Saturday, November 7, 2015

എമീൽ ചൊറാൻ - ദാരിദ്ര്യത്തെക്കുറിച്ച്

മനുഷ്യന്റെ വിധിയാണ്‌ ദാരിദ്ര്യം എന്നു ബോദ്ധ്യമായിക്കഴിഞ്ഞ സ്ഥിതിയ്ക്ക് സാമൂഹ്യപരിഷ്കാരത്തെക്കുറിച്ചുള്ള ആശയങ്ങളിൽ ഇനിയും വിശ്വാസം വച്ചുകൊണ്ടിരിക്കാൻ എനിക്കു കഴിയാതെ വന്നിരിക്കുന്നു. ഒരേ പോലെ മൂഢവും വ്യർത്ഥവുമാണ്‌ ആ തരം സിദ്ധാന്തങ്ങളെല്ലാം. മൃഗങ്ങൾക്കിടയിൽ ദാരിദ്ര്യമില്ല, കാരണം അവ ജീവിക്കുന്നത് സ്വന്തനിലയ്ക്കാണ്‌, ശ്രേണീബന്ധങ്ങളും ചൂഷണവും അവക്കജ്ഞാതവുമാണ്‌. മനുഷ്യരിൽ മാത്രം കണ്ടുവരുന്നതൊന്നാണ്‌ ഈ പ്രതിഭാസം; കാരണം, മനുഷ്യൻ മാത്രമേ തനിക്കു തുല്യരെ തന്റെ അടിമകളാക്കിയിട്ടുള്ളു.
സാധുക്കളെ സഹായിക്കാനായി ഈ ലോകത്തുണ്ടായിട്ടുള്ള സ്ഥാപനങ്ങളൊക്കെ ദാരിദ്ര്യത്തെ ഒന്നുകൂടി വ്യക്തമായി എടുത്തു കാട്ടാനേ ഉപകരിച്ചിട്ടുള്ളു; അവഗണിക്കപ്പെട്ട അവസ്ഥയെക്കാൾ ഭയാനകവും ദുർഗ്രഹവുമാണതെന്ന് അവ കാണിച്ചുതരുന്നു. ദാരിദ്ര്യം, നാശാവശിഷ്ടങ്ങളെപ്പോലെ, മനുഷ്യത്വത്തിന്റെ അഭാവം കൊണ്ട് നമ്മെ മുറിപ്പെടുത്തുന്നു; മാറ്റേണ്ടതൊന്നിനെ അതിനു കഴിവുണ്ടായിട്ടും മാറ്റാൻ മനുഷ്യൻ മുതിരാതിരിക്കുമ്പോൾ നമുക്കു ദുഃഖം തോന്നുന്നു. മനുഷ്യനു പാടേ തുടച്ചു മാറ്റാൻ പറ്റുന്നതാണ്‌ ദാരിദ്ര്യം എന്നറിയുമ്പോഴും ദാരിദ്ര്യം നിത്യമാണെന്ന ഒരു ബോധവും നിങ്ങൾക്കുണ്ടാകുന്നുണ്ട്; ആ കടുത്ത ഉത്ക്കണ്ഠയിൽ മനുഷ്യന്റെ ക്ഷുദ്രമായ അഗണ്യത നിങ്ങൾക്കു മനസ്സിലാവുകയും ചെയ്യുന്നു. സമൂഹജീവിതത്തിലെ ദാരിദ്ര്യം മനുഷ്യന്റെ തീരാത്ത ആന്തരദാരിദ്ര്യത്തിന്റെ വിളറിയ പ്രതിഫലനം മാത്രമാണ്‌.
ദാരിദ്ര്യത്തെക്കുറിച്ചാലോചിക്കുമ്പോഴെല്ലാം എനിക്കു ജീവിതാശ നഷ്ടപ്പെടുകയാണ്‌. ഈ പേനയും വലിച്ചെറിഞ്ഞിട്ട് ചേരിയിൽ പോയി ജീവിക്കുകയാണു വേണ്ടതെന്നു തോന്നിപ്പോവുന്നു; വിഷമയമായ ഒരു പുസ്തകം കൊണ്ടെന്നതിനെക്കാൾ ഫലപ്രദമായി ദാരിദ്ര്യത്തിൽ നിന്നു മോചിതനാവാൻ അതുകൊണ്ട് എനിക്കു കഴിഞ്ഞെന്നു വരാം. മനുഷ്യന്റെ കൊടിയ ദാരിദ്ര്യത്തെ, ജീർണ്ണതയെ, അഴുകുന്ന വ്രണത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ വല്ലാത്തൊരു നൈരാശ്യം എന്നെ പിടി കൂടുകയാണ്‌. ദാരിദ്ര്യത്തെ നേരിടാൻ സിദ്ധാന്തങ്ങളും പ്രത്യയശാസ്ത്രങ്ങളും രൂപീകരിക്കുന്നതിനു പകരം മനുഷ്യൻ, യുക്തിവാദിയായ ഈ ജീവി, ചെയ്യേണ്ടത് സാഹോദര്യത്തിന്റെ ഒരു ചേഷ്ടയായി താൻ ധരിച്ചിരിക്കുന്ന കോട്ടൂരി നല്കുകയാണ്‌. ലോകത്തിലെ ദാരിദ്ര്യത്തിനു മുന്നിൽ മനുഷ്യന്റെ വില കെടുകയാണ്‌; ഇത്രയും പൊങ്ങച്ചക്കാരനായ ഒരു ജീവിയുടെ പതനത്തിനതു കാരണമാവുമെന്നതും തീർച്ചയാണ്‌. ദാരിദ്ര്യത്തിനു മുന്നിൽ സംഗീതം പോലും എനിക്കു നാണക്കേടായി തോന്നുന്നു. അനീതിയാണ്‌ സമൂഹജീവിതത്തിന്റെ അന്തഃസത്ത. അപ്പോൾപ്പിന്നെ എങ്ങനെയാണ്‌ ഏതെങ്കിലും രാഷ്ട്രീയസാമൂഹ്യസിദ്ധാന്തത്തെ നാം പിന്തുണയ്ക്കുക?
ദാരിദ്ര്യം ജീവിതത്തിലുള്ള സകലതിനെയും നശിപ്പിക്കുന്നു; അതതിനെ ദാരുണവും ബീഭത്സവുമാക്കുന്നു. ആഭിജാത്യത്തിന്റെ വിളർച്ച എന്നപോലെ ദാരിദ്ര്യത്തിന്റെ വിളർച്ചയുമുണ്ട്: ആദ്യത്തേത് സംസ്കാരത്തിന്റെ ഫലമാണെങ്കിൽ മറ്റേത് ശവസംസ്കാരത്തിന്റേതാണെന്നേയുള്ളു; കാരണം, ദാരിദ്ര്യം നിങ്ങളെ ഒരു പ്രേതമാക്കുകയാണ്‌, ജീവിതത്തിൽ നിന്ന് നിഴലുകളെ, പ്രളയാന്ത്യത്തിൽ ശേഷിച്ചവരെപ്പോലുള്ള അവ്യക്തജന്മങ്ങളെ സൃഷ്ടിക്കുകയാണ്‌. ദാരിദ്രത്തിന്റെ സംക്ഷോഭങ്ങൾക്ക് ശുദ്ധീകരണത്തിന്റെ ഒരു ഛായയുമില്ല; അതാകെ വെറുപ്പാണ്‌, മനക്കടുപ്പമാണ്‌, ദുഷ്ടതയ്ക്കടിപ്പെടുന്ന ഉടലാണ്‌. രോഗമെന്ന പോലെ ദാരിദ്ര്യവും നിർമ്മലവും ദിവ്യവുമായ ഒരാത്മാവിനല്ല, കറ പറ്റാത്ത എളിമയ്ക്കല്ല പിറവി കൊടുക്കുക; അതിന്റെ എളിമ വിഷലിപ്തമാണ്‌, ദുഷ്ടമാണ്‌, പക നിറഞ്ഞതുമാണ്‌.
അനീതിക്കു മുന്നിൽ ആപേക്ഷികമായ കലഹത്തിനിടമില്ല. അതു നിത്യമായ കലഹമായിരിക്കണം, ദാരിദ്ര്യം നിത്യമാണെന്നതിനാൽ.