Friday, December 6, 2013

യവ്തുഷെങ്കോ - പ്രണയത്തിൽ കേമിയാണു നീ

Yevtushenko2




പ്രണയത്തിൽ കേമിയാണു നീ.
                                             
                  നീ ധൈര്യവതി.
എന്റെ ഓരോ ചുവടും പക്ഷേ കാതരം.
എന്റെ ഭാഗത്തു നിന്നൊരു മോശവും നിനക്കുണ്ടാവില്ല,
നല്ലതെന്തെങ്കിലുമുണ്ടാവണമെന്നുമില്ല.
കാട്ടിനുള്ളിലേക്കാണു നീയെന്നെ
                                             കൊണ്ടുപോകുന്നതെന്നു തോന്നുന്നു
ആരും പോകാത്തൊരു വഴിയിലൂടെ.
അരയോളമിപ്പോൾ കാട്ടുപൂക്കൾ നമ്മെ മൂടുന്നു.
ഏതുതരം പൂക്കളാണവയെന്നു പോലും എനിക്കറിയുന്നില്ല.
പൂർവ്വകാലാനുഭവം കൊണ്ടു കാര്യവുമില്ല.
എങ്ങനെ, എന്തു ചെയ്യണമെന്നെനിക്കറിയുന്നില്ല.
നീ തളർന്നിരിക്കുന്നു.
                            തന്നെ കൈയിലെടുത്തു നടക്കാൻ നീ പറയുന്നു.
നീയെന്റെ കൈകളിലേക്കു വീണും കഴിഞ്ഞു.
“ആകാശത്തിനെന്തു നീലനിറമാണെന്നു കണ്ടില്ലേ?
കാട്ടിനുള്ളിലെന്തൊക്കെക്കിളികളാണു പാടുന്നതെന്നു കേൾക്കുന്നില്ലേ?
നിങ്ങളെന്തു കാത്തു നിലക്കുകയാണ്‌?
                                                          എന്നെയെടുക്കൂ!”
ഞാൻ, ഞാൻ നിന്നെയെടുത്തെവിടെയ്ക്കു കൊണ്ടുപോകാൻ?...

1953


Thursday, December 5, 2013

പ്രണയലേഖനങ്ങൾ(17)- അൽബൻ ബർഗ്

alban berg helene

 


“ഒരാൾ തന്റെ ഏറ്റവുമടുത്ത ഒരു സുഹൃത്തിന്‌, അതും പോകട്ടെ, താൻ സ്നേഹിക്കുന്നവൾക്ക് കത്തെഴുതുമ്പോൾ തന്റെ കൈയിലുള്ള ഏറ്റവും നല്ല വേഷമെടുത്തണിയുകയാണയാൾ. കാരണം ആ കത്തിന്റെ സ്വസ്ഥതയിൽ, നീലക്കടലാസ്സിന്റെ പ്രശാന്തതയിൽ തന്റെ ഏറ്റവും ആത്മാർത്ഥമായ അനുഭൂതികൾ പകർത്തിവയ്ക്കാൻ അയാൾക്കു കഴിയുന്നു. ദൈനന്ദിനോപയോഗം കൊണ്ട് അത്രമേൽ മലിനപ്പെട്ടുപോയ നാവിനും വാമൊഴിയ്ക്കും പേനയ്ക്കു നിശബ്ദമെഴുതാൻ കഴിയുന്ന ആ സൌന്ദര്യത്തെ തുറന്നുപറയാനുള്ള കഴിവില്ലാതായിരിക്കുന്നു.”

ഇന്നു കാലത്തു നിന്റെ കത്തു വന്നപ്പോൾ സ്ട്രിൻഡ്ബർഗ് പറഞ്ഞത് എനിക്കോർക്കാതിരിക്കാൻ കഴിഞ്ഞില്ല...

നീ അയച്ച മനോഹരമായ കുഞ്ഞുപൂക്കൾ മലകളോടുള്ള എന്റെ അഭിനിവേശത്തെ പിന്നെയും വിളിച്ചുണർത്തിയിരിക്കുന്നു. എന്തു ഭാഗ്യവതിയാണു നീ! ഊതനിറത്തിലുള്ള തൊട്ടാവാടിപ്പൂവുകളും കറുത്ത ബ്യൂഗിളുകളും കടുംചുവപ്പു റോഡോഡെൻഡ്രോണുകളും നിറഞ്ഞ മലമുകളിലെ പുല്പരപ്പുകൾ, മരക്കുറ്റികളും ചില്ലകളും ചിതറിക്കിടക്കുന്ന കൊല്ലികൾ, വെളുത്ത പാറക്കൂട്ടങ്ങൾക്കിടയിലെ കറുത്ത ഉടുമ്പുകൾ, മുരടിച്ച പൈന്മരങ്ങൾക്കടിയിലെ കാട്ടുകോഴിപ്പറ്റങ്ങൾ- ഇതെല്ലാം എനിക്കു സ്വപ്നം കാണാനേ കഴിയൂ. അതൊക്കെ നിന്റെ തട്ടകമാണ്‌, നീയാണവിടെ റാണി. ഇങ്ങുതാഴെയുള്ള സമതലജീവികൾക്ക് അസൂയയോടെയോ ആരാധനയോടെയോ ആ ഉയരങ്ങളിലേക്കു നോക്കി നില്ക്കാമെന്നു മാത്രം.

പക്ഷേ അവിടെയ്ക്കു നയിക്കുന്ന വഴികൾ എനിക്കറിയാം, അധികമാരും പോയിട്ടില്ലാത്ത വഴികളും. അങ്ങു മുകളിലൊരിടത്ത്, കാറ്റിനും മേഘത്തിനുമിടയിൽ, മഞ്ഞു കൊണ്ടു മരവിച്ചതെങ്കിലും പ്രണയം കൊണ്ടു  ചൂടുള്ള കൈയും നീട്ടി നിന്നെ എതിരേല്‍ക്കാന്‍ ഞാൻ നില്പുണ്ടാവും.

പക്ഷേ എന്റെ ഏറ്റവും നല്ല വേഷമഴിച്ചുവച്ചിട്ട് (കണ്ടാൽ ടൂറിസ്റ്റുകളുടെ വേഷം പോലെയുണ്ടിത്) ഞാനിനി ദൈനന്ദിനവേഷം എടുത്തു ധരിക്കട്ടെ; കാരണം പോസ്റ്റുമാൻ കാത്തു നില്ക്കുകയാണ്‌! അവസാനിപ്പിക്കുന്നതിനു മുമ്പ് സ്ട്രിൻഡ്ബർഗിൽ നിന്ന് ഇതുകൂടി: “കമിതാക്കളുടെ ആത്മാക്കൾ യഥാർത്ഥജീവിതത്തിലെന്നതിനെക്കാൾ നന്നായിട്ടാണ്‌ കത്തുകളിൽ പ്രത്യക്ഷപ്പെടുന്നതെങ്കിൽ അതിൽ കൃത്രിമമോ കാപട്യമോ ഒന്നുമില്ല. കാമുകൻ തന്റെ പ്രണയലേഖനങ്ങളിൽ കളവു കാണിക്കുന്നുമില്ല. താൻ യഥാർത്ഥത്തിലും നല്ലവനാണെന്നു പെരുപ്പിച്ചുകാട്ടുകയുമല്ലയാൾ: അയാൾ കൂടുതൽ നല്ലവനാവുകയാണ്‌, ആ നിമിഷങ്ങളിൽ അയാൾ കൂടുതൽ നല്ലവനാണ്‌. അയാൾ യഥാർത്ഥത്തിൽ താൻ തന്നെയാവുന്നത് ഈ തരം നിമിഷങ്ങളിലാണ്‌, ജീവിതത്തിനു നമുക്കു നല്കാവുന്ന ഏറ്റവും മഹത്തായ നിമിഷങ്ങളിൽ.”

1908 ജൂലൈ 18


ആസ്ട്രിയൻ സംഗീതജ്ഞനായ അൽബൻ മരിയ യൊഹാനസ് ബർഗ്(1885-1935) കാമുകിയും ഗായികയുമായ ഹെലെൻ നഹോവ്സ്കിക്കയച്ച കത്ത്

യവ്തുഷെങ്കോ - തീവണ്ടിമുറി

old_abandoned_train_car_by_fotophi



ലോകം കണ്ട ഒരു തീവണ്ടിമുറി
ഒരു കല്ക്കരിക്കൂനയുടെ ചരിവിൽ നില്ക്കുകയായിരുന്നു,
സ്പ്രിങ്ങുകളിൽ പുല്ലു മൂടി,
മണ്ണിലാണ്ട ചക്രങ്ങളുമായി.
ആളുകൾക്കതൊരു പാർപ്പിടമായിക്കഴിഞ്ഞിരുന്നു.
അല്പകാലം അവർക്കതിനോടൊരപരിചിതത്വം തോന്നിയിരുന്നുവെങ്കിലും
പിന്നീടവർ അതിനോടടുത്തു,
ആ അടുപ്പം കൂടാനായി അവരതിൽ അടുപ്പു കൂട്ടി,
പിന്നെ അവരതിൽ വാൾപേപ്പറൊട്ടിച്ചു,
ജനാലകളിൽ ജറേനിയം പൂക്കൾ വളർത്തി.
അവരതിൽ ഒരു മേശ പിടിച്ചിട്ടു,
പതയുന്ന തിരകളുടെ പോസ്റ്റ്കാർഡ് വലിപ്പത്തിലുള്ള ചിത്രങ്ങൾ
ആണിയടിച്ചിട്ടു.
താനൊരു തീവണ്ടിമുറിയാണെന്ന ഓർമ്മ അതിനുണ്ടാവരുതെന്നതിനായി
ജറേനിയവും വാൾ പേപ്പറുമൊക്കെയായി
പുറമ്പൂച്ചുകൾ അവർക്കു വേണ്ടിയിരുന്നു.
ഓർമ്മകൾ പക്ഷേ അദമ്യമാണെന്നിരിക്കെ,
തീയും പുകയും ചൂളം വിളികളുമായി
തീവണ്ടികൾ 

                   പാ
                       ഞ്ഞു
                              പോ
                                    കു
                                       മ്പോ
                                               ൾ
ഈ തീവണ്ടിമുറിയ്ക്കുറക്കം വരില്ല.
അവയുടെ നിശ്വാസങ്ങൾ അതിന്റെ ഉള്ളു തൊട്ടു.
കൂടെപ്പോരാൻ വിളിക്കുകയാണെന്നപോലെ
തീവണ്ടികൾ ചൂളം വിളിച്ചുപാഞ്ഞു.
എത്ര ബലം കൊടുത്തിട്ടും പക്ഷേ,
അതിനതിന്റെ ചക്രങ്ങളിളക്കാനായില്ല.
മണ്ണവയെ വിഴുങ്ങിക്കഴിഞ്ഞിരുന്നു,
കാട്ടുവള്ളികൾ അവയെ തളച്ചിരുന്നു.
എന്നാൽ പണ്ടൊരു കാലത്തതു പൊന്തകളിലൂടെ,
കാറ്റിനും പാട്ടിനും തീനാളങ്ങൾക്കുമിടയിലൂടെ,
ഒച്ചയാൽ പത്തൽവേലികളെ വിറപ്പിച്ചും കൊണ്ട്
ആനന്ദം തേടി പാഞ്ഞുപോയിരുന്നു.
ഇനിയതെവിടെയ്ക്കും കുതിച്ചുപായില്ല.
ഇനിയതിവിടം വിട്ടെവിടെയ്ക്കും പോകില്ല.
ചെറുപ്പത്തിലെ എടുത്തുചാട്ടങ്ങൾക്കുള്ള ശിക്ഷയത്രെ
അനക്കമറ്റ 
 കിടപ്പ്.
1952

Wednesday, December 4, 2013

യവ്തുഷെങ്കോ - മുറിവുകൾ


ഒരിക്കലല്ല, മാരകമായി ഞാൻ മുറിപ്പെട്ടിരിക്കുന്നു,
നാലു കാലിലിഴഞ്ഞിട്ടെന്നപോലെ ഞാൻ വീടെത്തിയിരിക്കുന്നു.
കുത്തിക്കോർക്കാൻ കൂർത്ത നാവുകൾ തന്നെ വേണമെന്നില്ല,
ചോര വീഴ്ത്താനൊരു പൂവിതളിന്റെ വായ്ത്തല തന്നെ മതി.

ഞാനും മുറിപ്പെടുത്തിയിരിക്കാം, ഞാനറിയാതെതന്നെ,
പോകും വഴിക്കൊരു തലോടലാൽ, ഒരു കള്ളനോട്ടത്താൽ;
അതിന്റെ വേദന പിന്നെ മറ്റൊരാളറിഞ്ഞുമിരിക്കുന്നു,
അതു കട്ടിമഞ്ഞിൽ കാലു പൊള്ളുമ്പോലെയുമായിരുന്നു.

എങ്കിലെന്തിനെന്റെ സഹോദരങ്ങളെ ഞാൻ ദ്രോഹിക്കുന്നു,
സ്നേഹിതരുടെ ശേഷിപ്പുകളിൽ ചവിട്ടി ഞാൻ നടക്കുന്നു,
ഞാൻ, അത്ര വേഗത്തിലുമാഴത്തിലും സ്വയം മുറിപ്പെടുന്നവൻ,
അത്ര നിസ്സാരമെന്നോണമന്യരെ മുറിപ്പെടുത്തുന്നവൻ?


(1973)


Tuesday, December 3, 2013

കാഫ്ക - ഗ്യാലറിയിൽ

circus-art-1

 


ക്ഷയം പിടിച്ച, ശരീരം ശോഷിച്ച ഒരു സർക്കസുകാരി കാലു വേയ്ക്കുന്നൊരു കുതിരയ്ക്കു മേൽ, ഉത്സാഹത്തിനൊരു തളർച്ചയുമില്ലാത്ത കാണികൾക്കു മുന്നിൽ, കണ്ണിൽച്ചോരയില്ലാത്തൊരു റിംഗ് മാസ്റ്ററുടെ ചാട്ടവാർ ചുഴറ്റലിൻ കീഴിൽ കുതിരപ്പുറത്തു ചാഞ്ഞും ചരിഞ്ഞും കാണികൾക്കു നേർക്കു ചുംബനങ്ങളെറിഞ്ഞും അരയ്ക്കു മേലുലച്ചും വിരാമമെന്നതില്ലാതെ മാസങ്ങൾ തുടർച്ചയായി റിംഗിലോടേണ്ടിവരികയാണെങ്കിൽ, ഓർക്കസ്ട്രയുടെയും വെന്റിലേറ്ററുകളുടെയും നിലയ്ക്കാത്ത ഗർജ്ജനത്തിനൊത്തും, ശരിക്കും ചുറ്റികയടികൾ തന്നെയായ കൈയടികളുടെ ഉയർന്നുതാഴുന്ന താളമകമ്പടിയായും ഇന്നതെന്നറിയാത്ത ഭാവിയിലേക്കനിശ്ചിതമായി നീണ്ടുപോവുകയാണ്‌ ആ പ്രകടനമെങ്കിൽ- എങ്കിൽ ഗ്യാലറിയുടെ മുകളറ്റത്തു നിന്നൊരു ചെറുപ്പക്കാരൻ സീറ്റുകളുടെ നിരകൾക്കിടയിലൂടെ നീണ്ടുകിടക്കുന്ന പടികൾ ഓടിയിറങ്ങിവന്ന് റിംഗിലേക്കു ചാടിക്കയറുകയും, സന്ദർഭോചിതമായ സംഗീതമാലപിക്കുന്ന ഓർക്കസ്ട്രയുടെ കാഹളാരവത്തിനിടയിലൂടെ “നിർത്തൂ!” എന്നലറുകയും ചെയ്യുമായിരുന്നു.

പക്ഷേ ഇങ്ങനെയല്ല കാര്യങ്ങളെന്നതിനാൽ; വെള്ളയും ചുവപ്പും ധരിച്ച സുന്ദരിയായ ഒരു യുവതി, വില്ലാശിപായിമാരുടെ വേഷമിട്ടു നെഞ്ചും വിരിച്ചുനില്ക്കുന്ന സഹായികൾ വകഞ്ഞുമാറ്റിക്കൊടുക്കുന്ന തിരശ്ശീലകൾക്കിടയിലൂടെ ഒഴുകിയെത്തുന്നപോലോടിവരികയാണെന്നതിനാൽ; റിംഗ് മാസ്റ്റർ അവളുടെ ശ്രദ്ധയാകർഷിക്കാനായി ഒരു നായയെപ്പോലെ ചൂളിക്കൊണ്ട് നിശ്വാസങ്ങളുതിർക്കുകയാണവളുടെ നേർക്കെന്നതിനാൽ; തന്റെ ഏറ്റവും പ്രിയപ്പെട്ട പേരക്കുട്ടി അപകടം പിടിച്ചൊരു യാത്രയ്ക്കു പുറപ്പെടുകയാണെന്നപോലെ പുള്ളി കുത്തിയ ആ തവിട്ടുകുതിരയ്ക്കു മേൽ അതീവശ്രദ്ധയോടെ അവളെ എടുത്തിരുത്തുകയാണയാളെന്നതിനാൽ; ചാട്ട വീശി അടയാളം കൊടുക്കാൻ ഇനിയും മനസ്സു വരാതെ നില്ക്കുകയാണയാളെന്നതിനാൽ; ഒടുവിൽ താനറിയാതെയെന്നപോലയാൾ ചാട്ടയൊന്നടിച്ച് അനുമതി കൊടുക്കുകയാണെന്നതിനാൽ; വായും തുറന്ന് കുതിരയ്ക്കൊപ്പമോടുകയാണയാളെന്നതിനാൽ; അവൾ ഓരോ കുതിപ്പെടുക്കുന്നതും കണ്ണു തെറ്റാതുറ്റുനോക്കുകയാണയാളെന്നതിനാൽ; എന്താണവളുടെ വൈദഗ്ധ്യമെന്നന്ധാളിക്കുകയാണെന്നതിനാൽ; സൂക്ഷിക്കണേയെന്ന് ഇംഗ്ളീഷിൽ മുന്നറിയിപ്പുകൾ നല്കുകയാണയാളെന്നതിനാൽ; വളയങ്ങൾ പിടിക്കുന്ന സഹായികളോട് ശ്രദ്ധ തെറ്റിപ്പോകരുതെന്ന് ഉഗ്രശാസന നല്കുകയാണയാളെന്നതിനാൽ; അവൾ ഒടുവിലത്തെ മലക്കം മറിച്ചിൽ എടുക്കുന്നതിനു മുമ്പ് നിശബ്ദമാവാൻ രണ്ടു കൈകളും പൊക്കി ഓർക്കസ്ട്രയോടപേക്ഷിക്കുകയാണയാളെന്നതിനാൽ; അവസാനം നിന്നുവിറയ്ക്കുന്ന കുതിരയുടെ പുറത്തു നിന്ന് കൊച്ചുകുഞ്ഞിനെയെന്ന പോലെ അവളെ എടുത്തിറക്കി, രണ്ടു കവിളത്തും മുത്തം കൊടുത്ത്, ഇത്രയൊന്നും പോരാ സദസ്യരുടെ ഭാഗത്തു നിന്നുള്ള പ്രോത്സാഹനം എന്നൊരു ഭാവം മുഖത്തുവരുത്തുകയാണയാളെന്നതിനാൽ; അവളോ,  അയാളുടെ മേൽ താങ്ങി, താനുയർത്തിയ പൊടിപടലത്തിൽ മുങ്ങി, കാൽവിരലൂന്നിനിന്ന്, ഇരുകൈകളും നീട്ടി, തല പിന്നിലേക്കെറിഞ്ഞ്, തന്റെ ആഹ്ളാദത്തിൽ പങ്കു കൊള്ളാൻ സർക്കസ്സുകാരെ മൊത്തം ക്ഷണിക്കുകയാണവളെന്നതിനാൽ- ഇങ്ങനെയാണു കാര്യങ്ങളെന്നതിനാൽ ഗ്യാലറിയുടെ മുകളറ്റത്തിരിക്കുന്ന ആ ചെറുപ്പക്കാരൻ കൈവരിയിൽ മുഖമമർത്തുകയും ഒടുവിലത്തെ മാർച്ചിംഗ് ഗാനത്തിൽ ഒരു ഗാഢസ്വപ്നത്തിലെന്നപോലെ മുങ്ങിപ്പോവുകയും താനറിയാതെ തേങ്ങിക്കരഞ്ഞുപോവുകയും ചെയ്യുന്നു.

(1917)


Monday, December 2, 2013

കാഫ്ക - കരിത്തൊട്ടിയിലെ സവാരിക്കാരൻ

81a45416fc

 


കരിയാകെത്തീർന്നു; കരിത്തൊട്ടി ശൂന്യം; കരണ്ടി ഇനി നിരുപയോഗം; സ്റ്റൌവിൽ നിന്നു വമിക്കുന്നതു ശൈത്യം; വായു വെറുങ്ങലിച്ചു വിങ്ങുന്ന മുറി; ജനാലയ്ക്കു പുറത്ത് ഉറമഞ്ഞു വീണു മരവിച്ച മരങ്ങൾ; തുണയ്ക്കായി നോക്കുന്നവനു നേർക്കെടുത്തുപിടിച്ച വെള്ളിപ്പരിചയായി ആകാശം. എനിക്കു കരി കിട്ടിയേ തീരൂ; തണുത്തു മരിക്കാൻ ഞാനില്ല; എനിക്കു പിന്നിൽ കരുണയറ്റ ആ സ്റ്റൗവ്; എനിക്കു മുന്നിൽ അത്രതന്നെ കരുണയറ്റ ആകാശം; അതിനാൽ ഞാൻ എത്രയും വേഗം അവയ്ക്കിടയിലൂടെ പുറത്തു പോയി ആ കരിക്കച്ചവടക്കാരന്റെ സഹായം തേടിയേ പറ്റു. പക്ഷേ എന്റെ പതിവു യാചനകൾക്കയാൾ കാതു കൊടുക്കാതായിക്കഴിഞ്ഞിരിക്കുന്നു; അതിനാൽ തെളിവു നിരത്തി ഞാൻ അയാളെ ബോദ്ധ്യപ്പെടുത്തേണ്ടിയിരിക്കുന്നു, കരിപ്പൊടി ഒരു തരി പോലും എനിക്കു ശേഷിച്ചിട്ടില്ലെന്ന്, എനിക്കയാൾ ആകാശത്തെ സൂര്യനു സമനാണെന്ന്. പ്രാണൻ പോകാറായ ഒരു ഭിക്ഷക്കാരൻ പടിക്കൽ വന്ന് താൻ അവിടെക്കിടന്നു ചാവുമെന്നു പറയുമ്പോൾ വീട്ടിലെ വേലക്കാരി കാപ്പിപ്പാത്രത്തിൽ ശേഷിച്ച അടിമട്ട് അയാൾക്കൊഴിച്ചുകൊടുക്കാൻ തീരുമാനിച്ചുവെന്നു വരാം. അതുപോലെ ഞാൻ ചെല്ലുമ്പോൾ ആ കരിക്കച്ചവടക്കാരൻ കോപത്തോടെയെങ്കിലും “നീ കൊല്ലരുത്” എന്ന കല്പനയെ മാനിച്ച് എന്റെ തൊട്ടിയിലേക്ക് ഒരു കരണ്ടി കല്ക്കരി കോരിയെറിഞ്ഞുവെന്നു വന്നേക്കാം.


ഞാൻ അവിടെച്ചെല്ലുന്ന രീതി കൊണ്ടു തന്നെ കാര്യം തീരുമാനമാകണം; അതിനാൽ ഞാൻ എന്റെ കരിത്തൊട്ടിയിൽത്തന്നെ യാത്രയായി. തൊട്ടിയിൽ കയറിയിരുന്ന്, അതിന്റെ പിടികൾ കടിഞ്ഞാണുകളാക്കി ബുദ്ധിമുട്ടിയെങ്കിലും കോണിപ്പടിയിൽ നിന്നു താഴെയെത്തി; പക്ഷേ താഴെയെത്തിയതും, എന്റെ തൊട്ടി ഉയരുകയാണ്‌, ഗംഭീരമായി, ഗംഭീരമായി; ഇതിലധികം കുലീനതയോടാവില്ല, ചാട്ടവാറുകൾക്കടിയിൽ കുലുങ്ങിയും കൊണ്ട് ഒട്ടകങ്ങൾ നിലത്തു നിന്നുയരുക. മഞ്ഞുറച്ച തെരുവുകളിലൂടെ നിയതമായൊരു വേഗതയിൽ ഞങ്ങൾ പോവുകയായി; പലപ്പോഴും വീടുകളുടെ ഒന്നാം നിലയുടെ പൊക്കത്തോളം ഞാൻ ഉയരുന്നുണ്ട്; ഒരിക്കലും വാതിലുയരത്തിൽ ഞാൻ താഴുന്നുമില്ല. ഒടുവിൽ കരിക്കച്ചവടക്കാരന്റെ നിലവറയുടെ പുറത്ത് അസാധാരണമായ ഒരുയരത്തിൽ ഞാൻ തങ്ങിനില്ക്കുന്നു; അങ്ങു താഴെ ഒരു കൊച്ചുമേശയുടെ മുന്നിൽ കൂനിപ്പിടിച്ചിരുന്നുകൊണ്ട് എന്തോ എഴുതുകയാണയാൾ; അധികമുള്ള ചൂടു പുറത്തു പോകാനായി വാതിൽ തുറന്നിട്ടിരിക്കുകയുമാണയാൾ.


“കരിക്കച്ചവടക്കാരാ!” മഞ്ഞു കൊണ്ടു പൊള്ളയായതും സ്വന്തം നിശ്വാസത്തിന്റെ മേഘങ്ങളിൽ പൊതിഞ്ഞതുമായ ശബ്ദത്തിൽ ഞാൻ ഉറക്കെ വിളിച്ചു, “കരിക്കച്ചവടക്കാരാ, എനിക്കൊരല്പം കരി തരണേ. എന്റെ തൊട്ടി എത്ര ശൂന്യമാണെന്നു നോക്കൂ: അതിലിരുന്നു യാത്ര ചെയ്താണു ഞാൻ വന്നത്. ഒന്നു കരുണ കാണിക്കണേ. എത്രയും വേഗം ഞാനതിന്റെ വില തന്നേക്കാം.”


കച്ചവടക്കാരൻ കാതിൽ കൈ ചേർത്തു. “ഞാനെന്താ കേട്ടത്?” സ്റ്റൌവിനടുത്തിരുന്നു തുന്നുന്ന ഭാര്യയെ നോക്കി അയാൾ അതാവർത്തിച്ചു. “ഞാനെന്താ കേട്ടത്? ഒരാവശ്യക്കാരനോ?”


“ഞാനൊന്നും കേട്ടില്ല,” ചൂടിന്റെ സുഖം പറ്റി ഇരുന്നുകൊണ്ടു തുന്നുമ്പോൾ ഭാര്യ പറഞ്ഞു.


“അല്ലല്ല,” ഞാൻ വിളിച്ചുപറഞ്ഞു, “ഇതു ഞാനാണ്‌; പണ്ടേ നിങ്ങളുടെ പറ്റുകാരൻ; നേരും നെറിയുമുള്ളവൻ; തല്ക്കാലം ഒരു മുട്ടു വന്നുവെന്നേയുള്ളു.”


“ഭാര്യേ,” കച്ചവടക്കാരൻ പറയുകയാണ്‌, “ആരോ വന്നിട്ടുണ്ട്, സംശയമില്ല. എന്റെ കാതുകൾ അങ്ങനെയെന്നെ ചതിക്കുമെന്നു തോന്നുന്നില്ല; ഇത്രയ്ക്കെനിക്ക് ഉള്ളിൽ തട്ടണമെങ്കിൽ അതു വളരെ, വളരെ പഴയൊരു പറ്റുകാരനായിരിക്കണം.”


“നിങ്ങൾക്കിതെന്തു പറ്റി?” ഒരു നിമിഷത്തേക്ക് തുന്നൽ നിർത്തി അതു തന്റെ നെഞ്ചിൽ ചേർത്തുകൊണ്ട് അയാളുടെ ഭാര്യ ചോദിക്കുകയാണ്‌, “ ഇവിടെങ്ങും ആരുമില്ല; തെരുവിൽ ഒരാളെയും കാണാനില്ല; നമ്മുടെ പതിവുകാർക്കൊക്കെ കൊടുത്തു കഴിഞ്ഞു; ഇനി കുറേ ദിവസം കടയടച്ചിരുന്നാലും ഒന്നും വരാനില്ല.”

“ഇങ്ങു മുകളിൽ എന്റെ കരിത്തൊട്ടിയിൽ ഞാനിരുപ്പുണ്ടെന്നേ,” ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു; നിർവികാരമായ കണ്ണീരുറഞ്ഞ് എന്റെ കാഴ്ച മങ്ങുകയാണ്‌, “ദയവു ചെയ്ത് ഇങ്ങോട്ടൊന്നു നോക്കൂ; നിങ്ങളുടെ നേരേ മുന്നിലുണ്ട് ഞാൻ. ഒരു കരണ്ടിയാണു ഞാൻ യാചിക്കുന്നത്; ഇനി രണ്ടു കരണ്ടി തന്നാൽ എനിക്കു വളരെ സന്തോഷവുമാകും. മറ്റെല്ലാവർക്കും നിങ്ങൾ കൊടുത്തു കഴിഞ്ഞതല്ലേ. ഹാ, എന്റെ തൊട്ടിയിലും കരി വന്നുവീഴുന്നതിന്റെ പടപടശബ്ദം എനിക്കിപ്പോൾ കേൾക്കാനായെങ്കിൽ!”


“ഞാൻ ദാ, വരുന്നു,” കച്ചവടക്കാരൻ പറയുന്നു; എന്നിട്ടയാൾ ആ കൊച്ചുകാലുകളും വച്ച് നിലവറയുടെ പടി കയറാൻ തുടങ്ങുമ്പോഴേക്കും ഭാര്യ അയാളുടെ അരികിൽ ചെന്നു പിടിച്ചുനിർത്തിക്കൊണ്ടു പറയുകയാണ്‌: “നിങ്ങൾ ഇവിടെ നില്ക്കൂ. ഇനിയല്ല, അത്ര വാശിയാണെങ്കിൽ ഞാൻ തന്നെ പോയി നോക്കാം. ഇന്നലെ രാത്രി ചുമച്ച ചുമ ഓർമ്മയുണ്ടാവുമല്ലോ? എന്തോ ഒരു നിസ്സാര ഇടപാടിനു വേണ്ടി, അതിനി നിങ്ങൾക്കു മനസ്സിൽ തോന്നിയതാവാനും മതി, ഭാര്യയെയും കുഞ്ഞിനെയും മറക്കാനും, സ്വന്തം ശ്വാസകോശം ബലി കൊടുക്കാനും തയാറാവുകയാണു നിങ്ങൾ. ഞാൻ പോകാം.“


”എന്നാൽ നമ്മുടെ കൈയിൽ ഏതൊക്കെ തരമുണ്ടെന്ന് അയാളോടു പറയാൻ മറക്കേണ്ട. ഓരോന്നിന്റെയും വില ഞാൻ നിന്നോടു വിളിച്ചുപറയാം.“


”ആയിക്കോട്ടെ,“ എന്നു പറഞ്ഞുകൊണ്ട് ഭാര്യ തെരുവിലേക്കു കയറിവരുന്നു. അവർക്കെന്നെ കാണാൻ പ്രയാസമില്ലെന്നും പറയേണ്ടല്ലോ.


”നിങ്ങളുടെ വിനീതദാസനാണേ!“ ഞാൻ നിലവിളിച്ചുകൊണ്ടു പറയുകയാണ്‌, ”ഒരു കരണ്ടി കരി മതി; ഇതാ ഈ തൊട്ടിയിൽ; ഞാൻ തന്നെ അതു ചുമന്നുകൊണ്ടു പൊയ്ക്കോളാം; നിങ്ങളുടെ കൈയിലുള്ള ഏറ്റവും മോശമായ ഇനം കരിയിൽ ഒരു കരണ്ടി. ഞാനതിന്റെ വില മുഴുവനും തന്നേക്കാം, ഇപ്പോഴല്ല, പിന്നെ, പിന്നെ.“ മരണമണിയോടെത്ര സമാനമായിരുന്നു ആ ‘പിന്നെ, പിന്നെ’ എന്നുള്ള വാക്കുകൾ! അടുത്തുള്ള പള്ളിമേടയിൽ നിന്നു സന്ധ്യമണി മുഴങ്ങിയപ്പോൾ തിരിച്ചറിയാനാവാത്ത വിധം അവയിൽ കലർന്നുപോവുകയും ചെയ്തു ആ വാക്കുകൾ!


”അയാൾക്കെന്താ വേണ്ടത്?“ കച്ചവടക്കാരൻ വിളിച്ചു ചോദിക്കുകയാണ്‌. ”ഒന്നുമില്ല,“ ഭാര്യ പറയുന്നു, ”ഇവിടൊന്നുമില്ല; ഞാനൊന്നും കാണുന്നില്ല, ആറടിക്കുന്നതല്ലാതെ ഒന്നും കേൾക്കുന്നുമില്ല. കടയടയ്ക്കാൻ നേരമായി. നല്ല തണുപ്പുണ്ട്; നാളെ നല്ല പണിയുണ്ടാവുമെന്നു തോന്നുന്നു.“


അവരൊന്നും കാണുന്നുമില്ല, കേൾക്കുന്നുമില്ല. എന്നിട്ടു കൂടി ഏപ്രൺ അഴിച്ചെടുത്ത് എന്നെ വീശിയോടിക്കാൻ നോക്കുകയുമാണവർ. കഷ്ടമേ, അതിലവർ വിജയിക്കുകയും ചെയ്യുന്നു. ഒരൊന്നാന്തരം സവാരിക്കുതിരയുടെ സർവഗുണങ്ങളും എന്റെ കരിത്തൊട്ടിക്കുണ്ട്; പക്ഷേ ചെറുത്തുനില്പ് എന്ന ഗുണം ഇല്ലതാനും; തീരെ ഭാരം കുറഞ്ഞതാണത്; ഒരു സ്ത്രീയുടെ ഏപ്രൺ കൊണ്ടൊന്നു വീശിയാൽ പറന്നു പോകാനുള്ളതേയുള്ളു അത്.


”ദുഷ്ട!“ തിരിച്ചുപോരുമ്പോൾ ഞാൻ അലറിക്കൊണ്ടു പറഞ്ഞു; അവരാവട്ടെ, പാതി അവജ്ഞയും പാതി ആത്മസംതൃപ്തിയും കാണിക്കുന്നപോലെ ഒരു കൈയെടുത്തു വീശിക്കൊണ്ട് കടയിലേക്കു തിരിച്ചു നടക്കുകയായിരുന്നു. ”ദുഷ്ട! ഏറ്റവും മോശപ്പെട്ട കരിയിൽ ഒരു കരണ്ടിയേ ഞാൻ യാചിച്ചുള്ളു; അതു പോലും നീയെനിക്കു തന്നില്ല.“ അത്രയും പറഞ്ഞുകൊണ്ട് മഞ്ഞുമലകൾ നില്ക്കുന്ന ദിക്കു നോക്കി ഞാൻ പറന്നുയരുന്നു, എന്നെന്നേക്കുമായി പോയിമറയുന്നു.

പ്രണയലേഖനങ്ങൾ(15)- കീറ്റ്സ്


നീ ആഗ്രഹിക്കുന്നത്ര ഞാൻ നിന്നെ സ്നേഹിക്കുന്നില്ലെന്നു ചിലനേരം നിനക്കു സംശയം തോന്നാറുണ്ടോ? എന്റെ പ്രിയപ്പെട്ട കുട്ടീ, നിന്നെ ഞാൻ എന്നുമെന്നും സ്നേഹിക്കുന്നു, അതും കലവറയില്ലാതെ. നിന്നെ അറിയും തോറും നിന്നെ സ്നേഹിച്ചിട്ടേയുള്ളു ഞാൻ. അത് ഇന്ന രീതിയിലെന്നുമില്ല- എന്റെ കുശുമ്പുകൾ പോലും എന്റെ പ്രണയത്തിന്റെ നോവുകളായിരുന്നു; വികാരം കത്തിനിന്ന  ചില മുഹൂർത്തങ്ങളിൽ ഞാൻ നിനക്കു വേണ്ടി മരിക്കുക പോലും ചെയ്യുമായിരുന്നു. ഞാൻ നിന്നെ ഏറെ ശല്യപ്പെടുത്തിയിട്ടുണ്ട്. അതു പക്ഷേ പ്രണയത്തിനു വേണ്ടിയായിരുന്നു! അതെങ്ങനെ ഞാൻ ഒഴിവാക്കാൻ? എന്നും പുതുമയാണു നീ. നിന്റെ ഏറ്റവുമൊടുവിലത്തെ ചുംബനങ്ങളായിരുന്നു ഏറ്റവും മാധുര്യമുള്ളവ; ഏറ്റവും ഒടുവിലത്തെ പുഞ്ചിരിയായിരുന്നു ഏറ്റവും ദീപ്തം; ഒടുവിലത്തെ ചലനങ്ങളായിരുന്നു ഏറ്റവും അഴകാർന്നവയും. ഇന്നലെ നീ എന്റെ വീടിന്റെ ജനാല കടന്നുപോയപ്പോൾ നിന്നെ ആദ്യമായി കാണുകയാണെന്നപോലെ നിന്നെ ഞാൻ ആരാധിച്ചുപോയി. ഞാൻ നിന്റെ സൌന്ദര്യത്തെ മാത്രമേ സ്നേഹിക്കുന്നുള്ളുവെന്ന് പാതിയൊരു പരാതി പോലെ നീ പറഞ്ഞിരുന്നല്ലോ. അതല്ലാതെ മറ്റൊന്നും ഞാൻ സ്നേഹിക്കാൻ നിന്നിൽ കാണുന്നില്ല? എന്റെ കൈകളുടെ തടവറയിലേക്കു സ്വമനസ്സാലെ പറന്നിറങ്ങുന്നൊരു ഹൃദയത്തെ ഞാൻ കാണുന്നില്ലേ? ഭാവി എത്ര ആശങ്കാജനകമായിക്കോട്ടെ, ഒരു നിമിഷം പോലും നിന്നെക്കുറിച്ചു ചിന്തിക്കാതിരിക്കാൻ എനിക്കാവില്ല. അതൊരുവേള സന്തോഷത്തിനെന്നപോലെ ശോകത്തിനുമുള്ള വിഷയമായേക്കാം- അതു ഞാൻ വിട്ടുകളയുന്നു. നീ എന്നെ സ്നേഹിക്കുന്നില്ലെങ്കില്ക്കൂടി എനിക്കു നിന്നെ ആരാധിക്കാതിരിക്കാനാവില്ല: അപ്പോൾപ്പിന്നെ നിനക്കെന്നെ സ്നേഹമാണെന്നറിഞ്ഞിരിക്കെ എത്രയായിരിക്കും എന്റെ സ്നേഹത്തിന്റെ തീവ്രത! തന്നെക്കാൾ എത്രയോ ചെറുതായൊരുടലിൽ കഴിയാൻ നിർബന്ധിതമായ മറ്റൊരു മനസ്സുമുണ്ടാവില്ല, എന്റെ മനസ്സു പോലെ ഇത്രയും അതൃപ്തവും അസ്വസ്ഥവുമായി. എന്റെ മനസ്സ് പൂർണ്ണവും അവിചലിതവുമായ ആനന്ദത്തിനായി മറ്റൊന്നിലും ആശ്രയം തേടുന്നതായും ഞാൻ കണ്ടിട്ടില്ല- നീ എന്ന വ്യക്തിയിലല്ലാതെ. നീ എന്റെ മുറിയിലുള്ളപ്പോൾ എന്റെ ചിന്തകൾ ഒരിക്കലും ജനാല തുറന്നു പുറത്തേക്കു പറക്കാറില്ല: എന്റെ ചേതനയാകെ നിന്നിൽ കേന്ദ്രീകരിക്കുന്നു. നമ്മുടെ പ്രണയങ്ങളെക്കുറിച്ച് നിന്റെ ഒടുവിലത്തെ കുറിപ്പിൽ നീ പ്രകടിപ്പിച്ച ഉത്കണ്ഠ എനിക്കു വലിയൊരു സന്തോഷത്തിനു കാരണമായിരിക്കുന്നു: എന്നാൽക്കൂടി ആ തരം ഊഹാപോഹങ്ങൾ മനസ്സിനെ അലട്ടാൻ ഇനിയും നീ നിന്നുകൊടുക്കുകയുമരുത്: നിനക്കെന്നോട് എത്ര ചെറുതെങ്കിലുമായൊരു വൈരാഗ്യമുണ്ടെന്ന് ഞാനും വിശ്വസിക്കുകയില്ല. ബ്രൌൺ പുറത്തേക്കു പൊയ്ക്കഴിഞ്ഞു- ഇതാ പക്ഷേ മിസ്സിസ് വൈലി വന്നിരിക്കുന്നു- അവരും പോയാൽ ഞാൻ നിനക്കു വേണ്ടി ഉണർന്നിരിക്കാം...

(1820 മാര്‍ച്ച്)


ഇംഗ്ളീഷ് കാല്പനികകവി ജോൺ കീറ്റ്സ്(1795-1821) ഫ്രാൻസെസ് ബ്രാൺ ലിൻഡൊണെഴുതിയത്

Sunday, December 1, 2013

പ്രണയലേഖനങ്ങൾ(14)- ലൂയിസ് കാരൾ

Lewis-Carroll

 


എത്രയും പ്രിയപ്പെട്ട മേയ്,

പീച്ച് പഴങ്ങൾക്കു വളരെ വളരെ നന്ദി. അവ സ്വാദിഷ്ഠമായിരുന്നു. നിന്നെ ചുംബിക്കുന്നത്ര നന്നായിരുന്നു അവ; അത്രതന്നെ എന്നു ഞാൻ പറയുന്നില്ല; നോക്കട്ടെ, അതിന്റെ കൃത്യമായ അളവെടുത്താൽ, ഒരു മുക്കാൽ ഭാഗത്തോളം അതുപോലെ എന്നു ഞാൻ പറയും. എത്ര നല്ല കാലാവസ്ഥയാണെന്നോ ഞങ്ങൾക്കിവിടെ! മനോഹരമാണു കടലോരം. ഞാനങ്ങനെ നടന്നുപോകുമ്പോൾ പാറകൾക്കിടയിൽ തളം കെട്ടിയ വെള്ളത്തിൽ നീ തൂവാലയും കഴുകിക്കൊണ്ടു നില്ക്കുന്നതായി ഒരു ദിവസം എന്റെ കണ്ണില്പെടണമെന്നേ എനിക്കൊരാഗ്രഹമുള്ളു! പക്ഷേ ഞാൻ കടലോരത്തലഞ്ഞുനടക്കുന്നതും നിന്നെ തേടുന്നതും വെറുതെ: ഞാൻ അപ്പോൾ ചോദിച്ചുപോകുന്നു, “എവിടെ മേയ്?” ബുദ്ധികെട്ട ആ വള്ളക്കാർ പറയുകയാണ്‌, “മേയ് ആയിട്ടില്ല സാർ; ഇതു സെപ്തംബറാണ്‌!” പക്ഷേ അതെനിക്കു സാന്ത്വനമാകുന്നുമില്ല.

എന്നും നിനക്കു പ്രിയപ്പെട്ട

സി.എൽ.ഡി


(ഗണിതജ്ഞനും എഴുത്തുകാരനുമായ ലൂയിസ് കാരൾ (1832-1898) മേയ് മിലെഹാമിനെഴുതിയത്)

കാഫ്ക - ഒച്ചപ്പാട്

Great_Noise_by_dontforgetfrank link to image




ഒരു വീടിന്റെയാകെ ഒച്ചപ്പാടിന്റെ ആസ്ഥാനമായ എന്റെ മുറിയിലിരിക്കുകയാണു ഞാൻ. സകല വാതിലുകളും വലിച്ചടയ്ക്കുന്നതു ഞാൻ കേൾക്കുന്നു; മുറിയിൽ നിന്നു മുറിയിലേക്കോടുന്നവരുടെ കാലൊച്ചകൾ ഞാൻ കേൾക്കുന്നില്ലെന്നൊരു ഗുണമേ അതുകൊണ്ടുണ്ടാകുന്നുള്ളു.അടുക്കളയിൽ സ്റ്റൌവിന്റെ മൂടി വീണടയുന്നതു പോലും എനിക്കു കേൾക്കാം. ഒരു വാതിലിലൂടെ അച്ഛൻ തള്ളിക്കയറിവരികയും നൈറ്റ് ഗൌൺ വലിച്ചിഴച്ചുകൊണ്ട് കടന്നുപോവുകയും ചെയ്യുന്നു; അടുത്ത മുറിയിൽ സ്റ്റൌവിലെ ചാരം ചുരണ്ടിക്കളയുന്നതു കേൾക്കുന്നു. അച്ഛന്റെ തൊപ്പി തുടച്ചുവച്ചിട്ടുണ്ടോയെന്ന് ഓരോ വാക്കും മുഴങ്ങുമാറ്‌ വല്ലി ഹാളിൽ നിന്നു വിളിച്ചുചോദിക്കുന്നു. എന്നോടെന്തോ ദാക്ഷിണ്യം കാണിക്കുന്ന പോലെ, അതിനു മറുപടിയായി വരുന്നത് ഒരു സീല്ക്കാരമാണ്‌. കാറിയ തൊണ്ടയനക്കുന്നപോലെ പിന്നെ വീടിന്റെ മുൻവാതിൽ തുറക്കുന്നു, പാടുന്ന സ്ത്രീസ്വരം പോലെ മലർക്കെത്തുറക്കുന്നു, ഒടുവിൽ പൌരുഷം മുറ്റിയ ഒരിടിയോടെ ചേർന്നടയുന്നു; ഉള്ളതിലേറ്റവും കരുണയറ്റ ശബ്ദമാണത്. അച്ഛൻ പൊയ്ക്കഴിഞ്ഞു; പിന്നെത്തുടങ്ങുകയായി, രണ്ടു കാനറിപ്പക്ഷികളുടെ മുൻകൈയിൽ കുറേക്കൂടി മസൃണവും ചിതറിയതും ഹതാശവുമായ പലതരം ഒച്ചകൾ. ഇതാദ്യമായിട്ടല്ല എനിക്കു തോന്നിയിട്ടുള്ളത്- ഇപ്പോൾ കാനറികൾ എന്നെ ഓർമ്മിപ്പിച്ചുവെന്നേയുള്ളു- വാതില്പാളി അല്പമൊന്നു തുറന്ന് ഒരു പാമ്പിനെപ്പോലെ അടുത്ത മുറിയിലേക്കിഴഞ്ഞു ചെല്ലാൻ, തറയിൽ കമിഴ്ന്നുകിടന്ന് ഒരല്പം സമാധാനം തരണമേയെന്ന് എന്റെ പെങ്ങന്മാരോടും അവരുടെ വേലക്കാരിയോടും യാചിക്കാൻ.

(1911 നവംബർ 5ലെ ഈ ഡയറിക്കുറിപ്പ് ഒരു കൊല്ലം കഴിഞ്ഞ് പ്രാഗിലെ ഒരു സാഹിത്യമാസികയിൽ പ്രസിദ്ധീകരിച്ചിരുന്നു.)

വാസ്കോ പോപ്പ - കുടിയേറ്റത്തൊഴിലാളികൾക്കായി ഒരു കാവ്യനിശ

vasko popa


“സ്വാഗതം, പ്രിയകവേ,
അങ്ങെപ്പോഴാണു ഞങ്ങൾക്കു കവിത വായിച്ചുകേൾപ്പിക്കാൻ പോകുന്നത്?
ഷിഫ്റ്റു കഴിഞ്ഞായാലോ?”

“ഷിഫ്റ്റു കഴിഞ്ഞാൽ പണിക്കാർ തളർന്നിരിക്കയാവില്ലേ,
ക്വാർട്ടേഴ്സിലേക്കു മടങ്ങാൻ അക്ഷമരായിരിക്കുമവർ.”

“എന്നാൽ ശനിയാഴ്ചയായാലോ?”

“ശനിയാഴ്ചയല്ലേ ജോലിക്കാർ കുളിക്കുകയും തുണി തിരുമ്പുകയും
വീട്ടിലേക്കു കത്തെഴുതുകയും ചെയ്യുന്നത്.”

“എന്നാൽ ഞായറാഴ്ചയായാലോ?”

“ഞായറാഴ്ച പണിക്കാർ ക്വാർട്ടേഴ്സിലുണ്ടാവില്ല,
ചെറുപ്പക്കാർ കാമുകിമാരെ കാണാൻ പോയിട്ടുണ്ടാവും,
മുതിർന്നവർ ട്രെയിൻ പിടിക്കാൻ സ്റ്റേഷനിലേക്കു പോവുകയായിരിക്കും.”

“അപ്പോൾ ഞങ്ങൾക്കു കവിത വായിച്ചുതരാൻ അങ്ങയ്ക്കു സമയമില്ലെന്നാണോ?”

“ഞാൻ പറഞ്ഞല്ലോ, നമുക്കു സമയമില്ല,
എന്നാൽ നമുക്കൊരുമിച്ച് അതുണ്ടാക്കാവുന്നതേയുള്ളു.“