Thursday, September 26, 2013

ബ്രെഷ്റ്റ് - ഓറഞ്ചു വാങ്ങുമ്പോൾ

streets06

 


സതാംപ്ടൺ തെരുവിലൂടെ മഞ്ഞിച്ച മൂടൽമഞ്ഞിൽ നടക്കുമ്പോൾ
പൊടുന്നനേയൊരുന്തുവണ്ടി, നിറയെ പഴങ്ങളുമായി;
ഒരു വിളക്കിനടിയിൽ ഒരു കടലാസ്സുബാഗുമായി ഒരു കിഴവിയും.
വിസ്മയപ്പെട്ടും നാവിറങ്ങിയും ഞാൻ നിന്നുപോയി,
തേടിനടന്നതു കണ്മുന്നിൽ കാണുന്ന ഒരുവനെപ്പോലെ.

ഓറഞ്ചുകൾ! അന്നെന്നപോലത്തെ ഓറഞ്ചുകൾ!
തണുപ്പാറ്റാൻ കൈവെള്ളകളിലേക്കു ഞാനൂതി,
ഒരു നാണയത്തിനായി കീശകളിൽ ഞാൻ പരതി.

നാണയമെടുത്തു കൈയിൽ പിടിക്കുമ്പോൾ പക്ഷേ,
പത്രക്കടലാസ്സിൽ കരിക്കട്ട കൊണ്ടെഴുതിയ വില വായിക്കുമ്പോൾ,
ഞാനറിഞ്ഞു, പതിയെ ചൂളം വിളിക്കുകയാണു ഞാനെന്ന്,
ആ പരുഷസത്യമത്രമേലെനിക്കു തെളിഞ്ഞുകിട്ടുകയും ചെയ്തു:
ഈ നഗരത്തിൽ ഇപ്പോഴെന്നോടൊപ്പമില്ല നീയെന്ന്.


No comments: