Sunday, August 11, 2013

അന്ന കാമിയെൻസ്ക - മാലാഖമാർ

wp_chaplin4_800

 


മാലാഖമാരുണ്ട് മാലാഖമാർ ശരിക്കുമുണ്ട്
ജാക്കറ്റു ധരിച്ചവർ ഫാഷനല്ലാതായിക്കഴിഞ്ഞ വേഷങ്ങൾ ധരിച്ചവർ
അവർ മേശക്കരികിലിരിക്കുന്നു ബിയറു കുടിക്കുന്നു സല്ലപിക്കുന്നു
കോട്ടുവായിടുന്നു വൈകി ഉറങ്ങാൻ പോകുന്നു
ആ അലമാരയിൽ ഒരു വെള്ളച്ചിറകു കിടക്കുന്നതു കാണാം
മരിച്ചവരോടവർക്കവജ്ഞയില്ല
അവരുടെ യാതനകളോടും വിയർപ്പിനോടുമില്ല
അവർക്കറിയാം എത്ര ദുഷ്കരമാണു മരിക്കുകയെന്ന്
വസന്തകാലത്തു കലപ്പ വലിക്കുമ്പോലെയാണതെന്ന്
ഡോക്ടറുടെ വെളുത്ത കോട്ടിൽ ദീനക്കാർക്കു മേലവർ കുനിഞ്ഞുനില്ക്കുന്നു
പ്രായമായവരോടവർ പറയുന്നു അല്ല ഇതൊക്കെ നമുക്കു സഹിക്കാതെ പറ്റുമോ
കഷണ്ടിയുടെ പ്രകാശവലയവുമായി നരച്ച മുടിയുമായി
അവർ ചിലപ്പോൾ ഒരു പുരോഹിതനുമാവുന്നു
മേശ മേൽ നെറ്റി മുട്ടിച്ച് ഒറ്റയ്ക്കിരുന്നു കരയുന്നവൻ
പെട്ടെന്നതാ അവർ ഒരു കവിവചനം വിളിച്ചുപറയുന്നു
അവരുടെ താരസ്വരം ഒരു സിംഫണിയിലൂടെ തുളച്ചുകയറുന്നു
മരിക്കാൻ സമ്മതമില്ലാത്ത ചെറുപ്പക്കാരുടെ സ്ഥാനം അവരേറ്റെടുക്കുന്നു
അല്ലെങ്കിലവർ സർജ്ജന്റെ കത്തിക്കടിയിൽ നിന്നു പെട്ടെന്നപ്രത്യക്ഷരാവുന്നു
അനസ്തീഷ്യാവിദഗ്ധൻ ഓടിവന്നൊച്ചയെടുക്കുന്നു സിരകൾ തുന്നിക്കൂട്ടൂ
അവർ പക്ഷേ അകലെയായിക്കഴിഞ്ഞു
സ്വർഗ്ഗത്തിലെത്തിക്കഴിഞ്ഞു
ഒരു മേഘത്തിന്റെ മർമ്മരമേ അരികിൽ കേൾക്കാനുള്ളു
ഒരു മേഘത്തിന്റെ മർമ്മരം മാത്രം
മാലാഖമാരുണ്ട് മാലാഖമാർ ശരിക്കുമുണ്ട്
പ്രജ്ഞയുടെ ചൂണ്ടയിട്ട് അവർ ഓരോ ശബ്ദവും ആശയവും പിടിച്ചെടുക്കുന്നു
സത്യം നിറച്ച തമലകളിൽ നിന്ന് അവരൊരല്പം പകർന്നെടുക്കുന്നു
അവർ അപ്പം മൊരിച്ചെടുക്കുന്നു വെള്ളവീഞ്ഞിൽ മീൻ നുറുക്കിയിടുന്നു
നല്ല തമാശകളവർ രസിച്ചുകേൾക്കും
ചിരിക്കുമ്പോളവരുടെ കണ്ണിന്റെ വെള്ള തിളങ്ങുന്നതു കാണാം
ചന്ദ്രനിലേക്കു വിക്ഷേപിച്ച പേടകത്തിൽ
സ്പേസ് സ്യൂട്ടുമിട്ട് അവരിലൊരാൾ കയറിക്കൂടിയിട്ടുണ്ടോയെന്നു നമുക്കറിയില്ല
ഫ്ളെമിഷ് പെയിന്റിംഗുകളിലെപ്പോലത്ര ബലത്തതാണവരുടെ കാൽവണ്ണകൾ
വെള്ളത്തിലിറങ്ങിനില്ക്കുന്ന നിറം വിളർത്ത മൂരികളെപ്പോലുടൽ കനത്തവരാണവർ
തീക്ഷ്ണമായൊരു കാരുണ്യത്തിന്റെ ബലവുമവരിലുണ്ട്
സ്നേഹശീലമായൊരിളംകാറ്റിൽ അവരുടെ ഉടയാടകൾ പാറുന്നു
പല്ലുഡോക്ടറെ കാണാൻ അവർ ക്ഷമയോടെ കാത്തിരിക്കുന്നതു കാണാം
ആരുമില്ലാത്തൊരു കസേരയിൽ
ഒടുവിൽ അകത്തേക്കു കടക്കുന്നതും അവരായിരിക്കും
അവർ പോയ പിന്നാലെ ഒരു നീണ്ട നിശബ്ദത വീഴുന്നു
മാലാഖമാരാണവരെന്നു നിങ്ങൾ തിരിച്ചറിയുന്നതുമങ്ങനെ


No comments: