Thursday, October 17, 2013

പുഷ്കിൻ - മേഘം

DSCN1034

 

വീശിക്കടന്നൊരു ചണ്ഡവാതത്തിന്റെ ശേഷിച്ച മേഘമേ,
മാനത്തിന്റെ ദീപ്തനീലിമയിലിപ്പോളേകനായി നീയൊഴുകുന്നു,
വിഷാദത്തിന്റെ നിഴലുമിഴച്ചേകനായി നീയലഞ്ഞുനടക്കുന്നു,
തിമിർക്കുന്ന പകലിനുമേലേകാന്തശോകത്തിന്റെ കരി പുരട്ടുന്നു.

അല്പം മുമ്പായിരുന്നില്ലേ ആകാശമാകെ നീ പിടിച്ചുലച്ചതും
മിന്നല്പിണറിന്റെ പിളർന്ന നാവുകളുമായി നീയോടിനടന്നതും,
കാടിനും തടത്തിനും മേൽ നിഗൂഢതടിതങ്ങൾ മുഴക്കിയതും,
വരണ്ടുണങ്ങിയ മണ്ണിന്റെ ദാഹമടക്കാൻ പെയ്തിറങ്ങിയതും?

മതി, ഇനി പൊയ്ക്കോളൂ! നിന്റെ കരുത്തിന്റെ കാലം കഴിഞ്ഞു!
മണ്ണിനു നവോന്മേഷമായിരിക്കുന്നു, മഴ തോർന്നും കഴിഞ്ഞു;
മരങ്ങളിൽ തളിരിലകളെ തഴുകിയെത്തുന്ന തെന്നലാവട്ടെ,
ശമം കൊണ്ട മാനത്തു നിന്നെ ആട്ടിയോടിക്കുകയും ചെയ്യും.

(1835)

No comments: