Tuesday, November 3, 2015

യാന്നിസ് റിറ്റ്സോസ് - മുഖമോ മുഖപ്പോ?



‘ഈ പ്രതിമ ഞാൻ കല്ലിൽ കൊത്തിയെടുത്തതാണ്‌’ - അയാൾ പറഞ്ഞു-
‘ചുറ്റിക കൊണ്ടല്ല; എന്റെ വെറും വിരലുകൾ കൊണ്ട്,
എന്റെ വെറും കണ്ണുകൾ കൊണ്ട്,
എന്റെ വെറും ഉടലു കൊണ്ട്, എന്റെ ചുണ്ടുകൾ കൊണ്ട്.
ഇപ്പോഴെനിക്കു മനസ്സിലാവുന്നില്ല
ഞാനാരെന്ന്, ഈ പ്രതിമയാരെന്ന്.’

അയാൾ അതിനു പിന്നിലൊളിച്ചു,
അയാൾ വിരൂപനായിരുന്നു, വിരൂപനായിരുന്നു-
അയാൾ അതിനെ പുണർന്നു,
ഇടുപ്പിനു പിടിച്ച് അതിനെ പൊക്കിയെടുത്തു,
അവർ ഒരുമിച്ചു നടന്നു.
പിന്നെ അയാൾ ഞങ്ങളോടു പറയും.
ഈ പ്രതിമ (അതൊരത്ഭുതസൃഷ്ടി തന്നെയായിരുന്നു) എന്നു പറയുന്നത്
താൻ തന്നെയാണെന്ന്;
പ്രതിമ ഒറ്റയ്ക്കാണു നടക്കുന്നതെന്നും.
പക്ഷേ ആരയാളെ വിശ്വസിക്കാൻ പോകുന്നു?



No comments: