Saturday, July 9, 2011

സെൻ കവിതകൾ -2

File:Huineng-tearing-sutras.svg


ഷോയിച്ചി (1202-80)


ഇതു സർവജ്ഞവൃത്തം.
അകമില്ല, പുറമില്ല.
വെളിച്ചമില്ല, നിഴലില്ല.
പുണ്യാത്മാക്കൾ സർവരും
പിറവിയെടുത്തതുമിതിൽ.



ഡെയ്ത്തോ (1282-1337)

ബുദ്ധന്മാരെയും ഗുരുക്കന്മാരെയുമരിഞ്ഞുവീഴ്ത്താൻ
മൂർച്ച കൂട്ടിയ വാളിൽ ഞാൻ പിടി മുറുക്കുന്നു.
എന്റെ പാടവമൊന്നു കണ്ടതും
ശൂന്യത കൊമ്പു കുത്തുന്നു!



ഗീദോ (1325-88)

എഴുപത്തിരണ്ടാണ്ടു കാലം
മൂരിക്കുട്ടനെന്റെ വരുതിയ്ക്കു നിന്നു.
ഇന്നു ഞാവൽ വീണ്ടും പൂവിടുമ്പോൾ
മഞ്ഞത്തലഞ്ഞു നടക്കാൻ
ഞാനവനെ അഴിച്ചുവിടുന്നു.



തോസൂയി (?-1683)

വക്കു പൊട്ടിയ കിണ്ണവും പിഞ്ഞിക്കീറിയ തുണിയുമായി
ജീവിതം സുഖമായൊഴുകുന്നു.
ആരവം കൊണ്ട ലോകത്തിനാരു കാതോർക്കുന്നു?
വിശപ്പും ദാഹവുമകറ്റുക: അതേ എനിക്കുന്നം.



മൻസായി (1635-1714)

ഒരു നിമിഷമൊന്നിരുന്നാൽ
ഒരിഞ്ചു നീളത്തിൽ ബുദ്ധനായി.
ചിന്തകൾ വന്നുപോകട്ടെ,
മിന്നൽ പോലെ.
മനസ്സിന്റെ കയങ്ങളിലേ-
ക്കൊരു ക്ഷണമൊന്നു നോക്കൂ:
മറ്റൊന്നുമില്ലുള്ളതായി.


റിയോകാൻ (1757-1831)


പേരെടുക്കണമെന്നില്ലെനിക്ക്,
എന്റെ പ്രകൃതമതിന്റെ വഴിക്കൊഴുകട്ടെ.
പത്തു നാളത്തേക്കുള്ളരി സഞ്ചിയിലുണ്ട്,
ഒരു കെട്ടു വിറകടുപ്പിൻ മൂട്ടിലുമുണ്ട്.
മായയെന്നും നിർവാണമെന്നുമൊക്കെപ്പുലമ്പാൻ
ആർക്കു നേരം?
ഓലപ്പുര മേൽ രാത്രിമഴ പെയ്യുമ്പോൾ
അതു കാതോർത്തു ഞാനിരിക്കുന്നു,
സുഖം പിടിച്ചിരുകാലും നീട്ടി.



ഷുടാക്കു

ധർമ്മത്തിന്റെ ദേശത്തു മനസ്സിനെ കെട്ടഴിച്ചുവിട്ട്,
നിലാവു നിറയുന്ന ജനാലയ്ക്കൽ ഞാനിരിക്കുന്നു,
കാതു കൊണ്ടു മലകളെക്കണ്ട്,
കണ്ണു കൊണ്ടരുവിയെക്കേട്ടും.
ഓരോ അണുവും നിത്യപ്രമാണമുദ്ധരിക്കുന്നു,
ഓരോ നിമിഷവും നിത്യസൂത്രമുരുവിടുന്നു.
കാലമറ്റതാണേതു ക്ഷണികചിന്തയും,
ഒരു മുടിയിഴ മതി കടലു കടയാനും.



തെഷു

ഗർഭത്തിൽക്കിടക്കുമ്പോഴേ
ദേഹമായയ്ക്കു ജ്വരമായ പിടിച്ചു;
ഏതു മരുന്നു കൊടുത്തതിനെ സുഖപ്പെടുത്തും?
ബോധിവൃക്ഷത്തിൽ നിന്നൊരില പറിച്ചു തിന്നില്ലെങ്കിൽ
കർമ്മബന്ധം കൊണ്ടു നശിക്കും നിങ്ങൾ.



റിയുഷു (1308-88)

എന്തിനു നിയമത്തിനടിമയാവണം?
പൊൻതുടൽ പൊട്ടിച്ചെറിഞ്ഞു
മനക്കരുത്തോടിറങ്ങെന്നേ,
അസ്തമയപ്രഭയിലേക്ക്.



ദെയിച്ചി (1290-1366)

ഓരോ ജീവനുമുണ്ടായുസ്സോരോന്ന്:
നൂറു കൊല്ലം, മുപ്പത്താറായിരം ദിവസം.
പൂക്കാലമൊടുങ്ങുവോളം
പൂമ്പാറ്റ സ്വപ്നം കണ്ടിരിക്കും.



ദെയ്ഗു

ഇവിടെയാരുടെയും ചിന്തയിലില്ല പേരും പണവും,
തെറ്റും ശരിയുമെന്നുള്ള വർത്തമാനങ്ങളുമില്ല.
ശരൽക്കാലത്തിലിലയടിഞ്ഞ പുഴത്തടം ചികഞ്ഞിരിക്കും ഞാൻ,
വസന്തത്തിൽ കുയിലുകൾക്കു പ്രിയശ്രോതാവുമാകും.


link to image


No comments: