Sunday, April 7, 2013

മഹമൂദ് ദർവീശ് - തടവറ

newgate_prison_old5

 


സാദ്ധ്യമാണ്‌
ചിലപ്പോഴെങ്കിലും സാദ്ധ്യമാണ്‌
ഇപ്പോൾ പ്രത്യേകിച്ചും സാദ്ധ്യമാണ്‌
തടവറയ്ക്കുള്ളിൽ ഒരു കുതിരയെ ഓടിക്കാൻ
ഓടിച്ചുപോകാൻ...

സാദ്ധ്യമാണ്‌
തടവറയുടെ ചുമരുകൾ അപ്രത്യക്ഷമാവുകയെന്നത്
തടവറ അതിരുകളില്ലാത്തൊരു വിദൂരദേശമാവുകയെന്നത്

ചുമരുകൾ താൻ എന്തു ചെയ്തു?
ഞാനവ പാറക്കെട്ടുകൾക്കു മടക്കിക്കൊടുത്തു.
മച്ചു താനെന്തു ചെയ്തു?
ഞാനതിനെ ജീനിയാക്കി.
തന്റെ തുടലുകൾ?
ഞാനതു പെൻസിലുമാക്കി.

ജയിലർക്കു ദേഷ്യം പിടിച്ചു.
അയാൾ സംഭാഷണം അവസാനിപ്പിച്ചു.
കവിത തനിക്കൊരു ചുക്കുമല്ലെന്നയാൾ പറഞ്ഞു.
എന്റെ മുറിയുടെ വാതിൽ അയാൾ താഴിട്ടു പൂട്ടുകയും ചെയ്തു.

കാലത്തയാൾ എന്നെക്കാണാൻ വീണ്ടും വന്നു.
അയാൾ എന്നെ നോക്കി ഒച്ചയെടുത്തു:

ഈ വെള്ളമൊക്കെ എവിടുന്നു വന്നു?
ഞാനതു നൈലിൽ നിന്നു കോരി.
മരങ്ങൾ?
ബാഗ്ദാദിലെ തോപ്പുകളിൽ നിന്ന്.
സംഗീതമോ?
എന്റെ ഹൃദയമിടിപ്പിൽ നിന്നും.

ജയിലർക്കു ഭ്രാന്തു പിടിച്ചപോലെയായി.
അയാൾ സംഭാഷണം അവസാനിപ്പിച്ചു.
എന്റെ കവിത തനിക്കിഷ്ടമായില്ലെന്നയാൾ പറഞ്ഞു.
എന്റെ മുറിയുടെ വാതിൽ അയാൾ താഴിട്ടു പൂട്ടുകയും ചെയ്തു.

രാത്രിയിൽ അയാൾ വീണ്ടും വന്നു.

ഈ ചന്ദ്രനെ എവിടുന്നു കിട്ടി?
ബാഗ്ദാദിലെ രാത്രികളിൽ നിന്ന്.
വീഞ്ഞ്?
അൾജിയേഴ്സിലെ മുന്തിരിത്തോപ്പുകളിൽ നിന്ന്.
ഈ സ്വാതന്ത്ര്യം?
ഇന്നലെ രാത്രിയിൽ നിങ്ങളെന്നെ കൊളുത്തിയിട്ട തുടലിൽ നിന്ന്
.

ജയിലർ വളരെ ദുഃഖിതനായി.
അയാൾ എന്നോടു കേണു
അയാൾക്കയാളുടെ സ്വാതന്ത്ര്യം തിരിച്ചുകൊടുക്കാൻ.


No comments: