Thursday, August 22, 2013

അന്ന കാമിയെൻസ്ക - വേനലൊടുവിൽ

DSCN0172

 


ഇനി ഞാനൊന്നടച്ചിരിക്കാൻ പോകുന്നു
അരമുള്ള വൈക്കോലു കൊണ്ടൊരറയുണ്ടാക്കി അതിനുള്ളിൽ
ആദി മുതല്ക്കെല്ലാമെനിക്കൊന്നാലോചിച്ചെടുക്കണം

ഒരില ഒരു വേര്‌ ഒരുറുമ്പ് ഒരു മുയൽ
കടൽ ഒരു മേഘം ഒരു കല്ല്

അവയെക്കുറിച്ചെല്ലാമെനിക്കോർക്കണം
പാപി
തന്റെ പാപങ്ങളെണ്ണിയെണ്ണിയോർക്കുമ്പോലെ

എനിക്കെന്നോടു തന്നെ ചോദിക്കണം
പച്ചപ്പിന്റെ നാട്ടുകാരനല്ലാതെപോയതിൽ
വല്ലാതെ പശ്ചാത്തപിക്കുന്നുവോ ഞാനെന്ന്

എനിക്കെന്നെത്തന്നെ ചോദ്യം ചെയ്യണം
ഏതു വഴിക്കു പോകണമെന്നെത്ര തവണ
വേരുകളോടു ഞാനാരാഞ്ഞുവെന്ന്

ചെയ്ത കുറ്റങ്ങൾ ഞാനേറ്റുപറയും
ജലത്തിനു മുന്നിൽ
മേഘത്തിനും ബിർച്ചുമരത്തിനും മുന്നിൽ
ഞാനവരുടെ കാലു കഴുകും
അവരുടെ മുറിവുകൾ വച്ചുകെട്ടും

പച്ചിലകൾ മർമ്മരമുതിർക്കുന്നൊരു ജീവിതത്തോ-
ടെന്തു കൊണ്ടെനിക്കു സമരസപ്പെട്ടുകൂടാ
മരണത്തിന്റെ സ്വപ്നങ്ങൾക്കിടയിലെനിക്കെന്തുകൊണ്ടുറങ്ങിക്കിടന്നുകൂടാ

ഇലകളേ
ഉദാസീനമായ മണ്ണിലേക്കടർന്നു വീഴാൻ
എന്നെപ്പഠിപ്പിക്കൂ


No comments: