Monday, July 18, 2011

ഒക്ടേവിയോ പാസ്‌ - കിഴക്കന്‍ ചരിവ്

Humayun's tomb in Delhi, built 1562-1571 CE.


ഹുമയൂണിന്റെ ശവകുടീരം


കടന്നലുകളുടെ സംവാദങ്ങൾക്കും
കുരങ്ങന്മാരുടെ തർക്കവാദങ്ങൾക്കും
സ്ഥിതിവിവരക്കണക്കുകളുടെ ചിലയ്ക്കലുകൾക്കുമെതിരെ
അതെടുത്തു കാട്ടുന്നു
    (റോസാപ്പൂവിന്റെ ഉയർന്നാളുന്ന ജ്വാല
    ശിലകളും കിളികളും വായുവും ചേരുന്ന രചന
    ജലശയ്യയിൽ പള്ളികൊള്ളുന്ന കാലം)
മൗനത്തിന്റെ വാസ്തുശില്പം.



ലോദിഉദ്യാനത്തിൽ

സാന്ദ്രവും ചിന്താകുലവും കറുത്തതുമായ
ശവകുടീരങ്ങളുടെ മകുടങ്ങൾ
പൊടുന്നനേ കിളികളെത്തൊടുത്തുവിടുന്നു
ഒരേ സ്വരമായ നീലിമയിലേക്ക്.



വെളുത്ത വേട്ടക്കാരി

File:Artemis.png

മുസാവരിബംഗ്ളാവിനകലെയല്ലാതെ
ഡയാനയ്ക്കൊപ്പം ഞാനലഞ്ഞുനടന്നു,
മുളകൾക്കും നീളൻപുല്ലുകൾക്കുമിടയിലൂടെ.
അവൾ സായുധയായിരുന്നു, സുസജ്ജയായിരുന്നു:
ഒരു ചുമട്ടുകാരൻ അവളുടെ ഹോളണ്ട് ആൻഡ് ഹോളണ്ട് എടുത്തിരുന്നു,
മറ്റൊരാൾ അവളുടെ വാനിറ്റിബാഗും തൂക്കുസഞ്ചിയും;
അതിലുണ്ട് ആന്റിബയോട്ടിക്കുകളും ഗർഭനിരോധനഉറകളും.



അപരൻ


അയാൾ തനിക്കായൊരു മുഖത്തിനു രൂപം കൊടുത്തു.

                                                 അതിനു പിന്നിൽ
അയാൾ ജീവിച്ചു, മരിച്ചു, ഉയിർത്തെഴുന്നേല്ക്കുകയും ചെയ്തു
പലതവണ.
                                                 അയാളുടെ മുഖത്തിപ്പോൾ
ആ മുഖത്തിന്റെ ചുളിവുകളുണ്ട്.
അയാളുടെ ചുളിവുകൾക്കു മുഖവുമില്ല.



ജ്ഞാനസ്നാനം കൊണ്ടുണ്ടായത്


ഹസ്സൻ എന്ന ചെറുപ്പക്കാരൻ
ഒരു കൃസ്ത്യാനിപ്പെണ്ണിനെ കെട്ടാനായി
ജ്ഞാനസ്നാനമേറ്റു.
അച്ചനയാൾക്കു പേരിട്ടത്
                              എറിക്ക് എന്ന്.
അയാളേതോ വൈക്കിംഗ് ആണെന്നപോലെ.
                               ഇപ്പോൾ
അയാൾക്കു പേരു രണ്ടുണ്ട്,
ഭാര്യ ഒന്നേയൊന്നും.



അകന്ന അയല്ക്കാരൻ

പോയ രാത്രിയിൽ ഒരാഷ്മരം
എന്നോടെന്തോ
പറയാനാഞ്ഞതായിരുന്നു- പറഞ്ഞതുമില്ല.



മോക്ഷം

മൃദംഗങ്ങൾ പെയ്ത മഴയിൽ
ഒരു പുല്ലാങ്കുഴലിന്റെ കരിന്തണ്ടു വളർന്നു,
വാടി, പിന്നെയും മുള പൊട്ടി.
വസ്തുക്കൾ പേരുകളുടെ ഉറയൂരുന്നു.
                        ഞാനൊഴുകി
എന്റെയുടലിന്റെ വിളുമ്പിലൂടെ
ബന്ധമുക്തമായ പഞ്ചഭൂതങ്ങൾക്കിടയിലൂടെ.



കൊച്ചി

ഞങ്ങൾ കടന്നുപോകുന്നതു കാണാനായി
ഏന്തിവലിഞ്ഞു നോക്കുന്നു
തെങ്ങിൻതോപ്പിനിടയിൽ
വെളുത്തു കുറിയ
പോർച്ചുഗീസ് പള്ളി.

2

ഇലവർങ്ങനിറത്തിൽ വഞ്ചിപ്പായകൾ.
കാറ്റു ബലക്കുന്നു.
ശ്വാസമെടുക്കുമ്പോൾ വിജൃംഭിക്കുന്ന മുലകൾ.

3

തൂവെള്ള സാൽവകളുമായി,
സ്വർണ്ണക്കമ്മലും
മുടിയിൽ മുല്ലപ്പൂവുമായി,
ആറുമണിക്കുർബാനയ്ക്കവർ പോകുന്നു
മെക്സിക്കോസിറ്റിയിലല്ല, കാദീശിലല്ല:
തിരുവിതാംകൂറിൽ.

4

നെസ്തോറിയൻ പാത്രിയർക്കീസിനു മുന്നിൽ
ഉഗ്രവേഗത്തിൽ മിടിയ്ക്കുന്നു
എന്റെ നാസ്തികഹൃദയം.


5

കൃസ്ത്യൻ സിമിത്തേരിയിൽ മേഞ്ഞുനടക്കുന്നു
സിദ്ധാന്തികളായ
                      ശൈവരുമായേക്കാവുന്ന
കന്നുകാലികൾ.

6

അതേ കണ്ണുകൾ അതേ അപരാഹ്നത്തെ കാണുന്നു;
ആയിരം കൈകളുള്ള ബൊഗൈൻവില്ല,
മന്തിന്റെ വയലറ്റുകാലുകൾ,
ചുവന്ന കടലിനും മഞ്ഞളിച്ച തെങ്ങുകൾക്കുമിടയിൽ.


ഡയാന – നായാടിനടക്കുന്ന ഗ്രീക്കോ-റോമൻ‍ ദേവി.

ഹോളണ്ട് ആൻഡ് ഹോളണ്ട് – തോക്കുനിര്‍മ്മാണത്തിൽ പേരു കേട്ട ഒരു ബ്രാന്‍ഡ്‌.

വൈക്കിംഗ്- ആക്രമണോത്സുകരായ സ്കാന്‍ഡിനേവിയൻഗോത്രം

കാദീശ് – പുരാതനമായ സ്പാനിഷ്‌ നഗരം


No comments: