Wednesday, December 4, 2013

യവ്തുഷെങ്കോ - മുറിവുകൾ


ഒരിക്കലല്ല, മാരകമായി ഞാൻ മുറിപ്പെട്ടിരിക്കുന്നു,
നാലു കാലിലിഴഞ്ഞിട്ടെന്നപോലെ ഞാൻ വീടെത്തിയിരിക്കുന്നു.
കുത്തിക്കോർക്കാൻ കൂർത്ത നാവുകൾ തന്നെ വേണമെന്നില്ല,
ചോര വീഴ്ത്താനൊരു പൂവിതളിന്റെ വായ്ത്തല തന്നെ മതി.

ഞാനും മുറിപ്പെടുത്തിയിരിക്കാം, ഞാനറിയാതെതന്നെ,
പോകും വഴിക്കൊരു തലോടലാൽ, ഒരു കള്ളനോട്ടത്താൽ;
അതിന്റെ വേദന പിന്നെ മറ്റൊരാളറിഞ്ഞുമിരിക്കുന്നു,
അതു കട്ടിമഞ്ഞിൽ കാലു പൊള്ളുമ്പോലെയുമായിരുന്നു.

എങ്കിലെന്തിനെന്റെ സഹോദരങ്ങളെ ഞാൻ ദ്രോഹിക്കുന്നു,
സ്നേഹിതരുടെ ശേഷിപ്പുകളിൽ ചവിട്ടി ഞാൻ നടക്കുന്നു,
ഞാൻ, അത്ര വേഗത്തിലുമാഴത്തിലും സ്വയം മുറിപ്പെടുന്നവൻ,
അത്ര നിസ്സാരമെന്നോണമന്യരെ മുറിപ്പെടുത്തുന്നവൻ?


(1973)


No comments: