Tuesday, May 26, 2009

മച്ചാഡോ(1875-1939)


1.തെന്നലൊരു തെളിഞ്ഞ നാൾ


തെന്നലൊരു തെളിഞ്ഞനാൾ
മുല്ലപ്പൂമണവുമായി
ആത്മാവിൽ തട്ടിവിളിക്കുന്നു-

മുല്ലപ്പൂമണം തരാം,
തരുമോ നീയെനിക്ക്‌
നിന്റെ റോസാപ്പൂമണം.

ഒരുപൂവുമില്ലെന്റെ കൈയിൽ,
എന്റെ തോപ്പാകെക്കരിഞ്ഞുപോയ്‌.

എങ്കിലെനിക്കാ വാടിയ ദളങ്ങൾ മതി,
കൊഴിഞ്ഞയിലകൾ മതി,
നീർച്ചാലിന്നീർപ്പം മതി.

തെന്നൽ പോയി, തേങ്ങി ഞാൻ-
എന്തു ചെയ്തു നീ നിന്നെ
കാക്കാനേൽപ്പിച്ച തോപ്പിനെ?



2.യേശുവിനെ ഞാൻ സ്നേഹിക്കുന്നു


യേശുവിനെ ഞാൻ സ്നേഹിക്കുന്നു,
അവൻ നമ്മോടു പറഞ്ഞുവല്ലോ-
ഭൂമിയുമാകാശവും നശിക്കും;
ഭൂമിയുമാകാശവും നശിച്ചാലും
എന്റെ വചനം ബാക്കിനിൽക്കും.
എന്തായിരുന്നാ വചനം, എന്നേശുവേ?
സ്നേഹം,മമത,ക്ഷമാശീലം?
നിന്നാകെവചനങ്ങൾ
ഒരേകവചനമായിരുന്നു-
ഉത്തിഷ്ഠത!

No comments: