Tuesday, October 18, 2011

ലോര്‍ക്ക - വെർലൈൻ


ഞാനൊരുനാളുമുരിയാടാത്ത ഗാനം,
എന്റെ നാവിൻ തുമ്പിലതു വീണുറക്കമായി.

ഒരു കോളാമ്പിപ്പൂവിനുള്ളിലൊരു
മിന്നാമിന്നിയൊന്നു കണ്ണുചിമ്മി,
ഒരു നിലാവിന്റെ കതിരു കൊണ്ടു
പുഴയെത്തോണ്ടുകയായിരുന്നു ചന്ദ്രൻ.

ആ നേരമത്രേ,
ഒരുനാളും ഞാനുരിയാടാത്ത ഗാനത്തെ
ഞാൻ സ്വപ്നം കണ്ടതും.

വിദൂരത്തു നിന്നൊഴുകിയെത്തുന്ന
ചുണ്ടുകൾ നിറഞ്ഞ ഗാനം.

തണലത്തലസം കഴിച്ച
നേരം നിറഞ്ഞ ഗാനം.

എന്നും പകൽനേരമായ മാനത്ത്
തുടിയ്ക്കുന്ന നക്ഷത്രങ്ങളുടെ ഗാനം.


(വെർലൈൻ - ഫ്രഞ്ചുകവി; കൗമാരത്തിൽ ലോർക്കയുടെ ആത്മീയസഹയാത്രികൻ.)



No comments: