Wednesday, September 23, 2015

നെരൂദ - കടല്‍




പ്രശാന്തസമുദ്രം ഭൂപടത്തിന്റെ അതിരുകളും കവിഞ്ഞു കിടന്നു. അതിനെ വയ്ക്കാനൊരിടം എവിടെയുമുണ്ടായില്ല. അതെവിടെയുമൊതുങ്ങാത്ത വണ്ണം അത്ര വലുതായിരുന്നു, വന്യമായിരുന്നു, നീലിച്ചതുമായിരുന്നു. അതുകൊണ്ടത്രേ എന്റെ ജനാലയ്ക്കു മുന്നിൽ അതുപേക്ഷിക്കപ്പെട്ടതും.

ഇത്രകാലമായി അതു വിഴുങ്ങിയ കൊച്ചുമനുഷ്യരെയോർത്ത് മാനവികവാദികൾ വേവലാതിപ്പെട്ടു.

അവർ കണക്കിൽ വരുന്നില്ല.

കറുവപ്പട്ടയും കുരുമുളകും കേറ്റി, അവയുടെ സുഗന്ധവും പാറ്റി വന്ന വൻകപ്പലുകളുമതേ.

അവയും കണക്കിൽ വരുന്നില്ല.

വിശന്നുപൊരിഞ്ഞ മനുഷ്യരുമായി തകിടം മറിഞ്ഞ പര്യവേക്ഷകരുടെ കപ്പലുമതേ. ഒരു കുഞ്ഞിത്തൊട്ടിൽ പോലതഗാധതയിലടിച്ചു തകർന്നു.


അതും കണക്കിൽ വരുന്നില്ല.


പെരുങ്കടലിൽ മനുഷ്യൻ ഒരുപ്പുകട്ട പോലെ അലിഞ്ഞുപോകുന്നു. ജലം അതറിയുന്നതുമില്ല.

No comments: