Thursday, December 5, 2013

യവ്തുഷെങ്കോ - തീവണ്ടിമുറി

old_abandoned_train_car_by_fotophi



ലോകം കണ്ട ഒരു തീവണ്ടിമുറി
ഒരു കല്ക്കരിക്കൂനയുടെ ചരിവിൽ നില്ക്കുകയായിരുന്നു,
സ്പ്രിങ്ങുകളിൽ പുല്ലു മൂടി,
മണ്ണിലാണ്ട ചക്രങ്ങളുമായി.
ആളുകൾക്കതൊരു പാർപ്പിടമായിക്കഴിഞ്ഞിരുന്നു.
അല്പകാലം അവർക്കതിനോടൊരപരിചിതത്വം തോന്നിയിരുന്നുവെങ്കിലും
പിന്നീടവർ അതിനോടടുത്തു,
ആ അടുപ്പം കൂടാനായി അവരതിൽ അടുപ്പു കൂട്ടി,
പിന്നെ അവരതിൽ വാൾപേപ്പറൊട്ടിച്ചു,
ജനാലകളിൽ ജറേനിയം പൂക്കൾ വളർത്തി.
അവരതിൽ ഒരു മേശ പിടിച്ചിട്ടു,
പതയുന്ന തിരകളുടെ പോസ്റ്റ്കാർഡ് വലിപ്പത്തിലുള്ള ചിത്രങ്ങൾ
ആണിയടിച്ചിട്ടു.
താനൊരു തീവണ്ടിമുറിയാണെന്ന ഓർമ്മ അതിനുണ്ടാവരുതെന്നതിനായി
ജറേനിയവും വാൾ പേപ്പറുമൊക്കെയായി
പുറമ്പൂച്ചുകൾ അവർക്കു വേണ്ടിയിരുന്നു.
ഓർമ്മകൾ പക്ഷേ അദമ്യമാണെന്നിരിക്കെ,
തീയും പുകയും ചൂളം വിളികളുമായി
തീവണ്ടികൾ 

                   പാ
                       ഞ്ഞു
                              പോ
                                    കു
                                       മ്പോ
                                               ൾ
ഈ തീവണ്ടിമുറിയ്ക്കുറക്കം വരില്ല.
അവയുടെ നിശ്വാസങ്ങൾ അതിന്റെ ഉള്ളു തൊട്ടു.
കൂടെപ്പോരാൻ വിളിക്കുകയാണെന്നപോലെ
തീവണ്ടികൾ ചൂളം വിളിച്ചുപാഞ്ഞു.
എത്ര ബലം കൊടുത്തിട്ടും പക്ഷേ,
അതിനതിന്റെ ചക്രങ്ങളിളക്കാനായില്ല.
മണ്ണവയെ വിഴുങ്ങിക്കഴിഞ്ഞിരുന്നു,
കാട്ടുവള്ളികൾ അവയെ തളച്ചിരുന്നു.
എന്നാൽ പണ്ടൊരു കാലത്തതു പൊന്തകളിലൂടെ,
കാറ്റിനും പാട്ടിനും തീനാളങ്ങൾക്കുമിടയിലൂടെ,
ഒച്ചയാൽ പത്തൽവേലികളെ വിറപ്പിച്ചും കൊണ്ട്
ആനന്ദം തേടി പാഞ്ഞുപോയിരുന്നു.
ഇനിയതെവിടെയ്ക്കും കുതിച്ചുപായില്ല.
ഇനിയതിവിടം വിട്ടെവിടെയ്ക്കും പോകില്ല.
ചെറുപ്പത്തിലെ എടുത്തുചാട്ടങ്ങൾക്കുള്ള ശിക്ഷയത്രെ
അനക്കമറ്റ 
 കിടപ്പ്.
1952

No comments: