Sunday, July 31, 2011

നെരൂദ - നാമൊന്നടങ്ങുക


ഇനി പന്ത്രണ്ടു വരെ എണ്ണും നാം,
പിന്നെ അനക്കമറ്റിരിക്കും നാം.

ഭൂമുഖത്തീയൊരു തവണയെങ്കിലും
ഒരു ഭാഷയും സംസാരിക്കാതിരിക്കട്ടെ നാം,
ഒരു നിമിഷത്തേക്കു നിലയ്ക്കട്ടെ നാം,
ഇത്രയ്ക്കിത്രയെങ്കിലും
കൈകളിളക്കാതെയിരിക്കട്ടെ നാം.

ഹൃദ്യമായൊരു നിമിഷമായിരിക്കുമത്,
തിരക്കുകളില്ലാതെ, എഞ്ചിനുകളില്ലാതെ,
ആകസ്മികമായൊരപരിചിതത്വത്തിൽ
പരിചയക്കാരുമാവും നാം.

തിമിംഗലങ്ങളെ ദ്രോഹിക്കില്ല
തണുത്ത കടലിലെ മുക്കുവൻ,
വെടിച്ച കൈകൾ നോക്കിനില്ക്കും
ഉപ്പളത്തിൽ ഉപ്പു കോരുന്നവൻ.

ഹരിതയുദ്ധങ്ങളൊരുക്കുന്നവർ,
വാതകയുദ്ധങ്ങൾ, അഗ്നിയുദ്ധങ്ങൾ,
ആരും ശേഷിക്കാത്ത വിജയങ്ങൾക്കു കോപ്പിടുന്നവർ,
അലക്കിത്തേച്ച വസ്ത്രങ്ങൾ ധരിക്കുമവർ,
തങ്ങളുടെ സഹോദരങ്ങൾക്കൊപ്പമുലാത്തുമവർ,
തണലത്ത്, ഒരു വസ്തു ചെയ്യാതെയും.

ജഡത്വമാണെനിക്കു വേണ്ടതെന്നു ധരിക്കരുതേ,
ജീവൻ തന്നെയാണിവിടെ വിഷയം,
മരണവുമായൊരേർപ്പാടും വേണ്ടെനിക്ക്.

ജിവിതത്തെ ഇങ്ങനെ പ്രവൃത്തിനിരതമാക്കുന്നതിൽ
ഏകാഭിപ്രായക്കാരായിരുന്നില്ല നാമെങ്കിൽ,
ഒരിക്കലെങ്കിലും ഒന്നും ചെയ്യാതിരിക്കാൻ നമുക്കായെങ്കിൽ,
ഒരു കൂറ്റൻ നിശ്ശബ്ദത തടയിട്ടുവെന്നായേനേ ഈ വിഷാദത്തെ,
ഈ അവനവനെയറിയായ്കയെ,
തുറിച്ചുനോക്കുന്ന ഈ മരണത്തെ.

ഭൂമിയ്ക്കൊരു പാഠം പഠിപ്പിക്കാനുണ്ടു നമ്മളെയെന്നും വരാം,
സർവതും മൃതമെന്നും തോന്നുമ്പോൾ,
അവയ്ക്കു ജീവനുണ്ടെന്നു പിന്നെത്തെളിയുമ്പോൾ.

ഇനി ഞാൻ പന്ത്രണ്ടു വരെയെണ്ണാൻ പോകുന്നു,
നിങ്ങൾ മിണ്ടാതനങ്ങാതിരിക്കും, ഞാൻ പോവുകയും ചെയ്യും.


 

Saturday, July 30, 2011

റോൾഫ് ജേക്കബ്സെൻ - അവരുറങ്ങുമ്പോൾ

Rolf Jacobsen


ഉറങ്ങുമ്പോൾ കുട്ടികളെപ്പോലെയാണു മനുഷ്യർ,
അവരിലപ്പോൾ യുദ്ധങ്ങളില്ല.
അവർ കൈപ്പടങ്ങൾ വിടർത്തുന്നു,
ദൈവം കൊടുത്ത സ്വച്ഛതാളത്തിൽ അവർ ശ്വാസമെടുക്കുന്നു.
കൊച്ചുകുട്ടികളെപ്പോലെ അവർ ചുണ്ടു പിളുത്തുന്നു,
കൈ പാതി തുറന്നുവയ്ക്കുന്നു,
പട്ടാളക്കാർ, രാഷ്ട്രതന്ത്രജ്ഞന്മാർ, സേവകർ, യജമാനന്മാർ.
നക്ഷത്രങ്ങൾ കാവൽ നിൽക്കുന്നു,
ഒരു മൂടൽ സകലതും മറയ്ക്കുന്നു,
ആരും ആരെയും ദ്രോഹിക്കാത്ത മണിക്കൂറുകളാണിനി.
നമ്മുടെ ഹൃദയങ്ങൾ പാതിവിടർന്ന പൂക്കളാവുന്ന ആ നേരത്ത്
നമുക്കന്യോന്യമൊന്നു സംസാരിക്കാനായെങ്കിൽ.
പൊൻതേനീച്ചകളെപ്പോലെ
വാക്കുകൾ ഒഴുകിയിറങ്ങുമായിരുന്നു.
-ദൈവമേ, നിദ്രയുടെ ഭാഷ എന്നെയൊന്നു പഠിപ്പിക്കൂ.



റോൾഫ് ജേക്കബ്സെൻ (1907-1994)- നോർവേയുടെ തലസ്ഥാനമായ ഓസ്ലോയിൽ ജനിച്ചുവളർന്നു. ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖരായ സ്കാൻഡിനേവിയൻ എഴുത്തുകാരിലൊരാൾ.

Thursday, July 28, 2011

ഹെർമ്മൻ ഹെസ്സേ - ഞാൻ സ്ത്രീകളെ സ്നേഹിക്കുന്നുവെങ്കിൽ...


ഒരു യാത്രയ്ക്കിടെ


വിഷാദം വേണ്ട, രാത്രിയെത്തുകയായി,
കുളിർന്ന ചന്ദ്രനെ നമുക്കു കാണാം,
ഒളിവായി ചിരിച്ചും കൊണ്ട്,
മങ്ങിയ ഗ്രാമത്തിനു മേൽ.
നമുക്കു വിശ്രമിക്കുകയുമാവാം,
കൈയിൽ കൈയുമായി.

വിഷാദം വേണ്ട, കാലമെത്തുകയായി
നമുക്കു വിശ്രമിക്കാൻ.
തെളിഞ്ഞ പാതയോരത്ത്
അടുത്തടുത്തു നില്ക്കും
നമ്മുടെ കൊച്ചുകുരിശ്ശുകൾ.
മഴ പെയ്യും, മഞ്ഞു പെയ്യും,
കാറ്റു വീശിപ്പോകും.



എത്ര വിരസമായി നാളുകൾ


എത്ര വിരസമായി നാളുകൾ,
ഒരു തീയുമില്ല എനിക്കു ചൂടു പകരാൻ,
ഒരു സൂര്യനുമില്ല എന്നോടൊത്തു ചിരിക്കാൻ.
ഒക്കെയും ശൂന്യം,
നിരുന്മേഷം, നിർദ്ദയം.
ആ സ്വച്ഛനക്ഷത്രങ്ങൾ പോലുമെത്ര വിഷണ്ണം
പ്രണയത്തിനു മരണമുണ്ടെ-
ന്നുള്ളു കൊണ്ടു ഞാനറിഞ്ഞതിൽപ്പിന്നെ.

 


ചിലനേരം


ചിലനേരമൊരു കിളി കരയുമ്പോൾ,
ഒരു കാറ്റു മരങ്ങൾ തഴുകിപ്പോകുമ്പോൾ,
അകലെയേതോ കളത്തിൽ ഒരു നായക്കുര കേൾക്കുമ്പോൾ
വീർപ്പടക്കി ഞാൻ നില്ക്കുന്നു, അതു കേട്ടുകൊണ്ടു നില്ക്കുന്നു.

എന്റെയാത്മാവവിടേക്കു തിരിഞ്ഞുനടക്കുന്നു,
മറവിയുടെ ആയിരമാണ്ടുകൾക്കപ്പുറം,
കിളിയും വീശുന്ന കാറ്റും എന്നെപ്പോലായിരുന്നിടത്തേക്ക്,
എന്റെ സഹോദരങ്ങളായിരുന്നിടത്തേക്ക്.

എന്റെ ആത്മാവൊരു മരമാകുന്നു,
മൃഗമാകുന്നു, മേഘജാലമാകുന്നു.
അങ്ങനെ രൂപം മാറി, വിചിത്രവുമായി മടങ്ങിവന്നിട്ട്
അതെന്നെ ചോദ്യം ചെയ്യുന്നു: ഞാനെന്തു മറുപടി പറയാൻ?


ഞാൻ സ്ത്രീകളെ സ്നേഹിക്കുന്നുവെങ്കിൽ...


ഞാൻ സ്ത്രീകളെ സ്നേഹിക്കുന്നുവെങ്കിൽ
അതായിരം കൊല്ലം മുമ്പു കവികൾ സ്നേഹിച്ചവരെ,
പാട്ടുകളിൽ വാഴ്ത്തപ്പെട്ടവരെ.
ഞാൻ നഗരങ്ങളെ സ്നേഹിക്കുന്നുവെങ്കിൽ
അതു പ്രാചീനരാജഗൃഹങ്ങളെയോർത്തു വിലപിക്കുന്ന
തകർന്ന കോട്ടമതിലുകളുള്ളവയെ.
ഞാൻ സ്നേഹിക്കുന്ന നഗരങ്ങളിനിയൊരു കാലത്തുയർന്നുവരും,
ഇന്നത്തെ മനുഷ്യർ മണ്ണിലിലില്ലാത്ത ഭൂമിയിൽ.
ഞാൻ സ്നേഹിക്കുന്ന സ്ത്രീകൾ-മെലിഞ്ഞവർ, സുന്ദരികൾ,
കാലത്തിന്റെ ഗർഭപാത്രത്തിൽ അജാതരായി മയങ്ങുന്നവർ.
എന്റെ സ്വപ്ങ്ങളുടെ സൗന്ദര്യത്തിനു തുല്യമാകും
ഒരുനാളവരുടെ വിളർത്ത നക്ഷത്രസൗന്ദര്യവും.


 

ഒക്ടേവിയോ പാസ്‌ - ആവാഹനം


പാലം


ഇന്നിനും അന്നിനുമിടയിൽ,
എനിക്കും നിനക്കുമിടയിൽ,
ഒരു വാക്കിന്റെ പാലം.

അതിലേക്കു കടക്കുമ്പോൾ
നീ നിന്നിലേക്കുതന്നെ കടക്കുന്നു:
ലോകമടുക്കുന്നു അടയുന്നു
ഒരു വലയം പോലെ.

ഒരു കരയിൽ നിന്നു മറുകരയിലേ-
ക്കെന്നുമുണ്ടാവും
നിവർത്തിയിട്ടൊരുടൽ:
ഒരു മഴവില്ല്.

അതിന്റെ കമാനങ്ങൾക്കടിയിൽക്കിടന്നു ഞാനുറങ്ങും.


പൂരകങ്ങൾ


എന്റെയുടലിന്റെ മലകളിൽ നീ തിരയുന്നു
കാടു മൂടിപ്പോയൊരു സൂര്യനെ.
നിന്റെയുടലിൽ ഞാൻ തിരയുന്നു
പാതിരാത്രിയിൽ തുഴയറ്റൊഴുകുന്ന തോണിയെ.



ആവാഹനം


ശിവപാർവതിമാരേ:
ഞങ്ങൾ നിങ്ങളെ ആരാധിക്കുന്നു
ദേവതമാരായല്ല
മനുഷ്യലെ  ദേവത്വത്തിന്റെ
പ്രതിരൂപങ്ങളായി.
നിങ്ങൾ മനുഷ്യൻ സൃഷിടിക്കുന്നതൊന്ന്,
എന്നാലവനാകാത്തതൊന്ന്,
കഠിനാദ്ധ്വാനത്തിന്റെ ശിക്ഷയനുഭവിച്ചതിൽപ്പിന്നെ
അവനാകുന്നതൊന്ന്.
ശിവനേ:
നാലു പുഴകൾ നിന്റെ നാലു കൈകൾ,
നാലു ജലനാളികൾ.
അഴകുള്ള പാർവതി നീരാടുന്ന
ജലധാര നീ,
കൊതുമ്പുവള്ളം പോലവളതിൽ ചാഞ്ചാടുന്നു.
സൂര്യനു ചോടെ കടൽ സ്പന്ദിക്കുന്നു:
അതു ശിവന്റെ ചിരിക്കുന്ന ഗംഭീരാധരങ്ങൾ;
കടലിനു തീപ്പിടിയ്ക്കുന്നു:
ജലം തൊട്ട പാർവതിയുടെ കാലടികളവ.
ശിവപാർവതിമാരേ:
എനിക്കു ഭാര്യയായ സ്ത്രീയും
ഞാനും
നിങ്ങളോടൊന്നും ചോദിക്കുന്നില്ല
അതീതലോകത്തിൽ നിന്നൊന്നും വേണ്ട ഞങ്ങൾക്ക്:
കടലിൽ ഈ വെളിച്ചം മതി,
മയങ്ങുന്ന കരയ്ക്കും കടലിനും മേൽ
നഗ്നപാദയായ വെളിച്ചം മതി.

(എലിഫന്റയിലെ ശിവപാര്‍വതിവിഗ്രഹത്തെക്കുറിച്ച്)


ബഷോ ആൻ


File:Basho by Hokusai.jpg
പതിനേഴക്ഷരങ്ങളിൽ
ഒരു പ്രപഞ്ചമൊതുങ്ങുന്നു,
ഈ കുടിലിൽ നീയും.

വൈക്കോൽമേച്ചിലും മരച്ചുമരും:
വിടവുകൾക്കിടയിലൂടവർ കയറിവരുന്നു:
ബുദ്ധന്മാരും പ്രാണികളും.

ശൂന്യതയുടെ സൃഷ്ടിയായി,
പൈന്മരങ്ങൾക്കും പാറകൾക്കുമിടയിൽ
കവിത മുളപൊട്ടുന്നു.

സ്വരങ്ങളുടെയും വ്യഞ്ജനങ്ങളുടെയും
മെടയൽ:
പ്രപഞ്ചത്തിന്റെ വാസഗൃഹം.

നൂറ്റാണ്ടുകളുടെ എല്ലുകൾ,
മലകൾ: കല്ലായ ദുഃഖം:
അവയ്ക്കിവിടെ ഭാരമില്ല.

മൂന്നു വരി തികയ്ക്കാനില്ല
എനിക്കു പറയാനുള്ളത്:
അക്ഷരങ്ങളുടെ കുടിലേ.

(ബഷോ ആൻ - ഹൈക്കുകവിയായ ബഷോയുടെ കുടിലിന്റെ പേര്)


ഓറഞ്ച്


ഒരു കുഞ്ഞുസൂര്യൻ
നിശ്ശബ്ദം മേശപ്പുറത്ത്,
ഒടുങ്ങാത്ത മദ്ധ്യാഹ്നം.
ഒന്നിന്റെ കുറവുണ്ടതിന്‌:
രാത്രിയുടെ.



ഉദയം


പൂഴിയിൽ ലിപികൾ
കിളികളുടെ:
കാറ്റിന്റെ ഓർമ്മക്കുറിപ്പുകൾ.



ശാന്തത


ചന്ദ്രനൊരു മണൽഘടികാരം:
രാത്രിയുതിർന്നൊഴിയുന്നു,
നേരം തിരി കൊളുത്തുന്നു.



മുഖവും കാറ്റും


നിഷ്ഠുരനായൊരു സൂര്യനടിയിൽ:
ചേടിനിറത്തിൽ സമതലങ്ങൾ,
വൈക്കോൽ നിറമായ കുന്നുകൾ.
ആടുകൾ മേയുന്ന പാറച്ചരിവിലൂടെ പിടിച്ചുകയറി
ഉടഞ്ഞ കല്ലുകളുടെയിടത്തു ഞാനെത്തി:
വെട്ടിയിട്ട സ്തംഭങ്ങൾ, തലയറ്റ ദൈവങ്ങൾ.
വെളിച്ചത്തിന്റെ ഒളിനോട്ടങ്ങൾ:
ഒരു പാമ്പ്, അല്ലെങ്കിലൊരു ചെറുപല്ലി.
പാറകൾക്കിടയിലൊളിഞ്ഞ്,
വിഷത്തിന്റെ മഷിനിറമായി,
വരണ്ട വണ്ടുകളുടെ ചേരികൾ.
വൃത്തത്തിലൊരു നടുമുറ്റം, ആകെ വിണ്ടൊരു ചുമര്‌.
മണ്ണിനെ അള്ളിപ്പിടിച്ച്- അന്ധമായൊരു കുടുക്കായി,
വേരു മാത്രമായൊരു മരമായി- ഒരു പേരാൽ.
വെളിച്ചത്തിന്റെ മഴ. നരച്ചൊരു ഭീമരൂപം: ബുദ്ധൻ,
ഇന്നതെന്നറിയാത്ത മുഖലക്ഷണങ്ങളുമായി.
ആ മുഖത്തിന്റെ കുന്നിൻചരിവുകളിലൂടെ
ഉറുമ്പുകൾ കയറിയിറങ്ങുന്നു.
ഇനിയുമുടയാതെ,
മന്ദഹാസം, ആ മന്ദഹാസം:
പ്രശാന്തമായ തെളിമയുടെ ഉൾക്കടൽ.
ഞാനോ, ഒരു നിമിഷത്തേക്കു നേർത്തുപോയി ഞാൻ,
നിന്ന്, ഒന്നു പമ്പരം തിരിഞ്ഞ്,
പിന്നെ കാണാതാകുന്ന കാറ്റിനെപ്പോലെ.

link to image


ഉൾമരം


എന്റെ തലയ്ക്കുള്ളിൽ ഒരു മരം വളർന്നു.
ഒരു മരം വളർന്നിറങ്ങി.
അതിന്റെ വേരുകൾ സിരകളായിരുന്നു,
അതിന്റെ ചില്ലകൾ നാഡികളായിരുന്നു,
ചിന്തകൾ അതിന്റെ പിണഞ്ഞ ഇലച്ചിലും.
നിന്റെയൊരു നോട്ടം കൊണ്ടതിനു തീപ്പിടിയ്ക്കുന്നു,
അതിന്റെ നിഴൽക്കായകൾ ചോരച്ച ഓറഞ്ചുകൾ,
ആളുന്ന മാതളങ്ങൾ.
ഉടലിന്റെ രാത്രിയിൽ
പകലുദിക്കുന്നു.
അവിടെ, ഉള്ളിൽ, എന്റെ തലയ്ക്കുള്ളിൽ,
മരം സംസാരിക്കുന്നു.
അടുത്തു വരൂ- നിനക്കതു കേൾക്കാമോ?



Wednesday, July 27, 2011

സെൻ കഥകൾ - 1

File:Bodhidarma.jpg


1


ഒരു സെൻഗുരുവിനൊപ്പം കുറേനാൾ പഠിച്ചതിൽപ്പിന്നെ ഒരു പെൺകുട്ടിയ്ക്കു ബോധോദയം കിട്ടി. ഒരുനാളവൾ ഒരു പെട്ടിപ്പുറത്തിരുന്നു ധ്യാനിക്കുമ്പോൾ അച്ഛൻ കടന്നുവന്നൊച്ചയിട്ടു: ‘എന്താ നീയിച്ചെയ്യുന്നത്! അതിനുള്ളിൽ ഒരു ബുദ്ധവിഗ്രഹമുണ്ടെന്നു നിനക്കറിയില്ലേ?’ പെൺകുട്ടി പറഞ്ഞു: ‘ബുദ്ധനില്ലാത്തൊരിടത്തേക്ക് അച്ഛനെന്നെയൊന്നു മാറ്റിയിരുത്തിയാട്ടെ.’



2

അമ്പലക്കൊടി കാറ്റിൽ പാറുകയായിരുന്നു. രണ്ടു ഭിക്ഷുക്കൾ തമ്മിൽ തർക്കമായി, ഇളകുന്നതു കൊടിയോ കാറ്റോയെന്ന്. തർക്കം തീർക്കാൻ അവർ ചെന്നു ഗുരുവിനെ കണ്ടു. അദ്ദേഹം പറഞ്ഞു: ‘കാറ്റുമല്ല, കൊടിയുമല്ല, ഇളകുന്നതു നിങ്ങളുടെ മനസ്സാണ്‌.’


3


ശിഷ്യൻ ഗുരുവിനോടു ചോദിച്ചു: ‘ഈ സെൻ എന്നു പറയുന്നതെന്താണ്‌?’
’അതു നിന്റെ കണ്മുന്നിൽത്തന്നെയുണ്ട്,‘ ഗുരു പറഞ്ഞു.
’എങ്കിൽപ്പിന്നെ ഞാനതെന്തുകൊണ്ടു കാണുന്നില്ല?‘ ശിഷ്യൻ ചോദിച്ചു.
’അതു നിന്റെയുള്ളിലെ ‘അഹം’ കാരണം.‘
’ഈ ‘അഹം’ബോധം പോയാൽപ്പിന്നെ എനിക്കു സെൻ കിട്ടുമോ?‘
’അഹമില്ലെങ്കിൽ ആർക്കു വേണം സെൻ!‘


4


വലിയൊരു പാറക്കല്ലു ചൂണ്ടിക്കാണിച്ചുകൊണ്ട് ഗുരു ശിഷ്യനോടു ചോദിച്ചു, അതയാളുടെ മനസ്സിനകത്തോ പുറത്തോയെന്ന്.
ശിഷ്യൻ പറഞ്ഞു: ’ബുദ്ധന്റെ തത്ത്വപ്രകാരം മനസ്സിന്റെ പ്രക്ഷേപം തന്നെ പുറത്തുള്ളതൊക്കെ. അതിനാൽ ഈ പാറക്കല്ലും എന്റെ മനസ്സിനുള്ളിൽത്തന്നെ.‘
’ഇത്രയും വലിയ ഭാരം ചുമന്നു നടന്നിട്ടും തനിക്കു ക്ഷീണമൊന്നും തോന്നുന്നില്ലേ?‘ ഗുരു ചോദിച്ചു.



5

ഒരു സമുരായി ഗുരുവിനെ ചെന്നുകണ്ട് സ്വർഗ്ഗവും നരകവും എന്താണെന്നൊന്നു പഠിപ്പിക്കാൻ അപേക്ഷിച്ചു. ഗുരു ഉടനേ അയാളെ അധിക്ഷേപിക്കാൻ തുടങ്ങി: ‘താനിതെന്തുതരം സമുരായിയാണോ! കണ്ടിട്ടു വെറും പിച്ചക്കാരൻ!’ ഈ ആക്ഷേപം കുറേയായപ്പോൾ സമുരായി ശുണ്ഠിയെടുത്ത് വാളു വലിച്ചൂരി. ‘ഇതാ നരകത്തിന്റെ കവാടം തുറക്കുന്നു!’ ഗുരു പറഞ്ഞു. ആ നിമിഷം സമുരായിയ്ക്കു കാര്യം മനസ്സിലായി. അയാൾ വാൾ ഉറയിൽത്തന്നെയിട്ട് ഗുരുവിന്റെ കാല്ക്കൽ വീണു. ‘ഇപ്പോൾ സ്വർഗ്ഗത്തിന്റെ കവാടം തുറക്കുന്നു!’ ഗുരു പറഞ്ഞു.


6


ഒരു ഭിക്ഷു ഗുരുവിനെ ചെന്നുകണ്ട് താൻ അദ്ദേഹത്തിന്റെ ആശ്രമത്തിൽ ചേർന്നതായും തന്നെ സെൻ പഠിപ്പിക്കാൻ ദയവുണ്ടാവണമെന്നും അപേക്ഷിച്ചു.
‘താൻ കഞ്ഞി കുടിച്ചോ?’ ഗുരു ചോദിച്ചു.
‘ഉവ്വ്.’
‘എങ്കിൽ ചെന്നു കിണ്ണം കഴുകി കമിഴ്ത്തിവയ്ക്കൂ,’ ഗുരു പറഞ്ഞു.
ശിഷ്യനു ബോധോദയവുമുണ്ടായി.


link to image


ടാഗോർ - ഒറ്റ തിരിഞ്ഞ പറവകൾ


1

ഒറ്റ തിരിഞ്ഞ വേനൽപ്പറവകളെന്റെ ജനാലയ്ക്കലെത്തുന്നു,
പാടുന്നു, പറന്നുപോകുന്നു.
ശരല്ക്കാലത്തെ പഴുക്കിലകൾ, അവയ്ക്കു പാട്ടുകളില്ല,
അവ പാറിവീഴുന്നു, ഒരു നെടുവീർപ്പോടെ വീണുകിടക്കുന്നു.

6

മറഞ്ഞുപോയ സൂര്യനെയോർത്താണു നിങ്ങൾ കണ്ണീരു പൊഴിക്കുന്നതെങ്കിൽ
നക്ഷത്രങ്ങളെ നിങ്ങൾ കാണുന്നുമില്ല.

10

ദുഃഖമെന്റെ നെഞ്ചിൽ തേങ്ങിയടങ്ങുന്നു,
മൗനം പൂണ്ട വൃക്ഷങ്ങളിൽ സായാഹ്നമെന്നപോലെ.

16

ജനാല തുറന്നിട്ടു ഞാനിരിക്കുന്നു,
ലോകമൊരു വഴിപോക്കനെപ്പോലൊരു നൊടി നില്ക്കുന്നു,
എന്നെ നോക്കി തലയാട്ടുന്നു,
പിന്നെ കടന്നുപോകുന്നു.


27

ഒരു നഗ്നബാലനെപ്പോലെ ഇലച്ചാർത്തിൽ കളിയാടുന്ന വെളിച്ചത്തിനറിയില്ല
മനുഷ്യനു നുണ പറയാനറിയാമെന്ന്.

28

സൗന്ദര്യമേ, സ്നേഹത്തിൽ സ്വയം കണ്ടെത്തൂ,
കണ്ണാടിയുടെ മുഖസ്തുതിയിലല്ല.

47

നക്ഷത്രങ്ങൾക്കു ലജ്ജയില്ല,
മിന്നാമിന്നികളെപ്പോലെ കാണപ്പെടാൻ.

76

കാടും കടലും കയറിയിറങ്ങുകയാണു കവിക്കാറ്റ്,
തന്റെ ശബ്ദം തേടി നടക്കുകയാണയാൾ.

77

ദൈവത്തിനിനിയും മനുഷ്യനെ മടുത്തിട്ടില്ലെന്ന സന്ദേശവുമായിട്ടത്രേ,
ഓരോ ശിശുവും ഭൂമിയിലെത്തുന്നു.

82

ജീവിതം സുന്ദരമാകട്ടെ,
വേനല്ക്കലെ പൂക്കളെപ്പോലെ;
മരണവും സുന്ദരമാകട്ടെ,
ശരല്ക്കാലത്തെ പഴുക്കിലകളെപ്പോലെ.

85

പ്രകൃതിയുടെ കാമുകനത്രേ കലാകാരൻ;
അതിനാലവളുടെ അടിമയും യജമാനനുമാണയാൾ.

100

മാനത്തിന്റെയൊരൊഴിഞ്ഞകോണിലൊതുങ്ങിനിന്നതേയുള്ളു മേഘം;
പ്രഭാതം വന്നു പൊൻകിരീടമണിയിച്ചതതിനെ.

102

പോകുന്ന വഴിയൊക്കെ പൂക്കൾ വിരിയും,
പൂവിറുക്കാൻ താറിനിൽക്കുന്നില്ല നിങ്ങളെങ്കിൽ.

118

നാവടങ്ങാത്ത ഭാര്യയാണു സ്വപ്നം,
നിശ്ശബ്ദമതു സഹിക്കുന്ന ഭർത്താവാണുറക്കം.

126

ചുറ്റികയടികളല്ല, പുഴയുടെ നൃത്തച്ചുവടുകളത്രേ,
വെള്ളാരംകല്ലുകളെ മിനുക്കിയെടുക്കുന്നു.

130

സകലപിശകുകൾക്കും നേരേ വാതിലടയ്ക്കുകയാണു നിങ്ങളെങ്കിൽ
സത്യവും പുറത്തായിപ്പോകും.

146

ആകാശത്തെനിക്കുണ്ടു നക്ഷത്രങ്ങൾ,
വീട്ടിലെ വിളക്കു ഞാൻ കൊളുത്തിയിട്ടുമില്ല.

147

മരിച്ച വാക്കുകളുടെ പൊടി പറ്റിയിരിക്കുന്നു നിങ്ങളുടെ മേൽ,
മൗനം കൊണ്ടാത്മാവൊന്നു കഴുകൂ.

148

ജീവിതത്തിൽ വിടവുകളുണ്ടവിടവിടെ,
മരണത്തിന്റെ വിഷാദഗീതമരിച്ചിറങ്ങുന്നതതിലൂടെ.

155

മൗനം നിങ്ങളുടെ ശബ്ദത്തെപ്പേറട്ടെ,
ഉറങ്ങുന്ന കിളികളെ കൂടെന്നപോലെ.

161

ചിലന്തിവലയുടെ നാട്യം
മഞ്ഞുതുള്ളികളെ പിടിയ്ക്കുകയാണെന്ന്;
അതു പിടിയ്ക്കുന്നതു പൂച്ചികളെ.

183

എനിക്കു സാന്ധ്യാകാശമൊരു ജാലകം പോലെ,
കൊളുത്തിവച്ചൊരു വിളക്കും,
പിന്നിലൊരു കാത്തിരിപ്പും.

189

അരുമനായയ്ക്കു പ്രപഞ്ചത്തെ സംശയം,
തന്റെ സ്ഥാനമപഹരിക്കാൻ
കോപ്പുകൂട്ടുകയാണതെന്ന്.

191

പായും മുമ്പമ്പു വില്ലിനോടു മന്ത്രിക്കുന്നു,
എന്റേതായി നിന്റെ സ്വാതന്ത്ര്യം.


216

തങ്ങളുടെ തങ്ങളുടെ പേരുകളെന്നോടു ചോദി-
ച്ചെന്നെത്തോണ്ടുകയാണെന്റെ വിഷാദചിന്തകൾ.

222

ഓട്ടയല്ല മരണമെന്നതിനാൽ
ലോകം ചോരുന്നുമില്ല.

236

പുകയാകാശത്തോടു വീമ്പടിക്കുന്നു,
ചാരം മണ്ണിനോടും,
തീയ്ക്കുടപ്പിറന്നോരാണു തങ്ങളെന്ന്.

237

മഴത്തുള്ളി മുല്ലപ്പൂവിനോടു മന്ത്രിച്ചു,
എന്നുമെന്നും നിന്റെ നെഞ്ചിലിരിക്കട്ടെ ഞാൻ.
മുല്ലപ്പൂവൊന്നു നിശ്വസിച്ചു,
പിന്നെ മണ്ണിൽ കൊഴിഞ്ഞുവീണു.

242

ഈ ജീവിതമൊരു കടൽപ്രയാണം,
ഒരിടുക്കുകപ്പലിലന്യോന്യം കണ്ടുമുട്ടുന്നു നാം;
മരണത്തിൽ നാം കരയടുക്കുന്നു,
അവനവന്റെ ലോകത്തേക്കിറങ്ങിപ്പോകുന്നു.

226

നീയല്ലാതൊന്നുമില്ലാത്തവരെ നോക്കിച്ചിരിക്കുകയാണവർ,
നീയല്ലാതെല്ലാമുള്ളവർ, ദൈവമേ.

228

തൊഴിച്ചാൽ പൊടി പൊന്തുമെന്നേയുള്ളു,
തൈ പൊന്തില്ല മണ്ണിൽ.


248

മനുഷ്യൻ മൃഗമാവുമ്പോൾ
മൃഗത്തിലും വഷളനാണവൻ.

257

നിന്റെ തീരത്തൊരന്യനായി ഞാൻ വന്നു,
നിന്റെ വീട്ടിലൊരു വിരുന്നുകാരനായി ഞാൻ കഴിഞ്ഞു,
വാതിലടച്ചു ഞാൻ പോകുന്നു,
നിന്റെ തോഴനായെന്റെ മണ്ണേ.

260

പാതയോരത്തെ പുല്ക്കൊടീ,
നക്ഷത്രത്തെ സ്നേഹിക്കൂ;
എങ്കിൽ പൂക്കളായി വിരിയും
നിന്റെ സ്വപ്നങ്ങൾ.

262

ഈ മരത്തിന്റെ വിറപൂണ്ട ഇലകൾ
എന്റെ ഹൃദയത്തെ സ്പർശിക്കുന്നു
ഒരു കുഞ്ഞിന്റെ കൈവിരലുകൾ പോലെ.

263

പൊടിമണ്ണിൽ വീണുകിടക്കുകയാണൊരു കുഞ്ഞിപ്പൂവ്,
ഒരു പൂമ്പാറ്റയെ അനുകരിക്കാൻ പോയതാണത്.

264

വഴികളുടെ ലോകത്തായിരുന്നു ഞാൻ,
രാത്രിയായി.
പടി തുറക്കൂ, വീട്ടിന്റെ ലോകമേ!

267

ജനനം പോലെ ജീവിതത്തിനുള്ളതത്രേ മരണവും.
പാദമുയർത്തിയാൽപ്പോരാ,
താഴെ വയ്ക്കുകയും വേണം നടക്കുവാൻ.


325

എന്റെ ജീവിതം നേരായി ജീവിക്കട്ടെ ഞാൻ, പ്രഭോ,
എന്റെ മരണവുമത്ര തന്നെ നേരാവാൻ.


 

Tuesday, July 26, 2011

ടാഗോർ - ഉദ്യാനപാലകൻ


22


ദ്രുതപാദപതനത്തോടവൾ കടന്നുപോയപ്പോൾ
അവളുടെ പുടവത്തുമ്പെന്നെയൊന്നു തൊട്ടു.
ഒരു ഹൃദയത്തിന്നജ്ഞാതദ്വീപിൽ നിന്നും
ഒരു വസന്തത്തിന്റെ ചുടുനിശ്വാസം ഞാനറിഞ്ഞു.
എന്നെയൊന്നു വന്നുരുമ്മി പിന്നെയെങ്ങോ മറഞ്ഞു
ഒരു ക്ഷണികസ്പർശത്തിന്റെ ചിറകടികൾ,
ഇളംകാറ്റിൽ പാറിവന്ന ഒരു പൂവിതൾ;
എന്റെ ഹൃദയത്തിലതു വന്നുവീണു,
അവളുടെയുടലിന്റെ നെടുവീർപ്പു പോലെ,
അവളുടെ ഹൃദയത്തിന്റെ മർമ്മരം പോലെ.


31


എന്റെ ഹൃദയമെന്ന മരുപ്പക്ഷിയ്ക്കൊ-
രാകാശം കൈവന്നുവല്ലോ നിന്റെയിരുകണ്ണുകളിൽ.
പുലരിയ്ക്കു കളിത്തൊട്ടിലാണവ,
നക്ഷത്രങ്ങൾക്കു സ്വരാജ്യമാണവ,
എന്റെ ഗാനങ്ങൾ മുങ്ങിത്താഴുന്ന കയങ്ങളാണവ.
ഞാനൊന്നുയർന്നുപാറട്ടെ,
ആ വാനത്തിന്റെയേകാന്തവൈപുല്യത്തിൽ.
ഞാനൊന്നു ഭേദിക്കട്ടെയതിന്റെ മേഘങ്ങളെ,
ആ സൂര്യവെളിച്ചത്തിൽ ഞാനൊന്നു ചിറകു വിരിക്കട്ടെ.



48


എന്റെ ഗാനം ഞാൻ നിർത്തിയേക്കാം
നിനക്കു ഹിതമതാണെങ്കിൽ.
നിന്റെ മുഖത്തു നിന്നു ഞാൻ കണ്ണെടുക്കാം
നിന്റെ നെഞ്ചു പിടയ്ക്കുമതിനാലെങ്കിൽ.
നിന്റെ വഴി മാറി ഞാൻ നടക്കാം
എന്നെയരികിൽക്കണ്ടു നീ പകയ്ക്കുമെങ്കിൽ.
നിന്റെയുദ്യാനത്തിലേക്കു കടക്കുകയില്ല ഞാൻ
നിന്റെ മാലകോർക്കലതുകൊണ്ടു പിഴയ്ക്കുമെങ്കിൽ.
നിന്റെ കടവത്തു തുഴഞ്ഞെത്തുകയുമില്ല ഞാൻ
നിന്റെ പുഴയതു കൊണ്ടു കലങ്ങുമെങ്കിൽ.


 

ടാഗോർ - വീട്ടുതടങ്ങൽ


വീട്ടുതടങ്ങൽ


ഒരു വിരുന്നുകാരനുമെന്റെ വീട്ടിൽ വന്നിട്ടില്ല,
വാതിലുകൾ കൊട്ടിയടച്ചിരുന്നു,
ജനാലകൾ കുറ്റിയിട്ടിരുന്നു.
ഏകാന്തമാണെന്റെ രാത്രിയെന്നും ഞാൻ കരുതി.
പിന്നെക്കണ്ണുതുറന്നപ്പോളിരുട്ടു മാഞ്ഞതു ഞാൻ കണ്ടു.
എന്റെ കവാടങ്ങളൊക്കെത്തകർന്നിരിക്കുന്നു,
തുറന്ന വാതിലിലൂടെ കൊടി പാറിയ്ക്കുന്നു,
നിന്റെ കാറ്റും വെളിച്ചവും.
അടച്ച വാതിലിനു പിന്നിൽ,
സ്വന്തം വീട്ടിൽ ഞാനൊരു തടവുകാരനായിരുന്നപ്പോൾ
എന്റെ ഹൃദയം സ്വപ്നം കണ്ടിരുന്നു,
പുറത്തു ചാടാൻ, അലഞ്ഞുനടക്കാനുള്ളുപായങ്ങൾ.
ഇന്നു തകർന്ന കവാടത്തിനു പിന്നിൽ ഞാനിരിക്കുന്നു,
നിശ്ചേഷ്ടനായും നീ വരുന്നതു കാത്തും.
എന്റെ സ്വാതന്ത്ര്യം കൊണ്ടിന്നെന്നെത്തടവിലാക്കി നീ.

(നാല്ക്കവല -39)


എന്നെ സ്വതന്ത്രനാക്കൂ...


എന്നെ സ്വതന്ത്രനാക്കൂ,
കാട്ടിലെക്കിളികളെപ്പോലെ,
അജ്ഞാതപഥങ്ങളിലെ ദേശാടകരെപ്പോലെ.
എന്നെ സ്വതന്ത്രനാക്കൂ,
പേമാരി പോലെ,
ഏതെന്നറിയാത്തൊരന്ത്യത്തിലേക്കു
ജടയെടുത്തടിച്ചുപായുന്ന ചണ്ഢവാതത്തെപ്പോലെ.
എന്നെ സ്വതന്ത്രനാക്കൂ,
കാട്ടുതീ പോലെ,
ഇരുട്ടിൽ ധാർഷ്ട്യമെടുത്തെറിഞ്ഞട്ടഹസിക്കുന്ന വെള്ളിടി പോലെ.

(നാല്ക്കവല -62)


Monday, July 25, 2011

റില്‍ക്കെ - വിലാപം


എത്രയെത്രയകലെയാണെല്ലാം,
എത്ര പണ്ടേ നാശമടഞ്ഞതും.
എത്രകാലം മുമ്പേ തവിഞ്ഞൊരു നക്ഷത്രദീപ്തിയാ-
ണിന്നെന്റെ മുഖത്തു വീഴുന്നതെന്നോർക്കുന്നു ഞാൻ.
മനശ്ശാന്തി കെടുക്കുന്നതെന്തൊ പറഞ്ഞുകേട്ടിരുന്നു
ആ കടന്നുപോയ തോണിയിലെന്നുമോർക്കുന്നു ഞാൻ.
ഒരു ഘടികാരത്തിന്റെ മണി മുട്ടിത്തീരുകയാണേതോ വീട്ടിൽ...
അതേതു വീട്ടിൽ?
എത്ര കൊതിക്കുന്നു ഞാൻ
ഹൃദയത്തിന്റെ വാതിൽ തുറന്നു
മഹാകാശത്തിന്റെ ചോട്ടിലിറങ്ങിനില്ക്കാൻ.
എത്ര കൊതിക്കുന്നു ഞാനൊന്നു പ്രാർത്ഥിക്കാൻ.
മരിക്കാതെ ശേഷിക്കുന്നുണ്ടാവണ-
മാനക്ഷത്രങ്ങളിലൊന്നെങ്കിലും.
എനിക്കു വിശ്വാസമു-
ണ്ടെനിക്കറിയാമതേതെന്നും-
ആകാശത്തൊരു ദീപ്തരശ്മിയുടെ കടയ്ക്കൽ
ഒരു ശുഭ്രനഗരം പോലെ തിളങ്ങിനില്ക്കുന്നതൊന്ന്.


ചിത്രപുസ്തകം


ചിത്രം - വാൻ‍ ഗോഗ് - നക്ഷത്രങ്ങൾ‍ നിറഞ്ഞ ആകാശം റോൺ‍ നദിയ്ക്ക് മേൽ (1888)


Sunday, July 24, 2011

ടാഗോർ - കടത്തുവള്ളം

File:Ludwig Richter - Überfahrt über die Elbe am Schreckenstein.png


പുഴ മുറിച്ചുപോവുകയാണൊരു കടത്തുവള്ളമങ്ങോട്ടുമിങ്ങോട്ടും.
ചിലർ വീട്ടിലേക്കു പോവുന്നു, ചിലർ വീടു വിട്ടു പോവുന്നു.
രണ്ടു കരകളിലന്യോന്യം നോക്കിനില്ക്കുകയാണു രണ്ടു ഗ്രാമങ്ങൾ.
പുലർച്ച മുതൽ സന്ധ്യ വരെ പോന്നുവരികയാണാളുകൾ.
മറ്റിടങ്ങളിൽ നടക്കുന്നുണ്ടനേകം സംഘർഷങ്ങള,ത്യാഹിതങ്ങൾ,
കുത്തിയൊഴുകുന്ന ചോരയിൽ പതഞ്ഞുപൊങ്ങി
കുമിളകൾ പോലുടയുന്നുമുണ്ടു പൊന്നിൻകിരീടങ്ങൾ.
സംസ്കാരത്തിന്റെ പുത്തൻ വിശപ്പുകളും ദാഹങ്ങളും ശേഷിപ്പിക്കുന്നു
പലതരം വിഷങ്ങളും തേനിറ്റുന്ന ലഹരികളും.
ഇവിടെ രണ്ടു കരകളിലന്യോന്യം നോക്കിനില്ക്കുകയാണു രണ്ടു ഗ്രാമങ്ങൾ.
വിശാലലോകത്തിനു കാതിൽ പെട്ടിട്ടില്ലിവയുടെ പേരുകൾ.
നിത്യേന പുഴ മുറിച്ചുകടക്കുകയാണൊരു കടത്തുവള്ളം,
ചിലർ വീട്ടിലേക്കു പോകുന്നു, ചിലർ വീടു വിട്ടും പോകുന്നു.


(പരിസർ 1896 മാർച്ച് 30)


link to image


Saturday, July 23, 2011

റില്‍ക്കെ - മേഘരൂപങ്ങളെപ്പോലെ പ്രതിക്ഷണം...

sketch


മേഘരൂപങ്ങളെപ്പോലെ പ്രതിക്ഷണം
ആകൃതി മാറുന്നു ലോകമെങ്കിലും
മൂലപ്രകൃതിയിലേക്കു മടങ്ങുന്നു
പൂർണ്ണതയെത്തിയതൊക്കെയും.

മാറുന്നതിനുമകലുന്നതിനും മുകളിൽ,
അവയെക്കവിഞ്ഞും, സ്വാധീനമായും
നിന്റെയാദിമരാഗമൊന്നുമാത്രം കേൾക്കാകുന്നു,
വീണയേന്തിയ ദേവാ.

അറിയപ്പെടാതെ പോകുന്നു ഞങ്ങളുടെ വേദനകൾ,
സ്നേഹിക്കാനിനിയും പഠിച്ചിട്ടില്ല ഞങ്ങൾ,
മരണത്തിൽ ഞങ്ങളെ വേർപെടുത്തുന്നതെന്തെന്ന്

മറനീങ്ങിക്കിട്ടിയിട്ടുമില്ല ഞങ്ങൾക്ക്.
മണ്ണിനു മേൽ നിന്റെ ഗാനമൊന്നേ,
വാഴ്ത്തുന്നു, ഘോഷിക്കുന്നു.


ഓര്‍ഫ്യൂസ് ഗീതകങ്ങൾ – 2.19


Thursday, July 21, 2011

ജാപ്പനീസ് കവിതകൾ, സ്ത്രീകളുടെ

File:Jo-no-mai by Uemura Shoen.jpg


ഹൊരിക്കാവാ പ്രഭ്വി (പന്ത്രണ്ടാം നൂറ്റാണ്ട്)


ഇന്നെന്ന പോലെന്നും സ്നേഹിക്കുമോ
അവനെന്നെ?
അവന്റെയുള്ളെനിക്കറിയില്ല.
ആകെയുലഞ്ഞതാണെന്റെ ചിന്തകൾ,
ഈ അഴിഞ്ഞ മുടി പോലെ.


ചിയോ(1703-1775)


വസന്തമായിട്ടില്ല,
കല്ലുകളിൽ മഞ്ഞു മാഞ്ഞിട്ടുമില്ല-
എന്നിട്ടുമെത്ര  കയ്ക്കുന്നു
ചുംബനങ്ങൾ.

*
ഒരിക്കലെന്നെക്കാൾ മൂത്തതായിരുന്നു
എന്റെയമ്മച്ഛന്മാർ;
അതേ കുട്ടികൾ തന്നെ
ചീവീടുകളിന്നും.



ഐസേ പ്രഭ്വി (875-938)

വസന്തകാലമൂടൽമഞ്ഞിൽ
യാത്രയാവുന്നു കാട്ടുവാത്തുകൾ;
അവ പഠിച്ചിരിക്കുന്നുവോ,
പൂ വിടരാത്ത നാട്ടിൽ ജീവിക്കാൻ?

*
“എനിക്കറിയാ”മെന്നതു പറയുമോയെന്നു ശങ്കിച്ചു
തലയിണ വയ്ക്കാതെ നാമുറങ്ങി;
എന്നിട്ടും പക്ഷേ പൊടി പോലെ പാറുകയാ-
ണെന്റെ വിശേഷങ്ങളീ നാട്ടിലെങ്ങും.

*
പൊളിച്ചു പണിയുകയാണവർ,
നഗരായിലെ പഴയ പാലം;
പിന്നെയൊന്നും ശേഷിക്കില്ല,
എന്നെപ്പോലെയെന്നു പറയാൻ.



ഇസുമി ഷികിബു (പത്താം നൂറ്റാണ്ട്)


മറ്റൊരാളായിരുന്നു,
ചന്ദ്രൻ പുലരി കടക്കുമ്പോൾ
ഇതേ ആനന്ദമൂർച്ഛയോടെ
ആകാശം നോക്കിനിന്നവൾ.

*

ഒരിക്കൽ നീ പറഞ്ഞു,
നീ ചന്ദ്രനെ നോക്കുന്നതു
ഞാൻ കാരണമെന്ന്;
ഇന്നു ഞാൻ തന്നെ വന്നിരിക്കുന്നു,
നീ പറഞ്ഞതു സത്യമോയെന്നറിയാൻ.

*

എനിക്കെന്നെ അറിയാതായിരിക്കുന്നു
ആ രാത്രി കഴിഞ്ഞതിൽപ്പിന്നെ.
അന്യദേശങ്ങളിൽ പോവുകയാണു ഞാൻ,
അന്യശയ്യകളിലുറങ്ങുകയുമാണു ഞാൻ.

*

നാരകത്തിന്നിലകൾ പൊയ്ക്കഴിഞ്ഞു,
തണുത്ത രാത്രിയും മഞ്ഞുമഴയും
അവ പറിച്ചുകളഞ്ഞു.
മലകളെ നോക്കിനിൽക്കാൻ
ഇന്നലെത്തന്നെ നമ്മൾ പോയിരുന്നെങ്കിൽ!

*

നിനക്കു വരാൻ നേരമില്ലെങ്കിൽ
ഞാൻ പോകും.
കവിതയെഴുതുന്ന വഴി എനിക്കു പഠിക്കണം,
നിന്നിലേക്കുള്ള വഴിയായി.

*

നിനക്കെന്നെ സ്നേഹമെങ്കിൽ,
വരൂ.
എന്റെ വീടു നിൽക്കുന്ന വഴി വിലക്കിയിട്ടില്ല,
പ്രചണ്ഡമനസ്സുകളായ ദേവന്മാർ.

*


ഈ ഹേമന്തരാത്രിയിൽ
മഞ്ഞു കൊണ്ടെന്റെ കണ്ണു മൂടി.
പ്രഭാതമിഴഞ്ഞെത്തും വരെ
ഇരുട്ടത്തു ഞാൻ തുഴഞ്ഞു.

*

ഒരു നിമിഷം ജീവിച്ചിരിക്കില്ല
ഞാനീ ലോകത്ത്,
കരിമുള പോലെ
ശോകം കനക്കുമിവിടെ.


ഓനോ നോ കോമാച്ചി (ഒമ്പതാം നൂറ്റാണ്ട്)


സ്വപ്നത്തിന്റെ വഴികളിലൂടെത്ര തവണ ഞാൻ നടന്നിരിക്കുന്നു,
കൺകുളിർക്കെ നിന്നെത്തന്നെ കാണാൻ.
ഈ യഥാർത്ഥലോകത്തൊരു നോക്കു നിന്നെക്കണ്ടെങ്കിൽ
അതെത്ര വ്യത്യസ്തവുമാകുമായിരുന്നു.



മുരാസാകി

ആരോ കടന്നുപോകുമ്പോൾ
അതവനോയെന്നു ഞാൻ ശങ്കിച്ചു:
പാതിരാച്ചന്ദ്രനെ
മൂടിക്കഴിഞ്ഞു മേഘങ്ങൾ.


ഗെയ്ഷാഗാനങ്ങൾ


സ്നേഹിക്കുന്ന പുരുഷനായി ഞാൻ
സാകി പകർന്നു;
അവനതു തീർക്കും മുമ്പേയെന്റെ മുഖം ചുവന്നു,
ചെറിപ്പൂക്കൾ പോലെ.

*

എനിക്കും നിനക്കും കിടപ്പൊരു മുട്ടയ്ക്കുള്ളിൽ,
വെള്ളക്കരു പോലെ നിന്നെപ്പൊതിയുമെന്റെയുടൽ.


link to image


Wednesday, July 20, 2011

ടാഗോർ - വേർപെടുമ്പോൾ


നീലാകാശത്തൊരു ഹരിതമേഘം കാൺകെ
എന്റെ മനസ്സിലേക്കോടിയെത്തുന്നു
നനവൂറുന്ന രണ്ടു കരിമഷിക്കണ്ണുകൾ,
അധരങ്ങളാർദ്രങ്ങൾ,
പിരിയുമ്പോൾ തല കുമ്പിട്ടു മൗനമായൊരു നോട്ടവും...
നീലാകാശത്തൊരു ഹരിതമേഘം കാൺകെ.

മഴ കൊട്ടിച്ചൊരിയുന്നു,
മിന്നൽ പാളിമറയുന്നു,
കാട്ടിൽ കാറ്റിന്റെ ഗാനപ്രലാപവും.
ആത്മാവിലെങ്ങോ തങ്ങിനിൽക്കുന്നു
ഒരു വിലാപത്തിന്റെ തേങ്ങലുകൾ,
നെഞ്ചിനുള്ളിലലതല്ലുന്നു
ആരെന്നറിയാത്തൊരു സ്വരം.
നീലാകാശത്തൊരു ഹരിതമേഘം കാൺകെ.


(കല്പന –1900)


link to image


ടാഗോർ - നാഗരികതയ്ക്കെതിരെ

File:Musizierender Einsiedler vor seiner Felsenklause (Carl Spitzweg).jpg

 


ആ കാടു ഞങ്ങൾക്കു തിരികെത്തരൂ,
ഈ നഗരം മടക്കിയെടുത്തുകൊള്ളൂ.
എടുത്തു മാറ്റൂ, ഈ കല്ലും കട്ടയും മരവുമിരുമ്പും.
നാഗരികതയുടെ യൗവനമേ, സർവഭക്ഷകേ, നിർദ്ദയേ!
ആ നിഴലടഞ്ഞ പാവനാശ്രമം തിരിച്ചുതരൂ,
തെളിഞ്ഞ പകലുകൾ, മുങ്ങിക്കുളിയുടെ സന്ധ്യകൾ,
ആ മേച്ചിൽപ്പുറങ്ങൾ, കീർത്തനാലാപനങ്ങൾ,
വരിനെല്ലിന്റെ പിടികളും, അര മറയ്ക്കുന്ന മരവുരിയും,
ആത്മധ്യാനങ്ങളും, പരിചിതമായ തത്ത്വസംവാദങ്ങളും.
നിന്റെയീ കല്ലു പടുത്ത കൂട്ടിൽ ഞങ്ങൾക്കു വേണ്ട,
സുഭിക്ഷവും സുരക്ഷിതവുമായ പുതുമട്ടുമേളങ്ങൾ.
ഞങ്ങൾക്കു വേണം സ്വാതന്ത്ര്യം, ചിറകു വിരിയ്ക്കാൻ വൈപുല്യം,
വീണ്ടെടുക്കണം ഞങ്ങൾക്കാത്മബലം,
സർവബന്ധങ്ങളും പൊട്ടിച്ചെറിഞ്ഞു നെഞ്ചിൽ ഞങ്ങൾക്കറിയണം
ഈ പ്രപഞ്ചഹൃദയത്തിന്റെ സ്പന്ദനതാളം.


(ചൈതാലി -1896)



link to image


ടാഗോർ - വിലയം

File:Rabindranath Tagore by Shterenberg A.jpg


രാവെന്നില്ല, പകലെന്നില്ല, തേങ്ങിക്കരയുന്നു ഞാൻ, കാമുകാ,
മരണം പോലെ നിശ്ശേഷമായൊരു ലയനത്തിനായി.
വരൂ, ബന്ധിക്കൂ, വന്നെന്നെപ്പറിച്ചെടുക്കൂ,
എന്റെ വസ്ത്രമുരിഞ്ഞെടുക്കൂ, എന്റെ നാണം, എന്റെ മറകളും.
വരൂ, വന്നപഹരിക്കൂ,ഈ കൈശോരദേഹത്തെ.
എന്റെ കണ്ണുകൾക്കു വിലക്കൂ,നിദ്രയും നിദ്രയെന്ന സ്വപ്നവും.
കൊള്ളയടിയ്ക്കൂ, ഈ വിപുലജാഗരപ്രപഞ്ചത്തെ,
എന്റെ ജീവിതത്തെ, എന്റെ മരണത്തെ.
സൂര്യൻ കെട്ടു സൃഷ്ടികൾ മൂർച്ഛിക്കുമ്പോൾ,
ഒരേകാന്തലോകത്തിലൊരു ലയനത്തിന്റെ ചുടലയിൽ,
ലജ്ജാവിഹീനരായി, വിവസ്ത്രരായി, രണ്ടു നഗ്നഹൃദയങ്ങളായി,
നീയും ഞാനുമൊരുമിക്കട്ടെ, ഒരനന്തസൗന്ദര്യമാകട്ടെ.
ഇങ്ങനെയുമുണ്ടോ ധൃഷ്ടമായൊരു സ്വപ്നം, പ്രഭോ?
ആ ലയനമെവിടെ നടക്കാൻ, നീ കൂടെയില്ലാതെ?


(കടി ഓ കോമൾ-1886)

Tuesday, July 19, 2011

ഹെഡ് വൈൻ - കറുത്ത പുള്ളി



നമുക്കു പറഞ്ഞതല്ല നക്ഷത്രങ്ങൾ,
നഷ്ടബോധമുണർത്തുന്ന ചന്ദ്രനും,
നീളുന്ന നീലിമയ്ക്കു നടുവിൽ
പൊന്നു കൊണ്ടരികു പിടിപ്പിച്ച മേഘങ്ങളും.

നമുക്കു പറഞ്ഞതിതൊന്നു മാത്രം:
ഈ പഴകിയ, വാടിയ മണ്ണു മാത്രം;
ദൈവത്തിന്റെ മഹിമകൾക്കു നടുവിൽ
ആകെത്തകിടം മറിഞ്ഞിട്ടാണൊക്കെയും.


ഹെഡ് വൈൻ (എല്ലിസ് ഹംഫ്രി ഇവാൻസ്) 1887- 1917

ഒന്നാം ലോകമഹായുദ്ധത്തിൽ മരിച്ച വെൽഷ് കവി.


link to wikipedia


Monday, July 18, 2011

ഒക്ടേവിയോ പാസ്‌ - കിഴക്കന്‍ ചരിവ്

Humayun's tomb in Delhi, built 1562-1571 CE.


ഹുമയൂണിന്റെ ശവകുടീരം


കടന്നലുകളുടെ സംവാദങ്ങൾക്കും
കുരങ്ങന്മാരുടെ തർക്കവാദങ്ങൾക്കും
സ്ഥിതിവിവരക്കണക്കുകളുടെ ചിലയ്ക്കലുകൾക്കുമെതിരെ
അതെടുത്തു കാട്ടുന്നു
    (റോസാപ്പൂവിന്റെ ഉയർന്നാളുന്ന ജ്വാല
    ശിലകളും കിളികളും വായുവും ചേരുന്ന രചന
    ജലശയ്യയിൽ പള്ളികൊള്ളുന്ന കാലം)
മൗനത്തിന്റെ വാസ്തുശില്പം.



ലോദിഉദ്യാനത്തിൽ

സാന്ദ്രവും ചിന്താകുലവും കറുത്തതുമായ
ശവകുടീരങ്ങളുടെ മകുടങ്ങൾ
പൊടുന്നനേ കിളികളെത്തൊടുത്തുവിടുന്നു
ഒരേ സ്വരമായ നീലിമയിലേക്ക്.



വെളുത്ത വേട്ടക്കാരി

File:Artemis.png

മുസാവരിബംഗ്ളാവിനകലെയല്ലാതെ
ഡയാനയ്ക്കൊപ്പം ഞാനലഞ്ഞുനടന്നു,
മുളകൾക്കും നീളൻപുല്ലുകൾക്കുമിടയിലൂടെ.
അവൾ സായുധയായിരുന്നു, സുസജ്ജയായിരുന്നു:
ഒരു ചുമട്ടുകാരൻ അവളുടെ ഹോളണ്ട് ആൻഡ് ഹോളണ്ട് എടുത്തിരുന്നു,
മറ്റൊരാൾ അവളുടെ വാനിറ്റിബാഗും തൂക്കുസഞ്ചിയും;
അതിലുണ്ട് ആന്റിബയോട്ടിക്കുകളും ഗർഭനിരോധനഉറകളും.



അപരൻ


അയാൾ തനിക്കായൊരു മുഖത്തിനു രൂപം കൊടുത്തു.

                                                 അതിനു പിന്നിൽ
അയാൾ ജീവിച്ചു, മരിച്ചു, ഉയിർത്തെഴുന്നേല്ക്കുകയും ചെയ്തു
പലതവണ.
                                                 അയാളുടെ മുഖത്തിപ്പോൾ
ആ മുഖത്തിന്റെ ചുളിവുകളുണ്ട്.
അയാളുടെ ചുളിവുകൾക്കു മുഖവുമില്ല.



ജ്ഞാനസ്നാനം കൊണ്ടുണ്ടായത്


ഹസ്സൻ എന്ന ചെറുപ്പക്കാരൻ
ഒരു കൃസ്ത്യാനിപ്പെണ്ണിനെ കെട്ടാനായി
ജ്ഞാനസ്നാനമേറ്റു.
അച്ചനയാൾക്കു പേരിട്ടത്
                              എറിക്ക് എന്ന്.
അയാളേതോ വൈക്കിംഗ് ആണെന്നപോലെ.
                               ഇപ്പോൾ
അയാൾക്കു പേരു രണ്ടുണ്ട്,
ഭാര്യ ഒന്നേയൊന്നും.



അകന്ന അയല്ക്കാരൻ

പോയ രാത്രിയിൽ ഒരാഷ്മരം
എന്നോടെന്തോ
പറയാനാഞ്ഞതായിരുന്നു- പറഞ്ഞതുമില്ല.



മോക്ഷം

മൃദംഗങ്ങൾ പെയ്ത മഴയിൽ
ഒരു പുല്ലാങ്കുഴലിന്റെ കരിന്തണ്ടു വളർന്നു,
വാടി, പിന്നെയും മുള പൊട്ടി.
വസ്തുക്കൾ പേരുകളുടെ ഉറയൂരുന്നു.
                        ഞാനൊഴുകി
എന്റെയുടലിന്റെ വിളുമ്പിലൂടെ
ബന്ധമുക്തമായ പഞ്ചഭൂതങ്ങൾക്കിടയിലൂടെ.



കൊച്ചി

ഞങ്ങൾ കടന്നുപോകുന്നതു കാണാനായി
ഏന്തിവലിഞ്ഞു നോക്കുന്നു
തെങ്ങിൻതോപ്പിനിടയിൽ
വെളുത്തു കുറിയ
പോർച്ചുഗീസ് പള്ളി.

2

ഇലവർങ്ങനിറത്തിൽ വഞ്ചിപ്പായകൾ.
കാറ്റു ബലക്കുന്നു.
ശ്വാസമെടുക്കുമ്പോൾ വിജൃംഭിക്കുന്ന മുലകൾ.

3

തൂവെള്ള സാൽവകളുമായി,
സ്വർണ്ണക്കമ്മലും
മുടിയിൽ മുല്ലപ്പൂവുമായി,
ആറുമണിക്കുർബാനയ്ക്കവർ പോകുന്നു
മെക്സിക്കോസിറ്റിയിലല്ല, കാദീശിലല്ല:
തിരുവിതാംകൂറിൽ.

4

നെസ്തോറിയൻ പാത്രിയർക്കീസിനു മുന്നിൽ
ഉഗ്രവേഗത്തിൽ മിടിയ്ക്കുന്നു
എന്റെ നാസ്തികഹൃദയം.


5

കൃസ്ത്യൻ സിമിത്തേരിയിൽ മേഞ്ഞുനടക്കുന്നു
സിദ്ധാന്തികളായ
                      ശൈവരുമായേക്കാവുന്ന
കന്നുകാലികൾ.

6

അതേ കണ്ണുകൾ അതേ അപരാഹ്നത്തെ കാണുന്നു;
ആയിരം കൈകളുള്ള ബൊഗൈൻവില്ല,
മന്തിന്റെ വയലറ്റുകാലുകൾ,
ചുവന്ന കടലിനും മഞ്ഞളിച്ച തെങ്ങുകൾക്കുമിടയിൽ.


ഡയാന – നായാടിനടക്കുന്ന ഗ്രീക്കോ-റോമൻ‍ ദേവി.

ഹോളണ്ട് ആൻഡ് ഹോളണ്ട് – തോക്കുനിര്‍മ്മാണത്തിൽ പേരു കേട്ട ഒരു ബ്രാന്‍ഡ്‌.

വൈക്കിംഗ്- ആക്രമണോത്സുകരായ സ്കാന്‍ഡിനേവിയൻഗോത്രം

കാദീശ് – പുരാതനമായ സ്പാനിഷ്‌ നഗരം


Sunday, July 17, 2011

റൂമി - നാം കൊതിക്കുന്ന ചുംബനം

പ്രാണന്റെ പ്രാണനെടുത്തും
നാം കൊതിക്കുമൊരു ചുംബനം:
ഉടലിലാത്മാവിന്റെ സ്പർശനം.
മുത്തിനോടു യാചിക്കുന്നു കടൽവെള്ളം:
ചിപ്പി തകർത്തു പുറത്തു വരൂ.
ലില്ലിപ്പൂവിനുമെന്തു ദാഹം,
ഒരു കള്ളക്കാമുകന്റെ കൈകൾക്കായി!
രാത്രിയിൽ ഞാൻ ജനാല തുറന്നിടും,
ചന്ദ്രനെ ഞാൻ മാടിവിളിയ്ക്കും:
നിന്റെ മുഖമെന്റെ മുഖത്തൊന്നമർത്തൂ.
ആ പ്രാണനിശ്വാസമൊന്നു പകരൂ.
ഭാഷയുടെ വാതിലടയ്ക്കൂ,
പ്രണയത്തിന്റെ ജനാല തുറക്കൂ.
വാതിൽ വഴി വരില്ല ചന്ദ്രൻ,
അവൻ വരുന്നതു ജനാല വഴിയേ.


 

പുഷ്കിൻ - നിന്നെ സ്നേഹിച്ചിരുന്നു ഞാനൊരിക്കൽ...




ഒരിക്കൽ നിന്നെ ഞാൻ സ്നേഹിച്ചിരുന്നു,
അതിന്റെ കനലിനിയുമണഞ്ഞിട്ടില്ലെന്നു വരാം;
അതുകൊണ്ടു പക്ഷേ, നിന്റെ ഹൃദയമെരിയരുത്,
ഇനി നിനക്കു ഞാനൊരു നൊമ്പരമാവുകയുമരുത്.

ഞാൻ സ്നേഹിച്ചതാശകെട്ടും നാവിറങ്ങിയുമായിരുന്നു,
അസൂയയോടെയും സങ്കോചത്തോടെയുമായിരുന്നു;
ഇനി മറ്റൊരാൾ നിന്നെ സ്നേഹിക്കുമാറാകട്ടെ,
അതേയാർദ്രതയോടെ, അതേ ആർജ്ജവത്തോടെ.


ടാഗോർ - ജീവിതം


ജീവിതം


ഈ മനോഹരലോകത്തു മരിച്ചുകിടക്കാനെനിക്കു വയ്യ,
ജീവിക്കുന്ന മനുഷ്യർക്കിടയിലെനിക്കു ജീവിക്കണം,
ഈ തെളിവെയിലിൽ, വിടരുന്ന പൂക്കൾക്കിടയിൽ;
ഒരു മിടിയ്ക്കുന്ന നെഞ്ചിനുള്ളിലിടം കാണാനെനിക്കായെങ്കിൽ.
ഈ മണ്ണിൽ നിലയ്ക്കാതൊഴുകുന്നു ജീവനലീല,
കൂടിയും പിരിഞ്ഞും, ചിരിയും കണ്ണീരുമായി.
മനുഷ്യന്റെ സന്തോഷങ്ങളുമവന്റെ ദുഃഖങ്ങളുമടുക്കിയടുക്കി
അനശ്വരമായൊരെടുപ്പു പടുക്കാനെനിക്കായെങ്കിൽ.
അതിനെനിക്കായില്ലെങ്കിൽ നിങ്ങൾക്കിടയിലൊരിടം തരൂ,
അവിടെ ഞാനെന്റെ ശിഷ്ടായുസ്സു കഴിച്ചോളാം.
പ്രഭാതത്തിലും സന്ധ്യയ്ക്കും നിങ്ങൾക്കിറുത്തെടുക്കാൻ
പുതുഗാനങ്ങൾ വിടർത്തുന്ന ചെടികളെ ഞാൻ പരിപാലിക്കാം.
നിങ്ങളവ കൈയിൽ വാങ്ങുക മന്ദഹസിക്കുന്ന മുഖങ്ങളുമായി,
പിന്നെയവ വലിച്ചെറിയുക നിറം കെട്ടവ വാടിയെങ്കിൽ.

(കടി ഓ കോമൾ-1886)



സ്മൃതി

ആ ഉടൽ നോക്കിയിരിക്കെ മനസ്സിലേക്കോടിയെത്തുന്നു
നൂറുനൂറുജന്മങ്ങൾക്കുള്ളോർമ്മകൾ.
ആ കണ്ണുകളൊളിപ്പിക്കുന്നു നൂറുനൂറാഹ്ളാദങ്ങൾ,
ഓരോ ജന്മത്തിലും വസന്തം പാടിയ ഗാനങ്ങൾ.
നീയെനിക്കാത്മവിസ്മൃതിയോ?
പോയ ജന്മങ്ങളിൽ ഞാനറിഞ്ഞ സുഖദുഃഖങ്ങളോ?
പുതിയൊരു ഭൂമിയിലെ പൂവനങ്ങളാണു നീ,
പുതിയൊരാകാശത്തെ ചാന്ദ്രരശ്മികളാണു നീ.
വിരഹത്തിന്റെ തപിക്കുന്ന നാളുകളാണു നീ,
പ്രണയത്തിന്റെ നാണം പൂണ്ട രാവുകളുമാണു നീ.
പണ്ടേ ഞാനറിഞ്ഞ ചിരികൾ, കണ്ണീരും കണ്ണിളക്കങ്ങളും:
ഇന്നീയുടലിന്റെ വടിവിലവ രൂപമെടുക്കുന്നു.
അതിനാൽ രാവും പകലും നിന്റെ മുഖം ധ്യാനിച്ചിരിക്കെ
ജീവിതം മറ്റെങ്ങോ വിലയിക്കും പോലെയും.

(കടി ഓ കോമൾ-1886)


ചിത്രം ടാഗോറിന്റെ പെയിന്റിംഗ്


Saturday, July 16, 2011

ടാഗോർ - സ്തനങ്ങൾ


ഇവയത്രേ, പാവനമായ സുമേരുക്കൾ;
ദേവന്മാർ വിഹരിക്കുന്ന പൊന്മലകൾ.
ഈ സതീസ്തനങ്ങളിൽ നിന്നല്ലോ
മനുഷ്യന്റെ പാവം മണ്ണിൽ വെളിച്ചമെത്തുന്നു.
ബാലസൂര്യനുണരുന്നതിവിടെ,
സന്ധ്യയ്ക്കവൻ തളർന്നു മയങ്ങുന്നതിവിടെ.
രാത്രിയിലൊരു ദേവതയുടെ കണ്ണുകൾ
കണ്ണിമയ്ക്കാതെ കാക്കുന്നതേകാന്തവും വിമലവുമായ ഈ മലകളെ.
നിത്യപ്രേമത്തിന്റെ അമൃതധാരയാലവ നനയ്ക്കുന്നു
വരണ്ട മണ്ണിന്റെ ചുണ്ടുകളെ.
ആലംബമറ്റുറങ്ങുന്ന മണ്ണിനു ശാശ്വതാശ്രയമായി
എന്നുമുണർന്നിരിക്കുന്നതും ഈ മലകൾ.
ഹേ മനുഷ്യാ, നിനക്കു പെറ്റനാടിത്,
മണ്ണിലുറയ്ക്കവേ തന്നെ മാനത്തെ ചുംബിക്കുന്നതും.


link to image

Friday, July 15, 2011

ടാഗോർ - ഉടലുകളടുക്കുമ്പോൾ


ഉടലുകളടുക്കുമ്പോൾ


ഓരോ ഉടലിനും ദാഹം ഏതുടലിനുമായി.
ആത്മാവുകളടുത്താൽപ്പിന്നെ
ഉടലുകളടുക്കാൻ കൊതിക്കുകയായി.
ഹൃദയം കനത്ത ഉടലിനു മോഹം
നിന്റെയുടലിലേക്കു മൂർച്ഛിക്കാൻ.
കണ്ണുകൾ നിന്റെ കണ്ണുകൾക്കു വശപ്പെടുന്നു,
ചുണ്ടുകൾക്കു കൊതി
നിന്റെ ചുണ്ടുകളിൽ വീണു മരിക്കാൻ.
ആത്മാവു ദാഹിച്ചുകരയുന്നു
അംഗോപാംഗം നിന്നെ ധ്യാനിക്കാൻ.
ഹൃദയമൊളിപ്പിച്ച ഉടലിന്റെ തടാകക്കരെ
നിത്യവിലാപവുമായി ഞാനിരിക്കുന്നു.
ദാഹിക്കുന്ന ഹൃദയത്തിൽ സർവാംഗവും നിക്ഷേപിച്ചു
ഉടലിന്റെ നിഗൂഢതയിലേക്കു ഞാനൂളിയിടുന്നു.
രാവും പകലുമെന്റെ മനസ്സുമെന്റെയുടലും
നിന്റെയുടലിന്റെയിടമെല്ലാമലിഞ്ഞുചേരും.



നഗ്ന

നിന്റെയുടയാടകളൂരിയെറിയൂ, മൂടുപടമെടുത്തുമാറ്റൂ.
നഗ്നസൗന്ദര്യത്തിന്റെ വേഷമെടുത്തണിയൂ,
വെളിച്ചം വാരിച്ചുറ്റിയൊരപ്സരസ്സിനെപ്പോലെ.
മലർക്കെത്തുറന്ന താമര പോലെ നിന്റെയുടൽ,
ജീവിതത്തിന്റെ, യൗവനത്തിന്റെ, അഴകിന്റെ സദ്യവട്ടം.
വരൂ, ഈ ലോകത്തേകാകിനിയായി വന്നുനിൽക്കൂ.
നിന്റെ സർവാംഗം വ്യാപിക്കട്ടെ ഈ നിലാവിന്റെ രശ്മികൾ.
നിന്റെ സർവാംഗം വ്യാപരിക്കട്ടെ തെന്നലിന്റെ തലോടലുകൾ.
ആകാശത്തിന്റെ അനന്തനീലിമയിലേക്കൂളിയിടൂ,
നക്ഷത്രങ്ങളടയാളപ്പെടുത്തിയ നഗ്നപ്രകൃതിയെപ്പോലെ.
അതനു മുഖം മറയ്ക്കട്ടെ തന്റെ കഞ്ചുകത്തിന്റെ മടക്കുകളിൽ,
ഉടലിന്റെ വികാസം കണ്ടവൻ നാണിച്ചു തല കുനിയ്ക്കട്ടെ.
ആണിന്റെ കുടിയിടത്തിലേക്കാനയിക്കൂ പ്രഭാതത്തെ, അനഘയെ,
ലജ്ജയറിയാത്ത കന്യകാത്വത്തെ, ശുഭ്രയെ, നഗ്നയെ.


(അതനു - ദേഹമില്ലാത്തവൻ, കാമദേവൻ)


കടി ഓ കോമൾ (1886)


link to image


Thursday, July 14, 2011

ടാഗോർ - ചുംബനം


ചുണ്ടുകളുടെ കാതുകളിൽ ചുണ്ടുകളുടെ ഭാഷ.
അന്യോന്യം ഹൃദയമൂറ്റിക്കുടിക്കുമ്പോലെ.
വീടു വിട്ടിറങ്ങിയ രണ്ടു പ്രണയങ്ങൾ
ചുണ്ടുകളുടെ സംഗമത്തിലന്യോന്യം കണ്ടെത്തുമ്പോലെ.
പ്രണയത്തിന്റെ വേലിയേറ്റത്തിലുയരുന്ന രണ്ടു തിരകൾ
ചുണ്ടുകളുടെ കടലോരത്തു തല്ലിത്തകരുമ്പോലെ.
അന്യോന്യം ദാഹിക്കുന്ന രണ്ടു തൃഷ്ണകൾ
ഉടലിന്റെയതിരിൽ കണ്ടുമുട്ടുകയാണൊടുവിൽ.
കോമളപദങ്ങളാലൊരു ഗാനമെഴുതുകയാണു പ്രണയം
ചുണ്ടുകളിൽ ചുംബനങ്ങളുടെയടരുകളിൽ.
ചുണ്ടുകളിൽ നിന്നു പ്രണയത്തിന്റെ പൂക്കളിറുക്കുകയാണവർ
പിന്നെയൊരു നേരത്തവ കോർത്തു മാലകെട്ടാൻ.
ചുണ്ടുകളുടെ ഈ മധുരസംഗമമത്രേ,
രണ്ടു മന്ദഹാസങ്ങളുടെ ചുവന്ന മണവറമെത്തയും.


(1885- കടി ഓ കോമൾ)


 

റില്‍ക്കെ - പനിനീർപ്പൂവിന്നകം


ഈ അകത്തിനൊരു
പുറമെവിടെ?
ഏതു മുറിവിന്റെ നോവിനു മേൽ വയ്ക്കും നിങ്ങൾ
ഈ സാന്ത്വനത്തിന്റെ ദളങ്ങൾ?
ഈ മലർക്കെത്തുറന്ന പനിനീർപ്പൂക്കളുടെ ഒറ്റക്കടലിൽ
മുഖം നോക്കുന്നതേതു മാനം?
കെട്ടുപാടുകളില്ലാതൊഴുകുന്നവ, നോക്കൂ,
എത്ര വിശ്ളഥമാണവയുടെ ശൈഥില്യം?
വിറക്കൊണ്ടൊരു കൈയാലും
കുലുങ്ങില്ല, തുളുമ്പില്ലവയെന്നപോലെ.
സ്വയമൊതുങ്ങാതവ കവിയുന്നു,
വലയം ചെയ്യുന്ന നാളുകളിലേക്കവയുടെയകമൊഴുകുന്നു,
അങ്ങനെയങ്ങനെയൊരു മുഴുവേനലൊരു മുറിയിൽ നിറയുന്നു-
സ്വപ്നദർശനം ചെയ്തൊരു മുറിയിൽ.


link to image

Wednesday, July 13, 2011

റില്‍ക്കെ - അപ്പോളോയുടെ ശിരസ്സറ്റ പ്രാചീനശില്പം

Louvre torso 56k.jpg



നമുക്കറിവിൽപ്പെടുന്നതല്ല അവന്റെ ഐതിഹാസികശീർഷം,
കനികൾ പോലെയക്കണ്ണുകളിൽ വിളഞ്ഞ വെളിച്ചവും.
അവന്റെയുടലെന്നാലിന്നുമെരിയുന്നു പണ്ടേ കൊളുത്തിയ വിളക്കു പോലെ,
കെടാതെ നില്പ്പുണ്ടവന്റെ നോട്ടം താഴ്ത്തിവച്ച തിരി പോലെ.
ആ മാറിന്റെ വിരിവെങ്ങനെ നിങ്ങളുടെ കണ്ണഞ്ചിക്കാനല്ലെങ്കിൽ?
അരക്കെട്ടിന്റെ നേർത്ത മടക്കുകളിലൂടൊരു മന്ദഹാസം
പ്രജനനമാളിനിന്ന ഗുഹ്യമർമ്മത്തിലേക്കു പടർന്നിറങ്ങുന്നതുമെങ്ങനെ?
വിരിഞ്ഞ ചുമലുകളുടെ സുതാര്യപാതത്തിനടിയിൽ
വികലവും കുറിയതുമായൊരു കല്ലാകുമതല്ലെങ്കിൽ;
മിനുങ്ങുകയുമില്ലതൊരു കാട്ടുമൃഗത്തിന്റെ തോലു പോലെ,
അതിരുകൾ ഭേദിക്കുകയുമില്ലൊരു സ്ഫുടതാരത്തിന്റെ ജ്വലനം പോലെ.
നിങ്ങളെ ശാസിക്കുന്നൊരുറ്റുനോട്ടമാണീയുടലിന്റെയോരോയിടവും:
ഇനിമേൽ ജീവിതം മാറ്റിജീവിക്കണം നിങ്ങൾ.



ല്യൂവർ കലാശേഖരത്തിൽ കണ്ട ഒരു മിലെറ്റസ് യുവാവിന്റെ ഉടഞ്ഞ പ്രതിമയാണ്‌ (ക്രിസ്തുവിനു മുമ്പ് ആറാം നൂറ്റാണ്ടിലേത്) ഈ കവിതയ്ക്കു പ്രചോദനമായത്. ഈ കവിതയും താൻ ആദർശകലാകാരനായി വരിച്ച റോദാങ്ങിനുള്ള സ്തുതി തന്നെ. അടർത്തിയെടുത്ത കഷണങ്ങൾ പോലെയുള്ള റോദാങ്ങിന്റെ ശില്പങ്ങളെക്കുറിച്ച് ഒരു കത്തിൽ റില്ക്കെ ഇങ്ങനെ പറയുന്നുണ്ട്: ഈയുടലുകൾ ഇത്രയും പൂർണ്ണമാകുമായിരുന്നില്ല, അവ പൂർണ്ണരൂപത്തിലായിരുന്നെങ്കിൽ. ഓരോ കഷണത്തിനുമുണ്ട് തീക്ഷ്ണമായൊരു സാകല്യം; അങ്ങനെയേ അതു സാധ്യമാവുകയുമുള്ളു; പൂർണ്ണമാക്കണമെന്നില്ല അവയ്ക്കു പൂർണ്ണമാകാൻ.

ലൂ ആന്ദ്രേ ശലോമിയ്ക്കുള്ള കത്തിൽ റില്ക്കെ ഇങ്ങനെയുമെഴുതുന്നു: വിസ്മൃതിയിൽ നിന്നു പുറത്തേക്കു വരുന്ന ഈ വസ്തുക്കളുടെ മൂല്യം ഇതാണ്‌: തികച്ചും അജ്ഞാതമായതൊന്നിനെപ്പോലെ നിങ്ങൾക്കവയെ നോക്കിനില്ക്കാം. എന്താണവയുടെ ഉദ്ദേശ്യമെന്ന് ആർക്കുമറിയില്ല; ഒരു വിഷയവും അവയോടൊട്ടിച്ചു ചേർത്തിട്ടില്ല; അവയുടെ സാന്ദ്രയാഥാർത്ഥ്യത്തിന്റെ മൗനത്തെ അസംഗതമായ ഒരു ശബ്ദവും വിഘാതപ്പെടുത്തുന്നില്ല; തിരിഞ്ഞുനോട്ടമോ ഭീതിയോ ഇല്ലാത്തതാണ്‌ അവയുടെ കാലയളവും. അവയ്ക്കു ജന്മം കൊടുത്ത  ആചാര്യന്മാരാകട്ടെ, ആരുമല്ല; ഒരു പ്രശസ്തിയും അവയുടെ ശുദ്ധരൂപങ്ങളിൽ ചായം പൂശുന്നില്ല; ഒരു ചരിത്രവും അവയുടെ നഗ്നമായ തെളിമയിൽ നിഴൽ വീഴ്ത്തുന്നുമില്ല: അവയുണ്ട്. അത്ര തന്നെ. ഈയൊരു വീക്ഷണത്തിലൂടെയാണ്‌ ഞാൻ പ്രാചീനകലയെ കാണുക. കാഴ്ച്ബംഗ്ളാവുകളിൽ നിങ്ങൾ കാണുന്ന ഉടഞ്ഞ പ്രതിമാശകലങ്ങൾ: പല തവണ നിങ്ങൾ അവയെ ശ്രദ്ധിക്കാതെ കടന്നുപോകുന്നുണ്ട്; എന്നാൽ ഒരു ദിവസം അവയിലൊന്ന് നിങ്ങൾക്കു മുന്നിൽ സ്വയം വെളിച്ചപ്പെടുത്തും; ഒരാദ്യതാരം പോലെ തിളങ്ങിനില്ക്കും...


link to image

Tuesday, July 12, 2011

ചിയി ചി - നര

File:Flying Horse, East Han Dynasty.Bronze. Gansu Provincial Museum.jpg


അതിൽ ചായം തേക്കേണ്ട,
അതിനെപ്പിഴുതെടുക്കേണ്ട.
തല മുഴുവനതു പരക്കട്ടെ.
ഒരു മരുന്നും തടുക്കില്ലാവെളുപ്പിനെ,
ഒരു കറുപ്പും ശിശിരം കടക്കുകയുമില്ല.
പതുപതുത്തൊരു തലയിണയിൽ
തലയെടുത്തുവയ്ക്കൂ,
ചീവീടുകളെ കേട്ടുകിടക്കൂ,
അലസം ചരിഞ്ഞുകിടന്ന്
ചോലയുടെ കളകളത്തിനു കാതോർക്കൂ-
ഈ വിശാലവീക്ഷണത്തിലേക്കുയരാൻ
ഞങ്ങള്‍ക്കാകുന്നില്ലെങ്കിലതിനു കാരണം,
നരച്ച മുടിയിഴേ,
അത്ര ദുഃഖിപ്പിക്കുന്നു ഞങ്ങളെ നീയെന്നതു തന്നെ.

 



ചിയി ചി (864-937) - ചൈനീസ് കവിതയുടെ സുവർണ്ണയുഗമായ ടാങ്ങ് കാലഘട്ടത്തിൽ ജീവിച്ചിരുന്ന കവി.

link to image


Sunday, July 10, 2011

റില്‍ക്കെ - സ്പാനിഷ് നർത്തകി


ഉരച്ച തീപ്പെട്ടിക്കൊള്ളിയാളിക്കത്തും മുമ്പു
പുളയുന്ന നാവുകൾ ചുറ്റിനും ചാട്ടുന്ന പോലെ-
കാണികളുടെ നിബിഡവലയത്തിൽ, പൊള്ളുന്ന ചടുലതാളത്തിൽ
അവളുടെ നൃത്തം കാലമിടുന്നു, തീനാളങ്ങൾ തൊടുത്തുവിടുന്നു.

കണ്ണു ചിമ്മിത്തുറക്കും മുമ്പാകെത്തീപ്പിടിയ്ക്കുന്നു നൃത്തം!

ഒരു തീക്ഷ്ണനോട്ടം കൊണ്ടവൾ മുടിയ്ക്കു തീക്കൊളുത്തുന്നു.
ധൃഷ്ടപാടവത്തോടവൾ പിന്നെ വെട്ടിത്തിരിയുന്നു,
ആ ജ്വലനത്തിലേക്കുടയാട ചുഴറ്റിയെറിയുന്നു,
അതിൽ നിന്നു പുറപ്പെടുന്നു ദീർഘിച്ചു നഗ്നമായ രണ്ടു കൈകൾ,
വിരണ്ടുണർന്നു ചുറയഴിക്കുന്ന പടമെടുത്ത നാഗങ്ങൾ.

പിന്നെത്തന്നെ വരിയുകയാണഗ്നിയെന്നു ശങ്കിച്ചോ,
അതു വാരിക്കൂട്ടിയവജ്ഞയോടവൾ നിലത്തേക്കെറിയുന്നു,
ഉദ്ധതചേഷ്ടയോടതിനെ നോക്കിനില്ക്കുന്നു-
നിലത്തു കിടന്നു പുളയുകയാണതടങ്ങാതെ,
കലാശിച്ചു നൃത്തമെന്നു കീഴ്വഴങ്ങാതെ.
എന്നാലാത്മവിശ്വാസത്തോടെ, വിജയാഹ്ളാദത്തോടെ,
ഒരു വശ്യമന്ദഹാസത്തോടവൾ മുഖമൊന്നുയർത്തുന്നു.
ഉറച്ച ചെറുചുവടുകളാലതു ചവിട്ടിക്കെടുത്തുന്നു.


link to image



Saturday, July 9, 2011

സെൻ കവിതകൾ -2

File:Huineng-tearing-sutras.svg


ഷോയിച്ചി (1202-80)


ഇതു സർവജ്ഞവൃത്തം.
അകമില്ല, പുറമില്ല.
വെളിച്ചമില്ല, നിഴലില്ല.
പുണ്യാത്മാക്കൾ സർവരും
പിറവിയെടുത്തതുമിതിൽ.



ഡെയ്ത്തോ (1282-1337)

ബുദ്ധന്മാരെയും ഗുരുക്കന്മാരെയുമരിഞ്ഞുവീഴ്ത്താൻ
മൂർച്ച കൂട്ടിയ വാളിൽ ഞാൻ പിടി മുറുക്കുന്നു.
എന്റെ പാടവമൊന്നു കണ്ടതും
ശൂന്യത കൊമ്പു കുത്തുന്നു!



ഗീദോ (1325-88)

എഴുപത്തിരണ്ടാണ്ടു കാലം
മൂരിക്കുട്ടനെന്റെ വരുതിയ്ക്കു നിന്നു.
ഇന്നു ഞാവൽ വീണ്ടും പൂവിടുമ്പോൾ
മഞ്ഞത്തലഞ്ഞു നടക്കാൻ
ഞാനവനെ അഴിച്ചുവിടുന്നു.



തോസൂയി (?-1683)

വക്കു പൊട്ടിയ കിണ്ണവും പിഞ്ഞിക്കീറിയ തുണിയുമായി
ജീവിതം സുഖമായൊഴുകുന്നു.
ആരവം കൊണ്ട ലോകത്തിനാരു കാതോർക്കുന്നു?
വിശപ്പും ദാഹവുമകറ്റുക: അതേ എനിക്കുന്നം.



മൻസായി (1635-1714)

ഒരു നിമിഷമൊന്നിരുന്നാൽ
ഒരിഞ്ചു നീളത്തിൽ ബുദ്ധനായി.
ചിന്തകൾ വന്നുപോകട്ടെ,
മിന്നൽ പോലെ.
മനസ്സിന്റെ കയങ്ങളിലേ-
ക്കൊരു ക്ഷണമൊന്നു നോക്കൂ:
മറ്റൊന്നുമില്ലുള്ളതായി.


റിയോകാൻ (1757-1831)


പേരെടുക്കണമെന്നില്ലെനിക്ക്,
എന്റെ പ്രകൃതമതിന്റെ വഴിക്കൊഴുകട്ടെ.
പത്തു നാളത്തേക്കുള്ളരി സഞ്ചിയിലുണ്ട്,
ഒരു കെട്ടു വിറകടുപ്പിൻ മൂട്ടിലുമുണ്ട്.
മായയെന്നും നിർവാണമെന്നുമൊക്കെപ്പുലമ്പാൻ
ആർക്കു നേരം?
ഓലപ്പുര മേൽ രാത്രിമഴ പെയ്യുമ്പോൾ
അതു കാതോർത്തു ഞാനിരിക്കുന്നു,
സുഖം പിടിച്ചിരുകാലും നീട്ടി.



ഷുടാക്കു

ധർമ്മത്തിന്റെ ദേശത്തു മനസ്സിനെ കെട്ടഴിച്ചുവിട്ട്,
നിലാവു നിറയുന്ന ജനാലയ്ക്കൽ ഞാനിരിക്കുന്നു,
കാതു കൊണ്ടു മലകളെക്കണ്ട്,
കണ്ണു കൊണ്ടരുവിയെക്കേട്ടും.
ഓരോ അണുവും നിത്യപ്രമാണമുദ്ധരിക്കുന്നു,
ഓരോ നിമിഷവും നിത്യസൂത്രമുരുവിടുന്നു.
കാലമറ്റതാണേതു ക്ഷണികചിന്തയും,
ഒരു മുടിയിഴ മതി കടലു കടയാനും.



തെഷു

ഗർഭത്തിൽക്കിടക്കുമ്പോഴേ
ദേഹമായയ്ക്കു ജ്വരമായ പിടിച്ചു;
ഏതു മരുന്നു കൊടുത്തതിനെ സുഖപ്പെടുത്തും?
ബോധിവൃക്ഷത്തിൽ നിന്നൊരില പറിച്ചു തിന്നില്ലെങ്കിൽ
കർമ്മബന്ധം കൊണ്ടു നശിക്കും നിങ്ങൾ.



റിയുഷു (1308-88)

എന്തിനു നിയമത്തിനടിമയാവണം?
പൊൻതുടൽ പൊട്ടിച്ചെറിഞ്ഞു
മനക്കരുത്തോടിറങ്ങെന്നേ,
അസ്തമയപ്രഭയിലേക്ക്.



ദെയിച്ചി (1290-1366)

ഓരോ ജീവനുമുണ്ടായുസ്സോരോന്ന്:
നൂറു കൊല്ലം, മുപ്പത്താറായിരം ദിവസം.
പൂക്കാലമൊടുങ്ങുവോളം
പൂമ്പാറ്റ സ്വപ്നം കണ്ടിരിക്കും.



ദെയ്ഗു

ഇവിടെയാരുടെയും ചിന്തയിലില്ല പേരും പണവും,
തെറ്റും ശരിയുമെന്നുള്ള വർത്തമാനങ്ങളുമില്ല.
ശരൽക്കാലത്തിലിലയടിഞ്ഞ പുഴത്തടം ചികഞ്ഞിരിക്കും ഞാൻ,
വസന്തത്തിൽ കുയിലുകൾക്കു പ്രിയശ്രോതാവുമാകും.


link to image


Friday, July 8, 2011

സെൻ കവിതകൾ

 

 


പാവോ-ചുവേ ത് സു-ഹ്സിൻ (1025-)Enso2.png


വാസനിക്കുന്ന വസന്തത്തിന്റെ മുപ്പതു നാൾ
നാടോടിത്തേനീച്ച പൂക്കൾ കുഴിച്ചുകുഴിച്ചു നടക്കും;
ആ പരിമളമൊക്കെയും തേനറകളിൽ സുരക്ഷിതമായിരിക്കെ
പൂവിതളുകൾ കൊഴിഞ്ഞു വീഴുന്നതെവിടെ?



റിയുഷു (1308-88)Enso2.png


ലോകത്തെക്കുറിച്ചെന്തിനു വേവലാതി?
കിഴക്കും പടിഞ്ഞാറുമോടി
അന്യരുടെ തല നരച്ചോട്ടെ.
ഈ മലയോരക്കോവിലിൽ
പാതിയകത്തും പാതി പുറത്തുമായിക്കിടക്കെ
എനിക്കില്ല സന്തോഷം, സങ്കടവും.


ബൈഹോ (1631-707)Enso2.png


പേരു കേൾപ്പിക്കാൻ കൊതിച്ചിട്ടില്ല ഞാൻ.
കലുഷമായൊരായുസ്സു പിന്നിൽ വിട്ട്,
ശവപ്പെട്ടിയിൽ ചമ്രം പടിഞ്ഞിരിക്കുന്നു ഞാൻ
ഈയുടലിന്റെ ഉറയൂരുവാനായി.


താവോ കെയ് Enso2.png


എഴുപത്താറായെനിക്ക്,
ഒരായുസ്സിന്റെ കർമ്മങ്ങൾ ചെയ്തും കഴിഞ്ഞു.
ജീവിച്ചിരിക്കെ സ്വർഗ്ഗത്തിനാർത്തി പിടിച്ചിട്ടില്ല ഞാൻ,
മരിച്ചാൽ നരകത്തെക്കുറിച്ചാധിപ്പെടുകയുമില്ല.
ഞാനെന്റെ പിടി വിടും, മലർന്നു കിടക്കും,
വിധിയ്ക്കെന്നെ വിട്ടുകൊടുക്കും, ഉപാധികളില്ലാതെ.



ഹക്കൂയിൻEnso2.png

ചിറയിലെ ചന്ദ്രനെ പിടിക്കാൻ
കൈയെത്തിക്കുകയാണു മൊച്ച.
മരിക്കുന്ന നിമിഷം വരെയും
ഇതു തന്നെയാണവനു വേല.
ചില്ലയിലെ പിടിയവനൊന്നു വിട്ടുവെങ്കിൽ,
കയത്തിലവൻ മുങ്ങിമറഞ്ഞുവെങ്കിൽ
ലോകമാകെത്തിളങ്ങിയേനെ
കണ്ണഞ്ചിക്കുന്ന തെളിമയുമായി.


 

Thursday, July 7, 2011

റൂമി - നിന്നെക്കണ്ടിട്ടും...


നിന്നെക്കണ്ടിട്ടും...


നിന്നെക്കണ്ടിട്ടും പുഞ്ചിരി വരാത്തൊരാൾ,
വിസ്മയപ്പെട്ടു വാപൊളിക്കാത്തൊരാൾ,
സ്വഗുണങ്ങളിരട്ടിയാകാത്തൊരാൾ-
ഒരു തടവറയുടെ കല്ലും കുമ്മായവുമല്ലാതയാളാരാകാൻ?



ആളുകൾക്കിടയിൽ...

ആളുകൾക്കിടയിൽ കുറേക്കാലം കഴിഞ്ഞിരിക്കുന്നു ഞാൻ,
ആത്മാർത്ഥതയവരിൽ ഞാൻ കണ്ടിട്ടില്ല, അതൊന്നു മണത്തിട്ടുമില്ല,
ആളുകളുടെ കൺവെട്ടത്തു നിന്നു മറഞ്ഞിരിക്കുന്നതേ ഭേദം-
കല്ലിൽ തീപ്പൊരി പോലെ, ഇരുമ്പിൽ നീരു പോലെ.



എന്റെ തൊപ്പി...

എന്റെ തൊപ്പി, എന്റെ കുപ്പായം, എന്റെ തല-
ഒരു കാശിനു തികയില്ല മൂന്നും കൂടി;
എന്റെ ലോകപ്രശസ്തി കേട്ടിട്ടില്ലേ?
ഞാനാരുമല്ല, ആരുമല്ല, ആരുമല്ല.



സ്ത്രീസ്നേഹം

സ്ത്രീയുടെ സ്നേഹം പുരുഷനെ വശപ്പെടുത്തും.
ദൈവമാവിധം ചെയ്തുവച്ചിരിക്കെ
നിങ്ങളെങ്ങനെയൊഴിഞ്ഞുമാറും?
ആദാമിനാശ്രയമായി സ്ത്രീയെ സൃഷ്ടിച്ചുവെങ്കിൽ
ആദാമെങ്ങനെ ഹവ്വയെപ്പിരിയും?
സ്ത്രീയെന്നതു ദൈവരശ്മി.
സൃഷ്ടിച്ചതല്ലവളെ,
സൃഷ്ടിക്കുകയാണവൾ.


 

നിസ്സാര്‍ ഖബ്ബാനി - നാവികഗീതം





നിന്റെ കണ്ണുകളുടെ നീലക്കടവത്ത്
ശ്രുതി ചേർന്ന വെളിച്ചങ്ങളുടെ മഴ പാറുന്നു,
വിഭ്രാന്തസൂര്യന്മാരും വഞ്ചിപ്പായകളും
അനന്തതയിലേക്കുള്ള പ്രയാണത്തിന്റെ ചിത്രമെഴുതുന്നു.


നിന്റെ കണ്ണുകളുടെ നീലക്കടവത്ത്
പുറംകടൽ കാണുന്നൊരു ജാലകം തുറക്കുന്നു,
ഇനിയും പിറക്കാത്ത തുരുത്തുകൾ തേടി
കിളികളകലങ്ങൾ നോക്കിപ്പറക്കുന്നു.


നിന്റെ കണ്ണുകളുടെ നീലക്കടവത്ത്
ഈയുഷ്ണകാലത്തും പുതുമഞ്ഞു പൊഴിയുന്നു,
വൈഡൂര്യത്തിന്റെ കേവു കേറ്റിയ നൗകകൾ 

കടലിനു മേല്‍കമിഴ്ന്നുവീഴുന്നു.

നിന്റെ കണ്ണുകളുടെ നീലക്കടവത്ത് 
കടമണം പിടിച്ചൊരു കുട്ടിയെപ്പോലെ
പാറകളിൽക്കയറി ഞാനോടുന്നു,
ചിറകു കുഴഞ്ഞ കിളിയെപ്പോലെ മടങ്ങുന്നു.



നിന്റെ കണ്ണുകളുടെ നീലക്കടവത്ത്
രാത്രിയിൽ ശിലകളീണമിടുന്നു.
നിന്റെ കണ്ണുകളുടെ അടഞ്ഞ പുസ്തകത്തിൽ
ഒരായിരംകവിതകളാരൊളിപ്പിച്ചു?


ഞാൻ, ഞാനൊരു നാവികനായിരുന്നെങ്കിൽ,
ഒരാളെനിക്കൊരു വഞ്ചി തന്നിരുന്നുവെങ്കിൽ,
ഓരോരോ സന്ധ്യയിലും പായ
ഞാൻ വിരുത്തിയേനെ,
നിന്റെ കണ്ണുകളുടെ നീലക്കടവത്ത്.

File:Poems of the Sea, 1850 - Homeward Bound.jpg




link to image



Wednesday, July 6, 2011

നിസ്സാര്‍ ഖബ്ബാനി - ഞാൻ പ്രണയിക്കുമ്പോൾ

File:Kirchner - Ruhendes Paar.jpg



ഞാൻ പ്രണയിക്കുമ്പോൾ




പ്രണയിക്കുമ്പോൾ കാലത്തിനു നാഥനാവുകയാണു ഞാനെന്നു
തോന്നിപ്പോവുകയാണെനിക്ക്
ഭൂമിയും അതിലുള്ളതൊക്കെയുമെനിക്കവകാശം
കുതിരപ്പുറമേറി സൂര്യനു നേർക്കു കുതിയ്ക്കുകയുമാണു ഞാൻ.

പ്രണയിക്കുമ്പോൾ കണ്ണിൽപ്പെടാതൊഴുകുന്ന വെളിച്ചമാവുകയാണു ഞാൻ
എന്റെ നോട്ടുപുസ്തകത്തിലെ കവിതകൾ
തൊട്ടാവാടിപ്പാടങ്ങളാവുന്നു, പോപ്പിപ്പാടങ്ങളാവുന്നു.

പ്രണയിക്കുമ്പോളെന്റെ വിരൽത്തുമ്പുകളിൽ നിന്നു വെള്ളം കുത്തിയൊലിക്കുന്നു
എന്റെ നാവിൽ പച്ചപ്പുല്ലു പൊടിയ്ക്കുന്നു
പ്രണയിക്കുമ്പോൾ കാലത്തിനുമപ്പുറത്തെ കാലമാവുകയുമാണു ഞാൻ.

ഞാനൊരു പെണ്ണിനെ സ്നേഹിക്കുമ്പോൾ
നഗ്നപാദരായി മരങ്ങളോടിവരികയുമാണെന്റെ നേർക്ക്.




വാക്കുകൾ കൊണ്ടു കാലത്തെ


വാക്കുകൾ കൊണ്ടു ഞാൻ കാലത്തെ കീഴടക്കുന്നു,
ക്രിയകളെ, നാമങ്ങളെ, പദഘടനയെ,

മാതൃഭാഷയെ ഞാൻ കീഴടക്കുന്നു. 
കാര്യങ്ങളുടെ തുടക്കങ്ങൾ ഞാൻ മായ്ച്ചുകളയുന്നു,
ജലത്തിന്റെ സംഗീതം അഗ്നിയുടെ സന്ദേശമടങ്ങിയ
മറ്റൊരു ഭാഷയാൽ
വരുംകാലത്തെ
ഞാൻ  വെളിച്ചപ്പെടുത്തുന്നു.
നിന്റെ കണ്ണുകളിൽ കാലത്തെ
ഞാൻ പിടിച്ചുനിരത്തുന്നു,
ഈ മുഹൂർത്തത്തെ കാലത്തിൽ നിന്നു വേർപെടുത്തുന്ന വര
ഞാന്‍ മായ്ച്ചും കളയുന്നു.




ഞാൻ നിന്നെ പ്രേമിക്കുമ്പോൾ


ഞാൻ നിന്നെ പ്രേമിക്കുമ്പോൾ
ഒരു പുതുഭാഷ മുളയെടുക്കുന്നു,
പുതുനഗരങ്ങൾ, പുതുദേശങ്ങൾ കണ്ടെടുക്കപ്പെടുന്നു.
നായ്ക്കുട്ടികളെപ്പോലെ നാഴികകൾ ശ്വാസമെടുക്കുന്നു,
പുസ്തകത്താളുകൾക്കിടയിൽ ഗോതമ്പുകതിരുകൾ വളരുന്നു, 

തേനിറ്റുന്ന വാർത്തകളുമായി. 
നിന്റെ കണ്ണുകളിൽ പറവകൾ ചിറകെടുക്കുന്നു.
ഹിന്ദുസ്ഥാനത്തെ സുഗന്ധവ്യഞ്ജനങ്ങളും പേറി. 
നിന്റെ മാറിൽ നിന്നു വർത്തകസംഘങ്ങൾ യാത്രയാവുന്നു
ചുറ്റും മാമ്പഴങ്ങൾ പൊഴിയുന്നു,
കാടിനു തീപ്പിടിയ്ക്കുന്നു,
നൂബിയായിലെ പെരുമ്പറകളും കേൾക്കാകുന്നു.


ഞാൻ നിന്നെ പ്രേമിക്കുമ്പോൾ
നിന്റെ മുലകൾ നാണം കുടഞ്ഞുകളയുന്നു,
ഇടിമിന്നലുകളാവുകയാണവ,
വാളും മണല്ക്കാറ്റുമാവുകയാണവ.
ഞാൻ നിന്നെ പ്രേമിക്കുമ്പോൾ
അറേബ്യന്‍നഗരങ്ങൾ പിടഞ്ഞെഴുന്നേല്ക്കുന്നു,
അടിച്ചമർത്തലിന്റെ യുഗങ്ങൾക്കെതിരെ കലഹിക്കുന്നു,
ഗോത്രപ്രമാണങ്ങൾക്കെതിരെ കലഹിക്കുന്നു.
നിന്നെ പ്രേമിക്കുമ്പോൾ പട നയിക്കുകയാണു ഞാൻ,
വൈരൂപ്യത്തിനെതിരെ,
ഉപ്പിന്റെ രാജാക്കന്മാർക്കെതിരെ*,
മരുഭൂമിയെ കീഴമ
ത്തുന്ന ചിട്ടവട്ടങ്ങൾക്കെതിരെ.
നിന്നെ പ്രേമിച്ചുകൊണ്ടേയിരിക്കും ഞാൻ,
ആ മഹാപ്രളയമെത്തും വരെയും.



link to image


Monday, July 4, 2011

നിപ്പൺ പ്രണയകവിതകൾ

File:Oda Kaisen Bo Tao colors on silk hanging scroll Rakuto Ihoku-kan.jpg


1

ഉരലിൽ പെരുമാറി
തഴമ്പിച്ചതാണെന്റെ കൈകളെങ്കിലും
ഇന്നു രാത്രിയിലുമെന്റെ യജമാനന്റെ മകൻ വരും
ഇടറിയ നെടുവീർപ്പുമായവയെക്കടന്നുപിടിയ്ക്കാൻ.

(എട്ടാം നൂറ്റാണ്ട്)


2

ഉറയൂരിയൊരുടവാൾ
ഉടലോടടുക്കിപ്പിടിച്ചെന്നു
ഞാനിന്നലെ സ്വപ്നം കണ്ടു;
വൈകില്ല നീ വരാനെന്നല്ലേ,
ഞാനതിനെ വ്യാഖ്യാനിക്കേണ്ടു?

(കാസാ പ്രഭ്വി - എട്ടാം നൂറ്റാണ്ട്)


3

കടലോരത്തിടിവെട്ടിക്കൊ-
ണ്ടാഞ്ഞടിക്കും തിര പോലെ
എന്നെപ്പേടിപ്പെടുത്തുവോനേ നിന്നി-
ലെൻ പ്രേമമെത്രയചഞ്ചലമേ.

(കാസാ പ്രഭ്വി - എട്ടാം നൂറ്റാണ്ട്)


4
മുളയിലകളിലാലിപ്പഴ-
മൊച്ചപ്പെടുന്ന രാത്രികളിൽ
ഒറ്റയ്ക്കുറങ്ങാൻ വെറുപ്പാണെനിയ്ക്ക്.

(ഇസുമി ഷിക്കിബു - പത്താം നൂറ്റാണ്ട്)


5
അന്യോന്യമൊന്നും നല്കാതെ
ദീർഘിച്ച ഹേമന്തമൊന്നു കഴിച്ചതിൽപ്പിന്നെ
അന്യോന്യം നാം കൂട്ടിമുട്ടുന്നു,
കൈകളിൽ പൂക്കളുമായി.

(ചിയോ -1703-1775)


link to image


Sunday, July 3, 2011

ത് സു യെ പ്രണയഗീതങ്ങൾ

 


1.

ഒരു പോള കണ്ണടച്ചില്ല ഞാനിന്നലെ,
രാവിൽ നിലാവിന്റെ വേലിയേറ്റം-
ആരോ വിളിയ്ക്കുന്നു, ആരോ വിളി കേൾക്കുന്നു,
കേട്ടുകിടന്നു ഞാൻ പുലരുവോളം.


2.
ചെറിമരം പൂ കൊഴിക്കുന്ന കാലം,
ചില്ലകളിൽ മഞ്ഞക്കിളികൾ തത്തുന്ന നാളും:
നിനക്കു നില്ക്കണമെന്നു നീ പറഞ്ഞു,
നിന്റെ കുതിര തളർന്നുവത്രെ;
എനിക്കു പോകണമെന്നു ഞാൻ പറഞ്ഞു,
എന്റെ പട്ടുനൂൽപ്പുഴുക്കൾ വിശന്നിരിക്കയത്രെ.

3.

പരദേശം പോവുകയാണവനെന്നു കേട്ടു,
പുഴയൊഴുകുമിടം വരെ ഞാൻ കൂട്ടു ചെന്നു;
നീട്ടിയ കൈകളിലവനെന്നെപ്പുണർന്നപ്പോൾ
പുഴയൊഴുകിയില്ലൊരു ക്ഷണമെന്നെനിക്കു തോന്നി.


4.
അരപ്പട്ട മുറുക്കിയിരുന്നില്ല ഞാൻ,
ജനാലയിലൂടെ നോക്കാൻ നീ പറയുമ്പോൾ;
എന്റെ പുടവയൊന്നു വിടർന്നുവെങ്കിൽ
ഈ വസന്തകാലത്തെന്നലിനെപ്പഴിക്കൂ.


5.
ഞാൻ നില വിടാത്ത ധ്രുവനക്ഷത്രം,
രാവിലെ കിഴക്കു പോകുന്നു നിന്റെ സൂര്യഹൃദയം,
സന്ധ്യയ്ക്കു പടിഞ്ഞാറും.


(മൂന്നാം നൂറ്റാണ്ടിൽ തെക്കൻ ചൈനയിൽ ജീവിച്ചിരുന്നതായി പറയപ്പെടുന്ന ത് സു യെ എന്ന സ്ത്രീ എഴുതിയ കവിതകൾ. ഒരു മദ്യശാലയിലെ പരിചാരിക ആയിരുന്നുവത്രെ അവർ.)


link to image


ഡേവിഡ് വോഗൽ - കവിതകൾ


ഒടുവിലത്തെ വണ്ടി


ഒടുവിലൊറ്റയ്ക്കൊരു കുതിരവണ്ടി
യാത്രയ്ക്കു തയാറായി നില്ക്കുന്നു;
നാമതിൽക്കയറിപ്പോവുക,
കാത്തുനിൽക്കില്ലതിനിയും.

പെൺകുട്ടികൾ കയറിപ്പോകുന്നതു ഞാൻ കണ്ടു;
ചുവന്ന സന്ധ്യ പോലെ ലജ്ജാകുലവും
ദാരുണവുമായിരുന്നു ആ വിഷാദിച്ച മുഖങ്ങൾ.

ചുവന്നുതുടുത്ത കുട്ടികൾ കയറുന്നതു ഞാൻ കണ്ടു;
തങ്ങളെ വിളിച്ചുകയറ്റിയതിനാൽ മാത്രമാ-
ണവർ കയറിപ്പോയതും.

ലോകത്തു തെരുവുകളിലൂടെ
നേർക്കു നേർ മാനമായി നടന്ന പുരുഷന്മാർ,
വിടർന്ന കണ്ണുകളാലകലങ്ങളളന്നവർ,
അക്ഷോഭ്യരായവരും കയറിപ്പോയി.

ശേഷിച്ചതു നാം മാത്രം.
പകലിറങ്ങുന്നു,
ഒടുവിലത്തെ വണ്ടി യാത്രയാവുന്നു,
നാമതിൽ കയറുക,
ശാന്തചിത്തരായും.
കാത്തുനില്ക്കില്ലതിനിയും.

(ഓഷ്വിറ്റ്സിന്റെ ഓർമ്മയ്ക്ക്)



ശരല്ക്കാലരാത്രികൾ

ശരല്ക്കാലരാത്രികളിലൊന്നിൽ
കാട്ടിലൊരില വീഴുന്നു കണ്ണിൽപ്പെടാതെ,
ഒച്ചയില്ലാതതു നിലം പറ്റുന്നു.

ചോലയിൽ നിന്നൊരു മീൻ കുതിയ്ക്കുന്നു,
നനവിന്റെയൊരു ചെകിളയിളക്കം
ഇരുട്ടത്തു മാറ്റൊലിയ്ക്കുന്നു.

കറുകറുത്ത വിദൂരതയിൽ
കാണാത്ത കുതിരകൾ കുളമ്പടികൾ വിതയ്ക്കുന്നു,
അങ്ങുമിങ്ങുമലിയുന്നു.

ഇതൊക്കെക്കേൾക്കുന്നുമുണ്ട്
നടന്നുതളർന്നൊരു സഞ്ചാരി;
ഒരു വിറ കേറുന്നുമുണ്ടയാൾക്കെല്ലുകളിൽ.



ഡേവിഡ് വോഗൽ (1891-1944) - പഴയ റഷ്യയിലെ സതാനോവിൽ ജനിച്ച ഹീബ്രു-യിദ്ദിഷ് കവി. ഓഷ്വിറ്റ്സിലെ നാസിപാളയത്തിൽ കിടന്നു മരിച്ചു. ഹീബ്രുവിലെ ആധുനികകവികളിൽ പ്രമുഖൻ.