നിന്റെ കണ്ണുകളുടെ നീലക്കടവത്ത്
ശ്രുതി ചേർന്ന വെളിച്ചങ്ങളുടെ മഴ പാറുന്നു,
വിഭ്രാന്തസൂര്യന്മാരും വഞ്ചിപ്പായകളും
അനന്തതയിലേക്കുള്ള പ്രയാണത്തിന്റെ ചിത്രമെഴുതുന്നു.
നിന്റെ കണ്ണുകളുടെ നീലക്കടവത്ത്
പുറംകടൽ കാണുന്നൊരു ജാലകം തുറക്കുന്നു,
ഇനിയും പിറക്കാത്ത തുരുത്തുകൾ തേടി
കിളികളകലങ്ങൾ നോക്കിപ്പറക്കുന്നു.
നിന്റെ കണ്ണുകളുടെ നീലക്കടവത്ത്
ഈയുഷ്ണകാലത്തും പുതുമഞ്ഞു പൊഴിയുന്നു,
വൈഡൂര്യത്തിന്റെ കേവു കേറ്റിയ നൗകകൾ
കടലിനു മേല്‍കമിഴ്ന്നുവീഴുന്നു.
നിന്റെ കണ്ണുകളുടെ നീലക്കടവത്ത്
കടൽമണം പിടിച്ചൊരു കുട്ടിയെപ്പോലെ
പാറകളിൽക്കയറി ഞാനോടുന്നു,
ചിറകു കുഴഞ്ഞ കിളിയെപ്പോലെ മടങ്ങുന്നു.
നിന്റെ കണ്ണുകളുടെ നീലക്കടവത്ത്
രാത്രിയിൽ ശിലകളീണമിടുന്നു.
നിന്റെ കണ്ണുകളുടെ അടഞ്ഞ പുസ്തകത്തിൽ
ഒരായിരംകവിതകളാരൊളിപ്പിച്ചു?
ഞാൻ, ഞാനൊരു നാവികനായിരുന്നെങ്കിൽ,
ഒരാളെനിക്കൊരു വഞ്ചി തന്നിരുന്നുവെങ്കിൽ,
ഓരോരോ സന്ധ്യയിലും പായ ഞാൻ വിരുത്തിയേനെ,
നിന്റെ കണ്ണുകളുടെ നീലക്കടവത്ത്.
![File:Poems of the Sea, 1850 - Homeward Bound.jpg](http://upload.wikimedia.org/wikipedia/commons/thumb/c/cc/Poems_of_the_Sea%2C_1850_-_Homeward_Bound.jpg/800px-Poems_of_the_Sea%2C_1850_-_Homeward_Bound.jpg)
link to image
No comments:
Post a Comment