Thursday, July 28, 2011

ഒക്ടേവിയോ പാസ്‌ - ആവാഹനം


പാലം


ഇന്നിനും അന്നിനുമിടയിൽ,
എനിക്കും നിനക്കുമിടയിൽ,
ഒരു വാക്കിന്റെ പാലം.

അതിലേക്കു കടക്കുമ്പോൾ
നീ നിന്നിലേക്കുതന്നെ കടക്കുന്നു:
ലോകമടുക്കുന്നു അടയുന്നു
ഒരു വലയം പോലെ.

ഒരു കരയിൽ നിന്നു മറുകരയിലേ-
ക്കെന്നുമുണ്ടാവും
നിവർത്തിയിട്ടൊരുടൽ:
ഒരു മഴവില്ല്.

അതിന്റെ കമാനങ്ങൾക്കടിയിൽക്കിടന്നു ഞാനുറങ്ങും.


പൂരകങ്ങൾ


എന്റെയുടലിന്റെ മലകളിൽ നീ തിരയുന്നു
കാടു മൂടിപ്പോയൊരു സൂര്യനെ.
നിന്റെയുടലിൽ ഞാൻ തിരയുന്നു
പാതിരാത്രിയിൽ തുഴയറ്റൊഴുകുന്ന തോണിയെ.



ആവാഹനം


ശിവപാർവതിമാരേ:
ഞങ്ങൾ നിങ്ങളെ ആരാധിക്കുന്നു
ദേവതമാരായല്ല
മനുഷ്യലെ  ദേവത്വത്തിന്റെ
പ്രതിരൂപങ്ങളായി.
നിങ്ങൾ മനുഷ്യൻ സൃഷിടിക്കുന്നതൊന്ന്,
എന്നാലവനാകാത്തതൊന്ന്,
കഠിനാദ്ധ്വാനത്തിന്റെ ശിക്ഷയനുഭവിച്ചതിൽപ്പിന്നെ
അവനാകുന്നതൊന്ന്.
ശിവനേ:
നാലു പുഴകൾ നിന്റെ നാലു കൈകൾ,
നാലു ജലനാളികൾ.
അഴകുള്ള പാർവതി നീരാടുന്ന
ജലധാര നീ,
കൊതുമ്പുവള്ളം പോലവളതിൽ ചാഞ്ചാടുന്നു.
സൂര്യനു ചോടെ കടൽ സ്പന്ദിക്കുന്നു:
അതു ശിവന്റെ ചിരിക്കുന്ന ഗംഭീരാധരങ്ങൾ;
കടലിനു തീപ്പിടിയ്ക്കുന്നു:
ജലം തൊട്ട പാർവതിയുടെ കാലടികളവ.
ശിവപാർവതിമാരേ:
എനിക്കു ഭാര്യയായ സ്ത്രീയും
ഞാനും
നിങ്ങളോടൊന്നും ചോദിക്കുന്നില്ല
അതീതലോകത്തിൽ നിന്നൊന്നും വേണ്ട ഞങ്ങൾക്ക്:
കടലിൽ ഈ വെളിച്ചം മതി,
മയങ്ങുന്ന കരയ്ക്കും കടലിനും മേൽ
നഗ്നപാദയായ വെളിച്ചം മതി.

(എലിഫന്റയിലെ ശിവപാര്‍വതിവിഗ്രഹത്തെക്കുറിച്ച്)


ബഷോ ആൻ


File:Basho by Hokusai.jpg
പതിനേഴക്ഷരങ്ങളിൽ
ഒരു പ്രപഞ്ചമൊതുങ്ങുന്നു,
ഈ കുടിലിൽ നീയും.

വൈക്കോൽമേച്ചിലും മരച്ചുമരും:
വിടവുകൾക്കിടയിലൂടവർ കയറിവരുന്നു:
ബുദ്ധന്മാരും പ്രാണികളും.

ശൂന്യതയുടെ സൃഷ്ടിയായി,
പൈന്മരങ്ങൾക്കും പാറകൾക്കുമിടയിൽ
കവിത മുളപൊട്ടുന്നു.

സ്വരങ്ങളുടെയും വ്യഞ്ജനങ്ങളുടെയും
മെടയൽ:
പ്രപഞ്ചത്തിന്റെ വാസഗൃഹം.

നൂറ്റാണ്ടുകളുടെ എല്ലുകൾ,
മലകൾ: കല്ലായ ദുഃഖം:
അവയ്ക്കിവിടെ ഭാരമില്ല.

മൂന്നു വരി തികയ്ക്കാനില്ല
എനിക്കു പറയാനുള്ളത്:
അക്ഷരങ്ങളുടെ കുടിലേ.

(ബഷോ ആൻ - ഹൈക്കുകവിയായ ബഷോയുടെ കുടിലിന്റെ പേര്)


ഓറഞ്ച്


ഒരു കുഞ്ഞുസൂര്യൻ
നിശ്ശബ്ദം മേശപ്പുറത്ത്,
ഒടുങ്ങാത്ത മദ്ധ്യാഹ്നം.
ഒന്നിന്റെ കുറവുണ്ടതിന്‌:
രാത്രിയുടെ.



ഉദയം


പൂഴിയിൽ ലിപികൾ
കിളികളുടെ:
കാറ്റിന്റെ ഓർമ്മക്കുറിപ്പുകൾ.



ശാന്തത


ചന്ദ്രനൊരു മണൽഘടികാരം:
രാത്രിയുതിർന്നൊഴിയുന്നു,
നേരം തിരി കൊളുത്തുന്നു.



മുഖവും കാറ്റും


നിഷ്ഠുരനായൊരു സൂര്യനടിയിൽ:
ചേടിനിറത്തിൽ സമതലങ്ങൾ,
വൈക്കോൽ നിറമായ കുന്നുകൾ.
ആടുകൾ മേയുന്ന പാറച്ചരിവിലൂടെ പിടിച്ചുകയറി
ഉടഞ്ഞ കല്ലുകളുടെയിടത്തു ഞാനെത്തി:
വെട്ടിയിട്ട സ്തംഭങ്ങൾ, തലയറ്റ ദൈവങ്ങൾ.
വെളിച്ചത്തിന്റെ ഒളിനോട്ടങ്ങൾ:
ഒരു പാമ്പ്, അല്ലെങ്കിലൊരു ചെറുപല്ലി.
പാറകൾക്കിടയിലൊളിഞ്ഞ്,
വിഷത്തിന്റെ മഷിനിറമായി,
വരണ്ട വണ്ടുകളുടെ ചേരികൾ.
വൃത്തത്തിലൊരു നടുമുറ്റം, ആകെ വിണ്ടൊരു ചുമര്‌.
മണ്ണിനെ അള്ളിപ്പിടിച്ച്- അന്ധമായൊരു കുടുക്കായി,
വേരു മാത്രമായൊരു മരമായി- ഒരു പേരാൽ.
വെളിച്ചത്തിന്റെ മഴ. നരച്ചൊരു ഭീമരൂപം: ബുദ്ധൻ,
ഇന്നതെന്നറിയാത്ത മുഖലക്ഷണങ്ങളുമായി.
ആ മുഖത്തിന്റെ കുന്നിൻചരിവുകളിലൂടെ
ഉറുമ്പുകൾ കയറിയിറങ്ങുന്നു.
ഇനിയുമുടയാതെ,
മന്ദഹാസം, ആ മന്ദഹാസം:
പ്രശാന്തമായ തെളിമയുടെ ഉൾക്കടൽ.
ഞാനോ, ഒരു നിമിഷത്തേക്കു നേർത്തുപോയി ഞാൻ,
നിന്ന്, ഒന്നു പമ്പരം തിരിഞ്ഞ്,
പിന്നെ കാണാതാകുന്ന കാറ്റിനെപ്പോലെ.

link to image


ഉൾമരം


എന്റെ തലയ്ക്കുള്ളിൽ ഒരു മരം വളർന്നു.
ഒരു മരം വളർന്നിറങ്ങി.
അതിന്റെ വേരുകൾ സിരകളായിരുന്നു,
അതിന്റെ ചില്ലകൾ നാഡികളായിരുന്നു,
ചിന്തകൾ അതിന്റെ പിണഞ്ഞ ഇലച്ചിലും.
നിന്റെയൊരു നോട്ടം കൊണ്ടതിനു തീപ്പിടിയ്ക്കുന്നു,
അതിന്റെ നിഴൽക്കായകൾ ചോരച്ച ഓറഞ്ചുകൾ,
ആളുന്ന മാതളങ്ങൾ.
ഉടലിന്റെ രാത്രിയിൽ
പകലുദിക്കുന്നു.
അവിടെ, ഉള്ളിൽ, എന്റെ തലയ്ക്കുള്ളിൽ,
മരം സംസാരിക്കുന്നു.
അടുത്തു വരൂ- നിനക്കതു കേൾക്കാമോ?



No comments: