ടിൽ നിന്നിറങ്ങി പിന്നെയും തെരുവിലൂടെ നടന്നു.

അല്പദൂരം ചെന്നപ്പോൾ മുഖത്തു ചായം തേച്ച ഒരുവളെ അവൻ കണ്ടു; അവളുടെ ഉടയാടകൾ നിറപ്പകിട്ടുള്ളവയായിരുന്നു, പാദങ്ങളിൽ അവൾ മുത്തുമണികളണിഞ്ഞിരുന്നു. അവൾക്കു പിന്നിൽ, ഒരു വേട്ടക്കാരനെപ്പോലെ പാത്തും പതുങ്ങിയും, ഇരുനിറത്തിൽ മേലങ്കി ധരിച്ച ഒരു ചെറുപ്പക്കാരനെയും കണ്ടു. സ്ത്രീയുടെ മുഖം ഒരു വിഗ്രഹത്തിന്റേതു പോലെ മനോഹരമായിരുന്നു, ചെറുപ്പക്കാരന്റെ കണ്ണുകൾ ആസക്തി കൊണ്ടെരിഞ്ഞിരുന്നു.

അവൻ വേഗത്തിൽ അവരുടെ പിന്നാലെ ചെന്ന് ചെറുപ്പക്കാരന്റെ കൈയ്ക്കു പിടിച്ചിട്ടു ചോദിച്ചു, ’എന്തിനാണു നീ ആ സ്ത്രീയെ നോക്കുന്നത്, അതും ഇങ്ങനെയൊരു പ്രകാരത്തിൽ?‘

ആ ചെറുപ്പക്കാരൻ തിരിഞ്ഞുനോക്കി അവൻ ആരെന്നു കണ്ടു; അയാൾ പറഞ്ഞു, ’ഞാൻ ഒരിക്കൽ കണ്ണുപൊട്ടനായിരുന്നു, അങ്ങെനിക്കു കാഴ്ച തരികയും ചെയ്തു. ഞാൻ പിന്നെന്തിനെ നോക്കണം?‘

അവൻ പിന്നെ മുന്നിലേക്കോടിച്ചെന്ന് സ്ത്രീയുടെ പുടവയിൽ തൊട്ടുകൊണ്ടു ചോദിച്ചു, ’നിനക്കു നടക്കാൻ പാപത്തിന്റെ വഴിയല്ലാതെ മറ്റൊരു വഴിയില്ലേ?‘

സ്ത്രീ തിരിഞ്ഞുനോക്കി അവൻ ആരെന്നു കണ്ടു; അവൾ ചിരിച്ചുകൊണ്ടു പറഞ്ഞു, ’അങ്ങെന്റെ പാപങ്ങൾ പൊറുത്തതല്ലേ? ഈ വഴി എനിക്കിഷ്ടവുമാണ്‌.‘

അവൻ നഗരത്തിൽ നിന്നു പുറത്തു കടന്നു.

കവാടം കടന്നുപോരുമ്പോൾ പാതയരികിൽ ഒരു ചെറുപ്പക്കാരൻ തേങ്ങിക്കരഞ്ഞും കൊണ്ടിരിക്കുന്നത് അവൻ കണ്ടു.

അവൻ അയാൾക്കടുത്തേക്കു ചെന്ന് അയാളുടെ നീണ്ട മുടിയിഴകളിൽ തൊട്ടുകൊണ്ടു ചോദിച്ചു, ‘നീ എന്തിനാണു കരയുന്നത്?’

ചെറുപ്പക്കാരൻ മുഖമുയർത്തിനോക്കി അവൻ ആരെന്നു കണ്ടു; എന്നിട്ടിങ്ങനെ പറഞ്ഞു, ‘ഞാൻ ഒരിക്കൽ മരിച്ചതായിരുന്നു, അങ്ങെന്നെ മരിച്ചവർക്കിടയിൽ നിന്നുയിർപ്പിക്കുകയും ചെയ്തു. കരയാതെ പിന്നെ ഞാനെന്തു ചെയ്യണം?’

 

Oscar_Wilde,_1882


ന്യായവിധിയുടെ ആലയം


 

ന്യായവിധിയുടെ ആലയത്തിൽ നിശബ്ദത പരന്നു; മനുഷ്യൻ ദൈവത്തിനു മുന്നിൽ നഗ്നനായി നിന്നു.

പിന്നെ ദൈവം മനുഷ്യജീവിതത്തിന്റെ ഗ്രന്ഥം തുറന്നു.

പിന്നെ ദൈവം മനുഷ്യനോടായി പറഞ്ഞു, ‘നിന്റെ ജീവിതം തിന്മയുടേതായിരുന്നു; സാന്ത്വനം തേടിയവരോടു നീ ക്രൂരത കാണിച്ചു, തുണയറ്റവരോടു നീ ഹൃദയം കല്ലാക്കി. പാവങ്ങൾ നിന്നെ വിളിച്ചു കരഞ്ഞപ്പോൾ നീയതിനു കാതു കൊടുത്തില്ല, എന്റെ പീഡിതർക്കു മുന്നിൽ നീ കാതുകൾ കൊട്ടിയടച്ചു. അഗതികളുടെ പിതൃസ്വത്തു നീ സ്വന്തമാക്കി, നിന്റെ അയൽക്കാരന്റെ മുന്തിരിത്തോപ്പിലേക്കു നീ കുറുനരികളെ കടത്തിവിടുകയും ചെയ്തു. കുഞ്ഞുങ്ങളുടെ കൈയിൽ നിന്നു നീ അപ്പം തട്ടിപ്പറിച്ചു നായ്ക്കൾക്കിട്ടുകൊടുത്തു. ചതുപ്പുനിലങ്ങളിൽ സമാധാനത്തോടെ ജീവിച്ച്, എന്നെ സ്തുതിച്ചിരുന്ന എന്റെ കുഷ്ഠരോഗികളെ നീ പെരുവഴിയിലേക്കാട്ടിയോടിച്ചു; ഞാൻ നിന്നെ മെനഞ്ഞെടുത്ത എന്റെ മണ്ണിൽ നീ നിരപരാധികളുടെ ചോര ചൊരിയുകയും ചെയ്തു.’

അപ്പോൾ മനുഷ്യൻ മറുപടിയായി പറയുഞ്ഞു, ‘അതു ഞാൻ ചെയ്തതു തന്നെ.’

ദൈവം പിന്നെയും മനുഷ്യജീവിതത്തിന്റെ ഗ്രന്ഥം തുറന്നു.

പിന്നെ ദൈവം മനുഷ്യനോടായി പറഞ്ഞു, ‘നിന്റെ ജീവിതം തിന്മയുടേതായിരുന്നു; ഞാൻ കാണിച്ചുതന്ന സൌന്ദര്യം നീ മറ്റെവിടെയോ തേടി, ഞാനൊളിപ്പിച്ച നന്മ നീ കാണാതെപോയി. നിന്റെ വീടിന്റെ ചുമരുകൾ നീ ചിത്രങ്ങൾ കൊണ്ടലങ്കരിച്ചു; ഗർഹണീയതകളുടെ കിടക്കയിൽ നിന്ന് പുല്ലാങ്കുഴലുകളുടെ സംഗീതം കേട്ടു നീ ഉറക്കമുണർന്നു. ഞാൻ സഹിച്ച പാപങ്ങൾക്കു നീ ഏഴൾത്താരകൾ പണിതു; ഭക്ഷിക്കരുതാത്തതു നീ ഭക്ഷിച്ചു; നിന്റെ ഉടയാടയ്ക്കു കര തുന്നിയതു അവമതിയുടെ മൂന്നടയാളങ്ങളായിരുന്നു. നിന്റെ വിഗ്രഹങ്ങൾ ഉടയാത്ത പൊന്നോ വെള്ളിയോ കൊണ്ടായിരുന്നില്ല, ജീർണ്ണിക്കുന്ന മാംസം കൊണ്ടായിരുന്നു. നീ അവരുടെ മുടിയിൽ വാസനത്തൈലങ്ങൾ തളിച്ചു, അവരുടെ കൈകളിൽ മാതളപ്പഴങ്ങൾ വച്ചുകൊടുക്കുകയും ചെയ്തു. നീ അവരുടെ പാദങ്ങളിൽ കുങ്കുമം തേച്ചു, അവർക്കു മുന്നിൽ പരവതാനി നിവർക്കുകയും ചെയ്തു. അവരുടെ കണ്ണുകളിൽ നീ അഞ്ജനമെഴുതി, അവരുടെ ചർമ്മത്തിൽ നീ മീറാ പൂശി. നീ അവർക്കു മുന്നിൽ ദണ്ഡനമസ്കാരം ചെയ്തു, നീ നിന്റെ വിഗ്രഹങ്ങൾക്കു പകൽവെളിച്ചത്തിൽ സിംഹാസങ്ങൾ നല്കി. സൂര്യനു മുന്നിൽ നീ നിന്റെ നാണക്കേടുകൾ തുറന്നുകാട്ടി, ചന്ദ്രനു മുന്നിൽ നിന്റെ ഭ്രാന്തുകളും. ’

അപ്പോൾ മനുഷ്യൻ മറുപടിയായി പറഞ്ഞു, ‘അതു ഞാൻ ചെയ്തതു തന്നെ.’

പിന്നെ മൂന്നാമതും ദൈവം മനുഷ്യജീവിതത്തിന്റെ ഗ്രന്ഥം തുറന്നു.

പിന്നെ ദൈവം മനുഷ്യനോടായി പറഞ്ഞു, ‘നിന്റെ ജീവിതം തിന്മയുടേതായിരുന്നു, നന്മയ്ക്കു നീ തിന്മ പകരം നല്കി, ദയയ്ക്കു നെറികേടും. നിന്നെ ഊട്ടിയ കൈകളെ നീ മുറിപ്പെടുത്തി, നിനക്കു പാലു തന്ന മാറിടത്തെ നീ അവജ്ഞയോടെ കണ്ടു. നിനക്കു വെള്ളവുമായി വന്നവൻ ദാഹിച്ചു മടങ്ങി, രാത്രിയിൽ നിനക്കു കിടക്കാനിടം തന്ന കവർച്ചക്കാരെ പുലരും മുമ്പേ നീ ഒറ്റു കൊടുത്തു. നിന്നോടു പൊറുത്ത നിന്റെ ശത്രുവിനെ പതിയിരുന്നു നീ കെണിയിൽ വീഴ്ത്തി, ഒപ്പം നടന്ന ചങ്ങാതിയെ നീ വിലയ്ക്കു വിറ്റു, നിനക്കു പ്രേമവുമായി വന്നവർക്കു നീ കാമമേ പകരമായി നല്കിയതുമുള്ളു.’

അപ്പോൾ മനുഷ്യൻ മറുപടിയായി പറഞ്ഞു, ‘അതു ഞാൻ ചെയ്തതു തന്നെ.’

പിന്നെ ദൈവം മനുഷ്യജീവിതത്തിന്റെ ഗ്രന്ഥം അടച്ചും കൊണ്ടു പറഞ്ഞു, ‘തീച്ചയായും നിന്നെ ഞാൻ നരകത്തിലേക്കയക്കും. നരകത്തിലേക്കു തന്നെ നിന്നെ ഞാനയക്കും.’

അപ്പോൾ മനുഷ്യൻ വിളിച്ചുപറഞ്ഞു, ‘അവിടുത്തെയ്ക്കതാവില്ല.’

ദൈവം മനുഷ്യനോടു ചോദിച്ചു, ‘എന്തുകൊണ്ടു നിന്നെ എനിക്കു നരകത്തിലേക്കയക്കാനാവില്ല, എന്തു കാരണത്താൽ?’

‘നരകത്തിലാണ്‌ എന്നും ഞാൻ ജീവിച്ചതെന്നതിനാൽ,’ മനുഷ്യൻ പറഞ്ഞു.

ന്യായവിധിയുടെ ആലയത്തിൽ നിശബ്ദത പരന്നു.

അല്പനേരം കഴിഞ്ഞതില്പിന്നെ ദൈവം മനുഷ്യനോടായി പറഞ്ഞു, ‘എനിക്കു നിന്നെ നരകത്തിലേക്കയക്കാൻ പാടില്ലെന്നു കണ്ടിരിക്കുന്നതിനാൽ തീർച്ചയായും ഞാൻ നിന്നെ സ്വർഗ്ഗത്തിലേക്കയക്കും. സ്വർഗ്ഗത്തിലേക്കു തന്നെ നിന്നെ ഞാനയക്കും.‘

അപ്പോൾ മനുഷ്യൻ നിലവിളിച്ചുകൊണ്ടു പറഞ്ഞു, ’അവിടുത്തെയ്ക്കതാവില്ല.‘

അപ്പോൾ ദൈവം മനുഷ്യനോടായി പറഞ്ഞു, ’എന്തുകൊണ്ടു നിന്നെ എനിക്ക് സ്വർഗ്ഗത്തിലേക്കയക്കാനാവില്ല, എന്തു കാരണത്താൽ?‘

’ഒരിക്കലും, ഒരിടത്തും അതെനിക്കു ഭാവനയിൽ കാണാൻ കഴിഞ്ഞിട്ടെല്ലെന്നതിനാൽ,‘ മനുഷ്യൻ പറഞ്ഞു.

ന്യായവിധിയുടെ ആലയത്തിൽ നിശബ്ദത പരന്നു.