Thursday, September 12, 2013

അന്ന കാമിയെൻസ്ക - പ്രവാസത്തിന്റെ കരയടുത്ത അനക്സിമൻഡെർ സോസോപോളീസിൽ ഒരു നഗരം സ്ഥാപിക്കുന്നു

 

r-PSYCHOLOGY-OF-EXILE-large570

 


 

ഇതു ഞാൻ, മിലെറ്റസിലെ അനക്സിമൻഡെർ,

സ്വന്തം രാജ്യത്തു നിന്നു ഭ്രഷ്ടനായവൻ.

കറുത്ത ഗോളങ്ങൾ കളിമൺഭരണിയിൽ വീഴുന്നത്

ഇപ്പോഴുമെന്റെ കാതുകളിൽ മാറ്റൊലിക്കുന്നു.

അപരാധി.

എന്നാൽ ഭ്രഷ്ടെന്നാലെന്താണെന്ന് കരുതലോടെ നാമാലോചിക്കണം.

ഒരിക്കൽ മാത്രമാണോ മനുഷ്യൻ ഭ്രഷ്ടനുഭവിക്കുന്നത്?

ഒന്നാമതായി അമ്മയുടെ ഗർഭപാത്രത്തിൽ നിന്നു നിങ്ങൾ ഭ്രഷ്ടനായി.

അതായിരുന്നു ആദ്യത്തെ ദൌർഭാഗ്യം, മറ്റെല്ലാ ദൌർഭാഗ്യങ്ങൾക്കും കാരണവും.

അതില്പിന്നെ നിങ്ങളെ തള്ളിമാറ്റി,

അവരുടെ മാറിടത്തിൽ നിന്ന്,

അവരുടെ മടിയിൽ നിന്ന്.

ഒരു ശിശുവിന്റെ മുഗ്ധമായ അജ്ഞതയിൽ നിന്നു നിങ്ങൾ ഭ്രഷ്ടനായി,

പിന്നെ യൌവനത്തിൽ നിന്ന്, കരുത്തിൽ നിന്ന്,

സ്ത്രീകളുടെ ചെറിയ ഹൃദയങ്ങളിൽ നിന്ന്.

ഒന്നൊന്നായി നിങ്ങൾ ഭ്രഷ്ടനായി,

മനുഷ്യർ നല്ലതെന്നു മതിക്കുന്ന ആശയങ്ങളിൽ നിന്നെല്ലാം.

അവസാനമായി,

എല്ലാ ഭ്രഷ്ടുകളും അനുഭവിച്ചതില്പിന്നെ,

ജീവിതത്തിൽ നിന്നു നിങ്ങൾ ഭ്രഷ്ടനാവും,

ഈ ഒരു തുണ്ടു പ്രാണനിൽ നിന്ന്.

പക്ഷേ സ്വന്തം രാജ്യത്തു നിന്നു ഭ്രഷ്ടനാവുക?

മറ്റേതു മൺകട്ട പോലെ മാത്രം ഫലപുഷ്ടമായ ഇതിൽ നിന്ന്,

ഉള്ളിയും വെളുത്തുള്ളിയും നാറുന്ന ഒച്ചപ്പാടുകാരായ സഹപൌരന്മാരിൽ നിന്ന്?

അങ്ങനെ ഞാൻ ഭ്രഷ്ടനാവുന്നു,

കലഹങ്ങളിൽ നിന്ന്. തർക്കങ്ങളിൽ നിന്ന്, ദുർഗന്ധത്തിൽ നിന്ന്.

ഇതു ശിക്ഷയല്ല പക്ഷേ.

ഇതൊരു ദാക്ഷിണ്യം തന്നെയാണ്‌.

കവിയായിരുന്നെങ്കിൽ

എന്റെ രാജ്യത്തെ പ്രകീർത്തിച്ചെത്ര സ്തുതിഗീതങ്ങൾ ഞാൻ രചിച്ചേനേ,

അകലെ നിന്നു നോക്കുമ്പോൾ അത്ര പ്രീതിദമായതിനെ.

 

ഒരഥീനിയൻ കുംഭാരന്റെ ചൂളയിലെപ്പോലെ പൊള്ളുന്നതാണിവിടവും.

കടലതു തന്നെ, ഉദിച്ചുവരുന്ന നക്ഷത്രങ്ങളും വിഭിന്നമാവില്ല.

ഇവിടെ, ഈ മുനമ്പിൽ

നാട്ടിലെ കശപിശകളിൽ നിന്നു വിമുക്തമായ ഒരു നഗരം ഞങ്ങൾ സ്ഥാപിക്കും.

ഞാനതിന്റെ മേച്ചിലോടുകൾ കണ്മുന്നിൽ കാണുകയായി,

അതിന്മേൽ കടല്ക്കാക്കകൾ വന്നിരിക്കും,

ജനാലകൾ ഒരു മീൻവലയുടെ നിഴലിലായിരിക്കും,

അത്തിമരങ്ങൾക്കിടയിൽ

മുന്തിരിവള്ളികൾ പിണഞ്ഞുകേറിയ വരാന്തകളിൽ

സായാഹ്നങ്ങളാസ്വദിച്ചു നാമിരിക്കും.

 

ഭ്രഷ്ടൻ- ഏതു സവിശേഷാവകാശത്തിൽ നിന്ന്?

കച്ചവടക്കാരുടെ കബളിപ്പിക്കലുകളിൽ നിന്നോ?

ചെറ്റകളായ ഉദ്യോഗസ്ഥന്മാരുടെ ഗർവുകളിൽ നിന്നോ?

തത്വചിന്തകന്മാരുടെ ഡംഭുകളിൽ നിന്നോ?

ന്യായാധിപന്മാരുടെ അഴിമതികളിൽ നിന്നോ?

എഴുത്തുകാരുടെ വ്യഭിചാരത്തിൽ നിന്നോ?

അതോ കവലയിൽ കൈയടക്കക്കാരുടെ കൂത്തുകൾ കണ്ട

ജനക്കൂട്ടത്തിന്റെ ചിരിയിൽ നിന്നോ?

എന്നിട്ടും, ഞാൻ, അനക്സിമൻഡെർ, സ്വരാജ്യത്തു നിന്നു ഭ്രഷ്ടനായി!

അതിന്റെ ഭാവിയെ ഓർത്തു വിറക്കൊള്ളാൻ എനിക്കവകാശം നിഷേധിക്കപ്പെട്ടു,

അതിനോടൊത്തു വേദനിക്കാനും അതിനോടൊത്തു കരയാനും.


*അനക്സിമൻഡെർ - ക്രി.മു. ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്കു ദാർശനികൻ.

No comments: