Thursday, July 21, 2011

ജാപ്പനീസ് കവിതകൾ, സ്ത്രീകളുടെ

File:Jo-no-mai by Uemura Shoen.jpg


ഹൊരിക്കാവാ പ്രഭ്വി (പന്ത്രണ്ടാം നൂറ്റാണ്ട്)


ഇന്നെന്ന പോലെന്നും സ്നേഹിക്കുമോ
അവനെന്നെ?
അവന്റെയുള്ളെനിക്കറിയില്ല.
ആകെയുലഞ്ഞതാണെന്റെ ചിന്തകൾ,
ഈ അഴിഞ്ഞ മുടി പോലെ.


ചിയോ(1703-1775)


വസന്തമായിട്ടില്ല,
കല്ലുകളിൽ മഞ്ഞു മാഞ്ഞിട്ടുമില്ല-
എന്നിട്ടുമെത്ര  കയ്ക്കുന്നു
ചുംബനങ്ങൾ.

*
ഒരിക്കലെന്നെക്കാൾ മൂത്തതായിരുന്നു
എന്റെയമ്മച്ഛന്മാർ;
അതേ കുട്ടികൾ തന്നെ
ചീവീടുകളിന്നും.



ഐസേ പ്രഭ്വി (875-938)

വസന്തകാലമൂടൽമഞ്ഞിൽ
യാത്രയാവുന്നു കാട്ടുവാത്തുകൾ;
അവ പഠിച്ചിരിക്കുന്നുവോ,
പൂ വിടരാത്ത നാട്ടിൽ ജീവിക്കാൻ?

*
“എനിക്കറിയാ”മെന്നതു പറയുമോയെന്നു ശങ്കിച്ചു
തലയിണ വയ്ക്കാതെ നാമുറങ്ങി;
എന്നിട്ടും പക്ഷേ പൊടി പോലെ പാറുകയാ-
ണെന്റെ വിശേഷങ്ങളീ നാട്ടിലെങ്ങും.

*
പൊളിച്ചു പണിയുകയാണവർ,
നഗരായിലെ പഴയ പാലം;
പിന്നെയൊന്നും ശേഷിക്കില്ല,
എന്നെപ്പോലെയെന്നു പറയാൻ.



ഇസുമി ഷികിബു (പത്താം നൂറ്റാണ്ട്)


മറ്റൊരാളായിരുന്നു,
ചന്ദ്രൻ പുലരി കടക്കുമ്പോൾ
ഇതേ ആനന്ദമൂർച്ഛയോടെ
ആകാശം നോക്കിനിന്നവൾ.

*

ഒരിക്കൽ നീ പറഞ്ഞു,
നീ ചന്ദ്രനെ നോക്കുന്നതു
ഞാൻ കാരണമെന്ന്;
ഇന്നു ഞാൻ തന്നെ വന്നിരിക്കുന്നു,
നീ പറഞ്ഞതു സത്യമോയെന്നറിയാൻ.

*

എനിക്കെന്നെ അറിയാതായിരിക്കുന്നു
ആ രാത്രി കഴിഞ്ഞതിൽപ്പിന്നെ.
അന്യദേശങ്ങളിൽ പോവുകയാണു ഞാൻ,
അന്യശയ്യകളിലുറങ്ങുകയുമാണു ഞാൻ.

*

നാരകത്തിന്നിലകൾ പൊയ്ക്കഴിഞ്ഞു,
തണുത്ത രാത്രിയും മഞ്ഞുമഴയും
അവ പറിച്ചുകളഞ്ഞു.
മലകളെ നോക്കിനിൽക്കാൻ
ഇന്നലെത്തന്നെ നമ്മൾ പോയിരുന്നെങ്കിൽ!

*

നിനക്കു വരാൻ നേരമില്ലെങ്കിൽ
ഞാൻ പോകും.
കവിതയെഴുതുന്ന വഴി എനിക്കു പഠിക്കണം,
നിന്നിലേക്കുള്ള വഴിയായി.

*

നിനക്കെന്നെ സ്നേഹമെങ്കിൽ,
വരൂ.
എന്റെ വീടു നിൽക്കുന്ന വഴി വിലക്കിയിട്ടില്ല,
പ്രചണ്ഡമനസ്സുകളായ ദേവന്മാർ.

*


ഈ ഹേമന്തരാത്രിയിൽ
മഞ്ഞു കൊണ്ടെന്റെ കണ്ണു മൂടി.
പ്രഭാതമിഴഞ്ഞെത്തും വരെ
ഇരുട്ടത്തു ഞാൻ തുഴഞ്ഞു.

*

ഒരു നിമിഷം ജീവിച്ചിരിക്കില്ല
ഞാനീ ലോകത്ത്,
കരിമുള പോലെ
ശോകം കനക്കുമിവിടെ.


ഓനോ നോ കോമാച്ചി (ഒമ്പതാം നൂറ്റാണ്ട്)


സ്വപ്നത്തിന്റെ വഴികളിലൂടെത്ര തവണ ഞാൻ നടന്നിരിക്കുന്നു,
കൺകുളിർക്കെ നിന്നെത്തന്നെ കാണാൻ.
ഈ യഥാർത്ഥലോകത്തൊരു നോക്കു നിന്നെക്കണ്ടെങ്കിൽ
അതെത്ര വ്യത്യസ്തവുമാകുമായിരുന്നു.



മുരാസാകി

ആരോ കടന്നുപോകുമ്പോൾ
അതവനോയെന്നു ഞാൻ ശങ്കിച്ചു:
പാതിരാച്ചന്ദ്രനെ
മൂടിക്കഴിഞ്ഞു മേഘങ്ങൾ.


ഗെയ്ഷാഗാനങ്ങൾ


സ്നേഹിക്കുന്ന പുരുഷനായി ഞാൻ
സാകി പകർന്നു;
അവനതു തീർക്കും മുമ്പേയെന്റെ മുഖം ചുവന്നു,
ചെറിപ്പൂക്കൾ പോലെ.

*

എനിക്കും നിനക്കും കിടപ്പൊരു മുട്ടയ്ക്കുള്ളിൽ,
വെള്ളക്കരു പോലെ നിന്നെപ്പൊതിയുമെന്റെയുടൽ.


link to image


3 comments:

Pradeep paima said...

ഇഷ്ട്ടപെട്ടു ഇനിയും എഴുത്ത് തുടര് ..ആശംസകള്‍

ശാന്ത കാവുമ്പായി said...

ഇപ്പൊഴാണല്ലോ ഞാനിത് കണ്ടത്!

kaitha said...

fb yil varum mumbe phonil bandhappettirunnu basho vayicha lahariyil ! santhosham!!

d zubin