Saturday, August 17, 2013

അന്ന കാമിയെൻസ്ക - വ്യർത്ഥം

 

peonies-at-window-by-muffet-fcc

 


ബാല്യത്തിൽ നിന്നേ ഞാൻ ചുമക്കുന്നതാണ്‌
ഈ മാറാപ്പിത്രയും:
ഒരു കറുത്ത പെട്ടിയിലിട്ടടച്ച അച്ഛന്റെ വയലിൻ,
‘ഉത്തമം സ്നേഹിതരുമായി സഹഭോജനം’
എന്ന ലിഖിതവുമായി ഒരു ദാരുഫലകം,
ഒരിടുങ്ങിയ വഴി
അതിൽ ഒരു കുതിരയുടെയും വണ്ടിയുടെയും കടന്നുപോകുന്ന നിഴലുമായി,
പൂപ്പലു പാടു വീഴ്ത്തിയ ഒരു ഭിത്തി,
മടക്കിവയ്ക്കാവുന്ന ഒരു കുട്ടിക്കിടക്ക,
മാടപ്രാവുകളുടെ പടമുള്ള ഒരു പാലിക,
ജീവിതത്തെക്കാൾ ഈടു നില്ക്കുന്ന വസ്തുക്കൾ,
പഴയൊരലമാരയ്ക്കു മേൽ
സ്റ്റഫ്ഫു ചെയ്തുവച്ച പക്ഷി,
ഹാ, കോണികളുടെയും വാതിലുകളുടെയും
ഈ കൂറ്റൻ പിരമിഡും.
അത്രയെളുപ്പമല്ല,
ഇത്രയധികം പേറിനടക്കുകയെന്നത്.
ഇതിലൊന്നുപോലുമൊഴിവാക്കുകയില്ല
അന്ത്യം വരെ ഞാനെന്നതും എനിക്കറിയാം.
ഒടുവിൽ എവിടെയുമല്ലാത്തൊരിടത്തു നിന്ന്
ബുദ്ധിമതിയായ എന്റെ അമ്മ വന്ന് എന്നോടു പറയുന്നു,
“അതൊക്കെക്കളയൂ, എന്റെ പൊന്നുമോളേ,
അതിലൊന്നും ഒരർത്ഥവുമില്ല.“


No comments: