Tuesday, September 1, 2015

കമല ദാസിന്റെ കവിതകള്‍ - 9



തോല്ക്കുമെന്നുറപ്പായ യുദ്ധം
-----------------------------------
മറ്റവൾ നിറപ്പകിട്ടുള്ളൊരു കാമമെടുത്തു വീശുമ്പോൾ,
അവന്റെ നെഞ്ചത്തൊരു പെൺസിംഹമാവുമ്പോൾ
എന്റെ പ്രണയമെങ്ങനെ അവനെ പിടിച്ചുനിർത്താൻ?
പുരുഷന്മാർ വില കെട്ടവരാണ്‌,
അവരെക്കുടുക്കാൻ ഏറ്റവും വില കുറഞ്ഞ ചൂണ്ട മാത്രമിടൂ,
ഒരിക്കലുമതിനു പ്രണയമുപയോഗിക്കരുതേ,
സ്ത്രീയ്ക്കു കണ്ണീരും
സിരകളിൽ മൗനവുമായ പ്രണയം.

എനിക്കായി ഒരവധിദിവസം
---------------------------------
എനിക്കാദ്യമായി ഒറ്റയ്ക്കു കിട്ടിയ അവധിദിനത്തിൽ
ഞാൻ കയറാൻ പോകുന്ന കുന്നുകൾ
എത്ര ദയാപൂർണ്ണം, എത്ര നീലിമയാർന്നതും!
എനിക്കാദ്യമായി ഒറ്റയ്ക്കു കിട്ടിയ അവധിദിനത്തിൽ
അഗാധനീലമായ ആ കുന്നുകളിൽ
ഒരു തെന്നൽ പോലെ ഞാൻ പിടിച്ചുകയറും.
എനിക്കു മാത്രമായുള്ള മഹത്തായ ഈ അവധിദിനത്തിൽ
എനിക്കു ശേഷിച്ച ഒരേയൊരു മലനിരകൾ.
കനത്ത ഭാണ്ഡക്കെട്ടുകളെല്ലാം ഞാൻ പിന്നിൽ വിടും
രണ്ടു പാവക്കരടികളേയും ഒരു കുട്ടിയേയും ഞാൻ പിന്നിൽ വിടും
എനിക്കു യാത്ര പറയുന്നവരെ പറഞ്ഞയക്കുന്ന കാര്യം
എന്റെ അന്ധത നോക്കിക്കോളും,
വിലപിക്കുന്നവരുടെ കാര്യം, എന്റെ ബധിരതയും.
ഒരു ചിരി മാത്രമേ ഞാൻ കൂടെക്കൊണ്ടുപോവുകയുള്ളു...
കഴിയുന്നത്ര ഭാരം കുറച്ചു ഞാൻ യാത്ര ചെയ്യും...


ചില്ല്
------
അര മണിക്കൂർ നേരത്തേക്ക്
ഞാൻ അയാൾക്കടുത്തേക്കു പോയി,
വെറുമൊരു സ്ത്രീയായി, വെറും വേദനയായി,
തൊട്ടാൽ പൊട്ടുന്ന, തകർന്നുടയുന്ന ചില്ലായി...
ഉഷ്ണത്ത് വീടു നിശ്ശബ്ദമായിരുന്നു
പഴകിയ കഴുക്കോലുകൾ മാത്രം കിടുകിടുത്തിരുന്നു
ഒരു കാമുകന്റെ തിടുക്കത്തോടെ
അയാളെന്നെ പരുഷമായി വലിച്ചടുപ്പിച്ചു
ഒരു പിടി ചീളുകളായിരുന്നു ഞാൻ
തറഞ്ഞാൽ നോവുന്നവ,
നോവു കൊണ്ടു നിറഞ്ഞവ
എന്തുകൊണ്ടന്നു ഞാൻ വിളിച്ചു പറഞ്ഞില്ല,
ഉടഞ്ഞ കുപ്പിച്ചില്ലാണ്‌, സൂക്ഷിക്കണമെന്ന്?
എന്തുകൊണ്ടന്നു ഞാനയാളോടു പറഞ്ഞില്ല,
പ്രണയം കൊണ്ട്, പലപ്പോഴുമതില്ലാതെയും,
ആരെയാണു മുറിപ്പെടുത്തുന്നതെന്നു
ഞാനിപ്പോൾ ശ്രദ്ധിക്കാറില്ലെന്ന്?
വില കുറഞ്ഞ ഒരു കളിപ്പാട്ടത്തിന്റെ നിസ്സംഗതയോടെ
ഞാൻ അന്യരുടെ ജീവിതങ്ങളിൽ കടന്നുചെല്ലുന്നു,
കാമത്തിന്റെ ഓരോ കെണിയും
ഒരു വാടകവീടാക്കി മാറ്റുന്നു.
അവരുടെ വിരലുകൾ എനിക്കു മേലോടുമ്പോൾ
പഴയകാലത്തു നിന്നൊരിഷ്ടരാഗം
എന്നിലുണർന്നുവന്നുവെന്നു വരാം
അവരുടെ സ്വപ്നങ്ങൾ പൊതിയാൻ
ഞാനൊരു ഗില്റ്റുകടലാസ്സായെന്നു വരാം,
ഒരു പെണ്ണിന്റെ ശബ്ദമായി,
ഒരു പെണ്ണിന്റെ മണമായി.
എന്തിനു ഞാനവരോടു പറയാൻ മിനക്കെടണം:
ഞാൻ ഒരച്ഛനെ എവിടെയോ മറന്നുവച്ചുവെന്ന്,
അദ്ദേഹത്തെ തേടിനടക്കുകയാണ്
ഞാനിപ്പോളെവിടെയുമെന്ന്?

ഒരു ദിവ്യയഷ്ടി*
--------------------
ഞാൻ എവിടെയോ മറന്നുവച്ച
ദിവ്യയഷ്ടിയാണ്‌
എന്റെ കവിത
ഞാനിപ്പോൾ നാവിറങ്ങിയവൾ
ഒറ്റപ്പെട്ടവൾ
ആ നഷ്ടത്താൽ ദരിദ്രയായവൾ
ഇരുട്ടടച്ച കണ്ണുകളാൽ
ഞാനെന്റെ ഭൂതകാലത്തിന്റെ നിധികൾ തേടുന്നു
സ്നേഹിതരെയോ വിരോധികളെയോ
എനിക്കു തിരിച്ചറിയാനാകുന്നില്ല
പൂർവ്വജന്മത്തിന്റെ
മൂകാവശേഷം മാത്രമാണു ഞാൻ
ഞാനല്ലാതെ മറ്റാരോ ചവിട്ടിക്കെടുത്തിയ
ഒരഗ്നിയുടെ കനലുകൾ
-----------------------------
*Divining rod -ഈ വടി ഉപയോഗിച്ച് മണ്ണിനടിയിൽ ജലത്തിന്റെയോ ധാതുക്കളുടെയോ സാന്നിദ്ധ്യം കണ്ടെത്താമെന്ന് വിശ്വാസം

ഫാത്തിമ
------------
ഫാത്തിമയ്ക്ക് ക്യാൻസറാണ്‌.
ഒരു മുല ഛേദിക്കപ്പെട്ട്,
പേവാർഡിലെ ദീർഘസല്ലാപങ്ങളിൽ മയങ്ങിക്കിടക്കെ
മരണത്തിന്റെ ആ വിത്തിനു ചുറ്റുമായി അവൾ കൊഴുത്തു,
മണൽത്തരിയ്ക്കു ചുറ്റും മുത്തു പോലെ...
കവരാൻ പാകമായൊരു മുത്ത്,
കടല്ക്കാക്കയുടെ ചിറകിന്റെ തിളക്കവുമായി,
കടലിന്റെ ശരല്ക്കാലദീപ്തിയുമായി.

1 comment:

ajith said...

ഫാത്തിമ.....