Friday, September 6, 2013

മഹമൂദ് ദർവീശ് - വധം

images

നിരൂപകന്മാർ ചിലനേരമെന്നെ കൊന്നുകളയുന്നു:
അവർക്കു വേണ്ടത് ഇന്ന തരത്തിലൊരു കവിത
ഇന്ന തരത്തിലൊരു രൂപകവും
ഒരിടറോഡിലേക്കൊന്നു ഞാൻ തെന്നിയാൽ
അവർ പറയുകയായി:
‘അയാൾ പാതയെ വഞ്ചിച്ചു.’
ഒരു പുല്ക്കൊടിയുടെ വാചാലത ഞാൻ കണ്ടുപോയാൽ
അവർ പറയും:‘ ഓക്കുമരത്തിന്റെ വേരുറപ്പയാൾ വേണ്ടെന്നു വച്ചല്ലോ.’
വസന്തകാലത്തു പനിനീർപ്പൂവിനെ ഞാൻ മഞ്ഞയായിക്കണ്ടുവെന്നിരിക്കട്ടെ,
അവർ ചോദിക്കും:‘എവിടെ, അതിന്റെ ഇതളുകളിൽ പെറ്റനാടിന്റെ ചോരത്തുള്ളികൾ?’
ഞാൻ ഇങ്ങനെയൊന്നെഴുതിപ്പോയാൽ:
‘ഉദ്യാനത്തിന്റെ പടി കയറി ആ വരുന്നതെന്റെ കുഞ്ഞനിയത്തി, പൂമ്പാറ്റ’
അവരുടനേ ഒരു കരണ്ടിയെടുത്തതിളക്കിനോക്കും, അർത്ഥമെന്താണെന്നറിയാൻ.
‘അമ്മയെന്നും അമ്മ തന്നെ,
തന്റെ കുഞ്ഞിനെ കാണാതായാൽ അവർ വാടിത്തളരും,
ഉണക്കച്ചുള്ളി പോലെ വരണ്ടുണങ്ങും’
എന്നു ഞാനൊന്നു പതുക്കെപ്പറഞ്ഞാൽ അവർ പറയും:
‘ആഹ്ളാദം കൊണ്ടു പാടുകയാണവർ,
അവന്റെ ശവമടക്കത്തിൽ നൃത്തം വയ്ക്കുകയാണവർ,
അവന്റെ ശവമടക്കം അവർക്കവന്റെ വിവാഹമത്രെ.’

കാണാത്തതിനെ കാണാനായി
മാനത്തേക്കു ഞാനൊന്നു കണ്ണുയർത്തിയാൽ അവർ പറയും:
‘കവിത അതിന്റെ ലക്ഷ്യങ്ങളിൽ നിന്നു വ്യതിചലിച്ചുപോയിരിക്കുന്നു.’

നിരൂപകന്മാർ ചിലനേരമെന്നെ കൊന്നുകളയുന്നു,
അവരുടെ വായനയിൽ നിന്നു ഞാൻ രക്ഷ തേടിയോടുന്നു,
അവരുടെ തെറ്റിദ്ധാരണയ്ക്കു നന്ദി പറഞ്ഞുകൊണ്ട്
ഞാനെന്റെ പുതിയ കവിതയെ തേടിപ്പോവുകയും ചെയ്യുന്നു.


No comments: