Tuesday, September 24, 2013

നെരൂദ - തേയിലപ്പെട്ടിക്കൊരു സ്തുതിഗീതം


 


ആനകളുടെ നാട്ടിൽ നിന്നു വന്ന തേയിലപ്പെട്ടീ,
ഇന്നു നീ വെറുമൊരു തുന്നൽപ്പെട്ടി,
ബട്ടണുകളുടെ കുഞ്ഞുപ്ളാനറ്റേറിയം,
നീയെന്റെ വീട്ടിലേക്കു കൊണ്ടുവന്നതൊരു പാവനഗന്ധം,
ഇന്നിടത്തേതെന്നറിയാത്ത ഗന്ധം,
ഒരന്യഗ്രഹത്തിൽ നിന്നാണു നിന്റെ വരവെന്നപോലെ.
എന്റെ യൌവനത്തിന്റെ ക്ഷീണിതഹൃദയം
അകലങ്ങളിൽ നിന്നു മടങ്ങിയതു നിന്നോടൊപ്പമായിരുന്നു,
ഞാനെത്തിയതു ദ്വീപുകളിൽ നിന്നായിരുന്നു.
കടല്ക്കരയിൽ പനിക്കോളു പിടിച്ചു ഞാൻ കിടന്നിരുന്നു,
എനിക്കു മേലന്നൊരു തെങ്ങോല വീശിത്തന്നിരുന്നു,
പച്ചക്കാറ്റും പാട്ടുമായി എന്റെ നെഞ്ചു കുളുർപ്പിച്ചിരുന്നു.
ഹാ വിശിഷ്ടമായ തകരപ്പെട്ടീ,
എത്ര നീയെന്നെ ഓർമ്മിപ്പിക്കുന്നില്ല,
മറുകടലുകളിലെ തിരപ്പെരുക്കങ്ങളെ,
ഏഷ്യക്കു മേൽ കാലവർഷത്തിന്റെ ഗർജ്ജനങ്ങളെ!
അന്നു കാറ്റിന്റെ കൈകളിൽ യാനങ്ങളെപ്പോലെ
നാടുകൾ കിടന്നുരുണ്ടിരുന്നു,
കൊടുങ്കാറ്റു ചിതറിച്ച മുടിക്കുത്തിൽ നിന്നെന്നപോലെ
സിലോണതിന്റെ പരിമളങ്ങൾ വിതറിയിരുന്നു.
തേയിലപ്പെട്ടീ,
എന്റെ ഹൃദയം പോലെ നീയും വന്നു,
കഥകളും രോമാഞ്ചങ്ങളുമായി,
അത്ഭുതപ്പെടുത്തുന്ന ദളപുടങ്ങൾ കണ്ടുനിന്ന കണ്ണുകളുമായി,
പിന്നെയതേ,
ആ നഷ്ടഗന്ധവുമായി,
തേയിലയുടെ,
മുല്ലയുടെ, സ്വപ്നത്തിന്റെ,
നാടോടിവസന്തത്തിന്റെ ആ ഗന്ധവുമായി.

 


 

No comments: